അദ്ധ്യായം 28
സമരിയായ്ക്കു താക്കീത്
1: എഫ്രായിമിലെ മദ്യപന്മാരുടെ ഗര്വ്വിഷ്ഠകിരീടത്തിനും, മദോന്മത്തരുടെ സമ്പന്നമായ താഴ്വരയുടെ ശിരസ്സിലണിഞ്ഞിരിക്കുന്ന മഹത്തായ സൗന്ദര്യത്തിന്റെ വാടിക്കൊഴിയുന്ന പുഷ്പത്തിനും ദുരിതം!
2: ഇതാ, കര്‍ത്താവിന്റെ കരുത്തനായ യോദ്ധാവ്! കന്‍മഴക്കാറ്റുപോലെ, നാശംവിതയ്ക്കുന്ന കൊടുങ്കാറ്റുപോലെ, കൂലംതകര്ത്തൊഴുകുന്ന മലവെള്ളംപോലെ ഒരുവന്‍! അവനവരെ എഫ്രായിമിലെ നിലത്ത് ഊക്കോടെ വലിച്ചെറിയും.
3: മദോന്മത്തരുടെ കിരീടം നിലത്തിട്ടുചവിട്ടും.
4: ഫലപുഷ്ടമായ താഴ്‌വരയുടെ ശിരസ്സില്‍, അതിന്റെ മഹത്തായ സൗന്ദര്യത്തിന്റെ വാടിക്കൊഴിയുന്ന പുഷ്പം വേനല്‍ക്കാലത്തിനുമുമ്പ് ആദ്യംപാകമാകുന്ന അത്തിപ്പഴംപോലെയാണ്. അതു കാണുന്നവന്‍ ഉടനെ പറിച്ചുതിന്നുന്നു.
5: അന്നു സൈന്യങ്ങളുടെ കര്‍ത്താവ്, മഹത്വത്തിന്റെ മകുടമായിരിക്കും. തന്റെ ജനത്തിലവശേഷിക്കുന്നവര്‍ക്ക്, അവിടുന്നു സൗന്ദര്യത്തിന്റെ കിരീടമായിരിക്കും.
6: അവിടുന്നു ന്യായാധിപനു നീതിയുടെ ആത്മാവും നഗരകവാടത്തിങ്കല്‍നിന്നു ശത്രുവിനെത്തുരത്തുന്നവര്‍ക്കു ശക്തിയുമായിരിക്കും.
പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും താക്കീത്
7: പുരോഹിതന്മാരും പ്രവാചകന്മാരുംപോലും വീഞ്ഞുകുടിച്ചുമദിക്കുന്നു! ലഹരിപിടിച്ച് അവരാടിയുലയുന്നു; വീഞ്ഞവരെ വഴിതെറ്റിക്കുന്നു; അവര്‍ക്കു ദര്‍ശനങ്ങളില്‍ തെറ്റുപറ്റുന്നു; ന്യായവിധിയില്‍ കാലിടറുന്നു.
8: എല്ലാമേശകളും ഛര്‍ദ്ദികൊണ്ടുനിറഞ്ഞിരിക്കുന്നു. മലിനമല്ലാത്ത ഒരു സ്ഥലവുമില്ല.
9: അവര്‍ പറയുന്നു: ആരെയാണിവന്‍ പഠിപ്പിക്കുന്നത്? ആര്‍ക്കുവേണ്ടിയാണ് ഇവന്‍ സന്ദേശം വ്യാഖ്യാനിക്കുന്നത്? മുലകുടിമാറിയ ശിശുക്കള്‍ക്കുവേണ്ടിയോ?
10: ഇതു നിയമത്തിന്മേല്‍ നിയമമാണ്, നിയമത്തിന്മേല്‍ നിയമം. ചട്ടത്തിന്മേല്‍ ചട്ടമാണ്, ചട്ടത്തിന്മേല്‍ ചട്ടം. ഇവിടെയല്പം, അവിടെയല്പം.
11: വിക്കന്മാരുടെ അധരങ്ങള്‍കൊണ്ടും അന്യഭാഷക്കാരുടെ നാവുകൊണ്ടും കര്‍ത്താവീ ജനത്തോടു സംസാരിക്കും.
12: അവിടുന്നു ജനത്തോടരുളിച്ചെയ്തിട്ടുണ്ട്: ഇതാണു വിശ്രമം; പരിക്ഷീണര്‍ക്കു വിശ്രമംനല്‍കുക. ഇതാണു വിശ്രമം. എന്നിട്ടുമവര്‍ ശ്രവിച്ചില്ല.
13: അതിനാല്‍, കര്‍ത്താവിന്റെ വചനം അവര്‍ക്കു നിയമത്തിന്മേല്‍ നിയമമാണ്, നിയമത്തിന്മേല്‍ നിയമം. ചട്ടത്തിന്മേല്‍ ചട്ടമാണ്, ചട്ടത്തിന്മേല്‍ ചട്ടം. ഇവിടെയല്പം, അവിടെയല്പം. അങ്ങനെ അവര്‍ പോയി, പുറകോട്ടു മറിഞ്ഞുവീണു തകരുകയും വലയിലകപ്പെടുകയും ചെയ്യും.
14: ജറുസലെമില്‍ ഈ ജനത്തെ ഭരിക്കുന്ന നിന്ദകരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍.
15: മരണവുമായി ഞങ്ങളൊരുടമ്പടിയുണ്ടാക്കി; പാതാളവുമായി ഞങ്ങള്‍ക്കൊരു കരാറുണ്ട്. മഹാമാരി പാഞ്ഞുവരുമ്പോള്‍ അതു ഞങ്ങളെ സ്പര്‍ശിക്കുകയില്ല. എന്തെന്നാല്‍, വ്യാജമാണു ഞങ്ങളുടെയഭയം, നുണയാണു ഞങ്ങളുടെ സങ്കേതം എന്നു നിങ്ങള്‍ പറഞ്ഞു.
16: അതിനാല്‍, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ ഞാന്‍ സീയോനില്‍ ഒരു കല്ല്, ശോധനചെയ്ത കല്ല്, അടിസ്ഥാനമായിടുന്നു; വിലയുറ്റ മൂലക്കല്ല്, ഉറപ്പുള്ള അടിസ്ഥാനമായിട്ടിരിക്കുന്നു; വിശ്വസിക്കുന്നവന് ചഞ്ചലചിത്തനാവുകയില്ല.
17: ഞാന്‍ നീതിയെ അളവുചരടും, ധര്‍മ്മനിഷ്ഠയെ തൂക്കുകട്ടയുമാക്കും; കന്മഴ വ്യാജത്തിന്റെ അഭയസങ്കേതത്തെ തൂത്തെറിയും; പ്രവാഹങ്ങള്‍ അഭയകേന്ദ്രത്തെ മുക്കിക്കളയും.
18: മരണവുമായുള്ള നിങ്ങളുടെ ഉടമ്പടി അസാധുവാക്കും, പാതാളവുമായുള്ള കരാര്‍ നിലനില്ക്കുകയില്ല; അപ്രതിരോദ്ധ്യമായ മഹാമാരിയുടെകാലത്തു നീ അതിനാല്‍ തകര്‍ക്കപ്പെടും.
19: അതു കടന്നുപോകുമ്പോള്‍ നിന്നെ ഗ്രസിക്കും, പ്രഭാതംതോറും അതാഞ്ഞടിക്കും, പകലും രാത്രിയുമതുണ്ടാകും, അതിന്റെ വാര്‍ത്ത കേള്‍ക്കുന്നതുതന്നെ കൊടുംഭീതിയുളവാക്കും.
20: നിവര്‍ന്നുകിടക്കാന്‍വയ്യാത്തവിധം കിടക്ക നീളംകുറഞ്ഞതും, പുതയ്ക്കാനാവാത്തവിധം പുതപ്പു വീതിയില്ലാത്തതുമാണ്.
21: പെരാസിംപര്‍വ്വതത്തില്‍ച്ചെയ്തതുപോലെ കര്‍ത്താവു തന്റെ കൃത്യം നിര്‍വ്വഹിക്കാനെഴുന്നേല്‍ക്കും. അവിടുത്തെ പ്രവൃത്തി ദുര്‍ഗ്രഹമാണ്. ഗിബയോന്‍താഴ്‌വരയില്‍വച്ചെന്നപോലെ അവിടുന്നു ക്രുദ്ധനാകും. അവിടുത്തെ പ്രവൃത്തി ദുരൂഹമാണ്.
22: അതിനാല്‍, നിങ്ങള്‍ നിന്ദിക്കരുത്; നിന്ദിച്ചാല്‍, നിങ്ങളുടെ ബന്ധനങ്ങള്‍ കഠിനമാകും; ദേശം മുഴുവന്റെയുംമേല്‍ വരാനിരിക്കുന്ന നാശത്തെക്കുറിച്ചുള്ള, സൈന്യങ്ങളുടെ കര്‍ത്താവിന്റെ വിധി ഞാന്‍ കേട്ടു.
കര്‍ഷകന്റെ ഉപമ
23: എന്റെ സ്വരത്തിനു ചെവിതരുവിന്‍, ശ്രദ്ധാപൂര്‍വം എന്റെ വാക്കു കേള്‍ക്കുവിന്‍.
24: വിതയ്ക്കാന്‍ ഉഴുന്നവന്‍ എപ്പോഴുമുഴുതുകൊണ്ടിരിക്കുമോ? അവനെപ്പോഴും നിലമിളക്കി, കട്ടയുടച്ചുകൊണ്ടിരിക്കുമോ?
25: നിലമൊരുക്കിക്കഴിയുമ്പോള്‍ അവന്‍ ചതകുപ്പ വിതറുകയും ജീരകം വിതയ്ക്കുകയും ഗോതമ്പു വരിയായി നടുകയും ബാര്‍ലി യഥാസ്ഥാനം വിതയ്ക്കുകയും ചെറുഗോതമ്പ് അതിനുള്ളിലിടുകയും ചെയ്യുന്നില്ലേ?
26: എന്തെന്നാല്‍, അവനു ശരിയായ അറിവുലഭിച്ചിരിക്കുന്നു. അവന്റെ ദൈവം അവനെയഭ്യസിപ്പിക്കുന്നു.
27: ചതകുപ്പമെതിക്കാന്‍ മെതിവണ്ടിയുപയോഗിക്കുകയോ ജീരകത്തിന്റെ പുറത്തു വണ്ടിച്ചക്രമുരുട്ടുകയോചെയ്യുന്നില്ല. ചതകുപ്പയും ജീരകവും വടികൊണ്ടു തല്ലിക്കൊഴിക്കുന്നു.
28: ധാന്യംമെതിക്കുമ്പോള്‍ അതു ചതച്ചുകളയുമോ? ആരും തുടര്‍ച്ചയായി മെതിച്ചുകൊണ്ടിരിക്കുന്നില്ല. കുതിരയെക്കെട്ടിയ വണ്ടിയോടിച്ചു ചക്രംകൊണ്ട് അതു ചതച്ചുകളയുന്നില്ല.
29: സൈന്യങ്ങളുടെ കര്‍ത്താവില്‍നിന്നാണ് ഈയറിവു ലഭിക്കുന്നത്. അവിടുത്തെ ഉപദേശം വിസ്മയനീയവും ജ്ഞാനം മഹോന്നതവുമാണ്.
അദ്ധ്യായം 29
ജറുസലെമിനു താക്കീതും വാഗ്ദാനവും
1: അരിയേല്‍, അരിയേല്‍, ദാവീദു പാളയമടിച്ച നഗരമേ, നിനക്കു ദുരിതം! ഒരു വര്‍ഷംകൂടെ കഴിഞ്ഞുകൊള്ളട്ടെ. ഉത്സവങ്ങള്‍ യഥാക്രമം നടക്കട്ടെ.
2: ഞാന്‍ അരിയേലിനു കഷ്ടതവരുത്തും. അവിടെ വിലാപധ്വനിയുയരും. നീയെനിക്ക്, തീകൂട്ടിയ ബലിപീഠംപോലെയായിരിക്കും.
3: ഞാന്‍ നിനക്കുചുറ്റും പാളയമടിക്കും. മണ്‍തിട്ടയുയര്‍ത്തി ഞാനാക്രമിക്കും. നിനക്കെതിരേ ഉപരോധമേര്‍പ്പെടുത്തും.
4: അപ്പോള്‍ ഭൂമിയുടെ അഗാധത്തില്‍നിന്നു നീ സംസാരിക്കും. പൊടിയില്‍നിന്നു നിന്റെ ശബ്ദമുയരും. ഭൂതത്തിന്റേതുപോലെ നിന്റെ സ്വരം മണ്ണില്‍നിന്നു കേള്‍ക്കും. പൊടിയില്‍ക്കിടന്നു നീ മന്ത്രിക്കുന്നതു കേള്‍ക്കും.
5: നിന്റെ ശത്രുക്കളുടെ കൂട്ടം, ധൂളിപോലെയും നിര്‍ദ്ദയരുടെ കൂട്ടം പറക്കുന്ന പതിരുപോലെയുമായിരിക്കും. എന്നാല്‍, നിനച്ചിരിക്കാതെ നിമിഷത്തിനകം സൈന്യങ്ങളുടെ കര്‍ത്താവു നിന്നെ സന്ദര്‍ശിക്കും. 6: ഇടിമുഴക്കത്തോടും ഭൂമികുലുക്കത്തോടും ഭയങ്കരനാദത്തോടും ചുഴലിക്കാറ്റോടും കൊടുങ്കാറ്റോടും ദഹിപ്പിക്കുന്ന അഗ്നിയോടുംകൂടെ അവിടുന്നു വരും.
7: അരിയേലിനെതിരേ യുദ്ധംചെയ്യുന്ന ജനതകളുടെ കൂട്ടം, അവള്‍ക്കും അവളുടെ കോട്ടയ്ക്കുമെതിരേ യുദ്ധംചെയ്ത് അവളെക്കഷ്ടപ്പെടുത്തുന്നവര്‍, സ്വപ്നംപോലെ, നിശാദര്ശനംപോലെയാകും.
8: സീയോന്‍പര്‍വ്വതത്തിനെതിരേ യുദ്ധംചെയ്യുന്ന ശത്രുസമൂഹം, ഭക്ഷിക്കുന്നതായി സ്വപ്നംകണ്ടിട്ട്, ഉണരുമ്പോള്‍ വിശക്കുന്നവനെപ്പോലെയും, കുടിക്കുന്നതായി സ്വപ്നംകണ്ടിട്ട്, വരണ്ടതൊണ്ടയുമായി ഉണരുന്നവനെപ്പോലെയുമാകും.
9: വിസ്മയസ്തബ്ധരാകുവിന്‍, നിങ്ങളെത്തന്നെ അന്ധരാക്കുവിന്‍, ഉന്മത്തരാകുവിന്‍; എന്നാല്‍ വീഞ്ഞുകൊണ്ടാവരുത്. ആടിനടക്കുവിന്‍; എന്നാല്‍, മദ്യപിച്ചിട്ടാവരുത്.
10: കര്‍ത്താവു നിങ്ങളുടെമേല്‍ നിദ്രാലസ്യത്തിന്റെ നിശ്വാസമയച്ചു. പ്രവാചകന്മാരാകുന്ന നിങ്ങളുടെ കണ്ണുകളടയ്ക്കുകയും ദീര്‍ഘദര്‍ശികളായ നിങ്ങളുടെ ശിരസ്സുകള്‍ മൂടുകയുംചെയ്തു.
11: ഈ ദര്‍ശനം നിങ്ങള്‍ക്കു മുദ്രിതഗ്രന്ഥത്തിലെ വാക്കുകള്‍പോലെയായിരിക്കുന്നു. ഇതു വായിക്കുക, എന്നുപറഞ്ഞ്, വായിക്കാനറിയാവുന്നവന്റെ കൈയില്‍ കൊടുക്കുമ്പോള്‍, ഇതു മുദ്രവയ്ക്കപ്പെട്ടിരിക്കുന്നു, വായിക്കാന്‍ കഴിയുകയില്ല എന്നവന്‍ പറയുന്നു.
12: വായിക്കുക എന്നുപറഞ്ഞു വായിക്കാനറിഞ്ഞുകൂടാത്തവന്റെ കൈയില്‍ ആ പുസ്തകം കൊടുക്കുമ്പോള്‍ എനിക്കു വായിക്കാനാവുകയില്ല എന്നവനും പറയുന്നു.
13: കര്‍ത്താവരുളിച്ചെയ്തു: ഈ ജനം വാക്കുകൊണ്ടുമാത്രം എന്നെ സമീപിക്കുകയും അധരംകൊണ്ടുമാത്രം എന്നെയാരാധിക്കുകയും ചെയ്യുന്നു. ഇവരുടെ ഹൃദയം എന്നില്‍നിന്നകന്നിരിക്കുന്നു. എന്റെനേര്‍ക്കുള്ള ഇവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷികനിയമമാണ്.
14: അതിനാല്‍, ഞാന്‍ വീണ്ടും ഈ ജനത്തോടു വിസ്മയനീയമായ വന്‍കാര്യങ്ങള്‍ ചെയ്യും. ഇവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; വിവേകികളുടെ വിവേചനാശക്തിയില്ലാതാകും.
15: തങ്ങളുടെ ആലോചനകളെ കര്‍ത്താവുകാണാതെ അഗാധത്തിലൊളിച്ചുവയ്ക്കുകയും തങ്ങളുടെ പ്രവൃത്തികള്‍ അന്ധകാരത്തില്‍നടത്തുകയും ഞങ്ങളെയാരുകാണും, ഞങ്ങളെ ആരറിയും എന്നു ചോദിക്കുകയുംചെയ്യുന്നവര്‍ക്കു ദുരിതം!
16: നീ വസ്തുതകളെ കീഴ്‌മേല്‍മറിക്കുന്നു. സൃഷ്ടി സ്രഷ്ടാവിനെക്കുറിച്ച്, അവനല്ല എന്നെ സൃഷ്ടിച്ചതെന്നോ ഉരുവാക്കപ്പെട്ട വസ്തു തനിക്കു രൂപംനല്കിയവനെക്കുറിച്ച്, അവനറിവില്ലെന്നോ പറയത്തക്കവിധം കുശവനും കളിമണ്ണും ഒന്നുപോലെ പരിഗണിക്കപ്പെടാമോ?
17: ലബനോന്‍ ഫലസമൃദ്ധമായ ഒരു വയലായിത്തീരാനും അതൊരു വനമായി പരിഗണിക്കപ്പെടാനും അല്പസമയംപോരേ?
18: അന്നു ചെകിടര്‍ ഗ്രന്ഥത്തിലെ വാക്കുകള്‍ വായിച്ചുകേള്‍ക്കുകയും അന്ധര്‍ക്ക്, അന്ധകാരത്തില്‍ ദര്‍ശനംലഭിക്കുകയും ചെയ്യും.
19: ശാന്തശീലര്‍ക്കു കര്‍ത്താവില്‍ നവ്യമായ സന്തോഷംലഭിക്കും; ദരിദ്രര്‍ ഇസ്രായേലിന്റെ പരിശുദ്ധനില്‍ ആഹ്ലാദിക്കും.
20: നിര്‍ദ്ദയര്‍ അപ്രത്യക്ഷരാവുകയും നിന്ദകരില്ലാതാവുകയും തിന്മചെയ്യാന്‍ നോക്കിയിരിക്കുന്നവര്‍ വിച്ഛേദിക്കപ്പെടുകയും ചെയ്യും.
21: അവര്‍ ഒരുവനെ ഒരു വാക്കില്‍പ്പിടിച്ചു കുറ്റക്കാരനാക്കുകയും നഗരകവാടത്തിങ്കലിരുന്നു ശാസിക്കുന്നവനു കെണിവയ്ക്കുകയും അടിസ്ഥാനരഹിതമായ വാദംകൊണ്ടു നീതിമാനു നീതി നിഷേധിക്കുകയും ചെയ്യുന്നു.
22: അബ്രാഹത്തെ രക്ഷിച്ച കര്‍ത്താവ്, യാക്കോബിന്റെ ഭവനത്തെക്കുറിച്ചരുളിച്ചെയ്യുന്നു: യാക്കോബ് ഇനിമേല്‍ ലജ്ജിതനാവുകയില്ല; ഇനിമേല്‍ അവന്റെ മുഖം വിവര്‍ണ്ണമാവുകയുമില്ല.
23: ഞാന്‍ ജനത്തിന്റെമദ്ധ്യേ ചെയ്ത പ്രവൃത്തികള്‍കാണുമ്പോള്‍, അവന്റെ സന്തതി, എന്റെ നാമത്തെ മഹത്വപ്പെടുത്തും. അവര്‍ യാക്കോബിന്റെ പരിശുദ്ധനെ മഹത്വപ്പെടുത്തും; ഇസ്രായേലിന്റെ ദൈവത്തിന്റെ മുമ്പില്‍ ഭക്തിയോടെ അവര്‍ നിലകൊള്ളും.
24: തെറ്റിലേക്കു വഴുതിപ്പോയവര്‍ വിവേകത്തിലേക്കു മടങ്ങിവരും; പിറുപിറുത്തിരുന്നവര്‍ ഉപദേശം സ്വീകരിക്കും.
അദ്ധ്യായം 30
സഹായത്തിന് ഈജിപ്തിലേക്ക്
1: കര്‍ത്താവരുളിച്ചെയ്യുന്നു: എന്റേതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും എനിക്കഹിതമായ സഖ്യമുണ്ടാക്കുകയുംചെയ്ത്, പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്കു ദുരിതം!
2: അവര്‍ എന്റെ ആലോചനയാരായാതെ ഈജിപ്തിലേക്കു പോയി, ഫറവോയെ അഭയംപ്രാപിക്കുകയും ഈജിപ്തിന്റെ തണലില്‍ സങ്കേതംതേടുകയും ചെയ്തു.
3: അതിനാല്‍, ഫറവോയുടെ സംരക്ഷണം നിങ്ങള്‍ക്കു ലജ്ജയും ഈജിപ്തിന്റെ തണലിലെ സങ്കേതം നിങ്ങള്‍ക്കപമാനവുമാകും.
4: അവന്റെ ഉദ്യോഗസ്ഥന്മാര്‍ സോവാനിലും നയതന്ത്രപ്രതിനിധികള്‍ ഹാനെസിലുമെത്തിയിട്ടും നിങ്ങള്‍ നിഷ്പ്രയോജനമായ ഈ ജനതനിമിത്തം അപമാനിതരായി.
5: സഹായമോ നേട്ടമോ അല്ല, അവര്‍മൂലം ലഭിച്ചതു ലജ്ജയും അപമാനവുംമാത്രം.
6: നെഗെബിലെ വന്യമൃഗങ്ങളെക്കുറിച്ചുള്ള അരുളപ്പാട്: കഷ്ടതയും കഠിനവേദനയുംനിറഞ്ഞ ദേശത്തിലൂടെ, സിംഹിയും സിംഹവും അണലിയും പറക്കുന്ന സര്‍പ്പവുമിറങ്ങിവരുന്ന ദേശത്തിലൂടെ, അവര്‍ കഴുതപ്പുറത്തു സമ്പത്തും ഒട്ടകപ്പുറത്തു വിലയുറ്റ വിഭവങ്ങളും തങ്ങള്‍ക്കുപകരിക്കാത്ത ഒരു ജനതയ്ക്കുവേണ്ടി കൊണ്ടുപോകുന്നു.
7: ഈജിപ്തിന്റെ സഹായം വ്യര്‍ത്ഥവും നിഷ്ഫലവുമാണ്. അതിനാല്‍, ഞാനവളെ നിശ്ചലയായിരിക്കുന്ന റാഹാബ്, എന്നുവിളിച്ചു.
അവിശ്വസ്തജനം
8: വരുംനാളില്‍ എന്നേയ്ക്കുമുള്ള സാക്ഷ്യത്തിനായി ഇതവരുടെമുമ്പില്‍ ഒരു ഫലകത്തില്‍ രേഖപ്പെടുത്തുകയും പുസ്തകത്തിലെഴുതുകയുംചെയ്യുക.
9: എന്തെന്നാല്‍, അവര്‍ കലഹിക്കുന്ന ജനവും വ്യാജംപറയുന്ന മക്കളും കര്‍ത്താവിന്റെ ഉപദേശംശ്രവിക്കാത്ത സന്തതികളുമാണ്.
10: ദര്‍ശിക്കരുതെന്നു ദീര്‍ഘദര്‍ശികളോടും, ശരിയായിട്ടുള്ളതു ഞങ്ങളോടു പ്രവചിക്കരുത്, മറിച്ച്, കേള്‍ക്കാനിമ്പമുള്ളതും മിഥ്യയായിട്ടുള്ളതുംമാത്രം പറയുക,
11: നേര്വഴിവിട്ടുപോവുക, മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിയുക, ഇസ്രായേലിന്റെ പരിശുദ്ധനെപ്പറ്റി ഇനിയൊന്നും ഞങ്ങള്‍ക്കു കേള്‍ക്കേണ്ടതില്ലയെന്ന് പ്രവാചകരോടുമവര്‍ പറയുന്നു.
12: അതിനാല്‍, ഇസ്രയേലിന്റെ പരിശുദ്ധനരുളിച്ചെയ്യുന്നു: നിങ്ങള്‍ ഈ വചനം തിരസ്കരിക്കുകയും മര്‍ദ്ദനത്തിലും വൈകൃതത്തിലും വിശ്വസിക്കുകയും അവയില്‍ ആശ്രയിക്കുകയുംചെയ്യുന്നതിനാല്‍ ,
13: ഈ അകൃത്യം നിങ്ങള്‍ക്കു തകര്‍ന്നുവീഴാറായി തളളിനില്‍ക്കുന്ന ഉയര്‍ന്നമതിലിലെ വിള്ളല്‍പോലെയായിരിക്കും.
14: അതു നിര്‍ദ്ദയം അടിച്ചുടച്ച കുശവന്റെ കലംപോലെയായിരിക്കും. അടുപ്പില്‍നിന്നു തീ കോരുന്നതിനോ, കല്ത്തൊട്ടിയില്നിന്നു വെള്ളം കോരിയെടുക്കുന്നതിനോ ഉപകരിക്കുന്ന ഒരു കഷണംപോലും അതിലവശേഷിക്കുകയില്ല.
15: അതിനാല്‍, ഇസ്രായേലിന്റെ പരിശുദ്ധനായ, ദൈവമായ കര്‍ത്താവരുളിച്ചെയ്തു: തിരിച്ചുവന്നു സ്വസ്ഥമായിരുന്നാല്‍ നിങ്ങള്‍ രക്ഷപെടും. സ്വസ്ഥതയും ആശ്രയവുമായിരിക്കും നിങ്ങളുടെ ബലം. എന്നാല്‍, നിങ്ങളങ്ങനെയായിരിക്കുകയില്ല.
16: നിങ്ങള്‍ പറഞ്ഞു: ഇല്ല, ഞങ്ങള്‍ കുതിരപ്പുറത്തു കയറി ശീഘ്രം സഞ്ചരിക്കും. അതിനാല്‍, നിങ്ങള്‍ വേഗമകന്നു പോകും. ഞങ്ങള്‍ ശീഘ്രതയുള്ള പടക്കുതിരയുടെ പുറത്തു സഞ്ചരിക്കുമെന്നു നിങ്ങള്‍ പറഞ്ഞു. അതിനാല്‍, നിങ്ങളെ പിന്തുടരുന്നവരും അതിവേഗമായിരിക്കും വരുക.
17: ഒരുവനെപ്പേടിച്ച്, ആയിരംപേര്‍ ഓടും. അഞ്ചുപേര്‍ ഭീഷണിപ്പെടുത്തിയാല്‍ നിങ്ങളെല്ലാവരുമോടും. നിങ്ങളിലവശേഷിക്കുന്നവര്‍ മലമുകളിലെ കൊടിമരവും കുന്നിന്‍മുകളിലെ ചൂണ്ടുപലകയുംപോലെയായിരിക്കും.
18: അതിനാല്‍, നിന്നോട് ഔദാര്യംകാണിക്കാന്‍ കര്‍ത്താവു കാത്തിരിക്കുന്നു. നിന്നോടു കാരുണ്യംപ്രദര്‍ശിപ്പിക്കാന്‍ അവിടുന്നു തന്നെത്തന്നെ ഉയര്‍ത്തുന്നു. എന്തെന്നാല്‍, കര്‍ത്താവു നീതിയുടെ ദൈവമാണ്. അവിടുത്തേക്കുവേണ്ടിക്കാത്തിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
ജനത്തിന്റെ മാനസാന്തരം
19: ജറുസലെമില്‍ വസിക്കുന്ന സീയോന്‍ ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്റെ വിലാപസ്വരംകേട്ട്, അവിടുന്നു കരുണ കാണിക്കും; അവിടുന്നതുകേട്ട് നിനക്കുത്തരമരുളും.
20: കര്‍ത്താവു നിനക്കു കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍നിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും.
21: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്റെ കാതുകള്‍ പിന്നില്‍ നിന്നൊരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക.
22: അപ്പോള്‍, നിങ്ങളുടെ വെള്ളിപൊതിഞ്ഞ കൊത്തുവിഗ്രഹങ്ങളെയും സ്വര്‍ണ്ണംപൂശിയ വാര്‍പ്പു വിഗ്രഹങ്ങളെയും നിങ്ങള്‍ നിന്ദിക്കും. ദൂരെപ്പോകുവിന്‍ എന്നു പറഞ്ഞു നിങ്ങളവയെ മലിനവസ്തുക്കളെന്നപോലെ എറിഞ്ഞുകളയും.
23: അവിടുന്നു നീ വിതയ്ക്കുന്ന വിത്തിനു മഴ നല്‍കും; ധാന്യം സമൃദ്ധമായി വിളയും; അന്നു നിന്റെ കന്നുകാലികള്‍ വിശാലമായ മേച്ചില്‍പുറങ്ങളില്‍ മേയും.
24: നിലം ഉഴുകുന്ന കാളകളും കഴുതകളും, കോരികകൊണ്ടും പല്ലികൊണ്ടുമൊരുക്കിയതും ഉപ്പു ചേര്‍ത്തതുമായ വൈക്കോല്‍ തിന്നും.
25: മഹാസംഹാരത്തിന്റെ ദിനത്തില്‍ ഗോപുരങ്ങള്‍ വീണുതകരുമ്പോള്‍ ഉന്നതമായ പര്‍വ്വതങ്ങളിലും കുന്നുകളിലും വെള്ളംനിറഞ്ഞ അരുവികളുണ്ടാകും.
26: കര്‍ത്താവു തന്റെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുകയും തന്റെ പ്രഹരംകൊണ്ടുണ്ടായ മുറിവുകള്‍ സുഖപ്പെടുത്തുകയുംചെയ്യുന്ന ദിവസം ചന്ദ്രപ്രകാശം സൂര്യന്റെ ശോഭപോലെയും, സൂര്യപ്രകാശം ഏഴു ദിവസങ്ങളിലെ പ്രകാശം ഒന്നിച്ചായിരുന്നാലെന്നപോലെ ഏഴിരട്ടിയുമാകും.
അസ്സീറിയായ്ക്കു ശിക്ഷ
27: അവിടുത്തെ കോപംകൊണ്ടു ജ്വലിച്ചും കനത്ത പുക വമിച്ചുംകൊണ്ട് ഇതാ, കര്‍ത്താവിന്റെ നാമം ദൂരെനിന്നു വരുന്നു. അവിടുത്തെ അധരങ്ങള്‍ രോഷാകുലമാണ്; അവിടുത്തെ നാവു ദഹിപ്പിക്കുന്ന അഗ്നിപോലെയുമാണ്.
28: കവിഞ്ഞൊഴുകുന്നതും കഴുത്തുവരെയെത്തുന്നതുമായ നദിക്കു തുല്യമാണ് അവിടുത്തെ ശ്വാസം. അതു ജനതകളെ നാശത്തിന്റെ അരിപ്പയിലരിക്കുന്നു; അവരുടെ താടിയെല്ലില്‍ വഴിതെറ്റിക്കുന്ന കടിഞ്ഞാണ്‍ ബന്ധിക്കുന്നു.
29: ഉത്സവ രാത്രിയിലെന്നപോലെ നിങ്ങള്‍ ഗാനമാലപിക്കും; ഇസ്രായേലിന്റെ രക്ഷാശിലയായ കര്‍ത്താവിന്റെ പര്‍വ്വതത്തിലേക്കു കുഴല്‍നാദത്തിനൊത്തു പോകുമ്പോഴെന്നപോലെ നിങ്ങള്‍ ഹൃദയത്തിലാനന്ദിക്കും.
30: ഉഗ്രകോപത്തിലും ദഹിപ്പിക്കുന്ന അഗ്നിജ്വാലയിലും ഇടിമുഴക്കത്തിലും കന്മഴയിലും കര്‍ത്താവു പ്രഹരിക്കാന്‍ കരംവീശുന്നതു നിങ്ങള്‍ കാണുകയും അവിടുത്തെ ഗംഭീരശബ്ദം നിങ്ങള്‍ കേള്‍ക്കുകയും ചെയ്യും.
31: കര്‍ത്താവു തന്റെ ദണ്ഡുകൊണ്ടു പ്രഹരിക്കുമ്പോള്‍ അവിടുത്തെ സ്വരംകേട്ട് അസ്സീറിയര്‍ ഭയവിഹ്വലരായിത്തീരും.
32: ശിക്ഷാദണ്ഡുകൊണ്ടു കര്‍ത്താവടിക്കുന്ന ഓരോ അടിയോടുംകൂടെ തപ്പിന്റെയും കിന്നരത്തിന്റെയും നാദമുയരും. കരംചുഴറ്റി, അവിടുന്നവരോടു യുദ്ധം ചെയ്യും.
33: ദഹിപ്പിക്കാനുള്ള സ്ഥലം, പണ്ടേ ഒരുക്കിയിട്ടുണ്ട്; രാജാവിനുവേണ്ടിയാണ് അതൊരുക്കിയിരിക്കുന്നത്. അതിന്റെ ചിത ആഴമേറിയതും വിസ്താരമുള്ളതുമാണ്; അഗ്നിയും വിറകും ധാരാളം കരുതിയിട്ടുണ്ട്. കര്‍ത്താവിന്റെ നിശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ ജ്വലിപ്പിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ