അദ്ധ്യായം 12
1: കര്‍ത്താവേ, സകലത്തിലും അങ്ങയുടെ അക്ഷയമായ ചൈതന്യം കുടികൊള്ളുന്നു.
2: പാപികള്‍ പാപവിമുക്തരാകാനും അങ്ങയില്‍ പ്രത്യാശയര്‍പ്പിക്കാനുംവേണ്ടി അങ്ങധര്‍മ്മികളെ പടിപടിയായിത്തിരുത്തുന്നു; അവര്‍ പാപംചെയ്യുന്ന സംഗതികള്‍ ഏവയെന്നോര്‍മ്മിപ്പിക്കുകയും മുന്നറിയിപ്പു നല്കുകയും ചെയ്യുന്നു.
3 - 5: മന്ത്രവാദം, അവിശുദ്ധമായ അനുഷ്ഠാനങ്ങള്‍, നിഷ്ഠൂരമായ ശിശുഹത്യ, മനുഷ്യക്കുരുതിനടത്തി രക്തമാംസങ്ങള്‍ ഭുജിക്കല്‍ എന്നീ മ്ലേച്ഛാചാരങ്ങള്‍നിമിത്തം അങ്ങയുടെ വിശുദ്ധദേശത്തെ ആദ്യനിവാസികളെ അങ്ങു വെറുത്തു.
6: നിസ്സഹായരായ കുഞ്ഞുങ്ങളെ വധിച്ച മാതാപിതാക്കളെ ഞങ്ങളുടെ പൂര്‍വികരാല്‍ നശിപ്പിക്കാന്‍ അങ്ങു മനസ്സായി.
7: അങ്ങേയ്ക്ക് ഏറ്റവും പ്രീതിജനകമായ രാജ്യം ദൈവദാസരായ ഞങ്ങള്‍ കുടിയേറി സ്വന്തമാക്കാനായിരുന്നു ഇത്.
8: മര്‍ത്ത്യരായ അവരോടുപോലും അങ്ങു ദയകാണിച്ചു. അവരെ ക്രമേണ നശിപ്പിക്കാന്‍, അങ്ങയുടെ സൈന്യത്തിന്റെ മുന്നോടിയെന്നപോലെ, അങ്ങു കടന്നലുകളെയയച്ചു.
9: അധര്‍മ്മികളായ അവരെ യുദ്ധത്തില്‍ നീതിമാന്മാരുടെ കരങ്ങളില്‍ ഏല്പിക്കാനോ, ഹിംസ്രജന്തുക്കളുടെ ഒറ്റക്കുതിപ്പുകൊണ്ടോ അങ്ങയുടെ ദൃഢമായ ഒരു വാക്കുകൊണ്ടോ നശിപ്പിക്കാനോ കഴിയാഞ്ഞിട്ടല്ല ഇങ്ങനെ ചെയ്തത്.
10: അവരുടെ ജനനം തിന്മയിലാണെന്നും, ദുഷ്ടത അവര്‍ക്കു ജന്മസിദ്ധമെന്നും, അവരുടെ ചിന്താഗതിക്കു മാറ്റമില്ലെന്നും അങ്ങറിഞ്ഞിട്ടും അവരെ പടിപടിയായി ശിക്ഷിച്ച് അനുതപിക്കാന്‍ അങ്ങവര്‍ക്കവസരം നല്കി.
11: അവര്‍ ജന്മനാ ശപിക്കപ്പെട്ട വംശമാണ്; അവരുടെ പാപങ്ങള്‍ക്കു ശിക്ഷനല്‍കാതിരുന്നത്, അങ്ങ് ആരെയെങ്കിലും ഭയപ്പെട്ടിട്ടല്ല.
12: നീയെന്താണു ചെയ്തതെന്ന് ആരു ചോദിക്കും? അങ്ങയുടെ വിധി ആരു തടയും? അങ്ങു സൃഷ്ടിച്ച ജനതകളെ നശിപ്പിച്ചാല്‍ ആരങ്ങയെ കുറ്റപ്പെടുത്തും? അധര്‍മ്മികള്‍ക്കുവേണ്ടി വാദിക്കാന്‍ ആരങ്ങയുടെ മുമ്പില്‍ വരും?
13: കൂടാതെ, അങ്ങല്ലാതെ, എല്ലാവരോടും കരുണകാണിക്കുന്ന മറ്റൊരു ദൈവമില്ല; അങ്ങയുടെ വിധി നീതിപൂര്‍വ്വകമാണെന്ന് ആരുടെ മുമ്പിലും തെളിയിക്കേണ്ടതുമില്ല.
14: അങ്ങു ശിക്ഷിച്ചാല്‍ ചോദ്യംചെയ്യാന്‍ രാജാവിനോ ചക്രവര്‍ത്തിക്കോ സാദ്ധ്യമല്ല. അങ്ങു നീതിമാനും നീതിയോടെ എല്ലാറ്റിനെയും ഭരിക്കുന്നവനുമാണ്.
15: അര്‍ഹിക്കാത്തവനെ ശിക്ഷിക്കുക അങ്ങയുടെ മഹത്വത്തിനുചിതമല്ലെന്ന് അങ്ങറിയുന്നു.
16: അങ്ങയുടെ ശക്തി, നീതിയുടെ ഉറവിടമാണ്. എല്ലാറ്റിന്റെയുംമേല്‍ അവിടുത്തെക്കുള്ള പരമാധികാരം എല്ലാറ്റിനോടും ദയകാണിക്കാന്‍ കാരണമാകുന്നു.
17: അങ്ങയുടെ അധികാരത്തിന്റെ പൂര്‍ണ്ണതയെ സംശയിക്കുന്നവര്‍ക്ക് അങ്ങങ്ങയുടെ ശക്തി അനുഭവപ്പെടുത്തിക്കൊടുക്കുന്നു; അറിഞ്ഞിട്ടും ഗര്‍വ്വുഭാവിക്കുന്നവരെ ശാസിക്കുകയും ചെയ്യുന്നു.
18: സര്‍വ്വശക്തനായ അങ്ങു മൃദുലമായ ശിക്ഷ നല്കുന്നു; വലിയ സഹിഷ്ണുതയോടെ ഞങ്ങളെ ഭരിക്കുന്നു; യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അങ്ങേയ്ക്കധികാരമുണ്ടല്ലോ.
19: നീതിമാന്‍ ദയാലുവായിരിക്കണമെന്ന് ഇത്തരം പ്രവൃത്തികള്‍കൊണ്ട് അങ്ങു സ്വജനത്തെ പഠിപ്പിച്ചു. അവിടുന്നു പാപത്തെക്കുറിച്ച് അനുതാപം നല്കി. അവിടുത്തെ മക്കളെ പ്രത്യാശകൊണ്ടു നിറച്ചു.
20: അങ്ങയുടെ ദാസരുടെ ശത്രുക്കള്‍ക്കും മരണാര്‍ഹര്‍ക്കും ദുഷ്ടത വിട്ടകലാന്‍ സമയവും സന്ദര്‍ഭവും നല്കി.
21: ഇത്ര വലിയ സൂക്ഷ്മതയോടും കാരുണ്യത്തോടുംകൂടെയാണ് അങ്ങവരെ ശിക്ഷിച്ചതെങ്കില്‍, ഉത്തമവാഗ്ദാനങ്ങള്‍ നിറഞ്ഞ ഉടമ്പടി അങ്ങു നല്കിയ പിതാക്കന്മാരുടെ മക്കളായ അങ്ങയുടെ പുത്രരെ എത്രയധികം ശ്രദ്ധയോടെയാണ് അങ്ങു വിധിച്ചത്!
22: ഞങ്ങള്‍ വിധിക്കുമ്പോള്‍ ഞങ്ങള്‍ അങ്ങയുടെ ദയ ഓര്‍ക്കാനും വിധിക്കപ്പെടുമ്പോള്‍ ദയ പ്രതീക്ഷിക്കാനുംവേണ്ടിയാണ് അങ്ങു ഞങ്ങളെ തിരുത്തുമ്പോള്‍ ഞങ്ങളുടെ ശത്രുക്കള്‍ക്കു പതിനായിരമിരട്ടി പ്രഹരംനല്കുന്നത്.
23: അധര്‍മ്മികള്‍ തെറ്റായ ജീവിതം നയിച്ചു; അവരുടെ മ്ലേച്ഛതകള്‍കൊണ്ടുതന്നെ അവിടുന്നവരെ പീഡിപ്പിച്ചു.
24: അതിനിന്ദ്യമായ ജന്തുക്കളെപ്പോലും ദൈവങ്ങളായാരാധിച്ച് അവര്‍ തെറ്റായ പാതയില്‍ ബഹുദൂരം സഞ്ചരിച്ചു. ബുദ്ധിഹീനരായ ശിശുക്കളെപ്പോലെ അവര്‍ വഞ്ചിക്കപ്പെട്ടു.
25: ഭോഷരായ കുട്ടികളെയെന്നപോലെ വിധിന്യായത്താല്‍ അങ്ങവരെ പരിഹസിച്ചു.
26: ലഘുശിക്ഷകളുടെ താക്കീതു ഗൗനിക്കാത്തവര്‍ ദൈവം നല്കുന്ന അര്‍ഹമായ ശിക്ഷയനുഭവിക്കും.
27: ദേവന്മാര്‍ എന്നു തങ്ങള്‍ കരുതിയവയിലൂടെതന്നെ തങ്ങള്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ ആ യാതനയില്‍ അവര്‍ക്കവയുടെനേരേ കോപം തോന്നി. തങ്ങള്‍ അറിയാന്‍കൂട്ടാക്കാത്ത അവിടുന്നാണു സത്യദൈവമെന്ന് അവര്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. അതിനാല്‍, ഏറ്റവും വലിയ ശിക്ഷാവിധി അവര്‍ക്കു ലഭിച്ചു.
അദ്ധ്യായം 13
വിഗ്രഹാരാധന
1: ദൈവത്തെ അറിയാത്തവര്‍ സ്വതേ ഭോഷരാണ്. ദൃഷ്ടിഗോചരമായ നന്മകളില്‍നിന്ന് ഉണ്മയായവനെ തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ശില്പങ്ങളില്‍ ശ്രദ്ധപതിച്ച അവര്‍ ശില്പിയെ തിരിച്ചറിഞ്ഞില്ല.
2: അഗ്നി, വായു, കാറ്റ്, നക്ഷത്രവലയങ്ങള്‍, ക്‌ഷോഭിച്ച സമുദ്രം, ആകാശതേജസ്സുകള്‍ ഇവ ലോകത്തെ ഭരിക്കുന്ന ദേവന്മാരായി അവര്‍ കരുതി.
3: അവയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച് മനുഷ്യരവയെ ദേവന്മാരായി സങ്കല്പിച്ചെങ്കില്‍, അവയെക്കാള്‍ ശ്രേഷ്ഠനാണ് അവയുടെ കര്‍ത്താവെന്ന് അവര്‍ ഗ്രഹിക്കട്ടെ! സൗന്ദര്യത്തിന്റെ സ്രഷ്ടാവാണ് അവയുണ്ടാക്കിയത്.
4: അവയുടെ ശക്തിയും പ്രവര്‍ത്തനവും മനുഷ്യരെ വിസ്മയിപ്പിച്ചെങ്കില്‍, അവയുടെ സ്രഷ്ടാവ് എത്രയോ കൂടുതല്‍ ശക്തനെന്ന് അവയില്‍നിന്ന് അവര്‍ ധരിക്കട്ടെ!
5: സൃഷ്ടികളുടെ ശക്തിസൗന്ദര്യങ്ങളില്‍നിന്ന് അവയുടെ സ്രഷ്ടാവിന്റെ ശക്തിസൗന്ദര്യങ്ങളെക്കുറിച്ചറിയാം.
6: ദൈവത്തെയന്വേഷിക്കുകയും കണ്ടെത്താനിച്ഛിക്കുകയും ചെയ്യുമ്പോഴാകാം അവര്‍ വ്യതിചലിക്കുന്നത്. അവരെ തികച്ചും കുറ്റപ്പെടുത്താന്‍ വയ്യാ.
7: അവിടുത്തെ സൃഷ്ടികളുടെമദ്ധ്യേ ജീവിച്ച്, അവര്‍ അന്വേഷണം തുടരുകയാണ്, ദൃശ്യവസ്തുക്കള്‍ മനോഹരമാകയാല്‍ അവരതില്‍ പ്രത്യാശയര്‍പ്പിക്കുന്നു;
8: എങ്കിലും, അവര്‍ക്കു ന്യായീകരണമില്ല.
9: ലോകത്തെയാരാഞ്ഞ് ഇത്രയുമറിയാന്‍കഴിഞ്ഞെങ്കില്‍ ഇവരുടെയെല്ലാം ഉടയവനെ കണ്ടെത്താന്‍ വൈകുന്നതെന്തുകൊണ്ട്?
10: സ്വര്‍ണ്ണം, വെള്ളി ഇവയില്‍ നിര്‍മ്മിച്ച രൂപങ്ങളെയോ മൃഗങ്ങളുടെ രൂപങ്ങളെയോ, പണ്ടെങ്ങോ നിര്‍മ്മിച്ച നിരുപയോഗമായ ശിലയെയോ ദേവന്മാരാക്കി നിര്‍ജ്ജീവമായ അവയില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ നില ശോചനീയമാണ്.
11: മരത്തില്‍പ്പണിയുന്ന വിദഗ്ധശില്പി എളുപ്പം മുറിക്കാവുന്ന മരമറുത്ത് തൊലിനീക്കി ഉപയോഗപ്രദമായ പാത്രങ്ങളുണ്ടാക്കുന്നു.
12: തള്ളിക്കളഞ്ഞകഷണങ്ങള്‍ കത്തിച്ച്, ഭക്ഷണം പാകംചെയ്ത്, നിറയെ തിന്നുന്നു.
13: നിരുപയോഗമായി ശേഷിക്കുന്ന വളഞ്ഞുപിരിഞ്ഞ മുട്ടുകള്‍നിറഞ്ഞ കഷണമെടുത്ത് സൂക്ഷ്മതയോടെ കൊത്തുപണിചെയ്തു വിശ്രമസമയംപോക്കുന്നു. അങ്ങനെ അതിനു മനുഷ്യരൂപം നല്കുന്നു.
14: അഥവാ, ഏതെങ്കിലും ക്ഷുദ്രമൃഗത്തിന്റെ രൂപംകൊത്തി ചായംപൂശി ചെമപ്പിച്ച്, കുറവുകള്‍ ചായംകൊണ്ടു മറയ്ക്കുന്നു.
15: അവന്‍ അതുചിതമായ സ്ഥാനത്ത്, ഭിത്തിയില്‍ ആണികൊണ്ടുറപ്പിക്കുന്നു.
16: അത്, അതിനെത്തന്നെ സംരക്ഷിക്കാന്‍ ശക്തിയില്ലാത്തതായതുകൊണ്ട്, പരസഹായം വേണമെന്നറിയാവുന്നതുകൊണ്ട്, അവന്‍ അതു വീണുപോകാതെ ശ്രദ്ധിക്കുന്നു.
17: എങ്കിലും സമ്പത്തിനും വിവാഹത്തിനും മക്കള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നിര്‍ജ്ജീവമായ അതിനെ വിളിച്ചപേക്ഷിക്കാന്‍ അവനു ലജ്ജയില്ല.
18: ആരോഗ്യത്തിനു ദുര്ബ്ബലവസ്തുവിനോടും, ജീവന് നിര്ജ്ജീവവസ്തുവിനോടും, സഹായത്തിന് അനുഭവജ്ഞാനമില്ലാത്തതിനോടും, യാത്രാമംഗളത്തിന് അചരവസ്തുവിനോടും, അവന്‍ പ്രാര്‍ത്ഥിക്കുന്നു.
19: ധനസമ്പാദനത്തിനും ജോലിക്കും പ്രവൃത്തികളിലുള്ള വിജയത്തിനുംവേണ്ടിയുള്ള ശക്തിക്ക്, ശക്തിഹീനമായ കരത്തോടു പ്രാര്‍ത്ഥിക്കുന്നു.
അദ്ധ്യായം 14
1: കോളുകൊണ്ട സമുദ്രത്തില്‍ യാത്രയ്‌ക്കൊരുങ്ങുന്നവന്‍ താനിരിക്കുന്ന കപ്പലിനെക്കാള്‍ അതിദുര്‍ബ്ബലമായ തടിക്കഷണത്തോടു പ്രാര്‍ത്ഥിക്കുന്നു.
2: ആ യാനപാത്രത്തിനു രൂപംനല്കിയതു ലാഭേച്ഛയാണ്. ജ്ഞാനമാണ് അതിന്റെ ശില്പി.
3: പിതാവേ, അങ്ങയുടെ പരിപാലനയാണ് അതിനെ നയിക്കുന്നത്. അവിടുന്നു കടലില്‍ അതിനൊരു പാത നല്കി, തിരകള്‍ക്കിടയിലൂടെ ഒരു സുരക്ഷിതമാര്‍ഗ്ഗം.
4: അങ്ങനെ അവിദഗ്ദ്ധനും കടല്‍യാത്രചെയ്യാമെന്നു വരുമാറ്, ഏതാപത്തിലുംനിന്നു രക്ഷിക്കാന്‍ അങ്ങേയ്ക്കു കഴിയുമെന്നുകാണിച്ചു.
5: അങ്ങയുടെ ജ്ഞാനത്തിന്റെ പ്രവൃത്തികള്‍ നിഷ്ഫലമാകരുതെന്നത് അങ്ങയുടെ ഹിതമാണ്. മനുഷ്യര്‍ തീരെ ചെറിയ തടിക്കഷണത്തില്‍പോലും ജീവിതരക്ഷയുറപ്പിച്ച് തിരകളിലൂടെ ചങ്ങാടത്തില്‍ സുരക്ഷിതരായി കരയ്ക്കടുക്കുന്നു.
6: പണ്ട്, ഗര്‍വ്വിഷ്ഠരായ മല്ലന്മാര്‍ നശിക്കുമ്പോള്‍, ലോകത്തിന്റെ പ്രത്യാശാപാത്രങ്ങള്‍ ഒരു പേടകത്തിലഭയംതേടി. അങ്ങയുടെ കരങ്ങളാല്‍ നയിക്കപ്പെട്ട അവര്‍ ലോകത്തില്‍ പുതിയ തലമുറയുടെ വിത്തവശേഷിപ്പിച്ചു.
7: നീതിനിര്‍വ്വഹണത്തിനുതകിയ പേടകം അനുഗൃഹീതമാണ്.
8: കരനിര്‍മ്മിത വിഗ്രഹം ശപിക്കപ്പെട്ടതാണ്. അതു നിര്‍മ്മിച്ചവനും ശപിക്കപ്പെട്ടവന്‍; കാരണം, അവന്‍ ആ നശ്വരവസ്തു നിര്‍മ്മിച്ച്, അതിനെ ദേവനെന്നുവിളിച്ചു.
9: അധര്‍മ്മിയെയും അവന്റെ അധര്‍മ്മത്തെയും ദൈവം ഒന്നുപോലെ വെറുക്കുന്നു.
10: ശില്പത്തോടൊപ്പം ശില്പിയെയും അവിടുന്നു ശിക്ഷിക്കും.
11: ജനതകളുടെ വിഗ്രഹങ്ങള്‍ക്കും ശിക്ഷയുണ്ടാകും, ദൈവസൃഷ്ടിയുടെ ഭാഗമെങ്കിലും അവ മ്ലേച്ഛതയും മനസ്സിനു പ്രലോഭനവും മൂഢന്മാരുടെ പാദങ്ങള്‍ക്കു കെണിയുമായിത്തീര്‍ന്നിരിക്കുന്നു.
12: വിഗ്രഹനിര്‍മ്മാണ ചിന്തയാണ് അവിശ്വസ്തതയുടെ ആരംഭം. അവയുടെ കണ്ടുപിടിത്തമാണു ജീവിതത്തെ ദുഷിപ്പിച്ചത്.
13: അവ ആദിമുതലുള്ളതോ അവസാനംവരെ നിലനില്ക്കുന്നതോ അല്ല.
14: മനുഷ്യന്റെ മിഥ്യാഭിമാനത്തിന്റെ ഫലമായി അവ ലോകത്തില്‍ പ്രവേശിച്ചു; അവയുടെ പെട്ടെന്നുള്ള തിരോധാനം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
15: അകാലത്തില്‍ പുത്രന്‍ മരിച്ച ദുഃഖംഗ്രസിച്ച പിതാവ്, തന്നില്‍നിന്ന് അപഹരിക്കപ്പെട്ട മകന്റെ പ്രതിമയുണ്ടാക്കി, മൃതശരീരം മാത്രമായിരുന്നവനെ ഇതാ ദേവനായി വണങ്ങുകയും തന്റെ പിന്‍ഗാമികള്‍ക്കു വ്രതാനുഷ്ഠാനങ്ങള്‍ രഹസ്യമായി നിശ്ചയിച്ചുകൊടുക്കുകയും ചെയ്യുന്നു.
16: കാലാന്തരത്തില്‍ പ്രാബല്യം ലഭിച്ച ഒരു ദുരാചാരം നിയമമായിത്തീരുകയും രാജകല്പനപ്രകാരം ജനങ്ങള്‍ കൊത്തുവിഗ്രഹങ്ങളെ ആരാധിച്ചുപോരുകയും ചെയ്തു.
17: വിദൂരസ്ഥരായ രാജാക്കന്മാരെ നേരിട്ടു വണങ്ങി സ്തുതിക്കാനിച്ഛിച്ചവര്‍ രാജപ്രതിമയുണ്ടാക്കി. രാജാക്കന്മാര്‍ അകന്നു ജീവിച്ചിരുന്നതിനാല്‍ അവരുടെ സന്നിധിയിലെത്തി വണങ്ങാന്‍ കഴിയാതെവന്ന ജനങ്ങള്‍, തങ്ങള്‍ ആദരിക്കുന്ന രാജാവിന്റെ രൂപം ഭാവനചെയ്ത്, ദൃഷ്ടിഗോചരമായ ബിംബമുണ്ടാക്കി. അങ്ങനെ, തങ്ങളുടെ ആവേശത്തില്‍ അവര്‍, അദൃശ്യനെങ്കിലും അടുത്തുള്ളവനെപ്പോലെ അവനെ സ്തുതിച്ചു.
18: ക്രമേണ ഉത്കര്‍ഷേച്ഛുവായ ശില്പി, രാജാവിനെ അറിയാത്തവരിലും ഈ ആരാധന പ്രചരിപ്പിക്കാന്‍ ഉത്സാഹിച്ചു.
19: രാജാവിനെ പ്രസാദിപ്പിക്കാനാവാം അവന്‍ രാജാവിന്റെ രൂപം, കൂടുതല്‍ സുന്ദരമായുണ്ടാക്കാന്‍ കൗശലംകാണിച്ചത്.
20: ശില്പത്തിന്റെ വശ്യതയില്‍ ആകൃഷ്ടരായ ജനങ്ങള്‍ അല്പംമുമ്പു മനുഷ്യനായി ബഹുമാനിച്ച വ്യക്തിയെ, ഇതാ, ആരാധനാവിഷയമായി കണക്കാക്കുന്നു.
21: ഇതു മനുഷ്യവര്‍ഗ്ഗത്തിന് ഒളിഞ്ഞിരിക്കുന്ന കെണിയായിത്തീര്‍ന്നു. നിര്‍ഭാഗ്യത്തിന്റെയോ, രാജാധികാരത്തിന്റെയോ അടിമത്തത്തില്‍പ്പെട്ട മനുഷ്യര്‍ കല്ലിലോ തടിയിലോ നിര്‍മ്മിക്കപ്പെട്ട വസ്തുക്കള്‍ക്ക് ഒരിക്കലും വിളിക്കാന്‍പാടില്ലാത്ത പേരുനല്കി.
22: ദൈവത്തെക്കുറിച്ചുള്ള അറിവില്‍ അവര്‍ക്കു തെറ്റുപറ്റിയെന്നുമാത്രമല്ല, സംഘര്‍ഷത്തില്‍ ജീവിക്കുന്ന അവര്‍ ആ വലിയ തിന്മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്തു.
23: ശിശുബലിയും ഗൂഢാനുഷ്ഠാനങ്ങളും വിചിത്രാചാരങ്ങളോടെയുള്ള മദിരോത്സവങ്ങളും നടത്തിയാലും
24: അവര്‍ തങ്ങളുടെ ജീവിതമോ വിവാഹമോ പാവനമായി സൂക്ഷിക്കുന്നില്ല, പകരം അവര്‍ പരസ്പരം ചതിയില്‍ വധിക്കുകയോ വ്യഭിചാരത്താല്‍ ദുഃഖിപ്പിക്കുകയോ ചെയ്യുന്നു.
25 - 26: രക്തച്ചൊരിച്ചില്‍, കൊല, മോഷണം, ചതി, അഴിമതി, അവിശ്വസ്തത, കലാപം, സത്യലംഘനം, ശരിയേതെന്നുള്ള ആശയക്കുഴപ്പം, കൃതഘ്നത, ദൂഷണം, ലൈംഗികവൈകൃതം, വിവാഹത്തകര്‍ച്ച, വ്യഭിചാരം, വിഷയാസക്തി ഇവ നടമാടുന്നു. 27: പേരുപറയാന്‍കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകളുടെയും ആരംഭവും കാരണവും അവസാനവും.
28: അവയെ ആരാധിക്കുന്നവര്‍ മദോന്മത്തരാവുകയും നുണകള്‍ പ്രവചിക്കുകയും നീതികേടായി ജീവിക്കുകയും കൂസലെന്നിയേ സത്യം ലംഘിക്കുകയും ചെയ്യുന്നു;
29: നിര്‍ജ്ജീവ വിഗ്രഹങ്ങളില്‍ പ്രത്യാശയര്‍പ്പിച്ച്, അവര്‍ ഉപദ്രവമുണ്ടാവുകയില്ലെന്ന പ്രതീക്ഷയോടെ, നീചപ്രതിജ്ഞകള്‍ ചെയ്യുന്നു;
30: വിഗ്രഹങ്ങള്‍ക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ച്, അവര്‍ ദൈവത്തെക്കുറിച്ചു തെറ്റായ ധാരണകള്പുലര്ത്തി, വിശുദ്ധിയോടുള്ള അവജ്ഞമൂലം കള്ളസത്യം ചെയ്തു. ഈ രണ്ടു കാര്യങ്ങള്‍ക്കും അവര്‍ ഉചിതമായ ശിക്ഷയനുഭവിക്കും.
31: മനുഷ്യര്‍ എന്തിന്റെപേരില്‍ സത്യംചെയ്യുന്നോ അതിന്റെ ശക്തിയല്ല, പ്രത്യുത, പാപത്തിന്റെ ന്യായമായ ശിക്ഷയാണ് അധാര്‍മ്മികരുടെ അതിക്രമങ്ങളെ നിരന്തരം പിന്തുടരുന്നത്.
അദ്ധ്യായം 15
1: ഞങ്ങളുടെ ദൈവമേ, അവിടുന്നു ദയാലുവും വിശ്വസ്തനും ക്ഷമാശീലനുമാണ്. അവിടുന്നെല്ലാറ്റിനെയും കൃപയോടെ പരിപാലിക്കുന്നു.
2: ഞങ്ങള്‍ പാപികളെങ്കിലും അങ്ങയുടെ ജനമാണ്; ഞങ്ങള്‍ അവിടുത്തെ ശക്തിയറിയുന്നു. അങ്ങു ഞങ്ങളെ, സ്വന്തമായി കണക്കാക്കിയെന്നറിയുന്നതിനാല്‍ ഞങ്ങള്‍ പാപം ചെയ്യുകയില്ല;
3: അങ്ങയെ അറിയുന്നതാണു നീതിയുടെ പൂര്‍ണ്ണത. അങ്ങയുടെ ശക്തിയറിയുന്നതാണ് അമര്‍ത്ത്യതയുടെ ആരംഭം.
4: മനുഷ്യന്റെ കരവേലയുടെ ദുഷ്പ്രേരണയോ, ചിത്രകാരന്റെ നിഷ്ഫലയത്നമായ നാനാവര്‍ണാഞ്ചിതമായ ചിത്രങ്ങളോ ഞങ്ങളെ വ്യതിചലിപ്പിക്കുകയില്ല.
5: അവയുടെ രൂപം, മൂഢരെ ആവേശംകൊള്ളിക്കുന്നു. നിര്‍ജ്ജീവ വിഗ്രഹങ്ങളുടെ ജഡരൂപം അവരെ മോഹിപ്പിക്കുന്നു.
6: അവ നിര്‍മ്മിക്കുകയോ ആഗ്രഹിക്കുകയോ ആരാധിക്കുകയോചെയ്യുന്നവര്‍ തിന്മയുടെ കമിതാക്കളാണ്; അവയില്ക്കവിഞ്ഞ ഒന്നിലുമാശ്രയിക്കാന്‍ അവര്‍ക്കര്‍ഹതയില്ല.
7: കുശവന്‍ കളിമണ്ണുകുഴച്ച്, കിണഞ്ഞുപരിശ്രമിച്ച്, ഉപയോഗയോഗ്യമായ പാത്രങ്ങളുണ്ടാക്കുന്നു. ഒരേ മണ്ണില്‍നിന്ന്, ഒരേ രീതിയില്‍ അവന്‍ ശുദ്ധവും അശുദ്ധവുമായ ഉപയോഗങ്ങള്‍ക്കു പാത്രങ്ങളുണ്ടാക്കുന്നു; ഓരോന്നിന്റെയും ഉപയോഗം അവനാണു നിര്‍ണ്ണയിക്കുന്നത്. 8: അല്പകാലം മുമ്പു മണ്ണുകൊണ്ടു നിര്‍മ്മിക്കപ്പെട്ടവനും, അല്പകാലം കഴിയുമ്പോള്‍, തനിക്കു കടമായി ലഭിച്ച ആത്മാവിനെ, ദാതാവ് ആവശ്യപ്പെടുമ്പോള്‍ തിരിച്ചേല്പിച്ചു മണ്ണിലേക്കു മടങ്ങേണ്ടവനുമായ മനുഷ്യനാണ്, വിഫലമായി അതേ മണ്ണില്‍നിന്നു വ്യാജദൈവത്തെ മെനയുന്നത്.
9: തനിക്കു മരണമുണ്ടെന്നോ തന്റെ ജീവിതം ഹ്രസ്വമെന്നോ അവന്‍ ചിന്തിക്കുന്നില്ല. എന്നാലവന്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ പണിയുന്നവരോടു മത്സരിക്കുന്നു; ചെമ്പുപണിക്കാരെയനുകരിക്കുന്നു. വ്യാജദൈവങ്ങളെയുണ്ടാക്കുന്നതിലഭിമാനിക്കുന്നു. 10: അവന്റെ ഹൃദയം ചാമ്പലും, പ്രത്യാശ കുപ്പയെക്കാള്‍ വിലകുറഞ്ഞതും, ജീവിതം കളിമണ്ണിനെക്കാള്‍ നിസ്സാരവുമാണ്.
11: തന്നെ സൃഷ്ടിക്കുകയും പ്രവര്‍ത്തനനിരതമായ ആത്മാവിനാല്‍ പ്രചോദിപ്പിക്കുകയും ജീവചൈതന്യത്തെ തന്നിലേക്കു പ്രവേശിപ്പിക്കുകയുംചെയ്ത ദൈവത്തെയറിയാന്‍ അവന്‍ വിസമ്മതിച്ചു.
12: നമ്മുടെ അസ്തിത്വത്തെ അലസവിനോദമായും ജീവിതത്തെ ആദായകരമായ ഉത്സവമായും പരിഗണിച്ചു. ഹീനമാര്‍ഗ്ഗങ്ങളിലൂടെപോലും മനുഷ്യനുകഴിയുന്നത്ര പണം സമ്പാദിക്കണമെന്നാണ് അവന്‍ പറയുന്നത്.
13: ജഡപദാര്‍ത്ഥത്തില്‍നിന്നു ദുര്‍ബ്ബലപാത്രങ്ങളും കൊത്തുവിഗ്രഹങ്ങളും നിര്‍മ്മിക്കുമ്പോള്‍ താന്‍ പാപംചെയ്യുകയാണെന്ന് അവന്‍ എല്ലാവരെയുംകാള്‍ നന്നായറിയുന്നുണ്ട്.
14: ശിശുക്കളുടേതിനെക്കാളും ബുദ്ധിഹീനവും ശോചനീയവുമാണ്, അങ്ങയുടെ ജനത്തെ മര്‍ദ്ദിക്കുന്ന ശത്രുക്കളുടെ നില.
15: കാഴ്ചയില്ലാത്ത കണ്ണുകളും ശ്വസിക്കാത്ത നാസാരന്ധ്രങ്ങളും കേള്‍ക്കാത്ത ചെവികളും സ്പര്‍ശനം സാദ്ധ്യമല്ലാത്ത വിരലുകളും നടക്കാനുപകരിക്കാത്ത പാദങ്ങളുമുള്ള മ്ലേച്ഛവിഗ്രഹങ്ങള്‍ ദേവന്മാരാണെന്ന് അവര്‍ വിചാരിക്കുന്നു.
16: വായ്പവാങ്ങിയ ചൈതന്യംമാത്രമുള്ള മനുഷ്യനുണ്ടാക്കിയതാണവ. തന്നെപ്പോലെതന്നെയുള്ള ദൈവത്തെ സൃഷ്ടിക്കുക ഒരുവനും സാദ്ധ്യമല്ലല്ലോ. അവന്‍ മര്‍ത്ത്യനാണ്,
17: അവന്റെ അനുസരണമില്ലാത്ത കരങ്ങള്‍ നിര്‍മ്മിക്കുന്നതും മൃതമാണ്. അവന്‍ ആരാധിക്കുന്ന വസ്തുക്കളെക്കാള്‍ അവന്‍ ഉത്കൃഷ്ടനാണ്; അവനു ജീവനുണ്ട്, അവയ്ക്കതില്ല.
18: അങ്ങയുടെ ജനത്തിന്റെ വൈരികള്‍ നികൃഷ്ട ജന്തുക്കളെപ്പോലും ആരാധിക്കുന്നു. ബുദ്ധിഹീനത നോക്കുമ്പോള്‍ അവ മറ്റുള്ള എല്ലാറ്റിനെയുംകാള്‍ മോശമാണ്.
19: മൃഗങ്ങളെന്നനിലയ്ക്കുപോലും അവ കാഴ്ചയില്‍ അനാകര്‍ഷകമാണ്. ദൈവത്തിന്റെ മതിപ്പോ അനുഗ്രഹമോ അവയെ സ്പര്‍ശിച്ചിട്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ