അദ്ധ്യായം 48
ചരിത്രത്തെ നയിക്കുന്നവന്‍
1: ഇസ്രായേലെന്നു വിളിക്കപ്പെടുന്നവനും യൂദായില്‍നിന്നുദ്ഭവിച്ചവനുമായ യാക്കോബുഭവനമേ, കേള്‍ക്കുക: നിങ്ങള്‍ കര്‍ത്താവിന്റെ നാമത്തില്‍ സത്യംചെയ്യുന്നു; ഇസ്രായേലിന്റെ ദൈവത്തെ ഏറ്റുപറയുന്നു. എന്നാല്‍, അതു സത്യത്തോടും ആത്മാര്‍ത്ഥതയോടുംകൂടെയല്ല.
2: നിങ്ങള്‍ വിശുദ്ധനഗരത്തിന്റെ ജനമെന്നഭിമാനിക്കുന്നു; ഇസ്രായേലിന്റെ ദൈവത്തിലാശ്രയിക്കുന്നു; സൈന്യങ്ങളുടെ കര്‍ത്താവെന്നാണ് അവിടുത്തെ നാമം.
3: കഴിഞ്ഞകാര്യങ്ങള്‍ വളരെമുമ്പേ ഞാന്‍ പ്രസ്താവിച്ചിരുന്നു. അവ എന്റെ അധരങ്ങളില്‍നിന്നുതന്നെ നിങ്ങളറിഞ്ഞു; ഞാനവയെ വെളിപ്പെടുത്തി. ഉടന്‍തന്നെ ഞാന്‍ പ്രവര്‍ത്തിച്ചു; അവ സംഭവിക്കുകയുംചെയ്തു.
4: കാരണം, നീ ദുശ്ശാഠ്യക്കാരനും നിന്റെ കഴുത്ത് ഇരുമ്പുപോലെ വഴക്കമില്ലാത്തതും നിന്റെ നെറ്റി പിത്തളപോലെ കഠിനവുമാണെന്നു ഞാനറിയുന്നു.
5: നിന്റെ വിഗ്രഹമാണതു ചെയ്തത്; നിന്റെ കൊത്തുവിഗ്രഹങ്ങളും വാര്‍പ്പുബിംബങ്ങളുമാണ് അവ കല്പിച്ചത് എന്ന്, നീ പറയാതിരിക്കേണ്ടതിന് ഞാന്‍ മുന്‍കൂട്ടിപ്പറഞ്ഞു; സംഭവിക്കുന്നതിനുമുമ്പേ ഞാന്‍ പ്രസ്താവിച്ചു.
6: നീ കേട്ടുകഴിഞ്ഞു; ഇനിക്കാണുക. നീയതു പ്രഘോഷിക്കുകയില്ലേ? ഇന്നുമുതല്‍ ഞാന്‍ നിന്നെ പുതിയ കാര്യങ്ങള്‍ കേള്‍പ്പിക്കും; നിനക്കജ്ഞാതമായ നിഗൂഢകാര്യങ്ങള്‍തന്നെ.
7: എനിക്കതറിയാമായിരുന്നു എന്ന്, നീ പറയാതിരിക്കേണ്ടതിന്, അവയെ വളരെനാള്‍ മുമ്പല്ല, ഇപ്പോള്‍ സൃഷ്ടിച്ചതാണ്. നിങ്ങളവയെപ്പറ്റിക്കേട്ടിട്ടില്ല.
8: നീയൊരിക്കലും കേള്‍ക്കുകയോ അറിയുകയോചെയ്തിട്ടില്ല. പണ്ടുമുതലേ നിന്റെ കാത്, അടഞ്ഞാണിരുന്നത്. നീ വഞ്ചനകാണിക്കുമെന്നും ജനനംമുതലേ കലഹക്കാരനായി അറിയപ്പെടുമെന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു.
9: എന്റെ നാമത്തെപ്രതി ഞാന്‍ കോപമടക്കി; എന്റെ മഹിമയ്ക്കായി നിന്നെ വിച്ഛേദിക്കാതെ ഞാനതു നിയന്ത്രിച്ചു.
10: ഞാന്‍ നിന്നെ ശുദ്ധീകരിച്ചു, എന്നാല്‍, വെള്ളിപോലെയല്ല. കഷ്ടതയുടെ ചൂളയില്‍, നിന്നെ ഞാന്‍ ശോധനചെയ്തു.
11: എനിക്കുവേണ്ടി, അതേ, എനിക്കുവേണ്ടി മാത്രമാണു ഞാനിതു ചെയ്യുന്നത്. എന്റെ നാമം എങ്ങനെ കളങ്കിതമാകും? എന്റെ മഹത്വം ഞാനാര്‍ക്കും നല്‍കുകയില്ല.
12: യാക്കോബേ, ഞാന്വിളിച്ച ഇസ്രായേലേ, എന്റെ വാക്കു കേള്‍ക്കുക, ഞാനവനാണ്, ആദിയുമന്തവുമായവന്‍.
13: എന്റെ കരങ്ങള്‍ ഭൂമിക്കടിസ്ഥാനമിട്ടു; എന്റെ വലത്തുകൈയ് ആകാശത്തെ വിരിച്ചു. ഞാന്‍ വിളിക്കുമ്പോള്‍ അവ എന്റെ മുമ്പില്‍ ഒന്നിച്ചണിനിരക്കുന്നു.
14: നിങ്ങള്‍ ഒന്നിച്ചുകൂടി ശ്രവിക്കുവിന്‍. അവരിലാരാണ് ഇവയെല്ലാം പ്രസ്താവിച്ചത്? കര്‍ത്താവു സ്‌നേഹിക്കുന്ന അവന്‍ ബാബിലോണിനെക്കുറിച്ചുള്ള അവിടുത്തെ തീരുമാനം നടപ്പിലാക്കും; അവന്റെ കരങ്ങള്‍ കല്‍ദായര്‍ക്കെതിരേയുയരും.
15: ഞാന്‍, അതേ, ഞാന്‍തന്നെയാണ് അവനോടു സംസാരിച്ചത്, അവനെ വിളിച്ചത്; ഞാനവനെക്കൊണ്ടുവന്നു. അവന്‍ തന്റെ മാര്‍ഗ്ഗത്തില്‍ മുന്നേറും.
16: എന്റെ സമീപംവന്ന്, ഇതു കേള്‍ക്കുക. ആദിമുതലേ ഞാന്‍ രഹസ്യമായല്ല സംസാരിച്ചത്. ഇവയെല്ലാമുണ്ടായപ്പോള്‍ ഞാനുണ്ട്. ഇപ്പോള്‍ ദൈവമായ കര്‍ത്താവെന്നെയും അവിടുത്തെ ആത്മാവിനെയുമയച്ചിരിക്കുന്നു.
17: നിന്റെ വിമോചകനും ഇസ്രായേലിന്റെ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിനക്കു നന്മയായുള്ളത് പഠിപ്പിക്കുകയും നീ പോകേണ്ടവഴിയിലൂടെ നിന്നെ നയിക്കുകയുംചെയ്യുന്ന നിന്റെ ദൈവമായ കര്‍ത്താവു ഞാനാണ്.
18: നീ എന്റെ കല്പനകളനുസരിച്ചിരുന്നെങ്കില്‍, നിന്റെ സമാധാനം നദിപോലെയൊഴുകുമായിരുന്നു; നീതി കടലലകള്‍പോലെ ഉയരുമായിരുന്നു;
19: നിന്റെ സന്തതികള്‍ മണല്‍പോലെയും വംശം മണല്ത്തരിപോലെയുമാകുമായിരുന്നു; അവരുടെ നാമം, എന്റെ മുമ്പില്‍നിന്ന് ഒരിക്കലും വിച്ഛേദിക്കപ്പെടുകയോ നശിക്കുകയോ ഇല്ലായിരുന്നു.
20: ബാബിലോണില്‍നിന്നു പുറപ്പെടുക, കല്ദായയില്നിന്നു പലായനംചെയ്യുക. ആനന്ദഘോഷത്തോടെ ഇതു പ്രഖ്യാപിക്കുക, പ്രഘോഷിക്കുക. കര്‍ത്താവു തന്റെ ദാസനായ യാക്കോബിനെ രക്ഷിച്ചുവെന്നു ഭൂമിയുടെ അതിര്‍ത്തികള്‍വരെയും വിളിച്ചറിയിക്കുക.
21: അവിടുന്നു മരുഭൂമിയിലൂടെ അവരെ നയിച്ചപ്പോള്‍ അവര്‍ക്കു ദാഹിച്ചില്ല; അവര്‍ക്കായി അവിടുന്നു പാറയില്‍നിന്നു ജലമൊഴുക്കി; അവിടുന്നു പാറയിലടിച്ചു; ജലം പ്രവഹിച്ചു.
22: കര്‍ത്താവരുളിച്ചെയ്യുന്നു: ദുഷ്ടര്‍ക്കൊരിക്കലും സമാധാനമുണ്ടാവുകയില്ല.
അദ്ധ്യായം 49
കര്‍ത്താവിന്റെ ദാസന്‍ -2
1: തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കുകേള്‍ക്കുവിന്‍: ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവു വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്നെ എന്നെ നാമകരണംചെയ്തു.
2: എന്റെ നാവിനെ അവിടുന്നു മൂര്‍ച്ചയുള്ള വാളുപോലെയാക്കി. തന്റെ കൈയുടെ നിഴലില്‍ അവിടുന്നെന്നെ മറച്ചു; എന്നെ മിനുക്കിയ അസ്ത്രമാക്കി, തന്റെ ആവനാഴിയില്‍ അവിടുന്നൊളിച്ചുവച്ചു.
3: ഇസ്രായേലേ, നീയെന്റെ ദാസനാണ്, നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കുമെന്ന് അവിടുന്നരുളിച്ചെയ്തു.
4: ഞാന്‍ പറഞ്ഞു: ഞാന്‍ വ്യര്‍ത്ഥമായി അധ്വാനിച്ചു; എന്റെ ശക്തി വ്യര്‍ത്ഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്റെ അവകാശം കര്‍ത്താവിലും പ്രതിഫലം ദൈവത്തിലുമാണ്.
5: യാക്കോബിനെ തിരികെക്കൊണ്ടുവരാനും ഇസ്രായേലിനെ തന്റെയടുക്കല്‍ ഒന്നിച്ചു ചേര്‍ക്കാനും ഗര്‍ഭത്തില്‍വച്ചുതന്നെ, എന്നെ തന്റെ ദാസനായി രൂപപ്പെടുത്തിയ കര്‍ത്താവരുളിച്ചെയ്യുന്നു. എന്തെന്നാല്‍, കര്‍ത്താവെന്നെ ആദരിക്കുകയും എന്റെ ദൈവം എനിക്കു ശക്തിയാവുകയും ചെയ്തിരിക്കുന്നു.
6: അവിടുന്നരുളിച്ചെയ്യുന്നു: യാക്കോബിന്റെ ഗോത്രങ്ങളെ ഉയര്‍ത്താനും ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ ഉദ്ധരിക്കാനും നീയെന്റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന്, ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും.
7: ഏറ്റവും വെറുക്കപ്പെട്ടവനും ജനതകളാല്‍ നിന്ദിതനും ഭരണാധികാരികളുടെ ദാസനുമായവനോട്, ഇസ്രായേലിന്റെ പരിശുദ്ധനും വിമോചകനുമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിന്നെ തെരഞ്ഞെടുത്ത ഇസ്രായേലിന്റെ പരിശുദ്ധനും വിശ്വസ്തനുമായ കര്‍ത്താവുനിമിത്തം രാജാക്കന്മാര്‍ നിന്നെ കാണുമ്പോള്‍ എഴുന്നേല്‍ക്കുകയും പ്രഭുക്കന്മാര്‍ നിന്റെമുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യും.
പ്രവാസികള്‍ ജറുസലെമിലേക്ക്
8: കര്‍ത്താവരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാന്‍ നിനക്കുത്തരമരുളി. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു. രാജ്യംസ്ഥാപിക്കാനും ശൂന്യമായ അവകാശഭൂമി പുനര്‍വ്വിഭജനംചെയ്തുകൊടുക്കാനും ഞാന്‍ നിന്നെ സംരക്ഷിച്ച്, ജനത്തിനുടമ്പടിയായി നല്‍കിയിരിക്കുന്നു.
9: ബന്ധിതരോടു പുറത്തുവരാനും അന്ധകാരത്തിലുള്ളവരോടു വെളിച്ചത്തുവരാനും ഞാന്‍ പറഞ്ഞു. യാത്രയിലവര്‍ക്കു ഭക്ഷണം ലഭിക്കും; വിജനമായ കുന്നുകളെല്ലാം അവരുടെ മേച്ചില്‍പ്പുറങ്ങളായിരിക്കും.
10: അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല; ചുടുകാറ്റോ വെയിലോ അവരെ തളര്‍ത്തുകയില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെമേല്‍ ദയയുള്ളവന്‍ അവരെ നയിക്കും; നീര്‍ച്ചാലുകള്‍ക്കരികിലൂടെ അവരെ കൊണ്ടുപോകും.
11: മലകളെ ഞാന്‍ വഴിയാക്കി മാറ്റും; രാജവീഥികള്‍ ഉയര്‍ത്തും.
12: അങ്ങ് ദൂരെനിന്ന്, - വടക്കുനിന്നും പടിഞ്ഞാറുനിന്നും സിയെന്‍ദേശത്തുനിന്നും - അവന്‍ വരും.
13: ആകാശമേ, ആനന്ദ ഗാനമാലപിക്കുക; ഭൂമിയേ, ആര്‍ത്തുവിളിക്കുക; മലകളേ, ആര്‍ത്തു പാടുക; കര്‍ത്താവു തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന തന്റെ ജനത്തോട് അവിടുന്നു കരുണകാണിക്കും.
14: എന്നാല്‍, സീയോന്‍ പറഞ്ഞു: കര്‍ത്താവെന്നെ ഉപേക്ഷിച്ചു; എന്റെ കര്‍ത്താവെന്നെ മറന്നുകളഞ്ഞു.
15: മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.
16: ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകള്‍ എപ്പോഴും എന്റെ മുമ്പിലുണ്ട്.
17: നിന്റെ നിര്‍മ്മാതാക്കള്‍ നിന്നെ നശിപ്പിച്ചവരെക്കാള്‍ വേഗമുള്ളവരാണ്. നിന്നെ വിജനമാക്കിയവര്‍ നിന്നില്‍നിന്നകന്നുപോയിരിക്കുന്നു.
18: ചുറ്റും നോക്കുക. അവര്‍ ഒന്നുചേര്‍ന്നു നിന്റെയടുക്കല്‍വരുന്നു. കര്‍ത്താവായ ഞാന്‍ ശപഥംചെയ്യുന്നു. നീ അവരെ ആഭരണമായണിയും. വധുവിനെപ്പോലെ നീയവരെ നിന്നോടു ചേര്‍ക്കും.
19: നിന്റെ പാഴ്‌നിലങ്ങളും വിജനദേശങ്ങളും കൊള്ളയടിക്കപ്പെട്ട സ്ഥലങ്ങളും അധിവാസത്തിനു തികയുകയില്ല. നിന്നെ വിഴുങ്ങിയവര്‍ അകന്നുപോകും. 20: സന്താനങ്ങള്‍ നഷ്ടപ്പെട്ടെന്നോര്‍ത്തു ദുഃഖിക്കുന്ന നിന്നോട്, അവര്‍ തിരിച്ചുവന്നുപറയും. ഈ സ്ഥലം എനിക്കു പോരാ, എനിക്കു വസിക്കാന്‍, ഇടംതരുക.
21: അപ്പോള്‍, നീ ഹൃദയത്തില്‍പ്പറയും: വന്ധ്യയും പുത്രഹീനയും പ്രവാസിനിയും പരിത്യക്തയുമായിരുന്ന എനിക്ക്, ഇവരെങ്ങനെ ജനിച്ചു? ആരിവരെ വളര്‍ത്തി? ഞാന്‍ ഏകാകിനിയായിരുന്നിട്ടും ഇവരെവിടെനിന്നു വന്നു?
22: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ജനതകള്‍ക്കുനേരേ ഞാന്‍ കരമുയര്‍ത്തുകയും അവര്‍ക്കടയാളംകൊടുക്കുകയും ചെയ്യും. അവര്‍ നിന്റെ പുത്രന്മാരെ മാറിലണച്ചും പുത്രിമാരെ തോളിലേറ്റിയും കൊണ്ടുവരും.
23: രാജാക്കന്മാര്‍ നിന്റെ വളര്‍ത്തുപിതാക്കന്മാരും രാജ്ഞിമാര്‍ വളര്‍ത്തമ്മമാരുമായിരിക്കും. അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങുകയും നിന്റെ കാലിലെ പൊടി നക്കുകയും ചെയ്യും. ഞാനാണു കര്‍ത്താവെന്ന് അപ്പോള്‍ നീയറിയും. എനിക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ലജ്ജിതരാവുകയില്ല.
24: ശക്തനില്‍നിന്ന് ഇരയെയോ സ്വേച്ഛാധിപതിയില്‍നിന്ന് അടിമകളെയോ വിടുവിക്കാന്‍ കഴിയുമോ?
25: കഴിയും - കര്‍ത്താവരുളിച്ചെയ്യുന്നു: ശക്തനില്‍നിന്ന് അടിമകളെ വിടുവിക്കുകയും സ്വേച്ഛാധിപതിയില്‍നിന്ന് ഇരയെ രക്ഷിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്നോടു പോരാടുന്നവരോടു ഞാന്‍ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കുകയും ചെയ്യും.
26: നിന്നെ മര്‍ദ്ദിക്കുന്നവര്‍ സ്വന്തം മാംസം ഭക്ഷിക്കാന്‍ ഞാന്‍ ഇടവരുത്തും; വീഞ്ഞു കൊണ്ടെന്നപോലെ സ്വന്തം രക്തംകുടിച്ച് അവര്‍ക്കു മത്തുപിടിക്കും; ഞാന്‍ നിന്റെ രക്ഷകനും വിമോചകനും, യാക്കോബിന്റെ ശക്തനായവനും ആണെന്ന് അപ്പോള്‍ മര്‍ത്ത്യകുലം അറിയും.
അദ്ധ്യായം 50
1: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചപ്പോള്‍നല്‍കിയ, മോചനപത്രമെവിടെ? എന്റെ കടക്കാരില്‍ ആര്‍ക്കാണു നിങ്ങളെ ഞാന്‍ വിറ്റത്? നിങ്ങളുടെ അകൃത്യങ്ങള്‍നിമിത്തം നിങ്ങള്‍ വില്‍ക്കപ്പെട്ടു. നിങ്ങളുടെ അപരാധംനിമിത്തം നിങ്ങളുടെ മാതാവ് ഉപേക്ഷിക്കപ്പെട്ടു.
2: ഞാന്‍ വന്നപ്പോള്‍ അവിടെ ആരുമില്ലായിരുന്നതെന്തുകൊണ്ട്? ഞാന്‍ വിളിച്ചപ്പോള്‍ എന്തേ ആരും വിളികേട്ടില്ല? രക്ഷിക്കാനാവാത്തവിധം എന്റെ കരം കുറുകിപ്പോയോ? അഥവാ, മോചിപ്പിക്കാന്‍ എനിക്കു ശക്തിയില്ലേ? എന്റെ കല്പനയാല്‍ ഞാന്‍ കടല്‍വറ്റിക്കുകയും നദികളെ മരുഭൂമിയാക്കുകയുംചെയ്യുന്നു. ജലം ലഭിക്കാതെ അവയിലെ മത്സ്യങ്ങള്‍ ചത്തുചീയുന്നു.
3: ഞാന്‍ ആകാശത്തെ അന്ധകാരമുടുപ്പിക്കുന്നു. ചാക്കുവസ്ത്രംകൊണ്ട് അതിനെയാവരണംചെയ്യുന്നു.
കത്താവിന്റെ ദാസന്‍ -3
4: പരിക്ഷീണന് ആശ്വാസംനല്‍കുന്ന വാക്ക് ദൈവമായ കര്‍ത്താവെന്നെ ശിഷ്യനെയെന്നപോലെയഭ്യസിപ്പിച്ചു. പ്രഭാതംതോറും അവിടുന്നെന്റെ കാതുകളെ, ശിഷ്യനെയെന്നപോലെ ഉണര്‍ത്തുന്നു.
5: ദൈവമായ കര്‍ത്താവ് എവെന്റെ കാതുകള്‍തുറന്നു. ഞാനെതിര്‍ക്കുകയോ പിന്മാറുകയോചെയ്തില്ല.
6: അടിച്ചവര്‍ക്കു പുറവും താടിമീശപറിച്ചവര്‍ക്കു കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു. നിന്ദയില്‍നിന്നും തുപ്പലില്‍നിന്നും ഞാന്‍ മുഖംതിരിച്ചില്ല.
7: ദൈവമായ കര്‍ത്താവെന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു.
8: എനിക്കു നീതിനടത്തിത്തരുന്നവന്‍ എന്റെയടുത്തുണ്ട്. ആരുണ്ടെന്നോടു മത്സരിക്കാന്‍? നമുക്കു നേരിടാം, ആരാണെന്റെയെതിരാളി? അവനടുത്തുവരട്ടെ!
9: ദൈവമായ കര്‍ത്താവെന്നെ സഹായിക്കുന്നു. ആരെന്നെ കുറ്റംവിധിക്കും? അവരെല്ലാം വസ്ത്രംപോലെ പഴകിപ്പോകും. ഇരട്ടവാലന്‍ അവരെ കരണ്ടുതിന്നും.
10: നിങ്ങളിലാരാണു കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ ദാസന്റെ വാക്കനുസരിക്കുകയുംചെയ്യുന്നത്? പ്രകാശമില്ലാതെ അന്ധകാരത്തില്‍നടന്നിട്ടും കര്‍ത്താവിന്റെ നാമത്തിലാശ്രയിക്കുകയും തന്റെ ദൈവത്തില്‍ അഭയംതേടുകയുംചെയ്യുന്നവന്‍തന്നെ.
11: തീകൊളുത്തുകയും തീക്കൊള്ളികള്‍ മിന്നിക്കുകയുംചെയ്യുന്നവരേ, നിങ്ങള്കൊളുത്തിയ തീയുടെയും, മിന്നിച്ച തീക്കൊള്ളിയുടെയും പ്രകാശത്തില്‍ സഞ്ചരിച്ചുകൊള്ളുവിന്‍. നിങ്ങള്‍ പീഡനമേറ്റു തളര്‍ന്നുകിടക്കും. ഇതാണു ഞാന്‍തരുന്ന പ്രതിഫലം.
അദ്ധ്യായം 51
സീയോന് ആശ്വാസം
1: കര്ത്താവിനെയന്വേഷിക്കുന്നവരേ, രക്ഷതേടുന്നവരേ, എന്റെ വാക്കുകേള്‍ക്കുവിന്‍. നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെക്കുഴിച്ചെടുത്ത ഖനിഗര്‍ഭത്തിലേക്കും നോക്കുവിന്‍.
2: നിങ്ങളുടെ പിതാവായ അബ്രാഹമിനെയും നിങ്ങളെവഹിച്ച സാറായെയും നോക്കുവിന്‍! അബ്രാഹം ഏകനായിരിക്കേ ഞാനവനെ വിളിച്ചു; ഞാനവനെ അനുഗ്രഹിച്ചു. അവന്‍ വര്‍ദ്ധിച്ചുപെരുകി.
3: കര്‍ത്താവു സീയോനെയാശ്വസിപ്പിക്കും; അവളുടെ വിജനപ്രദേശങ്ങളെ സാന്ത്വനപ്പെടുത്തും. അവളുടെ മരുപ്രദേശങ്ങളെ ഏദന്‍പോലെയും മണലാരണ്യങ്ങളെ കര്‍ത്താവിന്റെ തോട്ടംപോലെയുമാക്കും. സന്തോഷവുമാനന്ദവും നന്ദിപ്രകടനങ്ങളും ഗാനാലാപങ്ങളും അവളില്‍നിറയും.
4: എന്റെ ജനമേ, എന്റെ വാക്കു കേള്‍ക്കുവിന്‍. എന്റെ രാജ്യമേ, എനിക്കു ചെവിതരുവിന്‍. എന്നില്‍നിന്നൊരു നിയമം പുറപ്പെടും; എന്റെ നീതി ജനതകള്‍ക്കു പ്രകാശമായി ഭവിക്കും.
5: ഞാന്‍ വേഗമവരെ മോചിപ്പിക്കും. എന്റെ രക്ഷ കടന്നുവരുന്നു. എന്റെ കരം ജനതകളെ ഭരിക്കും. തീരദേശങ്ങള്‍ എന്നെക്കാത്തിരിക്കുകയും എന്റെ ഭരണമാഗ്രഹിക്കുകയുംചെയ്യുന്നു.
6: നിങ്ങള്‍ മുകളില്‍ ആകാശത്തേക്കും താഴെ ഭൂമിയിലേക്കും നോക്കുവിന്‍, ആകാശം പുകപോലെ അപ്രത്യക്ഷമാകും. ഭൂമി വസ്ത്രംപോലെ പഴകും. അതിലെ നിവാസികള്‍ കൊതുകുപോലെ ചത്തുപോകും. എന്നാല്‍, ഞാന്‍ നല്‍കുന്ന രക്ഷ നിത്യമാണ്; മോചനം അനന്തവും.
7: ന്യായമറിയുന്നവരും, എന്റെ നിയമം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരുമായ ജനമേ, എന്റെ വാക്കു കേള്‍ക്കുവിന്‍. മനുഷ്യരുടെ നിന്ദനത്തെ ഭയപ്പെടുകയോ ശകാരങ്ങളില്‍ സംഭ്രമിക്കുകയോ വേണ്ടാ.
8: വസ്ത്രംപോലെ ഇരട്ടവാലനും കമ്പിളിപോലെ പുഴുവും അവരെ തിന്നൊടുക്കും; എന്നാല്‍, ഞാന്‍ നല്‍കുന്ന മോചനം നിത്യമാണ്; രക്ഷ തലമുറകളോളം നിലനില്‍ക്കും.
9: കര്‍ത്താവിന്റെ ഭുജമേ, ഉണരുക, ഉണര്‍ന്നു ശക്തിധരിക്കുക. മുന്കാലതലമുറകളെ, പൂര്വ്വകാലങ്ങളിലെപ്പോലെ ഉണരുവിന്‍. റാഹാബിനെ വെട്ടിനുറുക്കിയതും മഹാസര്‍പ്പത്തെ കുത്തിപ്പിളര്‍ന്നതുമങ്ങല്ലേ!
10: അത്യഗാധത്തിലെ ജലത്തെ വറ്റിച്ചതങ്ങല്ലേ? മോചിതര്‍ക്കു കടന്നുപോകാന്‍ സമുദ്രത്തിന്റെ ആഴത്തില്‍ പാതയൊരുക്കിയതുമങ്ങല്ലേ?
11: കര്‍ത്താവു വീണ്ടെടുത്തവര്‍ സീയോനിലേക്കു ഗാനാലാപത്തോടെ തിരിച്ചുവരും. നിത്യമായ ആനന്ദം അവര്‍ ശിരസ്സില്‍ച്ചൂടും. സന്തോഷവുമാഹ്ലാദവും അവരില്‍ നിറയും. ദുഃഖവും നെടുവീര്‍പ്പും അവരെ വിട്ടുപോകും.
12: ഞാന്‍തന്നെ നിന്നെയാശ്വസിപ്പിക്കുന്നവന്‍. മരണമുള്ള മനുഷ്യനെയും തൃണസദൃശനായ മനുഷ്യസന്തതിയെയും നീയെന്തിനു ഭയപ്പെടണം?
13: ഭൂമിക്കടിസ്ഥാനമിടുകയും ആകാശത്തെ വിരിക്കുകയുംചെയ്ത, നിന്റെ സ്രഷ്ടാവായ കര്‍ത്താവിനെ നീ മറന്നുകളഞ്ഞോ? നിന്നെ നശിപ്പിക്കാന്‍ വരുന്ന പീഡകന്റെ ക്രോധത്തെക്കുറിച്ചു നീ നിരന്തരം ഭയപ്പെടുന്നതെന്തിന്? നിന്റെ പീഡകന്റെ ക്രോധമെവിടെ?
14: അടിമകള്‍ വേഗം മോചിതരാകും. അവര്‍ മരിക്കുകയോ പാതാളത്തില്‍ വീഴുകയോ ഇല്ല. അവര്‍ക്കാഹാരം മുടങ്ങുകയില്ല.
15: തിരമാലകളലറുംവിധം കടലിനെ ക്ഷോഭിപ്പിക്കുന്ന നിന്റെ ദൈവമായ കര്‍ത്താവാണു ഞാന്‍. സൈന്യങ്ങളുടെ കര്‍ത്താവെന്നാണ് എന്റെ നാമം.
16: ആകാശത്തെ വിരിച്ചും ഭൂമിക്കടിസ്ഥാനമിട്ടും സീയോനോടു നീ എന്റെ ജനമാണെന്നു പറഞ്ഞും എന്റെ വചനം നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്ഷേപിച്ചിരിക്കുന്നു. എന്റെ കരത്തിന്റെ തണലില്‍ ഞാന്‍ നിന്നെ മറച്ചിരിക്കുന്നു.
17: ക്രോധത്തിന്റെ പാനപാത്രം കര്‍ത്താവിന്റെ കരത്തില്‍നിന്നു വാങ്ങിക്കുടിക്കുകയും പരിഭ്രാന്തിയുടെ പാനപാത്രം, മട്ടുവരെ ഊറ്റിക്കുടിക്കുകയുംചെയ്ത ജറുസലെമേ, ഉണരുക, ഉണര്ന്നെഴുന്നേല്ക്കുക.
18: അവള്‍ പ്രസവിച്ച പുത്രന്മാരില്‍ ആരുമവളെ നയിക്കാനില്ല. അവള്‍ പോറ്റിയ പുത്രന്മാരില്‍ ആരുമവളെ കൈപിടിച്ചുനടത്താനില്ല.
19: ഈ രണ്ടു നൈര്‍ഭാഗ്യങ്ങളും നിനക്കു ഭവിച്ചിരിക്കുന്നു. ആരു നിന്നോടു സഹതപിക്കും? ശൂന്യതയും നാശവും പഞ്ഞവും വാളും - ആരു നിന്നെയാശ്വസിപ്പിക്കും?
20: വലയില്‍ക്കുടുങ്ങിയ മാനിനെപ്പോലെ നിന്റെ പുത്രര്‍ വഴിക്കവലകളില്‍ മയങ്ങിക്കിടക്കുന്നു. അവരുടെമേല്‍ കര്‍ത്താവിന്റെ ക്രോധവും ദൈവത്തിന്റെ ഭര്‍ത്സനവും കുന്നുകൂടിയിരിക്കുന്നു.
21: അതിപീഡനംസഹിക്കുന്നവളേ, വീഞ്ഞുകുടിക്കാതെ ബോധമറ്റവളേ, കേള്‍ക്കുക.
22: തന്റെ ജനത്തിനുവേണ്ടി വാദിക്കുന്ന നിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ പരിഭ്രാന്തിയുടെ പാനപാത്രം നിന്റെ കൈയില്‍നിന്നു ഞാന്‍ എടുത്തുമാറ്റിയിരിക്കുന്നു. ക്രോധത്തിന്റെ പാനപാത്രം മേലില്‍ നീ കുടിക്കുകയില്ല.
23: കുനിയുക, ഞാന്‍ കടന്നുപോകട്ടെയെന്നു നിന്നെ ദ്രോഹിച്ചവര്‍പറയുമ്പോള്‍ അവര്‍ക്കു കടന്നുപോകാനുള്ള നിലവും തെരുവീഥിയുംപോലെ നീ നിന്റെ പുറം വിട്ടുകൊടുത്തിരുന്നല്ലോ. അവരുടെ കൈയില്‍ ഞാനീ പാനപാത്രം വച്ചുകൊടുക്കും.
അദ്ധ്യായം 52
1: സീയോനേ, ഉണര്ന്നെഴുന്നേല്ക്കുക; ശക്തി സംഭരിക്കുക; വിശുദ്ധനഗരമായ ജറുസലെമേ, നിന്റെ മനോഹരമായ വസ്ത്രങ്ങളണിയുക. അപരിച്ഛേദിതനും അശുദ്ധനും മേലില്‍ നിന്നില്‍ പ്രവേശിക്കുകയില്ല.
2: ബന്ധനസ്ഥയായ ജറുസലെമേ, പൊടിയില്‍നിന്നു തട്ടിക്കുടഞ്ഞെഴുന്നേല്‍ക്കുക! ബന്ധനസ്ഥയായ സീയോന്‍പുത്രീ, നിന്റെ കഴുത്തിലെ കെട്ടുകള്‍ പൊട്ടിക്കുക.
3: കര്‍ത്താവരുളിച്ചെയ്യുന്നു: വില വാങ്ങാതെ നിങ്ങള്‍ വില്‍ക്കപ്പെട്ടു; പ്രതിഫലംകൂടാതെ നിങ്ങള്‍ മോചിതരാവുകയും ചെയ്യും.
4: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: താത്കാലികവാസത്തിന് എന്റെ ജനം ഈജിപ്തിലേക്കു പോയി. അസ്സീറിയാക്കാര്‍ അകാരണമായവരെ പീഡിപ്പിച്ചു.
5: കര്‍ത്താവു ചോദിക്കുന്നു: എന്റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടുപോകുന്നതു കാണുമ്പോള്‍ ഞാനെന്തു ചെയ്യണം? അവിടുന്നരുളിച്ചെയ്യുന്നു: അവരുടെ ഭരണാധികാരികള്‍ വിലപിക്കുന്നു; എന്റെ നാമം നിത്യവും ഇടതടവില്ലാതെ നിന്ദിക്കപ്പെടുന്നു.
6: എന്റെ ജനം എന്റെ നാമമറിയും. ഞാന്‍ തന്നെയാണു സംസാരിക്കുന്നതെന്ന് ആദിവസം അവരറിയും. ഇതാ, ഞാനിവിടെയുണ്ട്.
7: സദ്‌വാര്‍ത്തയറിയിക്കുകയും സമാധാനം വിളംബരംചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം, മലമുകളില്‍ എത്രമനോഹരമാണ്!
8: ശ്രദ്ധിക്കുക, നിന്റെ കാവല്‍ക്കാര്‍ സ്വരമുയര്‍ത്തുന്നു; അവര്‍ സന്തോഷത്തോടെ ഒരുമിച്ചുപാടുന്നു. കര്‍ത്താവു സീയോനിലേക്കു തിരികെവരുന്നത് അവര്‍ നേരിട്ടുകാണുന്നു.
9: ജറുസലെമിലെ വിജനതകളേ, ആര്‍ത്തുപാടുവിന്‍! കര്‍ത്താവു തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു; ജറുസലെമിനെ മോചിപ്പിച്ചിരിക്കുന്നു.
10: തന്റെ പരിശുദ്ധകരം എല്ലാ ജനതകളുടെയുംമുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഭൂമിയുടെ എല്ലാ അതിര്‍ത്തികളും നമ്മുടെ ദൈവത്തില്‍നിന്നുള്ള രക്ഷകാണും.
11: പോകുവിന്‍, പോകുവിന്‍, അവിടെനിന്നു കടന്നുപോകുവിന്‍. അശുദ്ധവസ്തുക്കളെ സ്പര്‍ശിക്കരുത്. കര്‍ത്താവിന്റെ പാത്രവാഹകരേ, നിങ്ങള്‍ അവളില്‍നിന്നോടിയകലുവിന്‍. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍.
12: നിങ്ങള്‍ തിടുക്കംകൂട്ടേണ്ടാ; വേഗമോടുകയുംവേണ്ടാ. കര്‍ത്താവു നിങ്ങളുടെ മുമ്പില്‍ നടക്കും. ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍.
കര്‍ത്താവിന്റെ ദാസന്‍ - 4
13: എന്റെ ദാസനു ശ്രേയസ്സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്കുയര്‍ത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും.
14: അവനെക്കണ്ടവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍ വിരൂപനായിരിക്കുന്നു. അവന്റെ രൂപം മനുഷ്യന്റേതല്ല.
15: അവന്‍ അനേകജനതകളെ പരിഭ്രാന്തരാക്കും. രാജാക്കന്മാര്‍ അവന്‍മൂലം നിശ്ശബ്ദരാകും. അവരോടു പറഞ്ഞിട്ടില്ലാത്തവ അവര്‍ കാണും; കേട്ടിട്ടില്ലാത്തവ മനസ്സിലാക്കുകയുംചെയ്യും.