അദ്ധ്യായം 59
രക്ഷയ്ക്കു തടസ്സം
1: രക്ഷിക്കാന്‍കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല.
2: നിന്റെയകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയുംതമ്മില്‍ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നു മറച്ചിരിക്കുന്നു. അതിനാല്‍ അവിടുന്നു നിന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല.
3: നിന്റെ കരങ്ങള്‍ രക്തപങ്കിലമാണ്. വിരലുകള്‍ അകൃത്യങ്ങളാല്‍ മലിനമായിരിക്കുന്നു. നിന്റെയധരം വ്യാജംപറയുന്നു, നാവു ദുഷ്ടത പിറുപിറുക്കുന്നു.
4: ആരും നീതിയോടെ വ്യവഹാരംനടത്തുന്നില്ല; സത്യസന്ധതയോടെ ആരും ന്യായാസനത്തെ സമീപിക്കുന്നില്ല. അവര്‍ പൊള്ളയായ വാദങ്ങളിലാശ്രയിക്കുകയും നുണപറയുകയുംചെയ്യുന്നു. അവര്‍ തിന്മയെ ഗര്‍ഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു.
5: അവര്‍ അണലിമുട്ടയിന്മേലടയിരിക്കുകയും ചിലന്തിവലനെയ്യുകയും ചെയ്യുന്നു. അവയുടെ മുട്ട തിന്നുന്നവര്‍ മരിക്കും. മുട്ടപൊട്ടിച്ചാല്‍ അണലി പുറത്തുവരും.
6: അവര്‍ നെയ്തതു വസ്ത്രത്തിനുകൊള്ളുകയില്ല. അവരുണ്ടാക്കിയതു മനുഷ്യര്‍ക്കു പുതയ്ക്കാനാവില്ല. അവര്‍ പ്രവര്ത്തിക്കുന്നതകൃത്യമാണ്; അവരുടെ കരങ്ങള്‍ അക്രമം പ്രവര്‍ത്തിക്കുന്നു.
7: അവരുടെ പാദങ്ങള്‍ തിന്മയിലേക്കു കുതിക്കുന്നു. നിരപരാധരുടെ രക്തംചൊരിയുന്നതിന് അവര്‍ വെമ്പല്‍കൊള്ളുന്നു. അവര്‍ അകൃത്യം നിനയ്ക്കുന്നു. ശൂന്യതയും നാശവുമാണവരുടെ പെരുവഴികളില്‍.
8: സമാധാനത്തിന്റെ മാര്‍ഗ്ഗം അവര്‍ക്കജ്ഞാതമാണ്. അവരുടെ വഴികളില്‍ നീതിയശേഷമില്ല. അവര്‍ തങ്ങളുടെ മാര്‍ഗ്ഗങ്ങള്‍ വക്രമാക്കി. അതില്‍ ചരിക്കുന്നവര്‍ക്കു സമാധാനംലഭിക്കുകയില്ല.
9: നീതി ഞങ്ങളില്‍നിന്നു വിദൂരത്താണ്. ന്യായം ഞങ്ങള്‍ക്കു ലഭിക്കുന്നില്ല. ഞങ്ങള്‍ പ്രകാശംതേടുന്നു; എന്നാല്‍, എങ്ങുമന്ധകാരം! ദീപ്തിയന്വേഷിക്കുന്നു; എന്നാല്‍, ഞങ്ങളുടെ മാര്‍ഗ്ഗം നിഴല്‍മൂടിയിരിക്കുന്നു.
10: അന്ധരെപ്പോലെ ഞങ്ങള്‍ ചുമരുതപ്പിനടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ ഞങ്ങള്‍ തപ്പിത്തടയുന്നു. അരണ്ട വെളിച്ചത്തിലെന്നപോലെ, മധ്യാഹ്നത്തില്‍ ഞങ്ങള്‍ക്കു കാലിടറുന്നു. ഊര്‍ജ്ജസ്വലരുടെയിടയില്‍ ഞങ്ങള്‍ മൃതപ്രായരാണ്.
11: ഞങ്ങള്‍ കരടികളെപ്പോലെ മുരളുകയും പ്രാവുകളെപ്പോലെ കുറുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ നീതിക്കുവേണ്ടിക്കാത്തിരിക്കുന്നു; എന്നാല്‍, ലഭിക്കുന്നില്ല; രക്ഷ പ്രതീക്ഷിച്ചിരിക്കുന്നു; അതു വിദൂരത്താണ്.
12: ഞങ്ങളുടെ അതിക്രമങ്ങള്‍ അങ്ങയുടെ മുമ്പില്‍ വര്‍ദ്ധിച്ചിരിക്കുന്നു; ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്കെതിരേ സാക്ഷ്യംനല്കുന്നു. ഞങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളറിയുന്നു.
13: ഞങ്ങള്‍ തിന്മ പ്രവര്‍ത്തിക്കുന്നു, കര്‍ത്താവിനെ നിഷേധിക്കുന്നു, ദൈവത്തില്‍നിന്നു പിന്തിരിയുന്നു; മര്‍ദ്ദനവും കലഹവും പ്രസംഗിക്കുകയും വഞ്ചന നിരൂപിക്കുകയും പറയുകയുംചെയ്യുന്നു.
14: നീതി പുറന്തള്ളപ്പെട്ടിരിക്കുന്നു; ന്യായം വിദൂരത്തുനില്ക്കുന്നു; സത്യം പൊതുസ്ഥലങ്ങളില്‍ വീണടിയുന്നു; സത്യസന്ധതയ്ക്ക്, അവിടെ പ്രവേശനമില്ല.
15: സത്യമില്ലാതായിരിക്കുന്നു; തിന്മയെവിട്ടകലുന്നവന് വേട്ടയാടപ്പെടുന്നു; അവിടെ നീതിയില്ലെന്നു കര്‍ത്താവു കണ്ടു. അതവിടുത്തെ അസന്തുഷ്ടനാക്കി.
16: അവിടെ ആരുമില്ലെന്നവിടുന്നു കണ്ടു; ഇടപെടാന്‍ ആരുമില്ലാത്തതിനാല്‍, അവിടുന്നാശ്ചര്യപ്പെട്ടു. സ്വന്തം കരംതന്നെ അവിടുത്തേക്കു വിജയംനല്കി. സ്വന്തം നീതിയില്‍ അവിടുന്നാശ്രയിച്ചു.
17: അവിടുന്നു നീതിയെ ഉരസ്ത്രാണമാക്കി, രക്ഷയുടെ പടത്തൊപ്പി ശിരസ്സില്‍ വച്ചു; അവിടുന്നു പ്രതികാരത്തിന്റെ വസ്ത്രംധരിച്ചു; ക്രോധമാകുന്ന മേലങ്കിയണിഞ്ഞു.
18: പ്രവൃത്തികള്‍ക്കനുസൃതമായി കര്‍ത്താവവര്‍ക്കു പ്രതിഫലംനല്കും. എതിരാളികള്‍ക്കു ക്രോധവും ശത്രുക്കള്‍ക്കു പ്രതികാരവും ലഭിക്കും. തീരദേശങ്ങളോട് അവിടുന്നു പ്രതികാരംചെയ്യും.
19: പടിഞ്ഞാറുള്ളവര്‍ കര്‍ത്താവിന്റെ നാമത്തെയും കിഴക്കുനിന്നുള്ളവര്‍ അവിടുത്തെ മഹത്വത്തെയും ഭയപ്പെടും. കര്‍ത്താവിന്റെ കാറ്റില്‍ തള്ളിയലച്ചുവരുന്ന പ്രവാഹംപോലെ അവിടുന്നു വരും.
20: കര്‍ത്താവരുളിച്ചെയ്യുന്നു: സീയോനിലേക്ക്, തിന്മകളില്‍നിന്നു പിന്തിരിഞ്ഞ യാക്കോബിന്റെ സന്തതികളുടെയടുക്കലേക്ക്, കര്‍ത്താവു രക്ഷകനായി വരും.
21: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനവരുമായി ചെയ്യുന്ന ഉടമ്പടിയിതാണ്; നിന്റെമേലുള്ള എന്റെയാത്മാവും, നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്ഷേപിച്ച വചനങ്ങളും, നിന്റെയോ, നിന്റെ സന്താനങ്ങളുടെയോ, അവരുടെ സന്താനങ്ങളുടെയോ, അധരങ്ങളില്‍നിന്ന് ഇനിയൊരിക്കലും അകന്നുപോവുകയില്ല. കര്‍ത്താവാണിതരുളിച്ചെയ്യുന്നത്.
അദ്ധ്യായം 60
ജറുസലെമിന്റെ ഭാവിമഹത്വം
1: ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെമേലുദിച്ചിരിക്കുന്നു.
2: അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍, കര്‍ത്താവു നിന്റെമേലുദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും.
3: ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാര്‍ നിന്റെ ഉദയശോഭയിലേക്കും വരും.
4: കണ്ണുകളുയര്‍ത്തി ചുറ്റും നോക്കിക്കാണുക; അവര്‍ ഒരുമിച്ചുകൂടി നിന്റെയടുത്തേക്കു വരുന്നു. നിന്റെ പുത്രന്മാര്‍ ദൂരെനിന്നു വരും; പുത്രിമാര്‍ കരങ്ങളില്‍ സംവഹിക്കപ്പെടും.
5: ഇതെല്ലാം ദര്‍ശിച്ചു നീ തേജസ്വിനിയാകും. സമുദ്രത്തിലെ സമ്പത്തു നിന്റെയടുക്കല്‍ കൊണ്ടുവരുകയും ജനതകളുടെ ധനം നിനക്കു ലഭിക്കുകയുംചെയ്യുമ്പോള്‍ നിന്റെ ഹൃദയം ആനന്ദപുളകിതമാകും.
6: ഒട്ടകങ്ങളുടെ ഒരു പറ്റം, മിദിയാനിലെയും ഏഫായിലെയും ഒട്ടകക്കൂറ്റന്മാരുടെ കൂട്ടം, നിന്നെ മറയ്ക്കും. ഷേബായില്‍നിന്നുള്ളവരും വരും. അവര്‍ സ്വര്‍ണ്ണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവരുകയും കര്‍ത്താവിന്റെ കീര്‍ത്തനമാലപിക്കുകയും ചെയ്യും.
7: കേദാറിലെ ആട്ടിന്‍പറ്റങ്ങളെ നിന്റെയടുക്കല്‍ കൊണ്ടുവരും. നെബായോത്തിലെ മുട്ടാടുകളെ നിനക്കു ലഭിക്കും. സ്വീകാര്യമാംവിധം അവയെന്റെ ബലിപീഠത്തില്‍ വരും. എന്റെ ശ്രേഷ്ഠമായ ആലയത്തെ ഞാന്‍ മഹത്വപ്പെടുത്തും.
8: മേഘത്തെപ്പോലെയും, കിളിവാതിലിലേക്കുവരുന്ന പ്രാവുകളെപ്പോലെയുംപറക്കുന്ന ഇവരാരാണ്?
9: തീരദേശങ്ങള്‍ എന്നെക്കാത്തിരിക്കും. ദൈവമായ കര്‍ത്താവിന്റെ നാമത്തിനും ഇസ്രായേലിന്റെ പരിശുദ്ധനുംവേണ്ടി, വിദൂരത്തുനിന്നു നിന്റെ പുത്രന്മാരെ അവരുടെ സ്വര്‍ണ്ണവും വെള്ളിയുംസഹിതം കൊണ്ടുവരുന്നതിനു താര്‍ഷീഷിലെ കപ്പലുകള്‍ മുമ്പന്തിയിലുണ്ട്. അവിടുന്നു നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.
10: വിദേശികള്‍ നിന്റെ മതിലുകള്‍ പണിതുയര്‍ത്തും. അവരുടെ രാജാക്കന്മാര്‍ നിന്നെ സേവിക്കും. എന്റെ കോപത്തില്‍ ഞാന്‍ നിന്നെ പ്രഹരിച്ചു. എന്നാല്‍, എന്റെ കരുണയില്‍ ഞാന്‍ നിന്നോടു കൃപചെയ്തു.
11: ജനതകളുടെ സമ്പത്ത്, അവരുടെ രാജാക്കന്മാരുടെ അകമ്പടിയോടെ നിന്റെയടുക്കലെത്തിക്കേണ്ടതിനു നിന്റെ കവാടങ്ങള്‍ രാപകല്‍ തുറന്നുകിടക്കട്ടെ; ഒരിക്കലുമടയ്ക്കരുത്.
12: നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നശിക്കും. ആ ജനതകള്‍ നിര്‍മ്മാര്‍ജ്ജനംചെയ്യപ്പെടും.
13: എന്റെ വിശുദ്ധസ്ഥലമലങ്കരിക്കാന്‍ ലബനോന്റെ മഹത്വമായ സരളവൃക്ഷവും പുന്നയും ദേവദാരുവും നിന്റെയടുക്കലെത്തും. എന്റെ പാദപീഠം ഞാന്‍ മഹത്വപൂര്‍ണ്ണമാക്കും.
14: നിന്നെ പീഡിപ്പിച്ചവരുടെ പുത്രര്‍ നിന്റെയടുക്കല്‍വന്നു താണുവണങ്ങും. നിന്നെ നിന്ദിച്ചവര്‍ നിന്റെ പാദത്തില്‍ പ്രണമിക്കും. കര്‍ത്താവിന്റെ നഗരം, ഇസ്രായേലിന്റെ പരിശുദ്ധനായവന്റെ സീയോന്‍, എന്ന്, അവര്‍ നിന്നെ വിളിക്കും.
15: ആരും കടന്നുപോകാത്തവിധം പരിത്യക്തയും വെറുക്കപ്പെട്ടവളുമായിരുന്നു നീ. ഞാന്‍ നിന്നെ എന്നേക്കും പ്രൗഢിയുറ്റവളും തലമുറകള്‍ക്കാനന്ദവുമാക്കും.
16: നീ ജനതകളുടെ പാലുകുടിക്കും; രാജാക്കന്മാരുടെ ഐശ്വര്യം നുകരും. കര്‍ത്താവായ ഞാനാണു നിന്റെ രക്ഷകനെന്നും യാക്കോബിന്റെ ശക്തനായവനാണു നിന്റെ വിമോചകനെന്നും നീയറിയും.
17: ഓടിനുപകരം സ്വര്‍ണ്ണവും ഇരുമ്പിനുപകരം വെള്ളിയും തടിക്കുപകരം ഓടും കല്ലിനുപകരം ഇരുമ്പും ഞാന്‍ കൊണ്ടുവരും. സമാധാനത്തെ നിന്റെ മേല്‍നോട്ടക്കാരും നീതിയെ നിന്റെ അധിപതികളുമാക്കും.
18: നിന്റെ ദേശത്ത് ഇനി അക്രമത്തെപ്പറ്റി കേള്‍ക്കുകയില്ല. ശൂന്യതയും നാശവും നിന്റെ അതിര്ത്തിക്കുള്ളിലുണ്ടാവുകയില്ല; നിന്റെ മതിലുകളെ രക്ഷയെന്നും കവാടങ്ങളെ സ്തുതിയെന്നും നീ വിളിക്കും.
19: പകല്‍ സൂര്യനായിരിക്കുകയില്ല ഇനി നിനക്കു പ്രകാശംതരുക; നിനക്കു പ്രകാശംനല്കാന്‍ രാത്രിയില്‍ ചന്ദ്രനായിരിക്കുകയില്ല പ്രശോഭിക്കുന്നത്. കര്‍ത്താവായിരിക്കും നിന്റെ നിത്യമായ പ്രകാശം; നിന്റെ ദൈവമായിരിക്കും നിന്റെ മഹത്വം.
20: നിന്റെ സൂര്യനസ്തമിക്കുകയില്ല; നിന്റെ ചന്ദ്രന്‍ മറയുകയുമില്ല; കര്‍ത്താവു നിന്റെ നിത്യപ്രകാശമായിരിക്കും. നിന്റെ വിലാപദിനങ്ങളവസാനിക്കും.
21: നിന്റെ ജനം നീതിമാന്മാരാകും. ഞാന്‍ മഹത്വപ്പെടേണ്ടതിനു ഞാന്‍നട്ട മുളയും എന്റെ കരവേലയുമായ ദേശത്തെ, എന്നേയ്ക്കുമായി അവര്‍ കൈവശപ്പെടുത്തും.
22: ഏറ്റവും നിസ്സാരനായവന്‍ ഒരു വംശവും ഏറ്റവും ചെറിയവന്‍ ശക്തിയുള്ള ജനതയുമാകും. ഞാനാണു കര്‍ത്താവ്, യഥാകാലം ഞാനിതു ത്വരിതമാക്കും.
അദ്ധ്യായം 61
വിമോചനത്തിന്റെ സദ്വാര്‍ത്ത
1: ദൈവമായ കര്‍ത്താവിന്റെ ആത്മാവ്, എന്റെമേലുണ്ട്. പീഡിതരെ സദ്വാര്‍ത്തയറിയിക്കുന്നതിന് അവിടുന്നെന്നെ അഭിഷേകംചെയ്തിരിക്കുന്നു.
2: ഹൃദയംതകര്‍ന്നവരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസംനല്കാനും എന്നെയയച്ചിരിക്കുന്നു.
3: സീയോനില്‍ വിലപിക്കുന്നവര്‍, കര്‍ത്താവു നട്ടുപിടിപ്പിച്ച നീതിയുടെ ഓക്കുമരങ്ങളെന്നു വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പടാനുംവേണ്ടി അവര്‍ക്കു വെണ്ണീറിനുപകരം പുഷ്പമാല്യവും വിലാപത്തിനുപകരം ആനന്ദത്തിന്റെ തൈലവും, തളര്‍ന്ന മനസ്സിനുപകരം സ്തുതിയുടെ മേലങ്കിയും നല്കാന്‍, അവിടുന്നെന്നെ അയച്ചിരിക്കുന്നു.
4: പണ്ടു നശിച്ചുപോയവ അവര്‍ വീണ്ടും നിര്‍മ്മിക്കും; പൂര്‍വ്വാവശിഷ്ടങ്ങള്‍ ഉദ്ധരിക്കും; നശിപ്പിക്കപ്പെട്ട നഗരങ്ങള്‍ പുനരുദ്ധരിക്കും; തലമുറകളായുണ്ടായ വിനാശങ്ങള്‍ അവര്‍ പരിഹരിക്കും.
5: വിദേശികള്‍ നിങ്ങളുടെ ആട്ടിന്‍പറ്റങ്ങളെ മേയ്ക്കും; പരദേശികള്‍ നിങ്ങളുടെ ഉഴവുകാരും മുന്തിരിവെട്ടിയൊരുക്കുന്നവരുമാകും.
6: കര്‍ത്താവിന്റെ പുരോഹിതരെന്നു നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകരെന്നു നിങ്ങളറിയപ്പെടും. ജനതകളുടെ സമ്പത്തു നിങ്ങളനുഭവിക്കും. അവരുടെ ധനം കൈവശപ്പെടുത്തി നിങ്ങളഭിമാനിക്കും.
7: ലജ്ജിതരായിരുന്നതിനുപകരം നിങ്ങള്‍ക്ക്, ഇരട്ടി ഓഹരി ലഭിക്കും; അവമതിക്കുപകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത്, ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെയാനന്ദം നിത്യമായിരിക്കും.
8: കാരണം, കര്‍ത്താവായ ഞാന്‍ നീതിയിഷ്ടപ്പെടുന്നു. കൊള്ളയും തിന്മയും ഞാന്‍ വെറുക്കുന്നു. വിശ്വസ്തതയോടെ അവര്‍ക്കു ഞാന്‍ പ്രതിഫലംനല്കും. അവരുമായി ഞാന്‍ നിത്യമായ ഒരുടമ്പടിയുണ്ടാക്കും.
9: അവരുടെ പിന്‍തലമുറ ജനതകളുടെയിടയിലും, സന്തതി രാജ്യങ്ങള്‍ക്കിടയിലും അറിയപ്പെടും; കര്‍ത്താവിനാല്‍ അനുഗൃഹീതമായ ജനമെന്ന് അവരെ കാണുന്നവര്‍ ഏറ്റുപറയും.
10: ഞാന്‍ കര്‍ത്താവില്‍ അത്യധികമാനന്ദിക്കും; എന്റെ ആത്മാവ്, എന്റെ ദൈവത്തിലാനന്ദംകൊള്ളും; വരന് പുഷ്പമാല്യമണിയുന്നതുപോലെയും വധു ആഭരണഭൂഷിതയാകുന്നതുപോലെയും അവിടുന്നെന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കിയണിയിക്കുകയും ചെയ്തു.
11: മണ്ണില്‍, മുളപൊട്ടിവരുന്നതുപോലെയും തോട്ടത്തില്‍ വിത്തു മുളയ്ക്കുന്നതുപോലെയും ജനതകളുടെമുമ്പില്‍ നീതിയും സ്തുതിയും ഉയര്‍ന്നുവരാന്‍ കര്‍ത്താവിടയാക്കും.
അദ്ധ്യായം 62
1: സീയോന്റെ ന്യായം പ്രഭാതംപോലെയും ജറുസലെമിന്റെ രക്ഷ ജ്വലിക്കുന്ന പന്തംപോലെയും പ്രകാശിക്കുന്നതുവരെ, അവളെപ്രതി ഞാന്‍ നിഷ്‌ക്രിയനോ നിശ്ശബ്ദനോ ആയിരിക്കുകയില്ല.
2: ജനതകള്‍ നിന്റെ നീതികരണവും രാജാക്കന്മാര്‍ നിന്റെ മഹത്വവും ദര്‍ശിക്കും. കര്‍ത്താവു വിളിക്കുന്ന ഒരു പുതിയപേരില്‍ നീയറിയപ്പെടും.
3: കര്‍ത്താവിന്റെ കൈയില്‍ നീ മനോഹരമായൊരു കിരീടമായിരിക്കും; നിന്റെ ദൈവത്തിന്റെ കരങ്ങളില്‍ ഒരു രാജകീയമകുടവും.
4: പരിത്യക്തയെന്നു നീയോ, വിജനമെന്നു നിന്റെ ദേശമോ ഇനിമേല്‍ പറയപ്പെടുകയില്ല. എന്റെ സന്തോഷം എന്നു നീയും, വിവാഹിതയെന്നു നിന്റെ ദേശവും വിളിക്കപ്പെടും. എന്തെന്നാല്‍, കര്‍ത്താവു നിന്നില്‍ ആനന്ദംകൊള്ളുന്നു; നിന്റെ ദേശം വിവാഹിതയാകും.
5: യുവാവു കന്യകയെ എന്നപോലെ നിന്റെ പുനരുദ്ധാരകന്‍ നിന്നെ വിവാഹംചെയ്യും; മണവാളന് മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും.
6: ജറുസലെമേ, നിന്റെ മതിലുകളില്‍ ഞാന്‍ കാവല്‍ക്കാരെ നിറുത്തിയിരിക്കുന്നു. അവരൊരിക്കലും, രാത്രിയോ പകലോ, നിശ്ശബ്ദരായിരിക്കുകയില്ല. അവളുടെയോര്‍മ്മ കര്ത്താവിലുണര്ത്തുന്നവരേ, നിങ്ങള്‍ വിശ്രമിക്കരുത്:
7: ജറുസലെമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയില്‍ പ്രശംസാപാത്രമാക്കുകയുംചെയ്യുന്നതുവരെ അവിടുത്തേക്കു വിശ്രമംനല്കുകയുമരുത്.
8: തന്റെ വലത്തുകൈയ്, ബലിഷ്ഠമായ ഭുജം, ഉയര്‍ത്തി കര്‍ത്താവു സത്യംചെയ്തിരിക്കുന്നു: ഇനി നിന്റെ ധാന്യങ്ങള്‍ നിന്റെ ശത്രുക്കള്‍ക്കു ഭക്ഷണമായി ഞാന്‍ നല്കുകയില്ല; നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞു വിദേശികള്‍ കുടിക്കുകയില്ല.
9: സംഭരിക്കുന്നവര്‍തന്നെ അതുഭക്ഷിച്ചു കര്‍ത്താവിനെ സ്തുതിക്കും. ശേഖരിക്കുന്നവര്‍തന്നെ അതെന്റെ വിശുദ്ധാങ്കണത്തില്‍വച്ചു പാനംചെയ്യും.
10: കടന്നുപോകുവിന്‍; കവാടങ്ങളിലൂടെ കടന്നുചെന്നു ജനത്തിനു വഴിയൊരുക്കുവിന്‍. പണിയുവിന്‍, കല്ലുകള്‍നീക്കി രാജപാത പണിയുവിന്‍. ഒരടയാളമുയര്‍ത്തുവിന്‍, ജനതകളറിയട്ടെ!
11: ഭൂമിയുടെ അതിര്‍ത്തികള്‍വരെ കര്‍ത്താവു പ്രഘോഷിക്കുന്നു: സീയോന്‍പുത്രിയോടു പറയുക, ഇതാ, നിന്റെ രക്ഷ വരുന്നു. ഇതാ, അവിടുത്തെ പ്രതിഫലം അവിടുത്തോടുകൂടെ; സമ്മാനം അവിടുത്തെ മുമ്പിലും.
12: കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ട വിശുദ്ധജനമെന്ന് അവര്‍ വിളിക്കപ്പെടും. അന്വേഷിക്കപ്പെടുന്നവള്‍, അപരിത്യക്തനഗരം, എന്നു നീ വിളിക്കപ്പെടും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ