അദ്ധ്യായം 41
വിമോചനം ആസന്നം
1: തീരദേശങ്ങളെ, നിശ്ശബ്ദമായിരുന്ന് എന്റെ വാക്കു കേള്‍ക്കുക. ജനതകള്‍ ശക്തി വീണ്ടെടുക്കട്ടെ; അടുത്തുവന്നു സംസാരിക്കട്ടെ; നമുക്കു വിധിക്കായി ഒരുമിച്ചുകൂടാം.
2: ഓരോ കാല്‍വയ്പിലും വിജയംവരിക്കുന്ന, കിഴക്കുനിന്നു വരുന്നവനെ ഉയര്‍ത്തിയതാര്? രാജാക്കന്മാരുടെമേല് ആധിപത്യംസ്ഥാപിക്കാന്‍ അവിടുന്നു ജനതകളെ അവനേല്പിച്ചു കൊടുത്തു. വാളുകൊണ്ട് അവനവരെ പൊടിപോലെയാക്കി; വില്ലുകൊണ്ടു കാറ്റില്‍പ്പറക്കുന്ന വൈക്കോല്‍പോലെയും.
3: അവരെ അനുധാവനംചെയ്യുന്നവന്‍ സുരക്ഷിതനായി കടന്നുപോകുന്നു; അവന്റെ കാലടികള്‍ പാതയില്‍ സ്പര്‍ശിക്കുന്നുപോലുമില്ല.
4: ആരംഭംമുതല്‍ തലമുറകള്‍ക്കുണ്മ നല്കി, ഇവയെല്ലാംപ്രവര്ത്തിച്ചതാരാണ്? ആദിയിലുള്ളവനും അവസാനത്തവനോടുകൂടെയുള്ളവനുമായ കര്‍ത്താവായ ഞാനാണ്; ഞാന്‍തന്നെ അവന്‍ .
5: തീരദേശങ്ങള്‍, കണ്ടു ഭയപ്പെടുന്നു; ഭൂമിയുടെ അതിര്‍ത്തികള്‍ വിറകൊള്ളുന്നു; അവരൊരുരുമിച്ച് അടുത്തുവരുന്നു.
6: ഓരോരുത്തരും അയല്‍ക്കാരനെ സഹായിക്കുന്നു; ധൈര്യപ്പെടുകയെന്നു പരസ്പരം പറയുന്നു.
7: വിളക്കിയതു നന്നായിരിക്കുന്നുവെന്നു പറഞ്ഞു ശില്പി സ്വര്‍ണ്ണപ്പണിക്കാരനെയും ലോഹപ്പണിക്കാരന്‍ കൂടത്തിലടിക്കുന്നവനെയും അഭിനന്ദിക്കുന്നു; ഇളകാതിരിക്കാന്‍ അവരവ ആണികൊണ്ടുറപ്പിക്കുകയും ചെയ്യുന്നു.
8: എന്റെ ദാസനായ ഇസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹത്തിന്റെ സന്തതീ, നീയെന്റെ ദാസനാണ്.
9: ഞാന്‍ നിന്നെ തിരഞ്ഞെടുത്തു; ഇനിയൊരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു ഞാന്‍ നിന്നെ തെരഞ്ഞെടുത്തു; വിദൂരദിക്കുകളില്‍നിന്നു ഞാന്‍ നിന്നെ വിളിച്ചു.
10: ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണു നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും.
11: നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്ജിച്ചു തലതാഴ്ത്തും; നിന്നോടേറ്റുമുട്ടുന്നവര് നശിച്ച് ഒന്നുമല്ലാതായിത്തീരും.
12: നിന്നോടു ശണ്ഠകൂടുന്നവരെ നീയന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോടു പോരാടുന്നവര്‍ ശൂന്യരാകും.
13: നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലതുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
14: കര്‍ത്താവരുളിച്ചെയ്യുന്നു: കൃമിയായ യാക്കോബേ, ഇസ്രായേല്യരേ, ഭയപ്പെടേണ്ട. ഞാന്‍ നിന്നെ സഹായിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ പരിശുദ്ധനാണു നിന്റെ രക്ഷകന്‍.
15: ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയേറിയതും പല്ലുള്ള ചക്രങ്ങളോടുകൂടിയതുമായ ഒരു മെതിവണ്ടിയാക്കും; നീ മലകളെ മെതിച്ചു പൊടിയാക്കും; കുന്നുകളെ പതിരുപോലെയാക്കും.
16: നീ അവയെ പാറ്റുകയും കാറ്റവയെ പറപ്പിച്ചുകളയുകയും കൊടുങ്കാറ്റവയെ ചിതറിക്കുകയും ചെയ്യും. നീ കര്ത്താവിലാനന്ദിക്കും; ഇസ്രായേലിന്റെ പരിശുദ്ധനില്‍ അഭിമാനംകൊള്ളും.
17: ദരിദ്രരും നിരാലംബരും ജലമന്വേഷിച്ചു കണ്ടെത്താതെ, ദാഹത്താല്‍ നാവു വരണ്ടുപോകുമ്പോള്‍, കര്‍ത്താവായ ഞാനവര്‍ക്ക് ഉത്തരമരുളും. ഇസ്രായേലിന്റെ ദൈവമായ ഞാനവരെ കൈവെടിയുകയില്ല.
18: പാഴ്‌മലകളില്‍ നദികളും താഴ്‌വരകളുടെമദ്ധ്യേ ഉറവകളും ഞാനുണ്ടാക്കും; മരുഭൂമിയെ ജലാശയവും വരണ്ടപ്രദേശത്തെ നീരുറവയുമാക്കും.
19: മരുഭൂമിയില്‍ ദേവദാരു, കരുവേലകം, കൊളുന്ത്, ഒലിവെന്നിവ ഞാന്‍ നടും. മണലാരണ്യത്തില്‍ സരളവൃക്ഷവും പൈന്മരവും പുന്നയും വച്ചുപിടിപ്പിക്കും.
20: ഇസ്രായേലിന്റെ പരിശുദ്ധന്‍ ഇവയെല്ലാം സൃഷ്ടിച്ചുവെന്നും അവിടുത്തെക്കരങ്ങളാണ് ഇവയെല്ലാം ചെയ്തതെന്നും മനുഷ്യര്‍ കണ്ടറിയാനും ചിന്തിച്ചുമനസ്സിലാക്കാനുംവേണ്ടിത്തന്നെ.
21: കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെ പരാതി കൊണ്ടുവരുവിന്‍. യാക്കോബിന്റെ രാജാവു കല്പിക്കുന്നു: നിങ്ങളുടെ തെളിവുകള്‍ ഉന്നയിക്കുവിന്‍.
22: തെളിവുകള്‍ കൊണ്ടുവന്നു കാര്യങ്ങള്‍ എങ്ങനെയാകുമെന്നു കാണിക്കുക, കഴിഞ്ഞകാര്യങ്ങള്‍ പറയുക. നമുക്കതു പരിഗണിച്ച്, അവയുടെ പരിണതഫലമെന്തെന്നറിയാം. അല്ലെങ്കില്‍ വരാനിരിക്കുന്നതു ഞങ്ങളോടു പ്രസ്താവിക്കുക.
23: നിങ്ങള്‍ ദേവന്മാരാണോ എന്നു ഞങ്ങളറിയേണ്ടതിന് സംഭവിക്കാനിരിക്കുന്നതെന്തെന്നു ഞങ്ങളോടു പറയുവിന്‍; ഞങ്ങള്‍ പരിഭ്രമിക്കുകയോ വിസ്മയിക്കുകയോ ചെയ്യേണ്ടതിനു നന്മയോ തിന്മയോ പ്രവര്‍ത്തിക്കുക.
24: നിങ്ങള്‍ ഒന്നുമല്ല; നിങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. നിങ്ങളെ തെരഞ്ഞെടുക്കുന്നവന്‍ മ്ലേച്ഛനാണ്.
25: ഞാന്‍ വടക്കുനിന്നൊരുവനെ തട്ടിയുണര്‍ത്തി. അവന്‍ വന്നു. കിഴക്കുനിന്നു ഞാനവനെ പേരുചൊല്ലി വിളിച്ചു. കുമ്മായംകൂട്ടുന്നതുപോലെയും കുശവന്‍ കളിമണ്ണു കുഴയ്ക്കുന്നതുപോലെയും അവന്‍ ഭരണാധിപന്മാരെ ചവിട്ടിമെതിക്കും.
26: നമ്മള്‍ അറിയുന്നതിന് ആരംഭത്തില്‍തന്നെ ഇതു പറഞ്ഞതാരാണ്? അവന്‍ ചെയ്തതു ശരിയാണെന്നു കാലേകൂട്ടി, നമ്മള്‍ പറയാന്‍, ആരാണിതു നമ്മോടു പ്രസ്താവിച്ചത്? ആരുമതു വെളിപ്പെടുത്തുകയോ മുന്‍കൂട്ടിപ്പറയുകയോ ചെയ്തില്ല; ആരും കേട്ടുമില്ല.
27: ഞാനാദ്യം സീയോന് ഈ വാര്‍ത്തനല്‍കി; ഈ സദ്‌വാര്‍ത്ത അറിയിക്കാന്‍ ജറുസലെമിലേക്കു ഞാനൊരു ദൂതനെയയയ്ക്കും.
28: ഞാന്‍ നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. എന്റെ ചോദ്യത്തിനുത്തരംനല്കാന്‍ അവരുടെയിടയില്‍ ഒരുപദേശകനുമില്ലായിരുന്നു.
29: അവരെല്ലാവരും മിഥ്യയാണ്; അവര്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. അവരുടെ വാര്‍പ്പുവിഗ്രഹങ്ങള്‍ കാറ്റുപോലെ ശൂന്യമാണ്.
അദ്ധ്യായം 42
കര്‍ത്താവിന്റെ ദാസന്‍ - 1
1: ഇതാ, ഞാന്താങ്ങുന്ന എന്റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത, എന്റെ പ്രീതിപാത്രം. ഞാന്‍, എന്റെ ആത്മാവിനെ അവനു നല്കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനംചെയ്യും.
2: അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല.
3: ചതഞ്ഞ ഞാങ്ങണ അവന്‍ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവന്‍ വിശ്വസ്തതയോടെ നീതിപുലര്‍ത്തും.
4: ഭൂമിയില്‍ നീതി സ്ഥാപിക്കുന്നതുവരെ അവന്‍ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല. തീരദേശങ്ങളും അവന്റെ നിയമത്തിനായി കാത്തിരിക്കുന്നു.
5: ആകാശത്തെ സൃഷ്ടിച്ചു വിരിച്ചുനിറുത്തുകയും ഭൂമിയെയും അതിലെ വിഭവങ്ങളെയും വ്യാപിപ്പിക്കുകയും അതിലെ നിവാസികള്‍ക്കു ജീവന്‍നല്കുകയും അതില്‍ ചരിക്കുന്നവര്‍ക്ക് ആത്മാവിനെ നല്കുകയുംചെയ്യുന്ന ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു:
6: ഞാനാണു കര്‍ത്താവ്, ഞാന്‍ നിന്നെ നീതി സ്ഥാപിക്കാന്‍ വിളിച്ചു. ഞാന്‍ നിന്നെ കൈയ്ക്കുപിടിച്ചു നടത്തി സംരക്ഷിച്ചു.
7: അന്ധര്‍ക്കു കാഴ്ചനല്കുന്നതിനും തടവുകാരെ കാരാഗൃഹത്തില്‍നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍നിന്നും മോചിപ്പിക്കുന്നതിനുംവേണ്ടി ഞാന്‍ നിന്നെ ജനത്തിനുടമ്പടിയും ജനതകള്‍ക്കു പ്രകാശവുമായി നല്കിയിരിക്കുന്നു.
8: ഞാനാണു കര്‍ത്താവ്; അതാണെന്റെ നാമം. എന്റെ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്കുകയില്ല; എന്റെ സ്തുതി, കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല.
9: പ്രവചനങ്ങള്‍ സാക്ഷാത്കൃതമായി. ഇതാ, ഞാന്‍ പുതിയ കാര്യങ്ങള്‍ പ്രസ്താവിക്കുന്നു. മുളപൊട്ടുന്നതിനുമുമ്പേ ഞാന്‍ നിങ്ങള്‍ക്ക് അവയെപ്പറ്റി അറിവുതരുന്നു.
ദൈവത്തിന്റെ വിജയം
10: കര്‍ത്താവിനൊരു പുതിയ ഗീതമാലപിക്കുവിന്‍; ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍. സമുദ്രവും അതിലുള്ളവയും തീരദേശങ്ങളും അവയിലെ നിവാസികളും ആര്‍ത്തട്ടഹസിക്കട്ടെ!
11: മരുഭൂമിയും അതിലെ നഗരങ്ങളും കേദാര്‍ അധിവസിക്കുന്ന ഗ്രാമങ്ങളും സ്വരമുയര്‍ത്തട്ടെ! സേലാ നിവാസികള്‍ സന്തോഷിച്ചു ഗീതമാലപിക്കട്ടെ! മലമുകളില്‍നിന്ന് ഉദ്‌ഘോഷിക്കട്ടെ!
12: അവര്‍ കര്‍ത്താവിനെ മഹത്ത്വപ്പെടുത്തട്ടെ! തീരദേശങ്ങളില്‍ അവിടുത്തെ സ്തുതി, പാടിയുദ്‌ഘോഷിക്കട്ടെ!
13: കര്‍ത്താവു വീരപുരുഷനെപ്പോലെ മുന്നേറുകയും യോദ്ധാവിനെപ്പോലെ കോപം ജ്വലിപ്പിക്കുകയുംചെയ്യുന്നു. അവിടുന്നു പോര്‍വ്വിളി മുഴക്കുകയും ശത്രുക്കള്‍ക്കെതിരേ ശക്തിപ്രകടിപ്പിക്കുകയും ചെയ്യുന്നു.
14: വളരെക്കാലം ഞാന്‍ നിശ്ശബ്ദതപാലിച്ചു; എന്നെത്തന്നെ നിയന്ത്രിച്ച്, ശാന്തനായിക്കഴിഞ്ഞു. ഇപ്പോള്‍ ഈറ്റുനോവെടുത്തവളെപ്പോലെ നിലവിളിക്കുകയും നെടുവീര്‍പ്പിടുകയും കിതയ്ക്കുകയും ചെയ്യും.
15: പര്‍വ്വതങ്ങളും കുന്നുകളും ഞാന്‍ തരിശാക്കുകയും അതിലെ സസ്യങ്ങളെ ഉണക്കിക്കളയുകയുംചെയ്യും. നദികളെ ദ്വീപുകളാക്കുകയും തടാകങ്ങള്‍ വറ്റിക്കുകയും ചെയ്യും.
16: അജ്ഞാതമായ മാര്‍ഗ്ഗത്തില്‍ കുരുടരെ ഞാന്‍ നയിക്കും. അപരിചിതമായ പാതയില്‍ അവരെ ഞാന്‍ നടത്തും. അവരുടെ മുമ്പിലെ അന്ധകാരത്തെ ഞാന്‍ പ്രകാശമാക്കുകയും ദുര്‍ഘടദേശങ്ങളെ നിരപ്പാക്കുകയും ചെയ്യും. ഇവയെല്ലാം ഞാനവര്‍ക്കു ചെയ്തുകൊടുക്കും; അവരെ ഉപേക്ഷിക്കുകയില്ല.
17: കൊത്തുവിഗ്രഹങ്ങളില്‍ വിശ്വസിക്കുകയും വാര്‍പ്പുബിംബങ്ങളോട്, നിങ്ങള്‍ ഞങ്ങളുടെ ദേവന്മാരാണ് എന്നു പറയുകയുംചെയ്യുന്നവര്‍ അത്യധികം ലജ്ജിച്ചു പിന്തിരിയേണ്ടി വരും.
ജനത്തിന്റെ അന്ധത
18: ബധിരരേ, കേള്‍ക്കുവിന്‍; അന്ധരേ, നോക്കിക്കാണുവിന്‍.
19: എന്റെ ദാസനല്ലാതെ ആരുണ്ടു കുരുടനായി? ഞാനയയ്ക്കുന്ന ദൂതനെപ്പോലെ ബധിരനാരുണ്ട്? എന്റെ വിശ്വസ്തനെപ്പോലെ, കര്‍ത്താവിന്റെ ദാസനെപ്പോലെ, കുരുടനായി ആരുണ്ട്?
20: അവന്‍ കണ്ടിട്ടും കാണുന്നില്ല; കേട്ടിട്ടും കേള്‍ക്കുന്നില്ല.
21: കര്‍ത്താവു തന്റെ നീതിയെപ്രതി നിയമത്തെ ഉത്കൃഷ്ടമാക്കാനും മഹത്വപ്പെടുത്താനും പ്രീതികാണിച്ചു.
22: എന്നാല്‍, മോഷണത്തിനും കവര്‍ച്ചയ്ക്കുമധീനമായ ഒരു ജനമാണിത്. അവര്‍ ഗുഹകളില്‍ കുടുങ്ങുകയും കാരാഗൃഹത്തിലടയ്ക്കപ്പെടുകയും ചെയ്തു. രക്ഷിക്കാനാരുമില്ലാതെ അവര്‍ ശത്രുക്കള്‍ക്കിരയായിത്തീര്‍ന്നു; തിരിച്ചുകൊടുക്കുക എന്നു പറയാനാരുമില്ലാതെ അവര്‍ കൊള്ളചെയ്യപ്പെട്ടു.
23: ഇതിനു ചെവികൊടുക്കുകയും ഭാവിയിലേക്കു ചെവിയോര്‍ത്തിരിക്കുകയും ചെയ്യാന്‍ നിങ്ങളിലാരുണ്ട്?
24: യാക്കോബിനെ കൊള്ളക്കാര്‍ക്കും ഇസ്രായേലിനെ കവര്‍ച്ചക്കാര്‍ക്കും വിട്ടുകൊടുത്തതാരാണ്? കര്‍ത്താവു തന്നെയല്ലേ? നാം അവിടുത്തേക്കെതിരേ പാപം ചെയ്തു; അവിടുത്തെ മാര്‍ഗ്ഗത്തില്‍ അവര്‍ ചരിച്ചില്ല; അവിടുത്തെ നിയമങ്ങളനുസരിച്ചില്ല.
25: ആകയാല്‍, അവിടുന്നു തന്റെ കോപാഗ്നിയും യുദ്ധവീര്യവും യാക്കോബിന്റെമേല്‍ വര്‍ഷിച്ചു. അതു ചുറ്റും ആളിപ്പടര്‍ന്നിട്ടും അവന്‍ പഠിച്ചില്ല; പൊള്ളലേറ്റിട്ടും അവനുള്ളില്‍ തട്ടിയില്ല.
അദ്ധ്യായം 43
ഇസ്രായേലിന്റെ തിരിച്ചുവരവ്
1: യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയുംചെയ്ത കര്‍ത്താവരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീയെന്റേതാണ്.
2: സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.
3: ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവും രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമാണ്. നിന്റെ മോചനദ്രവ്യമായി ഈജിപ്തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു.
4: നീയെനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമായതുകൊണ്ട്, നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്കുന്നു.
5: ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. കിഴക്കുനിന്നു നിന്റെ സന്തതിയെ ഞാന്‍ കൊണ്ടുവരും; പടിഞ്ഞാറുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും.
6: വടക്കിനോടു വിട്ടുകൊടുക്കുകയെന്നും തെക്കിനോടു തടയരുതെന്നും ഞാനാജ്ഞാപിക്കും. ദൂരത്തുനിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു പുത്രിമാരെയും കൊണ്ടുവരുവിന്‍.
7: എന്റെ മഹത്വത്തിനായി ഞാന്‍ സൃഷ്ടിച്ചു രൂപംകൊടുത്തവരും എന്റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍.
8: കണ്ണുണ്ടായിട്ടും കാണാതിരിക്കുകയും ചെവിയുണ്ടായിട്ടും കേള്‍ക്കാതിരിക്കുകയുംചെയ്യുന്നവരെ കൊണ്ടുവരുവിന്‍.
9: എല്ലാ രാജ്യങ്ങളും ഒരുമിച്ചുകൂടട്ടെ; എല്ലാ ജനതകളുമണിനിരക്കട്ടെ. അവരില്‍ ആര്‍ക്കിതു പ്രഖ്യാപിക്കാനും മുന്‍കാര്യങ്ങള്‍ വെളിപ്പെടുത്താനും കഴിയും? തങ്ങളെ ന്യായീകരിക്കാന്‍ അവര്‍ സാക്ഷികളെ കൊണ്ടുവരട്ടെ! അവരിതു കേള്‍ക്കുകയും സത്യമാണെന്നു പറയുകയും ചെയ്യട്ടെ!
10: കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളെന്റെ സാക്ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്നു ഗ്രഹിക്കാനും ഞാന്‍ തെരഞ്ഞെടുത്ത ദാസന്‍. എനിക്കുമുമ്പു മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല.
11: ഞാന്‍, അതേ, ഞാന്‍തന്നെയാണു കര്‍ത്താവ്. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.
12: അന്യദേവന്മാരല്ല, ഞാന്‍തന്നെയാണു പ്രസ്താവിക്കുകയും പ്രഘോഷിക്കുകയും രക്ഷിക്കുകയും ചെയ്തത്. കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്ഷികളാണ്.
13: ഞാനാണു ദൈവം, ഇനിയുമങ്ങനെ ആയിരിക്കുകയും ചെയ്യും. എന്റെ പിടിയില്‍നിന്ന് ആരെയെങ്കിലും വിടുവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; എന്റെ പ്രവൃത്തിയെ തടസ്സപ്പെടുത്താനാര്‍ക്കു കഴിയും?
14: നിങ്ങളുടെ രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ബാബിലോണിലേക്ക് ആളയക്കുകയും, എല്ലാ പ്രതിബന്ധങ്ങളും തകര്‍ക്കുകയും ചെയ്യും. കല്‍ദായരുടെ വിജയാട്ടഹാസം വിലാപമായിത്തീരും.
15: ഇസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും പരിശുദ്ധനുമായ കര്‍ത്താവാണു ഞാന്‍.
16: സമുദ്രത്തില്‍ വഴിവെട്ടുന്നവനും പെരുവെള്ളത്തില്‍ പാതയൊരുക്കുന്നവനും രഥം, കുതിര, സൈന്യം, പടയാളികള്‍ എന്നിവ കൊണ്ടുവരുന്നവനുമായ കര്‍ത്താവരുളിച്ചെയ്യുന്നു:
17: എഴുന്നേല്‍ക്കാനാവാതെ ഇതാ അവര്‍ കിടക്കുന്നു. അവര്‍ പടുതിരിപോലെ അണഞ്ഞുപോകും.
18: കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ.
19: ഇതാ, ഞാന്‍ പുതിയൊരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്തൊരു പാതയും മരുഭൂമിയില്‍ നദികളുമുണ്ടാക്കും.
20: വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും;
21: എന്നെ സ്തുതിച്ചുപ്രകീര്‍ത്തിക്കാന്‍ ഞാന്‍ സൃഷ്ടിച്ചുതിരഞ്ഞെടുത്ത ജനത്തിനു ദാഹജലംനല്കാന്‍ മരുഭൂമിയില്‍ ജലവും വിജനദേശത്തു നദികളും ഞാനൊഴുക്കി.
നന്ദികെട്ട ജനം
22: എന്നിട്ടും യാക്കോബേ, നീയെന്നെ വിളിച്ചപേക്ഷിച്ചില്ല. ഇസ്രായേലേ, നീ എന്റെനേരേ മടുപ്പുകാണിച്ചു.
23: നിങ്ങള്‍ ആടുകളെ ദഹനബലിക്കായി എന്റെ സന്നിധിയില്‍ കൊണ്ടുവരുകയോ ബലികളാല്‍ എന്നെ ബഹുമാനിക്കുകയോ ചെയ്തില്ല. കാഴ്ചകള്‍ക്കുവേണ്ടി ഞാന്‍ നിങ്ങളെ ഭാരപ്പെടുത്തുകയോ ധൂപാര്‍ച്ചനയ്ക്കുവേണ്ടി ബദ്ധപ്പെടുത്തുകയോ ചെയ്തില്ല.
24: നീ പണംമുടക്കി എനിക്കായി കരിമ്പു വാങ്ങിയില്ല; ബലിമൃഗങ്ങളുടെ മേദസ്സുകൊണ്ടെന്നെ തൃപ്തനാക്കിയില്ല. മറിച്ച്,, പാപങ്ങളാല്‍ നിങ്ങളെന്നെ ഭാരപ്പെടുത്തുകയും അകൃത്യങ്ങളാല്‍ എന്നെ മടുപ്പിക്കുകയും ചെയ്തു.
25: എന്നെപ്രതി നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍തന്നെ; നിന്റെ പാപങ്ങള്‍ ഞാനോര്‍ക്കുകയില്ല.
26: നീയെന്നെ ഓര്‍മ്മിപ്പിക്കുക; നമുക്കു ന്യായം പരിശോധിക്കാം. നിന്നെ നീതീകരിക്കുന്ന നിന്റെ ന്യായങ്ങളുന്നയിക്കുക.
27: നിന്റെ ആദ്യപിതാവു പാപം ചെയ്തു; നിന്റെ വക്താക്കള്‍ എനിക്കെതിരേ പ്രവര്‍ത്തിച്ചു.
28: നിന്റെ പ്രഭുക്കന്മാര്‍ എന്റെ വിശുദ്ധമന്ദിരമശുദ്ധമാക്കി. അതുകൊണ്ടു യാക്കോബിനെ പരിപൂര്‍ണ്ണനാശത്തിനും ഇസ്രായേലിനെ നിന്ദയ്ക്കും ഞാന്‍ വിട്ടുകൊടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ