അദ്ധ്യായം 16
ദുഷ്ടനു ശിക്ഷ
1: കൊള്ളരുതാത്ത മക്കളുടെ കൂട്ടത്തെയാഗ്രഹിക്കരുത്; ദൈവഭയമില്ലാത്ത പുത്രരിലാനന്ദിക്കുകയുമരുത്.
2: ദൈവഭയമില്ലാത്ത പുത്രര്‍ പെരുകുമ്പോള്‍ ആനന്ദിക്കരുത്.
3: അവരുടെ ദീര്‍ഘായുസ്സിലും എണ്ണത്തിലും നിന്റെ പ്രതീക്ഷകളര്പ്പിക്കേണ്ടാ; കാരണം, ദൈവഭയമുള്ള ഒരുവന്‍, ആയിരം പാപികളെക്കാള്‍ മെച്ചമാണ്. ദൈവഭയമില്ലാത്ത മക്കളുണ്ടാകുന്നതിനെക്കാള്‍ഭേദം, അനപത്യനായി മരിക്കുന്നതാണ്.
4: വിവേകമുള്ള ഒരുവനാല്‍ നഗരം ജനനിബിഡമാകും; നിയമനിഷ്ഠയില്ലാത്ത ഒരു വര്‍ഗ്ഗംവഴി അതു ശൂന്യമാകും.
5: ഇങ്ങനെയുള്ള പലതുമെന്റെ കണ്ണു കണ്ടിട്ടുണ്ട്; ഇതിനെക്കാള്‍ വലുത്, എന്റെ ചെവി കേട്ടിട്ടുമുണ്ട്.
6: പാപികള്‍ സംഘംചേരുമ്പോള്‍, അഗ്നി ജ്വലിക്കുന്നു; അനുസരണയില്ലാത്ത ജനത, ക്രോധമാളിക്കത്തിക്കുന്നു;
7: സ്വശക്തിയില്‍ വിശ്വസിച്ച്, ദൈവത്തോടു മത്സരിച്ച പുരാതനമല്ലന്മാരോട് അവിടുന്നു ക്ഷമിച്ചില്ല.
8: ലോത്തിന്റെ അയല്‍ക്കാരെ, അഹങ്കാരംനിമിത്തം അവിടുന്നു വെറുത്തു; അവരെ വെറുതെ വിട്ടില്ല.
9: നാശത്തിനുഴിഞ്ഞിട്ട്, പാപംമൂലം തൂത്തെറിയപ്പെട്ട ജനത്തോട് അവിടുന്നു കരുണകാണിച്ചില്ല.
10: കലാപത്തിനണിനിരന്ന ആറുലക്ഷം ദുര്‍വാശിക്കാരോടും അവിടുന്നു കരുണകാണിച്ചില്ല.
11: ദുശ്ശാഠ്യക്കാരന്‍ ഒരുവനേയുള്ളുവെങ്കിലും അവന്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നെങ്കില്‍, അദ്ഭുതമാണ്; കരുണയും കോപവും കര്‍ത്താവിനോടുകൂടെയുണ്ട്; ക്ഷമിക്കുമ്പോഴും ക്രോധംചൊരിയുമ്പോഴും അവിടുത്തെ ശക്തിയാണു പ്രകടമാകുന്നത്.
12: അവിടുത്തെ കാരുണ്യംപോലെതന്നെ ശിക്ഷയും വലുതാണ്; പ്രവൃത്തികള്‍ക്കനുസരണമായി അവിടുന്നു മനുഷ്യനെ വിധിക്കുന്നു.
13: കൊള്ളമുതലുമായി പാപി രക്ഷപെടുകയില്ല; ദൈവഭക്തന്റെ ക്ഷമ, വൃഥാ ആവുകയുമില്ല.
14, 15 : കരുണകാണിക്കാന്‍ കര്‍ത്താവവസരംകണ്ടെത്തും;
16: പ്രവൃത്തികള്‍ക്കൊത്ത പ്രതിഫലം ഓരോരുത്തനും ലഭിക്കും.
17: ഇങ്ങനെ പറയരുത്: ഞാന്‍ കര്‍ത്താവില്‍നിന്നു മറഞ്ഞിരിക്കും, ഉന്നതത്തില് ആരെന്നെ ഓര്‍ക്കും? അനേകമാളുകളുടെയിടയില് ഞാന്‍ ശ്രദ്ധിക്കപ്പെടുകയില്ല. നിസ്സീമമായ സൃഷ്ടികളുടെയിടയില്‍ ഞാനാരാണ്?
18: സ്വര്‍ഗ്ഗവും സ്വര്‍ഗാധിസ്വര്‍ഗ്ഗവും ആഴവും ഭൂമിയും അവിടുത്തെ സന്ദര്‍ശനത്തില്‍ വിറകൊള്ളും.
19: പര്‍വ്വതങ്ങളും ഭൂമിയുടെ അടിസ്ഥാനങ്ങളും അവിടുത്തെ നോട്ടത്തില്‍ക്കുലുങ്ങും.
20: ഇതെപ്പറ്റിയാരും ധ്യാനിക്കുന്നില്ല; അവിടുത്തെ മാര്‍ഗ്ഗങ്ങളെപ്പറ്റി ആരും ചിന്തിക്കുന്നില്ല.
21: മനുഷ്യദൃഷ്ടിക്കു ഗോചരമല്ലാത്ത കൊടുങ്കാറ്റുപോലെ അവിടുത്തെ മിക്ക പ്രവൃത്തികളും മറഞ്ഞിരിക്കുന്നു.
22: അവിടുത്തെ നീതിയുക്തമായ പ്രവൃത്തികള്‍ ആരു പ്രഘോഷിക്കും? ആരവയ്ക്കുവേണ്ടി കാത്തിരിക്കും? പ്രതിഫലത്തിന്റെ ദിനം വിദൂരത്താണ്.
23: ഇങ്ങനെയാണു വിവേകശൂന്യന്‍ വിചാരിക്കുന്നത്, ബുദ്ധിശൂന്യന് മൂഢമായി ചിന്തിക്കുന്നു.
മനുഷ്യനും പ്രപഞ്ചവും
24: മകനേ, ഞാന്‍ പറയുന്നതു കേട്ടു ജ്ഞാനമാര്ജ്ജിക്കുക; എന്റെ വാക്കു സൂക്ഷ്മമായി മനസ്സിലാക്കുക.
25: സൂക്ഷ്മതയുള്ള ഉപദേശവും ജ്ഞാനവുമാണു ഞാന്‍ നല്കുന്നത്.
26: ആദിയില്‍ കര്‍ത്താവു സൃഷ്ടിച്ചപ്പോള്‍ സൃഷ്ടികളുടെ കര്‍മ്മരംഗവും നിര്‍ണ്ണയിച്ചു.
27: ശാശ്വതമായ ക്രമത്തിലാണവയെ സംവിധാനംചെയ്തത്; അതു ഭാവിതലമുറകള്‍ക്കും ബാധകമാണ്; അവയ്ക്കു വിശപ്പോ ക്ഷീണമോ ഇല്ല; ഒരിക്കലുമവ കര്‍മ്മത്തില്‍നിന്നു വിരമിക്കുന്നില്ല.
28: അവ പരസ്പരം തിക്കിത്തിരക്കുന്നില്ല. അവ ഒരിക്കലും അവിടുത്തെ വാക്കു ധിക്കരിക്കുന്നില്ല.
29: കര്‍ത്താവു ഭൂമിയെ നോക്കുകയും തന്റെ നന്മകള്‍കൊണ്ട് അതിനെ നിറയ്ക്കുകയും ചെയ്തു.
30: എല്ലാവിധ ജീവജാലങ്ങളെയുംകൊണ്ട് അവിടുന്നതിന്റെ ഉപരിതലം നിറച്ചു; അവ മണ്ണിലേക്കു മടങ്ങും.
അദ്ധ്യായം 17
1: കര്‍ത്താവു മനുഷ്യരെ മണ്ണില്‍നിന്നു സൃഷ്ടിക്കുകയും അതിലേക്കുതന്നെ മടക്കിയയയ്ക്കുകയും ചെയ്തു.
2: ചുരുങ്ങിയകാലംമാത്രം അവിടുന്നു മനുഷ്യര്‍ക്കു നല്കി; എന്നാല്‍, ഭൂമിയിലുള്ള സകലത്തിന്റെയുംമേല്‍ അവര്‍ക്കധികാരം കൊടുത്തു.
3: അവിടുന്നവര്‍ക്ക്, തന്റെ ശക്തിക്കു സദൃശമായ ശക്തിനല്‍കുകയും തന്റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു.
4: എല്ലാ ജീവജാലങ്ങളിലും അവരെക്കുറിച്ചുള്ള ഭീതി അവിടുന്നുളവാക്കി;
5: മൃഗങ്ങളുടെയും പക്ഷികളുടെയുംമേല്‍ അവിടുന്നവര്‍ക്ക് അധികാരം നല്കി.
6: അവിടുന്നവര്‍ക്കു നാവും കണ്ണുകളും ചെവികളും ചിന്തിക്കാന്‍ മനസ്സും നല്കി.
7: അവിടുന്ന്, അറിവും വിവേകവുംകൊണ്ട് അവരെ നിറയ്ക്കുകയും നന്മയും തിന്മയും അവര്‍ക്കു കാണിച്ചുകൊടുക്കുകയും ചെയ്തു.
8, 9 : തന്റെ പ്രവൃത്തികളുടെ മഹത്വം അവര്‍ കാണുന്നതിന്, അവിടുന്നു തന്റെ പ്രകാശം അവരുടെ ഹൃദയങ്ങളില്‍ നിറച്ചു.
10: അവരവിടുത്തെ പ്രവൃത്തികളുടെ മഹത്വം പ്രഖ്യാപിച്ച്, അവിടുത്തെ വിശുദ്ധനാമം സ്തുതിക്കും.
11: അവിടുന്നവരുടെമേല്‍ ജ്ഞാനം വര്‍ഷിക്കുകയും ജീവന്റെ നിയമം അവര്‍ക്കു നല്കുകയും ചെയ്തു.
12: അവിടുന്നവരുമായി ശാശ്വതമായ ഒരുടമ്പടിയുറപ്പിക്കുകയും തന്റെ നീതിവിധികള്‍ അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്തു.
13: അവരുടെ കണ്ണുകള്‍, അവിടുത്തെ മഹത്വപൂര്‍ണ്ണമായ പ്രതാപം ദര്‍ശിക്കുകയും അവരുടെ കാതുകള്‍, അവിടുത്തെ നാദത്തിന്റെ മഹിമ ആസ്വദിക്കുകയും ചെയ്തു.
14: എല്ലാ അനീതികള്‍ക്കുമെതിരേ ജാഗരൂകത പാലിക്കുവിനെന്ന് അവിടുന്നവരോടു പറഞ്ഞു: അയല്‍ക്കാരനോടുള്ള കടമ, അവിടുന്ന് ഓരോരുത്തരെയും പഠിപ്പിച്ചു.
15: അവരുടെ മാര്‍ഗ്ഗങ്ങള്‍ എപ്പോഴും അവിടുത്തെ മുമ്പിലുണ്ട്;
16: അവിടുത്തെ ദൃഷ്ടികളില്‍നിന്നതു മറഞ്ഞിരിക്കുകയില്ല.
17: ഓരോ രാജ്യത്തിനും അവിടുന്നു ഭരണാധികാരിയെ നല്കി;
18: എന്നാല്‍ ഇസ്രായേലിനെ സ്വന്തംഅവകാശമായി തിരഞ്ഞെടുത്തു.
19: അവരുടെ പ്രവൃത്തികള്‍ അവിടുത്തെ മുമ്പില്‍ സൂര്യപ്രകാശംപോലെ വ്യക്തമാണ്; അവരുടെ മാര്‍ഗ്ഗങ്ങളില്‍ അവിടുത്തെ ദൃഷ്ടി പതിഞ്ഞിരിക്കുന്നു.
20: അവരുടെ അകൃത്യങ്ങള്‍ കര്‍ത്താവില്‍നിന്നു മറഞ്ഞിരിക്കുന്നില്ല;
21: അവരുടെ പാപങ്ങള്‍ കര്‍ത്താവു വീക്ഷിക്കുന്നു.
22: മനുഷ്യന്റെ ദാനധര്‍മ്മത്തെ, മുദ്രമോതിരത്തെയെന്നപോലെ കര്‍ത്താവു വിലമതിക്കുന്നു; അവന്റെ കാരുണ്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ അവിടുന്നു കരുതുന്നു.
23: അവിടുന്നവരോടു പകരംചോദിക്കും; അവരുടെ പ്രതിഫലം, അവരുടെ ശിരസ്സില്‍പ്പതിക്കും.
അനുതപിക്കുക
24: പശ്ചാത്തപിക്കുന്നവര്‍ക്കു തിരിച്ചുവരാന്‍ അവിടുന്നവസരം നല്‍കും; ചഞ്ചലഹൃദയര്ക്കു പിടിച്ചുനില്ക്കാന്‍ അവിടുന്നു പ്രോത്സാഹനംനല്കും.
25: കര്‍ത്താവിലേക്കു തിരിഞ്ഞു പാപം പരിത്യജിക്കുവിന്‍; അവിടുത്തെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുകയും അകൃത്യങ്ങള്‍ പരിത്യജിക്കുകയുംചെയ്യുവിന്‍.
26: അത്യുന്നതനിലേക്കു തിരിയുകയും അകൃത്യങ്ങളുപേക്ഷിക്കുകയും മ്ലേച്ഛതകളെ കഠിനമായി വെറുക്കുകയുംചെയ്യുവിന്‍.
27: ജീവിക്കുന്നവര്‍ അത്യുന്നതനു സ്തുതിഗീതം പാടുന്നതുപോലെ പാതാളത്തില്‍ ആരവിടുത്തെ സ്തുതിക്കും?
28: അസ്തിത്വമില്ലാത്തവനില്നിന്നെന്നപോലെ, മനുഷ്യന്‍ മരിക്കുമ്പോള്‍, അവന്റെ സ്തുതികള്‍ നിലയ്ക്കുന്നു; ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നവരാണു കര്‍ത്താവിനെ സ്തുതിക്കുന്നത്.
29: കര്‍ത്താവു തന്റെയടുക്കലേക്കു തിരിയുന്നവരോടു പ്രദര്‍ശിപ്പിക്കുന്ന കാരുണ്യവും ക്ഷമയും എത്രവലുതാണ്!
30: മനുഷ്യന്‍ അമര്‍ത്യനല്ലാത്തതുകൊണ്ട് എല്ലാമവനു പ്രാപ്യമല്ല.
31: സൂര്യനെക്കാള്‍ ശോഭയുള്ളതെന്തുണ്ട്? എന്നിട്ടും അതിന്റെ പ്രകാശമസ്തമിക്കുന്നു. അതുപോലെ മാംസവും രക്തവുമായ മനുഷ്യന്‍, തിന്മ നിരൂപിക്കുന്നു.
32: കര്‍ത്താവു സ്വര്‍ഗ്ഗത്തിലെ സൈന്യങ്ങളെയണിനിരത്തുന്നു; എന്നാല്‍, മനുഷ്യന്‍ പൊടിയും ചാരവുമാണ്.
അദ്ധ്യായം 18
ദൈവത്തിന്റെ മഹത്വം
1: എന്നേക്കും ജീവിക്കുന്നവന്‍ പ്രപഞ്ചം സൃഷ്ടിച്ചു.
2: കര്‍ത്താവു മാത്രമാണു നീതിമാന്‍.
3: അവിടുത്തെ പ്രവൃത്തി വിളംബരംചെയ്യാന്‍പോരുന്ന ശക്തി, ആര്‍ക്കും നല്കപ്പെട്ടിട്ടില്ല.
4: അവിടുത്തെ മഹത്തായ പ്രവൃത്തികളളക്കാന്‍ ആര്‍ക്കുകഴിയും?
5: അവിടുത്തെ മഹത്വപൂര്‍ണ്ണമായ ശക്തി തിട്ടപ്പെടുത്താന്‍ ആര്‍ക്കു സാധിക്കും? അവിടുത്തെ കാരുണ്യംവര്‍ണ്ണിക്കാനാര്‍ക്കുകഴിയും?
6: അവ കൂട്ടുകയോ കുറയ്ക്കുകയോ സാദ്ധ്യമല്ല; അവിടുത്തെ അദ്ഭുതങ്ങളെയളക്കാന്‍ ആര്‍ക്കും കഴിയുകയില്ല.
7: മനുഷ്യന്റെ അന്വേഷണം അങ്ങേയറ്റത്തെത്തിയാലും അവന്‍ ആരംഭത്തില്‍ത്തന്നെ നില്ക്കുകയേ ഉള്ളു; അവനതെന്നും പ്രഹേളികയായിരിക്കും.
8: മനുഷ്യനെന്താണ്? അവനെക്കൊണ്ടെന്തു പ്രയോജനം? എന്താണവനിലെ നന്മയും തിന്മയും?
9: മനുഷ്യന്‍ നൂറു വയസ്സുവരെ ജീവിച്ചാല്‍ അതു ദീര്‍ഘായുസ്സാണ്.
10: നിത്യതയോടു തുലനംചെയ്യുമ്പോള്‍ ഈ ഏതാനും വത്സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളിവെള്ളംപോലെയും ഒരു മണല്‍ത്തരിപോലെയുംമാത്രം.
11: അതിനാല്‍, കർത്താവവരോടു ക്ഷമിക്കുകയും അവരുടെമേല്‍ കാരുണ്യം വര്‍ഷിക്കുകയുംചെയ്യുന്നു.
12: അവരുടെയവസാനം തിക്തമാണെന്ന് അവിടുന്നു കണ്ടറിയുന്നു; അതിനാല്‍, അവരോടു വലിയ ക്ഷമകാണിക്കുന്നു.
13: മനുഷ്യന്റെ സഹതാപം അയല്ക്കാരോടാണ്; എന്നാല്‍, കര്‍ത്താവു സകല ജീവജാലങ്ങളോടും ആര്‍ദ്രതകാണിക്കുന്നു. അവിടുന്നവരെ ശാസിക്കുന്നു; അവര്‍ക്കു ശിക്ഷണവും പ്രബോധനവുംനല്കുന്നു; ഇടയന് ആടുകളെയെന്നപോലെ അവരെ തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നു.
14: തന്റെ നീതിവിധികളില്‍ താത്പര്യമുള്ളവരോടും തന്റെ ശിക്ഷണം സ്വീകരിക്കുന്നവരോടും അവിടുന്ന് ആര്‍ദ്രതകാണിക്കുന്നു.
വിവേകം
15: മകനേ, നിന്റെ സത്പ്രവൃത്തികളില്‍ നിന്ദകലര്ത്തരുത്; സമ്മാനം നല്കുമ്പോള്‍ വേദനാജനകമായി സംസാരിക്കരുത്.
16: മഞ്ഞ്, കഠിനമായ ചൂടു കുറയ്ക്കുന്നില്ലേ? നല്ല വാക്ക്, ദാനത്തെക്കാള്‍ വിശിഷ്ടമാണ്.
17: നല്ല വാക്കു വിലയുറ്റ സമ്മാനത്തെ അതിശയിക്കുകയില്ലേ? കാരുണ്യവാനില്‍ ഇവ രണ്ടും കാണപ്പെടുന്നു.
18: ഭോഷന്‍ കാരുണ്യരഹിതനും നിന്ദകനുമാണ്; വിദ്വേഷത്തോടെയുള്ള ദാനം കണ്ണിന്റെ തിളക്കംകെടുത്തുന്നു.
19: കാര്യം ഗ്രഹിച്ചതിനുശേഷം സംസാരിക്കുക; രോഗം പിടിപെടുന്നതിനുമുമ്പ് ആരോഗ്യത്തെക്കുറിച്ചു ചിന്തിക്കുക.
20: ന്യായവിധിക്കുമുമ്പു നിന്നെത്തന്നെ പരിശോധിക്കുക; വിധിവേളയില്‍ നിനക്കു മാപ്പു ലഭിക്കും.
21: വീഴുംമുമ്പു വിനീതനാവുക; പാപം ചെയ്തുപോകുംമുമ്പു പിന്തിരിയുക.
22: നേര്‍ച്ച യഥാകാലം നിറവേറ്റുന്നതില്‍നിന്ന് ഒന്നും നിന്നെ തടസ്സപ്പെടുത്താതിരിക്കട്ടെ; അതു നിറവേറ്റുവാന്‍ മരണംവരെ കാത്തിരിക്കരുത്.
23: നേര്‍ച്ച നേരുന്നതിനുമുമ്പു നന്നായി ചിന്തിക്കുക; കര്‍ത്താവിനെ പരീക്ഷിക്കുന്നവനെപ്പോലെയാകരുത്.
24: മരണദിനത്തില്‍ നിനക്കു നേരിടേണ്ട അവിടുത്തെ കോപത്തെക്കുറിച്ചും അവിടുന്നു മുഖംതിരിച്ചുകളയുന്ന പ്രതികാര നിമിഷത്തെക്കുറിച്ചും ചിന്തിക്കുക.
25: സമൃദ്ധിയുടെ കാലത്തു വിശപ്പിനെക്കുറിച്ചും സമ്പത്തുകാലത്തു ദാരിദ്ര്യത്തെയും വറുതിയെയുംകുറിച്ചും ചിന്തിക്കുക.
26: പ്രഭാതംമുതല്‍ പ്രദോഷംവരെ അവസ്ഥാഭേദം വന്നുകൊണ്ടിരിക്കുന്നു. കര്‍ത്താവിന്റെ മുമ്പില്‍ എല്ലാ വസ്തുക്കളും അതിവേഗം ചരിക്കുന്നു.
27: ബുദ്ധിമാന്‍ എല്ലാ കാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കും; പാപത്തിന്റെ നാളുകളില്‍ ദുഷ്പ്രവൃത്തികള്‍ക്കെതിരേ അവന്‍ ജാഗരൂകത പുലര്‍ത്തും.
28: ബുദ്ധിമാന്‍ ജ്ഞാനത്തെയറിയുന്നു; അവളെ കണ്ടെത്തുന്നവനെ അവന്‍ പുകഴ്ത്തുകയും ചെയ്യും.
29: ജ്ഞാനത്തിന്റെ വചസ്സുകള്‍ ഗ്രഹിക്കുന്നവന്‍ പാണ്ഡിത്യം നേടും; അവന്‍ സൂക്തങ്ങള്‍ അവസരോചിതമായി മൊഴിയും.
ആത്മസംയമനം
30: അധമവികാരങ്ങള്‍ക്കു കീഴടങ്ങാതെ തൃഷ്ണ നിയന്ത്രിക്കുക.
31: അധമവികാരങ്ങളിലാനന്ദിച്ചാല്‍, നീ ശത്രുക്കള്‍ക്കു പരിഹാസപാത്രമായിത്തീരും.
32: ആഡംബരത്തില്‍ മതിമറക്കരുത്; അതു നിന്നെ ദരിദ്രനാക്കും,
33: കൈയില്‍ ഒന്നുമില്ലാത്തപ്പോള്‍ കടംവാങ്ങി വിരുന്നുനടത്തി, ഭിക്ഷക്കാരനായിത്തീരരുത്.
അദ്ധ്യായം 19
1: മദ്യപനായ തൊഴിലാളി ഒരിക്കലും ധനവാനാകുകയില്ല; ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍ അല്പാല്പമായി നശിക്കും.
2: വീഞ്ഞും സ്ത്രീയും ബുദ്ധിമാന്മാരെ വഴിതെറ്റിക്കുന്നു; വേശ്യകളുമായി ഇടപഴകുന്നവനു വീണ്ടുവിചാരം നഷ്ടപ്പെടുന്നു.
3: വ്രണങ്ങളും പുഴുക്കളും അവനെ അവകാശപ്പെടുത്തും; വീണ്ടുവിചാരമില്ലാത്തവന്‍ നശിക്കും.
സംസാരത്തില്‍ സൂക്ഷിക്കുക
4: മറ്റുള്ളവരെ എളുപ്പം വിശ്വസിക്കുന്നവന്റെ മനസ്സിനാഴമില്ല; പാപംചെയ്യുന്നവന്‍ തനിക്കുതന്നെ തിന്മവരുത്തുന്നു.
5: ദുഷ്ടതയിലാനന്ദിക്കുന്നവന്‍ ശിക്ഷിക്കപ്പെടും.
6: വ്യര്‍ത്ഥഭാഷണത്തെ വെറുക്കുന്നവന്‍ തിന്മയില്‍നിന്ന് ഒഴിഞ്ഞിരിക്കും.
7: കേള്‍ക്കുന്നതെല്ലാം പറഞ്ഞുനടക്കരുത്; നിനക്കൊന്നും നഷ്ടപ്പെടുകയില്ല.
8: മിത്രത്തോടായാലും ശത്രുവിനോടായാലും കേട്ടതു പറയരുത്; പാപമാവുകയില്ലെങ്കില്, അതു നീ വെളിപ്പെടുത്തരുത്.
9: കേള്‍ക്കുന്നവനു നിന്നില്‍ വിശ്വാസം നഷ്ടപ്പെടും; ക്രമേണ അവന്‍ നിന്നെ വെറുക്കും.
10: കേട്ടകാര്യം നിന്നോടൊത്തു മരിക്കട്ടെ; ധൈര്യമായിരിക്കുക; നീ പൊട്ടിത്തെറിക്കുകയില്ല.
11: രഹസ്യംകേട്ട വിഡ്ഢി, പ്രസവവേദനയനുഭവിക്കുന്ന സ്ത്രീയെപ്പോലെ ക്ലേശിക്കും.
12: തുടയില്‍ത്തുളഞ്ഞുകയറിയ അസ്ത്രംപോലെയാണ് ഭോഷന്റെയുള്ളില്‍ രഹസ്യം.
13: കേട്ടകാര്യം സ്നേഹിതനോടു നേരിട്ടു ചോദിക്കുക; അവനതു ചെയ്തിട്ടില്ലായിരിക്കാം; ചെയ്താല്‍ത്തന്നെ, മേലിലങ്ങനെ ചെയ്യാതിരിക്കട്ടെ.
14: അയല്‍ക്കാരനോടു നേരിട്ടു ചോദിക്കുക; അവനതു പറഞ്ഞിട്ടില്ലായിരിക്കാം; പറഞ്ഞാല്‍ത്തന്നെ, മേലിലങ്ങനെ പറയാതിരിക്കട്ടെ.
15: സ്നേഹിതനോടു ചോദിക്കുക; അതു മിഥ്യാപവാദമായിരിക്കും; കേള്‍ക്കുന്നതെല്ലാം വിശ്വസിക്കരുത്.
16: ആര്‍ക്കും തെറ്റുപറ്റാം; നാവുകൊണ്ടൊരിക്കലും പാപംചെയ്തിട്ടില്ലാത്ത ആരെങ്കിലുമുണ്ടോ?
17: അയല്‍ക്കാരനെ ഭീഷണിപ്പെടുത്തുന്നതിനുമുമ്പ്
18: അവനുമായി സംസാരിക്കുക;
19: അത്യുന്നതന്റെ നിയമം നിറവേറ്റാനിടനല്കുക.
യഥാര്‍ത്ഥജ്ഞാനം
20: എല്ലാ ജ്ഞാനവും ദൈവഭക്തിയിലടങ്ങുന്നു;
21: ജ്ഞാനത്തില്‍ നിയമത്തിന്റെ പൂര്‍ത്തീകരണമുണ്ട്.
22: തിന്മയിലുള്ള അറിവു ജ്ഞാനമല്ല; പാപികളുടെ ഉപദേശം വിവേകരഹിതമാണ്.
23: നിന്ദ്യമായ സാമര്‍ത്ഥ്യവുമുണ്ട്; ജ്ഞാനമില്ലാത്തതുകൊണ്ടുമാത്രം ഭോഷനായിരിക്കുന്നവനുമുണ്ട്.
24: നിയമം ധിക്കരിക്കുന്ന ബുദ്ധിമാനെക്കാള്‍ ഭേദമാണ്, ദൈവഭയമുള്ള ബുദ്ധിഹീനന്‍.
25: സൂക്ഷ്മവും എന്നാല്‍ അനീതി നിറഞ്ഞതുമായ സാമര്‍ത്ഥ്യവുമുണ്ട്; തന്കാര്യംനേടാന് നിഷ്‌കരുണം പ്രവര്‍ത്തിക്കുന്നവരുണ്ട്.
26: ശിരസ്സു നമിച്ചു വിലപിച്ചുനടക്കുന്ന ആഭാസനുണ്ട്; അവന്റെ ഹൃദയംനിറയെ കാപട്യമാണ്.
27: അവന്‍ മുഖംമറച്ച് ഒന്നും കേള്‍ക്കുന്നില്ലെന്നു നടിക്കും; ആരും ശ്രദ്ധിക്കാത്തപ്പോള്‍ അവന്‍ നിന്റെമേല്‍ ചാടിവീഴും.
28: അശക്തികൊണ്ടു പാപത്തില്‍നിന്ന് ഒഴിഞ്ഞുനിന്നാലും തക്കംകിട്ടുമ്പോള്‍ തിന്മ പ്രവര്‍ത്തിക്കും.
29: ബാഹ്യഭാവം നോക്കിയാണു മനുഷ്യനെയറിയുന്നത്; ബുദ്ധിമാനെ മുഖം കണ്ടാലറിയാം.
30: വേഷം, ചിരി, നടപ്പ് ഇവ മനുഷ്യന്റെ സത്വം വെളിപ്പെടുത്തുന്നു.
അദ്ധ്യായം 20
അവസരോചിതമായി സംസാരിക്കുക
1: സമയോചിതമല്ലാത്ത ശാസനയുണ്ട്; മൗനമവലംബിക്കുന്ന ബുദ്ധിമാനുമുണ്ട്;
2: കോപം ഉള്ളില്‍വയ്ക്കുന്നതിനെക്കാള്‍ ഭേദമാണു ശാസിക്കുന്നത്;
3: കുറ്റമേറ്റുപറയുന്നവനു ശിക്ഷയൊഴിഞ്ഞുകിട്ടും.
4: അക്രമംകൊണ്ടു നീതിനടത്തുന്നവന്‍, കന്യകയുടെ ശുദ്ധിയപഹരിക്കാന്‍ ആഗ്രഹിക്കുന്ന ഷണ്ഡനെപ്പോലെയാണ്.
5: മൗനംകൊണ്ടു ബുദ്ധിമാനായി കരുതപ്പെടുന്നവനുണ്ട്; അതിഭാഷണംകൊണ്ടു വെറുക്കപ്പെടുന്നവനുമുണ്ട്;
6: മറുപടിപറയാന്‍ കഴിവില്ലാത്തതുകൊണ്ടു മൗനംദീക്ഷിക്കുന്നവനുമുണ്ട്. സംസാരിക്കേണ്ടത് എപ്പോഴെന്നറിയാവുന്നതുകൊണ്ടു മൗനംപാലിക്കുന്നവനുമുണ്ട്:
7: ഉചിതമായ സമയംവരെ ബുദ്ധിമാന്‍ മൗനംപാലിക്കും. പൊങ്ങച്ചക്കാരനും ഭോഷനും സമയനോട്ടമില്ല.
8: അമിതഭാഷി നിന്ദ്യനാണ്; തള്ളിക്കേറി സംസാരിക്കുന്നവനും വെറുക്കപ്പെടും.
9: ദൗര്‍ഭാഗ്യം ഭാഗ്യമായിത്തീരാം; ഭാഗ്യം ദൗര്‍ഭാഗ്യമായും.
10: നിഷ്പ്രയോജനമായ ദാനമുണ്ട്; ഇരട്ടി മടക്കിക്കിട്ടുന്ന ദാനവുമുണ്ട്.
11: അവമതിയിലേക്കു നയിക്കുന്ന ബഹുമതിയുണ്ട്: താഴ്മയില്‍നിന്നു മഹത്വത്തിലേക്കുയരുന്നവരുമുണ്ട്.
12: കുറഞ്ഞവിലയ്ക്ക് ഏറെ വാങ്ങുന്നവരുണ്ട്; ഏഴിരട്ടി കൊടുക്കുന്നവരുമുണ്ട്.
13: ബുദ്ധിമാന്‍ സംസാരത്തിലൂടെ പ്രീതിനേടുന്നു. ഭോഷന്റെ ഉപചാരം വ്യര്‍ത്ഥമാണ്.
14: ഭോഷന്റെ ദാനം നിനക്കുതകുകയില്ല; അവന്റെ പ്രതീക്ഷ ഏഴിരട്ടിയാണ്;
15: അവന്‍ അല്പം നല്കുകയും അധികം വീമ്പടിക്കുകയും ചെയ്യുന്നു; അവര്‍ തന്നെത്തന്നെ കൊട്ടിഗ്ഘോഷിക്കുന്നു; ഇന്നു കടംകൊടുത്ത്, നാളെ തിരികെചോദിക്കുന്നവന്‍ നിന്ദ്യനാണ്.
16: ഭോഷന്‍ പറയും, എനിക്കു സ്നേഹിതന്മാരാരുമില്ല; എന്റെ സത്പ്രവൃത്തികള്‍ക്കു പ്രതിഫലം ലഭിക്കുന്നില്ല; എന്റെ അപ്പം ഭക്ഷിക്കുന്നവന്‍ എന്നെ നിന്ദിക്കുന്നു.
17: എത്രയോപേര്‍ അവനെ പരിഹസിക്കും! അതും എത്ര പ്രാവശ്യം!
18: വാക്കില്‍ പിഴയ്ക്കുന്നതിനെക്കാള്‍ ഭേദമാണ് കാല്‍തെറ്റിവീഴുന്നത്; ദുഷ്ടന് അതിവേഗം നിലംപതിക്കുന്നു.
19: അജ്ഞരുടെ അധരങ്ങളാവര്‍ത്തിക്കുന്ന അവസരോചിതമല്ലാത്ത കഥപോലെയാണു സംസ്കാരശൂന്യന്‍.
20: ഭോഷന്റെ നാവില്‍നിന്നു വരുന്ന സൂക്തങ്ങള്‍ തിരസ്കരിക്കപ്പെടുന്നു; അവസരോചിതമല്ല അവന്റെ വാക്ക്.
21: ദാരിദ്ര്യം പാപത്തില്‍നിന്ന് ഒരുവനെ അകറ്റിനിര്‍ത്താം; വിശ്രമവേളയില്‍ മനസ്സാക്ഷി അവനെ അലട്ടുന്നില്ല.
22: അവമാനഭീതിയാല്‍ നശിക്കുന്നവരുണ്ട്; ഭോഷന്റെ വാക്കു ഭയന്നു ജീവനൊടുക്കുന്നവരുണ്ട്.
23: മിഥ്യാഭിമാനംനിമിത്തം സ്നേഹിതനു വാഗ്ദാനം നല്‍കുന്നവന്‍ അനാവശ്യമായി അവന്റെ ശത്രുത നേടുന്നു.
24: നുണ വികൃതമായ കറയാണ്; അജ്ഞന്റെ അധരത്തില്‍ അതെപ്പോഴും കാണും.
25: കള്ളന്‍ നുണയനെക്കാള്‍ ഭേദമാണ്; രണ്ടുപേരുടെയും വിധി നാശംതന്നെ.
26: നുണ പറയുന്ന പ്രവണത അപകീര്‍ത്തി വരുത്തുന്നു; അവമാനം അവനെ അനുധാവനം ചെയ്യും.
27: ബുദ്ധിപൂര്‍വ്വമായ സംസാരം ഉത്കര്‍ഷത്തിനു നിദാനം; വിജ്ഞന് മഹാന്മാരെ പ്രസാദിപ്പിക്കും.
28: മണ്ണില്‍ അദ്ധ്വാനിക്കുന്നവന്‍ വിളവു കുന്നുകൂട്ടും; പ്രബലരെ പ്രീതിപ്പെടുത്തുന്നവന്റെ തെറ്റുകള്‍ക്കു മാപ്പു ലഭിക്കും.
29: സമ്മാനങ്ങളും ദാനങ്ങളും ജ്ഞാനികളെ അന്ധരാക്കുന്നു; വായില്ത്തിരുകിയ തുണിപോലെ അവ ശാസനകളെ നിശ്ശബ്ദമാക്കുന്നു.
30: മറഞ്ഞിരിക്കുന്ന ജ്ഞാനവും അജ്ഞാതമായ നിധിയുംകൊണ്ട് എന്തു പ്രയോജനം?
31: സ്വന്തം ഭോഷത്തം മറച്ചുവയ്ക്കുന്നവന്‍, സ്വന്തം ജ്ഞാനം മറച്ചുവയ്ക്കുന്നവനെക്കാള്‍ ഭേദമാണ്.
32: കര്‍ത്താവിനെത്തേടുന്ന ദീര്‍ഘക്ഷമയാണ് അനിയന്ത്രികമായ ജീവിതസാരത്ഥ്യത്തെക്കാള്‍ ഭേദം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ