അദ്ധ്യായം 21
പാപം വര്‍ജ്ജിക്കുക
1: മകനേ, നീ പാപം ചെയ്തിട്ടുണ്ടോ? ഇനി ചെയ്യരുത്. പഴയ പാപങ്ങളില്‍നിന്നുള്ള മോചനത്തിനായി പ്രാര്‍ത്ഥിക്കുക.
2: സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവനപഹരിക്കും.
3: നിയമലംഘനം ഇരുവായ്ത്തലവാള്‍പോലെയാണ്; അതുണ്ടാക്കുന്ന മുറിവുകള്‍ ഉണങ്ങുകയില്ല.
4: ഭീകരതയും അക്രമവും ധനം നശിപ്പിക്കുന്നു; അതുപോലെ അഹങ്കാരിയുടെ ഭവനം ശൂന്യമായിത്തീരുന്നു.
5: ദരിദ്രന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നു; അവനു നീതി ലഭിക്കാന്‍ വൈകുകയില്ല.
6: ശാസന വെറുക്കുന്നവന്‍ പാപികളുടെ വഴിയിലാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഹൃദയംകൊണ്ടു പശ്ചാത്തപിക്കുന്നു.
7: വാക്ചാതുര്യമുള്ളവന്‍ പ്രശസ്തി നേടുന്നു; ജ്ഞാനി തന്റെ പാളിച്ച കണ്ടുപിടിക്കുന്നു.
8: അന്യന്റെ പണംകൊണ്ടു വീടുപണിയുന്നവന്‍, തന്റെ ശവകുടീരത്തിനു കല്ലു ശേഖരിക്കുന്നവനെപ്പോലെയാണ്.
9: ദുഷ്ടരുടെ സമൂഹം ചണനാരു കൂട്ടിവച്ചതുപോലെയാണ്; അവര്‍ അഗ്നിയില്‍ എരിഞ്ഞുതീരും.
10: പാപിയുടെ പാത കല്ലുപാകി മിനുസപ്പെടുത്തിയിരിക്കുന്നു; അതവസാനിക്കുന്നതു പാതാളത്തിലാണ്.
ജ്ഞാനിയും ഭോഷനും
11: നിയമവിധേയന്‍ വികാരങ്ങളെ നിയന്ത്രിക്കുന്നു; ജ്ഞാനം ദൈവഭക്തിയില്‍ പൂര്‍ണ്ണമാകുന്നു!
12: ബുദ്ധിസാമര്‍ത്ഥ്യമില്ലാത്തവനെ പഠിപ്പിക്കുക സാദ്ധ്യമല്ല; എന്നാല്‍, നീരസം വളര്‍ത്തുന്ന ഒരുതരം സാമര്‍ത്ഥ്യമുണ്ട്.
13: ബുദ്ധിമാന്റെ ജ്ഞാനം, കവിഞ്ഞൊഴുകുന്ന നദിപോലെ പെരുകുന്നു; അവന്റെ ഉപദേശം വറ്റാത്ത നീരുറവയാണ്.
14: ഭോഷന്റെ മനസ്സ് ഓട്ടക്കലം പോലെയാണ്; അതില്‍ അറിവു തങ്ങിനില്‍ക്കുകയില്ല.
15: അറിവുള്ളവന്‍ ജ്ഞാനസൂക്തങ്ങള്‍ കേള്‍ക്കുമ്പോള്‍ അവയെ പുകഴ്ത്തുകയും പരിപുഷ്ടമാക്കുകയും ചെയ്യും; ഭോഷന്‍ അവ പുച്ഛിച്ചു പുറംതള്ളും.
16: ഭോഷന്റെ സംസാരം ഭാരമുള്ള ചുമടുപോലെയാണ്; ബുദ്ധിമാന്റെ സംഭാഷണം ആനന്ദമുളവാക്കുന്നു.
17: സദസ്യര്‍ ബുദ്ധിമാന്റെ സംസാരം സ്വാഗതംചെയ്യുകയും അതെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നു.
18: ഭോഷനു ജ്ഞാനം, വീണുതകര്‍ന്ന വീടുപോലെയാണ്; അജ്ഞന്റെ അറിവു പരസ്പരബന്ധമില്ലാത്ത പുലമ്പലാണ്.
19: മൂഢനു വിദ്യാഭ്യാസം കാലുകളില്‍ ചങ്ങലപോലെയും വലത്തുകൈയില്‍ വിലങ്ങുപോലെയുമാണ്;
20: ഭോഷന്‍ ഉറക്കെച്ചിരിക്കുന്നു; ബുദ്ധിമാന് നിശ്ശബ്ദം പുഞ്ചിരിക്കുന്നു.
21: ബുദ്ധിമാനു വിദ്യ സ്വര്‍ണ്ണാഭരണംപോലെയും വലത്തുകൈയില്‍ വളപോലെയുമാണ്.
22: ഭോഷന്‍ വീട്ടിലേക്കു തള്ളിക്കയുന്നു; അനുഭവസമ്പന്നന്‍ ഉപചാരപൂര്‍വ്വം അതിന്റെ മുമ്പില്‍ നില്ക്കുന്നു.
23: സംസ്‌കാരശൂന്യന്‍ വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കുന്നു; സംസ്കാരസമ്പന്നന് പുറത്തു കാത്തുനില്ക്കുന്നു.
24: വാതിക്കല്‍ ഒളിഞ്ഞുനിന്നു ശ്രദ്ധിക്കുന്നത് അപമര്യാദയാണ്; വിവേകി അങ്ങനെചെയ്യാന്‍ ലജ്ജിക്കും.
25: വ്യര്‍ത്ഥഭാഷകന്‍ അന്യരുടെ വാക്കുകളാവര്‍ത്തിക്കുന്നു; വിവേകി വാക്കുകള്‍ തൂക്കിയുപയോഗിക്കുന്നു.
26: ഭോഷന്റെ മനസ്സു വായിലും ബുദ്ധിമാന്റെ വായ് മനസ്സിലുമാണ്.
27: ദൈവഭയമില്ലാത്തവന്‍ പ്രതിയോഗിയെ ശപിക്കുമ്പോള്‍ തന്നെത്തന്നെയാണു ശപിക്കുന്നത്.
28: പരദൂഷകന്‍ തന്നെത്തന്നെ മലിനനാക്കുന്നു; അവന്‍ അയല്‍ക്കാര്‍ക്കു നിന്ദ്യനാണ്.
അദ്ധ്യായം 22
അലസതയും ഭോഷത്തവും
1: ചെളിയില്‍പ്പൂണ്ട കല്ലുപോലെയാണലസന്‍; അവന്റെ നിന്ദ്യാവസ്ഥയെ എല്ലാവരും പരിഹസിക്കുന്നു.
2: അലസന്‍ ശുചിത്വമില്ലാത്ത ചാണകക്കൂനയിലെ ചേറിനുതുല്യം; അതിനെ സ്പര്‍ശിക്കുന്നവന്‍ കൈ കുടഞ്ഞുകളയുന്നു.
3: ദുര്‍മാര്‍ഗ്ഗിയുടെ പിതാവായിരിക്കുക അപകീര്‍ത്തികരമാണ്; പെണ്‍കുട്ടി ജനിക്കുന്നതു നഷ്ടമാണ്.
4: വിവേകമുള്ള പുത്രിക്കു വരനെ ലഭിക്കും; ലജ്ജാകരമായി പ്രവര്‍ത്തിക്കുന്ന പുത്രി, പിതാവിനു ദുഃഖഹേതുവാണ്.
5: അടക്കമില്ലാത്ത മകള്‍ പിതാവിനും ഭര്‍ത്താവിനും അപകീര്‍ത്തിവരുത്തുകയും ഇരുവരാലും വെറുക്കപ്പെടുകയും ചെയ്യുന്നു.
6: അനവസരത്തില്‍പ്പറയുന്ന കഥ, വിലാപവേളയില്‍ സംഗീതംപോലെയാണ്; എന്നാല്‍, ജ്ഞാനത്തിന്റെ ശിക്ഷണം എപ്പോഴുമുചിതമാണ്.
7: മൂഢനെ വിദ്യയഭ്യസിപ്പിക്കുന്നത്, പൊട്ടിയ കലത്തിന്റെ കഷണങ്ങള്‍ ഒട്ടിച്ചുചേര്‍ക്കുന്നതുപോലെയാണ്. അല്ലെങ്കില്‍ ഗാഢനിദ്രയില്‍ ലയിച്ചവനെ ഉണര്‍ത്തുന്നതുപോലെയാണ്.
8: മൂഢനോടു കഥപറയുന്നവന്‍ അര്‍ദ്ധനിദ്രാവസ്ഥയില്‍ കഴിയുന്നവനോടാണു പറയുന്നത്. പറഞ്ഞുകഴിയുമ്പോള്‍ എന്താണു പറഞ്ഞതെന്ന് അവന്‍ ചോദിക്കും.
9: മരിച്ചവനെയോര്‍ത്തു കരയുക; അവന്റെ പ്രകാശമണഞ്ഞുപോയി.
10: ഭോഷനെയോര്‍ത്തു കരയുക; അവന്റെ ബുദ്ധി കെട്ടുപോയി.
11: മരിച്ചവനെയോര്‍ത്ത് ഏറെ കരയേണ്ടാ; അവനു വിശ്രമം ലഭിച്ചു; ഭോഷന്റെ ജീവിതം മരണത്തെക്കാള്‍ കഷ്ടമാണ്.
12: മരിച്ചവനുവേണ്ടിയുള്ള വിലാപം, ഏഴു ദിവസംകൊണ്ടവസാനിക്കുന്നു; ഭോഷനുവേണ്ടിയോ ദൈവഭയമില്ലാത്തവനുവേണ്ടിയോ ഉള്ളത് അവന്റെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്നു.
13: മൂഢനുമായി അധികം സംസാരിക്കുകയോ ബുദ്ധിശൂന്യനെ സന്ദര്‍ശിക്കുകയോ അരുത്. അവനില്‍നിന്നകന്നു നില്ക്കുക; അവന്‍ നിന്നെ കുഴപ്പത്തിലാക്കും. തന്നെത്തന്നെ കുടഞ്ഞ് അവന്‍ നിന്റെമേല്‍ ചെളി തെറിപ്പിക്കും; അവനെ ഒഴിവാക്കുക; നിനക്കു സ്വസ്ഥത ലഭിക്കും; അവന്റെ ഭോഷത്തം നിന്നെ വലയ്ക്കുകയില്ല.
14: ഈയത്തെക്കാള്‍ ഭാരമുള്ളതെന്താണ്? അതിന്റെ പേര്, ഭോഷനെന്നല്ലാതെ മറ്റെന്താണ്?
15: മണലും ഉപ്പും ഇരുമ്പുകട്ടിയും ഭോഷനെക്കാള്‍ എളുപ്പത്തില്‍ വഹിക്കാവുന്നതാണ്.
16: കെട്ടിടത്തിന്റെ ശക്തിയായുറപ്പിച്ചിരിക്കുന്ന ഉത്തരം, ഭൂമികുലുക്കത്തിലും ഇളകുകയില്ല;
17: ബുദ്ധിപൂര്‍വ്വമായ ആലോചനകൊണ്ടു ദൃഢമായ മനസ്സ്, ഏതു വിപത്‌സന്ധിയിലും കുലുങ്ങുകയില്ല. ബുദ്ധിപൂര്‍വ്വമായ ചിന്തയിലുപ്പിച്ച മനസ്സ്, സ്തൂപനിരയിലെ വെണ്‍കളിയലങ്കാരംപോലെയാണ്.
18: മലമുകളിലെ വേലി, കാറ്റത്തിളകിപ്പോകുന്നതുപോലെ മൂഢലക്ഷ്യമുള്ള അധീരമനസ്സ് അപകടത്തില്‍ ചഞ്ചലമാകും.
സുഹൃദ്ബന്ധം
19: കണ്ണില്‍ കുത്തിയാല്‍ അശ്രുക്കളൊഴുകും; ഹൃദയം നോവിച്ചാല്‍, വികാരം പ്രകടമാകും.
20: പക്ഷികളെയെറിഞ്ഞാല്‍, അവ ഭയപ്പെട്ടു പറന്നുപോകും; സ്‌നേഹിതനെ നിന്ദിച്ചാല്‍ സൗഹൃദമവസാനിക്കും.
21: സ്നേഹിതനെതിരേ, നീ വാളെടുത്തുപോയാല്‍പ്പോലും നിരാശനാകേണ്ടാ; സൗഹൃദം വീണ്ടെടുക്കാന്‍ സാധിക്കും,
22: സ്‌നേഹിതനെതിരേ, നീ സംസാരിച്ചാലും അസ്വസ്ഥനാകേണ്ടാ; അനുരഞ്ജനസാദ്ധ്യതയുണ്ട്; എന്നാല്‍ നിന്ദ, ധിക്കാരം, രഹസ്യം വെളിപ്പെടുത്തല്‍, ചതി എന്നിവ സ്നേഹിതരെ ഓടിച്ചുകളയുന്നു.
23: അയല്‍ക്കാരന്റെ ദാരിദ്ര്യത്തില്‍ അവന്റെ വിശ്വാസമാര്‍ജ്ജിച്ചാല്‍ അവന്റെ ഐശ്വര്യത്തില്‍ നിനക്കും പങ്കുചേരാം. കഷ്ടകാലത്ത് അവനോടു ചേര്‍ന്നുനിന്നാല്‍ അവന്റെ അവകാശത്തില്‍ നിനക്കും പങ്കാളിയാകാം.
24: തീച്ചൂളയില്‍നിന്നു നീരാവിയും പുകയും ജ്വാലയ്ക്കുമുമ്പേ ബഹിര്‍ഗ്ഗമിക്കുന്നതുപോലെ നിന്ദ, രക്തച്ചൊരിച്ചിലിന്റെ മുന്നോടിയാണ്.
25: സ്‌നേഹിതനെ രക്ഷിക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുകയില്ല; ഞാന്‍ അവനില്‍നിന്നു മറഞ്ഞിരിക്കുകയുമില്ല.
26: എന്നാല്‍, അവന്‍നിമിത്തം എനിക്കെന്തെങ്കിലും ഉപദ്രവം സംഭവിച്ചാല്‍, അതെപ്പറ്റി കേള്‍ക്കുന്നവരെല്ലാം അവനെ സൂക്ഷിച്ചുകൊള്ളും.
27: എന്റെ വായ്ക്കു കാവല്‍കാരനും എന്റെ ചുണ്ടുകളില്‍ വിവേകത്തിന്റെ മുദ്രയുമുണ്ടായിരുന്നെങ്കില്‍, ഞാന്‍ വീഴുകയോ നാവുമൂലം നശിക്കുകയോ ചെയ്യുകയില്ലായിരുന്നു.
അദ്ധ്യായം 23
ആത്മനിയന്ത്രണത്തിനുവേണ്ടി പ്രാര്‍ത്ഥന
1: എന്റെ പിതാവും ജീവിതത്തിന്റെ നിയന്താവുമായ കര്‍ത്താവേ, അവയുടെ ഇഷ്ടത്തിന് എന്നെയേല്പിച്ചുകൊടുക്കരുതേ! അവനിമിത്തം ഞാന്‍ വീഴാനിടയാക്കരുതേ!
2: എന്റെ ചിന്തകളെ നേര്‍വഴിക്കു നയിക്കാനൊരു ചാട്ടയും എന്റെ വികാരങ്ങള്‍ക്കു വിവേകപൂര്‍ണ്ണമായ നിയന്ത്രണവുമുണ്ടായിരുന്നെങ്കില്‍! എന്റെ പാപങ്ങള്‍ ശിക്ഷിക്കപ്പെടാതെപോവുകയില്ല; എന്റെ കുറ്റങ്ങള്‍ അവഗണിക്കപ്പെടുകയുമില്ല.
3: എന്റെ പാപങ്ങളും കുറ്റങ്ങളും പെരുകി, ഞാനെന്റെ ശത്രുക്കള്‍ക്കു കീഴ്‌പ്പെടുകയോ അവര്‍ എന്നെച്ചൊല്ലി സന്തോഷിക്കുകയോചെയ്യുകയില്ല.
4: എന്റെ പിതാവും ദൈവവുമായ കര്‍ത്താവേ, എന്റെ ദൃഷ്ടികള്‍ ഔദ്ധത്യം നിറഞ്ഞതാകരുതേ!
5: അധമവികാരങ്ങള്‍ക്കു ഞാനടിമയാകരുതേ!
6: അമിതമായ ആഹാരപ്രിയമോ ഭോഗാസക്തിയോ എന്നെ കീഴടക്കാതിരിക്കട്ടെ! നിര്‍ലജ്ജമായ വികാരങ്ങള്‍ക്ക്, എന്നെ ഏല്പിച്ചുകൊടുക്കരുതേ!
നാവിന്റെ വിനിയോഗം
7: കുഞ്ഞുങ്ങളേ, നാവിനെ നിയന്ത്രിക്കേണ്ടതെങ്ങനെയെന്നു കേള്‍ക്കുവിന്‍; ഈ ഉപദേശം അനുസരിക്കുന്നവന്‍ കുറ്റക്കാരനാവുകയില്ല.
8: പാപിയുടെ പതനത്തിനു കാരണം അവന്റെ ചുണ്ടുകളാണ്; ചീത്ത പറയുന്നവന്റെയും അഹങ്കാരിയുടെയും വീഴ്ചയ്ക്കുകാരണം നാവുതന്നെ.
9: ആണയിടുന്ന ശീലം നന്നല്ല; പരിശുദ്ധന്റെ നാമം വെറുതെ ഉരുവിടരുത്.
10: നിരന്തരം പീഡിപ്പിക്കപ്പെടുന്ന അടിമയുടെ ശരീരത്തില്‍ മുറിവൊഴിയാത്തതുപോലെ, എല്ലായ്‌പ്പോഴും ദൈവനാമംവിളിച്ചു ശപഥം ചെയ്യുന്നവന്‍ പാപത്തില്‍നിന്നു സ്വതന്ത്രനായിരിക്കുകയില്ല.
11: പതിവായി ആണയിടുന്നവന്‍ അകൃത്യങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും; അവന്റെ ഭവനം ശിക്ഷയില്‍നിന്ന് ഒരിക്കലും മുക്തമാവുകയില്ല. ശപഥം നിറവേറ്റാതെപോയാല്‍ അവന്‍ കുറ്റക്കാരനാകും; മനഃപൂര്‍വ്വം ലംഘിച്ചാല്‍ ഇരട്ടി പാപമുണ്ട്. കള്ളസത്യം ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടും; അവന്റെ ഭവനത്തില്‍ വിപത്തുകള്‍ നിറയും.
12: മരണതുല്യമായ ഒരുതരം ശപഥമുണ്ട്; യാക്കോബിന്റെ സന്തതികളുടെയിടയില്‍ ഒരിക്കലും അതുണ്ടാകാതിരിക്കട്ടെ. ദൈവഭയമുള്ളവന്‍ ഇത്തരം തിന്മകളില്‍നിന്ന് അകന്നിരിക്കും; അവന്‍ പാപത്തില്‍ മുഴുകുകയില്ല.
13: അസഭ്യഭാഷണം ശീലിക്കരുത്; അതു പാപകരമാണ്.
14: വലിയവരുടെകൂടെയായിരിക്കുമ്പോള്‍ മാതാപിതാക്കന്മാരെ അനുസ്മരിക്കുക; അല്ലെങ്കില്‍, നിന്നെത്തന്നെ മറന്നുള്ള നിന്റെ പെരുമാറ്റത്തില്‍ നീ അവരുടെ മുമ്പില്‍ വിഡ്ഢിയാകും; ജനിക്കാതിരുന്നെങ്കില് എന്നു നീ അപ്പോള്‍ ആഗ്രഹിക്കുകയും ജന്മദിനത്തെ ശപിക്കുകയും ചെയ്യും.
15: നിന്ദനം ശീലിച്ചവന്‍ ജീവിതകാലത്തൊരിക്കലും പക്വത നേടുകയില്ല.
ജഡികപാപങ്ങള്‍
16: രണ്ടുകൂട്ടര്‍ പാപം വര്‍ദ്ധിപ്പിക്കുന്നു; മൂന്നാമതൊരു കൂട്ടര്‍ ക്രോധം ക്ഷണിച്ചുവരുത്തുന്നു. വികാരംകൊണ്ടു ജ്വലിക്കുന്ന ഹൃദയം, ആളുന്ന തീപോലെയാണ്; ജീവിതം പൂര്‍ണ്ണമായി നശിപ്പിക്കുന്നതുവരെ അതടങ്ങുകയില്ല; ഭോഗാസക്തിക്കടിമപ്പെടുന്നവന് അഗ്നി ദഹിപ്പിക്കുന്നതുവരെ അതില്‍നിന്നു സ്വതന്ത്രനാവുകയില്ല.
17: വ്യഭിചാരിക്ക് എല്ലാ അപ്പവും മധുരിക്കുന്നു: മരണംവരെ അവന്‍ പിന്മാറുകയില്ല.
18: വിവാഹ ഉടമ്പടി ലംഘിക്കുന്നവന്‍ ആത്മഗതംചെയ്യുന്നു: ആരാണെന്നെ കാണുക? ഇരുട്ടെനിക്കു മറയാണ്. ഭിത്തികള്‍ എന്നെ ഒളിപ്പിക്കുന്നു, ആരുമെന്നെ കാണുന്നില്ല. ഞാനെന്തിനു പേടിക്കണം? അത്യുന്നതന് എന്റെ പാപങ്ങള്‍ പരിഗണിക്കുകയില്ല.
19: മനുഷ്യനെമാത്രമേ അവന്‍ ഭയപ്പെടുന്നുള്ളു; കര്‍ത്താവിന്റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന് അവനറിയുന്നില്ല; അവിടുന്നു മനുഷ്യന്റെ എല്ലാ മാര്‍ഗ്ഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢസ്ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു.
20: പ്രപഞ്ചസൃഷ്ടിക്കു മുമ്പുതന്നെ അവിടുന്ന് അതറിഞ്ഞിരുന്നു; സൃഷ്ടിക്കുശേഷവും അങ്ങനെതന്നെ.
21: ഈ മനുഷ്യന്‍ നഗരവീഥികളില്‍വച്ചു ശിക്ഷിക്കപ്പെടും; ഒട്ടും പ്രതീക്ഷിക്കാതിരുന്നിടത്തുവച്ചു പിടിക്കപ്പെടുകയും ചെയ്യും.
22: ഭര്‍ത്താവിനെയുപേക്ഷിച്ച്, അന്യനില്‍നിന്ന് അവനവകാശിയെ നല്കുന്ന സ്ത്രീയും ഇങ്ങനെതന്നെ.
23: അവള്‍ അത്യുന്നതന്റെ നിയമം ലംഘിച്ചു; ഭര്‍ത്താവിനെ വഞ്ചിച്ച് വേശ്യാവൃത്തിയിലേര്‍പ്പെട്ട്, അന്യപുരുഷനില്‍നിന്നു സന്താനങ്ങള്‍ക്കു ജന്മംനല്കി.
24: അവളെ സമൂഹത്തിന്റെ മുമ്പാകെ കൊണ്ടുവരും; അവളുടെ സന്താനങ്ങളുടെമേല്‍ ശിക്ഷയുണ്ടാകും.
25: അവളുടെ കുഞ്ഞുങ്ങള്‍ വേരുപിടിക്കുകയോ ശാഖകള്‍ ഫലം പുറപ്പെടുവിക്കുകയോ ചെയ്യുകയില്ല.
26: അവള്‍ അവശേഷിപ്പിക്കുന്നതു ശാപഗ്രസ്തമായ ഓര്‍മ്മയാണ്; അവളുടെ അപകീര്‍ത്തി മായുകയില്ല.
27: കര്‍ത്തൃഭയത്തെക്കാള്‍ ശ്രേഷ്ഠമോ കര്‍ത്താവിന്റെ കല്പന അനുസരിക്കുന്നതിനെക്കാള്‍ മധുരമോ ആയി മറ്റൊന്നില്ലെന്ന് അവളെ അതിജീവിക്കുന്നവരറിയും.
28: ദൈവത്തെയനുസരിക്കുക വലിയ ബഹുമതിയും അവിടുത്തെ അംഗീകാരം ദീര്‍ഘായുസ്സുമാണ്.
അദ്ധ്യായം 24
ജ്ഞാനത്തിന്റെ മാഹാത്മ്യം
1: ജ്ഞാനത്തിന്റെ വാക്കുകള്‍ അവള്‍ക്കുതന്നെ പുകഴ്ചയാണ്; തന്റെ ജനത്തിന്റെ മദ്ധ്യത്തില്‍ അവള്‍ മഹത്ത്വമാര്‍ജിക്കുന്നു.
2: അത്യുന്നതന്റെ സഭയില്‍ അവള്‍ വായ് തുറക്കുന്നു; അവിടുത്തെ സൈന്യത്തിന്റെ മുമ്പാകെ, അവള്‍ പ്രഘോഷിക്കുന്നു;
3: അത്യുന്നതന്റെ നാവില്‍നിന്നു പുറപ്പെട്ട്, മൂടല്‍മഞ്ഞുപോലെ ഞാന്‍ ഭൂമിയെ ആവരണംചെയ്തു.
4: ഉന്നതങ്ങളില്‍ ഞാന്‍ വസിച്ചു; മേഘത്തൂണിലായിരുന്നു എന്റെ സിംഹാസനം.
5: ഞാന്‍ തനിയേ ആകാശത്തിനു പ്രദക്ഷിണംവയ്ക്കുകയും പാതാളത്തിന്റെ ആഴങ്ങളില്‍ സഞ്ചരിക്കുകയുംചെയ്തു.
6: ആഴിയിലെ അലകളിലും ഊഴിയിലും എല്ലാ ജനതകളിലും രാജ്യങ്ങളിലും എനിക്കാധിപത്യം ലഭിച്ചു.
7: ഇവയിലെല്ലാം ഞാന്‍ വിശ്രമസങ്കേതമന്വേഷിച്ചു; ആരുടെ ദേശത്തു വസിക്കണമെന്നു ഞാനാലോചിച്ചു.
8: അപ്പോള്‍ സകലത്തിന്റെയും സ്രഷ്ടാവ്, എനിക്കു കല്പന നല്കി; എന്റെ സ്രഷ്ടാവ് എനിക്കു കൂടാരത്തിനു സ്ഥലം നിശ്ചയിച്ചുതന്നു. അവിടുന്നു പറഞ്ഞു: യാക്കോബില്‍ വാസമുറപ്പിക്കുക, ഇസ്രായേലില്‍ നിന്റെ അവകാശം സ്വീകരിക്കുക.
9: കാലം ആരംഭിക്കുന്നതിനുമുമ്പ്, അവിടുന്നെന്നെ സൃഷ്ടിച്ചു; ഞാന്‍ അനന്തമായി നിലനില്‍ക്കുന്നു.
10: വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ മുമ്പില്‍ ഞാന്‍ ശുശ്രൂഷചെയ്തു; സീയോനില്‍ ഞാന്‍ വാസമുറപ്പിച്ചു.
11: അങ്ങനെ പ്രിയങ്കരമായ നഗരത്തില്‍ അവിടുന്നെനിക്കു വിശ്രമംനല്കി; ജറുസലെമില്‍ എനിക്ക് ആധിപത്യവും.
12: ഒരു ബഹുമാന്യജനതയുടെയിടയില്‍ അവരുടെ അവകാശമായ കര്‍ത്താവിന്റെ ഓഹരിയില്‍ ഞാന്‍ വേരുറച്ചു.
13: ലബനോനിലെ ദേവദാരുപോലെയും ഹെര്‍മോനിലെ സരളമരംപോലെയും ഞാനുയര്‍ന്നു.
14: എന്‍ഗേദിയിലെ ഈന്തപ്പനപോലെയും ജറീക്കോയിലെ പനിനീര്‍ച്ചെടിപോലെയും ഞാന്‍ വളര്‍ന്നു; വയലിലെ ഒലിവുമരംപോലെയും നദീതടത്തിലെ വൃക്ഷംപോലെയും ഞാന്‍ പുഷ്ടി പ്രാപിച്ചു.
15: ഇലവങ്ഗംപോലെയും സുഗന്ധതൈലംപോലെയും ഞാന്‍ പരിമളംപരത്തി; വിശിഷ്ടമായ മീറപോലെ ഞാന്‍ സൗരഭ്യം വീശി; നറുംപശ, ചന്ദനം, കുങ്കുമം, ദേവാലയത്തിലെ കുന്തുരുക്കം എന്നിവപോലെയും ഞാന്‍ സുഗന്ധം പ്രസരിപ്പിച്ചു.
16: കരുവേലമരംപോലെ ഞാന്‍ ശാഖവീശുന്നു; എന്റെ ശാഖകള്‍ മഹത്വവും മനോഹാരിതയുംനിറഞ്ഞവയാണ്;
17: മുന്തിരിച്ചെടിപോലെ എന്റെ മുകുളങ്ങള്‍ക്കു ഞാന്‍ സൗന്ദര്യം പകര്‍ന്നു;
18: എന്റെ പുഷ്പങ്ങള്‍ മഹത്വമാര്‍ന്ന സമൃദ്ധഫലങ്ങളായി പരിണമിക്കുന്നു.
19: എന്നെ അഭിലഷിക്കുന്നവന്‍ അടുത്തുവന്നു തൃപ്തിയാവോളം എന്റെ വിഭവങ്ങള്‍ ആസ്വദിക്കട്ടെ.
20: എന്നെ സ്മരിക്കുന്നതു തേനിനെക്കാളും എന്നെ സ്വന്തമാക്കുന്നതു തേന്‍കട്ടയെക്കാളും മാധുര്യംപകരും.
21: എന്നെ ഭുജിക്കുന്നവന്റെ വിശപ്പു ശമിക്കുകയില്ല; പിന്നെയുമാഗ്രഹിക്കും; എന്നെ പാനംചെയ്യുന്നവന്‍ വീണ്ടുമഭിലഷിക്കും.
22: എന്നെയനുസരിക്കുന്നവന്‍ ലജ്ജിതനാവുകയില്ല; എന്റെ സഹായത്തോടെ അദ്ധ്വാനിക്കുന്നവന്‍ പാപത്തില്‍ വീഴുകയില്ല.
ജ്ഞാനവും നിയമവും
23: ഇതെല്ലാമാണ് അത്യുന്നതദൈവത്തിന്റെ ഉടമ്പടിഗ്രന്ഥം;
24: യാക്കോബിന്റെ സമൂഹങ്ങള്‍ക്കവകാശമായി, മോശ നമുക്കു കല്പിച്ചുനല്കിയ നിയമം.
25: അതു മനുഷ്യരെ ജ്ഞാനംകൊണ്ടു പിഷോന്‍നദിപോലെയും ആദ്യഫലകാലത്തെ ടൈഗ്രീസ് നദിപോലെയും നിറയ്ക്കുന്നു.
26: യൂഫ്രട്ടീസ്‌പോലെയും വിളവെടുപ്പുകാലത്തെ ജോര്‍ദ്ദാന്‍പോലെയും അതവരെ ജ്ഞാനപൂരിതരാക്കുന്നു.
27: അതു നൈല്‍പോലെയും മുന്തിരിപഴുക്കുംകാലത്തെ ഗീഹോന്‍പോലെയും പ്രബോധനത്തെ പ്രവഹിപ്പിക്കുന്നു.
28: ആദിമനുഷ്യന്‍ അവളെ പൂര്ണ്ണമായറിഞ്ഞില്ല; അവസാനത്തെ മനുഷ്യനും അവളുടെ ആഴമളക്കുകയില്ല.
29: അവളുടെ ചിന്ത സമുദ്രത്തെക്കാള്‍ വിശാലവും അവളുടെ പ്രബോധനം അഗാധത്തെക്കാള്‍ ആഴമേറിയതുമാണ്.
30: നദിയില്‍നിന്നുള്ള തോടുപോലെയും ഉദ്യാനത്തിലേക്കുള്ള നീര്‍ച്ചാലുപോലെയും ഞാനൊഴുകി.
31: ഞാന്‍ എന്റെ ഉപവനം നനയ്ക്കുകയും തോട്ടം കുതിര്‍ക്കുകയുംചെയ്യുമെന്നു ഞാന്‍ പറഞ്ഞു. ഇതാ, എന്റെ തോടു നദിയായി, എന്റെ നദി സമുദ്രമായി.
32: ഞാന്‍ വീണ്ടും എന്റെ ഉപദേശത്തെ പ്രഭാതംപോലെ പ്രകാശമാനമാക്കും; അതിന്റെ കാന്തി വിദൂരങ്ങളിലും പ്രസരിപ്പിക്കും.
33: ഞാനിനിയും എന്റെ പ്രബോധനങ്ങള്‍ പ്രവചനംപോലെ ചൊരിയുകയും ഭാവിതലമുറകള്‍ക്കു നല്കുകയും ചെയ്യും.
34: ഞാന്‍ എനിക്കുവേണ്ടിമാത്രമല്ല, ഉപദേശംതേടുന്ന എല്ലാവര്‍ക്കുംവേണ്ടിയാണ് അദ്ധ്വാനിച്ചതെന്നറിയുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ