എൺപത്തൊമ്പതാം ദിവസം: 1 രാജാക്കന്മാര്‍ 7 - 8


അദ്ധ്യായം 7

രാജകൊട്ടാരം

1: സോളമന്‍ പതിമൂന്നു വര്‍ഷംകൊണ്ടു കൊട്ടാരംപണിതു പൂര്‍ത്തിയാക്കി.
2: അവന്‍ ലബനോന്‍ കാനനമന്ദിരവും നിര്‍മ്മിച്ചു. അതിന് നീളം നൂറു മുഴം, വീതി അമ്പതു മുഴം, ഉയരം മുപ്പതു മുഴം. അതിനു ദേവദാരുകൊണ്ടുള്ള മൂന്നുനിര തൂണുകളും ഉത്തരവുമുണ്ടായിരുന്നു.
3: ഓരോനിരയിലും പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേല്‍ തുലാംവച്ച്, ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.
4: മൂന്നുനിര ജാലകങ്ങള്‍ ഇരുഭിത്തികളിലും പരസ്പരാഭിമുഖമായി നിര്‍മ്മിച്ചു.
5: വാതിലുകളും ജനലുകളും ചതുരാകൃതിയിലുണ്ടാക്കി; ഇരുവശങ്ങളിലുമുള്ള ജനലുകള്‍ മൂന്നുനിരയില്‍ പരസ്പരാഭിമുഖമായാണുറപ്പിച്ചത്.
6: അമ്പതുമുഴം നീളവും മുപ്പതുമുഴം വീതിയുമുള്ള സ്തംഭശാലയും അവന്‍ പണിയിച്ചു. അതിന്റെ മുന്‍വശത്ത്, തൂണുകളില്‍ വിതാനത്തോടുകൂടെ പൂമുഖവുംതീര്‍ത്തു.
7: ന്യായാസനമണ്ഡപവും അവന്‍ നിര്‍മ്മിച്ചു. തറമുതല്‍ മുകളറ്റംവരെ ദേവദാരുകൊണ്ടാണ് അതു നിര്‍മ്മിച്ചത്.
8: മണ്ഡപത്തിന്റെ പിന്‍ഭാഗത്ത് തനിക്കു വസിക്കാന്‍ അതേ ശില്പവേലകളോടുകൂടിയ ഒരു ഭവനവും നിര്‍മ്മിച്ചു. ഇതേരീതിയില്‍ ഒരു ഭവനം തന്റെ ഭാര്യയായ ഫറവോയുടെ പുത്രിക്കുവേണ്ടിയും പണിതു.
9: ഒരേ തോതില്‍ വെട്ടിയെടുത്ത വിലയേറിയ കല്ലുകൊണ്ടാണ് ഇവയുടെയെല്ലാം അസ്തിവാരംമുതല്‍ മേല്പുരവരെ അകവും പുറവും, കര്‍ത്താവിന്റെ ആലയത്തിന്റെ അങ്കണംമുതല്‍ മുഖ്യാങ്കണംവരെയും പണികഴിപ്പിച്ചത്.
10: അടിസ്ഥാനമിട്ടത് എട്ടും പത്തും മുഴമുള്ള വിലയേറിയ വലിയ കല്ലുകൊണ്ടാണ്.
11: അതിനുമീതേ ഒരേ തോതില്‍ ചെത്തിയെടുത്ത വിലയേറിയ കല്ലുകളും ദേവദാരുപ്പലകകളും പാകിയിരുന്നു.
12: മുഖ്യാങ്കണത്തിനു ചുറ്റുമെന്നതുപോലെ കര്‍ത്താവിന്റെ ആലയത്തിനും പൂമുഖത്തിനുംചുറ്റും മൂന്നുവരി ചെത്തിയ കല്ലും ഒരുവരി ദേവദാരുപ്പലകയുമുണ്ടായിരുന്നു.


ദേവാലയത്തിന്റെ ഇതര സജ്ജീകരണങ്ങള്‍


13: സോളമന്‍ രാജാവു ടയിറില്‍നിന്നു ഹീരാമിനെ ആളയച്ചുവരുത്തി.
14: അവന്‍ നഫ്താലിഗോത്രത്തിലെ ഒരു വിധവയുടെ മകനായിരുന്നു. ടയിര്‍ക്കാരനായ ഒരു പിച്ചളപ്പണിക്കാരനായിരുന്നു അവന്റെ പിതാവ്. ഹീരാം ഏതുതരം പിച്ചളപ്പണിയുംചെയ്യാൻപോരുന്ന പാടവവും ബുദ്ധിയുമുള്ള ശില്പിയായിരുന്നു. അവന്‍ വന്ന്, സോളമന്‍രാജാവിന്, എല്ലാപ്പണികളുംചെയ്തുകൊടുത്തു.
15: അവന്‍ രണ്ട് ഓട്ടു സ്തംഭങ്ങളുണ്ടാക്കി. ഓരോന്നിനും പതിനെട്ടുമുഴം ഉയരവും പന്ത്രണ്ടുമുഴം വണ്ണവുമായിരുന്നു. അകംപൊള്ളയായി നാലു വിരല്‍ കനത്തിലാണ് അതു നിര്‍മ്മിച്ചത്.
16: സ്തംഭങ്ങളുടെ മുകളില്‍സ്ഥാപിക്കാന്‍ അവന്‍ ഓടുകൊണ്ട്, രണ്ടു മകുടങ്ങള്‍ വാര്‍ത്തു. ഓരോന്നിന്റെയും ഉയരം അഞ്ചുമുഴം.
17: രണ്ടു സ്തംഭങ്ങളുടെയും മുകളിലെ മകുടങ്ങളില്‍ ചിത്രപ്പണിചെയ്ത തൊങ്ങലും ചങ്ങലയും ഘടിപ്പിച്ചു.
18: സ്തംഭങ്ങളുടെ മുകളിലുള്ള മകുടങ്ങളിലെ തൊങ്ങലുകളുടെമീതേ, മകുടങ്ങള്‍ മൂടത്തക്കവിധം, രണ്ടുവരി മാതളപ്പഴം കൊത്തിവച്ചു.
19: പൂമുഖത്തുള്ള സ്തംഭങ്ങളുടെ മകുടങ്ങള്‍, നാലു മുഴം ഉയരത്തില്‍, ലില്ലിപ്പുഷ്പത്തിന്റെ ആകൃതിയിലായിരുന്നു.
20: സ്തംഭങ്ങളുടെ മുകളില്‍ തൊങ്ങലുകളോടുചേര്‍ന്ന് ഉന്തിനില്‍ക്കുന്നഭാഗത്തു മകുടങ്ങള്‍ സ്ഥാപിച്ചു. അവയ്ക്കുചുറ്റും രണ്ടുനിരയായി ഇരുനൂറു മാതളപ്പഴംവീതം കൊത്തിയിരുന്നു.
21: ദേവാലയത്തിന്റെ പൂമുഖത്താണു സ്തംഭങ്ങള്‍ സ്ഥാപിച്ചത്. വലത്തുവശത്തെ സ്തംഭത്തിനു യാക്കിന്‍ എന്നും ഇടതുവശത്തേതിനു ബോവാസ് എന്നും പേരിട്ടു.
22: സ്തംഭങ്ങളുടെ ഉപരിഭാഗത്ത് ലില്ലിപ്പുഷ്പങ്ങള്‍ കൊത്തിയിരുന്നു. ഇപ്രകാരം സ്തംഭങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
23: ഉരുക്കിയ ലോഹംകൊണ്ട് അവന്‍ ഒരു ജലസംഭരണി വൃത്താകൃതിയില്‍ നിര്‍മ്മിച്ചു. അതിന്റെ വ്യാസം പത്തുമുഴം, ആഴം അഞ്ചു മുഴം, ചുറ്റളവ് മുപ്പതു മുഴം.
24: വക്കിനു താഴെ, ചുറ്റും മുപ്പതു മുഴം നീളത്തില്‍ കായ്കളുണ്ടാക്കിയിരുന്നു. കായ്കള്‍ രണ്ടു നിരകളായി ജലസംഭരണിയോടൊപ്പമാണു വാര്‍ത്തെടുത്തത്.
25: പന്ത്രണ്ടു കാളകളുടെ പുറത്താണു ജലസംഭരണി സ്ഥാപിച്ചിരുന്നത്. അവയില്‍ മുമ്മൂന്നെണ്ണം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും തിരിഞ്ഞുനിന്നു. അവയുടെ പിന്‍ഭാഗം ജലസംഭരണിയിലേക്കു തിരിഞ്ഞുനിന്നു.
26: ജലസംഭരണിക്ക് ഒരു കൈപ്പത്തിയുടെ കനമുണ്ടായിരുന്നു. അതിന്റെ വക്ക് കോപ്പയുടേതെന്നപോലെ, ലില്ലിപ്പുഷ്പംപോലെ ആയിരുന്നു. രണ്ടായിരം ബത്ത് വെള്ളം അതില്‍ക്കൊള്ളുമായിരുന്നു.
27: ഹീരാം ഓടുകൊണ്ടു നാലുമുഴം നീളവും നാലുമുഴം വീതിയും മൂന്നുമുഴം ഉയരവുമുള്ള പത്തു പീഠങ്ങളുണ്ടാക്കി.
28: പീഠങ്ങള്‍ പണിതത് ഇങ്ങനെയാണ്; പീഠത്തിന്റെ പലകകള്‍ ചട്ടത്തിലുറപ്പിച്ചു.
29: പലകകളില്‍ സിംഹം, കാള, കെരൂബ് എന്നിവയുടെ രൂപങ്ങള്‍ കൊത്തിയുണ്ടാക്കി. ചട്ടത്തില്‍ താഴെയും മുകളിലും സിംഹം, കാള, പുഷ്പം എന്നിവ കൊത്തിവച്ചു.
30: ഓരോ പീഠത്തിനും ഓടുകൊണ്ടുള്ള നാലു ചക്രങ്ങളും അച്ചു തണ്ടുകളുമുണ്ടായിരുന്നു. നാലു കോണുകളിലും ക്ഷാളനപാത്രത്തിനുള്ള താങ്ങുകളുണ്ടായിരുന്നു, അവയില്‍ പുഷ്പമാല്യം വാര്‍ത്തിരുന്നു.
31: ഒരു മുഴം ഉയര്‍ന്നുനില്‍ക്കുന്ന ഒരു മകുടത്തിലാണ് അതിന്റെ വായ് ഉറപ്പിച്ചിരുന്നത്. പീഠംപോലെ വൃത്താകൃതിയില്‍ ഒന്നരമുഴം ഉയരമുള്ളതായിരുന്നു അത്. അതിലും കൊത്തുപണികളുണ്ടായിരുന്നു. അവയുടെ പലകകള്‍ വൃത്താകൃതിയിലല്ല, ചതുരത്തിലായിരുന്നു.
32: നാലു ചക്രങ്ങളും പലകയ്ക്കടിയിലായിരുന്നു. അവയുടെ അച്ചുതണ്ടുകള്‍ പീഠത്തോടു ഘടിപ്പിച്ചിരുന്നു. ചക്രത്തിന്റെ ഉയരം ഒന്നരമുഴം.
33: രഥത്തിന്റെ ചക്രങ്ങള്‍പോലെയാണ് ഇവയും. അച്ചുതണ്ടുകളും പട്ടകളും ആരക്കാലുകളും ചക്രനാഭികളും വാര്‍ത്തുണ്ടാക്കിയവയായിരുന്നു.
34: ഓരോ പീഠത്തിന്റെയും നാലുകോണിലും താങ്ങുകള്‍ ഉണ്ടായിരുന്നു. അവ പീഠത്തോടു ഘടിപ്പിച്ചിരുന്നു.
35: പീഠത്തിന്റെ മേല്‍ഭാഗത്ത് അരമുഴം ഉയരമുള്ള ഒരു വളയം നിര്‍മ്മിച്ചു. അതിന്റെ താങ്ങുകളും തട്ടുകളും മുകള്‍ഭാഗത്തു ഘടിപ്പിച്ചിരുന്നു.
36: താങ്ങുകളുടെയും തട്ടുകളുടെയും ഉപരിതലത്തില്‍ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവ, ചുറ്റും പുഷ്പമാല്യങ്ങളോടുകൂടി കൊത്തിവച്ചു.
37: ഇങ്ങനെ ഒരേ അളവിലും രൂപത്തിലും ഹീരാം പത്തു പീഠങ്ങള്‍ പണിതു.
38: അവന്‍ ഓടുകൊണ്ടു പത്തു ക്ഷാളനപാത്രങ്ങള്‍ നിര്‍മ്മിച്ചു. ഓരോ പീഠത്തിലും ഓരോ ക്ഷാളനപാത്രം ഉറപ്പിച്ചു. നാല്പതു ബത്ത് സ്‌നാനത്തിനുള്ള ജലംകൊള്ളുന്നതും നാലുമുഴം ഉയരമുള്ളതുമായിരുന്നു ഓരോന്നും.
39: പീഠങ്ങളില്‍ അഞ്ചെണ്ണം ദേവാലയത്തിന്റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തുമാണു സ്ഥാപിച്ചത്. ജലസംഭരണി ദേവാലയത്തിന്റെ തെക്കുകിഴക്കേ മൂലയിലായിരുന്നു.
40: ഹീരാം കലങ്ങളും ചട്ടുകങ്ങളും കോപ്പകളുമുണ്ടാക്കി. ഇങ്ങനെ അവന്‍ സോളമന്‍ രാജാവിനുവേണ്ടി കര്‍ത്താവിന്റെ ആലയത്തിലെ പണികള്‍ പൂര്‍ത്തിയാക്കി.
41: രണ്ടു സ്തംഭങ്ങള്‍, അവയുടെ ഗോളാകൃതിയിലുള്ള മകുടങ്ങള്‍, അവയെ മൂടുന്ന രണ്ടു വലപ്പണികള്‍,
42: ആ വലപ്പണികളില്‍ രണ്ടു നിരയായി നാനൂറു മാതളപ്പഴങ്ങള്‍,
43: പത്തു പീഠങ്ങള്‍, അവയില്‍ പത്തു ക്ഷാളനപാത്രങ്ങള്‍,
44: ഒരു ജലസംഭരണി, അതിന്റെ അടിയില്‍ പന്ത്രണ്ടു കാള എന്നിവ ഹീരാം നിര്‍മ്മിച്ചു.
45: കര്‍ത്താവിന്റെ ഭവനത്തിലെ കലങ്ങള്‍, ചട്ടുകങ്ങള്‍, കോപ്പകള്‍ എന്നിവ അവന്‍ ഓടില്‍ വാര്‍ത്തു.
46: ജോര്‍ദ്ദാന്‍ സമതലത്തില്‍ സുക്കോത്തിനും സാരെഥാനും മദ്ധ്യേ കളിമണ്‍നിലത്തുവച്ചാണ് ഇവ രാജാവു വാര്‍പ്പിച്ചത്.
47: പാത്രങ്ങള്‍ അസംഖ്യമായിരുന്നതിനാല്‍ , സോളമന്‍ അവയുടെ തൂക്കമെടുത്തില്ല; ഓടിന്റെ തൂക്കം തിട്ടപ്പെടുത്തിയില്ല.
48: അങ്ങനെ കര്‍ത്താവിന്റെ ആലയത്തിനുവേണ്ടി ഉപകരണങ്ങളെല്ലാം സോളമന്‍ നിര്‍മ്മിച്ചു. സുവര്‍ണ്ണബലിപീഠം, തിരുസാന്നിദ്ധ്യയപ്പത്തിനുള്ള സുവര്‍ണ്ണമേശ,
49: ശ്രീകോവിലിന്റെ മുമ്പില്‍ തെക്കും വടക്കും തങ്കംകൊണ്ട് അഞ്ചു വിളക്കുകാലുകള്‍ വീതം, സ്വര്‍ണ്ണംകൊണ്ടുള്ള പുഷ്പങ്ങള്‍, ദീപങ്ങള്‍, കൊടിലുകള്‍,
50: തങ്കംകൊണ്ടുള്ള കോപ്പകള്‍, തിരിക്കത്രികകള്‍, ക്ഷാളനപാത്രങ്ങള്‍, ധൂപാര്‍പ്പണത്തിനുള്ള പാത്രങ്ങള്‍, തീക്കോരികള്‍, അതിവിശുദ്ധസ്ഥലമായ ശ്രീകോവിലിന്റെയും വിശുദ്ധസ്ഥലത്തിന്റെയും വാതിലുകളുടെ സുവര്‍ണ്ണപാദകുടങ്ങള്‍ എന്നിവ സോളമന്‍ പണിയിച്ചു.
51: ഇങ്ങനെ സോളമന്‍രാജാവു കര്‍ത്താവിന്റെ ആലയത്തിലെ പണികളെല്ലാം തീര്‍ത്തു. പിതാവായ ദാവീദു സമര്‍പ്പിച്ചിരുന്ന വസ്തുക്കള്‍, സ്വര്‍ണ്ണവും വെള്ളിയും പാത്രങ്ങളുമുള്‍പ്പെടെ എല്ലാം കര്‍ത്താവിന്റെ ആലയത്തിലെ ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചു.

അദ്ധ്യായം 8

വാഗ്ദാനപേടകം ദേവാലയത്തില്‍

1: കര്‍ത്താവിന്റെ വാഗ്ദാനപേടകം ദാവീദിന്റെ നഗരമായ സീയോനില്‍നിന്നു കൊണ്ടുവരാന്‍, സോളമന്‍രാജാവ് ഇസ്രായേലിലെ ശ്രേഷ്ഠന്മാരെയും ഗോത്രനേതാക്കന്മാരെയും ഇസ്രായേല്‍ജനത്തിലെ കുടുംബത്തലവന്മാരെയും ജറുസലെമില്‍ വിളിച്ചുകൂട്ടി.
2: ഏഴാംമാസമായ എത്താനിമില്‍, തിരുനാള്‍ ദിവസം ഇസ്രായേല്‍ജനം രാജസന്നിധിയില്‍ സമ്മേളിച്ചു.
3: ഇസ്രായേലിലെ ശ്രേഷ്ഠന്മാര്‍ വന്നുചേര്‍ന്നു; പുരോഹിതന്മാര്‍ പേടകം വഹിച്ചു.
4: പുരോഹിതന്മാരും ലേവ്യരുംചേര്‍ന്നു കര്‍ത്താവിന്റെ പേടകവും, സമാഗമകൂടാരവും, അതിലുള്ള വിശുദ്ധപാത്രങ്ങളും കൊണ്ടുവന്നു.
5: സോളമന്‍രാജാവും അവിടെ സമ്മേളിച്ച ഇസ്രായേല്‍ജനവും പേടകത്തിന്റെ മുമ്പില്‍, അസംഖ്യം കാളകളെയും ആടുകളെയും ബലികഴിച്ചുകൊണ്ടിരുന്നു.
6: പുരോഹിതര്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകം അതിവിശുദ്ധസ്ഥലമായ ശ്രീകോവിലില്‍ യഥാസ്ഥാനം കെരൂബുകളുടെ ചിറകുകള്‍ക്കുകീഴില്‍ സ്ഥാപിച്ചു.
7: കെരൂബുകള്‍ പേടകത്തിനു മുകളില്‍ ചിറകുകള്‍ വിരിച്ച്, പേടകത്തെയും അതിന്റെ തണ്ടുകളെയും മറച്ചിരുന്നു.
8: തണ്ടുകള്‍ നീണ്ടുനിന്നിരുന്നതിനാല്‍ അവയുടെ അഗ്രങ്ങള്‍ ശ്രീകോവിലിന്റെ മുമ്പിലുള്ള വിശുദ്ധസ്ഥലത്തുനിന്നു കാണാമായിരുന്നു. എങ്കിലും, പുറമേനിന്നു ദൃശ്യമായിരുന്നില്ല; അവ ഇപ്പോഴും അവിടെയുണ്ട്.
9: മോശ ഹോറെബില്‍വച്ചു നിക്ഷേപിച്ച രണ്ടു ശിലാഫലകങ്ങളല്ലാതെ ഒന്നും പേടകത്തിലുണ്ടായിരുന്നില്ല. അവിടെവച്ചാണ് ഈജിപ്തില്‍നിന്നു മോചിതരായിപ്പോന്ന ഇസ്രായേല്‍ജനവുമായി കര്‍ത്താവ് ഉടമ്പടി ചെയ്തത്.
10: പുരോഹിതന്മാര്‍ വിശുദ്ധസ്ഥലത്തുനിന്നു പുറത്തിറങ്ങിയപ്പോള്‍ ഒരു മേഘം കര്‍ത്താവിന്റെ ആലയത്തില്‍ നിറഞ്ഞു.
11: മേഘംകാരണം പുരോഹിതന്മാര്‍ക്ക് അവിടെനിന്നു ശുശ്രൂഷചെയ്യാന്‍ സാധിച്ചില്ല. കര്‍ത്താവിന്റെ തേജസ്സ് ആലയത്തില്‍ നിറഞ്ഞുനിന്നു.
12: അപ്പോള്‍ സോളമന്‍ പറഞ്ഞു: കര്‍ത്താവു സൂര്യനെ ആകാശത്തു സ്ഥാപിച്ചു; എന്നാല്‍, നിറഞ്ഞ അന്ധകാരത്തിലാണു താന്‍ വസിക്കുകയെന്ന് അവിടുന്നരുളിച്ചെയ്തു.
13: അവിടുത്തേക്ക് എന്നേക്കും വസിക്കാന്‍ മഹനീയമായ ഒരാലയം ഞാന്‍ നിര്‍മ്മിച്ചിരിക്കുന്നു.
14: രാജാവു തിരിഞ്ഞ്, കൂടിനിന്ന ഇസ്രായേല്‍സമൂഹത്തെ അനുഗ്രഹിച്ചു.
15: അവന്‍ പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ; എന്റെ പിതാവായ ദാവീദിനുനല്കിയ വാഗ്ദാനം തന്റെ കരങ്ങളാല്‍ ഇതാ അവിടുന്നു പൂര്‍ത്തിയാക്കിയിരിക്കുന്നു.
16: അവിടുന്നു ദാവീദിനോട് അരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചനാള്‍മുതല്‍ എനിക്ക് ആലയംപണിയാന്‍ ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു ഞാന്‍ ഒരു നഗരവും തെരഞ്ഞെടുത്തില്ല. എന്നാല്‍, എന്റെ ജനമായ ഇസ്രായേലിനു നായകനായി ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു.
17: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന് ആലയംപണിയാന്‍ എന്റെ പിതാവായ ദാവീദ് അത്യധികം ആഗ്രഹിച്ചു.
18: എന്റെ പിതാവായ ദാവീദിനോടു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടായിരുന്നു: എനിക്ക് ആലയം പണിയാനുള്ള നിന്റെ അഭിലാഷം നല്ലതുതന്നെ.
19: എങ്കിലും, നീ അതു നിര്‍മ്മിക്കുകയില്ല. നിനക്കു ജനിക്കാനിരിക്കുന്ന പുത്രന്‍ എനിക്ക് ആലയം പണിയും.
20: ഇതാ, കര്‍ത്താവു തന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. അവിടുന്നു വാഗ്ദാനംചെയ്തതുപോലെ, ഞാനെന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്ത്, ഇസ്രായേലിന്റെ സിംഹാസനത്തിലിരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനു ഞാനൊരാലയം നിര്‍മ്മിച്ചിരിക്കുന്നു.
21: നമ്മുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചപ്പോള്‍ കര്‍ത്താവ് അവരോടുചെയ്ത ഉടമ്പടിയുടെ ഫലകം വച്ചിരിക്കുന്ന പേടകത്തിന്, അവിടെ ഞാന്‍ ഒരു സ്ഥലമൊരുക്കിയിട്ടുണ്ട്.


സോളമന്റെ പ്രാര്‍ത്ഥന
22: സോളമന്‍ കര്‍ത്താവിന്റെ ബലിപീഠത്തിനുമുമ്പില്‍ ഇസ്രായേല്‍ ജനത്തിന്റെ സന്നിധിയില്‍, ഉന്നതങ്ങളിലേക്കു കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചു:
23: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടെ അങ്ങയുടെ സന്നിധിയില്‍ വ്യാപരിക്കുന്ന ദാസന്മാരോടുള്ള ഉടമ്പടിപാലിക്കുകയും അനന്തസ്നേഹം അവരുടെമേല്‍ ചൊരിയുകയുംചെയ്യുന്ന അങ്ങയെപ്പോലെ ആകാശത്തിലും ഭൂമിയിലും വേറൊരു ദൈവമില്ല.
24: എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദിനോടുചെയ്ത വാഗ്ദാനം അങ്ങു നിറവേറ്റിയിരിക്കുന്നു. അധരംകൊണ്ടുചെയ്ത വാഗ്ദാനം ഇന്നു കരംകൊണ്ടു പൂര്‍ത്തീകരിച്ചു.
25: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദിനോട്, നീ എന്റെ മുമ്പില്‍ വ്യാപരിച്ചതുപോലെ, നിന്റെ മക്കളുംചെയ്താല്‍ ഇസ്രായേലിന്റെ സിംഹാസനത്തിലിരിക്കാന്‍ നിനക്ക് ഒരവകാശി എന്റെ മുമ്പില്‍ ഉണ്ടാകാതെവരില്ലെന്ന് അങ്ങുചെയ്ത വാഗ്ദാനം പാലിച്ചാലും.
26: ഇസ്രായേലിന്റെ ദൈവമേ, എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദിനോട് അങ്ങരുളിച്ചെയ്ത വചനം, ഇപ്പോള്‍ സ്ഥിരീകരിക്കപ്പെടട്ടെ!
27: എന്നാല്‍, ദൈവം യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ വസിക്കുമോ? അങ്ങയെ ഉള്‍ക്കൊള്ളാന്‍ സ്വര്‍ഗ്ഗത്തിനും സ്വര്‍ഗാധിസ്വര്‍ഗ്ഗത്തിനും അസാദ്ധ്യമെങ്കില്‍ ഞാന്‍ നിര്‍മ്മിച്ച ഈ ഭവനം എത്ര അപര്യാപ്തം!
28: എന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസന്റെ പ്രാര്‍ത്ഥനകളും യാചനകളും ശ്രവിക്കണമേ! അങ്ങയുടെ ദാസന്‍ ഇന്നു തിരുമുമ്പില്‍ സമര്‍പ്പിക്കുന്ന അര്‍ത്ഥനകളും നിലവിളിയും കേള്‍ക്കണമേ!
29: അങ്ങയുടെ ദാസന്‍ ഈ ഭവനത്തില്‍വച്ചു സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന കേള്‍ക്കുന്നതിന് അങ്ങയുടെ കടാക്ഷം ഇതിന്മേല്‍ രാപകല്‍ ഉണ്ടായിരിക്കണമേ! അങ്ങയുടെ നാമം ഇവിടെ ഉണ്ടായിരിക്കുമെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
30: ഈ ദാസനും അങ്ങയുടെ ജനമായ ഇസ്രായേലും ഇവിടെ സമര്‍പ്പിക്കുന്ന യാചനകള്‍ സ്വീകരിക്കണമേ! അങ്ങു വസിക്കുന്ന സ്വര്‍ഗ്ഗത്തില്‍നിന്നു ഞങ്ങളുടെ പ്രാര്‍ത്ഥനകേട്ടു ഞങ്ങളോടു ക്ഷമിക്കണമേ!
31: അയല്‍ക്കാരനോടു തെറ്റുചെയ്യുന്നവനോടു സത്യംചെയ്യാന്‍ ആവശ്യപ്പെടുകയും അവന്‍ ഈ ഭവനത്തില്‍ അങ്ങയുടെ ബലിപീഠത്തിനുമുമ്പില്‍ സത്യംചെയ്യുകയുംചെയ്യുമ്പോൾ,
32: അങ്ങു സ്വര്‍ഗ്ഗത്തില്‍നിന്ന് അതു ശ്രവിച്ച്, ദുഷ്ടനെ കുറ്റംവിധിച്ചു ശിക്ഷിക്കുകയും നീതിമാനു തക്കസമ്മാനം നല്കുകയുംചെയ്തുകൊണ്ട് അങ്ങയുടെ ദാസരുടെമേല്‍ ന്യായംനടത്തണമേ!
33: അങ്ങയുടെ ജനമായ ഇസ്രായേല്‍, അങ്ങേയ്ക്കെതിരേ പാപംചെയ്ത്, ശത്രുക്കളുടെമുമ്പില്‍ പരാജയപ്പെടുകയും പശ്ചാത്തപിച്ച് അങ്ങയുടെ നാമം ഏറ്റുപറഞ്ഞ്, ഈ ഭവനത്തില്‍വച്ച് അങ്ങയോടപേക്ഷിക്കുകയുംചെയ്താല്‍,
34: സ്വര്‍ഗ്ഗത്തില്‍നിന്ന് അതു ശ്രവിക്കുകയും അങ്ങയുടെ ജനമായ ഇസ്രായേലിന്റെ പാപംക്ഷമിച്ച്, അവരുടെ പിതാക്കന്മാര്‍ക്ക് അവിടുന്നു നല്കിയദേശത്തേക്ക് അവരെ തിരിച്ചുകൊണ്ടുവരുകയും ചെയ്യണമേ!
35: ജനത്തിന്റെ പാപംനിമിത്തം ആകാശം അടഞ്ഞു മഴയില്ലാതായാല്‍, അങ്ങു വരുത്തിയ ക്ലേശംകൊണ്ട് അവര്‍ ഇവിടെവന്നു പ്രാര്‍ത്ഥിക്കുകയും അങ്ങയുടെ നാമം ഏറ്റുപറയുകയും പാപങ്ങളില്‍നിന്നു പിന്തിരിയുകയുംചെയ്താല്‍,
36: അങ്ങു സ്വര്‍ഗ്ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ത്ഥന ശ്രവിച്ച്, അവിടുത്തെ ദാസരായ ഇസ്രായേല്‍ജനത്തിന്റെ പാപങ്ങള്‍ ക്ഷമിച്ച്, അവരെ നേര്‍വഴിനടത്തുകയും അവര്‍ക്ക് അവകാശമായി കൊടുത്തിരിക്കുന്ന ദേശത്തു മഴപെയ്യിക്കുകയും ചെയ്യണമേ!
37: നാട്ടില്‍ ക്ഷാമമുണ്ടാവുകയോ, വസന്ത, കതിര്‍വാട്ടം, പൂപ്പല്‍, വെട്ടുകിളി, കീടം എന്നിവകൊണ്ട് വിളവു നശിക്കുകയോ ശത്രുക്കള്‍ നഗരംവളഞ്ഞ് അങ്ങയുടെ ജനത്തെ ആക്രമിക്കുകയോ, മഹാമാരിയോ മറ്റു രോഗമോ അവരെ അലട്ടുകയോ ചെയ്യുമ്പോള്‍,
38: വ്യക്തികളോ ജനം മുഴുവനുമോ വ്യഥയാല്‍ ഈ ഭവനത്തിനുനേരേ കൈനീട്ടി പ്രാര്‍ത്ഥിച്ചാല്‍,
39: അങ്ങു വസിക്കുന്ന സ്വര്‍ഗ്ഗത്തില്‍നിന്ന് അതു ശ്രവിക്കുകയും, അവരോടു ക്ഷമിക്കുകയും ചെയ്യണമേ! 
40: അങ്ങു ഞങ്ങളുടെ പിതാക്കന്മാര്‍ക്കു ദാനംചെയ്ത ഭൂമിയില്‍ വസിക്കുന്നകാലമെല്ലാം അവര്‍ അങ്ങയെ ഭയപ്പെടുന്നതിന് അവരുടെ ഹൃദയംകാണുന്ന അങ്ങ്, അവരര്‍ഹിക്കുന്ന പ്രതിഫലം നല്കണമേ! അങ്ങുമാത്രമാണു മനുഷ്യഹൃദയങ്ങളെയറിയുന്നത്.
41: അങ്ങയുടെ ജനമായ ഇസ്രായേലില്‍പെടാത്ത വിദേശി,
42: അങ്ങയുടെ മഹനീയ നാമത്തെയും അങ്ങയുടെ കരുത്തുറ്റ കരങ്ങളുടെ പ്രവര്‍ത്തനങ്ങളെയും നീട്ടിയ ഭുജത്തെയുംപറ്റികേട്ട്, അങ്ങയെത്തേടിവന്ന് ഈ ആലയത്തിനുനേരെ തിരിഞ്ഞു പ്രാര്‍ത്ഥിച്ചാല്‍,
43: അവിടുത്തെ ജനമായ ഇസ്രായേലിനെപ്പോലെ സര്‍വ്വജനതകളും അങ്ങയുടെ നാമം അറിയാനും അങ്ങയെ ഭയപ്പെടാനും, ഞാന്‍ ഈ ഭവനം അങ്ങേക്കായി നിര്‍മ്മിച്ചിരിക്കുന്നുവെന്നു ഗ്രഹിക്കാനുംവേണ്ടി, അങ്ങു വസിക്കുന്ന സ്വര്‍ഗ്ഗത്തില്‍നിന്ന് അവന്റെ പ്രാര്‍ത്ഥന ശ്രവിക്കുകയും യാചനകള്‍ സാധിച്ചുകൊടുക്കുകയും ചെയ്യണമേ!
44: അങ്ങയുടെ ജനം അങ്ങയയ്ക്കുന്ന വഴിയിലൂടെ ശത്രുക്കള്‍ക്കെതിരേ യുദ്ധത്തിനു പുറപ്പെടുമ്പോള്‍, അങ്ങു തെരഞ്ഞെടുത്തിരിക്കുന്ന ഈ നഗരത്തിനും ഞാന്‍ അങ്ങേയ്ക്കു നിര്‍മ്മിച്ചിരിക്കുന്ന ഈ ആലയത്തിനും അഭിമുഖമായിനിന്നു പ്രാര്‍ത്ഥിച്ചാൽ
45: അങ്ങ് സ്വര്‍ഗ്ഗത്തിലിരുന്ന് അവരുടെ പ്രാര്‍ത്ഥനകളും യാചനകളും ശ്രവിച്ച്, അവരെ വിജയത്തിലേക്കു നയിക്കണമേ!
46: അവര്‍ അങ്ങേയ്ക്കെതിരായി പാപം ചെയ്യുകയും - പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ - അവിടുന്നു കോപിച്ച് അവരെ ശത്രുവിന് ഏല്പിക്കുകയും, ശത്രുക്കള്‍ അവരെ സമീപത്തോ വിദൂരത്തോ ഉള്ള തങ്ങളുടെ ദേശത്തേക്കു തടവുകാരായി കൊണ്ടുപോവുകയും,
47: അവര്‍ അവിടെവച്ചു ഹൃദയപൂര്‍വം പശ്ചാത്തപിച്ച്, ഞങ്ങള്‍ പാപംചെയ്തുപോയി, അനീതിയും അകൃത്യവും പ്രവര്‍ത്തിച്ചു എന്ന് ഏറ്റുപറയുകയും ചെയ്താല്‍,
48: തങ്ങളെ തടവുകാരാക്കിയ ശത്രുക്കളുടെ ദേശത്തുവച്ച് അവര്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ അനുതപിച്ച്, അങ്ങ് അവരുടെ പിതാക്കന്മാര്‍ക്ക് ദാനംചെയ്ത ദേശത്തേക്കും തെരഞ്ഞെടുത്ത നഗരത്തിലേക്കും, ഞാന്‍ അങ്ങേയ്ക്കു നിര്‍മ്മിച്ചിരിക്കുന്ന ഈ ഭവനത്തിലേക്കും നോക്കി അങ്ങയോടു പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍,
49: അങ്ങു വസിക്കുന്ന സ്വര്‍ഗ്ഗത്തിലിരുന്ന് അവരുടെ പ്രാര്‍ത്ഥനകളും യാചനകളും ശ്രവിച്ച്, അവരെ രക്ഷിക്കണമേ!
50: അങ്ങേയ്ക്കെതിരായി പാപംചെയ്ത അങ്ങയുടെ ജനത്തോട് അവരുടെ പാപങ്ങളും അതിക്രമങ്ങളും ക്ഷമിക്കണമേ! അവരെ തടവിലാക്കിയവര്‍ അവരോടു കാരുണ്യംകാണിക്കുന്നതിന്, അങ്ങു കൃപചെയ്യണമേ!
51: ഈജിപ്തിലെ ഇരുമ്പുചൂളയില്‍നിന്ന് അങ്ങു മോചിപ്പിച്ച അങ്ങയുടെ ജനവും അവകാശവുമാണല്ലോ അവര്‍.
52: അങ്ങയുടെ ദാസനും ജനവും സഹായം അപേക്ഷിക്കുമ്പോള്‍ അവരെ കടാക്ഷിക്കണമേ! അവരുടെ പ്രാര്‍ത്ഥനകള്‍ ശ്രവിക്കണമേ!
53: ദൈവമായ കര്‍ത്താവേ, അങ്ങു ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ അങ്ങയുടെ ദാസനായ മോശവഴി അരുളിച്ചെയ്തതുപോലെ, ഭൂമിയിലെ സകല ജനതകളിലുംനിന്ന് അവരെ അങ്ങ്, അങ്ങയുടെ അവകാശമായി തെരഞ്ഞെടുത്തതാണല്ലോ.
54: കര്‍ത്താവിനോടുള്ള പ്രാര്‍ത്ഥനകള്‍ക്കും യാചനകള്‍ക്കുംശേഷം സോളമന്‍ അവിടുത്തെ ബലിപീഠത്തിന്റെ മുമ്പില്‍നിന്ന് എഴുന്നേറ്റു. അവന്‍ കൈകള്‍ ആകാശത്തിലേക്കുയര്‍ത്തി മുട്ടുകുത്തി നില്‍ക്കുകയായിരുന്നു.
55: അവന്‍ ഇസ്രായേല്‍ജനത്തെ ശബ്ദമുയര്‍ത്തി ആശീര്‍വ്വദിച്ചു:
56: തന്റെ വാഗ്ദാനമനുസരിച്ച് സ്വജനമായ ഇസ്രായേലിനു ശാന്തിനല്കിയ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! തന്റെ ദാസനായ മോശവഴി വാഗ്ദാനംചെയ്ത നന്മകളിലൊന്നും അവിടുന്നു നിറവേറ്റാതിരുന്നിട്ടില്ല.
57: നമ്മുടെ ദൈവമായ കര്‍ത്താവു നമ്മുടെ പിതാക്കന്മാരോടുകൂടെ എന്നതുപോലെ നമ്മോടുകൂടെയും ഉണ്ടായിരിക്കട്ടെ! നമ്മെ പുറംതള്ളുകയോ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കട്ടെ!
58: നാം അവിടുത്തെ മാര്‍ഗ്ഗത്തിലൂടെ ചരിക്കുന്നതിനും, അവിടുന്നു നമ്മുടെ പിതാക്കന്മാര്‍ക്കുനല്കിയ കല്പനകളും ചട്ടങ്ങളും ശാസനകളും പാലിക്കുന്നതിനും അവിടുന്നു നമ്മുടെ ഹൃദയങ്ങളെ തന്നിലേക്കു തിരിക്കട്ടെ!
59: കര്‍ത്താവിന്റെ സന്നിധിയില്‍ ഞാന്‍ സമര്‍പ്പിച്ച ഈ പ്രാര്‍ത്ഥനകളും യാചനകളും രാപകല്‍ അവിടുത്തെ മുമ്പില്‍ ഉണ്ടായിരിക്കുകയും അവിടുന്ന് ഈ ദാസനെയും തന്റെ ജനമായ ഇസ്രായേലിനെയും അനുദിനം പരിപാലിക്കുകയുംചെയ്യട്ടെ!
60: അങ്ങനെ, കര്‍ത്താവാണു ദൈവമെന്നും അവിടുന്നു മാത്രമാണു ദൈവമെന്നും ഭൂമിയിലെ സര്‍വ്വജനതകളുമറിയട്ടെ!
61: ആകയാല്‍, ഇന്നത്തെപ്പോലെ അവിടുത്തെ കല്പനകളും ചട്ടങ്ങളും അനുസരിച്ചു ജീവിക്കുന്നതിന് നിങ്ങളുടെ ഹൃദയം പൂര്‍ണ്ണമായി ദൈവമായ കര്‍ത്താവിലായിരിക്കട്ടെ!


ദേവാലയപ്രതിഷ്ഠ
62: രാജാവും ജനവും കര്‍ത്താവിന്റെ മുമ്പില്‍ ബലിയര്‍പ്പിച്ചു.
63: സോളമന്‍ ഇരുപത്തീരായിരം കാളകളെയും ഒരുലക്ഷത്തിയിരുപതിനായിരം ആടുകളെയും കര്‍ത്താവിനു സമാധാനബലിയായി അര്‍പ്പിച്ചു. ഇങ്ങനെ, രാജാവും ഇസ്രായേല്‍ജനവും കര്‍ത്താവിന്റെ ആലയത്തിന്റെ പ്രതിഷ്ഠനടത്തി.
64: അന്നുതന്നെ, രാജാവു കര്‍ത്താവിന്റെ ആലയത്തിനു മുമ്പിലുള്ള അങ്കണത്തിന്റെ മദ്ധ്യഭാഗം വിശുദ്ധീകരിച്ചു. അവിടെയാണ് അവന്‍ ദഹനബലികളും ധാന്യബലികളും സമാധാനബലിക്കുള്ള കൊഴുപ്പും അര്‍പ്പിച്ചത്. കര്‍ത്താവിന്റെ മുമ്പിലുള്ള ഓടുകൊണ്ടുള്ള ബലിപീഠത്തിന്, ഈ ദഹനബലികളും ധാന്യബലികളും സമാധനബലിക്കുള്ള കൊഴുപ്പും അര്‍പ്പിക്കാന്‍തക്ക വലിപ്പമുണ്ടായിരുന്നില്ല.
65: സോളമന്‍ ഹമാത്തിന്റെ അതിര്‍ത്തിമുതല്‍ ഈജിപ്തുതോടുവരെയുള്ള ഇസ്രായേല്‍ജനങ്ങളോടൊന്നിച്ച് നമ്മുടെ ദൈവമായ കര്‍ത്താവിന്റെ മുമ്പില്‍ ഏഴുദിവസം ഉത്സവമാഘോഷിച്ചു.
66: എട്ടാം ദിവസം അവന്‍ ജനങ്ങളെ മടക്കിയയച്ചു. അവര്‍ രാജാവിനെ പുകഴ്ത്തുകയും, കര്‍ത്താവ് തന്റെ ദാസനായ ദാവീദിനും തന്റെ ജനമായ ഇസ്രായേലിനുംചെയ്ത സകലനന്മകളുമോര്‍ത്ത്, ആഹ്ലാദഭരിതരായി സ്വഭവനങ്ങളിലേക്കു മടങ്ങുകയുംചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ