അദ്ധ്യായം 6
1: ദുഷ്‌കീര്‍ത്തി അപമാനവും നിന്ദയുമുളവാക്കുന്നു; കപടഭാഷിക്കും ഇതുതന്നെ പ്രതിഫലം.
2: അഭിലാഷങ്ങള്ക്കടിപ്പെടരുത്; അവ നിന്നെ കാളക്കൂറ്റനെപ്പോലെ കുത്തിക്കീറും.
3: അവ നിന്റെ ഇലകള്‍ ഭക്ഷിക്കുകയും നിന്റെ ഫലങ്ങള്‍ നശിപ്പിക്കുകയും ചെയ്യും; നീയൊരുണക്കമരമായിത്തീരും.
4: ദുഷിച്ചഹൃദയം അവനവനെത്തന്നെ നശിപ്പിക്കുന്നു; ശത്രുക്കളുടെ മുമ്പില്‍ അവന്‍ പരിഹാസപാത്രമായിത്തീരും.
സൗഹൃദം
5: മധുരമൊഴി സ്നേഹിതന്മാരെ ആകര്‍ഷിക്കുന്നു; മധുരഭാഷണം സൗഹൃദത്തെ ഉത്തേജിപ്പിക്കുന്നു.
6: എല്ലാവരിലുംനിന്നു സൗഹൃദം സ്വീകരിച്ചുകൊള്ളുക; എന്നാല്‍, ആയിരത്തില്‍ ഒരുവനില്‍നിന്നേ ഉപദേശം സ്വീകരിക്കാവൂ.
7: പരീക്ഷിച്ചറിഞ്ഞേ സ്നേഹിതനെ സ്വീകരിക്കാവൂ; വേഗമവനെ വിശ്വസിക്കയുമരുത്.
8: സൗകര്യംനോക്കി സൗഹൃദം നടിക്കുന്നവരുണ്ട്; കഷ്ടദിനത്തില്‍ അവരെക്കാണുകയില്ല.
9: സ്നേഹിതന്‍ ശത്രുവായിമാറാം; കലഹം പരസ്യമാക്കി നിന്നെ അപമാനിച്ചേക്കാം.
10: തീന്‍മേശക്കൂട്ടുകാരന്‍ കഷ്ടദിനത്തില്‍ നിന്നോടുകൂടെക്കാണുകയില്ല.
11: ഐശ്വര്യത്തില്‍ അവന്‍ നിന്നോടൊട്ടിനില്ക്കുകയും നിന്റെ ദാസന്മാരോടു സ്വതന്ത്രമായി ഇടപെടുകയുംചെയ്യും.
12: നിന്റെ തകര്‍ച്ചയില്‍ അവന്‍ നിനക്കെതിരേ തിരിയുകയും നിന്നെ ഒഴിഞ്ഞുനടക്കുകയുംചെയ്യും.
13: ശത്രുക്കളില്‍നിന്ന് അകന്നിരിക്കുകയും സ്നേഹിതരോടു സൂക്ഷിച്ചു പെരുമാറുകയുംചെയ്യുക.
14: വിശ്വസ്തനായ സ്നേഹിതന്‍, ബലിഷ്ഠമായ സങ്കേതമാണ്; അവനെക്കണ്ടെത്തിയവന് ഒരു നിധിനേടിയിരിക്കുന്നു.
15: വിശ്വസ്തസ്നേഹിതനെപ്പോലെ അമൂല്യമായി ഒന്നുമില്ല; അവന്റെ മാഹാത്മ്യം അളവറ്റതാണ്.
16: വിശ്വസ്തനായ സ്നേഹിതന്‍ ജീവാമൃതമാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അവനെക്കണ്ടെത്തും.
17: ദൈവഭക്തന്റെ സൗഹൃദം സുദൃഢമാണ്; അവന്റെ സ്നേഹിതനും അവനെപ്പോലെതന്നെ.
ജ്ഞാനത്തിന്റെ മാര്‍ഗ്ഗം
18: മകനേ, ചെറുപ്പംമുതലേ ജ്ഞാനോപദേശം തേടുക; വാര്‍ദ്ധക്യത്തിലും നീ ജ്ഞാനം സമ്പാദിച്ചുകൊണ്ടിരിക്കും.
19: ഉഴുതു വിതയ്ക്കുന്ന കര്‍ഷകനെപ്പോലെ, അവളെ സമീപിക്കുകയും നല്ല വിളവിനുവേണ്ടി കാത്തിരിക്കുകയുംചെയ്യുക; എന്തെന്നാല്‍, അവളുടെ വയലില്‍ അല്പനേരം അദ്ധ്വാനിച്ചാല്‍ വളരെവേഗം വിഭവങ്ങളാസ്വദിക്കാം.
20: ശിക്ഷണം ലഭിക്കാത്തവന് അവള്‍ കര്‍ക്കശയാണ്; ബുദ്ധിഹീനന് അവളോടുകൂടെ വസിക്കുക അസാദ്ധ്യം.
21: അവള്‍ അവനു ദുര്‍വ്വഹമായ കല്ലുപോലെയാണ്; അവനവളെ വേഗമുപേക്ഷിക്കും.
22: ജ്ഞാനം, അവളുടെ പേരു സൂചിപ്പിക്കുന്നതുപോലെ ഏറെപ്പേര്‍ക്കും അപ്രാപ്യയാണ്.
23: മകനേ, എന്റെ തീരുമാനം സ്വീകരിക്കുക; എന്റെ ഉപദേശം നിരാകരിക്കരുത്.
24: നിന്റെ കാലുകള്‍ അവള്‍ ബന്ധിക്കട്ടെ; നിന്റെ കഴുത്ത് അവളുടെ ചങ്ങലയണിയട്ടെ.
25: അവളുടെ നുകത്തിനു ചുമലുതാഴ്ത്തുക; അവളുടെ കടിഞ്ഞാണ്‍ കുടഞ്ഞെറിയരുത്.
26: പൂര്‍ണ്ണഹൃദയത്തോടെ അവളെ സമീപിക്കുക; അവളുടെ മാര്‍ഗ്ഗത്തില്‍ത്തന്നെ സഞ്ചരിക്കാന്‍ സര്‍വ്വശക്തിയും പ്രയോഗിക്കുക.
27: അന്വേഷിക്കുകയും തിരയുകയുംചെയ്യുക; അവള്‍ നിനക്കു വെളിപ്പെടും; കണ്ടെത്തിക്കഴിഞ്ഞാല്‍, വിട്ടുകളയരുത്.
28: ഒടുവില്‍ അവള്‍ നിനക്കു ശാന്തി പ്രദാനംചെയ്യും; അവള്‍ നിനക്ക് ആനന്ദമായി പരിണമിക്കുകയുംചെയ്യും.
29: അപ്പോള്‍ അവളുടെ ബന്ധനം, നിനക്കു സംരക്ഷണവും അവളുടെ ചങ്ങല നിനക്കലങ്കാരവുമായിരിക്കും.
30: അവളുടെ നുകം സ്വര്‍ണ്ണാഭരണവും കടിഞ്ഞാണ്‍ നീലച്ചരടുമാകും.
31: മഹത്വത്തിന്റെ നിലയങ്കിപോലെ, നീയവളെ ധരിക്കും; തിളങ്ങുന്ന കിരീടംപോലെ, നീയവളെയണിയും.
32: മകനേ, മനസ്സുവച്ചാല്‍ നിനക്കു ജ്ഞാനിയാകാം; ഉത്സാഹിച്ചാല്‍ നിനക്കു സമര്‍ത്ഥനാകാം.
33: താത്പര്യപൂര്‍വ്വം ശ്രദ്ധിച്ചാല്‍ അറിവു ലഭിക്കും; ഏകാഗ്രചിത്തന്‍ വിവേകിയാകും.
34: മുതിര്‍ന്നവരുടെയിടയില്‍ പക്വമതിയോടു ചേര്‍ന്നുനില്‍ക്കുക.
35: ദിവ്യഭാഷണം ശ്രവിക്കാന്‍ മനസ്സിരുത്തുക; ജ്ഞാനസൂക്തമൊന്നും വിട്ടുകളയരുത്.
36: ജ്ഞാനിയായ ഒരുവനെക്കണ്ടെത്തിയാല്‍ അവനെ സന്ദര്‍ശിക്കാന്‍ വൈകരുത്; നിന്റെ പാദങ്ങള്‍ അവന്റെ വാതില്പടി നിരന്തരം സ്പര്‍ശിക്കട്ടെ.
37: കര്‍ത്താവിന്റെ നിയമങ്ങളെപ്പറ്റി ചിന്തിക്കുക. അവിടുത്തെ പ്രമാണങ്ങളെപ്പറ്റി സദാ ധ്യാനിക്കുക. അവിടുന്നുതന്നെയാണ്, നിനക്ക് ഉള്‍ക്കാഴ്ച നല്‍കുന്നത്; നിന്റെ ജ്ഞാനതൃഷ്ണ അവിടുന്നു ശമിപ്പിക്കും.
അദ്ധ്യായം 7
വിവിധോപദേശങ്ങള്‍
1: തിന്മ പ്രവര്‍ത്തിക്കരുത്; നിനക്കു തിന്മ ഭവിക്കുകയില്ല.
2: ദുഷ്ടതയില്‍നിന്നകലുക; അതു നിന്നില്‍നിന്ന് അകന്നുപോകും.
3: മകനേ, അനീതിയുടെ ഉഴവുചാലുകളില്‍ വിതയ്ക്കരുത്; ഏഴിരട്ടി നീ അതില്‍നിന്നു കൊയ്യുകയില്ല.
4: കര്‍ത്താവിനോട് ഉയര്‍ന്ന സ്ഥാനവും രാജാവിനോടു ബഹുമതിയുമപേക്ഷിക്കരുത്.
5: കര്‍ത്താവിന്റെ മുമ്പില്‍ നീതിമാനെന്നും രാജാവിന്റെ സന്നിധിയില്‍ വിജ്ഞനെന്നും നടിക്കരുത്.
6: അനീതി തുടച്ചുനീക്കാന്‍ കരുത്തില്ലെങ്കില്‍, ന്യായാധിപനാകാന്‍ ശ്രമിക്കരുത്; ശക്തനെ നീ ഭയപ്പെടുകയും അങ്ങനെ നിന്റെ നീതിനിഷ്ഠ, കളങ്കിതമാവുകയും ചെയ്യും.
7: സമൂഹത്തെ നിന്ദിക്കരുത്. ജനങ്ങളുടെമുമ്പാകെ നിനക്ക് അപകീര്‍ത്തി വരുത്തുകയുമരുത്.
8: പാപം ആവര്‍ത്തിക്കരുത്; ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
9: എന്റെ നിരവധിയായ കാഴ്ചകള്‍ അവിടുന്നു പരിഗണിക്കും, ഞാനര്‍പ്പിക്കുന്നത് അത്യുന്നതനായ ദൈവം സ്വീകരിക്കുമെന്നു പറയരുത്.
10: പ്രാര്‍ത്ഥനയില്‍ മടുപ്പുതോന്നരുത്; ദാനധര്‍മ്മത്തില്‍ വൈമുഖ്യംകാണിക്കരുത്.
11: സന്തപ്തഹൃദയനെ പരിഹസിക്കരുത്; ഉയര്‍ത്തുകയും താഴ്ത്തുകയുംചെയ്യുന്ന ഒരുവനുണ്ട്.
12: സഹോദരനെ ചതിക്കാന്‍ ശ്രമിക്കരുത്; സ്നേഹിതനോടും അങ്ങനെതന്നെ.
13: കള്ളം പറയരുത്; കളവുപറയുന്ന ശീലം നന്മ വരുത്തുകയില്ല.
14: മുതിര്‍ന്നവരുടെമുമ്പില്‍ പുലമ്പരുത്; പ്രാര്‍ത്ഥനയില്‍ വാചാലത വേണ്ടാ.
15: കഠിനാദ്ധ്വാനമോ വയലിലെ വേലയോ വെറുക്കരുത്; അത്യുന്നതന് നിശ്ചയിച്ചതാണത്.
16: പാപികളുടെ ഗണത്തില്‍ ചേരരുത്. ശിക്ഷ വിദൂരത്തല്ലെന്നോര്‍ക്കുക.
17: അത്യന്തം വിനീതനാകുക; എന്തെന്നാല്‍, അധര്‍മ്മിക്ക് അഗ്നിയും പുഴുവുമാണു ശിക്ഷ.
18: സ്നേഹിതനെ പണത്തിനുവേണ്ടിയോ, സഹോദരനെ ഓഫീര്‍പ്പൊന്നിനുവേണ്ടിയോ കൈമാറരുത്.
19: നല്ലവളും വിവേകിനിയുമായ ഭാര്യയെ ഉപേക്ഷിക്കരുത്; എന്തെന്നാല്‍, അവളുടെ സ്വഭാവവൈശിഷ്ട്യം സ്വര്‍ണ്ണത്തെക്കാള്‍ വിലയേറിയതാണ്.
20: വിശ്വസ്തനായ ദാസനോടോ സത്യസന്ധനായ വേലക്കാരനോടോ നീചമായി പെരുമാറരുത്.
21: ബുദ്ധിമാനായ ദാസനെ ഹൃദയപൂര്‍വ്വം സ്നേഹിക്കുക; അവന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തരുത്.
22: നിന്റെ ആടുമാടുകളെ പരിപാലിക്കുക; പ്രയോജനകരമെങ്കില്‍ അവയെ സൂക്ഷിക്കുക.
23: നിന്റെ പുത്രന്മാരെ അച്ചടക്കത്തില്‍ വളര്‍ത്തുക; ചെറുപ്പംമുതലേ അനുസരണം ശീലിപ്പിക്കുക.
24: നിന്റെ പുത്രിമാര്‍ ചാരിത്രവതികളായിരിക്കാന്‍ ശ്രദ്ധപതിക്കുക; അതിലാളനമരുത്.
25: പുത്രിയെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍, വലിയൊരു ചുമതല തീരുന്നു; വിവേകമുള്ള ഒരുവനുവേണം അവളെ നല്കാന്‍.
26: ഇഷ്ടപത്നിയെ ഉപേക്ഷിക്കരുത്; ഇഷ്ടമില്ലാത്ത ഭാര്യയെ വിശ്വസിക്കരുത്.
27: പൂര്‍ണ്ണഹൃദയത്തോടെ പിതാവിനെ ബഹുമാനിക്കുക; നൊന്തുപെറ്റ അമ്മയെ മറക്കരുത്.
28: മാതാപിതാക്കന്മാരാണു നിനക്കു ജന്മംനല്കിയതെന്നോര്ക്കുക; നിനക്ക്, അവരുടെ ദാനത്തിനെന്തു പ്രതിഫലംനല്‍കാന്‍കഴിയും?
29: പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ ഭയപ്പെടുക; അവിടുത്തെ പുരോഹിതന്മാരെ ബഹുമാനിക്കുക.
30: സര്‍വ്വശക്തിയോടുംകൂടെ സ്രഷ്ടാവിനെ സ്നേഹിക്കുക; അവിടുത്തെ ശുശ്രൂഷകരെ പരിത്യജിക്കരുത്.
31: കര്‍ത്താവിനെ ഭയപ്പെടുകയും പുരോഹിതനെ ബഹുമാനിക്കുകയും കല്പനപ്രകാരമുള്ള വിഹിതം അവനു നല്കുകയുംചെയ്യുക. ആദ്യഫലങ്ങള്‍, പ്രായശ്ചിത്തബലി, ബലിമൃഗത്തിന്റെ കുറക്, പ്രതിഷ്ഠാബലി, വിശുദ്ധവസ്തുക്കളുടെ ഓഹരി എന്നിവയാണവന്റെ വിഹിതം.
32: ദരിദ്രനു കൈതുറന്നു കൊടുക്കുക; അങ്ങനെ നീയനുഗ്രഹപൂര്‍ണ്ണനാകട്ടെ.
33: ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക; മരിച്ചവരോടുള്ള കടമ മറക്കരുത്.
34: കരയുന്നവനില്‍നിന്നു മുഖം തിരിക്കരുത്; വിലപിക്കുന്നവനോടുകൂടെ വിലപിക്കുക.
35: രോഗിയെ സന്ദര്‍ശിക്കുന്നതില്‍ വൈമനസ്യം കാണിക്കരുത്; അത്തരം പ്രവൃത്തികള്‍ നിന്നെ പ്രിയങ്കരനാക്കും.
36: ഓരോ പ്രവൃത്തിയുംചെയ്യുമ്പോള്‍ ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം; എന്നാല്‍, നീ പാപംചെയ്യുകയില്ല.
അദ്ധ്യായം 8
1: ശക്തനോടു മത്സരിക്കരുത്. നീ അവന്റെ പിടിയില്‍പ്പെടും.
2: ധനവാനുമായി കലഹിക്കരുത്; അവന്‍ നിന്നെ നശിപ്പിക്കും. സ്വര്‍ണ്ണം അനേകരെ നശിപ്പിച്ചിട്ടുണ്ട്; രാജാക്കന്മാരെ വഴിതെറ്റിച്ചിട്ടുണ്ട്.
3: വായാടിയോടു വാദിച്ച്, അവന്റെ അഗ്നിയില്‍ വിറകിട്ടുകൊടുക്കരുത്.
4: സംസ്‌കാരശൂന്യനോട്, അധികമടുക്കരുത്; നിന്റെ പൂര്‍വ്വികന്മാര്‍കൂടെ അപമാനമേല്ക്കും.
5: പശ്ചാത്തപിക്കുന്ന പാപിയെ പരിഹസിക്കരുത്; നമുക്കും തെറ്റുപറ്റിയിട്ടുണ്ടെന്നോര്‍ക്കണം.
6: വൃദ്ധരെ നിന്ദിക്കരുത്; നമുക്കും പ്രായമാവുകയല്ലേ?
7: ആരുടെയും മരണത്തില്‍ സന്തോഷിക്കരുത്; നമുക്കും മരണമുണ്ട്.
8: ജ്ഞാനികളുടെ മൊഴികളെ നിസ്സാരമാക്കരുത്; ആപ്തവാക്യങ്ങള്‍ ഹൃദിസ്ഥമാക്കുക; അവ നിന്നെ പ്രബോധിപ്പിക്കും; മഹാന്മാരെ സേവിക്കേണ്ടതെങ്ങനെയെന്നു നീ ശീലിക്കുകയുംചെയ്യും.
9: വൃദ്ധരുടെ ഉപദേശം ആദരിക്കുക; എന്തുകൊണ്ടെന്നാല്‍, അവര്‍തന്നെ തങ്ങളുടെ പിതാക്കന്മാരില്‍നിന്നാണു പഠിച്ചത്. അവരില്‍നിന്നു നിനക്ക് അറിവുലഭിക്കും; അവസരത്തിനൊത്തു മറുപടിപറയാന്‍ നിനക്കുകഴിയും.
10: പാപിയുടെ കനല്‍ ഊതിക്കത്തിക്കരുത്; അതിന്റെ ജ്വാലയില്‍ നീ ദഹിച്ചുപോകും.
11: ഉദ്ധതനോടു കിടമത്സരം വേണ്ടാ; നിന്റെ വാക്കുകള്‍കൊണ്ടുതന്നെ അവന്‍ നിനക്കു കെണിയൊരുക്കും.
12: നിന്നെക്കാള്‍ പ്രബലനു കടംകൊടുക്കരുത്; കൊടുത്താല്‍, പോയതുതന്നെ.
13: കഴിവിനപ്പുറം ജാമ്യംനില്ക്കരുത്; നിന്നാല്‍, പണം കരുതിക്കൊള്ളുക.
14: ന്യായാധിപനെതിരേ വ്യവഹരിക്കരുത്; വിധി അവനനുകൂലമായേ വരൂ.
15: വഴക്കാളിയോടുകൂടെ നടക്കരുത്; അവന്‍ നിനക്കു ഭാരമായിത്തീരും; അവന്‍ തോന്നുംപടി നടന്ന്, നിന്നെയും അപകടത്തില്‍ ചാടിക്കും.
16: ക്ഷിപ്രകോപിയോടു വഴക്കിനു നില്‍ക്കുകയോ അവനോടൊത്തു വിജനപ്രദേശത്തു സഞ്ചരിക്കുകയോ അരുത്; രക്തംചൊരിയാന്‍ അവനു മടിയില്ല; സഹായിക്കാന്‍ ആരുമില്ലെന്നുകണ്ടാല്‍, അവന്‍ അടിച്ചു വീഴ്ത്തും.
17: ഭോഷന്റെ ഉപദേശംതേടരുത്; അവനു രഹസ്യം സൂക്ഷിക്കാനാവില്ല.
18: ഗോപ്യമായിരിക്കേണ്ടതൊന്നും അന്യര്‍ കാണ്‍കെ ചെയ്യരുത്. അവന്‍ അതെങ്ങനെ മുതലാക്കുമെന്ന് ആര്‍ക്കറിയാം!
19: എല്ലാവരോടും എല്ലാം തുറന്നുപറയരുത്; അതു നിന്റെ സന്തോഷം കെടുത്തിയേക്കാം.
അദ്ധ്യായം 9
സ്ത്രീകളോടുള്ള സമീപനം
1: ഇഷ്ടപത്നിയോടസൂയ അരുത്; അവള്‍ക്കു നിന്നെ വഞ്ചിക്കാന്‍ തോന്നും.
2: സ്ത്രീക്കു വഴങ്ങരുത്; അവള്‍ നിന്റെമേല്‍ ആധിപത്യമുറപ്പിക്കും.
3: സ്വൈരിണിയെ സന്ദര്‍ശിക്കരുത്; നീ അവളുടെ വലയില്‍ കുടുങ്ങും.
4: അഴിഞ്ഞാട്ടക്കാരിയോടടുക്കരുത്; നീയവളുടെ കുടുക്കില്‍പ്പെടും.
5: കന്യകയുടെമേല്‍ കണ്ണുവയ്ക്കരുത്; നീ കാലിടറി വീഴും; പരിഹാരംചെയ്യേണ്ടിയും വരും.
6: കുലടയ്ക്കടിമയാകരുത്; നിനക്കുള്ളതെല്ലാം നഷ്ടപ്പെടും.
7: നഗരവീഥികളില്‍ അങ്ങുമിങ്ങും നോക്കി നടക്കരുത്; ആളൊഴിഞ്ഞ കോണുകളില്‍ അലയരുത്.
8: രൂപവതിയില്‍ കണ്ണു പതിയരുത്; മറ്റൊരുവനു സ്വന്തമായ സൗന്ദര്യത്തെ അഭിലഷിക്കരുത്. സ്ത്രീസൗന്ദര്യം അനേകരെ വഴിതെറ്റിച്ചിട്ടുണ്ട്; വികാരം അഗ്നിപോലെ ആളിക്കത്തുന്നു.
9: അന്യന്റെ ഭാര്യയോടൊത്തു ഭക്ഷണത്തിനിരിക്കരുത്; വീഞ്ഞുകുടിച്ചു മദിക്കുകയുമരുത്. നിന്റെ ഹൃദയം അവളിലേക്ക് ആകൃഷ്ടമാകും; നീ നാശത്തിലേക്കു തെന്നിവീഴും.
സുഹൃദ്ബന്ധം
10: പഴയ സ്നേഹിതനെ പരിത്യജിക്കരുത്; പുതിയവന് അവനു തുല്യനായിരിക്കുകയില്ല. പുതിയ സ്നേഹിതന്‍ പുതിയ വീഞ്ഞുപോലെ, പഴകുംതോറും ഹൃദ്യതയേറും.
11: പാപിയുടെ ഭാഗ്യത്തിലസൂയപ്പെടരുത്; അവന്റെയവസാനം നിനക്കറിയില്ലല്ലോ.
12: അഹങ്കാരിയുടെ വിജയത്തില്‍ ഭ്രമിക്കേണ്ടാ; മരിക്കുംമുമ്പ് അവര്‍ക്കു ശിക്ഷ ലഭിക്കും.
13: കൊല്ലാന്‍ അധികാരമുള്ളവനില്‍നിന്ന് അകന്നുനില്ക്കുക; മരണഭയം നിന്നെയലട്ടുകയില്ല. അവനെ സമീപിക്കേണ്ടിവന്നാല്‍ സൂക്ഷിച്ചു പെരുമാറുക; അല്ലെങ്കില്‍ അവന്‍ നിന്റെ ജീവനപഹരിക്കും. അപകടമേഖലയില്‍ കെണികളുടെ നടുവിലാണു നീ ചരിക്കുന്നതെന്നോര്‍ക്കുക.
14: അയല്‍ക്കാരനെ കഴിയുന്നത്ര അറിയാന്‍ ശ്രമിക്കുക; ജ്ഞാനികളുടെ ഉപദേശംതേടുക.
15: അറിവുള്ളവരോടേ സംസാരിക്കാവൂ; നിന്റെ സംഭാഷണം അത്യുന്നതന്റെ നിയമങ്ങളെപ്പറ്റിയായിരിക്കട്ടെ.
16: നീതിമാന്മാരോടൊത്തേ ഭക്ഷിക്കാവൂ; കര്‍ത്താവിനോടുള്ള ഭക്തിയായിരിക്കണം നിന്റെ അഭിമാനം.
17: ശില്പിയുടെ മഹത്വം തെളിയുന്നതു ശില്പത്തിലാണ്. കഴിവുറ്റ വാഗ്മി, ജനത്തെ നയിക്കുന്നു.
18: ഏഷണിക്കാരനെ നഗരത്തിനെല്ലാം ഭയമാണ്; വിടുവായനെ വെറുക്കാത്തവരില്ല.
അദ്ധ്യായം 10
ഭരണാധിപന്‍
1: ജ്ഞാനിയായ ന്യായാധിപന്‍ ജനത്തിനു ശിക്ഷണംനല്കുന്നു; അറിവുള്ളവന് ചിട്ടയോടെ ഭരിക്കുന്നു;
2: ഭരണാധിപനെപ്പോലെ പരിജനം; രാജാവിനെപ്പോലെ പ്രജകളും.
3: വിവരമില്ലാത്ത രാജാവു ജനത്തിനു വിനാശം; രാജ്യത്തിന്റെ ഐശ്വര്യത്തിനു നിദാനം, രാജാവിന്റെ ജ്ഞാനമാണ്.
4: കര്‍ത്താവിന്റെ കരങ്ങളാണു ഭൂമിയെ നിയന്ത്രിക്കുന്നത്; അവിടുന്നു തക്കസമയത്തു യോഗ്യനായ ഭരണാധിപനെ നിയമിക്കുന്നു.
5: മനുഷ്യന്റെ വിജയം കര്‍ത്താവിന്റെ കരങ്ങളിലാണ്; നിയമജ്ഞന്റെമേല് അവിടുന്നു ബഹുമതി ചൊരിയുന്നു.
അഹങ്കാരം
6: എന്തു കുറ്റത്തിനായാലും അയല്‍ക്കാരനു തിന്മചെയ്യരുത്; വികാരാവേശംകൊണ്ട് ഒന്നും പ്രവര്‍ത്തിക്കരുത്.
7: അഹങ്കാരം കര്‍ത്താവിനെയും മനുഷ്യരെയും വെറുപ്പിക്കുന്നു; അനീതി, ഇരുവര്‍ക്കും നിന്ദ്യമാണ്.
8: അനീതി, അഹങ്കാരം, അത്യാഗ്രഹം ഇവമൂലം സാമ്രാജ്യം കൈമാറിപ്പോകുന്നു.
9: പൊടിയും ചാരവുമായ മനുഷ്യന്, അഹങ്കരിക്കാനെന്തുണ്ട്? ജീവിച്ചിരിക്കെത്തന്നെ അവന്റെ ശരീരം ജീര്‍ണ്ണിക്കുന്നു.
10: നിസ്സാരരോഗമെന്നു ഭിഷഗ്വരന്‍പുച്ഛിച്ചുതള്ളുന്നു; എന്നാല്‍, ഇന്നു രാജാവ്; നാളെ ജഡം!
11: മരിച്ചുകഴിഞ്ഞാല്‍ പുഴുവിനും കൃമിക്കും വന്യമൃഗങ്ങള്‍ക്കും അവകാശം!
12: അഹങ്കാരം തുടങ്ങുമ്പോള്‍ കര്‍ത്താവില്‍നിന്ന് അകലുന്നു; ഹൃദയം അവന്റെ സ്രഷ്ടാവിനെ പരിത്യജിച്ചിരിക്കുന്നു.
13: അഹങ്കാരത്തോടൊപ്പം പാപവും മുളയെടുക്കുന്നു; അതിനോടൊട്ടിനില്ക്കുന്നവന് മ്ലേച്ഛത വമിക്കും. അതിനാല്‍, കര്‍ത്താവ്, അപൂര്‍വ്വമായ പീഡകളയച്ച് അവനെ നിശ്ശേഷം നശിപ്പിക്കുന്നു.
14: കര്‍ത്താവു പ്രബലന്മാരെ സിംഹാസനത്തില്‍നിന്നു താഴെയിറക്കി, വിനീതരെ ഉയര്‍ത്തുന്നു.
15: അവിടുന്ന്, അഹംഭാവികളെ പിഴുതെറിഞ്ഞ്, വിനീതരെ നട്ടുപിടിപ്പിക്കുന്നു.
16: കര്‍ത്താവു ജനതകളുടെ രാജ്യങ്ങള്‍ സമൂലം നശിപ്പിക്കുന്നു.
17: അവിടുന്ന്, അഹങ്കാരികളുടെ അടയാളംപോലും തുടച്ചുമാറ്റുന്നു; അവരുടെ സ്മരണ ഭൂമിയില്‍നിന്നു മായിച്ചുകളയുന്നു.
18: മനുഷ്യന്റെ അഹങ്കാരവും ക്രോധവും സ്രഷ്ടാവില്‍നിന്നല്ല.
ബഹുമാന്യന്‍
19: ഏതു വര്‍ഗ്ഗമാണു ബഹുമാനത്തിനര്‍ഹം? മനുഷ്യവര്‍ഗ്ഗം. ഏതു മനുഷ്യന്‍? കര്‍ത്താവിനോടു ഭക്തിയുള്ളവന്‍. ഏതു വര്‍ഗ്ഗമാണ് ബഹുമാനമര്ഹിക്കാത്തത്? മനുഷ്യവര്ഗ്ഗംതന്നെ. ഏതു മനുഷ്യന്‍? കര്‍ത്തൃകല്പന ലംഘിക്കുന്നവന്‍.
20: സഹോദരര്‍ തങ്ങളുടെ തലവനെ ബഹുമാനിക്കുന്നു;
21: കര്‍ത്താവാകട്ടെ തന്റെ ഭക്തനെയും.
22: ധനവാനും ഉത്കൃഷ്ടനും ദരിദ്രനും ഒന്നുപോലെ ദൈവഭക്തിയില്‍ മഹത്വമാര്‍ജ്ജിക്കട്ടെ.
23: ബുദ്ധിമാനായ ദരിദ്രനെ നിന്ദിക്കുന്നതും പാപിയെ ബഹുമാനിക്കുന്നതും ശരിയല്ല.
24: പ്രഭുവും ന്യായാധിപനും ഭരണാധികാരിയും ബഹുമാനിക്കപ്പെടുന്നു; എന്നാല്‍, അവരിലാരും ദൈവഭക്തനോളം ശ്രേഷ്ഠനല്ല.
25: അടിമ ജ്ഞാനിയെങ്കില്‍, അവനെ സ്വതന്ത്രനും സേവിക്കും; ബുദ്ധിമാന് അതില്‍പ്പരാതിയില്ല.
വിനയം
26: കര്‍ത്തവ്യമനുഷ്ഠിക്കുമ്പോള്‍ അതീവ സാമര്‍ഥ്യം കാണിക്കരുത്; പട്ടിണികിടക്കുമ്പോള്‍ അന്തസ്സു നടിക്കരുത്.
27: അദ്ധ്വാനിച്ചു ധാരാളം സമ്പാദിക്കുന്നവനാണ്, പൊങ്ങച്ചംപറയുന്ന പട്ടിണിക്കാരനെക്കാള്‍ ഭേദം.
28: മകനേ, വിനയംകൊണ്ടു മഹത്വമാര്ജ്ജിക്കുക; നിലവിട്ടു സ്വയംമതിക്കരുത്.
29: തന്നെത്തന്നെ ദ്രോഹിക്കുന്നവനെ ആരു നീതീകരിക്കും? തന്നെത്തന്നെ അവഹേളിക്കുന്നവനെ ആരു ബഹുമാനിക്കും?
30: ദരിദ്രന്‍ വിജ്ഞാനത്താല്‍ ബഹുമാനംനേടുന്നു; ധനവാന് ധനത്താലും.
31: ദരിദ്രനായിരിക്കേ ബഹുമാനിക്കപ്പെടുന്നെങ്കില്‍ സമ്പന്നനായാല്‍ എത്രയധികം! സമ്പന്നനായിരിക്കേ നിന്ദിക്കപ്പെടുന്നെങ്കില്‍ ദരിദ്രനായാല്‍ എത്രയധികം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ