അദ്ധ്യായം 37
ഏശയ്യായുടെ ഉപദേശം
1: ഹെസക്കിയാ രാജാവ്, ഇതുകേട്ടു വസ്ത്രംകീറി, ചാക്കുടുത്തു കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു.
2: കൊട്ടാരംവിചാരിപ്പുകാരനായ എലിയാക്കിമിനെയും കാര്യവിചാരകനായ ഷെബ്‌നായെയും ശ്രേഷ്ഠപുരോഹിതന്മാരെയും ചാക്കുടുപ്പിച്ച് ആമോസിന്റെ പുത്രനായ ഏശയ്യാപ്രവാചകന്റെ അടുത്തേക്കവനയച്ചു.
3: അവര്‍ ഏശയ്യായോടു പറഞ്ഞു: ഹെസക്കിയാ പറയുന്നു. ഇതു കഷ്ടതയുടെയും ശാസനയുടെയും കടുത്തഅവമാനത്തിന്റെയും ദിനമാണ്. കുഞ്ഞുങ്ങള്‍പിറക്കേണ്ട നേരമായി, എന്നാല്‍, പ്രസവിക്കാന്‍ ശക്തിയില്ല.
4: ജീവിക്കുന്നവനായ ദൈവത്തെ നിന്ദിക്കാന്‍ തന്റെ യജമാനനായ അസ്സീറിയാരാജാവ് അയച്ചിരുന്ന റബ്ഷക്കെയുടെ വാക്കുകള്‍ നിന്റെ ദൈവമായ കര്‍ത്താവു കേട്ടിരിക്കുകയില്ലേ? ആ വാക്കുകള്‍ക്ക് അവിടുന്നു ശിക്ഷനല്കുകയില്ലേ? അതിനാല്‍, അവശേഷിച്ചിരിക്കുന്നവര്‍ക്കുവേണ്ടി നീ പ്രാര്‍ത്ഥിക്കുക.
5: ഹെസക്കിയാരാജാവിന്റെ ദാസന്മാര്‍ ഏശയ്യായെ സമീപിച്ചപ്പോള്‍ അവനവരോടു പറഞ്ഞു:
6: നിങ്ങളുടെ യജമാനനോടു പറയുക, കര്‍ത്താവരുളിച്ചെയ്യുന്നു, അസ്സീറിയാരാജാവിന്റെ ദാസന്മാര്‍ എന്നെ നിന്ദിച്ചുപറഞ്ഞ വാക്കുകേട്ടു പേടിക്കേണ്ടാ.
7: അവന്‍ ഒരു കിംവദന്തികേട്ടു സ്വന്തം നാട്ടിലേക്കു പോകത്തക്കവിധം അവനില്‍ ഞാനൊരാത്മാവിനെ നിക്ഷേപിക്കും. സ്വന്തം ദേശത്തുവച്ചു വാളിനിരയാകാന്‍ ഞാന്‍ അവനിടവരുത്തും. റബ്ഷക്കെ മടങ്ങിപ്പോയി.
8: അസ്സീറിയാരാജാവു ലിബ്‌നായ്‌ക്കെതിരേ യുദ്ധംചെയ്യുന്നത് അവന്‍ കണ്ടു. രാജാവു ലാഖിഷ് വിട്ടെന്ന് അവന്‍ കേട്ടിരുന്നു.
9: തനിക്കെതിരേ യുദ്ധംചെയ്യാന്‍ എത്യോപ്യാരാജാവായ തിര്‍ഹാക്കാ പുറപ്പെട്ടിരിക്കുന്നെന്നു രാജാവു കേട്ടു. അവന്‍ ഹെസക്കിയായുടെ അടുത്തേക്കു ദൂതന്മാരെയയച്ചു പറഞ്ഞു:
10: യൂദാരാജാവായ ഹെസക്കിയായോടു നിങ്ങള്‍ പറയണം, അസ്സീറിയാ രാജാവിന്റെ കരങ്ങളില്‍ ജറുസലെം ഏല്‍പ്പിക്കപ്പെടുകയില്ലെന്നു വാഗ്ദാനംചെയ്ത് നിങ്ങള്‍ ആശ്രയിക്കുന്ന ദൈവം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ!
11: അസ്സീറിയാ രാജാക്കന്മാര്‍ എല്ലാ ദേശങ്ങളെയും എപ്രകാരം നിശ്ശേഷം നശിപ്പിച്ചുവെന്നു നിങ്ങള്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ക്കു രക്ഷകിട്ടുമോ?
12: എന്റെ പിതാക്കന്മാര്‍ നശിപ്പിച്ച ഗോസാന്‍, ആരാന്‍, റസെഫ്, തെലാസറിലുണ്ടായിരുന്ന ഏദന്‍കാര്‍ എന്നീ ജനതകളെ അവരുടെ ദേവന്മാര്‍ രക്ഷിച്ചോ?
13: ഹാമാത്തിലെയും അര്‍പ്പാദിലെയും സെഫാര്‍വയിം നഗരത്തിലെയും ഹേനായിലെയും ഇവ്വായിലെയും രാജാക്കന്മാര്‍ ഇപ്പോളെവിടെ?
14: ഹെസക്കിയാ, ദൂതന്മാരുടെ കൈയില്‍നിന്നു കത്തു വാങ്ങി വായിച്ചു, അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച്, അതവിടുത്തെ മുമ്പില്‍ നിവര്‍ത്തിവച്ചു.
15: അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു:
16: സൈന്യങ്ങളുടെ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, കെരൂബുകളിന്മേല് സിംഹാസനസ്ഥനായിരിക്കുന്നവനേ, അങ്ങാണ്, അങ്ങുമാത്രമാണു ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും ദൈവം. ആകാശവും ഭൂമിയും അങ്ങു സൃഷ്ടിച്ചു.
17: കര്‍ത്താവേ, ചെവിചായിച്ചു ശ്രവിക്കണമേ! അങ്ങു കണ്ണുതുറന്നു കടാക്ഷിക്കണമേ! ജീവിക്കുന്നവനായ ദൈവത്തെ നിന്ദിക്കാന്‍ സെന്നാക്കെരിബ് അയച്ച സന്ദേശം അങ്ങു ശ്രവിക്കണമേ!
18: കര്‍ത്താവേ, അസ്സീറിയാ രാജാക്കന്മാര്‍, എല്ലാ ജനതകളെയും അവരുടെ ദേശങ്ങളെയും ശൂന്യമാക്കുകയും
19: അവരുടെ ദേവന്മാരെ അഗ്നിക്കിരയാക്കുകയും ചെയ്തുവല്ലോ. അവര്‍ ദേവന്മാരായിരുന്നില്ല. മനുഷ്യന്റെ കരവേലയായ മരവും കല്ലുംമാത്രമായിരുന്നു അവര്‍. അതുകൊണ്ടാണല്ലോ അവ നശിപ്പിക്കപ്പെട്ടത്.
20: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അവന്റെ കൈയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ! അങ്ങുമാത്രമാണു കര്‍ത്താവെന്നു ഭൂമിയിലെ സകലരാജ്യങ്ങളുമറിയട്ടെ!
21: അപ്പോള്‍, ആമോസിന്റെ പുത്രനായ ഏശയ്യാ, ഹെസക്കിയായ്ക്ക് ഈ സന്ദേശമയച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, അസ്സീറിയാരാജാവായ സെന്നാക്കെരിബിനെ സംബന്ധിച്ചു നീ എന്നോടു പ്രാര്‍ത്ഥിച്ചു.
22: അവനെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു: കന്യകയായ സീയോന്‍പുത്രി നിന്നെ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ജറുസലെംപുത്രി പരിഹാസപൂര്‍വം നിന്റെ പിന്നില്‍ തലയാട്ടുന്നു.
23: ആരെയാണു നീ നിന്ദിക്കുകയും ശകാരിക്കുകയും ചെയ്തത്? ആര്‍ക്കെതിരേയാണ് നീ ഉച്ചത്തില്‍ സംസാരിക്കുകയും അഹങ്കാരത്തോടെ കണ്ണുയര്‍ത്തുകയും ചെയ്തത്? ഇസ്രായേലിന്റെ പരിശുദ്ധനെതിരായി!
24: നിന്റെ ദാസന്മാര്‍വഴി നീ കര്‍ത്താവിനെ നിന്ദിച്ചുപറഞ്ഞു: എന്റെ അനേകം രഥങ്ങളുമായി ഞാന്‍ പര്‍വ്വതങ്ങളുടെ മുകളിലും, ലബനോന്റെ വിദൂരശിഖരങ്ങളിലും കയറി; അതിന്റെ ഉയര്‍ന്ന ദേവദാരുക്കളെയും വിശിഷ്ടമായ സരളമരങ്ങളെയും ഞാന്‍ വെട്ടിവീഴ്ത്തി. അതിന്റെ വിദൂരമായ കൊടുമുടിയിലും ഇടതിങ്ങിവളരുന്ന വനത്തിലും ഞാന്‍ കടന്നുചെന്നു.
25: ഞാന്‍ കിണറുകള്‍കുഴിച്ചു വെള്ളംകുടിച്ചു. എന്റെ ഉള്ളങ്കാല്‍കൊണ്ട് ഈജിപ്തിലെ നദികളെയെല്ലാം ഞാന്‍ വറ്റിച്ചുകളഞ്ഞു.
26: ഞാനിതു പണ്ടേ നിശ്ചയിച്ചതാണെന്നു നീ കേട്ടിട്ടില്ലേ? പണ്ടേ നിശ്ചയിച്ചത് ഞാനിപ്പോള്‍ നടപ്പിലാക്കുന്നു - നീ സുരക്ഷിതനഗരങ്ങളെത്തകര്‍ത്തു നാശക്കൂമ്പാരമാക്കും;
27: അപ്പോള്‍ അതിലെ നിവാസികള്‍, ശക്തിക്ഷയിച്ച്, ആകുലരും പരിഭ്രാന്തരുമാകും. അവര്‍ വയലിലെ സസ്യങ്ങള്‍പോലെയും ഇളംപുല്ലുപോലെയും, വളരുന്നതിനുമുമ്പേ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെയുമായിത്തീരും - ഇതെല്ലാം ഞാന്‍ പണ്ടേ നിശ്ചയിച്ചതാണ്.
28: നിന്റെ പ്രവൃത്തികളും വ്യാപാരങ്ങളും നീ എന്റെനേരേ കോപിക്കുന്നതും ഞാനറിയുന്നു.
29: നീ എന്നോടു കോപിക്കുകയും നിന്റെ അഹങ്കാരം ഞാനറിയുകയുംചെയ്തതുകൊണ്ട്, ഞാനെന്റെ കൊളുത്തു നിന്റെ മൂക്കിലും കടിഞ്ഞാണ്‍ നിന്റെ വായിലുമിട്ട്, വന്നവഴിക്കുതന്നെ നിന്നെ തിരിച്ചോടിക്കും.
30: ഇതു നിങ്ങള്ക്കടയാളമായിരിക്കും; ഈ വര്‍ഷം സ്വയംവളരുന്നതു ഭക്ഷിക്കുക. രണ്ടാം വര്‍ഷവും അങ്ങനെതന്നെചെയ്യുക. മൂന്നാംവര്‍ഷം വിത്തുവിതയ്ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുകയും അവയുടെ ഫലമാസ്വദിക്കുകയും ചെയ്യുക.
31: യൂദായുടെ ഭവനത്തില്‍ അവശേഷിക്കുന്നവര്‍ വീണ്ടും വേരുപിടിക്കുകയും ഫലംപുറപ്പെടുവിക്കുകയുംചെയ്യും.
32: ജറുസലെമില്‍നിന്ന് ഒരവശിഷ്ടഭാഗം പുറപ്പെടും; സീയോന്പര്വ്വതത്തില്നിന്ന്, അതിജീവിച്ചവരുടെ ഒരു ഗണവും. സൈന്യങ്ങളുടെ കര്‍ത്താവിന്റെ തീക്ഷ്ണത ഇതു നിവൃത്തിയാക്കും.
33: അസ്സീറിയാരാജാവിനെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു: അവന്‍ ഈ നഗരത്തിലേക്കു വരുകയോ ഇതിനെതിരേ അമ്പെയ്യുകയോ ചെയ്യുകയില്ല; പരിചയുമേന്തിവന്ന്, ഇതിനെതിരേ ഉപരോധവലയംനിര്‍മ്മിക്കുകയില്ല.
34: വന്നവഴിയിലൂടെതന്നെ അവന്‍ തിരിച്ചുപോകുമെന്നും നഗരത്തില്‍ പ്രവേശിക്കുകയില്ലെന്നും കര്‍ത്താവരുളിച്ചെയ്യുന്നു.
35: എനിക്കുവേണ്ടിയും എന്റെ ദാസനായ ദാവീദിനുവേണ്ടിയും ഞാന്‍ ഈ നഗരത്തെ സംരക്ഷിക്കും.
36: കര്‍ത്താവിന്റെ ദൂതന്‍ അസ്സീറിയാക്കാരുടെ പാളയത്തില്‍ക്കടന്ന് ഒരു ലക്ഷത്തിഎണ്‍പത്തയ്യായിരംപേരെ വധിച്ചു. അതിരാവിലെയുണര്‍ന്നപ്പോള്‍ അവരെല്ലാം മരിച്ചുകിടക്കുന്നതുകണ്ടു.
37: അപ്പോള്‍ അസ്സീറിയാരാജാവായ സെന്നാക്കെരിബ് തിരിച്ചുപോയി നിനവേയില്‍ വസിച്ചു.
38: തന്റെ ദേവനായ നിസ്റോക്കിന്റെ ക്ഷേത്രത്തില്‍ ആരാധനനടത്തുമ്പോള്‍ അവനെ പുത്രന്മാരായ അദ്രാമെലെക്ക്, ഷരേസെര്‍ എന്നിവര്‍ചേര്‍ന്നു വാളുകൊണ്ടു വധിച്ചിട്ട്, അരാറാത്തിന്റെ ദേശത്തേക്ക് ഓടി രക്ഷപ്പെട്ടു. അവനുപകരം പുത്രനായ എസാര്‍ഹദോന്‍ ഭരണമേറ്റു.
അദ്ധ്യായം 38
ഹെസക്കിയായുടെ രോഗശാന്തി
1: ആ ദിവസങ്ങളില്‍ ഹെസക്കിയാ രോഗിയാവുകയും മരണത്തോടടുക്കുകയുംചെയ്തു. ആമോസിന്റെ പുത്രനായ ഏശയ്യാപ്രവാചകന്‍ അവനെ സമീപിച്ചുപറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു, നിന്റെ ഭവനം ക്രമപ്പെടുത്തുക, എന്തെന്നാല്‍ നീ മരിക്കും; സുഖംപ്രാപിക്കുകയില്ല.
2: ഹെസക്കിയാ ചുമരിന്റെനേരേതിരിഞ്ഞു കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു:
3: കര്‍ത്താവേ, ഞാന്‍ വിശ്വസ്തതയോടും പൂര്‍ണ്ണഹൃദയത്തോടുംകൂടെ അങ്ങയുടെമുമ്പില്‍ വ്യാപരിച്ചുവെന്നും അങ്ങേയ്ക്കു പ്രീതികരമായത് എപ്പോഴും അനുവര്‍ത്തിച്ചുവെന്നും അങ്ങിപ്പോള്‍ അനുസ്മരിക്കണമേ! അനന്തരം, ഹെസക്കിയാ വേദനയോടെ കരഞ്ഞു.
4: അപ്പോള്‍ ഏശയ്യായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
5: നീ ചെന്നു ഹെസക്കിയായോടു പറയുക. നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, നിന്റെ പ്രാര്‍ത്ഥന ഞാന്‍ ശ്രവിച്ചിരിക്കുന്നു. നിന്റെ കണ്ണുനീര്‍ ഞാന്‍ ദര്‍ശിച്ചു. ഇതാ, നിന്റെ ആയുസ്സ് പതിനഞ്ചുവര്‍ഷംകൂടെ ഞാന്‍ ദീര്‍ഘിപ്പിക്കും.
6: ഞാന്‍ നിന്നെയും ഈ നഗരത്തെയും അസ്സീറിയാരാജാവിന്റെ കരങ്ങളില്‍നിന്നു രക്ഷിക്കുകയും ഈ നഗരത്തെ സംരക്ഷിക്കുകയും ചെയ്യും.
7: കര്‍ത്താവിന്റെ ഈ വാഗ്ദാനം നിവൃത്തിയാകുമെന്നതിന് അവിടുന്നുനല്കുന്ന അടയാളമാണിത്.
8: ആഹാസിന്റെ ഘടികാരത്തില്‍ അസ്തമയ സൂര്യന്റെ രശ്മികളേറ്റുണ്ടാകുന്ന നിഴല്‍ പത്തു ചുവടു പുറകോട്ടു തിരിയുന്നതിനു ഞാനിടയാക്കും. അങ്ങനെ ഘടികാരത്തില്‍, നിഴല്‍ പത്തു ചുവടു പുറകോട്ടു മാറി.
9: യൂദാരാജാവായ ഹെസക്കിയാ തനിക്കു പിടിപെട്ട രോഗംമാറിയപ്പോള്‍ എഴുതിയത്.
10: ഞാന്‍ പറഞ്ഞു: എന്റെ ജീവിതത്തിന്റെ മധ്യാഹ്നത്തില്‍ ഞാന്‍ വേര്‍പിരിയണം. ശേഷിച്ച ആയുസ്സു പാതാളവാതില്‍ക്കല്‍ ചെലവഴിക്കുന്നതിനു ഞാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
11: ഞാന്‍ പറഞ്ഞു: ജീവനുള്ളവരുടെ നാട്ടില്‍ ഞാനിനി കര്‍ത്താവിനെ ദര്‍ശിക്കുകയില്ല; ഭൂവാസികളുടെ ഇടയില്‍വച്ചു മനുഷ്യനെ ഞാന്‍ ഇനി നോക്കുകയില്ല.
12: ആട്ടിടയന്റെ കൂടാരംപോലെ എന്റെ ഭവനം എന്നില്‍നിന്നു പറിച്ചുമാറ്റിയിരിക്കുന്നു. നെയ്ത്തുകാരനെപ്പോലെ എന്റെ ജീവിതം ഞാന്‍ ചുരുട്ടിയിരിക്കുന്നു. തറിയില്‍നിന്ന് അവിടുന്നെന്നെ മുറിച്ചുനീക്കി. പകലും രാത്രിയും അവിടുന്നെന്നെ അന്ത്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.
13: പ്രഭാതംവരെ സഹായത്തിനുവേണ്ടി ഞാന്‍ കരയുന്നു. ഒരു സിംഹത്തെപ്പോലെ അവിടുന്നെന്റെ അസ്ഥികള്‍ തകര്‍ക്കുന്നു. രാപകല്‍ അവിടുന്നെന്നെ അന്ത്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.
14: മീവല്‍പക്ഷിയെപ്പോലെയോ കൊക്കിനെപ്പോലെയോ ഞാന്‍ നിലവിളിക്കുന്നു. പ്രാവിനെപ്പോലെ ഞാന്‍ ഞരങ്ങിക്കൊണ്ടിരിക്കുന്നു. മുകളിലേക്കു നോക്കി എന്റെ കണ്ണു തളര്‍ന്നിരിക്കുന്നു. കര്‍ത്താവേ, ഞാന്‍ മര്‍ദ്ദിക്കപ്പെടുന്നു. അങ്ങെന്റെ രക്ഷയായിരിക്കണമേ!
15: എനിക്കെന്തു പറയാന്‍കഴിയും? അവിടുന്നുതന്നെ എന്നോടു സംസാരിക്കുകയും അവിടുന്നുതന്നെ ഇതു പ്രവര്‍ത്തിക്കുകയുംചെയ്തിരിക്കുന്നു. മനോവേദനനിമിത്തം, ഉറക്കവും എന്നെ വിട്ടകന്നിരിക്കുന്നു.
16: കര്‍ത്താവേ, എന്നിട്ടുമെന്റെയാത്മാവ് അങ്ങയോടൊത്തു ജീവിക്കും. ഞാന്‍ അങ്ങേയ്ക്കുവേണ്ടിമാത്രം ജീവിക്കും. എനിക്കാരോഗ്യം പ്രദാനംചെയ്ത്, എന്നെ ജീവിപ്പിക്കണമേ!
17: എന്റെ കഠിനവേദന എന്റെ നന്മയ്ക്കുവേണ്ടിയായിരുന്നു. അങ്ങെന്റെ സകലപാപങ്ങളും അങ്ങയുടെ പിന്നില്‍ എറിഞ്ഞുകളഞ്ഞതുകൊണ്ട്, നാശത്തിന്റെ കുഴിയില്‍നിന്ന് എന്റെ ജീവനെയങ്ങു രക്ഷിച്ചു.
18: പാതാളം അങ്ങേയ്ക്കു നന്ദിപറയുകയില്ല. മരണമങ്ങയെ സ്തുതിക്കുകയില്ല. പാതാളത്തില്‍പ്പതിക്കുന്നവര്‍ അങ്ങയുടെ വിശ്വസ്തതയില്‍ പ്രത്യാശയര്‍പ്പിക്കുകയില്ല.
19: ജീവിച്ചിരിക്കുന്നവന്‍ - അവനാണങ്ങേയ്ക്കു നന്ദിപറയുന്നത്, ഞാനിപ്പോള്‍ ചെയ്യുന്നതുപോലെതന്നെ. പിതാവു തന്റെ സന്തതികളെ അങ്ങയുടെ വിശ്വസ്തതയറിയിക്കുന്നു.
20: കര്‍ത്താവെന്നെ രക്ഷിക്കും. ഞങ്ങള്‍ അവിടുത്തെ ഭവനത്തില്‍ പ്രവേശിച്ച്, ജീവിതകാലംമുഴുവന്‍, തന്ത്രീനാദത്തോടെ അങ്ങയെ കീര്‍ത്തിക്കും.
21: അപ്പോള്‍ ഏശയ്യാ പറഞ്ഞു: അവന്‍ സുഖംപ്രാപിക്കേണ്ടതിന് ഒരു അത്തിയടയെടുത്ത്, അവന്റെ പരുവില്‍വയ്ക്കുക.
22: ഞാന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ പ്രവേശിക്കുമെന്നതിന്റെ അടയാളമെന്തായിരിക്കുമെന്ന് ഹെസക്കിയാ ചോദിച്ചിട്ടുണ്ടായിരുന്നു.
അദ്ധ്യായം 39
ബാബിലോണ്‍ ദൂതന്മാര്‍
1: അക്കാലത്ത്, ഹെസക്കിയാരാജാവു രോഗിയായിരുന്നിട്ടും സുഖംപ്രാപിച്ചു എന്നുകേട്ടു ബലാദാന്റെ പുത്രനും ബാബിലോണ്‍രാജാവുമായ മെറോദാക്കുബലാദാന്‍ എഴുത്തുകളും സമ്മാനങ്ങളുമായി ദൂതന്മാരെ അവന്റെ അടുത്തേക്കയച്ചു.
2: ഹെസക്കിയാ അവരെ സ്വീകരിച്ചു. അവന്‍ തന്റെ ഭണ്ഡാരവും വെള്ളിയും സ്വര്‍ണ്ണവും സുഗന്ധവ്യഞ്ജനങ്ങളും പരിമളതൈലവും തന്റെ ആയുധശാലമുഴുവനും സംഭരണശാലകളിലുണ്ടായിരുന്ന സര്‍വ്വവും അവര്‍ക്കു കാണിച്ചുകൊടുത്തു. ഹെസക്കിയാ അവരെ കാണിക്കാത്തതായി അവന്റെ കൊട്ടാരത്തിലോ രാജ്യത്തിലോ ഒന്നുമുണ്ടായിരുന്നില്ല.
3: ഏശയ്യാപ്രവാചകന്‍ ഹെസക്കിയാരാജാവിനെ സമീപിച്ചു ചോദിച്ചു: ഇവര്‍ എന്തുപറഞ്ഞു? അവര്‍ എവിടെനിന്നു നിന്റെയടുത്തു വന്നു? ഹെസക്കിയാ പറഞ്ഞു: അവര്‍ വിദൂരസ്ഥമായ ബാബിലോണില്‍നിന്നാണ് എന്റെയടുത്തു വന്നത്.
4: അവന്‍ ചോദിച്ചു: അവര്‍ നിന്റെ ഭവനത്തില്‍ എന്തെല്ലാം കണ്ടു? ഹെസക്കിയാ പറഞ്ഞു: എന്റെ ഭവനത്തിലുള്ളതെല്ലാം അവര്‍ കണ്ടു. ഞാന്‍ അവരെ കാണിക്കാത്തതായി എന്റെ സംഭരണശാലകളില്‍ ഒന്നുമില്ല.
5: ഏശയ്യാ ഹെസക്കിയായോടു പറഞ്ഞു: സൈന്യങ്ങളുടെ കര്‍ത്താവിന്റെ വാക്കു ശ്രവിക്കുക.
6: നിന്റെ ഭവനത്തിലുള്ളതും ഇന്നുവരെ നിന്റെ പിതാക്കന്മാര്‍ സമ്പാദിച്ചതുമായ സകലതും ബാബിലോണിലേക്കു കൊണ്ടുപോകുന്ന ദിനങ്ങള്‍വരുന്നു. ഒന്നുമവശേഷിക്കുകയില്ലെന്നു കര്‍ത്താവരുളിച്ചെയ്യുന്നു.
7: നിനക്കു ജനിച്ച നിന്റെ സ്വന്തം പുത്രന്മാരില്‍ ചിലരെയും പിടിച്ചുകൊണ്ടു പോകും. ബാബിലോണ്‍രാജാവിന്റെ കൊട്ടാരത്തിലെ ഷണ്ഡന്മാരായിരിക്കും അവര്‍.
8: ഹെസക്കിയാ ഏശയ്യായോടു പറഞ്ഞു: നീ സംസാരിച്ച കര്‍ത്താവിന്റെ വചനങ്ങള്‍ ശ്രേഷ്ഠമാണ്. എന്തുകൊണ്ടെന്നാല്‍, അവന്‍ വിചാരിച്ചു: എന്റെ നാളുകളില്‍ സമാധാനവും സുരക്ഷിതത്വവുമുണ്ടായിരിക്കും.
അദ്ധ്യായം 40
ജനത്തിന് ആശ്വാസം
1: നിങ്ങളുടെ ദൈവമരുളിച്ചെയ്യുന്നു: ആശ്വസിപ്പിക്കുവിന്‍, എന്റെ ജനത്തെ സമാശ്വസിപ്പിക്കുവിന്‍!
2: ജറുസലെമിനോടു സൗമ്യമായി സംസാരിക്കുകയും അവളോടു പ്രഘോഷിക്കുകയുംചെയ്യുവിന്‍! അവളുടെ അടിമത്തമവസാനിച്ചു; തിന്മകള് ക്ഷമിച്ചിരിക്കുന്നു. എല്ലാ പാപങ്ങള്‍ക്കും കര്‍ത്താവില്‍നിന്ന് ഇരട്ടി ശിക്ഷയും ലഭിച്ചിരിക്കുന്നു.
3: ഒരു സ്വരമുയരുന്നു: മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍. വിജനപ്രദേശത്തു നമ്മുടെ ദൈവത്തിനു വിശാലവീഥിയൊരുക്കുവിന്‍.
4: താഴ്‌വരകള്‍ നികത്തപ്പെടും; മലകളും കുന്നുകളും താഴ്ത്തപ്പെടും. കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും.
5: ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും. കര്‍ത്താവിന്റെ മഹത്വം വെളിപ്പെടും. മര്‍ത്ത്യരെല്ലാവരും ഒരുമിച്ചതു ദര്‍ശിക്കും. കര്‍ത്താവാണിതരുളിച്ചെയ്യുന്നത്.
6: വീണ്ടും സ്വരമുയര്‍ന്നു: ഉദ്‌ഘോഷിക്കുക! ഞാനാരാഞ്ഞു: ഞാന്‍ എന്തുദ്ഘോഷിക്കണം? ജഡം, തൃണംമാത്രം; അതിന്റെ സൗന്ദര്യം, വയലിലെ പുഷ്പംപോലെ ക്ഷണികവും!
7: കര്‍ത്താവിന്റെ ശ്വാസമേല്‍ക്കുമ്പോള്‍ പുല്ലു കരിയുകയും പുഷ്പം വാടിപ്പോവുകയുംചെയ്യും; മനുഷ്യന് പുല്ലുമാത്രം!
8: പുല്ലു കരിയുന്നു; പുഷ്പംവാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ എന്നേയ്ക്കും നിലനില്ക്കും.
9: സദ്‌വാര്‍ത്തയുമായി വരുന്ന സീയോനേ, ഉയര്‍ന്ന മലയില്‍ക്കയറി ശക്തിയോടെ സ്വരമുയര്ത്തിപ്പറയുക; സദ്വാര്ത്തയുമായിവരുന്ന ജറുസലെമേ, നിര്‍ഭയം വിളിച്ചുപറയുക;
10: യൂദായുടെ പട്ടണങ്ങളോടു പറയുക: ഇതാ, നിങ്ങളുടെ ദൈവം! ഇതാ, ദൈവമായ കര്‍ത്താവു ശക്തിയോടെ വരുന്നു. അവിടുന്നു കരബലത്താല്‍ ഭരണംനടത്തുന്നു. സമ്മാനം അവിടുത്തെ കൈയിലുണ്ട്. പ്രതിഫലവും അവിടുത്തെ മുമ്പിലുണ്ട്.
11: ഇടയനെപ്പോലെ, അവിടുന്നു തന്റെ ആട്ടിന്‍കൂട്ടത്തെ മേയിക്കുന്നു. അവിടുന്ന് ആട്ടിന്‍കുട്ടികളെ കരങ്ങളില്‍ ചേര്‍ത്തു മാറോടണച്ച്, തള്ളയാടുകളെ സാവധാനം നയിക്കുന്നു.
അതുല്യനായ ദൈവം
12: കൈക്കുമ്പിളില്‍ ആഴികളെയളക്കുകയും, ആകാശവിശാലതയെ ചാണിലൊതുക്കുകയും ഭൂമിയിലെ പൊടിയെ അളവുപാത്രത്തില്‍ ഉള്‍ക്കൊള്ളിക്കുകയും പര്‍വ്വതങ്ങളുടെ ഭാരം, വെള്ളിക്കോലില്‍ നിശ്ചയിക്കുകയും കുന്നുകളെ തുലാസില്‍ തൂക്കുകയും ചെയ്തവനാര്?
13: കര്‍ത്താവിന്റെ ആത്മാവിനെ നിയന്ത്രിക്കാന്‍ ആരുണ്ട്? ഏതുപദേശകന് അവിടുത്തേയ്ക്കു പ്രബോധനം നല്‍കി?
14: ആരോട് അവിടുന്നുപദേശം തേടി? നീതിയുടെ പാത അവിടുത്തെ പഠിപ്പിക്കുകയും അവിടുത്തേക്കു ജ്ഞാനംപകര്ന്നുകൊടുത്ത്, അറിവിന്റെ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയുംചെയ്തതാര്?
15: ജനതകള്‍ അവിടുത്തേക്ക്, തൊട്ടിയില്‍ ഒരുതുള്ളി വെള്ളംപോലെയും വെള്ളിക്കോലില്‍ പൊടിപോലെയുമാണ്. ദ്വീപുകളെ അവിടുന്നു നേര്‍ത്തപൊടിപോലെ കരുതുന്നു.
16: ലബനോന്‍ വിറകിനു തികയുകയില്ല; അവിടെയുള്ള മൃഗങ്ങള്‍ ഒരു ദഹനബലിക്കു മതിയാവുകയില്ല.
17: അവിടുത്തെ മുമ്പില്‍ ജനതകളൊന്നുമല്ല. ഒന്നുമില്ലായ്മയ്ക്കും ശൂന്യതയ്ക്കും താഴെയേ അവിടുന്നവയ്ക്കു സ്ഥാനംനല്കിയിട്ടുള്ളു.
18: ദൈവത്തെ, ആരോടു നിങ്ങള്‍ തുലനംചെയ്യും? അവിടുത്തോടു സാദൃശ്യമുള്ള രൂപമേത്?
19: ശില്പിവാര്‍ത്തതും സ്വര്‍ണ്ണപ്പണിക്കാരന്‍ സ്വര്‍ണ്ണംപൂശി വെള്ളിച്ചങ്ങലകളണിയിച്ചതുമായ വിഗ്രഹമോ?
20: ആരാധനയ്ക്കു ദരിദ്രന്‍ ദ്രവിച്ചുപോകാത്ത തടിക്കഷണം തിരഞ്ഞെടുക്കുന്നു; ചലിക്കാത്ത പ്രതിമയുണ്ടാക്കാന്‍ അവന്‍ വിദഗ്ധനായ ശില്പിയെയന്വേഷിക്കുന്നു.
21: നിങ്ങള്‍ക്കറിഞ്ഞുകൂടേ? കേട്ടിട്ടില്ലേ? ആരംഭംമുതല്ക്കേ നിങ്ങളോടിതു പറഞ്ഞിട്ടില്ലേ? ഭൂമിയുടെ അടിസ്ഥാനങ്ങളില്‍നിന്നു നിങ്ങള്‍ ഗ്രഹിച്ചിട്ടില്ലേ?
22: ഭൂമിക്കു മുകളില്‍ ആകാശവിതാനത്തിനുപരി ഉപവിഷ്ടനായിരിക്കുന്നവനാണ് അവിടുന്ന്; ഭൂവാസികള്‍ വിട്ടിലുകള്‍ക്കു തുല്യരാണ്. അവിടുന്ന്, ആകാശത്തെ തിരശ്ശീലപോലെ നിവര്‍ത്തുകയും കൂടാരംപോലെ വിരിക്കുകയും ചെയ്യുന്നു.
23: അവിടുന്നു ഭൂമിയിലെ പ്രഭുക്കന്മാരെ ഇല്ലാതാക്കുകയും ഭരണാധിപന്മാരെ ശൂന്യരാക്കുകയും ചെയ്യുന്നു.
24: നട്ടയുടനെ, വിതച്ചയുടനെ, വേരെടുത്തയുടനെ അവിടുത്തെ നിശ്വാസത്തില്‍ അവ കരിഞ്ഞുപോകുന്നു; വൈക്കോലിനെയന്നെപോലെ കൊടുങ്കാറ്റവയെ പറത്തിക്കളയുന്നു.
25: ആരോടു നിങ്ങളെന്നെയുപമിക്കും, ആരോടാണെനിക്കു സാദൃശ്യം എന്നു പരിശുദ്ധനായവന്‍ ചോദിക്കുന്നു.
26: നിങ്ങള്‍ കണ്ണുയര്‍ത്തിക്കാണുവിന്‍, ആരാണിവയെല്ലാം സൃഷ്ടിച്ചത്? പേരുചൊല്ലിവിളിച്ച്, അവയുടെ ഗണത്തെ എണ്ണമനുസരിച്ചു പുറത്തുകൊണ്ടുവരുന്നവന്‍തന്നെ. അവിടുത്തെ ശക്തിയുടെ മഹത്വവും പ്രഭാവവുംമൂലം അവയിലൊന്നുപോലും നഷ്ടപ്പെടുന്നില്ല.
27: യാക്കോബേ, ഇസ്രായേലേ, എന്റെ വഴികള്‍ കര്‍ത്താവില്‍നിന്നു മറഞ്ഞിരിക്കുന്നു. എന്റെ അവകാശം ദൈവം കണക്കിലെടുക്കുന്നില്ല എന്നു നീ പരാതിപറയുന്നതെന്തുകൊണ്ടാണ്?
28: നിങ്ങള്‍ക്കറിഞ്ഞുകൂടെ? നിങ്ങള്‍ കേട്ടിട്ടില്ലേ? കര്‍ത്താവു നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്ടാവുമാണ്. അവിടുന്നു ക്ഷീണിക്കുകയോ തളരുകയോ ഇല്ല; അവിടുത്തെ മനസ്സ് അഗ്രാഹ്യമാണ്.
29: തളര്‍ന്നവന്, അവിടുന്നു ബലംനല്കുന്നു; ദുര്‍ബ്ബലനു ശക്തിപകരുകയുംചെയ്യുന്നു.
30: യുവാക്കള്‍പോലും തളരുകയും ക്ഷീണിക്കുകയും ചെയ്തേക്കാം; ചെറുപ്പക്കാര്‍ ശക്തിയറ്റുവീഴാം.
31: എന്നാല്‍, ദൈവത്തിലാശ്രയിക്കുന്നവര്‍ വീണ്ടും ശക്തിപ്രാപിക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ