അദ്ധ്യായം 14
1: വിശ്വാസത്തില്‍ ഉറപ്പില്ലാത്തവനെ സ്വീകരിക്കുവിന്‍; അത് അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചു തര്‍ക്കിക്കാനാകരുത്.
2: ഒരുവൻ, തനിക്കെന്തും ഭക്ഷിക്കാമെന്നു വിശ്വസിക്കുന്നു. ദുര്‍ബ്ബലനായ മറ്റൊരുവനാകട്ടെ, സസ്യംമാത്രം ഭക്ഷിക്കുന്നു.
3: ഭക്ഷിക്കുന്നവന്‍ ഭക്ഷിക്കാത്തവനെ നിന്ദിക്കരുത്; ഭക്ഷിക്കാത്തവന്‍ ഭക്ഷിക്കുന്നവനെ വിധിക്കുകയുമരുത്. എന്തെന്നാല്‍, ദൈവമവനെ സ്വീകരിച്ചിരിക്കുന്നു.
4: മറ്റൊരാളുടെ സേവകനെ വിധിക്കാന്‍ നീയാരാണ്? സ്വന്തംയജമാനന്റെ സന്നിധിയിലാണ് അവന്‍ നില്ക്കുകയോ വീഴുകയോ ചെയ്യുന്നത്. അവനെ താങ്ങിനിറുത്താന്‍ യജമാനനു കഴിവുള്ളതുകൊണ്ട് അവന്‍ നില്ക്കുകതന്നെചെയ്യും.
5: ഒരുവന്‍ ഒരു ദിവസത്തെ, മറ്റൊരു ദിവസത്തെക്കാള്‍ വിലമതിക്കുന്നു. വേറൊരുവന്‍ എല്ലാ ദിവസങ്ങളെയും ഒരുപോലെ മതിക്കുന്നു. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ മനസ്സില്‍ ഉത്തമബോദ്ധ്യമുണ്ടായിരിക്കട്ടെ.
6: ഏതെങ്കിലും ദിവസമാചരിക്കുന്നവന്‍, കര്‍ത്താവിന്റെ സ്തുതിക്കായി അതാചരിക്കുന്നു. ഭക്ഷിക്കുന്നവന്‍ ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുന്നതുകൊണ്ട് കര്‍ത്താവിന്റെ സ്തുതിക്കായി ഭക്ഷിക്കുന്നു. ഭക്ഷണമുപേക്ഷിക്കുന്നവന്‍ കര്‍ത്താവിന്റെ സ്തുതിക്കായി അതുപേക്ഷിക്കുകയും ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുന്നു.
7: നമ്മിലാരും തനിക്കുവേണ്ടിമാത്രം ജീവിക്കുന്നില്ല; തനിക്കുവേണ്ടിമാത്രം മരിക്കുന്നുമില്ല.
8: നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്.
9: എന്തെന്നാല്‍, മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കര്‍ത്താവായിരിക്കുന്നതിനുവേണ്ടിയാണ്, ക്രിസ്തു മരിച്ചതും പുനര്‍ജ്ജീവിച്ചതും.
10: നീയെന്തിനു നിന്റെ സഹോദരനെ വിധിക്കുന്നു? അഥവാ നീയെന്തിനു നിന്റെ സഹോദരനെ നിന്ദിക്കുന്നു? നാമെല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്‍മുമ്പാകെ നില്ക്കേണ്ടവരാണല്ലോ.
11: ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു: എല്ലാ മുട്ടുകളും എന്റെമുമ്പില്‍ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്ത്തുകയുംചെയ്യും എന്നു കര്‍ത്താവു ശപഥപൂര്‍വ്വം അരുളിച്ചെയ്യുന്നു.
12: ആകയാല്‍, നാമോരോരുത്തരും ദൈവത്തിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും.
ഇടര്‍ച്ചവരുത്തരുത്
13: തന്മൂലം, മേലില്‍ നമുക്കു പരസ്പരം വിധിക്കാതിരിക്കാം. സഹോദരന് ഒരിക്കലും മാര്‍ഗ്ഗതടസ്സമോ ഇടര്‍ച്ചയോ സൃഷ്ടിക്കുകയില്ല എന്നു നിങ്ങള്‍ പ്രതിജ്ഞചെയ്യുവിന്‍.
14: സ്വതേ അശുദ്ധമായി ഒന്നുമില്ലെന്നു കര്‍ത്താവായ യേശുവിലുള്ള വിശ്വാസംവഴി, ഞാനറിയുകയും എനിക്കു ബോദ്ധ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഒരു വസ്തു അശുദ്ധമാണെന്നു കരുതുന്നവന് അത് അശുദ്ധമായിരിക്കും.
15: നിന്റെ ഭക്ഷണംനിമിത്തം നിന്റെ സഹോദരന്റെ മനസ്സു വിഷമിക്കുന്നെങ്കില്‍ നിന്റെ പെരുമാറ്റം സ്‌നേഹത്തിനു ചേര്‍ന്നതല്ല. ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ, അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്.
16: അതിനാല്‍, നിങ്ങളുടെ നന്മ, തിന്മയായി നിന്ദിക്കപ്പെടാതിരിക്കട്ടെ.
17: കാരണം, ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്.
18: ഇപ്രകാരം ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നവന്‍ ദൈവത്തിനു സ്വീകാര്യനും മനുഷ്യര്‍ക്കു സുസമ്മതനുമാണ്.
19: ആകയാല്‍, സമാധാനത്തിനും പരസ്പരോത്കര്‍ഷത്തിനുമുതകുന്നവ നമുക്കനുവര്‍ത്തിക്കാം.
20: ഭക്ഷണത്തിന്റെപേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രവൃത്തി നിഷ്ഫലമാക്കരുത്. എല്ലാവസ്തുക്കളും ശുദ്ധമാണ്. എന്നാല്‍, അപരനു വീഴ്ചയ്ക്കു കാരണമാകത്തക്കവിധം ഭക്ഷിക്കുന്നവന് അതു തിന്മയായിത്തീരുന്നു.
21: മാംസം ഭക്ഷിക്കാതെയും വീഞ്ഞുകുടിക്കാതെയും നിന്റെ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയുമിരിക്കുന്നതു നല്ലത്.
22: ഇക്കാര്യത്തിലുള്ള നിന്റെ വിശ്വാസം ദൈവസന്നിധിയില്‍ പരിരക്ഷിക്കുക. താനംഗീകരിക്കുന്ന കാര്യങ്ങളില്‍ മനസ്സാക്ഷി കുറ്റപ്പെടുത്താത്തവന്‍ ഭാഗ്യവാനാണ്.
23: സംശയത്തോടെ ഭക്ഷിക്കുന്നവന്‍ ശിക്ഷിക്കപ്പെടും. എന്തെന്നാല്‍, വിശ്വാസമനുസരിച്ചല്ല അവന്‍ പ്രവര്‍ത്തിക്കുന്നത്. വിശ്വാസത്തില്‍നിന്നല്ലാതെ ഉദ്ഭവിക്കുന്നതെന്തും പാപമാണ്.
അദ്ധ്യായം 15
1: ബലമുള്ളവരായ നാം ദുര്‍ബ്ബലരുടെ പോരായ്മകള്‍ സഹിക്കുകയാണുവേണ്ടത്, നമ്മെത്തന്നെ പ്രീതിപ്പെടുത്തുകയല്ല.
2: നാമോരോരുത്തരും അയല്‍ക്കാരന്റെ നന്മയെ ഉദ്ദേശിച്ച്, അവന്റെ ഉത്കര്‍ഷത്തിനായി അവനെ പ്രീതിപ്പെടുത്തണം.
3: എന്തെന്നാല്‍, ക്രിസ്തുവും തന്നെത്തന്നെ പ്രീതിപ്പെടുത്തിയില്ല. ഇങ്ങനെയെഴുതപ്പെട്ടിരിക്കുന്നു: അങ്ങയെ അധിക്ഷേപിച്ചവരുടെ അധിക്ഷേപങ്ങള്‍ എന്റെമേല്‍പ്പതിച്ചു!
4: മുമ്പെഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനുവേണ്ടിയാണ് - സ്ഥൈര്യത്താലും വിശുദ്ധലിഖിതങ്ങളില്‍നിന്നു ലഭിക്കുന്ന സമാശ്വാസത്താലും നമുക്കു പ്രത്യാശയുളവാക്കുവാന്‍വേണ്ടി.
5: സ്ഥൈര്യവും സമാശ്വാസവുംനല്കുന്ന ദൈവം, പരസ്പരൈക്യത്തില്‍ യേശുക്രിസ്തുവിനോടുചേര്‍ന്നു ജീവിക്കാന്‍ നിങ്ങളെയനുഗ്രഹിക്കട്ടെ!
6: അങ്ങനെ നിങ്ങളൊത്തൊരുമിച്ച് ഏകസ്വരത്തില്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ മഹത്വപ്പെടുത്താനിടയാകട്ടെ.
ഐക്യത്തിന് ആഹ്വാനം
7: ആകയാല്‍, ദൈവമഹത്വത്തിനായി ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങള്‍ അന്യോന്യം സ്വീകരിക്കുവിന്‍.
8: ദൈവത്തിന്റെ സത്യനിഷ്ഠ വെളിപ്പെടുത്താന്‍വേണ്ടി, ക്രിസ്തു പരിച്ഛേദിതര്‍ക്കു ശുശ്രൂഷകനായി എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അങ്ങനെ പിതാക്കന്മാരോടുചെയ്ത വാഗ്ദാനം സ്ഥിരീകരിക്കപ്പെട്ടു.
9: കൂടാതെ, ദൈവകാരുണ്യത്തെക്കുറിച്ചു വിജാതീയര്‍ അവിടുത്തെ പ്രകീര്‍ത്തിക്കുന്നതിനിടയാവുകയും ചെയ്തു. ഇങ്ങനെയെഴുതപ്പെട്ടിരിക്കുന്നു: ആകയാല്‍, വിജാതീയരുടെയിടയില്‍ ഞാനങ്ങയെ സ്തുതിക്കും. അങ്ങയുടെ നാമത്തിനു കീര്‍ത്തനംപാടും.
10: മാത്രമല്ല, വിജാതീയരേ, നിങ്ങള്‍ അവിടുത്തെ ജനത്തോടൊത്താനന്ദിക്കുവിന്‍ എന്നും പറയപ്പെട്ടിരിക്കുന്നു.
11: സമസ്തവിജാതീയരേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍; സമസ്തജനങ്ങളും അവിടുത്തെ സ്തുതിക്കട്ടെയെന്നു മറ്റൊരിടത്തും പറഞ്ഞിരിക്കുന്നു.
12: ജസ്സെയില്‍നിന്ന് ഒരു മുള പൊട്ടിപ്പുറപ്പെടും; വിജാതീയരെ ഭരിക്കാനുള്ളവന്‍ ഉദയംചെയ്യും; വിജാതീയര്‍ അവനില്‍ പ്രത്യാശവയ്ക്കുമെന്ന് ഏശയ്യായും പറയുന്നു.
13: പ്രത്യാശയുടെ ദൈവം, നിങ്ങളുടെ വിശ്വാസത്താല്‍ സകലസന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധിപ്രാപിക്കുകയുംചെയ്യട്ടെ!
പൗലോസിന്റെ ശുശ്രൂഷ
14: സഹോദരരേ, നിങ്ങള്‍ നന്മയാല്‍ പൂരിതരും എല്ലാഅറിവുംതികഞ്ഞവരും പരസ്പരം ഉപദേശിക്കാന്‍ കഴിവുള്ളവരുമാണെന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല.
15: ദൈവമെനിക്കുനല്കിയ കൃപയാല്‍, ധൈര്യത്തോടെ ചിലകാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍വേണ്ടിയാണു നിങ്ങള്‍ക്കു ഞാനെഴുതിയത്.
16: ദൈവത്തിന്റെ കൃപ, എന്നെ വിജാതീയര്‍ക്കുവേണ്ടി യേശുക്രിസ്തുവിന്റെ ശുശ്രൂഷകനാക്കിയിരിക്കുകയാണല്ലോ. വിജാതീയരാകുന്ന ബലിവസ്തു സ്വീകാര്യവും പരിശുദ്ധാത്മാവിനാല്‍ പവിത്രീകൃതവുമാകാന്‍വേണ്ടി, ഞാന്‍ ദൈവത്തിന്റെ സുവിശേഷത്തിനു പുരോഹിതശുശ്രൂഷചെയ്യുന്നു.
17: അതുകൊണ്ട്, ദൈവത്തിനുവേണ്ടിയുള്ള ജോലിയെക്കുറിച്ച്, എനിക്കു യേശുക്രിസ്തുവില്‍ അഭിമാനിക്കാന്‍കഴിയും.
18: വിജാതീയരുടെ അനുസരണം നേടിയെടുക്കേണ്ടതിനു വാക്കാലും പ്രവൃത്തിയാലും, അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ബലത്താലും പരിശുദ്ധാത്മാവിന്റെ ശക്തിയാലും ഞാന്‍വഴി ക്രിസ്തു പ്രവര്‍ത്തിച്ചവയൊഴികെ ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ ഞാന്‍ തുനിയുകയില്ല.
19: തന്നിമിത്തം, ഞാന്‍ ജറുസലെംതുടങ്ങി ഇല്ലീറിക്കോണ്‍വരെ ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിന്റെ സുവിശേഷം പൂര്‍ത്തിയാക്കി.
20: അങ്ങനെ, മറ്റൊരുവന്‍സ്ഥാപിച്ച അടിസ്ഥാനത്തിന്മേല്‍പ്പണിയാതെ ക്രിസ്തുവിനെയറിയാത്ത സ്ഥലങ്ങളില്‍ സുവിശേഷംപ്രസംഗിക്കുന്നതില്‍ ഞാന്‍ അത്യധികം ഉത്സാഹംകാണിച്ചു.
21: ഒരിക്കലുമറിഞ്ഞിട്ടില്ലാത്തവനെ അവര്‍ ദര്‍ശിക്കും. അവനെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ അവനെ മനസ്സിലാക്കുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ.
റോമാസന്ദര്‍ശനപരിപാടി
22: മുന്‍പറഞ്ഞ കാരണത്താലാണ് നിങ്ങളുടെയടുക്കല്‍ വരുന്നതിന് എനിക്കു പലപ്പോഴും തടസ്സംനേരിട്ടത്.
23: ഇപ്പോഴാകട്ടെ, എനിക്ക് ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തനത്തിനുള്ള സാദ്ധ്യതയൊന്നുമില്ല. നിങ്ങളുടെയടുക്കല്‍വരാന്‍ പല വര്‍ഷങ്ങളായി ഞാനാഗ്രഹിക്കുകയും ചെയ്യുന്നു.
24: അതുകൊണ്ട്, സ്‌പെയിനിലേക്കുള്ള യാത്രയ്ക്കിടയില്‍ നിങ്ങളെ കാണാമെന്നും നിങ്ങളുടെ സഹവാസം ഞാന്‍ കുറെക്കാലം ആസ്വദിച്ചതിനുശേഷം നിങ്ങള്‍ എന്നെ അങ്ങോട്ടു യാത്രയാക്കുമെന്നും പ്രതീക്ഷിക്കുന്നു.
25: ഇപ്പോള്‍, ഞാന്‍ വിശുദ്ധരെ സഹായിക്കാന്‍, ജറുസലെമിലേക്കു പോവുകയാണ്.
26: എന്തെന്നാല്‍, ജറുസലെമിലെ വിശുദ്ധരില്‍ നിര്‍ദ്ധനരായവര്‍ക്കു കുറേ സംഭാവനകൊടുക്കാന്‍ മക്കെദോനിയായിലും അക്കായിയായിലുമുള്ളവര്‍ സന്മനസ്സു പ്രകടിപ്പിച്ചിരിക്കുന്നു.
27: അവരതു സന്തോഷത്തോടെയാണു ചെയ്തിരിക്കുന്നത്. അവര്‍ക്ക് അതിനു കടപ്പാടുമുണ്ട്. എന്തെന്നാല്‍, അവരുടെ ആത്മീയാനുഗ്രഹങ്ങളില്‍ പങ്കുകാരായ വിജാതീയര്‍ ഭൗതികകാര്യങ്ങളില്‍ അവരെ സഹായിക്കേണ്ടതാണ്.
28: അതുകൊണ്ട്, ഞാന്‍ ഈ ജോലി പൂര്‍ത്തിയാക്കുകയും ശേഖരിച്ചത് അവരെയേല്പിക്കുകയും ചെയ്തിട്ട് നിങ്ങളുടെയടുത്തു വന്ന്, ആ വഴി സ്പെയിനിലേക്കു പോകും.
29: ഞാന്‍ അവിടെ വരുന്നതു ക്രിസ്തുവിന്റെ സമ്പൂര്‍ണമായ അനുഗ്രഹത്തോടുകൂടെയായിരിക്കുമെന്ന് എനിക്കറിയാം.
30: സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെയും ആത്മാവിന്റെ സ്‌നേഹത്തിന്റെയുംപേരില്‍ ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു: എനിക്കുവേണ്ടി ദൈവത്തോടുള്ള പ്രാര്‍ത്ഥനകളില്‍ എന്നോടൊപ്പം നിങ്ങളും ഉത്സുകരായിരിക്കണം.
31: അതു യൂദയായിലുള്ള അവിശ്വാസികളില്‍നിന്നു ഞാന്‍ രക്ഷപ്പെടുന്നതിനും ജറുസലെമിലെ എന്റെ ശുശ്രൂഷ, വിശുദ്ധര്‍ക്കു സ്വീകാര്യമാകുന്നതിനുംവേണ്ടിയാണ്.
32: അങ്ങനെ ദൈവഹിതമനുസരിച്ച്, ഞാന്‍ സന്തോഷപൂര്‍വ്വം നിങ്ങളുടെ അടുത്തെത്തുകയും നിങ്ങളുടെ സഹവാസത്തില്‍ ഉന്മേഷഭരിതനാവുകയും ചെയ്യും.
33: സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടുംകൂടെയുണ്ടായിരിക്കട്ടെ! ആമേന്‍.
അദ്ധ്യായം 16
1: കെങ്ക്‌റെയിലെ സഭയില്‍ ശുശ്രൂഷികയായ നമ്മുടെ സഹോദരി ഫോയ്‌ബെയെ നിങ്ങള്‍ക്കു ഞാന്‍ ഭരമേല്പിക്കുന്നു.
2: വിശുദ്ധര്‍ക്കുചിതമായവിധം കര്‍ത്താവില്‍ നിങ്ങളവളെ സ്വീകരിക്കണം; അവള്‍ക്കാവശ്യമുള്ള ഏതുകാര്യത്തിലും അവളെ സഹായിക്കണം; എന്തെന്നാല്‍, അവള്‍ പലരെയുമെന്നപോലെ, എന്നെയും സഹായിച്ചിട്ടുണ്ട്.
3: യേശുക്രിസ്തുവില്‍ എന്റെ സഹപ്രവര്‍ത്തകരായ പ്രിസ്‌ക്കായ്ക്കും അക്വീലായ്ക്കും വന്ദനംപറയുവിന്‍.
4: അവര്‍ എന്റെ ജീവനുവേണ്ടി തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയവരാണ്. ഞാന്‍മാത്രമല്ല, വിജാതീയരുടെ സകലസഭകളും അവര്‍ക്കു നന്ദിപറയുന്നു.
5: അവരുടെ ഭവനത്തില്‍ സമ്മേളിക്കുന്ന സഭയ്ക്കും വന്ദനംപറയുവിന്‍. ഏഷ്യയില്‍ ക്രിസ്തുവിനുള്ള ആദ്യഫലമായ എന്റെ പ്രിയപ്പെട്ട എപ്പായിനേത്തോസിനെ അഭിവാദനംചെയ്യുവിന്‍.
6: നിങ്ങളുടെയിടയില്‍ കഠിനാദ്ധ്വാനംചെയ്ത മറിയത്തിനും വന്ദനംപറയുവിന്‍.
7: എന്റെ ബന്ധുക്കളും എന്നോടുകൂടെ കാരാഗൃഹവാസമനുഭവിച്ചവരുമായ അന്ത്രോണിക്കോസിനും യൂണിയസിനും അഭിവാദനംനല്കുവിന്‍. അവര്‍ അപ്പസ്‌തോലഗണത്തിലെ പ്രമുഖരും എനിക്കുമുമ്പേ ക്രിസ്ത്യാനികളായവരുമാണ്.
8: കര്‍ത്താവില്‍ എന്റെ പ്രിയപ്പെട്ട ആംപ്ലിയാത്തോസിന് ആശംസകളര്‍പ്പിക്കുവിന്‍.
9: ക്രിസ്തുവില്‍ നമ്മുടെ സഹപ്രവര്‍ത്തകനായ ഉര്‍ബാനോസിനും എന്റെ പ്രിയപ്പെട്ടവനായ സ്താക്കീസിനും വന്ദനമേകുവിന്‍.
10: ക്രിസ്തുവില്‍ അംഗീകൃതനായ അപ്പെല്ലേസിന് അഭിവാദനം നല്‍കുവിന്‍. അരിസ്‌തോബുലോസിന്റെ ഭവനാംഗങ്ങളെയും അഭിവാദനംചെയ്യുവിന്‍.
11: എന്റെ ബന്ധുവായ ഹേറോദിയോനു വന്ദനംപറയുവിന്‍. നര്‍ക്കീസൂസിന്റെ ഭവനത്തില്‍ കര്‍ത്താവിന്റെ ഐക്യത്തില്‍ വസിക്കുന്നവര്‍ക്കു വന്ദനംപറയുവിന്‍.
12: കര്‍ത്താവില്‍ അദ്ധ്വാനിക്കുന്നവരായ ത്രിഫേനായ്ക്കും ത്രിഫോസായ്ക്കും മംഗളമാശംസിക്കുവിന്‍. കര്‍ത്താവില്‍ കഠിനാദ്ധ്വാനംചെയ്ത എന്റെ പ്രിയപ്പെട്ട പേര്‍സിസിനു മംഗളംനല്കുവിന്‍.
13: കര്‍ത്താവില്‍ തിരഞ്ഞെടുക്കപ്പെട്ട റൂഫസിനും അവന്റെ അമ്മയ്ക്കും വന്ദനംപറയുവിന്‍. അവള്‍ എന്റെയുമമ്മയാണ്.
14: അസിന്‍ക്രിത്തോസ്, ഫ്‌ലേഗോണ്‍, ഹെര്‍മെസ്, പത്രോബാസ്, ഹെര്‍മാസ് എന്നിവര്‍ക്കും അവരുടെകൂടെയുള്ള സഹോദരര്‍ക്കും അഭിവാദനമര്‍പ്പിക്കുവിന്‍.
15: ഫിലോലോഗോസിനും യൂലിയായ്ക്കും നെരേയൂസിനും അവന്റെ സഹോദരിക്കും ഒളിമ്പാസിനും അവരോടുകൂടെയുള്ള സകലവിശുദ്ധര്‍ക്കും വന്ദനംപറയുവിന്‍.
16: വിശുദ്ധചുംബനത്താല്‍ അന്യോന്യം വന്ദനംപറയുവിന്‍. ക്രിസ്തുവിന്റെ സമസ്തസഭകളും നിങ്ങള്‍ക്ക് ആശംസകളയയ്ക്കുന്നു.
സമാപനാശംസകള്‍
17: സഹോദരരേ, നിങ്ങള്‍പഠിച്ച തത്വങ്ങള്‍ക്കുവിരുദ്ധമായി പിളര്‍പ്പുകളും ദുര്‍മ്മാതൃകകളുമുണ്ടാക്കുന്നവരെ ശ്രദ്ധിച്ചുകൊള്ളണമെന്ന്, ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു. അവരെ നിരാകരിക്കുവിന്‍.
18: അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെതന്നെ ഉദരങ്ങളെയാണു ശുശ്രൂഷിക്കുന്നത്. ആകര്‍ഷകമായ മുഖസ്തുതിപറഞ്ഞ്, അവര്‍ സരളചിത്തരെ വഴിപിഴപ്പിക്കുന്നു.
19: നിങ്ങളുടെ അനുസരണം എല്ലാവര്‍ക്കുമറിവുള്ളതാണ്. അതുകൊണ്ട്, ഞാന്‍ നിങ്ങളെക്കുറിച്ചു സന്തോഷിക്കുന്നു. നിങ്ങള്‍ നല്ലകാര്യങ്ങളില്‍ അറിവുള്ളവരും തിന്മയുടെ മാലിന്യമേശാത്തവരുമായിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
20: സമാധാനത്തിന്റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ, നിങ്ങളോടുകൂടെയുണ്ടായിരിക്കട്ടെ!
21: എന്റെ സഹപ്രവര്‍ത്തകനായ തിമോത്തേയോസും എന്റെ ബന്ധുക്കളായ ലൂസിയൂസും യാസോനും സൊസിപാത്തറും നിങ്ങള്‍ക്കു വന്ദനംപറയുന്നു.
22: ഈ ലേഖനത്തിന്റെ എഴുത്തുകാരനായ ഞാന്‍ - തേര്‍ത്തിയോസ് - കര്‍ത്താവിന്റെ നാമത്തില്‍ നിങ്ങളെ അഭിവാദനംചെയ്യുന്നു.
23: എന്റെയും സഭമുഴുവന്റെയും ആതിഥേയനായ ഗായിയൂസ് നിങ്ങള്‍ക്കു വന്ദനംപറയുന്നു.
24: നഗരത്തിലെ ഖജനാവുകാരനായ എറാസ്ത്തൂസും സഹോദരനായ ക്വാര്‍ത്തൂസും നിങ്ങള്‍ക്കു വന്ദനംപറയുന്നു.
25: എന്റെ സുവിശേഷമനുസരിച്ചും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രഘോഷണമനുസരിച്ചും രഹസ്യത്തിന്റ വെളിപാടനുസരിച്ചും നിങ്ങളെ ബലപ്പെടുത്താന്‍ കഴിവുള്ളവനാണു ദൈവം.
26: യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന രഹസ്യം അവിടുന്നു പ്രവാചകന്മാരുടെ ലിഖിതങ്ങള്‍വഴി ഇപ്പോള്‍ വെളിപ്പെടുത്തി. ഈ രഹസ്യം നിത്യനായ ദൈവത്തിന്റെ ആജ്ഞയനുസരിച്ചു വിശ്വാസത്തിന്റെ അനുസരണത്തിനായി സകലജനപദങ്ങള്‍ക്കും അറിയപ്പെട്ടിരിക്കുകയാണ്.
27: സര്‍വ്വജ്ഞനായ ആ ഏകദൈവത്തിന്, യേശുക്രിസ്തുവഴി എന്നേയ്ക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ