മുന്നൂറ്റിയിരുപത്തേഴാം ദിവസം: റോമ 11 - 13


അദ്ധ്യായം 11


അവശിഷ്ടഭാഗം
1: അതിനാല്‍ ഞാന്‍ ചോദിക്കുന്നു: ദൈവം തന്റെജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍തന്നെയും അബ്രാഹമിന്റെ സന്തതിയും ബഞ്ചമിന്‍ഗോത്രജനുമായ ഒരിസ്രായേല്‍ക്കാരനാണല്ലോ.
2: ദൈവം മുന്‍കൂട്ടിയറിഞ്ഞ, സ്വന്തംജനത്തെ അവിടുന്നു പരിത്യജിച്ചിട്ടില്ല. ഇസ്രായേലിനെതിരായി ദൈവത്തോട് എപ്രകാരമാണ് ഏലിയാ വാദിക്കുന്നതെന്ന് അവനെപ്പറ്റി വിശുദ്ധഗ്രന്ഥം പറയുന്നതു നിങ്ങള്‍ക്കറിയാമല്ലോ:
3: കര്‍ത്താവേ, അങ്ങയുടെ പ്രവാചകരെ അവര്‍ വധിച്ചു. അങ്ങയുടെ ബലിപീഠങ്ങള്‍ അവര്‍ തകര്‍ത്തു. അവശേഷിക്കുന്നവന്‍ ഞാന്‍മാത്രമാണ്. അവര്‍ എന്റെ ജീവനെയുംതേടുന്നു.
4: എന്നാല്‍, ദൈവം അവനോടു മറുപടിപറഞ്ഞതെന്താണെന്നോ? ബാലിന്റെമുമ്പില്‍ മുട്ടുകുത്താത്ത ഏഴായിരംപേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റിനിറുത്തിയിട്ടുണ്ട്.
5: അപ്രകാരംതന്നെ, കൃപയാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരവശിഷ്ടഭാഗം ഇക്കാലഘട്ടത്തിലുമുണ്ട്.
6: അതു കൃപയാലാണെങ്കില്‍ പ്രവൃത്തികളിലധിഷ്ഠിതമല്ല. കൃപയാലല്ലെങ്കില്‍ കൃപയൊരിക്കലും കൃപയായിരിക്കുകയില്ല.
7: അതുകൊണ്ടെന്ത്? ഇസ്രായേല്‍ അന്വേഷിച്ചത് അവര്‍ക്കു ലഭിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതു ലഭിച്ചു. മറ്റുള്ളവരുടെ ഹൃദയം കഠിനമായിപ്പോയി.
8: ഇങ്ങനെയെഴുതപ്പെട്ടിരിക്കുന്നു: ദൈവമവര്‍ക്കു നിദ്രാലസമായ ആത്മാവും കാഴ്ചയില്ലാത്ത കണ്ണുകളും കേള്‍വിയില്ലാത്ത ചെവികളുമാണ് ഇന്നേവരെ നല്കിയത്.
9: അതുപോലെതന്നെ, ദാവീദ് പറയുന്നു: അവരുടെ വിരുന്ന് അവര്‍ക്കു കെണിയും കുരുക്കും ഇടര്‍ച്ചയും പ്രതികാരവുമായിത്തീരട്ടെ!
10: അവരുടെ കണ്ണുകള്‍ കാഴ്ചനശിച്ച്, ഇരുണ്ടുപോകട്ടെ! അവരുടെ നട്ടെല്ല് എപ്പോഴും വളഞ്ഞിരിക്കട്ടെ!

വിജാതീയര്‍പ്രാപിച്ച രക്ഷ
11: ആകയാല്‍, ഞാന്‍ ചോദിക്കുന്നു: അവര്‍ക്കു കാലിടറിയതു വീഴുവാനായിരുന്നുവോ? ഒരിക്കലുമല്ല. ഇസ്രായേല്‍ക്കാരുടെ പാപംനിമിത്തം വിജാതീയര്‍ക്കു രക്ഷലഭിച്ചു. തന്മൂലം, അവര്‍ക്കു വിജാതീയരോട് അസൂയയുളവായി.
12: അവരുടെ പാപം, ലോകത്തിന്റെ നേട്ടവും അവരുടെ പരാജയം വിജാതീയരുടെ നേട്ടവുമായിരുന്നെങ്കില്‍ അവരുടെ പരിപൂര്‍ണ്ണത എന്തൊരു നേട്ടമാകുമായിരുന്നു!
13: വിജാതീയരായ നിങ്ങളോടു ഞാന്‍ പറയുകയാണ്, വിജാതീയരുടെ അപ്പസ്‌തോലന്‍ എന്നനിലയ്ക്ക്, എന്റെ ശുശ്രൂഷയെ ഞാന്‍ പ്രശംസിക്കുന്നു.
14: അതുവഴി എന്റെ കൂട്ടരായ യഹൂദരെ അസൂയാകുലരാക്കാനും അങ്ങനെ, അവരില്‍ കുറെപ്പേരെയെങ്കിലും രക്ഷിക്കാനും എനിക്കിടയാകുമല്ലോ.
15: എന്തുകൊണ്ടെന്നാല്‍, അവരുടെ തിരസ്‌കാരം ലോകത്തിന്റെ അനുരഞ്ജനമായെങ്കില്‍ അവരുടെ സ്വീകാരം മൃതരില്‍നിന്നുള്ള ജീവനല്ലാതെ മറ്റെന്തായിരിക്കും?
16: ധാന്യമാവില്‍നിന്ന് ആദ്യഫലമായി സമര്‍പ്പിക്കപ്പെട്ടതു പരിശുദ്ധമെങ്കില്‍ അതുമുഴുവന്‍ പരിശുദ്ധമാണ്. വേരു പരിശുദ്ധമെങ്കില്‍ ശാഖകളും അങ്ങനെതന്നെ.
17: ഒലിവുമരത്തിന്റെ ശാഖകളില്‍ച്ചിലതു മുറിച്ചുകളഞ്ഞിട്ട്, കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില്‍നിന്നുവരുന്ന ജീവരസം നീ പങ്കുപറ്റുകയുംചെയ്യുന്നെങ്കില്‍
18: നീ ആ ശാഖകളെക്കാള്‍ വലിയവനാണ് എന്നഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെ താങ്ങുകയാണെന്ന് ഓര്‍ത്തുകൊള്ളുക.
19: എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിനാണ് ശാഖകള്‍ മുറിക്കപ്പെട്ടതെന്നു നീ പറഞ്ഞേക്കാം.
20: അതു ശരിതന്നെ, അവരുടെ അവിശ്വാസംനിമിത്തം അവര്‍ വിച്ഛേദിക്കപ്പെട്ടു; എന്നാല്‍, നീ വിശ്വാസംവഴി ഉറച്ചുനില്ക്കുന്നു. ആകയാല്‍, അഹങ്കാരംവെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക.
21: എന്തെന്നാല്‍, സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യംകാണിക്കാത്തനിലയ്ക്ക്, നിന്നോടും കാണിക്കുകയില്ല.
22: അതുകൊണ്ട്, ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും.
23: തങ്ങളുടെ അവിശ്വാസത്തില്‍ തുടരാത്തപക്ഷം അവരും ഒട്ടിച്ചുചേര്‍ക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കാന്‍ ദൈവത്തിനു കഴിയും.
24: വനത്തിലെ ഒലിവുമരത്തില്‍നിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്ഥലത്തെ നല്ല ഒലിവിന്മേല്‍ പ്രകൃതിസഹജമല്ലാത്തവിധം ഒട്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവികശാഖകള്‍ അവയുടെ തായ്തണ്ടില്‍ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോ യുക്തം.

ഇസ്രായേലിന്റെ പുനരുദ്ധാരണം
25: സഹോദരരേ, ജ്ഞാനികളാണെന്ന് അഹങ്കരിക്കാതിരിക്കേണ്ടതിന്, നിങ്ങള്‍ ഈ രഹസ്യം മനസ്സിലാക്കിയിരിക്കണം: ഇസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യമുണ്ടായിട്ടുള്ളൂ. അതും വിജാതീയര്‍ പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുന്നതുവരെമാത്രം.
26: അതിനുശേഷം ഇസ്രായേല്‍മുഴുവന്‍ രക്ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനില്‍നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍നിന്ന് അധര്‍മ്മമകറ്റിക്കളയും.
27: ഞാന്‍ അവരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുമ്പോള്‍, ഇത് അവരുമായുള്ള എന്റെ ഉടമ്പടിയായിരിക്കും.
28: സുവിശേഷംസംബന്ധിച്ചു നിങ്ങളെപ്രതി അവര്‍ ദൈവത്തിന്റെ ശത്രുക്കളാണ്. തിരഞ്ഞെടുപ്പുസംബന്ധിച്ചാകട്ടെ, അവരുടെ പൂര്‍വ്വികരെപ്രതി അവര്‍ സ്‌നേഹഭാജനങ്ങളാണ്.
29: എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല.
30: ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാല്‍, അവരുടെ അനുസരണക്കേടുനിമിത്തം നിങ്ങള്‍ക്കു കൃപ ലഭിച്ചു.
31: അതുപോലെതന്നെ, നിങ്ങള്‍ക്കുലഭിച്ച കൃപനിമിത്തം അവര്‍ക്കും കൃപലഭിക്കേണ്ടതിന്, ഇപ്പോള്‍ അവര്‍ അനുസരണമില്ലാത്തവരായിരിക്കുന്നു.
32: എന്തെന്നാല്‍, എല്ലാവരോടും കൃപകാണിക്കാന്‍വേണ്ടി, ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി.
33: ഹാ! ദൈവത്തിന്റെ സമ്പത്തിന്റെയും ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴം! അവിടുത്തെ വിധികള്‍ എത്രദുര്‍ജ്ഞേയം! അവിടുത്തെ മാര്‍ഗ്ഗങ്ങള്‍ എത്രദുര്‍ഗ്രഹം!
34: എന്തെന്നാല്‍, ദൈവത്തിന്റെ മനസ്സറിഞ്ഞതാര്? അവിടുത്തേക്ക് ഉപദേഷ്ടാവായതാര്?
35: തിരിച്ചുകിട്ടാനായി അവിടുത്തേക്കു ദാനംകൊടുത്തവനാര്?
36: എന്തെന്നാൽ എല്ലാം അവിടുന്നിൽനിന്ന്, അവിടുന്നു വഴി, അവിടുന്നിലേക്ക്. അവിടുത്തേക്ക് എന്നേയ്ക്കും മഹത്വമുണ്ടാകട്ടെ, ആമേൻ.

അദ്ധ്യായം 12 


ക്രിസ്തുവില്‍ നവജീവിതം
1: ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യമനുസ്മരിച്ചുകൊണ്ട്, ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥമായ ആരാധന.
2: നിങ്ങള്‍ ഈലോകത്തിനനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി, രൂപാന്തരപ്പെടുവിന്‍. ദൈവഹിതമെന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണവുമായതെന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.
3: എനിക്കുലഭിച്ചിരിക്കുന്ന കൃപയാല്‍പ്രേരിതനായി നിങ്ങളോടു ഞാന്‍ പറയുന്നു, ഉള്ളതിലധികം മേന്മ ആരുംഭാവിക്കരുത്; മറിച്ച്, ദൈവം ഓരോരുത്തര്‍ക്കുംനല്കിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ച്, വിവേകപൂര്‍വ്വം ചിന്തിക്കുവിന്‍.
4: നമുക്ക് ഒരു ശരീരത്തില്‍ അനേകം അവയവങ്ങളുണ്ടല്ലോ. എല്ലാ അവയവങ്ങള്‍ക്കും ഒരേ ധര്‍മ്മമല്ല.
5: അതുപോലെ, നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്.
6: നമുക്കു ലഭിച്ചിരിക്കുന്ന കൃപയനുസരിച്ചു നമുക്കുള്ള ദാനങ്ങളും വ്യത്യസ്തങ്ങളാണ്. പ്രവചനവരം വിശ്വാസത്തിനുചേര്‍ന്നവിധം പ്രവചിക്കുന്നതിലും,
7: ശുശ്രൂഷാവരം ശുശ്രൂഷാനിര്‍വഹണത്തിലും, അദ്ധ്യാപനവരം അദ്ധ്യാപനത്തിലും,
8: ഉപദേശവരം ഉപദേശത്തിലും നമുക്കുപയോഗിക്കാം. ദാനംചെയ്യുന്നവന്‍ ഔദാര്യത്തോടെയും, നേതൃത്വംനല്കുന്നവന്‍ തീക്ഷ്ണതയോടെയും, കരുണകാണിക്കുന്നവന്‍ പ്രസന്നതയോടെയും പ്രവര്‍ത്തിക്കട്ടെ.
9: നിങ്ങളുടെ സ്‌നേഹം നിഷ്‌കളങ്കമായിരിക്കട്ടെ. തിന്മയെ ദ്വേഷിക്കുവിന്‍; നന്മയെ മുറുകെപ്പിടിക്കുവിന്‍.
10: നിങ്ങള്‍ അന്യോന്യം സഹോദരതുല്യം സ്‌നേഹിക്കുവിന്‍; പരസ്പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്തരും മുന്നിട്ടുനില്ക്കുവിന്‍.
11: തീക്ഷ്ണതയില്‍ മാന്ദ്യംകൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍.
12: പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ത്ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്‍.
13: വിശുദ്ധരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുവിന്‍; അതിഥിസത്കാരത്തില്‍ തത്പരരാകുവിന്‍.
14: നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്.
15: സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിന്‍; കരയുന്നവരോടുകൂടെ കരയുവിന്‍.
16: നിങ്ങള്‍ അന്യോന്യം യോജിപ്പോടെ വര്‍ത്തിക്കുവിന്‍; ഔദ്ധത്യംവെടിഞ്ഞ്, എളിയവരുടെ തലത്തിലേക്കിറങ്ങിവരുവിന്‍. ബുദ്ധിമാന്മാരാണെന്നു നിങ്ങള്‍ നടിക്കരുത്.
17: തിന്മയ്ക്കുപകരം തിന്മചെയ്യരുത്; ഏവരുടെയും ദൃഷ്ടിയില്‍ ശ്രേഷ്ഠമായതു പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുവിന്‍.
18: സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍.
19: പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെചെയ്യാതെ, അതു ദൈവത്തിന്റെ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു: പ്രതികാരമെന്റേതാണ്; ഞാന്‍ പകരംവീട്ടും എന്നു കര്‍ത്താവരുളിച്ചെയ്യുന്നു.
20: മാത്രമല്ല, നിന്റെ ശത്രുവിനു വിശക്കുന്നെങ്കില്‍ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്റെ ശിരസ്സില്‍ തീക്കനലുകള്‍ കൂനകൂട്ടും.
21: തിന്മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്മയെ നന്മകൊണ്ടു കീഴടക്കുവിന്‍.

അദ്ധ്യായം 13  


അധികാരത്തോടു വിധേയത്വം
1: ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്.
2: തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവികസംവിധാനത്തെയാണു ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്ഷാവിധിവരുത്തിവയ്ക്കും.
3: സത്പ്രവൃത്തികള്‍ചെയ്യുന്നവര്‍ക്കല്ല, ദുഷ്പ്രവൃത്തികള്‍ചെയ്യുന്നവര്‍ക്കാണ് അധികാരികള്‍ ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കില്‍ നന്മചെയ്യുക; നിനക്ക് അവനില്‍നിന്നു ബഹുമതിയുണ്ടാകും.
4: എന്തെന്നാല്‍, അവന്‍ നിന്റെ നന്മയ്ക്കുവേണ്ടി ദൈവത്തിന്റെ ശുശ്രൂഷകനാണ്. എന്നാല്‍, നീ തിന്മ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പേടിക്കണം. അവന്‍ വാള്‍ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിന്മചെയ്യുന്നവനെതിരായി ദൈവത്തിന്റെ ക്രോധംനടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്‍.
5: ആകയാല്‍, ദൈവത്തിന്റെ ക്രോധമൊഴിവാക്കാന്‍വേണ്ടിമാത്രമല്ല, മനഃസാക്ഷിയെമാനിച്ചും നിങ്ങള്‍ വിധേയത്വംപാലിക്കുവിന്‍.
6: നിങ്ങള്‍ നികുതികൊടുക്കുന്നതും ഇതേ കാരണത്താല്‍ത്തന്നെ. എന്തെന്നാല്‍, അധികാരികള്‍ ഇക്കാര്യങ്ങളില്‍ നിരന്തരംശ്രദ്ധവയ്ക്കുന്ന ദൈവശുശ്രൂഷകരാണ്.
7: ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതിയവകാശപ്പെട്ടവനു നികുതി; ചുങ്കമവകാശപ്പെട്ടവനു ചുങ്കം; ആദരമര്‍ഹിക്കുന്നവന് ആദരം; ബഹുമാനംനല്കേണ്ടവനു ബഹുമാനം.

സഹോദരസ്‌നേഹം
8: പരസ്പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍, നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
9: വ്യഭിചാരംചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതുകല്പനയും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം എന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു.
10: സ്‌നേഹം അയല്‍ക്കാരന് ഒരു ദ്രോഹവുംചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്റെ പൂര്‍ത്തീകരണം സ്‌നേഹമാണ്.

പ്രകാശത്തിന്റെ ആയുധങ്ങള്‍
11: ഇതെല്ലാംചെയ്യുന്നത്, കാലത്തിന്റെ പ്രത്യേകതയറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ടുണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാല്‍, ഇപ്പോള്‍ രക്ഷ, നമ്മളാരും പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതലടുത്തെത്തിയിരിക്കുന്നു.
12: രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക്, അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച്, പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം.
13: പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്.
14: പ്രത്യുത, കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്‍മ്മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ