അദ്ധ്യായം 11
നീതിനിഷ്ഠനായ രാജാവ്
1: ജസ്സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.
2: കര്‍ത്താവിന്റെ ആത്മാവ്, അവന്റെമേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയുമാത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയുമാത്മാവ്, അറിവിന്റെയും ദൈവഭക്തിയുടെയുമാത്മാവ്.
3: അവന്‍ ദൈവഭക്തിയിലാനന്ദംകൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേള്‍ക്കുന്നതുകൊണ്ടോമാത്രം അവന്‍ വിധിനടത്തുകയില്ല.
4: ദരിദ്രരെ അവന്‍ ധര്‍മ്മനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവന്‍ നീതിപൂര്‍വം വര്‍ത്തിക്കും. ആജ്ഞാദണ്ഡുകൊണ്ട് അവന്‍ ഭൂമിയെ പ്രഹരിക്കും. അവന്റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കും.
5: നീതിയും വിശ്വസ്തതയുംകൊണ്ട് അവനരമുറുക്കും.
6: ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചുവസിക്കും. പുള്ളിപ്പുലി, കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചുമേയും.
7: ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചുകിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും.
8: മുലകുടിക്കുന്ന ശിശു, സര്‍പ്പപ്പൊത്തിനുമുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി, അണലിയുടെ അളയില്‍ കൈയിടും.
9: എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം, ജലംകൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനംകൊണ്ടു നിറയും.
പ്രവാസികള്‍ തിരിച്ചുവരും
10: അന്നു ജസ്സെയുടെ വേരു ജനങ്ങള്‍ക്കൊരടയാളമായി നിലകൊള്ളും. ജനതകള്‍ അവനെയന്വേഷിക്കും. അവന്റെ ഭവനം മഹത്വപൂര്‍ണ്ണമായിരിക്കും.
11: അന്ന്, അസ്സീറിയാ, ഈജിപ്ത്, പാത്രോസ്, എത്യോപ്യാ, ഏലാം, ഷീനാര്‍, ഹാമാത് എന്നിവിടങ്ങളിലും തീരദേശങ്ങളിലും അവശേഷിച്ചിരിക്കുന്ന തന്റെ ജനത്തെ വീണ്ടെടുക്കാന്‍ കര്‍ത്താവു രണ്ടാംപ്രാവശ്യവും കൈനീട്ടും.
12: ജനതകള്‍ക്ക് അവിടുന്നൊരടയാളം നല്കും. ഇസ്രായേലില്‍നിന്നു ഭ്രഷ്ടരായവരെയും യൂദായില്‍നിന്നു ചിതറിപ്പോയവരെയും അവിടുന്നു ഭൂമിയുടെ നാലുകോണുകളിലുംനിന്ന് ഒരുമിച്ചുകൂട്ടും.
13: എഫ്രായിമിന്റെ അസൂയ നീങ്ങുകയും യൂദായെ പീഡിപ്പിക്കുന്നവന്‍ വിച്ഛേദിക്കപ്പെടുകയും ചെയ്യും. എഫ്രായിം യൂദായോടസൂയപുലര്‍ത്തുകയോ യൂദാ എഫ്രായിമിനെ അലട്ടുകയോ ഇല്ല.
14: അവര്‍ പടിഞ്ഞാറുള്ള ഫിലിസ്ത്യരുടെമേല്‍ ചാടിവീഴുകയും കിഴക്കുള്ളവരെ കൊള്ളയടിക്കുകയും ചെയ്യും. ഏദോമിനും മൊവാബിനുമെതിരായി അവര്‍ കരമുയര്‍ത്തും.
15: അമ്മോന്യര്‍ അവര്‍ക്കു കീഴടങ്ങും. കര്‍ത്താവ്, ഈജിപ്തിലെ കടലിടുക്കിനെ പൂര്‍ണ്ണമായി നശിപ്പിക്കും. നദിയുടെമേല്‍ അവിടുന്ന് ഉഷ്ണക്കാറ്റോടുകൂടെ കൈവീശും. കാലു നനയാതെ കടക്കാവുന്നവിധം അതിനെ തകര്‍ത്ത് ഏഴു തോടുകളായി പിരിക്കും.
16: ഈജിപ്തില്‍നിന്നുപോന്ന ഇസ്രായേലിനുണ്ടായിരുന്നതുപോലെ ഒരു രാജവീഥി അസ്സീറിയായില്‍ അവശേഷിക്കുന്ന അവിടുത്തെ ജനത്തിനുമുണ്ടായിരിക്കും.
അദ്ധ്യായം 12
കൃതജ്ഞതാഗീതം
1: അന്നു നീ പറയും: കര്‍ത്താവേ, അങ്ങേയ്ക്കു ഞാന്‍ നന്ദി പറയും. അങ്ങെന്നോടു കോപിച്ചിരുന്നെങ്കിലും അങ്ങയുടെ കോപംനീങ്ങുകയും അങ്ങെന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.
2: ഇതാ, ദൈവമാണെന്റെ രക്ഷ, ഞാന്‍ അങ്ങയിലാശ്രയിക്കും; ഞാന്‍ ഭയപ്പെടുകയില്ല. എന്തെന്നാല്‍, ദൈവമായ കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവുമാണ്. അവിടുന്നെന്റെ രക്ഷയായിരിക്കുന്നു.
3: രക്ഷയുടെ കിണറ്റില്‍നിന്നു നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
4: ആ നാളില്‍ നീ പറയും: കര്‍ത്താവിനു നന്ദിപറയുവിന്‍. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍. ജനതകളുടെയിടയില്‍ അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍. അവിടുത്തെനാമം ഉന്നതമാണെന്നുദ്‌ഘോഷിക്കുവിന്‍.
5: കര്‍ത്താവിനു സ്തുതിപാടുവിന്‍. അവിടുന്നു മഹത്വത്തോടെ പ്രവര്‍ത്തിച്ചു.
6: ഭൂമിയിലെല്ലാം ഇതറിയട്ടെ. സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍; സന്തോഷത്തോടെ കീര്‍ത്തനങ്ങളാലപിക്കുവിന്‍. ഇസ്രായേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നിങ്ങളുടെ മദ്ധ്യേയുണ്ട്.
അദ്ധ്യായം 13
ജനതകള്‍ക്കെതിരേ ബാബിലോണ്‍
1: ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കു ബാബിലോണിനെ സംബന്ധിച്ചുണ്ടായ ദര്‍ശനം.
2: മൊട്ടക്കുന്നില്‍ അടയാളമുയര്‍ത്തുവിന്‍. അവരോടുച്ചത്തില്‍ വിളിച്ചുപറയുവിന്‍. പ്രഭുക്കന്മാരുടെ വാതിലുകള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ കൈവീശി അവര്‍ക്കടയാളം നല്‍കുവിന്‍.
3: ഞാന്‍ തന്നെ എന്റെ വിശുദ്ധഭടന്മാരോടു കല്‍പിച്ചു. എന്റെ കോപം നടപ്പാക്കുന്നതിന് എന്റെ ഔന്നത്യത്തില്‍ അഭിമാനംകൊള്ളുന്ന വീരപോരാളികളെ ഞാന്‍ നിയോഗിച്ചു.
4: അതാ, പര്‍വ്വതങ്ങളില്‍ വലിയ ജനക്കൂട്ടത്തിന്റേതുപോലുള്ള ആരവം! രാജ്യങ്ങളുടെ അലര്‍ച്ച! ജനതകള്‍ ഒന്നിച്ചുചേരുന്ന ശബ്ദം! സൈന്യങ്ങളുടെ കര്‍ത്താവു സൈന്യത്തെ അണിനിരത്തുന്നു!
5: ഭൂമിയെ ഒന്നാകെ നശിപ്പിക്കാന്‍ കര്‍ത്താവും അവിടുത്തെ രോഷത്തിന്റെ ആയുധങ്ങളും ദൂരദേശത്തുനിന്ന്, ആകാശത്തിന്റെ അതിരുകളില്‍ നിന്നു വരുന്നു.
6: ഉച്ചത്തില്‍ വിലപിക്കുവിന്‍. കര്‍ത്താവിന്റെ ദിനം സമീപിച്ചിരിക്കുന്നു. സര്‍വ്വശക്തനില്‍നിന്നുള്ള വിനാശംപോലെ അതുവരും.
7: എല്ലാ കരങ്ങളും ദുര്‍ബ്ബലമാകും. എല്ലാവരുടെയും ഹൃദയമുരുകും.
8: അവര്‍ സംഭ്രാന്തരാകും. കഠിനവേദനയും ദുഃഖവും അവരെ ഗ്രസിക്കും. ഈറ്റുനോവെടുത്തവളെപ്പോലെ അവര്‍ പിടയും. അവര്‍ പരസ്പരം തുറിച്ചുനോക്കുകയും അവരുടെ മുഖം ജ്വലിക്കുകയും ചെയ്യും.
9: ഇതാ, കര്‍ത്താവിന്റെ ക്രൂരമായ ദിനം ആസന്നമായിരിക്കുന്നു. ഭൂമിയെ ശൂന്യമാക്കാനും പാപികളെ നശിപ്പിക്കാനും കോപത്തോടും ക്രോധത്തോടുംകൂടെ അതു വരുന്നു.
10: ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശിയും പ്രകാശം തരുകയില്ല. സൂര്യന്‍ ഉദയത്തില്‍ത്തന്നെ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം പൊഴിക്കുകയില്ല.
11: ലോകത്തെ അതിന്റെ തിന്മ നിമിത്തവും ദുഷ്ടരെ അവരുടെ അനീതി നിമിത്തവും ഞാന്‍ ശിക്ഷിക്കും. അഹങ്കാരിയുടെ ഔദ്ധത്യം ഞാനവസാനിപ്പിക്കും. നിര്‍ദ്ദയന്റെ ഗര്‍വ്വു ഞാന്‍ ശമിപ്പിക്കും.
12: മനുഷ്യന്‍ തങ്കത്തെക്കാള്‍, മനുഷ്യവംശം ഓഫീര്‍പൊന്നിനെക്കാള്‍ വിരളമാകാന്‍ ഞാനിടയാക്കും.
13: സൈന്യങ്ങളുടെ കര്‍ത്താവിന്റെ രോഷത്തില്‍, അവിടുത്തെ ക്രോധത്തിന്റെ ദിനത്തില്‍, ഞാനാകാശത്തെ വിറകൊള്ളിക്കും. ഭൂമി അതിന്റെ സ്ഥാനത്തുനിന്നിളകും.
14: വേട്ടയാടപ്പെടുന്ന മാന്‍കുട്ടിയെപ്പോലെയും, ഇടയനില്ലാത്ത ആടുകളെപ്പോലെയും ഓരോരുത്തരും സ്വന്തം ജനത്തിന്റെയടുത്തേക്കു തിരിഞ്ഞ്, സ്വന്തം നാട്ടിലേക്കോടിപ്പോകും.
15: കാണുന്നവനെയെല്ലാം കുത്തിപ്പിളരും; പിടികിട്ടുന്നവനെയെല്ലാം വാളിനിരയാക്കും.
16: അവരുടെ ശിശുക്കളെ അവരുടെ മുമ്പില്‍വച്ചുതന്നെ നിലത്തടിച്ചു ചിതറിക്കും. അവരുടെ ഭവനങ്ങള്‍ കൊള്ളയടിക്കപ്പെടും. അവരുടെ ഭാര്യമാര്‍ അവമാനിതരാകും.
17: ഞാന്‍ മേദിയാക്കാരെ അവര്‍ക്കെതിരേ ഇളക്കിവിടുന്നു. അവര്‍ വെള്ളി കാര്യമാക്കുന്നില്ല; സ്വര്‍ണ്ണത്തില്‍ താത്പര്യവുമില്ല.
18: അവരുടെ അമ്പ്, യുവാക്കന്മാരെ വധിക്കും. ഉദരഫലത്തോട് അവര്‍ക്കു കരുണയുണ്ടാവുകയില്ല. ശിശുക്കളോട് അവര്‍ ദയ കാണിക്കുകയില്ല.
19: രാജ്യങ്ങളുടെ മഹത്വവും കല്‍ദായരുടെ മഹിമയും അഭിമാനവുമായിരുന്ന ബാബിലോണ്‍, ദൈവം നശിപ്പിച്ച സോദോമും ഗൊമോറായുംപോലയായിത്തീരും.
20: അതെന്നും നിര്‍ജ്ജനമായിരിക്കും. തലമുറകളോളം അതില്‍ ആരും വസിക്കുകയില്ല; അറബികള്‍ അവിടെ കൂടാരമടിക്കുകയില്ല; ഇടയന്മാര് തങ്ങളുടെ ആടുകള്‍ക്ക് അവിടെ ആലയുണ്ടാക്കുകയില്ല.
21: അതു വന്യമൃഗങ്ങളുടെ ആസ്ഥാനമായിത്തീരും. അതിന്റെ വീടുകള്‍ ഓരിയിടുന്ന ജീവികളെക്കൊണ്ടു നിറയും. ഒട്ടകപ്പക്ഷികള്‍ അവിടെ വസിക്കും. കാട്ടാടുകള്‍ അവിടെ തുള്ളിനടക്കും.
22: അതിന്റെ ഗോപുരങ്ങളില്‍ ചെന്നായ്ക്കളും മനോഹരമന്ദിരങ്ങളില്‍ കുറുക്കന്മാരും ഓരിയിടും. അതിന്റെ സമയം ആസന്നമായിരിക്കുന്നു. അതിന്റെ ദിനങ്ങള്‍ ദീര്‍ഘിക്കുകയില്ല.
അദ്ധ്യായം 14
ബാബിലോണ്‍ രാജാവ്
1: കര്‍ത്താവിനു യാക്കോബിന്റെമേല്‍ കാരുണ്യമുണ്ടാവുകയും ഇസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്ത് അവരെ സ്വന്തം ദേശത്തു സ്ഥാപിക്കുകയും ചെയ്യും. വിദേശീയര്‍ അവരോടുചേര്‍ന്ന് യാക്കോബിന്റെ ഭവനത്തില്‍ ലയിച്ചുചേരും.
2: ജനതകള്‍ അവരെ സ്വീകരിച്ച് അവരുടെ ദേശത്തേക്കു നയിക്കും. ഇസ്രായേല്‍ കര്‍ത്താവിന്റെ ദേശത്ത് അവരെ ദാസീദാസന്മാരാക്കും. തങ്ങളെ അടിമപ്പെടുത്തിയവരെ അവരടിമകളാക്കും. തങ്ങളെ മര്‍ദ്ദിച്ചവരുടെമേല്‍ അവര്‍ ഭരണംനടത്തും.
3: കര്‍ത്താവു നിന്റെ വേദനയും കഷ്ടതയും നീ ചെയ്യേണ്ടിവന്ന കഠിനദാസ്യവും നീക്കി നിനക്കു വിശ്രമംനല്‍കുമ്പോള്‍
4: ബാബിലോണ്‍ രാജാവിനെ നീ ഇങ്ങനെ പരിഹസിക്കും: മര്‍ദ്ദകന്‍ എങ്ങനെ നശിച്ചുപോയി! അവന്റെ ഔദ്ധത്യം എങ്ങനെ നിലച്ചു!
5: കര്‍ത്താവ് ദുഷ്ടന്റെ ദണ്ഡു തകര്‍ത്തിരിക്കുന്നു.
6: കോപാവേശത്താല്‍ ജനതകളെ നിരന്തരം പ്രഹരിക്കുകയും മര്‍ദ്ദനഭരണംനടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന അധികാരികളുടെ ചെങ്കോല്‍ അവിടുന്നു തകര്‍ത്തിരിക്കുന്നു. ഭൂമി മുഴുവന്‍ ശാന്തമായി വിശ്രമിക്കുന്നു.
7: അവര്‍ ഗാനമാലപിച്ചുല്ലസിക്കുന്നു.
8: സരളമരങ്ങളും ലബനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു പറയുന്നു: നീ വീണുപോയതുകൊണ്ട് ആരും ഞങ്ങളെ വെട്ടിവീഴ്ത്താന്‍ വരുന്നില്ല.
9: നീ ചെല്ലുമ്പോള്‍ സ്വീകരിക്കാന്‍ താഴെ പാതാളം ഇളകിമറിയുന്നു. നിന്നെ സ്വാഗതംചെയ്യാന്‍ അതു ഭൂമിയില്‍ അധിപന്മാരായിരുന്നവരുടെ പ്രേതങ്ങളെ ഉണര്‍ത്തുന്നു. ജനതകളുടെ രാജാക്കന്മാരായിരുന്നവരെ അതു സിംഹാസനങ്ങളില്‍നിന്ന് എഴുന്നേല്‍പിക്കുന്നു.
10: അവര്‍ നിന്നോട്, നീയും ഞങ്ങളെപ്പോലെ ബലഹീനനായി, നീയും ഞങ്ങള്‍ക്കു തുല്യനായിരിക്കുന്നു, എന്നുപറയും.
11: നിന്റെ പ്രതാപവും വാദ്യഘോഷവും പാതാളത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു. കീടങ്ങളാണു നിന്റെ കിടക്ക. പുഴുക്കളാണു നിന്റെ പുതപ്പ്.
12: ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്ത്തി!
13: നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്റെ മുകളില്‍ ഞാനിരിക്കും;
14: ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെയാകും.
15: എന്നാല്‍, നീ പാതാളത്തിന്റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു.
16: നിന്നെ കാണുന്നവര്‍ തുറിച്ചുനോക്കി ചിന്തിക്കും:
17: ഭൂമിയെ വിറപ്പിക്കുകയും രാജ്യങ്ങളെ ഇളക്കുകയും ലോകത്തെ മരുഭൂമിയാക്കുകയും അതിന്റെ നഗരങ്ങളെ കീഴടക്കുകയും തടവുകാരെ വീട്ടിലേക്കു വിടാതിരിക്കുകയുംചെയ്തത് ഇവന്‍തന്നെയല്ലേ?
18: ജനതകളുടെ രാജാക്കന്മാര്‍ താന്താങ്ങളുടെ ശവകുടീരങ്ങളില്‍ മഹത്വത്തോടെ നിദ്രകൊള്ളുന്നു.
19: നീയാകട്ടെ, ശവകുടീരത്തില്‍നിന്നു പുറത്തെറിയപ്പെട്ടിരിക്കുന്നു; വാളിനിരയായി പാതാളഗര്‍ത്തത്തിലെ കല്ലുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നവരാല്‍ ചുറ്റപ്പെട്ട്, നിന്ദ്യമായ അകാലമുളയെന്നപോലെ, ചവിട്ടിയരയ്ക്കപ്പെട്ട മൃതശരീരമെന്നപോലെ നീ കിടക്കുന്നു.
20: സ്വന്തം ദേശം നശിപ്പിക്കുകയും സ്വന്തം ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്ത നീ അവരോടുകൂടെ സംസ്‌കരിക്കപ്പെടുകയില്ല. തിന്മ പ്രവര്‍ത്തിക്കുന്നവരുടെ പിന്‍ഗാമികളുടെ പേരു നിലനില്‍ക്കാതിരിക്കട്ടെ!
21: പിതാക്കന്മാരുടെ അകൃത്യംനിമിത്തം മക്കളും വധിക്കപ്പെടട്ടെ! അവരെഴുന്നേറ്റു ഭൂമി കൈവശമാക്കുകയും ഭൂമുഖം നഗരങ്ങള്‍കൊണ്ട് നിറയ്ക്കുകയും ചെയ്യാതിരിക്കേണ്ടതിനുതന്നെ.
22: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ അവര്‍ക്കെതിരായി എഴുന്നേറ്റ് ബാബിലോണില്‍നിന്ന്, അവിടെ അവശേഷിക്കുന്നവരെയും അവരുടെ നാമത്തെയും അവരുടെ സന്താനങ്ങളെയും പിന്‍തലമുറകളെയും വിച്ഛേദിക്കും.
23: ഞാന്‍ അതിനെ മുള്ളന്‍ പന്നിയുടെ ആസ്ഥാനവും നീര്‍പ്പൊയ്കകളുമാക്കും. നാശത്തിന്റെ ചൂലുകൊണ്ടു ഞാനതിനെ തൂത്തുകളയും. സൈന്യങ്ങളുടെ കര്‍ത്താവാണ് അരുളിച്ചെയ്തിരിക്കുന്നത്.
അസ്സീറിയായ്ക്കെതിരേ
24: സൈന്യങ്ങളുടെ കര്‍ത്താവു ശപഥം ചെയ്തിരിക്കുന്നു: ഞാന്‍ തീരുമാനിച്ചതുപോലെ സംഭവിക്കും.
25: ഞാന്‍ നിശ്ചയിച്ചതു നിറവേറും. എന്റെ ദേശത്തുള്ള അസ്സീറിയാക്കാരനെ ഞാന്‍ തകര്‍ക്കും; എന്റെ പര്‍വ്വതത്തില്‍ ഞാനവനെ ചവിട്ടി മെതിക്കും. അവന്റെ നുകം അവരില്‍നിന്നു നീങ്ങിപ്പോകും; അവരുടെ തോളില്‍നിന്ന് അവന്റെ ഭാരവും.
26: ഭൂമി മുഴുവനെയും സംബന്ധിക്കുന്ന നിശ്ചയമാണിത്. എല്ലാ ജനതകളുടെയുംമേല്‍ നീട്ടപ്പെട്ടിരിക്കുന്ന കരമിതാണ്.
27: എന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താവാണ് ഇതു നിശ്ചയിച്ചത്. ആര്‍ക്ക് അതിനെ ദുര്‍ബ്ബലമാക്കാന്‍ കഴിയും? അവിടുന്ന് കരംനീട്ടിയിരിക്കുന്നു. ആര്‍ക്ക് അതിനെ പിന്‍തിരിപ്പിക്കാന്‍ കഴിയും?
ഫിലിസ്ത്യര്‍ക്കെതിരേ
28: ആഹാസ്‌രാജാവു മരിച്ചവര്‍ഷമുണ്ടായ അരുളപ്പാട്:
29: ഫിലിസ്ത്യരേ, നിങ്ങളെ പ്രഹരിച്ചവടി തകര്‍ക്കപ്പെട്ടതുകൊണ്ടു സന്തോഷിക്കേണ്ടാ. സര്‍പ്പത്തിന്റെ വേരില്‍നിന്ന് ഒരണലി പുറത്തുവരും. അതിന്റെ ഫലമാകട്ടെ പറക്കുന്ന സര്‍പ്പമായിരിക്കും.
30: ദരിദ്രരുടെ ആദ്യജാതര്‍ക്കു ഭക്ഷണംലഭിക്കും, പാവപ്പെട്ടവന് സുരക്ഷിതനായി ഉറങ്ങും. എന്നാല്‍, നിന്റെ വേരിനെ ഞാന്‍ ക്ഷാമംകൊണ്ടു വധിക്കും, നിന്നിലവശേഷിക്കുന്നവനെ ഞാന്‍ കൊല്ലും.
31: കവാടമേ, വിലപിക്കുക; നഗരമേ, കരയുക. ഫിലിസ്ത്യരേ, നിങ്ങളെല്ലാവരും ഭയംകൊണ്ടുരുകുവിന്‍. വടക്കുനിന്ന് ഒരു ധൂമപടലമുയരുന്നു. സൈന്യത്തില്‍നിന്ന് ആരുമൊഴിഞ്ഞുമാറുന്നില്ല.
32: ജനതകളുടെ ദൂതന്മാര്‍ക്കു കിട്ടുന്ന മറുപടിയെന്തായിരിക്കും? കര്‍ത്താവു സീയോനെ സ്ഥാപിച്ചിരിക്കുന്നു. അവിടുത്തെ ജനത്തിലെ പീഡിതര്‍ അവളിലഭയംകണ്ടെത്തും.
അദ്ധ്യായം 15
മൊവാബിനെതിരേ
1: മൊവാബിനെ സംബന്ധിച്ചുണ്ടായ അരുളപ്പാട്: ഒറ്റ രാത്രികൊണ്ട് ആര്‍പട്ടണം നിര്‍ജ്ജനമായി; മൊവാബു നശിപ്പിക്കപ്പെട്ടു. ഒറ്റരാത്രികൊണ്ട് കീര്‍ നിര്‍ജ്ജനമായി; മൊവാബു നശിപ്പിക്കപ്പെട്ടു.
2: അതിനാല്‍, ദിബോന്റെ പുത്രി വിലപിക്കാന്‍വേണ്ടി പൂജാഗിരിയിലേക്കു പോയിരിക്കുന്നു. നെബോയെയും മെദേബായെയുംകുറിച്ചു മൊവാബു വിലപിക്കുന്നു. എല്ലാ ശിരസ്സും മുണ്ഡനംചെയ്തിരിക്കുന്നു. എല്ലാവരുടെയും താടി ക്ഷൗരം ചെയ്തിരിക്കുന്നു.
3: തെരുവീഥികളിലൂടെ അവര്‍ ചാക്കുടുത്തു നടക്കുന്നു. പുരമുകളിലും പൊതുസ്ഥലങ്ങളിലും എല്ലാവരും കരയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു.
4: ഹെഷ്ബോണും എലെയാലെയും ഉറക്കെക്കരയുന്നു. അവരുടെ സ്വരം യഹസ്‌വരെ കേള്‍ക്കാം. മൊവാബിലെ ആയുധധാരികളും ഉച്ചത്തില്‍ നിലവിളിക്കുന്നു. അവന്റെ ഹൃദയം വിറകൊള്ളുന്നു.
5: എന്റെ ഹൃദയം മൊവാബിനുവേണ്ടി നിലവിളിക്കുന്നു. അവിടത്തെ ജനം സോവാറിലേക്കും എഗ്ലാത്ത് ഷെലീഷിയായിലേക്കും പലായനം ചെയ്യുന്നു. ലുഹിത്തുകയറ്റം അവര്‍ കരഞ്ഞുകൊണ്ടു കയറുന്നു. ഹോറോനയിമിലേക്കുള്ള വഴിയിലും അവര്‍ നാശത്തിന്റെ നിലവിളി ഉയര്‍ത്തുന്നു.
6: നിമ്രീ മിലെ ജലാശയങ്ങള്‍ വറ്റിവരണ്ടു. പുല്ലുകള്‍ ഉണങ്ങി; ഇളം നാമ്പുകള്‍ വാടിപ്പോയി. പച്ചയായതൊന്നും അവിടെക്കാണാനില്ല.
7: അതിനാല്‍ അവര്‍ സമ്പാദിച്ച ധനവും നേടിയതൊക്കെയും അരളിച്ചെടികള്‍ തിങ്ങിനില്‍ക്കുന്ന അരുവിക്കരയിലേക്കു കൊണ്ടുപോകുന്നു.
8: ഒരു നിലവിളി മൊവാബിലാകെ മുഴങ്ങുന്നു. അത് എഗ്‌ലായിമും ബേറെലിമുംവരെയെത്തുന്നു.
9: ദിബോനിലെ ജലാശയങ്ങള്‍ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. ദിബോന്റെമേല്‍ ഇതിലധികം ഞാന്‍ വരുത്തും. മൊവാബില്‍നിന്നു രക്ഷപെടുന്നവരുടെയും ദേശത്ത് അവശേഷിക്കുന്നവരുടെയുംമേല്‍ ഒരു സിംഹത്തെ ഞാനയയ്ക്കും.
അദ്ധ്യായം 16
1: സീയോന്‍പുത്രിയുടെ മലയിലേക്ക്, ദേശാധിപതിയുടെയടുത്തേക്ക്, സേലായില്‍നിന്നു മരുഭൂമിയിലൂടെ അവര്‍ ആട്ടിന്‍കുട്ടികളെ അയച്ചു.
2: മൊവാബിന്റെ പുത്രിമാര്‍ കൂടുവിട്ടുഴലുന്ന പക്ഷികളെപ്പോലെയായിരിക്കും, അര്‍ണോന്റെ കടവുകളില്‍.
3: ഞങ്ങളെ ഉപദേശിക്കുക, നീതി നടത്തുക, മദ്ധ്യാഹ്നവേളയില്‍ നിന്റെ നിശാതുല്യമായ നിഴല്‍ വിരിക്കുക, ഭ്രഷ്ടരെ ഒളിപ്പിക്കുക. പലായനംചെയ്യുന്നവരെ ഒറ്റിക്കൊടുക്കരുത്.
4: മൊവാബിന്റെ ഭ്രഷ്ടര്‍ നിന്നോടുകൂടെ വസിക്കട്ടെ. വിനാശകനില്‍നിന്നു നീ അവര്‍ക്കഭയമായിരിക്കട്ടെ. മര്‍ദ്ദകനില്ലാതാവുകയും നാശമവസാനിക്കുകയും ചവിട്ടി മെതിക്കുന്നവന്‍ ദേശത്തുനിന്ന് അപ്രത്യക്ഷനാവുകയും ചെയ്യുമ്പോള്‍,
5: കാരുണ്യത്തോടെ ഒരു സിംഹാസനം സ്ഥാപിക്കപ്പെടും. നീതിയന്വേഷിക്കുകയും നീതിപൂര്‍വം വിധിക്കുകയും ധര്‍മ്മനിഷ്ഠ പാലിക്കുകയുംചെയ്യുന്ന ഒരുവന്‍ ദാവീദിന്റെ കൂടാരത്തിലെ ആ സിംഹാസനത്തില്‍ ഉപവിഷ്ടനാകും.
6: മൊവാബിന്റെ അഹങ്കാരത്തെക്കുറിച്ചു ഞങ്ങള്‍ കേട്ടിട്ടുണ്ട്. അവന്‍ എത്ര ഗര്‍വിഷ്ഠനും ഉദ്ധതനും അഹങ്കാരിയുമാണ്; അവന്റെ വമ്പുപറച്ചില്‍ വ്യര്‍ത്ഥമാകുന്നു.
7: അതിനാല്‍, മൊവാബു നിലവിളിക്കട്ടെ; എല്ലാവരും മൊവാബിനുവേണ്ടി നിലവിളിക്കട്ടെ! കിര്‍ഹാറെസെത്തിലെ മുന്തിരിയടകളെക്കുറിച്ചു ഹൃദയംനൊന്തു വിലപിക്കുവിന്‍.
8: ഹെഷ്ബോണ്‍വയലുകളും സിബ്മായിലെ മുന്തിരിവള്ളികളും വാടിപ്പോയിരിക്കുന്നു. യാസ്സെര്‍വരെയെത്തുകയും മരുഭൂമിവരെ നീണ്ടുകിടക്കുകയുംചെയ്തിരുന്ന അവയുടെ ശാഖകള്‍ ജനതകളുടെ പ്രഭുക്കന്മാര്‍ അരിഞ്ഞുകളഞ്ഞു. അതിന്റെ ശാഖകള്‍ കടല്‍കടന്നു മറുനാട്ടിലും പടര്‍ന്നു.
9: അതിനാല്‍, സിബ്മായിലെ മുന്തിരിവള്ളികള്‍ക്കുവേണ്ടി ഞാന്‍ യാസ്സെറിനോടൊത്തു കരയും. ഹെഷ്‌ബോണും എലെയാലെയും എന്റെ കണ്ണീരില്‍ കുതിരും. എന്തെന്നാല്‍, നിങ്ങളുടെ ഫലത്തിനും വിളവിനുമെതിരായി യുദ്ധകാഹളംമുഴങ്ങുന്നു.
10: സന്തോഷവുമാനന്ദവും വിളനിലത്തുനിന്നു പൊയ്പോയിരിക്കുന്നു. മുന്തിരിത്തോട്ടങ്ങളില്‍ ഗാനാലാപം കേള്‍ക്കുന്നില്ല; ആര്പ്പുവിളികളുയരുന്നില്ല; മുന്തിരിച്ചക്കു ചവിട്ടുന്നവന്‍ വീഞ്ഞുത്പാദിപ്പിക്കുന്നില്ല. മുന്തിരിവിളവെടുപ്പിന്റെ ആര്‍പ്പുവിളികളും നിലച്ചിരിക്കുന്നു.
11: അതിനാല്‍, എന്റെ അന്തരംഗം മൊവാബിനെക്കുറിച്ചും ഹൃദയം കീര്‍ഹേരസിനെക്കുറിച്ചും വീണക്കമ്പിപോലെ കേഴുന്നു.
12: മൊവാബു പ്രത്യക്ഷനാകുമ്പോള്‍, പൂജാഗിരിയില്‍ തളര്‍ന്നുനില്‍ക്കുമ്പോള്‍, തന്റെ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാനെത്തുമ്പോള്‍ അവനു ഫലപ്രാപ്തിയുണ്ടാവുകയില്ല.
13: ഇതാണു മൊവാബിനെക്കുറിച്ച് കര്‍ത്താവ് മുമ്പരുളിച്ചെയ്തിരുന്നത്.
14: എന്നാല്‍, ഇപ്പോള്‍ അവിടുന്നരുളിച്ചെയ്യുന്നു: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ, കണിശം മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ മൊവാബിന്റെ മഹത്വം, അവന്‍ വലിയ ജനതയാണെങ്കില്‍പ്പോലും, നിന്ദയായി മാറും. ദുര്‍ബ്ബലമായ ഒരു ചെറുവിഭാഗംമാത്രമേ അവശേഷിക്കൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ