അദ്ധ്യായം 49
1: അമ്മോന്യരെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലിനു പുത്രന്മാരില്ലേ? അവനവകാശികളില്ലേ? പിന്നെയെന്തുകൊണ്ടാണ് മില്‍ക്കോംഗാദിന്റെ ദേശം പിടിച്ചടക്കുകയും അവന്റെ ആരാധകര്‍ അതിന്റെ നഗരങ്ങളില്‍ വാസമുറപ്പിക്കുകയുംചെയ്തത്?
2: അമ്മോന്യരുടെ റാബായ്ക്കെതിരേ ഞാന്‍ പോര്‍വിളിയുയര്‍ത്തുന്ന ദിവസം വരുന്നു. റാബാ നാശക്കൂമ്പാരമാകും. അതിന്റെ ഗ്രാമങ്ങള്‍ അഗ്നിക്കിരയാകും. തങ്ങളെ കൊള്ളയടിച്ചവരെ ഇസ്രായേല്‍ കൊള്ളയടിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
3: ഹെഷ്‌ബോണ്‍ നിവാസികളേ, നിലവിളിക്കുവിന്‍, ആയ് ശൂന്യമായിരിക്കുന്നു. റാബായുടെ പുത്രിമാരേ, ഉച്ചത്തില്‍ കരയുവിന്‍. ചാക്കുടുത്ത് വിലപിച്ചുകൊണ്ട് അലയുവിന്‍. തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടുമൊപ്പം മില്‍ക്കോം വിപ്രവാസിയാകും.
4: തന്റെ ധനത്തില്‍ വിശ്വാസമര്‍പ്പിച്ച്, ആരെനിക്കെതിരേ വരുമെന്നു ജല്പിച്ച, അവിശ്വസ്തയായ പുത്രീ, നിന്റെ താഴ്‌വരകളെക്കുറിച്ച്, നീ തന്നത്താന്‍ പുകഴ്ത്തുന്നതെന്തിന്?
5: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നാലു ഭാഗത്തുനിന്നും ഭീതി നിന്നെ പിടികൂടും. നിങ്ങള്‍ ഓരോരുത്തരും സ്വജീവനെപ്രതി ഓടും. ചിതറിപ്പോയവരെ ഒരുമിച്ചുകൂട്ടാന്‍ ആരുമുണ്ടാവുകയില്ല.
6: എന്നാല്‍ പിന്നീട് അമ്മോന്യരുടെ ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
ഏദോമിനെതിരേ
7: ഏദോമിനെക്കുറിച്ചു സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: തേമാനില്‍ ജ്ഞാനം അവശേഷിച്ചിട്ടില്ലേ? വിവേകിയുടെ വിവേകം നശിച്ചുപോയോ? അവരുടെ ബുദ്ധി കെട്ടുപോയോ?
8: ദദാന്‍ നിവാസികളേ, പിന്തിരിഞ്ഞോടുവിന്‍; ഗര്‍ത്തങ്ങളില്‍പോയൊളിക്കുവിന്‍. ശിക്ഷയുടെ നാളില്‍ ഏസാവിന്റെമേല്‍ ഞാന്‍ ദുരിതം വരുത്തും.
9: മുന്തിരി ശേഖരിക്കുന്നവര്‍ കുറച്ചെങ്കിലും അവശേഷിപ്പിക്കാറില്ലേ? രാത്രിയില്‍ വരുന്ന കള്ളന്മാര്‍ തങ്ങള്‍ക്കു വേണ്ടതല്ലേ എടുക്കൂ?
10: ഏസാവിനെ ഞാന്‍ ശൂന്യമാക്കി. അവന്റെ ഒളിസങ്കേതങ്ങള്‍ തുറന്നിട്ടു. അവനൊളിച്ചിരിക്കാന്‍ കഴിയുകയില്ല. അവന്റെ മക്കളും സഹോദരരും അയല്‍ക്കാരും നശിച്ചു. അവനില്ലാതായി. നിന്റെ അനാഥരായ മക്കളെ എന്നെയേല്പിക്കുക.
11: ഞാനവരെ സംരക്ഷിക്കും. നിന്റെ വിധവകള്‍ എന്നെയാശ്രയിക്കട്ടെ.
12: കര്‍ത്താവരുളിച്ചെയ്യുന്നു: അര്‍ഹിക്കാത്തവനെപ്പോലും പാനപാത്രത്തില്‍നിന്നു കുടിപ്പിക്കുമെങ്കില്‍ നിന്നെ വെറുതെ വിടുമോ? നീ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
13: നീ അതു കുടിച്ചേതീരൂ. ഞാന്‍ ശപഥംചെയ്യുന്നു: ബൊസ്രാ ഭീകരവും അപഹാസ്യവും ശൂന്യവും ശാപഗ്രസ്തവുമാകും. അവളുടെ നഗരങ്ങള്‍ എന്നേയ്ക്കും ശൂന്യമായിക്കിടക്കും.
14: കര്‍ത്താവില്‍നിന്ന് എനിക്കൊരു വാര്‍ത്ത ലഭിച്ചു. ജനതകളുടെയിടയിലേയ്ക്ക് ഒരു ദൂതന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.
15: ഏദോമിനെതിരേ ഒരുമിച്ചുകൂടുവിന്‍; യുദ്ധസന്നദ്ധരാകുവിന്‍. ഞാന്‍ നിന്നെ ജനതകളുടെയിടയില്‍ ചെറുതാക്കും; മനുഷ്യരുടെയിടയില്‍ നിന്ദാപാത്രവും.
16: പാറക്കെട്ടുകളില്‍ വസിക്കുകയും ഗിരിശൃംഗങ്ങളെ കീഴടക്കുകയുംചെയ്ത നീ, അന്യരിലുണര്‍ത്തിയ ഭീതിയും നിന്റെ ഗര്‍വ്വും നിന്നെ വഞ്ചിച്ചു. നീ കഴുകനെപ്പോലെ ഉയരത്തില്‍ കൂടുവച്ചാലും നിന്നെ ഞാന്‍ താഴെയിറക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
17: എദോം ബീഭത്സമാകും. കടന്നുപോകുന്നവര്‍ അതിനെ ഭയപ്പെടുകയും അതിനു നേരിട്ട അത്യാഹിതത്തില്‍ വിസ്മയിക്കുകയും ചെയ്യും.
18: സോദോമും ഗൊമോറായും സമീപനഗരങ്ങളും നശിപ്പിക്കപ്പെട്ടപ്പോഴെന്നപോലെ ഏദോമിലും ആരും വസിക്കുകയില്ല; ആരുമതിലേ സഞ്ചരിക്കുകയുമില്ല.
19: ജോര്‍ദ്ദാന്‍വനങ്ങളില്‍നിന്ന് ആട്ടിന്‍പറ്റങ്ങളുടെനേരേ വരുന്ന സിംഹത്തെപ്പോലെ ഞാനവരെ ഏദോമില്‍നിന്നോടിച്ചുകളയും. എനിക്കിഷ്ടപ്പെട്ടവനെ ഞാനവളുടെ ഭരണാധികാരിയാക്കും. ആരുണ്ടെനിക്കു തുല്യന്‍? എന്നോടു കണക്കുചോദിക്കാന്‍ ആര്‍ക്കുകഴിയും? ഏതിടയന്‍ എന്റെ മുമ്പില്‍ നില്ക്കും?
20: ഏദോമിനും തേമാനുമെതിരായുള്ള കര്‍ത്താവിന്റെ നിശ്ചയങ്ങള്‍ കേട്ടുകൊള്ളുവിന്‍. അജഗണത്തിലെ കുഞ്ഞാടുകള്‍പോലും വലിച്ചിഴയ്ക്കപ്പെടും. അവയ്ക്കുള്ള ശിക്ഷകണ്ട് ആലകള്‍ സംഭീതമാകും.
21: അവ വീഴുന്ന ശബ്ദംകേട്ടു ഭൂമി വിറയ്ക്കും. അവയുടെ നിലവിളി, ചെങ്കടല്‍വരെയെത്തും.
22: ഒരുവന്‍ കഴുകനെപ്പോലെയുയര്‍ന്ന്, അതിവേഗം പറക്കും. അതു ബൊസ്രായ്‌ക്കെതിരേ ചിറകുവിടര്‍ത്തും. അന്ന് ഏദോമിലെ വീരന്മാര്‍ ഈറ്റുനോവെടുത്ത സ്ത്രീകളെപ്പോലെ വേദനിക്കും.
ദമാസ്ക്കസിനെതിരേ
23: ദമാസ്‌ക്കസിനെക്കുറിച്ച്: ഹമാത്തും അര്‍പ്പാദും പരിഭ്രാന്തരാകുന്നു. അവര്‍ക്കു ദുഃഖവാര്‍ത്ത ലഭിച്ചിരിക്കുന്നു. അവര്‍ ഭയന്നു വിറയ്ക്കുന്നു. അടങ്ങാത്ത കടല്‍പോലെ അവര്‍ പ്രക്ഷുബ്ധരായിരിക്കുന്നു.
24: ദമാസ്ക്കസ് ദുര്‍ബ്ബലയായി. അവള്‍ ഓടാന്‍ ശ്രമിച്ചു. എന്നാല്‍, സംഭ്രമം അവളെ തടഞ്ഞുനിര്‍ത്തി. പ്രസവവേദനയനുഭവിക്കുന്ന സ്ത്രീയെപ്പോലെ വേദനയും വിഷമവുമവളെ കീഴടക്കി.
25: ആഹ്ലാദത്തിന്റെ നഗരം, പ്രശസ്തിയുടെ നഗരം, ഇതാ, ഉപേക്ഷിക്കപ്പെടുന്നു.
26: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: അന്ന് അവളുടെ യുവാക്കള്‍ പൊതുസ്ഥലങ്ങളില്‍ വീഴും; അവളുടെ യോദ്ധാക്കള്‍ നശിപ്പിക്കപ്പെടും.
27: ദമാസ്ക്കസിന്റെ കോട്ടകള്‍ക്കു ഞാന്‍ തീകൊളുത്തും. അതു ബന്‍ഹദാദിന്റെ ദുര്‍ഗ്ഗങ്ങളെ വിഴുങ്ങും.
കേദാറിനും ഹാസോറിനുമെതിരേ
28: കേദാറിനെയും ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ നശിപ്പിച്ച ഹാസോറിന്റെ രാജ്യങ്ങളെയുംകുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു: എഴുന്നേറ്റു കേദാറിനെതിരേ നീങ്ങുക. പൗരസ്ത്യരായ അവരെ നശിപ്പിക്കുക.
29: അവരുടെ കൂടാരങ്ങളും തിരശ്ശീലകളും ആടുമാടുകളും വസ്തുവകകളും കൊള്ളയടിക്കുക. അവരുടെ ഒട്ടകങ്ങളെ പിടിച്ചെടുക്കുക. അവരോടു വിളിച്ചുപറയുക. എങ്ങും ഭീകരത!
30: ഹാസോര്‍ നിവാസികളേ, വിദൂരത്തേക്കു പലായനം ചെയ്യുവിന്‍, ഗര്‍ത്തങ്ങളിലൊളിക്കുക - കര്‍ത്താവരുളിച്ചെയ്യുന്നു. നിങ്ങളെ നശിപ്പിക്കാന്‍ ബാബിലോണ്‍രാജാവു നബുക്കദ്‌നേസര്‍ നിങ്ങള്‍ക്കെതിരേ വരുന്നു.
31: എഴുന്നേല്ക്കുക, വാതിലുകളും ഓടാമ്പലുകളുമില്ലാതെ നിര്‍വ്വിശങ്കം സ്വതന്ത്രമായി ജീവിക്കുന്ന ജനതയ്ക്കെതിരേ നീങ്ങുക.
32: അവരുടെ ഒട്ടകങ്ങളെയും ആടുമാടുകളെയും കൊള്ളയടിക്കുക. ചെന്നി മുണ്ഡനംചെയ്തവരെ ഞാന്‍ കാറ്റില്പറത്തും. നാനാവശത്തുനിന്നും അവര്‍ക്കു ദുരിതം വരുത്തും - കര്‍ത്താവരുളിച്ചെയ്യുന്നു.
33: ഹാസോര്‍, കുറുനരികളുടെ സങ്കേതവും ശാശ്വതശൂന്യതയുമായിത്തീരും. ആരുമവിടെ വസിക്കുകയില്ല; യാത്രയ്ക്കിടയില്‍ തങ്ങുകയുമില്ല.
ഏലാമിനെതിരേ
34: യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിന്റെ ആരംഭകാലത്ത്, ഏലാമിനെക്കുറിച്ചു ജറെമിയായ്ക്കു ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട്.
35: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഏലാമിന്റെ വില്ലു ഞാനൊടിക്കും. അതാണവരുടെ ശക്തി.
36: ഞാന്‍ ഏലാമിന്റെമേല്‍ ദിഗന്തങ്ങളില്‍നിന്നു കാറ്റുകളെയയയ്ക്കും. അവര്‍ നാലുപാടും ചിതറും. ഏലാമില്‍നിന്ന് ഓടിപ്പോകുന്നവര്‍ അഭയംതേടാത്ത ഒരു രാജ്യവുമുണ്ടായിരിക്കുകയില്ല.
37: വേട്ടയാടുന്ന ശത്രുക്കളുടെമുമ്പില്‍ സംഭീതരാകാന്‍ ഞാന്‍ അവര്‍ക്കിടവരുത്തും. എന്റെ ഉഗ്രകോപത്തില്‍ ഞാനവര്‍ക്ക് അനര്‍ത്ഥം വരുത്തും. അവരെ ഉന്മൂലനം ചെയ്യുന്നതുവരെ വാളവരെ പിന്തുടരും.
38: എന്റെ സിംഹാസനം ഏലാമില്‍ ഞാനുറപ്പിക്കും. അവരുടെ രാജാവിനെയും പ്രഭുക്കന്മാരെയും ഞാന്‍ നശിപ്പിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
39: എന്നാല്‍, അവസാനനാളുകളില്‍ ഏലാമിന്റെ ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
അദ്ധ്യായം 50
1: കല്‍ദായരുടെ ദേശമായ ബാബിലോണിനെക്കുറിച്ചു ജറെമിയാപ്രവാചകനു ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട് :
2: ജനതകളുടെയിടയില്‍ പ്രഖ്യാപിക്കുക, പതാകയുയര്‍ത്തി ഘോഷിക്കുക, ഒന്നുമൊളിച്ചുവയ്ക്കാതെ വിളംബരംചെയ്യുക. ബാബിലോണ്‍ പിടിക്കപ്പെട്ടു. ബേല്‍ ലജ്ജിക്കുന്നു; മെറോദാക് സംഭ്രമിക്കുന്നു. ബാബിലോണിന്റെ വിഗ്രഹങ്ങള്‍ അപമാനിതമായി, അവളുടെ ബിംബങ്ങള്‍ കിടിലംകൊള്ളുന്നു.
3: വടക്കുനിന്നൊരു ജനത അവള്‍ക്കെതിരേ വന്നിരിക്കുന്നു. അവരവളുടെ ദേശം ശൂന്യമാക്കും. ആരുമവിടെ വസിക്കുകയില്ല. മനുഷ്യരും മൃഗങ്ങളും പലായനംചെയ്യും.
4: ആ ദിവസം വരുമ്പോള്‍ ഇസ്രായേലും യൂദായും വിലപിച്ചുകൊണ്ടു തങ്ങളുടെ ദൈവമായ കര്‍ത്താവിനെയന്വേഷിച്ച് ഒന്നിച്ചുകൂടും.
5: അവര്‍ സീയോനിലേക്കു തിരിഞ്ഞ്, അങ്ങോട്ടുള്ള വഴിയാരായും. അവര്‍ പറയും: വരുക. അവിസ്മരണീയമായ ഒരു ശാശ്വത ഉടമ്പടി നമുക്കു കര്‍ത്താവുമായിച്ചെയ്യാം.
6: ഇടയന്മാര്‍ വഴിതെറ്റിച്ച്, മലകളില്‍ച്ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളുംതാണ്ടി, തങ്ങളുടെ ആല മറന്നുപോയി.
7: കണ്ടവര്‍കണ്ടവര്‍ അവയെ വിഴുങ്ങി. അവയുടെ ശത്രുക്കള്‍ പറഞ്ഞു: തങ്ങളുടെ പിതാക്കന്മാരുടെ യഥാര്‍ത്ഥമായ അഭയവും പ്രത്യാശയുമായ കര്‍ത്താവിനെതിരേ അവര്‍ പാപം ചെയ്തു. അതിനാല്‍ ഞങ്ങള്‍ക്കു കുറ്റമില്ല.
8: ബാബിലോണില്‍നിന്ന് ഓടിപ്പോകുവിന്‍; ആട്ടിന്‍പറ്റത്തിന്റെ മുമ്പില്‍ മുട്ടാടുകളെന്നപോലെ കല്‍ദായരുടെ ദേശത്തുനിന്നു പലായനംചെയ്യുവിന്‍.
9: ഉത്തരദിക്കില്‍നിന്നു ശക്തരായ ജനതകളെ ബാബിലോണിനെതിരേ ഞാനിളക്കിവിടും. അവര്‍ അവള്‍ക്കെതിരേ അണിനിരന്ന്, അവളെപ്പിടിച്ചടക്കും. അവരുടെ അസ്ത്രങ്ങള്‍ വെറുംകൈയോടെമടങ്ങാത്ത ധീരയോദ്ധാവിനെപ്പോലെയാണ്.
10: കല്‍ദായദേശം കൊള്ളയടിക്കപ്പെടും. അവളെ കവര്‍ച്ചചെയ്യുന്നവര്‍ക്കു തൃപ്തിയാവോളം ലഭിക്കും.
11: എന്റെ അവകാശമായ ജനത്തെക്കൊള്ളയടിച്ചവരേ, നിങ്ങള്‍ സന്തോഷിക്കുകയും വിജയഭേരിമുഴക്കുകയുംചെയ്യുന്നെങ്കിലും നിങ്ങള്‍ പുല്‍ത്തകിടിയില്‍ കൂത്താടിനടക്കുന്ന പശുക്കിടാവിനെപ്പോലെയും ഹേഷാരവംമുഴക്കുന്ന കുതിരകളെപ്പോലെയുമാണെങ്കിലും
12: നിങ്ങളുടെ മാതാവ് അത്യധികം ലജ്ജിതയാകും. നിങ്ങളെ പ്രസവിച്ചവള്‍ക്ക് അപകീര്‍ത്തിയുണ്ടാകും. അവള്‍ ജനതകളില്‍ ഏറ്റവും താഴ്ന്നവളാകും. അവള്‍ ഉണങ്ങിവരണ്ട മരുഭൂമിയായിത്തീരും.
13: കര്‍ത്താവിന്റെ ക്രോധം നിപതിച്ചതിനാല്‍ അവിടെ ആരും വസിക്കുകയില്ല. അതു തീര്‍ത്തും ശൂന്യമാകും. ബാബിലോണിലൂടെ കടന്നുപോകുന്നവര്‍ ഭയപ്പെടും. അവള്‍ക്കേറ്റ മുറിവുകള്‍കണ്ടു പരിഹസിക്കും.
14: വില്ലുകുലയ്ക്കുന്ന നിങ്ങള്‍, ബാബിലോണിനെതിരേ അണിനിരക്കുവിന്‍. അവസാനത്തെ അസ്ത്രവും അവളുടെനേരേ എയ്യുവിന്‍. അവള്‍ കര്‍ത്താവിനെതിരേ പാപംചെയ്തിരിക്കുന്നു.
15: അവള്‍ക്കു ചുറ്റുംനിന്ന് അട്ടഹസിക്കുവിന്‍. അവള്‍ കീഴടങ്ങി; അവളുടെ കോട്ടകള്‍ വീണു; മതിലുകള്‍ തകര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രതികാരമാണ്. അവളോടു പ്രതികാരംചെയ്യുവിന്‍. അവള്‍ചെയ്തതുപോലെ അവളോടുംചെയ്യുവിന്‍.
16: വിതയ്ക്കുന്നവനെയും കൊയ്യുന്നവനെയും ബാബിലോണില്‍നിന്നു വിച്‌ഛേദിക്കുവിന്‍. മര്‍ദ്ദകന്റെ വാള്‍നിമിത്തം ഓരോരുത്തരും സ്വജനങ്ങളിലേക്കും സ്വദേശത്തേക്കും തിരിയും.
17: സിംഹങ്ങള്‍വേട്ടയാടുന്ന ആടിനെപ്പോലെയാണ് ഇസ്രായേല്‍. ആദ്യം അസ്സീറിയാരാജാവ് അവനെ വിഴുങ്ങി. ഇപ്പോഴിതാ ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ അവന്റെ അസ്ഥികള്‍ കാര്‍ന്നുതിന്നുന്നു.
18: അതിനാല്‍ ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവിനെ ശിക്ഷിച്ചതുപോലെ ബാബിലോണ്‍രാജാവിനെയും അവന്റെ ദേശത്തെയും ഞാന്‍ ശിക്ഷിക്കുന്നു.
19: ഞാന്‍ ഇസ്രായേലിനെ അവന്റെ മേച്ചില്‍സ്ഥലത്തേക്കയയ്ക്കും. അവന്‍ കാര്‍മലിലും ബാഷാനിലും മേയും. ഗിലയാദിലെയും എഫ്രായിംമലകളിലെയും മേച്ചില്‍പ്പുറങ്ങളില്‍ അവന്‍ തൃപ്തികണ്ടെത്തും.
20: അക്കാലത്ത് ഇസ്രായേലില്‍ തിന്മയും യൂദായില്‍ പാപവുമുണ്ടായിരിക്കുകയില്ല. ഞാനവശേഷിപ്പിക്കുന്ന ജനത്തോടു ഞാന്‍ ക്ഷമിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
21: മെറത്തായിംദേശത്തിനെതിരേ ചെല്ലുവിന്‍; പെക്കോദ്‌നിവാസികള്‍ക്കെതിരേ നീങ്ങുവിന്‍. അവരെയാസകലം നശിപ്പിക്കുവിന്‍; ഞാന്‍ നിങ്ങളോടു കല്പിച്ചതെല്ലാംചെയ്യുവിന്‍ - കര്‍ത്താവരുളിച്ചെയ്യുന്നു.
22: യുദ്ധത്തിന്റെ ആരവവും മഹാസംഹാരവും!
23: ഭൂമി മുഴുവനെയും തകര്‍ത്ത ചുറ്റിക എങ്ങനെ തകര്‍ന്നു! ജനതകളുടെ ഇടയില്‍ ബാബിലോണ്‍ എത്ര ബീഭത്‌സമായിരിക്കുന്നു!
24: ബാബിലോണേ, നിനക്കു ഞാന്‍ കെണിവച്ചു; നീ അതില്‍ വീണു. നീ അത് അറിഞ്ഞില്ല. കര്‍ത്താവിനെതിരേ മത്‌സരിച്ചതിനാല്‍ നീ പിടിക്കപ്പെട്ടു.
25: കര്‍ത്താവ് ആയുധപ്പുരതുറന്ന് ക്രോധത്തിന്റെ ആയുധങ്ങള്‍ പുറത്തെടുത്തു. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിന് കല്‍ദായരുടെ നാട്ടില്‍ ഒരു കര്‍മ്മനുഷ്ഠിക്കാനുണ്ട്.
26: നാലുദിക്കില്‍നിന്നും അവള്‍ക്കെതിരേ വന്ന് അവളുടെ അറപ്പുരകള്‍ തുറക്കുവിന്‍. അവളെ നിഷം നശിപ്പിച്ച് ധാന്യക്കൂമ്പാരംപോലെ കൂട്ടുവിന്‍. ഒന്നും അവശേഷിക്കരുത്.
27: അവളുടെ കാളകളെ കൊന്നൊടുക്കുവിന്‍. അവ അറവുശാലകളിലേക്കു പോകട്ടെ. അവര്‍ക്കു ദുരിതം! അവരുടെ ദിനം വന്നുകഴിഞ്ഞു. ശിക്ഷയുടെ മുഹൂര്‍ത്തം!
28: നമ്മുടെ ദൈവമായ കര്‍ത്താവിന്റെ പ്രതികാരം സീയോനില്‍ വിളംബരം ചെയ്യാന്‍ അവര്‍ ബാബിലോണില്‍നിന്ന് ഇതാ, ഓടുന്നു.
29: ബാബിലോണിനെതിരേ വില്ലാളികളെ വിളിച്ചുകൂട്ടി ചുറ്റും താവളമടിക്കുവിന്‍. ആരും രക്ഷപെടരുത്. അവളുടെ പ്രവൃത്തികള്‍ക്കനുസൃതമായ പ്രതികാരം ചെയ്യുവിന്‍. ഇസ്രായേലിന്റെ പരിശുദ്ധനായ കര്‍ത്താവിനെ അവള്‍ ധിക്കരിച്ചു.
30: അവളുടെയുവാക്കള്‍ തെരുവുകളില്‍ വീഴും. അവളുടെ പോരാളികളെല്ലാം അന്നു നശിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
31: അഹങ്കാരീ, ഞാന്‍ നിനക്കെതിരാണെന്നു സൈന്യങ്ങളുടെദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ നിന്നെ ശിക്ഷിക്കുന്ന ദിവസം ആസന്നമായി.
32: അഹങ്കരിക്കുന്നവന്‍ കാല്‍തട്ടി വീഴും. അവനെ എഴുന്നേല്‍പിക്കാന്‍ ആരുമുണ്ടാവുകയില്ല. അവന്റെ നഗരങ്ങള്‍ക്കു ഞാന്‍ തീ വയ്ക്കും; അതു ചുറ്റുമുള്ളവയെ വിഴുങ്ങും.
33: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലും യൂദായും മര്‍ദ്ദനമേറ്റു. പിടിച്ചുകൊണ്ടുപോയവര്‍ അവരെ വിട്ടയയ്ക്കാതെ തടഞ്ഞുവച്ചു. അവരുടെ വിമോചകന്‍ ശക്തനാണ്.
34: സൈന്യങ്ങളുടെ കര്‍ത്താവെന്നാണ് അവിടുത്തെനാമം. ഭൂമിക്കു സ്വസ്ഥതയും ബാബിലോണിന് അസ്വസ്ഥതയുംവരുത്തുന്നതിന്, അവനവര്‍ക്കുവേണ്ടി വാദിക്കും.
35: കല്‍ദായരുടെമേല്‍, ബാബിലോണ്‍നിവാസികളുടെമേല്‍, അവളുടെ രാജാക്കന്മാരുടെയും ജ്ഞാനികളുടെയുംമേല്‍, ഇതാ, ഒരു വാള്‍!
36: ശകുനക്കാരുടെമേല്‍ വാള്‍! അവര്‍ വിഡ്ഢികളാകും. യോദ്ധാക്കളുടെമേല്‍ വാള്‍! അവര്‍ നിര്‍മൂലമാകും. 37: അവളുടെ കുതിരകളുടെയും രഥങ്ങളുടെയും മേല്‍ വാള്‍! അവളുടെ ഇടയിലെ വിദേശ സൈന്യത്തിന്റെമേല്‍ വാള്‍! അവര്‍ അബലകളെപ്പോലെയാകും. അവളുടെ സമ്പത്തിന്റെ മേല്‍ വാള്‍! അവ കൊള്ളയടിക്കപ്പെടും.
38: അവളുടെ ജലാശയങ്ങളുടെമേല്‍ കൊടുംവേനല്‍! അവ വരണ്ടുപോകും. അത് വിഗ്രഹങ്ങളുടെ നാടാണ്. ബിംബങ്ങളെച്ചൊല്ലി അവര്‍ മദിച്ചിരിക്കുന്നു.
39: ബാബിലോണില്‍ വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷികളും വിഹരിക്കും. അവിടെ ആരും ഒരിക്കലും വസിക്കുകയില്ല.
40: ദൈവം തകര്‍ത്ത സോദോമിനെയും ഗൊമോറായെയും സമീപനഗരങ്ങളെയുംപോലെ അവിടെയും ആരും വസിക്കുകയില്ല; സഞ്ചാരികള്‍ തങ്ങുകയുമില്ല - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
41: ഇതാ, വടക്കുനിന്ന് ഒരു ജനത വരുന്നു; ശക്തമായ ഒരു ജനം. അനേകം രാജാക്കന്‍മാര്‍ ദിഗന്തങ്ങളില്‍നിന്ന് ഇളകിവരുന്നു.
42: അവര്‍ വില്ലും കുന്തവുമേന്തിയിരിക്കുന്നു; അവര്‍ കരുണയില്ലാത്ത ക്രൂരന്മാരാണ്. സമുദ്രത്തെപ്പോലെ അവര്‍ ഗര്‍ജ്ജിക്കുന്നു. ബാബിലോണ്‍പുത്രീ, പോരാളിയെപ്പോലെ പടക്കോപ്പണിഞ്ഞ് അവര്‍ നിനക്കെതിരേ കുതിരപ്പുറത്തു വരുന്നു.
43: ബാബിലോണ്‍രാജാവ് ഈ വാര്‍ത്ത കേട്ടു. അവന്റെ കരങ്ങള്‍ കുഴഞ്ഞു. പ്രസവവേദനയടുത്തവളെപ്പോലെ അവന്‍ കഠിനവേദനയാല്‍പ്പുളഞ്ഞു.
44: ജോര്‍ദ്ദാന്‍വനങ്ങളില്‍നിന്നു പച്ചപിടിച്ച മേച്ചില്‍പ്പുറങ്ങളില്‍ ചാടിവീഴുന്ന സിംഹത്തെപ്പോലെ, ഞാനവരെ ഓടിച്ചുകളയും. എനിക്കിഷ്ടമുള്ളവനെ ഞാനവളുടെമേല്‍ നിയമിക്കും. എനിക്കു തുല്യനായി ആരുണ്ട്? ആരെന്നോടു കണക്കുചോദിക്കും? ഏതിടയനാണ് എന്റെ മുമ്പില്‍ നില്‍ക്കാന്‍കഴിയുക?
45: ബാബിലോണിനെതിരേ, കല്‍ദായരുടെ ദേശത്തിനെതിരേ, കര്‍ത്താവ് നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ കേള്‍ക്കുവിന്‍: അവരുടെ ആട്ടിന്‍പറ്റത്തിലെ കുഞ്ഞാടുകള്‍ വലിച്ചിഴയ്ക്കപ്പെടും. അവരുടെ ദുര്‍വിധികണ്ട്, മേച്ചില്‍പ്പുറങ്ങള്‍ ഭയചകിതമാകും.
46: ബാബിലോണിന്റെ പതനത്തില്‍ ഭൂമി വിറയ്ക്കും. അവളുടെ നിലവിളി ജനതകള്‍ക്കിടയില്‍ മുഴങ്ങും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ