അദ്ധ്യായം 35
1: നിയമംപാലിക്കുന്നത്, നിരവധിബലികളര്‍പ്പിക്കുന്നതിനു തുല്യമാണ്;
2: കല്പനകളനുസരിക്കുന്നതു സമാധാനബലിക്കു തുല്യവും.
3: കരുണയ്ക്കു പകരം കരുണ കാണിക്കുന്നതു ധാന്യബലിക്കു തുല്യമാണ്;
4: ഭിക്ഷ കൊടുക്കുന്നവന്‍ കൃതജ്ഞതാബലിയര്‍പ്പിക്കുന്നു.
5: ദുഷ്ടതയില്‍നിന്ന് ഒഴിയുന്നതു കര്‍ത്താവിനു പ്രീതികരമാണ്; അനീതി വര്‍ജ്ജിക്കുക പാപപരിഹാരബലിയാണ്.
6: വെറുംകൈയോടെ കര്‍ത്താവിനെ സമീപിക്കരുത്.
7: എന്തെന്നാല്‍, ഇവയെല്ലാമനുഷ്ഠിക്കാന് നിയമമനുശാസിക്കുന്നു.
8: നീതിമാന്റെ ബലി, ബലിപീഠത്തെ അഭിഷേകംചെയ്യുന്നു; അതിന്റെ സുഗന്ധം അത്യുന്നതന്റെ സന്നിധിയിലേക്കുയരുന്നു.
9: നീതിമാന്റെ ബലി സ്വീകാര്യമാണ്; അതു വിസ്മരിക്കപ്പെടുകയില്ല.
10: കര്‍ത്താവിനെ മനംതുറന്നു മഹത്വപ്പെടുത്തുക; ആദ്യഫലം സമര്‍പ്പിക്കുമ്പോള്‍ ലുബ്ദ്ധുകാട്ടരുത്.
11: കാഴ്ചസമര്‍പ്പിക്കുമ്പോള്‍ മുഖംവാടരുത്; സന്തോഷത്തോടെ ദശാംശംകൊടുക്കുക.
12: അത്യുന്നതന്‍ നല്കിയതുപോലെ, അവിടുത്തേക്കു തിരികെക്കൊടുക്കുക; കഴിവിനൊത്ത്, ഉദാരമായിക്കൊടുക്കുക.
13: കര്‍ത്താവു പ്രതിഫലംനല്കുന്നവനാണ്; അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും.
14: കര്‍ത്താവിനു കൈക്കൂലി കൊടുക്കരുത്; അവിടുന്നു സ്വീകരിക്കുകയില്ല.
15: അനീതിപൂര്‍വ്വമായ ബലിയിലാശ്രയിക്കരുത്; കര്‍ത്താവു പക്ഷപാതമില്ലാത്ത ന്യായാധിപനാണ്.
16: അവിടുന്നു ദരിദ്രനോടു പക്ഷപാതംകാണിക്കുന്നില്ല; തിന്മയ്ക്കു വിധേയനായവന്റെ പ്രാര്‍ത്ഥന അവിടുന്നു കേള്‍ക്കും.
17: അനാഥന്റെ പ്രാര്‍ത്ഥനയോ വിധവയുടെ പരാതികളോ അവിടുന്ന് അവഗണിക്കുകയില്ല.
18: തന്റെ കണ്ണീരിനു കാരണമായവനെതിരായി വിധവ വിലപിക്കുമ്പോള്‍
19: അവളുടെകവിളിലൂടെ കണ്ണീരൊഴുകുകയില്ലേ?
20: കര്‍ത്താവിനു പ്രീതികരമായി ശുശ്രൂഷചെയ്യുന്നവന്‍ സ്വീകാര്യനാണ്; അവന്റെ പ്രാര്‍ത്ഥന മേഘങ്ങളോളമെത്തുന്നു.
21: വിനീതന്റെ പ്രാര്‍ത്ഥന, മേഘങ്ങള്‍ തുളച്ചുകയറുന്നു; അതു കര്‍ത്തൃസന്നിധിയിലെത്തുന്നതുവരെ അവന്‍ സ്വസ്ഥനാവുകയില്ല;
22: ന്യായവിധിനടത്തി നിഷ്‌കളങ്കനു നീതിനല്കാന്‍ അത്യുന്നതന്‍ സന്ദര്‍ശിക്കുന്നതുവരെ അവന്‍ പിന്‍വാങ്ങുകയില്ല.
23: കര്‍ത്താവു വൈകുകയോ സ്വസ്ഥനായിരിക്കുകയോ ഇല്ല. അവിടുന്നു നിര്‍ദ്ദയന്റെ അരക്കെട്ടു തകര്‍ക്കുകയും ജനതകളോടു പകരംവീട്ടുകയും ചെയ്യും. ധിക്കാരികളുടെ കൂട്ടത്തെ നിര്‍മ്മാര്‍ജ്ജനംചെയ്യുകയും അനീതി പ്രവര്‍ത്തിക്കുന്നവന്റെ ചെങ്കോല്‍ തകര്‍ത്തുകളയുകയുംചെയ്യും.
24: മനുഷ്യനു പ്രവൃത്തിക്കൊത്തും പ്രയത്നങ്ങള്‍ക്ക്, അവയുടെ വൈഭവത്തിനനുസരിച്ചും അവിടുന്നു പ്രതിഫലം നല്കും;
25: തന്റെ ജനത്തിന്റെ പരാതികള്‍ക്കു വിധികല്പിച്ച് തന്റെ കരുണയില്‍ അവരെ ആനന്ദിപ്പിക്കും.
26: വരള്‍ച്ചയുടെ നാളുകളില്‍ മഴക്കാറുപോലെ കഷ്ടതയില്‍ കര്‍ത്താവിന്റെ കരുണ ആശ്വാസപ്രദമാണ്.
അദ്ധ്യായം 36
ഇസ്രായേലിന്റെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥന
1: എല്ലാറ്റിന്റെയും ദൈവമായ കര്‍ത്താവേ, ഞങ്ങളെ കാരുണ്യപൂര്‍വ്വം കടാക്ഷിക്കണമേ!
2: എല്ലാജനതകളും അങ്ങയെ ഭയപ്പെടാനിടയാക്കണമേ!
3: അന്യജനതകള്‍ക്കെതിരേ അവിടുന്നു കരമുയര്‍ത്തണമേ! അവിടുത്തെ ശക്തി അവര്‍ ദര്‍ശിക്കട്ടെ.
4: അവരുടെ മുമ്പില്‍ ഞങ്ങളങ്ങയെ മഹത്വപ്പെടുത്തുന്നതുപോലെ ഞങ്ങളുടെമുമ്പില്‍ അവര്‍ അവിടുത്തെ മഹത്വപ്പെടുത്തുവാനിടയാക്കണമേ!
5: കര്‍ത്താവേ, ഞങ്ങളങ്ങയെ അറിഞ്ഞതുപോലെ അവരും അങ്ങയെ അറിയുകയും അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്നു മനസ്സിലാക്കുകയുംചെയ്യട്ടെ.
6: അടയാളങ്ങളും അദ്ഭുതങ്ങളും വീണ്ടും പ്രവര്‍ത്തിച്ച്, അങ്ങയുടെ കരബലം പ്രകടമാക്കണമേ!
7: കോപത്തെയുണര്‍ത്തി ക്രോധംവര്‍ഷിച്ച്, ശത്രുവിനെ നിശ്ശേഷം നശിപ്പിക്കണമേ!
8: വാഗ്ദാനമനുസ്മരിച്ച്, അങ്ങു കാലത്തെ ത്വരിപ്പിക്കണമേ! അങ്ങയുടെ കരുത്തേറിയ പ്രവര്‍ത്തനങ്ങളെ ജനം പ്രകീര്‍ത്തിക്കട്ടെ.
9: അവശേഷിക്കുന്നവന്‍ അങ്ങയുടെ കോപാഗ്നിയില്‍ ദഹിക്കുകയും അവിടുത്തെ ജനത്തെ ദ്രോഹിക്കുന്നവര്‍ നാശമടയുകയുംചെയ്യട്ടെ!
10: ഞങ്ങള്‍ക്കുതുല്യം മറ്റാരുമില്ലെന്നു ജല്പിക്കുന്ന ശത്രുരാജാക്കന്മാരുടെ തലതകര്‍ക്കണമേ!
11: യാക്കോബിന്റെ ഗോത്രങ്ങളെ ഒരുമിച്ചുകൂട്ടുകയും അവരുടെ അവകാശം മുമ്പിലത്തെപ്പോലെ അവര്‍ക്കു നല്കുകയും ചെയ്യണമേ!
12: കര്‍ത്താവേ, അങ്ങയുടെ നാമത്തില്‍ വിളിക്കപ്പെട്ട ജനത്തിന്റെമേല്‍- ആദ്യജാതനെപ്പോലെ അങ്ങു പരിഗണിച്ച ഇസ്രായേലിന്മേല്‍ - കരുണയുണ്ടാകണമേ!
13: അങ്ങയുടെ വിശുദ്ധമന്ദിരം സ്ഥിതിചെയ്യുന്ന നഗരത്തോട്, - അങ്ങയുടെ വിശ്രമസങ്കേതമായ ജറുസലെമിനോടു - കരുണ തോന്നണമേ!
14: അങ്ങയുടെ അദ്ഭുതപ്രവൃത്തികളുടെ ഘോഷംകൊണ്ടു സീയോനെ നിറയ്ക്കണമേ; അങ്ങയുടെ മഹത്വംകൊണ്ട്, അങ്ങയുടെ ആലയത്തെയും.
15: അങ്ങയുടെ ആദ്യസൃഷ്ടികള്‍ക്കു സാക്ഷ്യം നല്കണമേ! അങ്ങയുടെ നാമത്തില്‍ അരുളിച്ചെയ്യപ്പെട്ട പ്രവചനങ്ങള്‍ പൂര്‍ത്തിയാക്കണമേ!
16: അങ്ങേയ്ക്കുവേണ്ടി കാത്തിരിക്കുന്നവര്‍ക്കു പ്രതിഫലം നല്കണമേ; അങ്ങയുടെ പ്രവാചകന്മാരുടെ വിശ്വാസ്യത തെളിയട്ടെ.
17: കര്‍ത്താവേ, അങ്ങയുടെ ജനത്തിന് അഹറോന്‍നല്കിയ അനുഗ്രഹത്തിനൊത്ത്, അങ്ങയുടെ ദാസരുടെ പ്രാര്‍ത്ഥനകേള്‍ക്കണമേ! അങ്ങാണു യുഗങ്ങളുടെ ദൈവമായ കര്‍ത്താവെന്നു ഭൂമിയിലുള്ള സകലജനതകളുമറിയട്ടെ!
ശ്രേഷ്ഠമായതു തിരഞ്ഞെടുക്കുക
18: ഉദരം ഏതു ഭക്ഷണവും സ്വീകരിക്കുന്നു; എങ്കിലും അവയ്ക്കുതമ്മില്‍ ഭേദമുണ്ട്.
19: നാവു രുചികൊണ്ട് ഇറച്ചി തിരിച്ചറിയുന്നതുപോലെ സൂക്ഷ്മബുദ്ധി വ്യാജവാക്കു തിരിച്ചറിയുന്നു.
20: കുടിലബുദ്ധി ദുഃഖം വിതയ്ക്കുന്നു; അനുഭവസമ്പന്നന്‍ അതിനു പകരംവീട്ടും.
21: സ്ത്രീ ഏതു പുരുഷനെയും സ്വീകരിക്കും; എന്നാല്‍, പുരുഷന്‍ എല്ലാ സ്ത്രീകളെയും അനുരൂപകളായി പരിഗണിക്കുന്നില്ല.
22: സ്ത്രീയുടെ സൗന്ദര്യം പുരുഷനെ സന്തുഷ്ടനാക്കുന്നു; മറ്റെല്ലാ ആഗ്രഹങ്ങള്‍ക്കുമുപരിയാണത്.
23: അവളുടെ ഭാഷണം വിനയവും സൗമ്യതയും നിറഞ്ഞതാണെങ്കില്‍, അവളുടെ ഭര്‍ത്താവു മറ്റുള്ളവരെക്കാള്‍ ഭാഗ്യവാനാണ്.
24: ഭാര്യയാണു പുരുഷന്റെ ഏറ്റവും വലിയ സമ്പത്ത്; അവന്റെ തുണയും താങ്ങും അവള്‍തന്നെ.
25: വേലിയില്ലാത്ത വസ്തു കൊള്ളചെയ്യപ്പെടും; ഭാര്യയില്ലാത്തവന് നെടുവീര്‍പ്പിട്ടുകൊണ്ട് അലഞ്ഞുനടക്കും.
26: നഗരംതോറും ചുറ്റിനടക്കുന്ന കൊള്ളക്കാരനെ ആരു വിശ്വസിക്കും? അതുപോലെ വീടില്ലാതെ അലഞ്ഞുനടക്കുകയും എത്തുന്നിടത്ത് അന്തിയുറങ്ങുകയുംചെയ്യുന്നവനെ ആരു വിശ്വസിക്കും?
അദ്ധ്യായം 37
യഥാര്‍ത്ഥസ്‌നേഹിതന്‍
1: ഞാനും നിന്റെ സ്നേഹിതനാണെന്ന് എല്ലാവരും പറയും; എന്നാല്‍, ചിലര്‍ നാമമാത്ര സുഹൃത്തുക്കളാണ്.
2: സ്നേഹിതന്‍ ശത്രുവായിമാറുന്നതു മരണതുല്യമായ ദുഃഖമല്ലേ?
3: ദുഷിച്ച ഭാവനയേ, ലോകത്തെ വഞ്ചനകൊണ്ടു നിറയ്ക്കാന്‍ നീയെന്തിനുണ്ടായി?
4: ചില സ്‌നേഹിതന്മാര്‍ കൂട്ടുകാരന്റെ സന്തോഷത്തിലാനന്ദിക്കുന്നു; എന്നാല്‍, ആപത്തുവരുമ്പോള്‍, അവനെതിരായിത്തിരിയും.
5: ചിലര്‍ സ്നേഹിതരായി സഹായിക്കുന്നത്, ഉദരപൂരണത്തിനുവേണ്ടിയാണ്; എങ്കിലും യുദ്ധംവരുമ്പോള്‍ അവരവനുവേണ്ടി പരിചയായി നില്ക്കും.
6: സ്നേഹിതനെ മറക്കരുത്; നിന്റെ ഐശ്യര്യകാലത്ത് അവനെയവഗണിക്കരുത്.
7: എല്ലാ ഉപദേശകരും മാര്ഗ്ഗനിര്ദ്ദേശംനല്കുന്നു; എന്നാല്‍, ചിലരുടെ ഉപദേശം സ്വാര്‍ത്ഥപരമാണ്.
8: ഉപദേശകനെ സൂക്ഷിച്ചുകൊള്ളുക; ആദ്യം അവന്റെ ലക്ഷ്യം ഗ്രഹിക്കണം; അവന്‍ നിന്നെ ചതിച്ചെന്നു വരാം; സ്വാര്ത്ഥലാഭമായിരിക്കാം അവന്റെയുന്നം.
9: നിന്റെ മാര്‍ഗ്ഗം സുരക്ഷിതമാണ് എന്നു പറഞ്ഞിട്ടു നിനക്കെന്തു സംഭവിക്കുന്നു എന്നുകാണാന്‍ അവന്‍ മാറിനില്ക്കും.
10: നിന്നെ സംശയിക്കുന്നവനോട് ഉപദേശം ചോദിക്കരുത്; അസൂയാലുവിനോടു നിന്റെ ലക്ഷ്യം വെളിപ്പെടുത്തരുത്.
11: സ്ത്രീയോട് അവളുടെ പ്രതിദ്വന്ദിയെപ്പറ്റിയോ ഭീരുവിനോടു യുദ്ധത്തെപ്പറ്റിയോ. വ്യാപാരിയോടു വിലയെപ്പറ്റിയോ, വാങ്ങുന്നവനോടു വില്‍പനയെപ്പറ്റിയോ, വിദ്വേഷിയോടു നന്ദിയെപ്പറ്റിയോ, ക്രൂരനോടു കരുണയെപ്പറ്റിയോ, അലസനോട് അദ്ധ്വാനത്തെപ്പറ്റിയോ, ഒരു വര്‍ഷത്തേക്കു കൂലിക്കെടുത്തവനോടു ജോലി പൂര്‍ത്തിയാക്കുന്നതിനെപ്പറ്റിയോ, മടിയനായ ദാസനോടു വലിയ ഉദ്യമത്തെപ്പററിയോ, ആലോചന നടത്തരുത്; ഇത്തരക്കാരോട് ഉപദേശംതേടരുത്.
12: ദൈവഭക്തനും കല്പനകള്‍പാലിക്കുന്നവനെന്ന് ഉറപ്പുള്ളവനും നിന്റെ സ്വഭാവത്തിനിണങ്ങുന്നവനും നിന്റെ പരാജയത്തില്‍ സഹതപിക്കുന്നവനുമായ ഒരുവനോട് എപ്പോഴും ഒട്ടിനില്‍ക്കുക.
13: നിന്റെ ഹൃദയത്തിന്റെ ഉപദേശം സ്വീകരിക്കുക; അതിനെക്കാള്‍ വിശ്വാസ്യമായി എന്തുണ്ട്?
14: ഗോപുരത്തിനു മുകളിലിരുന്നു നിരീക്ഷിക്കുന്ന ഏഴുപേരെക്കാള്‍ സ്വന്തം ഹൃദയമാണ്, കൂടുതല്‍വിവരങ്ങള്‍ നല്കുന്നത്.
15: എല്ലാറ്റിലുമുപരി സത്യമാര്‍ഗ്ഗത്തില്‍ നിന്നെ നയിക്കുന്നതിന് അത്യുന്നതനോടു പ്രാര്‍ത്ഥിക്കുക.
യഥാര്‍ത്ഥജ്ഞാനി
16: ചിന്തയാണ് എല്ലാ പ്രവൃത്തിയുടെയുമാരംഭം; എല്ലാ ഉദ്യമവും ആലോചനയുടെ തുടര്‍ച്ചയാണ്.
17: ചിന്ത, ഹൃദയത്തില്‍ വേരൂന്നിയിരിക്കുന്നു.
18: അതിനു നാലു ശാഖകളുണ്ട്, നന്മയും തിന്മയും ജീവനും മരണവും; നാവാണ് ഇവയുടെ നിയന്താവ്.
19: മറ്റുള്ളവരെ ഉപദേശിക്കുന്ന സമര്‍ത്ഥന്മാരുണ്ട്; സ്വന്തം കാര്യത്തില്‍ അവര്‍ ബുദ്ധിശൂന്യരായി പെരുമാറുന്നു.
20: വാചാലതയുള്ളവനും ശത്രുക്കളെ സമ്പാദിക്കാം; പട്ടിണിയാണ് അവന്റെ അനുഭവം.
21: ഒന്നിലും ജ്ഞാനമില്ലാത്തതുകൊണ്ടു കര്‍ത്താവവനെ അനുഗ്രഹിച്ചില്ല.
22: തന്‍കാര്യത്തില്‍ ജ്ഞാനിയായവന്റെ ജ്ഞാനം അവന്റെ വാക്കുകളിലൊതുങ്ങും.
23: ജ്ഞാനി, സ്വന്തം ജനത്തെയുപദേശിക്കും; അവന്റെ വിവേകത്തിന്റെ ഫലം വിശ്വസനീയമാണ്.
24: ജ്ഞാനിയുടെമേല്‍ സ്തുതി കുന്നുകൂടും; കാണുന്നവരെല്ലാമവനെ ഭാഗ്യവാനെന്നു വിളിക്കും.
25: മനുഷ്യന്റെ ദിനങ്ങള്‍ പരിമിതമാണ്. ഇസ്രായേലിന്റെ ദിനങ്ങള്‍ സംഖ്യാതീതവും.
26: ജ്ഞാനി സ്വജനമദ്ധ്യേ ആദരം നേടും, അവന്റെ നാമം അനശ്വരമാകും.
27: മകനേ, ജീവിച്ചിരിക്കുമ്പോള്‍ ആത്മശോധന നടത്തുക; ഹാനികരമായതു ചെയ്യരുത്.
28: എല്ലാവര്‍ക്കും എല്ലാം നന്നല്ല; എല്ലാവരും എല്ലാം ആസ്വദിക്കുന്നുമില്ല.
29: ആഡംബരത്തില്‍ അതിരുകവിഞ്ഞ അഭിനിവേശമരുത്; ഭക്ഷണത്തില്‍ ആര്‍ത്തികാണിക്കരുത്.
30: അമിതാഹാരം രോഗത്തിനു കാരണമാകുന്നു; അമിതഭോജനം ദഹനക്ഷയമുണ്ടാക്കുന്നു.
31: അമിതഭോജനം അനേകരുടെ മരണത്തിനിടയാക്കിയിട്ടുണ്ട്; അതു നിയന്ത്രിക്കുന്നവനു ദീര്‍ഘായുസ്സുണ്ടാകും.
അദ്ധ്യായം 38
വൈദ്യനും രോഗശാന്തിയും
1: വൈദ്യനെ ബഹുമാനിക്കുക; നിനക്കവനെ ആവശ്യമുണ്ട്; കര്‍ത്താവാണ് അവനെ നിയോഗിച്ചത്.
2: വൈദ്യന്റെ ജ്ഞാനം അത്യുന്നതനില്‍നിന്നു വരുന്നു; രാജാവ് അവനെ സമ്മാനിക്കുന്നു.
3: വൈദ്യന്റെ വൈഭവം അവനെയുന്നതനാക്കുന്നു; മഹാന്മാര് അവനെ പ്രശംസിക്കുന്നു.
4: കര്‍ത്താവു ഭൂമിയില്‍നിന്ന് ഔഷധങ്ങള്‍ സൃഷ്ടിച്ചു; ബുദ്ധിയുള്ളവന് അവയെ അവഗണിക്കുകയില്ല.
5: അവിടുന്നു വെള്ളത്തെ തടിക്കഷണംകൊണ്ടു മധുരീകരിച്ച് തന്റെ ശക്തി വെളിപ്പെടുത്തിയില്ലേ?
6: മനുഷ്യന്റെ അദ്ഭുതകൃത്യങ്ങളില്‍ മഹത്വപ്പെടേണ്ടതിന് അവിടുന്നു മനുഷ്യര്‍ക്കു സിദ്ധികള്‍ നല്കി.
7: അതുമുഖേന അവന്‍ വേദനയകറ്റുകയും രോഗം സുഖമാക്കുകയും ചെയ്യുന്നു;
8: ഔഷധനിര്‍മ്മാതാവ് അതുപയോഗിച്ചു മിശ്രിതമുണ്ടാക്കുന്നു. അവിടുത്തെ പ്രവൃത്തികള്‍ക്ക് അന്തമില്ല; ഭൂമുഖത്ത് അവിടുന്ന് ആരോഗ്യം വ്യാപിപ്പിക്കുന്നു.
9: മകനേ, രോഗംവരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക; അവിടുന്നു നിന്നെ സുഖപ്പെടുത്തും.
10: നീ തെറ്റുകള്‍ തിരുത്തി നേരായമാര്‍ഗ്ഗത്തിലേക്കു തിരിയുകയും ഹൃദയത്തില്‍നിന്നു പാപം കഴുകിക്കളയുകയും ചെയ്യുക.
11: സുരഭിലബലിയും സ്മരണാംശമായി നേര്‍ത്ത മാവും സമര്‍പ്പിക്കുക; കാഴ്ചവസ്തുക്കളില്‍ കഴിവിനൊത്ത് എണ്ണ പകരുക.
12: വൈദ്യന് അര്‍ഹമായ സ്ഥാനം നല്‍കുക; കര്‍ത്താവാണ് അവനെ നിയോഗിച്ചത്; അവനെ ഉപേക്ഷിക്കരുത്; അവനെക്കൊണ്ടു നിനക്കാവശ്യമുണ്ട്.
13: വിജയം വൈദ്യന്റെ കൈകളില്‍ സ്ഥിതിചെയ്യുന്ന അവസരമുണ്ട്.
14: രോഗംനിര്‍ണ്ണയിച്ചു സുഖപ്പെടുത്തി, ജീവന്‍ രക്ഷിക്കാന്‍ അവിടുത്തെ അനുഗ്രഹത്തിനുവേണ്ടി അവനും കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചിട്ടുണ്ട്.
15: സ്രഷ്ടാവിന്റെ മുമ്പില്‍ പാപം ചെയ്യുന്നവന് വൈദ്യസഹായം തേടേണ്ടിവരും.
മരിച്ചവരെയോര്‍ത്തു വിലാപം
16: മകനേ, മരിച്ചവനെയോര്‍ത്തു കരയുക; കഠിനവേദനകൊണ്ടെന്നപോലെ വിലപിക്കുക; അവന്റെ മൃതദേഹം സമര്‍ഹമായി സംസ്കരിക്കുക; അതില്‍ ഉദാസീനതകാണിക്കരുത്.
17: നിന്റെ കരച്ചില്‍ വേദനാപൂര്‍ണ്ണവും വിലാപം തീക്ഷണതയുള്ളതുമായിരിക്കട്ടെ; ആരും ആക്ഷേപിക്കാതിരിക്കാന്‍ അവന്റെ യോഗ്യതയ്ക്കനുസൃതം ഒന്നോ രണ്ടോ ദിവസം ദുഃഖമാചരിക്കുക; പിന്നെ ആശ്വസിക്കുക.
18: ദുഃഖം മരണത്തില്‍ കലാശിക്കുന്നു; ഹൃദയവേദന ശക്തികെടുത്തുന്നു;
19: വിനാശത്തില്‍ ദുഃഖം ശമിക്കുകയില്ല; ദരിദ്രന്റെ ജീവിതം ഹൃദയഭാരം നിറഞ്ഞതാണ്.
20: നിന്റെ ഹൃദയം ദുഃഖത്തിനധീനമാകരുത്; ജീവിതാന്തമോര്‍ത്ത്, അതിനെയകറ്റിക്കളയുക.
21: തിരിച്ചുവരവ് അസാദ്ധ്യമെന്നോര്‍ക്കുക; മരിച്ചവര്‍ക്കു നീ ഒരു നന്മയും ചെയ്യുന്നില്ല; നിന്നെത്തന്നെ ഉപദ്രവിക്കുകയാണ്.
22: എന്റെ അവസാനമനുസ്മരിക്കുക; നിന്റേതും അപ്രകാരംതന്നെ; ഇന്നലെ ഞാന്‍; ഇന്നു നീ.
23: മരിച്ചവന്‍ വിശ്രമിക്കുമ്പോള്‍ അവനെക്കുറിച്ചുള്ള സ്മരണയുമവസാനിക്കട്ടെ; അവന്റെ ആത്മാവു വേര്‍പെട്ടുകഴിയുമ്പോള്‍ ആശ്വസിക്കുക.
ജോലിയും ജ്ഞാനവും
24: പണ്ഡിതന്റെ വിജ്ഞാനം, വിശ്രമത്തെയാശ്രയിച്ചിരിക്കുന്നു; വ്യഗ്രതകളൊഴിഞ്ഞാലേ ജ്ഞാനം ലഭിക്കൂ.
25: കലപ്പ പിടിക്കുകയും ചാട്ടയില്‍ അഭിമാനിക്കുകയും ചെയ്യുന്നവന്‍, കാളകളെ തെളിക്കുകയും നോക്കുകയും അവയെപ്പറ്റി സംസാരിക്കുകയുംചെയ്യുന്നവന്‍, എങ്ങനെ വിജ്ഞനാകും?
26: അവന്‍ ഉഴവുചാലുകളെപ്പറ്റി ചിന്തിക്കുകയും പശുക്കുട്ടികള്‍ക്കുള്ള തീറ്റിയുടെ കാര്യത്തില്‍ ശ്രദ്ധിക്കുകയുംചെയ്യുന്നു.
27: രാവും പകലുമദ്ധ്വാനിച്ച്, മുദ്രകൊത്തുന്ന കൊത്തുപണിക്കാരും കരവേലവിദഗ്ദ്ധരും ഇങ്ങനെതന്നെ; പുതിയരൂപങ്ങള്‍ നിര്‍മ്മിക്കുന്നതിലും ചൈതന്യമുള്ള ചിത്രങ്ങള്‍ രചിക്കുന്നതിലും പണിക്കുറവു തീര്‍ക്കുന്നതിലും അവര്‍ മനസ്സിരുത്തുന്നു.
28: ഉലയൂതുന്ന ഇരുമ്പുപണിക്കാരനും അങ്ങനെതന്നെ; അഗ്നിയില്‍ തട്ടിവരുന്ന കാറ്റ്, അവന്റെ മാംസം ഉരുക്കിക്കളയുന്നു. ഉലയിലെ ചൂടേറ്റ് അവന്‍ ഇല്ലാതാവുകയാണ്; കൂടമടിക്കുന്ന ശബ്ദമാണ് അവന്റെ കാതുകളില്‍. അവന്റെ കണ്ണുകള്‍ പണിത്തരങ്ങളുടെ രൂപഭംഗിയില്‍ പതിയുന്നു; അവ പണിക്കുറവുതീര്‍ത്ത് അലങ്കരിക്കാന്‍ അവന്‍ ദത്തശ്രദ്ധനാണ്.
29: കാലുകൊണ്ടു ചക്രംതിരിച്ചു ജോലിചെയ്യുന്ന കുശവനും അങ്ങനെതന്നെ. അവന്‍ സര്‍വ്വദാ കൃത്യനിര്‍വ്വഹണത്തില്‍ മുഴുകിയിരിക്കുന്നു; എണ്ണംനോക്കിയാണ് അവന്റെ പ്രയത്നം നിര്‍ണ്ണയിക്കുന്നത്
30: അവന്‍ കൈകൊണ്ടു കളിമണ്ണിനു രൂപംകൊടുക്കുന്നു; കാലുകൊണ്ടു കുഴച്ചു പാകമാക്കുന്നു. മിനുക്കുന്നതില്‍ അവന്‍ ശ്രദ്ധപതിക്കുന്നു; തീച്ചൂള വൃത്തിയാക്കുന്നതിലും അവന്‍ ശ്രദ്ധിക്കുന്നു.
31: ഇവരെല്ലാം കരവിരുതിനെ ആശ്രയിച്ചിരിക്കുന്നു; ഓരോരുത്തരും താന്താങ്ങളുടെ തൊഴിലില്‍ സമര്‍ത്ഥരാണ്.
32: അവരെക്കൂടാതെ നഗരം പണിയാനാവില്ല; ആളുകള്‍ക്കവിടെ വരുന്നതിനോ താമസിക്കുന്നതിനോ സാധിക്കുകയില്ല.
33: എങ്കിലും പൗരസമിതികളിലേക്ക് അവര്‍ വിളിക്കപ്പെടുന്നില്ല; പൊതുസഭയില്‍ അവര്‍ക്കു പ്രാമുഖ്യമില്ല. ന്യായാസനത്തില്‍ അവര്‍ ഇരിക്കുന്നില്ല; വിധിപ്രസ്താവം അവര്‍ ഗ്രഹിക്കുന്നില്ല. അനുശാസനമോ വിധിപ്രസ്താവമോ വ്യാഖ്യാനിക്കാന്‍ അവര്‍ക്കു സാധിക്കുകയില്ല; ആപ്തവാക്യങ്ങള്‍ അവർ പ്രയോഗിക്കുന്നില്ല.
34: എന്നാല്‍, ലോകത്തിന്റെ ഘടന, അവര്‍ നിലനിര്‍ത്തുന്നു; തങ്ങളുടെ തൊഴിലിനെക്കുറിച്ചാണ് അവരുടെ പ്രാര്‍ത്ഥന.
അദ്ധ്യായം 39
നിയമപണ്ഡിതന്‍
1: അത്യുന്നതന്റെ നിയമങ്ങള്‍ പഠിക്കുന്നതില്‍ താത്പര്യമുള്ളവന്‍ എല്ലാ പൗരാണികജ്ഞാനവും ആരാഞ്ഞറിയുകയും പ്രവചനങ്ങളില്‍ ഔത്സുക്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
2: അവന്‍ വിശ്രുതരുടെ വാക്കു വിലമതിക്കുകയും ഉപമകളുടെ പൊരുള്‍ സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യും.
3: അവന്‍ ആപ്തവാക്യങ്ങളുടെ ആന്തരാര്‍ത്ഥം തേടുകയും ഉപമകളുടെ നിഗൂഢതകളെ സ്വായത്തമാക്കുകയും ചെയ്യുന്നു.
4: അവന്‍ മഹാന്മാരെ സേവിക്കുന്നു; ഭരണാധിപന്മാരുടെ മുമ്പിലും അവനു പ്രവേശനമുണ്ട്. വിദേശരാജ്യങ്ങളില്‍ അവന്‍ സഞ്ചരിക്കും; മനുഷ്യരുടെ നന്മതിന്മകള്‍ അവന്‍ വേര്‍തിരിച്ചറിയുന്നു.
5: സ്രഷ്ടാവായ കര്‍ത്താവിനെ അന്വേഷിക്കാന്‍ അവന്‍ അതിരാവിലെ താത്പര്യപൂര്‍വ്വം എഴുന്നേല്ക്കുന്നു; അവന്‍ അത്യുന്നതന്റെ മുമ്പില്‍ പ്രാര്‍ത്ഥനകളര്‍പ്പിക്കുന്നു; അവന്‍ പാപമോചനത്തിനായി യാചിക്കുന്നു.
6: സര്‍വ്വശക്തനായ കര്‍ത്താവു കനിഞ്ഞാല്‍ ജ്ഞാനത്തിന്റെ ചൈതന്യം അവനില്‍ നിറയും; വിജ്ഞാനവചസ്സുകൾപൊഴിഞ്ഞു പ്രാര്‍ത്ഥനാപൂര്‍വ്വം അവന്‍ കര്‍ത്താവിനു നന്ദിപറയും.
7: അവന്റെ ചിന്തയുമറിവും നേരായ മാര്‍ഗ്ഗത്തിലേക്കു തിരിയും; അവിടുത്തെ രഹസ്യങ്ങളെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യും.
8: അവന്‍ പ്രബോധനങ്ങളിലൂടെ അറിവു പ്രകടമാക്കുകയും കര്‍ത്താവിന്റെ ഉടമ്പടിയുടെ നിബന്ധനകളില്‍ അഭിമാനംകൊള്ളുകയും ചെയ്യും.
9: അനേകര്‍ അവന്റെ ജ്ഞാനത്തെ പുകഴ്ത്തും; അതൊരിക്കലും മാഞ്ഞുപോവുകയില്ല; അവന്റെ സ്മരണ അപ്രത്യക്ഷമാവുകയില്ല; അവന്റെ നാമം തലമുറകളിലൂടെ ജീവിക്കും.
10: ജനതകള്‍ അവന്റെ വിജ്ഞാനം പ്രഘോഷിക്കും; സമൂഹം അവന്റെ സ്തുതി ഉദ്‌ഘോഷിക്കും.
11: ദീര്‍ഘകാലം ജീവിച്ചിരുന്നാല്‍ ആയിരങ്ങളുടേതിനെക്കാള്‍ ശ്രേഷ്ഠമായ ഒരു നാമം അവനവശേഷിപ്പിക്കും; അവന്‍ മരണമടഞ്ഞാലും അതു നിലനില്ക്കും. സ്രഷ്ടാവായ ദൈവത്തിനു സ്തുതി.
12: സുചിന്തിതമായ കാര്യങ്ങള്‍ എനിക്കിനിയും പറയാനുണ്ട്; പൂര്‍ണ്ണചന്ദ്രനെപ്പോലെ ഞാന്‍ പൂരിതനാണ്.
13: വിശ്വസ്തന്മാരായ പുത്രന്മാരേ, എന്റെ വാക്കുകേട്ട് അരുവിക്കരയിലെ പനിനീര്‍ച്ചെടിപോലെ മൊട്ടിടുവിന്‍.
14: കുന്തുരുക്കംപോലെ സൗരഭ്യംപരത്തുകയും ലില്ലിപോലെ പൂവണിയുകയും ചെയ്യുവിന്‍. സുഗന്ധം പരത്തുകയും സ്തുതിഗീതമാലപിക്കുകയും ചെയ്യുവിന്‍; കര്‍ത്താവിന്റെ എല്ലാ പ്രവൃത്തികളുംനിമിത്തം അവിടുത്തെ വാഴ്ത്തുവിന്‍.
15: സ്തുതികളോടും ഗാനാലാപത്തോടും വീണാനാദത്തോടുംകൂടെ അവിടുത്തെനാമത്തെ മഹത്വപ്പെടുത്തുകയും അവിടുത്തോടു നന്ദിപറയുകയുംചെയ്യുവിന്‍. നിങ്ങള്‍ ഇങ്ങനെ പറയണം:
16: എല്ലാം കര്‍ത്താവിന്റെ പ്രവൃത്തിയാണ്, അവയെല്ലാം അത്യുത്തമമാണ്, അവിടുന്നു കല്പിക്കുന്നതൊക്കെയും അവിടുത്തെനാമത്തില്‍ നിര്‍വ്വഹിക്കപ്പെടും.
17: ഇതെന്ത്? എന്തുകൊണ്ട്? എന്നിങ്ങനെ ആര്‍ക്കുംചോദിക്കാന്‍ സാധിക്കുകയില്ല; യഥാകാലം എല്ലാം വെളിവാകും. അവിടുന്നരുളിച്ചെയ്തപ്പോള്‍ ജലം കുന്നുകൂടി. അവിടുന്നു കല്പിച്ചപ്പോള്‍ ജലാശയങ്ങളുണ്ടായി.
18: അവിടുന്നു കല്പിക്കുമ്പോള്‍ അവിടുത്തെ ഇഷ്ടം നിറവേറുന്നു; അവിടുത്തെ രക്ഷാകരശക്തിയെ പരിമിതമാക്കുക ആര്‍ക്കും സാദ്ധ്യമല്ല.
19: മര്‍ത്ത്യന്റെ പ്രവൃത്തികള്‍ അവിടുന്നു കാണുന്നു; അവിടുത്തെ ദൃഷ്ടിയില്‍നിന്ന് ഒന്നും മറഞ്ഞിരിക്കുന്നില്ല.
20: അനാദിമുതല്‍ അനന്തതവരെ അവിടുന്നവയെ കണ്ടുകൊണ്ടിരിക്കുന്നു; അവിടുത്തേക്ക് ഒന്നും വിസ്മയകരമല്ല.
21: ഇതെന്ത്? എന്തുകൊണ്ട്? എന്നിങ്ങനെ ആര്‍ക്കും ചോദിക്കാന്‍ സാധിക്കുകയില്ല; ഓരോന്നും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു നിശ്ചിതോപയോഗത്തിനാണ്.
22: അവിടുത്തെ അനുഗ്രഹം നദിയെന്നപോലെ, വരണ്ട ഭൂമിയെ ആവരണം ചെയ്യുന്നു; വെള്ളപ്പൊക്കംപോലെ അതിനെ കുതിര്‍ക്കുന്നു.
23: അവിടുന്നു ശുദ്ധജലത്തെ ഉപ്പാക്കിമാറ്റുന്നതുപോലെ ജനതകള്‍ അവിടുത്തെ കോപത്തിനിരയാകും.
24: വിശുദ്ധര്‍ക്ക് അവിടുത്തെ മാര്‍ഗ്ഗം ഋജുവാണ്; ദുഷ്ടര്‍ക്കു പ്രതിബന്ധങ്ങള്‍ നിറഞ്ഞതും.
25: തിന്മ ദുഷ്ടര്‍ക്കെന്നപോലെ നന്മ ശിഷ്ടര്‍ക്കുവേണ്ടി ആദിമുതല്‍തന്നെ സൃഷ്ടിക്കപ്പെട്ടു.
26: മനുഷ്യന്റെ ജീവിതത്തിലെ പ്രാഥമികാവശ്യങ്ങള്‍ ജലം, അഗ്നി, ഇരുമ്പ്, ഉപ്പ്, ഗോതമ്പ്, പാല്, തേന്‍, വീഞ്ഞ്, എണ്ണ, വസ്ത്രം ഇവയാണ്.
27: ദൈവഭക്തര്‍ക്ക് ഇവയെല്ലാം നന്മയായും ദുഷ്ടര്‍ക്കു തിന്മയായും പരിണമിക്കുന്നു.
28: പ്രതികാരത്തിനായി സൃഷ്ടിക്കപ്പെട്ട കാറ്റുകളുണ്ട്; കോപാവേശത്താല്‍ അവ ആഞ്ഞടിക്കുന്നു; സംഹാരമുഹൂര്‍ത്തത്തില്‍ അവ ശക്തിമുഴുവന്‍ ചൊരിഞ്ഞു സൃഷ്ടാവിന്റെ കോപം ശമിപ്പിക്കും.
29: അഗ്നിയും കന്മഴയും ക്ഷാമവും മഹാമാരിയും പ്രതികാരത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയത്രേ.
30: ഹിംസ്രജന്തുക്കളുടെ ദംഷ്ട്രകളും തേളുകളും അണലികളും, ദൈവഭയമില്ലാത്തവനെ ശിക്ഷിച്ചു നശിപ്പിക്കാനുള്ള വാളും അങ്ങനെതന്നെ.
31: അവിടുത്തെ കല്പനയില്‍ അവ ആഹ്ലാദംകൊള്ളുകയും കര്‍ത്തവ്യനിര്‍വ്വഹണത്തിനുവേണ്ടി ഒരുങ്ങിയിരിക്കുകയും ചെയ്യുന്നു; സമയംവരുമ്പോള്‍ അവ അവിടുത്തെ വാക്കു ലംഘിക്കുകയില്ല.
32: ആദിമുതല്‍തന്നെ ഇതെനിക്കു ബോദ്ധ്യപ്പെടുകയാല്‍ ഞാന്‍ അതെപ്പറ്റി ചിന്തിച്ചു രേഖപ്പെടുത്തി.
33: കര്‍ത്താവിന്റെ പ്രവൃത്തികള്‍ ഉത്തമമാണ്; യഥാസമയം അവിടുന്ന് ആവശ്യങ്ങള്‍ നിറവേറ്റുന്നു.
34: ഒന്നു മറ്റൊന്നിനെക്കാള്‍ മോശമാണെന്നു പറയാനാവില്ല; ഓരോന്നും യഥാകാലം നന്മയായി തെളിയും.
35: അതിനാല്‍, പൂര്‍ണ്ണഹൃദയത്തോടെ, ഉച്ചത്തില്‍ ഗീതമാലപിച്ചു കര്‍ത്താവിന്റെ നാമം വാഴ്ത്തുവിന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ