അദ്ധ്യായം 44
കര്‍ത്താവുമാത്രം ദൈവം
1: എന്റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലേ, കേള്‍ക്കുക.
2: നിന്നെ സൃഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ നിനക്കു രൂപംനല്കുകയും നിന്നെ സഹായിക്കുകയുംചെയ്യുന്ന കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ജഷ്റൂനേ, നീ ഭയപ്പെടേണ്ടാ.
3: വരണ്ടഭൂമിയില്‍ ജലവും ഉണങ്ങിയനിലത്ത് അരുവികളും ഞാനൊഴുക്കും. നിന്റെ സന്തതികളുടെമേല്‍ എന്റെ ആത്മാവും നിന്റെ മക്കളുടെമേല്‍ എന്റെയനുഗ്രഹവും ഞാന്‍ വര്‍ഷിക്കും.
4: ജലത്തില്‍ സസ്യങ്ങളും നദീതീരത്ത് അലരികളുംപോലെ അവര്‍ തഴച്ചുവളരും.
5: ഞാന്‍ കര്‍ത്താവിന്റേതാണെന്ന് ഒരുവന്‍ പറയും; മറ്റൊരുവന് യാക്കോബിന്റെ നാമംസ്വീകരിക്കും; മൂന്നാമതൊരുവന് സ്വന്തം കൈയില്‍ കര്‍ത്താവിനുള്ളവന്‍ എന്നു മുദ്രണംചെയ്യുകയും ഇസ്രായേല്‍ എന്നു പിതൃനാമം സ്വീകരിക്കുകയും ചെയ്യും.
6: ഇസ്രായേലിന്റെ രാജാവും രക്ഷകനും സൈന്യങ്ങളുടെ നാഥനുമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ ആദിയുമന്തവുമാണ്. ഞാനല്ലാതെ മറ്റൊരു ദൈവമില്ല.
7: എനിക്കു സമനായി ആരുണ്ട്? അവന്‍ അതുദ്‌ഘോഷിക്കുകയും പ്രഖ്യാപിക്കുകയും തെളിയിക്കുകയുംചെയ്യട്ടെ! വരാനിരിക്കുന്ന കാര്യങ്ങള്‍ ആദിമുതലറിയിച്ചതാര്? ഇനിയെന്തുസംഭവിക്കുമെന്ന് അവര്‍ പറയട്ടെ!
8: ഭയപ്പെടേണ്ടാ, ധൈര്യമവലംബിക്കുക! ഞാന്‍ പണ്ടേ പറയുകയും പ്രഖ്യാപിക്കുകയുംചെയ്തിട്ടില്ലേ, നിങ്ങള്‍ എന്റെ സാക്ഷികളാണ്. ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടോ? മറ്റൊരു ഉന്നതശില എന്റെയറിവിലില്ല.
9: വിഗ്രഹംനിര്‍മ്മിക്കുന്നവര്‍ ഒന്നുമല്ല; അവര്‍ സന്തോഷം പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കള്‍ നിഷ്പ്രയോജനമാണ്. അവരുടെ സാക്ഷികള്‍ കാണുന്നില്ല, അറിയുന്നുമില്ല; അതുകൊണ്ട്, അവര്‍ ലജ്ജിതരാകും.
10: ഒന്നിനുമുപകരിക്കാത്ത ദേവനെ മെനയുകയോ വിഗ്രഹംവാര്‍ക്കുകയോ ചെയ്യുന്നതാരാണ്?
11: അവര്‍ ലജ്ജിതരാകും; വിഗ്രഹനിര്‍മ്മാതാക്കള്‍ മനുഷ്യര്‍മാത്രം! അവര്‍ ഒരുമിച്ചണിനിരക്കട്ടെ, അവര്‍ ഭയപ്പെടുകയും ലജ്ജിക്കുകയും ചെയ്യും.
12: ഇരുമ്പുപണിക്കാരന്‍ തീക്കനലില്‍വച്ചു പഴുപ്പിച്ച്, ചുറ്റികയ്ക്കടിച്ച്, അതിനു രൂപംകൊടുക്കുന്നു. അങ്ങനെ, തന്റെ കരബലംകൊണ്ട് അതു നിര്‍മ്മിക്കുന്നു. എന്നാല്‍, വിശപ്പുകൊണ്ട് അവന്റെ ശക്തി ക്ഷയിക്കുന്നു; ജലപാനംനടത്താതെ അവന്‍ തളരുകയുംചെയ്യുന്നു.
13: തച്ചന്‍ തോതുപിടിച്ചു നാരായംകൊണ്ടടയാളമിടുന്നു; അവന്‍ തടി ചെത്തിമിനുക്കി മട്ടംവച്ചു വരച്ച്, ഭവനത്തില്‍ പ്രതിഷ്ഠിക്കാന്‍ യോഗ്യമായ സുന്ദരമായ ആള്‍രൂപമുണ്ടാക്കുന്നു.
14: അവന്‍ ദേവദാരു വെട്ടുന്നു. അല്ലെങ്കില്‍ കരുവേലകവും സരളമരവും തിരഞ്ഞെടുത്ത് വൃക്ഷങ്ങള്‍ക്കിടയില്‍ വളരാനനുവദിക്കുന്നു. അവന്‍ ദേവദാരുനടുകയും മഴ അതിനു പുഷ്ടിനല്കുകയും ചെയ്യുന്നു.
15: പിന്നെ അതു വിറകിനെടുക്കും. ഒരു ഭാഗം കത്തിച്ചു തീകായുന്നതിനും ആഹാരം പാകംചെയ്യുന്നതിനുമുപയോഗിക്കുന്നു. വേറൊരു ഭാഗമെടുത്ത്, ദേവനെയുണ്ടാക്കിയാരാധിക്കുകയും വിഗ്രഹംകൊത്തിയെടുത്ത്, അതിന്റെ മുമ്പില്‍ പ്രണമിക്കുകയുംചെയ്യുന്നു.
16: തടിയുടെ ഒരുഭാഗം കത്തിച്ച്, അതില്‍ മാംസം ചുട്ടുതിന്നു തൃപ്തനാകുന്നു. തീകാഞ്ഞുകൊണ്ട് അവന്‍ പറയുന്നു: കൊള്ളാം, നല്ല ചൂട്; ജ്വാലകള്‍ കാണേണ്ടതുതന്നെ.
17: ശേഷിച്ചഭാഗംകൊണ്ട് അവന്‍ ദേവനെ, വിഗ്രഹത്തെയുണ്ടാക്കി അതിനെ പ്രണമിച്ചാരാധിക്കുന്നു. എന്നെ രക്ഷിക്കണമേ, അവിടുന്നാണല്ലോ എന്റെ ദൈവം എന്ന് അവനതിനോടു പ്രാര്‍ത്ഥിക്കുന്നു.
18: അവരറിയുന്നില്ല, ഗ്രഹിക്കുന്നില്ല, കാണാന്‍കഴിയാത്തവിധം അവരുടെ കണ്ണുകളും ഗ്രഹിക്കാനാവാത്തവിധം മനസ്സും അടച്ചിരിക്കുന്നു.
19: തടിയുടെ പകുതി ഞാന്‍ കത്തിച്ചു; അതില്‍ അപ്പംചുടുകയും മാംസംവേവിക്കുകയുംചെയ്തുഭക്ഷിച്ചു; ശേഷിച്ചഭാഗംകൊണ്ടു ഞാന്‍ മ്ലേച്ഛവിഗ്രഹമുണ്ടാക്കുകയോ! തടിക്കഷണത്തിനുമുമ്പില്‍ പ്രണമിക്കുകയോ! ചിന്തിക്കാനോ മനസ്സിലാക്കാനോ ആരും വിവേകം കാണിക്കുന്നില്ല.
20: അവന്‍ വെണ്ണീര്‍ ഭുജിക്കുന്നു. അവന്റെ വഞ്ചിക്കപ്പെട്ട ഹൃദയം അവനെ വഴിതെറ്റിക്കുന്നു. തന്നെത്തന്നെ സ്വതന്ത്രനാക്കാനോ തന്റെ വലത്തുകൈയില്‍ കാപട്യമല്ലേ കുടികൊള്ളുന്നതെന്നു ചിന്തിക്കാനോ അവനു കഴിയുന്നില്ല.
21: യാക്കോബേ, നീയിവ ഓര്‍മ്മിക്കുക. ഇസ്രായേലേ, ഓര്‍മ്മിക്കുക. നീ എന്റെ ദാസനാണ്; ഞാന്‍ നിന്നെ സൃഷ്ടിച്ചു; നീയെന്റെ ദാസന്‍തന്നെ. ഇസ്രായേലേ, ഞാന്‍ നിന്നെ വിസ്മരിക്കുകയില്ല.
22: കാര്‍മേഘംപോലെ നിന്റെ തിന്മകളെയും മൂടല്‍മഞ്ഞുപോലെ നിന്റെ പാപങ്ങളെയും ഞാന്‍ തുടച്ചുനീക്കി. എന്നിലേക്കു തിരിച്ചുവരുക; ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു.
23: ആകാശങ്ങളേ, സ്തുതിപാടുക; കര്‍ത്താവിതു ചെയ്തിരിക്കുന്നു. ഭൂമിയുടെ ആഴങ്ങളേ, ആര്‍പ്പുവിളിക്കുക; പര്‍വ്വതങ്ങളേ, വനമേ, വനവൃക്ഷങ്ങളേ, ആര്‍ത്തുപാടുക! കര്‍ത്താവു യാക്കോബിനെ രക്ഷിച്ചിരിക്കുന്നു. ഇസ്രായേലില്‍ അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പെടും.
24: ഗര്‍ഭത്തില്‍ നിനക്കു രൂപംനല്കിയ നിന്റെ രക്ഷകനായ കര്‍ത്താവരുളിച്ചെയ്യുന്നു: എല്ലാം സൃഷ്ടിക്കുകയും ആകാശത്തെ വിരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയുംചെയ്ത കര്‍ത്താവു ഞാനാണ്. ആരുണ്ടായിരുന്നു, അപ്പോള്‍ എന്നോടൊന്നിച്ച്?
25: വ്യാജപ്രവാചകന്മാരുടെ ശകുനങ്ങളെ അവിടുന്നു വ്യര്‍ത്ഥമാക്കുകയും പ്രശ്നംവയ്ക്കുന്നവരെ വിഡ്ഢികളാക്കുകയും ചെയ്യുന്നു. വിജ്ഞാനികളുടെ വാക്കുകളെ അവിടുന്നു വിപരീതമാക്കുകയും അവരുടെ ജ്ഞാനത്തെ ഭോഷത്തമാക്കുകയും ചെയ്യുന്നു.
26: അവിടുന്നു തന്റെ ദാസരുടെ വാക്കുകളുറപ്പിക്കുകയും ദൂതരുടെ ഉപദേശങ്ങള്‍ നിവര്‍ത്തിക്കുകയും ചെയ്യുന്നു. ജറുസലെമിനോട് അവള്‍ അധിവസിക്കപ്പെടുമെന്നും യൂദാനഗരങ്ങളോട് അവര്‍ പുനര്‍നിര്‍മ്മിക്കപ്പെടുമെന്നും നാശത്തില്‍നിന്ന് അവരെ താന്‍ പുനരുദ്ധരിക്കുമെന്നും അവിടുന്നരുളിച്ചെയ്യുന്നു.
27: ഉണങ്ങിപ്പോവുക, നിന്റെ നദികളെ ഞാന്‍ വറ്റിക്കുമെന്ന് അവിടുന്ന് ആഴത്തോടു കല്പിക്കുന്നു.
28: സൈറസിനെപ്പറ്റി, ഞാന്‍ നിയോഗിച്ച ഇടയനാണവന്‍ , അവന്‍ എന്റെ ഉദ്ദേശ്യം സഫലമാക്കുമെന്നും ജറുസലെമിനെക്കുറിച്ച്, അവള്‍ പുനര്‍നിര്‍മ്മിക്കപ്പെടുമെന്നും ദേവാലയത്തെക്കുറിച്ച്, നിന്റെ അടിസ്ഥാനമുറപ്പിക്കുമെന്നും അവിടുന്നരുളിച്ചെയ്യുന്നു.
അദ്ധ്യായം 45
സൈറസിനെ നിയോഗിക്കുന്നു
1: രാജ്യങ്ങള്‍ കീഴടക്കുന്നതിനും രാജാക്കന്മാരുടെ അരപ്പട്ടകളഴിക്കുന്നതിനും നഗരകവാടങ്ങള്‍ അടയ്ക്കപ്പെടാതെ തുറന്നിടുന്നതിനുംവേണ്ടി ആരുടെ വലത്തു കൈയ് താന്‍ ഗ്രഹിച്ചിരിക്കുന്നുവോ, തന്റെ അഭിഷിക്തനായ ആ സൈറസിനോടു കര്‍ത്താവരുളിച്ചെയ്യുന്നു:
2: ഞാന്‍ നിനക്കുമുമ്പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയുംചെയ്യും.
3: നിന്നെ പേരുചൊല്ലിവിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീയറിയേണ്ടതിന്, അന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാന്‍ നിനക്കു തരും.
4: എന്റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്റെ പിതൃനാമത്തിലും വിളിക്കുന്നു.
5: ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല: ഞാനല്ലാതെ മറ്റൊരു ദൈവമില്ല; നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്റെ അരമുറുക്കും.
6: കിഴക്കും പടിഞ്ഞാറുമുള്ള എല്ലാവരും ഞാനാണു കര്‍ത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ലെന്ന് അറിയുന്നതിനുംവേണ്ടിത്തന്നെ.
7: ഞാന്‍ പ്രകാശമുണ്ടാക്കി; ഞാനന്ധകാരം സൃഷ്ടിച്ചു; ഞാന്‍ സുഖദുഃഖങ്ങള്‍ നല്‍കുന്നു. ഇതെല്ലാംചെയ്ത കര്‍ത്താവു ഞാന്‍തന്നെ.
8: സ്വര്‍ഗ്ഗങ്ങളേ, മുകളില്‍നിന്നു പൊഴിയുക. ആകാശം നീതിചൊരിയട്ടെ! ഭൂമിതുറന്നു രക്ഷ മുളയ്ക്കട്ടെ! അങ്ങനെ നീതി സംജാതമാകട്ടെ! കര്‍ത്താവായ ഞാനാണിതു സൃഷ്ടിച്ചത്.
കര്‍ത്താവു ലോകനിയന്താവ്
9: ഒരുവന്‍ കുശവന്റെ കൈയിലെ മണ്പാത്രംമാത്രമായിരിക്കേ, തന്റെ സ്രഷ്ടാവിനെയെതിര്‍ത്താല്‍ അവനു ഹാ കഷ്ടം! കളിമണ്ണ്, തന്നെ മെനയുന്നവനോട് നീ എന്താണുണ്ടാക്കുന്നതെന്നോ, നീയുണ്ടാക്കിയതിനു കൈപ്പിടിയുണ്ടോയെന്നോ ചോദിക്കുമോ?
10: പിതാവിനോട്, എന്താണു നീ ജനിപ്പിക്കുന്നതെന്നും മാതാവിനോട് എന്താണു നീ പ്രസവിക്കുന്നതെന്നും ചോദിക്കുന്നവനു ഹാ, ദുരിതം!
11: ഇസ്രായേലിന്റെ പരിശുദ്ധനും സ്രഷ്ടാവുമായ കര്‍ത്താവരുളിച്ചെയ്യുന്നു; എന്റെ മക്കളെപ്പറ്റിയോ എന്റെ സൃഷ്ടികളെപ്പറ്റിയോ എന്നെ ചോദ്യംചെയ്യാമോ?
12: ഞാന്‍ ഭൂമിയുണ്ടാക്കി, അതില്‍ മനുഷ്യനെ സൃഷ്ടിച്ചു. എന്റെ കരങ്ങളാണ് ആകാശത്തെ വിരിച്ചത്. ഞാന്‍തന്നെയാണ് ആകാശസൈന്യങ്ങളോട് ആജ്ഞാപിച്ചതും.
13: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: നീതിയില്‍ ഞാന്‍ ഒരുവനെയുയര്‍ത്തി. ഞാനവന്റെ പാത നേരെയാക്കും. പ്രതിഫലത്തിനോ സമ്മാനത്തിനോവേണ്ടിയല്ലാതെ അവനെന്റെ നഗരംപണിയുകയും എന്റെ വിപ്രവാസികളെ സ്വതന്ത്രരാക്കുകയും ചെയ്യും.
14: കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തിന്റെ ധനവും എത്യോപ്യായുടെ കച്ചവടച്ചരക്കും ദീര്‍ഘകായരായ സേബായരും നിന്റേതാകും. അവര്‍ നിന്നെയനുഗമിക്കും. ചങ്ങലകളാല്‍ ബന്ധിതരായ അവര്‍, വന്നു നിന്നെ വണങ്ങും. ദൈവം നിന്നോടുകൂടെമാത്രമാണ്; അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല എന്നു പറഞ്ഞ്, അവര്‍ നിന്നോടു യാചിക്കും.
15: ഇസ്രായേലിന്റെ ദൈവവും രക്ഷകനുമായവനേ, അങ്ങു സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാണ്.
16: അവര്‍ ലജ്ജിച്ചു തലതാഴ്ത്തും; വിഗ്രഹനിര്‍മ്മാതാക്കള്‍ പരിഭ്രാന്തരാകും.
17: കര്‍ത്താവ്, ഇസ്രായേലിന് എന്നേയ്ക്കും രക്ഷനല്‍കിയിരിക്കുന്നു. നിങ്ങള്‍ക്കൊരിക്കലും ലജ്ജിച്ചുതലതാഴ്‌ത്തേണ്ടിവരുകയില്ല.
18: ഞാനാണു കര്‍ത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല, എന്ന് ആകാശംസൃഷ്ടിച്ച കര്‍ത്താവരുളിച്ചെയ്യുന്നു. അവിടുന്നാണ് ദൈവം; അവിടുന്ന് ഭൂമിയെ രൂപപ്പെടുത്തി, സ്ഥാപിച്ചു; വ്യര്‍ത്ഥമായിട്ടല്ല, അധിവാസയോഗ്യമായിത്തന്നെ അവിടുന്നതു സൃഷ്ടിച്ചു.
19: അന്ധകാരംനിറഞ്ഞിടത്തുവച്ച് രഹസ്യമായല്ല ഞാന്‍ സംസാരിച്ചത്. ശൂന്യതയില്‍ എന്നെത്തിരയുവാന്‍ യാക്കോബിന്റെ സന്തതിയോടു ഞാനാവശ്യപ്പെട്ടില്ല. കര്‍ത്താവായ ഞാന്‍ സത്യംപറയുന്നു; ഞാന്‍ ശരിയായതു പ്രഖ്യാപിക്കുന്നു.
20: ജനതകളിലവശേഷിച്ചവരേ, ഒരുമിച്ചുകൂടി അടുത്തുവരുവിന്‍. തടികൊണ്ടുള്ള വിഗ്രഹം പേറിനടക്കുകയും രക്ഷിക്കാന്‍കഴിവില്ലാത്ത ദേവനോടു പ്രാര്‍ത്ഥിക്കുകയുംചെയ്യുന്ന അവര്‍ അജ്ഞരാണ്.
21: നിങ്ങളുടെ ന്യായവാദമുന്നയിക്കുവിന്‍; അവര്‍ കൂടിയാലോചിക്കട്ടെ. പുരാതനമായ ഈ കാര്യങ്ങള്‍ പണ്ടുതന്നെ നിങ്ങളോടു പറഞ്ഞതാരാണ്? കര്‍ത്താവായ ഞാന്‍തന്നെയല്ലേ? ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഞാനല്ലാതെ നീതിമാനായ ദൈവവും രക്ഷകനുമായി മറ്റാരുമില്ല.
22: ഭൂമിയുടെ അതിര്‍ത്തികളേ, എന്നിലേക്കുതിരിഞ്ഞു രക്ഷപ്പെടുക. ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവമില്ല.
23: ഞാന്‍ ശപഥംചെയ്തിരിക്കുന്നു; ഒരിക്കലും തിരിച്ചെടുക്കാത്ത നീതിയുടെ വാക്ക്, എന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു. എല്ലാവരും എന്റെ മുമ്പില്‍ മുട്ടുമടക്കും; എല്ലാ നാവും ശപഥം ചെയ്യും.
24: നീതിയും ബലവും കര്‍ത്താവിന്റെമാത്രമെന്ന് എന്നെക്കുറിച്ചു മനുഷ്യര്‍ പറയും. അവിടുത്തെ എതിര്‍ക്കുന്നവരെല്ലാം അവിടുത്തെ മുമ്പില്‍ ലജ്ജിതരാകും.
25: ഇസ്രായേലിന്റെ സന്തതികള്‍ കര്‍ത്താവില്‍ വിജയവും മഹത്വവും കൈവരിക്കും.
അദ്ധ്യായം 46
വ്യാജദേവന്മാരുടെ പതനം
1: ബേല്‍ മുട്ടുമടക്കുന്നു; നെബോ കുമ്പിടുന്നു; അവരുടെ വിഗ്രഹങ്ങള്‍ കന്നുകാലികളുടെയും മൃഗങ്ങളുടെയുംമേല്‍ വച്ചിരിക്കുന്നു. നിങ്ങള്‍വഹിക്കുന്ന ഈ വിഗ്രഹങ്ങള്‍ പരിക്ഷീണരായ മൃഗങ്ങള്‍ചുമക്കുന്ന ഭാരംപോലെയാണ്.
2: അവ കുനിഞ്ഞുകുമ്പിട്ടുപോകുന്നു; അവയെ ഭാരത്തില്‍നിന്നു രക്ഷിക്കാനാവാതെ അവരും അടിമത്തത്തിലേക്കു നീങ്ങുന്നു.
3: ഗര്‍ഭത്തിലും ജനിച്ചതിനുശേഷവും ഞാന്‍വഹിച്ച യാക്കോബുഭവനമേ, ഇസ്രായേല്‍ഭവനത്തില്‍ അവശേഷിക്കുന്നവരേ, എന്റെ വാക്കു കേള്‍ക്കുവിന്‍.
4: നിങ്ങളുടെ വാര്‍ദ്ധക്യംവരെയും ഞാന്‍ അങ്ങനെതന്നെയായിരിക്കും. നിങ്ങള്‍ക്കു നരബാധിക്കുമ്പോഴും ഞാന്‍ നിങ്ങളെ വഹിക്കും. ഞാന്‍ നിങ്ങളെ സൃഷ്ടിച്ചു; നിങ്ങളെ വഹിക്കും; ചുമലിലേറ്റി രക്ഷിക്കുകയുംചെയ്യും.
5: ആരോടു നീയെന്നെ സാദൃശ്യപ്പെടുത്തും? ആരാണെനിക്കു തുല്യന്‍? ആരോടു നീയെന്നെ തുലനംചെയ്യും?
6: എനിക്കു സമനായി ആരുണ്ട്? മടിശ്ശീലയില്‍നിന്നു ധാരാളമായി സ്വര്‍ണ്ണവും വെള്ളിക്കോലില്‍ത്തൂക്കി വെള്ളിയുമെടുത്ത്, ദേവനെനിര്‍മ്മിക്കാന്‍ സ്വര്‍ണ്ണപ്പണിക്കാരനെ അവര്‍ കൂലിക്കെടുക്കുന്നു; അതിന്റെ മുമ്പില്‍വീണാരാധിക്കുന്നു.
7: അവരതിനെ ചുമലില്‍വഹിച്ചുകൊണ്ടുപോയി യഥാസ്ഥാനമുറപ്പിക്കുന്നു. അവിടെനിന്ന് അതിനു ചലിക്കാനാവില്ല. ഒരുവന്‍ കേണപേക്ഷിച്ചാല്‍ അതുത്തരമരുളുകയോ ക്ലേശങ്ങളില്‍നിന്ന് അവനെ രക്ഷിക്കുകയോ ചെയ്യുന്നില്ല.
8: അതിക്രമികളേ, ഓര്‍മ്മിക്കുവിന്‍. നിങ്ങള്‍, ഇതനുസ്മരിക്കുകയും മനസ്സില്‍വയ്ക്കുകയുംചെയ്യുവിന്‍.
9: പഴയ കാര്യങ്ങളോര്‍ക്കുവിന്‍, ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരുവനില്ല. ഞാന്‍തന്നെ ദൈവം, എന്നെപ്പോലെ മറ്റാരുമില്ല.
10: എന്റെ ഉപദേശങ്ങള്‍ നിലനില്ക്കും, എന്റെ ഉദ്ദേശ്യങ്ങള്‍ ഞാന്‍ നിറവേറ്റുകയുംചെയ്യും എന്നുപറഞ്ഞ്, ആദിയിലേ ഞാന്‍ എന്റെ ഉദ്ദേശ്യം വെളിപ്പെടുത്തി. പുരാതനകാലംമുതല്‍ സംഭവിക്കാനിരിക്കുന്നവ ഞാന്‍ വെളിപ്പെടുത്തി.
11: കിഴക്കുനിന്ന് ഒരു ഹിംസ്രപക്ഷിയെ ഞാന്‍ വിളിക്കും. എന്റെ അഭീഷ്ടംനിറവേറ്റുന്ന ഒരുവനെ ദൂരദേശത്തുനിന്നു വരുത്തും. ഞാന്‍ പറഞ്ഞു, അതു ചെയ്യും; തീരുമാനിച്ചു, അതു നടപ്പിലാക്കും.
12: വിമോചനമകലെയാണെന്നുകരുതുന്ന മര്‍ക്കടമുഷ്ടികളേ, എന്റെ വാക്കു കേള്‍ക്കുവിന്‍.
13: ഞാന്‍ മോചനം ആസന്നമാക്കിയിരിക്കുന്നു; അതു വിദൂരത്തല്ല. ഞാന്‍ രക്ഷ താമസിപ്പിക്കുകയില്ല. ഞാന്‍ സിയോനു രക്ഷയും ഇസ്രായേലിനു മഹത്വവും നല്‍കും.
അദ്ധ്യായം 47
ബാബിലോണിനു നാശം
1: കന്യകയായ ബാബിലോണ്‍പുത്രീ, ഇറങ്ങിപ്പൊടിയിലിരിക്കുക! കല്‍ദായപുത്രീ, സിംഹാസനംവെടിഞ്ഞു നിലത്തിരിക്കുക! ഇനിമേല്‍ നിന്നെ മൃദുലയെന്നും കോമളയെന്നും വിളിക്കുകയില്ല.
2: നീ തിരികല്ലില്‍ മാവുപൊടിക്കുക; നീ മൂടുപടം മാറ്റുക. മേലങ്കിയുരിയുക; നഗ്നപാദയായി നദി കടക്കുക.
3: നിന്റെ നഗ്നത അനാവൃതമാകും; നിന്റെ ലജ്ജ വെളിപ്പെടുകയും ചെയ്യും. ഞാന്‍ പ്രതികാരംചെയ്യും; ആരെയുമൊഴിവാക്കുകയില്ല.
4: നമ്മുടെ രക്ഷകന്‍ ഇസ്രായേലിന്റെ പരിശുദ്ധനാണ്; സൈന്യങ്ങളുടെ കര്‍ത്താവെന്നാണ് അവിടുത്തെ നാമം.
5: കല്‍ദായപുത്രീ, നിശ്ശബ്ദയായിരിക്കുക; നീ അന്ധകാരത്തിലേക്കു പോവുക. ഇനിമേല്‍ ജനതകളുടെ രാജ്ഞിയെന്നു നീ വിളിക്കപ്പെടുകയില്ല.
6: ഞാനെന്റെ ജനത്തോടു കോപിച്ചു; എന്റെ അവകാശം പ്രാകൃതമാക്കി. ഞാനവരെ നിന്റെ കൈയിലേല്‍പ്പിച്ചു; നീയവരോടു കാരുണ്യംകാണിച്ചില്ല. വൃദ്ധരുടെമേല്‍പോലും ഭാരമേറിയ നുകം നീ വച്ചു.
7: നീയിതു ഗ്രഹിക്കുകയോ ഇതെവിടെ അവസാനിക്കുമെന്നോര്ക്കുകയോചെയ്യാതെ, എന്നേയ്ക്കും രാജ്ഞിയായിരിക്കുമെന്നഹങ്കരിച്ചു.
8: ഞാന്‍, ഞാനല്ലാതെ മറ്റാരുമില്ല, ഞാന്‍ വിധവയാവുകയില്ല, പുത്രനഷ്ടം ഞാനറിയുകയില്ല എന്നു സങ്കല്പിച്ച്, സുരക്ഷിതയായിരിക്കുന്ന സുഖഭോഗിനീ, ശ്രവിക്കുക:
9: ഇതു രണ്ടും ഒരു ദിവസം, ഒരു നിമിഷത്തില്‍ത്തന്നെ നിനക്കു ഭവിക്കും. നിന്റെ ക്ഷുദ്രപ്രയോഗങ്ങളേയും മാന്ത്രികശക്തിയെയും മറികടന്ന്, പുത്രനഷ്ടവും വൈധവ്യവും അവയുടെ പൂര്‍ണ്ണതയില്‍ നീയനുഭവിക്കും.
10: ക്രൂരതയില്‍ നീ സുരക്ഷിതത്വംകണ്ടെത്തി. ആരും കാണുന്നില്ല എന്നു നീ വിചാരിച്ചു. നിന്റെ ജ്ഞാനവും അറിവും നിന്നെ വഴിതെറ്റിച്ചു. ഞാന്‍, ഞാനല്ലാതെ മറ്റാരുമില്ലെന്നു നീയഹങ്കരിച്ചു.
11: രക്ഷപ്പെടാന്‍വയ്യാത്ത നാശം നിനക്കു ഭവിക്കും. അപരിഹാര്യമായ അത്യാഹിതം നിനക്കു വന്നുചേരും. അപ്രതീക്ഷിതമായ വിനാശം നിന്റെമേല്‍പ്പതിക്കും.
12: ചെറുപ്പംമുതലേ നീയനുവര്‍ത്തിച്ചിരുന്ന മാന്ത്രികവിദ്യകളും ക്ഷുദ്രപ്രയോഗങ്ങളും തുടര്‍ന്നുകൊള്ളുക. അതില്‍ നീ വിജയിച്ചേക്കാം; ഭീതിയുളവാക്കാനും നിനക്കു കഴിഞ്ഞേക്കാം.
13: ഉപദേശങ്ങള്‍കൊണ്ടു നിനക്കു മടുപ്പായി. ആകാശത്തില്‍ രാശിതിരിച്ചു നിരീക്ഷിക്കുന്നവരും നിന്റെ ഭാവി അമാവാസികളില്‍ പ്രവചിക്കുന്നവരും മുന്നോട്ടുവന്നു നിന്നെ രക്ഷിക്കട്ടെ.
14: അവര്‍ വൈക്കോല്‍ത്തുരുമ്പുപോലെയാണ്. അഗ്നിയവരെ ദഹിപ്പിക്കുന്നു. തീജ്വാലകളില്‍ നിന്നു തങ്ങളെത്തന്നെ മോചിപ്പിക്കാന്‍ അവര്‍ക്കു ശക്തിയില്ല. അതു തണുപ്പുമാറ്റാനുള്ള തീക്കനലും ഇരുന്നുകായാനുള്ള തീയുമല്ല.
15: ചെറുപ്പംമുതല്‍ നിന്നോടൊത്തു വ്യാപരിച്ച ആഭിചാരികന്മാര്‍ നിന്നെയുപേക്ഷിച്ചു താന്താങ്ങളുടെവഴിയേ പോകും. നിന്നെ രക്ഷിക്കാന്‍ ആരുമുണ്ടാവുകയില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ