അദ്ധ്യായം 28
1: അക്കാലത്ത്, ഫിലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധംചെയ്യാന്‍ സേനകളെയൊരുക്കി. അക്കീഷ് ദാവീദിനോടു പറഞ്ഞു: നീയുമനുയായികളും എന്നോടൊത്തു യുദ്ധത്തിനുപോരണം.
2: ദാവീദ് അക്കീഷിനോടു പറഞ്ഞു: ശരി; അങ്ങയുടെ ദാസന് എന്തുകഴിയുമെന്ന് അങ്ങേയ്ക്കു കാണാം. അക്കീഷ് ദാവീദിനോടു പറഞ്ഞു: കൊള്ളാം; നീയെന്നും എൻ്റെ അംഗരക്ഷകനായിരിക്കും.
സാവൂള്‍ മന്ത്രവാദിനിയുടെയടുക്കല്
3: സാമുവല്‍ മരിച്ചിട്ട്, അവൻ്റെ നഗരമായ റാമായില്‍ സംസ്‌കരിക്കപ്പെടുകയും ഇസ്രായേല്യരെല്ലാം അവനെയോര്‍ത്തു വിലപിക്കുകയുംചെയ്തുകഴിഞ്ഞിരുന്നു. സാവൂള്‍ എല്ലാ മന്ത്രവാദികളെയും ആഭിചാരകരെയും നാട്ടില്‍നിന്നു പുറത്താക്കുകയുംചെയ്തിരുന്നു.
4: ഫിലിസ്ത്യര്‍ ഒരുമിച്ചുകൂടി ഷുനേമില്‍വന്നു പാളയമടിച്ചു. സാവൂള്‍ ഇസ്രായേല്യരെയെല്ലാവരെയും സംഘടിപ്പിച്ച് ഗില്‍ബോവായിലും പാളയമടിച്ചു.
5: സാവൂള്‍ ഫിലിസ്ത്യരുടെ പട്ടാളത്തെക്കണ്ടു ഭയപ്പെട്ടു. മനസ്സ് അത്യധികം ഇളകിവശായി.
6: അവന്‍ കര്‍ത്താവിനോടാരാഞ്ഞു. പക്ഷേ, കര്‍ത്താവ് സ്വപ്നത്തിലൂടെയോ ഉറീമിലൂടെയോ പ്രവാചകന്മാരിലൂടെയോ ഉത്തരംനല്കിയില്ല.
7: അപ്പോള്‍ സാവൂള്‍ ഭൃത്യന്മാരോടു പറഞ്ഞു: ഒരു മന്ത്രവാദിനിയെ അന്വേഷിക്കുക. ഞാനവളുടെ ഉപദേശംതേടട്ടെ. എന്‍ദോറില്‍ ഒരു മന്ത്രവാദിനിയുണ്ടെന്നു ഭൃത്യന്മാര്‍ പറഞ്ഞു:
8: സാവൂള്‍ വേഷപ്രച്ഛന്നനായി രണ്ടുപേരെക്കൂട്ടി രാത്രിയില്‍ അവളുടെയടുത്തെത്തി പറഞ്ഞു: നിൻ്റെ മന്ത്രശക്തികൊണ്ട്, ഞാന്‍ ആവശ്യപ്പെടുന്നവനെ എൻ്റെയടുക്കല്‍ കൊണ്ടുവരുക.
9: അവള്‍ പറഞ്ഞു: സാവൂള്‍ മന്ത്രവാദികളെയും ആഭിചാരകരെയും നാട്ടില്‍നിന്ന് പുറത്താക്കിയെന്ന് നിനക്കറിയാമല്ലോ. പിന്നെയെന്തിന് എന്നെക്കൊല്ലിക്കാന്‍ കെണിവയ്ക്കുന്നു?
10: ഇക്കാര്യത്തില്‍ ഒരു ശിക്ഷയും നിനക്കുണ്ടാവുകയില്ലെന്ന് സാവൂള്‍ കര്‍ത്താവിൻ്റെ നാമത്തില്‍ ആണയിട്ട് അവളോടു പറഞ്ഞു.
11: അവള്‍ ചോദിച്ചു: ഞാനാരെയാണ് വരുത്തിത്തരേത്തണ്ടത്? സാമുവലിനെ വരുത്താന്‍ അവനാവശ്യപ്പെട്ടു.
12: സാമുവലിനെ കണ്ടപ്പോള്‍ അവള്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു സാവൂളിനോടു ചോദിച്ചു: എന്തിനാണെന്നെ കബളിപ്പിച്ചത്? അങ്ങു സാവൂളല്ലേ?
13: രാജാവ് അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാ. നീയെന്താണു കാണുന്നത്? അവള്‍ പറഞ്ഞു: ഒരു ദേവന്‍ ഭൂമിയില്‍നിന്നു കയറിവരുന്നതായി ഞാന്‍ കാണുന്നു.
14: അവന്‍ വീണ്ടും ചോദിച്ചു: അവൻ്റെ രൂപമെങ്ങനെ? അവള്‍ പറഞ്ഞു: ഒരു വൃദ്ധനാണു കയറിവരുന്നത്; അങ്കി ധരിച്ചിരിക്കുന്നു. അതു സാമുവലാണെന്നു സാവൂളിനു മനസ്സിലായി. അവന്‍ സാഷ്ടാംഗം വീണുവണങ്ങി.
15: സാമുവല്‍ അവനോടു ചോദിച്ചു: നീ എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയതെന്തിന്? അവന്‍ പറഞ്ഞു: ഞാന്‍ വലിയ പ്രതിസന്ധിയിലാണ്. ഫിലിസ്ത്യര്‍ എനിക്കെതിരായി യുദ്ധംചെയ്യുന്നു. ദൈവമാകട്ടെ എന്നില്‍നിന്നകന്നുമിരിക്കുന്നു. അവിടുന്ന്, പ്രവാചകന്മാരിലൂടെയോ സ്വപ്നത്തിലൂടെയോ എനിക്കുത്തരം നല്കുന്നില്ല. അതുകൊണ്ട് ഞാന്‍ എന്തുചെയ്യണമെന്നു പറഞ്ഞുതരേണ്ടതിനാണ് അങ്ങയെ വിളിപ്പിച്ചത്.
16: സാമുവല്‍ പറഞ്ഞു: കര്‍ത്താവ് നിന്നില്‍നിന്നകന്ന്, നിനക്കെതിരായിരിക്കേ, എന്തിനാണ് എന്നോടു ചോദിക്കുന്നത്?
17: എന്നിലൂടെ അരുളിചെയ്തതുപോലെ കര്‍ത്താവു പ്രവര്‍ത്തിച്ചിരിക്കുന്നു. അവിടുന്നു രാജ്യം നിന്നില്‍നിന്നെടുത്ത് നിൻ്റെ അയല്‍ക്കാരനായ ദാവീദിനു കൊടുത്തിരിക്കുന്നു.
18: കര്‍ത്താവിൻ്റെ സ്വരം നീ ശ്രവിച്ചില്ല. അമലേക്കിൻ്റെമേല്‍ അവിടുത്തേക്കുള്ള ഉഗ്രകോപം നീ നടപ്പാക്കിയില്ല. അതിനാലാണ്, കര്‍ത്താവിപ്പോള്‍ നിന്നോടിങ്ങനെ പ്രവര്‍ത്തിക്കുന്നത്.
19: കൂടാതെ, നിന്നോടൊപ്പം ഇസ്രായേലിനെയും കര്‍ത്താവു ഫിലിസ്ത്യരുടെ കരങ്ങളിലേല്പിക്കും. നീയും നിൻ്റെ പുത്രന്മാരും നാളെ എന്നോടു ചേരും. ഇസ്രായേല്‍സൈന്യത്തെയും കര്‍ത്താവു ഫിലിസ്ത്യരുടെ കരങ്ങളിലേല്പിക്കും.
20: സാവൂള്‍ പെട്ടെന്ന്, നെടുനീളത്തില്‍ നിലത്തുവീണു. സാമുവലിൻ്റെ വാക്കുകള്‍നിമിത്തം അത്യധികം ഭയപ്പെട്ടു. അന്നുമുഴുവന്‍ ഭക്ഷണമൊന്നും കഴിക്കാതിരുന്നതിനാല്‍ അവൻ്റെ ശക്തി ചോര്‍ന്നുപോയി.
21: ആ സ്ത്രീ സാവൂളിൻ്റെയടുക്കല്‍ വന്നു. അവന്‍ പരിഭ്രാന്തനാണെന്നുകണ്ട് അവള്‍ പറഞ്ഞു: ഇതാ അങ്ങയുടെ ദാസി അങ്ങയെ അനുസരിച്ചു. ഞാനെൻ്റെ ജീവന്‍ ഉപേക്ഷിച്ചുപോലും അങ്ങ് എന്നോടാവശ്യപ്പെട്ടതനുസരിച്ചു.
22: ഇപ്പോള്‍ അങ്ങ് ഈ ദാസിയുടെ വാക്കുകള്‍ കേള്‍ക്കണമേ! ഞാന്‍ ഒരു കഷണം അപ്പം അങ്ങേയ്ക്കു തരട്ടെ? യാത്രയ്ക്കു ശക്തിലഭിക്കാന്‍ അങ്ങതു ഭക്ഷിക്കണം.
23: അവനതു നിരസിച്ചു; അവൻ്റെ ഭൃത്യന്മാരും അവളോടൊപ്പം രാജാവിനെ നിര്‍ബന്ധിച്ചു. അവരുടെ വാക്കുകേട്ട് അവന്‍ നിലത്തുനിന്നെഴുന്നേറ്റു കിടക്കയിലിരുന്നു.
24: അവളുടെ വീട്ടില്‍ മെഴുത്ത ഒരു പശുക്കിടാവുണ്ടായിരുന്നു. അവള്‍ തിടുക്കത്തില്‍ അതിനെക്കൊന്നു പാകംചെയ്തു. മാവുകുഴച്ച്, പുളിപ്പില്ലാത്ത അപ്പവും ചുട്ടു.
25: അവളതു സാവൂളിനും ഭൃത്യന്മാര്‍ക്കും വിളമ്പി; അവര്‍ ഭക്ഷിച്ചു. ആ രാത്രിയില്‍തന്നെ അവര്‍ തിരിച്ചുപോയി.
അദ്ധ്യായം 29
ഫിലിസ്ത്യര്‍, ദാവീദിനെയുപേക്ഷിക്കുന്നു
1: ഫിലിസ്ത്യസേന അഫെക്കില്‍ ഒരുമിച്ചുകൂടി. ഇസ്രായേല്യര്‍ ജസ്രേലിലുള്ള നീര്‍ച്ചാലിനടുത്തു പാളയമടിച്ചു.
2: ഫിലിസ്ത്യപ്രഭുക്കന്മാര്‍ നൂറുനൂറായും ആയിരമായിരമായും മുമ്പോട്ടുനീങ്ങി. ദാവീദും അനുയായികളും അക്കീഷിനോടൊത്തു പിന്‍നിരയിലായിരുന്നു. അപ്പോള്‍ ഫിലിസ്ത്യസേനാധിപന്മാര്‍ ചോദിച്ചു: ഈ ഹെബ്രായര്‍ എന്താണിവിടെച്ചെയ്യുന്നത്?
3: അക്കീഷ് അവരോടു പറഞ്ഞു: ഇതു ദാവീദല്ലേ? ഇസ്രായേല്‍രാജാവായ സാവൂളിൻ്റെ ഭൃത്യന്‍. ദിവസങ്ങളല്ല വര്‍ഷങ്ങളായി അവന്‍ എന്നോടുകൂടെയായിട്ട്. എന്നെ അഭയംപ്രാപിച്ച നാള്‍മുതല്‍ ഇന്നുവരെ അവനില്‍ ഒരു കുറ്റവും ഞാന്‍ കണ്ടില്ല.
4: ഫിലിസ്ത്യസേനാധിപന്മാര്‍ അവനോടു കോപത്തോടെ പറഞ്ഞു: അവനെ തിരിച്ചയയ്ക്കുക. അവനു കൊടുത്ത സ്ഥലത്തേക്ക് അവന്‍ പോകട്ടെ. യുദ്ധരംഗത്തുവച്ച്, നമ്മുടെ ശത്രുവാകാതിരിക്കേണ്ടതിന് നമ്മോടൊത്ത് വരേണ്ടാ. നമ്മുടെ ആളുകളുടെ തലകൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് അവന്‍ തൻ്റെ യജമാനനെ പ്രസാദിപ്പിക്കുക?
5: ഇവനെപ്പറ്റിയല്ലേ അവര്‍ ആടിപ്പാടുന്നത്? സാവൂള്‍ ആയിരങ്ങളെകൊന്നു; ദാവീദ് പതിനായിരങ്ങളെയും.
6: അക്കീഷ് ദാവീദിനെ വിളിച്ചുപറഞ്ഞു: തീര്‍ച്ചയായും നീ സത്യസന്ധനാണ്. പാളയത്തില്‍ എന്നോടുകൂടെയുള്ള നിൻ്റെ പെരുമാറ്റം എനിക്കു തൃപ്തികരമായിരുന്നു. നീ എൻ്റെയടുക്കല്‍ വന്നനാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ നിന്നില്‍ ഒരു കുറ്റവും കണ്ടില്ല.
7: എന്നാല്‍, പ്രഭുക്കന്മാര്‍ക്കു നീ സ്വീകാര്യനല്ല. ആകയാല്‍, നീ ഇപ്പോള്‍ മടങ്ങിപ്പോവുക; ഫിലിസ്ത്യപ്രഭുക്കന്‍മാര്‍ക്ക് അനിഷ്ടമുണ്ടാകാതിരിക്കാന്‍ സമാധാനത്തോടെ തിരികെപ്പൊയ്‌ക്കൊള്ളുക.
8: ദാവീദ് ചോദിച്ചു: ഞാനെന്താണു ചെയ്തത്? എൻ്റെ യജമാനനായ രാജാവിൻ്റെ ശത്രുക്കള്‍ക്കെതിരായി യുദ്ധത്തിനു പോകാതിരിക്കാന്‍മാത്രം അങ്ങയുടെ സന്നിധിയില്‍വന്ന നാള്‍മുതല്‍ ഇന്നുവരെ എന്തുതെറ്റാണ് അങ്ങെന്നില്‍ കണ്ടത്?
9: അക്കീഷ് പറഞ്ഞു: നീ എൻ്റെ മുമ്പില്‍ ദൈവദൂതനെപ്പോലെ നിഷ്‌കളങ്കനാണ്. എന്നാല്‍, നീ ഞങ്ങളോടൊത്തു യുദ്ധത്തിനു പോരേണ്ടാ എന്നാണ്, ഫിലിസ്ത്യസേനാധിപന്മാര്‍ പറയുന്നത്.
10: ആകയാല്‍, നീ അനുചരന്മാരോടൊത്ത് അതിരാവിലെ, വെട്ടംവീഴുമ്പോള്‍ത്തന്നെ പൊയ്ക്കൊള്ളുക.
11: അതനുസരിച്ച്, ദാവീദ് അനുചരന്മാരോടൊത്ത്, ഫിലിസ്ത്യദേശത്തേക്കു മടങ്ങി. ഫിലിസ്ത്യരാകട്ടെ ജസ്രേലിലേക്കും പോയി.
അദ്ധ്യായം 30
അമലേക്യരുമായി യുദ്ധം
1: ദാവീദും അനുയായികളും മൂന്നാംദിവസം സിക്‌ലാഗിലെത്തിയപ്പോഴെക്കും അമലേക്യര്‍ നെഗെബും സിക്‌ലാഗും ആക്രമിച്ചുകഴിഞ്ഞിരുന്നു. അവര്‍ സിക്‌ലാഗു പിടിച്ചടക്കി അഗ്നിക്കിരയാക്കി.
2: സ്ത്രീകളെയും പ്രായഭേദമെന്നിയേ മറ്റുള്ളവരെയും തടവുകാരായി പിടിച്ചുകൊണ്ടുപോയി. ആരെയും കൊന്നില്ല.
3: ദാവീദും അനുയായികളും നഗരത്തിലെത്തിയപ്പോള്‍ അത് അഗ്നിക്കിരയായതായും തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി പിടിച്ചുകൊണ്ടുപോയതായും കണ്ടു.
4: ദാവീദും അനുയായികളും ശക്തികെടുന്നതുവരെ കരഞ്ഞു.
5: ദാവീദിൻ്റെ ഭാര്യമാരായ ജസ്രേല്‍ക്കാരി അഹിനോവാമും നാബാലിൻ്റെ വിധവ കാര്‍മ്മലില്‍നിന്നുള്ള അബിഗായിലും തടവുകാരായി പിടിക്കപ്പെട്ടിരുന്നു.
6: ദാവീദ് അത്യധികം ദുഃഖിതനായി. തങ്ങളുടെ പുത്രീപുത്രന്മാരെയോര്‍ത്തു കടുത്ത അമര്‍ഷമുണ്ടായതുകൊണ്ട്, അവനെ കല്ലെറിയണമെന്നു ജനം പറഞ്ഞു. എന്നാല്‍, അവന്‍ തൻ്റെ ദൈവമായ കര്‍ത്താവില്‍ ശരണംവച്ചു.
7: ദാവീദ് അഹിമലെക്കിൻ്റെ മകനും പുരോഹിതനുമായ അബിയാഥറിനോടു പറഞ്ഞു: എഫോദ് എൻ്റെയടുക്കല്‍ കൊണ്ടുവരുക. അബിയാഥര്‍ അതു കൊണ്ടുവന്നു.
8: ദാവീദ് കര്‍ത്താവിനോടാരാഞ്ഞു: ഞാന്‍ കവര്‍ച്ചക്കാരെ പിന്തുടരണമോ? ഞാനവരെ പിടികൂടുമോ? കര്‍ത്താവരുളിച്ചെയ്തു: പിന്തുടരുക; തീര്‍ച്ചയായും നീയവരെ പിടികൂടി സകലരെയും വീണ്ടെടുക്കും.
9: ദാവീദ് തൻ്റെ അറുനൂറ് അനുചരന്മാരോടുംകൂടെ ബസോര്‍നീര്‍ച്ചാലിനടുത്തെത്തി. കുറേപ്പേര്‍ അവിടെത്തങ്ങി.
10: ദാവീദ് നാനൂറുപേരോടൊത്തു മുന്നേറി. ഇരുനൂറുപേര്‍ ക്ഷീണിച്ചവശരായി ബസോര്‍ അരുവി കടക്കാനാവാതെ അവിടെത്തങ്ങി.
11: അവര്‍ ഒരു ഈജിപ്തുകാരനെ വെളിമ്പ്രദേശത്തു കണ്ടു. അവനെ ദാവീദിൻ്റെയടുക്കല്‍ കൊണ്ടുവന്നു. അവര്‍ കൊടുത്ത അപ്പം അവന്‍ ഭക്ഷിച്ചു.
12: കുടിക്കാന്‍ വെള്ളവും അത്തിപ്പഴംകൊണ്ടുള്ള ഒരു കഷണം അടയും രണ്ടുകുല ഉണക്കമുന്തിരിയും അവനു കൊടുത്തു. ഭക്ഷിച്ചുകഴിഞ്ഞപ്പോള്‍ അവനുണര്‍വുണ്ടായി. മൂന്നു രാത്രിയും പകലും അവന്‍ ഒന്നും തിന്നുകയോ കുടിക്കുകയോചെയ്തിട്ടില്ലായിരുന്നു.
13: ദാവീദവനോടു ചോദിച്ചു: നീയാരാണ്? എവിടെനിന്നു വരുന്നു? അവന്‍ പ്രതിവചിച്ചു: ഒരമലേക്യൻ്റെ വേലക്കാരനായ ഈജിപ്തുകാരനാണു ഞാന്‍. മൂന്നു ദിവസംമുമ്പ്, എനിക്കൊരു രോഗം പിടിപെട്ടതിനാല്‍ യജമാനന്‍ എന്നെയുപേക്ഷിച്ചു.
14: ഞങ്ങള്‍ ക്രേത്യരുടെ തെക്കുഭാഗവും ആക്രമിച്ചു. സിക്‌ലാഗ് തീവച്ചു നശിപ്പിച്ചു.
15: ദാവീദ് അവനോടു ചോദിച്ചു: ആ സംഘത്തിൻ്റെയടുക്കലേക്കു നിനക്കെന്നെ കൊണ്ടുപോകാമോ? അവന്‍ പറഞ്ഞു: അങ്ങെന്നെ കൊല്ലുകയില്ലെന്നും എൻ്റെ യജമാനൻ്റെ കൈയില്‍ എന്നെയേല്പിക്കുകയില്ലെന്നും ദൈവനാമത്തില്‍ സത്യംചെയ്താല്‍ ഞാനങ്ങയെ ആ സംഘത്തിൻ്റെയടുക്കലെത്തിക്കാം.
16: അവന്‍ ദാവീദിനെ കൂട്ടിക്കൊണ്ടുചെല്ലുമ്പോള്‍ അവര്‍ തിന്നും കുടിച്ചും നൃത്തംചെയ്തും ആ പ്രദേശത്തെല്ലാം വിഹരിക്കുകയായിരുന്നു. അവര്‍ ഫിലിസ്ത്യദേശത്തുനിന്നും യൂദായുടെ പ്രദേശത്തുനിന്നും ധാരാളം കൊള്ളവസ്തുക്കള്‍ തട്ടിയെടുത്തിരുന്നു.
17: അന്നു സന്ധ്യമുതല്‍ പിറ്റെന്നാള്‍ സന്ധ്യവരെ ദാവീദ് അവരെ കൊന്നൊടുക്കി. ഒട്ടകങ്ങളുടെമേല്‍ക്കയറി ഓടിപ്പോയ നാനൂറുപേരൊഴികെ മറ്റാരും രക്ഷപെട്ടില്ല.
18: അമലേക്യര്‍ തട്ടിയെടുത്തതെല്ലാം ദാവീദ് വീണ്ടെടുത്തു; തൻ്റെ രണ്ടു ഭാര്യമാരെയും രക്ഷപെടുത്തി..
19: അവര്‍ അപഹരിച്ചതൊന്നും, പുത്രന്മാരോ പുത്രിമാരോ, ചെറുതോ വലുതോ ആയ മറ്റു വസ്തുക്കളോ ദാവീദിനു നഷ്ടപ്പെട്ടില്ല;
20: അവന്‍ എല്ലാം വീണ്ടെടുത്തു. ആടുമാടുകളെയെല്ലാം അവന്‍ മുമ്പില്‍ വിട്ടു. ഇവ ദാവീദിൻ്റെ കൊള്ളവസ്തുക്കളെന്ന് അവയെ തെളിച്ചിരുന്നവര്‍ പറഞ്ഞു.
21: തൻ്റെ കൂടെപ്പോരാന്‍ സാധിക്കാതെ ക്ഷീണിച്ചവശരായി ബസോര്‍നീര്‍ച്ചാലിനടുത്ത് താമസിച്ചിരുന്ന ഇരുനൂറുപേരുടെയടുക്കലേക്ക് ദാവീദ് ചെന്നു. അവര്‍ അവനെയും അവൻ്റെ കൂടെപ്പോയിരുന്നവരെയും എതിരേല്‍ക്കാന്‍ ഇറങ്ങിച്ചെന്നു. ദാവീദ് അടുത്തുചെന്ന് അവരെ അഭിവാദനംചെയ്തു.
22: ദാവീദിനോടൊപ്പം പോയിരുന്നവരില്‍ ദുഷ്ടരും നീചരുമായവര്‍ പറഞ്ഞു: അവര്‍ നമ്മോടൊത്തു പോരാതിരുന്നതിനാല്‍, നാം വീണ്ടെടുത്ത കൊള്ളവസ്തുക്കളില്‍ ഒന്നുമവര്‍ക്കു കൊടുക്കരുത്. ഓരോരുത്തനും ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടു പൊയ്‌ക്കൊള്ളട്ടെ..
23: അപ്പോള്‍ ദാവീദ് പറഞ്ഞു: സഹോദരന്മാരേ, നിങ്ങളങ്ങനെ ചെയ്യരുത്. കൊള്ളക്കാരായ ശത്രുക്കളില്‍നിന്നു നമ്മെ രക്ഷിച്ച്, അവരെ നമ്മുടെ കൈയിലേല്പിച്ചുതന്ന കര്‍ത്താവിൻ്റെ ദാനങ്ങളാണിവ.
24: ഇക്കാര്യത്തില്‍ നിങ്ങളുടെ വാക്കുകള്‍ ആരു കേള്‍ക്കും? യുദ്ധത്തിനു പോകുന്നവൻ്റെയും ഭാണ്ഡംസൂക്ഷിക്കുന്നവൻ്റെയും ഓഹരി സമമായിരിക്കണം.
25: അന്നുമുതലിന്നുവരെ ഇസ്രായേലില്‍ ഇതൊരു ചട്ടവും നിയമവുമായിത്തീര്‍ന്നു.
26: ദാവീദ് സിക്‌ലാഗിലെത്തി. കൊള്ളവസ്തുക്കളില്‍ ഒരു ഭാഗം തൻ്റെ സുഹൃത്തുക്കളായ യൂദായിലെ ശ്രേഷ്ഠന്മാര്‍ക്ക് കൊടുത്തയച്ചു കൊണ്ടു പറഞ്ഞു: കര്‍ത്താവിൻ്റെ ശത്രുക്കളെ കൊള്ളയടിച്ചതില്‍നിന്ന് ഇതാ നിങ്ങള്‍ക്കൊരു സമ്മാനം.
27: ബഥേല്‍, നെഗെബിലെ റാമോത്ത്, യത്തീര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കും
28: അരോവര്‍, സിഫ്മോത്ത്, എഷ്ത്തെമോവാ,
29: റാക്കല്‍, ജറാമേല്യരുടെയും കേന്യരുടെയും പട്ടണങ്ങള്‍,
30: ഹോര്‍മാ, ബൊറാഷാന്‍, അത്താക്ക്,
31: ഹെബ്രോണ്‍ എന്നിങ്ങനെ ദാവീദും അവൻ്റെ ആളുകളും ചുറ്റിത്തിരിഞ്ഞ സ്ഥലങ്ങളിലുള്ള എല്ലാവര്‍ക്കും ഓരോ ഭാഗം കൊടുത്തയച്ചു.
അദ്ധ്യായം 31
സാവൂളിൻ്റെയും പുത്രന്മാരുടെയും മരണം
1: ഫിലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധംചെയ്തു. ഇസ്രായേല്യര്‍ ഫിലിസ്ത്യരോടു തോറ്റോടി, ഗില്‍ബോവാക്കുന്നില്‍ മരിച്ചുവീണു.
2: ഫിലിസ്ത്യര്‍ സാവൂളിനെയും പുത്രന്മാരെയും അനുധാവനംചെയ്ത്, അവൻ്റെ പുത്രന്മാരായ ജോനാഥാനെയും അബിനാദാബിനെയും മല്‍ക്കീഷുവായെയും വധിച്ചു.
3: സാവൂളിനുചുറ്റും ഉഗ്രമായ പോരാട്ടംനടന്നു. വില്ലാളികള്‍ അവൻ്റെ രക്ഷാനിരഭേദിച്ച് അവനെ മാരകമായി മുറിവേല്പിച്ചു.
4: സാവൂള്‍ തൻ്റെ ആയുധവാഹകനോടു പറഞ്ഞു: ഈ അപരിച്ഛേദിതര്‍ എന്നെ അപമാനിക്കുകയും കുത്തിക്കൊല്ലുകയും ചെയ്യാതിരിക്കേണ്ടതിന്, വാളൂരി എന്നെക്കൊല്ലുക. പക്ഷേ, അവനതു ചെയ്തില്ല. അവന്‍ അത്യധികം ഭയപ്പെട്ടിരുന്നു. അതിനാല്‍ സാവൂള്‍ സ്വന്തം വാളിന്‍മേല്‍വീണു മരിച്ചു.
5: സാവൂള്‍ മരിച്ചെന്നുകണ്ടപ്പോള്‍ ആയുധവാഹകനും തൻ്റെ വാളിന്‍മേല്‍വീണ് അവനോടൊത്തു മരിച്ചു.
6: ഇങ്ങനെ സാവൂളും മൂന്നു പുത്രന്മാരും ആയുധവാഹകനും മറ്റാളുകളും അന്ന് ഒന്നിച്ചു മരിച്ചു.
7: താഴ്‌വരയുടെ അപ്പുറത്തും ജോര്‍ദ്ദാൻ്റെ അക്കരയുമുണ്ടായിരുന്ന ഇസ്രായേല്യര്‍, തങ്ങളുടെ ആളുകള്‍ ഓടിപ്പോയെന്നും സാവൂളും പുത്രന്മാരും മരിച്ചെന്നുംകണ്ടപ്പോള്‍ നഗരങ്ങള്‍വിട്ട്, ഓടിപ്പോയി. ഫിലിസ്ത്യര്‍വന്ന്, അവിടെ താമസംതുടങ്ങുകയും ചെയ്തു.
8: കൊല്ലപ്പെട്ടവരുടെ വസ്ത്രമുരിയാന്‍ ഫിലിസ്ത്യര്‍ പിറ്റേദിവസം വന്നപ്പോള്‍ സാവൂളും പുത്രന്മാരും ഗില്‍ബോവാക്കുന്നില്‍ മരിച്ചുകിടക്കുന്നതു കണ്ടു.
9: അവരവൻ്റെ തലവെട്ടി, ആയുധങ്ങളഴിച്ചെടുത്തു. ഫിലിസ്ത്യരാജ്യത്തൊട്ടാകെ, തങ്ങളുടെ വിഗ്രഹങ്ങളോടും ജനങ്ങളോടും ഈ സദ്‌വാര്‍ത്ത അറിയിക്കാന്‍ ദൂതന്മാരെ അയച്ചു.
10: സാവൂളിൻ്റെ ആയുധം അവര്‍ അസ്താര്‍ത്തെദേവതകളുടെ ക്ഷേത്രത്തില്‍ വച്ചു. അവൻ്റെ ശരീരം ബത്ഷാൻ്റെ ഭിത്തിയില്‍ കെട്ടിത്തൂക്കി.
11: ഫിലിസ്ത്യര്‍ സാവൂളിനോടുചെയ്തത് യാബെഷ്ഗിലയാദ് നിവാസികള്‍ കേട്ടപ്പോള്‍,
12: യുദ്ധവീരന്മാര്‍ രാത്രിമുഴുവന്‍ സഞ്ചരിച്ച് ബത്ഷാൻ്റെ ഭിത്തിയില്‍നിന്ന് സാവൂളിൻ്റെയും പുത്രന്മാരുടെയും ശരീരമെടുത്തു യാബെഷില്‍കൊണ്ടുവന്നു ദഹിപ്പിച്ചു.
13: അവരുടെ അസ്ഥികള്‍ യാബെഷിലെ പിചുലവൃക്ഷത്തിൻ്റെ ചുവട്ടില്‍ സംസ്‌കരിച്ചു. അവര്‍ ഏഴുദിവസം ഉപവസിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ