മുന്നൂറ്റിയിരുപത്തിനാലാം ദിവസം: റോമാ 1 - 3


അദ്ധ്യായം 1


അഭിവാദനം
1: യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്‌തോലനായിരിക്കാന്‍ വിളിക്കപ്പെട്ടവനും ദൈവത്തിന്റെ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ് എഴുതുന്നത്.
2: ഈ സുവിശേഷം വിശുദ്ധലിഖിതങ്ങളില്‍ പ്രവാചകന്മാര്‍മുഖേന ദൈവം മുന്‍കൂട്ടി വാഗ്ദാനംചെയ്തിട്ടുള്ളതാണ്.
3: ഇത്, അവിടുത്തെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ളതാണ്. അവന്‍, ജഡപ്രകാരം ദാവീദിന്റെ സന്തതിയില്‍നിന്നു ജനിച്ചവനും
4: മരിച്ചവരില്‍നിന്നുള്ള ഉത്ഥാനംവഴി വിശുദ്ധിയുടെ ആത്മാവിനുചേര്‍ന്നവിധം ശക്തിയില്‍ ദൈവപുത്രനായി നിശ്ചയിക്കപ്പെട്ടവനുമാണ്.
5: അവന്റെ നാമത്തെപ്രതി, വിശ്വാസത്തിന്റെ വിധേയത്വം സകലജാതികളുടെയിടയിലുമുളവാകേണ്ടതിന്, ഞങ്ങള്‍ കൃപയും അപ്പസ്‌തോലസ്ഥാനവും പ്രാപിച്ചിരിക്കുന്നു.
6: യേശുക്രിസ്തുവിന്റെ സ്വന്തമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന നിങ്ങളും അവരിലുള്‍പ്പെടുന്നു.
7: ദൈവത്തിന്റെ സ്‌നേഹഭാജനങ്ങളും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും കൃപയും സമാധാനവും.

റോമാ സന്ദര്‍ശിക്കാനാഗ്രഹം
8: നിങ്ങളുടെ വിശ്വാസം, ഭൂമിയിലെല്ലായിടത്തും പ്രകീര്‍ത്തിക്കപ്പെടുന്നതിനാല്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി ആദ്യമേ ഞാന്‍ യേശുക്രിസ്തുവഴി എന്റെ ദൈവത്തിനു നന്ദിപറയുന്നു.
9: ഞാന്‍ നിങ്ങളെ ഇടവിടാതെ പ്രാര്‍ത്ഥനയില്‍ സ്മരിക്കുന്നുവെന്നതിന്, അവിടുത്തെ പുത്രനെക്കുറിച്ചുള്ള സുവിശേഷംവഴി ഞാന്‍ ആത്മനാശുശ്രൂഷിക്കുന്ന ദൈവമാണെനിക്കു സാക്ഷി.
10: ദൈവേഷ്ടത്താല്‍ എങ്ങനെയെങ്കിലും നിങ്ങളുയടുത്തു വന്നുചേരാന്‍ ഇപ്പോഴെങ്കിലും സാധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
11: നിങ്ങളെ സ്ഥൈര്യപ്പെടുത്താന്‍ എന്തെങ്കിലും ആത്മീയവരം നിങ്ങള്‍ക്കു നല്കേണ്ടതിന്, നിങ്ങളെക്കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.
12: എന്റെയും നിങ്ങളുടെയും വിശ്വാസം, നമ്മെ പരസ്പരം പ്രോത്സാഹിപ്പിക്കുമല്ലോ.
13: സഹോദരരേ, ഇതു നിങ്ങള്‍ മനസ്സിലാക്കണം: മറ്റു വിജാതീയരുടെയിടയിലെന്നപോലെ നിങ്ങളുടെയിടയിലും ഫലമുളവാകുന്നതിന്, നിങ്ങളുടെയടുക്കല്‍ വരാന്‍ പലപ്പോഴും ഞാനൊരുങ്ങിയതാണ്; എന്നാല്‍, ഇതുവരെയും എനിക്കു തടസ്സം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.
14: ഗ്രീക്കുകാരോടും അപരിഷ്കൃതരോടും വിജ്ഞാനികളോടും അജ്ഞന്മാരോടും ഞാന്‍ കടപ്പെട്ടവനാണ്.
15: അതുകൊണ്ടാണ്, റോമായിലുള്ള നിങ്ങളോടും സുവിശേഷം പ്രസംഗിക്കാന്‍ ഞാന്‍ തീവ്രമായാഗ്രഹിക്കുന്നത്.
16: സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്ഷയിലേക്കുനയിക്കുന്ന ദൈവശക്തിയാണ്.
17: അതില്‍, വിശ്വാസത്തില്‍നിന്നു വിശ്വാസത്തിലേക്കു നയിക്കുന്ന ദൈവത്തിന്റെ നീതി വെളിപ്പെട്ടിരിക്കുന്നു. നീതിമാന്‍ വിശ്വാസംവഴി ജീവിക്കുമെന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ.

മനുഷ്യന്റെ തിന്മ
18: മനുഷ്യരുടെ സകല ദുഷ്ടതയ്ക്കും അനീതിക്കുമെതിരായി ദൈവത്തിന്റെ ക്രോധം ആകാശത്തുനിന്നു പ്രത്യക്ഷപ്പെടുന്നു. അവര്‍ തങ്ങളുടെ അനീതിയില്‍ സത്യത്തെ തളച്ചിടുന്നു.
19: ദൈവത്തെക്കുറിച്ച്, അറിയാന്‍കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്തമായറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്.
20: ലോകസൃഷ്ടിമുതല്‍ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത്, അവിടുത്തെ അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്കൊഴികഴിവില്ല.
21: അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല, മറിച്ച്, അവരുടെ യുക്തിവിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേകരഹിതമായ ഹൃദയം, അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു.
22: ജ്ഞാനികളെന്നവകാശപ്പെട്ടുകൊണ്ട്, അവര്‍ ഭോഷന്മാരായിത്തീര്‍ന്നു.
23: അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം, നശ്വരനായ മനുഷ്യന്റെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.
24: അതുകൊണ്ടു ദൈവം, അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങള്‍ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്കു വിട്ടുകൊടുത്തു.
25: എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യമുപേക്ഷിച്ച്, വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേയ്ക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍.
26: അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പകരം, പ്രകൃതിവിരുദ്ധ ബന്ധങ്ങളിലേര്‍പ്പെട്ടു.
27: അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവികബന്ധമുപേക്ഷിക്കുകയും പരസ്പരാസക്തിയാല്‍ ജ്വലിച്ച്, അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന്, അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു.
28: ദൈവത്തെ അംഗീകരിക്കുന്നതു പോരായ്മയായി അവര്‍ കരുതിയതുനിമിത്തം, അധമവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവമവരെ വിട്ടുകൊടുത്തു.
29: അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു.
30: അവര്‍ പരദൂഷകരും ദൈവനിന്ദകരും ധിക്കാരികളും ഗര്‍വിഷ്ഠരും പൊങ്ങച്ചക്കാരും തിന്മകള്‍ ആസൂത്രണംചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും
31: ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരുമായിത്തീര്‍ന്നു.
32: ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണെന്ന ദൈവകല്പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയുംചെയ്യുന്നു.

അദ്ധ്യായം 2


ദൈവത്തിൻെറ ന്യായവിധി

1: അല്ലയോ മനുഷ്യാ, നീ ആരുതന്നെയായാലും മറ്റൊരുവനെ വിധിക്കുമ്പോൾ നിനക്കു ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോൾ, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാൽ, വിധിക്കുന്ന നീയും അതേ കുറ്റങ്ങൾ ചെയ്യുന്നു.
2: അപ്രകാരം പ്രവർത്തിക്കുന്നവരുടെമേലുള്ള ദൈവത്തിൻെറ വിധി, ന്യായയുക്തമാണെന്നു നമുക്കറിയാം.
3: ഇത്തരംപ്രവൃത്തികൾ ചെയ്യുന്നവരെ വിധിക്കുകയും എന്നാൽ, അവതന്നെ പ്രവർത്തിക്കുകയുംചെയ്യുന്ന മനുഷ്യാ, ദൈവത്തിൻെറ വിധിയിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ?
4: അതോ, അവിടുത്തെ നിസ്സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിൻെറ കരുണയുടെ ലക്ഷ്യമെന്നു നീയറിയുന്നില്ലേ?
5: എന്നാൽ, ദൈവത്തിൻെറ നീതിയുക്തമായ വിധി വെളിപ്പെടുന്ന ക്രോധത്തിൻെറ ദിനത്തിലേക്കു നീ നിൻെറ കഠിനവും അനുതാപരഹിതവുമായ ഹൃദയംനിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്ക്കുകയാണ്.
6: എന്തെന്നാൽ, ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ച്, അവിടുന്നു പ്രതിഫലം നല്കും.
7: സത്കർമത്തിൽ സ്ഥിരതയോടെനിന്ന്, മഹത്വവും ബഹുമാനവും അക്ഷയത്വവും അന്വേഷിക്കുന്നവർക്ക് അവിടുന്നു നിത്യജീവൻ പ്രദാനംചെയ്യും.
8: സ്വാർത്ഥമതികളായി, സത്യത്തെയനുസരിക്കാതെ, ദുഷ്ടതയ്ക്കു വഴങ്ങുന്നവർ കോപത്തിനും ക്രോധത്തിനും പാത്രമാകും.
9: തിന്മപ്രവർത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, ക്ലേശവും ദുരിതവുമുണ്ടാകും.
10: എന്നാൽ, നമപ്രവർത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, മഹത്വവും ബഹുമാനവും സമാധാനവുമുണ്ടാകും.
11: എന്തെന്നാൽ ദൈവസന്നിധിയിൽ മുഖംനോട്ടമില്ല.
12: നിയമബദ്ധരല്ലാതിരിക്കേ പാപംചെയ്തവരെല്ലാം നിയമംകൂടാതെ നശിക്കും; നിയമബദ്ധരായിരിക്കേ പാപംചെയ്തവർ, നിയമാനുസൃതം വിധിക്കപ്പെടും.
13: കാരണം, നിയമം ശ്രവിക്കുന്നവരല്ല, ദൈവസമക്ഷം നീതിമാന്മാർ; നിയമമനുസരിക്കുന്നവരാണു നീതീകരിക്കപ്പെടുന്നത്.
14: നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയർ, നിയമമാവശ്യപ്പെടുന്ന കാര്യങ്ങൾ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോൾ, നിയമമില്ലെന്നിരിക്കിലും, അവർ തങ്ങൾക്കുതന്നെ ഒരു നിയമമാവുകയാണു ചെയ്യുന്നത്.
15: നിയമത്തിൻെറ അനുശാസനം തങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവർ സ്പഷ്ടമാക്കുന്നു. അവരുടെ മനഃസാക്ഷി അതിനു സാക്ഷ്യം നല്കുന്നു. അവരുടെ വൈരുദ്ധ്യമാർന്ന വിചാരങ്ങൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്യും.
16: ഞാൻ പ്രസംഗിക്കുന്ന സുവിശേഷമനുസരിച്ച് ദൈവം യേശുക്രിസ്തുവഴി മനുഷ്യരുടെ രഹസ്യങ്ങൾ വിധിക്കുന്ന ദിവസം ഇതും വെളിവാകും.

യഹൂദരും നിയമവും
17: നീ യഹൂദനെന്നു വിളിക്കപ്പെടുന്നു; നിയമത്തിലാശ്രയിക്കുന്നു; ദൈവത്തിലഭിമാനംകൊള്ളുന്നു.
18: നീ, നിയമം പഠിച്ചിട്ടുള്ളതിനാൽ, ദൈവഹിതമറിയുകയും ശ്രേഷ്ഠമായതിനെ അംഗീകരിക്കുകയും ചെയ്യുന്നു.
19: ജ്ഞാനത്തിൻെറയും സത്യത്തിൻെറയും മൂർത്തരൂപം നിയമത്തിൽ നിനക്കു ലഭിച്ചിരിക്കുന്നതുകൊണ്ട്,
20: നീ അന്ധന്മാർക്കു വഴികാട്ടിയും ഇരുട്ടിലിരിക്കുന്നവർക്കു വെളിച്ചവും അജ്ഞർക്കുപദേഷ്ടാവും കുട്ടികൾക്ക് അദ്ധ്യാപകനുമാണെന്നു നിനക്കുറപ്പുണ്ടെങ്കിൽ,
21: മറ്റുള്ളവരെ പഠിപ്പിക്കുന്ന നീ, നിന്നെത്തന്നെ പഠിപ്പിക്കാത്തതെന്ത്? മോഷ്ടിക്കരുതെന്നു പ്രസംഗിക്കുന്ന നീ, മോഷ്ടിക്കുന്നുവോ?
22: വ്യഭിചാരംചെയ്യരുതെന്നു പറയുന്ന നീ, വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ, ദേവാലയം കവർച്ചചെയ്യുന്നുവോ?
23: നിയമത്തിലഭിമാനിക്കുന്ന നീ, നിയമംലംഘിച്ച്, ദൈവത്തെ അവമാനിക്കുന്നുവോ?
24: നിങ്ങൾനിമിത്തം, ദൈവത്തിൻെറ നാമം വിജാതീയരുടെയിടയിൽ ദുഷിക്കപ്പെടുന്നെന്ന് എഴുതിയിരിക്കുന്നുവല്ലോ.
25: നീ നിയമമനുസരിക്കുന്നവനാണെങ്കിൽ പരിച്ഛേദനം അർത്ഥവത്താണ്; നിയമം ലംഘിക്കുന്നവനാണെങ്കിലോ നിൻെറ പരിച്ഛേദനം പരിച്ഛേദനമല്ലാതായിത്തീരുന്നു.
26: അതുകൊണ്ട്, നിയമംപാലിക്കുന്ന അപരിച്ഛേദിതനെ പരിച്ഛേദിതനായി കണക്കാക്കിക്കൂടെ?
27: ശാരീരികമായി പരിച്ഛേദനം നടത്താതെതന്നെ നിയമം അനുസരിക്കുന്നവർ നിയമവും പരിച്ഛേദനവുമുണ്ടായിട്ടും നിയമംലംഘിക്കുന്ന നിന്നെ കുറ്റം വിധിക്കും.
28: എന്തെന്നാൽ, ബാഹ്യമായി യഹൂദനായിരിക്കുന്നവനല്ല യഥാർത്ഥ യഹൂദൻ. യഥാർത്ഥ പരിച്ഛേദനം ബാഹ്യമോ ശാരീരികമോ അല്ല.
29 : ആന്തരികമായി യഹൂദനായിരിക്കുന്നവനാണ്‌, യഥാർത്ഥ യഹൂദൻ; ഹൃദയത്തിൽ നടക്കുന്ന പരിച്ഛേദനമാണ്‌ യഥാർത്ഥ പരിച്‌ഛേദനം. അത് ആത്മീയമാണ്. അക്ഷരാർഥത്തിലുള്ളതല്ല. അവനു പ്രശംസ ലഭിക്കുന്നത് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്നാണ്.

അദ്ധ്യായം 3


ദൈവനീതിയും വിശ്വസ്തതയും
1: അങ്ങനെയെങ്കില്‍, യഹൂദനു കൂടുതലായി എന്തു മേന്മയാണുള്ളത്? പരിച്ഛേദനംകൊണ്ട് എന്തു പ്രയോജനമാണുള്ളത്?
2: പലവിധത്തിലും വളരെ പ്രയോജനമുണ്ട്. ഒന്നാമത്, ദൈവത്തിന്റെ അരുളപ്പാടുകള്‍ ഭരമേല്പിച്ചതു യഹൂദരെയാണ്.
3: അവരില്‍ ചിലര്‍ അവിശ്വസിച്ചെങ്കിലെന്ത്? അവരുടെ അവിശ്വസ്തത ദൈവത്തിന്റെ വിശ്വസ്തതയെ ഇല്ലാതാക്കുമോ?
4: ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജംപറയുന്നവരായാലും ദൈവം സത്യവാനാണ്. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: അങ്ങയുടെ വാക്കുകളില്‍ അങ്ങു നീതിമാനെന്നു തെളിയും. വിചാരണചെയ്യപ്പെടുമ്പോള്‍ അങ്ങു വിജയിക്കും.
5: എന്നാല്‍, നമ്മുടെ അനീതി ദൈവനീതിയെ വെളിപ്പെടുത്തുന്നെങ്കില്‍ നാം എന്തു പറയും? മാനുഷികമായ രീതിയില്‍ ഞാന്‍ ചോദിക്കട്ടെ: നമ്മുടെനേരേ കോപിക്കുന്ന ദൈവം നീതിയില്ലാത്തവനെന്നോ?
6: ഒരിക്കലുമല്ല. ആണെങ്കില്‍, ദൈവം ലോകത്തെ എങ്ങനെ വിധിക്കും?
7: എന്റെ അസത്യംവഴി ദൈവത്തിന്റെ സത്യം അവിടുത്തെ മഹത്വം വര്‍ദ്ധിപ്പിക്കുന്നെങ്കില്‍ എന്നെ പാപിയെന്നു വിധിക്കുന്നതെന്തിന്?
8: അപ്പോള്‍, നന്മയുണ്ടാകാന്‍വേണ്ടി തിന്മചെയ്യാമെന്നോ? ഞങ്ങള്‍ ഇങ്ങനെ പഠിപ്പിക്കുന്നുവെന്നു ഞങ്ങളെപ്പറ്റി ചിലര്‍ ദൂഷണം പറയുന്നുണ്ട്. ഇവര്‍ക്കു നീതിയുക്തമായ ശിക്ഷ ലഭിക്കും.

എല്ലാവരും പാപികള്‍
9: അപ്പോഴെന്ത്? യഹൂദരായ നമുക്കു വല്ല മേന്മയുമുണ്ടോ? ഇല്ല, അശേഷമില്ല. യഹൂദരും ഗ്രീക്കുകാരും പാപത്തിനധീനരാണെന്നു നമ്മള്‍ മുമ്പേ കുറ്റപ്പെടുത്തിയല്ലോ.
10: ഇങ്ങനെയെഴുതപ്പെട്ടിരിക്കുന്നു: നീതിമാനായി ആരുമില്ല; ഒരുവന്‍പോലുമില്ല;
11: കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെയന്വേഷിക്കുന്നവനുമില്ല.
12: എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്‍ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്മചെയ്യുന്നവനില്ല, ഒരുവനുമില്ല.
13: അവരുടെ തൊണ്ട, തുറന്ന ശവക്കുഴിയാണ്. അവര്‍ തങ്ങളുടെ നാവു വഞ്ചനയ്ക്കുപയോഗിക്കുന്നു. അവരുടെ അധരങ്ങളുടെ ചുവട്ടില്‍ സര്‍പ്പവിഷമുണ്ട്.
14: അവരുടെ വായ്, ശാപവും കയ്പുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
15: അവരുടെ പാദങ്ങള്‍ രക്തംചൊരിയാന്‍ വെമ്പുന്നു.
16: അവരുടെ പാതകളില്‍ നാശവും ക്ലേശവും പതിയിരിക്കുന്നു.
17: സമാധാനത്തിന്റെ മാര്‍ഗ്ഗം, അവര്‍ക്കറിഞ്ഞുകൂടാ.
18: അവര്‍ക്കു ദൈവഭയമില്ല.
19 : നിയമത്തിന്റെ അനുശാസനങ്ങളെല്ലാം നിയമത്തിനു കീഴുള്ളവരോടാണു പറയപ്പെട്ടിരിക്കുന്നതെന്നു നമുക്കറിയാം. എല്ലാ അധരങ്ങളെയും നിശ്ശബ്ദമാക്കുന്നതിനും ലോകം മുഴുവന്‍ ദൈവത്തിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കുന്നതിനുംവേണ്ടിയാണിത്.
20: നിയമമനുഷ്ഠിക്കുന്നതുകൊണ്ട്, ഒരുവനും അവിടുത്തെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല. നിയമംവഴി പാപത്തെക്കുറിച്ചു ബോധമുണ്ടാകുന്നുവെന്നേയുള്ളു.

നീതീകരണം വിശ്വാസത്തിലൂടെ
21: നിയമവും പ്രവാചകന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി, നിയമത്തിലൂടെയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.
22: ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസംകൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്.
23: എല്ലാവരും പാപംചെയ്ത്, ദൈവമഹത്വത്തിനയോഗ്യരായി.
24: അവര്‍ അവിടുത്തെ കൃപയാല്‍ യേശുക്രിസ്തുവഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു.
25 : വിശ്വാസംവഴി സംലബ്ദ്ധമാകുന്ന, രക്തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം, അവനെ നിശ്ചയിച്ചുതന്നു.
26: അവിടുന്നു തന്റെ ക്ഷമയില്‍ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട്, ഇപ്പോള്‍ തന്റെ നീതി വെളിപ്പെടുത്താനും, അങ്ങനെ, താന്‍ നീതിമാനാണെന്നും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ് ഇപ്രകാരം ചെയ്തത്.
27: അതുകൊണ്ട്, നമ്മുടെ വമ്പുപറച്ചിലെവിടെ? അതിനു സ്ഥാനമില്ലാതായിരിക്കുന്നു. എന്തടിസ്ഥാനത്തില്‍? പ്രവൃത്തികളുടെയടിസ്ഥാനത്തിലോ? അല്ല, വിശ്വാസത്തിന്റെയടിസ്ഥാനത്തില്‍.
28: എന്തെന്നാല്‍, നിയമാനുഷ്ഠാനംകൂടാതെതന്നെ വിശ്വാസത്താല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.
29: ദൈവം യഹൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാണ്.
30: എന്തെന്നാല്‍, ദൈവമേകനാണ്. അവിടുന്നു പരിച്ഛേദിതരെയും അപരിച്ഛേദിതരെയും അവരവരുടെ വിശ്വാസത്താല്‍ നീതീകരിക്കും.
31: ആകയാല്‍, നാം നിയമത്തെ വിശ്വാസത്താല്‍ അസാധുവാക്കുകയാണോ? ഒരിക്കലുമല്ല; നിയമത്തെ ഉറപ്പിക്കുകയത്രേ ചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ