മുന്നൂറ്റിയാറാം ദിവസം: യോഹന്നാന്‍ 8 - 9


അദ്ധ്യായം 8


വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീ
1: യേശുവാകട്ടെ, ഒലിവുമലയിലേക്കു പോയി.
2: അതിരാവിലേ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനമെല്ലാം അവന്റെയടുക്കലെത്തി. അവനിരുന്ന് അവരെ പഠിപ്പിച്ചു.
3: വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ അവന്റെയടുക്കല്‍ കൊണ്ടുവന്നു, നടുക്കുനിറുത്തി.
4: അവരവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്.
5: ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണു മോശ നിയമത്തില്‍ കല്പിച്ചിരിക്കുന്നത്. അതുകൊണ്ട്, നീയെന്തു പറയുന്നു?
6: ഇത്, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ, കുനിഞ്ഞു വിരല്‍കൊണ്ടു നിലത്തെഴുതിക്കൊണ്ടിരുന്നു.
7: അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന്, അവരോടു പറഞ്ഞു: നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യമവളെ കല്ലെറിയട്ടെ.
8: അവന്‍ വീണ്ടും കുനിഞ്ഞു നിലത്തെഴുതിക്കൊണ്ടിരുന്നു.
9: എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍തുടങ്ങി ഓരോരുത്തരായി സ്ഥലംവിട്ടു. ഒടുവില്‍ യേശുവും നടുക്കുനിന്നിരുന്ന ആ സ്ത്രീയുംമാത്രം ശേഷിച്ചു.
10: യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവരെവിടെ? ആരും നിന്നെ വിധിച്ചില്ലേ?
11: അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപംചെയ്യരുത്.

യേശു ലോകത്തിന്റെ പ്രകാശം
12: യേശു വീണ്ടുമവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെയനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
13: അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ നിനക്കു സാക്ഷ്യംനല്കുന്നു. നിന്റെ സാക്ഷ്യം സത്യമല്ല.
14: യേശു പ്രതിവചിച്ചു: ഞാന്‍തന്നെ എനിക്കു സാക്ഷ്യംനല്കിയാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാനെവിടെനിന്നു വരുന്നുവെന്നും എവിടേയ്ക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാല്‍, ഞാനെവിടെനിന്നു വരുന്നുവെന്നോ എവിടേയ്ക്കു പോകുന്നുവെന്നോ നിങ്ങളറിയുന്നില്ല.
15: നിങ്ങളുടെ വിധി, മാനുഷികമാണ്. ഞാനാരെയും വിധിക്കുന്നില്ല.
16: ഞാന്‍ വിധിക്കുന്നെങ്കില്‍ത്തന്നെ എന്റെ വിധി സത്യമാണ്; കാരണം, ഞാന്‍ തനിച്ചല്ല, എന്നെ അയച്ച പിതാവും എന്നോടുകൂടെയുണ്ട്.
17: രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ.
18: എന്നെക്കുറിച്ചു ഞാന്‍തന്നെ സാക്ഷ്യംനല്കുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യംനല്കുന്നു.
19: അപ്പോള്‍ അവരവനോടു ചോദിച്ചു: നിന്റെ പിതാവെവിടെയാണ്? യേശു പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെയറിഞ്ഞിരുന്നെങ്കില്‍ എന്റെ പിതാവിനെയുമറിയുമായിരുന്നു.
20: ദേവാലയത്തില്‍ ഭണ്ഡാരസ്ഥലത്തു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് അവന്‍ ഇതെല്ലാം പറഞ്ഞത്. എന്നാല്‍, ആരുമവനെ പിടികൂടിയില്ലാ. എന്തെന്നാൽ, അവന്റെ മണിക്കൂർ ഇനിയും വന്നിരുന്നില്ല.

യഹൂദര്‍ക്കു മുന്നറിയിപ്പ്
21: യേശു വീണ്ടുമവരോടു പറഞ്ഞു: ഞാന്‍ പോകുന്നു. നിങ്ങളെന്നെയന്വേഷിക്കും; എന്നാല്‍, നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും. ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
22: അപ്പോള്‍ യഹൂദര്‍ പറഞ്ഞു: ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ലെന്ന് അവന്‍ പറയുന്നല്ലോ. അവന്‍ ആത്മഹത്യചെയ്തേക്കുമോ?
23: അവന്‍ പറഞ്ഞു: നിങ്ങള്‍ താഴെനിന്നുള്ളവരാണ്; ഞാന്‍ മുകളില്‍നിന്നുള്ളവനും. നിങ്ങള്‍ ഈലോകത്തിന്റേതാണ്; ഞാന്‍ ഈ ലോകത്തിന്റേതല്ല.
24: അതുകൊണ്ട്, നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കുമെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു. കാരണം, ഞാന്‍ ആകുന്നു, എന്നു  വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.
25: അപ്പോളവര്‍ ചോദിച്ചു: നീയാരാണ്? യേശു അവരോടു പറഞ്ഞു: ആരംഭംമുതലേ ഉള്ളവൻ. അതാണ്, ഞാന്‍ നിങ്ങളോടു പറയുന്നത്.
26: എനിക്കു നിങ്ങളെക്കുറിച്ചു പലതും പറയാനും വിധിക്കാനുമുണ്ട്. എന്നെ അയച്ചവന്‍ സത്യവാനാണ്. അവനില്‍നിന്നു കേട്ടവ ഞാന്‍ ലോകത്തോടു പറയുന്നു.
27: പിതാവിനെക്കുറിച്ചാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അവര്‍ മനസ്സിലാക്കിയില്ല.
28: അതുകൊണ്ട് യേശു പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ആകുന്നു എന്നും  ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, പിതാവ്, എന്നെ പഠിപ്പിച്ചപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്.
29: അവിടുന്നെന്നെ തനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാനെപ്പോഴും അവിടുത്തേക്കു പ്രീതികരമായതു പ്രവര്‍ത്തിക്കുന്നു.
30: ഇതു പറഞ്ഞപ്പോള്‍ ഏറെപ്പേര്‍ അവനില്‍ വിശ്വസിച്ചു.

സത്യം നിങ്ങളെ സ്വതന്ത്രരാക്കും
31: തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാണ്.
32: നിങ്ങള്‍ സത്യമറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
33: അവരവനോടു പറഞ്ഞു: ഞങ്ങള്‍ അബ്രാഹമിന്റെ സന്തതികളാണ്. ഞങ്ങളൊരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെങ്ങനെയാണു നിങ്ങള്‍ സ്വതന്ത്രരാക്കപ്പെടുമെന്നു നീ പറയുന്നത്?
34: യേശു പ്രതിവചിച്ചു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപംചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്.
35: അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു.
36: അതുകൊണ്ടു പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകും.
37: നിങ്ങള്‍ അബ്രാഹമിന്റെ സന്തതികളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെക്കൊല്ലാനന്വേഷിക്കുന്നു. കാരണം, എന്റെ വചനം നിങ്ങളില്‍ വസിക്കുന്നില്ല.
38: എന്റെ പിതാവിന്റെ സന്നിധിയില്‍ക്കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു. നിങ്ങളുടെ പിതാവില്‍നിന്നു കേട്ടതു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

പിശാചു നിങ്ങളുടെ പിതാവ്
39: അവരവനോടു പറഞ്ഞു: അബ്രാഹമാണു ഞങ്ങളുടെ പിതാവ്. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ അബ്രാഹമിന്റെ മക്കളാണെങ്കില്‍ അബ്രാഹമിന്റെ പ്രവൃത്തികള്‍ ചെയ്യുമായിരുന്നു.
40: എന്നാല്‍, ദൈവത്തില്‍നിന്നുകേട്ട സത്യം നിങ്ങളോടുപറഞ്ഞ മനുഷ്യനെ, അതായത് എന്നെ, കൊല്ലാന്‍ നിങ്ങളാലോചിക്കുന്നു. അബ്രാഹം ഇങ്ങനെ ചെയ്തിട്ടില്ല.
41: നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്കു പിതാവൊന്നേയുള്ളൂ - ദൈവം.
42: യേശു അവരോടു പറഞ്ഞു: ദൈവമാണു നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങളെന്നെ സ്നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ ദൈവത്തില്‍നിന്നാണു വന്നിരിക്കുന്നത്. ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്നെന്നെ അയച്ചതാണ്.
43: ഞാന്‍ പറയുന്നത് എന്തുകൊണ്ടു നിങ്ങള്‍ ഗ്രഹിക്കുന്നില്ല? എന്റെ വചനം ശ്രവിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലാത്തതുകൊണ്ടുതന്നെ.
44: നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്നുള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവനൊരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളംപറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയരുടെ പിതാവുമാണ്. ഞാനാകട്ടെ, സത്യം പറയുന്നതുകൊണ്ടു നിങ്ങളെന്നെ വിശ്വസിക്കുന്നില്ല.
46: നിങ്ങളിലാര്‍ക്ക് എന്നില്‍ പാപമാരോപിക്കാന്‍ കഴിയും? ഞാന്‍ സത്യമാണു പറയുന്നതെങ്കില്‍, എന്തുകൊണ്ട് നിങ്ങളെന്നെ വിശ്വസിക്കുന്നില്ല?
47: ദൈവത്തില്‍നിന്നുള്ളവന്‍ ദൈവത്തിന്റെ വാക്കുകൾ ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരല്ല. അതുകൊണ്ടു നിങ്ങള്‍ അവ ശ്രവിക്കുന്നില്ല.

അബ്രാഹമിനുമുമ്പു ഞാനുണ്ട്
48: യഹൂദര്‍ അവനോടു മറുപടി പറഞ്ഞു: നീ ഒരു സമരിയാക്കാരനാണെന്നും നിന്നില്‍ പിശാചുണ്ടെന്നും ഞങ്ങള്‍ പറയുന്നതു ശരിയല്ലേ?
49: യേശു പറഞ്ഞു: എനിക്കു പിശാചില്ല. ഞാന്‍ എന്റെ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളാകട്ടെ എന്നെയപമാനിക്കുന്നു.
50: ഞാന്‍ എന്റെ മഹത്വമന്വേഷിക്കുന്നില്ല. അതന്വേഷിക്കുന്നവനും വിധികര്‍ത്താവുമായ ഒരുവനുണ്ട്.
51: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ വചനംപാലിച്ചാല്‍ അവനൊരിക്കലും മരണംകാണുകയില്ല.
52: യഹൂദര്‍ അപ്പോൾ അവനോടു പറഞ്ഞു: നിനക്കു പിശാചുണ്ടെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കു വ്യക്തമായിരിക്കുന്നു. അബ്രാഹം മരിച്ചു; പ്രവാചകന്മാരും മരിച്ചു. എന്നിട്ടും, എന്റെ വചനംപാലിക്കുന്ന ഒരുവനും, ഒരിക്കലും മരണംരുചിക്കുകയില്ലെന്നു നീ പറയുന്നു.
53: ഞങ്ങളുടെ പിതാവായ അബ്രാഹമിനേക്കാള്‍ വലിയവനാണോ നീ? അവനാകട്ടെ, മൃതിയടഞ്ഞു. പ്രവാചകന്മാരും മരിച്ചുപോയി. നീ നിന്നെത്തന്നെ ആരാക്കിത്തീർക്കുകയാണ്?
54: യേശു മറുപടി പറഞ്ഞു: ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തുന്നെങ്കിൽ, എന്റെ മഹത്വത്തിനു വിലയില്ല.
55: എന്നാല്‍, നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍പറയുന്ന, എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്. എന്നാല്‍, നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ലെന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും. എന്നാല്‍, ഞാനവിടുത്തെ അറിയുകയും അവിടുത്തെ വചനം പാലിക്കുകയുംചെയ്യുന്നു.
56: എന്റെ ദിവസം കാണാമെന്നതില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവനതു കാണുകയും സന്തോഷിക്കുകയുംചെയ്തു.
57: അപ്പോള്‍ യഹൂദര്‍ അവനോടു പറഞ്ഞു: നിനക്കിനിയും അമ്പതുവയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹമിനെക്കണ്ടെന്നോ?
58: യേശു അവരോടു പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാൻ ആകുന്നു.
59: അപ്പോള്‍ അവര്‍ അവനെയെറിയാന്‍ കല്ലുകളെടുത്തു. എന്നാല്‍ യേശു അവരില്‍നിന്നു മറഞ്ഞ്, ദേവാലയത്തില്‍നിന്നു പുറത്തുപോയി.

അദ്ധ്യായം 9 


അന്ധനെ സുഖപ്പെടുത്തുന്നു
1: അവന്‍ കടന്നുപോകുമ്പോള്‍, ജന്മനാ അന്ധനായ ഒരുവനെക്കണ്ടു.
2: ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്ധനായി ജനിക്കാൻ ആരു പാപംചെയ്തു? ഇവനോ, ഇവന്റെ മാതാപിതാക്കന്മാരോ?
3: യേശു മറുപടി പറഞ്ഞു: ഇവനോ, ഇവന്റെ മാതാപിതാക്കന്മാരോ പാപംചെയ്തിട്ടല്ലാ, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്.
4: പകലായിരിക്കുവോളം 
എന്നെ അയച്ചവന്റെ പ്രവൃത്തികള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു. ആര്‍ക്കും ജോലിചെയ്യാന്‍കഴിയാത്ത രാത്രിവരുന്നു.
5: ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.
6: ഇതു പറഞ്ഞിട്ട് അവന്‍ നിലത്തു തുപ്പി; തുപ്പല്‍കൊണ്ടു ചെളിയുണ്ടാക്കി, അവന്റെ കണ്ണുകളില്‍ പൂശിയിട്ട്,
7: അവനോടു പറഞ്ഞു: നീ പോയി സീലോഹാ - അയയ്ക്കപ്പെട്ടവന്‍ എന്നര്‍ത്ഥം - കുളത്തില്‍ കഴുകുക. അവന്‍ പോയിക്കഴുകി, കാഴ്ചയുള്ളവനായി തിരിച്ചുവന്നു.
8: അയല്‍ക്കാരും അവനെ, മുമ്പുയാചകനായി കണ്ടിട്ടുള്ളവരും പറഞ്ഞു: ഇവന്‍തന്നെയല്ലേ, അവിടെയിരുന്നു ഭിക്ഷയാചിച്ചിരുന്നത്?
9: ചിലര്‍ പറഞ്ഞു: ഇവന്‍തന്നെ, മറ്റുചിലര്‍ പറഞ്ഞു: അല്ലാ, ഇവന്‍ അവനെപ്പോലെയിരിക്കുന്നു. എന്നാല്‍, അവന്‍ പറഞ്ഞു: ഞാന്‍തന്നെയാണ്.
10: അപ്പോള്‍ അവരവനോടു ചോദിച്ചു: എങ്ങനെയാണു നിന്റെ കണ്ണുകള്‍ തുറക്കപ്പെട്ടത്?
11: അവന്‍ മറുപടി പറഞ്ഞു: യേശു എന്നുപേരുള്ള മനുഷ്യന്‍ ചെളിയുണ്ടാക്കി എന്റെ കണ്ണുകളില്‍ പുരട്ടി, സീലോഹായില്‍പ്പോയി കഴുകുകയെന്നു പറഞ്ഞു. ഞാന്‍ പോയിക്കഴുകി; എനിക്കു കാഴ്ചലഭിച്ചു.
12: അവരവനോടു ചോദിച്ചു: അവനെവിടെ? എനിക്കറിഞ്ഞുകൂടാ, അവന്‍ പറഞ്ഞു.
13: മുമ്പ്, അന്ധനായിരുന്ന അവനെ അവര്‍ ഫരിസേയരുടെ അടുത്തു കൊണ്ടുചെന്നു.
14: യേശു ചെളിയുണ്ടാക്കി അവന്റെ കണ്ണുകള്‍ തുറന്നത്, ഒരു സാബത്തു ദിവസമായിരുന്നു.
15: അതുകൊണ്ട്, വീണ്ടും ഫരിസേയര്‍ അവനോട് എങ്ങനെയവനു കാഴ്ച ലഭിച്ചെന്നു ചോദിച്ചു. അവന്‍ പറഞ്ഞു: അവന്‍ എന്റെ കണ്ണുകളില്‍ ചെളിപുരട്ടി; ഞാന്‍ കഴുകി; ഞാന്‍ കാണുകയും ചെയ്യുന്നു.
16: അപ്പോൾ, ഫരിസേയരില്‍ച്ചിലര്‍ പറഞ്ഞു: ഈ മനുഷ്യന്‍ ദൈവത്തില്‍നിന്നുള്ളവനല്ല. കാരണം, അവന്‍ സാബത്താചരിക്കുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞു: പാപിയായ ഒരു മനുഷ്യനെങ്ങനെ ഇത്തരമടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍കഴിയും? അങ്ങനെ അവരുടെയിടയില്‍ ഭിന്നതയുണ്ടായി.
17: അപ്പോള്‍ ആ അന്ധനോടു വീണ്ടുമവര്‍ ചോദിച്ചു: അവന്‍ നിന്റെ കണ്ണുകള്‍ തുറന്നല്ലോ; അവനെപ്പറ്റി നീയെന്തുപറയുന്നു? അവന്‍ പറഞ്ഞു: അവനൊരു പ്രവാചകനാണ്.
18: അവന്‍ അന്ധനായിരുന്നെന്നും കാഴ്ചപ്രാപിച്ചെന്നും കാഴ്ചപ്രാപിച്ചവന്റെ മാതാപിതാക്കന്മാരെവിളിച്ചു ചോദിക്കുവോളം, യഹൂദര്‍ വിശ്വസിച്ചില്ല.
19: അവര്‍ അവരോടു ചോദിച്ചു: അന്ധനായി ജനിച്ചെന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവനാണോ? ആണെങ്കില്‍ എങ്ങനെയാണ് അവനിപ്പോള്‍ കാണുന്നത്?
20: അപ്പോൾ, അവന്റെ മാതാപിതാക്കന്മാര്‍ പറഞ്ഞു: അവന്‍ ഞങ്ങളുടെ മകനാണെന്നും അവന്‍ അന്ധനായി ജനിച്ചെന്നും ഞങ്ങള്‍ക്കറിയാം.
21: എന്നാല്‍, ഇപ്പോള്‍ അവന്‍ എങ്ങനെ കാണുന്നെന്നും അവന്റെ കണ്ണുകള്‍ ആരു തുറന്നെന്നും ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അത് അവനോടുതന്നെ ചോദിക്കുക. അവനു പ്രായപൂർത്തിയായല്ലോ. അവനെക്കുറിച്ച് അവന്‍തന്നെ പറയും.
22: അവന്റെ മാതാപിതാക്കന്മാര്‍ ഇവ പറഞ്ഞതു യഹൂദരെ ഭയന്നിട്ടാണ്. കാരണം, യേശുവിനെ, ക്രിസ്തുവെന്ന് ആരെങ്കിലും ഏറ്റുപറഞ്ഞാല്‍ അവനെ സിനഗോഗില്‍നിന്നു പുറത്താക്കണമെന്നു യഹൂദര്‍ തീരുമാനിച്ചിരുന്നു.
23: അതുകൊണ്ടാണ്, അവന്റെ മാതാപിതാക്കന്മാര്‍ അവനു പ്രായപൂർത്തിയായല്ലോ; അവനോടുതന്നെ ചോദിക്കുക എന്നു പറഞ്ഞത്.
24: അപ്പോൾ, അന്ധനായിരുന്ന അവനെ യഹൂദര്‍ വീണ്ടുംവിളിച്ച്, അവനോടു പറഞ്ഞു: ദൈവത്തെ മഹത്വപ്പെടുത്തുക. ആ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം.
25: അപ്പോൾ, അവന്‍ പറഞ്ഞു: അവന്‍ പാപിയാണോയെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍, ഒരു കാര്യമെനിക്കറിയാം. ഞാനന്ധനായിരുന്നു; ഇപ്പോള്‍ ഞാന്‍ കാണുന്നു.
26: അവരവനോടു വീണ്ടും ചോദിച്ചു: അവന്‍ നിനക്കുവേണ്ടി എന്തുചെയ്തു? എങ്ങനെയാണ്, അവന്‍ നിന്റെ കണ്ണുകള്‍തുറന്നത്?
27: അവന്‍ മറുപടി പറഞ്ഞു: നിങ്ങളോടു ഞാന്‍ പറഞ്ഞുകഴിഞ്ഞല്ലോ. എന്നാൽ നിങ്ങള്‍ കേട്ടില്ല. എന്തുകൊണ്ടാണു വീണ്ടുംകേള്‍ക്കാന്‍ നിങ്ങളാഗ്രഹിക്കുന്നത്? നിങ്ങളും അവന്റെ ശിഷ്യരാകാന്‍ ഇച്ഛിക്കുന്നുവോ?
28: അവനെ ശകാരിച്ചുകൊണ്ട് അവര്‍ പറഞ്ഞു: നീയാണ് അവന്റെ ശിഷ്യന്‍. ഞങ്ങളാകട്ടെ, മോശയുടെ ശിഷ്യന്മാരാണ്.
29: ദൈവം മോശയോടു സംസാരിച്ചെന്നു ഞങ്ങള്‍ക്കറിയാം. എന്നാല്‍, ഇവൻ എവിടെനിന്നാണെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
30: അവന്‍ മറുപടി പറഞ്ഞു. ഇതു വിചിത്രമായിരിക്കുന്നു! അവന്‍ എവിടെനിന്നാണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. എന്നാല്‍, അവനെന്റെ കണ്ണുകള്‍ തുറന്നു.
31: ദൈവം പാപികളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ലെന്നു നമുക്കറിയാം. എന്നാല്‍, ദൈവത്തെ ആരാധിക്കുകയും അവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്റെ പ്രാര്‍ത്ഥന, ദൈവം കേൾക്കുന്നു.
32: അന്ധനായിപ്പിറന്ന ഒരു മനുഷ്യന്റെ കണ്ണ്, ആരും തുറന്നതായി ലോകാരംഭംമുതല്‍ ഇന്നോളം കേട്ടിട്ടില്ല.
33: ആ മനുഷ്യന്‍ ദൈവത്തില്‍നിന്നുള്ളവനല്ലെങ്കില്‍ ഒന്നുംചെയ്യാന്‍ അവനു കഴിയുമായിരുന്നില്ല.
34: അവരവനോടു മറുപടി പറഞ്ഞു: പൂർണ്ണമായും പാപത്തില്‍പ്പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നോ? അവരവനെ പുറത്താക്കി.

ആത്മീയാന്ധത
35: അവരവനെ പുറത്താക്കിയെന്നു യേശു കേട്ടു. അവനെക്കണ്ടപ്പോള്‍ യേശു ചോദിച്ചു: 
നീ മനുഷ്യപുത്രനില്‍ വിശ്വസിക്കുന്നുവോ?
36: അവന്‍ ചോദിച്ചു: കര്‍ത്താവേ, ഞാന്‍ അവനില്‍ വിശ്വസിക്കേണ്ടതിന് അവനാരാണ്?
37: യേശു പറഞ്ഞു: നീയവനെ കണ്ടുകഴിഞ്ഞു. നിന്നോടു സംസാരിക്കുന്നവന്‍തന്നെയാണവന്‍.
38: കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവന്‍ യേശുവിനെ പ്രണമിച്ചു.
39: യേശു പറഞ്ഞു: കാഴ്ചയില്ലാത്തവര്‍, കാഴ്ചയുള്ളവരും കാഴ്ചയുള്ളവര്‍, കാഴ്ചയില്ലാത്തവരുമാകേണ്ടതിന്, ന്യായവിധിക്കാണ്, ഞാന്‍ ഈ ലോകത്തിലേക്കു വന്നത്.
40: അവന്റെയടുത്തുണ്ടായിരുന്ന 
ഫരിസേയരിൽ ഏതാനുംപേര്‍ ഇതുകേട്ട് അവനോടു ചോദിച്ചു: അപ്പോള്‍ ഞങ്ങളും കാഴ്ചയില്ലാത്തവരാണോ?
41: യേശു അവരോടു പറഞ്ഞു: കാഴ്ചയില്ലാത്തവരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ കാണുന്നെന്നു നിങ്ങള്‍ പറയുന്നു. അതുകൊണ്ടു നിങ്ങളുടെ പാപം നിലനില്ക്കുന്നു.

മുന്നൂറ്റിയഞ്ചാം ദിവസം: യോഹന്നാന്‍ 6 - 7


അദ്ധ്യായം 6

അപ്പം വര്‍ദ്ധിപ്പിക്കുന്നു
1: യേശു തിബേരിയാസ് എന്നു വിളിക്കപ്പെടുന്ന ഗലീലിക്കടലിന്റെ മറുകരയിലേക്കു പോയി.
2: വലിയജനക്കൂട്ടം അവനെയനുഗമിച്ചു. കാരണം, രോഗികളില്‍ അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ അവര്‍ കണ്ടിരുന്നു.
3: യേശു മലയിലേക്കു കയറി, ശിഷ്യന്മാരോടുകൂടെ അവിടെയിരുന്നു.
4: യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു.
5: യേശു കണ്ണുകളുയര്‍ത്തി, ഒരു വലിയജനക്കൂട്ടം തന്റെയടുത്തേക്കു വരുന്നതു കണ്ട്, പീലിപ്പോസിനോടു ചോദിച്ചു: ഇവര്‍ക്കു ഭക്ഷിക്കാൻ നാമെവിടെനിന്ന് അപ്പംവാങ്ങും?
6: അവനെ പരീക്ഷിക്കാനാണ് യേശു ഇങ്ങനെ ചോദിച്ചത്. എന്തുചെയ്യാൻപോകുന്നുവെന്ന്, യേശു അറിഞ്ഞിരുന്നു.
7: പീലിപ്പോസ് മറുപടി പറഞ്ഞു: ഓരോരുത്തര്‍ക്കും അല്പംവീതം ലഭിക്കാൻ, ഇരുനൂറു ദനാറയ്ക്കുള്ള അപ്പംപോലും തികയുകയില്ല.
8: ശിഷ്യന്മാരിലൊരുവനും ശിമയോന്‍പത്രോസിന്റെ സഹോദരനുമായ അന്ത്രയോസ് അവനോടു പറഞ്ഞു:
9: അഞ്ചു ബാര്‍ലിയപ്പവും രണ്ടു മീനും കൈവശമുള്ള ഒരു കുട്ടിയിവിടെയുണ്ട്. എന്നാല്‍, ഇത്രയുംപേര്‍ക്ക് അതെന്തുണ്ട്?
10: യേശു പറഞ്ഞു: ആളുകളെ ഭക്ഷണത്തിനിരുത്തുവിന്‍. ആ സ്ഥലത്തു ധാരാളം പുല്ലുണ്ടായിരുന്നു. അയ്യായിരത്തോളംപുരുഷന്മാര്‍ അവിടെ പന്തിയിലിരുന്നു.
11: അനന്തരം യേശു അപ്പമെടുത്തു കൃതജ്ഞതാസ്‌തോത്രംചെയ്ത് അവര്‍ക്കു പങ്കിട്ടുകൊടുത്തു. അതുപോലെതന്നെ മീനും വേണ്ടുവോളം നല്കി.
12: അവര്‍ ഭക്ഷിച്ചു തൃപ്തരായപ്പോള്‍ അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിന്‍.
13: അഞ്ചു ബാര്‍ലിയപ്പത്തില്‍നിന്നു ഭക്ഷിച്ചശേഷം മിച്ചംവന്ന കഷണങ്ങള്‍ പന്ത്രണ്ടുകുട്ടനിറയെ അവര്‍ ശേഖരിച്ചു. അവന്‍ പ്രവര്‍ത്തിച്ച അടയാളംകണ്ട ആളുകൾ പറഞ്ഞു:
14: ലോകത്തിലേക്കു വരാനിരുന്ന പ്രവാചകന്‍ സത്യമായും ഇവനാണ്.
15: അവര്‍വന്ന്, തന്നെ രാജാവാക്കാന്‍വേണ്ടി, ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നെന്നു മനസ്സിലാക്കിയ യേശു, തനിയെ വീണ്ടും മലമുകളിലേക്കു മാറി.

വെള്ളത്തിനുമീതേ നടക്കുന്നു
16: വൈകുന്നേരമായപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ കടല്‍ത്തീരത്തേക്കു പോയി.
17: അവര്‍ ഒരു വള്ളത്തില്‍ക്കയറി കടലിനക്കരെ കഫര്‍ണാമിലേക്കു പുറപ്പെട്ടു. അപ്പോള്‍ നേരം ഇരുട്ടിത്തുടങ്ങി; യേശു അവരുടെ അടുക്കലെത്തിയിരുന്നുമില്ല.
18: ശക്തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ടു കടല്‍ ക്ഷോഭിച്ചു.
19: ഇരുപത്തഞ്ചോ മുപ്പതോ സ്താദിയോണ്‍ദൂരം തണ്ടുവലിച്ചുകഴിഞ്ഞപ്പോള്‍ യേശു കടലിനുമീതേ നടന്നു വളളത്തെ സമീപിക്കുന്നതു കണ്ട്, അവര്‍ ഭയപ്പെട്ടു.
20: അവനവരോടു പറഞ്ഞു: ഞാനാകുന്നു, ഭയപ്പെടേണ്ടാ.
21: അവനെ വള്ളത്തില്‍ക്കയറ്റാന്‍ അവരാഗ്രഹിച്ചു. പെട്ടെന്നു വള്ളം അവര്‍ ലക്ഷ്യംവച്ചിരുന്ന കരയ്ക്കടുത്തു.
22: അവിടെ ഒരു വള്ളംമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ശിഷ്യന്മാരോടുകൂടെ യേശു അതില്‍ കയറിയിരുന്നില്ലെന്നും ശിഷ്യന്മാര്‍ തനിയേയാണു പോയതെന്നും കടലിന്റെ മറുകരെനിന്ന ആളുകള്‍ പിറ്റേദിവസം മനസ്സിലാക്കി.
23: കര്‍ത്താവു കൃതജ്ഞതാസ്‌തോത്രംചെയ്തു നല്കിയ അപ്പം ജനങ്ങള്‍ ഭക്ഷിച്ച ആ സ്ഥലത്തിനടുത്തേക്ക്, തിബേരിയാസില്‍നിന്നു മറ്റുവള്ളങ്ങള്‍ വന്നു.
24: യേശുവോ ശിഷ്യന്മാരോ അവിടെയില്ലെന്നു കണ്ടപ്പോള്‍ ജനക്കൂട്ടം വള്ളങ്ങളില്‍ക്കയറി യേശുവിനെത്തിരക്കി കഫര്‍ണാമിലെത്തി.

ജീവന്റെ അപ്പം
25: യേശുവിനെ കടലിന്റെ മറുകരയില്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: റബ്ബീ, അങ്ങെപ്പോള്‍ ഇവിടെയെത്തി?
26: യേശു പ്രതിവചിച്ചു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പംഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങളെന്നെ അന്വേഷിക്കുന്നത്.
27: നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ, മനുഷ്യപുത്രന്‍തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെമേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.
28: അപ്പോള്‍ അവരവനോടു ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തികൾ അനുഷ്ഠിക്കുന്നവരാകാന്‍ ഞങ്ങളെന്തു ചെയ്യണം?
29: യേശു മറുപടി പറഞ്ഞു: ഇതാണു ദൈവത്തിന്റെ പ്രവൃത്തി - അവിടുന്നയച്ചവനില്‍ വിശ്വസിക്കുക.
30: അപ്പോള്‍ അവര്‍ ചോദിച്ചു: ഞങ്ങള്‍കണ്ട്, നിന്നെ വിശ്വസിക്കേണ്ടതിന്, എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവര്‍ത്തിക്കുക?
31: അവിടുന്നവര്‍ക്കു ഭക്ഷിക്കുവാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് അപ്പംകൊടുത്തു എന്നെഴുതപ്പെട്ടിരിക്കുന്നതുപോലെ, ഞങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു.
32: യേശു മറുപടി പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍നിന്ന് അപ്പം തന്നത്; എന്റെ പിതാവാണു സ്വര്‍ഗ്ഗത്തില്‍നിന്നു നിങ്ങള്‍ക്കു യഥാര്‍ത്ഥമായ അപ്പംതരുന്നത്.
33: എന്തെന്നാല്‍, ദൈവത്തിന്റെ അപ്പമാണ്, സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്നു ലോകത്തിനു ജീവന്‍ നല്കുന്നത്..
34: അപ്പോള്‍ അവരവനോടപേക്ഷിച്ചു: കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്കെപ്പോഴും നല്കണമേ.
35: യേശു അവരോടു പറഞ്ഞു: ഞാനാണു ജീവന്റെ അപ്പം. എന്റെയടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവനു ദാഹിക്കുകയുമില്ല.
36: എന്നാല്‍, നിങ്ങളെന്നെക്കണ്ടിട്ടും വിശ്വസിക്കുന്നില്ലെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.
37: പിതാവ് എനിക്കു നല്കുന്നവരെല്ലാം എന്റെയടുത്തു വരും. എന്റെയടുക്കല്‍വരുന്നവനെ ഞാനൊരിക്കലും തള്ളിക്കളയുകയുമില്ല.
38: ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെയിഷ്ടമല്ലാ, എന്നെയയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്.
39: അവിടുന്നെനിക്കു നല്കിയവരില്‍ ഒരുവനെപ്പോലും നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്ടം.
40: പുത്രനെക്കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവനുണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെയിഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാനുയിര്‍പ്പിക്കും.
41: സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന അപ്പം ഞാനാണെന്നു പറഞ്ഞതിനാല്‍ യഹൂദര്‍ അവനെതിരേ പിറുപിറുത്തു.
42: അവര്‍ പറഞ്ഞു: ഇവന്‍ ജോസഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞുകൂടെ? പിന്നെയെങ്ങനെയാണ്, ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്നിരിക്കുന്നെന്ന് ഇവന്‍ പറയുന്നത്?
43: യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പരസ്പരം പിറുപിറുക്കേണ്ടാ.
44: എന്നെയയച്ച പിതാവ് ആകര്‍ഷിച്ചവനല്ലാതെ ഒരുവനും എന്റെയടുക്കലേക്കുവരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാനുയിര്‍പ്പിക്കും.
45: അവരെല്ലാവരും ദൈവം പഠിപ്പിച്ചവരാകുമെന്ന് പ്രവാചകഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയുംചെയ്തവരെല്ലാം എന്റെയടുക്കല്‍ വരുന്നു.
46: ആരെങ്കിലും പിതാവിനെക്കണ്ടിട്ടുണ്ടെന്നല്ല ഇതിനര്‍ത്ഥം. ദൈവത്തില്‍നിന്നുള്ളവന്‍മാത്രമേ പിതാവിനെക്കണ്ടിട്ടുള്ളു.
47: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.
48: ഞാനാകുന്നൂ, ജീവന്റെയപ്പം.
49: നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു.
50: ഇതാകട്ടെ, മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല.
51: സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവനെന്നേയ്ക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.
52: അപ്പോൾ, ഇതേപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. ഭക്ഷിക്കാൻ, നമുക്കു തന്റെ ശരീരംനല്കാൻ, ഇവനെങ്ങനെകഴിയുമെന്ന് അവര്‍ ചോദിച്ചു.
53: യേശു പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയുംചെയ്യുന്നില്ലെങ്കില്‍, നിങ്ങളിൽ ജീവനുണ്ടായിരിക്കുകയില്ല.
54: എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയുംചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാനവനെ ഉയിര്‍പ്പിക്കും.
55: എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ത്ഥഭക്ഷണമാകുന്നു. എന്റെ രക്തം യഥാര്‍ത്ഥപാനീയവും.
56: എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാനവനിലും വസിക്കുന്നു.
57: ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍മൂലം ജീവിക്കും.
58: ഇതു സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാകുന്നു. പിതാക്കന്മാര്‍ മന്നാ ഭക്ഷിക്കുകയും മരിക്കുകയുംചെയ്തപോലെയല്ല; ഈ അപ്പം ഭക്ഷിക്കുന്നവന്‍, എന്നേയ്ക്കും ജീവിക്കും.
59: കഫര്‍ണാമിലെ സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവനിതു പറഞ്ഞത്.

നിത്യജീവന്റെ വചസ്സുകള്‍
60: ഇതുകേട്ട്, അവന്റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കുകഴിയും?
61: തന്റെ ശിഷ്യന്മാര്‍ പിറുപിറുക്കുന്നെന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു: ഇതു നിങ്ങള്‍ക്കിടര്‍ച്ചവരുത്തുന്നുവോ?
62: അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ ആദ്യമായിരുന്നിടത്തേക്ക് ആരോഹണംചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ?
63: ആത്മാവാണു ജീവന്‍ നല്കുന്നത്; ശരീരമൊന്നിനുപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്.
64: എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ച്ചിലരുണ്ട്. അവരാരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവനാരെന്നും ആദ്യംമുതൽ അവനറിഞ്ഞിരുന്നു.
65: അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവില്‍നിന്നു നല്കപ്പെടുന്നവനല്ലാതെ, എന്റെയടുക്കലേക്കുവരാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്.
66: ഇതിനുശേഷം അവന്റെ ശിഷ്യന്മാരില്‍ ഏറെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെകൂടെ നടന്നില്ല.
67: അപ്പോൾ യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും വിട്ടുപോകാനാഗ്രഹിക്കുന്നില്ലേ?
68: ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെയടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്.
69: നീയാണു ദൈവത്തിന്റെ പരിശുദ്ധനെന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയുംചെയ്തിരിക്കുന്നു.
70: യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പന്ത്രണ്ടുപേരെ ഞാന്‍ തിരഞ്ഞെടുത്തില്ലേ? എന്നാല്‍ നിങ്ങളിലൊരുവന്‍ പിശാചാകുന്നു.
71: അവനിതു പറഞ്ഞതു ശിമയോന്‍ സ്കറിയോത്തായുടെ മകനായ യൂദാസിനെക്കുറിച്ചാണ്. എന്തെന്നാല്‍, പന്ത്രണ്ടുപേരിലൊരുവനായ അവനാണ് യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്നത്.

അദ്ധ്യായം 7 

കൂടാരത്തിരുനാള്‍
1: ഇതിനുശേഷം, യേശു ഗലീലിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദര്‍ അവനെ വധിക്കാന്‍ അവസരംപാര്‍ത്തിരുന്നതിനാല്‍, യൂദയായില്‍ സഞ്ചരിക്കാന്‍ അവനിഷ്ടപ്പെട്ടില്ല.
2: യഹൂദരുടെ കൂടാരത്തിരുനാള്‍ സമീപിച്ചിരുന്നു.
3: അതുകൊണ്ട്, അവന്റെ സഹോദരന്മാര്‍ അവനോടു പറഞ്ഞു: നീ ചെയ്യുന്ന പ്രവൃത്തികള്‍ നിന്റെ ശിഷ്യന്മാര്‍ കാണേണ്ടതിന്, നീ ഇവിടംവിട്ടു യൂദയായിലേക്കു പോവുക.
4: പരസ്യമായി അറിയപ്പെടാനാഗ്രഹിക്കുന്നവന്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയില്ല. നീ ഇതെല്ലാം ചെയ്യുന്നെങ്കില്‍, നിന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തുക.
5: അവന്റെ സഹോദരന്മാര്‍പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല.
6: അപ്പോൾ, യേശു പറഞ്ഞു: എന്റെ സമയം ഇതുവരെയുമായിട്ടില്ല. നിങ്ങള്‍ക്കാകട്ടെ എപ്പോഴും അനുകൂലമായ സമയമാണല്ലോ.
7: ലോകത്തിനു നിങ്ങളെ വെറുക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, അതിന്റെ പ്രവൃത്തികള്‍ തിന്മയാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നതിനാല്‍ അതെന്നെ വെറുക്കുന്നു.
8: നിങ്ങള്‍ തിരുനാളിനു പൊയ്‌ക്കൊള്ളുവിന്‍. ഞാന്‍ ഈ തിരുനാളിനു പോകുന്നില്ല. എന്തെന്നാല്‍, എന്റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ല.
9: ഇപ്രകാരം പറഞ്ഞ്, അവന്‍ ഗലീലിയില്‍ത്തന്നെതാമസിച്ചു.
10: എന്നാല്‍, അവന്റെ സഹോദരന്മാര്‍ തിരുനാളിനുപോയശേഷം, അവനും പോയി; പരസ്യമായല്ലാ, രഹസ്യമായി.
11: അവനെവിടെയെന്നു ചോദിച്ചുകൊണ്ട് തിരുനാളില്‍ യഹൂദര്‍ അവനെയന്വേഷിച്ചുകൊണ്ടിരുന്നു.
12: ആളുകള്‍ക്കിടയിൽ അവനെപ്പറ്റി പലരഹസ്യംപറച്ചിലുമുണ്ടായി. അവന്‍ ഒരു നല്ല മനുഷ്യനാണ് എന്നു ചിലര്‍ പറഞ്ഞു. അല്ലാ, അവന്‍ ജനങ്ങളെ വഴിപിഴപ്പിക്കുന്നു എന്നു മറ്റുചിലരും.
13: എങ്കിലും യഹൂദരോടുള്ള ഭയംനിമിത്തം, ആരുമവനെപ്പറ്റി പരസ്യമായൊന്നും സംസാരിച്ചില്ല.

യേശുവിന്റെ വിജ്ഞാനം
14: തിരുനാള്‍ പകുതിയായപ്പോള്‍ യേശു ദേവാലയത്തില്‍ച്ചെന്നു പഠിപ്പിച്ചുതുടങ്ങി.
15: ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ, ഇവന്, ഇത്രയും അറിവെവിടെനിന്നുകിട്ടിയെന്നു പറഞ്ഞു യഹൂദര്‍ വിസ്മയിച്ചു.
16: യേശു പറഞ്ഞു: എന്റെ പ്രബോധനം എന്റെ സ്വന്തമല്ല, എന്നെ അയച്ചവന്റേതത്രേ.
17: അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവന്‍, ഈ പ്രബോധനം ദൈവത്തില്‍നിന്നുള്ളതോ അതോ ഞാന്‍ സ്വയംനല്കുന്നതോ എന്നു മനസ്സിലാക്കും.
18: സ്വമേധയാ സംസാരിക്കുന്നവന്‍ സ്വന്തം മഹത്വമന്വേഷിക്കുന്നു; എന്നാല്‍, തന്നെ അയച്ചവന്റെ മഹത്വമന്വേഷിക്കുന്നവന്‍ സത്യവാനാണ്. അവനില്‍ അധർമ്മമില്ലാ.
19: മോശ നിങ്ങള്‍ക്കു നിയമംനല്കിയില്ലേ? എന്നിട്ടും നിങ്ങളാരും നിയമംപാലിക്കുന്നില്ല. എന്തുകൊണ്ടാണു നിങ്ങളെന്നെ കൊല്ലാനന്വേഷിക്കുന്നത്?
20: ജനങ്ങള്‍ പറഞ്ഞു: നിനക്കു പിശാചുണ്ട്. ആരാണു നിന്നെ കൊല്ലാനന്വേഷിക്കുന്നത്?
21: യേശു പ്രതിവചിച്ചു: ഞാനൊരു പ്രവൃത്തി ചെയ്തു. അതില്‍ നിങ്ങളെല്ലാവരും ആശ്ചര്യപ്പെടുന്നു.
22: മോശ നിങ്ങള്‍ക്കു പരിച്ഛേദനനിയമം നല്കിയിരിക്കുന്നു. വാസ്തവത്തില്‍ അതു മോശയില്‍നിന്നല്ല, പിതാക്കന്മാരില്‍നിന്നാണ്. അതനുസരിച്ചു സാബത്തില്‍ നിങ്ങള്‍ ഒരുവനു പരിച്ഛേദനം നടത്തുന്നു.
23: മോശയുടെ നിയമം ലംഘിക്കാതിരിക്കുന്നതിന്, ഒരുവന്‍ സാബത്തുദിവസം പരിച്ഛേദനംസ്വീകരിക്കുന്നുവെങ്കില്‍, സാബത്തുദിവസം ഒരു മനുഷ്യനെ ഞാന്‍ പൂര്‍ണ്ണമായി സുഖമാക്കിയതിനു നിങ്ങളെന്നോടു കോപിക്കുന്നുവോ?
24: പുറമേ കാണുന്നതനുസരിച്ചു വിധിക്കാതെ, നീതിയായി വിധിക്കുവിന്‍.

ഇവനാണോ ക്രിസ്തു?
25: ജറുസലെംനിവാസികളില്‍ ചിലര്‍ പറഞ്ഞു: ഇവനെയല്ലേ അവര്‍ കൊല്ലാനന്വേഷിക്കുന്നത്?
26: എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവരിവനോട് ഒന്നുംപറയുന്നില്ല. ഇവന്‍തന്നെയാണു ക്രിസ്തുവെന്ന് ഒരുപക്ഷേ അധികാരികള്‍ യഥാര്‍ത്ഥത്തില്‍ അറിഞ്ഞിരിക്കുമോ?
27: ഇവന്‍ എവിടെനിന്നുവരുന്നെന്നു നമുക്കറിയാം. എന്നാല്‍, ക്രിസ്തു വരുമ്പോള്‍ എവിടെനിന്നാണു വരുന്നതെന്ന് ആരുമറിയുകയില്ല.
28: അതുകൊണ്ട്, ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാനാരാണെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം, അല്ലേ? എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ നിങ്ങള്‍ക്കറിഞ്ഞുകൂടാ.
29: എനിക്കവിടുത്തെയറിയാം. എന്തെന്നാല്‍, ഞാനവിടുത്തെ അടുക്കല്‍നിന്നാണ്. അവിടുന്നാണെന്നെ അയച്ചത്.
30: അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കുമവനെ പിടിക്കാന്‍കഴിഞ്ഞില്ല. അവന്റെ മണിക്കൂർ ഇനിയുംവന്നിരുന്നില്ല.
31: ജനക്കൂട്ടത്തില്‍നിന്നാകട്ടെ, ഏറെ
പ്പേര്‍ അവനില്‍ വിശ്വസിച്ചു. അവര്‍ ചോദിച്ചു: ക്രിസ്തുവരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ?

വേര്‍പാടിനെക്കുറിച്ച്
32: അവനെക്കുറിച്ചുള്ള 
ജനക്കൂട്ടത്തിന്റെ പിറുപിറുക്കൽ ഫരിസേയര്‍ കേട്ടു. പ്രധാനപുരോഹിതന്മാരും ഫരിസേയരും അവനെപ്പിടികൂടാൻ സേവകരെ അയച്ചു.
33: അപ്പോൾ യേശു പറഞ്ഞു: അല്പസമയംകൂടെ ഞാന്‍ നിങ്ങളോടുകൂടെയുണ്ട്. അതിനുശേഷം ഞാന്‍ എന്നെ അയച്ചവന്റെയടുത്തേക്കു പോകും.
34: നിങ്ങളെന്നെയന്വേഷിക്കും; കണ്ടെത്തുകയില്ല. ഞാനായിരിക്കുന്നിടത്തു വരാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.
35: യഹൂദര്‍ പരസ്പരം പറഞ്ഞു: നമുക്കു കണ്ടെത്താന്‍കഴിയാത്തവിധം എവിടേക്കാണവന്‍ പോകുന്നത്? ഗ്രീക്കുകാരുടെയിടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെയടുക്കല്‍പ്പോയി, ഗ്രീക്കുകാരെ പഠിപ്പിക്കാനായിരിക്കുമോ?
36: നിങ്ങളെന്നെയന്വേഷിക്കും, കണ്ടെത്തുകയില്ലെന്നും ഞാനായിരിക്കുന്നിടത്തു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ലെന്നും അവന്‍ പറഞ്ഞ ഈ വചനമെന്താണ്?

ജീവജലത്തിന്റെ അരുവികള്‍
37: തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍, അവന്‍ എന്റെയടുക്കല്‍വരട്ടെ.
38: എന്നില്‍ വിശ്വസിക്കുന്നവൻ പാനംചെയ്യുകയുംചെയ്യട്ടെ. ലിഖിതം പ്രസ്താവിക്കുന്നതുപോലെ, അവ
ന്റെ ഹൃദയത്തില്‍നിന്ന്, ജീവജലത്തിന്റെ അരുവികളൊഴുകും.
39: അവനിതു പറഞ്ഞത്, തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെയും ആത്മാവു നല്കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല.

അധികാരികളുടെ അവിശ്വാസം
40: ഈ വാക്കുകള്‍ കേട്ടപ്പോള്‍, ജനങ്ങൾക്കിടയിൽ 
ചിലര്‍ പറഞ്ഞു: ഇവന്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനാണ്.
41: മറ്റുചിലര്‍ പറഞ്ഞു: ഇവന്‍ ക്രിസ്തുവാണ്. എന്നാല്‍, വേറെചിലര്‍ ചോദിച്ചു: ക്രിസ്തു ഗലീലിയില്‍നിന്നാണോ വരുക?
42: ക്രിസ്തു ദാവീദിന്റെ സന്താനപരമ്പരയില്‍നിന്നാണെന്നും ദാവീദിന്റെ ഗ്രാമമായ ബേത്‌ലെഹെമില്‍നിന്ന് അവന്‍ വരുമെന്നുമല്ലേ വിശുദ്ധലിഖിതം പറയുന്നത്?
43: അങ്ങനെ അവനെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായി.
44: ചിലര്‍ അവനെ ബന്ധിക്കാനാഗ്രഹിച്ചു. എന്നാല്‍, ആരുമവന്റെമേല്‍ കൈവച്ചില്ല.
45: സേവകന്മാര്‍ തിരിച്ചുചെന്നപ്പോള്‍ പുരോഹിതപ്രമുഖന്മാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞത്?
46: അവര്‍ മറുപടി പറഞ്ഞു: ഇങ്ങനെ ആരുമിതുവരെ സംസാരിച്ചിട്ടില്ല.
47: അപ്പോള്‍ ഫരിസേയരവരോടു ചോദിച്ചു: നിങ്ങളും വഞ്ചിതരായോ?
48: അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലുമവനില്‍ വിശ്വസിച്ചിട്ടുണ്ടോ?
49: നിയമമറിഞ്ഞുകൂടാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്.
50: മുമ്പൊരിക്കല്‍ യേശുവിന്റെ അടുക്കല്‍പ്പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ് അപ്പോളവരോടു ചോദിച്ചു:
51: ഒരുവനു പറയാനുള്ളത് ആദ്യംകേള്‍ക്കാതെയും അവനെന്താണു ചെയ്യുന്നതെന്നറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമമനുവദിക്കുന്നുണ്ടോ?
52: അവരവനോടു പ്രതികരിച്ചു: നീയും ഗലീലിയില്‍നിന്നാണോ? പരിശോധിച്ചുനോക്കൂ, ഒരു പ്രവാചകനും ഗലീലിയില്‍നിന്നു വരുന്നില്ലെന്ന് അപ്പോള്‍ മനസ്സിലാകും.
53: ഓരോരുത്തരും താന്താങ്ങളുടെ വീടുകളിലേക്കു പോയി.

മുന്നൂറ്റിനാലാം ദിവസം: യോഹന്നാന്‍ 4 - 5


അദ്ധ്യായം 4


യേശുവും സമരിയാക്കാരിയും
1: യോഹന്നാനേക്കാളധികമാളുകളെ താന്‍ ശിഷ്യപ്പെടുത്തുകയും സ്നാനപ്പെടുത്തുകയുംചെയ്യുന്നുവെന്നു ഫരിസേയര്‍ കേട്ടതായി കര്‍ത്താവറിഞ്ഞു.
2: വാസ്തവത്തില്‍, ശിഷ്യന്മാരല്ലാതെ, യേശുനേരിട്ട്, ആരെയും സ്നാനപ്പെടുത്തിയിട്ടില്ല.
3: അവന്‍ യൂദയാവിട്ടു വീണ്ടും ഗലീലിയിലേക്കു പുറപ്പെട്ടു.
4: അവനു സമരിയായിലൂടെ കടന്നുപോകേണ്ടിയിരുന്നു.
5: സമരിയായിലെ സിക്കാര്‍ എന്ന പട്ടണത്തില്‍ അവനെത്തി. യാക്കോബ്, തന്റെ മകന്‍ ജോസഫിനുനല്കിയ വയലിനടുത്താണ്, ഈ പട്ടണം.
6: യാക്കോബിന്റെ കിണര്‍ അവിടെയാണ്. യാത്രചെയ്തുക്ഷീണിച്ച യേശു, ആ കിണറിന്റെ കരയിലിരുന്നു. അപ്പോള്‍ ഏകദേശം ആറാംമണിക്കൂറായിരുന്നു.
7: ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളംകോരാന്‍ വന്നു. യേശു അവളോട്, എനിക്കു കുടിക്കാന്‍തരുക, എന്നുപറഞ്ഞു.
8: അവന്റെ ശിഷ്യന്മാരാകട്ടെ, ഭക്ഷണസാധനങ്ങള്‍വാങ്ങാന്‍ പട്ടണത്തിലേക്കു പോയിരുന്നു.
9: ആ സമരിയാക്കാരി അവനോടു ചോദിച്ചു: നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ചോദിക്കുന്നതെന്ത്? യഹൂദരും സമരിയാക്കാരുംതമ്മില്‍ സമ്പര്‍ക്കമൊന്നുമില്ലല്ലോ.
10: യേശു അവളോടു പറഞ്ഞു: ദൈവത്തിന്റെ ദാനമെന്തെന്നും എനിക്കു കുടിക്കാന്‍തരുകയെന്നു നിന്നോടാവശ്യപ്പെടുന്നത്, ആരെന്നുമറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലംതരുകയും ചെയ്യുമായിരുന്നു.
11: അവള്‍ പറഞ്ഞു: പ്രഭോ, വെള്ളംകോരാന്‍ നിനക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ ഈ ജീവജലം നിനക്കെവിടെനിന്നു കിട്ടും?
12: ഈ കിണര്‍ ഞങ്ങള്‍ക്കുതന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ നീ? അവനും അവന്റെ മക്കളും കന്നുകാലികളും ഈ കിണറ്റില്‍നിന്നാണു കുടിച്ചിരുന്നത്.
13: യേശു അവളോടു മറുപടിപറഞ്ഞു: ഈ വെള്ളംകുടിക്കുന്ന ആർക്കും വീണ്ടും ദാഹിക്കും.
14: എന്നാല്‍, ഞാന്‍ നല്കുന്ന വെള്ളംകുടിക്കുന്നവന്, ഒരിക്കലും ദാഹിക്കുകയില്ല. മറിച്ച്, ഞാന്‍ നല്കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗ്ഗളിക്കുന്ന അരുവിയാകും.
15: അവള്‍ അവനോടു പറഞ്ഞു: പ്രഭോ, ആ ജലം എനിക്കു തരുക. മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളംകോരാന്‍ ഞാനിവിടെ വരുകയുംവേണ്ടാ.
16: അവന്‍ പറഞ്ഞു: നീ ചെന്നു നിന്റെ ഭര്‍ത്താവിനെ വിളിച്ചുക്കൊണ്ടുവരുക.
17: എനിക്കു ഭര്‍ത്താവില്ലെന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. യേശു അവളോടു പറഞ്ഞു: എനിക്കു ഭര്‍ത്താവില്ലെന്നു നീ പറഞ്ഞതു ശരിയാണ്.
18: നിനക്ക് അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ നിന്റെ ഭര്‍ത്താവല്ല. നീ പറഞ്ഞതു സത്യമാണ്.
19: അവള്‍ പറഞ്ഞു: പ്രഭോ, അങ്ങൊരു പ്രവാചകനാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.
20: ഞങ്ങളുടെ പിതാക്കന്മാര്‍, ഈ മലയില്‍ ആരാധന നടത്തി; എന്നാല്‍, ആരാധനനടത്തേണ്ടസ്ഥലം ജറുസലേമിലാണെന്നു നിങ്ങള്‍ പറയുന്നു.
21: യേശു പറഞ്ഞു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലേമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത മണിക്കൂർവരുന്നു.
22: നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്ഷ യഹൂദരിൽനിന്നാകുന്നു.
23: എന്നാല്‍, യഥാര്‍ത്ഥആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെയാരാധിക്കുന്ന മണിക്കൂർവരുന്നു. അല്ല, അതിപ്പോള്‍ത്തന്നെയാണ്. വാസ്തവത്തില്‍ അങ്ങനെയുള്ള ആരാധകരെയാണു പിതാവന്വേഷിക്കുന്നതും.
24: ദൈവം ആത്മാവാണ്. അവിടുത്തെയാരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.
25: ആ സ്ത്രീ പറഞ്ഞു: മിശിഹാ -ക്രിസ്തു- വരുമെന്നെനിക്കറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെയറിയിക്കും.
26: യേശു അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാന്‍തന്നെയാണവന്‍.
27: തത്സമയം, അവന്റെ ശിഷ്യന്മാര്‍ തിരിച്ചെത്തി. അവൻ, ഒരു സ്ത്രീയോടു സംസാരിക്കുന്നതുകണ്ട്, അവരദ്ഭുതപ്പെട്ടു. എന്നാല്‍, എന്തുചോദിക്കുന്നെന്നോ അല്ലെങ്കിൽ, എന്തുകൊണ്ട് അവളോടു സംസാരിക്കുന്നെന്നോ ആരുമവനോടു ചോദിച്ചില്ല.
28: ആ സ്ത്രീയാകട്ടെ കുടമവിടെ വച്ചിട്ട്, പട്ടണത്തിലേക്കു പോയി, ആളുകളോടു പറഞ്ഞു:
29: ഞാന്‍ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞൊരു മനുഷ്യനെ നിങ്ങള്‍വന്നു കാണുവിന്‍. ഇവന്‍തന്നെയല്ലേ, ക്രിസ്തു?
30: അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ട്, അവന്റെയടുത്തു വന്നു.
31: തത്സമയം ശിഷ്യന്മാര്‍ അവനോടപേക്ഷിച്ചു: റബ്ബീ, ഭക്ഷണംകഴിച്ചാലും.
32: അവന്‍ പറഞ്ഞു: എനിക്കുകഴിക്കാൻ, നിങ്ങളറിയാത്ത ഭക്ഷണമുണ്ട്.
33: ആരെങ്കിലും ഇവനു ഭക്ഷണംകൊണ്ടുവന്നു കൊടുത്തിരിക്കുമോയെന്നു ശിഷ്യന്മാര്‍ പരസ്പരം പറഞ്ഞു.
34: യേശു അവരോടു പറഞ്ഞു: എന്നെ അയച്ചവന്റെ ഇഷ്ടം നിവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം.
35: നാലുമാസംകൂടെക്കഴിഞ്ഞാല്‍ വിളവെടുപ്പായെന്നു നിങ്ങള്‍ പറയുന്നില്ലേ? എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ കണ്ണുകളുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞ്, കൊയ്ത്തിനു പാകമായിരിക്കുന്നു.
36: കൊയ്യുന്നവനു കൂലികിട്ടുകയും അവന്‍ നിത്യജീവിതത്തിലേക്കു ഫലം ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒന്നുപോലെ സന്തോഷിക്കുന്നു.
37: വിതയ്ക്കുന്നതൊരുവന്‍, കൊയ്യുന്നതു മറ്റൊരുവന്‍ എന്ന ചൊല്ല്, ഇവിടെ വാസ്തവമായിരിക്കുന്നു.
38: നിങ്ങളദ്ധ്വാനിച്ചിട്ടില്ലാത്ത വിളവുശേഖരിക്കാന്‍ ഞാന്‍ നിങ്ങളെയയച്ചു; മറ്റുള്ളവരാണദ്ധ്വാനിച്ചത്. അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു.
39: ഞാന്‍ ചെയ്തതെല്ലാം അവനെന്നോടു പറഞ്ഞു എന്ന, ആ സ്ത്രീയുടെ സാക്ഷ്യംമൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകരവനില്‍ വിശ്വസിച്ചു.
40: ആ സമരിയാക്കാര്‍ അവന്റെയടുത്തുവന്ന്, തങ്ങളോടൊത്തു വസിക്കണമെന്ന് അവനോടപേക്ഷിച്ചു. അവന്‍ രണ്ടുദിവസം അവിടെത്താമസിച്ചു.
41: അവന്റെ വചനംശ്രവിച്ച മറ്റനേകരും അവനില്‍ വിശ്വസിച്ചു.
42: അവര്‍ ആ സ്ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്റെ വാക്കുമൂലമല്ല. കാരണം, ഞങ്ങള്‍തന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണു യഥാര്‍ത്ഥത്തില്‍ ലോകരക്ഷകനെന്നു മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.

രാജസേവകന്റെ പുത്രനെ സുഖപ്പെടുത്തുന്നു
43: രണ്ടുദിവസംകഴിഞ്ഞ്, അവനവിടെനിന്നു ഗലീലിയിലേക്കു പോയി. 
44: പ്രവാചകനു തന്റെ പിതൃഭൂമിയിൽ ബഹുമാനംലഭിക്കുന്നില്ലെന്ന്, യേശുതന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.
45: അവന്‍ ഗലീലിയില്‍ച്ചെന്നപ്പോള്‍ ഗലീലിയാക്കാര്‍ അവനെ സ്വാഗതംചെയ്തു. എന്തെന്നാല്‍, തിരുനാളില്‍, അവന്‍ ജറുസലെമില്‍ച്ചെയ്തകാര്യങ്ങള്‍ അവര്‍ കണ്ടിരുന്നു. അവരും തിരുനാളിനു പോയിട്ടുണ്ടായിരുന്നു.
46: അവന്‍ വീണ്ടും ഗലീലിയിലെ കാനായിലെത്തി. അവിടെവച്ചാണ് അവന്‍ വെള്ളം വീഞ്ഞാക്കിയത്. കഫര്‍ണാമില്‍ ഒരു രാജസേവകനുണ്ടായിരുന്നു. അവന്റെ മകന്‍ രോഗബാധിതനായിരുന്നു.
47: യേശു യൂദയായില്‍നിന്നു ഗലീലിയിലേക്കു വന്നെന്നുകേട്ടപ്പോള്‍ അവന്‍ചെന്ന്, തന്റെ ആസന്നമരണനായ മകനെ, വന്നുസുഖപ്പെടുത്തണമെന്ന് അവനോടപേക്ഷിച്ചു.
48: അപ്പോള്‍ യേശു അവനോടു പറഞ്ഞു: അടയാളങ്ങളും അദ്ഭുതങ്ങളും കാണുന്നില്ലെങ്കില്‍ നിങ്ങളൊരിക്കലും വിശ്വസിക്കുകയില്ലല്ലോ.
49: അപ്പോള്‍, ആ രാജസേവകന്‍ അവനോടപേക്ഷിച്ചു: കര്‍ത്താവേ, എന്റെ മകന്‍ മരിക്കുംമുമ്പേ വരണമേ! യേശു അവനോടു പറഞ്ഞു: പൊയ്‌ക്കൊള്ളുക. നിന്റെ മകന്‍ ജീവിക്കും.
50: യേശുപറഞ്ഞ വചനംവിശ്വസിച്ച്, അവന്‍ പോയി.
51: പോകുംവഴി, മകന്‍ ജീവിച്ചിരിക്കുന്നെന്ന വാര്‍ത്തയുമായി ഭൃത്യന്മാര്‍ എതിരേ വന്നു.
52: ഏതുസമയത്താണ് അവന്റെ സ്ഥിതിമെച്ചപ്പെട്ടതെന്ന് അവനന്വേഷിച്ചു. ഇന്നലെ ഏഴാംമണിക്കൂറില്‍ പനി വിട്ടുമാറിയെന്ന് അവര്‍ പറഞ്ഞു.
53: നിന്റെ മകന്‍ ജീവിക്കുമെന്ന് യേശു പറഞ്ഞത് ആ മണിക്കൂറില്‍ത്തന്നെയാണെന്ന് ആ പിതാവു മനസ്സിലാക്കി; അവനും കുടുംബംമുഴുവനും വിശ്വസിച്ചു.
54: ഇത്, യൂദയായില്‍നിന്നു ഗലീലിയിലേക്കു വന്നപ്പോള്‍ യേശുപ്രവര്‍ത്തിച്ച രണ്ടാമത്തെ അടയാളമാണ്.

അദ്ധ്യായം 5

ബേത്സഥാക്കുളത്തിലെ രോഗശാന്തി
1: ഇതിനുശേഷം, യഹൂദരുടെ ഒരു തിരുനാളിന്, യേശു ജറുസലെമിലേക്കു പോയി.
2: ജറുസലെമില്‍ അജകവാടത്തിനടുത്ത്, ഹെബ്രായഭാഷയില്‍ ബേത്സഥാ എന്നുവിളിക്കപ്പെടുന്ന അഞ്ചുമണ്ഡപങ്ങളുള്ള ഒരു കുളമുണ്ടായിരുന്നു.
3, 4: അവിടെ കുരുടരും മുടന്തരും തളര്‍വാതക്കാരുമായ അനേകം രോഗികള്‍ കിടന്നിരുന്നു.
5: മുപ്പത്തെട്ടുവര്‍ഷമായി രോഗിയായ ഒരുവന്‍ അവിടെയുണ്ടായിരുന്നു.
6: അവന്‍, അവിടെക്കിടക്കുന്നത്, യേശു കണ്ടു. അവന്‍ ഏറെനാളായി കിടപ്പിലാണെന്നറിഞ്ഞ്, യേശു ചോദിച്ചു: സുഖംപ്രാപിക്കാന്‍ നിനക്കാഗ്രഹമുണ്ടോ?
7: അവന്‍ പറഞ്ഞു: കര്‍ത്താവേ, വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാനെത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തിലിറങ്ങിക്കഴിഞ്ഞിരിക്കും.
8: യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു നിന്റെ കിടക്കയെടുത്തു നടക്കുക.
9: ആ മനുഷ്യൻ തത്ക്ഷണം സുഖംപ്രാപിച്ചു കിടക്കയെടുത്തു നടന്നു. അന്നു സാബത്തായിരുന്നു.
10: അതിനാല്‍, സുഖംപ്രാപിച്ച ആ മനുഷ്യനോടു യഹൂദര്‍ പറഞ്ഞു: ഇന്നു സാബത്താകയാല്‍ കിടക്കചുമക്കുന്നതു നിഷിദ്ധമാണ്.
11: അവന്‍ മറുപടി പറഞ്ഞു: എന്നെ സുഖപ്പെടുത്തിയവന്‍ നിന്റെ കിടക്കയെടുത്തുനടക്കുകയെന്ന് എന്നോടു പറഞ്ഞു.
12: അപ്പോള്‍ അവര്‍ ചോദിച്ചു: കിടക്കയെടുത്തുനടക്കുകയെന്നു നിന്നോടു പറഞ്ഞവനാരാണ്?
13:അവനാരാണെന്നു സുഖംപ്രാപിച്ചവനറിഞ്ഞിരുന്നില്ല. കാരണം, അവിടെയുണ്ടായിരുന്ന ജനക്കൂട്ടത്തില്‍, യേശു മറഞ്ഞുകഴിഞ്ഞിരുന്നു.
14: പിന്നീട്, യേശു ദേവാലയത്തില്‍വച്ച്, അവനെക്കണ്ടപ്പോള്‍ പറഞ്ഞു: ഇതാ, നീ സൗഖ്യംപ്രാപിച്ചിരിക്കുന്നു. കൂടുതല്‍ മോശമായതൊന്നുംസംഭവിക്കാതിരിക്കാന്‍ മേലില്‍ പാപംചെയ്യരുത്.
15: അവന്‍ പോയി, യേശുവാണു തന്നെ സുഖപ്പെടുത്തിയതെന്നു യഹൂദരെയറിയിച്ചു.
16: സാബത്തില്‍ ഇവചെയ്തിരുന്നതുകൊണ്ട്, യേശുവിനെ യഹൂദര്‍ ഉപദ്രവിച്ചിരുന്നു.
17: യേശു അവരോടു പറഞ്ഞു: എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു; ഞാനും പ്രവര്‍ത്തിക്കുന്നു.
18: ഇതുമൂലം അവനെ വധിക്കാന്‍ യഹൂദര്‍ കൂടുതലായി ശ്രമിച്ചു. കാരണം, അവന്‍ സാബത്തുലംഘിക്കുകമാത്രമല്ല, തന്നെത്തന്നെ ദൈവതുല്യനാക്കിക്കൊണ്ടു ദൈവത്തെ തന്റെ പിതാവെന്നു വിളിക്കുകയുംചെയ്തു.

പുത്രന്റെ അധികാരം
19: അപ്പോൾ, യേശു അവരോടു പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണുന്നതല്ലാതെ, പുത്രനു സ്വയമേ, ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനുംചെയ്യുന്നു.
20: എന്തെന്നാല്‍, പിതാവു പുത്രനെ സ്നേഹിക്കുകയും താന്‍ചെയ്യുന്നതെല്ലാം അവനെക്കാണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിസ്മയിക്കത്തക്കവിധം ഇവയെക്കാള്‍ വലിയപ്രവൃത്തികളും അവിടുന്നവനെക്കാണിക്കും.
21: എന്തെന്നാൽ, പിതാവു മരിച്ചവരെ ഉയിർപ്പിച്ച്, അവര്‍ക്കു ജീവന്‍നല്കുന്നപോലെതന്നെ പുത്രനും താനിച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്കുന്നു.
22: പിതാവാരെയും വിധിക്കുന്നില്ല; വിധിമുഴുവനും അവിടുന്നു പുത്രനെയേല്പിച്ചിരിക്കുന്നു.
23: പിതാവിനെ ആദരിക്കുന്നപോലെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണിത്. പുത്രനെ ആദരിക്കാത്തവരാരും അവനെയയച്ച പിതാവിനെയുമാദരിക്കുന്നില്ല.
24: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയുംചെയ്യുന്നവനു നിത്യജീവനുണ്ട്. അവൻ ശിക്ഷാവിധിക്കു വിധേയനാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു.
25: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരംശ്രവിക്കുന്ന മണിക്കൂർ വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും.
26: എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരംനല്കിയിരിക്കുന്നു.
27: മനുഷ്യപുത്രനായതുകൊണ്ട്, വിധിക്കാനുള്ള അധികാരവും അവനു നല്കിയിരിക്കുന്നു.
28: ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരംശ്രവിക്കുന്ന മണിക്കൂർ വരുന്നു.
29: അപ്പോള്‍ നന്മചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരും.

യേശുവിന്റെ സാക്ഷ്യം
30: സ്വമേധയാ ഒന്നുംചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നപോലെ, ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വ്വകവുമാണ്. എന്തെന്നാൽ, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണു ഞാനന്വേഷിക്കുന്നത്.
31: ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യപ്പെടുത്തുന്നെങ്കില്‍, എന്റെ സാക്ഷ്യം സത്യമല്ല.
32: എന്നെക്കുറിച്ചു സാക്ഷ്യംനല്കുന്ന വേറൊരാളുണ്ട്. എന്നെക്കുറിച്ചുള്ള അവന്റെ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം.
33: നിങ്ങള്‍ യോഹന്നാന്റെയടുത്തേക്ക് ആളയച്ചു. അവന്‍ സത്യത്തിനു സാക്ഷ്യംനല്കുകയുംചെയ്തു.
34: ഞാന്‍ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നില്ലാ. എന്നാൽ, നിങ്ങള്‍ രക്ഷിക്കപ്പെടേണ്ടതിനാണു ഞാനിതെല്ലാം പറയുന്നത്.
35: കത്തിജ്ജ്വലിക്കുന്ന വിളക്കായിരുന്നു അവന്‍. അല്പസമയത്തേക്ക് അവന്റെ പ്രകാശത്തിലാഹ്ലാദിക്കാന്‍ നിങ്ങൾ ആഗ്രഹിച്ചുമിരുന്നു.
36: എന്നാല്‍, യോഹന്നാന്റേതിനെക്കാള്‍ വലിയസാക്ഷ്യം  എനിക്കുണ്ട്. എന്തെന്നാല്‍, പൂര്‍ത്തിയാക്കാനായി പിതാവെന്നെയേല്പിച്ച പ്രവൃത്തികള്‍ - ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന  പ്രവൃത്തികള്‍തന്നെ - പിതാവാണ് എന്നെ അയച്ചതെന്നു സാക്ഷ്യപ്പെടുത്തുന്നു.
37: എന്നെയയച്ച പിതാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ സ്വരം നിങ്ങളൊരിക്കലും ശ്രവിച്ചിട്ടില്ല, രൂപം കണ്ടിട്ടുമില്ല.
38: അവിടുത്തെ വചനം നിങ്ങളില്‍ വസിക്കുന്നില്ല. കാരണം, അവിടുന്നയച്ചവനെ നിങ്ങള്‍ വിശ്വസിക്കുന്നില്ലാ.
39: ലിഖിതങ്ങള്‍ നിങ്ങള്‍ സൂക്ഷ്മപരിശോധന നടത്തുന്നു. എന്തെന്നാല്‍, അവയില്‍ നിത്യജീവനുണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നു. അവതന്നെയാണ്, എന്നെക്കുറിച്ചു സാക്ഷ്യംനല്കുന്നത്.
40: എന്നിട്ടും നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിന്, എന്റെയടുത്തേക്കുവരാന്‍ നിങ്ങളാഗ്രഹിക്കുന്നില്ലാ.
41: മനുഷ്യരില്‍നിന്നു ഞാന്‍ മഹത്വംസ്വീകരിക്കുന്നില്ല.
42: എനിക്കു നിങ്ങളെയറിയാം. നിങ്ങളില്‍ ദൈവസ്നേഹമില്ല.
43: ഞാന്‍, എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങളെന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍, വേറൊരുവന്‍ സ്വന്തംനാമത്തില്‍ വന്നാല്‍, നിങ്ങളവനെ സ്വീകരിക്കും.
44: പരസ്പരം മഹത്വംസ്വീകരിക്കുകയും ഏകദൈവത്തില്‍നിന്നുവരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയുംചെയ്യുന്ന നിങ്ങള്‍ക്കെങ്ങനെ വിശ്വസിക്കാന്‍കഴിയും?
45: പിതാവിന്റെ സന്നിധിയില്‍ ഞാനായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുന്നതെന്നു നിങ്ങള്‍ വിചാരിക്കേണ്ടാ. നിങ്ങള്‍ പ്രത്യാശയര്‍പ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളെക്കുറ്റപ്പെടുത്തുന്നത്.
46: എന്തെന്നാൽ, നിങ്ങള്‍ മോശയെ വിശ്വസിച്ചിരുന്നെങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു. കാരണം, എന്നെക്കുറിച്ചാണ്, അവനെഴുതിയിരിക്കുന്നത്.
47: എന്നാല്‍, അവനെഴുതിയവ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, എന്റെ വാക്കുകളെങ്ങനെ വിശ്വസിക്കും?

മുന്നൂറ്റിമൂന്നാം ദിവസം: യോഹന്നാന്‍ 1 - 3


അദ്ധ്യായം 1


വചനം മനുഷ്യനായി
1: ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
2: അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.
3: സമസ്തവും അവനിലൂടെ സംഭവിച്ചു. ഒന്നും അവനെക്കൂടാതെ സംഭവിച്ചിട്ടില്ല.
4: അവനില്‍ സംഭവിച്ചതു ജീവനായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
5: ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെക്കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.
6: ദൈവമയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാന്‍.
7: അവന്‍ സാക്ഷ്യത്തിനായി വന്നു - പ്രകാശത്തിനു സാക്ഷ്യംനല്കാന്‍; അവന്‍വഴി എല്ലാവരും വിശ്വസിക്കാന്‍.
8: അവന്‍ പ്രകാശമായിരുന്നില്ല; പ്രകാശത്തിനു സാക്ഷ്യംനല്കാന്‍ വന്നവനാണ്.
9: എല്ലാമനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥവെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു.
10: അവന്‍ ലോകത്തിലായിരുന്നു. ലോകം അവനിലൂടെയുണ്ടായി. എങ്കിലും, ലോകം അവനെയറിഞ്ഞില്ല.
11: അവന്‍ സ്വജനത്തിന്റെയടുത്തേക്കു വന്നു; എന്നാല്‍, അവരവനെ സ്വീകരിച്ചില്ല.
12: തന്നെ സ്വീകരിച്ചവര്‍ക്കെല്ലാമാകട്ടെ, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവുനല്കി.
13: അവര്‍ ജനിച്ചതു രക്തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്ഛയില്‍നിന്നോ അല്ല, പ്രത്യുത, ദൈവത്തില്‍നിന്നത്രേ.
14: വചനം മാംസമായി നമ്മുടെയിടയില്‍ കൂടാരമടിച്ചു. അവന്റെ മഹത്വം ഞങ്ങൾ ര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിൽനിന്നുള്ള ഏകജാതന്റേതുമായ മഹത്വം.
15: യോഹന്നാന്‍ അവനെക്കുറിച്ചു സാക്ഷ്യംനല്കിക്കൊണ്ടു വിളിച്ചുപറഞ്ഞു: ഇവനെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്, എന്റെ പിന്നാലെവരുന്നവന്‍ എന്നെക്കാള്‍ മുമ്പനാണ്; കാരണം, എനിക്കുമുമ്പുതന്നെ അവനുണ്ടായിരുന്നു.
16: എന്തെന്നാൽ, അവന്റെ പൂര്‍ണ്ണതയില്‍നിന്നു നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.
17: കാരണം, നിയമം മോശവഴി നല്കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്തുവഴി വന്നു.
18: ദൈവത്തെ ആരുമൊരിക്കലും കണ്ടിട്ടില്ല. പിതാവുമായി ആത്മബന്ധംപുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്.

സ്നാപകയോഹന്നാന്റെ സാക്ഷ്യം
19: നീയാരാണെന്നു ചോദിക്കാന്‍ യഹൂദര്‍ ജറുസലെമില്‍നിന്നു പുരോഹിതന്മാരെയും ലേവ്യരെയുമയച്ചപ്പോള്‍ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു:
20: അവന്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു: ഞാന്‍ ക്രിസ്തുവല്ല.
21: അവരവനോടു ചോദിച്ചു: എങ്കില്‍പ്പിന്നെ നീയാരാണ്? ഏലിയായോ? അല്ലാ എന്ന്, അവന്‍ പ്രതിവചിച്ചു. നീ പ്രവാചകനാണോ? അല്ലാ എന്ന്, അവന്‍ മറുപടിനല്കി.
22: അപ്പോളവര്‍ അവനോടു ചോദിച്ചു: നീയാരാണ്, ഞങ്ങളെ അയച്ചവര്‍ക്കു മറുപടിനൽകേണ്ടതിന്, നിന്നെക്കുറിച്ചുതന്നെ നീയെന്തു പറയുന്നു?
23: അവന്‍ പറഞ്ഞു: ഏശയ്യാ ദീര്‍ഘദര്‍ശി പ്രവചിച്ചപോലെ, കര്‍ത്താവിന്റെ വഴി നേരേയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാന്‍.
24: ഫരിസേയരാൽ അയയ്ക്കപ്പെട്ടവരായിട്ടിരുന്നൂ, അവർ.
25: അവരവനോടു ചോദിച്ചു: നീ ക്രിസ്തുവോ ഏലിയായോ പ്രവാചകനോ അല്ലെങ്കില്‍, പിന്നെ സ്നാനംനല്കാന്‍ കാരണമെന്ത്?
26: യോഹന്നാന്‍ അവർക്കു മറുപടി നല്കി: ഞാന്‍ ജലംകൊണ്ടു സ്നാനംനല്കുന്നു. നിങ്ങളറിയാത്തവന്‍ നിങ്ങളുടെ മദ്ധ്യേ നില്പുണ്ട്.
27: എന്റെ പിന്നാലെ വരുന്ന അവന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല.
28: യോഹന്നാന്‍ സ്നാനംനല്കിക്കൊണ്ടിരുന്ന ജോര്‍ദാന്റെ അക്കരെ, ബഥാനിയായിലാണ് ഇവ സംഭവിച്ചത്.

ദൈവത്തിന്റെ കുഞ്ഞാട്
29: പിറ്റേന്ന്, യേശു തന്റെയടുത്തേക്കു വരുന്നതുകണ്ട്, അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപംനീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്.
30: എന്റെ പിന്നാലെ വരുന്നവന്‍ എനിക്കു മുമ്പുണ്ടായിരുന്നെന്ന്, ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, ഇവൻ എന്നെക്കാൾ വലിയവനാണ്.
31: ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്നാനംനല്കുന്നത്.
32: ആത്മാവു പ്രാവിന്റെ രൂപത്തിൽ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെമേല്‍ ആവസിക്കുന്നതു താന്‍കണ്ടു എന്നു യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി.
33: ഞാനവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്നാനംനല്കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞു: ആത്മാവിറങ്ങിവന്ന് ആരുടെമേല്‍ ആവസിക്കുന്നതു നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനംനല്കുന്നവന്‍.
34: ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ആദ്യശിഷ്യന്മാര്‍
35: പിറ്റേന്ന്, യോഹന്നാന്‍ വീണ്ടും തന്റെ ശിഷ്യന്മാരില്‍ രണ്ടുപേരുടെകൂടെ നില്ക്കുമ്പോള്‍
36: യേശു നടന്നുവരുന്നതുകണ്ടു പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!
37: അവന്‍ പറഞ്ഞതുകേട്ട്, ആ രണ്ടു ശിഷ്യന്മാര്‍ യേശുവിനെ അനുഗമിച്ചു.
38: യേശു തിരിഞ്ഞ്, അവര്‍ തന്റെ പിന്നാലെ വരുന്നതുകണ്ട്, അവരോടു ചോദിച്ചു: നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവരവനോടു പറഞ്ഞു: റബ്ബീ - ഗുരു എന്നാണ് ഇതിനര്‍ത്ഥം - അങ്ങെവിടെയാണു വസിക്കുന്നത്?
39: അവനവരോടു പറഞ്ഞു: വന്നുകാണുക. അവര്‍ചെന്ന്, അവന്‍ വസിക്കുന്നിടംകാണുകയും അന്ന്, അവനോടുകൂടെ താമസിക്കുകയുംചെയ്തു. അപ്പോള്‍ ഏകദേശം പത്താംമണിക്കൂര്‍ ആയിരുന്നു.
40: യോഹന്നാന്‍ പറഞ്ഞതുകേട്ട് അവനെയനുഗമിച്ച ആ രണ്ടുപേരിലൊരുവന്‍ ശിമയോന്‍ പത്രോസിന്റെ സഹോദരന്‍ അന്ത്രയോസായിരുന്നു.
41: അവന്‍ ആദ്യമേ തന്റെ സഹോദരനായ ശിമയോനെക്കണ്ട് അവനോട്, ഞങ്ങള്‍ മിശിഹായെ - ക്രിസ്തു എന്നാണ് ഇതിനര്‍ത്ഥം - കണ്ടു എന്നു പറഞ്ഞു.
42: അവനെ യേശുവിന്റെയടുത്തേക്കു കൊണ്ടുവന്നു. യേശു അവനെനോക്കിപ്പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ - അതായത്, പാറ - എന്നു നീ വിളിക്കപ്പെടും.

പീലിപ്പോസും നഥാനയേലും
43: പിറ്റേന്ന്, അവന്‍ ഗലീലിയിലേക്കു പോകാനാഗ്രഹിച്ചു. പീലിപ്പോസിനെക്കണ്ടപ്പോള്‍ യേശു അവനോടു പറഞ്ഞു: എന്നെയനുഗമിക്കുക.
44: പീലിപ്പോസ് അന്ത്രയോസിന്റെയും പത്രോസിന്റെയും പട്ടണമായ ബേത്സൈദായില്‍നിന്നുള്ളവനായിരുന്നു.
45: പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: നിയമത്തിൽ, മോശയും അതുപോലെ പ്രവാചകരും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ - ജോസഫിന്റെ മകന്‍, നസറത്തില്‍നിന്നുള്ള യേശുവിനെ - ഞങ്ങള്‍ കണ്ടു.
46: നഥാനയേല്‍ അവനോടു പറഞ്ഞു: നസ്രത്തില്‍നിന്ന് എന്തെങ്കിലും നന്മയുണ്ടാകുമോ? പീലിപ്പോസ് അവനോടു പറഞ്ഞു: വന്നുകാണുക!
47: നഥാനയേല്‍ തന്റെയടുത്തേക്കുവരുന്നതുകണ്ട്, യേശു അവനെപ്പറ്റിപ്പറഞ്ഞു: ഇതാ, കാപട്യമില്ലാത്ത, ഒരു യഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍!
48: നഥാനയേല്‍ അവനോടു പറഞ്ഞു: നീയെന്നെ എങ്ങനെയറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടിലായിരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു.
49: നഥാനയേല്‍ അവനോടു പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്.
50: യേശു പറഞ്ഞു: അത്തിമരത്തിന്റെ ചുവട്ടില്‍ നിന്നെക്കണ്ടു എന്നു ഞാന്‍ പറഞ്ഞതുകൊണ്ട്, നീ വിശ്വസിക്കുന്നു, അല്ലേ? ഇതിനെക്കാള്‍ വലിയകാര്യങ്ങള്‍ നീ കാണും.
51: അവന്‍ തുടര്‍ന്നു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, സ്വര്‍ഗ്ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാര്‍ മനുഷ്യപുത്രന്റെമേല്‍ കയറിപ്പോകുന്നതും ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.

അദ്ധ്യായം 2

കാനായിലെ വിവാഹവിരുന്ന്
1: മൂന്നാംദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു.
2: യേശുവും ശിഷ്യന്മാരും വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു.
3: അവിടെ വീഞ്ഞുതീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല.
4: യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കുമെന്ത്? എന്റെ മണിക്കൂർ ഇനിയുമായിട്ടില്ല.
5: അവന്റെയമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതെന്തായാലും അതുചെയ്യുവിന്‍.
6: യഹൂദരുടെ ശുദ്ധീകരണകര്‍മ്മത്തിനുള്ള വെള്ളംനിറയ്ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെയുണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു.
7: ഭരണികളില്‍ വെള്ളംനിറയ്ക്കുവിനെന്ന് യേശു അവരോടു കല്പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു.
8: ഇനി, പകര്‍ന്നു കലവറക്കാരന്റെയടുത്തു കൊണ്ടുചെല്ലുവിനെന്ന് അവന്‍ പറഞ്ഞു. അവരപ്രകാരം ചെയ്തു.
9: വീഞ്ഞായിമാറിയ ആ വെള്ളം കലവറക്കാരന്‍ രുചിച്ചുനോക്കി. അതെവിടെനിന്നാണെന്ന് അവനറിഞ്ഞില്ല. എന്നാല്‍, വെള്ളംകോരിയ പരിചാരകരറിഞ്ഞിരുന്നു. കലവറക്കാരന്‍ മണവാളനെ വിളിച്ചു
10: അവന്‍ പറഞ്ഞു: എല്ലാവരും മേല്‍ത്തരംവീഞ്ഞ്, ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍, നീ നല്ലവീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ.
11: യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനുപ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായില്‍ ചെയ്തത്. അവന്റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.
12: അതിനുശേഷം അവന്‍ തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടെ കഫര്‍ണാമിലേക്കു പോയി. അവരവിടെ ഏതാനുംദിവസം താമസിച്ചു.

യേശു ദേവാലയംശുദ്ധീകരിക്കുന്നു
13: യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കുപോയി.
14: കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയംമാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു.
15: അവന്‍ ചരടുകൊണ്ടു ചാട്ടയുണ്ടാക്കി അവയെയെല്ലാം, ആടുകളേയും കാളകളേയും ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയുംചെയ്തു.
16: പ്രാവുകൾ വില്ക്കുന്നവരോട് അവന്‍ പറഞ്ഞു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടുപോകുവിന്‍. എന്റെ പിതാവിന്റെ ഭവനം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്.
17: അവിടുത്തെ ഭവനത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്റെ ശിഷ്യന്മാരനുസ്മരിച്ചു.
18: യഹൂദര്‍ അവനോടുചോദിച്ചു: ഇവ ചെയ്യുന്നതിന് എന്തടയാളമാണ് നീ ഞങ്ങളെക്കാണിക്കുന്നത്?
19: യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാനതു പുനരുദ്ധരിക്കും.
20: അപ്പോൾ, യഹൂദര്‍ ചോദിച്ചു: ഈ ദേവാലയംപണിയുവാന്‍ നാല്പത്താറു സംവത്സരമെടുത്തു. വെറും മൂന്നുദിവസത്തിനകം നീയതു പുനരുദ്ധരിക്കുമോ?
21: എന്നാല്‍, അവന്‍ പറഞ്ഞതു തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്.
22: അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്റെ ശിഷ്യന്മാര്‍, അവന്‍ ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍മ്മിക്കുകയും അങ്ങനെ, ലിഖിതവും യേശുപ്രസ്താവിച്ച വചനവും വിശ്വസിക്കുകയും ചെയ്തു.
23: പെസഹാത്തിരുനാളിന് അവന്‍ ജറുസലെമിലായിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍കണ്ട്, ഏറെപ്പേര്‍ അവന്റെ നാമത്തില്‍ വിശ്വസിച്ചു.
24: യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു.
25: മനുഷ്യനെപ്പറ്റി ആരുടെയും സാക്ഷ്യം അവനാവശ്യമായിരുന്നില്ല; കാരണം, മനുഷ്യനിലുള്ളത് എന്താണെന്ന് അവനറിഞ്ഞിരുന്നു.


അദ്ധ്യായം 3 

യേശുവും നിക്കൊദേമോസും
1: ഫരിസേയരില്‍, നിക്കൊദേമോസ് എന്നുപേരുള്ള ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു.
2: അവന്‍ രാത്രി യേശുവിന്റെയടുത്തുവന്നു പറഞ്ഞു: റബ്ബീ, അങ്ങു ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങളറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍, ഒരുവനും അങ്ങുചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍കഴിയുകയില്ല.
3: യേശു അവനോടു പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍കഴിയുകയില്ല.
4: നിക്കൊദേമോസ് അവനോടു ചോദിച്ചു: പ്രായമായ മനുഷ്യന് എങ്ങനെ ജനിക്കാന്‍സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടുംപ്രവേശിച്ച്, അവനു ജനിക്കാന്‍കഴിയുമോ?
5: യേശു പ്രതിവചിച്ചു: സത്യംസത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍പ്രവേശിക്കുക സാദ്ധ്യമല്ല.
6: മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും.
7: നിങ്ങള്‍ വീണ്ടും ജനിക്കണമെന്നു ഞാന്‍ പറഞ്ഞതുകൊണ്ടു നീ വിസ്മയിക്കേണ്ടാ.
8: കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അതെവിടെനിന്നു വരുന്നെന്നോ എവിടേയ്ക്കു പോകുന്നെന്നോ നീയറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏതുവ്യക്തിയും.
9: നിക്കൊദേമോസ് ചോദിച്ചു: ഇതെല്ലാം എങ്ങനെ സംഭവിക്കും?
10: യേശു പറഞ്ഞു: നീ ഇസ്രായേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്സിലാകുന്നില്ലേ?
11: സത്യംസത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഞങ്ങള്‍ അറിയുന്നവയെപ്പറ്റി സംസാരിക്കുന്നു; കണ്ടവയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുന്നില്ല.
12: ഭൗമികകാര്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞതു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗീയകാര്യങ്ങള്‍പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?
13: സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ, മറ്റാരും സ്വര്‍ഗ്ഗത്തില്‍ കയറിയിട്ടില്ല.
14: മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയപോലെ,
15: തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവനുണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.
16: എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിന്, തന്റെ ഏകജാതനെ നല്കാന്‍തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
17: ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചതു ലോകത്തെ ശിക്ഷ വിധിക്കാനല്ല. പ്രത്യുത, അവന്‍വഴി ലോകം രക്ഷപ്രാപിക്കാനാണ്.
18: അവനില്‍ വിശ്വസിക്കുന്ന ആരും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു.
19: ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കുവന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാളധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മയുള്ളവയായിരുന്നു.
20: തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശംവെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന്, അവന്‍ വെളിച്ചത്തിലേക്കു വരുന്നില്ല.
21: സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികള്‍ ദൈവത്തില്‍ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.

യേശുവും സ്നാപകയോഹന്നാനും.
22: ഇതിനുശേഷം യേശുവും ശിഷ്യന്മാരും യൂദയാദേശത്തേക്കു പോയി. അവിടെയവന്‍ അവരോടൊത്തു താമസിച്ച്, സ്നാനം നല്കികൊണ്ടിരുന്നു.
23: സാലിമിനടുത്തുള്ള ഏനോനില്‍ വെള്ളം ധാരാളമുണ്ടായിരുന്നതിനാല്‍ അവിടെ യോഹന്നാനും സ്നാനംനല്കിയിരുന്നു. ആളുകള്‍ അവന്റെയടുത്തുവന്നു സ്നാനം സ്വീകരിച്ചിരുന്നു.
24: യോഹന്നാന്‍, ഇനിയും കാരാഗൃഹത്തിലടയ്ക്കപ്പെട്ടിരുന്നില്ല.
25: അവന്റെ ശിഷ്യന്മാരും ഒരു യഹൂദനുംതമ്മില്‍ ശുദ്ധീകരണത്തെപ്പററി തര്‍ക്കമുണ്ടായി.
26: അവര്‍ യോഹന്നാനെ സമീപിച്ചുപറഞ്ഞു: ഗുരോ, ജോര്‍ദ്ദാന്റെ അക്കരെ നിന്നോടുകൂടെയുണ്ടായിരുന്നവന്‍, നീ ആരെപ്പറ്റി സാക്ഷ്യപ്പെടുത്തിയോ അവൻ, ഇതാ, ഇവിടെ സ്നാനംനല്കുന്നു. എല്ലാവരും അവന്റെയടുത്തേക്കു പോകുകയാണ്.
27: യോഹന്നാന്‍ പ്രതിവചിച്ചു: സ്വര്‍ഗ്ഗത്തില്‍നിന്നു നല്കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല.
28: ഞാന്‍ ക്രിസ്തുവല്ല. പ്രത്യുത, അവനുമുമ്പേ അയയ്ക്കപ്പെട്ടവനാണെന്നു ഞാന്‍ പറഞ്ഞതിനു നിങ്ങള്‍തന്നെ സാക്ഷികളാണ്.
29: മണവാട്ടിയുള്ളവനാണു മണവാളന്‍. അടുത്തുനിന്നു മണവാളനെ ശ്രവിക്കുന്ന സ്‌നേഹിതന്‍ അവന്റെ സ്വരത്തില്‍ വളരെയധികം സന്തോഷിക്കുന്നു. അതുകൊണ്ട്, എന്റെ ഈ സന്തോഷം ഇപ്പോള്‍ പൂര്‍ണ്ണമായിരിക്കുന്നു.
30: അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം.
31: ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കുമുപരിയാണ്. ഭൂമിയില്‍നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമികകാര്യങ്ങള്‍ സംസാരിക്കുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കുമുപരിയാണ്.
32: അവന്‍ കാണുകയും കേള്‍ക്കുകയുംചെയ്തതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു; അവന്റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല.
33: അവന്റെ സാക്ഷ്യംസ്വീകരിക്കുന്നവന്‍ ദൈവം സത്യവാനാണെന്നതിനു മുദ്രവയ്ക്കുന്നു.
34: ദൈവമയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു; ദൈവം അളന്നല്ലല്ലോ ആത്മാവിനെക്കൊടുക്കുന്നത്.
35: പിതാവു പുത്രനെ സ്നേഹിക്കുന്നു. എല്ലാം അവന്റെ കൈയിലേല്പിക്കുകയും ചെയ്തിരിക്കുന്നു.
36: പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെയനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവക്രോധം അവന്റെമേലുണ്ടായിരിക്കും.

മുന്നൂറ്റിരണ്ടാം ദിവസം: ലൂക്കാ 23 - 24


അദ്ധ്യായം 23


പീലാത്തോസിന്റെ മുമ്പില്‍
1: അനന്തരം, അവരുടെ സംഘം ഒന്നാകെയെഴുന്നേറ്റ്, അവനെ പീലാത്തോസിന്റെ മുമ്പിലേക്കു കൊണ്ടുപോയി.
2: അവര്‍ അവന്റെമേല്‍ കുറ്റംചുമത്താന്‍ തുടങ്ങി: ഞങ്ങളുടെ ജനതയെ വഴിതെറ്റിക്കുകയും സീസറിനു നികുതികൊടുക്കുന്നതു നിരോധിക്കുകയും താന്‍ രാജാവായ ക്രിസ്തുവാണെന്ന് അവകാശപ്പെടുകയുംചെയ്യുന്നതായി ഇവനെ ഞങ്ങള്‍ കണ്ടിരിക്കുന്നു.
3: പീലാത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? അവന്‍ മറുപടി പറഞ്ഞു: നീ പറയുന്നുവല്ലോ.
4: പീലാത്തോസ്, പ്രധാനപുരോഹിതന്മാരോടും ജനക്കൂട്ടത്തോടും പറഞ്ഞു: ഞാന്‍ ഈ മനുഷ്യനില്‍ ഒരു കുറ്റവുംകാണുന്നില്ല.
5: അവരാകട്ടെ, ഉറപ്പിച്ചു പറഞ്ഞു: ഇവന്‍ ഗലീലിമുതല്‍ ഇവിടംവരെയും യൂദയായിലെങ്ങും പഠിപ്പിച്ചുകൊണ്ട് ജനത്തെ ഇളക്കിവിടുന്നു.

ഹേറോദേസിന്റെ മുമ്പില്‍
6: ഇതുകേട്ടു പീലാത്തോസ്, ഈ മനുഷ്യന്‍ ഗലീലിക്കാരനാണോ എന്നുചോദിച്ചു.
7: അവന്‍ ഹേറോദേസിന്റെ അധികാരത്തില്‍പ്പെട്ടവനാണെന്നറിഞ്ഞപ്പോള്‍, ആ ദിവസങ്ങളില്‍ ഹേറോദേസ് ജറുസലെമിലുണ്ടായിരുന്നതുകൊണ്ട്, പീലാത്തോസ് അവനെ അവന്റെയടുത്തേക്കയച്ചു.
8: ഹേറോദേസ് യേശുവിനെക്കണ്ടപ്പോള്‍ അത്യധികം സന്തോഷിച്ചു. എന്തെന്നാല്‍, അവന്‍ യേശുവിനെപ്പറ്റി കേട്ടിരുന്നതുകൊണ്ട്, വളരെക്കാലമായി അവനെ കാണാനാഗ്രഹിച്ചിരുന്നു; അവന്‍ചെയ്യുന്ന ഏതെങ്കിലും അടയാളം കാണാമെന്നു പ്രതീക്ഷിക്കുകയുംചെയ്തു.
9: അതിനാല്‍, അവന്‍ അവനെ ദീർഘനേരം ചോദ്യംചെയ്തു. പക്ഷേ, അവന്‍ അവനോട് ഒന്നുംപറഞ്ഞില്ല.
10: പ്രധാനപുരോഹിതന്മാരും നിയമജ്ഞരും അവനെ രൂക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട്, ചുറ്റുംനിന്നിരുന്നു.
11: ഹേറോദേസ് പടയാളികളോടുചേര്‍ന്ന്, അവനോടു നിന്ദ്യമായി പെരുമാറുകയും അവനെ പരിഹസിക്കുകയും ചെയ്തു. അവന്‍ യേശുവിനെ പകിട്ടേറിയ വസ്ത്രംധരിപ്പിച്ച്, പീലാത്തോസിന്റെയടുത്തേക്കു തിരിച്ചയച്ചു.
12: ആ ദിവസം, ഹേറോദേസും പീലാത്തോസും സ്‌നേഹിതന്മാരായി. അതുവരെ അവര്‍ അന്യോന്യം ശത്രുതയിലാരുന്നു.

യേശുവിനെ മരണത്തിനു വിധിക്കുന്നു
13: പീലാത്തോസ് പ്രധാനപുരോഹിതന്മാരെയും ഭരണാധിപന്മാരെയും ജനത്തെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു:
14: ജനത്തെ വഴിപിഴപ്പിക്കുന്നെന്നു പറഞ്ഞ്, നിങ്ങൾ ഈ മനുഷ്യനെ എന്റെപക്കലേക്കു കൊണ്ടുവന്നു. ഇതാ, നിങ്ങളുടെ മുമ്പില്‍വച്ചുതന്നെ ഞാന്‍ ഇവനെ വിസ്തരിച്ചിട്ട്, ഈ മനുഷ്യനെതിരേ, നിങ്ങളാരോപിക്കുന്ന കുറ്റമൊന്നുംകണ്ടില്ല.
15: ഹേറോദേസും കണ്ടില്ല. അതിനാൽ, അവന്‍ ഇവനെ എന്റെയടുത്തേക്കു തിരിച്ചയച്ചു. നോക്കൂ, മരണാര്‍ഹമായ കുറ്റമൊന്നും ഇവന്‍ ചെയ്തിട്ടില്ല.
16: അതുകൊണ്ട്, ഇവനെ ചമ്മട്ടികൊണ്ടടിപ്പിച്ച്, ഞാൻ വിട്ടയയ്ക്കും.
17: അപ്പോള്‍, അവര്‍ ഏകസ്വരത്തിലാക്രോശിച്ചു: ഇവനെ കൊണ്ടുപോകുക.
18: ബറാബാസിനെ ഞങ്ങള്‍ക്കുവേണ്ടി വിട്ടയയ്ക്കുക.
19: പട്ടണത്തില്‍നടന്ന കലാപവും കൊലപാതകവുംകാരണം, കാരാഗൃഹത്തിലടയ്ക്കപ്പെട്ടവനായിരുന്നൂ, ബറാബാസ്.
20: യേശുവിനെ വിട്ടയയ്ക്കണം എന്നാഗ്രഹിച്ചുകൊണ്ട്, വീണ്ടും പീലാത്തോസ് അവരോടു സംസാരിച്ചു.
21: അവരാകട്ടെ, ക്രൂശിക്കുക, അവനെ ക്രൂശിക്കുക എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
22: അവന്‍ മൂന്നാംപ്രാവശ്യവും അവരോടു ചോദിച്ചു: എന്തു തിന്മയാണ്, ഇവൻ ചെയ്തത്? മരണാര്‍ഹമായ ഒരു കുറ്റവും ഞാനവനില്‍ കണ്ടില്ല. അതിനാൽ, അവനെ ചമ്മട്ടികൊണ്ടടിപ്പിച്ച്, ഞാൻ വിട്ടയയ്ക്കും.
23: അവനെ ക്രൂശിക്കണമെന്ന് അവര്‍ നിര്‍ബ്ബന്ധപൂര്‍വ്വം വലിയശബ്ദത്തിൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവരുടെ മുറവിളി, കൂടുതൽ ശക്തമായി.
24: അവരുടെ ആവശ്യംനടക്കട്ടെയെന്ന്, പീലാത്തോസ് വിധിച്ചു.
25: അവരാവശ്യപ്പെട്ടവനെ, കലാപവും കൊലപാതകവുംകാരണം, കാരാഗൃഹത്തിലടയ്ക്കപ്പെട്ടവനെ, വിട്ടയയ്ക്കുകയും യേശുവിനെ അവരുടെ ഇംഗിതത്തിന് ഏല്പിച്ചുകൊടുക്കുകയുംചെയ്തു.

യേശുവിനെ ക്രൂശിക്കുന്നു
26: അവരവനെ കൊണ്ടുപോകുമ്പോള്‍, വയലിൽനിന്നുവന്ന, സൈറീൻകാരൻശിമയോനെപ്പിടിച്ച്, യേശുവിന്റെ പിന്നാലെ, കുരിശുചുമക്കാൻ അത്, അവന്റെമേൽ വച്ചു.
27: ജനത്തിന്റേയും മാറത്തടിക്കുകയും വിലപിക്കുകയുംചെയ്തിരുന്ന സ്ത്രീകളുടേയും ഒരു വലിയസംഘം, അവനെ അനുഗമിക്കുന്നുണ്ടായിരുന്നു.
28: സ്ത്രീകളുടെനേരേ തിരിഞ്ഞ്, യേശു പറഞ്ഞു: ജറുസലെംപുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍.
29: എന്തെന്നാല്‍, വന്ധ്യകളും പ്രസവിക്കാത്ത ഉദരങ്ങളും പാലൂട്ടാത്ത മുലകളും അനുഗൃഹീതം എന്ന്, അവർപറയുന്ന ദിവസങ്ങള്‍ വരുന്നു.
30: അന്നവര്‍ പര്‍വ്വതങ്ങളോടു ഞങ്ങളുടെമേല്‍ വീഴുകയെന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുകയെന്നും പറയാന്‍തുടങ്ങും.
31: പച്ചമരത്തോട്, അവരിങ്ങനെയാണു ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിനെന്തുതന്നെ സംഭവിക്കുകയില്ലാ?
32: അവനോടൊപ്പം വധിക്കപ്പെടേണ്ടതിന്, മറ്റു രണ്ടുകുറ്റവാളികളേയും അവര്‍ കൂട്ടിക്കൊണ്ടുപോയി.
33: തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ വന്നു. അവിടെ അവരവനെ ക്രൂശിച്ചു; ആ കുറ്റവാളികളെയും- ഒരുവനെ വലത്തുവശത്തും ഇതരനെ ഇടത്തുവശത്തും.
34: യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; എന്തെന്നാൽ, അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല. അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു.
35: ജനം നോക്കികൊണ്ടുനിന്നു. ഭരണാധിപന്മാരാകട്ടെ, അവനെ പരിഹസിച്ചു പറഞ്ഞു: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. ഇവന്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടക്രിസ്തുവാണെങ്കില്‍, തന്നെത്തന്നെ രക്ഷിക്കട്ടെ.
36: പടയാളികള്‍ അടുത്തുവന്നു ചവർപ്പുള്ള വീഞ്ഞുകൊടുത്ത്, അവനെ പരിഹസിച്ചു പറഞ്ഞു:
37: നീ യഹൂദരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കുക.
38: ഇവന്‍ യഹൂദരുടെ രാജാവ് എന്നൊരു ലിഖിതം, അവനുമീതെയുണ്ടായിരുന്നു.
39: തൂക്കപ്പെട്ടിരുന്ന കുറ്റവാളികളിലൊരുവന്‍ അവനെ ദുഷിച്ചുപറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!
40: അപരന്‍ അവനെ ശകാരിച്ചുപറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? കാരണം, നീയും അതേ ശിക്ഷാവിധിയിലാണല്ലോ.
41: എന്നാൽ, നാം തീർച്ചയായുംന്യായമായി, പ്രവൃത്തിച്ചതിനർഹമായതു സ്വീകരിച്ചിരിക്കുന്നു. ഇവനോ, അരുതാത്തതൊന്നുംചെയ്തിട്ടില്ല.
42: അവന്‍ പറഞ്ഞു: യേശുവേ, നീ നിന്റെ രാജ്യത്തുവരുമ്പോള്‍ എന്നെയുമോര്‍ക്കണമേ!
43: യേശു അവനോടരുൾചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീയിന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും.

യേശുവിന്റെ മരണം
44: അപ്പോള്‍ ഏകദേശം ആറാംമണിക്കൂറായിരുന്നു. ഒമ്പതാംമണിക്കൂര്‍വരെ ഭൂമിമുഴുവന്റേയുംമേൽ അന്ധകാരമായി.
45: സൂര്യഗ്രഹണമുണ്ടായി. ദേവാലയത്തിലെ തിരശ്ശീല നടുവേകീറി.
46: യേശു വലിയശബ്ദത്തില്‍ വിളിച്ചുപറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ എല്പിക്കുന്നു. ഇതു പറഞ്ഞ്, അവന്‍ പ്രാണന്‍വെടിഞ്ഞു.
47: സംഭവച്ചതുകണ്ടു ശതാധിപന്‍ ദൈവത്തെ മഹത്വപ്പെടുത്തിപ്പറഞ്ഞു: വാസ്തവത്തിൽ, ഈ മനുഷ്യന്‍ നീതിമാനായിരുന്നു.
48: ഈ കാഴ്ചകാണാന്‍ ഒരുമിച്ചുകൂടിയ ജനക്കൂട്ടമെല്ലാം സംഭവച്ചവകണ്ട്, മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി.
49: ഇവ കണ്ടുകൊണ്ട്, അല്പംദൂരെയായി, അവന്റെ പരിചയക്കാരെല്ലാവരും ഗലീലിയില്‍നിന്ന് അവനെയനുഗമിച്ചിരുന്ന സ്ത്രീകളും നിന്നിരുന്നു.

യേശുവിനെ സംസ്കരിക്കുന്നു
50: എന്നാൽ ഇതാ, ആലോചനാസംഘത്തിലെ അംഗവും നല്ലവനും നീതിമാനുമായ ജോസഫ് എന്നുപേരുള്ള ഒരുമനുഷ്യൻ അവിടെയുണ്ടായിരുന്നു.
51: അവന്‍ അവരുടെ ആലോചനകളോടോ, പ്രവൃത്തികളോടോ യോജിച്ചിരുന്നിരുന്നില്ല; യഹൂദരുടെ ഒരു നഗരമായ അരിമത്തെയായില്‍നിന്നുള്ളവനായിരുന്നു. ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനും.
52: അവന്‍ പീലാത്തോസിനെ സമീപിച്ച്, യേശുവിന്റെ ശരീരം ചോദിച്ചു.
53: അവനതു താഴെയിറക്കി, കച്ചയില്‍പ്പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയതും അതുവരെ ആരെയും സംസ്കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ വച്ചു.
54: അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവും.
55: ഗലീലിയില്‍നിന്ന് യേശുവിനോടൊപ്പം വന്നിരുന്ന സ്ത്രീകള്‍, ജോസഫിനെ അനുയാത്രചെയ്ത്, കല്ലറ വീക്ഷിച്ചു: അവന്റെ ശരീരംവച്ച വിധവും.
56: അവര്‍ തിരിച്ചുചെന്ന്, സുഗന്ധവസ്തുക്കളും മീറയും തയ്യാറാക്കി. സാബത്തില്‍ അവര്‍ കല്പനയനുസരിച്ചുവിശ്രമിച്ചു.

അദ്ധ്യായം 24 

യേശുവിന്റെ പുനരുത്ഥാനം
1: അവര്‍, തയ്യാറാക്കിവച്ചിരുന്ന സുഗന്ധവസ്തുക്കളെടുത്ത്, ആഴ്ചയുടെ ഒന്നാംദിവസം അതിരാവിലേ, കല്ലറയുടെയടുത്തേക്കു പോയി.
2: കല്ലറയില്‍നിന്ന്, ഉരുട്ടിമാറ്റിയിരിക്കുന്ന കല്ല്, അവര്‍ കണ്ടു.
3: അവര്‍ അകത്തുകടന്നപ്പോള്‍ കര്‍ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
4: ഇതേക്കുറിച്ചു പരിഭ്രമിച്ചുനില്‍ക്കവേ, രണ്ടുപേര്‍, തിളങ്ങുന്ന വസ്ത്രങ്ങള്‍ധരിച്ച്, അവര്‍ക്കു പ്രത്യക്ഷപ്പെട്ടു.
5: അവര്‍ ഭയപ്പെട്ടു ഭൂമിയിലേക്കു മുഖംകുനിച്ചു. അപ്പോള്‍ അവര്‍, അവരോടു ചോദിച്ചു: ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നതെന്ത്?
6: അവനിവിടെയില്ല. എന്നാൽ, അവനുയിര്‍പ്പിക്കപ്പെട്ടു. അവന്‍ ഗലീലിയിലായിരിക്കുമ്പോൾത്തന്നെ, നിങ്ങളോടു പറഞ്ഞിട്ടുള്ളതോര്‍മ്മിക്കുവിന്‍.
7: മനുഷ്യപുത്രന്‍ പാപികളായ മനുഷ്യരുടെ കൈകളിലേല്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയുംവേണ്ടിയിരിക്കുന്നു.
8: അപ്പോളവര്‍ അവന്റെ വാക്കുകളോര്‍മ്മിച്ചു.
9: കല്ലറയിങ്കല്‍നിന്നു തിരിച്ചുവന്ന്, അവരിതെല്ലാം പതിനൊന്നുപേരെയും മറ്റെല്ലാവരെയുമറിയിച്ചു.
10: അവര്‍ മഗ്ദലേനമറിയവും യോവാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെകൂടെയുണ്ടായിരുന്ന മറ്റുസ്ത്രീകളുമായിരുന്നു. ഇക്കാര്യങ്ങള്‍ അപ്പസ്‌തോലന്മാരോട് അവര്‍ പറഞ്ഞു.
11: അവര്‍ക്കാകട്ടെ ഈ വാക്കുകള്‍ കെട്ടുകഥപോലെ തോന്നി. അവര്‍ അവരെ വിശ്വസിച്ചില്ല.
12: എന്നാല്‍ പത്രോസ് എഴുന്നേറ്റ് കല്ലറയിങ്കലേക്കോടി; കുനിഞ്ഞ് അകത്തേക്കുനോക്കിയപ്പോള്‍ അവനെ പൊതിഞ്ഞിരുന്ന തുണികള്‍മാത്രം കിടക്കുന്നതു കണ്ടു. സംഭവിച്ചതിനെപ്പറ്റി വിസ്മയിച്ചുകൊണ്ട് അവന്‍ വീട്ടിലേക്കുപോയി.

എമ്മാവൂസിലേക്കുപോയ ശിഷ്യന്മാര്‍
13: ആ ദിവസംതന്നെ അവരില്‍ രണ്ടുപേര്‍ ജറുസലെമില്‍നിന്ന് അറുപതു സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു യാത്രചെയ്യുകയായിരുന്നു.
14: ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ തമ്മിൽത്തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
15: അവര്‍ സംസാരിക്കുകയും തർക്കിക്കുകയുംചെയ്തുകൊണ്ടു പോകുമ്പോള്‍, യേശുതന്നെ അടുത്തെത്തി, അവരോടൊപ്പം യാത്രചെയ്തു.
16: എന്നാല്‍, അവനെ തിരിച്ചറിയാന്‍കഴിയാത്തവിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു.
17: അവനവരോടു ചോദിച്ചു: എന്തിനെപ്പറ്റിയാണു നിങ്ങള്‍ നടന്നുകൊണ്ട്, അന്യോന്യം വാദപ്രതിവാദംചെയ്യുന്നത്? അവര്‍ മ്ലാനവദനരായിനിന്നു.
18: അവരില്‍ ക്ലെയോപാസ് എന്നുപേരുള്ളവന്‍ അവനോടു ചോദിച്ചു: ഈ ദിവസങ്ങളില്‍ ജറുസലെമില്‍നടന്ന സംഭവമൊന്നുമറിയാത്ത അപരിചിതനാണോ നീ?
19: അവന്‍ ചോദിച്ചു: ഏതു കാര്യങ്ങള്‍? അവരവനോടു പറഞ്ഞു: നസറായനായ യേശുവിനെക്കുറിച്ചുതന്നെ. അവന്‍ ദൈവത്തിന്റെയും ജനംമുഴുവന്റേയുംമുമ്പില്‍, വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു.
20: ഞങ്ങളുടെ പ്രധാനപുരോഹിതന്മാരും ഭരണാധിപന്മാരും അവനെ മരണവിധിക്കേല്പിച്ചുകൊടുക്കുകയും അവരവനെ ക്രൂശിക്കുകയുംചെയ്തു.
21: ഇവന്‍ ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍, എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇതിനൊക്കെപ്പുറമേ, ഇവയെല്ലാം സംഭവിച്ചിട്ട്, ഇതു മൂന്നാംദിവസമാണ്.
22: മാത്രമല്ലാ, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകള്‍ ഞങ്ങളെ വിസ്മയിപ്പിക്കുകയുംചെയ്തു. ഇന്നുരാവിലെ അവര്‍ കല്ലറയിങ്കല്‍പ്പോയിരുന്നു.
23: എന്നാൽ, അവന്റെ ശരീരം അവരവിടെക്കണ്ടില്ല. അവര്‍ തിരിച്ചുവന്ന്, തങ്ങള്‍ക്കു ദൂതന്മാരുടെ ദര്‍ശനമുണ്ടായെന്നും അവന്‍ ജീവിച്ചിരിക്കുന്നെന്ന്, അറിയിച്ചെന്നും പറഞ്ഞു.
24: ഞങ്ങളുടെകൂടെയുണ്ടായിരുന്നവരില്‍ച്ചിലരും കല്ലറയിങ്കലേക്കു പോയി, സ്ത്രീകള്‍ പറഞ്ഞതുപോലെതന്നെ കണ്ടു. എന്നാൽ, അവനെയവര്‍ കണ്ടില്ല.
25: അപ്പോള്‍ അവനവരോടു പറഞ്ഞു: ഭോഷന്മാരേ, പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളതെല്ലാം വിശ്വസിക്കാന്‍കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ,
26: ക്രിസ്തു ഇതെല്ലാംസഹിച്ച്, തന്റെ മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?
27: അനന്തരം, മോശമുതൽ എല്ലാപ്രവാചകന്മാരും ലിഖിതങ്ങളിലെല്ലാം തന്നെപ്പറ്റി എഴുതിയിരുന്നവ, അവനവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.
28: അവര്‍ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. എന്നാൽ, അവനാകട്ടെ യാത്രതുടരുകയാണെന്നു ഭാവിച്ചു.
29: അവരവനെ നിര്‍ബ്ബന്ധിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങളോടുകൂടെ വസിക്കുക. സായംകാലമായി, പകല്‍ അസ്തമിക്കാറായി. അവന്‍ അവരോടുകൂടെവസിക്കാൻ അകത്തുപ്രവേശിച്ചു.
30: അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍, അവനപ്പമെടുത്ത്, ആശീര്‍വ്വദിച്ച്, മുറിച്ച് അവര്‍ക്കുകൊടുത്തു.
31: അപ്പോള്‍ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു. അവരവനെ തിരിച്ചറിഞ്ഞു. അവനാകട്ടെ, അവരിൽനിന്ന് അപ്രത്യക്ഷനായി.
32: അവര്‍ പരസ്പരം പറഞ്ഞു: വഴിയില്‍വച്ച്, അവന്‍ നമ്മോടു സംസാരിച്ചുകൊണ്ടിരുന്നപ്പോഴും നമ്മോടു ലിഖിതങ്ങൾ വ്യാഖ്യാനിച്ചുകൊണ്ടിരുന്നപ്പോഴും നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നില്ലേ?
33: അവര്‍ ആ മണിക്കൂറിൽത്തന്നെ എഴുന്നേറ്റു ജറുസലെമിലേക്കു തിരിച്ചുപോയി; അവിടെക്കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു.
34: കര്‍ത്താവു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്ഷപ്പെട്ടെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
35: വഴിയില്‍വച്ചുണ്ടായവയെന്തെന്നും അപ്പം മുറിക്കലിൽ, അവരവനെ തിരിച്ചറിഞ്ഞതെങ്ങനെയെന്നും അവർ വിശദീകരിച്ചു.

ശിഷ്യഗണത്തിനു പ്രത്യക്ഷനാകുന്നു
36: അവര്‍ ഇവ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അവൻ അവരുടെമദ്ധ്യേ നിന്നു. അവനവരോടരുൾചെയ്തു: നിങ്ങള്‍ക്കു സമാധാനം!
37: അമ്പരന്ന അവരെ ഭയംഗ്രസിച്ചു. ഭൂതത്തെയാണു കാണുന്നതെന്ന് അവര്‍ വിചാരിച്ചു.
38: അവനവരോടു ചോദിച്ചു: നിങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ ഹൃദയത്തിൽ ചോദ്യങ്ങളുയരുന്നതെന്ത്?
39: എന്റെ കൈകളും കാലുകളും കാണുക, ഞാന്‍തന്നെയാകുന്നു. എന്നെ സ്പർശിച്ചു മനസ്സിലാക്കുവിന്‍. എനിക്കുള്ളതായി നിങ്ങൾ കാണുന്നതുപോലെ മാംസവും അസ്ഥികളും ഭൂതത്തിനില്ലല്ലോ.
40: ഇതുപറഞ്ഞിട്ട്, അവൻ തന്റെ കൈകളും കാലുകളും അവരെക്കാണിച്ചു.
41: എന്നിട്ടും അവര്‍ സന്തോഷാധിക്യത്താല്‍ അവിശ്വസിക്കുകയും അദ്ഭുതപ്പെടുകയുംചെയ്തപ്പോള്‍ അവനവരോടുചോദിച്ചു: ഇവിടെ ഭക്ഷിക്കാന്‍ എന്തെങ്കിലുമുണ്ടോ?
42: ഒരു കഷണം വറുത്തമീന്‍ അവരവനു കൊടുത്തു.
43: അവന്‍ അതെടുത്ത് അവരുടെ മുമ്പില്‍വച്ചു ഭക്ഷിച്ചു.
44: അവന്‍ അവരോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു, എന്നത്, ഞാന്‍ നിങ്ങളോടുകൂടെയായിരുന്നപ്പോള്‍ നിങ്ങളോടു പറഞ്ഞിട്ടുള്ള വചനങ്ങളാണല്ലോ.
45: അനന്തരം, ലിഖിതങ്ങള്‍ഗ്രഹിക്കാന്‍, അവരുടെ മനസ്സ് അവന്‍ തുറന്നു.
46: അവന്‍ പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്തു പീഡസഹിക്കുകയും മൂന്നാംദിവസം മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും
47: പാപമോചനത്തിനുള്ള മാനസാന്തരം, അവന്റെ നാമത്തില്‍ ജറുസലെമിലാരംഭിച്ച്, എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടുകയുംചെയ്യും.
48: നിങ്ങള്‍ ഇവയ്ക്കു സാക്ഷികളാണ്.
49: ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാനയയ്ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്തിധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍.

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം
50: അവനവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടുപോയി; കൈകളുയര്‍ത്തി അവരെ ആശീർവദിച്ചു.
51: ആശീർവദിച്ചുകൊണ്ടിരിക്കേ, അവന്‍ അവരില്‍നിന്നകലുകയും സ്വര്‍ഗ്ഗത്തിലേക്ക്, എടുക്കപ്പെടുകയുംചെയ്തു.
52: അവരവനെ ആരാധിച്ചു; വലിയ സന്തോഷത്തോടെ ജറുസലെമിലേക്കു മടങ്ങി.
53: അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു സദാ ദേവാലയത്തിലായിരുന്നു.

മുന്നൂറ്റിയൊന്നാം ദിവസം: ലൂക്കാ 21 - 22


അദ്ധ്യായം 21

വിധവയുടെ കാണിക്ക
1: അവന്‍ കണ്ണുകളുയര്‍ത്തിനോക്കിയപ്പോള്‍, ധനികര്‍ ദേവാലയഭണ്ഡാരത്തില്‍ കാണിക്കയിടുന്നതു കണ്ടു.
2: ദരിദ്രയായൊരു വിധവ, രണ്ടു ചെമ്പുതുട്ടുകളിടുന്നതും അവന്‍ കണ്ടു.
3: അവന്‍ പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദരിദ്രയായ ഈ വിധവ, മറ്റെല്ലാവരെയുംകാള്‍ കൂടുതലിട്ടിരിക്കുന്നു .
4: എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നു കാണിക്കയിട്ടു. ഇവളാകട്ടെ തന്റെ ദാരിദ്ര്യത്തില്‍നിന്ന്, ഉപജീവനത്തിനുള്ളവകമുഴുവനും, ഇട്ടിരിക്കുന്നു.

ദേവാലയനാശം പ്രവചിക്കുന്നു.
5: ചിലയാളുകള്‍ ദേവാലയത്തെപ്പറ്റി, അതു വിശേഷപ്പെട്ട കല്ലുകളാലും കാഴ്ചവസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നുപറഞ്ഞു: അവനവരോടു പറഞ്ഞു:
6: നിങ്ങള്‍ ഈ കാണുന്നവ, കല്ലിന്മേല്‍ക്കല്ലുശേഷിക്കാതെ തകര്‍ക്കപ്പെടുന്ന ദിനങ്ങൾ വരുന്നു.

അടയാളങ്ങളും പീഡനങ്ങളും 
7: അവരവനോടു ചോദിച്ചു: ഗുരോ, ഇവ എപ്പോഴായിരിക്കും? ഇതെല്ലാം സംഭവിക്കാന്‍തുടങ്ങുന്നതിന്റെ അടയാളമെന്താണ്?
8: അവന്‍ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, അനേകർ, അവന്‍ ഞാനാണെന്നും സമയമടുത്തെന്നും പറഞ്ഞുകൊണ്ട്, എന്റെനാമത്തില്‍ വരും. നിങ്ങളവരുടെ പിന്നാലെപോകരുത്.
9: യുദ്ധങ്ങളെയും കലാപങ്ങളെയുംകുറിച്ചു കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ഭയപ്പെടരുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാല്‍, അവസാനം ഇനിയുമായിട്ടില്ല.
10: അവന്‍ തുടര്‍ന്നു: ജനത, ജനതയ്‌ക്കെതിരായും രാജ്യം രാജ്യത്തിനെതിരായുമുയരും.
11: വലിയഭൂകമ്പങ്ങളും പലസ്ഥലങ്ങളിലും ക്ഷാമവും പകര്‍ച്ചവ്യാധികളുമുണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍നിന്നു വലിയ അടയാളങ്ങളുമുണ്ടാകും.
12: ഇവയ്‌ക്കെല്ലാംമുമ്പ്, അവര്‍ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയുംചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെയേല്പിച്ചുകൊടുക്കും. എന്റെ നാമത്തെപ്രതി രാജാക്കന്മാരുടെയും ദേശാധിപതികളുടെയുംമുമ്പില്‍ അവര്‍ നിങ്ങളെ കൊണ്ടുചെല്ലും.
13: ഇതു നിങ്ങള്‍ക്ക്, സാക്ഷ്യത്തിനുള്ള അവസരമായിരിക്കും.
14: എന്തുത്തരംകൊടുക്കണമെന്നു നേരത്തേ ആലോചിക്കേണ്ടതില്ലെന്നു നിങ്ങളുടെ ഹൃദയത്തിൽ ഉറച്ചുകൊള്ളുവിന്‍.
15: എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തുനില്‍ക്കാനോ എതിര്‍ത്തുപറയാനോകഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്കും.
16: മാതാപിതാക്കന്മാരാലും സഹോദരന്മാരാലും ബന്ധുക്കളാലും മിത്രങ്ങളാലും നിങ്ങൾ ഒറ്റിക്കൊടുക്കുപ്പെടും. അവര്‍ നിങ്ങളില്‍ച്ചിലരെ കൊല്ലുകയുംചെയ്യും.
17: എന്റെ നാമംനിമിത്തം നിങ്ങളെ എല്ലാവരും വെറുക്കും.
18: എങ്കിലും, നിങ്ങളുടെ ഒരു തലനാരിഴപോലും നശിച്ചുപോകുകയില്ല.
19: നിങ്ങളുടെ ഉറച്ചുനില്പിലൂടെ നിങ്ങള്‍ ജീവൻ നേടും.

ജറുസലെമിന്റെ നാശം പ്രവചിക്കുന്നു.
20: ജറുസലെമിനുചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതുകാണുമ്പോള്‍ അതിന്റെ വിജനാവസ്ഥ അടുത്തിരിക്കുന്നെന്ന് അറിഞ്ഞുകൊള്ളുവിന്‍.
21: യൂദയായിലുള്ളവര്‍ പര്‍വ്വതങ്ങളിലേക്കു പലായനംചെയ്യട്ടെ. നഗരത്തിലുള്ളവര്‍ അവിടംവിട്ടുപോകട്ടെ. ഗ്രാമങ്ങളിലുള്ളവര്‍ അതിലേക്കു പ്രവേശിക്കാതിരിക്കട്ടെ.
22: കാരണം, എഴുതപ്പെട്ടിരിക്കുന്നവയെല്ലാം പൂര്‍ത്തിയാകേണ്ട പ്രതികാരത്തിന്റെ ദിനങ്ങളാണവ.
23: ആ ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം! അന്നു ഭൂമുഖത്തു വലിയഞെരുക്കവും ഈ ജനത്തിന്റെമേല്‍ വലിയക്രോധവുമുണ്ടാകും.
24: അവര്‍ വാളിന്റെ വായ്ത്തലയേറ്റുവീഴുകയും എല്ലാജനതകളിലേക്കും തടവുകാരായി കൊണ്ടുപോകപ്പെടുകയുംചെയ്യും. വിജാതീയരുടെ സമയം പൂര്‍ത്തിയാകുന്നതുവരെ അവരാൽ ജറുസലേം ചവിട്ടിമെതിക്കപ്പെടും.

മനുഷ്യപുത്രന്റെ ആഗമനം
25: സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങളുണ്ടാകും. കടലിന്റെ ഇരമ്പലും തിരമാലകളുംവഴിയുള്ള സംഭ്രമത്താൽ, ഭൂമുഖത്തു ജനതകളിൽ വിഭ്രാന്തിയും!
26: ലോകമാസകലം സംഭവിക്കുന്നവയെക്കുറിച്ചുള്ള ഭയവും ആകുലതയുംമൂലം, മോഹാലസ്യപ്പെടുന്ന മനുഷ്യരും! എന്തെന്നാൽ ആകാശശക്തികൾ ഇളകും!
27: അപ്പോള്‍, മനുഷ്യപുത്രന്‍ ശക്തിയോടും വലിയമഹത്വത്തോടുംകൂടെ മേഘങ്ങളില്‍വരുന്നത് അവര്‍ കാണും.
28: ഇവ സംഭവിക്കാന്‍തുടങ്ങുമ്പോള്‍ നിങ്ങള്‍ നിവർന്നുനില്‍ക്കുകയും 
നിങ്ങളുടെ ശിരസ്സുയർത്തുകയുംചെയ്യുവിൻ. കാരണം, നിങ്ങളുടെ വീണ്ടെടുപ്പു സമീപിച്ചിരിക്കുന്നു.
29: ഒരുപമയും അവനവരോടു പറഞ്ഞു: അത്തിമരത്തെയും മറ്റുമരങ്ങളെയും നിരീക്ഷിക്കുവിന്‍.
30: അവ തളിര്‍ത്തുകാണുമ്പോള്‍ വേനല്‍ക്കാലമടുത്തിരിക്കുന്നെന്നു നിങ്ങളറിയുന്നു.
31: അതുപോലെ ഇവ സംഭവിക്കുന്നതുകാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നെന്നു മനസ്സിലാക്കിക്കൊള്ളുവിന്‍.
32: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോ
കുകയില്ല.
33: ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വാക്കുകള്‍ കടന്നുപോകുകയില്ല.

ജാഗരൂകരായിരിക്കുവിന്‍
34: സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ ഹൃദയം ദുര്‍ബ്ബലമാ
കുകയും, ആ ദിനം പെട്ടെന്നു നിങ്ങളുടെമേല്‍ വന്നുവീഴുകയുംചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
35: എന്തെന്നാല്‍ ഭൂമുഖത്തു വസിക്കുന്ന എല്ലാവരുടെയുംമേല്‍ അതൊരു കെണിപോലെ വരും.
36: സംഭവിക്കാനിരിക്കുന്ന ഇവയില്‍നിന്നെല്ലാം രക്ഷപ്പെട്ട്, മനുഷ്യപുത്രന്റെമുമ്പില്‍ നില്ക്കാന്‍വേണ്ട കരുത്തുണ്ടാകാന്‍ എല്ലാസമയവും പ്രാര്‍ത്ഥിച്ചുകൊണ്ടുണർന്നിരിക്കുവിന്‍.
37: ദിവസവും അവന്‍ ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. രാത്രി, അവന്‍ പട്ടണത്തിനു പുറത്തുപോയി ഒലിവുമലയില്‍ പാർത്തിരുന്നു.
38: അവനെക്കേള്‍ക്കാന്‍,  ജനംമുഴുവന്‍ അതിരാവിലെയുണർന്ന്, ദേവാലയത്തില്‍, അവന്റെയടുത്തു വന്നിരുന്നു.

അദ്ധ്യായം 22 

യേശുവിനെ വധിക്കാന്‍ ആലോചന
1: പെസഹാ എന്നറിയപ്പെടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളടുത്തു.
2: പ്രധാനപുരോഹിതന്മാരും നിയമജ്ഞരും അവനെ എങ്ങനെ വധിക്കാമെന്നന്വേഷിച്ചുകൊണ്ടിരുന്നു. എന്തെന്നാൽ, അവര്‍ ജനത്തെ ഭയപ്പെട്ടു.
3: പന്ത്രണ്ടുപേരിലൊരുവനും സ്കറിയോത്താ എന്നു വിളിക്കപ്പെടുന്നവനുമായ യൂദാസില്‍, സാത്താന്‍പ്രവേശിച്ചു.
4: അവന്‍ പ്രധാനപുരോഹിതന്മാരെയും സേനാധിപന്മാരെയും സമീപിച്ച്, എങ്ങനെയാണ് യേശുവിനെ അവര്‍ക്ക് ഒറ്റിക്കൊടുക്കേണ്ടത് എന്നതിനെപ്പറ്റി സംസാരിച്ചു.
5: അവര്‍ സന്തോഷിച്ച്, അവനു പണംകൊടുക്കാമെന്നു വാഗ്ദാനംചെയ്തു.
6: അവന്‍ സമ്മതിച്ചു. ജനക്കൂട്ടമില്ലാത്തപ്പോള്‍ അവനെ ഒറ്റിക്കൊടുക്കാന്‍ അവനവസരം പാര്‍ത്തുകൊണ്ടിരുന്നു.

ശിഷ്യന്മാര്‍ പെസഹായൊരുക്കുന്നു
7: പെസഹാക്കുഞ്ഞാടിനെ ബലിയർപ്പിക്കേണ്ട പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നു.
8: യേശു, പത്രോസിനെയും യോഹന്നാനെയും
 ഇപ്രകാരം പറഞ്ഞയച്ചു: നിങ്ങള്‍പോയി, നമുക്കു ഭക്ഷിക്കാൻ പെസഹായൊരുക്കുവിന്‍.
9: അവരവനോടു ചോദിച്ചു: ഞങ്ങളെവിടെ ഒരുക്കണമെന്നാണു നീയാഗ്രഹിക്കുന്നത്?
10: അവന്‍ പറഞ്ഞു: ഇതാ, നിങ്ങള്‍ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോള്‍, ഒരുമണ്‍കുടം വെള്ളംചുമന്നുകൊണ്ട്, ഒരു മനുഷ്യന്‍ നിങ്ങളെ കണ്ടുമുട്ടും. അവന്‍ പ്രവേശിക്കുന്ന വീട്ടിലേക്ക്, 
വനെ നിങ്ങൾ പിന്തുടരുക.
11: ആ വീടിന്റെ ഉടമസ്ഥനോടു പറയുക: ഗുരു നിന്നോടു ചോദിക്കുന്നു, എന്റെ ശിഷ്യന്മാരോടുകൂടെ ഞാന്‍ പെസഹാ ഭക്ഷിക്കുന്നതിനുള്ള ശാല എവിടെയാണ്?
12: വിരിച്ചൊരുക്കിയ വലിയൊരു മാളികമുറി, അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെയൊരുക്കുക.
13: അവര്‍ പോയി, അവന്‍ പറഞ്ഞപോലെ കാണുകയും പെസഹാ ഒരുക്കുകയുംചെയ്തു.

പുതിയ ഉടമ്പടി
14: സമയമായപ്പോള്‍ അവന്‍ ഭക്ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്തോലന്മാരും.
15: അവനവരോടു പറഞ്ഞു: പീഡ സഹിക്കുന്നതിനുമുമ്പ് നിങ്ങളോടുകൂടെ ഈ പെസഹാഭക്ഷിക്കാൻ ഞാന്‍ അതിയായി ആശിച്ചു.
16: ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാനിനി ഇതിൽനിന്നു ഭക്ഷിക്കയില്ല.
17: അവന്‍ പാനപാത്രമെടുത്തു കൃതജ്ഞതാസ്‌തോത്രംചെയ്തശേഷം അരുൾചെയ്തു: ഇതുവാങ്ങി നിങ്ങള്‍ പങ്കുവയ്ക്കുവിന്‍.
18: ഞാന്‍ നിങ്ങളോടു പറയുന്നു, ഇപ്പോള്‍മുതല്‍ ദൈവരാജ്യംവരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍നിന്നു ഞാന്‍ പാനംചെയ്യുകയില്ല.
19: പിന്നെ അവനപ്പമെടുത്ത്, കൃതജ്ഞതാസ്‌തോത്രംചെയ്ത്, മുറിച്ച്, അവര്‍ക്കു കൊടുത്തുകൊണ്ടരുൾചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി ഇതുചെയ്യുവിന്‍.
20: അപ്രകാരംതന്നെ അത്താഴത്തിനുശേഷം, അവന്‍ പാനപാത്രമെടുത്തുകൊണ്ട് അരു
ൾചെയ്തു: ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്.
21: എന്നാല്‍, ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ, എന്നോടൊപ്പം മേശമേലുണ്ട്. നിശ്ചയിക്കപ്പെട്ടപോലെ മനുഷ്യപുത്രന്‍പോകുന്നു.
22: എന്നാല്‍, അവനെ ആരൊറ്റിക്കൊടുക്കുന്നുവോ ആ മനുഷ്യനു ദുരിതം!
23: തങ്ങളിലാരാണ് ഇതുചെയ്യാനിരിക്കുന്നതെന്ന് അവര്‍ പരസ്പരം ചോദിക്കാന്‍തുടങ്ങി.

ആരാണു വലിയവന്‍?
24: തങ്ങളില്‍ ആരാണു വലിയവനായി കരുതപ്പെടേണ്ടത്, എന്നൊരു തര്‍ക്കം അവരുടെയിടയിലുണ്ടായി.
25: അവനാകട്ടെ, അവരോടു പറഞ്ഞു: വിജാതീയരുടെ രാജാക്കന്മാര്‍, അവരുടെമേല്‍ യജമാനത്വംപുലർത്തുന്നു. അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നവർ, ഉപകാരികൾ എന്നു വിളിക്കപ്പെടുകയുംചെയ്യുന്നു.
26: എന്നാല്‍, നിങ്ങളങ്ങനെയല്ലാ. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയായിരിക്കട്ടെ, നയിക്കുന്നവന്‍, ശുശ്രൂഷിക്കുന്നവനെപ്പോലെയും.
27: ആരാണു വലിയവന്‍, ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? എന്നാൽ, ഞാനാകട്ടെ നിങ്ങളുടെയിടയില്‍ ശുശ്രൂഷിക്കുന്നവനെപ്പോലെയാണ്.
28: നിങ്ങളോ, എന്നാൽ, എന്റെ പരീക്ഷകളില്‍ എന്നോടുകൂടെ നിലനിന്നവരാണ്.
29: എന്റെ പിതാവ്, എനിക്കു രാജ്യം കല്പിച്ചുതന്നപോലെ ഞാന്‍ നിങ്ങള്‍ക്കും കല്പിച്ചുതരുന്നു.
30: അത്, നിങ്ങള്‍ എന്റെരാജ്യത്തില്‍, എന്റെ മേശയില്‍നിന്നു ഭക്ഷിക്കുകയും പാനംചെയ്യുകയും ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട്, സിംഹാസനങ്ങളിലിരിക്കുകയുംചെയ്യുന്നതിനാണ്.

പത്രോസ് കർത്താവിനെ തള്ളിപ്പറയും 
31: ശിമയോന്‍, ശിമയോന്‍, ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ കൊഴിക്കാനാവശ്യപ്പെട്ടു.
32: എന്നാൽ‍, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. നീ തിരിച്ചുവന്ന്, നിന്റെ സഹോദരന്മാരെ ശക്തിപ്പെടുത്തണം.
33: ശിമയോന്‍ പറഞ്ഞു: കര്‍ത്താവേ, നിന്നോടുകൂടെ കാരാഗൃഹത്തിലേക്കും മരണത്തിലേക്കും പോരാൻപോലും ഞാനൊരുക്കമാണ്.
34: അവന്‍ പറഞ്ഞു: പത്രോസേ, ഞാന്‍ നിന്നോടു പറയുന്നു, നീ എന്നെ അറിയുകയില്ലെന്നു മൂന്നുപ്രാവശ്യം നിഷേധിച്ചുപറയുന്നതിനുമുമ്പ്, ഇന്നു കോഴികൂകുകയില്ല.

പണവും വാളും കരുതുക
35: അനന്തരം, അവനവരോടു ചോദിച്ചു: ഞാന്‍ നിങ്ങളെ മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ ഇല്ലാതെയയച്ചപ്പോള്‍ നിങ്ങള്‍ക്കെന്തിനെങ്കിലും കുറവുണ്ടായോ? അവര്‍ പറഞ്ഞു: ഒന്നിനും കുറവുണ്ടായില്ല.
36: അവന്‍ പറഞ്ഞു: എന്നാല്‍, ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ സഞ്ചിയും. വാളില്ലാത്തവന്‍ പുറംകുപ്പായംവിറ്റ്, അതു വാങ്ങട്ടെ.
37: ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ നിയമലംഘകരോടുകൂടെ എണ്ണപ്പെട്ടു എന്നെഴുതിയത്, എന്നില്‍ നിറവേറണം. എന്തെന്നാല്‍, എന്നെക്കുറിച്ച്, എഴുതപ്പെട്ടിട്ടുള്ളവയ്ക്ക് ഒരു ലക്ഷ്യമുണ്ട്.
38: അവര്‍ പറഞ്ഞു: കര്‍ത്താവേ, ഇതാ, ഇവിടെ രണ്ടു വാളുണ്ട്. അവന്‍ പറഞ്ഞു: അതുമതി.

ഗത്‌സെമനിയില്‍ പ്രാര്‍ത്ഥിക്കുന്നു
39: അവന്‍ പുറത്തുവന്ന്, പതിവനുസരിച്ച്, ഒലിവുമലയിലേക്കു പോയി. ശിഷ്യന്മാർ അവനെയനുഗമിച്ചു.
40: ആ സ്ഥലത്തെത്തിയപ്പോള്‍ അവനവരോടു പറഞ്ഞു: നിങ്ങള്‍ പ്രലോഭനത്തിലുള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍.
41: അവന്‍, അവരില്‍നിന്ന് ഏകദേശം ഒരു കല്ലേറുദൂരംമാറി മുട്ടുകുത്തിപ്രാര്‍ത്ഥിച്ചു:
42: പിതാവേ, അങ്ങേയ്ക്കിഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല, അവിടുത്തേതു നിറവേറട്ടെ!
43: അപ്പോള്‍, അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു.
44: അവന്‍ പ്രാണവേദനയിലാണ്ട്‌, കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. അവന്റെ വിയര്‍പ്പ്, രക്തത്തുള്ളികള്‍പോലെ നിലത്തുവീണു.
45: അവന്‍ പ്രാര്‍ത്ഥനകഴിഞ്ഞെഴുന്നേറ്റ്, ശിഷ്യന്മാരുടെയടുത്തുവന്നപ്പോള്‍ അവര്‍ ദുഃഖംനിമിത്തം ഉറങ്ങുന്നതു കണ്ടു.
46: അവനവരോടു ചോദിച്ചു: നിങ്ങളുറങ്ങുന്നതെന്തേ? പ്രലോഭനത്തിലുള്‍പ്പെടാതിരിക്കാന്‍ എഴുന്നേറ്റ്, പ്രാര്‍ത്ഥിക്കുവിന്‍.

യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്നു
47: അവന്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഇതാ, ഒരു ജനക്കൂട്ടം; പന്ത്രണ്ടുപേരിൽ യൂദാസ് എന്നുവിളിക്കപ്പെടുന്നവൻ അവരുടെ മുമ്പില്‍ നടന്നിരുന്നു. യേശുവിനെ ചുംബിക്കാന്‍ അവന്‍ അടുത്തുവന്നു.
48: യേശു അവനോടു ചോദിച്ചു: യൂദാസേ, ചുംബനംകൊണ്ടോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?
49: സംഭവിക്കാന്‍പോകുന്നതുകണ്ടപ്പോള്‍ അവന്റെ കൂടെയുണ്ടായിരുന്നവർ‍, കര്‍ത്താവേ, ഞങ്ങള്‍ വാൾകൊണ്ടു വെട്ടട്ടെയോ എന്നു ചോദിച്ചു.
50: അവരിലൊരുവന്‍ പ്രധാനപുരോഹിതന്റെ സേവകനെ വെട്ടി, അവന്റെ വലത്തുചെവി ഛേദിച്ചു.
51: അതുകണ്ട് യേശു പറഞ്ഞു: നിര്‍ത്തൂ! അനന്തരം, യേശു അവന്റെ ചെവിതൊട്ട്, അവനെ സുഖപ്പെടുത്തി.
52: അപ്പോള്‍ യേശു തനിക്കെതിരേവന്ന പ്രധാനപുരോഹിതന്മാരോടും സേനാധിപന്മാരോടും ശ്രേഷ്ഠന്മാരോടും പറഞ്ഞു: കവര്‍ച്ചക്കാരനുനേരേയെന്നപോലെ, വാളും വടിയുമായി നിങ്ങള്‍ വന്നിരിക്കുന്നുവോ?
53: ഞാന്‍ നിങ്ങളോടുകൂടെ എല്ലാ ദിവസവും ദേവാലയത്തിലായിരുന്നപ്പോള്‍ നിങ്ങൾ എനിക്കെതിരേ കൈയുയർത്തിയില്ലാ. എന്നാല്‍, ഇതു നിങ്ങളുടെ സമയമാണ്, അന്ധകാരത്തിന്റെ ആധിപത്യവും.

പത്രോസ് കർത്താവിനെ തള്ളിപ്പറയുന്നു
54: അവരവനെപ്പിടിച്ച്, മഹാപുരോഹിതന്റെ വീട്ടിലേക്കു കൊണ്ടുപോയി. പത്രോസ് ദൂരെയായി അവനെയനുഗമിച്ചിരുന്നു.
55: അവര്‍ മുറ്റത്തിന്റെ നടുക്കു തീകൂട്ടി, അതിനുചുറ്റുമിരുന്നപ്പോള്‍ പത്രോസും അവരുടെകൂട്ടത്തിലിരുന്നു.
56: അവന്‍ തീവെട്ടത്തിനരികെ ഇരിക്കുന്നതുകണ്ട ഒരു പരിചാരിക സൂക്ഷിച്ചുനോക്കിയിട്ടു പറഞ്ഞു: ഇവനും അവനോടുകൂടെയായിരുന്നു.
57: അവനാകട്ടെ, നിഷേധിച്ചുകൊണ്ടു പറഞ്ഞു: സ്ത്രീയേ, അവനെ ഞാനറിയുകയില്ലാ.
58: അല്പംകഴിഞ്ഞ്, വേറൊരാള്‍ അവനെക്കണ്ടിട്ടു പറഞ്ഞു: നീയും അവരിലൊരുവനാണ്. അപ്പോൾ പത്രോസ് പറഞ്ഞു: മനുഷ്യാ, ഞാനല്ല.
59: ഏകദേശം ഒരുമണിക്കൂര്‍കഴിഞ്ഞ്, വേറൊരാള്‍ ഉറപ്പിച്ചുപറഞ്ഞു: സത്യമായും ഈ മനുഷ്യൻ അവനോടുകൂടെയായിരുന്നു. ഇവനും ഗലീലിക്കാരനാണല്ലോ.
60: പത്രോസ് പറഞ്ഞു: മനുഷ്യാ, നീ പറയുന്നതെന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അവനിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, പെട്ടെന്ന്, കോഴികൂകി.
61: കര്‍ത്താവു തിരിഞ്ഞ്, പത്രോസിനെ നോക്കി. ഇന്നു കോഴികൂകുന്നതിനുമുമ്പ്, മൂന്നുപ്രാവശ്യം നീയെന്നെ നിഷേധിക്കുമെന്നു കര്‍ത്താവുപറഞ്ഞവചനം അപ്പോള്‍ പത്രോസ് ഓര്‍ത്തു.
62: അവന്‍ പുറത്തുപോയി കയ്‌പോടെ കരഞ്ഞു.

യേശുവിനെ പരിഹസിക്കുന്നു
63: യേശുവിനു പാറാവുനിന്നിരുന്ന മനുഷ്യർ അവനെ പരിഹസിക്കുകയും അടിക്കുകയുംചെയ്തു.
64: അവര്‍, അവന്റെ കണ്ണുകള്‍ മൂടിക്കൊണ്ട്, നിന്നെ അടിച്ചവനാരെന്നു പ്രവചിക്കുക എന്നു പറഞ്ഞു.
65: അവര്‍ അവനെ അധിക്ഷേപിച്ച്, അവനെതിരായി മറ്റുപലതും പറഞ്ഞു.

ന്യായാധിപസംഘത്തിന്റെ മുമ്പാകെ
66: പ്രഭാതമായപ്പോള്‍, 
നിയമജ്ഞരും പ്രധാനപുരോഹിതന്മാരുമുള്‍പ്പെട്ട ജനശ്രേഷ്ഠന്മാരുടെ സംഘം സമ്മേളിക്കുകയും അവനെ അവരുടെ ന്യായാധിപസംഘത്തിലേക്കു കൊണ്ടുപോകുകയുംചെയ്തു.
67: അവർ പറഞ്ഞു: നീ ക്രിസ്തുവാണെങ്കില്‍ ഞങ്ങളോടു പറയുക. അവനവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കുകയില്ല.
68: ഞാന്‍ ചോദിച്ചാല്‍ നിങ്ങളുത്തരംതരുകയുമില്ല.
69: ഇപ്പോള്‍മുതല്‍ മനുഷ്യപുത്രന്‍ ദൈവശക്തിയുടെ വലത്തുവശത്ത് ഉപവിഷ്ടനാകും.
70: അവരെല്ലാവരുംകൂടെ ചോദിച്ചു: അങ്ങനെയെങ്കിൽ‍, നീ ദൈവപുത്രനാണോ? അവനവരോടു പറഞ്ഞു: 
ഞാനാകുന്നുവെന്ന്, നിങ്ങള്‍തന്നെ പറയുന്നല്ലോ.
71: അവര്‍ പറഞ്ഞു: ഇനി നമുക്കു സാക്ഷ്യത്തിന്റെ ആവശ്യമെന്ത്? അവന്റെ വായില്‍നിന്നുതന്നെ നാമതു കേട്ടുവല്ലോ!

മുന്നൂറാം ദിവസം: ലൂക്കാ 19 - 20


അദ്ധ്യായം 19


സക്കേവൂസിന്റെ ഭവനത്തില്‍
1: യേശു ജറീക്കോയില്‍പ്രവേശിച്ച് അതിലൂടെ കടന്നുപോകുകയായിരുന്നു.
2: അവിടെ സക്കേവൂസ് എന്നുപേരുള്ള ഒരുവനുണ്ടായിരുന്നു. അവന്‍ ചുങ്കക്കാരില്‍ പ്രധാനനും ധനികനുമായിരുന്നു.
3: യേശു ആരെന്നുകാണാന്‍ അവൻ ശ്രമിച്ചു. പൊക്കംകുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തില്‍നിന്നുകൊണ്ട് അതു സാദ്ധ്യമല്ലായിരുന്നു.
4: യേശുവിനെക്കാണാന്‍വേണ്ടി അവന്‍ മുമ്പേ ഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയറിയിരുന്നു. യേശു അതിലേയാണു കടന്നുപോകാനിരുന്നത്.
5: ആ സ്ഥലത്തെത്തിയപ്പോള്‍ യേശു മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്, വേഗമിറങ്ങിവരുക. എന്തെന്നാൽ, ഇന്നെനിക്ക്, നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു.
6: അവന്‍ തിടുക്കത്തിലിറങ്ങിവന്ന്, സന്തോഷത്തോടെ അവനെ സ്വീകരിച്ചു.
7: ഇതുകണ്ടവരെല്ലാം പിറുപിറുത്തു: ഇവന്‍, പാപിയായ ഒരുവന്റെകൂടെ താമസിക്കാൻചെന്നല്ലോ.
8: സക്കേവൂസ് എഴുന്നേറ്റു കര്‍ത്താവിനോടു പറഞ്ഞു: കര്‍ത്താവേ, എന്റെ സ്വത്തില്‍പ്പകുതി, ഇതാ, ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക, വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു.
9: യേശു അവനോടു പറഞ്ഞു: ഇന്ന്, ഈ ഭവനത്തിനു രക്ഷയുണ്ടായിരിക്കുന്നു. ഇവനും അബ്രാഹമിന്റെ പുത്രനാണ്.
10: എന്തെന്നാൽ, മനുഷ്യപുത്രന്‍ വന്നത്, നഷ്ടപ്പെട്ടുപോയതിനെ അന്വേഷിക്കാനും രക്ഷിക്കാനുമാണ്.

പത്തു നാണയത്തിന്റെ ഉപമ
11: അവര്‍ ഇതു കേട്ടുകൊണ്ടിരിക്കുമ്പോള്‍, അവന്‍ തുടര്‍ന്ന്, ഒരുപമ പറഞ്ഞു. കാരണം, അവന്‍ ജറുസലെമിനു സമീപത്തായിരുന്നു. ദൈവരാജ്യം ഉടന്‍ പ്രത്യക്ഷമാകുമെന്ന്, അവര്‍ വിചാരിക്കുകയുംചെയ്തിരുന്നു.
12: അവന്‍ പറഞ്ഞു: കുലീനനായ ഒരു മനുഷ്യൻ, രാജപദവി സ്വീകരിച്ചുതിരിച്ചുവരാന്‍, ദൂരദേശത്തേക്കു പോയി.
13: അവന്‍ ഭൃത്യരില്‍ പത്തുപേരെ വിളിച്ച്, പത്തുനാണയം അവർക്കു നല്കികൊണ്ടു പറഞ്ഞു: ഞാന്‍ തിരിച്ചുവരുന്നതുവരെ നിങ്ങള്‍ ഇതുകൊണ്ടു വ്യാപാരംചെയ്യുവിന്‍.
14: അവന്റെ പൗരന്മാര്‍ അവനെ വെറുത്തിരുന്നു. ഇവന്‍ ഞങ്ങളെ ഭരിക്കാന്‍ ഞങ്ങളിഷ്ടപ്പെടുന്നില്ല എന്നുപറഞ്ഞ്, അവര്‍ ഒരു പ്രതിനിധിസംഘത്തെ അവന്റെ പിന്നാലെയയച്ചു.
15: അവനാകട്ടെ, രാജപദവിസ്വീകരിച്ചു തിരിച്ചുവന്നു. താന്‍ പണം നല്കിയിരുന്ന ഭൃത്യര്‍, വ്യാപാരംചെയ്ത് എന്തുസമ്പാദിച്ചെന്നറിയുന്നതിന്, അവരെ വിളിക്കാന്‍ അവന്‍ കല്പിച്ചു.
16: ഒന്നാമന്‍ വന്നുപറഞ്ഞു: യജമാനനേ, നിന്റെ നാണയം പത്തുകൂടെ നേടിയിരിക്കുന്നു.
17: അവന്‍ പറഞ്ഞു: കൊള്ളാം, നല്ലവനായ ഭൃത്യാ, ചെറിയകാര്യത്തില്‍ വിശ്വസ്തനായിരുന്നതുകൊണ്ട്, പത്തു നഗരങ്ങളുടെമേല്‍ നീ അധികാരിയായിരിക്കുക.
18: രണ്ടാമന്‍ വന്നുപറഞ്ഞു: യജമാനനേ, നിന്റെ നാണയം അഞ്ചുകൂടെ സമ്പാദിച്ചിരിക്കുന്നു.
19: യജമാനന്‍ അയാളോടു പറഞ്ഞു: നീ അഞ്ചുനഗരങ്ങളുടെമേല്‍ അധികാരിയായിരിക്കുക.
20: വേറൊരുവന്‍ വന്നുപറഞ്ഞു: യജമാനനേ, ഞാന്‍ തൂവാലയില്‍ പൊതിഞ്ഞുവച്ചിരുന്ന നിന്റെ നാണയമിതാ.
21: നിന്നെയെനിക്കു ഭയമായിരുന്നു. കാരണം, നീ കര്‍ക്കശനും വയ്ക്കാത്തതെടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനുമാണ്.
22: അവന്‍ പറഞ്ഞു: ദുഷ്ടഭൃത്യാ, നിന്റെ വാക്കുകൊണ്ടുതന്നെ, നിന്നെ ഞാന്‍ വിധിക്കും. ഞാന്‍ കര്‍ക്കശനും വയ്ക്കാത്തതെടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനുമാണെന്നു നീയറിഞ്ഞിരുന്നില്ലേ?
23: പിന്നെ നീയെന്തുകൊണ്ടു എന്റെ പണം പണമിടപാടുകാരെയേല്പിച്ചില്ല? എങ്കില്‍, ഞാന്‍ മടങ്ങിവന്നപ്പോള്‍ പലിശയോടുകൂടെ അതു തിരിച്ചുവാങ്ങുമായിരുന്നില്ലേ?
24: അവന്‍ അടുത്തുനിന്നിരുന്നവരോടു പറഞ്ഞു: അവനില്‍നിന്ന് ആ നാണയമെടുത്ത്, പത്തുനാണയമുള്ളവനു കൊടുക്കുക.
25: അവരവനോടു പറഞ്ഞു: യജമാനനേ, അവനു പത്തു നാണയമുണ്ടല്ലോ.
26: ഞാന്‍ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലുമെടുക്കപ്പെടും.
27: ഞാന്‍ ഭരിക്കുന്നതിഷ്ടമില്ലാതിരുന്ന എന്റെ ശത്രുക്കളെ ഇവിടെക്കൊണ്ടുവന്ന്, എന്റെ മുമ്പില്‍വച്ചു കൊന്നുകളയുവിന്‍.

ജറുസലെമിലേക്കു രാജകീയപ്രവേശം
28: അവന്‍ ഇതു പറഞ്ഞശേഷം ജറുസലെമിലേക്കുകയറി, മുമ്പേ പൊയ്ക്കൊണ്ടിരുന്നു.
29: ഒലിവുമലയ്ക്കരികെയുള്ള ബേത്ഫഗെയ്ക്കും ബഥാനിയായ്ക്കുമടുത്തെത്തിയപ്പോൾ, അവന്‍ രണ്ടു ശിഷ്യന്മാരെ ഇപ്രകാരം നിര്‍ദ്ദേശിച്ചയച്ചു:
30: എതിരേയുള്ള ഗ്രാമത്തിലേക്കു പോകുവിന്‍. അതിൽ പ്രവേശിക്കുമ്പോൾ, ഒരിക്കലും മനുഷ്യരാരും ഇരുന്നിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടുവരിക.
31: നിങ്ങളതിനെ അഴിക്കുന്നതെന്തിനെന്ന്, ആരെങ്കിലും ചോദിച്ചാല്‍, ഇങ്ങനെ പറയണം: കര്‍ത്താവിന് അതിനെക്കൊണ്ടാവശ്യമുണ്ട്.
32: അയയ്ക്കപ്പെട്ടവര്‍ പോയി, അവനവരോടു പറഞ്ഞപോലെ കണ്ടു.
33: അവര്‍ കഴുതക്കുട്ടിയെ അഴിക്കുമ്പോള്‍, അതിന്റെ ഉടമസ്ഥരവരോട്, നിങ്ങളെന്തിനാണു കഴുതക്കുട്ടിയെ അഴിക്കുന്നതെന്നു ചോദിച്ചു.
34: കര്‍ത്താവിന് അതിനെക്കൊണ്ടാവശ്യമുണ്ടെന്ന് അവര്‍ പറഞ്ഞു.
35: അവരതിനെ യേശുവിന്റെയടുക്കല്‍ കൊണ്ടുവന്നു. തങ്ങളുടെ വസ്ത്രങ്ങള്‍ കഴുതക്കുട്ടിയുടെ പുറത്തുവിരിച്ച്, അവര്‍ യേശുവിനെക്കയറ്റിയിരുത്തി.
36: അവന്‍ കടന്നുപോകുമ്പോള്‍ അവര്‍ വഴിയില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു.
37: അവന്‍ ഒലിവുമലയുടെ ഇറക്കത്തിലെത്തിയപ്പോൾ ശിഷ്യസമൂഹംമുഴുവന്‍ സന്തോഷിച്ച്, തങ്ങള്‍കണ്ട എല്ലാ അദ്ഭുതങ്ങളേയുംപറ്റി വലിയസ്വരത്തില്‍ ദൈവത്തെ സ്തുതിക്കാന്‍തുടങ്ങി.
38: കര്‍ത്താവിന്റെ നാമത്തില്‍വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ! സ്വര്‍ഗ്ഗത്തില്‍ സമാധാനം, അത്യുന്നതങ്ങളില്‍ മഹത്വം!
39: ജനക്കൂട്ടത്തിലുണ്ടായിരുന്ന ചില ഫരിസേയര്‍ അവനോടു പറഞ്ഞു: ഗുരോ, നിന്റെ ശിഷ്യരെ ശാസിക്കുക.
40: അവന്‍ പ്രതിവചിച്ചു: ഇവര്‍ മൗനംഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
41: അവനടുത്തുവന്ന്, പട്ടണംകണ്ടപ്പോള്‍ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ടു പറഞ്ഞു:
42: സമാധാനത്തിനുള്ളത്, ഈ ദിവസമെങ്കിലും നീയറിഞ്ഞിരുന്നെങ്കില്‍! എന്നാല്‍, അവയിപ്പോള്‍ നിന്റെ ദൃഷ്ടിയില്‍നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു.
43: ശത്രുക്കള്‍ നിനക്കുചുറ്റും തടകെട്ടി, നിന്നെവളയുകയും, എല്ലാഭാഗത്തുംനിന്നു നിന്നെ ഞെരുക്കുകയുംചെയ്യുന്ന ദിവസങ്ങള്‍ വരും.
44: നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നശിപ്പിക്കുകയും നിന്നില്‍ കല്ലിന്മേല്‍കല്ലു ശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്റെ സന്ദര്‍ശനത്തിന്റെ സമയം നീയറിഞ്ഞില്ല.

ദേവാലയശുദ്ധീകരണം
45: അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്, അവിടെ കച്ചവടംനടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കാന്‍തുടങ്ങി.
46: അവനവരോടു പറഞ്ഞു: എന്റെ ആലയം പ്രാര്‍ത്ഥനാലയമായിരിക്കുമെന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കൊള്ളക്കാരുടെ ഗുഹയാക്കിയിരിക്കുന്നു.
47: അവന്‍ ദിവസവും ദേവാലയത്തില്‍ പഠിപ്പിച്ചിരുന്നു. പ്രധാനപുരോഹിതന്മാരും നിയമജ്ഞരും ജനപ്രമാണികളും അവനെ നശിപ്പിക്കാന്‍ നോക്കിയിരുന്നു.
48: എന്നാല്‍, ചെയ്യേണ്ടതെന്തെന്ന് അവർ കണ്ടെത്തിയില്ലാ. എന്തെന്നാൽ, ജനങ്ങളെല്ലാം അവനെ ശ്രവിച്ചുകൊണ്ട് അവനോടുചേർന്നുനിന്നു.


അദ്ധ്യായം 20 

യേശുവിന്റെ അധികാരം
1: ഒരു ദിവസം അവന്‍ ദേവാലയത്തില്‍ ജനങ്ങളെ പഠിപ്പിക്കുകയും സുവിശേഷമറിയിക്കുകയുംചെയ്തുകൊണ്ടിരിക്കുമ്പോള്‍, പ്രധാനപുരോഹിതന്മാരും നിയമജ്ഞരും ജനപ്രമാണിമാരോടുകൂടെ അവന്റെയടുത്തുവന്നു.
2: അവരവനോടു പറഞ്ഞു: എന്തധികാരത്താലാണു നീയിതൊക്കെ ചെയ്യുന്നത്, അല്ലെങ്കിൽ, നിനക്കീയധികാരംനല്കിയതാരാണെന്നു ഞങ്ങളോടു പറയുക.
3: അവനവരോടു മറുപടിപറഞ്ഞു: ഞാനും നിങ്ങളോടൊന്നു ചോദിക്കട്ടെ; എന്നോടുപറയുക,
4: യോഹന്നാന്റെ സ്നാനം സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ?
5: അവര്‍ പരസ്പരമാലോചിച്ചു: സ്വര്‍ഗ്ഗത്തില്‍നിന്നെന്നു നാം പറഞ്ഞാല്‍, പിന്നെന്തുകൊണ്ടു നിങ്ങളവനെ വിശ്വസിച്ചില്ലെന്ന് അവന്‍ ചോദിക്കും.
6: മനുഷ്യരില്‍നിന്നെന്നു പറഞ്ഞാല്‍, ജനങ്ങളെല്ലാം നമ്മെ കല്ലെറിയും. എന്തെന്നാല്‍, യോഹന്നാന്‍ ഒരു പ്രവാചകനാണെന്ന് അവര്‍ക്കു ബോദ്ധ്യപ്പെട്ടിരിക്കുന്നു.
7: അതിനാല്‍, അവര്‍ മറുപടി പറഞ്ഞു: എവിടെനിന്നെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
8: അപ്പോള്‍ യേശു പറഞ്ഞു: എന്തധികാരത്താലാണ്, ഇതുചെയ്യുന്നതെന്നു ഞാനും നിങ്ങളോടു പറയുന്നില്ല.

മുന്തിരിത്തോട്ടവും കൃഷിക്കാരും
9: അവന്‍ ജനത്തോട് ഈയുപമ പറയാൻതുടങ്ങി: ഒരുവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതു പാട്ടത്തിനു കൃഷിക്കാരെ ഏല്പിച്ചശേഷം, ദീര്‍ഘകാലത്തേക്ക് അവിടെനിന്നു പോയി.
10: സമയമായപ്പോള്‍ മുന്തിരിപ്പഴത്തിന്റെ ഓഹരി, തനിക്കവർ തരേണ്ടതിന്, അവനൊരു ഭൃത്യനെ കൃഷിക്കാരുടെ അടുത്തേക്കയച്ചു. എന്നാല്‍, കൃഷിക്കാരവനെ അടിച്ച്, വെറുംകൈയോടെ തിരിച്ചയച്ചു.
11: അവന്‍ പിന്നെ, മറ്റൊരു ഭൃത്യനെയയച്ചു. അവനെയുമവര്‍ അടിക്കുകയും അപമാനിക്കുകയുംചെയ്ത്, വെറുംകൈയോടെ തിരിച്ചയച്ചു.
12: അവന്‍ പിന്നെ, മൂന്നാമത്തവനെയയച്ചു. അവനെയാകട്ടെ, അവർ മുറിവേല്പിച്ച്, പുറത്തേക്കെറിഞ്ഞു.
13: അപ്പോള്‍ തോട്ടത്തിന്റെ ഉടമസ്ഥന്‍പറഞ്ഞു: ഞാനെന്തുചെയ്യും? എന്റെ പ്രിയപുത്രനെ ഞാനയയ്ക്കും. അവനെയവര്‍ മാനിച്ചേക്കും.
14: പക്ഷേ, കൃഷിക്കാര്‍ അവനെക്കണ്ടപ്പോള്‍ പരസ്പരമാലോചിച്ചു: ഇവനാണവകാശി; അവകാശം നമുക്കാകേണ്ടതിന്, ഇവനെ നമുക്കു കൊന്നുകളയാം.
15: അവരവനെ മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. ആകയാല്‍, മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ അവരോടെന്തുചെയ്യും?
16: അവന്‍ വന്ന്, കൃഷിക്കാരെ നശിപ്പിക്കുകയും മുന്തിരിത്തോട്ടം മറ്റാളുകളെ ഏല്പിക്കുകയുംചെയ്യും. ഇതുകേട്ട്, ഇതു സംഭവിക്കാതിരിക്കട്ടെയെന്ന്, അവർ പറഞ്ഞു.
17: യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു: പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞകല്ല്, മൂലക്കല്ലായിത്തീര്‍ന്നു എന്നെഴുതപ്പെട്ടിരിക്കുന്നതെന്താണ്?
18: ആ കല്ലിന്മേല്‍ നിപതിക്കുന്ന ആരും ഛിന്നഭിന്നമാകും. അതാരുടെമേല്‍ പതിക്കുന്നുവോ അവനെയതു ധൂളിയാക്കും.
19: തങ്ങള്‍ക്കെതിരായാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്നു നിയമജ്ഞരും പ്രധാനപുരോഹിതന്മാരും മനസ്സിലാക്കി, അവനെ ആ മണിക്കൂറിൽത്തന്നെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. എന്നാലവര്‍ ജനത്തെ ഭയപ്പെട്ടു.

സീസറിനു നികുതികൊടുക്കണമോ?
20: അവനെ വാക്കിൽക്കുടുക്കി, ദേശാധിപതിയുടെ വിധിക്കും അധികാരത്തിനും ഏല്പിച്ചുകൊടുക്കാൻ, അവര്‍, അവനെ നിരീക്ഷിച്ചുകൊണ്ട്, നീതിമാന്മാരാണെന്നു ഭാവിക്കുന്ന ചാരന്മാരെയയച്ചു.
21: അവരവനോടു ചോദിച്ചു: ഗുരോ, നീ ശരിയായി സംസാരിക്കുന്നെന്നും പഠിപ്പിക്കുന്നെന്നും മുഖംനോക്കാതെ ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങള്‍ക്കറിയാം.
22: ഞങ്ങള്‍ സീസറിനു നികുതികൊടുക്കുന്നതു നിയമാനുസൃതമോ, അല്ലയോ?
23: അവന്‍, അവരുടെ കൗശലംമനസ്സിലാക്കി, അവരോടു പറഞ്ഞു:
24: നിങ്ങള്‍ ഒരു ദനാറ എന്നെക്കാണിക്കുവിന്‍. ആരുടെ രൂപവും ലിഖിതവുമാണ് ഇതിലുള്ളത്? സീസറിന്റേതെന്ന് അവര്‍ പറഞ്ഞു.
25: അവനവരോടു പറഞ്ഞു: എങ്കില്‍ സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുവിന്‍.
26: ജനത്തിന്റെമുമ്പിൽവച്ച്, അവനെ വാക്കില്‍ക്കുടുക്കാന്‍ അവര്‍ക്കു സാധിച്ചില്ല. അവന്റെ മറുപടിയില്‍ ആശ്ചര്യപ്പെട്ട് അവര്‍ മൗനമവലംബിച്ചു.

ഉത്ഥാനത്തെക്കുറിച്ചു വിവാദം
27: ഉത്ഥാനമില്ലെന്നു വാദിക്കുന്ന സദ്ദുക്കായരില്‍ച്ചിലര്‍ അവനെ സമീപിച്ചു ചോദിച്ചു:
28: ഗുരോ, ഒരുവന്റെ സഹോദരന്‍, ഭാര്യയുണ്ടായിരിക്കേ, സന്താനമില്ലാതെ മരിച്ചാല്‍, അവന്‍ ആ സഹോദരന്റെ ഭാര്യയെ സ്വീകരിച്ച്, അവനുവേണ്ടി സന്താനത്തെ ഉത്പാദിപ്പിക്കണമെന്നു മോശ ഞങ്ങൾക്കെഴുതിയിട്ടുണ്ട്.
29: ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹംചെയ്തു; അവന്‍ സന്താനമില്ലാതെ മരിച്ചു.
30: അനന്തരം രണ്ടാമനും, പിന്നെ മൂന്നാമനും അവളെ സ്വീകരിച്ചു.
31: അങ്ങനെ ഏഴുപേരും സന്താനങ്ങളില്ലാതെ മരിച്ചു.
32: അവസാനം ആ സ്ത്രീയും മരിച്ചു.
33: ഉത്ഥാനത്തില്‍ അവള്‍ അവരിലാരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.
34: യേശു അവരോടു പറഞ്ഞു: ഈ യുഗത്തിന്റെ സന്താനങ്ങള്‍ വിവാഹംചെയ്യുകയും വിവാഹംചെയ്തുകൊടുക്കുകയും ചെയ്യുന്നു.
35: എന്നാല്‍, ആ യുഗംപ്രാപിക്കുന്നതിനും മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പിനും യോഗ്യരായവര്‍, വിവാഹംചെയ്യുകയോ വിവാഹംചെയ്തുകൊടുക്കുകയോ ഇല്ല.
36: ഉത്ഥാനത്തിന്റെ മക്കളായതിനാൽ, അവര്‍ ദൈവമക്കളും ദൈവദൂതന്മാരെപ്പോലെയുമാണ്. ആകയാല്‍, അവര്‍ക്കിനിയൊരിക്കലും മരിക്കാന്‍സാധിക്കുകയില്ല.
37: മോശയും മുള്‍പ്പടര്‍പ്പിങ്കല്‍വച്ചു കര്‍ത്താവിനെ, അബ്രാഹമിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നുവിളിച്ചുകൊണ്ട്, മരിച്ചവര്‍ ഉയിര്‍ക്കപ്പെടുന്നെന്നു കാണിച്ചുതന്നിട്ടുണ്ട്.
38: അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. എന്തെന്നാൽ, അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍തന്നെ.
39: നിയമജ്ഞരില്‍ച്ചിലര്‍ ഗുരോ, നീ ശരിയായി സംസാരിച്ചു, എന്നുപറഞ്ഞു.
40: അവനോടെന്തെങ്കിലുംചോദിക്കാന്‍ പിന്നീടവര്‍ മുതിര്‍ന്നില്ല.

ക്രിസ്തു, ദാവീദിന്റെ പുത്രന്‍
41: അപ്പോള്‍ അവനവരോടു ചോദിച്ചു: ക്രിസ്തു ദാവീദിന്റെ പുത്രനാണെന്നുപറയാന്‍ എങ്ങനെകഴിയും?
42: ദാവീദുതന്നെയും സങ്കീര്‍ത്തനപുസ്തകത്തില്‍ പറയുന്നു: കര്‍ത്താവ്, എന്റെ കര്‍ത്താവിനോടരുൾചെയ്തു,
43: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീയെന്റെ വലത്തുഭാഗത്തിരിക്കുക.
44: ദാവീദവനെ കര്‍ത്താവെന്നു വിളിക്കുന്നു. പിന്നെങ്ങനെയാണ് അവന്‍ ദാവീദിന്റെ പുത്രനാകുന്നത്?

നിയമജ്ഞരുടെ കപടജീവിതം
45: ജനമെല്ലാം കേള്‍ക്കേ, അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞു:
46: നീ, മേലങ്കിയിട്ടുനടക്കാനാഗ്രഹിക്കുകയും പൊതുസ്ഥലങ്ങളില്‍ അഭിവാദനങ്ങളും സിനഗോഗുകളില്‍ ഉന്നതപീഠങ്ങളും അത്താഴവിരുന്നുകളില്‍ മുഖ്യസ്ഥാനങ്ങളും ഇഷ്ടപ്പെടുകയുംചെയ്യുന്ന നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിന്‍.
47: അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുന്നതായി നടിക്കുകയുംചെയ്യുന്നു. അവര്‍ക്കു കഠിനതരമായ ശിക്ഷാവിധി ലഭിക്കും.