ഇരുന്നൂറ്റിയെഴുപത്തിയഞ്ചാം ദിവസം: മത്തായി 12 - 13


അദ്ധ്യായം 12

സാബത്തിനെക്കുറിച്ചു വിവാദം
1: അക്കാലത്ത്, ഒരു സാബത്തില്‍, യേശു ഗോതമ്പുവയലിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോൾ അവന്റെ ശിഷ്യന്മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍പറിച്ചു തിന്നാന്‍തുടങ്ങി.
2: ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ,  നിന്റെ ശിഷ്യന്മാര്‍ 
സാബത്തില്‍ നിഷിദ്ധമായതുചെയ്യുന്നു.
3: അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്മാരും എന്താണുചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?
4: അവന്‍ ദൈവഭവനത്തില്‍ പ്രവേശിച്ച്, പുരോഹിതന്മാര്‍ക്കല്ലാതെ തനിക്കോ സഹചരന്മാര്‍ക്കോ ഭക്ഷിക്കാനനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിച്ചതെങ്ങനെ?
5: അല്ലെങ്കില്‍, സാബത്തുദിവസം ദേവാലയത്തിലെ പുരോഹിതന്മാര്‍ സാബത്തുലംഘിക്കുകയും അതേസമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നിങ്ങള്‍ നിയമത്തില്‍ വായിച്ചിട്ടില്ലേ?
6: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാള്‍ ശ്രേഷ്ഠമായതിവിടെയുണ്ട്.
7: ബലിയല്ല, കരുണയാണു ഞാനാഗ്രഹിക്കുന്നത്, എന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റംവിധിക്കുമായിരുന്നില്ല.
8: എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.

സാബത്തില്‍ രോഗശാന്തിനല്കുന്നു
9: അനന്തരം, യേശു അവിടെനിന്നു യാത്രതിരിച്ച്, അവരുടെ സിനഗോഗിലെത്തി.
10: അവിടെ, കൈശോഷിച്ച ഒരുവനുണ്ടായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കണമെന്ന ഉദ്ദേശ്യത്തോടെ, അവരവനോടു ചോദിച്ചു: സാബത്തില്‍ രോഗശാന്തിനല്കുന്നത് അനുവദനീയമാണോ?
11: അവന്‍ പറഞ്ഞു: നിങ്ങളിലാരുണ്ട്, തന്റെ ആട് സാബത്തില്‍ കുഴിയില്‍വീണാല്‍ പിടിച്ചുകയറ്റാത്തതായി?
12: ആടിനെക്കാള്‍ എത്രയേറെ വിലപ്പെട്ടവനാണു മനുഷ്യന്‍! അതിനാല്‍, സാബത്തില്‍ നന്മചെയ്യുന്നത്, അനുവദനീയമാണ്.
13: അനന്തരം, അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവന്‍ കൈനീട്ടി. ഉടനെ അതു സുഖംപ്രാപിക്കപ്പെട്ട്, മറ്റേക്കൈപോലെയായി.
14: ഫരിസേയരാകട്ടെ, അവിടെനിന്നുപോയി, അവനെ നശിപ്പിക്കേണ്ടതെങ്ങനെയെന്നു കൂടിയാലോചനനടത്തി.

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടദാസന്‍
15: ഇതു മനസ്സിലാക്കിയ യേശു അവിടെനിന്നു പിന്‍വാങ്ങി. അനേകംപേര്‍ അവനെയനുഗമിച്ചു. അവരെയെല്ലാം അവന്‍ സുഖപ്പെടുത്തി.
16: തന്നെ പരസ്യപ്പെടുത്തുന്നതിൽനിന്ന്, അവനവരെ വിലക്കി. അവനവരോടു കല്പിച്ചു.
17: ഇത്, ഏശയ്യാപ്രവാചകന്‍വഴി അരുൾചെയ്യപ്പെട്ടതു പൂര്‍ത്തിയാകാനാണ്:
18: ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്റെ ദാസന്‍; എന്റെ ആത്മാവുപ്രസാദിച്ച എന്റെ പ്രിയപ്പെട്ടവന്‍! ഞാനവന്റെമേല്‍ എന്റെ ആത്മാവിനെ
യയ്ക്കും;
19: അവന്‍ വിജാതീയരെ ന്യായവിധിയറിയിക്കും. അവന്‍ തര്‍ക്കിക്കുകയോ ഒച്ചവയ്ക്കുകയോ ഇല്ല; തെരുവീഥികളില്‍ അവന്റെ ശബ്ദം, ആരും കേള്‍ക്കുകയില്ല.
20: നീതിയെ വിജയത്തിലെത്തിക്കുന്നതുവരെ അവന്‍ ചതഞ്ഞഞാങ്ങണ ഒടിക്കുകയില്ല; പുകഞ്ഞതിരി കെടുത്തുകയില്ല.
21: അവന്റെ നാമത്തില്‍ വിജാതീയര്‍ പ്രത്യാശവയ്ക്കും.

യേശുവും ബേല്‍സെബൂലും
22: അനന്തരം, അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ അവര്‍ യേശുവിന്റെയടുത്തു കൊണ്ടുവന്നു. യേശു അവനെ സുഖപ്പെടുത്തി. അവന്‍ സംസാരിക്കുകയും കാണുകയും ചെയ്തു.
23: ജനക്കൂട്ടമെല്ലാം അദ്ഭുതപ്പെട്ടു ചോദിച്ചുകൊണ്ടിരുന്നു: ഇവനായിരിക്കുമോ ദാവീദിന്റെ പുത്രന്‍?
24: എന്നാല്‍, ഇതുകേട്ടപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: ഇവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടുതന്നെയാണു പിശാചുക്കളെ ബഹിഷ്കരിക്കുന്നത്.
25: അവരുടെ വിചാരങ്ങള്‍ മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: അന്തശ്ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തശ്ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്ക്കുകയില്ല.
26: സാത്താന്‍ സാത്താനെ ബഹിഷ്കരിക്കുന്നെങ്കില്‍, അവന്‍ തനിക്കെതിരായിത്തന്നെ ഭിന്നിക്കുകയാണ്; അങ്ങനെയെങ്കിൽ അവന്റെ രാജ്യമെങ്ങനെ നിലനില്ക്കും?
27: ബേല്‍സെബൂലിനെക്കൊണ്ടാണു ഞാന്‍ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കില്‍, നിങ്ങളുടെ പുത്രന്മാര്‍ ആരെക്കൊണ്ടാണ് അവയെ ബഹിഷ്കരിക്കുന്നത്? അതുകൊണ്ട്, അവര്‍ നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും.
28: എന്നാല്‍, ദൈവാത്മാവിനെക്കൊണ്ടാണു ഞാന്‍ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളുടെയടുത്തെത്തിയിരിക്കുന്നു.
29: അഥവാ, ശക്തനായ ഒരു മനുഷ്യന്റെ ഭവനത്തില്‍പ്രവേശിച്ച് വസ്തുക്കള്‍ കവര്‍ച്ചചെയ്യാന്‍ ആദ്യംതന്നെ അവനെ ബന്ധിക്കാതെ സാധിക്കുമോ? ബന്ധിച്ചാല്‍ കവര്‍ച്ചചെയ്യാന്‍കഴിയും.
30: എന്നോടുകൂടെയല്ലാത്തവന്‍ എന്റെ എതിരാളിയാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു.
31: അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്റെ എല്ലാ പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍, ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല.
32: മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അതു ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല.
33: ഒന്നുകില്‍ വൃക്ഷം നല്ലത്, ഫലവും നല്ലത്; അല്ലെങ്കില്‍ വൃക്ഷം ചീത്ത, ഫലവും ചീത്ത. കാരണം, ഫലത്തില്‍നിന്നാണു വൃക്ഷത്തെ മനസ്സിലാക്കുന്നത്.
34: അണലിസന്തതികളേ! ദുഷ്ടരായിരിക്കെ, നല്ലകാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്കെങ്ങനെകഴിയും? ഹൃദയത്തിന്റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്.
35: നല്ല മനുഷ്യന്‍ നന്മയുടെ ശേഖരത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടെ, തിന്മയുടെ 
ശേഖരത്തില്‍നിന്നു തിന്മ പുറപ്പെടുവിക്കുന്നു.
36: ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ത്ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും.
37: കാരണം, നിന്റെ വാക്കുകളാല്‍ നീ നീതിമത്കരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ത്തന്നെ, നീ കുറ്റംവിധിക്കപ്പെടുകയുംചെയ്യും.

യോനാപ്രവാചകന്റെ അടയാളം
38: അപ്പോള്‍, 
ചിലനിയമജ്ഞരും ഫരിസേയരും അവനോടുപറഞ്ഞു: ഗുരോ, നിന്നില്‍നിന്ന് ഒരടയാളംകാണാന്‍ ഞങ്ങളാഗ്രഹിക്കുന്നു.
39: അവന്‍ മറുപടി പറഞ്ഞു: ദുഷിച്ചതും അവിശ്വസ്തവുമായ തലമുറ അടയാളമന്വേഷിക്കുന്നു.
40: യോനാപ്രവാചകന്റെ അടയാളമല്ലാതെ, മറ്റൊരടയാളവും അതിനു നല്കപ്പെടുകയില്ല. യോനാ, മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തില്‍ക്കിടന്നപോലെ മനുഷ്യപുത്രനും മൂന്നുരാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും.
41: നിനെവേനിവാസികള്‍, വിധിദിവസം ഈ തലമുറയോടൊത്തെഴുന്നേറ്റ്, ഇതിനെ കുറ്റംവിധിക്കും. എന്തെന്നാല്‍, യോനായുടെ പ്രസംഗംകേട്ട്, അവരനുതപിച്ചു. ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!
42: ദക്ഷിണദേശത്തെ രാജ്ഞി വിധിദിവസം ഈ തലമുറയോടൊത്ത് ഉയിര്‍ത്തെഴുന്നേൽക്കുകയും ഇതിനെ കുറ്റംവിധിക്കുകയുംചെയ്യും. എന്തെന്നാല്‍, സോളമന്റെ വിജ്ഞാനംശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു വന്നെത്തി. ഇതാ, ഇവിടെ സോളമനെക്കാള്‍ വലിയവന്‍!

അശുദ്ധാരൂപി തിരിച്ചുവരുന്നു
43: അശുദ്ധാരൂപി ഒരു മനുഷ്യനെവിട്ടുപോകുമ്പോള്‍ അത്, ആശ്വാസംതേടി, വരണ്ടസ്ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു; എന്നാല്‍ കണ്ടെത്തുന്നില്ല. അപ്പോളതു പറയുന്നു:
44: ഞാനിറങ്ങിപ്പോന്ന എന്റെ താമസസ്ഥലത്തേക്കു തിരിച്ചുചെല്ലും. മടങ്ങിവരുമ്പോള്‍ ആ സ്ഥലം ആളൊഴിഞ്ഞും അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടും കാണുന്നു.
45: അപ്പോള്‍ അതു പുറപ്പെട്ടുചെന്ന് തന്നെക്കാള്‍ ദുഷ്ടരായ ഏഴ
രൂപികളെക്കൂടെ തന്നോടൊത്തുകൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയുംചെയ്യുന്നു. അങ്ങനെ, ആ മനുഷ്യന്റെ അവസാനത്തെ സ്ഥിതി, ആദ്യത്തേതിനെക്കാള്‍ ശോചനീയമായിത്തീരുന്നു. ഈ ദുഷിച്ചതലമുറയ്ക്കും ഇതുതന്നെയായിരിക്കും സ്ഥിതി.

യേശുവിന്റെ അമ്മയും സഹോദരരും
46: അവന്‍ തുടർന്ന്, ജനക്കൂട്ടത്തോടു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്റെ അമ്മയും സഹോദരരും അവനോടു സംസാരിക്കാനാഗ്രഹിച്ചു പുറത്തുനിന്നിരുന്നു.
47: ഒരുവന്‍ അവനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാനാഗ്രഹിച്ച്, പുറത്തുനില്‍ക്കുന്നു.
48: യേശു അവനോടു പറഞ്ഞു: ആരാണെന്റെയമ്മ? ആരാണെന്റെ സഹോദരര്‍?
49: തന്റെ ശിഷ്യരുടെനേരേ കൈനീട്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും.
50: സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഹിതംനിറവേറ്റുന്നവനാരോ, അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.

അദ്ധ്യായം 13

വിതക്കാരന്റെ ഉപമ
1: ആ ദിവസം യേശു വീട്ടില്‍നിന്നു പുറത്തുവന്ന്, കടല്‍ത്തീരത്തിരുന്നു.
2: വലിയ ജനക്കൂട്ടം അവന്റെ ചുറ്റുംകൂടി. തന്നിമിത്തം അവന്‍ ഒരു തോണിയില്‍ക്കയറിയിരുന്നു. ജനക്കൂട്ടം മുഴുവന്‍ തീരത്തുനിന്നു.
3: അപ്പോളവന്‍ ഏറെക്കാര്യങ്ങള്‍ ഉപമകള്‍വഴി അവരോടു പറഞ്ഞു: ഇതാ, വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു.
4: അവന്‍ വിതച്ചപ്പോള്‍, കുറേവിത്തുകൾ വഴിയരികില്‍ വീണു. പക്ഷികള്‍ വന്ന്, അവ തിന്നുകളഞ്ഞു.
5: എന്നാൽ ചിലതു മണ്ണധികമില്ലാത്ത പാറമേല്‍ വീണു. മണ്ണിന് താഴ്ചയില്ലാതിരുന്നതിനാല്‍ പെട്ടെന്നു മുളച്ചുപൊങ്ങി.
6: സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു.
7: വേറെചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന്, അതിനെ ഞെരുക്കിക്കളഞ്ഞു.
8: മറ്റുചിലതാകട്ടെ, നല്ല നിലത്തു വീണു. അവ, നൂറുമേനിയും അറുപതുമേനിയും മുപ്പതുമേനിയും വിളവുനല്കി.
9: ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഉപമകളുടെ ഉദ്ദേശ്യം
10: അപ്പോള്‍ ശിഷ്യന്മാര്‍ അടുത്തെത്തി അവനോടു ചോദിച്ചു: എന്തുകൊണ്ടാണ്, നീയവരോട് ഉപമകള്‍വഴി സംസാരിക്കുന്നത്?
11: അവന്‍ മറുപടി പറഞ്ഞു: 
നിങ്ങള്‍ക്കാണു സ്വര്‍ഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങളറിയാൻ നല്കപ്പെട്ടിരിക്കുന്നത്. അവര്‍ക്കാകട്ടെ, നല്കപ്പെട്ടിട്ടില്ലാ.
12: കാരണം, ഉള്ളവനു നല്കപ്പെടും. അവനു സമൃദ്ധിയുണ്ടാവുകയുംചെയ്യും. ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലുമെടുക്കപ്പെടും.
13: അതുകൊണ്ടാണ്, ഞാനവരോട് ഉപമകള്‍വഴി സംസാരിക്കുന്നത്. എന്തെന്നാൽ അവർ കാണുന്നെങ്കിലും കാണുന്നില്ല, കേൾക്കുന്നെങ്കിലും കേള്‍ക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല.
14: ഏശയ്യായുടെ പ്രവചനം അവരില്‍ പൂര്‍ത്തിയായിരിക്കുന്നു: നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്സിലാക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല.
15: കാരണം, അവര്‍ കണ്ണുകൊണ്ടു കണ്ട്, കാതുകൊണ്ടു കേട്ട്, ഹൃദയംകൊണ്ടു മനസ്സിലാക്കി, മാനസാന്തരപ്പെടുകയും ഞാനവരെ സുഖപ്പെടുത്തുകയും അസാദ്ധ്യമാകുംവിധം ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ്, അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
16: എന്നാൽ, നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കേള്‍ക്കുന്നു.
17: കാരണം, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍കാണുന്നവ കാണാനാഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍കേള്‍ക്കുന്നവ കേള്‍ക്കാനാഗ്രഹിച്ചു, എങ്കിലും കേട്ടില്ല.

വിതക്കാരന്റെ ഉപമ വിശദീകരിക്കുന്നു
18: ആകയാൽ, വിതക്കാരന്റെ ഉപമ നിങ്ങള്‍ കേട്ടുകൊള്ളുവിന്‍
19: ഒരുവൻ രാജ്യത്തിന്റെ വചനം കേട്ടു മനസ്സിലാക്കാതിരിക്കുമ്പോൾ, 
 ദുഷ്ടന്‍വന്ന്, അവന്റെ ഹൃദയത്തില്‍ വിതയ്ക്കപ്പെട്ടത്, അപഹരിക്കുന്നു. ഇതാണ് വഴിയരികില്‍വീണ വിത്ത്.
20: പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്താകട്ടെ,
 വചനം കേട്ട്, ഉടനെ സസന്തോഷം സ്വീകരിക്കുന്നവനാണ്. 
21: എന്നാൽ, തന്നില്‍ വേരില്ലാത്തതിനാല്‍ അല്പനേരംമാത്രംനിന്നിട്ട്, വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ അവൻ തത്ക്ഷണം ഇടറിപ്പോകുന്നു.
22: മറ്റൊരുവന്‍ വചനം ശ്രവിക്കുന്നു; എന്നാല്‍ ലോകത്തിന്റെ ഉത്കണ്ഠയും ധനത്തിന്റെ ആകര്‍ഷകത്വവും വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാകുകയും ചെയ്യുന്നു. ഇവനാണു മുള്ളുകളുടെയിടയില്‍വീണ വിത്ത്.
23: എന്നാൽ, വചനംകേട്ടു ഗ്രഹിക്കുന്നവനാണ്, നല്ലനിലത്തുവീണ വിത്ത്. അവന്‍ നിശ്ചയമായും ഫലംപുറപ്പെടുവിക്കുന്നു. ചിലപ്പോൾ നൂറുമേനിയും അറുപതുമേനിയും, മറ്റുചിലപ്പോൾ മുപ്പതുമേനിയും 

കളകളുടെ ഉപമ
24: 
 അവനവരോടു മറ്റൊരുപമ പറഞ്ഞു: തന്റെ വയലില്‍ നല്ല വിത്തുവിതയ്ക്കുന്ന മനുഷ്യനോടു സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം.
25: ആളുകളുറക്കമായപ്പോള്‍ അവന്റെ ശത്രുവന്ന്, ഗോതമ്പിനിടയില്‍ കളവിതച്ചിട്ടു കടന്നുകളഞ്ഞു.
26: ചെടികള്‍ വളര്‍ന്നുകതിരായപ്പോള്‍ കളകളും പ്രത്യക്ഷപ്പെട്ടു.
27: വേലക്കാര്‍ചെന്നു വീട്ടുടമസ്ഥനോടു ചോദിച്ചു: യജമാനനേ, നീ വയലില്‍, നല്ലവിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായതെവിടെനിന്ന്?
28: അവന്‍ പറഞ്ഞു: ശത്രുവായ ഒരു മനുഷ്യനാണ്, ഇതുചെയ്തത്. വേലക്കാര്‍ ചോദിച്ചു: അതിനാൽ, ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടണമെന്നു നീയാഗ്രഹിക്കുന്നുവോ?
29: അവന്‍ പറഞ്ഞു: ഇല്ലാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും.
30: കൊയ്ത്തുവരെ അവ ഒരുമിച്ചുവളരാൻ അനുവദിക്കുക. കൊയ്ത്തുകാലത്തു ഞാന്‍ കൊയ്ത്തുകാരോടുപറയും: ആദ്യമേ കളകള്‍ശേഖരിച്ച്, തീയില്‍ച്ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്ക്കുവിന്‍; ഗോതമ്പ് എന്റെ ധാന്യപ്പുരയില്‍ ശേഖരിക്കുവിന്‍.

കടുകുമണിയുടെയും പുളിമാവിന്റെയും ഉപമ
31: 
അവനവരോടു വേറൊരുപമ പറഞ്ഞു: സ്വര്‍ഗ്ഗരാജ്യം ഒരുവന്‍ വയലില്‍പാകിയ കടുകുമണിക്കു സദൃശം.
32: അത്, എല്ലാവിത്തിനെയുംകാള്‍ ചെറുതാണ്; എന്നാല്‍, വളര്‍ന്നുകഴിയുമ്പോള്‍ അതു മറ്റുചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന്, അതിന്റെ ശിഖരങ്ങളില്‍ ചേക്കേറാന്‍തക്കവിധം മരമായിത്തീരുന്നു.
33: മറ്റൊരുപമ അവനവരോടരുൾ
ചെയ്തു: മൂന്നളവുമാവില്‍ അതു പുളിക്കുവോളം ഒരു സ്ത്രീചേര്‍ത്ത പുളിമാവിനു സദൃശമാണു സ്വര്‍ഗ്ഗരാജ്യം.
34: ഇവയെല്ലാം ഉപമകള്‍വഴിയാണ് 
യേശു ജനക്കൂട്ടത്തോടു പറഞ്ഞത്. ഉപമകളിലൂടെയല്ലാതെ അവന്‍ ഒന്നുമവരോടു പറഞ്ഞിരുന്നില്ല.
35: ഞാന്‍ ഉപമകള്‍വഴി സംസാരിക്കും, ലോകസ്ഥാപനംമുതല്‍ നിഗൂഢമായിരുന്നവ ഞാന്‍ വെളിപ്പെടുത്തുമെന്ന്, പ്രവാചകനിലൂടെ പറയപ്പെട്ടതു പൂര്‍ത്തിയാകാനായിരുന്നു ഇത്.

കളകളുടെ ഉപമ - വിശദീകരണം
36: പിന്നീട്,
 അവന്‍ ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട്, വീട്ടിലേക്കുവന്നു. ശിഷ്യന്മാര്‍ അവന്റെയടുത്തുവന്നു പറഞ്ഞു: വയലിലെ കളകളെസംബന്ധിക്കുന്ന ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചുതന്നാലും!
37: അവന്‍ മറുപടിപറഞ്ഞു: നല്ലവിത്തുവിതയ്ക്കുന്നവന്‍ മനുഷ്യപുത്രനാണ്.
38: വയല്‍, ലോകവും നല്ലവിത്ത്, രാജ്യത്തിന്റെ പുത്രന്മാരും കളകള്‍, ദുഷ്ടന്റെ പുത്രന്മാരുമാണ്.
39: അവ വിതച്ച ശത്രു പിശാചാണ്. കൊയ്ത്തു യുഗാന്തമാണ്; കൊയ്ത്തുകാര്‍ ദൈവദൂതന്മാരും.
40: കളകള്‍ശേഖരിച്ച്, അഗ്നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെതന്നെയായിരിക്കും യുഗാന്തത്തിലും.
41: മനുഷ്യപുത്രന്‍ തന്റെ ദൂതന്മാരെ അയയ്ക്കുകയും അവര്‍ അവന്റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും അനീതിപ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചുകൂട്ടി, 
42: അഗ്നികുണ്ഡത്തിലേക്കെറിയുകയുംചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
43: അപ്പോള്‍ നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

നിധിയുടെയും രത്നത്തിന്റെയും വലയുടെയും ഉപമകള്‍
44: സ്വര്‍ഗ്ഗരാജ്യം, വയലില്‍ ഒളിഞ്ഞി രിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്ന മനുഷ്യന്‍ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെപോയി തനിക്കുള്ളതെല്ലാം വിറ്റ്, ആ വയല്‍ വാങ്ങുകയുംചെയ്യുന്നു.
45: വീണ്ടും, സ്വര്‍ഗ്ഗരാജ്യം നല്ല രത്നങ്ങള്‍തേടുന്ന വ്യാപാരിക്കുതുല്യം.
46: അവന്‍ വിലയേറിയൊരു രത്നംകണ്ടെത്തുമ്പോള്‍, പോയി, തനിക്കുള്ളതെല്ലാംവിറ്റ്, അതു വാങ്ങുന്നു.
47: സ്വര്‍ഗ്ഗരാജ്യം, എല്ലാത്തരം മത്സ്യങ്ങളെയുംശേഖരിക്കാന്‍ കടലിലെറിയപ്പെട്ട വലയ്ക്കുതുല്യം.
48: വലനിറഞ്ഞപ്പോള്‍ അവരതു കരയ്ക്കു വലിച്ചുകയറ്റി. അവര്‍ അവിടെയിരുന്ന്, നല്ല മത്സ്യങ്ങള്‍ പാത്രത്തില്‍ശേഖരിക്കുകയും ചീത്തമത്സ്യങ്ങള്‍ പുറത്തേക്കെറിയുകയുംചെയ്തു.
49: യുഗാന്തത്തിലും ഇതുപോലെയായിരിക്കും. ദൈവദൂതന്മാര്‍ പുറപ്പെട്ടുചെന്ന്, ദുഷ്ടന്മാരെ നീതിമാന്മാരില്‍നിന്നു വേര്‍തിരിക്കുകയും അഗ്നികുണ്ഡത്തിലേക്കെറിയുകയും ചെയ്യും.
50: അവിടെ കരച്ചിലും പല്ലുകടിയുമായിരിക്കും.
51: നിങ്ങള്‍ ഇതെല്ലാം ഗ്രഹിച്ചുവോ? അവന്‍ ചോദിച്ചു. ഉവ്വ്, അവര്‍ പറഞ്ഞു.
52: അവനവരോടു പറഞ്ഞു: അതിനാൽ, സ്വര്‍ഗ്ഗരാജ്യത്തിന്റെ ശിഷ്യനായിത്തീര്‍ന്ന ഓരോ നിയമജ്ഞനും, തന്റെ നിക്ഷേപത്തില്‍നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യനാകുന്നു.

സ്വന്തംനാട്ടില്‍ അവഗണിക്കപ്പെടുന്നു
53: അങ്ങനെ, യേശു ഈ ഉപമകള്‍ അവസാനിപ്പിച്ചപ്പോൾ അവിടെനിന്നു പുറപ്പെട്ട്,
54: സ്വദേശത്തുവന്ന്, അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു. അവര്‍ വിസ്മയഭരിതരായി ചോദിച്ചു: ഇവന് ഈ ജ്ഞാനവും ശക്തിയുമെവിടെനിന്ന്?
55: ഇവന്‍ ആ തച്ചന്റെ മകനല്ലേ? ഇവന്റെ അമ്മ, മറിയം എന്നുവിളിക്കപ്പെടുന്നവളല്ലേ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്മാര്‍?
56: ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന് ഇതെല്ലാമെവിടെനിന്ന്?
57: അവര്‍ക്ക് അവനില്‍ ഇടര്‍ച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല.
58: അവരുടെ അവിശ്വാസംനിമിത്തം, അവനവിടെ കൂടുതൽ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല.

ഇരുന്നൂറ്റിയെഴുപത്തിനാലാം ദിവസം: മത്തായി 10 - 11

  
അദ്ധ്യായം 10

അപ്പസ്‌തോലന്മാരെ അയയ്ക്കുന്നു
1: അവന്‍, തന്റെ പന്ത്രണ്ടുശിഷ്യന്മാരെവിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്കധികാരംനല്കി.
2: ആ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ പേരുകള്‍: ഒന്നാമന്‍ പത്രോസ് എന്നുവിളിക്കപ്പെടുന്ന ശിമയോന്‍, അവന്റെ സഹോദരന്‍ അന്ത്രയോസ്, സെബദിയുടെ പുത്രനായ യാക്കോബ്,
3:
 അവന്റെ സഹോദരന്‍ യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ, തോമസ്, ചുങ്കക്കാരന്‍ മത്തായി, ഹല്‍പൈയുടെ പുത്രന്‍ യാക്കോബ്,
4: തദ്ദേവൂസ്, കാനാന്‍കാരന്‍ ശിമയോന്‍, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്താ.
5: ഈ പന്ത്രണ്ടുപേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തിയയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കുപോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്.
6: പ്രത്യുത, ഇസ്രായേല്‍ഭവനത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെയടുത്തേക്കു പോകുവിന്‍.
7: പോകുമ്പോള്‍, സ്വര്‍ഗ്ഗരാജ്യംസമീപിച്ചിരിക്കുന്നു എന്നു പ്രഘോഷിക്കുവിന്‍.
8: രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയുംചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.
9: നിങ്ങളുടെ അരപ്പട്ടയില്‍, പൊന്നോ വെള്ളിയോ ചെമ്പോ കരുതിവയ്ക്കരുത്.
10: യാത്രയ്ക്കു സഞ്ചിയോ രണ്ടുടുപ്പുകളോ ചെരിപ്പോ വടിയോ എടുക്കരുത്. കാരണം, വേലചെയ്യുന്നവന്‍ ആഹാരത്തിനര്‍ഹനാണ്.
11: നിങ്ങള്‍ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍, അവിടെ അർഹതയുള്ളവന്‍ ആരെന്നന്വേഷിക്കുകയും അവിടംവിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയുംചെയ്യുവിന്‍.
12: നിങ്ങള്‍ ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനു സമാധാനമാശംസിക്കണം.
13: ആ ഭവനം അര്‍ഹതയുള്ളതാണെങ്കില്‍ നിങ്ങളുടെ സമാധാനം അതില്‍ വസിക്കട്ടെ. അര്‍ഹതയില്ലാത്തതെങ്കില്‍, നിങ്ങളുടെ സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ.
14: ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടുപോരുമ്പോള്‍, നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിന്‍.
15: വിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സോദോം-ഗൊമോറാദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

പീഡകളുടെ കാലം
16: ചെന്നായ്ക്കളുടെയിടയിലേക്ക്, ആടുകളെയെന്നപോലെ ഞാന്‍ നിങ്ങളെയയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍.
17: മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച് അവര്‍ നിങ്ങളെ ചമ്മട്ടികൊണ്ടടിക്കും.
18: നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു വലിച്ചിഴയ്ക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയുംമുമ്പാകെ നിങ്ങള്‍ സാക്ഷ്യമാകും.
19: അവര്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത്, ആ സമയത്തു നിങ്ങള്‍ക്കു നല്കപ്പെടും.
20: എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്.
21: സഹോദരന്‍ സഹോദരനെയും പിതാവു മകനെയും മരണത്തിന് ഏല്പിച്ചുകൊടുക്കും; മക്കള്‍ മാതാപിതാക്കന്മാരെ എതിര്‍ക്കുകയും അവരെ വധിക്കുകയുംചെയ്യും.
22: എന്റെ നാമംമൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്ക്കുന്നവന്‍ രക്ഷപെടും.
23: ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്കു പലായനംചെയ്യുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്റെ ആഗമനത്തിനുമുമ്പ്, നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഓടിത്തീർക്കുകയില്ല.
24: ശിഷ്യന്‍ ഗുരുവിനെക്കാള്‍ മേലേയല്ല; ഭൃത്യന്‍ യജമാനനെക്കാളും.
25: ശിഷ്യന്‍ ഗുരുവിനെപ്പോലെയും ഭൃത്യന്‍ യജമാനനെപ്പോലെയുമായാല്‍മതി. ഗൃഹനാഥനെ അവര്‍ ബേല്‍സെബൂല്‍ എന്നു വിളിച്ചെങ്കില്‍, അവന്റെ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!

നിര്‍ഭയം സാക്ഷ്യംനല്കുക
26: അതിനാൽ, നിങ്ങളവരെ ഭയപ്പെടേണ്ടാ, കാരണം, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.
27: അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ, പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചതു പുരമുകളില്‍നിന്നു പ്രഘോഷിക്കുവിന്‍.
28: ശരീരത്തെക്കൊല്ലുകയും എന്നാൽ, ആത്മാവിനെക്കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍.
29: ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവറിയാതെ അവയിലൊന്നുപോലും നിലത്തുവീഴുകയില്ല.
30: നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.
31: അതിനാല്‍, ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ.
32: മനുഷ്യരുടെമുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ, സ്വര്‍ഗ്ഗസ്ഥനായ
 എന്റെ പിതാവിന്റെമുമ്പില്‍ ഞാനുമേറ്റുപറയും.
33: മനുഷ്യരുടെമുമ്പില്‍ എന്നെത്തള്ളിപ്പറയുന്നവനെ സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെമുമ്പില്‍ ഞാനും തള്ളിപ്പറയും.

സമാധാനമല്ല, ഭിന്നതകള്‍
34: ഭൂമിയില്‍ സമാധാനംകൊണ്ടുവരാനാണ്, ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്; സമാധാനംകൊണ്ടുവരാനല്ല ഞാന്‍ വന്നത്: പിന്നെയോ വാളാണ്.
35: എന്തെന്നാല്‍, ഒരു മനുഷ്യനെ, തന്റെ പിതാവിനെതിരായും മകളെ അമ്മയ്‌ക്കെതിരായും മരുമകളെ അമ്മായിയമ്മയ്‌ക്കെതിരായും ഭിന്നിപ്പിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്.
36: 
 ഒരു മനുഷ്യന്റെ ശത്രുക്കള്‍, സ്വന്തം കുടുംബത്തില്‍പ്പെട്ടവര്‍തന്നെയായിരിക്കും.
37: പിതാവിനെയോ മാതാവിനെയോ എന്നെക്കാളധികം 
സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; പുത്രനെയോ പുത്രിയെയോ എന്നെക്കാളധികം  സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല.
38: സ്വന്തം കുരിശെടുത്ത്, എന്നെയനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല.
39: സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നെപ്രതി, സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും.

പ്രതിഫലവാഗ്ദാനം
40: നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെയയച്ചവനെ സ്വീകരിക്കുന്നു.
41: പ്രവാചകനെ പ്രവാചകനെന്നനിലയിൽ  സ്വീകരിക്കുന്നവനു പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനെന്നനിലയിൽ  സ്വീകരിക്കുന്നവനു നീതിമാന്റെ പ്രതിഫലവും ലഭിക്കും.
42: ഈ ചെറിയവരിലൊരുവന്, ശിഷ്യനെന്നനിലയില്‍ ഒരു പാത്രം പച്ചവെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലംനഷ്ടപ്പെടുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

അദ്ധ്യായം 11

സ്നാപകന്റെ ശിഷ്യന്മാര്‍
1: അങ്ങനെ, യേശു തന്റെ പന്ത്രണ്ടുശിഷ്യന്മാര്‍ക്കു പ്രബോധനങ്ങള്‍നല്കുന്നതവസാനിപ്പിച്ച്, അവരുടെ പട്ടണങ്ങളില്‍ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു.
2: യോഹന്നാന്‍ കാരാഗൃഹത്തില്‍വച്ചു ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുകേട്ടപ്പോൾ, അവന്റെ ശിഷ്യന്മാരെയയച്ച്, അവനോടു ചോദിച്ചു:
3: വരാനിരിക്കുന്നവന്‍ നീതന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?
4: യേശു പറഞ്ഞു: നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി, യോഹന്നാനെ അറിയിക്കുക.
5: അന്ധര്‍ കാണുകയും മുടന്തര്‍ നടക്കുകയും ചെയ്യുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുകയും ബധിരര്‍ കേള്‍ക്കുകയും ചെയ്യുന്നു, മരിച്ചവര്‍ ഉദ്ധിതരാകുകയും ദരിദ്രരോടു സദ്‌വാർത്ത അറിയിക്കപ്പെടുകയും ചെയ്യുന്നു.
6: എന്നില്‍ ഇടര്‍ച്ചതോന്നാത്തവന്‍ ഭാഗ്യവാന്‍.

സ്നാപകനെക്കുറിച്ചു സാക്ഷ്യം
7: അവര്‍ പോയതിനുശേഷം യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാന്‍തുടങ്ങി. എന്തുകാണാനാണു നിങ്ങള്‍ മരുഭൂമിയിലേക്കു പോയത്? കാറ്റിലുലയുന്ന ഞാങ്ങണയോ?
8: അല്ലെങ്കില്‍, എന്തുകാണാനാണു നിങ്ങള്‍ പോയത്? മൃദുലവസ്ത്രങ്ങള്‍ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രങ്ങള്‍ധരിക്കുന്നവര്‍ രാജമന്ദിരങ്ങളിലാണുള്ളത്.
9: അല്ലെങ്കില്‍, എന്തുകാണാനാണു നിങ്ങള്‍ പോയത്? പ്രവാചകനെയോ? അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാള്‍ വലിയവനെ.
10: ഇവനെപ്പറ്റിയാണ് ഇങ്ങനെയെഴുതിയിരിക്കുന്നത്: ഇതാ! നിനക്കുമുമ്പേ എന്റെ ദൂതനെ ഞാനയയ്ക്കുന്നു. അവന്‍ നിന്റെമുമ്പിൽ നിനക്കു വഴിയൊരുക്കും.
11: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ സ്നാപകയോഹന്നാനെക്കാള്‍ വലിയവനുണ്ടായിട്ടില്ല. എങ്കിലും സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവുംചെറിയവന്‍, അവനെക്കാള്‍ വലിയവനാണ്.
12: സ്നാപകയോഹന്നാന്റെ നാളുകള്‍മുതല്‍ ഇന്നുവരെ സ്വര്‍ഗ്ഗരാജ്യം ബലപ്രയോഗത്തിനു വിധേയമായിരിക്കുന്നു. ബലവാന്മാര്‍ അതു കവർന്നെടുക്കുന്നു.
13: എന്തെന്നാൽ, യോഹന്നാന്‍വരെ സകലപ്രവാചകന്മാരും നിയമവും പ്രവചിച്ചു.
14: നിങ്ങള്‍ക്കു സ്വീകരിക്കാന്‍ മനസ്സുണ്ടെങ്കില്‍, ഇവനാണു വരാനിരിക്കുന്ന ഏലിയാ.
15: ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
16: എന്നാൽ, ഈ തലമുറയെ എന്തിനോടാണു ഞാനുപമിക്കേണ്ടത്? അത്, ചന്തസ്ഥലത്തിരുന്നു മറ്റുള്ളവരെവിളിക്കുന്ന കുട്ടികൾക്കുസമാനമാണ്,
17: അവർ പറയുന്നു: ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി. എങ്കിലും, നിങ്ങള്‍ നൃത്തംചെയ്തില്ല; ഞങ്ങള്‍ വിലാപഗാനമാലപിച്ചു എങ്കിലും, നിങ്ങള്‍ വിലപിച്ചില്ല.
18: യോഹന്നാന്‍ ഭക്ഷിക്കാത്തവനും പാനംചെയ്യാത്തവനുമായിവന്നു.
 അപ്പോളവര്‍ പറയുന്നു, അവന്‍ പിശാചുബാധിതനാണ്.
19: മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനംചെയ്യുന്നവനുമായി വന്നു. അപ്പോളവര്‍ പറയുന്നു: ഇതാ, ഭോജനപ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യന്‍! എങ്കിലും ജ്ഞാനം, അതിന്റെ പ്രവൃത്തികളാല്‍ നീതിമത്കരിക്കപ്പെട്ടിരിക്കുന്നു.

അനുതപിക്കാത്ത നഗരങ്ങള്‍
20: യേശു താനേറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍തുടങ്ങി:
21: കൊറാസീന്‍, നിനക്കു ദുരിതം! ബേത്‌സയ്ദാ, നിനക്കു ദുരിതം! നിന്നില്‍നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്രപണ്ടേ ചാക്കുടുത്തുചാരംപൂശി അനുതപിക്കുമായിരുന്നു!
22: എന്നാൽ 
ഞാന്‍ നിങ്ങളോടുപറയുന്നു, വിധിദിനത്തില്‍ ടയിറിന്റേയും സീദോന്റേയും അവസ്ഥ നിങ്ങളുടേതിനേക്കാള്‍ സഹനീയമായിരിക്കും.
23: കഫര്‍ണാമേ, നീ സ്വര്‍ഗ്ഗംവരെ ഉയര്‍ത്തപ്പെടുമെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും. നിന്നില്‍സംഭവിച്ച അദ്ഭുതങ്ങള്‍ സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അതിന്നും നിലനില്ക്കുമായിരുന്നു.
24: 
എന്നാൽ ഞാന്‍ നിന്നോടു പറയുന്നു: വിധിദിനത്തില്‍ സോദോംദേശത്തിന്റെ അവസ്ഥ നിന്റേതിനേക്കാള്‍ സഹനീയമായിരിക്കും.

ക്ലേശിതര്‍ക്കാശ്രയം
25: ആ സമയത്ത് യേശു പറഞ്ഞു: സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലുംനിന്നുമറച്ച്, ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു.
26: അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം.
27: സര്‍വ്വവും എന്റെ പിതാവ് എന്നെ ഭരമേല്പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെയറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയുമറിയുന്നില്ല.
28: അദ്ധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെയടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങൾക്കു വിശ്രമംനൽകാം. 
29: 
എന്റെ നുകംവഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയുംചെയ്യുവിന്‍. എന്തെന്നാൽ ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാണ്. അങ്ങനെ, നിങ്ങളുടെ ആത്മാക്കൾക്ക്, നിങ്ങൾ വിശ്രമംകണ്ടെത്തും. 
30: കാരണം, എന്റെ നുകം മൃദുവും ഭാരം ലഘുവുമാകുന്നു.

ഇരുന്നൂറ്റിയെഴുപത്തിമൂന്നാം ദിവസം: മത്തായി 7 - 9


അദ്ധ്യായം 7

അന്യരെ വിധിക്കരുത്
1: വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.
2: നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങളളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കുമളന്നുകിട്ടും.
3: നീ സഹോദരന്റെ കണ്ണിലെ കരടുകാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?
4: അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണമിരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ കണ്ണില്‍നിന്നു കരടെടുത്തുകളയട്ടെയെന്ന് എങ്ങനെ ചോദിക്കും?
5: കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണമെടുത്തുമാറ്റുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍തക്കവിധം വ്യക്തമായി നീ കാണും.
6: വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികളുടെമുമ്പിൽ ഇട്ടുകൊടുക്കരുത്. അവ, മുത്തുകള്‍ചവിട്ടിനശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയുംചെയ്‌തേക്കാം.

പ്രാര്‍ത്ഥനയുടെ ശക്തി
7: ചോദിക്കുവിന്‍, നിങ്ങള്‍ക്കു നല്കപ്പെടും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും.
8: ചോദിക്കുന്ന ആർക്കും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടുകയുംചെയ്യുന്നു.
9: മകന്‍ അപ്പംചോദിച്ചാല്‍ കല്ലുകൊടുക്കുന്ന ആരെങ്കിലും നിങ്ങളിലുണ്ടോ?
10: അഥവാ, മീന്‍ ചോദിച്ചാല്‍ പാമ്പിനെക്കൊടുക്കുമോ?
11: അതിനാൽ, മക്കള്‍ക്കു നല്ലവസ്തുക്കള്‍ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങള്‍ക്കറിയാമെങ്കില്‍, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും!
12: അതുകൊണ്ട്, മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്തുതരണമെന്നു നിങ്ങളാഗ്രഹിക്കുന്നതെല്ലാം നിങ്ങളവര്‍ക്കുചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്മാരും.

ഇടുങ്ങിയവാതില്‍
13: ഇടുങ്ങിയവാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി, വിശാലവുമാണ്; അതിലേ കടന്നുപോകുന്നവര്‍ ഏറെയാണുതാനും.
14: എന്നാല്‍, ജീവനിലേക്കുനയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി. ഞെരുങ്ങിയതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം.

വ്യാജപ്രവാചകന്മാര്‍
15: ആടുകളുടെ വേഷത്തില്‍വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിക്കുക. ഉള്ളുകൊണ്ട്, അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്.
16: ഫലങ്ങളില്‍നിന്ന് അവരെത്തിരിച്ചറിയാം. മുള്‍ച്ചെടിയില്‍നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ?
17: നല്ലവൃക്ഷം നല്ലഫലവും ചീത്തവൃക്ഷം ചീത്തഫലവുംനല്‍കുന്നു.
18: നല്ലവൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്തവൃക്ഷത്തിനു നല്ലഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.
19: നല്ലഫലംനല്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും.
20: അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങളവരെത്തിരിച്ചറിയും.

യഥാര്‍ത്ഥശിഷ്യന്‍
21: കര്‍ത്താവേ, കര്‍ത്താവേയെന്ന്, എന്നെ വിളിക്കുന്നവനല്ല, സ്വര്‍ഗ്ഗസ്ഥനായ 
എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്.
22: അന്നു പലരുമെന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധിയദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയുംചെയ്തില്ലേ?
23: അപ്പോള്‍ ഞാനവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലുമറിഞ്ഞിട്ടില്ല; അനീതിപ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്നകന്നുപോകുവിന്‍.

രണ്ട് അടിസ്ഥാനങ്ങൾ 
24: അതിനാൽ, എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവയനുസരിക്കുകയുംചെയ്യുന്നവന്‍ പാറമേല്‍ ഭവനംപണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.
25: മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍സ്ഥാപിതമായിരുന്നു.
26: എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അതനുസരിക്കാതിരിക്കുകയുംചെയ്യുന്നവന്‍ മണല്‍പ്പുറത്തു ഭവനംപണിത ഭോഷനുതുല്യനായിരിക്കും.
27: മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല്‍ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു.
28: യേശു ഈ വചനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്.

അദ്ധ്യായം 8

കുഷ്ഠരോഗി സുഖപ്പെടുന്നു
1: യേശു, മലയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെയനുഗമിച്ചു. 
2: അപ്പോള്‍ ഒരു കുഷ്ഠരോഗി അടുത്തുവന്നു താണുവണങ്ങിപ്പറഞ്ഞു: കര്‍ത്താവേ, അങ്ങു മനസ്സാകുന്നെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍കഴിയും.
3: യേശു കൈനീട്ടി, അവനെ സ്പര്‍ശിച്ചുകൊണ്ടരുൾച്ചെയ്തു: ഞാൻ മനസ്സാകുന്നു, നീ ശുദ്ധനാകട്ടെ. തത്ക്ഷണം അവന്റെ കുഷ്ഠരോഗം ശുദ്ധമാക്കപ്പെട്ടു.
4: യേശു അവനോടു പറഞ്ഞു: നീ ഇതാരോടും പറയരുത്. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്പിച്ചിട്ടുള്ള കാഴ്ച, അവരുടെ സാക്ഷ്യത്തിനായി സമര്‍പ്പിക്കുകയുംചെയ്യുക.

ശതാധിപന്റെ ഭൃത്യന്‍
5: യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെയടുക്കല്‍വന്നു യാചിച്ചു:
6: കര്‍ത്താവേ, എന്റെ ഭൃത്യന്‍ തളര്‍വാതംപിടിപെട്ടു കഠിനവേദനയനുഭവിച്ചു വീട്ടില്‍ക്കിടക്കുന്നു.
7: യേശു അവനോടു പറഞ്ഞു: ഞാന്‍ വന്നവനെ സുഖപ്പെടുത്താം.
8: അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്കുച്ചരിച്ചാല്‍മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെടും.
9: കാരണം, ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്. എന്റെകീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകാൻപറയു
ന്നു, അവന്‍ പോകുന്നു. അപരനോടു വരാൻപറയുന്നു, അവന്‍ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യാൻപറയുന്നു, അവൻചെയ്യുന്നു.
10: യേശു ഇതുകേട്ടാശ്ചര്യപ്പെട്ട്, തന്നെയനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇത്രവലിയ വിശ്വാസം, ഇസ്രായേലില്‍ ഒരുവനിലും ഞാന്‍ കണ്ടിട്ടില്ല.
11: വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹമിനോടും ഇസഹാക്കിനോടും യാക്കോബിനോടുംകൂടെ സ്വര്‍ഗ്ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.
12: രാജ്യത്തിന്റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്കെറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
13: യേശു ശതാധിപനോടു പറഞ്ഞു: പൊയ്‌ക്കൊള്‍ക; നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയത്തുതന്നെ ഭൃത്യന്‍ സൗഖ്യംപ്രാപിച്ചു.

പത്രോസിന്റെ ഭവനത്തില്‍
14: യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്റെ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.
15: അവന്‍ അവളുടെ കൈയില്‍ സ്പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവളെഴുന്നേറ്റ്, അവനെ ശുശ്രൂഷിച്ചു.
16: സായാഹ്നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെയടുത്തുകൊണ്ടുവന്നു. അവന്‍ അശുദ്ധാത്മാക്കളെ ഒരു വാക്കുകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു.
17: അവന്‍ നമ്മുടെ ബലഹീനതകളേറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയുംചെയ്തുവെന്ന് ഏശയ്യാപ്രവാചകനിലൂടെ പറയപ്പെട്ടത്, അങ്ങനെ പൂർത്തിയായി.

ശിഷ്യത്വം ത്യാഗമാവശ്യപ്പെടുന്നു
18: തന്റെചുറ്റും ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ മറുകരയ്ക്കു പുറപ്പെടാൻ യേശു കല്പിച്ചു.
19: ഒരു നിയമജ്ഞന്‍, അവനെ സമീപിച്ചുപറഞ്ഞു: ഗുരോ, നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെയനുഗമിക്കും.
20: യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്; എന്നാല്‍, മനുഷ്യപുത്രനു തലചായ്ക്കാനിടമില്ല.
21: ശിഷ്യന്മാരില്‍ മറ്റൊരുവന്‍ അവനോടു പറഞ്ഞു: കര്‍ത്താവേ, പോയി, എന്റെ പിതാവിനെ സംസ്കരിച്ചിട്ടുവരാന്‍ എന്നെയനുവദിക്കണമേ.
22: യേശു പറഞ്ഞു: എന്നെയനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ.

കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു
23: യേശു തോണിയില്‍ക്കയറിയപ്പോള്‍ ശിഷ്യന്മാര്‍ അവനെയനുഗമിച്ചു.
24: കടലില്‍, ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകളുയര്‍ന്നു. അവനുറങ്ങുകയായിരുന്നു.
25: ശിഷ്യന്മാര്‍ അടുത്തുചെന്ന് അവനെയുണര്‍ത്തിയപേക്ഷിച്ചു: കര്‍ത്താവേ, രക്ഷിക്കണമേ. ഞങ്ങള്‍ ഇതാ, നശിക്കുന്നു.
26: അവന്‍ പറഞ്ഞു: അല്പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവനെഴുന്നേറ്റ്, കാറ്റിനെയും കടലിനെയും ശാസിച്ചു; വലിയ ശാന്തതയുണ്ടായി.
27: അവര്‍ ആശ്ചര്യപ്പെട്ടുപറഞ്ഞു: ഇവനാര്? കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നല്ലോ!

പിശാചുബാധിതരെ സുഖപ്പെടുത്തുന്നു
28: യേശു, മറുകരെ, ഗദറായരുടെ ദേശത്തെത്തിയപ്പോള്‍, ശവക്കല്ലറകളില്‍നിന്ന് ഇറങ്ങിവന്ന രണ്ടു പിശാചുബാധിതര്‍ അവനെ കണ്ടുമുട്ടി. ആര്‍ക്കും ആ വഴി സഞ്ചരിക്കാന്‍ സാധിക്കാത്തവിധം അവര്‍ അപകടകാരികളായിരുന്നു.
29: അവരട്ടഹസിച്ചുപറഞ്ഞു: ദൈവപുത്രാ, നീയെന്തിനു ഞങ്ങളുടെ കാര്യത്തിലിടപെടുന്നു? സമയത്തിനുമുമ്പു ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ?
30: അവരില്‍ നിന്ന് അല്പകലെ വലിയൊരു പന്നിക്കൂട്ടം തീറ്റതിന്നുന്നുണ്ടായിരുന്നു.
31: പിശാചുക്കള്‍ അവനോടപേക്ഷിച്ചു: നീ ഞങ്ങളെ പുറത്താക്കുന്നെങ്കില്‍ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കണമേ!
32: അവന്‍ പറഞ്ഞു: പൊയ്‌ക്കൊള്ളുവിന്‍. അവ പുറത്തുവന്നു പന്നികളില്‍ പ്രവേശിച്ചു.
33: പന്നിക്കൂട്ടം മുഴുവന്‍ കിഴുക്കാംതൂക്കായ ചരിവിലൂടെ പാഞ്ഞുചെന്നു കടലില്‍ മുങ്ങിച്ചത്തു. പന്നിയെ തീറ്റുന്നവര്‍ ഭയപ്പെട്ടോടി, പട്ടണത്തിലെത്തി, എല്ലാകാര്യങ്ങളും, പിശാചുബാധിതര്‍ക്കു സംഭവിച്ചതുമറിയിച്ചു.
34: അപ്പോള്‍, പട്ടണം മുഴുവന്‍ യേശുവിനെക്കാണാന്‍ പുറപ്പെട്ടുവന്നു. അവരവനെക്കണ്ടപ്പോള്‍ തങ്ങളുടെ അതിര്‍ത്തി വിട്ടുപോകണമെന്ന് അപേക്ഷിച്ചു.

അദ്ധ്യായം 9

തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു
1: യേശു തോണിയില്‍ക്കയറി, അക്കരെയ്ക്കുകടന്നു സ്വന്തം പട്ടണത്തിലെത്തി.
2: അവര്‍ ഒരു തളര്‍വാതരോഗിയെ കിടക്കയോടെ അവന്റെയടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോടരുൾചെയ്തു: മകനേ, ധൈര്യത്തോടെയിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
3: അപ്പോള്‍ നിയമജ്ഞരില്‍ച്ചിലര്‍, പരസ്പരം പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറയുന്നു.
4: അവരുടെ വിചാരങ്ങള്‍ഗ്രഹിച്ച യേശു ചോദിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ തിന്മവിചാരിക്കുന്നതെന്ത്?
5: ഏതാണെളുപ്പം, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ?
6: ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രനധികാരമുണ്ടെന്നു നിങ്ങളറിയേണ്ടതിന്, അവനപ്പോൾ തളര്‍വാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നിന്റെ വീട്ടിലേക്കു പോകുക.
7: അവനെഴുന്നേറ്റു വീട്ടിലേക്കു പോയി.
8: ജനക്കൂട്ടം
 ഇതുകണ്ടു ഭയപ്പെട്ട്, മനുഷ്യര്‍ക്ക് ഇത്തരം അധികാരംനല്കിയ ദൈവത്തെ മഹത്വപ്പെടുത്തി.

മത്തായിയെ വിളിക്കുന്നു
9: യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാള്‍ ചുങ്കസ്ഥലത്തിരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെയനുഗമിക്കുക. അവനെഴുന്നേറ്റു യേശുവിനെയനുഗമിച്ചു.
10: യേശു അവന്റെ ഭവനത്തില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളുംവന്ന്, അവനോടും ശിഷ്യന്മാരോടുംകൂടെ ഭക്ഷണത്തിനിരുന്നു.
11: ഫരിസേയര്‍ ഇതുകണ്ടു ശിഷ്യന്മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്?
12: ഇതുകേട്ട്, അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ടാവശ്യം.
13: ബലിയല്ല, കരുണയാണു ഞാനാഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ പോയി പഠിക്കുവിൻ. ഞാന്‍ വന്നതു നീതിമാന്മാരെയല്ലാ, പാപികളെ വിളിക്കാനാണ്.

ഉപവാസത്തെക്കുറിച്ചു തര്‍ക്കം
14: യോഹന്നാന്റെ ശിഷ്യന്മാര്‍ യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?
15: അവനവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ? മണവാളന്‍ അവരില്‍നിന്നെടുക്കപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവരുപവസിക്കും.
16: ആരും പഴയവസ്ത്രത്തില്‍ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെചെയ്താല്‍ തയ്ച്ചുചേര്‍ത്ത തുണിക്കഷണം വസ്ത്രത്തില്‍നിന്നു കീറിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും.
17: ആരും പുതിയവീഞ്ഞു പഴയതോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്‍ക്കുടങ്ങള്‍ പൊട്ടി, വീഞ്ഞൊഴുകിപ്പോവുകയും കുടങ്ങള്‍ നഷ്ടപ്പെടുകയുംചെയ്യും. അതിനാല്‍, പുതിയവീഞ്ഞു പുതിയതോല്‍ക്കുടങ്ങളിലാണ് ഒഴിച്ചുവയ്ക്കുക. അപ്പോള്‍ രണ്ടും ഭദ്രമായിരിക്കും.

രക്തസ്രാവക്കാരി; ഭരണാധിപന്റെ മകള്‍
18: അവനവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭരണാധികാരി അവനെ സമീപിച്ചു താണുവണങ്ങിക്കൊണ്ടു പറഞ്ഞു: എന്റെ മകള്‍ ഇപ്പോൾ മരിച്ചതേയുള്ളൂ. എന്നാൽ നീ വന്ന്, അവളുടെമേല്‍ കൈവയ്ക്കുമെങ്കില്‍ അവള്‍ ജീവിക്കും.
19: യേശുവും ശിഷ്യന്മാരും അവനോടൊപ്പം പോയി.
20: പന്ത്രണ്ടുവര്‍ഷമായി രക്തസ്രാവംനിമിത്തം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ, പിന്നിലൂടെവന്ന്, അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചു.
21: അവന്റെ വസ്ത്രത്തില്‍ ഒന്നു സ്പര്‍ശിച്ചാല്‍മാത്രംമതി, താൻ സുഖംപ്രാപിക്കുമെന്ന് അവള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു.
22: യേശു തിരിഞ്ഞ്, അവളെനോക്കി അരുൾചെയ്തു: മകളേ, ധൈര്യത്തോടെയിരിക്കുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സുഖംപ്രാപിച്ചു.
23: യേശു ഭരണാധികാരിയുടെ ഭവനത്തിലെത്തി, കുഴലൂത്തുകാരെയും ബഹളംവയ്ക്കുന്ന ജനങ്ങളെയും കണ്ടു പറഞ്ഞു:
24: നിങ്ങള്‍ പുറത്തുപോകുവിന്‍; ബാലിക മരിച്ചിട്ടില്ല; അവളുറങ്ങുകയാണ്. അവരാകട്ടെ അവനെപ്പരിഹസിച്ചു.
25: ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവന്‍ അകത്തുകടന്ന്, അവളെ കൈയ്ക്കുപിടിച്ചുയര്‍ത്തി. അപ്പോള്‍ ബാലികയെഴുന്നേറ്റു.
26: ഈ വാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു.

അന്ധര്‍ക്കു കാഴ്ചനല്കുന്നു
27: യേശു അവിടെനിന്നു കടന്നുപോകുമ്പോള്‍, രണ്ട് അന്ധന്മാര്‍, ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ക്കനിയണമേയെന്നു കരഞ്ഞപേക്ഷിച്ചുകൊണ്ട്, അവനെയനുഗമിച്ചു.
28: അവന്‍ ഭവനത്തിലെത്തിയപ്പോള്‍ ആ അന്ധന്മാര്‍ അവന്റെ സമീപംചെന്നു. യേശു അവരോടു ചോദിച്ചു: എനിക്കിതു ചെയ്യാന്‍കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്, കര്‍ത്താവേ, എന്ന് അവര്‍ മറുപടി പറഞ്ഞു.
29: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് അവനവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു.
30: അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു. ഇത്, ആരുമറിയാനിടയാകരുതെന്ന് യേശു അവരോടു കര്‍ശനമായി നിര്‍ദ്ദേശിച്ചു.
31: എന്നാല്‍, അവര്‍പോയി, അവന്റെ കീര്‍ത്തി നാടെങ്ങുംപരത്തി.

ഊമയെ സുഖമാക്കുന്നു
32: അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ പിശാചുബാധിതനായ ഒരു ഊമയെ ജനങ്ങള്‍ അവന്റെയടുക്കല്‍ക്കൊണ്ടുവന്നു.
33: അവന്‍ പിശാചിനെപ്പുറത്താക്കിയപ്പോള്‍ ആ ഊമ സംസാരിച്ചു. ജനങ്ങള്‍ അദ്ഭുതപ്പെട്ടുപറഞ്ഞു: ഇതുപോലൊരു സംഭവം ഇസ്രായേലില്‍ ഒരിക്കലുംകണ്ടിട്ടില്ല.
34: എന്നാല്‍, ഫരിസേയര്‍ പറഞ്ഞു: അവന്‍ പിശാചുക്കളുടെ തലവനെക്കൊണ്ടാണു പിശാചുക്കളെ ബഹിഷ്കരിക്കുന്നത്.

വിളവിന്റെനാഥനോടു പ്രാര്‍ത്ഥിക്കുവിന്‍
35: യേശു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസ്സഞ്ചരിച്ചു.
36: ജനക്കൂട്ടങ്ങളെക്കണ്ടപ്പോള്‍, യേശുവിനവരോട്, അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു.
37: അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം.
38: അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ
യയ്ക്കാന്‍ വിളവിന്റെനാഥനോടു പ്രാര്‍ത്ഥിക്കുവിന്‍.

ഇരുന്നൂറ്റിയെഴുപത്തിരണ്ടാം ദിവസം: മത്തായി 5 - 6


അദ്ധ്യായം 5

സുവിശേഷഭാഗ്യങ്ങള്‍
1: ജനക്കൂട്ടത്തെക്കണ്ട്, യേശു മലയിലേക്കു കയറി. അവനിരുന്നപ്പോള്‍ ശിഷ്യന്മാരടുത്തെത്തി.
2: അവന്‍, അധരംതുറന്ന്, അവരെപ്പഠിപ്പിച്ചുതുടങ്ങി:
3: ആത്മാവില്‍ ദരിദ്രര്‍ അനുഗൃഹീതർ; എന്തെന്നാൽ, സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്.
4: വിലപിക്കുന്നവര്‍ അനുഗൃഹീതർ; എന്തെന്നാൽ, അവര്‍ ആശ്വസിപ്പിക്കപ്പെടും.
5: ശാന്തശീലര്‍ അനുഗൃഹീതർ; എന്തെന്നാൽ, അവര്‍ ഭൂമി അവകാശമാക്കും.
6: നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയുംചെയ്യുന്നവര്‍ അനുഗൃഹീതർ; എന്തെന്നാൽ, അവര്‍ സംതൃപ്തരാകും.
7: കരുണയുള്ളവര്‍ അനുഗൃഹീതർ; എന്തെന്നാൽ, അവര്‍ക്കു കരുണലഭിക്കും.
8: ഹൃദയശുദ്ധിയുള്ളവര്‍ അനുഗൃഹീതർ; എന്തെന്നാൽ, അവര്‍ ദൈവത്തെക്കാണും.
9: സമാധാനസ്ഥാപകര്‍ അനുഗൃഹീതർ; എന്തെന്നാൽ, അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും.
10: നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതർ; എന്തെന്നാൽ, സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്.
11: എന്നെപ്രതി, മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധതിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായിപ്പറയുകയുംചെയ്യുമ്പോള്‍ നിങ്ങളനുഗൃഹീതർ;
12: നിങ്ങളാനന്ദിക്കുവിൻ, ആഹ്ലാദിക്കുവിൻ. എന്തെന്നാൽ, സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കുമുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.

ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും
13: നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു. ഉറകെട്ടുപോയാല്‍ ഉപ്പിനെങ്ങനെ വീണ്ടുമുറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ്, മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല.
14: നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാകുന്നു. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണം, മറച്ചുവയ്ക്കുകസാദ്ധ്യമല്ല.
15: വിളക്കുകൊളുത്തി ആരും പറയുടെകീഴില്‍ വയ്ക്കാറില്ല, ദീപപീഠത്തിന്മേലാണു വയ്ക്കുക. അപ്പോള്‍, അതു ഭവനത്തിലുള്ള എല്ലാവര്‍ക്കും വെളിച്ചമേകുന്നു.
16: അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍കണ്ട്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെമുമ്പില്‍ പ്രകാശിക്കട്ടെ.

നിയമത്തിന്റെ പൂര്‍ത്തീകരണം
17: നിയമത്തെയോ പ്രവാചകന്മാരെയോ ഇല്ലാതാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. ഇല്ലാതാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്.
18: ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും സംഭവിക്കുവോളം, നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
19: ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്നു ലംഘിക്കുകയും അപ്രകാരം മറ്റുള്ളവരെ പഠിപ്പിക്കുകയുംചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അതനുസരിക്കുകയും പഠിപ്പിക്കുകയുംചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.
20: നിങ്ങളുടെ നീതി, നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ കവിഞ്ഞുനിൽക്കുന്നില്ലെങ്കിൽ, നിങ്ങളൊരിക്കലും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

സഹോദരനുമായി രമ്യതപ്പെടുക
21: കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്കു വിധേയനാകുമെന്നു പൂര്‍വ്വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
22: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്കു വിധേയനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിനും വിഡ്ഢീയെന്നു വിളിക്കുന്നവൻ  നരകാഗ്നിക്കും വിധേയനാകും. 
23: അതിനാൽ, നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരനു നിന്നോടെന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ചോര്‍ത്താല്‍,
24: കാഴ്ചവസ്തു ബലിപീഠത്തിനുമുമ്പില്‍ വച്ചശേഷം, പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെവന്നു കാഴ്ചയര്‍പ്പിക്കുക.
25: നീ പ്രതിയോഗിയോടു വഴിക്കുവച്ചുതന്നെ വേഗം സൗഹൃദത്തിലാകുക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍, സേവകനുമേല്പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തിലടയ്ക്കപ്പെടും.
26: അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി, ഞാന്‍ നിന്നോടുപറയുന്നു.

വ്യഭിചാരംചെയ്യരുത്
27: വ്യഭിചാരംചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
28: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍, ഹൃദയത്തില്‍ അവളുമായി വ്യഭിചാരംചെയ്തുകഴിഞ്ഞു.
29: വലത്തുകണ്ണു നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത്, എറിഞ്ഞുകളയുക; കാരണം ശരീരംമുഴുവൻ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്.
30: വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടിദൂരെയെറിയുക. കാരണം, ശരീരംമുഴുവൻ നരകത്തില്‍പ്പതിക്കുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്.

വിവാഹമോചനം
31: ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവള്‍ക്ക്, ഉപേക്ഷാപത്രംകൊടുക്കണം എന്നു കല്പിച്ചിട്ടുണ്ടല്ലോ.
32: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗംമൂലമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവന്‍, അവളെക്കൊണ്ടു വ്യഭിചാരംചെയ്യിക്കുന്നു. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

ആണയിടരുത്
33: വ്യാജമായി ആണയിടരുത്; കര്‍ത്താവിനോടുചെയ്ത ശപഥം നിറവേറ്റണം എന്നു പൂര്‍വ്വികരോടു കല്പിച്ചിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
34: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്. സ്വര്‍ഗ്ഗത്തെക്കൊണ്ട് ആണയിടരുത്; കാരണം, അതു ദൈവത്തിന്റെ സിംഹാസനമാണ്.
35: ഭൂമിയെക്കൊണ്ടും ആണയിടരുത്; 
കാരണം, അതവിടുത്തെ പാദപീഠമാണ്. ജറുസലെമിനെക്കൊണ്ടുമരുത്; കാരണം, അതു മഹാരാജാവിന്റെ നഗരമാണ്.
36: നിന്റെ ശിരസ്സിനെക്കൊണ്ടും ആണയിടരുത്; കാരണം, അതിലെ ഒരു മുടിയിഴ വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല.
37: നിങ്ങളുടെ വാക്ക്, അതേയതേയെന്നോ എന്നോ, അല്ല അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു തിന്മയിൽനിന്നു വരുന്നു.

തിന്മയെ നന്മകൊണ്ടു ജയിക്കുക
38: കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
39: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെയെതിര്‍ക്കരുത്. വലത്തു കരണത്തടിക്കുന്നവനു മറ്റേകരണംകൂടെ കാണിച്ചുകൊടുക്കുക.
40: നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടെ കൊടുത്തേക്കുക.
41: ഒരുമൈല്‍പോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടുമൈല്‍പോകുക.
42: യാചിക്കുന്നവനു കൊടുക്കുക. നിന്നോടു കടംചോദിക്കാനാഗ്രഹിക്കുന്നവനിൽനിന്ന് ഒഴിഞ്ഞുമാറരുത്.

ശത്രുക്കളെ സ്നേഹിക്കുക
43: അയല്‍ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
44: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
45: അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. എന്തുകൊണ്ടെന്നാൽ, അവിടുന്നു ശിഷ്ടരുടെയും ദുഷ്ടരുടെയുംമേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും, നീതിരഹിതരുടെയുംമേല്‍ മഴപെയ്യിക്കുകയുംചെയ്യുന്നു.
46: എങ്കിൽ നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുചെയ്യുന്നില്ലേ?
47: സഹോദരങ്ങളെമാത്രമേ നിങ്ങള്‍ അഭിവാദനംചെയ്യുന്നുള്ളുവെങ്കില്‍, വിശേഷവിധിയായി എന്താണു നിങ്ങള്‍ചെയ്യുന്നത്? വിജാതീയർപോലും അതുചെയ്യുന്നില്ലേ?
48: അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവു പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍.

അദ്ധ്യായം 6

ധര്‍മ്മദാനം
1: 
നിങ്ങളുടെ സത്കര്‍മ്മങ്ങള്‍  മറ്റുളളവരെക്കാണിക്കാന്‍വേണ്ടി, അവരുടെ മുമ്പില്‍വച്ചനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെപക്കൽ നിങ്ങള്‍ക്കു പ്രതിഫലമുണ്ടാകില്ല.
2: മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലുംചെയ്യുന്നതുപോലെ, നീ ഭിക്ഷകൊടുക്കുമ്പോള്‍, നിന്റെമുമ്പില്‍ കാഹളംമുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.
3: നീ ധര്‍മ്മദാനംചെയ്യുമ്പോള്‍ 
നിന്റെ വലത്തുകൈ ചെയ്യുന്നത്, ഇടത്തുകൈ അറിയാതിരിക്കട്ടെ.
4:അങ്ങനെ നിന്റെ ധർമ്മദാനം  രഹസ്യമായിരിക്കട്ടെ! രഹസ്യത്തിൽക്കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും.

പ്രാര്‍ത്ഥന
5: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെയാകരുത്. അവര്‍ മറ്റുള്ളവരെക്കാണിക്കാന്‍വേണ്ടി, സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലുംനിന്നു പ്രാര്‍ത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.
6: എന്നാല്‍, നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ക്കടന്നു കതകടച്ച്, അദൃശ്യനായ നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക; രഹസ്യത്തിൽക്കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലംനല്കും.
7: അതുപോലെ, പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ ജല്പനംചെയ്യരുത്. അതിഭാഷണംവഴി തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്ന് അവര്‍ കരുതുന്നു. നിങ്ങളവരെപ്പോലെയാകരുത്.
8: എന്തെന്നാൽ, നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം, നിങ്ങളുടെ പിതാവറിയുന്നു.

യേശുപഠിപ്പിച്ച പ്രാര്‍ത്ഥന
9: നിങ്ങളിപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പരിശുദ്ധമാക്കപ്പെടണമേ. അങ്ങയുടെ രാജ്യംവരണമേ. 
10: അങ്ങയുടെ ഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
11: അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്കണമേ.
12: ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ.
13: ഞങ്ങളെ പ്രലോഭനത്തിലുള്‍പ്പെടുത്തരുതേ. തിന്മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.
14: മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.
15: മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ്, നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.

ഉപവാസം
16: നിങ്ങളുപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദംഭാവിക്കരുത്. തങ്ങളുപവസിക്കുന്നുവെന്ന് അന്യരെക്കാണിക്കാന്‍വേണ്ടി, അവര്‍ മുഖം വിരൂപമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.
17: എന്നാല്‍, നീ ഉപവസിക്കുമ്പോൾ, 
ശിരസ്സില്‍ തൈലംപുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. 
18: അങ്ങനെ, ഉപവസിക്കുന്നവനായി, നിന്നെ അദൃശ്യനായ പിതാവല്ലാതെ, മറ്റാരും കാണാതിരിക്കട്ടെ. രഹസ്യത്തിൽക്കാണുന്ന നിന്റെ പിതാവ്, നിനക്കു പ്രതിഫലംനല്കും.

യഥാര്‍ത്ഥ നിക്ഷേപം
19: ഭൂമിയില്‍ നിങ്ങൾക്കുവേണ്ടി നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാര്‍ തുരന്നെടുക്കുകയും മോഷ്ടിക്കുകയുംചെയ്യും.
20: എന്നാല്‍, സ്വര്‍ഗ്ഗത്തില്‍ നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്മാര്‍ തുരന്നെടുക്കുകയോ മോഷ്ടിക്കുകയോ ഇല്ല.
21: 
എവിടെയാണോ നിങ്ങളുടെ നിക്ഷേപം, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.

കണ്ണു ശരീരത്തിന്റെ വിളക്ക്
22: കണ്ണാണു ശരീരത്തിന്റെ വിളക്ക്. ആകയാൽ, കണ്ണ് അന്യൂനമെങ്കില്‍ ശരീരം പ്രകാശപൂർണ്ണമായിരിക്കും.
23: കണ്ണു ദുഷ്ടമാണെങ്കിലോ, ശരീരം അന്ധകാരത്തിലായിരിക്കും. ആകയാൽ നിന്നിലെ പ്രകാശം അന്ധകാരമാണെങ്കില്‍, ആ  അന്ധകാരം എത്രയോ വലുതായിരിക്കും.

രണ്ടു യജമാനന്മാര്‍
24: രണ്ടു യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കുംസാധിക്കുകയില്ല: കാരണം, ഒന്നുകില്‍ ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയുംചെയ്യും. ദൈവത്തെയും മാമോനെയും ഒരുമിച്ചുസേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.

ദൈവപരിപാലനത്തില്‍ ആശ്രയിക്കുക
25: അതിനാൽ, ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തുധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്കണ്ഠാകുലരാകേണ്ടാ. ഭക്ഷണത്തെക്കാള്‍ ജീവനും വസ്ത്രത്തെക്കാള്‍ ശരീരവും ശ്രേഷ്ഠമല്ലേ?
26: ആകാശപ്പറവകളെ നോക്കുവിന്‍: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍!
27: ഉത്കണ്ഠമൂലം ആയുസ്സ്, ഒരു വിനാഴികയെങ്കിലുംകൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ?
28: വസ്ത്രത്തെപ്പറ്റിയും നിങ്ങളെന്തിന് ആകുലരാകുന്നു? വയലിലെ ലില്ലികള്‍ എങ്ങനെ വളരുന്നുവെന്നു നോക്കുക; അവ അദ്ധ്വാനിക്കുന്നില്ല, നൂല്‍ക്കുന്നുമില്ല.
29: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും തന്റെ സര്‍വ്വമഹത്വത്തിലും ഇവയിലൊന്നിനെപ്പോലെ അലംകൃതനായിരുന്നില്ല.
30: ഇന്നുള്ളതും നാളെ അടുപ്പിലെറിയപ്പെടുന്നതുമായ പുല്ലിനെ ദൈവം ഇപ്രകാരമലങ്കരിക്കുന്നെങ്കില്‍, അല്പവിശ്വാസികളേ, നിങ്ങളെയവിടുന്ന്, എത്രയധികമലങ്കരിക്കുകയില്ല!
31: അതിനാല്‍ എന്തുഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നുവിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ.
32: വിജാതീയരാണ് ഇവയെല്ലാമന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവറിയുന്നു.
33: നിങ്ങളാകട്ടെ, ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയുമന്വേഷിക്കുവിൻ. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു നല്കപ്പെടും.
34: അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങളാകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശംമതി.

ഇരുന്നൂറ്റിയെഴുപത്തൊന്നാം ദിവസം: മത്തായി 1 - 4

കുറിപ്പ് 
കെ.സി.ബി.സി. ബൈബിൾക്കമ്മീഷൻ തയ്യാറാക്കി, 2012ൽ POC പുറത്തിറക്കിയ പുതിയ മലയാളപരിഭാഷയാണ്, ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. പുതിയ ബൈബിൾ പരിഭാഷയുടെ കോപ്പികൾക്കും വിശദവിവരങ്ങൾക്കും POCയുമായി ബന്ധപ്പെടുമല്ലോ.

അദ്ധ്യായം 1

യേശുവിന്റെ വംശാവലി
1: അബ്രാഹമിന്റെ പുത്രനും ദാവീദിന്റെ പുത്രനുമായ, യേശുക്രിസ്തുവിന്റെ ഉദ്ഭവചരിത്രഗ്രന്ഥം.
2: അബ്രാഹം, ഇസഹാക്കിന്റെ പിതാവായിരുന്നു. ഇസഹാക്ക്, യാക്കോബിന്റെ
 പിതാവായിരുന്നു. യാക്കോബ്, യൂദായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു.
3: 
യൂദാ, താമാറില്‍നിന്നുള്ള പേരെസിന്റെയും സേറായുടെയും പിതാവായിരുന്നു. പേരെസ്‌, ഹെസ്‌റോന്റെ പിതാവായിരുന്നു. ഹെസ്‌റോന്‍ ആരാമിന്റെ പിതാവായിരുന്നു.
4: ആരാം, അമിനാദാബിന്റെ പിതാവായിരുന്നു. അമിനാദാബ്, നഹ്‌ഷോന്റെ പിതാവായിരുന്നു. നഹ്‌ഷോന്‍, സല്‍മോന്റെ പിതാവായിരുന്നു.
5: സല്‍മോന്‍, റാഹാബില്‍നിന്നുള്ള ബോവാസിന്റെ പിതാവായിരുന്നു. ബോവാസ്, റൂത്തില്‍നിന്നുള്ള ഓബദിന്റെ പിതാവായിരുന്നു. ഓബദ് ജസ്സെയുടെ പിതാവായിരുന്നു. 
6: ജസ്സെ, ദാവീദുരാജാവിന്റെ പിതാവായിരുന്നു. ദാവീദ്, ഊറിയായുടെ ഭാര്യയില്‍നിന്നുള്ള സോളമന്റെ പിതാവായിരുന്നു.
7: സോളമന്‍, റഹോബോവാമിന്റെ പിതാവായിരുന്നു. റഹോബോവാം, അബിയായുടെ പിതാവായിരുന്നു. അബിയാ, ആസായുടെ പിതാവായിരുന്നു.
8: ആസാ, യോസഫാത്തിന്റെ പിതാവായിരുന്നു. യോസഫാത്ത്, യോറാമിന്റെ പിതാവായിരുന്നു യോറാം, ഓസിയായുടെ പിതാവായിരുന്നു. ഓസിയാ, യോഥാമിന്റെ പിതാവായിരുന്നു. 
9: യോഥാം, ആഹാസിന്റെ പിതാവായിരുന്നു. ആഹാസ്, ഹെസെക്കിയായുടെ പിതാവായിരുന്നു. 
10: ഹെസെക്കിയാ, മനാസ്സെയുടെ പിതാവായിരുന്നു.
മനാസ്സെ, ആമോസിന്റെ
 പിതാവായിരുന്നു. ആമോസ്, ജോസിയായുടെ പിതാവായിരുന്നു.
11: 
ജോസിയാ, ബാബിലോണ്‍പ്രവാസകാലത്തുള്ള യാക്കോണിയായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു.
12: യാക്കോണിയാ, ബാബിലോണ്‍പ്രവാസത്തിനുശേഷമുള്ള സലാത്തിയേലിന്റെ പിതാവായിരുന്നു. സലാത്തിയേല്‍, സൊറൊബാബേലിന്റ പിതാവായിരുന്നു.
13: സൊറൊബാബേല്‍, അബിയൂദിന്റെ
 പിതാവായിരുന്നു. അബിയൂദ്, എലിയാക്കിമിന്റെ പിതാവായിരുന്നു. എലിയാക്കിം, ആസോറിന്റെ പിതാവായിരുന്നു. 
14: ആസോര്‍, സാദോക്കിന്റെ പിതാവായിരുന്നു. സാദോക്ക് അക്കീമിന്റെ പിതാവായിരുന്നു. അക്കീം, എലിയൂദിന്റെ പിതാവായിരുന്നു. 
15: എലിയൂദ്, എലെയാസറിന്റെ പിതാവായിരുന്നു. എലെയാസര്‍, മഥാന്റെ പിതാവായിരുന്നു. മഥാന്‍, യാക്കോബിന്റെ പിതാവായിരുന്നു.
16: യാക്കോബ്, മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍നിന്നു ക്രിസ്തു എന്നുവിളിക്കപ്പെടുന്ന യേശു ജനിച്ചു.
17: ഇങ്ങനെ, അബ്രാഹംമുതല്‍ ദാവീദുവരെ പതിന്നാലുതലമുറകളും  ദാവീദുമുതല്‍ ബാബിലോണ്‍പ്രവാസംവരെ പതിന്നാലു
തലമുറകളും ബാബിലോണ്‍പ്രവാസംമുതല്‍ ക്രിസ്തുവരെ പതിന്നാലുതലമുറകളുമാണ്, ആകെയുള്ളത്.

യേശുവിന്റെ ജനനം
18: യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫുംതമ്മിലുള്ള വിവാഹനിശ്ചയംകഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ്, അവള്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭിണിയായിക്കാണപ്പെട്ടു.
19: അവളുടെ ഭര്‍ത്താവായ ജോസഫ്, നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യത്തതിലുപേക്ഷിക്കാന്‍ തീരുമാനിച്ചു.
20: അവന്‍, ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കേ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍പ്രത്യക്ഷപ്പെട്ട്, അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, നിന്റെഭാര്യയായ 
മറിയത്തെ സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നതു പരിശുദ്ധാത്മാവില്‍നിന്നാണ്.
21: അവളൊരു പുത്രനെ പ്രസവിക്കും. നീയവന് യേശു എന്നുപേരു വിളിക്കണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിക്കും.
22: കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
23: ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടുമെന്നു കര്‍ത്താവു പ്രവാചകന്‍മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.
24: ജോസഫ് നിദ്രയില്‍നിന്നുണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്പിച്ചപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു.
25: പുത്രനെ പ്രസവിക്കുന്നതുവരെ അവൻ അവളെയറിഞ്ഞില്ല; അവന്‍ യേശു എന്ന്, അവനെ പേരുവിളിച്ചു.

അദ്ധ്യായം 2

ജ്ഞാനികളുടെ സന്ദര്‍ശനം
1: ഹേറോദേസ്രാജാവിന്റെ കാലത്ത്‌, യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി.
2: അവരന്വേഷിച്ചു: എവിടെയാണു യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? കാരണം, ഞങ്ങള്‍ കിഴക്ക്, അവന്റെ നക്ഷത്രംകണ്ട്, അവനെയാരാധിക്കാന്‍വന്നിരിക്കുകയാണ്.
3: ഇതുകേട്ടു ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെംമുഴുവനും.
4: അവന്‍ സകലപ്രധാനപുരോഹിതന്മാരെയും ജനത്തിന്റെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണു ജനിക്കുന്നതെന്നന്വേഷിച്ചു.
5: അവര്‍ പറഞ്ഞു: യൂദയായിലെ ബേത്‌ലെഹെമില്‍. എന്തെന്നാൽ  പ്രവാചകനിലൂടെ ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു:
6: യൂദയായിലെ ബേത്‌ലെഹെമേ, നീ യൂദയായിലെ പ്രമുഖനഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ മേയിക്കാനുള്ളവന്‍ നിന്നില്‍നിന്നാണ് ഉദ്ഭവിക്കുക.
7: അപ്പോള്‍ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമായിവിളിച്ച്, നക്ഷത്രംപ്രത്യക്ഷപ്പെട്ടസമയം, സൂക്ഷ്മമായി അവരിൽനിന്ന് അന്വേഷിച്ചറിഞ്ഞു.
8: അവനവരെ ബേത്‌ലെഹെമിലേക്കയച്ചുകൊണ്ടു പറഞ്ഞു: പോയി, ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; കണ്ടുകഴിയുമ്പോള്‍ ഞാനുംചെന്ന്, 
അവനെയാരാധിക്കുന്നതിന്, എന്നെയറിയിക്കുക.
9: രാജാവിനെക്കേട്ടശേഷം, അവര്‍ പുറപ്പെട്ടു. അവർ കിഴക്കുകണ്ട നക്ഷത്രം, ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിൽക്കുന്നതുവരെ അവർക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു.
10: നക്ഷത്രംകണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു.
11: അവര്‍ ഭവനത്തില്‍പ്രവേശിച്ച്, ശിശുവിനെ അവന്റെ അമ്മയായ മറിയത്തോടൊപ്പംകണ്ട്, മുട്ടിന്മേൽവീണാരാധിക്കുകയും അവരുടെ നിക്ഷേപപാത്രങ്ങള്‍തുറന്ന്, പൊന്ന്, 
മീറ, കുന്തുരുക്കം എന്നീക്കാഴ്ചകൾ അവന്, അർപ്പിക്കുകയുംചെയ്തു.
12: ഹേറോദേസിന്റെയടുത്തേക്കു മടങ്ങിപ്പോകരുതെന്നു സ്വപ്നത്തില്‍ മുന്നറിയിപ്പുലഭിച്ചതനുസരിച്ച്, അവര്‍ മറ്റൊരുവഴിയേ സ്വദേശത്തേക്കു തിരിച്ചുപോയി.

ഈജിപ്തിലേക്കുള്ള പലായനം
13: അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍, സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റു ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്തിലേക്കു പലായനംചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെത്താമസിക്കുക. കാരണം, ഹേറോദേസ് ശിശുവിനെ വധിക്കാനായി, അന്വേഷണം തുടങ്ങാൻപോകുകയാണ്.
14: അവനുണര്‍ന്ന്, ശിശുവിനെയും അമ്മയെയുംകൂട്ടി, ആ രാത്രിയിൽത്തന്നെ ഈജിപ്തിലേക്കുപോയി;
15: ഹേറോദേസിന്റെ മരണംവരെ അവനവിടെത്താമസിച്ചു. ഈജിപ്തില്‍നിന്നു ഞാനെന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവരുളിച്ചെയ്തതു പൂര്‍ത്തിയാകേണ്ടതിനായിരുന്നൂ ഇത്.
16: ജ്ഞാനികള്‍, തന്നെ കബളിപ്പിച്ചെന്നുകണ്ടപ്പോൾ, ഹേറോദേസ്, അതീവം രോഷാകുലനായി. അവരില്‍നിന്നു സൂക്ഷ്മമായി മനസ്സിലാക്കിയ സമയമനുസരിച്ച്, അവന്‍ ബേത്‌ലെഹെമിലെയും എല്ലാസമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ത്താഴെയുംവയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.
17: ജറെമിയാപ്രവാചകന്‍വഴി അരുളിച്ചെയ്യപ്പെട്ടത്, ഇങ്ങനെ പൂര്‍ത്തിയായി:
18: റാമായില്‍ ഒരുസ്വരം, വലിയകരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുന്നത്, അസാദ്ധ്യം. എന്തെന്നാല്‍, അവർ ഇല്ലാതായിരിക്കുന്നു. 

തിരിച്ചുവരവ്
19: ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു:
20: എഴുന്നേറ്റ്, ശിശുവിനെയും അവന്റെ അമ്മയെയുംകൂട്ടി, ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക; കാരണം, ശിശുവിന്റെ ജീവൻ അന്വേഷിച്ചവർ മരിച്ചിരിക്കുന്നു.
21: അവനെഴുന്നേറ്റ്, ശിശുവിനെയും അമ്മയെയുംകൂട്ടി, ഇസ്രായേല്‍ദേശത്തേക്കുപോയി.
22: അര്‍ക്കലാവോസ്, പിതാവായ ഹേറോദേസിന്റെ സ്ഥാനത്തു യൂദയാ ഭരിക്കുന്നുവെന്നുകേട്ടപ്പോള്‍ അവിടേയ്ക്കുപോകാന്‍ ജോസഫ് ഭയപ്പെട്ടു. സ്വപ്നത്തില്‍ലഭിച്ച മുന്നറിയിപ്പനുസരിച്ച്, അവന്‍ ഗലീലിപ്രദേശത്തേക്കു പോയി.
23: അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടുമെന്നു പ്രവാചകന്മാർവഴി അരുളിച്ചെയ്യപ്പെട്ടതു പൂർത്തിയാകണ്ടതിന്, അവൻ നസ്രത്ത് എന്ന പട്ടണത്തില്‍ പോയിവസിച്ചു.

അദ്ധ്യായം 3

സ്നാപകയോഹന്നാന്റെ സാക്ഷ്യം 
1: ആ ദിവസങ്ങളിൽ, യോഹന്നാന്‍ പ്രഘോഷിച്ചുകൊണ്ട്, യൂദയായിലെ മരുഭൂമിയിലെത്തിച്ചേർന്നു.
2: മാനസാന്തരപ്പെടുവിന്‍; എന്തെന്നാൽ സ്വര്‍ഗ്ഗരാജ്യംസമീപിച്ചിരിക്കുന്നു.
3: ഏശയ്യാപ്രവാചകന്‍വഴി അരുൾചെയ്യപ്പെട്ടത്, അവനെക്കുറിച്ചാണ്. മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം - കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരേയാക്കുവിന്‍.
4: യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു അവന്റെ ഭക്ഷണം.
5: ജറുസലെമിലും യൂദയാമുഴുവനിലും ജോര്‍ദ്ദാന്റെചുറ്റുമുള്ള  എല്ലാപ്രദേശങ്ങളിലുംനിന്നുള്ളവർ അവന്റെയടുത്തെത്തി.
6: അവര്‍ പാപങ്ങളേറ്റുപറഞ്ഞ്, ജോര്‍ദ്ദാന്‍നദിയില്‍വച്ച് അവനില്‍നിന്നു സ്നാനംസ്വീകരിച്ചു.
7: അനേകം ഫരിസേയരും സദുക്കായരും സ്നാനമേല്ക്കാന്‍ വരുന്നതുകണ്ട്, യോഹന്നാന്‍ അവരോടു പറഞ്ഞു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പുനല്കിയതാരാണ്?
8: മാനസാന്തരത്തിനുയോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍.
9: ഞങ്ങള്‍ക്കു പിതാവായി അബ്രാഹമുണ്ട്, എന്നുപറഞ്ഞഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍നിന്ന് അബ്രാഹമിനുവേണ്ടി സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനുകഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
10: വൃക്ഷങ്ങളുടെ വേരിനു കോടാലിവച്ചുകഴിഞ്ഞു. നല്ലഫലംനല്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി, തീയിലെറിയും.
11: മാനസാന്തരത്തിനായി, ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്നാനപ്പെടുത്തുന്നു. എന്റെ പിന്നാലെവരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍; അവന്റെ ചെരിപ്പുവഹിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്ധാത്മാവാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും. വീശുമുറം അവന്റെ കൈയിലുണ്ട്.
12: അവന്‍ കളംവെടിപ്പാക്കി, തന്റെ ഗോതമ്പ് അറപ്പുരയില്‍ ശേഖരിക്കും; പതിര്, കെടാത്തതീയില്‍ കത്തിച്ചുകളയുകയുംചെയ്യും.

യേശുവിന്റെ ജ്ഞാനസ്നാനം
13: അനന്തരം യേശു, 
ഗലീലിയില്‍നിന്നു ജോര്‍ദ്ദാനില്‍, യോഹന്നാന്റെയടുത്തേക്ക്, അവനില്‍നിന്നു സ്നാനമേല്ക്കാന്‍വന്നു.
14: യോഹന്നാന്‍ അവനെത്തടഞ്ഞുകൊണ്ടു പറഞ്ഞു. ഞാന്‍ നിന്നില്‍നിന്ന് സ്നാനമേൽക്കേണ്ടത് ആവശ്യമായിരിക്കെ, നീ എന്റെയടുത്തേക്കുവരുന്നുവോ?
15: യേശു മറുപടിയായി അവനോടുപറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; എന്തുകൊണ്ടെന്നാൽ അങ്ങനെ സര്‍വ്വനീതിയും പൂര്‍ത്തിയാക്കുക നമുക്കുചിതമാണ്. അപ്പോൾ അവന്‍ സമ്മതിച്ചു.
16: സ്നാനംകഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍നിന്നു കയറി. അപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവു പ്രാവിനെപ്പോലെ അവന്റെമേല്‍ ഇറങ്ങിവരുന്നതുകണ്ടു.
17: 
സ്വര്‍ഗ്ഗത്തില്‍നിന്നൊരു സ്വരമുണ്ടായി. ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

അദ്ധ്യായം 4

മരുഭൂമിയിലെ പ്രലോഭനം 
1: അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടാൻ, 
ആത്മാവ്, യേശുവിനെ  മരുഭൂമിയിലേക്കുനയിച്ചു.
2: നാല്പതുപകലും നാല്പതുരാവും ഉപവസിച്ചുകഴിഞ്ഞപ്പോൾ, അവനു വിശന്നു.
3: പ്രലോഭകന്‍ അവനെ സമീപിച്ചുപറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.
4: അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടുമാത്രമല്ല, ദൈവത്തിന്റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്നെഴുതപ്പെട്ടിരിക്കുന്നു.
5: അനന്തരം, പിശാചവനെ വിശുദ്ധനഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി, ദേവാലയത്തിന്റെ അഗ്രത്തില്‍ കയറ്റിനിറുത്തിയിട്ടു പറഞ്ഞു:
6: നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; എന്തെന്നാൽ നിന്നെക്കുറിച്ച് അവന്‍ തന്റെ ദൂതന്മാര്‍ക്കു കല്പനനല്കും; നിന്റെ പാദം കല്ലില്‍ത്തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്നെഴുതപ്പെട്ടിരിക്കുന്നു.
7: യേശു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നുകൂടെ എഴുതപ്പെട്ടിരിക്കുന്നു.
8: വീണ്ടും, പിശാച്, ഏറെയുയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാരാജ്യങ്ങളും അവയുടെ മഹത്വവും അവനെക്കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു:
9: നീ മുട്ടിന്മേൽവീണ്, എന്നെയാരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്കാം.
10: യേശു കല്പിച്ചു: സാത്താനേ, ദൂരെപ്പോകൂ; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെയാരാധിക്കണം; അവിടുത്തെമാത്രമേ പൂജിക്കാവൂ എന്നെഴുതപ്പെട്ടിരിക്കുന്നു.
11: അപ്പോള്‍ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്മാര്‍ അടുത്തുവന്ന്, അവനെ ശുശ്രൂഷിച്ചു.

യേശു ദൗത്യമാരംഭിക്കുന്നു
12: യോഹന്നാന്‍ ബന്ധനസ്ഥനായെന്നുകേട്ടപ്പോള്‍ യേശു ഗലീലിയിലേക്കു പിന്‍വാങ്ങി.
13: അവന്‍ നസറത്തുവിട്ടു സെബുലൂണിന്റെയും നഫ്ത്താലിയുടെയുമതിര്‍ത്തിയില്‍, സമുദ്രതീരത്തുള്ള കഫര്‍ണാമില്‍ചെന്നു പാര്‍ത്തു.
14: ഇത് ഏശയ്യാപ്രവാചകന്‍വഴി അരുൾചെയ്യപ്പെട്ടതു പൂർത്തിയാകാന്‍വേണ്ടിയാണ്:
15: സമുദ്രത്തിലേക്കുള്ള വഴിയില്‍, ജോര്‍ദ്ദാന്റെ മറുകരയില്‍, സെബുലൂണ്‍, നഫ്ത്താലിപ്രദേശങ്ങള്‍ - വിജാതീയരുടെ ഗലീലി!
16: അന്ധകാരത്തിലിരുന്ന ജനം, വലിയപ്രകാശംകണ്ടു. മരണത്തിന്റെ നാട്ടിലും നിഴലിലുമിരുന്നവര്‍ക്കായി പ്രകാശം ഉദയംചെയ്തു.
17: അപ്പോള്‍മുതല്‍ യേശു പ്രസംഗിക്കാന്‍തുടങ്ങി: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.

ആദ്യത്തെ നാലുശിഷ്യന്മാര്‍
18: അവന്‍ ഗലീലിക്കടല്‍ത്തീരത്തു നടക്കുമ്പോള്‍, കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്മാരെ കണ്ടു - പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന്‍ അന്ത്രയോസിനെയും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു.
19: അവനവരോടു പറഞ്ഞു: എന്നെയനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും.
20: തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെയനുഗമിച്ചു.
21: അവര്‍ അവിടെനിന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ വേറെ രണ്ടുസഹോദരന്മാരെ കണ്ടു - സെബദീപുത്രനായ യാക്കോബും സഹോദരന്‍ യോഹന്നാനും. അവര്‍ പിതാവായ സെബദിയുമൊത്ത്, വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. അവരെയും അവന്‍ വിളിച്ചു.
22: തത്ക്ഷണം അവര്‍, വഞ്ചിയും അവരുടെ പിതാവിനേയുമുപേക്ഷിച്ച്, അവനെയനുഗമിച്ചു.

യേശു രോഗികളെ സുഖപ്പെടുത്തുന്നു
23: അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷംപ്രസംഗിച്ചും ജനങ്ങളുടെ എല്ലാരോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു.
24: അവന്റെ കീര്‍ത്തി സിറിയായിലെങ്ങും വ്യാപിച്ചു. എല്ലാ രോഗികളെയും, വിവിധവ്യാധികളാലും വ്യഥകളാലും അവശരായവരെയും, പിശാചുബാധിതര്‍, അപസ്മാരരോഗികള്‍, തളര്‍വാതക്കാര്‍ എന്നിവരെയും അവര്‍ അവന്റെയടുത്തു കൊണ്ടുവന്നു. അവനവരെ സുഖപ്പെടുത്തി.
25: ഗലീലി, ദക്കാപ്പോളിസ്, ജറുസലെം, യൂദയാ, ജോര്‍ദ്ദാന്റെ മറുകര എന്നിവിടങ്ങളില്‍നിന്നു വലിയജനക്കൂട്ടം അവനെയനുഗമിച്ചു.

ഇരുന്നൂറ്റിയെഴുപതാം ദിവസം: മലാക്കി 1 - 4


അദ്ധ്യായം 1

ദൈവവും ജനവും
1: കര്‍ത്താവു മലാക്കിയിലൂടെ ഇസ്രായേലിനുനല്കിയ അരുളപ്പാട്. കര്‍ത്താവരുളിച്ചെയ്യുന്നു:
2: ഞാന്‍ നിങ്ങളെ സ്നേഹിച്ചു. എന്നാല്‍, നിങ്ങള്‍ ചോദിക്കുന്നു: എങ്ങനെയാണ് അങ്ങു ഞങ്ങളെ സ്നേഹിച്ചത്? കര്‍ത്താവരുളിച്ചെയ്യുന്നു: ഏസാവു യാക്കോബിന്റെ സഹോദരനല്ലേ? എന്നിട്ടും ഞാന്‍ യാക്കോബിനെ സ്നേഹിക്കുകയും
3: ഏസാവിനെ വെറുക്കുകയുംചെയ്തു. ഞാനവന്റെ മലമ്പ്രദേശം ശൂന്യമാക്കി; അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികള്‍ക്കു വിട്ടുകൊടുത്തു.
4: ഞങ്ങള്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍, ഞങ്ങളുടെ നഷ്ടശിഷ്ടങ്ങള്‍ ഞങ്ങള്‍ പുനരുദ്ധരിക്കുമെന്ന് ഏദോംപറഞ്ഞാല്‍, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ പണിയട്ടെ. ദുഷ്ടജനമെന്നും കര്‍ത്താവിന്റെ കോപം, എന്നേയ്ക്കുംവഹിക്കുന്ന ജനപദമെന്നും അവര്‍ വിളിക്കപ്പെടുന്നതുവരെ ഞാനതിടിച്ചുതകര്‍ക്കും.
5: സ്വന്തം കണ്ണുകൊണ്ടുതന്നെ ഇതുകണ്ടിട്ടു നിങ്ങള്‍ പറയും: ഇസ്രായേലിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തു കര്‍ത്താവത്യുന്നതനാണ്.

ആരാധനയിലെ അപാകങ്ങള്‍
6: പുത്രന്‍ പിതാവിനെയും ദാസന്‍ യജമാനനെയും ബഹുമാനിക്കുന്നു. എന്റെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, സൈന്യങ്ങളുടെ കര്‍ത്താവായ ഞാന്‍ നിങ്ങളോടു ചോദിക്കുന്നു: ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനമെവിടെ? ഞാന്‍ യജമാനനാണെങ്കില്‍ എന്നോടുള്ള ഭയമെവിടെ? എങ്ങനെയാണ് അങ്ങയുടെ നാമത്തെ ഞങ്ങള്‍ നിന്ദിച്ചതെന്നു നിങ്ങള്‍ ചോദിക്കുന്നു.
7: മലിനമായ ഭക്ഷണം നിങ്ങളെന്റെ ബലിപീഠത്തിലര്‍പ്പിച്ചു. എങ്ങനെയാണു ഞങ്ങളതു മലിനമാക്കിയതെന്നു നിങ്ങള്‍ ചോദിക്കുന്നു. കര്‍ത്താവിന്റെ ബലിപീഠത്തെ നിസ്സാരമെന്നു നിങ്ങള്‍ കരുതി.
8: കാഴ്ചയില്ലാത്ത മൃഗങ്ങളെ നിങ്ങള്‍ ബലിയര്‍പ്പിച്ചാല്‍ അതു തിന്മയല്ലേ? മുടന്തുള്ളതിനെയും രോഗംബാധിച്ചതിനെയുമര്‍പ്പിച്ചാല്‍ അതു തിന്മയല്ലേ? അതു നിങ്ങളുടെ ഭരണാധികാരിക്കു കാഴ്ചവച്ചാല്‍ അവന്‍ സന്തുഷ്ടനാവുകയോ നിങ്ങളോടു പ്രീതികാണിക്കുകയോചെയ്യുമോ? -സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
9: കര്‍ത്താവിന്റെ പ്രീതിലഭിക്കാന്‍ നിങ്ങള്‍ കാരുണ്യംയാചിക്കുന്നു. ഇത്തരം കാഴ്ചയര്‍പ്പിച്ചാല്‍ നിങ്ങളിലാരോടെങ്കിലും കര്‍ത്താവു കൃപകാണിക്കുമോ? സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
10: നിങ്ങള്‍ എന്റെ ബലിപീഠത്തില്‍ വ്യര്‍ത്ഥമായി തീ കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും വാതിലടച്ചിരുന്നെങ്കില്‍! നിങ്ങളില്‍ എനിക്കു പ്രീതിയില്ല. നിങ്ങളുടെ കരങ്ങളില്‍നിന്നു ഞാന്‍ ഒരു കാഴ്ചയും സ്വീകരിക്കുകയില്ല - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
11: സൂര്യോദയംമുതല്‍ അസ്തമയംവരെ എന്റെ നാമം ജനതകളുടെയിടയില്‍ മഹത്ത്വപൂര്‍ണ്ണമാണ്. എല്ലായിടത്തും എന്റെ നാമത്തിനു ധൂപവും ശുദ്ധമായ കാഴ്ചയുമര്‍പ്പിക്കപ്പെടുന്നു. എന്തെന്നാല്‍, ജനതകളുടെയിടയില്‍ എന്റെ നാമം ഉന്നതമാണ് - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
12: കര്‍ത്താവിന്റെ ബലിപീഠത്തെ നിന്ദിക്കാം, നിന്ദ്യമായ ഭോജനം അതിലര്‍പ്പിക്കാം എന്നു കരുതുമ്പോള്‍ നിങ്ങളതിനെ മലിനമാക്കുന്നു.
13: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞങ്ങള്‍ മടുത്തു എന്നുപറഞ്ഞ് നിങ്ങള്‍ എനിക്കെതിരേ ചീറുന്നു. അക്രമംകൊണ്ടു പിടിച്ചെടുത്തതിനെയും, മുടന്തുള്ളതിനെയും, രോഗം ബാധിച്ചതിനെയും നിങ്ങള്‍ കാഴ്ചയായര്‍പ്പിക്കുന്നു! നിങ്ങളുടെ കൈകളില്‍നിന്നു ഞാനതു സ്വീകരിക്കണമോ? –കര്‍ത്താവു ചോദിക്കുന്നു.
14: തന്റെ ആട്ടിന്‍കൂട്ടത്തില്‍ മുട്ടാടുണ്ടായിരിക്കുകയും അതിനെ നേരുകയുംചെയ്തിട്ട്, ഊനമുള്ളതിനെ കര്‍ത്താവിനു ബലിയര്‍പ്പിക്കുന്ന വഞ്ചകനു ശാപം. സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതനായ രാജാവാണ്. ജനതകള്‍ എന്റെ നാമം ഭയപ്പെടുന്നു.

അദ്ധ്യായം 2

പുരോഹിതന്മാര്‍ക്കു താക്കീത്
1: പുരോഹിതന്മാരേ, ഇതാ, ഈ കല്പന നിങ്ങള്‍ക്കുവേണ്ടിയാണ്.
2: കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും, എന്റെ നാമത്തിനു മഹത്ത്വംനല്കാന്‍ മനസ്സുവയ്ക്കാതിരിക്കുകയുംചെയ്താല്‍ ഞാന്‍ നിങ്ങളുടെമേല്‍ ശാപമയയ്ക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാന്‍ ശാപമാക്കും; നിങ്ങള്‍ മനസ്സുവയ്ക്കാഞ്ഞതിനാല്‍ ഞാന്‍ ശപിച്ചുകഴിഞ്ഞു.
3: ഞാന്‍ നിങ്ങളുടെ സന്തതികളെ ശാസിക്കും. നിങ്ങളുടെ ബലിമൃഗങ്ങളുടെ ചാണകം നിങ്ങളുടെ മുഖത്തു തേയ്ക്കും. എന്റെ സന്നിധിയില്‍നിന്നു നിങ്ങളെ ഞാന്‍ നിഷ്കാസനംചെയ്യും.
4: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ലേവിയുമായുള്ള എന്റെ ഉടമ്പടി നിലനില്ക്കേണ്ടതിനാണ് ഈ കല്പന ഞാന്‍ നിങ്ങള്‍ക്കു നല്കിയിരിക്കുന്നതെന്ന് അങ്ങനെ നിങ്ങളറിയും.
5: അവനോടുള്ള എന്റെയുടമ്പടി, ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടിയായിരുന്നു. അവന്‍ ഭയപ്പെടേണ്ടതിന് ഞാനവ അവനു നല്കി. അവന്‍ എന്നെ ഭയപ്പെടുകയും എന്റെ നാമത്തോടുള്ള ഭയഭക്തികളാല്‍ നിറയുകയും ചെയ്തു.
6: അവന്റെ നാവില്‍ യഥാര്‍ത്ഥപ്രബോധനമുണ്ടായിരുന്നു. അവന്റെയധരത്തില്‍ ഒരു തെറ്റുംകണ്ടില്ല. സമാധാനത്തിലും സത്യസന്ധതയിലും അവന്‍ എന്നോടുകൂടെ വ്യാപരിച്ചു. അനേകരെ അകൃത്യങ്ങളില്‍നിന്ന് അവന്‍ പിന്തിരിപ്പിച്ചു.
7: പുരോഹിതന്‍ അധരത്തില്‍ ജ്ഞാനംസൂക്ഷിക്കണം. ജനം പ്രബോധനംതേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ ദൂതനാണ്.
8: എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെയുപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു:
9: നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങളനുവര്‍ത്തിക്കാതെ പ്രബോധനംനല്കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനംമുഴുവന്റെയുംമുമ്പില്‍ നിന്ദിതരും നികൃഷ്ടരുമാക്കും.

ജനത്തിന്റെ കുറ്റങ്ങള്‍
10: നമുക്കെല്ലാവര്‍ക്കും ഒരേ പിതാവല്ലേയുള്ളത്? ഒരേദൈവംതന്നെയല്ലേ നമ്മെ സൃഷ്ടിച്ചത്? എങ്കില്‍ നമ്മുടെ പിതാക്കന്മാരുടെ ഉടമ്പടിയുടെ പവിത്രത നശിപ്പിച്ചുകൊണ്ട്, നാമെന്തിനു പരസ്പരം അവിശ്വസ്തതകാണിക്കുന്നു?
11: യൂദാ വിശ്വാസവഞ്ചനകാണിച്ചിരിക്കുന്നു. ജറുസലെമിലും ഇസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍നടന്നിരിക്കുന്നു. കര്‍ത്താവിനു പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ, യൂദാ അശുദ്ധമാക്കി. അന്യദേവന്റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു.
12: ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്ഷ്യംനില്ക്കുകയോ സൈന്യങ്ങളുടെ കര്‍ത്താവിനു കാഴ്ചയര്‍പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്റെ കൂടാരത്തില്‍നിന്നു കര്‍ത്താവു വിച്ഛേദിക്കട്ടെ.
13: നിങ്ങളിതുംചെയ്യുന്നു. അവിടുന്നു നിങ്ങളുടെ കാഴ്ചകളെ പരിഗണിക്കുകയോ അതില്‍ പ്രസാദിക്കുകയോചെയ്യാത്തതിനാല്‍, നിങ്ങള്‍ തേങ്ങിക്കരഞ്ഞ്, കര്‍ത്താവിന്റെ ബലിപീഠം കണ്ണീരുകൊണ്ടു മൂടുന്നു.
14: എന്തുകൊണ്ട് അവിടുന്നിതു സ്വീകരിക്കുന്നില്ലാ എന്നു നിങ്ങള്‍ ചോദിക്കുന്നു. ഉടമ്പടിയനുസരിച്ച്, നിന്റെ ഭാര്യയും സഖിയുമായിരുന്നിട്ടും നീ അവിശ്വസ്തതകാണിച്ച നിന്റെ യൗവനത്തിലെ ഭാര്യയും നീയുംതമ്മിലുള്ള ഉടമ്പടിക്കു കര്‍ത്താവു സാക്ഷിയായിരുന്നു എന്നതുകൊണ്ടുതന്നെ.
15: ഏകശരീരവും ഏകാത്മാവുമായിട്ടല്ലേ ദൈവം നിങ്ങളെ സൃഷ്ടിച്ചത്. ദൈവഭക്തരായ സന്തതികളെയല്ലാതെ എന്താണു ദൈവമാഗ്രഹിക്കുന്നത്? അതുകൊണ്ട്, യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തതകാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
16: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു. ഒരുവന്‍ തന്റെ വസ്ത്രം അക്രമംകൊണ്ടു പൊതിയുന്നതിനെയും ഞാന്‍ വെറുക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ശ്രദ്ധയോടെ വ്യാപരിക്കുക; അവിശ്വസ്തതകാണിക്കരുത്.

കര്‍ത്താവിന്റെ ദിനം
17: വാക്കുകള്‍കൊണ്ടു നിങ്ങള്‍ കര്‍ത്താവിനു മടുപ്പുവരുത്തിയിരിക്കുന്നു. നിങ്ങള്‍ ചോദിക്കുന്നു: എങ്ങനെയാണു ഞങ്ങള്‍ അവിടുത്തെ അസഹ്യപ്പെടുത്തിയത്? തിന്മ പ്രവര്‍ത്തിക്കുന്ന ഏവനും കര്‍ത്താവിന്റെ മുമ്പില്‍ നല്ലവനാണ്, അവിടുന്നവനില്‍ പ്രസാദിക്കുന്നു എന്നു പറയുകയും നീതിയുടെ ദൈവമെവിടെ എന്നു ചോദിക്കുകയും ചെയ്തുകൊണ്ട്.

അദ്ധ്യായം 3

1: ഇതാ, എനിക്കുമുമ്പേ വഴിയൊരുക്കാന്‍ ഞാനെന്റെ ദൂതനെയയയ്ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന്‍ ഇതാ വരുന്നു - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
2: എന്നാല്‍, അവിടുത്തെ വരവിന്റെ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ അവിടുത്തെമുമ്പില്‍ നില്ക്കാന്‍ ആര്‍ക്കു കഴിയും? ഉലയിലെ അഗ്നിപോലെയും അലക്കുകാരന്റെ കാരംപോലെയുമാണവിടുന്ന്.
3: വെള്ളി, ഉലയില്‍ ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്നുപവിഷ്ടനാകും. ലേവിപുത്രന്മാര്‍ യുക്തമായബലികള്‍ കര്‍ത്താവിനര്‍പ്പിക്കുന്നതിനുവേണ്ടി, അവിടുന്നവരെ സ്വര്‍ണ്ണവും വെള്ളിയുമെന്നപോലെ ശുദ്ധീകരിക്കും.
4: അപ്പോള്‍ യൂദായുടെയും ജറുസലെമിന്റെയും ബലി പഴയകാലത്തെന്നപോലെ കര്‍ത്താവിനു പ്രീതികരമാകും.
5: നിങ്ങളെ വിധിക്കാന്‍ ഞാനടുത്തുവരും. ആഭിചാരകര്‍ക്കും, വ്യഭിചാരികള്‍ക്കും, കള്ളസത്യം ചെയ്യുന്നവര്‍ക്കും, വേലക്കാരനെ കൂലിയില്‍ വഞ്ചിക്കുന്നവര്‍ക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവര്‍ക്കും പരദേശികളെ ഞെരുക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാത്തവര്‍ക്കുമെതിരേ സാക്ഷ്യംനല്കാന്‍ ഞാന്‍ വേഗം വരും - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
6: കര്‍ത്താവായ എനിക്കു മാറ്റമില്ല. അതുകൊണ്ടു യാക്കോബിന്റെ സന്തതികളേ, നിങ്ങള്‍ പൂര്‍ണ്ണമായി സംഹരിക്കപ്പെട്ടില്ല.
7: നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍ എന്റെ കല്പനകളില്‍നിന്നു നിങ്ങള്‍ വ്യതിചലിച്ചു; അവയനുഷ്ഠിച്ചില്ല. നിങ്ങള്‍ എന്റെയടുക്കലേക്കു മടങ്ങിവരുവിന്‍. അപ്പോള്‍ ഞാന്‍ നിങ്ങളുടെയടുത്തേക്കു വരാം - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ചോദിക്കുന്നു, എങ്ങനെയാണു ഞങ്ങള്‍ മടങ്ങിവരേണ്ടത്?
8: മനുഷ്യന്‍ ദൈവത്തെ കൊള്ളയടിക്കുമോ! എന്നാല്‍ നിങ്ങളെന്നെ കൊള്ളചെയ്യുന്നു. എങ്ങനെയാണു ഞങ്ങളങ്ങയെ കൊള്ളചെയ്യുന്നതെന്നു നിങ്ങള്‍ ചോദിക്കുന്നു. ദശാംശങ്ങളിലും കാഴ്ചകളിലുംതന്നെ.
9: നിങ്ങള്‍ - ജനം മുഴുവനും - എന്നെ കൊള്ളചെയ്യുന്നതുകൊണ്ടു നിങ്ങളഭിശപ്തരാണ്.
10: ദശാംശംമുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. എന്റെ ആലയത്തില്‍ ഭക്ഷണമുണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗ്ഗകവാടങ്ങള്‍ തുറന്ന്, അനുഗ്രഹം വര്‍ഷിക്കുകയില്ലേയെന്നു നിങ്ങള്‍ പരീക്ഷിക്കുവിന്‍ - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
11: ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വെട്ടുകിളികളെ ശാസിക്കും. അവ നിങ്ങളുടെ ഭൂമിയിലെ ഫലങ്ങള്‍ നശിപ്പിക്കുകയില്ല. നിങ്ങളുടെ വയലുകളിലെ മുന്തിരിച്ചെടികള്‍ ഫലശൂന്യമാവുകയില്ല - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു:
12: അനുഗൃഹീതര്‍ എന്നു ജനതകള്‍ നിങ്ങളെ വിളിക്കും. നിങ്ങളുടെ ദേശം ആനന്ദത്തിന്റെ ദേശമാകും - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
13: കര്‍ത്താവരുളിച്ചെയ്യുന്നു; എനിക്കെതിരേയുള്ള നിങ്ങളുടെ വാക്കുകള്‍ കഠിനമായിരിക്കുന്നു. എന്നിട്ടും ഞങ്ങളങ്ങേയ്ക്കെതിരായി എങ്ങനെ സംസാരിച്ചു എന്നു നിങ്ങള്‍ ചോദിക്കുന്നു.
14: നിങ്ങള്‍ പറഞ്ഞു: ദൈവത്തെ സേവിക്കുന്നതു വ്യര്‍ത്ഥമാണ്, അവിടുത്തെ കല്പനകളനുസരിക്കുന്നതുകൊണ്ടും സൈന്യങ്ങളുടെ കര്‍ത്താവിന്റെമുമ്പില്‍ വിലാപമാചരിക്കുന്നവരെപ്പോലെനടക്കുന്നതുകൊണ്ടും എന്തുപ്രയോജനം?
15: ഇനിമേല്‍ അഹങ്കാരികളാണു ഭാഗ്യവാന്മാര്‍ എന്നു ഞങ്ങള്‍ കരുതും. ദുഷ്‌കര്‍മ്മികള്‍ അഭിവൃദ്ധിപ്പെടുകമാത്രമല്ല, ദൈവത്തെ പരീക്ഷിക്കുമ്പോള്‍ അവര്‍ രക്ഷപ്പെടുകയും ചെയ്യുന്നു.
16: അന്നു കര്‍ത്താവിനെ ഭയപ്പെട്ടിരുന്നവര്‍ പരസ്പരം സംസാരിച്ചു; അവര്‍ പറഞ്ഞതു കര്‍ത്താവു ശ്രദ്ധിച്ചുകേട്ടു. കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ നാമം ധ്യാനിക്കുകയുംചെയ്യുന്നവരെ ഓര്‍മ്മിക്കേണ്ടതിന് ഒരു ഗ്രന്ഥം അവിടുത്തെ മുമ്പില്‍ എഴുതപ്പെട്ടു.
17: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ എന്റേതായിരിക്കും. ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം അവരെന്റെ പ്രത്യേകഅവകാശമായിരിക്കും. പിതാവ്, തന്നെസേവിക്കുന്ന പുത്രനെയെന്നപോലെ ഞാനവരെ രക്ഷിക്കും.
18: അപ്പോള്‍ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനുംതമ്മിലുമുള്ള വ്യത്യാസം നിങ്ങള്‍ ഒരിക്കല്‍ക്കൂടെ തിരിച്ചറിയും.

അദ്ധ്യായം 4

കര്‍ത്താവിന്റെ ദിനം ആസന്നം
1: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ചൂളപോലെകത്തുന്ന ദിനം ഇതാ, വരുന്നു. അന്ന് അഹങ്കാരികളും ദുഷ്ടന്മാരും വയ്‌ക്കോലുപോലെയാകും. ആ ദിനം അവരെ വേരും ശാഖയുമവശേഷിക്കാത്തവിധം ദഹിപ്പിച്ചുകളയും.
2: എന്നാല്‍, എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യനുദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്. തൊഴുത്തില്‍നിന്നുവരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും.
3: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം ദുഷ്ടന്മാരെ നിങ്ങള്‍ ചവിട്ടിത്താഴ്ത്തും. അവര്‍ നിങ്ങളുടെ കാല്‍ക്കീഴില്‍ ചാരംപോലെയായിരിക്കും.
4: എന്റെ ദാസനായ മോശയുടെ നിയമങ്ങള്‍, എല്ലാ ഇസ്രായേല്‍ക്കാര്‍ക്കുംവേണ്ടി ഹോറബില്‍വച്ചു ഞാനവനു നല്കിയ കല്പനകളും ചട്ടങ്ങളും, അനുസ്മരിക്കുവിന്‍.
5: കര്‍ത്താവിന്റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനുമുമ്പു പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെയടുത്തേക്കയയ്ക്കും.
6: ഞാന്‍വന്നു ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും.