അദ്ധ്യായം 48
ഏലിയാ
1: അനന്തരം, പ്രവാചകനായ ഏലിയ അഗ്നിപോലെ പ്രത്യക്ഷപ്പെട്ടു; അവന്റെ വാക്കുകള്‍ പന്തംപോലെ ജ്വലിച്ചു.
2: അവന്‍ അവരുടെമേല്‍ ക്ഷാമം വരുത്തി; അവന്റെ തീക്ഷണതയില്‍ അവരുടെ എണ്ണം ചുരുങ്ങി.
3: കര്‍ത്താവിന്റെ വാക്കുകൊണ്ട്, അവന്‍ ആകാശവാതിലുകളടച്ചു. മൂന്നു പ്രാവശ്യം അഗ്നിയിറക്കി.
4: ഏലിയാ, അദ്ഭുതപ്രവൃത്തികളില്‍ നീ എത്ര മഹത്വമുള്ളവന്‍! അത്തരം പ്രവൃത്തികളുടെപേരില്‍ അഭിമാനിക്കാന്‍ കഴിയുന്നവര്‍ മറ്റാരുണ്ട്?
5: അത്യുന്നതന്റെ വാക്കുകൊണ്ടു നീ മരിച്ചവരുടെയിടയില്‍നിന്ന്, പാതാളത്തില്‍നിന്ന്, ഒരു ജഡത്തെ ഉയിര്‍പ്പിച്ചു.
6: നീ രാജാക്കന്മാരെ നാശത്തിലേക്കു നയിക്കുകയും പ്രസിദ്ധന്മാരെ കിടക്കയില്‍നിന്നു താഴെയിറക്കുകയും ചെയ്തു.
7: നീ സീനായില്‍വച്ചു ഭീഷണികളും ഹോറെബില്‍വച്ചു പ്രതികാരത്തിന്റെ വിധികളും ശ്രവിച്ചു.
8: ശിക്ഷ നടത്താന്‍ രാജാക്കന്മാരെയും നിന്നെ പിന്തുടരാന്‍ പ്രവാചകന്മാരെയും നീ അഭിഷേകം ചെയ്തു.
9: ആഗ്നേയാശ്വങ്ങളെ ബന്ധിച്ച രഥത്തില്‍ അഗ്നിയുടെ ചുഴലിക്കാറ്റിലാണല്ലോ നീ സംവഹിക്കപ്പെട്ടത്.
10: ദൈവത്തിന്റെ കോപം ആളിക്കത്തുന്നതിനുമുമ്പ്, അതിനെ തണുപ്പിക്കുന്നതിനും പിതാവിന്റെ ഹൃദയത്തെ പുത്രനിലേക്കു തിരിക്കുന്നതിനും അങ്ങനെ യാക്കോബിന്റെ ഗോത്രങ്ങളെ പുനഃസ്ഥാപിക്കുന്നതിനുംവേണ്ടി നിശ്ചിതസമയത്തു നീ തിരിച്ചുവരുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ.
11: നിന്നെ കണ്ടവരും നിന്റെ സ്‌നേഹത്തിനു പാത്രമായവരും അനുഗൃഹീതര്‍; അവര്‍ ജീവിക്കും.
എലീഷാ
12: ചുഴലിക്കാറ്റ് ഏലിയായെ വലയംചെയ്തു; എലീഷായില്‍ അവന്റെ ചൈതന്യം നിറഞ്ഞു; ജീവിതകാലത്ത് അവന്‍ അധികാരികളുടെമുമ്പില്‍ ഭയന്നുവിറച്ചില്ല; ആരുമവനെ കീഴടക്കിയില്ല.
13: ഒന്നുമവന് ദുസ്സാദ്ധ്യമായിരുന്നില്ല; മരിച്ചിട്ടും അവന്‍ പ്രവചിച്ചു.
14: ജീവിച്ചിരുന്നപ്പോഴെന്നപോലെ മരണശേഷവും അവന്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.
15: ഇതെല്ലാം കണ്ടിട്ടും ജനമനുതപിച്ചില്ല; പാപത്തില്‍നിന്നു പിന്മാറിയുമില്ല; സ്വദേശത്തുനിന്ന് അവരെ അടിമകളായി പിടിച്ചുകൊണ്ടുപോയി; അവര്‍ ഭൂമിയിലെങ്ങും ചിതറി; ജനത്തില്‍ ഒരു ചെറിയ ഗണംമാത്രം ദാവീദിന്റെ ഭവനത്തില്‍നിന്നുള്ള അധികാരികളോടുകൂടെ അവശേഷിച്ചു.
16: ചിലര്‍ ദൈവത്തിനു പ്രീതികരമായി ജീവിച്ചു; മറ്റുള്ളവര്‍ പാപത്തില്‍ മുഴുകി.
ഹെസക്കിയാ - ഏശയ്യാ
17: ഹെസക്കിയാ തന്റെ നഗരം മതിലുകെട്ടിയുറപ്പിക്കുകയും നഗരത്തില്‍ ജലം കൊണ്ടുവരുകയും ചെയ്തു. അവന്‍ ഇരുമ്പുകൊണ്ടു പാറ തുരന്നു; കുളങ്ങള്‍ കുഴിച്ചു.
18: അവന്റെ നാളുകളില്‍ സെന്നാക്കെരിബ് രാജ്യമാക്രമിക്കുകയും റബ്ഷക്കയെ അയയ്ക്കുകയും ചെയ്തു. അവന്‍ സീയോനെതിരേ കരമുയര്‍ത്തി; അഹങ്കാരജല്പനം മുഴക്കി.
19: അപ്പോള്‍ ജനത്തിന്റെ ഹൃദയംകുലുങ്ങി; കരങ്ങള്‍ വിറച്ചു. ഈറ്റുനോവെടുത്ത സ്ത്രീയെപ്പോലെ അവര്‍ കഠിനവ്യഥയനുഭവിച്ചു.
20: അവര്‍ കൈകളുയര്‍ത്തി കാരുണ്യവാനായ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; പരിശുദ്ധനായവന് സ്വര്‍ഗ്ഗത്തില്‍നിന്ന് അവരുടെ നിലവിളി തത്ക്ഷണം ശ്രവിക്കുകയും ഏശയ്യാവഴി അവരെ രക്ഷിക്കുകയും ചെയ്തു.
21: കര്‍ത്താവ് അസ്സീറിയാക്കാരുടെ പാളയം തകര്‍ത്തു; അവിടുത്തെ ദൂതന്‍ അവരെ മായിച്ചുകളഞ്ഞു.
22: എന്തെന്നാല്‍, ഹെസക്കിയാ ദൈവത്തിനു പ്രീതികരമായവ പ്രവര്‍ത്തിച്ചു; ഉന്നതനും വിശ്വാസ്യമായ ദര്‍ശനത്തോടുകൂടിയവനുമായ ഏശയ്യാപ്രവാചകന്റെ പ്രബോധനമനുസരിച്ച്, അവന്‍ തന്റെ പിതാവായ ദാവീദിന്റെ മാര്‍ഗ്ഗത്തില്‍ ഉറച്ചുനിന്നു.
23: അവന്റെ കാലത്തു സൂര്യന്‍ പുറകോട്ടു ചരിച്ചു; അവന്‍വഴി രാജാവിന്റെ ആയുസ്സു ദീര്‍ഘിച്ചു.
24: ആത്മാവിന്റെ ശക്തിയാല്‍ അവന്‍ അവസാനനാളുകള്‍ ദര്‍ശിക്കുകയും സീയോനില്‍ വിലപിച്ചുകൊണ്ടിരുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
25: കാലത്തിന്റെ സമാപ്തിയില്‍ സംഭവിക്കാനിരുന്ന നിഗൂഢകാര്യങ്ങള്‍ സംഭവിക്കുന്നതിനുമുമ്പ് അവന്‍ വെളിപ്പെടുത്തി.
അദ്ധ്യായം 49
ഇസ്രായേലിലെ മറ്റു മഹാന്മാര്‍
1: വിദഗ്ദ്ധമായി ചേര്‍ത്തൊരുക്കിയ സുഗന്ധക്കൂട്ടുപോലെ പരിമളപൂരിതമാണു ജോസിയായുടെ സ്മരണ; നാവിനു തേന്‍പോലെയും വീഞ്ഞുസത്കാരത്തില്‍ സംഗീതംപോലെയുമാണത്.
2: ഉത്തമമാര്‍ഗ്ഗത്തില്‍ അവന്‍ ചരിച്ചു; ജനത്തെ മാനസാന്തരപ്പെടുത്തി; പാപത്തിന്റെ മ്ലേച്ഛത നീക്കിക്കളഞ്ഞു.
3: അവന്‍ ഹൃദയം കര്ത്താവിലുറപ്പിച്ചു; ദുഷ്ടരുടെ നാളുകളില്‍ അവന്‍ ദൈവഭക്തി ബലപ്പെടുത്തി.
4: ദാവീദ്, ഹെസക്കിയാ, ജോസിയാ എന്നിവരൊഴികെ എല്ലാവരും പാപത്തില്‍ മുഴുകി; അത്യുന്നതന്റെ നിയമം അവര്‍ നിരസിച്ചു; അങ്ങനെ യൂദാരാജവംശം അസ്തമിച്ചു.
5: അവര്‍ അധികാരം മറ്റുള്ളവര്ക്കടിയറവച്ചു; തങ്ങളുടെ മഹത്വം അന്യജനതയ്ക്കും.
6: ജറെമിയാ പ്രവചിച്ചതുപോലെ ആ ജനത വിശുദ്ധമന്ദിരം സ്ഥിതിചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട നഗരത്തിനു തീവച്ചു; അതിന്റെ തെരുവുകള്‍ ശൂന്യമാക്കി.
7: പിഴുതെടുക്കാനും പീഡിപ്പിക്കാനും നശിപ്പിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനുംവേണ്ടി അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ തിരഞ്ഞെടുക്കപ്പെട്ട പ്രവാചകനാണു ജറെമിയാ. അവനെയവര്‍ പീഡിപ്പിച്ചു.
8: കെരൂബുകളുടെ രഥത്തിനുമുകളില്‍ ദൈവം വെളിപ്പെടുത്തിയ മഹത്വം എസെക്കിയേല്‍ ദര്‍ശിച്ചു.
9: ദൈവം ശത്രുക്കളുടെമേല്‍ കൊടുങ്കാറ്റയച്ചു; നീതിയുടെ മാര്‍ഗ്ഗത്തില്‍ ചരിച്ചവര്‍ക്കു നന്മചെയ്തു.
10: പന്ത്രണ്ടു പ്രവാചകന്മാരുടെ അസ്ഥികള്‍ കുടീരങ്ങളില്‍നിന്നു പുനര്‍ജ്ജീവിക്കട്ടെ! അവര്‍ യാക്കോബിന്റെ ജനത്തെ ആശ്വസിപ്പിക്കുകയും ഉറച്ച പ്രത്യാശനല്കി രക്ഷിക്കുകയുംചെയ്തു.
11: സെറുബാബേലിന്റെ മഹത്വം എങ്ങനെ വര്‍ണ്ണിക്കും? വലത്തുകൈയിലെ മുദ്രമോതിരംപോലെയായിരുന്നു അവന്‍ ;
12: യഹോസദാക്കിന്റെ പുത്രനായ യഷുവയും അങ്ങനെതന്നെ. അവര്‍ തങ്ങളുടെ നാളുകളില്‍ ആലയം പണിതു; കര്‍ത്താവിന്റെ നിത്യമഹത്വത്തിനുവേണ്ടി വിശുദ്ധമന്ദിരം പണിതുയര്‍ത്തി.
13: നെഹെമിയായുടെ സ്മരണയും ശാശ്വതമാണ്; അവന്‍ നമുക്കുവേണ്ടി, വീണുപോയ കോട്ടകള്‍ പടുത്തുയര്‍ത്തി; വാതിലുകളും ഓടാമ്പലുകളും നിര്‍മ്മിക്കുകയും വീണുപോയ വീടുകള്‍ പുനരുദ്ധരിക്കുകയും ചെയ്തു.
14: ഹെനോക്കിനു തുല്യനായി ആരും ഭൂമുഖത്തുണ്ടായിട്ടില്ല; അവന്‍ ഭൂമിയില്‍നിന്നു സംവഹിക്കപ്പെട്ടു.
15: ജോസഫിനെപ്പോലെ ആരും ജനിച്ചിട്ടില്ല; അവന്റെ അസ്ഥികള്‍ സൂക്ഷിക്കപ്പെടുന്നു.
16: ഷേമും സേത്തും ബഹുമാനിതരാണ്. സൃഷ്ടികള്‍ക്കെല്ലാമുപരിയായി ആദവും.
അദ്ധ്യായം 50
പ്രധാനപുരോഹിതന്‍ ശിമയോന്‍
1: ഓനിയാസിന്റെ പുത്രനും പ്രധാനപുരോഹിതനുമായ ശിമയോന്‍ സഹോദരന്മാര്‍ക്കു നേതാവും ജനത്തിന് അഭിമാനവുമായിരുന്നു. അവന്‍ ദേവാലയം പുതുക്കിപ്പണിയുകയും കോട്ടകെട്ടി സുരക്ഷിതമാക്കുകയും ചെയ്തു.
2: ദേവാലയത്തെ സംരക്ഷിക്കുന്ന, ഉയര്‍ന്ന ഇരട്ടമതിലിന് അവനടിസ്ഥാനമിട്ടു.
3: അവന്റെകാലത്തു സമുദ്രംപോലെ വിശാലമായ ഒരു ജലസംഭരണി കുഴിച്ചു.
4: ആക്രമണം ചെറുക്കാന്‍ നഗരത്തിനു കോട്ടകെട്ടി; അവന്‍ ജനത്തെ നാശത്തില്‍നിന്നു രക്ഷിച്ചു.
5: ശ്രീകോവിലിനു പുറത്തുവരുന്ന അവനെ ജനം പൊതിയുമ്പോള്‍ അവനെത്ര മഹത്വപൂര്‍ണ്ണനാണ്!
6: മേഘങ്ങള്‍ക്കിടയില്‍ പ്രഭാതതാരംപോലെ, ഉത്സവവേളയില്‍ പൂര്‍ണ്ണചന്ദ്രനെപ്പോലെ,
7: അത്യുന്നതന്റെ ആലയത്തിനു മുകളില്‍ പ്രശോഭിക്കുന്ന സൂര്യനെപ്പോലെ, തിളങ്ങുന്ന മേഘങ്ങള്‍ക്കിടയില്‍ വിളങ്ങുന്ന മഴവില്ലുപോലെ,
8: വസന്തത്തില്‍ പനിനീര്‍പ്പൂപോലെ, നീര്‍ച്ചാലിനരികെ നില്‍ക്കുന്ന ലില്ലിപോലെ, വേനല്ക്കാലത്തു ലബനോനില്‍ മുളയ്ക്കുന്ന പച്ചപ്പൊടിപ്പുപോലെ,
9: ധൂപകലശത്തില്‍ പുകയുന്ന സുഗന്ധദ്രവ്യംപോലെ, രത്നഖചിതമായ സ്വര്‍ണ്ണത്തളികപോലെ,
10: കായ്ച്ചു നില്‍ക്കുന്ന ഒലിവുപോലെ, മേഘമുരുമ്മുന്ന ദേവദാരുപോലെ അവന്‍ പ്രശോഭിച്ചു.
11: അവന്‍ മഹിമയേറിയ സ്ഥാനവസ്ത്രമണിഞ്ഞ്, സര്വ്വാലങ്കാരഭൂഷിതനായി, വിശുദ്ധബലിപീഠത്തെ സമീപിച്ച്, വിശുദ്ധകൂടാരത്തിന്റെ അങ്കണത്തെ മഹത്വപൂര്‍ണ്ണമാക്കി.
12: അവന്‍ ബലിപീഠത്തിലെ അഗ്നിക്കരികെനിന്ന്, പുരോഹിതന്മാരുടെ കൈയില്‍നിന്ന് ഓഹരികള്‍ സ്വീകരിച്ചു. പൂമാലപോലെ സഹോദരന്മാര്‍ അവനെ ചുറ്റിനിന്നു; അവന്‍ അവരുടെ മദ്ധ്യേ ഈന്തപ്പനകളാല്‍ വലയിതമായ ലബനോനിലെ ഇളംദേവദാരുപോലെ ശോഭിച്ചു.
13: അഹറോന്റെ പുത്രന്മാര്‍ തങ്ങളുടെ സര്‍വ്വവിഭൂഷകളോടുംകൂടെ കര്‍ത്താവിനുള്ള കാഴ്ചകള്‍ കരങ്ങളിലേന്തി, ഇസ്രായേല്‍സമൂഹത്തിന്റെ മുമ്പില്‍ നിന്നു.
14: ബലിപീഠത്തിലെ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി, അത്യുന്നതനായ സര്‍വ്വശക്തനു കാഴ്ചകളൊരുക്കിയതിനു ശേഷം
15: അവന്‍ പാനപാത്രത്തില്‍ മുന്തിരിച്ചാറെടുത്ത്, നൈവേദ്യവും സര്‍വ്വാധിരാജനായ അത്യുന്നതനു പ്രീതികരമായ പരിമളവുമായി ബലിപീഠത്തിനു ചുവട്ടിലൊഴുക്കി.
16: അഹറോന്റെ പുത്രന്മാര്‍ ആര്‍ത്തുവിളിക്കുകയും ലോഹനിര്‍മ്മിതമായ കാഹളമൂതുകയുംചെയ്തു. അത്യുന്നതന്‍ തങ്ങളെ സ്മരിക്കുന്നതിനുവേണ്ടി അവര്‍ ഉച്ചഘോഷം മുഴക്കി.
17: ഉടനെ ജനം അത്യുന്നതനായ ദൈവത്തെ, സര്‍വ്വശക്തനായ കര്‍ത്താവിനെ, ആരാധിക്കുന്നതിനു സാഷ്ടാംഗം വീണു.
18: ഗായകര്‍ അവിടുത്തെ ശ്രുതിമധുരമായി സ്തുതിച്ചുപാടി.
19: കര്‍ത്താവിന്റെ ആരാധന, ക്രമപ്രകാരം പൂര്‍ത്തിയാക്കുന്നതുവരെ ജനം കാരുണ്യവാനും അത്യുന്നതനുമായ കര്‍ത്താവിന്റെ മുമ്പില്‍ പ്രാര്‍ത്ഥിച്ചു; ഇങ്ങനെ അവര്‍ ശുശ്രൂഷ പൂര്‍ത്തിയാക്കി.
20: കര്‍ത്താവിന്റെ നാമത്തെ മഹത്വപ്പെടുത്തുന്നതിനും അവിടുത്തെ അനുഗ്രഹം പ്രഖ്യാപിക്കുന്നതിനുംവേണ്ടി ശിമയോന്‍ ഇറങ്ങിവന്ന്, ഇസ്രായേല്‍ മക്കളുടെമുമ്പാകെ കൈകളുയര്‍ത്തി.
21: അത്യുന്നതന്റെ ആശീര്‍വ്വാദം സ്വീകരിക്കാന്‍ ജനം വീണ്ടുംകുമ്പിട്ടു.
ഉപദേശങ്ങള്‍
22: എല്ലായിടത്തും വന്‍കാര്യങ്ങള്‍ചെയ്യുന്ന സകലത്തിന്റെയും ദൈവത്തെ വാഴ്ത്തുക; അവിടുന്നു നമ്മെ ജനനംമുതല്‍ ഉയര്‍ത്തുകയും കാരുണ്യപൂര്‍വ്വം നമ്മോടു വര്‍ത്തിക്കുകയും ചെയ്യുന്നു.
23: അവിടുന്നു നമുക്കു ഹൃദയാഹ്ലാദം നല്കുകയും പൂര്‍വ്വകാലങ്ങളിലേതുപോലെ ഇസ്രായേലിലെ നമ്മുടെ ദിനങ്ങള്‍ സമാധാനപൂര്‍ണ്ണമാക്കുകയുംചെയ്യട്ടെ!
24: അവിടുന്നു നമ്മുടെമേല്‍ കാരുണ്യംവര്‍ഷിക്കുകയും ഈ നാളുകളില്‍ നമ്മെ രക്ഷിക്കുകയും ചെയ്യട്ടെ!
25: രണ്ടു ജനതകള്‍നിമിത്തം ഞാന്‍ ക്ലേശിക്കുന്നു; മൂന്നാമത്തേതു ജനതയേയല്ല;
26: സെയിര്‍മലയില്‍ വസിക്കുന്നവരും, ഫിലിസ്ത്യരും, ഷെക്കെമിലെ മൂഢജനതയും.
27: വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഉപദേശങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഞാനെഴുതിയിട്ടുണ്ട്; ജറുസലെമിലെ എലെയാസറിന്റെ മകന്‍ സീറാക്കിന്റെ പുത്രന്‍ യേശുവായ ഞാന്‍ ഹൃദയാഗാധത്തില്‍നിന്നു പുറപ്പെടുവിച്ച ജ്ഞാനമാണിത്.
28: ഇക്കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നവന്‍ അനുഗൃഹീതന്‍; അവയെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നവന്‍ ജ്ഞാനിയാകും.
29: അവ അനുവര്‍ത്തിക്കുന്നവന്‍ എല്ലാറ്റിനും കഴിവുള്ളവനാകും; കര്‍ത്താവിന്റെ പ്രകാശമാണ് അവനെ നയിക്കുന്നത്.
അദ്ധ്യായം 51
കൃതജ്ഞതാഗീതം
1: കര്‍ത്താവും രാജാവുമായവനേ, അങ്ങേയ്ക്കു ഞാന്‍ നന്ദിപറയുന്നു; എന്റെ രക്ഷകനും ദൈവവുമായി അങ്ങയെ ഞാന്‍ സ്തുതിക്കുന്നു; അങ്ങയുടെ നാമത്തിനു ഞാന്‍ കൃതജ്ഞതയര്‍പ്പിക്കുന്നു.
2: എന്തെന്നാല്‍, അവിടുന്നെന്റെ സംരക്ഷകനും സഹായനുമായിരുന്നു; അവിടുന്ന്, എന്റെ ശരീരത്തെ നാശത്തില്‍നിന്നു രക്ഷിക്കുകയും പരദൂഷകന്റെ വലയില്‍നിന്നും വ്യാജംപറയുന്നവന്റെ ചുണ്ടുകളില്‍നിന്നും എന്നെ മോചിപ്പിക്കുകയും ചെയ്തു; എന്നെ വലയംചെയ്തവര്‍ക്കെതിരേ അവിടുന്നെന്നെ സഹായിച്ചു.
3: എന്നെ വിഴുങ്ങാന്‍ പകയോടെ കാത്തിരുന്നവരില്‍നിന്ന്, എന്റെ ജീവനെ വേട്ടയാടിയവരുടെ കരങ്ങളില്‍നിന്ന്, ഞാന്‍ സഹിച്ച നിരവധി പീഡനങ്ങളില്‍നിന്ന്, അങ്ങയുടെ കാരുണ്യാതിരേകവും നാമത്തിന്റെ മഹത്വവും എന്നെ മോചിപ്പിച്ചു.
4: ഞാന്‍ കൊളുത്താതെ എനിക്കുചുറ്റുമെരിഞ്ഞ അഗ്നിയില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു.
5: പാതാളത്തിന്റെ അടിത്തട്ടില്‍നിന്ന്, അശുദ്ധിയും വഞ്ചനയുംനിറഞ്ഞ നാവില്‍നിന്ന്,
6: രാജാവിനോടു ദൂഷണംപറയുന്ന, അനീതിനിറഞ്ഞ നാവില്‍നിന്ന്, അവിടുന്നെന്നെ മോചിപ്പിച്ചു. ഞാന്‍ മരണത്തോടടുത്തു; എന്റെ ജീവന്‍ പാതാളത്തിന്റെ അഗാധത്തെ സമീപിച്ചു.
7: എല്ലാവശത്തുംനിന്ന് അവരെന്നെ വലയംചെയ്തു; എന്നെ സഹായിക്കാന്‍ ആരുമുണ്ടായില്ല; മനുഷ്യരുടെ സഹായത്തിനുവേണ്ടി ഞാന്‍ ചുറ്റും നോക്കി, ആരെയും കണ്ടില്ല.
8: കര്‍ത്താവേ, അപ്പോള്‍ ഞാനങ്ങയുടെ കാരുണ്യമനുസ്മരിച്ചു; പണ്ടുമുതലുള്ള അങ്ങയുടെ പ്രവൃത്തികളും. അങ്ങയില്‍ പ്രത്യാശയര്‍പ്പിക്കുന്നവരെ അവിടുന്നു രക്ഷിക്കുന്നു; ശത്രുകരങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കുന്നു.
9: ഭൂമിയില്‍നിന്ന് എന്റെ പ്രാര്ത്ഥനകളുയര്ന്നു; മരണത്തില്‍നിന്നു മോചനത്തിനായി ഞാന്‍ പ്രാര്‍ത്ഥിച്ചു.
10: ക്ലേശകാലങ്ങളില്‍ അഹങ്കാരിയുടെമദ്ധ്യേ ഞാന്‍ നിരാശ്രയനായി നിന്നപ്പോള്‍ എന്നെയുപേക്ഷിക്കരുതേയെന്ന്, എന്റെ നാഥനും പിതാവുമായ കര്‍ത്താവിനോടു കേണപേക്ഷിച്ചു.
11: അങ്ങയുടെ നാമം ഞാന്‍ നിരന്തരം പ്രകീര്‍ത്തിക്കും; അങ്ങേയ്ക്കു ഞാന്‍ കൃതജ്ഞതാസ്തോത്രങ്ങളാലപിക്കും; എന്റെ പ്രാര്‍ത്ഥന അവിടുന്നു ശ്രവിച്ചു.
12: അവിടുന്നെന്നെ നാശത്തില്‍നിന്നു രക്ഷിക്കുകയും ദുഃസ്ഥിതിയില്‍നിന്നു മോചിപ്പിക്കുകയുംചെയ്തു. അതിനാല്‍ ഞാനങ്ങേയ്ക്കു നന്ദിയും സ്തുതിയുമര്പ്പിക്കും; കര്‍ത്താവിന്റെ നാമത്തെ ഞാന്‍ വാഴ്ത്തും.
13: യാത്രകള്‍ ആരംഭിക്കുന്നതിനുമുമ്പ് ചെറുപ്പത്തില്‍തന്നെ ജ്ഞാനത്തിനുവേണ്ടി ഞാന്‍ ഹൃദയംതുറന്നു പ്രാര്‍ത്ഥിച്ചു.
14: ദേവാലയത്തിനുമുമ്പില്‍ അവള്‍ക്കുവേണ്ടി ഞാന്‍ യാചിച്ചു; അവസാനംവരെ ഞാനവളെ തേടും.
15: മുന്തിരി പുഷ്പിക്കുന്നതുമുതല്‍ പഴുക്കുന്നതുവരെ എന്റെ ഹൃദയം അവളിലാനന്ദിച്ചു. ഞാന്‍ നേരിയ പാതയില്‍ ചരിച്ചു; യൗവനംമുതല്‍ ഞാനവളുടെ കാലടികളെ പിന്തുടര്‍ന്നു;
16: അല്പം ശ്രദ്ധിച്ചതേയുള്ളു, എനിക്കവളെ ലഭിച്ചു; ധാരാളം പ്രബോധനങ്ങളും ലഭിച്ചു.
17: അതില്‍ ഞാന്‍ മുന്നേറി; എനിക്കു ജ്ഞാനംനല്കിയവനെ ഞാന്‍ മഹത്വപ്പെടുത്തും.
18: ജ്ഞാനത്തിനൊത്തു ജീവിക്കാന്‍ ഞാനുറച്ചു. നന്മയ്ക്കുവേണ്ടി ഞാന്‍ തീക്ഷ്ണമായി ഉത്സാഹിച്ചു. ഞാനൊരിക്കലും ലജ്ജിതനാവുകയില്ല.
19: ജ്ഞാനതൃഷ്ണ എന്നില്‍ ജ്വലിച്ചു; ഞാന്‍ നിഷ്ഠയോടെ പെരുമാറി; ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കൈകളുയര്‍ത്തി അവളെക്കുറിച്ചുള്ള എന്റെ അജ്ഞതയെപ്രതി വിലപിച്ചു.
20: ഞാന്‍ എന്റെ ഹൃദയം അവളിലേക്കു തിരിച്ചു. ശുദ്ധീകരണത്തിലൂടെ ഞാനവളെക്കണ്ടെത്തി. ആരംഭംമുതലേ അവളില്‍നിന്നു ഞാന്‍ അറിവുനേടി; ഞാന്‍ ഉപേക്ഷിക്കപ്പെടുകയില്ല.
21: അവളെ അന്വേഷിക്കുന്നതില്‍ ഞാന്‍ ആവേശംപൂണ്ടു; എനിക്കൊരു നിധി കൈവന്നു.
22: കര്‍ത്താവ് എനിക്കൊരു നാവു നല്കി; അതുപയോഗിച്ചു ഞാന്‍ അവിടുത്തെ പ്രകീര്‍ത്തിക്കും.
23: അറിവു ലഭിച്ചിട്ടില്ലാത്തവര്‍ എന്റെയടുക്കല്‍ വരട്ടെ; അവര്‍ എന്റെ വിദ്യാലയത്തില്‍ വസിക്കട്ടെ.
24: ജ്ഞാനമില്ലെന്നു പരാതിപറയുന്ന നിങ്ങള്‍ ഹൃദയദാഹം ശമിപ്പിക്കാത്തതെന്തുകൊണ്ട്?
25: ഞാന്‍ വിളിച്ചു പറഞ്ഞു; സൗജന്യമായി അവളെ നേടുക;
26: അവളുടെ നുകത്തിനു കഴുത്തു ചായിച്ചുകൊടുക്കുക; പ്രബോധനം സ്വീകരിക്കുക; അതു സമീപത്തുതന്നെയുണ്ട്.
27: ഞാന്‍ കുറച്ചേ അദ്ധ്വാനിച്ചുള്ളു; എനിക്കേറെ വിശ്രമംകിട്ടി എന്നു കാണുവിന്‍.
28: വെള്ളി മുടക്കി വിദ്യ നേടിയാല്‍ ഏറെ സ്വര്‍ണ്ണം കരസ്ഥമാക്കാം.
29: നിങ്ങളുടെ ഹൃദയം അവിടുത്തെ കരുണയിലാഹ്ലാദിക്കട്ടെ! അവിടുത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ ലജ്ജിതരാകാതിരിക്കട്ടെ!
30: നിശ്ചിതസമയത്തിനുമുമ്പു ജോലി പൂര്‍ത്തിയാക്കുവിന്‍; യഥാകാലം ദൈവം നിങ്ങള്‍ക്കു പ്രതിഫലം നല്‍കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ