അദ്ധ്യായം 63
ജനതകളോടു പ്രതികാരം
1: ഏദോമില്‍നിന്നു വരുന്നതാര്? രക്താംബരംധരിച്ചു ബൊസ്രായില്‍നിന്നു വരുന്നതാര്? തന്റെ മഹനീയമായ വേഷവിധാനങ്ങളോടെ, ശക്തിപ്രഭാവത്തോടെ, അടിവച്ചടുക്കുന്നതാര്? നീതിയുടെ വിജയംപ്രഖ്യാപിക്കുന്നവനും രക്ഷിക്കാന്‍ശക്തിയുള്ളവനുമായ ഞാന്‍തന്നെ.
2: നിന്റെ വസ്ത്രം ചെമന്നിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മേലങ്കി മുന്തിരിച്ചക്കു ചവിട്ടുന്നവന്റേതുപോലെ ആയിരിക്കുന്നതെന്തുകൊണ്ട്?
3: മുന്തിരിച്ചക്ക്, ഞാനൊറ്റയ്ക്കു ചവിട്ടി; ജനതകളില്‍ ആരും എന്നോടൊപ്പമുണ്ടായിരുന്നില്ല; എന്റെ കോപത്തില്‍ ഞാനവരെച്ചവിട്ടി; ക്രോധത്തില്‍ ഞാനവരെ മെതിച്ചു; അവരുടെ ജീവരക്തം എന്റെ മേലങ്കിയില്‍ത്തെറിച്ചു. എന്റെ വസ്ത്രങ്ങളില്‍ കറപുരണ്ടു.
4: പ്രതികാരത്തിന്റെ ദിനം ഞാന്‍ മനസ്സില്‍ കരുതിയിരുന്നു. ഞാന്‍നല്കുന്ന മോചനത്തിന്റെ വത്സരം ആസന്നമായി.
5: ഞാന്‍ നോക്കി, സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ പരിഭ്രാന്തനായി, താങ്ങാന്‍ ആരുമുണ്ടായിരുന്നില്ല. എന്റെ കരംതന്നെ എനിക്കു വിജയം നേടിത്തന്നു. എന്റെ ക്രോധം എനിക്കു തുണയായി.
6: എന്റെ കോപത്തില്‍ ഞാന്‍ ജനതകളെ ചവിട്ടിമെതിച്ചു, എന്റെ ക്രോധത്താല്‍ അവരെ ഞെരിച്ചു. അവരുടെ ജീവരക്തം ഞാന്‍ മണ്ണിലൊഴുക്കി.
ജനത്തിന്റെ പ്രാര്‍ത്ഥന
7: കര്‍ത്താവു നമുക്കുനല്കിയ എല്ലാറ്റിനെയുംപ്രതി, തന്റെ കരുണയാലവിടുന്ന്, ഇസ്രായേല്‍ഭവനത്തിനുചെയ്ത മഹാനന്മയെയുംപ്രതി, ഞാനവിടുത്തെ ദയാവായ്പിനൊത്ത് അവിടുത്തെ കാരുണ്യത്തെ കീര്‍ത്തിക്കും. ഞാന്‍ അവിടുത്തേക്കു കീര്‍ത്തനങ്ങളാലപിക്കും.
8: അവിടുന്നരുളിച്ചെയ്തു: തീര്‍ച്ചയായും അവരെന്റെ ജനമാണ്, തിന്മപ്രവര്ത്തിക്കാത്ത പുത്രര്‍. അവിടുന്ന്, അവരുടെ രക്ഷകനായി ഭവിച്ചു.
9: അവരുടെ കഷ്ടതകളില്‍ ദൂതനെയയച്ചില്ല, അവിടുന്നുതന്നെയാണ് അവരെ രക്ഷിച്ചത്. തന്റെ കരുണയിലും സ്‌നേഹത്തിലും അവിടുന്നവരെ വീണ്ടെടുത്തു. കഴിഞ്ഞകാലങ്ങളില്‍ അവിടുന്നവരെ കരങ്ങളില്‍ വഹിച്ചു.
10: എന്നിട്ടും അവരെതിര്‍ത്തു; അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു. അതിനാല്‍, അവിടുന്നവരുടെ ശത്രുവായിത്തീര്‍ന്നു; നേരിട്ട്, അവര്‍ക്കെതിരേ യുദ്ധംചെയ്തു.
11: അവര്‍ പഴയകാലങ്ങളെ, കര്‍ത്താവിന്റെ ദാസനായ മോശയുടെ നാളുകളെ, അനുസ്മരിച്ചു. തന്റെ ആട്ടിന്‍പറ്റത്തിന്റെ ഇടയന്മാരെ കടലിലൂടെ നയിച്ചവനെവിടെ? അവരുടെ മദ്ധ്യത്തിലേക്കു തന്റെ പരിശുദ്ധാത്മാവിനെ അയച്ചവനെവിടെ?
12: തന്റെ മഹത്വപൂര്‍ണ്ണമായ ഭുജബലം മോശയുടെ വലത്തുകൈയില്‍ പകരുകയും തന്റെ നാമം അനശ്വരമാക്കാന്‍ അവരുടെ മുമ്പില്‍ സമുദ്രംവിഭജിക്കുകയും അഗാധങ്ങളിലൂടെ അവരെ നയിക്കുകയുംചെയ്തവനെവിടെ?
13: കുതിരയെന്നപോലെ അവര്‍ മരുഭൂമിയില്‍ കാലിടറാതെ നടന്നു.
14: താഴ്‌വരയിലേക്കിറങ്ങിച്ചെല്ലുന്ന കന്നുകാലികള്‍ക്കെന്നപോലെ, അവര്‍ക്കു കര്‍ത്താവിന്റെ ആത്മാവു വിശ്രമംനല്കി. ഇങ്ങനെ അങ്ങയുടെ നാമം മഹത്വപൂര്‍ണ്ണമാക്കുന്നതിന്, അവിടുന്നു തന്റെ ജനത്തെ നയിച്ചു.
15: സ്വര്‍ഗ്ഗത്തില്‍നിന്ന്, അങ്ങയുടെ വിശുദ്ധവും മഹത്വപൂര്‍ണ്ണവുമായ വാസസ്ഥലത്തുനിന്ന്, നോക്കിക്കാണുക. അങ്ങയുടെ തീക്ഷ്ണതയും ശക്തിയുമെവിടെ? അങ്ങയുടെ ഉത്കടസ്നേഹവും കൃപയും എന്നില്‍നിന്നു പിന്‍വലിച്ചിരിക്കുന്നു.
16: അബ്രാഹം ഞങ്ങളെയറിയുന്നില്ലെങ്കിലും ഇസ്രായേല്‍ ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും, അങ്ങാണു ഞങ്ങളുടെ പിതാവ്; കര്‍ത്താവേ, അങ്ങുതന്നെയാണു ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ വിമോചകനെന്നാണ് പണ്ടുമുതലേ അങ്ങയുടെ നാമം.
17: കര്‍ത്താവേ, അങ്ങയുടെ പാതയില്‍നിന്നു വ്യതിചലിക്കാന്‍ ഞങ്ങളെയനുവദിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടാണ്, അങ്ങയെ ഭയപ്പെടാതിരിക്കാന്‍തക്കവിധം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത്? അങ്ങയുടെ ദാസര്‍ക്കുവേണ്ടി, അങ്ങയുടെ അവകാശമായ ഗോത്രങ്ങള്‍ക്കുവേണ്ടി, അങ്ങു തിരികെവരണമേ!
18: ദുഷ്ടര്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തില്‍ കാലുകുത്താന്‍ ഇടയായതെന്തുകൊണ്ട്? ഞങ്ങളുടെ വൈരികള്‍ അങ്ങയുടെ ആലയം ചവിട്ടിമെതിക്കുന്നതെന്തുകൊണ്ട്?
19: അങ്ങയുടെ ഭരണം അറിഞ്ഞിട്ടില്ലാത്തവരെപ്പോലെയും അങ്ങയുടെ നാമത്താല്‍ വിളിക്കപ്പെടാത്തവരെപ്പോലെയുമായിരിക്കുന്നു ഞങ്ങള്‍.
അദ്ധ്യായം 64
1: കര്‍ത്താവേ, ആകാശം പിളര്‍ന്ന്, ഇറങ്ങിവരണമേ! അങ്ങയുടെ സാന്നിദ്ധ്യത്തില്‍ പര്‍വ്വതങ്ങള്‍ വിറകൊള്ളട്ടെ!
2: അഗ്നിയാല്‍ വിറകെരിയുകയും വെള്ളംതിളയ്ക്കുകയും ചെയ്യുന്നതുപോലെ അങ്ങയുടെ സാന്നിദ്ധ്യത്താല്‍ ജനതകള്‍ ഞെട്ടിവിറയ്ക്കട്ടെ! ശത്രുക്കള്‍ അങ്ങയുടെ നാമമറിയട്ടെ!
3: അവിടുന്നിറങ്ങിവന്ന്, ഞങ്ങള്‍ വിചാരിക്കാത്ത ഭയാനകകാര്യങ്ങള്‍ ചെയ്തപ്പോള്‍ അവിടുത്തെ മുമ്പില്‍, പര്‍വ്വതങ്ങള്‍ പ്രകമ്പനംകൊണ്ടു.
4: തന്നെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടിയദ്ധ്വാനിക്കുന്ന അവിടുത്തെയല്ലാതെ ആരും മറ്റൊരു ദൈവത്തെപ്പറ്റി കേള്‍ക്കുകയോ മറ്റൊരു ദൈവത്തെക്കാണുകയോ ചെയ്തിട്ടില്ല.
5: അങ്ങയുടെ പാതയില്‍ അങ്ങയെ സ്മരിച്ചുകൊണ്ട് സന്തോഷത്തോടെ നീതിപ്രവര്‍ത്തിക്കുന്നവരെ അങ്ങു സ്വീകരിക്കുന്നു. അങ്ങു കോപിച്ചു; കാരണം, ഞങ്ങള്‍ പാപംചെയ്തു. വളരെക്കാലം ഞങ്ങള്‍ തിന്മയില്‍ വ്യാപരിച്ചു.
6: ഞങ്ങള്‍ക്കു രക്ഷകിട്ടുമോ? ഞങ്ങള്‍ അശുദ്ധനെപ്പോലെയും ഞങ്ങളുടെ സത്പ്രവൃത്തികള്‍ മലിനവസ്ത്രംപോലെയുമാണ്. ഇലപോലെ ഞങ്ങള്‍ കൊഴിയുന്നു. കാറ്റെന്നപോലെ, ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളെ പറപ്പിച്ചുകളയുന്നു.
7: അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയും, അങ്ങയെ മുറുകെപ്പിടിക്കാന്‍ ഉത്സാഹിക്കുകയുംചെയ്യുന്നവന്‍ ആരുമില്ല. അങ്ങ് ഞങ്ങളില്‍നിന്നു മുഖംമറച്ചിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങളുടെ പിടിയിലേക്ക് അങ്ങു ഞങ്ങളെ വിട്ടുകളഞ്ഞിരിക്കുന്നു.
8: എന്നാലും, കര്‍ത്താവേ, അങ്ങു ഞങ്ങളുടെ പിതാവാണ്; ഞങ്ങള്‍ കളിമണ്ണും അങ്ങു കുശവനുമാണ്.
9: ഞങ്ങളങ്ങയുടെ കരവേലയാണ്. കര്‍ത്താവേ, അങ്ങ്, അത്യധികം കോപിക്കരുതേ! ഞങ്ങളുടെ തിന്മകള്‍ എന്നേക്കുമോര്‍മ്മിക്കരുതേ! ഞങ്ങള്‍ അങ്ങയുടെ ജനമാണെന്നു സ്മരിക്കണമേ!
10: അങ്ങയുടെ വിശുദ്ധനഗരങ്ങള്‍ വിജനമായിരിക്കുന്നു. സീയോൻ, മരുഭൂമിയും ജറുസലെം ശൂന്യവുമായിരിക്കുന്നു!
11: ഞങ്ങളുടെ പിതാക്കന്മാര്‍ അങ്ങയെ സ്തുതിച്ചിരുന്ന ഞങ്ങളുടെ വിശുദ്ധവും മനോഹരവുമായ ആലയം അഗ്നിക്കിരയായിരിക്കുന്നു. ഞങ്ങളുടെ രമ്യസ്ഥലങ്ങള്‍ നാശക്കൂമ്പാരങ്ങളായിരിക്കുന്നു.
12: കര്‍ത്താവേ, ഇവയെല്ലാംകണ്ടിട്ടും അങ്ങ് അടങ്ങിയിരിക്കുമോ? നിശ്ശബ്ദത പാലിച്ചുകൊണ്ട് അങ്ങിനിയും ഞങ്ങളെ ദാരുണമായി പീഡിപ്പിക്കുമോ?
അദ്ധ്യായം 65
ധിക്കാരികള്‍ക്കു ശിക്ഷ
1: എന്നോടാരായാത്തവര്‍ക്ക് ഉത്തരംനല്കാനും എന്നെത്തേടാത്തവര്‍ക്കു ദര്‍ശനമരുളാനും ഞാന്‍ തയ്യാറായിരുന്നു. എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്, ഇതാ, ഞാന്‍ എന്നു ഞാന്‍ പറഞ്ഞു.
2: സ്വന്തം ആലോചനകളെ പിന്തുടര്‍ന്നു വഴിതെറ്റിനടക്കുന്ന കലഹപ്രിയരായ ഒരു ജനത്തിനുനേരേ, ദിവസം മുഴുവന്‍ ഞാനെന്റെ കൈകള്‍ വിരിച്ചുപിടിച്ചു.
3: ഉദ്യാനങ്ങളില്‍ ബലിയര്‍പ്പിക്കുകയും ഇഷ്ടികകളിന്മേല്‍ ധൂപാര്‍പ്പണംനടത്തുകയുംചെയ്തുകൊണ്ട് എന്റെ മുഖത്തുനോക്കി എപ്പോഴുമെന്നെ പ്രകോപിപ്പിക്കുന്ന ഒരു ജനത്തിനുനേരേതന്നെ.
4: അവര്‍ ശവകുടീരങ്ങളിലിരിക്കുന്നു; രഹസ്യസ്ഥലങ്ങളില്‍ രാത്രി ചെലവഴിക്കുന്നു; പന്നിയിറച്ചി ഭക്ഷിക്കുന്നു. നിന്ദ്യമായവയുടെ സത്തു പാനംചെയ്യുന്നു.
5: അവിടെത്തന്നെ നില്ക്കുക, എന്റെയടുക്കല്‍ വരരുത്. ഞാന്‍ വിശുദ്ധനാണ് എന്നവര്‍ പറയുന്നു. അവര്‍ എന്റെ നാസികയില്‍ പുകയാണ്, ദിവസം മുഴുവനെരിയുന്ന, തീയാണ്.
6: ഇതാ, എല്ലാറ്റിന്റെയും രേഖ എന്റെ മുമ്പിലുണ്ട്; ഞാന്‍ നിശ്ശബ്ദനായിരിക്കുകയില്ല; പ്രതികാരംചെയ്യും.
7: അവരുടെയും അവരുടെ പിതാക്കന്മാരുടെയും തിന്മകള്‍ക്ക്, അവരുടെ മടിയിലേക്കുതന്നെ ഞാന്‍ പ്രതികാരംചൊരിയും- കര്‍ത്താവരുളിച്ചെയ്യുന്നു. അവര്‍ മലമുകളില്‍ ധൂപമര്‍പ്പിക്കുകയും കുന്നുകളില്‍ എന്നെ നിന്ദിക്കുകയുംചെയ്തു. അവരുടെ പഴയപ്രവൃത്തികള്‍ക്കുള്ള ശിക്ഷ, അവരുടെ മടിയില്‍ത്തന്നെ ഞാനളന്നു നല്കും.
8: കര്‍ത്താവരുളിച്ചെയ്യുന്നു: മുന്തിരിക്കുലയില്‍ വീഞ്ഞുകാണുമ്പോള്‍ അതു നശിപ്പിക്കരുത്, അതിലൊരു വരമുണ്ട് എന്നു പറയുന്നതുപോലെ, എന്റെ ദാസര്‍ക്കുവേണ്ടി ഞാനും പ്രവര്‍ത്തിക്കും; അവരെയെല്ലാവരെയും ഞാന്‍ നശിപ്പിക്കുകയില്ല.
9: യാക്കോബില്‍നിന്നു സന്തതികളെയും, യൂദായില്‍നിന്ന് എന്റെ മലകളുടെ അവകാശികളെയും ഞാന്‍ പുറപ്പെടുവിക്കും; എന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ അതു കൈവശപ്പെടുത്തും; എന്റെ ദാസര്‍ അവിടെ വസിക്കും.
10: എന്നെയന്വേഷിച്ച എന്റെ ജനത്തിന്റെ ആട്ടിന്‍പറ്റങ്ങള്‍ക്കു ഷാരോന്മേച്ചില്പ്പുറവും, കന്നുകാലികള്‍ക്ക് ആഖോര്‍ത്താഴ്‌വരയും വിശ്രമകേന്ദ്രങ്ങളായിരിക്കും.
11: എന്നാല്‍, നിങ്ങള്‍ കര്‍ത്താവിനെയുപേക്ഷിക്കുകയും എന്റെ വിശുദ്ധഗിരിയെ മറക്കുകയും ഭാഗ്യദേവനു പീഠമൊരുക്കുകയും വിധിയുടെ ദേവനു വീഞ്ഞുകലര്‍ത്തി പാനപാത്രം നിറയ്ക്കുകയും ചെയ്തു.
12: ഞാന്‍ നിങ്ങളെ വാളിനേല്‍പിക്കും; കൊലയ്ക്കു തലകുനിച്ചുകൊടുക്കാന്‍ നിങ്ങള്‍ക്കിടവരും. കാരണം, ഞാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ വിളികേട്ടില്ല; ഞാന്‍ സംസാരിച്ചപ്പോള്‍ നിങ്ങള്‍ ശ്രവിച്ചില്ല. എന്റെ ദൃഷ്ടിയില്‍ തിന്മയായതു നിങ്ങള്‍ പ്രവര്‍ത്തിച്ചു. എനിക്കനിഷ്ടമായതു നിങ്ങള്‍ തിരഞ്ഞെടുത്തു.
13: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ ദാസര്‍ ഭക്ഷിക്കും; നിങ്ങള്‍ വിശന്നുപൊരിയും; എന്റെ ദാസര്‍ പാനംചെയ്യും; നിങ്ങള്‍ തൃഷ്ണാര്‍ത്തരാകും. എന്റെ ദാസര്‍ സന്തോഷിച്ചുല്ലസിക്കും; നിങ്ങള്‍ നിന്ദനമേല്ക്കും.
14: എന്റെ ദാസര്‍ ആനന്ദഗീതമാലപിക്കും; നിങ്ങള്‍ ദുഃഖംകൊണ്ടു നിലവിളിക്കുകയും മനോവ്യഥകൊണ്ടു വിലപിക്കുകയും ചെയ്യും.
15: ഞാന്‍ തിരഞ്ഞെടുത്തവര്‍ നിങ്ങളുടെ നാമം ശപിക്കാനുപയോഗിക്കും. ദൈവമായ കര്‍ത്താവു നിങ്ങളെ വധിക്കും. തന്റെ ദാസര്‍ക്ക്, അവിടുന്നു മറ്റൊരു പേരുനല്കും.
16: ഭൂമിയില്‍ അനുഗ്രഹംയാചിക്കുന്നവന്‍ വിശ്വസ്തനായ ദൈവത്തിന്റെ നാമത്തില്‍ അനുഗ്രഹിക്കപ്പെടാനാഗ്രഹിക്കും; ശപഥംചെയ്യുന്നവന് വിശ്വസ്തനായ ദൈവത്തിന്റെ നാമത്തില്‍ അതുചെയ്യും. മുന്‍കാലക്ലേശങ്ങള്‍ ഞാന്‍ മറന്നിരിക്കുന്നു; അവ എന്റെ ദൃഷ്ടിയില്‍നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു.
പുതിയ ആകാശവും പുതിയ ഭൂമിയും
17: ഇതാ, ഞാനൊരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വ്വകാര്യങ്ങളനുസ്മരിക്കുകയോ അവ മനസ്സില്‍വരുകയോ ഇല്ല.
18: ഞാന്‍ സൃഷ്ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം സന്തോഷിക്കുകയും ആനന്ദിക്കുകയുംചെയ്യുവിന്‍. ജറുസലെമിനെ ഒരാനന്ദമായും അവളുടെ ജനത്തെ ആഹ്ലാദമായും ഞാന്‍ സൃഷ്ടിക്കുന്നു.
19: ജറുസലെമിനെക്കുറിച്ചു ഞാനാനന്ദിക്കും: എന്റെ ജനത്തില്‍ ഞാന്‍ സന്തോഷിക്കും; വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനിയവിടെ കേള്‍ക്കുകയില്ല.
20: ശിശുക്കളോ ആയുസ്സുതികയ്ക്കാത്ത വൃദ്ധരോ, ഇനിയവിടെ മരിക്കുകയില്ല. നൂറാം വയസ്സില്‍ മരിച്ചാല്‍ അതു ശിശുമരണമായി കണക്കാക്കും. നൂറു തികയുന്നതിനുമുമ്പുള്ള മരണം, ശാപലക്ഷണമായി പരിഗണിക്കും.
21: അവര്‍ ഭവനങ്ങള്‍ പണിതു വാസമുറപ്പിക്കും; മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച്, അവയുടെ ഫലം ഭക്ഷിക്കും.
22: അവര്‍ പണിയുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കുകയില്ല; അവര്‍ നടുന്നതിന്റെ ഫലം അപരന്‍ ഭുജിക്കുകയില്ല; എന്റെ ജനത്തിന്റെ ആയുസ്സ്, വൃക്ഷത്തിന്റെ ആയുസ്സു പോലെയായിരിക്കും. എന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ദീര്‍ഘകാലം തങ്ങളുടെയദ്ധ്വാനത്തിന്റെ ഫലമനുഭവിക്കും.
23: അവരുടെ അദ്ധ്വാനം വൃഥാ ആവുകയില്ല. അവര്‍ക്കു ജനിക്കുന്ന ശിശുക്കള്‍ അത്യാഹിതത്തിനിരയാവുകയില്ല. അവര്‍ കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും; അവരുടെ സന്തതികളും അവരോടൊപ്പമനുഗൃഹീതരാകും.
24: വിളിക്കുംമുമ്പേ ഞാനവര്ക്കുത്തരമരുളും, പ്രാര്‍ത്ഥിച്ചുതീരുംമുമ്പേ ഞാനതു കേള്‍ക്കും.
25: കര്‍ത്താവരുളിച്ചെയ്യുന്നു: ചെന്നായും കുഞ്ഞാടും ഒരുമിച്ചുമേയും; സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. പാമ്പിന്റെ ആഹാരം പൊടിയായിരിക്കും. എന്റെ വിശുദ്ധഗിരിയില്‍ ഒരിടത്തും അവ ഉപദ്രവമോ നാശമോ ചെയ്യുകയില്ല.
അദ്ധ്യായം 66
യഥാര്‍ത്ഥ ഭക്തി
1: കര്‍ത്താവരുളിച്ചെയ്യുന്നു: ആകാശമെന്റെ സിംഹാസനം; ഭൂമിയെന്റെ പാദപീഠവും. എന്തു ഭവനമാണു നിങ്ങളെനിക്കു നിര്‍മ്മിക്കുക? ഏതാണെന്റെ വിശ്രമസ്ഥലം?
2: കര്‍ത്താവരുളിച്ചെയ്യുന്നു: ഇവയെല്ലാം എന്റെ കരവേലയാണ്. ഇവയെല്ലാം എന്റേതുതന്നെ. ആത്മാവില്‍ എളിമയും അനുതാപവുമുണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയുംചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക.
3: കാളയെക്കൊല്ലുന്നവന്‍ മനുഷ്യനെ കൊല്ലുന്നവനെപ്പോലെയും ആടിനെ ബലിയര്‍പ്പിക്കുന്നവന്‍ പട്ടിയുടെ കഴുത്തൊടിക്കുന്നവനെപ്പോലെയും, ധാന്യബലിയര്പ്പിക്കുന്നവന് പന്നിയുടെ രക്തം കാഴ്ചവയ്ക്കുന്നവനെപ്പോലെയും അനുസ്മരണാബലിയായി ധൂപമര്‍പ്പിക്കുന്നവന്‍ വിഗ്രഹത്തെ വണങ്ങുന്നവനെപ്പോലെയുമാണ്. അവര്‍ സ്വന്തം പാത തിരഞ്ഞെടുക്കുകയും അവരുടെ ആത്മാക്കള്‍ അവരുടെ മ്ലേച്ഛതകളില്‍ സന്തോഷിക്കുകയും ചെയ്യുന്നു.
4: ഞാനവര്‍ക്കായി പീഡനം തിരഞ്ഞെടുക്കും. അവര്‍ ഭയപ്പെട്ടത് അവരുടെമേല്‍ വരുത്തും; കാരണം, ഞാന്‍ വിളിച്ചപ്പോള്‍ ആരും വിളികേട്ടില്ല; ഞാന്‍ സംസാരിച്ചപ്പോള്‍ അവര്‍ ശ്രദ്ധിച്ചില്ല; അവര്‍ എന്റെ ദൃഷ്ടിയില്‍ തിന്മയായതു പ്രവര്‍ത്തിച്ചു. എനിക്കനിഷ്ടമായത് അവര്‍ തിരഞ്ഞെടുത്തു.
5: കര്‍ത്താവിന്റെ വചനംകേള്‍ക്കുമ്പോള്‍ വിറയ്ക്കുന്നവരേ, അവിടുത്തെ വചനം കേള്‍ക്കുവിന്‍: എന്റെ നാമത്തെപ്രതി നിങ്ങളെ ദ്വേഷിക്കുകയും പുറത്താക്കുകയുംചെയ്യുന്ന നിങ്ങളുടെ സഹോദരര്‍, ‘കര്‍ത്താവ് മഹത്വംപ്രകടിപ്പിക്കട്ടെ, നിങ്ങള്‍ സന്തോഷിക്കുന്നതു ഞങ്ങള്‍ കാണട്ടെ’ എന്നു പരിഹസിച്ചു. എന്നാല്‍, അവര്‍തന്നെയാണു ലജ്ജിതരാവുക.
6: ഇതാ, നഗരത്തില്‍നിന്ന് ഒരു ശബ്ദകോലാഹലം! ദേവാലയത്തില്‍നിന്ന് ഒരു സ്വരം! ശത്രുക്കളോടു പ്രതികാരംചെയ്യുന്ന കര്‍ത്താവിന്റെ സ്വരമാണത്.
പുതിയജനം
7: സമയമാകുന്നതിനുമുമ്പേ അവള്‍ പ്രസവിച്ചു; പ്രസവവേദനയുണ്ടാകുന്നതിനു മുമ്പുതന്നെ അവളൊരു പുത്രനെ പ്രസവിച്ചു.
8: ആരെങ്കിലും ഇങ്ങനൊന്നു കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടാ? ഒരു ദിവസംകൊണ്ട്, ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട്, ഒരു ജനത രൂപംകൊള്ളുമോ? പ്രസവവേദനതുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു.
9: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളമെത്തിച്ചിട്ട്, പ്രസവമുണ്ടാകാതിരിക്കുമോ? ജന്മംനല്കുന്ന ഞാന്‍ ഗര്‍ഭപാത്രമടച്ചുകളയുമോ? - നിന്റെ ദൈവം ചോദിക്കുന്നു.
10: ജറുസലെമിനെ സ്നേഹിക്കുന്ന നിങ്ങള്‍ അവളോടുകൂടെ ആനന്ദിച്ചുല്ലസിക്കുവിന്‍. അവളെപ്രതി വിലപിക്കുന്ന നിങ്ങള്‍ അവളോടൊത്തു സന്തോഷിച്ചുതിമിര്‍ക്കുവിന്‍.
11: അവളുടെ സാന്ത്വനസ്തന്യം പാനംചെയ്തു തൃപ്തരാകുവിന്‍; അവളുടെ മഹത്വത്തിന്റെ സമൃദ്ധിനുകര്‍ന്നു സംതൃപ്തിയടയുവിന്‍.
12: കര്‍ത്താവരുളിച്ചെയ്യുന്നു: ഐശ്വര്യം നദിപോലെ അവളിലേക്കു ഞാനൊഴുക്കും; ജനതകളുടെ ധനം കവിഞ്ഞൊഴുകുന്ന അരുവിപോലെയും. നിന്നെ അവള്‍ പാലൂട്ടുകയും എളിയിലെടുത്തുകൊണ്ടുനടക്കുകയും മടിയിലിരുത്തി ലാളിക്കുകയുംചെയ്യും.
13: അമ്മയെപ്പോലെ ഞാന്‍ നിന്നെയാശ്വസിപ്പിക്കും. ജറുസലെമില്‍വച്ചു നീ സാന്ത്വനമനുഭവിക്കും.
14: അതുകണ്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥി പുല്ലുപോലെ തളിര്‍ക്കും; കര്‍ത്താവിന്റെ കരം അവിടുത്തെ ദാസരോടുകൂടെയും കര്‍ത്താവിന്റെ രോഷം അവിടുത്തെ ശത്രുക്കള്‍ക്കെതിരേയുമാണെന്ന് അപ്പോള്‍ വെളിവാകും.
15: കര്‍ത്താവ്, അഗ്നിയിലെഴുന്നള്ളും; അവിടുത്തെ രഥം കൊടുങ്കാറ്റുപോലെ. അവിടുത്തെ ഉഗ്രക്രോധമാഞ്ഞടിക്കും; അവിടുത്തെ ശാസനമാളിക്കത്തും.
16: കര്‍ത്താവ് അഗ്നികൊണ്ടു വിധിനടത്തും; എല്ലാ മര്‍ത്ത്യരുടെയുംമേല്‍ വാളുകൊണ്ടു വിധിനടത്തും. കര്‍ത്താവിനാല്‍ വധിക്കപ്പെടുന്നവര്‍ അസംഖ്യമായിരിക്കും.
17: കര്‍ത്താവരുളിച്ചെയ്യുന്നു: മദ്ധ്യത്തില്‍ നില്ക്കുന്നവന്റെ അനുയായികളായി ഉദ്യാനത്തില്‍ പ്രവേശിക്കാന്‍വേണ്ടി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു സമര്‍പ്പിക്കുകയും പന്നിയിറച്ചി, മ്ലേച്ഛവസ്തുക്കള്‍, ചുണ്ടെലി എന്നിവ തിന്നുകയുംചെയ്യുന്നവര്‍ ഒന്നിച്ചുനാശമടയും.
18: ഞാന്‍ അവരുടെ ചെയ്തികളും ചിന്തകളുമറിയുന്നു. ഞാന്‍ എല്ലാജനതകളെയും സകലഭാഷകളുംസംസാരിക്കുന്നവരെയും ഒരുമിച്ചുകൂട്ടാന്‍ വരുന്നു. അവര്‍ വന്ന്, എന്റെ മഹത്വംദര്‍ശിക്കും.
19: അവരുടെയിടയില്‍ ഞാനൊരടയാളം സ്ഥാപിക്കും. അവരില്‍ അതിജീവിക്കുന്നവരെ താര്‍ഷീഷ്, പുത്, വില്ലാളികള്‍ വസിക്കുന്ന ലുദ്, തൂബാല്‍, യാവാന്‍, വിദൂരതീരദേശങ്ങള്‍ എന്നിങ്ങനെ എന്നെപ്പറ്റി കേള്‍ക്കുകയോ എന്റെ മഹത്വം ദര്‍ശിക്കുകയോ ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിലേക്കു ഞാനയയ്ക്കും. അവര്‍ എന്റെ മഹത്വം ജനതകളുടെയിടയില്‍ പ്രഖ്യാപിക്കും.
20: കര്‍ത്താവരുളിച്ചെയ്യുന്നു: കര്‍ത്താവിന്റെ ഭവനത്തിലേക്ക്, ഇസ്രായേല്‍ക്കാര്‍ ശുചിയായ പാത്രത്തില്‍ ധാന്യബലിവസ്തുക്കള്‍ കൊണ്ടുവരുന്നതുപോലെ, അവര്‍ നിങ്ങളുടെ സഹോദരന്മാരെ എല്ലാ ജനതകളിലുംനിന്നു കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവര്‍കഴുതകളുടെയും ഒട്ടകങ്ങളുടെയുംപുറത്തും കയറ്റി എന്റെ വിശുദ്ധഗിരിയായ ജറുസലെമിലേക്കു കാഴ്ചയായി കൊണ്ടുവരും.
21: അവരില്‍നിന്നു കുറെപ്പേരെ പുരോഹിതന്മാരും ലേവ്യരുമായി ഞാന്‍ തിരഞ്ഞെടുക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
22: ഞാന്‍ സൃഷ്ടിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പില്‍ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതികളും നാമവും നിലനില്‍ക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
23: അമാവാസിമുതല്‍ അമാവാസിവരെയും സാബത്തുമുതല്‍ സാബത്തുവരെയും മര്‍ത്ത്യരെല്ലാവരും എന്റെ മുമ്പില്‍ ആരാധനയ്ക്കായി വരും- കര്‍ത്താവരുളിച്ചെയ്യുന്നു.
24: അവര്‍ ചെന്ന് എന്നെയെതിര്‍ത്തവരുടെ ജഡങ്ങള്‍ കാണും. അവയിലെ പുഴുക്കള്‍ ചാവുകയോ അവരുടെ അഗ്നി ശമിക്കുകയോ ഇല്ല. എല്ലാവര്‍ക്കും അതൊരു ബീഭത്സദൃശ്യമായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ