അദ്ധ്യായം 1
നീതി, ജീവന്റെ മാര്‍ഗ്ഗം
1: ഭൂപാലകരേ, നീതിയെ സ്നേഹിക്കുവിന്‍, കളങ്കമെന്നിയേ കര്‍ത്താവിനെക്കുറിച്ചു ധ്യാനിക്കുവിന്‍, നിഷ്‌കളങ്കതയോടെ അവിടുത്തെയന്വേഷിക്കുവിന്‍.
2: അവിടുത്തെ പരീക്ഷിക്കാത്തവര്‍ അവിടുത്തെക്കണ്ടെത്തുന്നു; അവിടുത്തെ അവിശ്വസിക്കാത്തവര്‍ക്ക് അവിടുന്നു തന്നെത്തന്നെ വെളിപ്പെടുത്തുന്നു.
3: കുടിലബുദ്ധി മനുഷ്യനെ ദൈവത്തില്‍നിന്നകറ്റുന്നു. അവിടുത്തെ ശക്തിയെ പരീക്ഷിക്കുന്ന ഭോഷന്മാര്‍ ശാസിക്കപ്പെടുന്നു.
4: ജ്ഞാനം കപടഹൃദയത്തില്‍ പ്രവേശിക്കുകയില്ല; പാപത്തിനടിമയായ ശരീരത്തില്‍ വസിക്കുകയുമില്ല.
5: വിശുദ്ധവും സുശിക്ഷിതവുമായ ആത്മാവു വഞ്ചനയില്‍നിന്ന് ഓടിയകലുന്നു; മൂഢാലോചനകളോടു വേഗം വിടപറയുന്നു, അനീതിയുടെ സാമീപ്യത്തില്‍ ലജ്ജിക്കുന്നു.
6: ജ്ഞാനം കരുണാമയമാണ്; എന്നാല്‍, ദൈവദൂഷണംപറയുന്നവനെ വെറുതെവിടുകയില്ല. ദൈവം മനസ്സിന്റെ സൂക്ഷ്മവ്യാപാരങ്ങളെയറിയുന്നവനും ഹൃദയത്തെ യഥാര്‍ത്ഥമായി നിരീക്ഷിക്കുന്നവനും നാവില്‍നിന്നുതിരുന്നതു കേള്‍ക്കുന്നവനുമാണ്.
7: കര്‍ത്താവിന്റെ ആത്മാവിനാല്‍ ലോകം നിറഞ്ഞിരിക്കുന്നു. എല്ലാറ്റിനെയും ആശ്ലേഷിക്കുന്ന അത്, മനുഷ്യന്‍ പറയുന്നതറിയുന്നു.
8: ദുര്‍ഭാഷണംനടത്തുന്നവന്‍ പിടിക്കപ്പെടും, നീതിയുടെ ശിക്ഷ അവനെ വെറുതെവിടുകയില്ല.
9: അധര്‍മ്മിയുടെ ആലോചനകള്‍ വിചാരണയ്ക്കു വിധേയമാക്കപ്പെടും, അവന്റെ വാക്കുകള്‍ കര്‍ത്താവിന്റെ മുമ്പില്‍ വരും. അതവന്റെ ദുര്‍വ്യാപാരങ്ങള്‍ക്കു സാക്ഷ്യമായിരിക്കും.
10: അസഹിഷ്ണുവായവന്‍ സകലതും കേള്‍ക്കുന്നു, മുറുമുറുപ്പുപോലും അവിടുത്തെ ശ്രദ്ധയില്‍പ്പെടാതെപോവുകയില്ല.
11: നിഷ്പ്രയോജനമായ മുറുമുറുപ്പില്‍പ്പെടരുത്. പരദൂഷണം പറയരുത്. രഹസ്യംപറച്ചിലിനു പ്രത്യാഘാതമുണ്ടാകും. നുണപറയുന്ന നാവ്, ആത്മാവിനെ നശിപ്പിക്കുന്നു.
12: ജീവിതത്തിലെ തെറ്റുകള്‍കൊണ്ടു മരണത്തെ ക്ഷണിച്ചുവരുത്തരുത്; സ്വന്തം പ്രവൃത്തികൊണ്ടു നാശത്തെയും.
13: ദൈവം മരണത്തെ സൃഷ്ടിച്ചില്ല; ജീവിക്കുന്നവരുടെ മരണത്തില്‍ അവിടുന്നാഹ്ലാദിക്കുന്നുമില്ല.
14: നിലനില്ക്കാന്‍വേണ്ടിയാണ് അവിടുന്ന് എല്ലാം സൃഷ്ടിച്ചത്. സൃഷ്ടികളെല്ലാം ആരോഗ്യമുള്ളവയാണ്. മാരകവിഷം അവയിലില്ല. പാതാളത്തിനു ഭൂമിയിലധികാരമില്ല.
15: നീതി അനശ്വരമാണ്.
അധര്‍മ്മികളുടെ ചിന്താഗതി
16: അധര്‍മ്മികള്‍ വാക്കും പ്രവൃത്തിയുംവഴി മരണത്തെ ക്ഷണിച്ചുവരുത്തി, മിത്രമെന്നുകരുതി അതുമായി സഖ്യംചെയ്ത്, സ്വയം നശിക്കുന്നു. അതിനോടുചേരാന്‍ അവര്‍ യോഗ്യരാണ്.
അദ്ധ്യായം 2
1: അവര്‍ മിഥ്യാസങ്കല്പത്തില്‍ മുഴുകി; ജീവിതം ഹ്രസ്വവും ദുഃഖകരവുമാണ്, മരണത്തിനു പ്രതിവിധിയില്ല. പാതാളത്തില്‍നിന്ന് ആരും മടങ്ങിവന്നതായി അറിവില്ല.
2: നമ്മുടെ ജനനം യാദൃശ്ഛികമാണ്, ഒരിക്കലും ഉണ്ടായിരുന്നില്ലെന്നവിധം നാം മറഞ്ഞുപോകും. നാസികയിലെ ശ്വാസം പുകയാണ്, ഹൃദയസ്പന്ദനംകൊണ്ടുജ്വലിക്കുന്ന തീപ്പൊരിയാണു ചിന്ത.
3: അതു കെട്ടുകഴിഞ്ഞാല്‍ ശരീരം ചാരമായി. ആത്മാവു ശൂന്യമായ വായുപോലെ അലിഞ്ഞില്ലാതാകും.
4: ക്രമേണ നമ്മുടെ നാമം വിസ്മൃതമാകും, നമ്മുടെ പ്രവൃത്തികള്‍ ആരുമോര്‍മ്മിക്കുകയില്ല; ജീവിതം മേഘശകലംപോലെ മാഞ്ഞുപോകും; സൂര്യകിരണങ്ങളേറ്റു ചിതറുന്ന, വെയിലേറ്റില്ലാതാവുന്ന, മൂടല്‍മഞ്ഞുപോലെ അതു നശിക്കും.
5: നമുക്കു നിശ്ചയിച്ചിരിക്കുന്ന കാലം, നിഴല്‍പോലെ കടന്നുപോകുന്നു, മരണത്തില്‍നിന്നു തിരിച്ചുവരവില്ല, അതു മുദ്രയിട്ടുറപ്പിച്ചതാണ്, ആരും തിരിച്ചുവരുകയില്ല.
6: വരുവിന്‍, ഇപ്പോഴുള്ള വിശിഷ്ടവസ്തുക്കളാസ്വദിക്കാം. യുവത്വത്തിന്റെ ഉന്മേഷത്തോടെ ഈ സൃഷ്ടികള്‍ അനുഭവിക്കാം.
7: മുന്തിയ വീഞ്ഞും സുഗന്ധദ്രവ്യങ്ങളും നിറയെ ആസ്വദിക്കാം. വസന്തപുഷ്പങ്ങളെയൊന്നും വിട്ടുകളയേണ്ടാ.
8: വാടുംമുമ്പേ പനിനീര്‍മൊട്ടുകൊണ്ടു കിരീടമണിയാം.
9: സുഖഭോഗങ്ങള്‍നുകരാന്‍ ആരും മടിക്കേണ്ടാ. ആഹ്ലാദത്തിന്റെ മുദ്രകള്‍ എവിടെയും പതിക്കാം. ഇതാണു നമ്മുടെ ഓഹരി; ഇതാണു നമ്മുടെയവകാശം.
10: നീതിമാനായ ദരിദ്രനെ നമുക്കു പീഡിപ്പിക്കാം; വിധവയെ വെറുതെവിടേണ്ടാ. വൃദ്ധന്റെ നരച്ചമുടിയെ മാനിക്കരുത്.
11: കരുത്താണു നമ്മുടെ നീതിയുടെ മാനദണ്ഡം. ദൗര്‍ബല്യം പ്രയോജനരഹിതമെന്നു സ്വയം തെളിയുന്നു.
12: നീതിമാനെ നമുക്കു പതിയിരുന്നാക്രമിക്കാം; അവന്‍ നമുക്കു ശല്യമാണ്; അവന്‍ നമ്മുടെ പ്രവൃത്തികളെയെതിര്‍ക്കുന്നു, നിയമം ലംഘിക്കുന്നതിനെയും ശിക്ഷണവിരുദ്ധമായി പ്രവൃത്തിക്കുന്നതിനെയുംകുറിച്ച്, അവന്‍ നമ്മെ ശാസിക്കുന്നു.
13: തനിക്കു ദൈവികജ്ഞാനമുണ്ടെന്നും താന്‍ കര്‍ത്താവിന്റെ പുത്രനാണെന്നും അവന്‍ പ്രഖ്യാപിക്കുന്നു.
14: അവന്‍ നമ്മുടെ ചിന്തകളെ കുറ്റംവിധിക്കുന്നു.
15: അവനെ കാണുന്നതുതന്നെ നമുക്കു ദുസ്സഹമാണ്. അവന്റെ ജീവിതം നമ്മുടേതില്‍നിന്നു വ്യത്യസ്തമാണ്; മാര്‍ഗ്ഗങ്ങള്‍ അസാധാരണവും.
16: അവന്‍ നമ്മെ അധമരായി കരുതുന്നു. നമ്മുടെ മാര്‍ഗ്ഗങ്ങള്‍ അശുദ്ധമെന്നപോലെ അവന്‍ അവയില്‍നിന്നൊഴിഞ്ഞുമാറുന്നു. നീതിമാന്റെ മരണം അനുഗൃഹീതമെന്ന് അവന്‍ വാഴ്ത്തുന്നു; ദൈവം തന്റെ പിതാവാണെന്ന് അഹങ്കരിക്കുകയുംചെയ്യുന്നു.
17: അവന്റെ വാക്കുകള്‍ സത്യമാണോയെന്നു പരീക്ഷിക്കാം; അവന്‍ മരിക്കുമ്പോള്‍ എന്തുസംഭവിക്കുമെന്നു നോക്കാം.
18: നീതിമാന്‍ ദൈവത്തിന്റെ പുത്രനാണെങ്കില്‍ അവിടുന്നവനെ തുണയ്ക്കും, ശത്രുകരങ്ങളില്‍നിന്നു മോചിപ്പിക്കും.
19: നിന്ദനവും പീഡനവുംകൊണ്ട് അവന്റെ സൗമ്യതയും ക്ഷമയും നമുക്കു പരീക്ഷിക്കാം.
20: അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം. അവന്റെ വാക്കു ശരിയെങ്കില്‍ അവന്‍ രക്ഷിക്കപ്പെടുമല്ലോ.
21: അവരിങ്ങനെ ചിന്തിച്ചു. എന്നാല്‍, അവര്‍ക്കു തെറ്റുപറ്റി. ദുഷ്ടത അവരെ അന്ധരാക്കി.
22: ദൈവത്തിന്റെ നിഗൂഢലക്ഷ്യങ്ങള്‍ അവരറിഞ്ഞില്ല, വിശുദ്ധിയുടെ പ്രതിഫലം പ്രതീക്ഷിച്ചില്ല.
23: നിരപരാധര്‍ക്കുള്ള സമ്മാനം വിലവച്ചില്ല. ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മ്മിച്ചു.
24: പിശാചിന്റെ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്ഷക്കാര്‍ അതനുഭവിക്കുന്നു.
അദ്ധ്യായം 3
നീതിമാന്റെയും ദുഷ്ടന്റെയും പ്രതിഫലം
1: നീതിമാന്മാരുടെ ആത്മാവു ദൈവകരങ്ങളിലാണ്, ഒരുപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല.
2: അവര്‍ മരിച്ചതായി ഭോഷന്മാര്‍ കരുതി;
3: അവരുടെ മരണം പീഡനമായും നമ്മില്‍നിന്നുള്ള വേര്‍പാടു നാശമായും അവര്‍ കണക്കാക്കി; അവരാകട്ടെ ശാന്തിയനുഭവിക്കുന്നു.
4: ശിക്ഷിക്കപ്പെട്ടവരെന്നു മനുഷ്യദൃഷ്ടിയില്‍ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍.
5: ദൈവമവരെ പരിശോധിക്കുകയും യോഗ്യരെന്നുകാണുകയും ചെയ്തു. അല്പകാലശിക്ഷണത്തിനുശേഷം അവര്‍ക്കു വലിയ നന്മ കൈവരും.
6: ഉലയില്‍ സ്വര്‍ണ്ണമെന്നപോലെ അവിടുന്നവരെ ശോധനചെയ്ത്, ദഹനബലിയായി സ്വീകരിച്ചു.
7: അവിടുത്തെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും, വയ്ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും.
8: അവര്‍ ജനതകളെ ഭരിക്കും; രാജ്യങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കും. കര്‍ത്താവവരെ എന്നേയ്ക്കും ഭരിക്കും.
9: അവിടുത്തെ ആശ്രയിക്കുന്നവര്‍ സത്യം ഗ്രഹിക്കും; വിശ്വസ്തര്‍ അവിടുത്തെ സ്നേഹത്തില്‍ വസിക്കും. അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍ അവിടുന്നു കരുണയുമനുഗ്രഹവും വര്‍ഷിക്കും; വിശുദ്ധരെ അവിടുന്നു പരിപാലിക്കുന്നു.
10: നീതിമാനെ അവഗണിക്കുകയും കര്‍ത്താവിനെ ധിക്കരിക്കുകയുംചെയ്തതിനാല്‍, അധര്‍മ്മിക്ക്, അവന്റെ ചിന്തയ്ക്കൊത്തു ശിക്ഷ ലഭിക്കും.
11: ജ്ഞാനവും പ്രബോധനവും പുച്ഛിച്ചുതള്ളുന്നവന്റെ നില ശോചനീയമാണ്. അവരുടെ പ്രത്യാശ വ്യര്‍ത്ഥവും പ്രയത്നം നിഷ്ഫലവുമാണ്; അവരുണ്ടാക്കുന്നതു നിരുപയോഗവുമാണ്.
12: അവരുടെ ഭാര്യമാര്‍ ബുദ്ധിശൂന്യകളും മക്കള്‍ ദുര്‍മ്മാര്‍ഗികളുമാണ്.
13: അവരുടെ സന്തതികള്‍ ശാപഗ്രസ്തരാണ്. പാപകരമായ വേഴ്ചയിലേര്‍പ്പെടാത്ത, നിഷ്കളങ്കയായ വന്ധ്യ അനുഗൃഹീതയാണ്. ദൈവം ആത്മാക്കളെ ശോധനചെയ്യുമ്പോള്‍ അവള്‍ക്കു പ്രതിഫലം ലഭിക്കും.
14: നിയമവിരുദ്ധമായ പ്രവൃത്തിയിലേര്‍പ്പെടാത്ത ഷണ്ഡനും അനുഗൃഹീതനാണ്. നിയമവിരുദ്ധമായ പ്രവൃത്തിയിലേര്‍പ്പെടുകയോ, കര്‍ത്താവിനെതിരേ അകൃത്യങ്ങള്‍ ആലോചിക്കുകയോചെയ്യാത്ത ഷണ്ഡനും അനുഗൃഹീതനാണ്. അവന്റെ വിശ്വസ്തതയ്ക്കു പ്രതിഫലം ലഭിക്കും. കര്‍ത്താവിന്റെയാലയത്തില്‍ അവന് ആനന്ദകരമായ സ്ഥാനം ലഭിക്കും.
15: സത്പ്രവൃത്തികള്‍ മഹത്തായ ഫലമുളവാക്കുന്നു. വിവേകത്തിന്റെ വേരറ്റുപോവുകയില്ല.
16: വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കുകയില്ല. നിയമവിരുദ്ധമായ വേഴ്ചയുടെ ഫലം നശിക്കും.
17: ദീര്‍ഘകാലം ജീവിച്ചാലും അവരെ ആരും പരിഗണിക്കുകയില്ല. അവരുടെ വാര്‍ദ്ധക്യവും അവമാനംനിറഞ്ഞിരിക്കും.
18: യൗവനത്തില്‍ മരിച്ചാലും അവര്‍ക്കാശയ്ക്കു വഴിയില്ല. വിധിദിവസത്തില്‍ അവര്‍ക്കാശ്വാസം ലഭിക്കുകയില്ല.
19: അധര്‍മ്മികളുടെ തലമുറയ്ക്കു ഭീകരമായ നാശം സംഭവിക്കും.
അദ്ധ്യായം 4
1: ഇതിനെക്കാള്‍ നന്ന്, സന്താനരഹിതനായി നന്മയോടുകൂടെ ജീവിക്കുന്നതാണ്. നന്മയുടെ സ്മരണ അനശ്വരമായിരിക്കും. ദൈവവും മനുഷ്യരും അതു വിലമതിക്കുന്നു.
2: നന്മ കാണുമ്പോള്‍ മനുഷ്യരതിനെ മാതൃകയാക്കുന്നു; അപ്രത്യക്ഷമാകുമ്പോള്‍ അതിനെ തീവ്രമായി കാംക്ഷിക്കുന്നു. എല്ലായ്‌പോഴും അതു വിജയകിരീടമണിഞ്ഞു മുന്നേറുന്നു; കളങ്കമേശാത്ത സമ്മാനങ്ങള്‍ക്കുവേണ്ടിയുള്ള മത്സരത്തില്‍ വിജയംവരിക്കുന്നു.
3: അധര്‍മ്മികളുടെ സന്താനപ്പെരുപ്പം നിഷ്ഫലമാണ്. അവരുടെ ജാരസന്തതികള്‍ ആഴത്തില്‍ വേരൂന്നുകയോ, ഉറച്ചുനില്‍ക്കുകയോ ഇല്ല.
4: അല്പകാലം ശാഖകള്‍ പൊടിച്ചാലും വേരുറയ്ക്കായ്കയാല്‍ അവര്‍ കാറ്റിലുലയും; കൊടുങ്കാറ്റില്‍ കടപുഴകിവീഴും.
5: വളര്‍ച്ചയെത്തുംമുമ്പേ ശാഖകള്‍ ഒടിഞ്ഞുപോകും. കനികള്‍ പാകമെത്താത്തതിനാല്‍ ഭക്ഷണയോഗ്യമല്ല, ഒന്നിനും ഉപയുക്തവുമല്ല.
6: ദൈവം വിചാരണനടത്തുമ്പോള്‍, അവിഹിതമായ വേഴ്ചയിലുള്ള സന്താനങ്ങള്‍ മാതാപിതാക്കള്‍ക്കെതിരേ തിന്മയുടെ സാക്ഷികളാകും.
അകാലമരണം
7: നീതിമാന്‍ പ്രായമെത്താതെ മരിച്ചാലും വിശ്രാന്തിയാസ്വദിക്കും.
8: വാര്‍ദ്ധക്യത്തെ മാനിക്കുന്നത് ഏറെക്കാലം ജീവിച്ചതുകൊണ്ടല്ല.
9: മനുഷ്യര്‍ക്കു വിവേകമാണു നരച്ചമുടി, കറയറ്റ ജീവിതമാണു പക്വതയാര്‍ന്ന വാര്‍ദ്ധക്യം.
10: ദൈവത്തെ പ്രീതിപ്പെടുത്തിയ ഒരുവനുണ്ടായിരുന്നു; അവനെ അവിടുന്നു സ്‌നേഹിച്ചു. പാപികളുടെയിടയില്‍ വസിക്കുമ്പോള്‍ അവന്‍ സംവഹിക്കപ്പെട്ടു.
11: തിന്മ അവന്റെ വിവേകത്തെ മാറ്റിമറിക്കാതെ, വഞ്ചന മനസ്സിനെ പ്രലോഭിപ്പിക്കാതെ, അവന്‍ സംവഹിക്കപ്പെട്ടു.
12: തിന്മയുടെ വശീകരണശക്തിയില്‍ നന്മയ്ക്കു മങ്ങലേല്‍ക്കുന്നു; ഭ്രമിപ്പിക്കുന്ന മോഹങ്ങള്‍ നിഷ്‌കളങ്കഹൃദയത്തെ വഴിതെറ്റിക്കുന്നു.
13: ഹ്രസ്വകാലംകൊണ്ടു പൂര്‍ണ്ണത കൈവരിച്ചതിനാല്‍, നീതിമാന്‍ ദീര്‍ഘകാലം പിന്നിട്ടു;
14: കര്‍ത്താവിനു പ്രീതികരനാകയാല്‍ തിന്മയുടെ മദ്ധ്യത്തില്‍നിന്നു കര്‍ത്താവ് അവനെ വേഗം രക്ഷിച്ചു.
15: ജനതകള്‍ കണ്ടു, പക്ഷേ, ഗ്രഹിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ദൈവം കൃപയുമനുഗ്രഹവും വര്‍ഷിക്കുന്നതും വിശുദ്ധരെ കാത്തുപാലിക്കുന്നതും അവര്‍ മനസ്സിലാക്കിയില്ല.
16: മരിച്ച നീതിമാന്‍ ജീവിച്ചിരിക്കുന്ന അധര്‍മ്മികളെ വിധിക്കും; വേഗം പൂര്‍ണ്ണതനേടിയ യുവാവ്, നീണ്ടവാര്‍ദ്ധക്യംബാധിച്ച അധര്‍മ്മികളെയും.
17: വിവേകിയുടെ മരണം അവര്‍ കാണും, കര്‍ത്താവ് അവനു നല്കാന്‍പോകുന്നതെന്തെന്നോ അവനെ സുരക്ഷിതനായി കാത്തുപോന്നത് എന്തിനെന്നോ അവര്‍ ഗ്രഹിക്കുകയില്ല.
18: അവരവനോട് അവജ്ഞയോടെ വര്‍ത്തിക്കും; എന്നാല്‍, കര്‍ത്താവവരെ പരിഹസിച്ചുചിരിക്കും. അവര്‍ മാനിക്കപ്പെടാത്ത ജഡങ്ങളായിത്തീരും; മൃതരുടെയിടയില്‍ അവരെന്നേയ്ക്കും നിന്ദാപാത്രങ്ങളാകും.
19: കര്‍ത്താവവരെ നിലത്തടിച്ചു നിശ്ശബ്ദരാക്കും. അവരുടെ അടിത്തറ ഇളക്കിമറിക്കും; അവര്‍ വരണ്ടു ശൂന്യമാകും, അവര്‍ യാതനകള്‍ക്കിരയാകും, അവരുടെ സ്മരണയില്ലാതാകും.
അവസാനവിധി
20: തങ്ങളുടെ പാപങ്ങളുടെ കണക്കെടുക്കുമ്പോള്‍ അവര്‍ ചകിതരായെത്തും; അവരുടെ ദുഷ്‌കൃത്യങ്ങള്‍ അവരെ മുഖത്തുനോക്കി കുറ്റപ്പെടുത്തും.
അദ്ധ്യായം 5
1: നീതിമാന്‍, തന്നെപ്പീഡിപ്പിക്കുകയും തന്റെ പ്രവൃത്തികളെ പരിഹസിക്കുകയുംചെയ്തവരുടെ മുമ്പില്‍ ആത്മവിശ്വാസത്തോടെ നില്ക്കും.
2: അവരവനെക്കാണുമ്പോള്‍ ഭയംകൊണ്ടു വിറയ്ക്കും. അവന്റെ അപ്രതീക്ഷിത രക്ഷയില്‍ അവര്‍ വിസ്മയിക്കും.
3: അവര്‍ പശ്ചാത്താപവിവശരായി ദീനരോദനത്തോടെ പരസ്പരം പറയും:
4: ഭോഷന്മാരായ നമ്മള്‍ ഇവനെയാണു പരിഹസിച്ചു നിന്ദയ്ക്കു പര്യായമാക്കിയത്. അവന്റെ ജീവിതം ഭ്രാന്താണെന്നും അവസാനം മാനംകെട്ടതാണെന്നും നാം ചിന്തിച്ചു.
5: അവനെങ്ങനെ ദൈവപുത്രരോടുകൂടെ എണ്ണപ്പെട്ടു? വിശുദ്ധരുടെയിടയില്‍ അവനെങ്ങനെ അവകാശം ലഭിച്ചു?
6: അതിനാല്‍, സത്യത്തില്‍നിന്നു വ്യതിചലിച്ചതു നമ്മളാണ്. നീതിയുടെ രശ്മി, നമ്മുടെമേല്‍ പ്രകാശിച്ചില്ല, നമ്മുടെമേല്‍ സൂര്യനുദിച്ചില്ല.
7: അധര്‍മ്മത്തിന്റെയും വിനാശത്തിന്റെയും പാതയില്‍ നാം യഥേഷ്ടം ചരിച്ചു. വഴിത്താരയില്ലാത്ത മരുഭൂമികളിലൂടെ സഞ്ചരിച്ചു; കര്‍ത്താവിന്റെ മാര്‍ഗ്ഗത്തെ നാമറിഞ്ഞില്ല.
8: അഹങ്കാരംകൊണ്ടു നമുക്കെന്തു നേട്ടമുണ്ടായി? ധനവും ഗര്‍വും നമുക്കെന്തു നല്കി?
9: നിഴല്‍പോലെയും കടന്നുപോകുന്ന കിംവദന്തിപോലെയും അവ അപ്രത്യക്ഷമാകും.
10: ഇളകിമറിയുന്ന തിരമാലകളില്‍ച്ചരിക്കുന്ന കപ്പല്‍, ഒരു രേഖയുമവശേഷിപ്പിക്കാത്തതുപോലെ അവ അപ്രത്യക്ഷമാകും.
11: പറക്കുന്ന പക്ഷിയുടെ മാര്‍ഗ്ഗം, വായുവില്‍ തെളിഞ്ഞുനില്ക്കുന്നില്ല; ചിറകടിയേല്ക്കുന്ന ലോലവായു, പറക്കലിന്റെ വേഗത്താല്‍ മുറിയുന്നു. എന്നാല്‍, അടയാളം അവിടെ ശേഷിക്കുന്നില്ല; ചിറകുകൊണ്ടു വായുവിനെ തുളച്ചുകീറി, പക്ഷി മുന്നോട്ടുപോകുന്നു. എന്നാല്‍, അതിന്റെയടയാളം അവശേഷിക്കുന്നില്ല.
12: ലക്ഷ്യത്തിലേക്കെയ്യുന്ന അസ്ത്രം, വായുവിനെ ഭേദിച്ചാലും ഉടനെ അതു കൂടിച്ചേരുന്നു. അങ്ങനെ, അസ്ത്രത്തിന്റെ മാര്‍ഗ്ഗം ആരുമറിയുന്നില്ല.
13: അപ്രകാരം നമ്മളും ജനിച്ചയുടനെ ഇല്ലാതായി; സുകൃതത്തിന്റെ അടയാളമൊന്നും നമുക്കു കാണിക്കാനില്ല. നമ്മുടെ ദുഷ്ടതയില്‍ നാം നശിച്ചു.
14: അധര്‍മ്മിയുടെ പ്രത്യാശ, കാറ്റില്‍പ്പെട്ട പതിരുപോലെയും, കൊടുങ്കാറ്റടിച്ചു പറത്തിയ പൊടിമഞ്ഞുപോലെയുമാണ്; കാറ്റിന്റെമുമ്പില്‍ അതു പുകപോലെ ചിതറിപ്പോകും; ഒരുദിവസംമാത്രം താമസിച്ച അതിഥിയുടെ സ്മരണപോലെ അതസ്തമിക്കും.
15: നീതിമാന്മാര്‍ എന്നേയ്ക്കും ജീവിക്കും. അവരുടെ പ്രതിഫലം കര്‍ത്താവിന്റെ പക്കലുണ്ട്; അത്യുന്നതന്‍ അവരെ പരിപാലിക്കുന്നു.
16: അതുകൊണ്ടു മഹത്തരവും സുന്ദരവുമായ കിരീടം അവര്‍ക്കു കര്‍ത്താവില്‍നിന്നു ലഭിക്കും. അവിടുത്തെ വലത്തുകരം അവരെ രക്ഷിക്കും. അവിടുത്തെ ഭുജം അവരെ കാത്തുകൊള്ളും.
17: കര്‍ത്താവ്, തീക്ഷ്ണതയാകുന്ന കവചമണിയും; തങ്ങളുടെ വൈരികളെത്തുരത്താന്‍ തന്റെ സൃഷ്ടികളെ ആയുധമണിയിക്കും.
18: അവിടുന്നു നീതിയെ മാര്‍ച്ചട്ടയാക്കും. നിഷ്പക്ഷമായ നീതിയെ പടത്തൊപ്പിയാക്കും.
19: വിശുദ്ധിയെ അജയ്യമായ പരിചയാക്കും.
20: ക്രോധത്തെ മൂര്‍ച്ചകൂട്ടി വാളാക്കും, നീചന്മാര്‍ക്കെതിരേ യുദ്ധംചെയ്യാന്‍ സൃഷ്ടിമുഴുവന്‍ കര്‍ത്താവിന്റെ പക്ഷത്തണിനിരക്കും.
21: വിദ്യുച്ഛരങ്ങള്‍ നന്നായിക്കുലച്ച മേഘവില്ലില്‍നിന്നെന്നപോലെ ലക്ഷ്യത്തിലേക്ക്, ഊക്കോടെ കുതിച്ചുപായും.
22: കവിണയില്‍നിന്നെന്നപോലെ ക്രോധത്തിന്റെ കന്മഴ അവര്‍ക്കെതിരേ വര്‍ഷിക്കും, കടല്‍ ക്ഷോഭിക്കും, നദികള്‍ നിഷ്കരുണമവരെ വിഴുങ്ങും.
23: അവര്‍ക്കെതിരേ ശക്തിയായ കാറ്റുവീശും, കൊടുങ്കാറ്റവരെ ചുഴറ്റിയെറിയും. അധര്‍മ്മം ഭൂമിയെ ശൂന്യമാക്കും, ദുഷ്കൃത്യം രാജാക്കന്മാരുടെ സിംഹാസനങ്ങളെ തകിടംമറിക്കും.
അദ്ധ്യായം 6
ജ്ഞാനം നേടുക
1: രാജാക്കന്മാരേ, മനസ്സിലാക്കുവിന്‍. ഭൂപാലകരേ, ശ്രദ്ധിക്കുവിന്‍.
2: അനേകസഹസ്രങ്ങളെ ഭരിക്കുകയും അനേകജനതകളുടെമേലുള്ള ആധിപത്യത്തില്‍ അഹങ്കരിക്കുകയുംചെയ്യുന്നവരേ, ശ്രവിക്കുവിന്‍.
3: നിങ്ങളുടെ സാമ്രാജ്യം കര്‍ത്താവില്‍നിന്നു ലഭിച്ചതാണ്; അധീശത്വം അത്യുന്നതനില്‍നിന്നാണ്. അവിടുന്നു നിങ്ങളുടെ പ്രവൃത്തികള്‍ പരിശോധിക്കും; ഉദ്ദേശ്യങ്ങള്‍ വിചാരണചെയ്യും.
4: അവിടുത്തെ രാജ്യത്തിന്റെ സേവകന്മാരെന്നനിലയ്ക്ക് നിങ്ങള്‍ ശരിയായി ഭരിക്കുകയോ, നിയമംപാലിക്കുകയോ, അവിടുത്തെ ലക്ഷ്യത്തിനൊത്തു ചരിക്കുകയോചെയ്തില്ല.
5: അതിനാല്‍, അവിടുന്നു നിങ്ങളുടെനേരേ അതിവേഗം അത്യുഗ്രനായി വരും. ഉന്നതസ്ഥാനം വഹിക്കുന്നവര്‍ക്കു കഠിന ശിക്ഷയുണ്ടാകും.
6: എളിയവനു കൃപയാല്‍ മാപ്പുലഭിക്കും; പ്രബലര്‍ കഠിനമായി പരീക്ഷിക്കപ്പെടും.
7: സകലത്തിന്റെയും കര്‍ത്താവ്, ആരെയും ഭയപ്പെടുന്നില്ല; വലിയവനെ മാനിക്കുന്നില്ല. അവിടുന്നാണു വലിയവനെയും ചെറിയവനെയും സൃഷ്ടിച്ചത്. അവിടുന്നെല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു.
8: കര്‍ശനമായ വിചാരണ പ്രബലനെ കാത്തിരിക്കുന്നു.
9: ഏകാധിപതികളേ, നിങ്ങളോടാണ് ഞാന്‍ പറയുന്നത്: ജ്ഞാനമഭ്യസിക്കുവിന്‍, വഴിതെറ്റിപ്പോകരുത്.
10: വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്ഷകണ്ടെത്തും.
11: എന്റെ വചനങ്ങളില്‍ അഭിലാഷമര്‍പ്പിക്കുവിന്‍, അവയോടു തീവ്രാഭിനിവേശം കാണിക്കുവിന്‍, നിങ്ങള്‍ക്കു ജ്ഞാനം ലഭിക്കും.
12: തേജസ്സുറ്റതാണു ജ്ഞാനം; അതു മങ്ങിപ്പോവുകയില്ല. ജ്ഞാനത്തെ സ്‌നേഹിക്കുന്നവര്‍ നിഷ്പ്രയാസം അവളെ തിരിച്ചറിയുന്നു; അവളെത്തേടുന്നവര്‍ കണ്ടെത്തുന്നു.
13: തന്നെ അഭിലഷിക്കുന്നവര്‍ക്കു വെളിപ്പെടാന്‍ അവള്‍ തിടുക്കംകൂട്ടുന്നു.
14: പ്രഭാതത്തിലുണര്‍ന്ന് അവളെത്തേടുന്നവര്‍ പ്രയാസംകൂടാതെ അവളെ കണ്ടുമുട്ടും; അവള്‍ വാതില്‍ക്കല്‍ കാത്തുനില്പുണ്ട്.
15: അവളില്‍ ചിന്തയുറപ്പിക്കുന്നതാണു വിവേകത്തിന്റെ പൂര്‍ണ്ണത. അവളുടെ കാര്യത്തില്‍ ജാഗരൂകതയുള്ളവന്‍ ദുഃഖവിമുക്തനാകും.
16: യോഗ്യതയുള്ളവരെ ജ്ഞാനം അന്വേഷിച്ചുചെല്ലുന്നു, അവരുടെ ചിന്തകളിലും പാതകളിലും അവള്‍ കനിവോടെ പ്രത്യക്ഷപ്പെടുന്നു.
17: ശിക്ഷണത്തോടുള്ള ആത്മാര്‍ത്ഥമായ അഭിലാഷമാണു ജ്ഞാനത്തിന്റെ ആരംഭം. ശിക്ഷണത്തെ സ്നേഹിക്കുന്നവന്‍ ജ്ഞാനത്തെ സ്നേഹിക്കുന്നു.
18: അവളുടെ നിയമങ്ങള്‍പാലിക്കലാണ്, അവളോടുള്ള സ്‌നേഹം. അവളുടെ നിയമങ്ങളിലുള്ള ശ്രദ്ധ, അമര്‍ത്ത്യതയുടെ വാഗ്ദാനമാണ്.
19: അമര്‍ത്ത്യത മനുഷ്യനെ ദൈവത്തിങ്കലേക്കടുപ്പിക്കുന്നു.
20: അങ്ങനെ ജ്ഞാനതൃഷ്ണ രാജത്വംനല്കുന്നു.
21: ജനതകളുടെ രാജാക്കന്മാരേ, നിങ്ങള്‍ സിംഹാസനവും ചെങ്കോലും അഭിലഷിക്കുന്നെങ്കില്‍, ജ്ഞാനത്തെ ബഹുമാനിക്കുവിന്‍. അപ്പോള്‍ നിങ്ങള്‍ എന്നേയ്ക്കും ഭരണംനടത്തും.
സോളമനും ജ്ഞാനവും
22: ജ്ഞാനമെന്തെന്നും എങ്ങനെയുണ്ടായെന്നും പറയാം, ഒന്നും ഞാനൊളിക്കുകയില്ല, സൃഷ്ടിയുടെ ആരംഭംമുതലുള്ള അവളുടെ ഗതി, ഞാന്‍ വരച്ചുകാട്ടാം. അവളെക്കുറിച്ചുള്ള അറിവു ഞാന്‍ പകര്‍ന്നുതരാം. ഞാന്‍ സത്യത്തെ ഒഴിഞ്ഞുപോവുകയില്ല.
23: ഹീനമായ അസൂയയുമൊത്തു ഞാന്‍ ചരിക്കുകയില്ല, അതിനു ജ്ഞാനത്തോട് ഒരു ബന്ധവുമില്ല.
24: ജ്ഞാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നതു ലോകത്തിന്റെ രക്ഷയാണ്. വിവേകിയായ രാജാവാണു ജനതയുടെ ഭദ്രത.
25: എന്റെ വചനങ്ങളാല്‍ ശിക്ഷണം നേടുക, നിനക്കു ശുഭംവരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ