തൊണ്ണൂറ്റിരണ്ടാം ദിവസം: 1 രാജാക്കന്മാര്‍ 15 - 17


അദ്ധ്യായം 15

അബിയാം
1: നെബാത്തിൻ്റെ മകന്‍ ജറോബോവാമിൻ്റെ വാഴ്ചയുടെ പതിനെട്ടാംവര്‍ഷം അബിയാം യൂദായില്‍ ഭരണമാരംഭിച്ചു.   
2: അവന്‍ മൂന്നുവര്‍ഷം ജറുസലെമില്‍ ഭരിച്ചുഅബ്‌സലോമിൻ്റെ മകള്‍ മാഖാ ആയിരുന്നു അവൻ്റെ അമ്മ. 
3: പിതാവിൻ്റെ പാപങ്ങളില്‍ അവനുമേര്‍പ്പെട്ടു. കര്‍ത്താവിൻ്റെ സന്നിധിയില്‍ വിശ്വസ്തനായി പ്രവര്‍ത്തിച്ച പിതാവായ ദാവീദിന്റേതുപോലെയായിരുന്നില്ല അവൻ്റെ ഹൃദയം. 
4: എങ്കിലും ദാവീദിനെപ്രതി ദൈവമായ കര്‍ത്താവ് അബിയാമിന് കിരീടാവകാശിയായി ഒരു പുത്രനെ നല്കുകയും ജറുസലെമിനെ സുസ്ഥിരമാക്കുകയുംചെയ്തു. 
5: ദാവീദ്, ഹിത്യനായ ഊറിയായുടെ കാര്യത്തിലൊഴികെ കര്‍ത്താവുകല്പിച്ച യാതൊന്നിലുംനിന്ന് ആയുഷ്‌കാലത്തൊരിക്കലും വ്യതിചലിക്കാതെ അവിടുത്തെ ദൃഷ്ടിയില്‍ നീതിമാത്രംചെയ്തു. 
6: അബിയാംചെയ്ത മറ്റുകാര്യങ്ങൾ 
7: യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അബിയാമും ജറോബോവാമുംതമ്മില്‍ ജീവിതകാലംമുഴുവന്‍ യുദ്ധംനടന്നു. 
8: അബിയാം പിതാക്കന്മാരോടുചേരുകയും ദാവീദിൻ്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെടുകയും ചെയ്തു. അവൻ്റെ മകന്‍ ആസാ ഭരണമേറ്റു. 

ആസാ
9: ഇസ്രായേല്‍രാജാവായ ജറോബോവാമിൻ്റെ വാഴ്ചയുടെ ഇരുപതാംവര്‍ഷം ആസാ യൂദായില്‍ ഭരണംതുടങ്ങി. 
10: അവന്‍ ജറുസലെമില്‍ നാല്പത്തൊന്നു കൊല്ലം ഭരിച്ചു. അവൻ്റെ പിതാമഹി അബ്‌സലോമിൻ്റെ മകള്‍ മാഖാ ആയിരുന്നു. 
11: ആസാ പിതാവായ ദാവീദിനെപ്പോലെ കര്‍ത്താവിൻ്റെ ദൃഷ്ടിയില്‍ നീതിപൂര്‍വ്വം വര്‍ത്തിച്ചു. 
12: അവന്‍ നാട്ടില്‍നിന്നു ദേവപ്രീതിക്കായുള്ള ആണ്‍വേശ്യാസമ്പ്രദായം ഉച്ചാടനംചെയ്തു. പിതാക്കന്മാര്‍ നിര്‍മ്മിച്ച എല്ലാ വിഗ്രഹങ്ങളും നിര്‍മ്മാര്‍ജനംചെയ്തു. 
13: പിതാമഹിയായ മാഖാ അഷേരായ്ക്കു മ്ലേച്ഛവിഗ്രഹം നിര്‍മ്മിച്ചതിനാല്‍ അവനവളെ അമ്മറാണിയുടെ പദവിയില്‍നിന്നു നീക്കി. വിഗ്രഹംതകര്‍ത്ത്, കിദ്രോന്‍ അരുവിക്കരയില്‍ ദഹിപ്പിച്ചു. 
14: എന്നാല്‍, അവന്‍ പൂജാഗിരികള്‍ നശിപ്പിച്ചില്ല. എങ്കിലും ജീവിതകാലംമുഴുവന്‍ ആസായുടെ ഹൃദയം കര്‍ത്താവിനോടു വിശ്വസ്തതപുലര്‍ത്തി. 
15: താനും തൻ്റെ പിതാവും കാഴ്ചയര്‍പ്പിച്ച സ്വര്‍ണ്ണവും വെള്ളിയും പാത്രങ്ങളും അവന്‍ കര്‍ത്താവിൻ്റെ ആലയത്തില്‍ കൊണ്ടുവന്നു. 
16: ആസായും ഇസ്രായേല്‍രാജാവായ ബാഷായും തമ്മില്‍ നിരന്തരം യുദ്ധംനടന്നു.   
17: ഇസ്രായേല്‍രാജാവായ ബാഷാ, യൂദായ്‌ക്കെതിരേ പുറപ്പെട്ടുയൂദാരാജാവായ ആസായുമായി ബന്ധമുണ്ടാകാതിരിക്കാന്‍ റാമാ നിര്‍മ്മിച്ചു. 
18: ആസാ, ദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്ഡാരത്തില്‍ശേഷിച്ചിരുന്ന സ്വര്‍ണ്ണവും വെള്ളിയും ദമാസ്‌ക്കസില്‍ വസിച്ചിരുന്ന ഹെസിയോനിൻ്റെ പൗത്രനും തബ്രിമ്മോനിൻ്റെ മകനുമായ ബന്‍ഹദാദ് എന്ന സിറിയന്‍രാജാവിനു കൊടുത്തയച്ചുകൊണ്ടു പറഞ്ഞു: 
19: നമ്മുടെ പിതാക്കന്മാര്‍ തമ്മിലുണ്ടായിരുന്നതുപോലെ നമുക്കും സഖ്യംചെയ്യാം. ഞാനിതാ സ്വര്‍ണ്ണവും വെള്ളിയും സമ്മാനമായി അയയ്ക്കുന്നു. ഇസ്രായേല്‍രാജാവായ ബാഷാ എൻ്റെ രാജ്യത്തില്‍നിന്നു പിന്മാറുന്നതിന് അവനുമായുള്ള സഖ്യം വിച്ഛേദിക്കുക. 
20: ആസാരാജാവിൻ്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് ബന്‍ഹദാദ് സേനാധിപന്മാരെ ഇസ്രായേല്‍നഗരങ്ങള്‍ക്കെതിരേ അയച്ചു. അവര്‍ നഫ്താലിദേശത്തോടൊപ്പം ഇയോന്‍, ദാന്‍, ആബെല്‍ ബത്മാക്കാകിന്നറോത്ത് എന്നിവ കീഴടക്കി. 
21: ഇതറിഞ്ഞു ബാഷാ, റാമായുടെ നിര്‍മ്മാണം നിര്‍ത്തിവച്ച് തിര്‍സായില്‍ത്തന്നെ താമസിച്ചു. 
22: ആസാരാജാവ് ഒരു വിളംബരംമൂലം യൂദാനിവാസികളെ വിളിച്ചുകൂട്ടി. ആരെയും ഒഴിവാക്കിയില്ല. റാമാ പണിയാന്‍ ബാഷാ സംഭരിച്ചിരുന്ന കല്ലും മരവും അവരെടുത്തുകൊണ്ടു വന്നു. ആസാരാജാവ് ഇവകൊണ്ട് ബഞ്ചമിനിലെ ഗേബയും മിസ്പായും നിര്‍മ്മിച്ചു. 
23: ആസായുടെ മറ്റു പ്രവര്‍ത്തനങ്ങളും ശക്തിവൈഭവവും അവന്‍ പണിയിച്ച നഗരങ്ങളുടെ വിവരങ്ങളുംയൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. വാര്‍ദ്ധക്യത്തില്‍ അവന് കാലില്‍ രോഗം പിടിപെട്ടു. അവനും പിതാക്കന്മാരോടു ചേര്‍ന്നു; 
24: പിതാവായ ദാവീദിൻ്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. അവൻ്റെ മകന്‍ യഹോഷാഫാത്ത് ഭരണമേറ്റു. 

ഇസ്രായേല്‍ രാജാക്കന്മാര്‍ : നാദാബ്
25: ജറോബോവാമിൻ്റെ മകന്‍ നാദാബ് യൂദാരാജാവായ ആസായുടെ രണ്ടാം ഭരണവര്‍ഷം ഇസ്രായേലില്‍ ഭരണമാരംഭിച്ചു. അവന്‍ രണ്ടുകൊല്ലം വാണു. 
26: തൻ്റെ പിതാവ്, ഇസ്രായേലിനെ വഴിപിഴപ്പിച്ച പാപമാര്‍ഗ്ഗത്തില്‍ച്ചരിച്ച്, അവന്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ തിന്മ പ്രവര്‍ത്തിച്ചു. 
27: ഇസാക്കര്‍ ഗോത്രത്തില്‍പ്പെട്ട അഹിയായുടെ മകന്‍ ബാഷാ അവനെതിരേ ഗൂഢാലോചന നടത്തി. നാദാബും ഇസ്രായേലും ഫിലിസ്ത്യനഗരമായ ഗിബത്തോണ്‍ ആക്രമിച്ചപ്പോള്‍ ബാഷാ അവനെ വധിച്ചു. 
28: ഇങ്ങനെ യൂദാരാജാവായ ആസായുടെ മൂന്നാം ഭരണവര്‍ഷം ബാഷാ നാദാബിനെക്കൊന്നു തല്‍സ്ഥാനത്തു വാണു.  
29: രാജാവായപ്പോള്‍ത്തന്നെ അവന്‍ ജറോബോവാമിൻ്റെ വംശംമുഴുവന്‍ നശിപ്പിച്ചു. കര്‍ത്താവ്, തൻ്റെ ദാസനും ഷീലോന്യനുമായ അഹിയാവഴി അരുളിച്ചെയ്തിരുന്നതുപോലെഅവൻ്റെ സന്തതികളില്‍ ആരുമവശേഷിച്ചില്ല. 
30: ജറോബോവാംചെയ്തതും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങള്‍, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ കോപം ജ്വലിപ്പിച്ചതിനാലാണ് ഇതു സംഭവിച്ചത്. 
31: നാദാബിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളും അവൻ്റെ പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 
32: ആസായും ഇസ്രായേല്‍രാജാവായ ബാഷായുംതമ്മില്‍ നിരന്തരംയുദ്ധം നടന്നു. 

ബാഷാ
33: യൂദാരാജാവായ ആസായുടെ മൂന്നാം ഭരണവര്‍ഷം അഹിയായുടെ മകന്‍ ബാഷാ ഭരണമേറ്റു. അവന്‍ ഇരുപത്തിനാലു വര്‍ഷം ഇസ്രായേല്‍രാജാവായി തിര്‍സായില്‍ വാണു. 
34: അവനും കര്‍ത്താവിൻ്റെ സന്നിധിയില്‍ തിന്മ പ്രവര്‍ത്തിച്ചു. ജറോബോവാമിൻ്റെ മാര്‍ഗ്ഗങ്ങളിലും ഇസ്രായേലിനെ വഴിപിഴപ്പിച്ച അവൻ്റെ പാപങ്ങളിലും ബാഷാ വ്യാപരിച്ചു. 

അദ്ധ്യായം 16

1: ഹനാനിയുടെ മകന്‍ യേഹുവഴി കര്‍ത്താവ് ബാഷായ്‌ക്കെതിരേ അരുളിച്ചെയ്തു: 
2: ഞാന്‍ നിന്നെ പൊടിയില്‍നിന്നുയര്‍ത്തിഎൻ്റെ ജനമായ ഇസ്രായേലിൻ്റെ രാജാവാക്കി. എന്നാല്‍, നീ ജറോബോവാമിൻ്റെ വഴിയില്‍ നടക്കുകയും എൻ്റെ ജനമായ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച് എന്നെ പ്രകോപിപ്പിക്കുകയും ചെയ്തു.  
3: ഞാന്‍ ബാഷായെയും അവൻ്റെ വംശത്തെയും നിശ്ശേഷം നശിപ്പിക്കും: നിൻ്റെ ഭവനം നെബാത്തിൻ്റെ മകന്‍ ജറോബോവാമിൻ്റെ ഭവനംപോലെയാക്കും. 
4: പട്ടണത്തില്‍വച്ചു മരിക്കുന്ന ബാഷാവംശജരെ നായ്ക്കള്‍ ഭക്ഷിക്കുംവയലില്‍വച്ചു മരിക്കുന്നവരെ ആകാശപ്പറവകളും. 
5: ബാഷായുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ശക്തിവൈഭവവും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 
6: ബാഷായും പിതാക്കന്മാരോടു ചേര്‍ന്നുതിര്‍സായില്‍ സംസ്കരിക്കപ്പെട്ടു. അവൻ്റെ മകന്‍ ഏലാ ഭരണമേറ്റു. 
7: ജറോബോവാമിൻ്റെ ഭവനത്തെപ്പോലെ കര്‍ത്താവിൻ്റെ സന്നിധിയില്‍ പാപംചെയ്ത് അവിടുത്തെ പ്രകോപിപ്പിക്കുകയും ആ ഭവനത്തെ നശിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ഹനാനിയുടെ മകനായ യേഹു പ്രവാചകന്‍വഴി കര്‍ത്താവു ബാഷായ്ക്കും അവൻ്റെ വംശത്തിനുമെതിരായി സംസാരിച്ചത്.   

ഏലാ
8: യൂദാരാജാവ് ആസായുടെ ഇരുപത്താറാം ഭരണവര്‍ഷം ബാഷായുടെ മകന്‍ ഏലാ ഇസ്രായേലിൻ്റെ രാജാവായി തിര്‍സായില്‍ ഭരണംതുടങ്ങി. അവന്‍ രണ്ടുവര്‍ഷം വാണു. 
9: എന്നാല്‍, അവൻ്റെ തേര്‍പ്പടയുടെ പകുതിയുടെ അധിപനായിരുന്ന സിമ്രി അവനെതിരേ ഗൂഢാലോചന നടത്തി. തിര്‍സായിലെ നഗരാധിപനായ അര്‍സായുടെ ഭവനത്തില്‍ ഏലാ മദ്യപിച്ചു മത്തനായി കിടക്കുകയായിരുന്നു. 
10: സിമ്രി അകത്തുകടന്ന്, അവനെ വധിച്ചുഅവന്‍ രാജാവായി. യൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവര്‍ഷത്തിലാണ് ഇതു സംഭവിച്ചത്. 
11: രാജാവായ ഉടനെ അവന്‍ ബാഷാഭവനത്തെ മുഴുവന്‍ കൊന്നൊടുക്കി. ബാഷായുടെ ബന്ധുക്കളോ സ്നേഹിതരോ ആയി ഒരു പുരുഷനുമവശേഷിച്ചില്ല. 
12: യേഹുപ്രവാചകന്‍വഴി ബാഷായ്‌ക്കെതിരേ കര്‍ത്താവ് അരുളിച്ചെയ്തതുപോല അവൻ്റെ വംശത്തെ മുഴുവന്‍ സിമ്രി നശിപ്പിച്ചു. 
13: വിഗ്രഹാരാധനവഴി പാപംചെയ്തും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചും ബാഷായും മകന്‍ ഏലായും ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിനെ പ്രകോപിപ്പിച്ചതുകൊണ്ടാണ് ഇതു സംഭവിച്ചത്. 
14: ഏലായെപ്പറ്റിയുള്ള മറ്റുവിവരങ്ങളും അവൻ്റെ പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 

സിമ്രി
15: യൂദാരാജാവ് ആസായുടെ ഇരുപത്തേഴാം ഭരണവര്‍ഷം സിമ്രി തിര്‍സായില്‍ ഏഴുദിവസം ഭരിച്ചുഇസ്രായേല്‍സൈന്യം ഫിലിസ്ത്യനഗരമായ ഗിബത്തോണിനെതിരേ പാളയമടിച്ചിരിക്കുകയായിരുന്നു. 
16: രാജാവിനെതിരേ സിമ്രി ഗൂഢാലോചനനടത്തി, അവനെ വധിച്ചുവെന്ന് പാളയത്തിലറിവുകിട്ടി. അന്ന് അവിടെവച്ചുതന്നെ ഇസ്രായേല്‍ജനം സേനാനായകനായ ഓമ്രിയെ രാജാവാക്കി. 
17: ഓമ്രിയും ഇസ്രായേല്‍ജനവും ഗിബത്തോണില്‍നിന്നു പുറപ്പെട്ടു തിര്‍സാ വളഞ്ഞു. 
18: പട്ടണം പിടിക്കപ്പെട്ടെന്നു കണ്ടപ്പോള്‍, സിമ്രി കൊട്ടാരത്തിൻ്റെ ഉള്ളറയില്‍ക്കടന്ന്, കൊട്ടാരത്തിനു തീ കൊളുത്തി ആത്മഹത്യചെയ്തു. 
19: ജറോബോവാമിനെപ്പോലെ പാപംചെയ്യുകയും ഇസ്രായേലിനെ പാപമാര്‍ഗ്ഗത്തിലേക്കു നയിക്കുകയും ചെയ്തു. കര്‍ത്താവിൻ്റെ സന്നിധിയില്‍ തിന്മപ്രവര്‍ത്തിച്ചതിനാലാണ് അവനിതു സംഭവിച്ചത്. 
20: സിമ്രിയെക്കുറിച്ചുള്ള മറ്റുവിവരങ്ങളും അവൻ്റെ ഗൂഢാലോചനയും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.   

ഓമ്രി
21: ഇസ്രായേല്‍ജനം ഇരു ചേരികളിലായിപ്പിരിഞ്ഞു. ഗിനാത്തിൻ്റെ മകന്‍ തിബ്‌നിയെ രാജാവാക്കാന്‍ ഒരു വിഭാഗം അവൻ്റെ പക്ഷത്തും മറുഭാഗം ഓമ്രിയുടെ പക്ഷത്തും ചേര്‍ന്നു. 
22: ഓമ്രിപക്ഷം ഗിനാത്തിൻ്റെ മകന്‍ തിബ്‌നിയുടെ അനുയായികളെ തോല്പിച്ചുതിബ്‌നി മരിക്കുകയും ഓമ്രി രാജാവാകുകയും ചെയ്തു. 
23: യൂദാരാജാവായ ആസായുടെ മുപ്പത്തൊന്നാം ഭരണവര്‍ഷം ഓമ്രി ഇസ്രായേലില്‍ രാജാവായിപന്ത്രണ്ടുവര്‍ഷം അവന്‍ ഭരിച്ചുആറുവര്‍ഷം തിര്‍സായിലാണു വാണത്. 
24: രണ്ടു താലന്തു വെള്ളിക്ക് അവന്‍ ഷെമേറിൻ്റെ കൈയില്‍നിന്നു സമരിയാമല വാങ്ങി. ചുറ്റും കോട്ടകെട്ടി പട്ടണം നിര്‍മ്മിച്ചു. പട്ടണത്തിനു മലയുടെ ഉടമസ്ഥനായ ഷെമേറിൻ്റെ നാമം ആസ്പദമാക്കി സമരിയാ എന്നു പേരിട്ടു. 
25: ഓമ്രി കര്‍ത്താവിൻ്റെ സന്നിധിയില്‍ തിന്മ പ്രവര്‍ത്തിച്ചുമുന്‍ഗാമികളെക്കാളേറെ തിന്മയില്‍ മുഴുകി; 
26: അവന്‍ നെബാത്തിൻ്റെ മകന്‍ ജറോബോവാമിൻ്റെ മാര്‍ഗ്ഗം പിന്തുടരുകയും ഇസ്രായേല്‍ജനത്തെ വിഗ്രഹാരാധനവഴി പാപംചെയ്യിച്ച് ദൈവമായ കര്‍ത്താവിനെ പ്രകോപിപ്പിക്കുകയും ചെയ്തു. 
27: ഓമ്രിയുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും അവൻ്റെ ശക്തിവൈഭവവും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 
28: ഓമ്രി പിതാക്കന്മാരോടു ചേര്‍ന്നു. സമരിയായില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ ആഹാബ് ഭരണമേറ്റു. 

ആഹാബ്
29: യൂദാരാജാവായ ആസായുടെ മുപ്പത്തിയെട്ടാം ഭരണവര്‍ഷമാണ് ഓമ്രിയുടെ മകന്‍ ആഹാബ് സമരിയായില്‍ ഇസ്രായേല്‍ജനത്തിൻ്റെ രാജാവായത്. അവന്‍ ഇരുപത്തിരണ്ടു വര്‍ഷം ഭരിച്ചു.   
30: ഓമ്രിയുടെ മകന്‍ ആഹാബ് തൻ്റെ മുന്‍ഗാമികളെക്കാളധികം കര്‍ത്താവിൻ്റെ സന്നിധിയില്‍ തിന്മപ്രവര്‍ത്തിച്ചു. 
31: നെബാത്തിൻ്റെ മകന്‍ ജറോബോവാമിൻ്റെ പാപങ്ങളില്‍ വ്യാപരിച്ചത് പോരാഞ്ഞിട്ട് അവന്‍ സീദോന്‍രാജാവായ എത്ബാലിൻ്റെ മകള്‍ ജസെബെലിനെ വിവാഹംചെയ്യുകയും ബാല്‍ദേവനെ ആരാധിക്കുകയുംചെയ്തു. 
32: സമരിയായില്‍ താന്‍പണിയിച്ച ബാല്‍ക്ഷേത്രത്തില്‍ ബാലിന് അവനൊരു ബലിപീഠം സ്ഥാപിച്ചു. 
33: അവന്‍, ഒരഷേരാപ്രതിഷ്ഠയുമുണ്ടാക്കിതൻ്റെ മുന്‍ഗാമികളെക്കാളധികമായി ആഹാബ് ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിനെ പ്രകോപിപ്പിച്ചു. 
34: അവൻ്റെ കാലത്ത്, ബഥേലിലെ ഹിയേല്‍ ജറീക്കോ പണിയിച്ചു. നൂനിൻ്റെ മകന്‍ ജോഷ്വവഴി കര്‍ത്താവരുളിച്ചെയ്തതുപോലെ നഗരത്തിൻ്റെ അടിസ്ഥാനമിട്ടപ്പോള്‍ അവന് മൂത്തമകന്‍ അബിറാമും കവാടം നിര്‍മ്മിച്ചപ്പോള്‍ ഇളയ മകന്‍ സെഹൂബും നഷ്ടപ്പെട്ടു. 

അദ്ധ്യായം 17

ഏലിയായും വരള്‍ച്ചയും

1: ഗിലയാദിലെ തിഷ്‌ബെയില്‍നിന്നുള്ള ഏലിയാപ്രവാചകന്‍ ആഹാബിനോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവാണേവരുംകൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല. 
2: കര്‍ത്താവ് ഏലിയായോട് അരുളിച്ചെയ്തു:   
3: നീ പുറപ്പെട്ട്, ജോര്‍ദ്ദാനു കിഴക്കുള്ള കെറീത്ത് അരുവിക്കു സമീപം ഒളിച്ചുതാമസിക്കുക. 
4: നിനക്ക് അരുവിയില്‍നിന്നു വെള്ളം കുടിക്കാം. ഭക്ഷണം തരുന്നതിന് കാക്കകളോടു ഞാന്‍ കല്പിച്ചിട്ടുണ്ട്. 
5: അവന്‍ കര്‍ത്താവിൻ്റെ കല്പനയനുസരിച്ച്, ജോര്‍ദ്ദാനു കിഴക്കുള്ള കെറീത്ത് നീര്‍ച്ചാലിനരികേചെന്നു താമസിച്ചു. 
6: കാക്കകള്‍ കാലത്തും വൈകിട്ടും അവന് അപ്പവും മാംസവും കൊണ്ടുവന്നുകൊടുത്തു. അരുവിയില്‍നിന്ന് അവന്‍ വെള്ളം കുടിച്ചു. 
7: മഴ പെയ്യായ്കയാല്‍, കുറെനാളുകള്‍ കഴിഞ്ഞപ്പോള്‍ അരുവി വറ്റി. 

ഏലിയാ സറേഫാത്തില്‍
8: കര്‍ത്താവ്, ഏലിയായോടരുളിച്ചെയ്തു: 
9: നീ സീദോനിലെ സറേഫാത്തില്‍പോയി വസിക്കുക. അവിടെ നിനക്കു ഭക്ഷണംതരുന്നതിനു ഞാനൊരു വിധവയോടു കല്പിച്ചിട്ടുണ്ട്. 
10: ഏലിയാ സറേഫാത്തിലേക്കു മടങ്ങി. പട്ടണകവാടത്തിലെത്തിയപ്പോള്‍ ഒരു വിധവ വിറകു ശേഖരിക്കുന്നതു കണ്ടു. അവനടുത്തുചെന്ന്, കുടിക്കാന്‍ ഒരു പാത്രം വെള്ളംതരുക എന്നുപറഞ്ഞു. 
11: അവള്‍ വെള്ളം കൊണ്ടുവരാന്‍പോകുമ്പോള്‍ അവനവളോടു പറഞ്ഞു: കുറച്ച് അപ്പവും കൊണ്ടുവരുക. 
12: അവള്‍ പറഞ്ഞു: നിൻ്റെ ദൈവമായ കര്‍ത്താവാണേഎൻ്റെ കൈയില്‍ അപ്പമില്ല. ആകെയുള്ളത് കലത്തില്‍ ഒരുപിടി മാവും ഭരണിയില്‍ അല്പം എണ്ണയുമാണ്. ഞാന്‍ രണ്ടു ചുള്ളിവിറക്‌ പെറുക്കുകയാണ്. ഇതു കൊണ്ടുചെന്ന് അപ്പമുണ്ടാക്കി എനിക്കും എൻ്റെ മകനും കഴിക്കണം. പിന്നെ ഞങ്ങള്‍ മരിക്കും. 
13: ഏലിയാ അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാനീ ചെന്നു പറഞ്ഞതുപോലെ ചെയ്യുക. എന്നാല്‍, ആദ്യം അതില്‍നിന്നു ചെറിയ ഒരപ്പമുണ്ടാക്കി എനിക്കു കൊണ്ടുവരണംപിന്നെ നിനക്കും മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക. 
14: എന്തെന്നാല്‍, താന്‍ ഭൂമിയില്‍ മഴ പെയ്യിക്കുന്നതുവരെ കലത്തിലെ മാവു തീര്‍ന്നുപോവുകയില്ലഭരണിയിലെ എണ്ണ വറ്റുകയുമില്ല എന്ന് ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. 
15: അവള്‍ ഏലിയാ പറഞ്ഞതുപോലെ ചെയ്തു. അങ്ങനെ അവളും കുടുംബവും അവനും അനേകദിവസം ഭക്ഷണം കഴിച്ചു. 
16: ഏലിയാവഴി കര്‍ത്താവ് അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീര്‍ന്നുപോയില്ലഭരണിയിലെ എണ്ണ വറ്റിയുമില്ല. 
17: ആ ഗൃഹനായികയുടെ മകന്‍ ഒരു ദിവസം രോഗബാധിതനായിരോഗം മൂര്‍ച്ഛിച്ച് ശ്വാസംനിലച്ചു. 
18: അവള്‍ ഏലിയായോടു പറഞ്ഞു: ദൈവപുരുഷാഎന്തുകൊണ്ടാണ് അങ്ങെന്നോട് ഇങ്ങനെ ചെയ്തത്എൻ്റെ പാപങ്ങളനുസ്മരിപ്പിക്കാനും എൻ്റെ മകനെ കൊല്ലാനുമാണോ അങ്ങിവിടെ വന്നത്? 
19: ഏലിയാ പ്രതിവചിച്ചു: നിൻ്റെ മകനെ ഇങ്ങു തരുക. അവനെ അവളുടെ മടിയില്‍നിന്നെടുത്ത്, ഏലിയാ താന്‍പാര്‍ക്കുന്ന മുകളിലത്തെ മുറിയില്‍ കൊണ്ടുപോയി കട്ടിലില്‍ക്കിടത്തി. 
20: അനന്തരംഅവന്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു: എൻ്റെ ദൈവമായ കര്‍ത്താവേഎനിക്ക് ഇടംതന്നവളാണ് ഈ വിധവ. അവളുടെ മകൻ്റെ ജീവന്‍ എടുത്തുകൊണ്ട് അവിടുന്നവളെ പീഡിപ്പിക്കുകയാണോ? 
21: പിന്നീട് അവന്‍ ബാലൻ്റെമേല്‍ മൂന്നുപ്രാവശ്യം കിടന്ന്കര്‍ത്താവിനോടപേക്ഷിച്ചു: എൻ്റെ ദൈവമായ കര്‍ത്താവേഇവൻ്റെ ജീവന്‍ തിരികെക്കൊടുക്കണമേ! 
22: കര്‍ത്താവ് ഏലിയായുടെ അപേക്ഷ കേട്ടു. കുട്ടിക്കു പ്രാണന്‍ വീണ്ടുകിട്ടിഅവന്‍ ജീവിച്ചു. 
23: ഏലിയാ ബാലനെ മുകളിലത്തെ മുറിയില്‍നിന്നു താഴെക്കൊണ്ടുവന്ന് അമ്മയെ ഏല്പിച്ചുകൊണ്ട് ഇതാ നിൻ്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നുപറഞ്ഞു. 
24: അവള്‍ ഏലിയായോടു പറഞ്ഞു. അങ്ങു ദൈവപുരുഷനാണെന്നും അങ്ങയുടെ വാക്ക്, സത്യമായും കര്‍ത്താവിൻ്റെ വചനമാണെന്നും ഇപ്പോള്‍ എനിക്കുറപ്പായി. 

തൊണ്ണൂറ്റൊന്നാം ദിവസം:1 രാജാക്കന്മാര്‍ 12 - 14


അദ്ധ്യായം 12

രാജ്യം വിഭജിക്കപ്പെടുന്നു

1: ഇസ്രായേല്‍ജനം, തന്നെ രാജാവാക്കുന്നതിനു ഷെക്കെമില്‍ സമ്മേളിച്ചതിനാല്‍ റഹോബോവാം അവിടെ വന്നു.
2: നെബാത്തിൻ്റെ പുത്രനായ ജറോബോവാം ഇതു കേട്ടയുടനെ ഈജിപ്തില്‍നിന്നു മടങ്ങിയെത്തി - സോളമന്‍ രാജാവില്‍നിന്ന് ഒളിച്ചോടിയ അവന്‍, ഇതുവരെ ഈജിപ്തിലായിരുന്നു.
3: ഇസ്രായേല്‍ജനം അവനെ ആളയച്ചു വരുത്തി; ജറോബോവാമും ഇസ്രായേല്‍ജനവും റഹോബോവാമിൻ്റെ അടുത്തുവന്നു പറഞ്ഞു:
4: അങ്ങയുടെ പിതാവു ഞങ്ങളുടെമേല്‍വച്ചതു ഭാരമേറിയ നുകമാണ്. ഞങ്ങളുടെ ജോലിയുടെ കാഠിന്യവും അവന്‍വച്ച നുകത്തിൻ്റെ ഭാരവും അങ്ങു ലഘൂകരിക്കണം; ഞങ്ങളങ്ങയെ സേവിക്കാം.
5: അവന്‍ പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പോകുവിന്‍. മൂന്നുദിവസം കഴിഞ്ഞുവരുവിന്‍. ജനം മടങ്ങിപ്പോയി.
6: റഹോബോവാം തൻ്റെ പിതാവായ സോളമന്‍രാജാവിൻ്റെ വൃദ്ധരായ ഉപദേശകന്മാരോട് ആലോചിച്ചു; ജനത്തിന് എന്തുത്തരംനല്കണമെന്നാണു നിങ്ങളുടെ അഭിപ്രായം?
7: അവര്‍ പറഞ്ഞു: അങ്ങ് അവര്‍ക്കു വഴങ്ങി, അവരെ സേവിക്കുകയും അവര്‍ക്കു ദയാപൂര്‍വ്വം മറുപടി നല്കുകയുംചെയ്താല്‍ അവര്‍ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും.
8: മുതിര്‍ന്നവരുടെ ഉപദേശം നിരസിച്ച്, അവന്‍ തന്നോടൊത്തുവളര്‍ന്ന പാര്‍ശ്വവര്‍ത്തികളായ യുവാക്കന്മാരോടാലോചിച്ചു.
9: അവനവരോടുചോദിച്ചു: അങ്ങയുടെ പിതാവ് ഞങ്ങളുടെമേല്‍വച്ച നുകം ലഘൂകരിക്കുക എന്നു പറയുന്ന ഈ ജനത്തിന്, എന്തു മറുപടിനല്കണമെന്നാണു നിങ്ങളുടെയഭിപ്രായം?
10: അവനോടൊപ്പം വളര്‍ന്നുവന്ന ആ യുവാക്കള്‍ പറഞ്ഞു: അങ്ങയുടെ പിതാവു ഞങ്ങളുടെ നുകത്തിൻ്റെ ഭാരംകൂട്ടി, അങ്ങതു കുറച്ചുതരണം, എന്നു പറഞ്ഞ ഈ ജനത്തോടു പറയുക: എൻ്റെ ചെറുവിരല്‍ എൻ്റെ പിതാവിൻ്റെ അരക്കെട്ടിനെക്കാള്‍ മുഴുപ്പുള്ളതാണ്.
11: അവന്‍ ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചു. ഞാനതിൻ്റെ ഭാരംകൂട്ടും; അവന്‍ നിങ്ങളെ ചാട്ടകൊണ്ടടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ടടിക്കും.
12: രാജാവിൻ്റെ നിര്‍ദ്ദേശമനുസരിച്ച് ജറോബോവാമും ജനവും മൂന്നാംദിവസം റഹോബോവാമിൻ്റെ അടുക്കല്‍ വന്നു.
13: മുതിര്‍ന്നവര്‍ നല്കിയ ഉപദേശം അവഗണിച്ച്, രാജാവ് ജനത്തോടു പരുഷമായി സംസാരിച്ചു.
14: യുവാക്കളുടെ ഉപദേശമനുസരിച്ച് അവന്‍ പറഞ്ഞു: എൻ്റെ പിതാവ് നിങ്ങളുടെമേല്‍ ഭാരമുള്ളനുകം വച്ചു; ഞാനതിൻ്റെ ഭാരംകൂട്ടും. എൻ്റെ പിതാവ് നിങ്ങളെ ചാട്ടകൊണ്ടടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ടടിക്കും.
15: രാജാവ്, ജനത്തിൻ്റെ അപേക്ഷകേട്ടില്ല. നെബാത്തിൻ്റെ മകനായ ജറോബോവാമിനോടു ഷീലോന്യനായ അഹിയാമുഖേന ദൈവമായ കര്‍ത്താവരുളിച്ചെയ്തതു നിറവേറുന്നതിനാണ് ഇപ്രകാരം സംഭവിക്കാന്‍ അവിടുന്നിടയാക്കിയത്.
16: രാജാവു തങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ലെന്നുകണ്ട്, ജനം പറഞ്ഞു: ദാവീദുമായി ഞങ്ങള്‍ക്കെന്തു ബന്ധം? ജസ്സെയുടെ പുത്രനില്‍ ഞങ്ങള്‍ക്കെന്തവകാശം? ഇസ്രായേലേ, കൂടാരങ്ങളിലേക്കു മടങ്ങുക, ദാവീദേ, നീ നിൻ്റെ കുടുംബം നോക്കിക്കൊള്ളുക. അനന്തരം, ഇസ്രായേല്‍ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി.
17: റഹോബോവാം യൂദാനഗരങ്ങളില്‍ വസിച്ചിരുന്ന ഇസ്രായേല്‍ജനത്തിൻ്റെമേല്‍ വാഴ്ചനടത്തി.
18: അവന്‍ അടിമവേലകളുടെ മേല്‍നോട്ടക്കാരനായ അദോറാമിനെ ഇസ്രായേലിലേക്കയച്ചു; ഇസ്രായേല്‍ജനം അവനെ കല്ലെറിഞ്ഞു കൊന്നു. ജറുസലെമിലേക്കു പലായനംചെയ്യാന്‍ റഹോബോവാം രാജാവ് അതിവേഗം തൻ്റെ രഥത്തില്‍ കയറി.
19: അങ്ങനെ, ഇസ്രായേല്‍ ദാവീദിൻ്റെ ഭവനത്തോട് ഇന്നും കലഹത്തിലാണ്.
20: ജറോബോവാം മടങ്ങിവന്നെന്നു കേട്ടപ്പോള്‍ ഇസ്രായേല്‍ജനം ഒരുമിച്ചുകൂടി, അവനെ വരുത്തി ഇസ്രായേലിൻ്റെ രാജാവാക്കി. യൂദായുടെ ഗോത്രമൊഴികെ മറ്റൊന്നും ദാവീദിൻ്റെ ഭവനത്തെ അനുഗമിച്ചില്ല.
21: സോളമൻ്റെ പുത്രന്‍ റഹോബോവാം ജറുസലെമില്‍നിന്ന് ഇസ്രായേലിനോടു യുദ്ധംചെയ്തു രാജ്യംവീണ്ടെടുക്കാന്‍ യൂദായുടെയും ബഞ്ചമിൻ്റെയും ഗോത്രങ്ങളില്‍നിന്ന്‌ യുദ്ധവീരന്മാരായ ഒരു ലക്ഷത്തിയെണ്‍പതിനായിരംപേരെ ശേഖരിച്ചു.
22: എന്നാല്‍, പ്രവാചകനായ ഷെമായായോട് ദൈവം അരുളിച്ചെയ്തു:
23: യൂദായിലെ രാജാവും സോളമൻ്റെ മകനുമായ റഹോബോവാമിനോടും, യൂദായുടെയും ബഞ്ചമിൻ്റെയും ഭവനങ്ങളോടും മറ്റുജനത്തോടും പറയുക:
24: കര്‍ത്താവരുളിച്ചെയ്യുന്നു, നിങ്ങള്‍ മുമ്പോട്ടു പോകരുത്; നിങ്ങളുടെ സഹോദരരായ ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്യരുത്. വീടുകളിലേക്കു മടങ്ങുവിന്‍. ഞാനാണിതു പറയുന്നത്. കര്‍ത്താവിൻ്റെ വാക്കുകേട്ട് അവര്‍ മടങ്ങിപ്പോയി.

ജറോബോവാം കര്‍ത്താവില്‍നിന്നകലുന്നു

25: ജറോബോവാം എഫ്രായിംമലനാട്ടില്‍ ഷെക്കെം ബലിഷ്ഠമാക്കി അവിടെ വസിച്ചു. പിന്നീട് അവിടെനിന്നു പോയി, പെനുവേലും ബലിഷ്ഠമാക്കി.
26: അവന്‍ ആത്മഗതം ചെയ്തു: ദാവീദിൻ്റെ ഭവനത്തിലേക്കു രാജ്യം തിരികെപ്പോകും.
27: ഈ ജനം ജറുസലെമില്‍ കര്‍ത്താവിൻ്റെ ഭവനത്തില്‍ ബലിയര്‍പ്പിക്കാന്‍ പോയാല്‍ യൂദാരാജാവായ റഹോബോവാമിൻ്റെനേര്‍ക്ക് അവരുടെ മനസ്സുതിരിയുകയും അവര്‍ എന്നെ വധിച്ചതിനുശേഷം അവനെ അനുഗമിക്കുകയും ചെയ്യും.
28: അതിനാല്‍, രാജാവ് ഒരുപായം കണ്ടുപിടിച്ചു. സ്വര്‍ണ്ണംകൊണ്ട് രണ്ടു കാളക്കുട്ടികളെ നിര്‍മ്മിച്ചിട്ട് അവന്‍ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ജറുസലെമിലേക്കു പോകേണ്ടാ, ഇസ്രായേല്‍ജനമേ, ഇതാ, ഈജിപ്തില്‍നിന്നു നിങ്ങളെ മോചിപ്പിച്ച ദേവന്മാര്‍.
29: അവന്‍ അവയിലൊന്നിനെ ബഥേലിലും ഒന്നിനെ ദാനിലും പ്രതിഷ്ഠിച്ചു. ഇതു പാപമായിത്തീര്‍ന്നു.
30: ബഥേലിലെയും ദാനിലെയും പ്രതിഷ്ഠകളുടെ അടുത്തേക്ക് ജനം പൊയ്‌ക്കൊണ്ടിരുന്നു.
31: അവന്‍ പൂജാഗിരികളുണ്ടാക്കി, ലേവി ഗോത്രത്തില്‍പ്പെടാത്തവരെ പുരോഹിതന്മാരാക്കി.
32: യൂദായില്‍ ആഘോഷിച്ചിരുന്ന തിരുനാളിനു തുല്യമായി ജറോബോവാം എട്ടാംമാസം പതിനഞ്ചാം ദിവസം ഒരുത്സവമേര്‍പ്പെടുത്തി, ബലിപീഠത്തില്‍ അവന്‍ ബലികളര്‍പ്പിച്ചു. താന്‍ നിര്‍മ്മിച്ച കാളക്കുട്ടികള്‍ക്ക് ബഥേലില്‍ അവന്‍ ഇപ്രകാരം ബലിയര്‍പ്പിച്ചു. പൂജാഗിരികളില്‍ നിയമിച്ചിരുന്ന പുരോഹിതന്മാരെ ബഥേലില്‍ നിയമിച്ചു.
33: അവന്‍ എട്ടാംമാസം പതിനഞ്ചാംദിവസം - സ്വാഭീഷ്ടപ്രകാരം നിശ്ചയിച്ച ദിവസം - ജനത്തിന് ഒരുത്സവമേര്‍പ്പെടുത്തുകയും ബഥേലില്‍ താന്‍ പണിയിച്ച ബലിപീഠത്തില്‍ ധൂപാര്‍ച്ചനനടത്തുന്നതിനു ചെല്ലുകയുംചെയ്തു.

അദ്ധ്യായം 13

ബഥേലിനെതിരേ പ്രവചനം

1: ജറോബോവാം ധൂപാര്‍പ്പണത്തിനു ബലിപീഠത്തിനരികെ നില്‍ക്കുമ്പോള്‍, കര്‍ത്താവിൻ്റെ കല്പനയനുസരിച്ച് ഒരു ദൈവപുരുഷന്‍ യൂദായില്‍നിന്നു ബഥേലില്‍ വന്നു.
2: കര്‍ത്താവ് കല്പിച്ചതുപോലെ അവന്‍ ബലിപീഠത്തെനോക്കി വിളിച്ചുപറഞ്ഞു: അല്ലയോ ബലിപീഠമേ, കര്‍ത്താവ് അരുളിച്ചെയ്യുന്നു; ദാവീദിൻ്റെ ഭവനത്തില്‍ ജോസിയാ എന്ന ഒരു പുത്രന്‍ ജനിക്കും. നിൻ്റെമേല്‍ ധൂപാര്‍പ്പണംനടത്തുന്ന പൂജാഗിരിയിലെ പുരോഹിതന്മാരെ അവന്‍ നിൻ്റെമേല്‍വച്ചു ബലിയര്‍പ്പിക്കും. മനുഷ്യാസ്ഥികള്‍ നിൻ്റെമേല്‍ ഹോമിക്കും.
3: അന്നുതന്നെ ഒരടയാളം കാണിച്ചുകൊണ്ട് അവന്‍ തുടര്‍ന്നു: കര്‍ത്താവാണു സംസാരിച്ചത് എന്നതിൻ്റെ അടയാളമിതാണ്; ഇതാ ഈ ബലിപീഠം പിളര്‍ന്ന് അതിന്മേലുള്ള ചാരം ഊര്‍ന്നുവീഴും.
4: ദൈവപുരുഷന്‍ ബഥേലിലെ ബലിപീഠത്തിനെതിരേ പ്രഖ്യാപിച്ചതുകേട്ടു ജറോബോവാം പീഠത്തിനരികേ നിന്നു കൈനീട്ടിക്കൊണ്ട് അവനെ പിടിക്കാന്‍ കല്പിച്ചു. അപ്പോള്‍ അവൻ്റെ കരം മരവിച്ച് മടക്കാന്‍ കഴിയാതെയായി.
5: കര്‍ത്താവിൻ്റെ കല്പനയാല്‍ ദൈവപുരുഷന്‍കൊടുത്ത അടയാളമനുസരിച്ച് ബലിപീഠം പിളര്‍ന്ന് ചാരം ഊര്‍ന്നുവീണു.
6: രാജാവ് അവനോടു പറഞ്ഞു: നിൻ്റെ ദൈവമായ കര്‍ത്താവിനോട് എനിക്കുവേണ്ടി ദയവായി പ്രാര്‍ത്ഥിക്കുക; അവിടുന്ന് എൻ്റെ കരം സുഖപ്പെടുത്തട്ടെ. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു; രാജാവിൻ്റെ കരം പഴയപടിയായി.
7: രാജാവ് അവനോടു പറഞ്ഞു: നീ എന്നോടുകൂടെ കൊട്ടാരത്തില്‍വന്ന് സത്കാരം സ്വീകരിക്കുക. ഞാന്‍ നിനക്കൊരു സമ്മാനം തരാം.
8: അവന്‍ പ്രതിവചിച്ചു: നിൻ്റെ കൊട്ടാരത്തിൻ്റെ പകുതിതന്നാലും ഞാന്‍ വരുകയില്ല. ഇവിടെവച്ചു ഞാന്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയില്ല.
9: ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ പോയവഴി മടങ്ങുകയോ ചെയ്യരുതെന്നു കര്‍ത്താവെന്നോടു കല്പിച്ചിട്ടുണ്ട്.
10: അവന്‍ ബഥേലില്‍നിന്നു വന്നവഴിയല്ലാതെ മറ്റൊരു വഴിക്കു മടങ്ങിപ്പോയി.
11: അക്കാലത്ത്, ബഥേലില്‍ ഒരു വൃദ്ധപ്രവാചകന്‍ ഉണ്ടായിരുന്നു. അവൻ്റെ പുത്രന്മാര്‍വന്ന് ദൈവപുരുഷന്‍ചെയ്ത കാര്യങ്ങളും രാജാവിനോടു പറഞ്ഞവിവരങ്ങളും പിതാവിനെയറിയിച്ചു.
12: അവനവരോടു ചോദിച്ചു: ഏതു വഴിക്കാണവന്‍ പോയത്? യൂദായില്‍നിന്നുള്ള ദൈവപുരുഷന്‍ പോയവഴി പുത്രന്മാര്‍ അവനു കാട്ടിക്കൊടുത്തു.
13: അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ കഴുതയ്ക്കു ജീനിയിടുവിന്‍. അവര്‍ ജീനിയിട്ടു, അവന്‍ കഴുതപ്പുറത്തു കയറി.
14: ദൈവപുരുഷന്‍ പോയവഴിയേ അവന്‍ തിരിച്ചു; ഒരു ഓക്കുവൃക്ഷത്തിൻ്റെ ചുവട്ടില്‍ അവനിരിക്കുന്നതുകണ്ടു ചോദിച്ചു: അങ്ങാണോ യൂദായില്‍നിന്നുവന്ന ദൈവപുരുഷന്‍? ഞാന്‍തന്നെ, അവന്‍ പ്രതിവചിച്ചു.
15: അങ്ങ് എന്നോടൊപ്പം വീട്ടില്‍വന്നു ഭക്ഷണം കഴിക്കുകയെന്ന് അവന്‍ ദൈവപുരുഷനോടു പറഞ്ഞു.
16: അവന്‍ പ്രതിവചിച്ചു: എനിക്ക് അങ്ങയോടുകൂടെ വരാനോ, വീട്ടില്‍ക്കയറാനോ ഇവിടെവച്ചു ഭക്ഷണപാനീയങ്ങള്‍ കഴിക്കാനോപാടില്ല.
17: ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ, പോയവഴി മടങ്ങുകയോ ചെയ്യരുതെന്ന് കര്‍ത്താവെന്നോടു കല്പിച്ചിട്ടുണ്ട്.
18: വൃദ്ധന്‍ പറഞ്ഞു: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകനാണ്; ദൂതന്‍വഴി കര്‍ത്താവെന്നോടു കല്പിച്ചിരിക്കുന്നു; ഭക്ഷണംകഴിക്കാന്‍ അവനെ നീ വീട്ടില്‍ കൊണ്ടുവരുക; അവന്‍ പറഞ്ഞതു വ്യാജമായിരുന്നു.
19: ദൈവപുരുഷന്‍ അവനോടൊപ്പം വീട്ടില്‍ച്ചെന്ന് ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.
20: അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ ദൈവപുരുഷനെ വിളിച്ചുകൊണ്ടുവന്ന പ്രവാചകനു കര്‍ത്താവിൻ്റെ അരുളപ്പാടുണ്ടായി.
21: അവന്‍ യൂദായില്‍നിന്നുവന്ന ദൈപുരുഷനോട് ഉച്ചത്തില്‍ പറഞ്ഞു: നീ കര്‍ത്താവിൻ്റെ വചനം ശ്രവിച്ചില്ല; കര്‍ത്താവായ ദൈവം നിന്നോടു കല്പിച്ചതുപോലെ നീ പ്രവര്‍ത്തിച്ചതുമില്ല.
22: നീ തിരിച്ചുവരുകയും ഭക്ഷണപാനീയങ്ങള്‍ കഴിക്കരുതെന്ന് അവിടുന്ന് കല്പിച്ചിരുന്ന സ്ഥലത്തുവച്ചു നീ ഭക്ഷിക്കുകയും ചെയ്തു. അതുകൊണ്ട് നിൻ്റെ ജഡം നിൻ്റെ പിതാക്കന്മാരോടുകൂടെ സംസ്‌കരിക്കപ്പെടുകയില്ലെന്ന് കര്‍ത്താവരുളിച്ചെയ്യുന്നു.
23: ഭക്ഷണത്തിനുശേഷം അവന്‍, താന്‍ കൂട്ടിക്കൊണ്ടുവന്ന ദൈവപുരുഷനുവേണ്ടി കഴുതയ്ക്കു ജീനിയിട്ടു.
24: മാര്‍ഗ്ഗമദ്ധ്യേ ഒരു സിംഹം എതിരേ വന്ന് അവനെക്കൊന്നു; ജഡത്തിനരികേ സിംഹവും കഴുതയും നിന്നു.
25: വഴിപോക്കര്‍ നിരത്തില്‍ കിടക്കുന്ന ജഡവും അരികില്‍ നില്‍ക്കുന്ന സിംഹത്തെയും കണ്ടു. അവര്‍ വൃദ്ധപ്രവാചകന്‍ വസിക്കുന്ന പട്ടണത്തില്‍ച്ചെന്ന് വിവരമറിയിച്ചു.
26: അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്‍ ഇതുകേട്ടു പറഞ്ഞു: കര്‍ത്താവിൻ്റെ കല്പന ലംഘിച്ച ദൈവപുരുഷന്‍തന്നെ അവന്‍ ! കര്‍ത്താവ് അരുളിച്ചെയ്തതുപോലെ അവനെ സിംഹത്തിന് വിട്ടുകൊടുക്കുകയും അതവനെ ചീന്തിക്കളയുകയും ചെയ്തു.
27: അവന്‍ മക്കളോടു പറഞ്ഞു: കഴുതയ്ക്കു ജീനിയിടുവിന്‍. അവര്‍ അങ്ങനെ ചെയ്തു.
28: അവന്‍ ചെന്ന്, ദൈവപുരുഷൻ്റെ ജഡം വഴിയില്‍ക്കിടക്കുന്നതും അതിനരികെ കഴുതയും സിംഹവും നില്‍ക്കുന്നതും കണ്ടു. സിംഹം ജഡം ഭക്ഷിക്കുകയോ കഴുതയെ ആക്രമിക്കുകയോ ചെയ്തില്ല.
29: ദുഃഖാചരണത്തിനും സംസ്‌കാരത്തിനുമായി വൃദ്ധപ്രവാചകന്‍ ജഡം കഴുതപ്പുറത്തുവച്ച്, പട്ടണത്തില്‍ക്കൊണ്ടുവന്നു.
30: അവന്‍ തൻ്റെ സ്വന്തം കല്ലറയില്‍ അവനെ സംസ്‌കരിച്ചു; അയ്യോ, സഹോദരാ എന്നുവിളിച്ച് അവര്‍ വിലപിച്ചു.
31: അനന്തരം, അവന്‍ പുത്രന്മാരോടു പറഞ്ഞു: ഞാന്‍ മരിക്കുമ്പോള്‍ ദൈവപുരുഷനെ അടക്കിയ കല്ലറയില്‍ത്തന്നെ എന്നെയും സംസ്‌കരിക്കണം. എൻ്റെ അസ്ഥികള്‍ അവൻ്റെ അസ്ഥികള്‍ക്കരികേ നിക്ഷേപിക്കുക.
32: ബഥേലിലെ ബലിപീഠത്തിനും സമരിയായിലെ പട്ടണങ്ങളിലുള്ള പൂജാഗിരികള്‍ക്കുമെതിരായി കര്‍ത്താവിൻ്റെ കല്പനപോലെ അവന്‍ പറഞ്ഞകാര്യങ്ങള്‍ നിശ്ചയമായും സംഭവിക്കും.
33: ജറോബോവാം അധര്‍മത്തില്‍നിന്നു പിന്തിരിഞ്ഞില്ല. എല്ലാ ജനവിഭാഗങ്ങളിലുംനിന്നു പൂജാഗിരികളില്‍ പുരോഹിതന്മാരെ നിയമിച്ചു. ആഗ്രഹിച്ചവരെയൊക്കെ അവന്‍ പുരോഹിതന്മാരാക്കി.

അദ്ധ്യായം 14

ജറോബോവാമിനു ശിക്ഷ

1: അക്കാലത്തു ജറോബോവാമിൻ്റെ മകന്‍ അബിയാ രോഗബാധിതനായി.
2: ജറോബോവാം ഭാര്യയോടു പറഞ്ഞു: നീയെഴുന്നേറ്റ് എൻ്റെ ഭാര്യയാണെന്നറിയാത്തവിധം വേഷംമാറി ഷീലോയിലേക്കു പോവുക. ഈ ജനത്തിനു ഞാന്‍ രാജാവായിരിക്കണമെന്നു പറഞ്ഞ അഹിയാപ്രവാചകന്‍ അവിടെയുണ്ട്.
3: പത്തപ്പവും കുറെ അടയും ഒരു ഭരണി തേനുമായി നീ അവൻ്റെയടുക്കല്‍ ചെല്ലുക. കുട്ടിക്ക് എന്തു സംഭവിക്കുമെന്ന് അവന്‍ പറയും. അങ്ങനെ അവള്‍ ഷീലോയില്‍ അഹിയായുടെ വസതിയിലെത്തി.
4: വാര്‍ദ്ധക്യംനിമിത്തം കണ്ണുമങ്ങിയിരുന്നതിനാല്‍ അവനു കാണാന്‍ സാധിച്ചില്ല.
5: ജറോബോവാമിൻ്റെ ഭാര്യ തൻ്റെ രോഗിയായ പുത്രനെക്കുറിച്ചു ചോദിക്കാന്‍ വരുന്നെന്നും, അവളോട് എന്തു പറയണമെന്നും കര്‍ത്താവ് അഹിയായെ അറിയിച്ചു. വേറൊരുവളായി ഭാവിച്ചുകൊണ്ടാണ് അവള്‍ ചെന്നത്.
6: എന്നാല്‍, അവള്‍ വാതില്‍കടന്നപ്പോള്‍ കാല്പെരുമാറ്റംകേട്ടിട്ട് അഹിയാ പറഞ്ഞു: ജറോബോവാമിൻ്റെ ഭാര്യ അകത്തുവരൂ; നീ വേറൊരുവളായി നടിക്കുന്നതെന്തിന്? ദുസ്സഹമായ വാര്‍ത്ത നിന്നെയറിയിക്കാന്‍ ഞാന്‍ നിയുക്തനായിരിക്കുന്നു.
7: നീ ചെന്ന്, ജറോബോവാമിനോടു പറയുക: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, ഞാന്‍ ജനത്തിൻ്റെ ഇടയില്‍നിന്ന് നിന്നെ ഉയര്‍ത്തി, എൻ്റെ ജനമായ ഇസ്രായേലിൻ്റെ നായകനാക്കി.
8: ദാവീദിൻ്റെ ഭവനത്തില്‍നിന്നു രാജ്യം പറിച്ചെടുത്ത് ഞാന്‍ നിനക്കു തന്നു. നീയാകട്ടെ എൻ്റെ കല്പനകളനുസരിക്കുകയും എൻ്റെ ദൃഷ്ടിയില്‍ നീതിമാത്രംചെയ്ത് പൂര്‍ണ്ണഹൃദയത്തോടെ എന്നെ അനുഗമിക്കുകയുംചെയ്ത എൻ്റെ ദാസന്‍ ദാവീദിനെപ്പോലെയല്ല.
9: മാത്രമല്ല, നിൻ്റെ മുന്‍ഗാമികളെക്കാളധികം തിന്മ നീ പ്രവര്‍ത്തിച്ചു. നീ അന്യദേവന്മാരെയും വാര്‍പ്പുവിഗ്രഹങ്ങളെയുമുണ്ടാക്കി എന്നെ പ്രകോപിപ്പിച്ചു; എന്നെ പുറംതള്ളുകയും ചെയ്തു.
10: ആകയാല്‍, ജറോബോവാമിൻ്റെ കുടുംബത്തിനു ഞാന്‍ നാശംവരുത്തും. ഇസ്രായേലില്‍ ജറോബോവാമിനുള്ള അടിമകളും സ്വതന്ത്രരുമായ പുരുഷന്മാരെയെല്ലാം ഞാന്‍ വിച്ഛേദിക്കും. ജറോബോവാമിൻ്റെ കുടുംബത്തെ ചപ്പുചവറുകള്‍ എരിച്ചുകളയുന്നതുപോലെ ഞാന്‍ പൂര്‍ണ്ണമായി നശിപ്പിക്കും.
11: ജറോബോവാമിൻ്റെ ബന്ധുക്കളിലാരെങ്കിലും പട്ടണത്തില്‍വച്ചു മരിച്ചാല്‍ അവരെ നായ്ക്കളും വെളിമ്പ്രദേശത്തുവച്ചു മരിച്ചാല്‍ ആകാശത്തിലെ പറവകളും ഭക്ഷിക്കും. കര്‍ത്താവാണിതരുളിച്ചെയ്തത്.
12: എഴുന്നേറ്റു വീട്ടില്‍പ്പോവുക. നീ പട്ടണത്തില്‍ കാലുകുത്തുമ്പോള്‍ കുട്ടി മരിക്കും.
13: ഇസ്രായേല്‍ജനം ദുഃഖമാചരിക്കുകയും അവനെ സംസ്കരിക്കുകയും ചെയ്യും. ജറോബോവാമിൻ്റെ കുടുംബത്തില്‍ അവൻമാത്രമേ കല്ലറയില്‍ സംസ്‌കരിക്കപ്പെടുകയുള്ളൂ; എന്തെന്നാല്‍, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ് ജറോബോവാമിൻ്റെ സന്തതികളില്‍ അവനില്‍മാത്രം അല്പം നന്മകണ്ടിരുന്നു.
14: കര്‍ത്താവ് ഇസ്രായേലില്‍ ഒരു രാജാവിനെയുയര്‍ത്തും. അവന്‍ ജറോബോവാമിൻ്റെ ഭവനത്തെ ഉന്മൂലനംചെയ്യും.
15: ഇസ്രായേല്‍ അഷേരാപ്രതിഷ്ഠകള്‍ സ്ഥാപിച്ച് കര്‍ത്താവിനെ പ്രകോപിപ്പിച്ചതിനാല്‍, വെള്ളത്തില്‍ ഞാങ്ങണയാടുന്നതുപോലെ അവിടുന്ന് അവരെ അടിച്ചുലയ്ക്കുകയും, താന്‍ അവരുടെ പിതാക്കന്മാര്‍ക്കുനല്കിയ ഈ നല്ല ദേശത്തുനിന്ന് അവരെ ഉന്മൂലനംചെയ്ത്, യൂഫ്രട്ടീസ് നദിക്കപ്പുറം ചിതറിച്ചുകളയുകയുംചെയ്യും.
16: പാപം സ്വയംചെയ്യുകയും ഇസ്രായേലിനെക്കൊണ്ടു ചെയ്യിക്കുകയുംചെയ്ത ജറോബോവാംനിമിത്തം കര്‍ത്താവ് ഇസ്രായേലിനെ കൈവെടിയും.
17: ജറോബോവാമിൻ്റെ ഭാര്യ തിര്‍സായിലേക്കു മടങ്ങി. അവള്‍ കൊട്ടാരത്തിൻ്റെ പൂമുഖത്ത് എത്തിയപ്പോള്‍ കുട്ടി മരിച്ചു.
18: കര്‍ത്താവ് തൻ്റെ ദാസനായ അഹിയാപ്രവാചകനിലൂടെ അരുളിച്ചെയ്തതുപോലെ ഇസ്രായേല്‍ജനം അവനെ സംസ്‌കരിച്ച്, ദുഃഖമാചരിച്ചു.


ജറോബോവാമിൻ്റെ മരണം
19: ജറോബോവാമിൻ്റെ യുദ്ധങ്ങളും ഭരണവുമുള്‍പ്പെടെയുള്ള മറ്റു വിവരങ്ങള്‍ ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
20: ജറോബോവാം ഇരുപത്തിരണ്ടുവര്‍ഷം രാജ്യം ഭരിച്ചു. അവന്‍ പിതാക്കന്മാരോടു ചേര്‍ന്നു; മകന്‍ നാദാബ് രാജാവായി.
21: സോളമൻ്റെ മകന്‍ റഹോബോവാം ആണ് യൂദായില്‍ വാണിരുന്നത്. ഭരണമേല്‍ക്കുമ്പോള്‍ അവനു നാല്പത്തൊന്നു വയസ്സായിരുന്നു. കര്‍ത്താവ് ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്ന് തനിക്കായി തിരഞ്ഞെടുത്ത ജറുസലെം നഗരത്തില്‍ അവന്‍ പതിനേഴു വര്‍ഷം ഭരിച്ചു. അവൻ്റെ അമ്മ അമ്മോന്യസ്ത്രീയായ നാമാ ആയിരുന്നു.
22: യൂദാ കര്‍ത്താവിൻ്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. അവര്‍ പാപംചെയ്തു തങ്ങളുടെ പിതാക്കന്മാരെക്കാള്‍ കൂടുതല്‍ അവിടുത്തെ പ്രകോപിപ്പിച്ചു.
23: അവര്‍ പൂജാഗിരികളും സ്തംഭങ്ങളുമുണ്ടാക്കി; എല്ലാ കുന്നുകളുടെയും മുകളിലും എല്ലാ വൃക്ഷങ്ങളുടെയും ചുവട്ടിലും അഷേരാപ്രതിഷ്ഠകള്‍ സ്ഥാപിക്കുകയുംചെയ്തു.
24: ദേവപ്രീതിക്കുവേണ്ടിയുള്ള ആണ്‍വേശ്യാസമ്പ്രദായവും അവിടെയുണ്ടായിരുന്നു. കര്‍ത്താവ് ഇസ്രായേല്‍ജനത്തിൻ്റെ മുമ്പില്‍നിന്ന് ആട്ടിയകറ്റിയ ജനതകളുടെ എല്ലാ മ്ലേച്ഛതകളിലും അവര്‍ മുഴുകി.
25: റഹോബോവാമിൻ്റെ വാഴ്ചയുടെ അഞ്ചാംവര്‍ഷം ഈജിപ്തിലെ രാജാവായ ഷീഷാക്ക് ജറുസലെമിനെ ആക്രമിച്ചു.
26: ദേവാലയത്തിലെയും കൊട്ടാരത്തിലെയും നിധികളും സോളമന്‍ നിര്‍മ്മിച്ച സുവര്‍ണ്ണപരിചകളും അവന്‍ കവര്‍ന്നെടുത്തു. എല്ലാം അവന്‍ കൊണ്ടുപോയി.
27: റഹോബോവാം അവയ്ക്കുപകരം ഓട്ടുപരിചകള്‍ നിര്‍മ്മിച്ച് കൊട്ടാരത്തിലെ കാവല്‍പ്പടത്തലവന്മാരെ ഏല്പിച്ചു.
28: രാജാവ് ദേവാലയം സന്ദര്‍ശിക്കുമ്പോഴെല്ലാം അകമ്പടിക്കാര്‍ അവ വഹിക്കുകയും പിന്നീട് കാവല്‍പ്പുരയിലേക്കു തിരികെകൊണ്ടുവരുകയും ചെയ്തുപോന്നു.
29: റഹോബോവാംചെയ്ത മറ്റു കാര്യങ്ങള്‍ യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
30: റഹോബോവാമും ജറോബോവാമും നിരന്തരം പൊരുതിക്കൊണ്ടിരുന്നു.
31: റഹോബോവാം മരിച്ച്, തൻ്റെ പിതാക്കന്മാരോടുകൂടെ ദാവീദിൻ്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. അമ്മോന്യയായ നാമാ ആയിരുന്നു അവൻ്റെ അമ്മ. അവൻ്റെ മകന്‍ അബിയാം ഭരണമേറ്റു.

തൊണ്ണൂറാം ദിവസം: 1 രാജാക്കന്മാര്‍ 9 - 11


അദ്ധ്യായം 9

സോളമനു വാഗ്ദാനം

1: സോളമന്‍, ദേവാലയവും കൊട്ടാരവും, താനാഗ്രഹിച്ചതൊക്കെയും പണിതു പൂര്‍ത്തിയാക്കി.
2: ഗിബയോനില്‍വച്ചെന്നതുപോലെ കര്‍ത്താവ് വീണ്ടുമവനു പ്രത്യക്ഷനായി.
3: അവിടുന്നരുളിച്ചെയ്തു: നീ എൻ്റെ സന്നിധിയില്‍ സമര്‍പ്പിച്ച പ്രാര്‍ത്ഥനകളും യാചനകളും ഞാന്‍ ശ്രവിച്ചു. നീ നിര്‍മ്മിക്കുകയും എന്നേയ്ക്കുമായി എൻ്റെ നാമംപ്രതിഷ്ഠിക്കുകയുംചെയ്ത ഈ ആലയം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു. എൻ്റെ ഹൃദയപൂര്‍വ്വമായ കടാക്ഷം സദാ അവിടെയുണ്ടായിരിക്കും.
4: നിൻ്റെ പിതാവിനെപ്പോലെ നീയും ഹൃദയനൈര്‍മ്മല്യത്തോടും പരമാര്‍ഥതയോടുംകൂടെ എൻ്റെ മുമ്പില്‍ വ്യാപരിക്കുകയും ഞാന്‍ കല്പിച്ചതെല്ലാം നിര്‍വ്വഹിക്കുകയും എൻ്റെ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കുകയുംചെയ്താല്‍,
5: ഇസ്രായേല്‍സിംഹാസനംവാഴാന്‍ നിൻ്റെ വംശത്തില്‍ സന്തതി അറ്റുപോകുകയില്ലെന്ന്, നിൻ്റെ പിതാവായ ദാവീദിനോടു ഞാന്‍ വാഗ്ദാനംചെയ്തതുപോലെ ഇസ്രായേലില്‍ നിൻ്റെ സിംഹാസനം ഞാന്‍ എന്നേയ്ക്കും നിലനിറുത്തും.
6: നീയോ നിൻ്റെ മക്കളോ എന്നെയുപേക്ഷിച്ച്, എൻ്റെ കല്പനകളും നിയമങ്ങളുംപാലിക്കാതെ, അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയുംചെയ്താല്‍,
7: ഞാന്‍ നല്കിയിരിക്കുന്ന ദേശത്തുനിന്ന് ഇസ്രായേലിനെ ഞാന്‍ വിച്ഛേദിക്കും. എനിക്കുവേണ്ടി ഞാന്‍ വിശുദ്ധീകരിച്ച ഈ ആലയം എൻ്റെ മുമ്പില്‍നിന്നു ഞാന്‍ നീക്കിക്കളയും. ഇസ്രായേല്‍, സകലജനതകളുടെയുമിടയില്‍ പരിഹാസപാത്രവും പഴമൊഴിയുമായി പരിണമിക്കും.
8: ഈ ആലയം നാശക്കൂമ്പാരമായിത്തീരും. അടുത്തുകൂടെ കടന്നുപോകുന്നവര്‍ സ്തബ്ധരായി ചോദിക്കും, ഈ ദേശത്തോടും ആലയത്തോടും എന്തുകൊണ്ടാണു കര്‍ത്താവിങ്ങനെ ചെയ്തത്?
9: തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ച ദൈവമായ കര്‍ത്താവിനെ അവരുപേക്ഷിക്കുകയും അന്യദേവന്മാരുടെ പിന്നാലെപോയി, അവരെയാരാധിക്കുകയും സേവിക്കുകയും ചെയ്തതുകൊണ്ടാണ്, കര്‍ത്താവവര്‍ക്ക് ഈ നാശം വരുത്തിയതെന്ന് അവര്‍തന്നെ ഉത്തരവും പറയും.


സോളമൻ്റെ പ്രവര്‍ത്തനങ്ങള്‍
10: കര്‍ത്താവിൻ്റെ ആലയവും രാജകൊട്ടാരവും പണിയാന്‍ സോളമന്‍ ഇരുപതു വര്‍ഷമെടുത്തു.
11: തനിക്കാവശ്യമുള്ള സരളമരവും ദേവദാരുവും സ്വര്‍ണ്ണവുംനല്കിയ ടയിറിലെ ഹീരാംരാജാവിന്, സോളമന്‍ ഗലീലിപ്രദേശത്ത് ഇരുപതുനഗരങ്ങള്‍ കൊടുത്തു.
12: സോളമന്‍ സമ്മാനിച്ച നഗരങ്ങള്‍ കാണാന്‍ ഹീരാം ടയിറില്‍നിന്നു വന്നു. അവനവ ഇഷ്ടപ്പെട്ടില്ല.
13: അവന്‍ ചോദിച്ചു: സഹോദരാ, എന്തുതരം നഗരങ്ങളാണ് എനിക്കീ നല്കിയത്? അതിനാല്‍, അവ കാബൂല്‍ എന്ന് ഇന്നുമറിയപ്പെടുന്നു.
14: ഹീരാം നൂറ്റിയിരുപതു താലന്തു സ്വര്‍ണ്ണം സോളമനു കൊടുത്തിരുന്നു.
15: കര്‍ത്താവിൻ്റെ ആലയം, സ്വന്തം ഭവനം, മില്ലോ, 
16: ജറുസലെമിൻ്റെ മതില്‍, ഹസോര്‍, മെഗിദോ, ഗേസര്‍ -
17: ഈജിപ്തിലെ രാജാവായ ഫറവോ പിടിച്ചെടുക്കുകയും ചുട്ടെരിക്കുകയും, 
18: അവിടെ വസിച്ചിരുന്ന കാനാന്‍കാരെ വധിച്ചതിനുശേഷം സോളമനു ഭാര്യയായി നല്കിയ തൻ്റെ പുത്രിക്കു സ്ത്രീധനമായി കൊടുക്കുകയുംചെയ്ത നഗരമാണ് ഗേസര്‍. സോളമനതു പുതുക്കിപ്പണിതു - 
19: താഴത്തെ ബത്‌ഹോറോണ്‍, യൂദാമരുപ്രദേശത്തെ ബാലാത്ത്, താമാര്‍, സോളമൻ്റെ സംഭരണനഗരങ്ങള്‍, രഥങ്ങള്‍ക്കുവേണ്ടിയുള്ള പട്ടണങ്ങള്‍, കുതിരക്കാര്‍ക്കുവേണ്ടിയുള്ള പട്ടണങ്ങള്‍ എന്നിവയും ജറുസലെമിലും ലബനോനിലും തൻ്റെ അധികാരത്തില്‍പ്പെട്ട മറ്റു പ്രദേശങ്ങളിലും താന്‍ പണിയാനാഗ്രഹിച്ചവയും നിര്‍മ്മിക്കാന്‍, സോളമന്‍ചെയ്യിച്ച അടിമവേലയുടെ വിവരം ഇതാണ് :
20: ഇസ്രായേല്‍ക്കാരില്‍ ഉള്‍പ്പെടാത്ത അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരില്‍ അവശേഷിച്ച സകലരെയും സോളമന്‍ അടിമവേലയ്ക്കു നിയോഗിച്ചു;
21: അവര്‍ ഇന്നും അങ്ങനെ തുടരുന്നു. ഇസ്രായേല്‍ജനത്തിന് ഉന്മൂലനംചെയ്യാന്‍ സാധിക്കാതെ അവശേഷിച്ചവരുടെ മക്കളായിരുന്നു ഇവര്‍.
22: ഇസ്രായേലില്‍നിന്ന് ആരെയും സോളമന്‍ ദാസ്യവേലയ്ക്കു നിയോഗിച്ചില്ല. അവര്‍ അവൻ്റെ യോദ്ധാക്കളും അംഗരക്ഷകരും സേനാനായകന്മാരും ഉപസേനാനായകന്മാരും അശ്വ - രഥസൈന്യങ്ങളുടെ അധിപന്മാരുമായിരുന്നു.
23: സോളമന്‍ ചെയ്തുതീര്‍ത്ത ജോലികള്‍ക്കു മേല്‍നോട്ടംവഹിച്ചത് അഞ്ഞൂറ്റിയന്‍പതു മേലാളന്മാരാണ്.
24: ഫറവോയുടെ മകള്‍, ദാവീദിൻ്റെ നഗരത്തില്‍നിന്ന് സോളമന്‍ അവള്‍ക്കു നിര്‍മ്മിച്ചുകൊടുത്ത ഭവനത്തിലേക്കു മാറിത്താമസിച്ചു; അതിനുശേഷം അവന്‍ മില്ലോ നിര്‍മ്മിച്ചു.
25: കര്‍ത്താവിനു നിര്‍മ്മിച്ച ബലിപീഠത്തില്‍ സോളമന്‍ ആണ്ടുതോറും മൂന്നുപ്രാവശ്യം ദഹനബലികളും സമാധാനബലികളുമര്‍പ്പിക്കുകയും കര്‍ത്താവിൻ്റെ മുമ്പില്‍ ധൂപാര്‍ച്ചനനടത്തുകയും ചെയ്തുവന്നു. ദേവാലയനിര്‍മ്മാണം അവന്‍ പൂര്‍ത്തിയാക്കി.
26: ഏദോമില്‍ ചെങ്കടല്‍ത്തീരത്ത് ഏലോത്തിനുസമീപം എസിയോന്‍ഗേബറില്‍ സോളമന്‍ കപ്പലുകള്‍ പണിയിച്ചു.
27: ആ കപ്പലുകളില്‍ സോളമൻ്റെ സേവകന്മാരോടൊപ്പം ഹീരാം തൻ്റെ ദാസന്മാരെയുമയച്ചു. അവര്‍ പരിചയമുള്ള നാവികരായിരുന്നു. അവര്‍ ഓഫീറില്‍ച്ചെന്ന് നാനൂറ്റിയിരുപതു താലന്തു സ്വര്‍ണ്ണംകൊണ്ടുവന്ന്, സോളമന്‍ രാജാവിനു കൊടുത്തു.

അദ്ധ്യായം 10

ഷേബാരാജ്ഞിയുടെ സന്ദര്‍ശനം

1: സോളമൻ്റെ കീര്‍ത്തിയെപ്പറ്റിക്കേട്ട ഷേബാരാജ്ഞി, അവനെപ്പരീക്ഷിക്കാന്‍ കുറെ കടംകഥകളുമായി വന്നു.
2: ഒട്ടകപ്പുറത്തു സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വര്‍ണ്ണവും വിലയേറിയ രത്നങ്ങളുമായി വലിയൊരു പരിവാരത്തോടുകൂടെയാണ് അവള്‍ ജറുസലെമിലെത്തിയത്. സോളമനെ സമീപിച്ച്, ഉദ്ദ്യേശിച്ചതെല്ലാം അവള്‍ പറഞ്ഞു.
3: അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും സോളമൻ മറുപടി നല്കി. വിശദീകരിക്കാന്‍വയ്യാത്തവിധം ഒന്നും അവന് അജ്ഞാതമായിരുന്നില്ല.
4: സോളമൻ്റെ ജ്ഞാനം, അവന്‍ പണിയിച്ച ഭവനം,
5: മേശയിലെ വിഭവങ്ങള്‍, സേവകന്മാര്‍ക്കുള്ള പീഠങ്ങള്‍, ഭൃത്യന്മാരുടെ പരിചരണം, അവരുടെ വേഷം, പാനപാത്രവാഹകര്‍, ദേവാലയത്തില്‍ അവനര്‍പ്പിച്ച ദഹനബലികള്‍ എന്നിവ കണ്ടപ്പോള്‍ ഷേബാരാജ്ഞി അന്ധാളിച്ചുപോയി.
6: അവള്‍ രാജാവിനോടു പറഞ്ഞു: അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയുംപറ്റി ഞാന്‍ എൻ്റെ ദേശത്തു കേട്ടത്, എത്രയോ വാസ്തവം!
7: നേരില്‍ക്കാണുന്നതുവരെ യാതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല. യാഥാര്‍ത്ഥ്യത്തിൻ്റെ പകുതിപോലും ഞാനറിഞ്ഞിരുന്നില്ല. അങ്ങയുടെ ജ്ഞാനവും സമ്പത്തും ഞാന്‍ കേട്ടതിനെക്കാള്‍ എത്രയോ വിപുലമാണ്!
8: അങ്ങയുടെ ഭാര്യമാര്‍ എത്രയോ ഭാഗ്യവതികള്‍! അങ്ങയുടെ സന്നിധിയില്‍ സദാ കഴിച്ചുകൂട്ടുകയും ജ്ഞാനം ശ്രവിക്കുകയുംചെയ്യുന്ന അങ്ങയുടെ ദാസന്മാര്‍ എത്ര ഭാഗ്യവാന്മാര്‍!
9: അങ്ങില്‍ പ്രസാദിച്ച് ഇസ്രായേലിൻ്റെ രാജാസനത്തില്‍ അങ്ങയെ ഇരുത്തിയ അങ്ങയുടെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! കര്‍ത്താവ് ഇസ്രായേലിനെ അനന്തമായി സ്‌നേഹിച്ചതിനാല്‍, നീതിയും ന്യായവുംനടത്താന്‍ അങ്ങയെ രാജാവാക്കി.
10: അവള്‍ രാജാവിനു നൂറ്റിയിരുപതു താലന്തു സ്വര്‍ണ്ണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും കൊടുത്തു. ഷേബാരാജ്ഞി സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങള്‍ പിന്നീടാരും സോളമനു കൊടുത്തിട്ടില്ല.
11: ഓഫീറില്‍നിന്നു സ്വര്‍ണ്ണവുമായിവന്ന ഹീരാമിൻ്റെ കപ്പലുകള്‍ ധാരാളം രക്തചന്ദനവും രത്നങ്ങളും കൊണ്ടുവന്നു.
12: രാജാവ് ആ ചന്ദനംകൊണ്ടു കര്‍ത്താവിൻ്റെ ആലയത്തിലും കൊട്ടാരത്തിലും തൂണുകളും ഗായകര്‍ക്ക് വീണയും തംബുരുവുമുണ്ടാക്കി. അത്തരം ചന്ദനം ഇന്നുവരെ ആരും കൊണ്ടുവന്നിട്ടില്ല; കണ്ടിട്ടുമില്ല.
13: രാജാവു ഷേബാരാജ്ഞിക്കു സമ്മാനമായി നല്കിയവയ്ക്കുപുറമേ, അവള്‍ ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം നല്കി; അവള്‍ സേവകരോടൊത്തു സ്വദേശത്തേക്കു മടങ്ങി.
14: സോളമന് ഒരുവര്‍ഷം ലഭിച്ചിരുന്ന സ്വര്‍ണ്ണം അറുനൂറ്റിയറുപത്താറു താലന്ത് ആണ്.
15: വ്യാപാരികളില്‍നിന്നുള്ള നികുതിയും ചുങ്കവും വിദേശരാജാക്കന്മാരും ദേശാധിപതികളും നല്കിയ കപ്പവുംവഴി ലഭിച്ചിരുന്ന സ്വര്‍ണ്ണം വേറെയും.
16: സ്വര്‍ണ്ണം അടിച്ചുപരത്തി സോളമന്‍രാജാവ് ഇരുനൂറു വലിയ പരിചകളുണ്ടാക്കി. ഓരോ പരിചയ്ക്കും അറുനൂറു ഷെക്കല്‍ സ്വര്‍ണ്ണം ചെലവായി.
17: സ്വര്‍ണ്ണം അടിച്ചുപരത്തി മുന്നൂറു പരിചകള്‍കൂടി ഉണ്ടാക്കി. ഓരോന്നിനും മൂന്നു മീനാ സ്വര്‍ണ്ണം വേണ്ടി വന്നു. രാജാവ് ഇവ ലബനോന്‍ കാനനമന്ദിരത്തില്‍ സൂക്ഷിച്ചു.
18: രാജാവ് വലിയൊരു ദന്തസിംഹാസനമുണ്ടാക്കി, സ്വര്‍ണ്ണംപൊതിഞ്ഞു.
19: അതിന് ആറു പടികളുണ്ടായിരുന്നു; പിന്‍ഭാഗത്ത് കാളക്കുട്ടിയുടെ തലയും; ഇരുവശത്തും കൈതാങ്ങികളും അതിനടുത്തു രണ്ടു സിംഹങ്ങളുമുണ്ടായിരുന്നു.
20: ആറു പടികളില്‍ ഇരുവശത്തുമായി പന്ത്രണ്ടു സിംഹങ്ങളെ നിര്‍മ്മിച്ചു; ഇത്തരമൊരു ശില്പം ഒരു രാജ്യത്തുമുണ്ടായിരുന്നില്ല.
21: സോളമന്‍രാജാവിൻ്റെ പാനപാത്രങ്ങളെല്ലാം സ്വര്‍ണ്ണനിര്‍മ്മിതമായിരുന്നു; ലബനോന്‍ കാനനമന്ദിരത്തിലെ എല്ലാ പാത്രങ്ങളും തങ്കംകൊണ്ടുള്ളതും. സോളമൻ്റെകാലത്തു വെള്ളി വിലപ്പെട്ടതേ ആയിരുന്നില്ല. അതിനാല്‍, വെള്ളികൊണ്ട് ഒന്നുംതന്നെ നിര്‍മ്മിച്ചിരുന്നില്ല.
22: കടലില്‍ ഹീരാമിൻ്റെ കപ്പലുകളോടൊപ്പം രാജാവിനു താര്‍ഷീഷിലെ കപ്പലുകളുമുണ്ടായിരുന്നു. അവ മൂന്നു വര്‍ഷത്തിലൊരിക്കല്‍ സ്വര്‍ണ്ണം, വെള്ളി, ആനക്കൊമ്പ്, കുരങ്ങുകള്‍, മയിലുകള്‍ ഇവ കൊണ്ടുവരുക പതിവായിരുന്നു.
23: ഇങ്ങനെ, സോളമന്‍രാജാവ് സമ്പത്തിലും ജ്ഞാനത്തിലും ഭൂമിയിലുള്ള സകല രാജാക്കന്മാരെയും പിന്നിലാക്കി.
24: ദൈവം സോളമനു നല്കിയ ജ്ഞാനംശ്രവിക്കാന്‍ എല്ലാദേശക്കാരും അവൻ്റെ സാന്നിദ്ധ്യംതേടി.
25: ഓരോരുത്തരും ആണ്ടുതോറും വെള്ളിയും സ്വര്‍ണ്ണവുംകൊണ്ടുള്ള ഉരുപ്പടികള്‍, തുണിത്തരങ്ങള്‍, മീറ, സുഗന്ധദ്രവ്യങ്ങള്‍, കുതിര, കോവര്‍കഴുത എന്നിവ ധാരാളം അവനു സമ്മാനിച്ചു.
26: സോളമന്‍, രഥങ്ങളെയും കുതിരക്കാരെയും ശേഖരിച്ചു. തൻ്റെ ആയിരത്തിനാനൂറു രഥങ്ങള്‍ക്കും പന്തീരായിരം കുതിരക്കാര്‍ക്കും നഗരങ്ങളിലും രാജാവിനുസമീപം ജറുസലെമിലും താവളം നല്കി.
27: ജറുസലെമില്‍ കല്ലുപോലെ വെള്ളി അവനു സുലഭമാക്കി. ദേവദാരു ഷെഫെലായിലെ അത്തിമരംപോലെ സമൃദ്ധവുമാക്കി.
28: ഈജിപ്തില്‍നിന്നും കുവേയില്‍നിന്നും സോളമന്‍ കുതിരകളെ ഇറക്കുമതിചെയ്തു. രാജാവിൻ്റെ വ്യാപാരികള്‍ അവയെ കുവേയില്‍നിന്നു വിലയ്ക്കുവാങ്ങി.
29: ഈജിപ്തില്‍ രഥം ഒന്നിന് അറുനൂറും, കുതിര ഒന്നിനു നൂറ്റിയമ്പതും ഷെക്കല്‍ വെള്ളിയായിരുന്നു വില. ഹിത്യരുടെയും സിറിയാക്കാരുടെയും രാജാക്കന്മാര്‍ക്ക് രാജവ്യാപാരികള്‍വഴി അവ കയറ്റുമതിചെയ്തു.

അദ്ധ്യായം 11

സോളമൻ്റെ അധഃപതനം

1: സോളമന്‍രാജാവ് അനേകം വിദേശവനിതകളെ പ്രേമിച്ചു. ഫറവോയുടെ മകളെയും മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നീ അന്യവംശങ്ങളില്‍പ്പെട്ട സ്ത്രീകളെയും ഭാര്യമാരായി സ്വീകരിച്ചു;
2: നിങ്ങളവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്; അവര്‍ നിങ്ങളുമായും. അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് അവരെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്തിരുന്നു. സോളമനാകട്ടെ അവരെ ഗാഢമായി പ്രേമിച്ചു.
3: അവനു രാജ്ഞിസ്ഥാനമുള്ള എഴുനൂറു ഭാര്യമാരും മുന്നൂറ് ഉപനാരികളും ഉണ്ടായിരുന്നു. അവര്‍ അവൻ്റെ ഹൃദയം വ്യതിചലിപ്പിച്ചു.
4: സോളമനു വാര്‍ദ്ധക്യമായപ്പോള്‍ ഭാര്യമാര്‍ അവൻ്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു തിരിച്ചു. പിതാവായ ദാവീദ്, ദൈവമായ കര്‍ത്താവിനോടു വിശ്വസ്തനായിരുന്നതുപോലെ അവന്‍ അവിടുത്തോടു പരിപൂര്‍ണ്ണവിശ്വസ്തത പാലിച്ചില്ല.
5: സോളമന്‍ സീദോന്യരുടെ ദേവിയായ അസ്താര്‍ത്തെയെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ആരാധിച്ചു.
6: അങ്ങനെ അവന്‍ കര്‍ത്താവിൻ്റെമുമ്പില്‍ അനിഷ്ടം പ്രവര്‍ത്തിച്ചു. തൻ്റെ പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിനെ പൂര്‍ണ്ണമായനുഗമിച്ചില്ല.
7: അവന്‍ ജറുസലെമിനുകിഴക്കുള്ള മലയില്‍ മൊവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോഷിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോളെക്കിനും പൂജാഗിരികള്‍ നിര്‍മ്മിച്ചു.
8: തങ്ങളുടെ ദേവന്മാര്‍ക്കു ധൂപാര്‍ച്ചനനടത്തുകയും ബലി സമര്‍പ്പിക്കുകയുംചെയ്തിരുന്ന എല്ലാ വിജാതീയഭാര്യമാര്‍ക്കുംവേണ്ടി, അവനങ്ങനെ ചെയ്തു.
9: രണ്ടുപ്രാവശ്യം പ്രത്യക്ഷനാവുകയും അന്യദേവന്മാരെ
10: സേവിക്കരുതെന്ന് ആജ്ഞാപിക്കുകയുംചെയ്ത ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവില്‍നിന്ന് അവനകന്നുപോവുകയും അവിടുത്തെ കല്പനകള്‍ പാലിക്കാതിരിക്കുകയുംചെയ്തതിനാല്‍, അവിടുന്നവനോടു കോപിച്ചു.
11: കര്‍ത്താവു സോളമനോടരുളിച്ചെയ്തു: നിൻ്റെ മനസ്സ് ഇങ്ങനെതിരിയുകയും എൻ്റെ ഉടമ്പടിയും ഞാന്‍ നല്കിയ കല്പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍, ഞാന്‍ രാജ്യം നിന്നില്‍നിന്നു പറിച്ചെടുത്ത് നിൻ്റെ ദാസനു നല്കും.
12: എന്നാല്‍, നിൻ്റെ പിതാവായ ദാവീദിനെയോര്‍ത്ത്, നിൻ്റെ ജീവിതകാലത്ത് ഇതു ഞാന്‍ ചെയ്യുകയില്ല; നിൻ്റെ മകൻ്റെ കരങ്ങളില്‍നിന്ന് അതു ഞാന്‍ വേര്‍പെടുത്തും.
13: രാജ്യം മുഴുവനും എടുത്തുകളയുകയില്ല. എൻ്റെ ദാസനായ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്ത ജറുസലെമിനെയുമോര്‍ത്തു നിൻ്റെ പുത്രന് ഒരു ഗോത്രം നല്കും.
14: കര്‍ത്താവ് ഏദോമ്യനായ ഹദാദിനെ സോളമനെതിരായി തിരിച്ചുവിട്ടു. അവന്‍ ഏദോം രാജവംശത്തില്‍പ്പെട്ടവനായിരുന്നു.
15: ദാവീദ് ഏദോമിലായിരുന്നപ്പോള്‍ സേനാനായകന്‍ യോവാബ്,‌ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ സംസ്കരിക്കാന്‍ അങ്ങോട്ടുപോയി. ഏദോംകാരില്‍ പുരുഷന്മാരെയെല്ലാം അവന്‍ വധിച്ചു.
16: ഏദോമിലെ പുരുഷന്മാരെ കൊന്നൊടുക്കുന്നതുവരെ ആറു മാസക്കാലം യോവാബും ഇസ്രായേല്‍ക്കാരും അവിടെ താമസിച്ചു.
17: അക്കാലത്ത് ഹദാദും അവൻ്റെ പിതാവിൻ്റെ ദാസരായ ഏദോമ്യരില്‍ ചിലരും ഈജിപ്തിലേക്ക് ഓടി രക്ഷപെട്ടു. ഹദാദ് അന്നു കൊച്ചുകുട്ടിയായിരുന്നു.
18: മിദിയാനില്‍നിന്നു പുറപ്പെട്ട അവര്‍ പാരാനിലെത്തി; അവിടെനിന്ന് ആളുകളെ ശേഖരിച്ച് ഈജിപ്തുരാജാവായ ഫറവോയുടെ അടുത്തുചെന്നു. ഫറവോ അവനൊരു ഭവനവും കുറച്ചു സ്ഥലവും ഭക്ഷണവും കൊടുത്തു.
19: ഹദാദ് ഫറവോയുടെ പ്രീതി സമ്പാദിച്ചു. ഫറവോ തൻ്റെ ഭാര്യയായ തഹ്ഫ്‌നേസ് രാജ്ഞിയുടെ സഹോദരിയെ ഹദാദിനു ഭാര്യയായിക്കൊടുത്തു.
20: ഹദാദിന് അവളില്‍ ഗനുബാത്ത് എന്നൊരു മകനുണ്ടായി. മുലകുടിമാറുന്നതുവരെ തഹ്ഫ്‌നേസ് അവനെ ഫറവോയുടെ കൊട്ടാരത്തില്‍ വളര്‍ത്തി. അവനവിടെ ഫറവോയുടെ പുത്രന്മാരോടുകൂടെ വസിച്ചു.
21: ദാവീദു തന്റെ പിതാക്കന്മാരോടു ചേര്‍ന്നുവെന്നും സേനാധിപനായ യോവാബു മരിച്ചെന്നും ഹദാദ് ഈജിപ്തില്‍വച്ചു കേട്ടു. അപ്പോള്‍ അവന്‍ ജന്മദേശത്തേക്കു മടങ്ങിപ്പോകാന്‍ ഫറവോയോട് അനുവാദം ചോദിച്ചു.
22: ഫറവോ പറഞ്ഞു: എൻ്റെയടുത്ത് എന്തു കുറവുണ്ടായിട്ടാണ് നീ സ്വദേശത്തേക്കു പോകാനാഗ്രഹിക്കുന്നത്? എന്നെ വിട്ടയച്ചാലും, അവന്‍ വീണ്ടും അപേക്ഷിച്ചു.
23: എലിയാദായുടെ മകന്‍ റസോണിനെയും ദൈവം സോളമൻ്റെ എതിരാളിയാക്കി! അവന്‍ തൻ്റെ യജമാനനും സോബായിലെ രാജാവുമായ ഹദദേസറിൻ്റെയടുത്തുനിന്ന് ഒളിച്ചോടിപ്പോന്നവനാണ്.
24: ദാവീദ് സോബാക്കാരെ സംഹരിച്ചപ്പോള്‍ റസോണ്‍ ഒരു കവര്‍ച്ചസംഘം രൂപവല്‍ക്കരിച്ച് അതിൻ്റെ തലവനായി. അവര്‍ ദമാസ്‌ക്കസില്‍പോയി താമസിക്കുകയും അവനെ ദമാസ്‌ക്കസിലെ രാജാവാക്കുകയും ചെയ്തു.
25: സോളമൻ്റെ കാലം മുഴുവനും അവന്‍ ഹദാദിനെപ്പോലെ ദുഷ്‌കൃത്യങ്ങള്‍ചെയ്ത് ഇസ്രായേലിൻ്റെ ശത്രുവായി ജീവിച്ചു. അവന്‍ ഇസ്രായേലിനെ വെറുത്തുകൊണ്ട് സിറിയായില്‍ ഭരണം നടത്തി.
26: സോളമൻ്റെ ഭൃത്യനും സെരേദായിലെ എഫ്രായിമ്യനായ നെബാത്തിൻ്റെ മകനുമായ ജറോബോവാം - അവൻ്റെ അമ്മ സെരൂവാ എന്ന വിധവയായിരുന്നു - രാജാവിനെതിരേ കരമുയര്‍ത്തി.
27: അവന്‍ രാജാവിനെതിരായി പ്രവര്‍ത്തിക്കാന്‍ കാരണമിതാണ്. സോളമന്‍ മില്ലോ പണിയുകയും തൻ്റെ പിതാവായ ദാവീദിൻ്റെ നഗരത്തിലുണ്ടായിരുന്ന അറ്റകുറ്റങ്ങള്‍ തീര്‍ക്കുകയുംചെയ്തു.
28: ജറോബോവാം വളരെ കഴിവുള്ളവനായിരുന്നു; പരിശ്രമശാലിയായ അവനെ സോളമന്‍ ജോസഫിൻ്റെ ഭവനത്തിലെ അടിമവേലയുടെ മേല്‍നോട്ടക്കാരനാക്കി.
29: ഒരു ദിവസം ജറോബോവാം ജറുസലെമില്‍നിന്നു പുറത്തുപോകവേ ഷീലോന്യനായ അഹിയാ പ്രവാചകന്‍ അവനെ കണ്ടുമുട്ടി.
30: അഹിയാ ഒരു പുതിയ അങ്കി ധരിച്ചിരുന്നു. ആ വെളിംപ്രദേശത്ത് അവര്‍ ഇരുവരുംമാത്രമേ ഉണ്ടായിരുന്നുള്ളു. അഹിയാ താന്‍ ധരിച്ചിരുന്ന പുതിയ അങ്കിയെടുത്തു പന്ത്രണ്ടു കഷണങ്ങളായി കീറി.
31: അവന്‍ ജറോബോവാമിനോടു പറഞ്ഞു: പത്തു കഷണം നീ എടുത്തുകൊള്ളുക. ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ സോളമൻ്റെ കൈയില്‍നിന്നു രാജ്യമെടുത്ത്, പത്തു ഗോത്രങ്ങള്‍ നിനക്കു തരും.
32: എൻ്റെ ദാസനായ ദാവീദിനെയോര്‍ത്തും, ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലുംനിന്നു ഞാന്‍ തിരഞ്ഞെടുത്ത ജറുസലെം നഗരത്തെയോര്‍ത്തും അവന് ഒരു ഗോത്രം നല്കും.
33: അവന്‍ എന്നെ മറന്നു സീദോന്യരുടെ ദേവി അസ്താര്‍ത്തയെയും മൊവാബ്യരുടെ ദേവനായ കെമോഷിനെയും അമ്മോന്യരുടെ ദേവനായ മില്‍ക്കോമിനെയും ആരാധിച്ചു. അവന്‍ തൻ്റെ പിതാവായ ദാവീദിനെപ്പോലെ എൻ്റെ മാര്‍ഗ്ഗത്തിലൂടെ ചരിച്ച് എൻ്റെ മുമ്പില്‍ നീതി പ്രവര്‍ത്തിക്കുകയോ എൻ്റെ കല്പനകളും നിയമങ്ങളും അനുസരിക്കുകയോ ചെയ്തില്ല.
34: എങ്കിലും രാജ്യംമുഴുവന്‍ ഞാനവനില്‍നിന്നെടുക്കുകയില്ല; അവൻ്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ തിരഞ്ഞെടുത്തവനും എൻ്റെ കല്പനകളും നിയമങ്ങളുമനുസരിച്ചവനും എൻ്റെ ദാസനുമായ ദാവീദിനെയോര്‍ത്തു ഞാനവനെ രാജാവായി നിലനിറുത്തും.
35: എന്നാല്‍, ഞാന്‍ അവൻ്റെ പുത്രൻ്റെ കൈയില്‍നിന്നു രാജ്യമെടുത്ത്, പത്തുഗോത്രങ്ങള്‍ നിനക്കു തരും.
36: എങ്കിലും എൻ്റെ നാമം നിലനിറുത്താന്‍ ഞാന്‍ തിരഞ്ഞെടുത്ത ജറുസലെംനഗരത്തില്‍ എൻ്റെ മുമ്പില്‍ എൻ്റെ ദാസനായ ദാവീദിനു സദാ ഒരു ദീപമുണ്ടായിരിക്കാന്‍ അവൻ്റെ പുത്രനു ഞാനൊരു ഗോത്രം നല്കും.
37: ഞാന്‍ നിന്നെ സ്വീകരിക്കും; നീ ഇസ്രായേലിൻ്റെ രാജാവായി യഥേഷ്ടം ഭരണംനടത്തും.
38: എൻ്റെ കല്പനകള്‍ സ്വീകരിച്ച് എൻ്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും, എൻ്റെ ദാസനായ ദാവീദിനെപ്പോലെ എൻ്റെ പ്രമാണങ്ങളും കല്പനകളും പാലിക്കുകയും ചെയ്തുകൊണ്ട് എന്റെ ദൃഷ്ടിയില്‍ നീതി പ്രവര്‍ത്തിച്ചാല്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. ദാവീദിനെപ്പോലെ നിനക്കും സ്ഥിരമായൊരു ഭവനം ഞാന്‍ പണിയും. ഇസ്രായേലിനെ നിനക്കു നല്കുകയും ചെയ്യും.
39: ദാവീദിൻ്റെ അനന്തര തലമുറകളെ ഇങ്ങനെ ഞാന്‍ പീഡിപ്പിക്കും; എന്നാല്‍ അത് എന്നേയ്ക്കുമായിട്ടല്ല.
40: സോളമന്‍ ജറോബോവാമിനെ കൊല്ലാന്‍ ശ്രമിച്ചു; എന്നാല്‍, ജറോബോവാം ഈജിപ്തുരാജാവായ ഷീഷാക്കിൻ്റെ അടുത്തേക്ക് പലായനം ചെയ്തു. സോളമൻ്റെ മരണംവരെ അവനവിടെയായിരുന്നു.


സോളമൻ്റെ മരണം
41: സോളമൻ്റെ മറ്റെല്ലാ പ്രവൃത്തികളും അവൻ്റെ ജ്ഞാനവും സോളമൻ്റെ നടപടിപ്പുസ്തകത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?
42: സോളമന്‍ ജറുസലെമില്‍ നാല്പതുവര്‍ഷം ഇസ്രായേല്‍ജനത്തെ ഭരിച്ചു.
43: അവന്‍ പിതാക്കന്മാരോടു ചേര്‍ന്നു; തൻ്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. അവൻ്റെ മകന്‍ റഹോബോവാം ഭരണമേറ്റു.