അദ്ധ്യായം 53
1: നമ്മള്‍ കേട്ടതാരു വിശ്വസിച്ചു? കര്‍ത്താവിന്റെ കരം ആര്‍ക്കു വെളിപ്പെട്ടിട്ടുണ്ട്?
2: തൈച്ചെടിപോലെ, വരണ്ടഭൂമിയില്‍ നില്ക്കുന്ന മുളപോലെ, അവന്‍ അവിടുത്തെ മുമ്പില്‍ വളര്‍ന്നു. ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല.
3: അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെക്കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു.
4: അവന്‍ നിന്ദിക്കപ്പെട്ടു; നാമവനെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്, യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണവന്‍ ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയുംചെയ്‌തെന്നു നാം കരുതി.
5: നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ, നമുക്കു രക്ഷ നല്കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
6: ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവവന്റെമേല്‍ ചുമത്തി.
7: അവന്‍ മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമംകത്രിക്കുന്നവരുടെ മുമ്പില്‍നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനംപാലിച്ചു.
8: മര്‍ദ്ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവന്‍ എടുക്കപ്പെട്ടു. എന്റെ ജനത്തിന്റെ പാപംനിമിത്തമാണ്, അവന്‍ പീഡനമേറ്റ്, ജീവിക്കുന്നവരുടെയിടയില്‍നിന്നു വിച്ഛേദിക്കപ്പെട്ടതെന്ന്, അവന്റെ തലമുറയില്‍ ആരു കരുതി?
9: അവന്‍ ഒരതിക്രമവും ചെയ്തില്ല; അവന്റെ വായില്‍നിന്നു വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടും, ദുഷ്ടരുടെയും ധനികരുടെയുമിടയില്‍ അവന്‍ സംസ്കരിക്കപ്പെട്ടു. അവനു ക്ഷതമേല്ക്കണമെന്നതു കര്‍ത്താവിന്റെ ഹിതമായിരുന്നു.
10: അവിടുന്നാണവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെയര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തതിപരമ്പരയെക്കാണുകയും ദീര്‍ഘായുസ്സുപ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും.
11: തന്റെ കഠിനവേദനയുടെ ഫലംകണ്ട്, അവന്‍ സംതൃപ്തനാകും. നീതിമാനായ എന്റെ ദാസന്‍, തന്റെ ജ്ഞാനത്താല്‍ അനേകരെ നീതിമാന്മാരാക്കും; അവന്‍ അവരുടെ തിന്മകളെ വഹിക്കുകയും ചെയ്യും.
12: മഹാന്മാരോടൊപ്പം ഞാനവന് അവകാശംകൊടുക്കും. ശക്തരോടുകൂടെ അവന്‍ കൊള്ളമുതല്‍ പങ്കിടും. എന്തെന്നാല്‍, അവന്‍ തന്റെ ജീവനെ മരണത്തിനേല്‍പ്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവന്‍ പേറി; അതിക്രമങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യംവഹിച്ചു.
അദ്ധ്യായം 54
പുതിയ ജറുസലെം
1: കര്‍ത്താവരുളിച്ചെയ്യുന്നു: ഒരിക്കലുംപ്രസവിക്കാത്ത വന്ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദനയനുഭവിക്കാത്തവളേ, ആഹ്ലാദത്തോടെ കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണു ഭര്‍ത്തൃമതികളുടെ മക്കളെക്കാളധികം.
2: നിന്റെ കൂടാരം വിസ്തൃതമാക്കുക; അതിലെ തിരശ്ശീലകള്‍ വിരിക്കുക; കയറുകള്‍ ആവുന്നത്ര അയച്ചുനീളംകൂട്ടുക: കുറ്റികള്‍ ഉറപ്പിക്കുകയുംചെയ്യുക.
3: നീ ഇരുവശത്തേക്കും അതിരുഭേദിച്ചു വ്യാപിക്കും. നിന്റെ സന്തതികള്‍ രാജ്യങ്ങള്‍ കൈവശപ്പെടുത്തുകയും വിജനനഗരങ്ങള്‍ ജനനിബിഡമാക്കുകയും ചെയ്യും.
4: ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല. നിന്റെ യൗവനത്തിലെ അപകീര്‍ത്തി നീ വിസ്മരിക്കും; വൈധവ്യത്തിലെ നിന്ദനം നീയോര്‍ക്കുകയുമില്ല.
5: നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവെന്നാണ് അവിടുത്തെ നാമം. ഇസ്രായേലിന്റെ പരിശുദ്ധനാണു നിന്റെ വിമോചകന്‍. ഭൂമി മുഴുവന്റെയും ദൈവമെന്ന് അവിടുന്നു വിളിക്കപ്പെടുന്നു.
6: പരിത്യക്തയായ, യൗവനത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട ഭാര്യയെപ്പോലെ, സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവു തിരിച്ചുവിളിക്കുന്നുവെന്നു നിന്റെ ദൈവമരുളിച്ചെയ്യുന്നു.
7: നിമിഷനേരത്തേക്കു നിന്നെ ഞാനുപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും.
8: കോപാധിക്യത്താല്‍ ക്ഷണനേരത്തേക്കു ഞാനെന്റെ മുഖം നിന്നില്‍നിന്നു മറച്ചുവച്ചു; എന്നാല്‍ അനന്തമായ സ്നേഹത്തോടെ നിന്നോടു ഞാന്‍ കരുണകാണിക്കുമെന്നു നിന്റെ വിമോചകനായ കര്‍ത്താവരുളിച്ചെയ്യുന്നു.
9: നോഹയുടെ കാലംപോലെയാണ് ഇതെനിക്ക്. അവന്റെകാലത്തെന്നപോലെ ജലം ഭൂമിയെ മൂടുകയില്ലെന്നു ഞാന്‍ ശപഥംചെയ്തിട്ടുണ്ട്. അതുപോലെ, നിന്നോടൊരിക്കലും കോപിക്കുകയോ നിന്നെ ശാസിക്കുകയോ ചെയ്യുകയില്ലെന്നു ഞാന്‍ ശപഥംചെയ്തിരിക്കുന്നു.
10: നിന്നോടു കരുണയുള്ള കര്‍ത്താവരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെപ്പിരിയുകയില്ല; എന്റെ സമാധാനയുടമ്പടിക്കു മാറ്റംവരുകയുമില്ല.
11: പീഡിപ്പിക്കപ്പെട്ടവളും മനസ്സുലഞ്ഞവളും ആശ്വാസംലഭിക്കാത്തവളുമേ, ഇന്ദ്രനീലംകൊണ്ടടിസ്ഥാനമിട്ട്, അഞ്ജനക്കല്ലുകൊണ്ടു നിന്നെ ഞാന്‍ നിര്‍മ്മിക്കും.
12: ഞാന്‍ നിന്റെ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും വാതിലുകള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്നംകൊണ്ടും നിര്‍മ്മിക്കും.
13: കര്‍ത്താവു നിന്റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്സാര്‍ജിക്കും.
14: നീതിയില്‍ നീ സുസ്ഥാപിതയാകും; മര്ദ്ദനഭീതി, നിന്നെത്തീണ്ടുകയില്ല. ഭീകരത നിന്നെ സമീപിക്കുകയില്ല.
15: ആരെങ്കിലും അക്രമമിളക്കിവിട്ടാല്‍ അതു ഞാനായിരിക്കുകയില്ല. നിന്നോടു കലഹിക്കുന്നവന്‍ നീമൂലം നിലംപതിക്കും.
16: തീക്കനലിലൂതി ആയുധംനിര്‍മ്മിക്കുന്ന ഇരുമ്പുപണിക്കാരനെ സൃഷ്ടിച്ചതു ഞാനാണ്. നാശമുണ്ടാക്കാന്‍ കൊള്ളക്കാരെയും ഞാന്‍ സൃഷ്ടിച്ചിട്ടുണ്ട്.
17: കര്‍ത്താവരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാനുണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധിപ്രസ്താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്ഡിക്കും; കര്‍ത്താവിന്റെ ദാസരുടെ പൈതൃകവും എന്റെ നീതിനടത്തലുമാണിത്.
അദ്ധ്യായം 55
ജീവന്റെ ഉറവ
1: ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ദ്ധനന്‍വന്നു വാങ്ങിഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക.
2: ആഹാരത്തിനുവേണ്ടിയല്ലാതെ എന്തിനു പണംമുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിനദ്ധ്വാനിക്കുന്നു? എന്റെ വാക്കു ശ്രദ്ധിച്ചുകേള്‍ക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങളാസ്വദിക്കുകയുംചെയ്യുക.
3: എന്റെയടുക്കല്‍ വന്ന്, എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും; ഞാന്‍ നിങ്ങളുമായി ശാശ്വതമായൊരുടമ്പടിയുണ്ടാക്കും; ദാവീദിനോടെന്നപോലെ നിങ്ങളോടു ഞാന്‍ സ്ഥിരമായ സ്‌നേഹംകാട്ടും.
4: ഇതാ, ഞാനവനെ ജനതകള്‍ക്കു സാക്ഷിയും നേതാവും അധിപനുമാക്കിയിരിക്കുന്നു.
5: നിനക്കജ്ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടും; നിന്നെയറിയാത്ത ജനതകള്‍ നിന്റെയടുക്കല്‍ ഓടിക്കൂടും. എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ്, ഇസ്രായേലിന്റെ പരിശുദ്ധന്‍, നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.
6: കര്‍ത്താവിനെക്കണ്ടെത്താന്‍കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെയന്വേഷിക്കുവിന്‍; അവിടുന്നരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.
7: ദുഷ്ടന്‍ തന്റെ മാര്‍ഗ്ഗവും അധര്‍മ്മി തന്റെ ചിന്താഗതികളുമുപേക്ഷിക്കട്ടെ! അവിടുത്തെ കരുണലഭിക്കേണ്ടതിന് അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും.
8: കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല.
9: ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.
10: മഴയും മഞ്ഞും ആകാശത്തുനിന്നു വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ചു ഫലംനല്കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാനാഹാരവും ലഭ്യമാക്കുന്നു.
11: എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെയുദ്ദേശ്യം അതു നിറവേറ്റും; ഞാനേല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.
12: നിങ്ങള്‍ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തില്‍ നയിക്കപ്പെടും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പില്‍ ആര്‍ത്തുപാടും; വനവൃക്ഷങ്ങള്‍ കൈകൊട്ടും.
13: മുള്‍ച്ചെടിക്കു പകരം സരളവൃക്ഷവും, കാരയ്ക്കു പകരം സൗഗന്ധികവും മുളയ്ക്കും; ഇതു കര്‍ത്താവിനൊരു സ്മാരകവുമായിരിക്കും - ഒരിക്കലും നശിക്കാത്ത ശാശ്വതസ്മാരകം.
അദ്ധ്യായം 56
എല്ലാവര്‍ക്കും രക്ഷ
1: കര്‍ത്താവരുളിച്ചെയ്യുന്നു: ന്യായംപാലിക്കുക, നീതി പ്രവര്‍ത്തിക്കുക. ഞാന്‍ രക്ഷനല്കാന്പോകുന്നു; എന്റെ നീതി വെളിപ്പെടും.
2: ഇവ പാലിക്കുന്നവന്‍, ഇവ മുറുകെപ്പിടിക്കുന്ന മര്‍ത്ത്യന്‍, സാബത്തശുദ്ധമാക്കാതെ ആചരിക്കുകയും തിന്മപ്രവര്‍ത്തിക്കാതിരിക്കുകയുംചെയ്യുന്നവന്‍, അനുഗൃഹീതന്‍.
3: കര്‍ത്താവു തന്റെ ജനത്തില്‍നിന്ന് എന്നെ തീര്‍ച്ചയായും അകറ്റിനിര്‍ത്തുമെന്ന് അവിടുത്തോടു ചേര്‍ന്നുനില്ക്കുന്ന പരദേശിയോ, ഞാന്‍ വെറുമൊരു ഉണക്കവൃക്ഷമാണെന്നു ഷണ്ഡനോ പറയാതിരിക്കട്ടെ!
4: കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ സാബത്ത് ആചരിക്കുകയും എന്റെ ഹിതമനുവര്‍ത്തിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തതപുലര്‍ത്തുകയുംചെയ്യുന്ന ഷണ്ഡന്മാര്‍ക്ക്
5: ഞാന്‍ എന്റെ ആലയത്തില്‍, മതിലുകള്‍ക്കുള്ളില്‍, പുത്രീപുത്രന്മാരെക്കാള്‍ ശ്രേഷ്ഠമായ ഒരു സ്മാരകവും നാമവും നല്കും. ഒരിക്കലും തുടച്ചുമാറ്റപ്പെടാത്ത ശാശ്വതനാമമായിരിക്കുമത്.
6: എന്നെ സേവിക്കാനും എന്റെ നാമത്തെ സ്‌നേഹിക്കാനും എന്റെ ദാസരായിരിക്കാനും എന്നോടു ചേര്‍ന്നുനില്ക്കുകയും സാബത്തശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തതപുലര്‍ത്തുകയുംചെയ്യുന്ന പരദേശികളെയും
7: ഞാനെന്റെ വിശുദ്ധഗിരിയിലേക്കു കൊണ്ടുപോകും. എന്റെ പ്രാര്‍ത്ഥനാലയത്തില്‍ അവര്‍ക്കു സന്തോഷംനല്കും. അവരുടെ ദഹനബലികളും മറ്റു ബലികളും എന്റെ ബലിപീഠത്തില്‍ സ്വീകാര്യമായിരിക്കും. എന്റെ ആലയം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ത്ഥനാലയമെന്ന് അറിയപ്പെടും.
8: ഇസ്രായേലില്‍നിന്നു പുറംതള്ളപ്പെട്ടവരെ തിരികെക്കൊണ്ടുവരുന്ന ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതുവരെ ശേഖരിച്ചതുകൂടാതെ ബാക്കിയുള്ളവരെയും ഞാന്‍ ശേഖരിക്കും.
നേതാക്കന്മാര്‍ക്കും താക്കീത്
9: വയലിലെ മൃഗങ്ങളേ, വന്യമൃഗങ്ങളേ, വന്നു ഭക്ഷിക്കുവിന്‍.
10: എന്റെ ജനത്തിന്റെ കാവല്‍ക്കാര്‍ അന്ധരാണ്. അവരൊന്നുമറിയുന്നില്ല. അവര്‍ മൂകരായ നായ്ക്കളാണ്; അവര്‍ക്കു കുരയ്ക്കാനാവില്ല. അവര്‍ കിടന്നുസ്വപ്നംകാണുന്നു; നിദ്രാപ്രിയരാണവര്‍.
11: ആര്‍ത്തിപിടിച്ച നായ്ക്കളാണവര്‍; അവര്‍ക്കു തൃപ്തിവരില്ല; ഇടയന്മാരും ഒന്നുമറിയുന്നില്ല. സ്വാര്‍ത്ഥലാഭത്തിനുവേണ്ടി അവര്‍ സ്വന്തം വഴിനോക്കുന്നു.
12: അവര്‍ പറയുന്നു: വരൂ, പോയി വീഞ്ഞുകൊണ്ടുവരാം; നമുക്കു ലഹരിപാനീയങ്ങള്‍ നിറയെക്കുടിക്കാം; നാളെയുമളവില്ലാതെ കുടിക്കാം.
അദ്ധ്യായം 57
1: നീതിമാന്‍ നശിക്കുന്നു; ആരും കാര്യമാക്കുന്നില്ല. ഭക്തര്‍ തുടച്ചുമാറ്റപ്പെടുന്നു; ആരും ശ്രദ്ധിക്കുന്നില്ല. എന്നാല്‍, നീതിമാന്‍ വിനാശത്തില്‍നിന്നെടുക്കപ്പെടും.
2: അവന്‍ സമാധാനത്തില്‍ പ്രവേശിക്കും. സന്മാര്‍ഗ്ഗനിരതന്‍ കിടക്കയില്‍ വിശ്രമംകൊള്ളും.
3: ആഭിചാരികയുടെ പുത്രന്മാരേ, വ്യഭിചാരിയുടെയും സ്വൈരിണിയുടെയും സന്തതികളേ, അടുത്തുവരുവിന്‍.
4: ആരെയാണു നിങ്ങള്‍ പരിഹസിക്കുന്നത്? ആര്‍ക്കെതിരേയാണു നിങ്ങള്‍ വായ്പൊളിക്കുകയും നാവുനീട്ടുകയും ചെയ്യുന്നത്? അതിക്രമത്തിന്റെയും വഞ്ചനയുടെയും സന്തതികളല്ലേ നിങ്ങള്‍?
5: ഓക്കുമരങ്ങള്‍ക്കിടയിലും ഓരോ പച്ചമരത്തിന്റെയും ചുവട്ടിലും നിങ്ങള്‍ വിഷയാസക്തിയാല്‍ ജ്വലിക്കുന്നു; താഴ്വരകളിലും പാറയിടുക്കുകളിലും നിങ്ങള്‍ ശിശുക്കളെ കുരുതികഴിക്കുന്നു.
6: താഴ്‌വരകളിലെ മിനുസമുള്ള കല്ലുകള്‍ക്കിടയിലാണു നിന്റെ അവകാശം. അവയാണ്, അവതന്നെയാണ്, നിന്റെ ഓഹരി. അവയ്ക്കു നീ ദ്രാവകനൈവേദ്യമൊഴുക്കി, ധാന്യബലിയര്‍പ്പിച്ചു. ഇവകണ്ടു ഞാന്‍ അടങ്ങണമെന്നോ?
7: ഉയര്‍ന്ന ഗിരിശൃംഗത്തില്‍ നീ ശയ്യയൊരുക്കി, നീയവിടെ ബലിയര്‍പ്പിക്കാന്‍ പോയി.
8: വാതിലിനും വാതില്പടിക്കുംപിന്നില്‍ നീ അടയാളങ്ങള്‍ സ്ഥാപിച്ചു. എന്നെയുപേക്ഷിച്ച്, നീ വസ്ത്രമുരിഞ്ഞു വിസ്തൃതശയ്യയൊരുക്കി, അതില്‍ക്കിടന്നു. നീ സഹശയനത്തിനാഗ്രഹിക്കുന്നവരുമായി വിലപേശി. നീയവരുടെ നഗ്നത കണ്ടു.
9: മോളെക്കിന്റെയടുത്തേക്കു നീ തൈലവുമായിപ്പോയി, പലതരം സുഗന്ധദ്രവ്യങ്ങള്‍കൊണ്ടുപോയി. നീ വിദൂരതയിലേക്ക്, പാതാളത്തിലേക്കുപോലും, ദൂതരെയയച്ചു.
10: വഴിനടന്നു നീ തളര്‍ന്നു. എങ്കിലും പ്രതീക്ഷയ്ക്കു വകയില്ലെന്നു നീ പറഞ്ഞില്ല. ശക്തി വീണ്ടെടുത്തതിനാല്‍ നീ തളര്‍ന്നുവീണില്ല.
11: ആരെപ്പേടിച്ചാണു നീ കള്ളംപറഞ്ഞത്? എന്നെയോര്ക്കുകയോ എന്നെപ്പറ്റി ചിന്തിക്കുകയോ ചെയ്യാത്തതെന്തുകൊണ്ട്? ദീര്‍ഘനാള്‍ ഞാന്‍ നിശ്ശബ്ദനായിരുന്നതുകൊണ്ടാണോ നീയെന്നെ ഭയപ്പെടാത്തത്?
12: ഞാന്‍ നിന്റെ നീതിയും ചെയ്തികളും വെളിപ്പെടുത്താം. പക്ഷേ, അവ നിനക്കനുകൂലമാവുകയില്ല.
13: നീ ശേഖരിച്ചവിഗ്രഹങ്ങള്‍ നിലവിളികേട്ടു നിന്നെ രക്ഷിക്കട്ടെ! കാറ്റവയെപ്പറത്തിക്കളയും; ഒരു നിശ്വാസംമതി അവയെത്തെറിപ്പിക്കാന്‍. എന്നെ ആശ്രയിക്കുന്നവന്‍ ദേശം കൈവശമാക്കും; അവന്‍ എന്റെ വിശുദ്ധഗിരി അവകാശമായി ലഭിക്കും.
ശാന്തിയും സൗഖ്യവും
14: പണിയുവിന്‍, വഴിയൊരുക്കുവിന്‍, എന്റെ ജനത്തിന്റെ മാര്‍ഗ്ഗത്തില്‍നിന്നു പ്രതിബന്ധങ്ങള്‍ നീക്കിക്കളയുവിന്‍ എന്നാഹ്വാനമുയരും.
15: അത്യുന്നതനും മഹത്വപൂര്‍ണ്ണനുമായവന്‍, അനന്തതയില്‍വസിക്കുന്ന പരിശുദ്ധന്‍ എന്ന നാമം വഹിക്കുന്നവനരുളിച്ചെയ്യുന്നു: ഞാനുന്നതമായ വിശുദ്ധസ്ഥലത്തു വസിക്കുന്നു. അനുതാപികളുടെ ഹൃദയത്തെയും വീനിതരുടെയാത്മാവിനെയും നവീകരിക്കാന്‍ ഞാനവരോടുകൂടെ വസിക്കുന്നു.
16: ഞാന്‍ എന്നേയ്ക്കും കുറ്റമാരോപിക്കുകയോ കോപിക്കുകയോ ഇല്ല; കാരണം, എന്നില്‍നിന്നാണു ജീവന്‍ പുറപ്പെടുന്നത്. ഞാനാണു ജീവശ്വാസംനല്കിയത്.
17: അവന്റെ ദുഷ്ടമായ അത്യാഗ്രഹംനിമിത്തം ഞാന്‍ കോപിച്ചു. എന്റെ കോപത്തില്‍ ഞാനവനെ ശിക്ഷിക്കുകയും അവനില്‍നിന്നു മുഖംതിരിക്കുകയുംചെയ്തു. എന്നിട്ടും അവന്‍ തന്നിഷ്ടംകാട്ടി, പിഴച്ചവഴി തുടര്‍ന്നു.
18: ഞാനവന്റെ വഴികള്‍ കണ്ടു. എങ്കിലും ഞാനവനെ സുഖപ്പെടുത്തും; അവനെക്കൊണ്ടുപോയി ആശ്വസിപ്പിക്കും; അവനെപ്രതി വിലപിച്ചവരുടെ അധരങ്ങളില്‍നിന്നു കീര്‍ത്തനങ്ങളുയരാനിടയാക്കും.
19: കര്‍ത്താവരുളിച്ചെയ്യുന്നു: സമാധാനം! ദൂരസ്ഥര്‍ക്കും സമീപസ്ഥര്‍ക്കും സമാധാനം! ഞാനവനെ സുഖപ്പെടുത്തും.
20: ദുഷ്ടര്‍ പ്രക്ഷുബ്ധമായ കടല്‍പോലെയാണ്. അതിനു ശാന്തമാകാനാവില്ല. അതിലെ വെള്ളം ചെളിയും മാലിന്യങ്ങളുമടിച്ചുകയറ്റുന്നു.
21: എന്റെ ദൈവമരുളിച്ചെയ്യുന്നു: ദുഷ്ടനു സമാധാനംലഭിക്കുകയില്ല.
അദ്ധ്യായം 58
യഥാര്‍ത്ഥമായ ഉപവാസം
1: ആവുന്നത്രയുച്ചത്തില്‍ വിളിച്ചുപറയുക. കാഹളംപോലെ സ്വരമുയര്‍ത്തുക. എന്റെ ജനത്തോട്, അവരുടെ അതിക്രമങ്ങള്‍, യാക്കോബിന്റെ ഭവനത്തോട്, അവരുടെ പാപങ്ങള്‍, വിളിച്ചുപറയുക.
2: നീതി പ്രവര്‍ത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കല്പനകള്‍ ലംഘിക്കാതിരിക്കുകയുംചെയ്യുന്ന ഒരു ജനതയെന്നോണം അവര്‍ ദിവസേന എന്നെയന്വേഷിക്കുകയും എന്റെ മാര്‍ഗ്ഗംതേടുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അവരെന്നോടു നീതിവിധികളാരായുന്നു; ദൈവത്തോടടുക്കാന്‍ താത്പര്യംകാണിക്കുകയും ചെയ്യുന്നു.
3: ഞങ്ങള്‍ എന്തിനുപവസിച്ചു? അങ്ങു കാണുന്നില്ലല്ലോ! ഞങ്ങളെന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തി? അങ്ങതു ശ്രദ്ധിക്കുന്നില്ലല്ലോ! എന്നാല്‍, ഉപവസിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം സുഖമാണു തേടുന്നത്. നിങ്ങളുടെ വേലക്കാരെ നിങ്ങള്‍ പീഡിപ്പിക്കുന്നു.
4: കലഹിക്കുന്നതിനും ശണ്ഠകൂടുന്നതിനും ക്രൂരമായി മുഷ്ടികൊണ്ട് ഇടിക്കുന്നതിനുംമാത്രമാണു നിങ്ങള്‍ ഉപവസിക്കുന്നത്. നിങ്ങളുടെ സ്വരം ഉന്നതത്തിലെത്താന്‍ ഇത്തരം ഉപവാസമുപകരിക്കുകയില്ല.
5: ഇത്തരം ഉപവാസമാണോ ഞാനാഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെയെളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തലകുനിക്കുന്നതും ചാക്കുവിരിച്ച്, ചാരവുംവിതറിക്കിടക്കുന്നതുമാണോ അത്? ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിനു സ്വീകാര്യമായ ദിവസമെന്നും വിളിക്കുക?
6: ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകളഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളുമൊടിക്കുകയുംചെയ്യുന്നതല്ലേ ഞാനാഗ്രഹിക്കുന്ന ഉപവാസം?
7: വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെയുടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയുംചെയ്യുന്നതല്ലേ അത്?
8: അപ്പോള്‍, നിന്റെ വെളിച്ചം, പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖംപ്രാപിക്കും; നിന്റെ നീതി നിന്റെ മുമ്പിലും കര്‍ത്താവിന്റെ മഹത്വം നിന്റെ പിമ്പിലും നിന്നെ സംരക്ഷിക്കും.
9: നീ പ്രാര്‍ത്ഥിച്ചാല്‍ കര്ത്താവുത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് അവിടുന്നു മറുപടിതരും. മര്‍ദ്ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും നിന്നില്‍നിന്നു ദൂരെയകറ്റുക.
10: വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണംകൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്തിനല്കുകയുംചെയ്താല്‍ നിന്റെ പ്രകാശം അന്ധകാരത്തിലുദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്നംപോലെയാകും.
11: കര്‍ത്താവു നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്ധിനല്കും; നിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചുവളര്‍ത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവയുംപോലെയാകും നീ.
12: നിന്റെ പുരാതനനഷ്ടശിഷ്ടങ്ങള്‍ പുനരുദ്ധരിക്കപ്പെടും. അനേകം തലമുറകളുടെ അടിസ്ഥാനം നീ പണിതുയര്‍ത്തും. പൊളിഞ്ഞമതിലുകള്‍ പുനരുദ്ധരിക്കുന്നവനെന്നും ഭവനങ്ങള്‍ക്കു കേടുപോക്കുന്നവനെന്നും നീ വിളിക്കപ്പെടും.
13: സാബത്തിനെ ചവിട്ടിമെതിക്കുന്നതില്‍നിന്നും എന്റെ വിശുദ്ധദിവസത്തില്‍ നിന്റെ ഇഷ്ടമനുവര്‍ത്തിക്കുന്നതില്‍നിന്നും നീ പിന്തിരിയുക; സാബത്തിനെ സന്തോഷദായകവും കര്‍ത്താവിന്റെ വിശുദ്ധദിനത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിന്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താത്പര്യങ്ങളന്വേഷിക്കാതെയും വ്യര്‍ത്ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെയാദരിക്കുക.
14: അപ്പോള്‍ നീ കര്‍ത്താവിലാനന്ദംകണ്ടെത്തും. ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും. നിന്റെ പിതാവായ യാക്കോബിന്റെ ഓഹരികൊണ്ട് നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണിതരുളിച്ചെയ്തിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ