അദ്ധ്യായം 16
ജന്തുക്കളിലൂടെ ശിക്ഷ
1: മൃഗാരാധകര്‍ക്ക് അര്‍ഹിച്ച ശിക്ഷ അത്തരം ജന്തുക്കളിലൂടെതന്നെ ലഭിച്ചു. മൃഗങ്ങളുടെ പറ്റം അവരെ പീഡിപ്പിച്ചു.
2: സ്വജനത്തെ ശിക്ഷിക്കുന്നതിനുപകരം അങ്ങവരോടു കാരുണ്യം കാണിച്ചു. അവര്‍ക്കു വിശപ്പടക്കാന്‍ രുചികരമായ കാടപ്പക്ഷികളെ നല്‍കി.
3: ഭക്ഷണംകൊതിച്ച വൈരികള്‍ക്കാകട്ടെ, അരോചകമായ വിചിത്രജീവികളെ അയച്ചു. സ്വജനത്തിന്റെ അല്പകാലത്തെ ദാരിദ്ര്യത്തിനുശേഷം അങ്ങവര്‍ക്കു വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി.
4: ആ മര്‍ദ്ദകര്‍ക്കു കഠിനദാരിദ്ര്യം നല്കുക ആവശ്യകമായിരുന്നു. ശത്രുക്കളെ എത്രമാത്രം അങ്ങു പീഡിപ്പിച്ചുവെന്ന് അങ്ങയുടെ ജനത്തെ ഇതുവഴി കാണിച്ചുകൊടുത്തു.
5: അവിടുത്തെ ജനം വന്യമൃഗങ്ങളുടെ ക്രൗര്യത്തിനിരയാകുകയും സര്‍പ്പദംശനമേറ്റു നശിക്കുകയുംചെയ്തപ്പോള്‍ അങ്ങയുടെ ക്രോധം നീണ്ടുനിന്നില്ല.
6: അവര്‍ അല്പകാലം, താക്കീതെന്ന നിലയില്‍, പീഡനമേറ്റു; അങ്ങയുടെ നിയമത്തിലെ അനുശാസനങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ അവര്‍ക്കു രക്ഷയുടെ അടയാളം നല്കി.
7: അതിലേക്കു നോക്കിയവര്‍ രക്ഷപ്പെട്ടു; അവര്‍കണ്ട വസ്തുവിനാലല്ല, എല്ലാറ്റിന്റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു.
8: അങ്ങാണു ഞങ്ങളെ തിന്മയില്‍നിന്നു രക്ഷിക്കുന്നതെന്ന് ഞങ്ങളുടെ ശത്രുക്കളെ അങ്ങിതുവഴി ബോദ്ധ്യപ്പെടുത്തി;
9: വെട്ടുകിളികളുടെയും ഈച്ചകളുടെയും ഉപദ്രവത്താല്‍ അവര്‍ മരിച്ചുവീണു. അവര്‍ക്ക് ഉപശാന്തി ലഭിച്ചില്ല. ഇത്തരത്തിലുള്ള ശിക്ഷയ്ക്ക് അവരര്‍ഹരായിരുന്നു.
10: അങ്ങയുടെ മക്കളെ വകവരുത്താന്‍ വിഷസര്‍പ്പത്തിന്റെ പല്ലിനും കഴിഞ്ഞില്ല. അങ്ങയുടെ കാരുണ്യം രക്ഷയ്ക്കെത്തി, അവരെ സുഖപ്പെടുത്തി.
11: അങ്ങയുടെ കല്പനകള്‍ അനുസ്മരിപ്പിക്കാന്‍ അവര്‍ ദംശിക്കപ്പെട്ടു. എന്നാല്‍, അവിടുന്നവരെ അതിവേഗം രക്ഷിച്ചു. അല്ലെങ്കില്‍ ആഴമുള്ള വിസ്മൃതിയിലാണ്ട്, അങ്ങയുടെ കാരുണ്യമനുഭവിക്കാന്‍ അവര്‍ക്കിടയാകാതെ പോകുമായിരുന്നു.
12: കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണവരെ സുഖപ്പെടുത്തിയത്.
13: ജീവന്റെയും മരണത്തിന്റെയുംമേല്‍ അങ്ങേയ്ക്കധികാരമുണ്ട്, മനുഷ്യരെ പാതാളകവാടത്തിലേക്കിറക്കുന്നതും അവിടെനിന്നു വീണ്ടെടുക്കുന്നതും അവിടുന്നാണ്.
14: ഒരുവന്‍ തന്റെ ദുഷ്ടതയില്‍ മറ്റൊരുവനെ വധിക്കുന്നു. എന്നാല്‍, വേര്‍പെട്ടുപോയ ജീവനെ തിരിയെക്കൊണ്ടുവരാനോ ബന്ധിതമായ ആത്മാവിനെ മോചിപ്പിക്കാനോ അവനു കഴിവില്ല.
കന്മഴയും മന്നായും
15: അങ്ങയുടെ ശിക്ഷയില്‍നിന്നോടിയൊളിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.
16: അങ്ങയെ അറിയാന്‍ കൂട്ടാക്കാത്ത ധിക്കാരികള്‍ അങ്ങയുടെ ശക്തമായ പ്രഹരമേറ്റു; അവരെ അതിവൃഷ്ടിയും ഹിമപാതവും കൊടുങ്കാറ്റും പിന്തുടര്‍ന്നു; അഗ്നിയവരെ നിശ്ശേഷം നശിപ്പിക്കുകയും ചെയ്തു. എത്ര അവിശ്വസനീയം!
17: എല്ലാറ്റിനെയും ശമിപ്പിക്കുന്ന ജലത്തില്‍, അഗ്നി കൂടുതല്‍ ശക്തിയോടെ ജ്വലിച്ചു; പ്രപഞ്ചം നീതിമാന്മാര്‍ക്കുവേണ്ടി പോരാടുമല്ലോ.
18: അധര്‍മ്മികള്‍ക്കെതിരേ അയയ്ക്കപ്പെട്ട ജീവികള്‍ നശിക്കാതിരിക്കാനും, ഇതുകണ്ട്, തങ്ങളെ ദൈവത്തിന്റെ ശിക്ഷാവിധി പിന്തുടരുകയാണെന്ന് അവര്‍ മനസ്സിലാക്കാനുംവേണ്ടി ഒരു ഘട്ടത്തില്‍ അഗ്നിയടങ്ങി.
19: വീണ്ടുമൊരിക്കല്‍ അധര്‍മ്മംനിറഞ്ഞ ദേശത്തെ വിളവു നശിപ്പിക്കാന്‍ ജലമദ്ധ്യത്തില്‍ അതഗ്നിയെക്കാളും തീക്ഷ്ണമായി ജ്വലിച്ചു.
20: അങ്ങയുടെ ജനത്തിന്, ദൈവദൂതന്മാരുടെയപ്പം അങ്ങു നല്കി; അവരുടെ അദ്ധ്വാനംകൂടാതെതന്നെ, ഓരോരുത്തര്‍ക്കും ആസ്വാദ്യമായവിധം പാകപ്പെടുത്തിയ ഭക്ഷണം സ്വര്‍ഗ്ഗത്തില്‍നിന്ന് അവര്‍ക്കങ്ങു നല്‍കി. അങ്ങു നല്കിയ വിഭവങ്ങള്‍ അങ്ങയുടെ മക്കളുടെനേരേ അങ്ങേയ്ക്കുള്ള വാത്സല്യം പ്രകടമാക്കി.
21: ഭക്ഷിക്കുന്നവന്റെ രുചിക്കൊത്ത് അതു രൂപാന്തരപ്പെട്ടു.
22: ഹിമപാതത്തില്‍ ആളിക്കത്തിയതും വര്‍ഷധാരയില്‍ ഉജ്ജ്വലിച്ചതുമായ അഗ്നി, ശത്രുക്കളുടെ വിളനശിപ്പിച്ചെന്ന് അവരറിയാന്‍തക്കവിധം മഞ്ഞും മഞ്ഞുകട്ടിയും അഗ്നിയിലുരുകിയില്ല.
23: നീതിമാന്മാരെ പോറ്റിരക്ഷിക്കാന്‍ അഗ്നി സ്വഗുണം മറന്നു.
24: സ്രഷ്ടാവായ അവിടുത്തെ സേവിക്കുന്ന സൃഷ്ടി, അധര്‍മ്മികളെ ശിക്ഷിക്കാന്‍ വെമ്പല്‍കൊള്ളുകയും അങ്ങയില്‍ പ്രത്യാശവയ്ക്കുന്നവരോടു കരുണകാണിക്കുകയും ചെയ്യുന്നു.
25: കര്‍ത്താവേ, അങ്ങയെ ആശ്രയിക്കുന്നവരെ പോററുന്നതു വിവിധ ധാന്യവിളകളല്ല,
26:അങ്ങയുടെ വചനമാണെന്ന് അങ്ങയുടെ വത്സലമക്കള്‍ ഗ്രഹിക്കാന്‍വേണ്ടി, സൃഷ്ടികള്‍ ആവശ്യക്കാരുടെ ആഗ്രഹത്തിനൊത്തു രൂപാന്തരംപ്രാപിച്ച് എല്ലാറ്റിനെയും പോറ്റുന്ന അങ്ങയുടെ ഔദാര്യത്തെ വെളിപ്പെടുത്തി.
27: അഗ്നിയില്‍ നശിക്കാത്തത് അരുണോദയത്തിലുരുകി.
28: ഇതു മനുഷ്യന്‍ സൂര്യോദയത്തിനു മുമ്പുണര്‍ന്ന്, പുലര്‍കാലവെളിച്ചത്തില്‍ അങ്ങേയ്ക്കു കൃതജ്ഞതയര്‍പ്പിക്കുകയും അങ്ങയോടു പ്രാര്‍ത്ഥിക്കുകയും വേണമെന്നതിന്റെ വിജ്ഞാപനമായിരുന്നു.
29: കൃതഘ്നന്റെ പ്രത്യാശ ശീതകാലത്തെ മൂടല്മഞ്ഞുപോലെയുരുകും; ഉപയോഗശൂന്യമായ ജലംപോലെ ഒഴുകിപ്പോകും.
അദ്ധ്യായം 17
ഇരുളും വെളിച്ചവും
1: അങ്ങയുടെ വിധികള്‍ മഹത്തമവും അവര്‍ണ്ണ്യവുമാണ്. അതിനാല്‍ ശിക്ഷണംലഭിക്കാത്തവര്‍ വഴിതെറ്റിപ്പോകുന്നു.
2: വിശുദ്ധജനം തങ്ങളുടെ പിടിയിലമര്‍ന്നെന്നുകരുതിയ ധിക്കാരികള്‍, അന്ധകാരത്തിനടിമകളും നീണ്ടരാത്രിയുടെ തടവുകാരുമാണ്; നിത്യപരിപാലനയില്നിന്നു പുറന്തള്ളപ്പെട്ട്, അവര്‍ അവയുടെ ഉള്ളിലടയ്ക്കപ്പെട്ടു.
3: വിസ്മൃതിയുടെ ഇരുണ്ടമറയ്ക്കുള്ളില്‍ തങ്ങളുടെ രഹസ്യപാപങ്ങള്‍ കണ്ടുപിടിക്കപ്പെടുകയില്ലെന്നു തെറ്റിദ്ധരിച്ച അവര്‍, ചകിതരായിച്ചിതറിപ്പോയി; ദുര്ഭൂതങ്ങള് അവരെ ഭയാക്രാന്തരാക്കി.
4: ഉള്ളറകളിലായിരുന്നിട്ടും, അവര്‍ ഭയവിമുക്തരായില്ല; അവര്‍ക്കു ചുററും ഭീകരശബ്ദം മുഴങ്ങി, ഇരുണ്ട ഉഗ്രസത്വങ്ങള്‍ അവരെ വേട്ടയാടി.
5: അഗ്നിക്കു പ്രകാശംപകരാന്‍ സാധിച്ചില്ല; നക്ഷത്രങ്ങളുടെ ദീപ്തരശ്മികള്‍ ആ വെറുക്കപ്പെട്ട രാത്രിയെ പ്രകാശിപ്പിച്ചില്ല. സ്വയം ജ്വലിച്ചതും ഭീകരവുമായ ഒരു അഗ്നിയെന്നിയേ മറ്റൊന്നും അവരുടെമേല്‍ പ്രകാശിപ്പിച്ചില്ല.
6: തങ്ങള്‍ കാണുന്ന വസ്തുക്കള്‍ അദൃശ്യവസ്തുക്കളെക്കാള്‍ ഭീകരമാണെന്ന് അവര്‍ക്കുതോന്നി.
7: അവരുടെ മാന്ത്രികകലയുടെ വ്യാമോഹം തറപറ്റി, അവരഭിമാനംകൊണ്ട ആ വിദ്യ പരിഹാസ്യമായി.
8:രോഗബാധിതമായ മനസ്സിന്റെ ഭയവും വിഭ്രാന്തിയും മാറ്റാമെന്നേറ്റവര്‍തന്നെ പരിഹാസ്യമായ ഭയത്തിനടിമപ്പെട്ടു.
9: ഭയപ്പെടാന്‍ ഒന്നുമില്ലാതിരുന്നിട്ടും അവര്‍ മൃഗങ്ങള്‍പോകുമ്പോഴും സര്‍പ്പങ്ങളുടെ സീത്കാരംകേള്‍ക്കുമ്പോഴും പേടിച്ചുവിറച്ചു.
10: അവര്‍ ഭയംകൊണ്ടു വിറച്ചുനശിച്ചു. ഒരിടത്തുനിന്നും ഒഴിവാക്കാന്‍വയ്യാത്ത വായുവില്‍പ്പോലും കണ്ണുതുറന്നുനോക്കാന്‍ അവര്‍ക്കു ധൈര്യമില്ല.
11: തിന്മ ഭീരുത്വംനിറഞ്ഞതാണ്. അതു തന്നെത്തന്നെ ശിക്ഷിക്കുന്നു. മനസ്സാക്ഷിയുടെ സമ്മര്‍ദ്ദത്തില്‍ അതു പ്രതിബന്ധങ്ങളെ പര്‍വ്വതീകരിക്കുന്നു.
12: ആലോചനാശീലത്തില്‍നിന്നുവരുന്ന സഹായത്തെ, ഭയം എപ്പോഴും തിരസ്കരിക്കുന്നു.
13: സഹായം ലഭിക്കുമെന്നുള്ള ആന്തരികമായ പ്രതീക്ഷ എത്ര ദുര്‍ബ്ബലമാണോ, അത്രത്തോളം പീഡനത്തിന്റെ കാരണത്തെക്കുറിച്ചുള്ള അജ്ഞതയെ ഭയമിഷ്ടപ്പെടുന്നു.
14: അശക്തമായ പാതാളത്തില്‍നിന്നെത്തിയ അശക്തമായ രാത്രി തങ്ങളെ ചൂഴ്ന്നപ്പോള്‍ അവര്‍ ഒരേയുറക്കത്തില്‍ മുഴുകി.
15: ചിലപ്പോള്‍ ഭീകരഭൂതങ്ങളെക്കണ്ട് അവര്‍ ചകിതരായി; മറ്റു ചിലപ്പോള്‍ മനംതകര്‍ന്നു മരവിച്ചു. കാരണം, അപ്രതീക്ഷിതമായി, പെട്ടെന്നു ഭയമവരെ ഗ്രസിച്ചു.
16: അവിടെയുണ്ടായിരുന്നവരെല്ലാവരും ലോഹനിര്‍മ്മിതമല്ലാത്ത ഈ തടവറയിലടയ്ക്കപ്പെട്ടു.
17: കര്‍ഷകനോ ഇടയനോ ഏകാകിയായ തൊഴിലാളിയോ ആകട്ടെ, അവര്‍ പിടിക്കപ്പെടുകയും അനിവാര്യമായ ശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തു. ഏവരും ഒരേയന്ധകാരത്തിന്റെ ശൃംഖലയാല്‍ ബന്ധിതരായിരുന്നു.
18: കാറ്റിന്റെ സീത്കാരമോ, പന്തലിച്ചവൃക്ഷത്തില്‍ പക്ഷികളുടെ കളകളാരവമോ, പാഞ്ഞൊഴുകുന്ന ജലത്തിന്റെ താളമോ,
19: പാറകള്‍പിളര്‍ക്കുന്ന പരുഷശബ്ദമോ, ചാടിയോടുന്ന മൃഗങ്ങളുടെ അദൃശ്യമായ ഓട്ടമോ, ഹിംസ്രമൃഗങ്ങളുടെ ഗര്‍ജ്ജനമോ, പര്വ്വതഗുഹകളില്നിന്നുള്ള മാറ്റൊലിയോ എന്തുമവരെ ഭയംകൊണ്ടു സ്തബ്ധരാക്കി.
20: ലോകംമുഴുവന്‍ ഉജ്ജ്വലതേജസ്സേറ്റു നിര്‍വിഘ്നം ജോലിയിലേര്‍പ്പെട്ടപ്പോള്‍,
21: തങ്ങളെ ഗ്രസിക്കാന്‍ വിധിക്കപ്പെട്ടിരുന്ന അന്ധകാരത്തിന്റെ പ്രതീകമായ ആ കനത്ത രാത്രി, അവരെമാത്രം ഗ്രസിച്ചു; എന്നാല്‍, ആ അന്ധകാരത്തെക്കാള്‍ കനത്തയന്ധകാരം അവര്‍ക്കു തങ്ങളില്‍ത്തന്നെയനുഭവപ്പെട്ടു.
അദ്ധ്യായം 18
1: എന്നാല്‍, അങ്ങയുടെ വിശുദ്ധ ജനത്തിന്റെമേല്‍ വലിയ പ്രകാശമുണ്ടായിരുന്നു. ശത്രുക്കള്‍ അവരുടെ ശബ്ദം കേട്ടു. എന്നാല്‍ അവരുടെ രൂപം കണ്ടില്ല. പീഡനമേല്ക്കാഞ്ഞതിനാല്‍ അവരെ സന്തുഷ്ടരെന്നു വിളിച്ചു.
2: അങ്ങയുടെ വിശുദ്ധജനത്തോട് അവര്‍ മുന്‍ദ്രോഹങ്ങള്‍ക്കു പ്രതികാരംചെയ്യാഞ്ഞതിനു നന്ദി പറഞ്ഞു; അവരോടു ശത്രുതകാട്ടിയതിനു മാപ്പുചോദിച്ചു.
3: അങ്ങയുടെ ജനത്തിന്റെ അനിശ്ചിതമാര്‍ഗ്ഗത്തില്‍, ജ്വലിക്കുന്ന അഗ്നിസ്തംഭത്താല്‍ അങ്ങു വഴികാട്ടി. അവരുടെ പ്രതീക്ഷാനിര്‍ഭരമായ കുടിയേറ്റത്തില്‍ അതവര്‍ക്കു പ്രശാന്തസൂര്യനായിരുന്നു.
4: ആരിലൂടെ ലോകമെങ്ങും നിയമത്തിന്റെ നിത്യപ്രകാശം പരത്തേണ്ടിയിരുന്നോ ആ മക്കളെ ബന്ധനസ്ഥരാക്കിയ അവരുടെ ശത്രുക്കള്‍ക്കു പ്രകാശം നിഷേധിക്കപ്പെടുകയും ഇരുളിന്റെ തടവറയിലടയ്ക്കപ്പെടുകയുംചെയ്തത് അവരര്‍ഹിക്കുന്നതുതന്നെ.
ആദ്യജാതന്മാരുടെ വധം
5: അങ്ങയുടെ വിശുദ്ധജനത്തിന്റെ സന്താനങ്ങളെ വധിക്കാന്‍ അവരൊരുങ്ങിയപ്പോള്‍ ഒരു ശിശുവിനെ അങ്ങു രക്ഷിച്ചു. അങ്ങു ശത്രുക്കളുടെ ഒട്ടേറെ ശിശുക്കളെ ഇല്ലായ്മചെയ്ത് അവരെ ശിക്ഷിച്ചു. അവരെ ഒന്നായി ഒരു മഹാപ്രളയത്തില്‍ അങ്ങു നശിപ്പിച്ചു.
6: തങ്ങള്‍ വിശ്വസിച്ച വാഗ്ദാനത്തിന്റെ പൂര്‍ണ്ണജ്ഞാനത്തിലാനന്ദിക്കാന്‍ ഞങ്ങളുടെ പിതാക്കന്മാര്‍ക്ക് ആ രാത്രിയെക്കുറിച്ച് അങ്ങു മുന്നറിവു നല്‍കി;
7: നീതിമാന്മാരുടെ മോചനവും ശത്രുക്കളുടെ നാശവും അങ്ങയുടെ ജനം പ്രതീക്ഷിച്ചു.
8: ഞങ്ങളുടെ ശത്രുക്കളെ ശിക്ഷിച്ചതുവഴി ഞങ്ങളെ സ്വന്തം ജനമായി അങ്ങു മഹത്വപ്പെടുത്തി.
9: സജ്ജനങ്ങളുടെ വിശുദ്ധ സന്തതികള്‍ രഹസ്യമായി ബലിയര്‍പ്പിച്ചു; ഏകമനസ്സായി ദൈവിക നിയമമനുസരിച്ചു. അങ്ങനെ അങ്ങയുടെ വിശുദ്ധര്‍ ഭാഗ്യനിര്‍ഭാഗ്യങ്ങളെ ഒന്നുപോലെ സ്വീകരിച്ചു. അവര്‍ പിതാക്കന്മാരുടെ സ്തുതികള്‍ പാടുകയായിരുന്നു.
10: അവരുടെ ശത്രുക്കളുടെ രോദനത്തിന്റെ കോലാഹലം മാറ്റൊലിക്കൊണ്ടു. സന്താനംനഷ്ടപ്പെട്ട അവരുടെ ദീനവിലാപം വിദൂരങ്ങളിലും വ്യാപിച്ചു.
11: അടിമയും യജമാനനും ഒരേശിക്ഷയനുഭവിച്ചു; രാജാവും പ്രജയും സഹിച്ചത് ഒരേനഷ്ടംതന്നെ.
12: എല്ലാവര്‍ക്കുമൊരുമിച്ച്, ഒന്നുപോലെയുള്ള മരണം! മൃതദേഹങ്ങള്‍ എണ്ണിയാലൊടുങ്ങുകയില്ല. അവ സംസ്കരിക്കാന്‍ ജീവിച്ചിരുന്നവര്‍ മതിയായില്ല. അവരുടെ വത്സലപുത്രര്‍ നിമിഷനേരംകൊണ്ടു ഹതരായല്ലോ!
13: തങ്ങളുടെ മന്ത്രവാദംകൊണ്ട് ഒന്നും വിശ്വസിക്കാതിരുന്ന അവര്‍, തങ്ങളുടെ ആദ്യജാതരുടെ നാശംകണ്ടപ്പോള്‍ അങ്ങയുടെ ജനത്തെ ദൈവസുതരെന്നു സമ്മതിച്ചു.
14: സര്‍വ്വത്ര പ്രശാന്തമൂകത വ്യാപിച്ചപ്പോള്‍, അര്‍ദ്ധരാത്രിയായപ്പോള്‍,
15: അങ്ങയുടെ ആജ്ഞയുടെ
16: മൂര്‍ച്ചയുള്ള ഖഡ്ഗംധരിച്ച ധീരയോദ്ധാവ്, അങ്ങയുടെ സര്‍വ്വശക്തമായ വചനം, സ്വര്ഗ്ഗസിംഹാസനത്തില്നിന്ന് ആ ശാപഗ്രസ്തമായ രാജ്യത്തിന്റെമദ്ധ്യേ വന്നു; അവന്‍ ഭൂമിയില്‍ കാലുറപ്പിച്ച് സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നുനിന്ന് എല്ലാറ്റിനെയും മൃത്യുവാല്‍ നിറച്ചു.
17: ഭീകരസ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെട്ട രൂപങ്ങള്‍ അവരെ ഭയവിഹ്വലരാക്കി; അപ്രതീക്ഷിതമായ ഭീതികള്‍ അവരെ വേട്ടയാടി.
18: അര്‍ദ്ധപ്രാണരായി അങ്ങിങ്ങു ചിതറിക്കപ്പെട്ട അവര്‍, തങ്ങളുടെ മരണത്തിന്റെ കാരണം വെളിപ്പെടുത്തി.
19: പീഡനത്തിന്റെ കാരണമറിയാതെ അവര്‍ മരിക്കാതിരിക്കാന്‍ അവരെ അലട്ടിയ സ്വപ്നങ്ങള്‍ ഇതിനെക്കുറിച്ച് മുന്നറിവു നല്കി.
20: നീതിമാന്മാരും മൃത്യുസ്പര്‍ശം അനുഭവിച്ചു; മരുഭൂമിയില്‍വച്ചു ജനത്തിന്റെമേല്‍ മഹാമാരി പടര്‍ന്നുപിടിച്ചു. എന്നാല്‍, ക്രോധം നീണ്ടുനിന്നില്ല.
21: പെട്ടെന്നു നിഷ്കളങ്കനായ ഒരു ധീരനായകന്‍ അവരുടെ രക്ഷയ്ക്കെത്തി, തന്റെ ശുശ്രൂഷയുടെ പരിചയായ പ്രാര്‍ത്ഥനയും പാപപരിഹാരത്തിന്റെ ധൂപാര്‍ച്ചനയും കൈയിലെടുത്ത്, അങ്ങയുടെ കോപം ശമിപ്പിക്കുകയും വിനാശത്തിനറുതിവരുത്തുകയുംചെയ്ത്, താനങ്ങയുടെ ദാസനെന്നു തെളിയിച്ചു.
22: അവന്‍ ക്രോധത്തെ ശമിപ്പിച്ചത് കായബലത്താലോ ആയുധശക്തിയാലോ അല്ല, ഞങ്ങളുടെ പിതാക്കന്മാര്‍ക്കു നല്‍കിയ വാഗ്ദാനവുമുടമ്പടിയും അനുസ്മരിപ്പിച്ച്, തന്റെ വചനത്താല്‍ അവന്‍ ശിക്ഷകനെ ശാന്തനാക്കി.
23: മൃതദേഹങ്ങള്‍ ഒന്നിനുമേല്‍ ഒന്നായി കുന്നുകൂടിയപ്പോള്‍ അവനിടപെട്ട് ക്രോധത്തെ, ജീവിക്കുന്നവരിലേക്കു കടക്കാതെതടഞ്ഞു.
24: അവനണിഞ്ഞിരുന്ന മേലങ്കിയില്‍, ലോകത്തെ മുഴുവന്‍ ചിത്രണംചെയ്തിരുന്നു; നാല് രത്നനിരകളിലും പിതാക്കന്മാരുടെ മഹിമകളും കിരീടത്തില്‍ അങ്ങയുടെ മഹത്വവും ആലേഖനംചെയ്തിരുന്നു;
25: വിനാശകന്‍, ഇതുകണ്ട് ഭയന്നു പിന്‍വാങ്ങി; ശിക്ഷയുടെ രുചിയറിഞ്ഞതുകൊണ്ടുതന്നെ മതിയായി.
അദ്ധ്യായം 19
ചെങ്കടലിലൂടെ
1: അധര്‍മ്മികള്‍ അങ്ങയുടെ ജനത്തെ തിടുക്കത്തില്‍ വിട്ടയച്ചെങ്കിലും മനംമാറി അനുധാവനം ചെയ്യുമെന്ന് അങ്ങു മുന്‍കൂട്ടികണ്ടിരുന്നതിനാല്‍
2: നിര്‍ദ്ദയമായ കോപം അവസാനംവരെ അവരുടെമേലാഞ്ഞടിച്ചു.
3: അവര്‍ ദുഃഖമാചരിക്കുകയും തങ്ങളുടെ മൃതരുടെ ശവക്കുഴിയിങ്കല്‍ വിലപിക്കുകയുംചെയ്യുമ്പോള്‍ത്തന്നെ ബുദ്ധിശൂന്യമായ മറ്റൊരു തീരുമാനമെടുത്തു. നിര്‍ബ്ബന്ധിച്ചും യാചിച്ചും യാത്രയാക്കിയവരെ, ഒളിച്ചോടുന്നവരെയെന്നപോലെ അവര്‍ പിന്തുടര്‍ന്നു.
4: തങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷാവിധിയാണ് അവരെയതിനു പേര്രിപ്പിക്കുകയും കഴിഞ്ഞസംഭവങ്ങള്‍ വിസ്മരിക്കാനിടയാക്കുകയും ചെയ്തത്. ഏറ്റ പീഡനങ്ങളുടെ കുറവുതീര്‍ത്തു പൂര്‍ത്തിയാക്കാനായിരുന്നു അത്.
5: അങ്ങയുടെ ജനത്തിന് അദ്ഭുതാവഹമായ യാത്രാനുഭവമുണ്ടാക്കാനും, ശത്രുക്കളെ അസാധാരണമായ മരണത്തിനിരയാക്കാനുംവേണ്ടിയായിരുന്നു അത്.
6: അങ്ങയുടെ മക്കളെ ഉപദ്രവമേല്ക്കാതെ പരിരക്ഷിക്കാന്‍ അവിടുത്തെയിഷ്ടത്തിനു വിധേയമായി സൃഷ്ടികളുടെ സ്വഭാവം നവ്യരൂപമെടുത്തു.
7: മേഘം, പാളയത്തിനുമേല്‍ നിഴല്‍വിരിച്ചു. ജലം നിറഞ്ഞുകിടന്നിടത്ത് വരണ്ടഭൂമി, ചെങ്കടലിന്റെ മദ്ധ്യത്തില്‍ നിര്‍ബ്ബാധമായ പാത, ഇളകുന്നതിരമാലകളുടെ സ്ഥാനത്തു പുല്പരപ്പ്.
8: അങ്ങയുടെ കരത്തിന്റെ പരിരക്ഷയനുഭവിക്കുന്ന ജനം അദ്ഭുതദൃശ്യങ്ങള്കണ്ട്, ഒരൊറ്റജനമായി അതിലൂടെ കടന്നു. അവരുടെ രക്ഷകനായ കര്‍ത്താവേ,
9: അങ്ങയെ സ്തുതിച്ചുകൊണ്ട്, മേച്ചില്പുറത്തെ കുതിരകളെപ്പോലെയും, തുള്ളിച്ചാടുന്ന കുഞ്ഞാടുകളെപ്പോലെയും അവര്‍ കാണപ്പെട്ടു.
10: തങ്ങളുടെ പരദേശവാസകാലത്ത്, ഭൂമി, മൃഗങ്ങള്‍ക്കുപകരം കൊതുകുകളെയും നദി, മത്സ്യങ്ങള്‍ക്കുപകരം തവളക്കൂട്ടങ്ങളെയും പുറപ്പെടുവിച്ചത് അവരോര്‍മ്മിച്ചു.
11: ആര്‍ത്തിപിടിച്ച്, വിശിഷ്ടഭോജ്യത്തിനപേക്ഷിച്ച
12: തങ്ങളെ തൃപ്തിപ്പെടുത്താന്‍ പുതിയതരം പക്ഷികള്‍ - കടലില്‍നിന്നു കാടപ്പക്ഷികള്‍- പറന്നെത്തിയത് അവര്‍ കണ്ടതാണ്.
13: ഇടിമുഴക്കത്തിന്റെ മുന്നറിയിപ്പോടെയത്രേ, പാപികളുടെമേല്‍ ശിക്ഷകള്‍ നിപതിച്ചത്. അവര്‍ ദുഷ്കൃത്യങ്ങള്‍നിമിത്തം യഥാര്‍ഹം പീഡനമേറ്റു. അന്യജനതയോടു കഠിനമായ വെറുപ്പാണ് അവര്‍ കാണിച്ചത്.
14: മറ്റുള്ളവര്‍, തങ്ങളെ സമീപിച്ച അന്യജനതയെ സ്വീകരിച്ചില്ല. എന്നാല്‍, ഇവരാകട്ടെ തങ്ങള്‍ക്കുപകാരംചെയ്ത അതിഥികളെ അടിമകളാക്കി.
15: അതുമാത്രമല്ല, അന്യജനതയുടെനേരേ ശത്രുതാമനോഭാവംകാണിച്ച ആദ്യത്തെ കൂട്ടര്‍ക്കും ശിക്ഷ ലഭിക്കും.
16: രണ്ടാമത്തെ കൂട്ടര്‍ അതിഥികളെ സ്വാഗതംചെയ്ത്, തങ്ങള്‍ക്കൊപ്പം അവകാശമനുഭവിച്ച അവരെ കഠോരമായി പീഡിപ്പിച്ചു.
17: ധര്‍മ്മിഷ്ഠന്റെ വാതില്‍ക്കല്‍ നിന്നവരെപ്പോലെ അവര്‍ കടന്നുപോകാന്‍ വഴികാണാതെ, കൂരിരുളില്‍ തപ്പിത്തടഞ്ഞു.
18: വീണയില്‍ സ്വരസ്ഥാനഭേദമനുസരിച്ചു താളംമാറുന്നെങ്കിലും രാഗം മാറാത്തതുപോലെ, മൂലവസ്തുക്കള്‍ പരസ്പരം മാറി. സംഭവിച്ചതു കാണുമ്പോള്‍ ഇതു വ്യക്തമാകും.
19: കരയിലെ ജീവികള്‍ ജലജീവികളായി; ജലത്തില്‍ നീന്തിനടന്നവ കരയില്‍ വിഹരിച്ചു.
20: അഗ്നി, ജലത്തില്‍പോലും തന്റെ ശക്തി പ്രകടിപ്പിച്ചു. ജലം, അഗ്നിയെ കെടുത്തുന്ന സ്വഭാവം വിസ്മരിച്ചു.
21: മറിച്ച്, അഗ്നിജ്വാല, അതില്‍പ്പതിക്കുന്ന ജീവികളുടെ നശ്വരശരീരം ദഹിപ്പിച്ചില്ല. നിഷ്പ്രയാസമുരുകുന്ന, സ്ഫടികസദൃശമായ സ്വര്‍ഗ്ഗീയഭോജനത്തെ ഉരുക്കിയില്ല.
22: കര്‍ത്താവേ, സ്വജനത്തെ അങ്ങെല്ലാറ്റിലുമുയര്‍ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്തു; എന്നുമെവിടെയും അവരെത്തുണയ്ക്കാന്‍ അങ്ങു മടിച്ചില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ