മുന്നൂറ്റിയെട്ടാം ദിവസം: യോഹന്നാന്‍ 12 - 13


അദ്ധ്യായം 12


തൈലാഭിഷേകം
1: മരിച്ചവരില്‍നിന്നു താനുയിര്‍പ്പിച്ച, ലാസര്‍ താമസിച്ചിരുന്ന ബഥാനിയായിലേക്ക്, പെസഹായ്ക്ക് ആറുദിവസംമുമ്പ്, യേശു വന്നു.
2: അവരവന് അത്താഴമൊരുക്കി. മര്‍ത്താ പരിചരിച്ചു. അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരില്‍ ഒരാൾ ലാസറായിരുന്നു.
3: അപ്പോൾ മറിയം, വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദിന്‍സുഗന്ധതൈലമെടുത്ത്, യേശുവിന്റെ പാദങ്ങളില്‍ പൂശുകയും തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയുംചെയ്തു. തൈലത്തിന്റെ പരിമളംകൊണ്ടു വീടുനിറഞ്ഞു.
4: അവന്റെ ശിഷ്യന്മാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്കറിയോത്താ പറഞ്ഞു:
5: എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്ക്കുവിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ലാ?
6: ഇതു പറഞ്ഞത് അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവന്‍  കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍നിന്ന് അവന്‍ എടുത്തുമാറ്റിയിരുന്നതുകൊണ്ടുമാണ്.
7: അപ്പോൾ, യേശു പറഞ്ഞു: അവളെ തടയേണ്ടാ. എന്റെ മൃതസംസ്കാരദിനത്തിനായി അവളിതു ചെയ്തിരിക്കുന്നു.
8: ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്; ഞാനെപ്പോഴും ഉണ്ടായിരിക്കുകയില്ല.
9: അവന്‍ അവിടെയുണ്ടെന്നറിഞ്ഞ് വലിയൊരു ഗണം യഹൂദര്‍ അവിടേയ്ക്കു വന്നു. അവര്‍ വന്നത്, യേശുവിനെ ഉദ്ദ്യേശിച്ചുമാത്രമല്ല; അവന്‍ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച ലാസറിനെ കാണാന്‍കൂടെയാണ്.
10: ലാസറിനെക്കൂടെ കൊല്ലാന്‍, പ്രധാനപുരോഹിതന്മാര്‍ ആലോചിച്ചു.
11: എന്തെന്നാല്‍, അവന്‍നിമിത്തം യഹൂദരില്‍ വളരെപ്പേര്‍ അവരെവിട്ടു യേശുവില്‍ വിശ്വസിച്ചിരുന്നു.  

രാജകീയപ്രവേശനം
12: അടുത്തദിവസം, തിരുനാളിനു വന്നുകൂടിയ ഒരു വലിയജനക്കൂട്ടം, യേശു, ജറുസലെമിലേക്കു വരുന്നെന്നുകേട്ട്,
13: ഈന്തപ്പനയോലകളെടുത്തുകൊണ്ട് അവനെയെതിരേല്ക്കാന്‍ പുറപ്പെട്ടു. അവര്‍ വിളിച്ചുപറഞ്ഞു: ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍.
14: യേശുവാകട്ടെ, എഴുതപ്പെട്ടിരിക്കുന്നപോലെ ഒരു കഴുതക്കുട്ടിയെക്കണ്ട്, അതിന്റെ പുറത്തുകയറിയിരുന്നു.
15: സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവു കഴുതക്കുട്ടിയുടെ പുറത്തെഴുന്നള്ളുന്നു.
16: അവന്റെ ശിഷ്യന്മാര്‍ക്ക് ആദ്യമിതു മനസ്സിലായില്ല. എന്നാല്‍, യേശു മഹത്വംപ്രാപിച്ചപ്പോള്‍ അവനെപ്പറ്റി ഇക്കാര്യങ്ങള്‍ എഴുതപ്പെട്ടിരുന്നെന്നും അവനുവേണ്ടി ഇവയെല്ലാം ചെയ്തെന്നും  അവരനുസ്മരിച്ചു.
17: ലാസറിനെ കല്ലറയില്‍നിന്നു വിളിക്കുകയും മരിച്ചവരിൽനിന്നുയിര്‍പ്പിക്കുകയുംചെയ്തപ്പോൾ, അവനോടൊപ്പമുണ്ടായിരുന്ന ജനക്കൂട്ടം അവനു സാക്ഷ്യംനല്കിയിരുന്നു.
18: അവന്‍ ഈ അടയാളം പ്രവര്‍ത്തിച്ചെന്നു കേട്ടതുകൊണ്ടുകൂടെയാണ് ജനക്കൂട്ടം അവനെ സ്വീകരിക്കാന്‍വന്നത്.
19: അപ്പോള്‍ ഫരിസേയര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒന്നുംചെയ്യാന്‍ കഴിയുന്നില്ലെന്നു കാണുന്നില്ലേ? നോക്കൂ, ലോകം അവന്റെ പിന്നാലേ പോയിക്കഴിഞ്ഞു.

ഗ്രീക്കുകാര്‍ യേശുവിനെത്തേടുന്നു
20: തിരുനാളില്‍ ആരാധിക്കാന്‍വന്നവരില്‍ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു.
21: ഇവര്‍ ഗലീലിയിലെ ബേത്സയ്ദായില്‍നിന്നുള്ള പീലിപ്പോസിന്റെയടുക്കല്‍ച്ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ യേശുവിനെക്കാണാന്‍ ആഗ്രഹിക്കുന്നു.
22: പീലിപ്പോസ് പോയി, അന്ത്രയോസിനോടു പറഞ്ഞു: അന്ത്രയോസും പീലിപ്പോസുംകൂടെ യേശുവിനെ വിവരമറിയിച്ചു.
23: യേശു പ്രതിവചിച്ചു. മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള മണിക്കൂർ ആഗതമായിരിക്കുന്നു.
24: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത്, അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അത്, ഏറെഫലം പുറപ്പെടുവിക്കും.
25: തന്റെ ജീവനെ സ്നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ വെറുക്കുന്നവന്‍ നിത്യജീവനിലേക്ക് അതു കാത്തുസൂക്ഷിക്കും.
26: എന്നെ ശുശ്രൂഷിക്കാനാഗ്രഹിക്കുന്നവന്‍ എന്നെയനുഗമിക്കട്ടെ. അപ്പോള്‍, ഞാനായിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനുമായിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.

മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണം
27: ഇപ്പോള്‍ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു. ഞാനെന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറില്‍നിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാന്‍ വന്നത്.
28: പിതാവേ, അങ്ങയുടെ നാമം മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്വപ്പെടുത്തും.
29: അവിടെ നിന്നിരുന്ന ജനക്കൂട്ടം ഇതുകേട്ടിട്ട്, ഇടിമുഴക്കമുണ്ടായെന്നു പറഞ്ഞു. എന്നാല്‍ ചിലര്‍, ഒരു മാലാഖ അവനോടു സംസാരിച്ചു എന്നും. 
30: യേശു പറഞ്ഞു: ഈ സ്വരമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്.
31: ഇപ്പോഴാണ് ഈ ലോകത്തിന്റെ ന്യായവിധി. ഇപ്പോള്‍, ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും.
32: ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാമനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും.
33: അവനിതു പറഞ്ഞത്, താന്‍ ഏതുവിധത്തിലുള്ള മരണമാണു വരിക്കാന്‍പോകുന്നതെന്നു സൂചിപ്പിക്കാനാണ്.
34: അപ്പോള്‍ ജനക്കൂട്ടം അവനോടു ചോദിച്ചു: ക്രിസ്തു എന്നേയ്ക്കും നിലനില്ക്കുന്നു എന്നാണല്ലോ നിയമത്തില്‍ ഞങ്ങള്‍ കേട്ടിട്ടുള്ളത്. പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നതെങ്ങനെ? ആരാണീ മനുഷ്യപുത്രന്‍?
35: യേശു അവരോടു പറഞ്ഞു: അല്പസമയംകൂടെ പ്രകാശം നിങ്ങളുടെയിടയിലുണ്ട്. അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടന്നുകൊള്ളുവിന്‍. അന്ധകാരത്തില്‍ നടക്കുന്നവന്‍ താനെവിടേയ്ക്കാണു പോകുന്നതെന്ന് അറിയുന്നില്ല.
36: നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിന് നിങ്ങള്‍ക്കു പ്രകാശമുള്ളപ്പോള്‍ അതില്‍ വിശ്വസിക്കുവിന്‍.

യഹൂദരുടെ അവിശ്വാസം
37: ഇതു പറഞ്ഞതിനുശേഷം യേശു അവരില്‍നിന്നു പോയി, രഹസ്യത്തിൽക്കഴിഞ്ഞു. അവന്‍ ഏറെ അടയാളങ്ങള്‍ അവരുടെ മുമ്പാകെ പ്രവര്‍ത്തിച്ചെങ്കിലും അവരവനില്‍ വിശ്വസിച്ചില്ല.
38: ഏശയ്യാപ്രവാചകന്‍ പറഞ്ഞവചനം പൂര്‍ത്തിയാകേണ്ടതിനാണിത്. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആരുവിശ്വസിച്ചു? കര്‍ത്താവിന്റെ ഭുജം ആര്‍ക്കാണു വെളിപ്പെട്ടത്?
39: അതുകൊണ്ട് അവര്‍ക്കു വിശ്വസിക്കാന്‍കഴിഞ്ഞില്ല. ഏശയ്യാ വീണ്ടും പറഞ്ഞിരിക്കുന്നു:
40: അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കാണുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും അങ്ങനെ, അവരെന്നിലേക്കു തിരിഞ്ഞ്, ഞാനവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ടതിന് അവിടുന്നവരുടെ കണ്ണുകൾ അന്ധമാക്കുകയും ഹൃദയം കഠിനമാക്കുകയും ചെയ്തു.
41: അവന്റെ മഹത്വംകാണുകയും അവനെപ്പറ്റി സംസാരിക്കുകയും ചെയ്തതുകൊണ്ടാണ്, ഏശയ്യാ ഇങ്ങനെ പറഞ്ഞത്.
42: എന്നിട്ടും, അധികാരികളില്‍ത്തന്നെ അനേകര്‍ അവനില്‍ വിശ്വസിച്ചു. എന്നാല്‍, സിനഗോഗില്‍നിന്നു ബഹിഷ്‌കൃതരാകാതിരിക്കാന്‍വേണ്ടി, ഫരിസേയരെ ഭയന്ന് അവരാരും അതേറ്റുപറഞ്ഞില്ല.
43: ദൈവത്തില്‍നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവരഭിലഷിച്ചു.
44: യേശു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്.
45: എന്നെക്കാണുന്നവന്‍ എന്നെ അയച്ചവനെക്കാണുന്നു.
46: എന്നില്‍ വിശ്വസിക്കുന്നവരാരും അന്ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു.
47: എന്റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാനവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നതു ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്.
48: എന്നാല്‍, എന്നെ നിരസിക്കുകയും എന്റെ വാക്കുകള്‍ തിരസ്കരിക്കുകയുംചെയ്യുന്നവന് ഒരു വിധികര്‍ത്താവുണ്ട്. ഞാന്‍ പറഞ്ഞ വചനംതന്നെ അന്തിമനാളിൽ അവനെ വിധിക്കും.
49: എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാനെന്തു പറയണം, എന്തു സംസാരിക്കണമെന്ന് എന്നെ അയച്ച പിതാവുതന്നെ എനിക്കു കല്പന നല്കിയിരിക്കുന്നു.
50: അവിടുത്തെ കല്പന നിത്യജീവനാണെന്നു ഞാനറിയുന്നു. അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോടു കല്പിച്ചപോലെതന്നെയാണ്.

അദ്ധ്യായം 13 


ശിഷ്യന്മാരുടെ പാദംകഴുകുന്നു
1: പെസഹാത്തിരുനാളിനു മുമ്പുതന്നെ യേശു, 
ഈ ലോകത്തുനിന്ന്, പിതാവിന്റെ പക്കലേക്കുപോകാനുള്ള അവന്റെ മണിക്കൂർ വന്നുവെന്നറിഞ്ഞു. ലോകത്തില്‍ സ്വന്തമായുള്ളവരെ അവന്‍ സ്നേഹിച്ചു; അവസാനംവരെ, അവരെ സ്നേഹിച്ചു.
2: അത്താഴസമയത്ത്, പിശാച്, ശിമയോന്റെ പുത്രനായ യൂദാസ് സ്കറിയോത്തായുടെയുള്ളിൽ, യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു.
3: പിതാവു സകലതും തന്റെ കരങ്ങളിലേല്പിച്ചിരിക്കുന്നെന്നും താന്‍ ദൈവത്തില്‍നിന്നു വരുകയും ദൈവത്തിങ്കലേക്കുപോകുകയും ചെയ്യുന്നെന്നും യേശു അറിഞ്ഞു.
4: അത്താഴത്തിനിടയില്‍ അവനെഴുന്നേറ്റ്, മേലങ്കിമാറ്റി, ഒരു കച്ചയെടുത്ത് അരയില്‍ച്ചുറ്റി.
5: അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത്, ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ച്ചുറ്റിയിരുന്ന 
കച്ചകൊണ്ടു തുടയ്ക്കാനും തുടങ്ങി.
6: അവന്‍ ശിമയോന്‍ പത്രോസിന്റെയടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: കര്‍ത്താവേ, നീ എന്റെ പാദങ്ങൾ കഴുകുകയോ?
7: യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീയറിയുന്നില്ല; എന്നാല്‍ പിന്നീടു നീയറിയും.
8: പത്രോസ് പറഞ്ഞു: നീയൊരിക്കലും എന്റെ പാദങ്ങൾ കഴുകരുത്. യേശു പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്കെന്നോടുകൂടെ പങ്കുണ്ടായിരിക്കുകയില്ലാ.
9: ശിമയോന്‍ പത്രോസ് പറഞ്ഞു: കര്‍ത്താവേ, എങ്കില്‍ എന്റെ പാദങ്ങള്‍മാത്രമല്ലാ, കരങ്ങളും ശിരസ്സുംകൂടെ കഴുകണമേ!
10: യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവന്റെ കാലുകള്‍മാത്രമേ കഴുകേണ്ടതുള്ളു. അവന്‍ മുഴുവന്‍ ശുദ്ധിയുള്ളവനായിരിക്കും.. നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാല്‍ എല്ലാവരുമല്ല.
11: തന്നെ ഒറ്റിക്കൊടുക്കുന്നവന്‍ ആരാണെന്ന് അവനറിഞ്ഞിരുന്നു; അതുകൊണ്ടാണ് നിങ്ങളിലെല്ലാവരും ശുദ്ധിയുള്ളവരല്ലെന്ന് അവന്‍ പറഞ്ഞത്.
12: അവരുടെ പാദങ്ങള്‍ കഴുകിയതിനുശേഷം അവന്‍ മേലങ്കിധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങള്‍ക്കു ചെയ്തതെന്നു നിങ്ങളറിയുന്നുവോ?
13: നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു. അതു ശരിതന്നെ.
14: നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം.
15: എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കുചെയ്തതുപോലെ നിങ്ങളുംചെയ്യേണ്ടതിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്കിയിരിക്കുന്നു.
16: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഭൃത്യന്‍ യജമാനനേക്കാള്‍ വലിയവനല്ല; അയയ്ക്കപ്പെട്ടവന്‍ അയച്ചവ
നേക്കാളും വലിയവനല്ല.
17: ഈക്കാര്യങ്ങളറിഞ്ഞ്, നിങ്ങളിതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതര്‍.
18: നിങ്ങളെല്ലാവരെയുംകുറിച്ചല്ല ഞാനിതു പറയുന്നത്. ഞാന്‍ തിരഞ്ഞെടുത്തവരെ എനിക്കറിയാം. എന്റെ അപ്പം ഭക്ഷിക്കുന്നവന്‍ എനിക്കെതിരേ കുതികാലുയര്‍ത്തിയെന്ന തിരുവെഴുത്തു പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു.
19: അതു സംഭവിക്കുമ്പോള്‍ ഞാന്‍ ആകുന്നു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിനാണ്, സംഭവിക്കുന്നതിനുമുമ്പ്, ഇപ്പോൾത്തന്നെ ഞാന്‍ നിങ്ങളോടു പറയുന്നത്.
20: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനയയ്ക്കുന്നവനെ സ്വീകരിക്കുന്നവന്‍ എന്നെയാണു സ്വീകരിക്കുന്നത്. എന്നെ സ്വീകരിക്കുന്നവന്‍, എന്നെയയച്ചവനെ സ്വീകരിക്കുന്നു.

യൂദാസിന്റെ വഞ്ചനയെക്കുറിച്ച്
21: ഇതു പറഞ്ഞപ്പോള്‍ യേശു ആത്മാവിലസ്വസ്ഥനായി. അവന്‍ വ്യക്തമായി പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.
22: അവന്‍ ആരെപ്പറ്റിപ്പറയുന്നു എന്നറിയാതെ ശിഷ്യന്മാര്‍ അസ്വസ്ഥചിത്തരായി പരസ്പരം നോക്കി.
23: ശിഷ്യന്മാരില്‍ യേശു സ്നേഹിച്ചിരുന്നവന്‍ അവന്റെ വക്ഷസ്സിലേക്കു ചാരിക്കിടന്നിരുന്നു.
24: ശിമയോന്‍ പത്രോസ് അവനോട് ആംഗ്യംകാണിച്ചു: അവന്‍ ആരെപ്പറ്റി പറയുന്നെന്നു ചോദിക്കുക.
25: യേശുവിന്റെ വക്ഷസ്സില്‍ ചേര്‍ന്നുകിടന്നുകൊണ്ട് അവന്‍ ചോദിച്ചു: കര്‍ത്താവേ, ആരാണത്?
26: അവന്‍ പ്രതിവചിച്ചു: അപ്പക്കഷണംമുക്കി, ഞാനാര്‍ക്കു കൊടുക്കുന്നുവോ അവന്‍തന്നെ. അവന്‍ അപ്പക്കഷണംമുക്കി ശിമയോന്‍ സ്കറിയോത്തായുടെ മകന്‍ യൂദാസിനു കൊടുത്തു.
27: അപ്പക്കഷണം സ്വീകരിച്ചുകഴിഞ്ഞപ്പോൾ സാത്താന്‍ അവനില്‍ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗംചെയ്യുക.
28: എന്നാല്‍, ഭക്ഷണത്തിനിരുന്നവരിലാരും അവന്‍ ഇതെന്തിനു പറഞ്ഞെന്നറിഞ്ഞില്ല.
29: പണസഞ്ചി യൂദാസിന്റെ പക്കലായിരുന്നതിനാല്‍, നമുക്കു തിരുനാളിനാവശ്യമുള്ളതു വാങ്ങുകയെന്നോ ദരിദ്രര്‍ക്ക് എന്തെങ്കിലും കൊടുക്കുകയെന്നോ ആയിരിക്കാം യേശു അവനോടാവശ്യപ്പെട്ടതെന്നു ചിലര്‍ വിചാരിച്ചു.
30: ആ അപ്പക്കഷണംസ്വീകരിച്ച 
അവന്‍, ഉടനേ പുറത്തുപോയി. അപ്പോള്‍ രാത്രിയായിരുന്നു.

പുതിയ പ്രമാണം
31: അവന്‍ പുറത്തുപോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. അവനില്‍ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു.
32: ദൈവം അവനില്‍ മഹത്വപ്പെട്ടെങ്കില്‍ ദൈവമവനെ, തന്നില്‍ മഹത്വപ്പെടുത്തും; ഉടന്‍തന്നെ മഹത്വപ്പെടുത്തും.
33: എന്റെ കുഞ്ഞുങ്ങളേ, ഇനി അല്പസമയംകൂടെ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും. നിങ്ങളെന്നെയന്വേഷിക്കും. എന്നാല്‍, ഞാന്‍ യഹൂദരോടു പറഞ്ഞപോലെ ഇപ്പോള്‍ നിങ്ങളോടും പറയുന്നു, ഞാന്‍ പോകുന്നിടത്തേക്കുവരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
34: ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്കുന്നു.
35: നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങളെന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരുമറിയും.
36: ശിമയോന്‍ പത്രോസ് ചോദിച്ചു: കര്‍ത്താവേ, നീയെവിടേയ്ക്കു പോകുന്നു? യേശു പ്രതിവചിച്ചു: ഞാന്‍ പോകുന്നിടത്തേക്ക് ഇപ്പോളെന്നെ അനുഗമിക്കാന്‍ നിനക്കു കഴിയുകയില്ല. എന്നാല്‍, പിന്നീടു നീ അനുഗമിക്കും.
37: പത്രോസ് പറഞ്ഞു: കര്‍ത്താവേ, ഇപ്പോള്‍ത്തന്നെ നിന്നെ അനുഗമിക്കാന്‍ എനിക്കു കഴിയാത്തതെന്തുകൊണ്ട്? നിനക്കുവേണ്ടി എന്റെ ജീവന്‍ ഞാന്‍ ത്യജിക്കും.
38: യേശു പ്രതിവചിച്ചു: നീ എനിക്കുവേണ്ടി ജീവന്‍ ത്യജിക്കുമെന്നോ? സത്യംസത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീയെന്നെ മൂന്നുപ്രാവശ്യം തള്ളിപ്പറയുന്നതുവരെ കോഴി കൂകുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ