മുന്നൂറ്റിയേഴാം ദിവസം: യോഹന്നാന്‍ 10 - 11


അദ്ധ്യായം 10


ആട്ടിന്‍കൂട്ടത്തിന്റെ ഉപമ
1: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ആട്ടിന്‍തൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാണ്.
2: എന്നാല്‍, വാതിലിലൂടെ പ്രവേശിക്കുന്നവന്‍ ആടുകളുടെ ഇടയനാണ്.
3: കാവല്‍ക്കാരന്‍ അവനു വാതില്‍ തുറന്നുകൊടുക്കുന്നു. ആടുകള്‍ അവന്റെ സ്വരം കേള്‍ക്കുന്നു. അവന്‍ തന്റെ ആടുകളെ പേരുചൊല്ലി വിളിക്കുകയും അവയെ പുറത്തേക്കു കൊണ്ടുപോകുകയും ചെയ്യുന്നു.
4: തനിക്കുള്ളവയെയെല്ലാം പുറത്തിറക്കിയിട്ട്, അവന്‍ അവയ്ക്കുമുമ്പേ നടക്കുന്നു. അവന്റെ സ്വരം തിരിച്ചറിയുന്നതുകൊണ്ട്, ആടുകൾ അവനെയനുഗമിക്കുന്നു.
5: അവയൊരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരമറിയാത്തതുകൊണ്ട്, അവ അവരില്‍നിന്ന് ഓടിയകലും-
6: യേശു അവരോട് ഈ ഉപമ പറഞ്ഞു. എന്നാല്‍, അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ മനസ്സിലാക്കിയില്ല.

നല്ല ഇടയന്‍
7: അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതില്‍.
8: എനിക്കുമുമ്പേ വന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല.
9: ഞാനാണു വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തുവരുകയും പുറത്തുപോകുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയുംചെയ്യും.
10: മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്.
11: ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍, ആടുകള്‍ക്കുവേണ്ടി സ്വജീവനര്‍പ്പിക്കുന്നു.
12: ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍, ചെന്നായ് വരുന്നതുകാണുമ്പോള്‍, ആടുകളെയുപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന്, അവയെപ്പിടിക്കുകയും ചിതറിച്ചുകളയുകയുംചെയ്യുന്നു.
13: അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി ചിന്തയില്ലാത്തവനായതുകൊണ്ടുമാണ്.
14: ഞാന്‍ നല്ല ഇടയനാണ്. ഞാന്‍ എനിക്കുള്ളവയേയും എനിക്കുള്ളവ എന്നെയുമറിയുന്നു.
15: പിതാവെന്നെയും ഞാന്‍ പിതാവിനേയും അറിയുന്നപോലെതന്നെ! ഞാന്‍ ആടുകള്‍ക്കുവേണ്ടി എന്റെ ജീവനര്‍പ്പിക്കുന്നു.
16: ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളുമെനിക്കുണ്ട്. അവയേയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
17: വീണ്ടുമെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവനര്‍പ്പിക്കുന്നതിനാല്‍ പിതാവെന്നെ സ്‌നേഹിക്കുന്നു.
18: ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാനതു സ്വമനസ്സാ അര്‍പ്പിക്കുകയാണ്. അതര്‍പ്പിക്കാനും വീണ്ടുമെടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്പന എന്റെ പിതാവില്‍നിന്നാണ് എനിക്കു ലഭിച്ചത്.
19: ഈ വാക്കുകള്‍മൂലം യഹൂദരുടെയിടയില്‍ വീണ്ടും ഭിന്നതയുണ്ടായി.
20: അവനു പിശാചുണ്ട്; അവനു ഭ്രാന്താണ്; എന്തിന്, അവന്‍ പറയുന്നതു കേള്‍ക്കക്കുന്നൂ, എന്നിങ്ങനെ അവരില്‍ ഏറെപ്പേര്‍ പറഞ്ഞു.
21: എന്നാല്‍, മറ്റുള്ളവര്‍ പറഞ്ഞു: ഈ വാക്കുകള്‍ പിശാചുബാധിതന്റേതല്ല; പിശാചിന് അന്ധരുടെ കണ്ണുകള്‍ തുറക്കാന്‍കഴിയുമോ?

യേശു ദൈവപുത്രന്‍
22: ജറുസലെമില്‍ അപ്പോൾ പ്രതിഷ്ഠയുടെ തിരുനാളായിരുന്നു. അതു ശീതകാലവുമായിരുന്നു.
23: യേശു ദേവാലയത്തിലെ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍
24: യഹൂദര്‍ അവനുചുറ്റുംകൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാളിങ്ങനെ സന്ദിഗ്ദ്ധാവസ്ഥയില്‍ നിറുത്തും? നീ ക്രിസ്തുവാണെങ്കില്‍ വ്യക്തമായി ഞങ്ങളോടു പറയുക.
25: യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യംനല്കുന്നു.
26: എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല; കാരണം, നിങ്ങള്‍ എന്റെ ആടുകളില്‍പ്പെടുന്നവരല്ല.
27: എന്റെ ആടുകള്‍, എന്റെ സ്വരം ശ്രവിക്കുന്നു. എനിക്കവയെ അറിയാം. അവ എന്നെയനുഗമിക്കുന്നു.
28: ഞാന്‍, അവയ്ക്കു നിത്യജീവന്‍ നല്കുകയുംചെയ്യുന്നു. അവയൊരിക്കലും നശിച്ചുപോകുകയില്ല. അവയെ എന്റെയടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല.
29: അവയെ എനിക്കു നല്കിയ എന്റെ പിതാവ്, എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.
30: ഞാനും പിതാവും ഒന്നാകുന്നു.
31: യഹൂദര്‍ അവനെയെറിയാന്‍ വീണ്ടും കല്ലുകളെടുത്തു.
32: യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ലപ്രവൃത്തികള്‍ ഞാന്‍ നിങ്ങളെക്കാണിച്ചു. ഇവയില്‍ ഏതുപ്രവൃത്തിമൂലമാണു നിങ്ങളെന്നെ കല്ലെറിയുന്നത്?
33: യഹൂദര്‍ അവനോടു പറഞ്ഞു: ഏതെങ്കിലും നല്ലപ്രവൃത്തികള്‍മൂലമല്ല, ദൈവദൂഷണംമൂലമാണു ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യനായിരിക്കേ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു.
34: യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?
35: ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെയടുത്തേക്കു വന്നുവോ അവരെ ദൈവങ്ങളെന്ന് അവന്‍ വിളിച്ചു.
36: അങ്ങനെയെങ്കില്‍, പിതാവു വിശുദ്ധീകരിച്ചു ലോകത്തിലേക്കയച്ച എന്നെ ഞാന്‍ ദൈവപുത്രനാണെന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നെന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ?
37: ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങളെന്നെ വിശ്വസിക്കേണ്ടാ.
38: എന്നാല്‍, ഞാന്‍ അവ ചെയ്യുന്നെങ്കില്‍, നിങ്ങളെന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളില്‍ വിശ്വസിക്കുവിന്‍. അപ്പോള്‍, പിതാവെന്നിലും ഞാന്‍ പിതാവിലുമാണെന്നു നിങ്ങളറിയുകയും ആ അറിവില്‍ നിലനില്ക്കുകയുംചെയ്യും.
39: വീണ്ടുമവര്‍ അവനെ ബന്ധിക്കാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ അവരുടെ കൈയില്‍നിന്ന് രക്ഷപെട്ടു.
40: ജോര്‍ദ്ദാന്റെ മറുകരയില്‍ യോഹന്നാന്‍ ആദ്യം സ്നാനംനല്കിയിരുന്ന സ്ഥലത്തേക്ക് അവന്‍ വീണ്ടും പോയി, അവിടെത്താമസിച്ചു.
41: ഏറെപ്പേര്‍ അവന്റെയടുത്തു വന്നു. അവര്‍ പറഞ്ഞു: യോഹന്നാന്‍ ഒരടയാളവും പ്രവര്‍ത്തിച്ചില്ല. എന്നാല്‍, ഈ മനുഷ്യനെപ്പറ്റി യോഹന്നാന്‍ പറഞ്ഞിരുന്നതെല്ലാം സത്യമാണ്.
42: അവിടെവച്ച് വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു.

അദ്ധ്യായം 11 


ലാസറിന്റെ മരണം
1: ലാസര്‍ എന്ന ഒരുവന്‍ രോഗബാധിതനായി. അവന്‍ മറിയത്തിന്റെയും അവളുടെ സഹോദരിയായ മര്‍ത്തായുടെയും ഗ്രാമമായ ബഥാനിയായില്‍നിന്നുള്ളവനായിരുന്നു.
2: ഈ മറിയമാണു സുഗന്ധതൈലംകൊണ്ടു കര്‍ത്താവിനെ പൂശുകയും തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയുംചെയ്തത്. ഇവളുടെ സഹോദരന്‍ ലാസറാണു രോഗബാധിതനായത്.
3: കര്‍ത്താവേ, ഇതാ, അങ്ങു സ്നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നെന്നുപറയാന്‍ ആ സഹോദരിമാര്‍ അവന്റെയടുക്കലേക്ക് ആളയച്ചു.
4: അതുകേട്ടപ്പോള്‍ യേശു പറഞ്ഞു: ഈ രോഗം മരണത്തിലവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്റെ മഹത്വത്തിനും അതുവഴി, ദൈവപുത്രന്‍ മഹത്വപ്പെടുന്നതിനുമുള്ളതാണ്.
5: യേശു മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു.
6: എങ്കിലും അവന്‍ രോഗിയായെന്നുകേട്ടിട്ടും യേശു താന്‍ താമസിച്ചിരുന്ന സ്ഥലത്തുതന്നെ രണ്ടുദിവസംകൂടെ ചെലവഴിച്ചു.
7: അനന്തരം, അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: നമുക്കു വീണ്ടും യൂദയായിലേക്കു പോകാം.
8: ശിഷ്യന്മാര്‍ ചോദിച്ചു: ഗുരോ, യഹൂദര്‍ ഇപ്പോള്‍ത്തന്നെ നിന്നെ കല്ലെറിയാന്‍ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട് അങ്ങോട്ടു പോകുകയാണോ?
9: യേശു പ്രതിവചിച്ചു: പകലിനു പന്ത്രണ്ടു മണിക്കൂറില്ലേ? പകല്‍ നടക്കുന്നവന്‍ തട്ടിവീഴുന്നില്ല. ഈ ലോകത്തിന്റെ പ്രകാശം അവന്‍ കാണുന്നു.
10: രാത്രി നടക്കുന്നവന്‍ തട്ടിവീഴുന്നു. കാരണം, അവനു പ്രകാശമില്ല.
11: ഇവ പറഞ്ഞശേഷം അവന്‍ തുടര്‍ന്നു: നമ്മുടെ സ്‌നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്. അവനെയുണര്‍ത്താന്‍ ഞാന്‍ പോകുന്നു.
12: ശിഷ്യന്മാര്‍ പറഞ്ഞു: കര്‍ത്താവേ, ഉറങ്ങുകയാണെങ്കില്‍ അവന്‍ സൗഖ്യംപ്രാപിക്കും.
13: യേശു അവന്റെ മരണത്തെക്കുറിച്ചാണു സംസാരിച്ചത്. എന്നാല്‍, നിദ്രയുടെ വിശ്രമത്തെക്കുറിച്ചാണ് അവന്‍ പറഞ്ഞതെന്ന് അവര്‍ വിചാരിച്ചു.
14: അപ്പോള്‍ യേശു വ്യക്തമായി അവരോടു പറഞ്ഞു: ലാസര്‍ മരിച്ചുപോയി.
15: നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, ഞാനവിടെ ഇല്ലാതിരുന്നതിനാല്‍ നിങ്ങളെപ്രതി ഞാന്‍ സന്തോഷിക്കുന്നു. നമുക്ക്, അവന്റെയടുത്തേക്കു പോകാം.
16: ദീദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ് അപ്പോള്‍ മറ്റുശിഷ്യന്മാരോടു പറഞ്ഞു: അവനോടുകൂടെ മരിക്കാന്‍, നമുക്കും പോകാം.

യേശു ഉത്ഥാനവും ജീവനും
17: ലാസര്‍ സംസ്കരിക്കപ്പെട്ടിട്ടു നാലുദിവസമായെന്ന് യേശു അവിടെയെത്തിയപ്പോളറിഞ്ഞു.
18: ബഥാനിയാ, ജറുസലെമിനടുത്ത് ഏകദേശം പതിനഞ്ചു സ്താദിയോണ്‍ അപ്പുറമായിരുന്നു.
19: അനേകം യഹൂദര്‍ മര്‍ത്തായെയും മറിയത്തെയും അവരുടെ സഹോദരനെപ്രതി ആശ്വസിപ്പിക്കാന്‍ വന്നിരുന്നു.
20: യേശു വരുന്നെന്നുകേട്ടപ്പോള്‍ മര്‍ത്താ ചെന്ന്, അവനെ സ്വീകരിച്ചു. എന്നാല്‍, മറിയം വീട്ടില്‍ത്തന്നെയിരുന്നു.
21: മര്‍ത്താ യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നീയിവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു.
22: എന്നാല്‍, നീ ചോദിക്കുന്നതെന്തും ദൈവം, നിനക്കു തരുമെന്ന് എനിക്കറിയാം.
23: യേശു പറഞ്ഞു: നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്ക്കും.
24: മര്‍ത്താ അവനോടുപറഞ്ഞു: അന്തിമനാളിലെ ഉത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം.
25: യേശു അവളോടു പറഞ്ഞു: ഞാനാകുന്നൂ ഉത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.
26: അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയുംചെയ്യുന്നവന്‍ നിത്യമായി മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?
27: അവള്‍ പറഞ്ഞു: ഉവ്വ്, കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തുവാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

യേശു കരയുന്നു
28: ഇതു പറഞ്ഞിട്ട്, അവള്‍ പോയി, തന്റെ സഹോദരിയായ മറിയത്തെ വിളിച്ച്, ഇതാ, ഗുരു ഇവിടെയുണ്ട്; നിന്നെ വിളിക്കുന്നെന്നു സ്വകാര്യമായിപ്പറഞ്ഞു.
29: ഇതു കേട്ടയുടനെ അവളെഴുന്നേറ്റ്, അവന്റെയടുത്തേക്കു ചെന്നു.
30: യേശു അപ്പോഴും ഗ്രാമത്തില്‍ പ്രവേശിച്ചിട്ടില്ലായിരുന്നു. മര്‍ത്താ, കണ്ടുമുട്ടിയ സ്ഥലത്തുതന്നെ അവന്‍ നില്‍ക്കുകയായിരുന്നു.
31: മറിയം തിടുക്കത്തിലെഴുന്നേറ്റു പുറത്തേക്കു പോകുന്നതു കണ്ട്, വീട്ടില്‍ ആശ്വസിപ്പിച്ചുകൊണ്ടിരുന്ന യഹൂദര്‍ അവളെയനുഗമിച്ചു. അവള്‍ ശവകുടീരത്തിങ്കല്‍ കരയാന്‍പോകുകയാണെന്ന് അവര്‍ വിചാരിച്ചു.
32: മറിയം, യേശു നിന്നിരുന്നിടത്തു വന്ന്, അവനെക്കണ്ടപ്പോള്‍ കാല്ക്കല്‍വീണു പറഞ്ഞു: കര്‍ത്താവേ, നീയിവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുമായിരുന്നില്ല.
33: അവളും അവളോടുകൂടെവന്ന യഹൂദരും കരയുന്നതുകണ്ടപ്പോള്‍ യേശു ആത്മാവില്‍ നെടുവീര്‍പ്പിട്ടുകൊണ്ട്, അസ്വസ്ഥനായി ചോദിച്ചു:
34: അവനെ നിങ്ങൾ അടക്കിയിരിക്കുന്നതെവിടെയാണ്? അവരവനോടു പറഞ്ഞു: കര്‍ത്താവേ, വന്നു കാണുക.
35: യേശു കണ്ണീര്‍പൊഴിച്ചു.
36: അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നോക്കൂ, അവനെത്രമാത്രം അവനെ സ്‌നേഹിച്ചിരുന്നു!
37: എന്നാല്‍ അവരില്‍ച്ചിലര്‍ പറഞ്ഞു: അന്ധന്റെ കണ്ണുതുറന്ന ഈ മനുഷ്യന്, ഇവനെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ?

ലാസറിനെ ഉയിര്‍പ്പിക്കുന്നു
38: യേശു വീണ്ടും നെടുവീര്‍പ്പിട്ടുകൊണ്ടു ശവകുടീരത്തിങ്കല്‍ വന്നു. അതൊരു ഗുഹയായിരുന്നു. അതിന്മേല്‍ ഒരു കല്ലുവച്ചിരുന്നു.
39: യേശു പറഞ്ഞു: ആ കല്ലെടുത്തുമാറ്റുവിന്‍. മരിച്ചയാളുടെ സഹോദരിയായ മര്‍ത്താ പറഞ്ഞു: ഇപ്പോള്‍ ദുര്‍ഗ്ഗന്ധമുണ്ടായിരിക്കും. ഇതു നാലാംദിവസമാണ്.
40: യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?
41: അപ്പോൾ, അവര്‍ കല്ലെടുത്തു മാറ്റി. യേശു കണ്ണുകളുയർത്തിപ്പറഞ്ഞു: പിതാവേ, അങ്ങെന്നെ ശ്രവിച്ചതിനാല്‍ ഞാനങ്ങേയ്ക്കു നന്ദിപറയുന്നു.
42: അങ്ങെന്നെ എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത് അവിടുന്നാണെന്നു ചുറ്റുംനില്‍ക്കുന്ന ജനക്കൂട്ടം, വിശ്വസിക്കുന്നതിനുവേണ്ടിയാണു ഞാനിതുപറയുന്നത്.
43: ഇതുപറഞ്ഞിട്ട് അവന്‍ ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തുവരുക.
44: അപ്പോള്‍ മരിച്ചവന്‍ പുറത്തുവന്നു. അവന്റെ കൈകാലുകള്‍ നാടകള്‍കൊണ്ട് ബന്ധിക്കപ്പെട്ടും മുഖം കച്ചകൊണ്ട് ആവരണംചെയ്യപ്പെട്ടുമിരുന്നു. യേശു അവരോടു പറഞ്ഞു: അവന്റെ കെട്ടുകളഴിക്കുവിന്‍. അവന്‍ പോകട്ടെ.

യേശുവിനെ വധിക്കാനാലോചന
45: മറിയത്തിന്റെയടുക്കല്‍ വന്നിരുന്ന യഹൂദരില്‍ വളരെപ്പേര്‍ അവന്‍ പ്രവര്‍ത്തിച്ചവകണ്ട്, അവനില്‍ വിശ്വസിച്ചു.
46: എന്നാല്‍, അവരില്‍ച്ചിലര്‍ ചെന്ന്, യേശു പ്രവര്‍ത്തിച്ച കാര്യങ്ങള്‍ ഫരിസേയരോടു പറഞ്ഞു.
47: അപ്പോള്‍, പ്രധാനപുരോഹിതന്മാരും ഫരിസേയരും ആലോചനാസംഘം വിളിച്ചുകൂട്ടിപ്പറഞ്ഞു: നാമെന്താണു ചെയ്യേണ്ടത്? ഈ മനുഷ്യന്‍ വളരെയധികം അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നല്ലോ.
48: അവനെ നാമിങ്ങനെവിട്ടാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും. അപ്പോള്‍ റോമാക്കാര്‍ വന്ന്, നമ്മുടെ സ്ഥലവും ജനത്തെയും പിടിച്ചെടുക്കും.
49: അവരിലൊരുവനും ആ വര്‍ഷത്തെ മഹാപുരോഹിതനുമായ കയ്യാഫാസ് പറഞ്ഞു: നിങ്ങള്‍ക്ക് ഒന്നുമറിഞ്ഞുകൂടാ.
50: ജനംമുഴുവന്‍ നശിക്കാതിരിക്കാനായി, അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതു യുക്തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല.
51: അവനിതു സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, ആ വര്‍ഷത്തെ മഹാപുരോഹിതന്‍ എന്നനിലയില്‍, ജനത്തിനുവേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്നു പ്രവചിക്കുകയായിരുന്നു-
52: ജനത്തിനുവേണ്ടിമാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനുവേണ്ടിയും.
53: അന്നുമുതല്‍ അവനെ വധിക്കാന്‍ അവരാലോചിച്ചുകൊണ്ടിരുന്നു.
54: അതുകൊണ്ട്, യേശു പിന്നീടൊരിക്കലും യഹൂദരുടെയിടയില്‍ പരസ്യമായി സഞ്ചരിച്ചില്ല. അവന്‍ അവിടെനിന്നുപോയി, മരുഭൂമിക്കടുത്തുള്ള എഫ്രായിംപട്ടണത്തില്‍, ശിഷ്യരോടൊത്തു വസിച്ചു.
55: യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു. ഗ്രാമങ്ങളില്‍നിന്നു വളരെപ്പേര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതിന്, പെസഹായ്ക്കുമുമ്പേ ജറുസലെമിലേക്കു പോയി.
56: അവര്‍ യേശുവിനെ അന്വേഷിച്ചുകൊണ്ട് ദേവാലയത്തില്‍വച്ചു പരസ്പരം ചോദിച്ചു: നിങ്ങളെന്തു വിചാരിക്കുന്നു? അവന്‍ തിരുനാളിനു വരികയില്ലെന്നോ?
57: അവനെവിടെയാണെന്ന് ആര്‍ക്കെങ്കിലും വിവരംലഭിച്ചാല്‍, അവനെ ബന്ധിക്കേണ്ടതിനു തങ്ങളെ അറിയിക്കണമെന്നു 
പ്രധാനപുരോഹിതന്മാരും ഫരിസേയരും കല്പനകൊടുത്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ