മുന്നൂറ്റിമുപ്പത്തിരണ്ടാം ദിവസം: 1 കൊറിന്തോസ് 12 - 14


അദ്ധ്യായം 12


പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍
1: സഹോദരരേ, നിങ്ങള്‍ ആത്മീയദാനങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
2: നിങ്ങള്‍ വിജാതീയരായിരുന്നപ്പോള്‍ സംസാരശേഷിയില്ലാത്ത വിഗ്രഹങ്ങളുടെയടുത്തേക്ക് അപഥസഞ്ചാരംചെയ്തിരുന്നത് ഓര്‍ക്കുന്നുണ്ടല്ലോ.
3: ദൈവാത്മാവുമുഖേന സംസാരിക്കുന്നവരാരും യേശു ശപിക്കപ്പെട്ടവനാണെന്ന് ഒരിക്കലും പറയുകയില്ലെന്നും യേശു കര്‍ത്താവാ
ണെന്നുപറയാന്‍ പരിശുദ്ധാത്മാവുമുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
4: ദാനങ്ങളില്‍ വൈവിദ്ധ്യമുണ്ടെങ്കിലും ആത്മാവൊന്നുതന്നെ.
5: ശുശ്രൂഷകളില്‍വൈവിദ്ധ്യമുണ്ടെങ്കിലും കര്‍ത്താവൊന്നുതന്നെ.
6: പ്രവൃത്തികളില്‍ വൈവി
ദ്ധ്യമുണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനംനല്കുന്ന ദൈവമൊന്നുതന്നെ.
7: ഓരോരുത്തരിലും ആത്മാവുവെളിപ്പെടുന്നത് പൊതുനന്മയ്ക്കുവേണ്ടിയാണ്.
8: ഒരേ ആത്മാവുതന്നെ, ഒരാള്‍ക്കു വിവേകത്തിന്റെ വചനവും മറ്റൊരാള്‍ക്കു ജ്ഞാനത്തിന്റെ വചനവും നല്കുന്നു.
9: ഒരേ ആത്മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗശാന്തിക്കുള്ള വരവും നല്കുന്നു.
10: ഒരുവന് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കാന്‍ ശക്തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്മാവുതന്നെ നല്കുന്നു.
11: തന്റെ ഇച്ഛയ്‌ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേകപ്രത്യേകദാനങ്ങള്‍നല്കുന്ന ഒരേ ആത്മാവിന്റെതന്നെ പ്രവൃത്തിയാണ് ഇതെല്ലാം. 

ഒരു ശരീരം, പലഅവയവങ്ങള്‍
12: ശരീരമൊന്നാണെങ്കിലും, അതില്‍ പല അവയവങ്ങളുണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാംചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണു ക്രിസ്തുവും.
13: നമ്മളെല്ലാവരും ഒരേആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്‌നാനമേറ്റു. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ, ഒരേ ആത്മാവിനെ പാനംചെയ്യാന്‍ എല്ലാവര്‍ക്കുംസാധിച്ചു.
14: ഒരവയവമല്ല, പലതുചേര്‍ന്നതാണു ശരീരം.
15: ഞാന്‍ കൈയല്ലാത്തതിനാല്‍ ശരീരത്തിന്റെ ഭാഗമല്ലെന്നു കാല്‍ പറഞ്ഞാല്‍, അതു ശരീരത്തിന്റെ ഭാഗമല്ലെന്നുവരുമോ?
16: അതുപോലെതന്നെ, ഞാന്‍ കണ്ണല്ലാത്തതിനാല്‍ ശരീരത്തിന്റെ ഭാഗമല്ലെന്നു ചെവി പറഞ്ഞാല്‍ അതു ശരീരത്തിന്റെ ഭാഗമല്ലെന്നുവരുമോ?
17: ശരീരം ഒരു കണ്ണുമാത്രമായിരുന്നെങ്കില്‍, ശ്രവണം സാദ്ധ്യമാകുന്നതെങ്ങനെ? ശരീരം ഒരു ചെവിമാത്രമായിരുന്നെങ്കില്‍ ഘ്രാണം സാ
ദ്ധ്യമാകുന്നതെങ്ങനെ?
18: എന്നാല്‍, ദൈവം സ്വന്തമിഷ്ടമനുസരിച്ച്, ഓരോ അവയവവും ശരീരത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നു.
19: എല്ലാംകൂടെ ഒരവയവമായിരുന്നെങ്കില്‍ ശരീരം എവിടെയാകുമായിരുന്നു?
20: ഇപ്പോഴാകട്ടെ, പല അവയവങ്ങളും ഒരു ശരീരവുമാണുള്ളത്.
21: കണ്ണിനു കൈയോട്, എനിക്കു നിന്നെക്കൊണ്ടാവശ്യമില്ലെന്നോ, തലയ്ക്കു കാലിനോട്, എനിക്കു നിന്നെക്കൊണ്ടുപയോഗമി
ല്ലെന്നോ പറയുക സാധ്യമല്ല.
22: നേരേമറിച്ച്, ദുര്‍ബ്ബലങ്ങളെന്നു കരുതപ്പെടുന്ന അവയവയങ്ങളാണ് കൂടുതലാവശ്യമായിരിക്കുന്നത്.
23: മാന്യങ്ങളല്ലെന്നു കരുതപ്പെടുന്ന അവയവങ്ങള്‍ക്കു നമ്മള്‍ കൂടുതല്‍ മാന്യതകല്പിക്കുകയും, ഭംഗി കുറഞ്ഞവയെന്നു കരുതപ്പെടുന്നവയെ കൂടുതലലങ്കരിക്കുകയുംചെയ്യുന്നു.
24: ഭംഗിയുള്ള അവയവങ്ങള്‍ക്ക്, ഇവയൊന്നുമാവശ്യമില്ല. ദൈവമാകട്ടെ, അപ്രധാനങ്ങളായ അവയവങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യംലഭിക്കത്തക്കവിധം ശരീരം സംവിധാനംചെയ്തിരിക്കുന്നു.
25: അതു ശരീരത്തില്‍ ഭിന്നിപ്പുണ്ടാകാതെ അവയവങ്ങള്‍ പരസ്പരം തുല്യശ്രദ്ധയോടെ വര്‍ത്തിക്കേണ്ടതിനുതന്നെ.
26: ഒരവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു.
27: നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്.
28: ദൈവം സഭയില്‍ ഒന്നാമത് അപ്പസ്‌തോലന്മാരെയും രണ്ടാമത് പ്രവാചകന്മാരെയും, മൂന്നാമത് പ്രബോധകരെയും, തുടര്‍ന്ന് അദ്ഭുതപ്രവര്‍ത്തകര്‍, രോഗശാന്തിനല്കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും അപ്പസ്‌തോലരോ?
29: എല്ലാവരും പ്രവാചകരോ? എല്ലാവരും പ്രബോധകരോ?
30: എല്ലാവരും അദ്ഭുതപ്രവര്‍ത്തകരോ? എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരങ്ങളുണ്ടോ? എല്ലാവരും വിവിധഭാഷകളില്‍ സംസാരിക്കുന്നുണ്ടോ? എല്ലാവരും വ്യാഖ്യാനിക്കുന്നുണ്ടോ?
31: എന്നാല്‍, ഉത്കൃഷ്ടദാനങ്ങള്‍ക്കുവേണ്ടി, തീക്ഷ്ണമായി അഭിലഷിക്കുവിന്‍. ഉത്തമമായ മാര്‍ഗ്ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം.

അദ്ധ്യായം 13


സ്‌നേഹം സര്‍വോത്കൃഷ്ടം
1: ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്.
2: എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകലരഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയുംചെയ്താലും സകലവിജ്ഞാനവും മലകളെ മാറ്റാന്‍തക്കവിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല.
3: ഞാന്‍ എന്റെ സര്‍വ്വസമ്പത്തും ദാനംചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക്, ഒരു പ്രയോജനവുമില്ല.
4: സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.
5: സ്‌നേഹം അനുചിതമായിപ്പെരുമാറുന്നില്ല, സ്വാർത്ഥമന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷംപുലര്‍ത്തുന്നില്ല.
6: അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ലാദംകൊള്ളുന്നു.
7: സ്‌നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.
8: സ്‌നേഹം ഒരിക്കലുമവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകളില്ലാതാകും; വിജ്ഞാനം തിരോഭവിക്കും.
9: നമ്മുടെ അറിവും പ്രവചനവും അപൂര്‍ണ്ണമാണ്.
10: പൂര്‍
ണ്ണമായവ ഉദിക്കുമ്പോള്‍ അപൂര്‍ണ്ണമായവ അസ്തമിക്കുന്നു.
11: ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെ യുക്തിവിചാരംനടത്തി. എന്നാല്‍, പ്രായപൂര്‍ത്തിവന്നപ്പോള്‍ ശിശുസഹജമായവ ഞാന്‍ കൈവെടിഞ്ഞു.
12: ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായിക്കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവമെന്നെ പൂര്‍
ണ്ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണ്ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു.
13: എന്നാല്‍, സ്‌നേഹമാണ് സര്‍വോത്കൃഷ്ടം.

അദ്ധ്യായം 14


പ്രവചനവരവും ഭാഷാവരവും
1: സ്‌നേഹമായിരിക്കട്ടെ, നിങ്ങളുടെ ലക്ഷ്യം. അതേസമയം ആത്മീയദാനങ്ങള്‍ക്കായി, പ്രത്യേകിച്ച് പ്രവചനവരത്തിനായി, തീക്ഷ്ണതയോടെ ആഗ്രഹിക്കുവിന്‍.
2: ഭാഷാവരമുള്ളവന്‍, മനുഷ്യരോടല്ല ദൈവത്തോടാണു സംസാരിക്കുന്നത്. അവന്‍ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല. അവന്‍ ആത്മാവിനാല്‍ പ്രചോദിതനായി രഹസ്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. നേരേമറിച്ച്, പ്രവചിക്കുന്നവന്‍ മനുഷ്യരോടു സംസാരിക്കുന്നു.
3: അത്, അവരുടെ ഉത്കര്‍ഷത്തിനും പ്രോത്സാഹത്തിനും ആശ്വാസത്തിനുമുപകരിക്കുന്നു.
4: ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ തനിക്കുതന്നെ അഭിവൃദ്ധി കൈവരുത്തുന്നു; പ്രവചിക്കുന്നവനാകട്ടെ സഭയ്ക്കും. നിങ്ങളെല്ലാവരും ഭാഷാവരത്തോടെ സംസാരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
5: എന്നാല്‍, നിങ്ങള്‍ പ്രവചിക്കുന്നെങ്കില്‍ അതു കൂടുതലുത്തമം. ഭാഷാവരമുള്ളവന്റെ വാക്കുകള്‍ സഭയുടെ ഉത്കര്‍ഷത്തിനുതകുംവിധം ആരെങ്കിലും വ്യാഖ്യാനിക്കുന്നില്ലെങ്കില്‍, പ്രവചിക്കുന്നവനാണ് അവനെക്കാള്‍ വലിയവന്‍.
6: സഹോദരരേ, ഞാന്‍ ഭാഷാവരത്തോടെ സംസാരിച്ചുകൊണ്ട് നിങ്ങളുടെയടുക്കലേക്കു വരുകയും എന്തെങ്കിലും വെളിപാടോ വിജ്ഞാനമോ പ്രവചനമോ പ്രബോധനമോ നല്കാന്‍ സാധിക്കാതിരിക്കുകയുംചെയ് താല്‍ നിങ്ങള്‍ക്കെന്തു പ്രയോജനം?
7: വീണ, കുഴല്‍ മുതലായ അചേതനങ്ങളായ സംഗീതോപകരണങ്ങള്‍പോലും വ്യതിരിക്തമായ ശ്രുതി പുറപ്പെടുവിക്കുന്നില്ലെങ്കില്‍ അവയുടെ സ്വരങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമോ?
8: കാഹളധ്വനി അസ്പഷ്ടമാണെങ്കില്‍ ആരെങ്കിലും യുദ്ധത്തിനു തയ്യാറാകുമോ?
9: അതുപോലെതന്നെ നിങ്ങളുടെ കാര്യവും; ഭാഷാവരംകൊണ്ട് അവ്യക്തമായി സംസാരിച്ചാല്‍, ആര്‍ക്ക്, എന്തു മനസ്സിലാകും? വായുവിനോടായിരിക്കും നിങ്ങള്‍ സംസാരിക്കുന്നത്.
10: അര്‍
ത്ഥമുള്ള അനേകം ശബ്ദങ്ങള്‍ ലോകത്തിലുണ്ട്.
11: എന്നാല്‍, ഭാഷയുടെ അർത്ഥം ഞാന്‍ ഗ്രഹിക്കുന്നില്ലെങ്കില്‍ സംസാരിക്കുന്നവനു ഞാനും എനിക്കവനും അന്യനായിരിക്കും.
12: നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ ഉത്സുകരായിരിക്കുന്നതുകൊണ്ട് സഭയുടെ ഉത്കര്‍ഷത്തിനായി യത്‌നിക്കുവിന്‍.
13: അതിനാല്‍, ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ വ്യാഖ്യാനത്തിനുള്ള കഴിവിനായി പ്രാർത്ഥിക്കണം.
14: ഞാന്‍ ഭാഷാവരത്തോടെ പ്രാര്‍
ത്ഥിക്കുമ്പോള്‍ എന്റെ ആത്മാവു പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍, എന്റെ മനസ്സ് ഫലരഹിതമായിരിക്കും.
15: ഞാനെന്താണു ചെയ്യേണ്ടത്? ഞാന്‍ എന്റെ ആത്മാവുകൊണ്ടും മനസ്സുകൊണ്ടും പ്രാര്‍
ത്ഥിക്കും; ആത്മാവുകൊണ്ടും മനസ്സുകൊണ്ടും പാടുകയും ചെയ്യും.
16: നേരേമറിച്ച്, നീ ആത്മാവുകൊണ്ടുമാത്രം സ്‌തോത്രംചെയ്താല്‍ നിന്റെ വാക്കുകള്‍ഗ്രഹിക്കാന്‍ ത്രാണിയില്ലാത്ത അന്യന്‍ നിന്റെ കൃതജ്ഞതാസ്‌തോത്രത്തിന്, എങ്ങനെ ആമേന്‍ പറയും?
17: നീ ഉചിതമായി കൃതജ്ഞതയര്‍പ്പിക്കുന്നുണ്ടായിരിക്കാം. എന്നാല്‍, അപരന് അതു പരിപോഷകമാകുന്നില്ല.
18: നിങ്ങളെല്ലാവരെയുംകാള്‍ കൂടുതലായി ഞാന്‍ ഭാഷാവരത്തോടെ സംസാരിക്കുന്നുണ്ട്, എന്നതില്‍ ഞാന്‍ ദൈവത്തിനു നന്ദിപറയുന്നു.
19: എങ്കിലും, സഭയില്‍ പതിനായിരം വാക്കുകള്‍ ഭാഷാവരത്തില്‍ സംസാരിക്കുന്നതിനെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്, മറ്റുള്ളവരെ പ്രബോധിപ്പിക്കുന്നതിന് അഞ്ചുവാക്കുകള്‍ ബോധപൂര്‍വ്വം സംസാരിക്കുന്നതാണ്.
20: സഹോദരരേ, ചിന്തയില്‍ നിങ്ങള്‍ ശിശുക്കളായിരിക്കരുത്. തിന്മയെസംബന്ധിച്ചിടത്തോളം നിങ്ങള്‍ പൈതങ്ങളെപ്പോലെയും ചിന്തയില്‍ പക്വമതികളെപ്പോലെയുമായിരിക്കുവിന്‍.
21: നിയമത്തില്‍ ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു: അന്യഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍മുഖേനയും അന്യദേശക്കാരുടെ അധരങ്ങള്‍മുഖേനയും ഞാന്‍ ഈ ജനത്തോടു സംസാരിക്കും; എന്നാലുമവര്‍, എന്നെക്കേള്‍ക്കാന്‍ കൂട്ടാക്കുകയില്ലായെന്നു കര്‍ത്താവു പറയുന്നു.
22: ഭാഷാവരം വിശ്വാസികള്‍ക്കുള്ളതല്ല, അവിശ്വാസികള്‍ക്കുള്ള അടയാളമാണ്. പ്രവചനമാകട്ടെ, അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുവേണ്ടിയുള്ളതും.
23: ആകയാല്‍, സഭമുഴുവന്‍ സമ്മേളിച്ചിരിക്കേ ഓരോരുത്തരും ഭാഷാവരത്തോടെ സംസാരിക്കുന്നതായി അജ്ഞരോ അവിശ്വാസികളോ വന്നുകണ്ടാല്‍ നിങ്ങള്‍ക്കു ഭ്രാന്താണെന്ന് അവര്‍ പറയുകയില്ലേ?
24: എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഒരു അവിശ്വാസിയോ അജ്ഞനോ അവിടെ വരുന്നതെങ്കില്‍ തന്നെത്തന്നെ വിധിക്കാനും പരിശോധിക്കാനും ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്താനും നിങ്ങള്‍ അവനു കാരണമാകും.
25: അങ്ങനെ അവന്‍ സാഷ്ടാംഗപ്രണാമംചെയ്ത് ദൈവത്തെ ആരാധിക്കാനും, ദൈവം നിങ്ങളുടെ
യിയിലുണ്ടെന്നു പ്രഖ്യാപിക്കാനുമിടയാകും. 

ആത്മീയവരങ്ങളുടെ ഉപയോഗം
26: സഹോദരരേ, ആകയാല്‍ എന്തുവേണം? നിങ്ങള്‍ സമ്മേളിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഒരു സങ്കീര്‍ത്തനമോ, സാരോപദേശമോ വെളിപാടോ ഭാഷയോ വ്യാഖ്യാനമോ ഉണ്ടായിരിക്കട്ടെ. ഇവയെല്ലാം ആത്മീയോത്കര്‍ഷത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യട്ടെ.
27: ഭാഷാവരത്തോടെ സംസാരിക്കുന്നെങ്കില്‍ രണ്ടോ മൂന്നോപേര്‍മാത്രമേ സംസാരിക്കാവൂ. ഓരോരുത്തരും മാറിമാറി സംസാരിക്കുകയും ഒരാള്‍ വ്യാഖ്യാനിക്കുകയുംചെയ്യണം.
28: വ്യാഖ്യാനിക്കാന്‍ ആളില്ലെങ്കില്‍ അവര്‍ സഭയില്‍ മൗനംദീക്ഷിക്കുകയും ഓരോരുത്തരും തങ്ങളോടുതന്നെയും ദൈവത്തോടും സംസാരിക്കുകയുംചെയ്യട്ടെ.
29: രണ്ടോമൂന്നോപേര്‍ പ്രവചിക്കുകയും മറ്റുള്ളവര്‍ അതു വിവേചിക്കുകയുംചെയ്യട്ടെ.
30: കൂടിയിരിക്കുന്നവരില്‍ ആര്‍ക്കെങ്കിലും വെളിപാടുണ്ടായാല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നവന്‍ നിശ്ശബ്ദനാകണം.
31: അങ്ങനെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും മാറിമാറിപ്രവചിക്കാനും പഠിക്കാനും പ്രോത്സാഹനംലഭിക്കാനുമിടയാകും.
32: പ്രവാചകരുടെ ആത്മാവ്, പ്രവാചകര്‍ക്കു വിധേയമാണ്.
33: എന്തെന്നാല്‍, ദൈവം കോലാഹലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്.
34: വിശുദ്ധരുടെ എല്ലാസഭകളിലും പതിവുള്ളതുപോലെ സമ്മേളനങ്ങളില്‍ സ്ത്രീകള്‍ മൗനമായിരിക്കണം. സംസാരിക്കാന്‍ അവര്‍ക്കനുവാദമില്ല. നിയമം അനുശാസിക്കുന്നതുപോലെ അവര്‍ വിധേയത്വമുള്ളവരായിരിക്കട്ടെ.
35: അവര്‍ എന്തെങ്കിലും പഠിക്കാനാഗ്രഹിക്കുന്നെങ്കില്‍ വീട്ടില്‍വച്ചു ഭര്‍ത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ. സഭയില്‍ സംസാരിക്കുന്നത് സ്ത്രീയ്ക്കുചിതമല്ല.
36: എന്ത്! നിങ്ങളില്‍നിന്നാണോ ദൈവവചനത്തിന്റെ ഉദ്ഭവം? അതോ, ദൈവവചനം സ്വീകരിക്കാന്‍ സാധിച്ചത് നിങ്ങള്‍ക്കുമാത്രമാണോ?
37: പ്രവാചകനെന്നോ ആത്മീയമനുഷ്യനെന്നോ ആരെങ്കിലും തന്നെത്തന്നെ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു ഞാനെഴുതുന്ന ഈ സംഗതികള്‍, കര്‍ത്താവിന്റെ കല്പനയായി അവനംഗീകരിക്കണം.
38 : ആരെങ്കിലും ഇതംഗീകരിക്കുന്നില്ലെങ്കില്‍, അവനും അംഗീകരിക്കപ്പെടുകയില്ല.
39: ആകയാല്‍, എന്റെ സഹോദരരേ, പ്രവചനവരത്തിനായി തീവ്രമായഭിലഷിക്കുവിന്‍. ഭാഷാവരത്തോടെ സംസാരിക്കുന്നവരെ നിരോധിക്കേണ്ടാ. എല്ലാക്കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യുവിന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ