അദ്ധ്യായം 44
പിതാക്കന്മാരുടെ മഹത്വം
1: നമുക്കിപ്പോള്‍ മഹത്തുക്കളെയും നമ്മുടെ പൂര്‍വ്വപിതാക്കന്മാരെയും തലമുറക്രമത്തില്‍ പ്രകീര്‍ത്തിക്കാം.
2: കര്‍ത്താവ് ആദിമുതല്‍തന്നെ തന്റെ പ്രതാപവും മഹത്വവും അവര്‍ക്ക് ഓഹരിയായി നല്‍കി.
3: രാജാക്കന്മാരും, കീര്‍ത്തിയുറ്റ ബലശാലികളും, ജ്ഞാനത്താല്‍ ഉപദേശംനല്കിയവരും, പ്രവാചകന്മാരും അവരുടെയിടയിലുണ്ടായിരുന്നു.
4: ആലോചനകളാലും നിയമപരിജ്ഞാനത്താലും ജനത്തിനു നേതൃത്വംകൊടുത്തവരും, വിവേകപൂര്‍വ്വമായ ഉപദേശംനല്കിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
5: ചിലര്‍ സംഗീതജ്ഞന്മാരും കവികളുമായിരുന്നു.
6: വിഭവസമൃദ്ധിയുള്ളവരും സ്വവസതികളില്‍ സമാധാനപൂര്‍വ്വം വസിച്ചവരുമാണു ചിലര്‍.
7: ഇവര്‍ തങ്ങളുടെ തലമുറകളില്‍ ബഹുമാനിതരും കാലത്തിന്റെ മഹിമയുമായിരുന്നു.
8: ജനങ്ങള്‍ പ്രകീര്‍ത്തിച്ച പ്രസിദ്ധരാണു ചിലര്‍.
9: സ്മരണയവശേഷിപ്പിക്കാതെ മാഞ്ഞുപോയവരുമുണ്ട്; ജീവിക്കുകയോ ജനിക്കുകപോലുമോ ചെയ്തില്ലെന്നു തോന്നുമാറ് അവര്‍ മണ്മറഞ്ഞു; അവരുടെ മക്കളും അങ്ങനെതന്നെ.
10: എന്നാല്‍, അവര്‍ കാരുണ്യമുള്ളവരായിരുന്നു; അവരുടെ സത്പ്രവൃത്തികള്‍ വിസ്മരിക്കപ്പെട്ടിട്ടില്ല.
11: അവരുടെ ഐശ്വര്യം, അവരുടെ പിന്‍ഗാമികളിലും അവരുടെ അവകാശം, മക്കളുടെ മക്കളിലും നിലനില്‍ക്കും.
12: അവരുടെ സന്തതികള്‍ ഉടമ്പടികള്പാലിക്കും; അവരുടെ മക്കളും അവയ്ക്കുവേണ്ടി നിലകൊള്ളും.
13: അവരുടെ ഭാവിതലമുറകള്‍ എന്നേയ്ക്കും നിലനില്‍ക്കും; അവരുടെ പ്രതാപം മാഞ്ഞുപോവുകയില്ല.
14: അവര്‍ സമാധാനത്തില്‍ സംസ്കരിക്കപ്പെട്ടു; അവരുടെ പേരു തലമുറകള്‍തോറും നിലനില്‍ക്കും.
15: അവരുടെ വിജ്ഞാനം ജനതകള്‍ പ്രഘോഷിക്കും; സമൂഹം, അവരെ പ്രകീര്‍ത്തിക്കുകയും ചെയ്യും.
ഹെനോക്ക് – നോഹ
16: ഹെനോക്ക് കര്‍ത്താവിനെ പ്രീതിപ്പെടുത്തി; അവന് ഉന്നതത്തിലേക്കു സംവഹിക്കപ്പെട്ടു; എല്ലാ തലമുറകള്‍ക്കും അവന്‍ അനുതാപത്തിന്റെ മാതൃകയാണ്.
17: നോഹ തികഞ്ഞനീതിമാനായിരുന്നു; വിനാശത്തിന്റെ നാളില്‍ ഒഴിവാക്കപ്പെട്ട മുളയായിരുന്നു അവന്; അങ്ങനെ ജലപ്രളയത്തിനുശേഷം ഭൂമിയില്‍ ഒരു ഭാഗം നിലനിന്നു.
18: മര്‍ത്യകുലം ജലപ്രളയത്താല്‍ നശിപ്പിക്കപ്പെടുകയില്ലെന്ന നിത്യമായ ഉടമ്പടി അവനുമായി ചെയ്യപ്പെട്ടു.
അബ്രാഹം- ഇസഹാക്ക് - യാക്കോബ്
19: അനേകജനതകളുടെ പൂര്‍വ്വപിതാവായിരുന്നു അബ്രാഹം. മഹത്വത്തില്‍ അവനു സമനായി ആരുമില്ല.
20: അവന്‍ അത്യുന്നതന്റെ നിയമംപാലിക്കുകയും അവിടുന്ന് അവനുമായി ഉടമ്പടിയിലേര്‍പ്പെടുകയും ചെയ്തു. അവന്‍ സ്വശരീരത്തില്‍ ഉടമ്പടിയുടെ മുദ്രപതിച്ചു; പരീക്ഷിക്കപ്പെട്ടപ്പോള്‍ അവന് വിശ്വസ്തത തെളിയിച്ചു.
21: അതിനാല്‍, അവന്റെ സന്തതിവഴി ജനതകള്‍ അനുഗ്രഹിക്കപ്പെടുമെന്നു കര്‍ത്താവവനോടു ശപഥംചെയ്തു. ഭൂമിയിലെ മണല്‍ത്തരിപോലെ അവനെ വര്‍ദ്ധിപ്പിക്കുമെന്നും, അവന്റെ സന്തതി ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ പെരുകുമെന്നും, അവര്‍ സമുദ്രംമുതല്‍ സമുദ്രംവരെയും, മഹാനദിമുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍വരെയും, അവകാശമാക്കാന്‍ ഇടവരുത്തുമെന്നും അവനു വാഗ്ദാനംലഭിച്ചു.
22: ഇസഹാക്കിനും പിതാവായ അബ്രാഹംമൂലം അതേ വാഗ്ദാനം നല്‍കപ്പെട്ടു.
23: എല്ലാ മനുഷ്യര്‍ക്കുംവേണ്ടിയുള്ള അനുഗ്രഹവും ഉടമ്പടിയും യാക്കോബിന്റെ ശിരസ്സില്‍ അവിടുന്നു വച്ചു; അവിടുന്നവനെ അംഗീകരിച്ച്, പൈതൃകാവകാശംനല്കി; അവിടുന്ന് ഓഹരി നിശ്ചയിച്ച്, അതു പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായി ഭാഗിച്ചുകൊടുത്തു.
അദ്ധ്യായം 45
മോശ
1: യാക്കോബിന്റെ സന്തതികളില്‍നിന്ന്, കാരുണ്യവാനായ ഒരുവനെ കര്‍ത്താവുയര്‍ത്തി; അവന് ജനത്തിനു സുസമ്മതനായി; ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിക്ക്, അവന് പാത്രമായി; അവനത്രേ ഭാഗ്യസ്മരണാര്‍ഹനായ മോശ.
2: അവിടുന്നവനെ മഹത്വത്തില്‍ ദൈവദൂതന്മാര്‍ക്കു സമനാക്കി; ശത്രുക്കള്‍ക്കു ഭയകാരണമാകത്തക്കവിധം അവനെ ശക്തനാക്കി.
3: അവനപേക്ഷിച്ചപ്പോള്‍ അവിടുന്ന് അടയാളങ്ങള്‍ പിന്‍വലിച്ചു; രാജാക്കന്മാരുടെ സന്നിധിയില്‍ കര്‍ത്താവ് അവനെ സമുന്നതനാക്കി; അവിടുന്നു തന്റെ ജനത്തിനുവേണ്ടിയുള്ള കല്പനകള്‍ അവനെയേല്പിക്കുകയും തന്റെ മഹത്വത്തിന്റെ ഭാഗികമായ ദര്‍ശനം അവനു നല്കുകയുംചെയ്തു.
4: വിശ്വസ്തതയും സൗമ്യതയുംകൊണ്ട് അവിടുന്നവനെ വിശുദ്ധീകരിച്ചു. എല്ലാ ജനതകളുടെയുമിടയില്‍നിന്ന്, അവനെ തിരഞ്ഞെടുത്തു.
5: തന്റെ സ്വരം അവിടുന്നവനെ കേള്‍പ്പിച്ചു; ഇരുണ്ടമേഘങ്ങള്ക്കുള്ളിലേക്ക് അവിടുന്നവനെ നയിച്ചു; മുഖാഭിമുഖം കല്പനകള്‍, ജീവന്റെയും വിജ്ഞാനത്തിന്റെയും നിയമം, അവിടുന്നു നല്‍കി- യാക്കോബിനെ തന്റെ ഉടമ്പടിയും ഇസ്രായേലിനെ തന്റെ നീതിയും അഭ്യസിപ്പിക്കേണ്ടതിനുതന്നെ.
അഹറോന്‍
6: ലേവിഗോത്രജനും, മോശയുടെ സഹോദരനും, അവനെപ്പോലെതന്നെ വിശുദ്ധനുമായ അഹറോനെ അവിടുന്നുയര്‍ത്തി.
7: അവിടുന്നവനുമായി നിത്യമായ ഉടമ്പടിചെയ്യുകയും ജനത്തിന്റെ പൗരോഹിത്യം അവനു നല്‍കുകയുംചെയ്തു. വിശിഷ്ടമായ തിരുവസ്ത്രങ്ങള്‍കൊണ്ട് അവിടുന്നവനെയനുഗ്രഹിച്ചു;
8: മഹിമയേറിയ മേലങ്കി അവനെയണിയിച്ചു; മഹിമയുടെ പൂര്‍ണ്ണത അവിടുന്നവനെയണിയിച്ചു; അധികാരചിഹ്നങ്ങള്‍ നല്‍കി, അവിടുന്നവനെ ശക്തനാക്കി; കാല്‍ച്ചട്ടയും നീണ്ട അങ്കിയും എഫോദും അവനു നല്‍കി.
9: അങ്കിക്കുചുറ്റും മാതളനാരങ്ങയും ദേവാലയത്തില്‍ തന്റെ ആഗമനത്തെയറിയിക്കാന്‍, നടക്കുമ്പോള്‍ ശബ്ദമുണ്ടാകുന്ന ധാരാളം സ്വര്‍ണ്ണമണികളും തുന്നിച്ചേര്‍ത്തു.
10: സ്വര്‍ണ്ണ - നീല - ധൂമ്രവര്‍ണ്ണംകലര്‍ന്ന, ചിത്രപ്പണികളോടുകൂടിയ, വിശുദ്ധവസ്ത്രം അവിടുന്നവനെയണിയിച്ചു; ഉറീം, തുമ്മീം, എന്നിവയുമണിയിച്ചു.
11: കരവിരുതോടെ പിരിച്ചെടുത്ത, കടുംചെമപ്പു നൂല്‍, ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച്, അവരെയനുസ്മരിപ്പിക്കാന്‍, സ്വര്‍ണ്ണപ്പണിക്കാരന്‍ മുദ്രമോതിരത്തിലെന്നപോലെ ലിഖിതങ്ങള്‍കൊത്തിയ, രത്നങ്ങള്‍പതിച്ച സ്വര്‍ണ്ണഫലകം എന്നിവയണിയിച്ചു.
12: അവന്റെ തലപ്പാവില്‍ സ്വര്‍ണ്ണംകൊണ്ടുള്ള ഒരു കിരീടമണിയിച്ചിരിക്കുന്നു; അതില്‍ ഒരു മുദ്രയിലെന്നപോലെ വിശുദ്ധിയെന്നു കൊത്തിയിരിക്കുന്നു; വിദഗ്ദ്ധന്റെ കരചാതുരിപ്രകടമാക്കുന്ന അത്, നയനാനന്ദകരവും ശ്രേഷ്ഠവും അലംകൃതവുമാണ്.
13: അവന്റെ കാലത്തിനുമുമ്പ് അത്രമനോഹരമായ വസ്തുക്കള്‍ ഒരിക്കലുമുണ്ടായിരുന്നിട്ടില്ല; അന്യരാരും അവയണിഞ്ഞിട്ടില്ല; അവന്റെ മക്കളും പിന്‍ഗാമികളും എക്കാലവുമതു ധരിച്ചു.
14: എല്ലാദിവസവും രണ്ടുപ്രാവശ്യംവീതം അവന്റെ ഹോമബലി പരിപൂര്‍ണ്ണമായി ദഹിപ്പിക്കപ്പെടും.
15: മോശ അവനെ വിശുദ്ധതൈലംകൊണ്ട് അഭിഷേചിച്ചുനിയോഗിച്ചു; കര്‍ത്താവിനു ശുശ്രൂഷചെയ്യാനും പുരോഹിതധര്‍മ്മമനുഷ്ഠിക്കാനും അവിടുത്തെനാമത്തില്‍ തന്റെ ജനത്തെ ആശീര്‍വ്വദിക്കാനുംവേണ്ടി അവനും അവന്റെ പിന്‍ഗാമികള്‍ക്കും ആകാശംപോലെ നിത്യമായ ഒരുടമ്പടിയാണത്.
16: ജനത്തിന്റെ പാപങ്ങളുടെ പരിഹാരത്തിനുവേണ്ടി കര്‍ത്താവിനു ബലിയര്‍പ്പിക്കുന്നതിനും, സ്മരണാംശമായി കുന്തുരുക്കവും സുഗന്ധദ്രവ്യങ്ങളും അര്‍പ്പിക്കുന്നതിനും അവിടുന്നവനെ മാനവകുലത്തില്‍നിന്നു തിരഞ്ഞെടുത്തു.
17: തന്റെ പ്രമാണങ്ങള്‍ യാക്കോബിനെ പഠിപ്പിക്കുന്നതിനും തന്റെ നിയമങ്ങളാല്‍ ഇസ്രായേലിനു മാര്‍ഗ്ഗനിര്‍ദ്ദേശംനല്‍കുന്നതിനും അവിടുന്നവനു തന്റെ കല്പനകളും നിയമങ്ങളും വിധിപ്രസ്താവിക്കാനുള്ള അധികാരവും കൊടുത്തു.
18: ദാത്താനും അബിറാമും അവരുടെയനുയായികളും കോറഹിന്റെ സംഘവുമുള്‍പ്പെട്ട അന്യഗോത്രക്കാര്‍ കോപാക്രാന്തരായി അവനെതിരേ ഗൂഢാലോചനനടത്തുകയും മരുഭൂമിയില്‍വച്ച് അസൂയാലുക്കളാവുകയും ചെയ്തു.
19: കര്‍ത്താവിതുകണ്ടു കോപിച്ചു. അവിടുത്തെ ക്രോധത്തില്‍ അവര്‍ നശിച്ചുപോയി. ജ്വലിക്കുന്ന അഗ്നിയാല്‍ അവരെ ദഹിപ്പിക്കേണ്ടതിന് അവര്‍ക്കെതിരേ അവിടുന്നദ്ഭുതം പ്രവര്‍ത്തിച്ചു.
20: അവിടുന്ന് അഹറോന്റെ മഹത്വംവര്‍ദ്ധിപ്പിക്കുകയും അവനു പ്രത്യേകാവകാശം നല്‍കുകയും ചെയ്തു. അതിവിശിഷ്ടമായ ആദ്യഫലങ്ങള്‍ അവിടുന്നനുവദിച്ചു കൊടുക്കുകയും ആദ്യഫലങ്ങള്‍കൊണ്ടുള്ള അപ്പം ധാരാളമായി അവനു നല്‍കുകയും ചെയ്തു.
21: കര്‍ത്താവിനു നല്‍കിയ ബലിവസ്തുക്കള്‍ അവനും അവന്റെ പിന്‍ഗാമികളും ഭക്ഷിക്കുന്നു.
22: എന്നാല്‍ ദേശത്ത്, അവനു യാതൊരവകാശവും ഓഹരിയുമുണ്ടായിരിക്കുകയില്ല. കര്‍ത്താവുതന്നെയാണ് അവന്റെ ഓഹരിയും അവകാശവും.
ഫിനെഹാസ്
23: എലെയാസറിന്റെ പുത്രനായ ഫിനെഹാസിനാണു മഹത്വത്തിന്റെ മൂന്നാംസ്ഥാനം. അവന്‍ ദൈവഭക്തിയില്‍ തീക്ഷണതയുള്ളവനായിരുന്നു; ജനം വഴിതെറ്റിയപ്പോഴും അവനുറച്ചുനിന്നു; അവന് ഹൃദയത്തിന്റെ കര്‍മ്മോന്മുഖമായ നന്മകൊണ്ട്, ഇസ്രായേലിന്റെ പാപങ്ങള്‍ക്കു പരിഹാരമനുഷ്ഠിക്കുകയുംചെയ്തു.
24: അതിനാല്‍, അവന്‍ വിശുദ്ധസ്ഥലത്തിന്റെയും തന്റെ ജനത്തിന്റെയും നേതാവായിരിക്കുന്നതിനും അവനും അവന്റെ സന്തതികളും പൗരോഹിത്യത്തിന്റെ മഹിമ എന്നേയ്ക്കുമണിയുന്നതിനുംവേണ്ടി ഒരു സമാധാന ഉടമ്പടി അവനുമായി ഉറപ്പിക്കപ്പെട്ടു.
25: യൂദാഗോത്രജനായ ജസ്സെയുടെ പുത്രന്‍ ദാവീദുമായി ഒരുടമ്പടി ഉറപ്പിക്കപ്പെട്ടു. രാജാവിന്റെ പിന്തുടര്‍ച്ചാവകാശം അവന്റെ സന്തതികള്‍ക്കുമാത്രമായിരിക്കുന്നതുപോലെ അഹറോന്റെ പിന്തുടര്‍ച്ചാവകാശം അവന്റെ സന്തതികള്‍ക്കാണ്.
26: തന്റെ ജനത്തെ നീതിപൂര്‍വ്വം വിധിക്കുന്നതിനു കര്‍ത്താവു നിന്റെ ഹൃദയത്തെ ജ്ഞാനംകൊണ്ടു നിറയ്ക്കട്ടെ; അങ്ങനെ അവരുടെ ഐശ്വര്യം നശിക്കാതിരിക്കുകയും മഹത്വം തലമുറകള്‍തോറും നിലനില്‍ക്കുകയുംചെയ്യട്ടെ.
അദ്ധ്യായം 46
ജോഷ്വയും കാലെബും
1: നൂനിന്റെ പുത്രന്‍ ജോഷ്വ, യുദ്ധവീരനും പ്രവാചകന്മാരില്‍ മോശയുടെ പിന്‍ഗാമിയുമായിരുന്നു; അവന്, തന്റെ നാമത്തിനൊത്ത് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉത്തമനായ രക്ഷകനുമായിരുന്നു. ഇസ്രായേലിനെയാക്രമിച്ച ശത്രുക്കളോടു പ്രതികാരംചെയ്ത്, അവനവരുടെ അവകാശം നേടിക്കൊടുത്തു.
2: നഗരങ്ങള്‍ക്കെതിരേ വാളുയര്‍ത്തിയപ്പോള്‍ അവനെത്ര പ്രതാപശാലിയായിരുന്നു!
3: അവനുമുമ്പ് ആരാണിത്ര ശക്തനായി നിലകൊണ്ടിട്ടുള്ളത്? അവന് കര്‍ത്താവിനുവേണ്ടിയാണു യുദ്ധംചെയ്തത്.
4: അവന്റെ കരം സൂര്യനെ തടഞ്ഞുനിര്‍ത്തിയില്ലേ? ഒരു ദിവസത്തിനു രണ്ടുദിവസത്തെ ദൈര്‍ഘ്യമുണ്ടായില്ലേ?
5: ശത്രുക്കള്‍ ചുറ്റുംവളഞ്ഞപ്പോള്‍, അവന് ശക്തനായവനെ, അത്യുന്നതനെ, വിളിച്ചപേക്ഷിച്ചു.
6: ഉന്നതനായ കര്‍ത്താവു ശക്തമായ കന്മഴയയച്ച് അവനുത്തരമരുളി; ആ ജനതയെ അവന്‍ യുദ്ധത്തില്‍ കീഴടക്കി; ബത്ഹോറോണ്‍ ഇറക്കത്തില്‍വച്ച്, അവന്‍ ശത്രുക്കളെ നശിപ്പിച്ചു; അങ്ങനെ ജനതകള്‍ അവന്റെ സേനാബലംകാണുകയും ദൈവസന്നിധിയിലാണ് അവന്‍ യുദ്ധംചെയ്യുന്നതെന്നു മനസ്സിലാക്കുകയും ചെയ്തു. ശക്തനായവനെ അവന്‍ പൂര്‍ണ്ണമായി പിന്‍ചെന്നു.
7: മോശയുടെ കാലത്ത്, അവനൊരു വിശ്വസ്തകര്മ്മമനുഷ്ഠിച്ചു; യഫുന്നയുടെ പുത്രന്‍ കാലെബിനോടൊത്തു സമൂഹത്തെ ഒന്നാകെ നേരിട്ടു; ജനത്തെ പാപത്തില്‍നിന്നു പിന്തിരിപ്പിക്കുകയും അവരുടെ ദുഷ്ടമായ പിറുപിറുപ്പു നിര്‍ത്തുകയുംചെയ്തു.
8: ജനത്തെ അവരുടെ അവകാശത്തിലേക്കു കൊണ്ടുവരുന്നതിന്, തേനും പാലുമൊഴുകുന്നനാട്ടില്‍ പ്രവേശിപ്പിക്കുന്നതിന്, ആറുലക്ഷം യോദ്ധാക്കളില്‍ ഇവര്‍ രണ്ടുപേര്‍മാത്രമേ അവശേഷിച്ചുള്ളു.
9: കര്‍ത്താവു കാലെബിന് ശക്തികൊടുക്കുകയും അതു വാര്‍ദ്ധക്യംവരെ നിലനില്‍ക്കുകയും ചെയ്തു. അവന്‍ മലമ്പ്രദേശം കൈയടക്കി, മക്കള്‍ക്ക് അവകാശമായി നല്‍കി.
10: കര്‍ത്താവിനെ അനുഗമിക്കുന്നതു നല്ലതാണെന്ന് അങ്ങനെ എല്ലാ ഇസ്രായേല്‍ക്കാരും മനസ്സിലാക്കി.
ന്യായാധിപന്മാര്‍, സാമുവല്‍
11: അവിശ്വസ്തതയറിയാത്ത ഹൃദയത്തോടുകൂടിയ, കര്‍ത്താവില്‍നിന്നു പിന്തിരിഞ്ഞുപോകാത്ത, അനേകം ന്യായാധിപന്മാരുണ്ട്; അവരുടെ സ്മരണ അനുഗൃഹീതമായിരിക്കട്ടെ!
12: ശവകുടീരങ്ങളില്‍നിന്ന് അവരുടെ അസ്ഥികള്‍ നവജീവന്‍ പ്രാപിക്കട്ടെ! സംപൂജ്യരായ അവരുടെ നാമം പുത്രന്മാരിലൂടെ ജീവിക്കട്ടെ!
13: കര്‍ത്താവിനു പ്രിയങ്കരനും അവിടുത്തെ പ്രവാചകനുമായ സാമുവല്‍ രാജ്യംസ്ഥാപിക്കുകയും ജനത്തിന് അധികാരികളെ അഭിഷേചിക്കുകയുംചെയ്തു.
14: കര്‍ത്താവിന്റെ നിയമമനുസരിച്ച്, അവന്‍ സമൂഹത്തില്‍ ന്യായംനടത്തി; കര്‍ത്താവു യാക്കോബിനെ സംരക്ഷിച്ചു.
15: വിശ്വസ്തതനിമിത്തം അവന്‍ പ്രവാചകനാണെന്നു തെളിഞ്ഞു; വാക്കുകളിലൂടെ, വിശ്വാസ്യനായ ദീര്‍ഘദര്‍ശിയായി അറിയപ്പെടുകയുംചെയ്തു.
16: ശത്രുക്കള്‍ എല്ലാവശത്തുംനിന്നു ഞെരുക്കിയപ്പോള്‍, അവന്‍ ശക്തനായ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുകയും മുലകുടിക്കുന്ന ആട്ടിന്‍കുട്ടിയെ ബലിയര്‍പ്പിക്കുകയും ചെയ്തു.
17: അപ്പോള്‍, കര്‍ത്താവ് ആകാശത്തിലിടിമുഴക്കി; അവിടുത്തെ ശബ്ദം ശക്തമായി മുഴങ്ങി.
18: ടയിറിലെ ജനനേതാക്കളെയും ഫിലിസ്ത്യഭരണാധികാരികളെയും അവിടുന്നു നിര്‍മ്മാര്‍ജ്ജനം ചെയ്തു.
19: നിത്യനിദ്രയ്ക്കു മുമ്പായി സാമുവല്‍, കര്‍ത്താവിന്റെയും അവിടുത്തെ അഭിഷിക്തന്റെയും മുമ്പില്‍ ജനത്തെ സാക്ഷിനിര്‍ത്തി വിളിച്ചുപറഞ്ഞു: ഞാന്‍ ആരുടെയും സ്വത്തു കൈയേറിയിട്ടില്ല; ഒരു ജോടി ചെരിപ്പുപോലും എടുത്തിട്ടില്ല. ആരും അവനില്‍ കുറ്റമാരോപിച്ചില്ല.
20: നിദ്രപ്രാപിച്ചതിനുശേഷംപോലും അവന് പ്രവചിച്ചു; രാജാവിനെ അവന്റെ മരണം മുന്‍കൂട്ടിയറിയിച്ചു; ജനത്തിന്റെ ദുഷ്ടത മായിച്ചുകളയാന്‍ മണ്ണില്‍നിന്ന് അവന്‍ സ്വരമുയര്‍ത്തിപ്രവചിച്ചു.
അദ്ധ്യായം 47
ദാവീദ്
1: അവനുശേഷം ദാവീദിന്റെ നാളുകളില്‍ നാഥാന്‍ പ്രവചനംനടത്തി.
2: സമാധാനബലിയില്‍ വിശിഷ്ടമായ കൊഴുപ്പെന്നപോലെ ഇസ്രായേല്‍ജനത്തില്‍നിന്നു ദാവീദ് തിരഞ്ഞെടുക്കപ്പെട്ടു.
3: അവന്‍ കോലാട്ടിന്‍കുട്ടികളോടുകൂടെയെന്നപോലെ സിംഹങ്ങളുമായും ചെമ്മരിയാട്ടിന്‍കുട്ടികളോടുകൂടെയെന്നപോലെ കരടികളുമായും കളിയാടി.
4: അവന്‍, യൗവനത്തില്‍ കവിണയില്‍ കല്ലുചേര്‍ത്തു കരമുയര്‍ത്തിയപ്പോള്‍, ഗോലിയാത്തിന്റെ അഹങ്കാരം തകര്‍ത്തില്ലേ? ആ മല്ലനെക്കൊന്ന് അവന്‍ ജനത്തിന്റെ അപമാനം നീക്കിയില്ലേ?
5: അവന്‍ അത്യുന്നതായ കര്‍ത്താവിനോട പേക്ഷിച്ചു; തന്റെ ജനത്തിന്റെ ശക്തിവര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഒരുയുദ്ധവീരനെ കൊല്ലുന്നതിന് അവിടുന്ന് അവന്റെ വലത്തുകരം ശക്തമാക്കി.
6: പതിനായിരങ്ങളുടെമേല്‍ വിജയംവരിച്ചവനെന്ന് ആര്‍ത്തുവിളിച്ചുകൊണ്ട് അവരവനെ മഹത്വത്തിന്റെ കിരീടമണിയിച്ചു; കര്‍ത്താവിന്റെ അനുഗ്രഹങ്ങളെപ്രതി അവര്‍ അവനെ സ്തുതിച്ചു.
7: ചുറ്റുമുള്ള ശത്രുക്കളെ അവന് തുടച്ചുമാറ്റി; എതിരാളികളായ ഫിലിസ്ത്യരെ അവന് നശിപ്പിച്ചു; ഇന്നുമവര് ശക്തിയറ്റവരായിക്കഴിയുന്നു.
8: തന്റെ എല്ലാ പ്രവൃത്തികളിലും അവന്‍ അത്യുന്നതന്റെ മഹത്വം പ്രകീര്‍ത്തിച്ച് പരിശുദ്ധനായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചു; അവന് പൂര്‍ണ്ണഹൃദയത്തോടെ സ്രഷ്ടാവിനെ സ്നേഹിക്കുകയും അവിടുത്തേക്കു സ്തുതിപാടുകയും ചെയ്തു.
9: ബലിപീഠത്തിനു മുമ്പില്‍ മധുരമായ ഗാനമാലപിക്കുവാന്‍ അവന്‍ ഗായകസംഘത്തെ നിയോഗിച്ചു.
10: അവന്‍ ഉത്സവങ്ങള്‍ക്കു മനോഹാരിതപകരുകയും അവയുടെ കാലം നിശ്ചയിക്കുകയുംചെയ്തു. അവര്‍ ദൈവത്തിന്റെ വിശുദ്ധനാമത്തെ സ്തുതിച്ചപ്പോള്‍ അവരുടെ സ്തുതിഗീതങ്ങളാല്‍ ഉദയത്തിനുമുമ്പുതന്നെ വിശുദ്ധസ്ഥലം മുഖരിതമായി.
11: കര്‍ത്താവവന്റെ പാപം നീക്കിക്കളയുകയും അവന്റെ അധികാരം എന്നേയ്ക്കുമുറപ്പിക്കുകയും ചെയ്തു; അവിടുന്നവന് രാജത്വവും ഇസ്രായേലില്‍ മഹത്വത്തിന്റെ സിംഹാസനവും ഉടമ്പടിവഴി നല്‍കി.
സോളമന്‍
12: ബുദ്ധിമാനായ ഒരു പുത്രന്‍ അവനു പിന്‍ഗാമിയായി; അവന് നിമിത്തം പുത്രന്റെ ജീവിതം സുരക്ഷിതമായി.
13: സോളമന്റെ ഭരണകാലംസമാധാനപൂര്ണ്ണമായിരുന്നു; ദൈവം അവന് എല്ലായിടത്തും സമാധാനം നല്‍കി. അവിടുത്തെനാമത്തില്‍ അവന്‍ ഒരുആലയം നിര്‍മ്മിച്ചു: എന്നും നിലനില്‍ക്കുന്ന ഒരു വിശുദ്ധസ്ഥലമൊരുക്കി.
14: യൗവനത്തില്‍ത്തന്നെ നീ എത്ര ജ്ഞാനിയായിരുന്നു! നിന്റെ വിജ്ഞാനം നദിപോലെ കവിഞ്ഞൊഴുകി.
15: നിന്റെ ജ്ഞാനം ലോകമാസകലം വ്യാപിച്ചു. അതിനെ നീ ഉപമകളും സൂക്തങ്ങളുംകൊണ്ടു നിറച്ചു.
16: നിന്റെ പ്രശസ്തി വിദൂരദ്വീപുകളിലെത്തി. സമാധാനപൂര്‍ണ്ണമായ ഭരണംനിമിത്തം നീ പ്രിയങ്കരനായി.
17: നിന്റെ കീര്‍ത്തനങ്ങളും സുഭാഷിതങ്ങളും ഉപമകളും പ്രത്യുത്തരങ്ങളും ജനതകളെ വിസ്മയാധീനരാക്കി.
18: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ തകരംപോലെ സ്വര്‍ണ്ണവും ഈയംപോലെ വെള്ളിയും നീ ശേഖരിച്ചു.
19: എന്നാല്‍ നീ സ്ത്രീകള്ക്കധീനനായി; അഭിലാഷങ്ങള്‍ നിന്നെ കീഴ്‌പ്പെടുത്തി.
20: നിന്റെ സത്കീര്‍ത്തിക്കു നീതന്നെ കളങ്കംവരുത്തി; സന്തതിപരമ്പരയെ മലിനമാക്കി; അവരെ ക്രോധത്തിനിരയാക്കി; നിന്റെ ഭോഷത്തം അവര്‍ക്കു ദുഃഖകാരണമായി.
21: അങ്ങനെ രാജ്യം വിഭജിക്കപ്പെട്ടു. എഫ്രായിമില്‍നിന്ന് ഉദ്ധതമായഒരു രാജ്യം ഉയര്‍ന്നുവന്നു.
22: കര്‍ത്താവൊരിക്കലും കാരുണ്യംവെടിയുകയോ തന്റെ സൃഷ്ടികള്‍ നശിക്കാന്‍ ഇടവരുത്തുകയോ ഇല്ല; അവിടുന്ന്, താന്‍ തിരഞ്ഞെടുത്തവന്റെ പിന്‍ഗാമികളെ തുടച്ചുമാറ്റുകയോ, തന്നെ സ്‌നേഹിക്കുന്നവന്റെ സന്തതിപരമ്പരകളെ നശിപ്പിക്കുകയോ ഇല്ല; അതിനാല്‍ യാക്കോബിന് ഒരു ഗണത്തെയും ദാവീദിന്റെ വംശത്തില്‍ ഒരു സന്തതിയെയും അവശേഷിപ്പിച്ചു.
റഹോബോവാം - ജറോബോവാം
23: സോളമന്‍ പിതാക്കന്മാരോടു ചേര്‍ന്നു! അവന്റെ സന്തതികളില്‍ ഒരുവന്‍ സ്ഥാനമേറ്റു; വിഡ്ഢിത്തത്തില്‍ ഒന്നാമനും വിവേകത്തില്‍ ഒടുവിലത്തവനും ആയ റഹോബോവാമിന്റെ ഭരണം ജനങ്ങളുടെ കലാപത്തിനു കാരണമായി. നെബാത്തിന്റെ പുത്രന്‍ ജറോബോവാമും ഇസ്രായേലിനെ തിന്മയിലേക്കു നയിച്ചു; എഫ്രായിമിനെ പാപമാര്‍ഗ്ഗത്തില്‍ നടത്തി.
24: സ്വദേശത്തുനിന്നും ബഹിഷ്കരിക്കപ്പെടത്തക്കവിധം അവര്‍ പാപത്തില്‍ മുഴുകി.
25: തങ്ങളുടെമേല്‍ പ്രതികാരംപതിക്കുന്നതുവരെ എല്ലാ തിന്മകളിലും അവര്‍ വിഹരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ