അദ്ധ്യായം 25
ആദരണീയര്‍
1: എന്റെ ഹൃദയം മൂന്നുകാര്യങ്ങളില്‍ ആനന്ദംകൊള്ളുന്നു; അവ കര്‍ത്താവിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ മനോഹരമാണ് - സഹോദരന്മാര്‍തമ്മിലുള്ള യോജിപ്പ്, അയല്ക്കാര്തമ്മിലുള്ള സൗഹൃദം, ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു പരസ്പരമുള്ള ലയം.
2: മൂന്നുതരക്കാരെ എന്റെ ഹൃദയം വെറുക്കുന്നു; അവരുടെ ജീവിതം എന്നില്‍ കടുത്ത അമര്‍ഷമുളവാക്കുന്നു – ഗര്‍വിഷ്ഠനായ യാചകന്‍, വ്യാജംപറയുന്ന ധനവാന്‍, മൂഢനായ വൃദ്ധവ്യഭിചാരി.
3: യൗവനത്തില്‍ സമ്പാദിക്കാന്‍ കഴിയാത്ത നിനക്കു വാര്‍ദ്ധക്യത്തില്‍ എന്തു നേടാന്‍കഴിയും?
4: നരചൂടിയവന്റെ വിവേകവും വയോവൃദ്ധന്റെ സദുപദേശവും എത്ര ആകര്‍ഷകമാണ്!
5: വൃദ്ധനില്‍ വിജ്ഞാനവും മഹത്തുക്കളില്‍ വിവേകവും ഉപദേശവും എത്ര മനോഹരം!
6: അനുഭവസമ്പത്തു വയോധികനു കിരീടവും ദൈവഭക്തി അവനഭിമാനവുമാണ്.
7: ഒമ്പതു ചിന്തകള്‍കൊണ്ടു ഞാന്‍ എന്റെ ഹൃദയത്തെ പ്രമോദിപ്പിച്ചു; പത്താമതൊരെണ്ണം ഞാന്‍ പറയാം: മക്കളില്‍ ആനന്ദിക്കുന്നവന്‍, ശത്രുക്കളുടെ പതനം കാണാന്‍കഴിയുന്നവന്‍,
8: ബുദ്ധിമതിയായ ഭാര്യയോടുകൂടെ ജീവിക്കുന്നവന്‍, വാക്കില്പിഴയ്ക്കാത്തവന്‍, തന്നെക്കാള്‍ താഴ്ന്നവനു ദാസ്യവൃത്തിചെയ്തിട്ടില്ലാത്തവന്‍, ഭാഗ്യവാന്‍.
9: വിവേകംനേടിയവനും ശ്രദ്ധാലുക്കളായ ശ്രോതാക്കളോടു സംസാരിക്കുന്നവനും ഭാഗ്യവാന്‍.
10: ജ്ഞാനം നേടിയവന്‍ എത്ര ശ്രേഷ്ഠന്‍! ദൈവഭക്തനെക്കാള്‍ ഉത്കൃഷ്ടനായി ആരുമില്ല.
11: ദൈവഭക്തി എല്ലാറ്റിനെയും അതിശയിക്കുന്നു;
12: അതിനെ മുറുകെപ്പിടിക്കുന്നവന്‍ അതുല്യന്‍.
ദുഷ്ടസ്ത്രീകള്‍
13: ഹൃദയക്ഷതത്തെക്കാള്‍ വലിയക്ഷതമോ ഭാര്യയുടെ കുടിലതയെക്കാള്‍ വലിയ കുടിലതയോ ഇല്ല.
14: വെറുക്കുന്നവന്റെ ആക്രമണത്തെക്കാളും ശത്രുക്കളുടെ പ്രതികാരത്തെക്കാളും വലുതായി ഒന്നുമില്ല.
15: സര്‍പ്പത്തിന്റേതിനെക്കാള്‍ മാരകമായ വിഷമില്ല; ശത്രുവിന്റേതിനെക്കാള്‍ തീക്ഷ്ണതയേറിയ ക്രോധവുമില്ല.
16: ദുഷ്ടയായ ഭാര്യയോടൊത്തു ജീവിക്കുന്നതിനെക്കാളഭികാമ്യം സിംഹത്തിന്റെയോ വ്യാളിയുടെയോകൂടെ വസിക്കുന്നതാണ്.
17: ഭാര്യയുടെ ദുഷ്ടത അവളുടെ രൂപംകെടുത്തുന്നു; അവളുടെ മുഖം കരടിയുടേതുപോലെ ഇരുളുന്നു.
18: അവളുടെ ഭര്‍ത്താവ് അയല്‍ക്കാരോടുകൂടെ ഭക്ഷണംകഴിക്കുന്നു; വേദനാപൂര്‍ണ്ണമായ നെടുവീര്‍പ്പടക്കാന്‍ അവനു കഴിയുന്നില്ല.
19: ഭാര്യയുടെ അകൃത്യങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ മറ്റെന്തും നിസ്സാരമാണ്; പാപികളുടെ വിധി അവളുടെമേല്‍ പതിക്കട്ടെ!
20: വൃദ്ധന്‍ മണല്‍ക്കുന്നു കയറുന്നതുപോലെയാണ്, ശാന്തനായ ഭര്‍ത്താവു വായാടിയായ ഭാര്യയോടുകൂടെ ജീവിക്കുന്നത്.
21: സ്ത്രീയുടെ സൗന്ദര്യത്തില്‍ കുടുങ്ങിപ്പോകരുത്; ധനത്തിനുവേണ്ടി അവളെ മോഹിക്കയുമരുത്.
22: ഭാര്യയുടെ ധനത്തിലാശ്രയിച്ചു കഴിയുന്ന ഭര്‍ത്താവിനു കോപവും നിന്ദയും അപകീര്‍ത്തിയും ഫലം.
23: ദുഷ്ടയായ ഭാര്യയാണ് ഇടിഞ്ഞ മനസ്സിനും മ്ലാനമുഖത്തിനും വ്രണിതഹൃദയത്തിനും കാരണം. ഭര്‍ത്താവിനെ പ്രീതിപ്പെടുത്താത്ത ഭാര്യ, ഭര്‍ത്താവിന്റെ കൈകള്‍ക്കു തളര്‍ച്ചയും കാലുകള്‍ക്കു ദൗര്‍ബല്യവും വരുത്തുന്നു.
24: ഒരു സ്ത്രീയാണു പാപം തുടങ്ങിവച്ചത്; അവള്‍ നിമിത്തം നാമെല്ലാവരും മരിക്കുന്നു.
25: വെള്ളം ചോര്ന്നുപോകാനനുവദിക്കരുത്; ദുഷ്ടയായ സ്ത്രീയെ, ഏറെ പറയാനനുവദിക്കരുത്.
26: അവള്‍ നിന്റെ വരുതിയില്‍ നില്ക്കുന്നില്ലെങ്കില്‍ ബന്ധം വിടര്‍ത്തുക.
അദ്ധ്യായം 26
ഉത്തമഭാര്യ
1: ഉത്തമയായ ഭാര്യയുള്ളവന്‍ ഭാഗ്യവാന്‍; അവന്റെ ആയുസ്സിരട്ടിക്കും.
2: വിശ്വസ്തയായ ഭാര്യ, ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്നു; അവന്‍ സമാധാനത്തോടെ ആയുസ്സു തികയ്ക്കും.
3: ഉത്തമയായ ഭാര്യ മഹത്തായ അനുഗ്രഹമാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ക്കു ലഭിക്കുന്ന ദാനങ്ങളിലൊന്നാണവള്‍.
4: ധനവാനോ ദരിദ്രനോ ആകട്ടെ, അവന്റെ ഹൃദയം സന്തുഷ്ടവും അവന്റെ മുഖം സദാ പ്രസന്നവുമായിരിക്കും.
5: മൂന്നു കാര്യങ്ങള്‍ എനിക്കു ഭയമാണ്; നാലാമതൊന്ന് എന്നെ നടുക്കുന്നു. നഗരത്തില്‍പ്പരന്ന അപകീര്‍ത്തി, ആള്‍ക്കൂട്ടത്തിന്റെ മുമ്പില്‍വച്ചുള്ള വിസ്താരം, വ്യാജസാക്ഷ്യം -ഇവ മരണത്തെക്കാള്‍ ഭയാനകമാണ്.
6: മറ്റൊരുവളില്‍ ഭാര്യയ്ക്കു തോന്നുന്ന അസൂയ ഹൃദയവേദനയും ദുഃഖവുമുണ്ടാക്കുന്നു; അവളുടെ വാക്പ്രഹരം അതു പരസ്യമാക്കുന്നു.
7: ദുഷ്ടയായ ഭാര്യ ഉരസുന്ന നുകംപോലെയാണ്; അവളെ സ്വീകരിക്കുന്നത്, തേളിനെപ്പിടിക്കുന്നതുപോലെയാണ്.
8: ഭാര്യയുടെ മദ്യപാനം പ്രകോപനമുളവാക്കുന്നു; അവള്‍ അവമതി മറച്ചുവയ്ക്കുകയില്ല.
9: സ്വൈരിണിയായ ഭാര്യയെ കാമാര്‍ത്തമായ കടാക്ഷത്തിലൂടെ തിരിച്ചറിയാം.
10: ദുശ്ശാഠ്യക്കാരിയായ പുത്രിയെ കര്‍ക്കശമായി നിയന്ത്രിക്കുക; സ്വാതന്ത്ര്യം അവള്‍ ദുരുപയോഗപ്പെടുത്തും.
11: അവളുടെ നിര്‍ലജ്ജമായ നോട്ടത്തില്‍ കരുതല്‍ വേണം; അവള്‍ നിന്നെ വഞ്ചിച്ചാല്‍ അദ്ഭുതമില്ല.
12: ദാഹാര്‍ത്തനായ പഥികന്‍ കിട്ടുന്നിടത്തുനിന്നെല്ലാം കുടിക്കുന്നതുപോലെ അവള്‍ ഏതു വേലിക്കരികിലുമിരിക്കും; ഏതസ്ത്രത്തിനും ആവനാഴി തുറന്നുകൊടുക്കും.
13: ഭാര്യയുടെ വശ്യത ഭര്‍ത്താവിനെ പ്രമോദിപ്പിക്കുന്നു; അവളുടെ വൈഭവം അവനെ പുഷ്ടിപ്പെടുത്തുന്നു;
14: മിതഭാഷിണിയായ ഭാര്യ, കര്‍ത്താവിന്റെ ദാനമാണ്. സുശിക്ഷിതമായ ഹൃദയത്തെപ്പോലെ അമൂല്യമായി മറ്റൊന്നില്ല.
15: ശാലീനത ഭാര്യയുടെ സൗഷ്ഠവം അതീവ വര്ദ്ധനമാക്കുന്നു; നിര്‍മ്മലമായ ഹൃദയത്തിന്റെ മൂല്യം നിര്‍ണ്ണയാതീതമാണ്.
16: കര്‍ത്താവിന്റെ ഉന്നതങ്ങളിലുദിക്കുന്ന സൂര്യനെപ്പോലെയാണു ചിട്ടയുള്ള കുടുംബത്തില്‍ ഉത്തമയായ ഭാര്യയുടെ സൗന്ദര്യം.
17: വിശുദ്ധമായ തണ്ടില്‍ പ്രകാശിക്കുന്ന ദീപംപോലെയാണ് സുഭഗമായ ശരീരത്തില്‍ മനോഹരമായ മുഖം.
18 - 20 രജതപീഠത്തിലെ സുവര്‍ണ്ണസ്തംഭങ്ങള്‍പോലെയാണ്, നിശ്ചയദാര്‍ഢ്യമുള്ളവന്റെ മനോഹരമായ കാലുകള്‍.
21: അങ്ങനെ നിന്റെ സന്തതി നിലനില്ക്കും; തങ്ങളുടെ ആഭിജാത്യത്തില്‍ അടിയുറച്ച്, അവര്‍ മഹനീയരാകും.
22: വേശ്യ തുപ്പലിനെക്കാള്‍ വിലകെട്ടതാണ്. വിവാഹിത, കാമുകര്‍ക്കു ശവപ്പുരയാണ്.
23: ദൈവഭയമില്ലാത്ത ഭാര്യ, അധാര്‍മ്മികനുപറ്റിയ തുണ; ഭക്ത, ദൈവഭക്തനു തുണയും.
24: നിര്‍ലജ്ജയായ സ്ത്രീ, സദാ നിന്ദ്യമായി വര്‍ത്തിക്കുന്നു; വിനയവതി ഭര്‍ത്തൃസന്നിധിയിലും സങ്കോചംകാണിക്കും.
25: ധിക്കാരിണിയായ ഭാര്യ ശ്വാവിനു സദൃശയാണ്; ശാലീനയായ ഭാര്യ കര്‍ത്താവിനെ ഭയപ്പെടുന്നു.
26: ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഭാര്യയെ സകലരും വിവേകവതിയായി കാണും. അവനെ അഹമ്മതിപൂണ്ട് അവഹേളിക്കുന്നവള്‍ അധര്‍മ്മിണിയായി എണ്ണപ്പെടും.
27: ഉത്തമയായ സ്ത്രീയുടെ ഭര്‍ത്താവു സന്തുഷ്ടനാണ്; അവന്റെ ആയുസ്സ് ഇരട്ടിക്കും.
28: രണ്ടു കാര്യങ്ങളെക്കുറിച്ച് എന്റെ ഹൃദയം ദുഃഖിക്കുന്നു; മൂന്നാമതൊന്ന് എന്നെ കോപിപ്പിക്കുന്നു: ദാരിദ്ര്യത്താല്‍ ക്ലേശിക്കുന്ന പടയാളി, നിന്ദിക്കപ്പെടുന്ന ജ്ഞാനി, നീതിവെടിഞ്ഞ് പാപമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന്‍ - അവനുവേണ്ടി കര്‍ത്താവു വാളൊരുക്കുന്നു.
29: കച്ചവടക്കാരനു കാപട്യത്തില്‍നിന്നൊഴിഞ്ഞിരിക്കുക ദുഷ്കരം; വ്യാപാരിക്കു നിഷ്‌കളങ്കനാവുക പ്രയാസം.
അദ്ധ്യായം 27
വിവിധോപദേശങ്ങള്‍
1: നിസ്സാരലാഭത്തിനുവേണ്ടി പാപം ചെയ്തിട്ടുള്ളവര്‍ ഏറെയുണ്ട്. ദ്രവ്യാഗ്രഹി പലതും കണ്ടില്ലെന്നുനടിക്കുന്നു
2: കല്ലുകള്‍ക്കിടയില്‍ കുറ്റി ഉറച്ചിരിക്കുന്നതുപോലെ ക്രയവിക്രയങ്ങള്‍ക്കിടയില്‍ പാപമുറയ്ക്കുന്നു.
3: ദൈവഭക്തിയില്‍ ദൃഢതയും തീക്ഷ്ണതയുമില്ലാത്തവന്റെ ഭവനം അതിവേഗം നശിക്കും.
4: ഉപയോഗശൂന്യമായവ അരിപ്പയില്‍ ശേഷിക്കുന്നതുപോലെ മനുഷ്യന്റെ ചിന്തയില്‍ മാലിന്യം തങ്ങിനില്ക്കും.
5: കുശവന്റെ പാത്രങ്ങള്‍ ചൂളയിലെന്നപോലെ മനുഷ്യന്‍ ന്യായവാദത്തിലൂടെ പരിശോധിക്കപ്പെടുന്നു.
6: വൃക്ഷത്തിന്റെ ഫലം കര്‍ഷകന്റെ സാമര്‍ത്ഥ്യം വെളിവാക്കുന്നു; ചിന്തയുടെ പ്രകടനം മനുഷ്യന്റെ സ്വഭാവത്തെയും.
7: ഒരുവന്റെ ന്യായവാദം കേള്‍ക്കാതെ അവനെ പുകഴ്ത്തരുത്; അതാണു മനുഷ്യനെ പരീക്ഷിക്കാനുള്ള മാര്‍ഗ്ഗം.
8: നീതിയെ പിന്തുടര്‍ന്നാല്‍ നിനക്കതു ലഭിക്കും; മഹനീയ അങ്കിപോലെ അതു ധരിക്കുക.
9: പക്ഷികള്‍ സ്വന്തം വര്‍ഗ്ഗത്തോടു കൂട്ടംചേരുന്നതുപോലെ സത്യസന്ധത സത്യസന്ധനോടു ചേരുന്നു.
10: സിംഹം ഇരയ്ക്കുവേണ്ടി പതിയിരിക്കുന്നു; പാപം പാപിയെ കാത്തിരിക്കുന്നു.
11: ദൈവഭക്തന്റെ വിവേകം സുദൃഢമാണ്. മൂഢനു ചന്ദ്രനെപ്പോലെ മാറ്റം സംഭവിക്കുന്നു.
12: മൂഢനെ വിട്ടൊഴിയാന്‍നോക്കുക; ബുദ്ധിമാനെ വിട്ടുപോകരുത്.
13: ഭോഷന്റെ സംസാരം നിന്ദ്യവും അവന്റെ ചിരി അനിയന്ത്രിതവും പാപകരവുമാണ്.
14: ആണയിടുന്നവരുടെ സംസാരംകേള്‍ക്കുമ്പോള്‍ രോമഹര്ഷമുണ്ടാവുന്നു; അവരുടെ കലഹംകേള്‍ക്കുന്നവന്‍ ചെവി പൊത്തുന്നു.
15: അഹങ്കാരികളുടെ മത്സരം രക്തച്ചൊരിച്ചിലിനിടയാക്കുന്നു. അവരുടെ ദൂഷണം കര്‍ണ്ണകഠോരമാണ്.
16: രഹസ്യം പാലിക്കാത്തവനു വിശ്വസ്തത നഷ്ടപ്പെടുന്നു; അവന്‍ ആപ്തമിത്രമുണ്ടാവുകയില്ല.
17: സുഹൃത്തിനെ സ്നേഹിക്കുകയും അവനോടു വിശ്വസ്തത പാലിക്കുകയും ചെയ്യുക; നീ അവന്റെ രഹസ്യം വെളിപ്പെടുത്താനിടയായാല്‍ അവനോടുകൂടെ നടക്കരുത്.
18: എന്തെന്നാല്‍, ശത്രുവിനെ നശിപ്പിക്കുന്നതുപോലെ നീ അയല്‍ക്കാരന്റെ സൗഹൃദം നശിപ്പിച്ചു.
19: കൈയിലിരുന്ന പക്ഷിയെ തുറന്നുവിടുന്നതുപോലെ നീ അയല്‍ക്കാരനെ അകറ്റി; അവനെ വീണ്ടും കിട്ടുകയില്ല.
20: പിന്തുടരാനാകാത്തവിധം അവനകന്നിരിക്കുന്നു, വലയില്‍നിന്നു മാനെന്നപോലെ അവന്‍ രക്ഷപെട്ടിരിക്കുന്നു.
21: മുറിവാണെങ്കില്‍ വച്ചുകെട്ടാം, ദൂഷണത്തിനുശേഷവും അനുരഞ്ജന സാധ്യതയുണ്ട്; രഹസ്യം വെളിപ്പെടുത്തിയാല്‍, പിന്നെ പ്രതീക്ഷയ്ക്കു വകയില്ല.
22: കണ്ണു ചിമ്മുന്നവന്‍ തിന്മ നിനയ്ക്കുന്നു; അവനെത്തടയാന്‍ ആര്‍ക്കും കഴിയുകയില്ല.
23: നീ കേള്‍ക്കേ, അവന്‍ മധുരമായി സംസാരിക്കും, നിന്റെ വാക്കുകളെ അവന്‍ ശ്ലാഘിക്കും. എന്നാല്‍, പിന്നീടവന്‍ സ്വരം മാറ്റും; നിന്റെ വാക്കുകൊണ്ടുതന്നെ, നിന്നെക്കുടുക്കും.
24: ഞാന്‍ വെറുക്കുന്ന പലതുമുണ്ട്. എന്നാല്‍, ഒന്നും അവനു തുല്യമല്ല; കര്‍ത്താവുപോലും അവനെ വെറുക്കും.
25: നേരേ മുകളിലേക്കു കല്ലെറിയുന്നവന്‍ തന്റെ തലയിലേക്കുതന്നെയാണെറിയുന്നത്; ചതിപ്രയോഗം ചുറ്റും മുറിപ്പെടുത്തുന്നു.
26: താന്‍കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും; താന്വച്ച കെണിയില്‍ താന്‍തന്നെ കുടുങ്ങും.
27: താന്‍ചെയ്ത തിന്മ, തന്റെമേല്‍ത്തന്നെ പതിക്കും. അത് എവിടെനിന്നു വന്നെന്ന് അവനറിയുകയില്ല.
28: അഹങ്കാരിയില്‍നിന്ന് പരിഹാസവും ദൂഷണവും പുറപ്പെടുന്നു; പ്രതികാരം സിംഹത്തെപ്പോലെ അവനുവേണ്ടി പതിയിരിക്കുന്നു.
29: ഭക്തന്‍ വീഴുമ്പോള്‍ ആനന്ദിക്കുന്നവന്‍ കെണിയില്ക്കുടുങ്ങും; മരണത്തിനുമുമ്പ് വേദന അവനെ വിഴുങ്ങും.
30: കോപവും ക്രോധവും മ്ലേച്ഛമാണ്; അവ എപ്പോഴും ദുഷ്ടനോടുകൂടെയുണ്ട്.
അദ്ധ്യായം 28
തെറ്റുകള്‍ ക്ഷമിക്കുക
1: പ്രതികാരംചെയ്യുന്നവനോടു കര്‍ത്താവു പ്രതികാരം ചെയ്യും; അവിടുന്ന്, അവന്റെ പാപം മറക്കുകയില്ല.
2: അയല്‍ക്കാരന്റെ തിന്മകള്‍ ക്ഷമിച്ചാല്‍, നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും.
3: അയല്‍ക്കാരനോടു പകവച്ചുപുലര്‍ത്തുന്നവനു കര്‍ത്താവില്‍നിന്നു കരുണ പ്രതീക്ഷിക്കാമോ?
4: തന്നെപ്പോലെയുള്ളവനോടു കരുണകാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെങ്ങനെ?
5: മര്‍ത്ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്റെ പാപങ്ങള്‍ക്ക് ആരു പരിഹാരംചെയ്യും?
6: ജീവിതാന്തമോര്‍ത്ത് ശത്രുതയവസാനിപ്പിക്കുക; നാശത്തെയും മരണത്തെയുമോര്‍ത്തു കല്പനകള്‍ പാലിക്കുക.
7: കല്പനകളനുസരിച്ച്, അയല്‍ക്കാരനോടു കോപിക്കാതിരിക്കുക; അത്യുന്നതന്റെ ഉടമ്പടിയനുസ്മരിച്ച്, മറ്റുള്ളവരുടെ കുറ്റങ്ങള്‍ അവഗണിക്കുക.
8: കലഹത്തില്‍നിന്നൊഴിഞ്ഞാല്‍ പാപങ്ങള്‍ കുറയും; കോപിഷ്ഠന് കലഹം ജ്വലിപ്പിക്കുന്നു.
9: ദുഷ്ടന്‍ സ്‌നേഹിതനെ ദ്രോഹിക്കുകയും സമാധാനത്തില്‍ക്കഴിയുന്നവരുടെയിടയില്‍ ശത്രുതയുളവാക്കുകയും ചെയ്യുന്നു.
10: വിറകിനൊത്തു തീയാളുന്നു; ദുശ്ശാഠ്യത്തിനൊത്തു കലഹം, കരുത്തിനൊത്തു കോപം, ധനത്തിനൊത്തു ക്രോധം.
11: തിടുക്കത്തിലുള്ള വാഗ്വാദം അഗ്നി ജ്വലിപ്പിക്കുന്നു; പെട്ടെന്നുള്ള ശണ്ഠ രക്തച്ചൊരിച്ചിലുളവാക്കുന്നു.
12: ഊതിയാല്‍ തീപ്പൊരി ജ്വലിക്കും; തുപ്പിയാല്‍ കെട്ടുപോകും; രണ്ടും ഒരേ വായില്‍നിന്നുതന്നെ വരുന്നു.
പരദൂഷണം
13: പരദൂഷകനും ഏഷണിക്കാരനും ശപിക്കപ്പെട്ടവര്‍; സമാധാനത്തില്‍ക്കഴിഞ്ഞിരുന്ന അനേകരെ അവര്‍ നശിപ്പിച്ചിട്ടുണ്ട്.
14: അപവാദം അനേകരെ തകര്‍ക്കുകയും, ദേശാന്തരങ്ങളിലേക്കു ചിതറിക്കുകയും ചെയ്തിട്ടുണ്ട്; അതു പ്രബലനഗരങ്ങളെ നശിപ്പിക്കുകയും ഉന്നതന്മാരുടെ ഭവനങ്ങള്‍ തട്ടിമറിക്കുകയും ചെയ്തിട്ടുണ്ട്.
15: അപവാദം ധീരവനിതകളുടെ ബന്ധം വിച്ഛേദിക്കുകയും അവര്‍ക്ക് അദ്ധ്വാനഫലം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
16: അപവാദത്തിനു ചെവികൊടുക്കുന്നവന്‍ സ്വസ്ഥതയനുഭവിക്കുകയോ സമാധാനത്തില്‍ക്കഴിയുകയോ ചെയ്യുകയില്ല.
17: ചാട്ടകൊണ്ടടിച്ചാല്‍ തിണര്‍പ്പുണ്ടാകും; നാവുകൊണ്ടു പ്രഹരിച്ചാല്‍ അസ്ഥികള്‍ തകരും.
18: വാള്‍ത്തല അനേകരെ വീഴ്ത്തിയിട്ടുണ്ട്; നാവുകൊണ്ടു വീഴ്ത്തപ്പെട്ടവര്‍ അതിലേറെയാണ്.
19: അപവാദമേല്‍ക്കാത്തവരും അതിന്റെ കോപത്തിനിരയാകാത്തവരും അതിന്റെ നുകം വഹിക്കാത്തവരും അതിന്റെ ചങ്ങലവീഴാത്തവരും ഭാഗ്യവാന്മാര്‍.
20: അതിന്റെ നുകം ഇരുമ്പും ചങ്ങല പിച്ചളയുമാണ്.
21: അതുവരുത്തുന്ന മരണം, ദുര്‍മ്മരണമാണ്: പാതാളമാണ് അതിനേക്കാള്‍ അഭികാമ്യം.
22: ദൈവഭക്തന്റെമേല്‍ അതിനധികാരമില്ല; അവന്‍ അതിന്റെ അഗ്നിയില്‍ ദഹിക്കുകയുമില്ല.
23: കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍ അതിന്റെ പിടിയിലമരും; അതവരുടെയിടയില് കത്തിജ്ജ്വലിക്കും; കെടുത്താന്‍ കഴിയുകയില്ല. സിംഹത്തെപ്പോലെ, അതവരുടെമേല്‍ ചാടിവീഴും; പുലിയെപ്പോലെ അതവരെ ചീന്തിക്കളയും.
24: നിങ്ങളുടെ ഭൂസ്വത്തു മുള്ളുവേലികൊണ്ടു സുരക്ഷിതമാക്കുക; സ്വര്‍ണ്ണവും വെള്ളിയും പൂട്ടി സൂക്ഷിക്കുക.
25: വാക്ക്, അളന്നുതൂക്കിയുപയോഗിക്കുക; വായ്ക്കു വാതിലും പൂട്ടും നിര്‍മ്മിക്കുക.
26: നിനക്കുവേണ്ടി പതിയിരിക്കുന്നവരുടെമുമ്പില്‍ ചെന്നുവീഴാതിരിക്കണമെങ്കില്‍ നാവുകൊണ്ടു തെറ്റു ചെയ്യാതിരിക്കുക.
അദ്ധ്യായം 29
കടവും ദാനവും
1: കരുണയുള്ളവന്‍ അയല്‍ക്കാരനു കടംകൊടുക്കും; അവനെത്തുണയ്ക്കുന്നവന് കല്പനകളനുസരിക്കുന്നു.
2: അയല്‍ക്കാരനാവശ്യംവരുമ്പോള്‍ കടംകൊടുക്കുക; നീ കടംവാങ്ങിയാല്‍ സമയത്തിനു തിരിച്ചുകൊടുക്കണം.
3: വാക്കുപാലിച്ച്, അയല്‍ക്കാരനോടു വിശ്വസ്തതകാണിക്കുക; നിന്റെ ആവശ്യങ്ങള്‍ തക്കസമയത്തു നിറവേറും.
4: വീണുകിട്ടിയ നിധിപോലെ കടത്തെ കരുതുന്ന വളരെപ്പേരുണ്ട്; അവര്‍ തങ്ങളെ സഹായിക്കുന്നവര്‍ക്ക് ഉപദ്രവം വരുത്തും.
5: കടം കിട്ടുന്നതുവരെ അയല്‍ക്കാരന്റെ കൈ ചുംബിക്കുകയും അവന്റെ ധനത്തെപ്പറ്റി പുകഴ്ത്തിപ്പറയുകയും ചെയ്യുന്നവരുണ്ട്; കടം വീട്ടാറാകുമ്പോള്‍ താമസിപ്പിക്കുകയും നിരര്‍ത്ഥകമായ വാഗ്ദാനം നല്കുകയും സമയംപോരെന്നു പരാതി പറയുകയുംചെയ്യുന്നു.
6: നിര്‍ബന്ധം ചെലുത്തിയാലും കടം കൊടുത്തവനു കഷ്ടിച്ചു പകുതിയേ തിരിച്ചുകിട്ടുകയുള്ളൂ; അവന്‍ അതു ഭാഗ്യമായിക്കരുതും. നിര്‍ബന്ധിച്ചില്ലെങ്കില്‍ കടംവാങ്ങിയവന്‍ പണമപഹരിച്ചതുതന്നെ. ആവശ്യമില്ലാതെ അവനെ ശത്രുവാക്കുകയാണ്. നിന്ദയും ശാപവര്‍ഷവുംകൊണ്ടായിരിക്കും അവന്‍ കടംവീട്ടുക; മാനത്തിനു പകരം അപമാനം ലഭിക്കുന്നു.
7: ഇത്തരം ദുഷ്ടതനിമിത്തം കടംകൊടുക്കാന്‍ പലരും മടിച്ചിട്ടുണ്ട്; ആവശ്യമില്ലാതെ വഞ്ചിതരാകാന്‍ അവര്‍ ഭയപ്പെടുന്നു.
8: എങ്കിലും നിര്‍ദ്ധനരോടു കരുണ കാണിക്കണം; നിന്റെ ദാനത്തിനുവേണ്ടി കാത്തിരിക്കാന്‍ അവനിടയാകരുത്.
9: കല്പനകളെപ്രതി, ദരിദ്രനെ സഹായിക്കുക; ആവശ്യക്കാരനായ അവനെ വെറുംകൈയോടെ അയയ്ക്കരുത്.
10: സഹോദരനോ സ്‌നേഹിതനോവേണ്ടി ധനം നഷ്ടപ്പെടുത്താന്‍ മടിക്കരുത്; കല്ലിനടിയിലിരുന്ന് അതു തുരുമ്പിച്ചു നഷ്ടപ്പെടാതിരിക്കട്ടെ.
11: അത്യുന്നതന്റെ കല്പനകളനുസരിച്ചുവേണം ധനംനേടാന്‍; അതു സ്വര്‍ണ്ണത്തെക്കാള്‍ ലാഭകരമാണ്.
12: ദാനധര്‍മ്മമായിരിക്കട്ടെ നിന്റെ നിക്ഷേപം; എല്ലാ തിന്മകളിലുംനിന്ന്, അതു നിന്നെ രക്ഷിക്കും.
13: ശത്രുവിനെതിരേ യുദ്ധംചെയ്യാന്‍ ബലമേറിയ പരിചയെക്കാളും കനത്ത കുന്തത്തെക്കാളും അതുപകരിക്കും
14: നല്ല മനുഷ്യന്‍ അയല്‍ക്കാരനുവേണ്ടി ജാമ്യം നില്ക്കും; നാണംകെട്ടവനേ അവനെ വഞ്ചിക്കൂ.
15: ജാമ്യക്കാരന്റെ കാരുണ്യം വിസ്മരിക്കരുത്; അവന്‍ തന്റെ ജീവനാണു നിനക്കു നല്കുന്നത്.
16: ദുഷ്ടന്‍ ജാമ്യക്കാരന്റെ ഐശ്വര്യം നശിപ്പിക്കുന്നു.
17: നന്ദിഹീനന്‍, തന്നെ രക്ഷിച്ചവനെ കൈവെടിയുന്നു.
18: ജാമ്യം പലരുടെയും ഐശ്വര്യം നശിപ്പിച്ചിട്ടുണ്ട്; അതവരെ കടലിലെ തിരമാലപോലെ ഉലച്ചു; പ്രബലന്മാരെ നാടുകടത്തി; വിദേശങ്ങളില്‍ അലയാനിടയാക്കി.
19: ലാഭേച്ഛമൂലം ജാമ്യംനില്ക്കുന്ന ദുഷ്ടന്‍, വ്യവഹാരത്തില്‍ കുടുങ്ങും.
20: കഴിവിനൊത്ത് അയല്‍ക്കാരനെ സഹായിക്കുക; വീഴാതിരിക്കാന്‍ സൂക്ഷിക്കുകയുംചെയ്യുക.
21: ജലം, ആഹാരം, വസ്ത്രം, സ്വൈരമായിപ്പാര്ക്കാന് ഒരിടം എന്നിവയാണു ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍
22: സ്വന്തം കുടിലില്‍ ദരിദ്രനായി കഴിയുന്നതാണ് അന്യന്റെ ഭവനത്തില്‍ സമൃദ്ധമായ ഭക്ഷണമാസ്വദിക്കുന്നതിനെക്കാള്‍ നല്ലത്.
23: ഉള്ളതുകൊണ്ടു തൃപ്തിപ്പെടുക; ദാക്ഷിണ്യമനുഭവിക്കുന്നവനെന്ന ദുഷ്‌കീര്‍ത്തി വരരുത്.
24: വീടുതെണ്ടിയുള്ള ജീവിതം ശോചനീയമാണ്. വായ്പൊത്തി നില്‍ക്കേണ്ടിവരും.
25: അന്യവീട്ടില്‍ ആതിഥേയന്‍ ചമഞ്ഞു നീ പാനീയം പകരും; എന്നാല്‍, നന്ദിയല്ല പരുഷവാക്കുകളായിരിക്കും നീ കേള്‍ക്കുക:
26: ഹേ, മനുഷ്യാ, വന്നു മേശയൊരുക്കൂ, എടുത്തു വിളമ്പൂ, ഞാന്‍ ഭക്ഷിക്കട്ടെ.
27: ഈ മാന്യനുവേണ്ടി സ്ഥലം ഒഴിഞ്ഞുതരുക; എന്റെ സഹോദരന്‍ വന്നതിനാല്‍ വീട് എനിക്കാവശ്യമുണ്ട്.
28: പാര്‍പ്പിടത്തെ സംബന്ധിക്കുന്ന ശകാരവും ഉത്തമര്‍ണ്ണന്റെ പരിഹാസവും വികാരവാനെ വ്രണപ്പെടുത്തുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ