അദ്ധ്യായം 6
ഏശയ്യായുടെ ദൗത്യം
1: ഉസിയാരാജാവു മരിച്ചവര്‍ഷം, കര്‍ത്താവ് ഉന്നതമായൊരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം ദേവാലയംമുഴുവന്‍ നിറഞ്ഞുനിന്നു.
2: അവിടുത്തെച്ചുററും സെറാഫുകള്‍ നിന്നിരുന്നു. അവയ്ക്ക് ആറു ചിറകുകള്‍വീതമുണ്ടായിരുന്നു. രണ്ടു ചിറകുകള്‍കൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകള്‍ പറക്കാനുള്ളവയായിരുന്നു.
3: അവ, പരസ്പരമുദ്‌ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവു പരിശുദ്ധന്‍. ഭൂമിമുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു.
4: അവയുടെ ശബ്ദഘോഷത്താല്‍ പൂമുഖത്തിന്റെ അടിസ്ഥാനങ്ങളിളകുകയും ദേവാലയം ധൂമപൂരിതമാവുകയുംചെയ്തു.
5: ഞാന്‍ പറഞ്ഞു: എനിക്കു ദുരിതം! ഞാന്‍ നശിച്ചു. എന്തെന്നാല്‍, ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെമദ്ധ്യേ വസിക്കുന്നവനുമാണ്. എന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ എന്റെ നയനങ്ങള്‍ ദര്‍ശിച്ചിരിക്കുന്നു.
6: അപ്പോള്‍ സെറാഫുകളിലൊന്ന് ബലിപീഠത്തില്‍നിന്നു കൊടില്‍കൊണ്ടെടുത്ത ഒരു തീക്കനലുമായി എന്റെയടുത്തേക്കു പറന്നുവന്നു.
7: അവന്‍ എന്റെ അധരങ്ങളെ സ്പര്‍ശിച്ചിട്ടു പറഞ്ഞു: ഇതു നിന്റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു. നിന്റെ മാലിന്യം നീക്കപ്പെട്ടു; നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.
8: അതിനുശേഷം കര്‍ത്താവരുളിച്ചെയ്യുന്നതു ഞാന്‍ കേട്ടു: ആരെയാണു ഞാന്യയ്ക്കുക? ആരാണു നമുക്കുവേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ ! എന്നെയയച്ചാലും!
9: അവിടുന്നരുളിച്ചെയ്തു: പോവുക, ഈ ജനത്തോടു പറയുക, നിങ്ങള്‍ വീണ്ടുംവീണ്ടും കേള്‍ക്കും, മനസ്സിലാക്കുകയില്ല; നിങ്ങള്‍ വീണ്ടുംവീണ്ടും കാണും, ഗ്രഹിക്കുകയില്ല.
10: അവര്‍ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേള്‍ക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും അങ്ങനെ മാനസാന്തരപ്പെട്ടു സൗഖ്യംപ്രാപിക്കുകയും ചെയ്യാതിരിക്കേണ്ടതിന് അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെവികളെ മന്ദീഭവിപ്പിക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്യുക.
11: കര്‍ത്താവേ, ഇതെത്രനാളത്തേക്ക് എന്നു ഞാന്‍ ചോദിച്ചു. അവിടുന്നരുളിച്ചെയ്തു: നഗരങ്ങള്‍ ജനവാസമില്ലാതെയും ഭവനങ്ങള്‍ ആള്‍പ്പാര്‍പ്പില്ലാതെയും ശൂന്യമായി, ദേശംമുഴുവന്‍ വിജനമായിത്തീരുന്നതുവരെ.
12: കര്‍ത്താവു ജനത്തെ വിദൂരത്തേക്ക് ഓടിക്കുകയും ദേശത്തിന്റെ മദ്ധ്യത്തില്‍ നിര്‍ജ്ജനപ്രദേശങ്ങള്‍ ധാരാളമാവുകയും ചെയ്യുന്നതുവരെ.
13: അതില്‍ ഒരു ദശാംശമെങ്കിലും അവശേഷിച്ചാല്‍ അവ വീണ്ടും അഗ്നിക്കിരയാകും. ടര്പ്പെന്റൈന്വൃക്ഷമോ, കരുവേലകമോ വെട്ടിയാല്‍ അതിന്റെ കുറ്റിനില്‍ക്കുന്നതുപോലെ അതവശേഷിക്കും. ഈ കുറ്റി ഒരു വിശുദ്ധബീജമായിരിക്കും.
അദ്ധ്യായം 7
ഇമ്മാനുവേല്‍ പ്രവചനം
1: യൂദാരാജാവായിരുന്ന ഉസിയായുടെ പുത്രനായ യോഥാമിന്റെ പുത്രന്‍ ആഹാസിന്റെ കാലത്തു സിറിയാരാജാവായ റസീനും, ഇസ്രായേല്‍ രാജാവും റമാലിയായുടെ പുത്രനുമായ പെക്കായും ജറുസലെമിനെതിരേ യുദ്ധത്തിനു വന്നു. എന്നാല്‍ അവര്‍ക്കതിനെ കീഴടക്കാന്‍ കഴിഞ്ഞില്ല.
2: സിറിയാ, എഫ്രായിമിനോടു സഖ്യംചെയ്തിരിക്കുന്നുവെന്നു ദാവീദുഭവനമറിഞ്ഞപ്പോള്‍, കൊടുങ്കാറ്റില്‍ വനത്തിലെ വൃക്ഷങ്ങള്‍ ഇളകുന്നതുപോലെ, അവന്റെയും ജനത്തിന്റെയും ഹൃദയം വിറച്ചു.
3: കര്‍ത്താവ് ഏശയ്യായോടരുളിച്ചെയ്തു: നീ പുത്രനായ ഷെയാര്‍യാഷുബുമൊത്തുചെന്ന്, അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയുടെയരികെയുള്ള മേല്‍ക്കളത്തിലെ നീര്‍ച്ചാലിന്റെയറ്റത്തുവച്ച്, ആഹാസിനെക്കണ്ട് ഇപ്രകാരം പറയുക:
4: ശ്രദ്ധിക്കുക, സമാധാനമായിരിക്കുക, ഭയപ്പെടേണ്ട, പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ രണ്ടു തീക്കൊള്ളിനിമിത്തം, റസീന്റെയും സിറിയായുടെയും റമാലിയായുടെ പുത്രന്റെയും ഉഗ്രകോപംനിമിത്തം, നീ ഭയപ്പെടരുത്.
5: നമുക്കു യൂദായ്ക്കെതിരേചെന്ന്, അതിനെ ഭയപ്പെടുത്തുകയും
6: കീഴടക്കി തബേലിന്റെ പുത്രനെ അതിന്റെ രാജാവായി വാഴിക്കുകയുംചെയ്യാമെന്നു പറഞ്ഞുകൊണ്ട്, സിറിയായും എഫ്രായിമും റമാലിയായുടെ പുത്രനും നിനക്കെതിരേ ഗൂഢാലോചനനടത്തി.
7: ആകയാല്‍ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അതു സംഭവിക്കുകയില്ല, ഒരിക്കലും സംഭവിക്കുകയില്ല.
8: സിറിയായുടെ തലസ്ഥാനം ദമാസ്ക്കസും, ദമാസ്ക്കസിന്റെ തലവന്‍ റസീനുമാണ്. അറുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ എഫ്രായിം ഛിന്നഭിന്നമാക്കപ്പെടും. മേലില്‍ അതൊരു ജനതയായിരിക്കുകയില്ല.
9: എഫ്രായിമിന്റെ തലസ്ഥാനം സമരിയായും അധിപന്‍ റമാലിയായുടെ പുത്രനുമാണ്. വിശ്വസിക്കുന്നില്ലെങ്കില്‍ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല.
10: കര്‍ത്താവു വീണ്ടും ആഹാസിനോടരുളിച്ചെയ്തു:
11: നിന്റെ ദൈവമായ കര്‍ത്താവില്‍നിന്ന് ഒരടയാളമാവശ്യപ്പെടുക; അതു പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ.
12: ആഹാസ് പ്രതിവചിച്ചു: ഞാനത് ആവശ്യപ്പെടുകയോ കര്‍ത്താവിനെ പരീക്ഷിക്കുകയോ ഇല്ല.
13: അപ്പോള്‍ ഏശയ്യാ പറഞ്ഞു: ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്?
14: അതിനാല്‍, കര്‍ത്താവുതന്നെ നിനക്കടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.
15: തിന്മ ത്യജിക്കാനും നന്മ സ്വീകരിക്കാനും പ്രായമാകുമ്പോള്‍ ബാലന്‍ തൈരും തേനും ഭക്ഷിക്കും.
16: നന്മതിന്മകള്‍ തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനുമുമ്പു നിങ്ങള്‍ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യങ്ങള്‍ നിര്‍ജ്ജനമാകും.
17: യൂദായില്‍നിന്ന് എഫ്രായിം വേര്‍പിരിഞ്ഞതില്‍പ്പിന്നെ വന്നിട്ടില്ലാത്ത തരത്തിലുള്ള ദിനങ്ങള്‍ - അസ്സീറിയാരാജാവിന്റെ ഭരണംതന്നെ - കര്‍ത്താവു നിന്റെയും ജനത്തിന്റെയും നിന്റെ പിതൃഭവനത്തിന്റെയുംമേല്‍ വരുത്തും.
18: അന്ന് ഈജിപ്തിലെ നദികളുടെ ഉദ്ഭവസ്ഥാനത്തുള്ള ഈച്ചകളെയും അസ്സീറിയാരാജ്യത്തെ തേനീച്ചകളെയും കര്‍ത്താവു വിളിച്ചുവരുത്തും.
19: അവ ആഴമേറിയ മലയിടുക്കുകളിലും പാറയിടുക്കുകളിലും മുള്‍ച്ചെടികളിലും മേച്ചില്‍പ്പുറങ്ങളിലും വന്നുകൂടും.
20: അന്നു കര്‍ത്താവ്, നദിയുടെ അക്കരെനിന്നു കടംവാങ്ങിയ ക്ഷൗരക്കത്തികൊണ്ട് - അസ്സീറിയാരാജാവിനെക്കൊണ്ടുതന്നെ- തലയും കാലിലെ രോമവും താടിയും ക്ഷൗരംചെയ്യും
21: ആ നാളില്‍ ഒരുവന്‍ ഒരു പശുക്കിടാവിനെയും രണ്ടാടുകളെയും വളര്‍ത്തും.
22: അവ സമൃദ്ധമായി പാലു നല്കുന്നതുകൊണ്ട് അവന്‍ തൈരു ഭക്ഷിക്കും; ആ ദേശത്ത് അവശേഷിക്കുന്നവരും തൈരും തേനും ഭക്ഷിക്കും.
23: ആദിനത്തില്‍ ആയിരം ഷെക്കല്‍ വെള്ളി വിലവരുന്ന ആയിരം മുന്തിരിച്ചെടികള്‍ വളര്‍ന്നിരുന്ന സ്ഥലങ്ങളില്‍ മുള്‍ച്ചെടികളും മുള്ളുകളും വളരും.
24: ദേശം മുഴുവന്‍ മുള്‍ച്ചെടികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ , അമ്പും വില്ലുമായിട്ടേ ആളുകള്‍ അവിടെ പ്രവേശിക്കുകയുള്ളു.
25: തൂമ്പാകൊണ്ടു കിളച്ചിളക്കപ്പെട്ടിരുന്ന ആ കുന്നുകളില്‍ ഇന്നു മുള്ളും മുള്‍ച്ചെടിയും നിറഞ്ഞിരിക്കുന്നതിനാല്‍ , നീയവിടെ പ്രവേശിക്കുകയില്ല, അത്, കന്നുകാലികളെ അഴിച്ചുവിടാനും ആടുകള്‍ക്കു മേയാനുമുള്ള സ്ഥലമാകും.
അദ്ധ്യായം 8
ഏശയ്യായുടെ പുത്രന്‍
1: കര്‍ത്താവെന്നോടരുളിച്ചെയ്തു: വലിയ ഒരു ഫലകമെടുത്തു സാധാരണമായ അക്ഷരത്തില്‍ മാഹെര്‍ഷലാല്‍ഹഷ്ബാസ് എന്ന് ആലേഖനം ചെയ്യുക.
2: പുരോഹിതനായ ഊറിയായെയും ജബെറെക്കിയായുടെ പുത്രനായ സഖറിയായെയും ഞാന്‍ വിശ്വസ്തസാക്ഷികളായി ഇതു രേഖപ്പെടുത്താന്‍ വിളിച്ചു.
3: ഞാന്‍ പ്രവാചികയെ സമീപിക്കുകയും അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. കര്‍ത്താവെന്നോടരുളിച്ചെയ്തു: അവനു മാഹെര്‍ഷലാല്‍ഹഷ്ബാസ് എന്നു പേരിടുക.
4: എന്തെന്നാല്‍, ഈ ശിശു അപ്പാ, അമ്മേ എന്നു വിളിക്കാന്‍ പ്രായമാകുന്നതിനുമുമ്പു, ദമാസ്ക്കസിന്റെ ധനവും സമരിയായുടെ കൊള്ളസ്വത്തും അസ്സീറിയാ രാജാവു കൊണ്ടുപോകും.
5: കര്‍ത്താവു വീണ്ടുമരുളിച്ചെയ്തു:
6: ഈ ജനം പ്രശാന്തമായൊഴുകുന്ന ഷീലോവായെ നിരസിച്ച് റസീന്റെയും റമാലിയായുടെ പുത്രന്റെയുംമുമ്പില്‍ വിറയ്ക്കുന്നതുകൊണ്ട്, കര്‍ത്താവ്, ശക്തമായി നിറഞ്ഞൊഴുകുന്ന നദിയെ - അസ്സീറിയാരാജാവിനെ - സര്‍വ്വപ്രതാപത്തോടുംകൂടെ അവര്‍ക്കെതിരേ തിരിച്ചുവിടും.
7: ആ പ്രവാഹം അതിന്റെ എല്ലാ തോടുകളിലും കരകവിഞ്ഞൊഴുകും.
8: അതു യൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളമെത്തും. ഇമ്മാനുവേലേ, അതിന്റെ വിടര്‍ത്തിയ ചിറകുകള്‍ നിന്റെ രാജ്യത്തെയാകെ മൂടിക്കളയും.
9: ജനതകളേ, തകരുവിന്‍! പേടിച്ചുവിറയ്ക്കുവിന്‍! വിദൂരരാജ്യങ്ങളേ, ശ്രദ്ധിക്കുവിന്‍! അര മുറുക്കുവിന്‍! സംഭ്രമിക്കുവിന്‍! അതേ, അര മുറുക്കുവിന്‍, സംഭ്രമിക്കുവിന്‍!
10: നിങ്ങള്‍ കൂടിയാലോചിച്ചുകൊള്ളുവിന്‍, അതു നിഷ്ഫലമായിത്തീരും. തീരുമാനമെടുത്തുകൊള്ളുവിന്‍, അതു നിലനില്ക്കുകയില്ല. ദൈവം ഞങ്ങളോടുകൂടെയുണ്ട്.
പ്രവാചകനു മുന്നറിയിപ്പ്
11: തന്റെ ശക്തമായ കരം എന്റെമേല്‍ വച്ചുകൊണ്ട് അവിടുന്നെന്നോടരുളിച്ചെയ്യുകയും ഈ ജനത്തിന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കരുതെന്നു മുന്നറിയിപ്പു നല്കുകയുംചെയ്തു.
12: ഈ ജനം, സഖ്യമെന്നു വിളിക്കുന്നതിനെ നിങ്ങള്‍ സഖ്യമായി കരുതുകയോ ഈ ജനം ഭയപ്പെടുന്നതിനെ ഭയപ്പെടുകയോ ചെയ്യരുത്, പരിഭ്രമിക്കയുമരുത്.
13: സൈന്യങ്ങളുടെ കര്‍ത്താവിനെ പരിശുദ്ധനായിക്കരുതുവിന്‍.
14: അവിടുത്തെ ഭയപ്പെടുവിന്‍. അവിടുന്നാണു വിശുദ്ധ മന്ദിരവും ഇടര്‍ച്ചയുടെ ശിലയും ഇസ്രായേലിന്റെ ഇരുഭവനങ്ങളെ നിലംപതിപ്പിക്കുന്ന പാറയും. ജറുസലെംനിവാസികള്‍ക്കു കുടുക്കും കെണിയും അവിടുന്നുതന്നെ.
15: അനേകര്‍ അതിന്മേല്‍ത്തട്ടിവീണു തകര്‍ന്നുപോവുകയും കെണിയില്‍ക്കുരുങ്ങി പിടിക്കപ്പെടുകയും ചെയ്യും.
16: ഈ സാക്ഷ്യം ഭദ്രമായി സൂക്ഷിക്കുകയും ഈ പ്രബോധനം എന്റെ ശിഷ്യരുടെയിടയില്‍ മുദ്രവച്ചുറപ്പിക്കുകയും ചെയ്യുക.
17: യാക്കോബിന്റെ ഭവനത്തില്‍നിന്നു തന്റെ മുഖം മറച്ചിരിക്കുന്ന കര്‍ത്താവിനുവേണ്ടി ഞാന്‍ കാത്തിരിക്കുകയും കര്‍ത്താവില്‍ എന്റെ പ്രത്യാശ ഞാനര്‍പ്പിക്കുകയും ചെയ്യും.
18: ഞാനും കര്‍ത്താവെനിക്കു നല്കിയ സന്താനങ്ങളും സീയോന്‍ പര്‍വ്വതത്തില്‍ വസിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവില്‍നിന്നുള്ള ഇസ്രായേലിലെ അടയാളങ്ങളും അദ്ഭുതങ്ങളുമായിരിക്കും.
19: അവര്‍ നിങ്ങളോട്, വെളിച്ചപ്പാടന്മാരോടും ചിലയ്ക്കുകയും ഒച്ചയുണ്ടാക്കുകയുംചെയ്യുന്ന മന്ത്രവാദികളോടും ആരായുവിനെന്നുപറയും. ജനം തങ്ങളുടെ ദേവന്മാരോടാരായുന്നില്ലേ, ജീവിക്കുന്നവര്‍ക്കുവേണ്ടി മരിച്ചവരോട് ആരായുകയില്ലേ എന്നു ചോദിക്കും.
20: അപ്പോള്‍ നിങ്ങള്‍ പ്രബോധനവും സാക്ഷ്യവും സ്വീകരിക്കുവിന്‍. അവര്‍ പറയുന്ന കാര്യങ്ങള്‍ വെളിച്ചംകാണുകയില്ല.
21: അവര്‍ അത്യധികം കഷ്ടപ്പെട്ടും വിശന്നും ദേശത്തലഞ്ഞുനടക്കും. തങ്ങള്‍ക്കു വിശക്കുമ്പോള്‍ അവര്‍ കുപിതരാവുകയും തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിക്കുകയുംചെയ്യും. അവര്‍ മുകളിലേക്കും താഴോട്ടും കണ്ണയയ്ക്കും.
22: എവിടെയും കൊടിയ വേദനയും അന്ധകാരവും കഠോരദുഃഖത്തിന്റെ ഇരുളും! ആ അന്ധകാരത്തില്‍ അവര്‍ ആണ്ടുപോകും.
അദ്ധ്യായം 9
ഭാവിരാജാവ്
1: എന്നാല്‍, ദുഃഖത്തിലാണ്ടുപോയവളുടെ അന്ധകാരം നീങ്ങിപ്പോകും. ആദ്യകാലങ്ങളില്‍ സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങളെ അവിടുന്നു നിന്ദനത്തിനിരയാക്കി. എന്നാല്‍, അവസാനനാളുകളില്‍ സമുദ്രത്തിലേക്കുള്ള പാതയെ, ജോര്‍ദ്ദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടുന്നു മഹത്വപൂര്‍ണ്ണമാക്കും.
2: അന്ധകാരത്തില്‍ക്കഴിഞ്ഞ ജനം മഹത്തായൊരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശമുദിച്ചു.
3: അങ്ങു ജനതയെ വര്‍ദ്ധിപ്പിച്ചു; അവര്‍ക്ക് അത്യധികമായ ആനന്ദം നല്കി. വിളവെടുപ്പില്‍ സന്തോഷിക്കുന്നവരെപ്പോലെയും കവര്‍ച്ചവസ്തു പങ്കുവയ്ക്കുമ്പോള്‍ ആനന്ദിക്കുന്നവരെപ്പോലെയും അവരങ്ങയുടെമുമ്പില്‍ ആഹ്ലാദിക്കുന്നു.
4: അവന്‍ വഹിച്ചിരുന്ന നുകവും അവന്റെ ചുമലിലെ ദണ്ഡും മര്‍ദ്ദകന്റെ വടിയും മിദിയാന്റെ നാളിലെന്നപോലെ അങ്ങു തകര്‍ത്തുകളഞ്ഞിരിക്കുന്നു.
5: അട്ടഹാസത്തോടെ മുന്നേറുന്ന യോദ്ധാവിന്റെ ചെരിപ്പും രക്തംപുരണ്ട വസ്ത്രവും വിറകുപോലെ അഗ്നിയില്‍ ദഹിക്കും;
6: എന്തെന്നാല്‍, നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു. നമുക്കൊരു പുത്രന്‍ നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്നവന്‍ വിളിക്കപ്പെടും.
7: ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മ്മത്തിലും, എന്നേയ്ക്കുമതു സ്ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ കര്‍ത്താവിന്റെ തീക്ഷ്ണത ഇതു നിറവേറ്റും.
ഇസ്രായേലിനു ശിക്ഷ
8: യാക്കോബിനെതിരായി കര്‍ത്താവു തന്റെ വചനമയച്ചിരിക്കുന്നു.
9: അതിസ്രായേലിന്റെമേല്‍ പ്രകാശിക്കും.
10: ഇഷ്ടിക വീണുപോയി, എന്നാല്‍ വെട്ടിയൊരുക്കിയ കല്ലുകൊണ്ടു ഞങ്ങള്‍ പണിയും; സിക്കമൂര്‍മരങ്ങള്‍ വെട്ടിക്കളഞ്ഞു, എന്നാല്‍ അവയ്ക്കുപകരം ദേവദാരു ഞങ്ങളുപയോഗിക്കുമെന്ന്, അഹങ്കാരത്തോടും ഔദ്ധത്യത്തോടുംകൂടെപ്പറയുന്ന എഫ്രായിംകാരെയും സമരിയാനിവാസികളെയും ജനം തിരിച്ചറിയും.
11: കര്‍ത്താവവര്‍ക്കെതിരേ ശത്രുക്കളെയയയ്ക്കുകയും അവരുടെ വൈരികളെ ഇളക്കിവിടുകയും ചെയ്യുന്നു.
12: കിഴക്കു സിറിയാക്കാരും പടിഞ്ഞാറു ഫിലിസ്ത്യരും ഇസ്രായേലിനെ വാ തുറന്നു വിഴുങ്ങുകയാണ്. അവിടുത്തെ കോപം ഇതുകൊണ്ടും ശമിച്ചിട്ടില്ല; അവിടുത്തെ കരം, ഇപ്പോഴുമുയര്‍ന്നുനില്ക്കുന്നു.
13: ജനം തങ്ങളെ പ്രഹരിച്ചവന്റെയടുത്തേക്കു തിരിച്ചുചെല്ലുകയോ സൈന്യങ്ങളുടെ കര്‍ത്താവിനെ അന്വേഷിക്കുകയോ ചെയ്തില്ല.
14: അതിനാല്‍ ഒറ്റദിവസംകൊണ്ടു കര്‍ത്താവ് ഇസ്രായേലില്‍നിന്നു വാലും തലയും ഞാങ്ങണയും ഈന്തപ്പനക്കൈയും അരിഞ്ഞുകളഞ്ഞു.
15: ശ്രേഷ്ഠനും ബഹുമാന്യനുമാണു തല, വ്യാജപ്രവാചകനാണു വാല്.
16: ഈ ജനത്തെ നയിക്കുന്നവര്‍ അവരെ വഴിതെറ്റിക്കുകയാണ്. അവരാല്‍ നയിക്കപ്പെടുന്നവര്‍ നശിക്കുന്നു.
17: അതിനാല്‍ അവരുടെ യുവാക്കന്മാരില്‍ കര്‍ത്താവു പ്രസാദിക്കുന്നില്ല. അവരുടെ അനാഥരുടെയും വിധവകളുടെയുംമേല്‍ അവിടുത്തേക്കു കാരുണ്യമില്ല. എല്ലാവരും ദൈവഭയമില്ലാതെ അകൃത്യം പ്രവര്‍ത്തിക്കുന്നു. ഓരോ വായും വ്യാജം സംസാരിക്കുന്നു. അതിനാല്‍ അവിടുത്തെ കോപം ശമിച്ചില്ല. അവിടുത്തെക്കരം ഇപ്പോഴുമുയര്‍ന്നുനില്‍ക്കുന്നു.
18: ദുഷ്ടത, അഗ്നിപോലെ ജ്വലിച്ച് മുള്ളുകളും മുള്‍ച്ചെടികളും നശിപ്പിക്കുന്നു. അതു വനത്തിലെ കുറ്റിച്ചെടികളെ എരിയിച്ച് പുകച്ചുരുളുകളായി ആകാശത്തേക്കുയരുന്നു.
19: സൈന്യങ്ങളുടെ കര്‍ത്താവിന്റെ ക്രോധത്താല്‍, ദേശം കത്തിയെരിയുന്നു; ജനം അഗ്നിയില്‍ വിറകെന്നപോലെയാണ്. ഒരുവനും സഹോദരനെ വെറുതെ വിടുന്നില്ല.
20: ഒരുവന്‍ വലത്തുവശത്തുനിന്നു കവര്‍ന്നുതിന്നുന്നു, എന്നാല്‍ വിശപ്പു ശമിക്കുന്നില്ല. ഇടത്തുവശത്തുനിന്നു പിടിച്ചു വിഴുങ്ങുന്നു, എന്നാല്‍ തൃപ്തിയാകുന്നില്ല. ഓരോരുത്തനും അപരന്റെ മാംസം ഭക്ഷിക്കുന്നു.
21: മനാസ്സെ എഫ്രായിമിനെയും എഫ്രായിം മനാസ്സെയെയുംതന്നെ. അവര്‍ ഇരുവരും ചേര്‍ന്നു യൂദായോടെതിരിടുന്നു. ഇതുകൊണ്ടും അവിടുത്തെ കോപം ശമിച്ചിട്ടില്ല. അവിടുത്തെക്കരം ഉയര്‍ന്നുതന്നെ നില്ക്കുന്നു.
അദ്ധ്യായം 10
1: പാവപ്പെട്ടവനു നീതി നിഷേധിക്കുന്നതിനും എന്റെ ജനത്തിലെ എളിയവന്റെ അവകാശം എടുത്തുകളയുന്നതിനും
2: വിധവകളെ കൊള്ളയടിക്കുന്നതിനും അനാഥരെ ചൂഷണംചെയ്യുതിനുംവേണ്ടി അനീതി നിറഞ്ഞ വിധി പ്രസ്താവിക്കുവര്‍ക്കും മര്‍ദ്ദനമുറകള്‍ എഴുതിയുണ്ടാക്കുവര്‍ക്കും ദുരിതം!
3: ശിക്ഷാവിധിയുടെ ദിനത്തില്‍, വിദൂരത്തുനിന്നടിക്കുന്ന കൊടുങ്കാറ്റില്‍, നിങ്ങളെന്തു ചെയ്യും! ആരുടെയടുത്തു നിങ്ങള്‍ സഹായത്തിനുവേണ്ടി ഓടിച്ചെല്ലും? നിങ്ങള്‍ ധനമെവിടെ സൂക്ഷിക്കും? ഒന്നുമവശേഷിക്കുകയില്ല.
4: ബന്ധിതരുടെയിടയില്‍ പതുങ്ങി നടക്കുകയും വധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ വീഴുകയുമല്ലാതെ നിവൃത്തിയില്ല. ഇതുകൊണ്ടും അവിടുത്തെ കോപം ശമിച്ചിട്ടില്ല. അവിടുത്തെ കരം ഉയര്‍ന്നുതന്നെ നില്ക്കുന്നു.
അസ്സീറിയാ കര്‍ത്താവിന്റെ ഉപകരണം
5: എന്റെ കോപത്തിന്റെ ദണ്ഡും രോഷത്തിന്റെ വടിയുമായ അസ്സീറിയാ!
6: അധര്‍മ്മികളായ ജനതയ്‌ക്കെതിരേ ഞാനവനെ അയയ്ക്കുന്നു. എന്റെ കോപത്തിനു പാത്രമായ ജനത്തെ കൊള്ളയടിക്കാനും കവര്‍ച്ചവസ്തു തട്ടിയെടുക്കാനും തെരുവിലെ ചെളിപോലെ അവരെ ചവിട്ടിത്തേയ്ക്കാനും ഞാനവനു കല്പന നല്കുന്നു.
7: എന്നാല്‍, അവന്റെ ഉദ്ദേശ്യമതല്ല. അവന്റെ മനസ്സിലെ വിചാരവും അപ്രകാരമല്ല. നാശംമാത്രമാണ് അവന്‍ ചിന്തിക്കുന്നത്. അനേകം ജനതകളെ വിച്ഛേദിച്ചുകളയുകയാണ് അവന്റെയുദ്ദേശ്യം.
8: അവന്‍ പറയുന്നു: എന്റെ സൈന്യാധിപന്മാര്‍ രാജാക്കന്മാരല്ലേ?
9: കല്‍നോ, കാര്‍ക്കെമിഷുപോലെയല്ലേ? ഹാമാത് ആര്‍പ്പാദുപോലെയും, സമരിയാ ദമാസ്ക്കസ്‌പോലെയുമല്ലേ?
10: ജറുസലെമിലും സമരിയായിലുമുള്ളവയെക്കാള്‍ വലിയ കൊത്തുവിഗ്രഹങ്ങളോടുകൂടിയ രാജ്യങ്ങളെ ഞാനെത്തിപ്പിടിച്ചിരിക്കേ,
11: സമരിയായോടും അവിടുത്തെ വിഗ്രഹങ്ങളോടും ചെയ്തതുപോലെ, ജറുസലെമിനോടും അവിടുത്തെ വിഗ്രഹങ്ങളോടും ഞാന്‍ ചെയ്യേണ്ടതല്ലേ?
12: കര്‍ത്താവ്, സീയോന്‍പര്‍വ്വതത്തോടും ജറുസലെമിനോടുമുള്ള തന്റെ പ്രവൃത്തി ചെയ്തുകഴിയുമ്പോള്‍ അസ്സീറിയാരാജാവിന്റെ ഉദ്ധതമായ വമ്പുപറച്ചിലിനെയും അഹങ്കാരത്തെയും ശിക്ഷിക്കും.
13: അവന്‍ പറയുന്നു: എന്റെ കരബലവും ജ്ഞാനവുംകൊണ്ടാണു ഞാനിതു ചെയ്തത്. കാരണം, എനിക്കറിവുണ്ടായിരുന്നു. ഞാന്‍ ജനതകളുടെ അതിര്‍ത്തികള്‍ നീക്കംചെയ്യുകയും അവരുടെ നിക്ഷേപങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. സിംഹാസനത്തിലിരിക്കുന്നവരെ ഞാന്‍ കാളക്കൂറ്റന്റെ കരുത്തോടെ താഴെയിറക്കി.
14: പക്ഷിക്കൂട്ടില്‍നിന്നെന്നപോലെ എന്റെ കരം ജനതകളുടെ സമ്പത്തപഹരിച്ചു. ഉപേക്ഷിക്കപ്പെട്ട മുട്ടകള്‍ ശേഖരിക്കുന്നതുപോലെ ഭൂമിയിലെ സമ്പത്തുമുഴുവന്‍ കരസ്ഥമാക്കി. ചിറകനക്കാനോ വായ് തുറന്നു ചിലയ്ക്കാനോ ഒന്നുമുണ്ടായിരുന്നില്ല.
15: വെട്ടുകാരനോടു കോടാലി വമ്പുപറയുമോ? അറുക്കുന്നവനോടു വാള്‍ വീമ്പടിക്കുമോ? ദണ്ഡ്, അതുയര്‍ത്തുന്നവനെ നിയന്ത്രിക്കുന്നതുപോലെയും ഊന്നുവടി മരമല്ലാത്തവനെ ഉയര്‍ത്തുന്നതുപോലെയുമാണത്.
16: കര്‍ത്താവ്, സൈന്യങ്ങളുടെ കര്‍ത്താവ്, കരുത്തന്മാരായ യോദ്ധാക്കളുടെമേല്‍ ക്ഷയിപ്പിക്കുന്ന രോഗമയയ്ക്കും. അവന്റെ കരുത്തിനടിയില്‍ അഗ്നിജ്വാലപോലെ ഒരു ദാഹകശക്തി ജ്വലിക്കും.
17: ഇസ്രായേലിന്റെ പ്രകാശം അഗ്നിയായും അവന്റെ പരിശുദ്ധന്‍ ഒരു ജ്വാലയായും മാറും. അതു ജ്വലിച്ച്, ഒറ്റദിവസംകൊണ്ട് അവന്റെ മുള്ളുകളും മുള്‍ച്ചെടികളും ദഹിപ്പിച്ചുകളയും.
18: അവന്റെ വനത്തിന്റെയും വിളവുനിലങ്ങളുടെയും പ്രഭാവം കര്‍ത്താവു നശിപ്പിക്കും - ആത്മാവും ശരീരവുംതന്നെ. രോഗിയായ മനുഷ്യന്‍ ക്ഷയിക്കുന്നതുപോലെയായിരിക്കുമത്.
19: അവന്റെ വനത്തില്‍ അവശേഷിക്കുന്ന വൃക്ഷങ്ങള്‍, ഒരു കുഞ്ഞിന് എണ്ണാവുന്നതുപോലെ പരിമിതമായിരിക്കും.
20: ഇസ്രായേലില്‍ അവശേഷിച്ചവരും യാക്കോബിന്റെ ഭവനത്തില്‍ ജീവിച്ചിരിക്കുന്നവരും തങ്ങളെ പ്രഹരിച്ചവനില്‍ അന്നാശ്രയിക്കുകയില്ല. അവര്‍ ഇസ്രായേലിന്റെ പരിശുദ്ധനായ കര്‍ത്താവില്‍ തീര്‍ച്ചയായും ശരണംവയ്ക്കും.
21: അവശേഷിക്കുന്ന ഒരു ഭാഗം - യാക്കോബിന്റെ സന്തതികളില്‍ അവശേഷിക്കുന്ന ഒരു ഭാഗം - ശക്തനായ ദൈവത്തിങ്കലേക്കു തിരിയും.
22: നിങ്ങളുടെ ജനമായ ഇസ്രായേല്‍, കടലിലെ മണല്‍ത്തരിപോലെയാണെങ്കിലും അവശേഷിക്കുന്നവരില്‍ ഒരുഭാഗംമാത്രമേ തിരിയുകയുള്ളു. നീതി കവിഞ്ഞൊഴുകുന്ന, വിനാശം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
23: കര്‍ത്താവ്, സൈന്യങ്ങളുടെ കര്‍ത്താവ്, നിശ്ചയിക്കപ്പെട്ടതുപോലെ, ഭൂമുഖത്തു പൂര്‍ണ്ണവിനാശം വരുത്തും.
24: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: സീയോനില്‍ വസിക്കുന്ന എന്റെ ജനമേ, ഈജിപ്തുകാര്‍ ചെയ്തതുപോലെ അസ്സീറിയാക്കാര്‍ തങ്ങളുടെ വടികൊണ്ടു പ്രഹരിക്കുകയും നിങ്ങള്‍ക്കെതിരേ ദണ്ഡുയര്‍ത്തുകയുംചെയ്യുമ്പോള്‍ ഭയപ്പെടരുത്.
25: എന്തെന്നാല്‍, അല്പസമയത്തിനുള്ളില്‍ എന്റെ രോഷം ശമിക്കുകയും എന്റെ ക്രോധം അവരുടെ വിനാശത്തിനായി തിരിച്ചുവിടുകയും ചെയ്യും.
26: സൈന്യങ്ങളുടെ കര്‍ത്താവ്, ഓറെബിലെ പാറയ്ക്കടുത്തുവച്ചു മിദിയാനെ പ്രഹരിച്ചതുപോലെ അവരെ പ്രഹരിക്കും. ഈജിപ്തില്‍വച്ചു ചെയ്തതുപോലെ അവിടുന്നു സമുദ്രത്തിന്മേല്‍ ദണ്ഡുയര്‍ത്തിപ്പിടിക്കും.
27: അന്ന്, അവന്റെ ഭാരം നിന്റെ തോളില്‍നിന്നു നീങ്ങുകയും നിന്റെ കഴുത്തിലുള്ള നുകം തകര്‍ക്കപ്പെടുകയും ചെയ്യും.
28: അവന്‍ റിമ്മോനില്‍നിന്നു വന്നു. അയ്യാത്തിലെത്തി, മിഗ്രോണിലൂടെ കടന്ന്, മിക്മാഷില്‍ ചെന്നു. അവിടെയവന്‍ തന്റെ സാമഗ്രികള്‍ സൂക്ഷിക്കുന്നു.
29: അവര്‍ ചുരംകടന്നു ഗേബായിലെത്തി അവിടെ രാത്രി ചെലവഴിക്കുന്നു. റാമാ വിറകൊള്ളുന്നു. സാവൂളിന്റെ ഗിബെയാ ഓടിമറയുന്നു.
30: ഗാലിംപുത്രീ, ഉറക്കെ നിലവിളിക്കുക. ലയീഷാ, ശ്രദ്ധിക്കുക. അനാത്തോത്തേ, മറുപടി പറയുക.
31: മാദ്മെനാ പലായനംചെയ്യുന്നു. ഗബിംനിവാസികള്‍ രക്ഷതേടിയോടുന്നു.
32: ഈ ദിവസംതന്നെ അവന്‍ നോബില്‍ താമസിക്കും; സീയോന്‍പുത്രിയുടെ മലയുടെനേരേ, ജറുസലെംകുന്നിന്റെ നേരേ, അവന്‍ മുഷ്ടി ചുരുട്ടും.
33: സൈന്യങ്ങളുടെ കര്‍ത്താവു വൃക്ഷശാഖകളെ ഭീകരമായ ശക്തിയോടെ മുറിച്ചുതള്ളും; ഉന്നതശാഖകളെ വെട്ടിവീഴ്ത്തും; ഉയര്‍ന്നവയെ നിലംപതിപ്പിക്കും.
34: അവിടുന്നു വനത്തിലെ നിബിഡഭാഗങ്ങളെ കോടാലികൊണ്ടു വെട്ടിവീഴ്ത്തും; ലബനോന്‍ അതിന്റെ മഹാവൃക്ഷങ്ങളോടെ നിലംപതിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ