അദ്ധ്യായം 20
1: ബഹളംശമിച്ചപ്പോള്‍ പൗലോസ് ശിഷ്യരെ വിളിച്ചുകൂട്ടി ഉപദേശിച്ചതിനുശേഷം, യാത്രപറഞ്ഞ്, മക്കെദോനിയായിലേക്കു പോയി.
2: ആ പ്രദേശങ്ങളിലൂടെ യാത്രചെയ്ത്, ആളുകളെ ഉപദേശങ്ങള്‍വഴി ധൈര്യപ്പെടുത്തിയിട്ട്. ഗ്രീസിലെത്തി
3: അവിടെ അവന്‍ മൂന്നുമാസം ചെലവഴിച്ചു. സിറിയായിലേക്കു കപ്പല്‍കയറാന്‍ തയ്യാറായിരിക്കുമ്പോള്‍, യഹൂദന്മാര്‍ അവനെതിരായി ഗൂഢാലോചന നടത്തി. അതിനാല്‍, മക്കെദോനിയായിലൂടെ തിരിച്ചുപോകാന്‍ അവന്‍ തീരുമാനിച്ചു.
4: പീറൂസിന്റെ മകനായ ബെറോയാക്കാരന്‍ സോപ്പാത്തര്‍, തെസലോനിക്കാക്കാരായ അരിസ്താര്‍ക്കൂസ്, സെക്കൂന്തൂസ്, ദെര്‍ബേക്കാരനായ ഗായിയൂസ്, തിമോത്തേയോസ്, ഏഷ്യയില്‍നിന്നുള്ള ടിക്കിക്കോസ്, ത്രോഫിമോസ് എന്നിവര്‍ അവനോടൊപ്പമുണ്ടായിരുന്നു.
5: അവര്‍ മുമ്പേപോയി ത്രോവാസില്‍ ഞങ്ങളെ കാത്തിരുന്നു.
6: പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍ ഫിലിപ്പിയില്‍നിന്നു സമുദ്രയാത്ര ചെയ്ത്, അഞ്ചുദിവസംകൊണ്ട്, ത്രോവാസില്‍ അവരുടെയടുത്തെത്തി. അവിടെ ഏഴുദിവസം താമസിച്ചു.
ത്രോവാസിനോടു വിട
7: ആഴ്ചയുടെ ആദ്യദിവസം, അപ്പംമുറിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി. അടുത്തദിവസം യാത്രപുറപ്പെടേണ്ടിയിരുന്നതുകൊണ്ട്, പൗലോസ് അവരോടു പ്രസംഗിച്ചു. അര്‍ദ്ധരാത്രിവരെ പ്രസംഗം ദീര്‍ഘിച്ചു.
8: ഞങ്ങള്‍ സമ്മേളിച്ചിരുന്ന, മുകളിലത്തെ നിലയില്‍ അനേകം വിളക്കുകള്‍ കത്തിക്കൊണ്ടിരുന്നു. എവുത്തിക്കോസ് എന്നുപേരുള്ള ഒരു യുവാവ്, ജനല്‍പ്പടിയിലിരിക്കുകയായിരുന്നു.
9: പൗലോസിന്റെ പ്രസംഗം ദീര്‍ഘിച്ചതിനാല്‍ അവന്‍ ഗാഢനിദ്രയിലാണ്ടു. നിദ്രാധീനനായ അവന്‍ മൂന്നാംനിലയില്‍നിന്നു താഴെവീണു. അവനെ, ചെന്നെടുക്കുമ്പോള്‍ മരിച്ചുകഴിഞ്ഞിരുന്നു.
10: എന്നാല്‍, പൗലോസ് താഴെയിറങ്ങിച്ചെന്ന്, കുനിഞ്ഞ് അവനെ ആലിംഗനംചെയ്തുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, അവനു ജീവനുണ്ട്.
11: പൗലോസ് മുകളില്‍ച്ചെന്ന്, അപ്പംമുറിച്ചു ഭക്ഷിച്ചതിനുശേഷം, പ്രഭാതംവരെ അവരുമായി ദീര്‍ഘനേരം സംഭാഷണത്തിലേര്‍പ്പെട്ടു. അനന്തരം അവന്‍ അവിടം വിട്ടുപോയി.
12: അവര്‍ ആ യുവാവിനെ ജീവനുള്ളവനായി കൂട്ടിക്കൊണ്ടുപോയി. അവര്‍ക്ക് അത്യധികമാശ്വാസമുണ്ടായി.
മിലേത്തോസിലേക്ക്
13: ഞങ്ങള്‍ നേരത്തേതന്നെ ആസ്സോസിലേക്കു കപ്പല്‍കയറി. പൗലോസ് അവിടംവരെ കരമാര്‍ഗ്ഗം സഞ്ചരിച്ചതിനുശേഷം കപ്പല്‍കയറുമെന്നായിരുന്നു തീരുമാനം.
14: ആസ്സോസില്‍വച്ച് അവന്‍ ഞങ്ങളെ കണ്ടുമുട്ടിയപ്പോള്‍ ഞങ്ങളവനെ കപ്പലില്‍ക്കയറ്റുകയും മിത്തിലേനേയില്‍ എത്തിച്ചേരുകയുംചെയ്തു.
15: അവിടെനിന്നു കപ്പല്‍യാത്ര തുടര്‍ന്ന്, അടുത്തദിവസം ഞങ്ങള്‍ കിയോസിന് എതിര്‍വശത്തെത്തി. പിറ്റേദിവസം ഞങ്ങള്‍ സാമോസില്‍ അടുത്തു. അതിന്റെയടുത്ത ദിവസം മിലേത്തോസില്‍ എത്തിച്ചേരുകയും ചെയ്തു.
16: ഏഷ്യയില്‍ സമയംചെലവഴിക്കരുതെന്നു വിചാരിച്ച്, എഫേസോസിലടുക്കാതെ കടന്നുപോകണമെന്നു പൗലോസ് തീരുമാനിച്ചിരുന്നു. സാധിക്കുമെങ്കില്‍, പന്തക്കുസ്താദിനത്തില്‍ ജറുസലെമില്‍ എത്തിച്ചേരാന്‍ അവനു തിടുക്കമായിരുന്നു.
എഫേസോസ് വിടുന്നു
17: മിലേത്തോസില്‍നിന്ന് അവന്‍ എഫേസോസിലേക്ക് ആളയച്ച് സഭയിലെ ശ്രേഷ്ഠന്മാരെ വരുത്തി.
18: അവര്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: ഞാന്‍ ഏഷ്യയില്‍ കാലുകുത്തിയ ദിവസംമുതല്‍, എല്ലാ സമയവും നിങ്ങളുടെ മദ്ധ്യത്തില്‍ എങ്ങനെ ജീവിച്ചുവെന്നു നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ.
19: പൂര്‍ണ്ണ വിനയത്തോടും കണ്ണുനീരോടും യഹൂദന്മാരുടെ ഗൂഢാലോചനയാല്‍ എനിക്കുണ്ടായ പരീക്ഷണങ്ങളോടുംകൂടെ ഞാന്‍ കര്‍ത്താവിനു ശുശ്രൂഷചെയ്തു.
20: നിങ്ങളുടെ നന്മയ്ക്കുതകുന്ന ഏതെങ്കിലുംകാര്യം നിങ്ങള്‍ക്കു പറഞ്ഞുതരാന്‍ ഞാന്‍ മടികാണിച്ചിട്ടില്ല. പൊതുസ്ഥലത്തുവച്ചും വീടുതോറുംവന്നും ഞാന്‍ നിങ്ങളെ പഠിപ്പിച്ചു.
21: ദൈവത്തിലേക്കുള്ള മനഃപരിവര്‍ത്തനത്തെക്കുറിച്ചും നമ്മുടെ കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്തെക്കുറി ച്ചും യഹൂദരുടെയും ഗ്രീക്കുകാരുടെയുമിടയില്‍ ഞാന്‍ സാക്ഷ്യംനല്കി.
22: ഇതാ, ഇപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിര്‍ബന്ധിതനായി, ഞാന്‍ ജറുസലെമിലേക്കു പോകുന്നു. അവിടെ എനിക്കെന്തു സംഭവിക്കുമെന്നറിഞ്ഞുകൂടാ.
23: കാരാഗൃഹവും പീഡനങ്ങളുമാണ് എന്നെക്കാത്തിരിക്കുന്നതെന്ന് എല്ലാനഗരത്തിലും പരിശുദ്ധാത്മാവ് എനിക്കു വ്യക്തമാക്കിത്തരുന്നുണ്ടെന്നുമാത്രം എനിക്കറിയാം.
24: എന്നാല്‍, എന്റെ ജീവന്‍ ഏതെങ്കിലുംവിധത്തില്‍ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കുന്നില്ല. എന്റെ ഓട്ടം പൂര്‍ത്തിയാക്കണമെന്നും ദൈവത്തിന്റെ കൃപയുടെ സുവിശേഷത്തിനു സാക്ഷ്യംനല്കാന്‍ കര്‍ത്താവായ യേശുവില്‍നിന്നു ഞാന്‍ സ്വീകരിച്ചിട്ടുള്ള ദൗത്യം നിര്‍വ്വഹിക്കണമെന്നുംമാത്രമേ ഞാനാഗ്രഹിക്കുന്നുള്ളൂ.
25: ദൈവരാജ്യംപ്രസംഗിച്ചുകൊണ്ട്, നിങ്ങളുടെയിടയില്‍ ഞാന്‍ സഞ്ചരിച്ചു. എന്നാലിതാ, ഇനിയൊരിക്കലും നിങ്ങളെന്റെ മുഖംദര്‍ശിക്കയില്ലെന്നു ഞാനിപ്പോള്‍ മനസ്സിലാക്കുന്നു.
26: തന്മൂലം, നിങ്ങളിലാരെങ്കിലും നഷ്ടപ്പെട്ടാല്‍ അവന്റെ രക്തത്തില്‍ ഞാനുത്തരവാദിയല്ലെന്ന് ഇന്നു ഞാന്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.
27: എന്തെന്നാല്‍, ദൈവത്തിന്റെ ഹിതംമുഴുവന്‍ നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരുന്നതില്‍നിന്നു ഞാന്‍ ഒഴിഞ്ഞുമാറിയിട്ടില്ല.
28: നിങ്ങളെയും അജഗണംമുഴുവനെയുംപറ്റി, നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കര്‍ത്താവു സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവു നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങള്‍.
29: എന്റെ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്ക്കള്‍ നിങ്ങളുടെമദ്ധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെവിടുകയില്ലെന്നും എനിക്കറിയാം.
30: ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി, സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെയുണ്ടാകും.
31: അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍. മൂന്നുവര്‍ഷം രാപകല്‍ കണ്ണുനീരോടുകൂടെ നിങ്ങളോരോരുത്തരെയും ഉപദേശിക്കുന്നതില്‍നിന്നു ഞാന്‍ വിരമിച്ചിട്ടില്ലെന്ന് അനുസ്മരിക്കുവിന്‍.
32: നിങ്ങളെ ഞാന്‍ കര്‍ത്താവിനും അവിടുത്തെ കൃപയുടെ വചനത്തിനും ഭരമേല്പിക്കുന്നു. നിങ്ങള്‍ക്ക്, ഉത്കര്‍ഷംവരുത്തുന്നതിനും സകലവിശുദ്ധരുടെയുമിടയില്‍ അവകാശംതരുന്നതിനും ഈ വചനത്തിനുകഴിയും.
33: ഞാന്‍ ആരുടെയും വെള്ളിയോ സ്വര്‍ണ്ണമോ വസ്ത്രങ്ങളോ മോഹിച്ചിട്ടില്ല.
34: എന്റെയും എന്നോടുകൂടെയുണ്ടായിരുന്നവരുടെയും ആവശ്യങ്ങള്‍നിര്‍വ്വഹിക്കാന്‍ എന്റെ ഈ കൈകള്‍തന്നെയാണ് അദ്ധ്വാനിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ക്കറിയാം.
35: ഇങ്ങനെ അദ്ധ്വാനിച്ചുകൊണ്ട്, ബലഹീനരെ സഹായിക്കണമെന്നുകാണിക്കാന്‍ എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ക്കു ഞാന്‍ മാതൃകനല്കിയിട്ടുണ്ട്. സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്‌കരം എന്നുപറഞ്ഞ കര്‍ത്താവായ യേശുവിന്റെ വാക്കുകള്‍ നിങ്ങളെ ഞാന്‍ അനുസ്മരിപ്പിക്കുന്നു.
36: ഇതുപറഞ്ഞതിനുശേഷം അവന്‍ മുട്ടുകുത്തി മറ്റെല്ലാവരോടുംകൂടെ പ്രാര്‍ത്ഥിച്ചു.
37: അവരെല്ലാവരും കരഞ്ഞുകൊണ്ട് പൗലോസിനെ ആലിംഗനംചെയ്തു ഗാഢമായി ചുംബിച്ചു.
38: ഇനിമേല്‍ അവര്‍ അവന്റെ മുഖം ദര്‍ശിക്കയില്ല എന്നു പറഞ്ഞതിനെക്കുറിച്ചാണ് എല്ലാവരും കൂടുതല്‍ ദുഃഖിച്ചത്. അനന്തരം, അവര്‍ കപ്പലിന്റെയടുത്തുവരെ അവനെ അനുയാത്രചെയ്തു.
അദ്ധ്യായം 21
1: ഞങ്ങള്‍ അവരില്‍നിന്നു പിരിഞ്ഞ്, കപ്പല്‍കയറി, നേരേ കോസിലെത്തി. അടുത്തദിവസം റോദോസിലേക്കും, അവിടെനിന്ന് പത്താറായിലേക്കും പോയി.
2: ഫെനീഷ്യായിലേക്കു പോകുന്ന ഒരു കപ്പല്‍കണ്ട്, ഞങ്ങളതില്‍ക്കയറി.
3: ഇടത്തുവശത്തായി സൈപ്രസ് ദൃഷ്ടിയില്‍പ്പെട്ടു; എങ്കിലും അതു പിന്നിട്ട്, ഞങ്ങള്‍ സിറിയായിലേക്കു തിരിച്ചു. ചരക്കിറക്കാന്‍, കപ്പല്‍ ടയിറിലടുത്തപ്പോള്‍ ഞങ്ങളവിടെയിറങ്ങി.
4: ശിഷ്യന്മാരെ കണ്ടുപിടിച്ച്, ഞങ്ങള്‍ ഏഴുദിവസം അവിടെത്താമസിച്ചു. പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായി അവര്‍ പൗലോസിനോടു ജറുസലെമിലേക്കു പോകരുതെന്നു പറഞ്ഞു.
5: അവിടത്തെ താമസംകഴിഞ്ഞ്, ഞങ്ങള്‍ യാത്ര തുടര്‍ന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അവരെല്ലാവരും നഗരത്തിനു വെളിയില്‍വരെ ഞങ്ങളെ അനുയാത്രചെയ്തു. സമുദ്രതീരത്തു മുട്ടുകുത്തി, ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും വിടവാങ്ങുകയും ചെയ്തു.
6: പിന്നെ ഞങ്ങള്‍ കപ്പലില്‍ക്കയറി; അവര്‍ വീടുകളിലേക്കു മടങ്ങി.
7: ടയിറില്‍നിന്നുള്ള യാത്രയുടെ അവസാനത്തില്‍ ഞങ്ങള്‍ ടൊളേമായിസില്‍ എത്തിച്ചേര്‍ന്നു. അവിടെ സഹോദരരെ അഭിവാദനം ചെയ്യുകയും അവരുടെകൂടെ ഒരു ദിവസം താമസിക്കുകയും ചെയ്തു.
8: അടുത്തദിവസം ഞങ്ങള്‍, അവിടെനിന്നു പുറപ്പെട്ടു കേസറിയായിലെത്തി. ഏഴുപേരിലൊരുവനും സുവിശേഷപ്രസംഗകനുമായ പീലിപ്പോസിന്റെ വീട്ടില്‍ച്ചെന്ന്, അവന്റെകൂടെ താമസിച്ചു.
9: കന്യകമാരും പ്രവചനവരംലഭിച്ചവരുമായ നാലുപുത്രിമാര്‍ അവനുണ്ടായിരുന്നു.
10: കുറേദിവസം കഴിഞ്ഞപ്പോള്‍ അഗാബോസ് എന്നുപേരുള്ള ഒരു പ്രവാചകന്‍, യൂദയായില്‍നിന്ന് അവിടെയെത്തി.
11: അവന്‍ ഞങ്ങളുടെയടുത്തുവന്ന്, പൗലോസിന്റെ അരപ്പട്ടയെടുത്ത്, അതുകൊണ്ടു സ്വന്തം കൈകാലുകള്‍ ബന്ധിച്ചിട്ട് ഇപ്രകാരം പ്രസ്താവിച്ചു. പരിശുദ്ധാത്മാവരുളിച്ചെയ്യുന്നു, ജറുസലെമില്‍വച്ച്, യഹൂദന്മാര്‍ ഈ അരപ്പട്ടയുടെ ഉടമസ്ഥനെ ഇതുപോലെ ബന്ധിക്കുകയും വിജാതീയര്‍ക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും.
12: ഇതുകേട്ടപ്പോള്‍ ഞങ്ങളും അവിടെയുണ്ടായിരുന്ന ജനങ്ങളും പൗലോസിനോടു ജറുസലെമിലേക്കു പോകരുതെന്നഭ്യര്‍ത്ഥിച്ചു.
13: അപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങളെന്താണീച്ചെയ്യുന്നത്? നിലവിളിച്ചുകൊണ്ട്, എന്റെ ഹൃദയത്തെ ദുര്‍ബ്ബലമാക്കുകയാണോ? ജറുസലെമില്‍വച്ചു കര്‍ത്താവായ യേശുവിന്റെ നാമത്തെപ്രതി ബന്ധനംമാത്രമല്ല മരണംപോലും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്.
14: അവനെ സമ്മതിപ്പിക്കാന്‍കഴിയാതെവന്നപ്പോള്‍ കര്‍ത്താവിന്റെ ഹിതം നിറവേറട്ടെ എന്നുപറഞ്ഞുകൊണ്ടു ഞങ്ങള്‍ പിന്മാറി.
15: ആ ദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍ യാത്രയൊരുങ്ങി ജറുസലെമിലേക്കു പുറപ്പെട്ടു.
16: കേസറിയായില്‍നിന്നുള്ള ചിലശിഷ്യരും ഞങ്ങളോടൊപ്പം വന്നു. ആദ്യകാലശിഷ്യരിലൊരുവനായ സൈപ്രസുകാരന്‍ മ്‌നാസ്സോന്റെ വീട്ടിലാണു ഞങ്ങള്‍ക്കു താമസിക്കേണ്ടിയിരുന്നത്. അതിനാല്‍, അവനെയും അവര്‍ കൂട്ടത്തില്‍ കൊണ്ടുപോന്നിരുന്നു.
ജറുസലെമിലെ തീരുമാനം
17: ഞങ്ങള്‍ ജറുസലെമിലെത്തിയപ്പോള്‍, സഹോദരര്‍ സന്തോഷപൂര്‍വ്വം ഞങ്ങളെ സ്വീകരിച്ചു.
18: അടുത്തദിവസം, പൗലോസ്, ഞങ്ങളോടൊത്തു യാക്കോബിന്റെയടുക്കലേക്കു പോയി. ശ്രേഷ്ഠന്മാരെല്ലാവരും അവിടെ വന്നുകൂടി.
19: അവരെ അഭിവാദനംചെയ്തതിനുശേഷം, പൗലോസ്, തന്റെ ശുശ്രൂഷവഴി, വിജാതീയരുടെയിടയില്‍ ദൈവംചെയ്തകാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചു.
20: അവരതുകേട്ട് ,ദൈവത്തെ സ്തുതിച്ചു. അവരവനോടുപറഞ്ഞു: സഹോദരാ, വിശ്വാസംസ്വീകരിച്ചവരില്‍ എത്രയായിരം യഹൂദരുണ്ടെന്നുനോക്കൂ. അവരെല്ലാം നിയമംപാലിക്കുന്നതില്‍ വലിയനിഷ്ഠയുള്ളവരുമാണ്.
21: എന്നാല്‍, ശിശുക്കളെ പരിച്ഛേദനം ചെയ്യുകയോ പരമ്പരാഗതമായ ആചാരങ്ങള്‍ അനുഷ്ഠിക്കുകയോ വേണ്ടാ എന്നു പറഞ്ഞുകൊണ്ട്, മോശയെ അവഗണിക്കാന്‍ വിജാതീയരുടെ ഇടയിലുള്ള യഹൂദരെ നീ പഠിപ്പിക്കുന്നുവെന്ന് അവര്‍ കേട്ടിരിക്കുന്നു.
22: നീ വന്നിട്ടുണ്ടെന്ന് അവര്‍ തീര്‍ച്ചയായുമറിയും. എന്താണിനി ചെയ്യേണ്ടത്?
23: അതിനാല്‍, ഞങ്ങള്‍ പറയുന്നതുപോലെ നീ പ്രവര്‍ത്തിക്കുക. വ്രതമെടുത്ത നാലുപേര്‍ ഞങ്ങളുടെകൂടെയുണ്ട്.
24: അവരോടൊപ്പം പോയി, നീയും നിന്നെത്തന്നെ ശുദ്ധീകരിക്കുക. അവരുടെ ശിരോമുണ്ഡനത്തിനുള്ള ചെലവും നീ വഹിക്കുക. അങ്ങനെ, നീതന്നെ നിയമമനുസരിച്ചു ജീവിക്കുന്നുവെന്നും നിന്നെക്കുറിച്ച് അവര്‍ കേട്ടിരിക്കുന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്നും സകലരുമറിഞ്ഞുകൊള്ളും.
25: എന്നാല്‍, വിശ്വാസംസ്വീകരിച്ച വിജാതീയരെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ഒരെഴുത്തയച്ചിട്ടുണ്ട്. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്ന് അവര്‍ അകന്നിരിക്കണമെന്ന ഞങ്ങളുടെ തീരുമാനവും അതുവഴി അറിയിച്ചിട്ടുണ്ട്.
26: പൗലോസ് അവരെ കൂട്ടിക്കൊണ്ടുപോയി അടുത്ത ദിവസംതന്നെ അവരോടൊപ്പം ശുദ്ധീകരണകര്‍മ്മം നടത്തി. അവരുടെ ശുദ്ധീകരണം പൂര്‍ത്തിയാകുന്ന ദിവസവും, അവര്‍ക്കോരോരുത്തര്‍ക്കുംവേണ്ടി ബലിയര്‍പ്പിക്കാനുണ്ടെന്ന വിവരവും അറിയിക്കാന്‍വേണ്ടി അവന്‍ ദേവാലയത്തില്‍ പോയി.
പൗലോസിനെ ബന്ധിക്കുന്നു
27: ഏഴുദിവസം തികയാറായപ്പോള്‍ ഏഷ്യയില്‍നിന്നുള്ള യഹൂദര്‍ അവനെ ദേവാലയത്തില്‍ക്കണ്ടു. അവര്‍ ജനക്കൂട്ടത്തെ ഇളക്കുകയും അവനെ പിടികൂടുകയും ചെയ്തു.
28: അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായേല്‍ജനമേ, സഹായിക്കുവിന്‍. ജനത്തിനും നിയമത്തിനും ഈ സ്ഥലത്തിനുമെതിരായി എല്ലായിടത്തും ആളുകളെ പഠിപ്പിക്കുന്നവന്‍ ഇവന്‍തന്നെ. മാത്രമല്ല, ഇവന്‍ ഗ്രീക്കുകാരെ ദേവാലയത്തില്‍ കൊണ്ടുവന്ന് ഈ പരിശുദ്ധസ്ഥലം അശുദ്ധമാക്കുകയുംചെയ്തിരിക്കുന്നു.
29: എന്തെന്നാല്‍, നഗരത്തില്‍വച്ചു നേരത്തെ അവനോടൊപ്പം എഫേസോസുകാരനായ ത്രോഫിമോസിനെയും അവര്‍ കണ്ടിരുന്നു. പൗലോസ് അവനെയും ദേവാലയത്തില്‍ കൊണ്ടുവന്നിരിക്കുമെന്ന് അവര്‍ വിചാരിച്ചു.
30: നഗരംമുഴുവന്‍ പ്രക്ഷുബ്ദ്ധമായി. ആളുകളോടിക്കൂടി. അവര്‍ പൗലോസിനെപ്പിടിച്ചു ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. ഉടന്‍തന്നെ വാതിലുകളടയ്ക്കുകയും ചെയ്തു.
31: അവര്‍ പൗലോസിനെ കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, ജറുസലെംമുഴുവന്‍ ബഹളത്തിലാണെന്ന്, സഹസ്രാധിപന് അറിവു ലഭിച്ചു.
32: അവന്‍ ഉടന്‍തന്നെ ഭടന്മാരെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെയടുത്തേക്കു പാഞ്ഞെത്തി. ഭടന്മാരെയും സഹസ്രാധിപനെയുംകണ്ടപ്പോള്‍ പൗലോസിനെ പ്രഹരിക്കുന്നതില്‍നിന്ന് അവര്‍ വിരമിച്ചു.
33: സഹസ്രാധിപന്‍വന്ന്, അവനെപ്പിടിച്ചു. അവനെ രണ്ടു ചങ്ങലകള്‍കൊണ്ടു ബന്ധിക്കാന്‍ അവന്‍ കല്പിച്ചു. അവനാരാണെന്നും എന്തുചെയ്തുവെന്നും സഹസ്രാധിപനന്വേഷിച്ചു.
34: ആള്‍ക്കൂട്ടത്തില്‍ ഓരോരുത്തരും ഓരോന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ബഹളംനിമിത്തം വസ്തുത ഗ്രഹിക്കാന്‍കഴിയാതെവന്നപ്പോള്‍, അവനെ പാളയത്തിലേക്കു കൊണ്ടുവരാന്‍ അവന്‍ കല്പന നല്കി.
35: നടയിലെത്തിയപ്പോഴേക്കും ജനക്കൂട്ടത്തിന്റെ കൈയേറ്റംനിമിത്തം പടയാളികള്‍ അവനെ എടുത്തുകൊണ്ടുപോകുകയാണു ചെയ്തത്.
36: അവനെക്കൊല്ലുക എന്നു വിളിച്ചുപറഞ്ഞുകൊണ്ട്, ജനക്കൂട്ടം പിറകെ കൂടി.
സഹസ്രാധിപന്റെ മുമ്പില്‍
37: പാളയത്തിലെത്താറായപ്പോള്‍ പൗലോസ് സഹസ്രാധിപനോടു പറഞ്ഞു: ഞാനൊരു കാര്യം പറഞ്ഞുകൊള്ളട്ടെ. അവന്‍ ചോദിച്ചു: നിനക്കു ഗ്രീക്കുഭാഷ അറിയാം, അല്ലേ?
38: അപ്പോള്‍, അടുത്തകാലത്തു കലാപമുണ്ടാക്കുകയും നാലായിരം ഭീകരപ്രവര്‍ത്തകരെ മരുഭൂമിയിലേക്കു നയിക്കുകയുംചെയ്ത ഈജിപ്തുകാരനല്ലേ നീ?
39: പൗലോസ് പറഞ്ഞു: കിലിക്യായിലെ താര്‍സോസില്‍നിന്നുള്ള ഒരു യഹൂദനാണു ഞാന്‍ - അപ്രധാനമല്ലാത്ത ഒരു നഗരത്തിലെ പൗരന്‍. ജനത്തോടു സംസാരിക്കാന്‍ എന്നെ അനുവദിക്കണമെന്നു ഞാനപേക്ഷിക്കുന്നു.
40: അനുവാദംകിട്ടിയപ്പോള്‍ പൗലോസ് നടയില്‍ നിന്നുകൊണ്ട്, ജനത്തോട് ആംഗ്യംകാണിച്ചു. അവര്‍ പൂര്‍ണ്ണനിശ്ശബ്ദരായി; ഹെബ്രായഭാഷയില്‍ അവന്‍ പ്രസംഗമാരംഭിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ