അദ്ധ്യായം 1
ഗാനം ഒന്ന്
1: സോളമന്റെ ഉത്തമഗീതം
മണവാട്ടി:
2: നിന്റെ അധരം, എന്നെ ചുംബനംകൊണ്ടു പൊതിയട്ടെ! നിന്റെ പ്രേമം, വീഞ്ഞിനെക്കാള്‍ മാധുര്യമുള്ളത്.
3: നിന്റെ അഭിഷേകതൈലം സുരഭിലമാണ്, നിന്റെ നാമം, പകര്ന്നതൈലംപോലെയാണ്, അതുകൊണ്ടു കന്യകമാര്‍ നിന്നെ പ്രേമിക്കുന്നു.
4: എന്നെക്കൊണ്ടുപോവുക, നമുക്കു വേഗംപോകാം. രാജാവു തന്റെ മണവറയിലേക്ക്, എന്നെക്കൊണ്ടുവന്നിരിക്കുന്നു; ഞങ്ങള്‍ നിന്നില്‍ ആനന്ദിച്ചുല്ലസിക്കും. ഞങ്ങള്‍ നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാള്‍ പുകഴ്ത്തും; അവര്‍ നിന്നെ സ്നേഹിക്കുന്നതു യുക്തംതന്നെ.
5: ജറുസലെംപുത്രിമാരേ, ഞാന്‍ കറുത്തവളാണെങ്കിലും കേദാറിലെ കൂടാരങ്ങള്‍പോലെയും സോളമന്റെ തിരശ്ശീലകള്‍പോലെയും അഴകുള്ളവളാണ്.
6: ഞാന്‍ മങ്ങിയ നിറമുള്ളവളായതുകൊണ്ട്, വെയിലേറ്റു ഞാന്‍ ഇരുണ്ടുപോയതുകൊണ്ട്, എന്നെ തുറിച്ചുനോക്കരുതേ. എന്റെ മാതൃതനയന്മാര്‍ എന്നോടു കോപിച്ചു; അവരെന്നെ മുന്തിരിത്തോട്ടങ്ങളുടെ കാവല്‍ക്കാരിയാക്കി. എന്നാല്‍ എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാന്‍ കാത്തുസൂക്ഷിച്ചില്ല.
7: എന്റെ പ്രാണപ്രിയനേ, എന്നോടു പറയുക. നിന്റെ ആടുകളെ എവിടെ മേയ്ക്കുന്നു? ഉച്ചയ്ക്കവയ്ക്ക് എവിടെ വിശ്രമംനല്കുന്നു? ഞാനെന്തിനു നിന്റെ ചങ്ങാതിമാരുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കടുത്ത് അലഞ്ഞുനടക്കണം?
തോഴിമാര്‍:
8: സ്ത്രീകളില്‍ അതിസുന്ദരിയായവളേ, നിനക്കതറിഞ്ഞുകൂടെങ്കില്‍ ആട്ടിന്‍പറ്റത്തിന്റെ കാല്‍ചുവടുകള്‍പിന്തുടരുക; ഇടയന്മാരുടെ കൂടാരങ്ങള്‍ക്കരികില്‍ നിന്റെ ആട്ടിന്‍കുട്ടികളെ മേയ്ക്കുക.
മണവാളന്‍:
9: എന്റെ പ്രേമധാമമേ, ഫറവോയുടെ രഥത്തില്‍ക്കെട്ടിയ പെണ്‍കുതിരയോടു നിന്നെ ഞാനുപമിക്കുന്നു.
10: നിന്റെ കവിള്‍ത്തടങ്ങള്‍ കുറുനിരകൊണ്ടു ശോഭിക്കുന്നു; നിന്റെ കഴുത്തു രത്നമാലകള്‍കൊണ്ടും
11: വെള്ളിപതിച്ച സ്വര്‍ണാഭരണങ്ങള്‍ നിനക്കു ഞങ്ങളുണ്ടാക്കിത്തരാം.
മണവാട്ടി:
12: രാജാവു ശയ്യയിലായിരിക്കേ, എന്റെ ജടാമാഞ്ചി തൂമണംതൂകി.
13: എന്റെ പ്രാണപ്രിയന്‍, സ്തനാന്തരത്തില്‍ സൂക്ഷിക്കുന്ന നറുംപശച്ചിമിഴുപോലെയാണ്.
14: എന്റെ പ്രാണപ്രിയന്‍, എന്‍ഗേദിയിലെ മുന്തിരിത്തോപ്പുകളിലെ മൈലാഞ്ചിപ്പൂങ്കുലപോലെയാണ്.
മണവാളന്‍:
15: എന്റെ പ്രിയേ, ഹാ, നീയെത്ര സുന്ദരി! അതേ നീ സുന്ദരിതന്നെ; നിന്റെ കണ്ണുകള്‍ ഇണപ്രാവുകളാണ്.
മണവാട്ടി:
16: എന്റെ പ്രിയനേ, നീയെത്ര സുന്ദരന്‍! അതേ, സുന്ദരന്‍തന്നെ. നമ്മുടെ ശയ്യാതലം ഹരിതമോഹനമാണ്.
17: ദേവദാരുകൊണ്ട് ഉത്തരവും സരളവൃക്ഷംകൊണ്ടു കഴുക്കോലും തീര്‍ത്തതാണു നമ്മുടെ ഭവനം.
അദ്ധ്യായം 2
1: ഷാരോണിലെ പനിനീര്‍പ്പൂവാണു ഞാന്‍. താഴ്‌വരകളിലെ ലില്ലിപ്പൂവ്.
മണവാളന്‍:
2: മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂപോലെയാണ്, കന്യകമാരുടെയിടയില്‍ എന്റെ ഓമന.
മണവാട്ടി:
3: വനവൃക്ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍മരംപോലെയാണു യുവാക്കന്മാരുടെ മദ്ധ്യത്തില്‍ എന്റെ പ്രാണപ്രിയന്‍. അതിന്റെ തണലില്‍ ഞാനാനന്ദത്തോടെയിരുന്നു; അതിന്റെ ഫലം എന്റെ നാവില്‍ മാധുര്യപൂര്‍ണ്ണമാണ്.
4: വിരുന്നുശാലയിലേക്ക്, അവനെന്നെ കൂട്ടിക്കൊണ്ടുവന്നു; പ്രേമത്തിന്റെ പതാക എനിക്കുമുകളില്‍ പാറി.
5: മുന്തിരിയട തന്ന്, എനിക്കു ശക്തിപകരണമേ; ആപ്പിള്‍പ്പഴം തന്ന് എനിക്കുന്മേഷം നല്കണമേ; ഞാന്‍ പ്രേമപരവശയായിരിക്കുന്നു.
6: അവന്റെ ഇടതുകരം എനിക്കു തലയണയായിരുന്നെങ്കില്‍! അവന്റെ വലതുകരം എന്നെയാലിംഗനംചെയ്തിരുന്നെങ്കില്‍!
മണവാളന്‍:
7: ജറുസലെംപുത്രിമാരേ, പാടത്തെ ചെറുകലമാനുകളുടെയും പേടമാനുകളുടെയുംപേരില്‍ ഞാന്‍ നിങ്ങളോടു കെഞ്ചുന്നു; സമയമാകുംമുമ്പ്, നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ; ഇളക്കിവിടരുതേ.
ഗാനം രണ്ട്
മണവാട്ടി:
8: അതാ, എന്റെ പ്രിയന്റെ സ്വരം! അതാ, മലമുകളിലൂടെ കുതിച്ചുചാടിയും കുന്നുകളില്‍ തുള്ളിച്ചാടിയും അവന്‍ വരുന്നു.
9: എന്റെ പ്രിയന്‍ ചെറുമാനിനെപ്പോലെയോ കലമാന്‍കുട്ടിയെപ്പോലെയോ ആണ്. കിളിവാതിലിലൂടെ നോക്കിക്കൊണ്ട്, അഴികളിലൂടെ ഒളിഞ്ഞു നോക്കിക്കൊണ്ട്, അതാ, അവന്‍ ഭിത്തിക്കു പിന്നില്‍ നില്‍ക്കുന്നു.
10: എന്റെ പ്രിയന്‍ എന്നോടു മന്ത്രിക്കുന്നു.
മണവാളന്‍:
11: എന്റെ ഓമനേ, എന്റെ സുന്ദരീ, എഴുന്നേല്ക്കുക; ഇറങ്ങി വരിക; ഇതാ, ശിശിരം പോയ്മറഞ്ഞു.
12: മഴ മാറിക്കഴിഞ്ഞു. ഭൂമിയില്‍ പുഷ്പങ്ങള്‍ വിരിഞ്ഞുതുടങ്ങി; ഗാനാലാപത്തിന്റെ സമയമായി; അരിപ്രാവുകള്‍ കുറുകുന്നതു നമ്മുടെ നാട്ടില്‍ കേട്ടുതുടങ്ങി.
13: അത്തിമരം കായ്ച്ചുതുടങ്ങി. മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞു സുഗന്ധംപരത്തുന്നു. എന്റെയോമനേ, എന്റെ സുന്ദരീ, എഴുന്നേല്ക്കുക; ഇറങ്ങിവരിക.
14: എന്റെ മാടപ്പിറാവേ, പാറയിടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന നിന്റെ മുഖം ഞാനൊന്നു കാണട്ടെ. ഞാന്‍ നിന്റെ സ്വരമൊന്നു കേള്‍ക്കട്ടെ. നിന്റെ സ്വരം മധുരമാണ്; നിന്റെ മുഖം മനോഹരമാണ്.
തോഴിമാര്‍:
15: മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കുറുക്കന്മാരെ, ആ ചെറുകുറുക്കന്മാരെ, പിടികൂടുക; നമ്മുടെ മുന്തിരിത്തോപ്പു പൂത്തുലയുന്നു.
മണവാട്ടി:
16: എന്റെ ആത്മനാഥന്‍ എന്റേതാണ്; ഞാനവന്റേതും. അവന്‍ തന്റെ ആട്ടിന്‍പറ്റത്തെ ലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു.
17: വെയിലാറി, നിഴലുകള്‍ നീളുംമുമ്പേ, എന്റെ പ്രിയനേ, വരുക; ദുര്‍ഘടപര്‍വ്വതങ്ങളിലെ ചെറുമാനിനെപ്പോലെയോ കലമാന്‍കുട്ടിയെപ്പോലെയോ ആയിരിക്കുക.
അദ്ധ്യായം 3
1: എന്റെ പ്രാണപ്രിയനെ രാത്രിയില്‍ ഞാന്‍ കിടക്കയിലന്വേഷിച്ചു, ഞാനവനെ അന്വേഷിച്ചു; കണ്ടില്ല. ഞാനവനെ വിളിച്ചു; ഉത്തരം കിട്ടിയില്ല.
2: ഞാനെഴുന്നേറ്റു നഗരത്തില്‍ തേടിനടക്കും; തെരുവീഥികളിലും തുറസ്സായ സ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ ഞാന്‍ തിരക്കും. ഞാനവനെയന്വേഷിച്ചു; കണ്ടില്ല.
3: നഗരത്തില്‍ ചുറ്റിനടക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടുമുട്ടി. എന്റെ പ്രാണപ്രിയനെ നിങ്ങള്‍ കണ്ടുവോ, ഞാന്‍ തിരക്കി.
4: ഞാനവരെ കടന്നുപോയതേയുള്ളു; അതാ, എന്റെ പ്രാണപ്രിയന്‍, ഞാന്‍ അവനെപ്പിടിച്ചു. എന്റെ അമ്മയുടെ ഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ഹിച്ചവളുടെ മുറിയിലേക്കു കൊണ്ടുവരാതെ അവനെ ഞാന്‍ വിട്ടില്ല.
മണവാളന്‍:
5: ജറുസലെംപുത്രിമാരേ, പാടത്തെ ചെറുകലമാനുകളുടെയും പേടമാനുകളുടെയുംപേരില്‍ ഞാന്‍ കെഞ്ചുന്നു, സമയമാകുന്നതിനുമുമ്പേ, നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തുകയോ ഇളക്കിവിടുകയോചെയ്യരുതേ.
ഗാനം മൂന്ന്
മണവാട്ടി:
6: മീറയും കുന്തുരുക്കവുംകൊണ്ട്, വ്യാപാരിയുടെ സകല സുഗന്ധചൂര്ണ്ണങ്ങളുംകൊണ്ട്, പരിമളംപരത്തുന്ന ധൂമസ്തംഭംപോലെ മരുഭൂമിയില്‍നിന്ന് ആ വരുന്നതെന്താണ്?
7: സോളമന്റെ പല്ലക്കുതന്നെ; ഇസ്രായേലിന്റെ ശക്തന്മാരില്‍ ശക്തന്മാരായ അറുപതുപേര്‍ അതിന് അകമ്പടിസേവിക്കുന്നു.
8: എല്ലാവരും ഖഡ്ഗധാരികള്‍, എല്ലാവരും യുദ്ധനിപുണന്മാര്‍. രാത്രിയില്‍ ആപത്തുവരാതെ അവര്‍ അരയില്‍ വാള്‍ തൂക്കിയിട്ടിരിക്കുന്നു.
9: സോളമന്‍രാജാവ്, ലബനോനിലെ മരംകൊണ്ട് തനിക്കൊരു പല്ലക്കു നിര്‍മ്മിച്ചു.
10: അവന്‍ അതിന്റെ തണ്ടു വെള്ളികൊണ്ടും ചാരുന്നിടം സ്വര്‍ണ്ണംകൊണ്ടും ഇരിപ്പിടം ജറുസലെംപുത്രിമാര്‍ മനോഹരമായി നെയ്‌തെടുത്ത രക്താംബരംകൊണ്ടും പൊതിഞ്ഞു.
11: സീയോന്‍ പുത്രിമാരേ, തന്റെ വിവാഹദിനത്തില്‍, ഹൃദയത്തില്‍ ആനന്ദമലതല്ലിയ ദിനത്തില്‍, മാതാവണിയിച്ച കിരീടത്തോടുകൂടിയ സോളമന്‍രാജാവിനെ വന്നുകാണുക.
അദ്ധ്യായം 4
മണവാളന്‍:
1: എന്റെ പ്രിയേ, നീ സുന്ദരിയാണ്; നീ അതീവ സുന്ദരിതന്നെ. മൂടുപടത്തിനുള്ളില്‍ നിന്റെ കണ്ണുകള്‍ ഇണപ്രാവുകളെപ്പോലെയാണ്. ഗിലയാദ് മലഞ്ചെരുവുകളിലേക്കിറങ്ങിവരുന്ന കോലാട്ടിന്‍പറ്റത്തെപ്പോലെയാണു നിന്റെ കേശഭാരം.
2: രോമം കത്രിച്ചു കുളികഴിഞ്ഞുവരുന്ന ആട്ടിന്‍കൂട്ടംപോലെ വെണ്മയുള്ളതാണു നിന്റെ ദന്തനിര. അതൊന്നൊഴിയാതെ നിരയൊത്തിരിക്കുന്നു.
3: നിന്റെ അധരം ചെന്നൂലുപോലെയാണ്. നിന്റെ മൊഴികള്‍ മധുവൂറുന്നതാണ്. മൂടുപടത്തിനുള്ളില്‍ നിന്റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതികള്‍പോലെയാണ്.
4: നിന്റെ കഴുത്ത് ആയുധശാലയായി നിര്‍മ്മിച്ച ദാവീദിന്റെ ഗോപുരംപോലെയാണ്. വീരന്മാരുടെ പരിചകള്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ നിന്റെ കണ്ഠാഭരണം ശോഭിക്കുന്നു.
5: നിന്റെ സ്തനങ്ങള്‍ ലില്ലികള്‍ക്കിടയില്‍മേയുന്ന ഇരട്ടമാന്‍കുട്ടികളെപ്പോലെയാണ്.
6: വെയില്‍മാറി, നിഴല്‍മായുമ്പോള്‍ മീറാമലയിലും കുന്തുരുക്കക്കുന്നിലും ഞാനോടിച്ചെല്ലും.
7: എന്റെ ഓമനേ, നീ സര്വ്വാംഗസുന്ദരിയാണ്; നീ എത്ര അവികലയാണ്.
8: എന്റെ മണവാട്ടീ, ലബനോനില്‍നിന്ന് എന്റെകൂടെ വരുക. അതേ, ലബനോനില്‍നിന്ന് എന്റെകൂടെ പോരുക. അമാനാക്കൊടുമുടിയില്‍നിന്ന് ഇറങ്ങിപ്പോരുക. സെനീറിന്റെയും ഹെര്‍മോന്റെയും കൊടുമുടികളില്‍നിന്ന്, സിംഹങ്ങളുടെ ഗുഹകളില്‍നിന്ന് പുള്ളിപ്പുലികള്‍ വിഹരിക്കുന്ന മലകളില്‍നിന്ന്, ഇറങ്ങിവരുക.
9: എന്റെ സോദരീ, എന്റെ മണവാട്ടീ, നീയെന്റെ ഹൃദയംകവര്‍ന്നിരിക്കുന്നു. നിന്റെ ഒറ്റക്കടാക്ഷംകൊണ്ട്, നിന്റെ കണ്ഠാഭരണത്തിലെ ഒറ്റരത്നംകൊണ്ട് എന്റെ ഹൃദയം കവര്‍ന്നെടുത്തിരിക്കുന്നു.
10: എന്റെ സോദരീ, എന്റെ മണവാട്ടീ, നിന്റെ പ്രേമം എത്ര മാധുര്യമുള്ളത്! നിന്റെ പ്രേമം വീഞ്ഞിനെക്കാള്‍ എത്ര ശ്രേഷ്ഠം! നിന്റെ തൈലം ഏതു സുഗന്ധദ്രവ്യത്തെക്കാളും സുരഭിലമാണ്.
11: എന്റെ മണവാട്ടീ, നിന്റെയധരം അമൃതം പൊഴിക്കുന്നു. തേനും പാലും നിന്റെ നാവിലൂറുന്നു. നിന്റെ വസ്ത്രങ്ങളുടെ തൂമണം, ലബനോനിലെ സുഗന്ധദ്രവ്യംപോലെയാണ്.
12: അടച്ചുപൂട്ടിയ ഉദ്യാനമാണെന്റെ സോദരി; എന്റെ മണവാട്ടി അടച്ചഉദ്യാനമാണ്, മുദ്രവച്ച നീരുറവ.
13: മാതളത്തോട്ടം നിന്നില്‍ വളരുന്നു; അതു വിശിഷ്ടഫലം പുറപ്പെടുവിക്കുന്നു. മൈലാഞ്ചിയും ജടാമാഞ്ചിയും നിന്നിലുണ്ട്
14: ജടാമഞ്ചിയും കുങ്കുമവും വയമ്പും ഇലവംഗവും സകലവിധ കുന്തുരുക്കവൃക്ഷങ്ങളും മീറയും കറ്റാര്‍വാഴയും എല്ലാവിധ മികച്ച സുഗന്ധദ്രവ്യങ്ങളും അവിടെയുണ്ട്.
15: ഉദ്യാനത്തിലെയുറവയാണു നീ; ജീവജലത്തിന്റെ കിണര്‍, ലബനോനില്‍നിന്നൊഴുകുന്ന അരുവി.
മണവാട്ടി:
16: വടക്കന്‍കാറ്റേ, ഉണരുക, തെക്കന്‍കാറ്റേ, വരുക; എന്റെ ഉദ്യാനത്തില്‍ വീശുക. അതിന്റെ പരിമളം വിദൂരത്തും പരക്കട്ടെ. എന്റെ പ്രാണപ്രിയന്‍ അവന്റെ ഉദ്യാനത്തില്‍ വരട്ടെ; അതിന്റെ വിശിഷ്ടഫലങ്ങള്‍ ആസ്വദിക്കട്ടെ.
അദ്ധ്യായം 5
മണവാളന്‍:
1: എന്റെ സോദരീ, എന്റെ മണവാട്ടീ, ഞാന്‍ എന്റെ പൂന്തോപ്പിലേക്കു വരുന്നു. ഞാന്‍ സുഗന്ധദ്രവ്യങ്ങളും മീറയും സംഭരിക്കുന്നു. തേനും തേന്‍കട്ടയും ഞാനാസ്വദിക്കുന്നു. ഞാന്‍ വീഞ്ഞും പാലും കുടിക്കുന്നു. തിന്നുക, തോഴന്മാരേ കുടിക്കുക, കാമുകന്മാരേ, കുടിച്ചുമദിക്കുക.
ഗാനം നാല്
മണവാട്ടി:
2: ഞാനുറങ്ങി; പക്ഷേ, എന്റെ ഹൃദയംഉണര്‍ന്നിരുന്നു. അതാ, എന്റെ പ്രിയന്‍ വാതിലില്‍ മുട്ടുന്നു.
മണവാളന്‍:
എന്റെ സോദരീ, എന്റെ പ്രിയേ, എന്റെ മാടപ്പിറാവേ, എന്റെ പൂര്ണ്ണവതീ, തുറന്നുതരുക. എന്റെ തല തുഷാരബിന്ദുക്കള്‍കൊണ്ടും എന്റെ മുടി മഞ്ഞുതുള്ളികള്‍കൊണ്ടും നനഞ്ഞിരിക്കുന്നു.
മണവാട്ടി:
3: ഞാനെന്റെ അങ്കി ഊരിക്കളഞ്ഞു; ഞാനതെങ്ങനെ അണിയും? ഞാനെന്റെ പാദങ്ങള്‍ കഴുകി; ഞാനിനിയെങ്ങനെ മണ്ണില്‍ ചവിട്ടും?
4: എന്റെ പ്രിയന്‍ വാതില്‍ക്കൊളുത്തില്‍ പിടിച്ചു. എന്റെ ഹൃദയം ആനന്ദംകൊണ്ടു തുള്ളിച്ചാടി.
5: എന്റെ പ്രിയനു തുറന്നുകൊടുക്കാന്‍ ഞാനെഴുന്നേറ്റു; എന്റെ കൈയില്‍നിന്നു മീറയും എന്റെ വിരലുകളില്‍നിന്നു മീറത്തുള്ളിയും വാതില്‍കൊളുത്തില്‍ ഇറ്റുവീണു.
6: എന്റെ പ്രിയനായി ഞാന്‍ കതകു തുറന്നു; പക്ഷേ, അവന്‍ അപ്പോഴേക്കും പോയിക്കഴിഞ്ഞിരുന്നു. അവന്‍ സംസാരിച്ചപ്പോള്‍ എന്റെ ഹൃദയം പരവശമായി. ഞാനവനെയന്വേഷിച്ചു; കണ്ടെത്തിയില്ല. ഞാനവനെ വിളിച്ചു; അവന്‍ വിളികേട്ടില്ല.
7: കാവല്‍ക്കാര്‍ നഗരത്തിലൂടെ ചുറ്റിക്കറങ്ങുമ്പോള്‍ എന്നെക്കണ്ടു; അവരെന്നെതല്ലി, അവരെന്നെ മുറിവേല്പിച്ചു. അവരെന്റെയങ്കി കവര്‍ന്നെടുത്തു. മതിലുകളുടെ ആ കാവല്‍ക്കാര്‍തന്നെ.
8: ജറുസലെംപുത്രിമാരേ, ഞാന്‍ കെഞ്ചുന്നു: എന്റെ പ്രിയനെ കണ്ടാല്‍ ഞാന്‍ പ്രേമാതുരയാണെന്ന് അവനെയറിയിക്കണമേ.
തോഴിമാര്‍:
9: മാനിനിമാരില്‍ അതിസുന്ദരീ, ഇതര കാമുകന്മാരെക്കാള്‍ നിന്റെ കാമുകന് എന്തു മേന്മയാണുള്ളത്? ഞങ്ങളോടിങ്ങനെ കെഞ്ചാന്‍മാത്രം, നിന്റെ കാമുകന് മറ്റുകാമുകന്മരെക്കാള്‍ എന്തു മേന്മ?
മണവാട്ടി:
10: എന്റെ പ്രിയന്‍ അരുണനെപ്പോലെ തേജസ്സുറ്റവന്‍; പതിനായിരങ്ങളില്‍ അതിശ്രേഷ്ഠന്‍.
11: അവന്റെ ശിരസ്സു തനിത്തങ്കമാണ്. കാക്കക്കറുപ്പുള്ള അവന്റെ അളകാവലി തിരമാലയ്ക്കു തുല്യം.
12: അവന്റെ കണ്ണുകള്‍ അരുവിക്കരയിലെ പ്രാവുകളെപ്പോലെയാണ്. പാലില്‍ കുളിച്ചു തൂവലൊതുക്കിയ അരിപ്രാവുകളെപ്പോലെതന്നെ.
13: അവന്റെ കവിളുകള്‍ സുഗന്ധദ്രവ്യങ്ങളുടെ തടങ്ങള്‍പോലെയാണ്; അവിടെനിന്നു പരിമളം പൊഴിയുന്നു അവന്റെ അധരം ലില്ലിപ്പൂക്കളാണ്; അവിടെനിന്നു നറുംപശദ്രവം ഇറ്റുവീഴുന്നു.
14: അവന്റെ ഭുജങ്ങള്‍ രത്നംപതിച്ച സുവര്‍ണ്ണദണ്ഡുകള്‍; അവന്റെ ശരീരം ഇന്ദ്രനീലംപതിച്ച ദന്തനിര്‍മ്മിതിയാണ്.
15: അവന്റെ കാലുകള്‍ സുവര്‍ണ്ണതലത്തിലുറപ്പിച്ച വെണ്ണക്കല്‍ സ്തംഭങ്ങള്‍. അവന്റെയാകാരം ലബനോനിലെ വിശിഷ്ടമായ ദേവദാരുപോലെ.
16: അവന്റെ മൊഴികള്‍ അതിമധുരമാണ്; എല്ലാംകൊണ്ടും അഭികാമ്യനാണവന്‍. ജറുസലെംപുത്രിമാരേ, ഇതാണെന്റെ പ്രിയന്‍, ഇതാണെന്റെ തോഴന്‍.
അദ്ധ്യായം 6
തോഴിമാര്‍:
1: അംഗനമാരില്‍ അഴകാര്‍ന്നവളേ, നിന്റെ പ്രിയനെങ്ങുപോയി? എങ്ങോട്ടാണു നിന്റെ പ്രിയന്‍ പിരിഞ്ഞുപോയത്? പറയൂ, നിന്നോടൊപ്പം ഞങ്ങളുമവനെ തേടിവരാം.
മണവാട്ടി:
2: എന്റെ പ്രാണപ്രിയന്‍ തന്റെ ഉദ്യാനത്തിലേക്ക്, സുഗന്ധദ്രവ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയി; തന്റെ ആട്ടിന്‍പറ്റത്തെ മേയ്ക്കാനും, ലില്ലിപ്പൂക്കള്‍ ശേഖരിക്കാനുംതന്നെ.
3: ഞാനെന്റെ പ്രിയന്റേതാണ്; എന്റെ പ്രിയനെന്റേതും. അവന്‍ ആട്ടിന്‍പറ്റത്തെ ലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു.
ഗാനം അഞ്ച്
മണവാളന്‍:
4: എന്റെ പ്രിയേ, നീ തിര്‍സാനഗരംപോലെ മനോഹരിയാണ്; ജറുസലെംപോലെ സുന്ദരിയും. കൊടിക്കൂറകളേന്തിവരുന്ന സൈന്യംപോലെ നീ ഭയദയുമാണ്.
5: നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക. അതെന്നെ വിവശനാക്കുന്നു. നിന്റെ തലമുടി ഗിലയാദ് മലഞ്ചെരിവുകളിലേക്കിറങ്ങിവരുന്ന കോലാട്ടിന്‍പറ്റംപോലെയാണ്.
6: കുളികഴിഞ്ഞു വരുന്ന ചെമ്മരിയാടുകളെപ്പോലെ ഒന്നൊഴിയാതെ നിരയൊത്തതാണു നിന്റെ പല്ലുകള്‍
7: മൂടുപടത്തില്‍ മറഞ്ഞ നിന്റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതിപോലെയാണ്.
8: അറുപതു രാജ്ഞിമാരും എണ്‍പത് ഉപനാരികളും എണ്ണമറ്റ കന്യകമാരുമുണ്ട്.
9: എന്നാല്‍ എന്റെ മാടപ്രാവ്, എന്റെ പൂര്‍ണ്ണവതി, ഒരുവള്‍മാത്രം. അമ്മയ്ക്കവള്‍ ഓമനയാണ്; ഉദരത്തില്‍ വഹിച്ചവള്‍ക്ക് അവളവികലയാണ്. കന്യകമാര്‍ അവളെക്കണ്ട് ഭാഗ്യവതിയെന്നു വിളിച്ചു. രാജ്ഞിമാരും ഉപനാരികളും അങ്ങനെതന്നെ അവളെ പുകഴ്ത്തി.
10: ഉഷസ്സുപോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയുമായ ഇവളാരാണ്?
11: ഞാന്‍ ബദാംതോട്ടത്തിലേക്കിറങ്ങിച്ചെന്നു; താഴ്വരയിലെ പൂങ്കുലകള്‍ കാണാന്‍, മുന്തിരിവള്ളികള്‍ മൊട്ടിട്ടോ എന്നറിയാന്‍, മാതളമരങ്ങള്‍ പൂവിട്ടോ എന്നു നോക്കാന്‍.
മണവാട്ടി:
12: ഞാനറിയാതെതന്നെ എന്റെ ഭാവനയെന്നെ രഥത്തില്‍ എന്റെ നാഥന്റെയരികിലിരുത്തി.
തോഴിമാര്‍:
13: ഷൂലാംകന്യകേ, മടങ്ങിവരൂ. മടങ്ങിവരൂ, ഞങ്ങള്‍ നിന്നെയൊന്നു കണ്ടുകൊള്ളട്ടെ. രണ്ടു സംഘങ്ങളുടെ മദ്ധ്യത്തില്‍ നൃത്തംചെയ്യുന്ന ഷൂലാംകന്യകയെ നിങ്ങളെന്തിനു തുറിച്ചുനോക്കുന്നു?
അദ്ധ്യായം 7
മണവാളന്‍:
1: രാജകുമാരീ, പാദുകമണിഞ്ഞ നിന്റെ പാദങ്ങള്‍ എത്ര മനോഹരം! സമര്‍ത്ഥനായ ശില്പിതീര്‍ത്ത കോമളമായ രത്നഭൂഷണംപോലെയാണു നിന്റെ നിതംബം.
2: സുരഭിലമായ വീഞ്ഞൊഴിയാത്ത വൃത്തമൊത്ത പാനപാത്രമാണു നിന്റെ നാഭി. ലില്ലിപ്പൂക്കളതിരിട്ട ഗോതമ്പുകൂനയാണു നിന്റെയുദരം
3: ഇരട്ടപിറന്ന മാന്‍കുട്ടികളെപ്പോലെയാണു നിന്റെ സ്തനങ്ങള്‍.
4: ദന്തനിര്‍മ്മിതമായ ഗോപുരംപോലെയാണു നിന്റെ കഴുത്ത്. ഹെഷ്‌ബോണിലെ ബേത്റബീംകവാടത്തിനരികിലുള്ള കുളങ്ങള്‍പോലെയാണു നിന്റെ നയനങ്ങള്‍. ദമാസ്ക്കസിലേക്കു നോക്കിനില്‍ക്കുന്ന ലബനോന്‍ ഗോപുരംപോലെയാണു നിന്റെ നാസിക.
5: കാര്‍മ്മല്‍മലപോലെ നിന്റെ ശിരസ്സുയര്‍ന്നുനില്‍ക്കുന്നു. നിന്റെ, ഒഴുകുന്ന അളകാവലി, രക്താംബരംപോലെയാണ്. നിന്റെ അളകങ്ങള്‍, രാജാവിനെ തടവിലാക്കാന്‍പോന്നതാണ്.
6: പ്രിയേ, ആനന്ദദായിനീ, നീയെത്ര സുന്ദരിയാണ്. എത്ര ഹൃദയഹാരിണിയാണ്!
7: ഈന്തപ്പനപോലെ പ്രൗഢിയുറ്റവളാണു നീ; നിന്റെ സ്തനങ്ങള്‍ അതിന്റെ കുലകള്‍പോലെയാണ്.
8: ഞാന്‍ ഈന്തപനയില്‍ കയറും; അതിന്റെ കൈകളില്‍ പിടിക്കും. നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലകള്‍പോലെയും നിന്റെ ശ്വാസം ആപ്പിളിന്റേ തുപോലെ സുഗന്ധമുള്ളതുമായിരിക്കട്ടെ.
9: അധരങ്ങളിലൂടെയും ദന്തങ്ങളിലൂടെയും മൃദുവായൊഴുകിയിറങ്ങുന്ന ഉത്തമമായ വീഞ്ഞുപോലെയായിരിക്കട്ടെ, നിന്റെ ചുംബനങ്ങള്‍.
മണവാട്ടി:
10: ഞാനെന്റെ പ്രിയന്റേതാണ്; അവനെന്നെയാണു കാംക്ഷിക്കുന്നത്.
11: എന്റെ പ്രിയനേ, വരൂ, നമുക്കു വയലിലേക്കു പോകാം. ഗ്രാമത്തിലുറങ്ങാം.
12: രാവിലെ നമുക്കു മുന്തിരിത്തോട്ടത്തിലേക്കു പോകാം. മുന്തിരി മൊട്ടിട്ടോ എന്നു നോക്കാം. മുന്തിരിപ്പൂക്കള്‍ വിടര്‍ന്നോ എന്നു നോക്കാം. മാതളനാരകം പൂവിട്ടോ എന്നന്വേഷിക്കാം. അവിടെവച്ചു നിനക്കു ഞാന്‍ എന്റെ പ്രേമം പകരാം.
13: ദുദായിപ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്‍ക്കല്‍ എല്ലാ വിശിഷ്ടഫലങ്ങളുമുണ്ട്. പ്രിയനേ, പഴുത്തതും ഉണങ്ങിയതുമെല്ലാം നിനക്കായൊരുക്കിയിരിക്കുന്നു.
അദ്ധ്യായം 8
1: നീ സഹോദരനായിരുന്നെങ്കില്‍, എന്റെയമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്നവനെങ്കില്‍, പുറത്തുവച്ചും എനിക്കു നിന്നെ ചുംബിക്കാമായിരുന്നു; ആരുമെന്നെ നിന്ദിക്കുകയില്ല.
2: ഞാന്‍ നിന്നെ എന്റെ അമ്മയുടെ ഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ അറയിലേക്കു കൂട്ടിക്കൊണ്ടുപോകുമായിരുന്നു. സുരഭിലമായ വീഞ്ഞും എന്റെ മാതളനാരങ്ങയുടെ രസവും ഞാന്‍ നിനക്കു നല്കുമായിരുന്നു.
3: അവന്റെ ഇടതുകരം എന്റെ തലയിണയായിരുന്നെങ്കില്‍! വലതുകരമെന്നെ ആലിംഗനംചെയ്തിരുന്നെങ്കില്‍!
മണവാളന്‍:
4: ജറുസലെംപുത്രിമാരേ, സമയമാകുംമുമ്പു നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ, ഇളക്കിവിടരുതേ.
ഗാനം ആറ്
തോഴിമാര്‍:
5: ആത്മനാഥനെച്ചാരി, വിജനപ്രദേശത്തുനിന്നു വരുന്ന ഇവളാരാണ്?
മണവാളന്‍:
ആപ്പിള്‍മരച്ചുവട്ടില്‍വച്ചു ഞാന്‍ നിന്നെയുണര്‍ത്തി. അവിടെ നിന്റെ അമ്മ ഈറ്റുനോവനുഭവിച്ചു നിന്നെ പ്രസവിച്ചു. നിന്നെ പ്രസവിച്ചവള്‍ അവിടെവച്ചാണു പ്രസവവേദനയനുഭവിച്ചത്.
6: നിന്റെ ഹൃദയത്തില്‍ മുദ്രയായും നിന്റെ കരത്തിലടയാളമായും എന്നെ പതിക്കുക. പ്രേമം മരണത്തെപ്പോലെ ശക്തമാണ്. അസൂയ, ശവക്കുഴിപോലെ ക്രൂരവുമാണ്. അതിന്റെ ജ്വാലകള്‍ തീജ്ജ്വാലകളാണ്, അതിശക്തമായ തീജ്ജ്വാല,
7: ജലസഞ്ചയങ്ങള്‍ക്കു പ്രേമാഗ്നിയെ കെടുത്താനാവില്ല; പ്രവാഹങ്ങള്‍ക്ക് അതിനെ ആഴ്ത്താന്‍കഴിയുകയുമില്ല. പ്രേമം വിലയ്ക്കുവാങ്ങാന്‍ സര്‍വ്വസമ്പത്തും കൊടുത്താലും അതപഹാസ്യമാവുകയേയുള്ളു.
സഹോദരന്മാര്‍:
8: നമുക്കൊരു കുഞ്ഞുസഹോദരിയുണ്ട്. അവളുടെ സ്തനങ്ങള്‍ വളര്‍ന്നിട്ടില്ല. നമ്മുടെ സഹോദരിക്കുവേണ്ടി, വിവാഹാലോചനവരുമ്പോള്‍ നമ്മളെന്തുചെയ്യും?
9: അവള്‍ ഒരു മതിലായിരുന്നെങ്കില്‍ ഒരു വെള്ളിഗോപുരം പണിയാമായിരുന്നു. അവള്‍ ഒരു കവാടമായിരുന്നെങ്കില്‍ നമുക്കു ദേവദാരുപ്പലകകൊണ്ടു കതകുണ്ടാക്കാമായിരുന്നു.
മണവാട്ടി:
10: ഞാനൊരു മതിലാണ്; സ്തനങ്ങളാണു ഗോപുരങ്ങള്‍. അപ്പോള്‍ അവന്റെ ദൃഷ്ടിയില്‍ ഞാന്‍ സമാധാനംകണ്ടെത്തി.
മണവാളന്‍:
11: സോളമന് ബാല്‍ഹമോണിലൊരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. അവന്‍ മുന്തിരിത്തോട്ടം പാട്ടത്തിനു കൊടുത്തു. ഓരോരുത്തനും ആയിരം വെള്ളിനാണയങ്ങള്‍ പാട്ടം കൊടുക്കേണ്ടിയിരുന്നു.
12: എന്റെ മുന്തിരിത്തോട്ടമാകട്ടെ, എന്റേതുമാത്രമാണ്. സോളമന്‍, നിനക്ക് ആയിരമുണ്ടായിക്കൊള്ളട്ടെ, കൃഷിക്കാര്‍ക്ക് ഇരുനൂറുമുണ്ടായിക്കൊള്ളട്ടെ.
13: ഉദ്യാനത്തില്‍ വസിക്കുന്നവളേ, എന്റെ തോഴിമാര്‍ നിന്റെ സ്വരം ശ്രദ്ധിച്ചുകേള്‍ക്കുന്നു. ഞാനുമതു കേള്‍ക്കട്ടെ.
മണവാട്ടി:
14: എന്റെ പ്രിയനേ, വേഗംവരുക. സുഗന്ധദ്രവ്യങ്ങളുടെ മലകളില്‍ കലമാന്‍കുട്ടിയെപ്പോലെയോ ചെറുമാന്‍പേടയെപ്പോലെയോ വേഗം വരുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ