അദ്ധ്യായം 16
ദാവീദും സീബയും
1: ദാവീദു മലമുകള്‍കടന്നു കുറച്ചുദൂരം ചെന്നപ്പോള്‍ മെഫിബോഷെത്തിന്റെ ദാസനായ സീബയെ കണ്ടുമുട്ടി. അവന്റെയടുക്കല്‍ രണ്ടു കഴുതകളുണ്ടായിരുന്നു. അവയുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും നൂറുകുല വേനല്‍കാലഫലങ്ങളും ഒരു തോല്‍ക്കുടം വീഞ്ഞുമുണ്ടായിരുന്നു.
2: രാജാവ് സീബയോടു ചോദിച്ചു: ഇവയെല്ലാം നീ എന്തു ചെയ്യാന്‍ പോകുന്നു? കഴുതകള്‍ രാജാവിന്റെ വീട്ടുകാര്‍ക്കു കയറാനും അപ്പവും പഴവും ദാസന്മാര്‍ക്കു തിന്നാനും വീഞ്ഞ്, മരുഭൂമിയില്‍വച്ചു തളരുമ്പോള്‍ അവര്‍ക്കു കുടിക്കാനുമത്രേ, സീബ മറുപടി പറഞ്ഞു.
3: നിന്റെ യജമാനന്റെ പുത്രനെവിടെ? രാജാവ് അവനോടു ചോദിച്ചു. സീബ പറഞ്ഞു: അവന്‍ ജറുസലെമില്‍ പാര്‍ക്കുന്നു. തന്റെ പിതാവിന്റെ സിംഹാസനം ഇസ്രായേല്‍ക്കാര്‍ ഇന്നു തനിക്കു തിരികെത്തരുമെന്ന് അവന്‍ കരുതുന്നു.
4: അപ്പോള്‍, രാജാവു സീബയോടു കല്പിച്ചു: ഇതാ മെഫിബോഷെത്തിനുള്ളതെല്ലാം നിന്റേതാകുന്നു. സീബ പറഞ്ഞു: ഈ ദാസന്റെമേല്‍ അങ്ങയുടെ പ്രീതി എപ്പോഴും ഉണ്ടായിരിക്കട്ടെ.
ദാവീദും ഷിമെയിയും
5: ദാവീദുരാജാവു ബഹൂറിമില്‍ എത്തിയപ്പോള്‍ സാവൂളിന്റെ ബന്ധുവായ ഗേരയുടെ മകന്‍ ഷിമെയി ശാപംചൊരിഞ്ഞുകൊണ്ടു പുറപ്പെട്ടുവന്നു.
6: അവന്‍ ദാവീദിന്റെയും ദാസന്മാരുടെയുംനേരേ കല്ലെറിയാന്‍ തുടങ്ങി. അനുചരന്മാരും അംഗരക്ഷകന്മാരും രാജാവിന്റെ ഇടത്തും വലത്തും നിന്നു.
7: ഷിമെയി ശപിച്ചു പറഞ്ഞു: കൊലപാതകീ, നീചാ, കടന്നുപോകൂ.
8: സാവൂളിന്റെ സ്ഥാനത്തു വാഴുന്ന നീ, അവന്റെ കുടുംബാംഗങ്ങളെക്കൊന്നതിനു കര്‍ത്താവു പ്രതികാരംചെയ്തിരിക്കുന്നു. കര്‍ത്താവു നിന്റെ മകന്‍ അബ്‌സലോമിനു രാജത്വം നല്കിയിരിക്കുന്നു. നിന്റെ നാശമടുത്തു. നീ രക്തംചൊരിഞ്ഞവനാണ്.
9: അപ്പോള്‍, സെരൂയയുടെ മകന്‍ അബിഷായി പറഞ്ഞു: ഈ ചത്ത പട്ടി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നുവോ? ഞാനവന്റെ തല വെട്ടിക്കളയട്ടെ?
10: എന്നാല്‍, രാജാവു പറഞ്ഞു: സെരൂയപുത്രന്മാരേ നിങ്ങള്‍ക്കെന്തുകാര്യം? ദാവീദിനെ ശപിക്കുകയെന്നു കര്‍ത്താവു കല്പിച്ചിട്ടാണ് അവനതു ചെയ്യുന്നതെങ്കില്‍ അരുതെന്നുപറയുവാന്‍ ആര്‍ക്കുകഴിയും?
11: ദാവീദ് അബിഷായിയോടും തന്റെ ദാസന്മാരോടും പറഞ്ഞു: ഇതാ, എന്റെ മകന്‍തന്നെ എന്നെക്കൊല്ലാന്‍ ശ്രമിക്കുന്നു. ഈ ബഞ്ചമിന്‍വംശജന്‍ ഇങ്ങനെചെയ്യുന്നതില്‍ പിന്നെയെന്തദ്ഭുതം? അവനെ വെറുതെവിട്ടേക്കൂ, അവന്‍ ശപിക്കട്ടെ. കര്‍ത്താവു കല്പിച്ചതുകൊണ്ടത്രേ അവന്‍ ശപിക്കുന്നത്.
12: കര്‍ത്താവ് എന്റെ കഷ്ടതകണ്ട്, അവന്റെ ശാപത്തിനുപകരം എന്നെയനുഗ്രഹിച്ചേക്കും.
13: അങ്ങനെ, ദാവീദും കൂടെയുള്ളവരും യാത്രതുടര്‍ന്നു. മലമുകളില്‍ ദാവീദിന്റെ വഴിക്കു സമാന്തരമായി ഷിമെയിയും നടന്നു. അവന്‍ ശപിക്കുകയും കല്ലും മണ്ണും വാരിയെറിയുകയും ചെയ്തുകൊണ്ടിരുന്നു.
14: രാജാവും കൂടെയുള്ളവരും ക്ഷീണരായി ജോര്‍ദ്ദാനിലെത്തി. അവര്‍ അവിടെ വിശ്രമിച്ചു.
അബ്‌സലോം ജറുസലെമില്‍
15: അബ്‌സലോമും കൂടെയുള്ള ഇസ്രായേല്‍ക്കാരും ജറുസലെമിലെത്തി. അഹിഥോഫെലും കൂടെയുണ്ടായിരുന്നു.
16: ദാവീദിന്റെ വിശ്വസ്തസുഹൃത്ത്, അര്‍ഖ്യനായ ഹൂഷായി അബ്‌സലോമിന്റെയടുത്തുവന്നു പറഞ്ഞു: രാജാവു നീണാള്‍വാഴട്ടെ!
17: അബ്‌സലോം അവനോടു ചോദിച്ചു: നിന്റെ സുഹൃത്തിനോടുള്ള വിശ്വസ്തത ഇങ്ങനെയോ? അവനോടുകൂടെ പോകാഞ്ഞതെന്ത്?
18: ഇല്ല, കര്‍ത്താവും ഈ ജനവും ഇസ്രായേല്യരും തിരഞ്ഞെടുത്തവന്റെ ഭാഗത്തത്രേ ഞാന്‍. ഞാനവനോടുകൂടെ നില്‍ക്കും.
19: എന്റെ യജമാനന്റെ മകനെയല്ലാതെ ഞാനാരെ സേവിക്കും? നിന്റെ പിതാവിനെ സേവിച്ചതുപോലെതന്നെ, ഇനി ഞാന്‍ നിന്നെ സേവിക്കും, ഹൂഷായി മറുപടി പറഞ്ഞു.
20: അപ്പോള്‍ അബ്‌സലോം അഹിഥോഫെലിനോടു പറഞ്ഞു: നമ്മളെന്തു ചെയ്യണം? നിനക്കെന്തു തോന്നുന്നു?
21: അവന്‍ അബ്‌സലോമിനോടു പറഞ്ഞു: കൊട്ടാരം സൂക്ഷിക്കാന്‍ നിന്റെ പിതാവു വിട്ടിട്ടുപോയ അവന്റെ ഉപനാരികളുമായി ശയിക്കുക. അങ്ങനെ നിന്റെ പിതാവിന്റെ വെറുപ്പിനു നീ പാത്രമായെന്ന് ഇസ്രായേല്‍ അറിയും. നിന്റെ അനുയായികള്‍ക്ക് ഇതു ധൈര്യം കൊടുക്കും.
22: അവര്‍ അബ്‌സലോമിനു കൊട്ടാരത്തിനു മുകളില്‍ ഒരു കൂടാരമൊരുക്കി. അവിടെ ഇസ്രായേല്‍ക്കാര്‍ കാണ്‍കെ അബ്‌സലോം തന്റെ പിതാവിന്റെ ഉപനാരികളെ പ്രാപിച്ചു.
23: അക്കാലത്ത് അഹിഥോഫെല്‍ നല്കിയ ഏതൊരുപദേശവും ദൈവവെളിപാടുപോലെ സ്വീകരിക്കപ്പെട്ടിരുന്നു. ദാവീദും അബ്‌സലോമും അവന്റെ ഉപദേശം, അത്ര വിലമതിച്ചിരുന്നു.
അദ്ധ്യായം 17
ഹൂഷായി അബ്‌സലോമിനെ ചതിക്കുന്നു
1: അഹിഥോഫെല്‍ അബ്‌സലോമിനോടു ചോദിച്ചു: പന്തീരായിരംപേരെയുംകൂട്ടി ഇന്നു രാത്രി ഞാന്‍ ദാവീദിനെ പിന്തുടരട്ടെ.
2: അവന്‍ ക്ഷീണിച്ചു ധൈര്യംകെട്ടിരിക്കുമ്പോള്‍ ഞാന്‍ചെന്നാക്രമിക്കും. കൂടെയുള്ളവര്‍ ഓടിപ്പോകും. രാജാവിനെമാത്രം ഞാന്‍ കൊന്നുകളയും.
3: മണവാട്ടി മണവാളന്റെയടുത്തേക്കു വരുന്നതുപോലെ അവന്റെ അനുചരന്മാരെ നിന്റെയടുത്തേക്കു ഞാന്‍ തിരികെ കൊണ്ടുവരും. ഒരാളെമാത്രമേ നീ കൊല്ലാന്‍നോക്കുന്നുള്ളു. മറ്റെല്ലാവരും സുരക്ഷിതരായിരിക്കും.
4: അബ്‌സലോമിനും ഇസ്രായേല്‍ ശ്രേഷ്ഠന്മാര്‍ക്കും ഈ ഉപദേശമിഷ്ടപ്പെട്ടു.
5: അബ്‌സലോം പറഞ്ഞു: അര്‍ഖ്യനായ ഹൂഷായിയെ വിളിക്കുക. അവന്‍ എന്തുപറയുന്നുവെന്നു കേള്‍ക്കാം.
6: അവന്‍ എത്തിയപ്പോള്‍ അബ്‌സലോം പറഞ്ഞു: അഹിഥോഫെലിന്റെ ഉപദേശമിതാണ്.
7: ഇതു നാം സ്വീകരിക്കണമോ? അല്ലെങ്കില്‍, എന്തു ചെയ്യണമെന്നു നീ പറയുക.
8: ഹൂഷായി പറഞ്ഞു: ഇക്കുറി അഹിഥോഫെലിന്റെ ഉപദേശം പറ്റിയില്ല. അവന്‍ തുടര്‍ന്നു: നിന്റെ പിതാവും അനുയായികളും ധീരന്മാരാണ്. കുട്ടികള്‍ അപഹരിക്കപ്പെട്ട പെണ്‍കരടിയെപ്പോലെ അവര്‍ ക്‌ഷോഭിച്ചിരിക്കുകയാണെന്നു നിനക്കറിയാം. കൂടാതെ, നിന്റെ പിതാവു യുദ്ധനിപുണനാണ്. അവന്‍ അനുചരന്മാരോടുകൂടെ രാത്രി പാര്‍ക്കുകയില്ല.
9: ഇപ്പോള്‍ത്തന്നെ വല്ല ഗുഹയിലോ മറ്റെവിടെയെങ്കിലുമോ അവനൊളിച്ചിരിക്കുകയായിരിക്കും. ദാവീദിന്റെയാക്രമണത്തില്‍ നിന്റെ അനുയായികള്‍ ആരെങ്കിലും മരിച്ചെന്നുകേട്ടാല്‍ നിന്റെയാളുകള്‍ കൂട്ടക്കൊലയ്ക്കിരയായെന്നു വാര്‍ത്ത പരക്കും.
10: അപ്പോള്‍, നിന്റെ പടയാളികളില്‍ സിംഹത്തെപ്പോലെ നിര്‍ഭയരായവര്‍ക്കുപോലും ചാഞ്ചല്യമുണ്ടാകും. നിന്റെ പിതാവു വീരനും കൂടെയുള്ളവര്‍ പരാക്രമികളുമാണെന്ന് ഇസ്രായേലില്‍ ആര്‍ക്കുമറിയാം. എന്റെ ഉപദേശം ഇതാണ്.
11: ദാന്‍മുതല്‍ ബേര്‍ഷെബാവരെ, കടല്ക്കരയിലെ മണല്‍ത്തരിപോലെ അസംഖ്യമായ ഇസ്രായേല്യരെ ഒരുമിച്ചുകൂട്ടി നീ തന്നെ അവരെ യുദ്ധത്തില്‍ നയിക്കണം.
12: ദാവീദ് എവിടെയായിരുന്നാലും നമുക്കവനെ കണ്ടുപിടിക്കാം. നിലത്തു മഞ്ഞുതുള്ളി വീഴുന്നതുപോലെ നാം അവന്റെമേല്‍ ചാടിവീഴും. അവനോ കൂടെയുള്ളവരോ ജീവനോടെ ശേഷിക്കുകയില്ല.
13: അവന്‍ ഏതെങ്കിലും പട്ടണത്തിലേക്കു പിന്‍വാങ്ങിയാല്‍ എല്ലാ ഇസ്രായേല്‍ക്കാരുംകൂടെ ആ പട്ടണത്തെ വടംകൊണ്ടുകെട്ടി താഴ്‌വരയിലേക്കു വലിച്ചിടും. ഒരൊറ്റ കല്‍ക്കഷണംപോലും അവിടെ ശേഷിക്കുകയില്ല.
14: അര്‍ഖ്യനായ ഹൂഷായിയുടെ ആലോചന അഹിഥോഫെലിന്റേതിനെക്കാള്‍ മെച്ചംതന്നെ, അബ്‌സലോമും എല്ലാ ഇസ്രായേല്യരും പറഞ്ഞു. അബ്‌സലോമിന് അനര്‍ത്ഥംവരേണ്ടതിന് അഹിഥോഫെലിന്റെ നല്ല ആലോചന സ്വീകരിക്കപ്പെടാതിരിക്കാന്‍ കര്‍ത്താവു നിശ്ചയിച്ചിരുന്നു.
15: പിന്നെ അഹിഥോഫെല്‍ അബ്‌സലോമിനും ഇസ്രായേല്‍ നേതാക്കന്മാര്‍ക്കുംനല്കിയ ഉപദേശത്തെക്കുറിച്ചും താന്‍ നല്കിയ ഉപദേശത്തെക്കുറിച്ചും ഹൂഷായി പുരോഹിതന്മാരായ സാദോക്കിനോടും അബിയാഥറിനോടും പറഞ്ഞു.
16: രാജാവും ആളുകളും കൊല്ലപ്പെടാതിരിക്കാന്‍, മരുഭൂമിയിലെ കടവില്‍ രാത്രികഴിച്ചുകൂട്ടാതെ പെട്ടെന്നു നദികടന്നുപോകാന്‍ ദാവീദിനെ ഉടന്‍തന്നെ അറിയിക്കുക, ഹൂഷായി ആവശ്യപ്പെട്ടു.
17: പട്ടണത്തില്‍വച്ച് തങ്ങളെ ആരും കാണാതെ ജോനാഥാനും അഹിമാസും എന്റോഗലില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു; ഒരു വേലക്കാരി ചെന്നു സംഭവിക്കുന്നതെല്ലാം അവരെ അറിയിക്കും, അവര്‍ ചെന്നു ദാവീദുരാജാവിനോടു പറയും.
18: എന്നാല്‍, ഇപ്രാവശ്യം ഒരു ബാലനവരെക്കണ്ടു. അവന്‍ അബ്‌സലോമിനോടു പറഞ്ഞു. അതുകൊണ്ട്, അവരിരുവരും വേഗംപോയി ബഹൂറിമില്‍ ഒരു വീട്ടില്‍ച്ചെന്നു. അവിടെ മുറ്റത്ത് ഒരു കിണറുണ്ടായിരുന്നു. അവര്‍ അതിലൊളിച്ചിരുന്നു.
19: വീട്ടുകാരി കിണറ്റിനുമുകളില്‍ മൂടുവിരിയിട്ട് അതില്‍ ധാന്യം നിരത്തി. അങ്ങനെ സംഗതി ആരുമൂറിയാനിടയായില്ല.
20: അബ്‌സലോമിന്റെ ഭൃത്യന്മാര്‍ ആ വീട്ടില്‍വന്നു സ്ത്രീയോടു ചോദിച്ചു: അഹിമാസും ജോനാഥാനുമെവിടെ? അവള് പറഞ്ഞു: അവര്‍ നദികടന്നുപോയി. അവര്‍, അവരെയന്വേഷിച്ചിട്ടു കാണായ്കയാല്‍ ജറുസലെമിലേക്കു മടങ്ങി.
21: അവര്‍ പോയപ്പോള്‍ ജോനാഥാനും അഹിമാസും കിണറ്റില്‍നിന്നു കയറിച്ചെന്ന്, ദാവീദ് രാജാവിനോടു പറഞ്ഞു. എഴുന്നേറ്റ് അതിവേഗം അക്കരെ കടക്കുക. അഹിഥോഫെല്‍ നിനക്കെതിരായി ആലോചന നടത്തിയിരിക്കുന്നു.
22: അപ്പോള്‍ ദാവീദും കൂടെയുള്ളവരും ജോര്‍ദ്ദാന്‍കടന്നു. നേരം വെളുക്കാറായപ്പോഴേക്കും എല്ലാവരും ജോര്‍ദ്ദാന്‍ കടന്നു.
23: തന്റെ ഉപദേശം സ്വീകരിച്ചില്ലെന്നുകണ്ടപ്പോള്‍ അഹിഥോഫെല്‍ കഴുതയ്ക്കു ജീനിയിട്ടു തന്റെ പട്ടണത്തിലേക്കു പോയി. വീട്ടുകാര്യങ്ങളെല്ലാം ക്രമപ്പെടുത്തിയതിനുശേഷം അവന്‍ തൂങ്ങിമരിച്ചു.
24: അവനെ കുടുംബക്കല്ലറയിലടക്കി. ദാവീദ് മഹനയീമിലെത്തി. അബ്‌സലോം എല്ലാ ഇസ്രായേല്യരോടുമൊപ്പം ജോര്‍ദ്ദാന്‍ കടന്നു.
25: യോവാബിനുപകരം അമാസയെ അബ്‌സലോം സേനാധിപതിയാക്കിയിരുന്നു. അമാസ ഇസ്മായേല്യനായ ഇത്രായുടെ മകനായിരുന്നു. നാഹാഷിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയുമായ അബീഗല്‍ ആയിരുന്നു അവന്റെ ഭാര്യ.
26: ഇസ്രായേല്യരും അബ്‌സലോമും ഗിലയാദുദേശത്തു താവളമടിച്ചു.
27: ദാവീദു മഹനയീമിലെത്തിയപ്പോള്‍ അമ്മോന്യനഗരമായ റബ്ബായില്‍നിന്നുള്ള നാഹാഷിന്റെ മകന്‍ ഷോബിയും ലോദേബാറില്‍നിന്നുള്ള അമ്മീയേലിന്റെ മകന്‍ മാക്കീറും റോഗെലിമില്‍നിന്നുള്ള ഗിലയാദുകാരന്‍ ബര്‍സില്ലായിയും,
28: കിടക്ക, തളികകള്‍, മണ്‍പാത്രങ്ങള്‍ ഇവയും ദാവീദിനും കൂടെയുള്ളവര്‍ക്കും ഭക്ഷിക്കാന്‍ ഗോതമ്പ്, യവം, മാവ്, മലര്, അമരയ്ക്കാ, പയര്‍, തേന്‍, തൈര്, ആട്, പാല്‍ക്കട്ടി മുതലായവയും കൊണ്ടുവന്നു.
29:മരുഭൂമിയില്‍ ദാവീദിനും കൂടെയുള്ളവര്‍ക്കും വിശപ്പും ദാഹവും ക്ഷീണവുമുണ്ടായിരിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു.
അദ്ധ്യായം 18
അബ്‌സലോം വധിക്കപ്പെടുന്നു
1: ദാവീദ് കൂടെയുള്ളവരെ ഗണംതിരിച്ച്, അവര്‍ക്കു സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.
2: അവരെ മൂന്നായിത്തിരിച്ച് യോവാബിന്റെയും അവന്റെ സഹോദരനും സെരൂയയുടെ പുത്രനുമായ അബിഷായിയുടെയും ഹിത്യനായ ഇത്തായിയുടെയും നേതൃത്വത്തിലയച്ചു. ഞാനും നിങ്ങളോടുകൂടെ വരുമെന്നു രാജാവ് അനുചരന്മാരോടു പറഞ്ഞു.
3: അവര്‍ പറഞ്ഞു: അങ്ങ് ഞങ്ങളോടുകൂടെ വരരുത്. ഞങ്ങള്‍ തോറ്റോടിയാല്‍ ശത്രുക്കളതു ഗണ്യമാക്കുകയില്ല. ഞങ്ങളില്‍ പകുതിപ്പേര്‍ മരിച്ചാലും അവര്‍ കാര്യമാക്കുകയില്ല, അങ്ങു ഞങ്ങളില്‍ പതിനായിരംപേര്‍ക്കു തുല്യനത്രേ. ആകയാല്‍, അങ്ങു പട്ടണത്തിലിരുന്നുകൊണ്ടു ഞങ്ങള്‍ക്കു സഹായമെത്തിക്കുന്നതാണു നല്ലത്.
4: രാജാവു പറഞ്ഞു: ഉചിതമെന്നു നിങ്ങള്‍ക്കു തോന്നുന്നതു ഞാന്‍ ചെയ്യാം. രാജാവ് പടിവാതില്‍ക്കല്‍ നിന്നു; നൂറുകളുടെയും ആയിരങ്ങളുടെയും ഗണമായി സൈന്യം കടന്നുപോയി.
5: രാജാവ് യോവാബിനോടും അബിഷായിയോടും ഇത്തായിയോടും കല്പിച്ചു; യുവാവായ അബ്‌സലോമിനോട് എന്നെപ്രതി, മയമായി പെരുമാറുക. ഈ കല്പന സൈന്യമെല്ലാം കേട്ടു. സൈന്യം ഇസ്രായേലിനെതിരേ പുറപ്പെട്ടു.
6: എഫ്രായിം വനത്തില്‍വച്ച് അവരുമായി ഏറ്റുമുട്ടി.
7: ദാവീദിന്റെ പടയാളികള്‍ ഇസ്രായേല്‍ക്കാരെ ദയനീയമായി തോല്പിച്ചു. ഇരുപതിനായിരംപേരെ അന്നു വകവരുത്തി. യുദ്ധം ദേശമെല്ലാം വ്യാപിച്ചു.
8: വാളിനിരയായിരുന്നവരെക്കാള്‍ കൂടുതല്‍പേരെ അന്നു വനം വിഴുങ്ങി.
9: അബ്‌സലോം ദാവീദിന്റെ പടയാളികളുടെ ദൃഷ്ടിയില്‍പ്പെട്ടു. അവന്‍ കോവര്‍ക്കഴുതപ്പുറത്ത് ഓടിച്ചുപോകുകയായിരുന്നു. അത്, ഒരു വലിയ ഓക്കുമരത്തിന്റെ കീഴിലൂടെ കടന്നുപോകുമ്പോള്‍ അവന്റെ തലമുടി മരക്കൊമ്പില്ക്കുരുങ്ങി, കോവര്‍ക്കഴുത ഓടിപ്പോയി. ആകാശത്തിനും ഭൂമിക്കും മദ്ധ്യേ അവന്‍ തൂങ്ങിനിന്നു.
10: ഒരുവന്‍ അതുകണ്ടു യോവാബിനോടു പറഞ്ഞു: അബ്‌സലോം ഒരു ഓക്കുമരത്തില്‍ തൂങ്ങിക്കിടക്കുന്നതു ഞാന്‍ കണ്ടു.
11: യോവാബ് പറഞ്ഞു: എങ്കില്‍, അവിടെവച്ചുതന്നെ അവനെ കൊന്നുകളയാഞ്ഞതെന്ത്? ഞാന്‍ നിനക്കു പത്തു വെള്ളിനാണയങ്ങളും ഒരു അരപ്പട്ടയും തരുമായിരുന്നല്ലോ.
12: അവന്‍ യോവാബിനോടു പറഞ്ഞു: നീയെനിക്ക് ആയിരം വെള്ളിനാണയങ്ങള്‍ തന്നാലും ഞാന്‍ രാജകുമാരനെതിരേ കരമുയര്‍ത്തുകയില്ല. യുവാവായ അബ്‌സലോമിനെ എന്നെപ്രതി സംരക്ഷിക്കുകയെന്നു രാജാവു നിന്നോടും അബിഷായിയോടും ഇത്തായിയോടും കല്പിക്കുന്നതു ഞങ്ങളെല്ലാം കേട്ടതാണ്.
13: മറിച്ച്, അവനെതിരേ വഞ്ചനകാട്ടിയിരുന്നെങ്കില്‍ രാജാവതറിയുകയും നീ കൈയൊഴിയുകയും ചെയ്യുമായിരുന്നു.
14: നിന്നോടു സംസാരിച്ചു ഞാന്‍ സമയംപാഴാക്കുകയില്ല എന്നുപറഞ്ഞ്, യോവാബ് മൂന്നു കുന്തമെടുത്ത് ഓക്കുമരത്തില്‍ ജീവനോടെ തൂങ്ങിക്കിടന്ന അബ്സലോമിന്റെ നെഞ്ചില്‍ കുത്തിയിറക്കി.
15: യോവാബിന്റെ ആയുധവാഹകരായ പത്തുപേര്‍ അബ്‌സലോമിനെ വളഞ്ഞ് അവനെ അടിച്ചുകൊന്നു.
16: യോവാബു കാഹളം മുഴക്കി. തിരികെ വിളിക്കപ്പെട്ട സൈന്യം ഇസ്രായേല്‍ക്കാരെ ആക്രമിക്കുന്നതു മതിയാക്കി.
17: അവര്‍ അബ്‌സലോമിനെ വനത്തില്‍ ഒരു വലിയ കുഴിയില്‍ എറിഞ്ഞുകളഞ്ഞു. അവനുമീതേ വലിയൊരു കല്‍കൂമ്പാരം കൂട്ടി. ഇസ്രായേല്‍ക്കാരെല്ലാം താന്താങ്ങളുടെ വീട്ടിലേക്ക് ഓടിപ്പോയി.
18: എന്റെപേര്‍ നിലനിര്‍ത്താന്‍ എനിക്കൊരു മകനില്ലെന്നുപറഞ്ഞ് അബ്‌സലോം തന്റെ ജീവിതകാലത്തുതന്നെ രാജാവിന്റെ താഴ്‌വരയില്‍ തനിക്കൊരു സ്മാരകസ്തംഭം നിര്‍മിച്ചിരുന്നു. അതിനു തന്റെ പേര്‍തന്നെ നല്കി. ഇന്നുമത് അബ്സലോമിന്റെ സ്മാരകം എന്നറിയപ്പെടുന്നു.
19: സാദോക്കിന്റെ മകന്‍ അഹിമാസ് പറഞ്ഞു: കര്‍ത്താവു രാജാവിനെ ശത്രുക്കളില്‍നിന്നു രക്ഷിച്ചിരിക്കുന്നു എന്ന സദ്വാര്‍ത്ത ഞാന്‍ ഓടിച്ചെന്ന് അവനെയറിയിക്കട്ടെ?
20: യോവാബു പറഞ്ഞു: വേണ്ടാ; ഇന്നു സദ്വാര്‍ത്തയുമായി നീ പോകേണ്ടാ. മറ്റൊരു ദിവസമാകാം; രാജകുമാരന് മരിച്ചതിനാല്‍ ഇന്നു വേണ്ടാ.
21: പിന്നെ യോവാബു കുഷ്യനോടു പറഞ്ഞു: നീ കണ്ടതു ചെന്നു രാജാവിനോടു പറയുക. അവന്‍ യോവാബിനെ വണങ്ങി ഓടിപ്പോയി.
22: സാദോക്കിന്റെ മകന്‍ അഹിമാസ് യോവാബിനെ വീണ്ടും നിര്‍ബന്ധിച്ചു. എന്തും വരട്ടെ, കുഷ്യന്റെ പിന്നാലെ ഓടിപ്പോയി, ഈ വാര്‍ത്ത ഞാനുമറിയിക്കട്ടെ. യോവാബു പറഞ്ഞു: മകനേ, നീ എന്തിനിതു ചെയ്യണം? നിനക്ക് ഇതിനു പ്രതിഫലമൊന്നും കിട്ടുകയില്ലല്ലോ.
23: അവന്‍ പറഞ്ഞു: എന്തുമാകട്ടെ, ഞാന്‍ പോകും. യോവാബ് പറഞ്ഞു: അങ്ങനെയെങ്കില്‍, പൊയ്‌ക്കൊള്ളുക. അഹിമാസ്, സമതലംവഴി കുഷ്യന്റെ മുന്നിലെത്തി.
24: ദാവീദ് പടിപ്പുരകള്‍ക്കിടയിലിരിക്കുകയായിരുന്നു. കാവല്‍ക്കാരന്‍ മതിലിനുമീതേ പടിപ്പുരയുടെ മുകളില്‍ക്കയറി നോക്കി; ഒരുവന്‍ തനിയേ ഓടിവരുന്നു. കാവല്‍ക്കാരന്‍ രാജാവിനോടു വിളിച്ചു പറഞ്ഞു.
25: രാജാവു പറഞ്ഞു: അവന്‍ തനിച്ചെങ്കില്‍ സദ്വാര്‍ത്ത കൊണ്ടുവരുന്നു. അവന്‍ അടുത്തടുത്തു വന്നു.
26: മറ്റൊരുവന്‍ ഓടിവരുന്നതും കാവല്‍ക്കാരന്‍ കണ്ടു. അവന്‍ പടിപ്പുരയിലേക്കു വിളിച്ചുപറഞ്ഞു. അതാ മറ്റൊരുവനും തനിയേ ഓടിവരുന്നു. രാജാവു പറഞ്ഞു: അവനും സദ്വാര്‍ത്ത കൊണ്ടുവരുന്നു.
27: കാവല്‍ക്കാരന്‍ പറഞ്ഞു: മുമ്പേ ഓടിവരുന്നവന്‍ സാദോക്കിന്റെ മകന്‍ അഹിമാസിനെപ്പോലെയിരിക്കുന്നു. രാജാവ് പ്രതിവചിച്ചു: അവന്‍ നല്ലവനാണ്; അവന്‍ സദ്വാര്‍ത്ത കൊണ്ടുവരുന്നു.
28: അഹിമാസ് രാജാവിനോടു വിളിച്ചു പറഞ്ഞു: എല്ലാം ശുഭം! അവന്‍ രാജസന്നിധിയില്‍ സാഷ്ടാംഗം പ്രണമിച്ചു പറഞ്ഞു: എന്റെ യജമാനനായ രാജാവിനെതിരേ കരമുര്‍ത്തിയവരെ ഏല്പിച്ചുതന്ന അങ്ങയുടെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍.
29: രാജാവു ചോദിച്ചു: അബ്‌സലോംകുമാരന്‍ സുഖമായിരിക്കുന്നുവോ? അഹിമാസ് പറഞ്ഞു: യോവാബ് എന്നെ അയയ്ക്കുമ്പോള്‍ വലിയൊരു ബഹളം കണ്ടു. എന്നാല്‍ അതെന്തെന്ന് എനിക്കറിയില്ല.
30: രാജാവു പറഞ്ഞു: നീ അങ്ങോട്ടു മാറിനില്‍ക്കുക.
31: അവന്‍ മാറിനിന്നു. പിന്നെ കുഷ്യനെത്തി, രാജാവിനോടു പറഞ്ഞു: എന്റെ യജമാനനായ രാജാവിനു സദ്‌വാര്‍ത്ത! അങ്ങേയ്ക്കെതിരേയുയര്‍ന്ന എല്ലാവരുടെയും പിടിയില്‍നിന്നു കര്‍ത്താവങ്ങയെ മോചിപ്പിച്ചിരിക്കുന്നു.
32: രാജാവു കുഷ്യനോടു ചോദിച്ചു: അബ്‌സലോംകുമാരന്‍ സുഖമായിരിക്കുന്നുവോ? അവന്‍ പറഞ്ഞു: അവനു സംഭവിച്ചത്, യജമാനന്റെ എല്ലാ ശത്രുക്കള്‍ക്കും അങ്ങേയ്ക്കെതിരേ ഉയരുന്ന എല്ലാവര്‍ക്കും സംഭവിക്കട്ടെ.
33: രാജാവ് വികാരാധീനനായി പടിപ്പുരമുകളില്‍ക്കയറി വിലപിച്ചു. പോയവഴി അവന്‍ പറഞ്ഞു: എന്റെ മകനേ, അബ്സലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്സലോമേ, നിനക്കുപകരം ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്റെ മകനേ, അബ്സലോമേ, എന്റെ മകനേ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ