അദ്ധ്യായം 11
1: ജ്ഞാനം താഴ്ന്നവനെ ഉയര്‍ത്തി, പ്രഭുക്കന്മാരോടൊപ്പമിരുത്തുന്നു.
2: അഴകിന് അമിതവില കല്പിക്കരുത്. അഴകില്ലെന്നോര്‍ത്ത് അവഗണിക്കരുത്.
3: പറക്കുന്ന ജീവികളില്‍ തേനീച്ചയെത്ര ചെറുത്! എന്നാല്‍, അതുല്പാദിപ്പിക്കുന്ന വസ്തു മാധുര്യമുള്ളവയില്‍ അതിശ്രേഷ്ഠം.
4: വസ്ത്രമോടിയിലഹങ്കരിക്കരുത്, ബഹുമാനിതനാകുമ്പോള്‍ ഞെളിയരുത്, എന്തെന്നാല്‍, കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മയകരവും മനുഷ്യദൃഷ്ടിക്ക് അഗോചരവുമാണ്.
5: കിരീടധാരികള്‍ തറപറ്റുന്നു; ഒന്നുമല്ലാത്തവന് കിരീടമണിയുന്നു.
6: എത്രയോ മന്നന്മാര്‍ അവമാനിതരായിട്ടുണ്ട്! എത്രയോ പ്രസിദ്ധന്മാര്‍ കരുണയ്ക്കു കൈക്കുമ്പിള്‍ നീട്ടിയിട്ടുണ്ട്!
സംയമനം പാലിക്കുക
7: അന്വേഷിച്ചറിയാതെ കുറ്റമാരോപിക്കരുത്; ആദ്യം ആലോചന, പിന്നെ ശാസനം.
8: കേള്‍ക്കുന്നതിനുമുമ്പു മറുപടി പറയരുത്; ഇടയ്ക്കുകയറിപ്പറയരുത്.
9: വേണ്ടാത്തകാര്യത്തില്‍ തലയിടരുത്; പാപികളുടെ വിധിത്തീര്‍പ്പില്‍ പങ്കാളിയാകരുത്.
10: മകനേ, പലകാര്യങ്ങളില്‍ ഒന്നിച്ചിടപെടരുത്; കാര്യങ്ങളേറിയാല് തെറ്റുപറ്റാനെളുപ്പമുണ്ട്. പലതിന്റെ പുറകേ ഓടിയാല്‍ ഒന്നും പൂര്‍ത്തിയാകുകയില്ല; പിന്നെ ഒഴിഞ്ഞുമാറാന്‍ നോക്കിയാല്‍ രക്ഷപെടുകയുമില്ല.
11: നിരന്തരം അദ്ധ്വാനിക്കുകയും ക്ലേശിക്കുകയുംചെയ്തിട്ടും ദാരിദ്ര്യമൊഴിയാത്തവരുണ്ട്.
12: വേറെ ചിലര്‍, മന്ദഗതിക്കാരും ബലഹീനരും സഹായാര്‍ത്ഥികളും അതീവ ദരിദ്രരുമാണ്; എന്നാല്‍, കര്‍ത്താവവരെ കടാക്ഷിച്ച്, ദയനീയാവസ്ഥയില്‍നിന്ന് ഉയര്‍ത്തുന്നു.
13: അനേകരെ വിസ്മയിപ്പിക്കുമാറ് അവിടുന്നവര്‍ക്കു മാന്യസ്ഥാനം നല്കുന്നു.
14 - 16: ഭാഗ്യവും നൈര്‍ഭാഗ്യവും ജീവനും മരണവും ദാരിദ്ര്യവും ഐശ്വര്യവും കര്‍ത്താവില്‍നിന്നു വരുന്നു.
17: കര്‍ത്താവിന്റെ ദാനങ്ങള്‍ ദൈവഭക്തനില്നിന്നൊഴിയുന്നില്ല; ദൈവകൃപ, ശാശ്വതമായ ഐശ്വര്യം പ്രദാനംചെയ്യും.
18: നിരന്തരമായ പ്രയത്നംകൊണ്ടും ലോഭംകൊണ്ടും ധനികരാകുന്നവരുണ്ട്; ഇതാണവരുടെ നേട്ടം.
19: ഞാന്‍ വിശ്രമംകണ്ടെത്തി; എന്റെ സമ്പത്തില്‍ ഞാന്‍ ആനന്ദിക്കുമെന്ന് അവന്‍ പറയുന്നു; എല്ലാം വെടിഞ്ഞ് ലോകംവിടാന്‍ എത്രനേരമുണ്ടെന്ന് അവനറിയുന്നില്ല
ദൈവത്തിലാശ്രയം
20: നിന്റെ കര്‍ത്തവ്യങ്ങള്‍ നിഷ്ഠയോടെയനുഷ്ഠിക്കുക; വാര്‍ദ്ധക്യംവരെ ജോലിചെയ്യുക.
21: പാപിയുടെ നേട്ടങ്ങളില്‍ അസൂയ വേണ്ടാ; കര്‍ത്താവില്‍ ശരണംവച്ചു നിന്റെ ജോലി ചെയ്യുക; ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിന് ഒരു നിമിഷംമതി.
22: കര്‍ത്താവിന്റെ അനുഗ്രഹമാണു ദൈവഭക്തനു സമ്മാനം; അതു ക്ഷണനേരംകൊണ്ടു പൂവണിയുന്നു.
23: എനിക്കിനിയെന്തുവേണം, എന്തുസന്തോഷമാണ് ഇനിക്കിട്ടാനുള്ളത് എന്നു നീ പറയരുത്.
24: എനിക്കു വേണ്ടതെല്ലാമുണ്ട്, എന്താപത്തു വരാനാണ് എന്നും പറയരുത്.
25: ഐശ്വര്യത്തില്‍ കഷ്ടത വിസ്മരിക്കപ്പെടുന്നു; കഷ്ടതയില്‍ ഐശ്വര്യവും.
26: മൃത്യുദിനത്തിലും പ്രവൃത്തിക്കൊത്ത പ്രതിഫലംനല്കാന്‍ കര്‍ത്താവിനു കഴിയും.
27: ഒരു നാഴികനേരത്തെ വേദന, കഴിഞ്ഞകാലത്തെ സുഖങ്ങള്‍ മുഴുവന്‍ മായിച്ചുകളയുന്നു; ജീവിതാന്തത്തില്‍ മനുഷ്യന്റെ യഥാര്‍ത്ഥസ്വഭാവം വെളിപ്പെടും.
28: മരിക്കുംമുമ്പ് ആരെയും ഭാഗ്യവാനെന്നു വിളിക്കരുത്; മരണത്തിലൂടെയാണു മനുഷ്യനെയറിയുക.
യഥാര്‍ത്ഥ സ്നേഹിതന്‍
29: എല്ലാവരെയും വീട്ടിലേക്കു വിളിക്കരുത്; കൗശലക്കാരന്റെ ഉപായങ്ങള്‍ നിരവധിയാണ്.
30: കൂട്ടിലടച്ച പക്ഷിയെപ്പോലെയാണ് അഹങ്കാരിയുടെ മനസ്സ്; ചാരനെപ്പോലെ അവന്‍ നിന്റെ ദൗര്‍ബല്യങ്ങള്‍ ഉറ്റുനോക്കുന്നു.
31: നന്മയെ തിന്മയാക്കാന്‍ അവന്‍ നോക്കിയിരിക്കുകയാണ്; സത്പ്രവൃത്തികളിലും അവന്‍ കുറ്റം കണ്ടുപിടിക്കും.
32: കാട്ടുതീപടര്‍ത്താന്‍ ഒരു കനല്‍ മതി; രക്തച്ചൊരിച്ചിലിന് അവസരംപാര്‍ത്തിരിക്കുകയാണു പാപി.
33: നീചനെ സൂക്ഷിക്കുക; അവന്റെ മനസ്സുനിറയെ തിന്മയാണ്; അവന്‍ നിന്റെമേല്‍ മായാത്ത കറപുരട്ടും.
34: അപരിചിതനെ വീട്ടില്‍ക്കയറ്റിയാല്‍ അവന്‍ നിന്നെ ദ്രോഹിക്കും; സ്വഭവനത്തില്‍ നീ അന്യനായിത്തീരും.
അദ്ധ്യായം 12
1: അര്‍ഹതനോക്കിവേണം ദയകാണിക്കാന്‍; അതിനു ഫലമുണ്ടാകും.
2: ദൈവഭക്തനു നന്മചെയ്താല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍നിന്നല്ലെങ്കില്‍ കര്‍ത്താവില്‍നിന്ന്.
3: തിന്മയില്‍ മുഴുകുന്നവനും, ഭിക്ഷകൊടുക്കാത്തവനും നന്മവരുകയില്ല.
4: ദൈവഭക്തനു നല്‍കുക; പാപിയെ സഹായിക്കരുത്.
5: എളിയവനു നന്മചെയ്യുക; എന്നാല്‍, ദൈവഭയമില്ലാത്തവനെ സഹായിക്കരുത്; അവനു ഭക്ഷണം കൊടുക്കരുത്; അവന്‍ നിന്നെ കീഴടക്കും; നന്മയ്ക്കുപകരം ഇരട്ടി ദ്രോഹമായിരിക്കും അവന്‍ ചെയ്യുക.
6: അത്യുന്നതന്‍ പാപികളെ വെറുക്കുകയും ശിക്ഷിക്കുകയുംചെയ്യുന്നു.
7: നല്ലവനെ സഹായിക്കുക; പാപിയെ അരുത്.
8: ഐശ്വര്യത്തില്‍ സ്നേഹിതനെയറിയാന്‍ സാധിക്കുകയില്ല; കഷ്ടതയില്‍ ശത്രു മറഞ്ഞിരിക്കുകയുമില്ല.
9: ഒരുവന് ഐശ്വര്യമുണ്ടാകുമ്പോള്‍ ശത്രുക്കള്‍ ദുഃഖിക്കുന്നു; കഷ്ടതയില്‍ സ്നേഹിതന്മാര്‍പോലും അകന്നുപോകും.
10: ശത്രുവിനെ ഒരിക്കലും വിശ്വസിക്കരുത്; ചെമ്പിലെ ക്ലാവെന്നപോലെ അവന്റെ ദുഷ്ടത നിന്നെ നശിപ്പിക്കും.
11: അവന്‍ അതിവിനയത്തോടെ കെഞ്ചിയാലും കരുതലോടെയിരിക്കുക; ഓട്ടുകണ്ണാടി തുടച്ചുമിനുക്കുന്നവനെപ്പോലെ ജാഗരൂകതകാണിക്കുക; എത്രതുടച്ചാലും ക്ലാവു വീണ്ടുംവരും.
12: അവനെ അടുത്തിരുത്തരുത്; അവന്‍ നിന്റെ സ്ഥാനം കരസ്ഥമാക്കും. നിന്റെ വലതുവശത്തിരിക്കാന്‍ അവനെയനുവദിക്കരുത്; അവന്‍ നിന്റെ ബഹുമാന്യസ്ഥാനമപഹരിക്കും; അപ്പോള്‍ എന്റെ വാക്കുകളുടെ പൊരുള്‍, നീ ദുഃഖത്തോടെ മനസ്സിലാക്കും.
13: പാമ്പാട്ടിയെ പാമ്പുകടിച്ചാല്‍ ആര്‍ക്കു സഹതാപംതോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടംവന്നാല്‍ ആര്‍ക്കനുകമ്പതോന്നും?
14: പാപിയുമായി സഹവസിക്കുകയും പാപങ്ങളില്‍ മുഴുകുകയും ചെയ്യുന്നവനോട് ആര്‍ക്കും സഹതാപംതോന്നുകയില്ല.
15: അവന്‍ നിന്നോടൊത്തു കഴിഞ്ഞാലും, നീ വീഴാന്‍തുടങ്ങിയാല്‍ മാറിക്കളയും.
16: ശത്രു മധുരമായി സംസാരിച്ചാലും കുഴിയില്‍ച്ചാടിക്കാനായിരിക്കും അവന്റെയാലോചന; അവന്‍ കണ്ണീരൊഴുക്കിയാലും അവസരംവരുമ്പോള്‍, ശമിക്കാത്ത രക്തദാഹമുണരും.
17: നിനക്കാപത്തുവരുമ്പോള്‍ അവന്‍ നിന്നെ സമീപിക്കും; സഹായം നടിച്ചുകൊണ്ടു കുതികാലില്‍ച്ചവിട്ടി, അവന്‍ നിന്നെ വീഴ്ത്തും.
18: അപ്പോള്‍, അവന്‍ തലകുലുക്കി, കൈയടിച്ച്, അടക്കംപറഞ്ഞ്, തന്റെ യഥാര്‍ത്ഥഭാവം വെളിപ്പെടുത്തും.
അദ്ധ്യായം 13
വ്യാജസുഹൃത്തുക്കള്‍
1: കീല്‍തൊട്ടാല്‍ കറപറ്റും; അഹങ്കാരിയോടടുക്കുന്നവന് അവനെപ്പോലെയാകും.
2: ശക്തിക്കതീതമായ ഭാരമെടുക്കരുത്; നിന്നെക്കാള്‍ ശക്തനും ധനികനുമായ ഒരുവനുമായി ഇടപഴകരുത്. മണ്‍കലത്തിന് ഇരുമ്പുപാത്രവുമായി ഒത്തുപോകാന്കഴിയുമോ? മണ്‍കലം അതില്‍ത്തട്ടി തകരുകയില്ലേ?
3: ധനവാന്‍ ദ്രോഹിക്കുക മാത്രമല്ല, നിന്ദിക്കുകകൂടെച്ചെയ്യുന്നു; പാവപ്പെട്ടവന് ദ്രോഹംസഹിച്ചാല്പ്പോരാ; ക്ഷമായാചനവുംചെയ്യണം.
4: നിന്നെക്കൊണ്ടു പ്രയോജനമുണ്ടെന്നുകണ്ടാല്‍ ധനവാന്‍ നിന്നെ ചൂഷണംചെയ്യും; എന്നാല്‍ നിനക്കാവശ്യംവന്നാല്‍ അവന്‍ നിന്നെ പരിത്യജിക്കും.
5: നിനക്കു വകയുണ്ടെങ്കില്‍ അവന്‍ നിന്നോടുകൂടെക്കാണും; കൂസലില്ലാതെ നിന്റെ വിഭവങ്ങള്‍ ചോര്‍ത്തിയെടുക്കും.
6: നിന്നെക്കൊണ്ട് ആവശ്യമുള്ളപ്പോള്‍ അവന്‍ നിന്നെ വഞ്ചിക്കും; നിന്നെ നോക്കിപ്പുഞ്ചിരിച്ച്, അവന്‍ നിന്നില്‍ പ്രതീക്ഷയുണര്‍ത്തും; കാരുണ്യപൂര്‍വ്വകമായ സ്വരത്തില്‍, നിനക്കെന്താണാവശ്യം എന്നു ചോദിക്കും.
7: സത്കാരംകൊണ്ട് അവന്‍ നിന്നെ ലജ്ജിപ്പിക്കും; പ്രതിസത്കാരംകൊണ്ടു നീ പൂര്ണ്ണദരിദ്രനാകും; അപ്പോള്‍, അവന്‍ നിന്നെയവഹേളിക്കും; നിന്നെ പുറന്തള്ളുകയും തലകുലുക്കി രസിക്കുകയും ചെയ്യും.
8: വഞ്ചിക്കപ്പെടാതിരിക്കാനും ഭോഷത്തംമൂലം നിന്ദിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കുക.
9: പ്രബലന്മാരുടെ ക്ഷണം സ്വീകരിക്കുന്നതില്‍ വിമുഖനായിരിക്കുക; അവര്‍ വീണ്ടുംവീണ്ടും ക്ഷണിച്ചുകൊണ്ടിരിക്കും.
10: തള്ളിക്കയറരുത്, പിന്തള്ളപ്പെടും. വളരെ അകന്നു നില്ക്കരുത്; വിസ്മരിക്കപ്പെടും.
11: അവരോടു സമത്വഭാവത്തില്‍ വര്‍ത്തിക്കരുത്; അവന്റെ വാചാലതകണ്ടു ഭ്രമിക്കയുമരുത്; അതിഭാഷണത്തിലൂടെ നിന്നെ പരീക്ഷിക്കുകയും പുഞ്ചിരിയിലൂടെ നിന്നെ അളക്കുകയുമാണ് അവന്‍ ചെയ്യുന്നത്.
12: രഹസ്യം സൂക്ഷിക്കാത്തവന്‍ നിര്‍ദ്ദയനാണ്; ദ്രോഹിക്കാനോ തടവിലാക്കാനോ അവന്‍ മടിക്കുകയില്ല.
13: രഹസ്യങ്ങള്‍ ചോര്‍ന്നുപോകാതെ സൂക്ഷിക്കുക;
14: നീ സഞ്ചരിക്കുമ്പോള്‍ നിന്റെ നാശവും കൂടെയുണ്ട്.
15: ഓരോ ജീവിയും സ്വവര്‍ഗ്ഗത്തെ സ്നേഹിക്കുന്നു; മനുഷ്യന് അയല്‍ക്കാരനെയും.
16: ജീവികളെല്ലാം സ്വവര്‍ഗ്ഗത്തില്‍ ഇണങ്ങിനില്ക്കുന്നു; മനുഷ്യന് തന്റെ തരത്തില്‍പ്പെട്ടവനോടും.
17: ചെന്നായ്ക്കു കുഞ്ഞാടിനോട് എന്തുചങ്ങാത്തം? പാപിക്കു ദൈവഭക്തനോടും അതിലേറെയില്ല.
18: കഴുതപ്പുലിക്കും നായയ്ക്കുമിടയില്‍ എന്തു സമാധാനം? ധനികനും ദരിദ്രനും തമ്മിലും അങ്ങനെതന്നെ.
19: കാട്ടുകഴുതകള്‍ സിംഹങ്ങള്‍ക്കിര; പാവപ്പെട്ടവര്‍ ധനവാന്മാര്‍ക്കും.
20: അഹങ്കാരി വിനയം വെറുക്കുന്നു; ധനവാന്‍ ദരിദ്രനെയും.
21: ധനവാന്‍ കാലിടറിയാല്‍ സ്നേഹിതന്മാര്‍ താങ്ങും; പാവപ്പെട്ടവര്‍ വഴുതിയാല്‍ കൂട്ടുകാരവനെ തള്ളിയിടും.
22: ധനികനു കാല്‍പിഴച്ചാല്‍ വളരെപ്പേര്‍ സഹായിക്കും; അവന്‍ പറയുന്നത് അനുചിതമായാലും അവര്‍ ന്യായീകരിക്കും. എളിയവന്‍ വീണാല്‍ അവരവനെ ശകാരിക്കും; അവന്‍ ബുദ്ധിപൂര്‍വ്വം സംസാരിച്ചാലും അവര്‍ ഗൗനിക്കുകയില്ല.
23: ധനവാന്‍ സംസാരിക്കുമ്പോള്‍ എല്ലാവരും നിശ്ശബ്ദരായിരിക്കും; മാനംമുട്ടെ പുകഴ്ത്തും, ദരിദ്രന് സംസാരിക്കുമ്പോള്‍ ഇവനാര് എന്നവര്‍ ചോദിക്കും; അവനു കാലിടറിയാല്‍ അവരവനെ തള്ളിയിടും.
24: പാപവിമുക്തമെങ്കില്‍ സമ്പത്തു നല്ലതുതന്നെ; ദൈവഭയമില്ലാത്തവന്റെ ദൃഷ്ടിയില്‍ ദാരിദ്ര്യം തിന്മയാണ്.
25: ഹൃദയത്തിലെ നന്മയും തിന്മയുമനുസരിച്ചു മുഖഭാവത്തില്‍ മാറ്റംവരും;
26: പ്രസന്നവദനം ഹൃദയസന്തുഷ്ടിയെ വെളിപ്പെടുത്തുന്നു. ആഴമേറിയ ചിന്തയില്‍നിന്നാണു സുഭാഷിതങ്ങള്‍ രൂപംകൊള്ളുക.
അദ്ധ്യായം 14
സമ്പത്തിന്റെ വിനിയോഗം
1: വാക്കില്‍ പിഴയ്ക്കാത്തവനനുഗൃഹീതന്‍; അവനു പാപത്തെപ്രതി ദുഃഖിക്കേണ്ടിവരുകയില്ല.
2: മനസ്സാക്ഷി കുറ്റപ്പെടുത്താത്തവനും പ്രത്യാശകൈവെടിയാത്തവനും ഭാഗ്യവാന്‍.
3: ലുബ്ദ്ധന്‍ സമ്പത്തര്ഹിക്കുന്നില്ല; അസൂയാലുവിന് സമ്പത്തുകൊണ്ടെന്തു പ്രയോജനം?
4: സ്വന്തംകാര്യത്തില്‍ പിശുക്കു കാണിക്കുന്നവന്റെ സമ്പത്ത്, അന്യര്‍ക്കു പോകും; അവരതുകൊണ്ട് ആഡംബരപൂര്‍വ്വം ജീവിക്കും.
5: തന്നോടുതന്നെ പിശുക്കുകാണിക്കുന്നവന്‍ ആരോടെങ്കിലും ഔദാര്യംകാണിക്കുമോ? അവന്‍ സ്വന്തംസമ്പത്താസ്വദിക്കുകയില്ല
6: സ്വന്തംകാര്യത്തില്‍ അല്പത്തംകാണിക്കുന്നവനേക്കാള്‍ അല്പനായി ആരുമില്ല; അവനുള്ള ശിക്ഷയുമതുതന്നെ.
7: അവന്‍ നന്മചെയ്യുന്നെങ്കില്‍ അതറിയാതെയാണ്; അവസാനം അവന്‍ തന്റെ അല്പത്തം വെളിപ്പെടുത്തുകയുംചെയ്യുന്നു.
8: അസൂയാലുവിന്റെ കണ്ണു കുടിലമാണ്; അവന്‍ മറ്റുള്ളവരെ അവഗണിച്ചു മുഖംതിരിച്ചുകളയുന്നു.
9: അത്യാഗ്രഹിയുടെ കണ്ണ്, തന്റെ ഓഹരികൊണ്ടു തൃപ്തിപ്പെടുന്നില്ല; ദുരാഗ്രഹംകൊണ്ടുള്ള അനീതി ആത്മാവിനെ ശുഷ്കമാക്കുന്നു.
10: ലുബ്ധന്റെ കണ്ണ്, അപ്പത്തെ വെറുക്കുന്നു; അവന്റെ ഭക്ഷണമേശയില്‍ അതുകാണുകയില്ല.
11: മകനേ, കഴിവിനൊത്തു ചെലവുചെയ്തുകൊള്ളുക; കര്‍ത്താവിനു യോഗ്യമായ കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.
12: മരണം വിദൂരമല്ലെന്നോര്‍ക്കുക; പാതാളത്തില്‍ പ്രവേശിക്കേണ്ട സമയം നിനക്കജ്ഞാതമാണ്.
13: മരിക്കുന്നതിനുമുമ്പു സ്നേഹിതനു നന്മ ചെയ്യുക; ആവുന്നത്ര ഉദാരമായി അവനോടു പെരുമാറുക.
14: ഇന്നിന്റെ സന്തോഷങ്ങള്‍ നഷ്ടപ്പെടുത്തരുത്; നിനക്കര്‍ഹമായ സന്തോഷത്തിന്റെ ഓഹരി വേണ്ടെന്നുവയ്ക്കരുത്.
15: നിന്റെ പ്രയത്നത്തിന്റെ ഫലം മറ്റുള്ളവര്‍ക്കു വിട്ടിട്ടുപോകുകയും നീ അദ്ധ്വാനിച്ചു സമ്പാദിച്ചവ അവര്‍ പങ്കിട്ടെടുക്കുകയും ചെയ്യുകയില്ലേ?
16: കൊണ്ടുംകൊടുത്തും ജീവിതമാസ്വദിക്കുക; പാതാളത്തില്‍ സുഖമനുഭവിക്കാന്‍ കഴിയുകയില്ല.
17: ജീവനുള്ളതെല്ലാം വസ്ത്രംപോലെ ജീര്‍ണ്ണിക്കും. നീ മരിക്കണമെന്നാണ് ആദിയിലേയുള്ള നിയമം.
18: തഴച്ചുവളരുന്ന വൃക്ഷത്തില്‍, കൊഴിയുകയും വീണ്ടും തളിര്‍ക്കുകയുംചെയ്യുന്ന ഇലകള്‍പോലെയാണു മനുഷ്യന്റെ തലമുറകള്‍; ഒരുവന് മരിക്കുന്നു, മറ്റൊരുവന് ജനിക്കുന്നു.
19: ഉത്പന്നങ്ങള്‍ ജീര്ണ്ണിച്ചില്ലാതാകും; അവയുണ്ടാക്കിയ മനുഷ്യരും!
ജ്ഞാനത്തിന്റെ ഫലങ്ങള്‍
20: ജ്ഞാനത്തില്‍ മനസ്സുറപ്പിച്ചു ബുദ്ധിപൂര്‍വ്വം ചിന്തിക്കുന്നവന്‍ അനുഗൃഹീതന്‍.
21: ജ്ഞാനത്തിന്റെ മാര്‍ഗ്ഗങ്ങളെപ്പറ്റി മനനംചെയ്യുന്നവന്‍ അവളുടെ രഹസ്യങ്ങളറിയും.
22: അവന്‍ ജ്ഞാനത്തെ നായാട്ടുകാരനെപ്പോലെ പിന്തുടരുകയും അവളുടെ വഴിയില്‍ പതിയിരിക്കുകയും ചെയ്യും.
23: അവന്‍ ജാലകത്തിലൂടെ എത്തിനോക്കുകയും വാതില്‍ക്കല്‍ ചെവിയോര്‍ക്കുകയും ചെയ്യും.
24: അവന്‍ അവളുടെ വീട്ടിനടുത്തു വസിക്കുന്നു; അവളുടെ മതിലുകളില്‍ കൂടാരത്തിന്റെ കുറ്റികളുറപ്പിക്കുന്നു.
25: അവന്‍ അവളുടെ സമീപത്തു കൂടാരമടിക്കുന്നു; അതിനാല്‍, അതു മനോഹരമായ പാര്‍പ്പിടമാണ്.
26: അവന്‍ തന്റെ സന്താനങ്ങളെ അവളുടെ തണലിലിരുത്തുകയും അവളുടെ ശാഖകളുടെ കീഴില്‍ പാര്‍ക്കുകയും ചെയ്യുന്നു.
27: അവളവന് വെയിലില്‍ തണലേകുന്നു; അവളുടെ മഹത്വത്തിന്‍മദ്ധ്യേ, അവന്‍ വസിക്കുകയുംചെയ്യുന്നു.
അദ്ധ്യായം 15
നീതിമാന്റെ സമ്മാനം
1: കര്‍ത്താവിന്റെ ഭക്തന്‍ ഇതുചെയ്യും; കല്പനകളില് ഉറച്ചുനില്ക്കുന്നവനു ജ്ഞാനംലഭിക്കും.
2: അമ്മയെപ്പോലെ അവളവനെ സമീപിക്കും; നവവധുവിനെപ്പോലെ സ്വീകരിക്കും.
3: അറിവിന്റെ അപ്പംകൊണ്ട് അവളവനെ പോഷിപ്പിക്കും; ജ്ഞാനത്തിന്റെ ജലം കുടിക്കാന്‍കൊടുക്കും.
4: അവനവളെ ചാരിനില്ക്കും; വീഴുകയില്ല. അവളിലാശ്രയിക്കും; ലജ്ജിതനാവുകയില്ല.
5: അവളവന് അയല്‍ക്കാരുടെയിടയില്‍ ഔന്നത്യം നല്‍കും; സമൂഹമദ്ധ്യേ സംസാരിക്കാന്‍ അവനു കഴിവുനല്കും.
6: അവന്‍ സന്തോഷിച്ച്, ആനന്ദത്തിന്റെ കിരീടമണിയും; അനന്തമായ കീര്‍ത്തിയാര്‍ജ്ജിക്കുകയുംചെയ്യും.
7: ഭോഷന്മാര്‍ക്ക് അവളെ സ്വന്തമാക്കാനോ പാപിക്കവളെ കാണാനോ കഴിയുകയില്ല.
8: അഹങ്കാരികളില്‍നിന്ന് അവളകന്നു വര്‍ത്തിക്കുന്നു; നുണയരുടെ ചിന്തയ്ക്ക് അവളപ്രാപ്യയാണ്.
9: സ്‌തോത്രഗീതം പാപിക്കിണങ്ങുന്നില്ല. അവന്‍ കര്‍ത്താവില്‍നിന്നു പ്രചോദനമുള്‍ക്കൊള്ളുന്നില്ല.
10: ജ്ഞാനത്തിന്റെ ബഹിര്‍സ്ഫുരണമാണു സ്‌തോത്രഗീതം; കര്ത്താവാണതിനെ പ്രചോദിപ്പിക്കുന്നത്.
മനുഷ്യന്റെ ഉത്തരവാദിത്വം
11: എന്റെ വീഴ്ചയ്ക്കുകാരണം കര്‍ത്താവാണെന്നു പറയരുത്; എന്തെന്നാല്‍, താന്‍ വെറുക്കുന്നത് അവിടുന്നു ചെയ്യുകയില്ല.
12: അവിടുന്നാണെന്നെ വഴിതെറ്റിച്ചതെന്നു പറയരുത്; അവിടുത്തേക്കു പാപിയെ ആവശ്യമില്ല.
13: എല്ലാ മ്ലേച്ഛതകളും കര്‍ത്താവു വെറുക്കുന്നു; അവിടുത്തെ ഭക്തരും അതിഷ്ടപ്പെടുന്നില്ല.
14: ആദിയില്‍ കര്‍ത്താവു മനുഷ്യനെ സൃഷ്ടിച്ചു; അവനു സ്വാതന്ത്ര്യവും നല്കി.
15: മനസ്സുവച്ചാല്‍ നിനക്കു കല്പനകള്‍ പാലിക്കാന്‍ സാധിക്കും; വിശ്വസ്തതാപൂര്‍വ്വം പ്രവര്‍ത്തിക്കണമോവേണ്ടയോ എന്നു തീരുമാനിക്കേണ്ടതു നീയാണ്.
16: അഗ്നിയും ജലവും അവിടുന്നു നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളതെടുക്കാം.
17: ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളതവനു ലഭിക്കും.
18: കര്‍ത്താവിന്റെ ജ്ഞാനം മഹോന്നതമാണ്; സര്‍വ്വശക്തനും സര്‍വ്വജ്ഞനുമാണവിടുന്ന്.
19: കര്‍ത്താവു തന്റെ ഭക്തരെ കടാക്ഷിക്കുന്നു; മനുഷ്യന്റെ ഓരോ പ്രവൃത്തിയും അവിടുന്നറിയുന്നു.
20: പാപം ചെയ്യാന്‍ അവിടുന്നാരോടും കല്പിച്ചിട്ടില്ല; ആര്ക്കുമനുവാദം കൊടുത്തിട്ടുമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ