അദ്ധ്യായം 40
മനുഷ്യന്റെ ദയനീയാവസ്ഥ
1: ഓരോരുത്തര്‍ക്കും ധാരാളം ജോലി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മാതാവിന്റെ ഉദരത്തില്‍നിന്നു പുറത്തുവരുന്നനിമിഷംമുതല്‍ സര്‍വ്വരുടെയും മാതാവിന്റെയടുത്തേക്കു മടങ്ങുന്നതുവരെ ആദത്തിന്റെ സന്തതികളുടെമേല്‍ ഭാരമുള്ള നുകംവയ്ക്കപ്പെട്ടിരിക്കുന്നു.
2: അവരുടെ ഹൃദയചാഞ്ചല്യവും ഭയവും ഉത്കണ്ഠയും മരണദിനത്തെക്കുറിച്ചാണ്.
3: വിശിഷ്ടമായ സിംഹാസനത്തില്‍ ഉപവിഷ്ടനായ രാജാവുമുതല്‍ പൊടിയിലും ചാരത്തിലുംകഴിയുന്ന എളിയവന്‍വരെ,
4: രാജകീയാങ്കിയും കിരീടവുമണിയുന്നവന്‍മുതല്‍ ചാക്കുടുക്കുന്നവന്‍വരെ ഏവരും,
5: കോപം, അസൂയ, ആകുലത, അസ്വസ്ഥത, മരണഭീതി, ക്രോധം, മത്സരം എന്നിവയ്ക്കധീനരായിത്തീരുന്നു; കിടക്കയില്‍ വിശ്രമിക്കുമ്പോള്‍ നിശാനിദ്ര അവനു വിഭ്രാന്തിയുളവാക്കുന്നു.
6: അവനു വിശ്രമം അല്പംമാത്രം ലഭിക്കുന്നു; ചിലപ്പോള്‍ അതുമില്ല. ഉറക്കത്തിലും ഉണര്‍ന്നിരിക്കുമ്പോഴെന്നതുപോലെ, യുദ്ധനിരയില്‍നിന്ന് ഓടിപ്പോന്നവനെപ്പോലെ, അവന്‍ ദുസ്സ്വപ്നങ്ങളാല്‍ അസ്വസ്ഥനാകുന്നു.
7: രക്ഷയോടടുക്കുമ്പോള്‍ അവന്‍ ഞെട്ടിയുണരുകയും ദുസ്സ്വപ്നങ്ങളാണെന്നറിയുമ്പോള്‍ വിസ്മയിക്കുകയുംചെയ്യുന്നു.
8: എല്ലാ ജീവികള്‍ക്കും - മനുഷ്യനും മൃഗങ്ങള്‍ക്കും - പാപികള്‍ക്ക് ഏഴിരട്ടിയും-
9: മരണവും രക്തച്ചൊരിച്ചിലും കലഹവും വാളും ആപത്തും ക്ഷാമവും പീഡനവും മഹാമാരിയും വന്നുചേരുന്നു.
10: ഇവയെല്ലാം സൃഷ്ടിക്കപ്പെട്ടതു ദുഷ്ടര്ക്കുവേണ്ടിയാണ്; അവര്‍നിമിത്തം ജലപ്രളയവുമുണ്ടായി.
11: മണ്ണില്‍നിന്നു വന്നതു മണ്ണിലേക്കും ജലത്തില്‍നിന്നു വന്നതു ജലത്തിലേക്കും മടങ്ങുന്നു.
12: കൈക്കൂലിയും അനീതിയും നിര്മ്മാര്ജ്ജനംചെയ്യപ്പെടും; വിശ്വസ്തത എന്നേയ്ക്കും നിലനില്ക്കും.
13: അനീതിപ്രവര്‍ത്തിക്കുന്നവന്റെ സമ്പത്ത്, കുത്തിയൊഴുക്കുപോലെ പെട്ടെന്നപ്രത്യക്ഷമാകും; ഭയാനകമായ ഇടിമുഴക്കംപോലെ തകര്‍ന്നുപോകും.
14: ഔദാര്യശീലനു സന്തോഷം ലഭിക്കും; പാപികള്‍ നിശ്ശേഷം പരാജയപ്പെടും.
15: ദൈവഭയമില്ലാത്തവന്റെ സന്തതി, അധികം ശാഖചൂടുകയില്ല. വെറും പാറമേല്‍പടര്‍ന്ന ദുര്‍ബലമായ വേരുകളാണവര്‍.
16: ജലാശയതീരത്തിലോ, നദീതടത്തിലോ വളരുന്ന ഞാങ്ങണ ഏതു പുല്ലിനെയുംകാള്‍ വേഗത്തില്‍ പിഴുതെടുക്കാം.
17: കാരുണ്യം, അനുഗ്രഹത്തിന്റെ ആരാമംപോലെയാണ്; ദാനധര്‍മ്മം എന്നേയ്ക്കും നിലനില്‍ക്കുന്നു.
18: സ്വാശ്രയശീലനും അദ്ധ്വാനപ്രിയനും ജീവിതം മധുരമാണ്; നിധിലഭിച്ചവന് ഇവരെക്കാള്‍ ഭാഗ്യവാനാണ്.
19: സന്താനങ്ങളും താന്‍ നിര്‍മ്മിച്ച നഗരവുമാണ്, ഒരുവന്റെ പേരു നിലനിറുത്തുന്നത്; നിഷ്കളങ്കയായ ഭാര്യ, ഇവ രണ്ടിനെയുംകാള്‍ വിലമതിക്കപ്പെടുന്നു.
20: വീഞ്ഞും സംഗീതവും ഹൃദയത്തെയാനന്ദിപ്പിക്കുന്നു; ജ്ഞാനതൃഷ്ണ ഇവയെക്കാള്‍ ശ്രേഷ്ഠമത്രേ.
21: കുഴലും കിന്നരവും ഗാനമാധുരി വര്‍ദ്ധിപ്പിക്കുന്നു; ഇവയെക്കാള്‍ ആസ്വാദ്യമാണ് ഇമ്പമുള്ള മനുഷ്യസ്വരം.
22: പ്രസന്നതയും സൗന്ദര്യവും കണ്ണിനാനന്ദംനല്കുന്നു; ഇവയെക്കാള്‍ ആനന്ദദായകമാണ് വയലിലെ ഇളംതളിരുകള്‍.
23: സുഹൃത്തോ സഹചാരിയോ എപ്പോഴും സ്വാഗതാര്‍ഹനാണ്; എന്നാല്‍, ഭാര്യാഭര്‍ത്താക്കന്മാരുടെ സന്ദര്‍ശനം അതിനെക്കാള്‍ ഹൃദ്യമാണ്
24: സഹോദരരും സഹായകരും വിഷമസന്ധികളിലുപകരിക്കുന്നു; ദാനധര്‍മ്മം ഇവരെക്കാള്‍ സുരക്ഷിതമായ അഭയമാണ്.
25: സ്വര്‍ണ്ണവും വെള്ളിയും പാദങ്ങളെ ഉറപ്പിച്ചു നിറുത്തുന്നു; സദുപദേശം ഇവയെക്കാള്‍ ശ്രേഷ്ഠമാണ്.
26: ധനവും ബലവും ഹൃദയത്തെ ഉത്തേജിപ്പിക്കുന്നു; ദൈവഭക്തി ഇവയെക്കാള്‍ അഭികാമ്യമാണ്; അതുവഴി നഷ്ടമുണ്ടാകുന്നില്ല; ദൈവഭക്തന് അന്യസഹായം തേടേണ്ടതില്ല.
27: ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമംപോലെയാണ്; ഏതു മഹത്വത്തെയുംകാള്‍ നന്നായി അതു മനുഷ്യനെ ആവരണംചെയ്യുന്നു,
28: മകനേ, ഭിക്ഷുവിനെപ്പോലെ ജീവിക്കരുത്; ഭിക്ഷാടനത്തെക്കാള്‍ മരണമാണു ഭേദം.
29: ഒരുവന്‍ മറ്റൊരുവന്റെ ഭക്ഷണമേശയിലാശയര്‍പ്പിച്ചാല്‍ അവന്റെ അസ്തിത്വം ജീവിതമെന്നപേരിനു യോഗ്യമല്ല. അവന്‍ അന്യന്റെ ഭക്ഷണംകൊണ്ട്, തന്നെത്തന്നെ മലിനമാക്കുന്നു; ബുദ്ധിമാനും സദുപദേശംലഭിച്ചവനും അതൊഴിവാക്കും.
30: നിര്‍ല്ലജ്ജന്റെ നാവിനു ഭിക്ഷാടനം മധുരമെങ്കിലും അവന്റെയുദരത്തില്‍ അഗ്നി ജ്വലിക്കുകയാണ്.
അദ്ധ്യായം 41
മരണം
1: മരണമേ, തന്റെ സമ്പത്തിന്റെമദ്ധ്യേ സമാധാനപൂര്‍വ്വം ജീവിക്കുന്നവന്, അല്ലലില്ലാതെ എല്ലാ ഐശ്വര്യങ്ങളുമുള്ളവന്, രുചികരമായ വിഭവങ്ങളാസ്വദിക്കാന്‍ ആരോഗ്യമുള്ളവന്, നിന്നെപ്പറ്റിയോര്‍ക്കുന്നത് എത്ര അരോചകമാണ്!
2: മരണമേ, ദരിദ്രനും ശക്തിക്ഷയിച്ചവനും വൃദ്ധനും അല്ലല്‍നിറഞ്ഞവനും സഹിഷ്ണുത നഷ്ടപ്പെട്ട്, സദാ നീരസംപ്രകടിപ്പിക്കുന്നവനും നിന്റെ വിധി എത്രയോ സ്വാഗതാര്‍ഹം!
3: മരണവിധിയെ ഭയപ്പെടേണ്ടാ; നിന്റെ മുന്‍കാലജീവിതത്തെയും ജീവിതാന്തത്തെയുമോര്ക്കുക; മര്ത്ത്യവര്ഗ്ഗത്തിനുള്ള കര്‍ത്താവിന്റെ തീര്‍പ്പാണിത്.
4: അത്യുന്നതന്റെ ഹിതം നിരസിക്കാന്‍ ആര്‍ക്കുകഴിയും? ആയുസ്സു പത്തോ, നൂറോ, ആയിരമോ വര്ഷമായിക്കൊള്ളട്ടെ; പാതാളത്തില്‍ അതെപ്പറ്റി ചോദ്യമില്ല.
5: പാപികളുടെ സന്താനങ്ങള്‍ മ്ലേച്ഛസന്തതികളാണ്; അവര്‍ ദൈവഭയമില്ലാത്തവരുടെ സങ്കേതങ്ങളില്‍ സമ്മേളിക്കുന്നു.
6: പാപികളുടെ സന്താനങ്ങളുടെ അവകാശം നശിച്ചുപോകും; അവരുടെ പിന്‍തലമുറ നിത്യനിന്ദയ്ക്കു പാത്രമാകും.
7: ദൈവഭയമില്ലാത്ത പിതാവിനെ മക്കള്‍ കുറ്റപ്പെടുത്തും; അവന്നിമിത്തമാണ് അവര്‍ നിന്ദയനുഭവിക്കുന്നത്.
8: അത്യുന്നതദൈവത്തിന്റെ കല്പനകള്‍നിരസിച്ച, ദൈവഭയമില്ലാത്ത ജനമേ, നിങ്ങള്‍ക്കു കഷ്ടം!
9: നിങ്ങള്‍ ശാപത്തിലേക്കാണു ജനിച്ചത്; മരണത്തിലും ശാപമാണു നിങ്ങളുടെ വിധി.
10: പൊടിയില്‍നിന്നു വന്നവന്‍ പൊടിയിലേയ്ക്കു മടങ്ങുന്നു; ദൈവഭയമില്ലാത്തവന്‍ ശാപത്തില്‍നിന്നു നാശത്തിലേക്കു പോകുന്നു.
11: ശരീരനാശത്തെപ്രതി മനുഷ്യര്‍ വിലപിക്കുന്നു; എന്നാല്‍, പാപികളുടെ പേരുപോലും മാഞ്ഞുപോകും.
12: സത്കീര്‍ത്തിയില്‍ ശ്രദ്ധാലുവായിരിക്കുക; ആയിരം സ്വര്‍ണ്ണനിക്ഷേപങ്ങളെക്കാള്‍ അത് അക്ഷയമാണ്.
13: നല്ല ജീവിതത്തിന്റെ ദിനങ്ങള്‍ പരിമിതമത്രേ; എന്നാല്‍, സത്കീര്‍ത്തി ശാശ്വതവും.
ലജ്ജാശീലം
14: കുഞ്ഞുങ്ങളേ, ഉപദേശങ്ങള്പാലിച്ചു സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍; നിഗൂഢജ്ഞാനവും അജ്ഞാതനിധിയും നിഷ്പ്രയോജനമാണ്.
15: വിഡ്ഢിത്തം മറച്ചുവയ്ക്കുന്നവന്‍ വിജ്ഞാനം ഗോപനംചെയ്യുന്നവനെക്കാള്‍ ഭേദമാണ്.
16: അതിനാല്‍, എന്റെ വാക്കുകളെ ആദരിക്കുക, എല്ലാറ്റിനെയുംകുറിച്ചു ലജ്ജിക്കുന്നതു നന്നല്ല; എല്ലാവരും എല്ലാം ശരിക്കു വിലയിരുത്തുന്നുമില്ല.
17: ലജ്ജിക്കേണ്ടവ ഇവയാണ്: പിതാവിന്റെയോ മാതാവിന്റെയോമുമ്പില്‍ അസന്മാര്ഗ്ഗിയായിരിക്കുക, പ്രഭുവിന്റെയോ ഭരണാധികാരിയുടെയോമുമ്പില്‍ വ്യാജംപറയുക,
18: ന്യായാധിപന്റെയോ വിധിയാളന്റെയോമുമ്പില്‍ തെറ്റുചെയ്യുക. ജനത്തിന്റെയോ സമൂഹത്തിന്റെയോമുമ്പില്‍ തിന്മപ്രവര്ത്തിക്കുക, സ്നേഹിതന്റെയോ പങ്കാളിയുടെയോ മുമ്പില്‍ അനീതി പ്രവര്‍ത്തിക്കുക,
19: സ്വന്തം സ്ഥലത്തുനിന്നു മോഷ്ടിക്കുക, ഇവയെല്ലാം ലജ്ജാകരമാണ്. ദൈവത്തിന്റെ വിശ്വസ്തതയുടെയും ഉടമ്പടിയുടെയുംമുമ്പില്‍ ലജ്ജാഭരിതനാകുക. ഭക്ഷണാവസരങ്ങളില്‍ സ്വാര്‍ത്ഥതാത്പര്യംകാണിക്കുന്നതിലും ക്രയവിക്രയങ്ങളില്‍ കാപട്യംകാണിക്കുന്നതിലും
20: പ്രത്യഭിവാദനംചെയ്യാതിരിക്കുന്നതിലും കുലടയെ അഭിലാഷപൂര്‍വ്വം നോക്കുന്നതിലും,
21: ബന്ധുവിന്റെ അഭ്യര്‍ത്ഥന നിരസിക്കുന്നതിലും അന്യന്റെ ഓഹരിയോ സമ്മാനമോ അപഹരിക്കുന്നതിലും അന്യന്റെ ഭാര്യയെ ദുര്‍മ്മോഹത്തോടെ നോക്കുന്നതിലും,
22: അവന്റെ ദാസിയുമായി ബന്ധപ്പെടുന്നതിലും ലജ്ജിക്കുക. അവളുടെ കിടക്കയെ സമീപിക്കരുത്. സ്‌നേഹിതന്മാരുടെമുമ്പാകെനടത്തിയ വഷളായ സംസാരത്തിന്റെപേരില്‍ ലജ്ജിക്കുക; ദാനംചെയ്തിട്ട്, കൊട്ടിഗ്ഘോഷിക്കാതിരിക്കുക.
23: പരദൂഷണം ആവര്‍ത്തിക്കുന്നതിലും രഹസ്യം വെളിപ്പെടുത്തുന്നതിലും ലജ്ജിക്കുക; അപ്പോള്‍ ഉചിതമായ ലജ്ജയായിരിക്കും നിന്റേത്; എല്ലാവരും നിന്നെ ഇഷ്ടപ്പെടുകയും ചെയ്യും.
അദ്ധ്യായം 42
1: താഴെപ്പറയുന്ന കാര്യങ്ങളില്‍ നീ ലജ്ജിക്കുകയോ മറ്റുള്ളവരെഭയന്നു പാപംചെയ്യുകയോ അരുത്.
2: അത്യുന്നതന്റെ നിയമം, അവിടുത്തെ ഉടമ്പടി, അപരാധനെ കുറ്റം വിധിക്കുക,
3: പങ്കാളിയും സഹയാത്രികനുമായി കണക്കുതീര്‍ക്കുക, സ്നേഹിതരുടെ പിതൃസ്വത്തു വിഭജിക്കുക,
4: കൂടുതലോ കുറവോവരാതെ അളവിലും തൂക്കത്തിലും സൂക്ഷ്മതകാണിക്കുക,
5: കച്ചവടത്തില്‍ ലാഭംനേടുക, കുട്ടികള്‍ക്കു നല്ല ശിക്ഷണം നല്‍കുക, ദുഷ്ടനായ ദാസനു തക്കശിക്ഷ കൊടുക്കുക ഇവയൊന്നിലും നീ ലജ്ജിക്കേണ്ടാ.
6: അവിശ്വസ്തയായ ഭാര്യയെ നിലയ്ക്കുനിറുത്തുന്നതും നന്ന്; അനേകരുള്ളിടത്തു സാധനങ്ങള്‍ പൂട്ടിസൂക്ഷിക്കുന്നതും നന്ന്.
7: എല്ലാ ഇടപാടുകളിലും കണക്കുവയ്ക്കണം; ക്രയവിക്രയങ്ങളില്‍ രേഖ സൂക്ഷിക്കണം.
8: അജ്ഞനെയോ വിഡ്ഢിയെയോ ചെറുപ്പക്കാരുമായി ശണ്ഠകൂടുന്ന വൃദ്ധനെയോ ഉപദേശിക്കുന്നതില്‍ ലജ്ജിക്കേണ്ട; അപ്പോള്‍ നീ അറിവുള്ളവനാണെന്നു വ്യക്തമാവുകയും എല്ലാവരും നിന്നെ അംഗീകരിക്കുകയുംചെയ്യും.
മകളെക്കുറിച്ച് ആകുലത
9: മകള്‍ സ്വയമറിയാതെതന്നെ പിതാവിനെ ജാഗരൂകതയുള്ളവനാക്കുന്നു; അവളെക്കുറിച്ചുള്ള വിചാരം, അവന്റെ നിദ്ര അപഹരിച്ചുകളയുന്നു; യൗവനത്തില്‍ അവള്‍ വിവാഹിതയാകുമോയെന്നും വിവാഹത്തിനുശേഷം അവള്‍ ഭര്‍ത്താവിന് അഹിതയാകുമോയെന്നുമോര്‍ത്ത് ആകുലനാകുന്നു.
10: കന്യകയായിരിക്കുമ്പോള്‍ അവള്‍ കളങ്കിതയും പിതൃഭവനത്തില്‍വച്ച് ഗര്‍ഭിണിയുമാകുമോ എന്നു ഭയപ്പെടുന്നു; ഭര്‍ത്തൃമതിയെങ്കില്‍ അവിശ്വസ്തയോ വന്ധ്യയോ ആകുമോ എന്നും ശങ്കിക്കുന്നു.
11: ദുശ്ശാഠ്യക്കാരിയായ പുത്രിയെ കര്‍ശനമായി സൂക്ഷിക്കുക; അല്ലെങ്കില്‍, അവള്‍ നിന്നെ ശത്രുക്കളുടെ പരിഹാസപാത്രവും, നഗരത്തില്‍ സംസാരവിഷയവും ജനമദ്ധ്യേ അപമാനിതനുമാക്കും; സമൂഹത്തിന്റെമുമ്പില്‍ നിനക്കു ലജ്ജിക്കേണ്ടിവരും.
12: ആരുടെയും ആകാരഭംഗി നോക്കിയിരിക്കരുത്; സ്ത്രീകളുടെയിടയില്‍ ഇരിക്കയുമരുത്.
13: വസ്ത്രത്തില്‍നിന്നു കീടങ്ങളെന്നപോലെ സ്ത്രീയില്‍നിന്നു ദുഷ്ടത വരുന്നു.
14: സ്ത്രീയുടെ നന്മയെക്കാള്‍ ഭേദമാണു പുരുഷന്റെ ദുഷ്ടത; സ്ത്രീയാണു ലജ്ജയും അപമാനവുംവരുത്തുന്നത്.
പ്രപഞ്ചത്തില്‍ ദൈവമഹത്വം
15: ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്റെ പ്രവൃത്തികളെ അനുസ്മരിക്കുകയും ഞാന്‍ കണ്ടതു പ്രഘോഷിക്കുകയും ചെയ്യും; കര്‍ത്താവിന്റെ പ്രവൃത്തികള്‍ വചനംവഴി നിര്‍വ്വഹിക്കപ്പെടുന്നു.
16: സൂര്യന്‍ തന്റെ കിരണങ്ങള്‍കൊണ്ട്, എല്ലാ വസ്തുക്കളെയും കടാക്ഷിക്കുന്നു; കര്‍ത്താവിന്റെ മഹത്ത്വം എല്ലാസൃഷ്ടികളിലും നിറഞ്ഞിരിക്കുന്നു.
17: കര്‍ത്താവിന്റെ വിസ്മയനീയമായ പ്രവൃത്തികള്‍ അവിടുത്തെ വിശുദ്ധര്‍ക്കുപോലും അവര്‍ണ്ണനീയമാണ്; പ്രപഞ്ചംമുഴുവന്‍ തന്റെ മഹത്വത്തില്‍ നിലകൊള്ളാന്‍വേണ്ടി സര്‍വ്വശക്തനായ കര്‍ത്താവു സ്ഥാപിച്ചവയത്രേ അവ.
18: അവിടുന്ന്, ആഴിയുടെ അഗാധത്തെയും മനുഷ്യഹൃദയങ്ങളെയും പരിശോധിച്ച്, അവയുടെ നിഗൂഢതകള്‍ ഗ്രഹിക്കുന്നു; അറിയേണ്ടതെല്ലാം അവിടുന്നറിയുന്നു; കാലത്തിന്റെ സൂചനകള്‍ അവിടുന്നു നിരീക്ഷിക്കുകയുംചെയ്യുന്നു.
19: ഭൂതവും ഭാവിയും അവിടുന്നു പ്രഖ്യാപിക്കുന്നു; നിഗൂഢരഹസ്യങ്ങള്‍ അവിടുന്നു വെളിപ്പെടുത്തുന്നു.
20: ഒരു ചിന്തയും അവിടുത്തേയ്ക്കജ്ഞാതമല്ല; ഒരു വാക്കും കര്‍ത്താവിനു മറഞ്ഞിരിക്കുന്നില്ല.
21: അവിടുത്തെ ജ്ഞാനത്തിന്റെ മഹിമകള്‍ അവിടുന്നു ക്രമീകരിച്ചിരിക്കുന്നു; അവിടുന്ന് അനാദിമുതല്‍ അനന്തതവരെ സ്ഥിതിചെയ്യുന്നു. ഒന്നും കൂട്ടാനോ കുറയ്ക്കാനോ സാധിക്കുകയില്ല; അവിടുത്തേക്ക് ഉപദേശകരെയുമാവശ്യമില്ല.
22: അവിടുത്തെ പ്രവൃത്തികള്‍ എത്രയഭികാമ്യം! അവ കാഴ്ചയ്ക്ക് എത്ര ദീപ്തമാണ്!
23: അവയെല്ലാം എന്നേയ്ക്കും ജീവിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്നു; സ്വധര്‍മ്മത്തോടു വിശ്വസ്തതപുലര്‍ത്തുന്നു.
24: എല്ലാവസ്തുക്കളും ജോടികളായി, ദ്വന്ദ്വങ്ങളായി, സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഒന്നും അപൂര്‍ണ്ണമല്ല.
25: ഒന്ന് മറ്റൊന്നിന് പൂരകമാണ്; അവിടുത്തെ മഹത്വം ദര്‍ശിച്ച്, ആര്‍ക്കെങ്കിലും മതിവരുമോ?
അദ്ധ്യായം 43
1: തെളിഞ്ഞ ആകാശവിതാനം സ്വര്‍ഗ്ഗീയൗന്നത്യത്തിന്റെ അഭിമാനമാണ്; സ്വര്‍ഗ്ഗം എത്ര മഹനീയദൃശ്യമാണ്!
2: അത്യുന്നതന്റെ സൃഷ്ടി എത്ര വിസ്മയാവഹമാണെന്ന് ഉദിച്ചുയരുന്ന സൂര്യന്‍ പ്രഘോഷിക്കുന്നു.
3: മധ്യാഹ്നത്തില്‍ അതു ഭൂമിയെ വരട്ടുന്നു; അതിന്റെ അത്യുഗ്രമായ ചൂടുസഹിക്കാന്‍ ആര്‍ക്കുകഴിയും?
4: ചൂള ജ്വലിപ്പിക്കുന്നവന്‍ എരിയുന്നചൂടില്‍ ജോലിചെയ്യുന്നു; സൂര്യനാകട്ടെ അതിന്റെ മൂന്നിരട്ടിച്ചൂടിലാണു പര്‍വ്വതങ്ങളെ ദഹിപ്പിക്കുന്നത്. അത് അഗ്നിശരങ്ങള്ചൊരിയുന്നു; ഉജ്ജ്വലരശ്മികള്‍കൊണ്ടു കണ്ണഞ്ചിക്കുന്നു.
5: ഇതു സൃഷ്ടിച്ച കര്‍ത്താവ് ഉന്നതനാണ്; അവിടുത്തെ കല്പനയില്‍ അതു ഗതിവേഗംകൂട്ടുന്നു.
6: യഥാസമയം സ്വധര്‍മ്മമനുഷ്ഠിക്കാന്‍ ചന്ദ്രനെയും അവിടുന്നു സൃഷ്ടിച്ചു; കാലം നിര്‍ണ്ണയിക്കാനും ശാശ്വതമായ അടയാളമായിരിക്കാനുംതന്നെ.
7: ഉത്സവദിനങ്ങള്‍ ചന്ദ്രനെനോക്കി നിര്‍ണ്ണയിക്കുന്നു. പൂര്‍ണ്ണതയിലെത്തിയിട്ടു ക്ഷയിക്കുന്ന വെളിച്ചമാണത്.
8: അദ്ഭുതകരമായി വളരുന്ന ചന്ദ്രക്കലയെ അടിസ്ഥാനമാക്കി മാസങ്ങള്‍ക്കു പേരുനല്‍കുന്നു; ആകാശസൈന്യങ്ങളുടെപ്രകാശഗോപുരമാണത്.
9: നക്ഷത്രങ്ങളുടെ ശോഭ, ആകാശത്തിന്റെ സൗന്ദര്യമാകുന്നു; കര്‍ത്താവിന്റെ ഉന്നതങ്ങളില്‍ മിന്നിത്തിളങ്ങുന്ന അലങ്കാരനിരയും.
10: പരിശുദ്ധന്റെ കല്പനയാല്‍ അവ യഥാസ്ഥാനം നിലകൊള്ളുന്നു; അവയൊരിക്കലും കണ്ണുചിമ്മുന്നില്ല.
11: ശോഭയാല്‍ അഴകുറ്റ മഴവില്ലിനെനോക്കി, അതിന്റെ സ്രഷ്ടാവിനെ സ്തുതിക്കുവിന്‍.
12: മനോഹരമായ ചാപംകൊണ്ട് അതാകാശത്തെ വലയംചെയ്യുന്നു; അത്യുന്നതന്റെ കരങ്ങളാണതു കുലച്ചിരിക്കുന്നത്.
13: അവിടുന്നു തന്റെ കല്പനയാല്‍ ഹിമവാതമയയ്ക്കുന്നു; തന്റെ വിധിയുടെ മിന്നല്പിണരുകളെ ത്വരിപ്പിക്കുന്നു.
14: അങ്ങനെ സംഭരണശാലകള്‍തുറന്നു മേഘങ്ങള്‍ പക്ഷികളെപ്പോലെ പറക്കുന്നു.
15: തന്റെ മഹത്വത്താല്‍ അവിടുന്നു മേഘങ്ങളെ ഒരുമിച്ചുകൂട്ടി, ആലിപ്പഴങ്ങളായി നുറുക്കുന്നു.
16: അവിടുന്നു പ്രത്യക്ഷപ്പെടുമ്പോള്‍ പര്‍വ്വതങ്ങള്‍ വിറകൊള്ളുന്നു; അവിടുന്നിച്ഛിക്കുമ്പോള് തെക്കന്‍കാറ്റു വീശുന്നു.
17: മേഘഗര്‍ജ്ജനംകൊണ്ട് അവിടുന്നു ഭൂമിയെ ശാസിക്കുന്നു; വടക്കന്‍കാറ്റും ചുഴലിക്കാറ്റുംകൊണ്ടും ശാസിക്കുന്നു; പറന്നിറങ്ങുന്ന പക്ഷികളെപ്പോലെ അവിടുന്നു മഞ്ഞു വിതറുന്നു; വെട്ടുകിളിപ്പറ്റംപോലെ അതിറങ്ങിവരുന്നു.
18: അതിന്റെ വെണ്മ കണ്ണഞ്ചിക്കുന്നതാണ്; അതു വീഴുന്നതുകണ്ട് മനസ്സു വിസ്മയഭരിതമാകുന്നു.
19: അവിടുന്നു ഭൂമിയില്‍ ഉപ്പുപോലെ തുഷാരം വിതറുന്നു; ഉറയുമ്പോള്‍ അതു കൂര്‍ത്ത മുള്ളുപോലെയാകുന്നു.
20: തണുത്ത വടക്കന്‍കാറ്റു വീശി, ജലോപരിതലം മഞ്ഞുകട്ടയാകുന്നു; ജലാശയങ്ങളുടെ മുകളില്‍ അതു പൊങ്ങിക്കിടക്കുകയും ജലം അതിനെ പടച്ചട്ടപോലെയണിയുകയും ചെയ്യുന്നു.
21: പര്‍വ്വതങ്ങള്‍ ചൂടുകൊണ്ടു ദഹിക്കുകയും മരുഭൂമി വരളുകയും, സസ്യങ്ങള്‍ അഗ്നികൊണ്ടെന്നപോലെ വാടിക്കരിയുകയും ചെയ്യുന്നു.
22: എന്നാല്‍, മൂടല്‍മഞ്ഞ് എല്ലാറ്റിനെയുംഅതിവേഗം സുഖപ്പെടുത്തുന്നു; മഞ്ഞു പ്രത്യക്ഷമാകുമ്പോള്‍ ചൂടുശമിച്ച്, ഉന്മേഷമുണ്ടാകുന്നു.
23: അത്യഗാധത്തെ നിശ്ചലമാക്കി, അതില്‍ ദ്വീപുകള്‍ പ്രതിഷ്ഠിച്ചത് അവിടുത്തെ നിശ്ചയമാണ്.
24: സമുദ്രസഞ്ചാരികള്‍ അതിലെ അപകടങ്ങളെപ്പറ്റി സംസാരിക്കുന്നു; നാം അതുകേട്ടു വിസ്മയിക്കുന്നു.
25: അസാധാരണവും അദ്ഭുതകരവുമായ സൃഷ്ടികളതിലുണ്ട്; എല്ലാത്തരം ജീവജാലങ്ങളും അതികായങ്ങളായ സമുദ്രസത്വങ്ങളുമതിലുണ്ട്.
26: സ്വന്തം ശക്തിയാല്‍, അവിടുന്നു ലക്ഷ്യംപ്രാപിക്കുന്നു; അവിടുത്തെ വചനത്താല്‍ എല്ലാം നിശ്ചിതമാര്‍ഗ്ഗത്തില്‍ ചരിക്കുന്നു.
27: എത്രപറഞ്ഞാലും മുഴുവനാവുകയില്ല; എല്ലാറ്റിന്റെയും സാരമിതാണ്- അവിടുന്നാണു സര്‍വ്വവും.
28: അവിടുത്തെ പ്രകീര്‍ത്തിക്കാന്‍ എവിടെനിന്നാണു നമുക്കു ശക്തിലഭിക്കുക? എല്ലാ സൃഷ്ടികളെയുംകാള്‍ അവിടുന്നുന്നതമാണ്.
29: കര്‍ത്താവു ഭയവും ഭക്തിയും ജനിപ്പിക്കുന്നു; അവിടുന്ന് അത്യുന്നതനും അവിടുത്തെ ശക്തി അദ്ഭുതകരവുമാണ്.
30: എല്ലാക്കഴിവുമുപയോഗിച്ചു കര്‍ത്താവിനെ സ്തുതിക്കുവിന്‍; അവിടുന്ന് അതിനുമുപരിയാണ്. സര്‍വ്വശക്തിയോടുംകൂടെ അവിടുത്തെ പുകഴ്ത്തുവിന്‍; തളര്‍ന്നുപോകരുത്. എത്ര പുകഴ്ത്തിയാലും പരിധിയിലെത്തുകയില്ല.
31: ആരവിടുത്തെക്കണ്ടിട്ടുണ്ട്? ആര്‍ക്കവിടുത്തെ വര്‍ണ്ണിക്കാന്‍ കഴിയും? ആര്‍ക്കവിടുത്തെ വേണ്ടവിധം പുകഴ്ത്താന്‍കഴിയും?
32: ഇവയെക്കാള്‍ മഹത്തായ നിരവധി കാര്യങ്ങള്‍ നമുക്കജ്ഞാതമായി വര്‍ത്തിക്കുന്നു; അവിടുത്തെ ഏതാനും സൃഷ്ടികള്‍മാത്രമേ നാം ദര്‍ശിച്ചിട്ടുള്ളു.
33: എല്ലാം സൃഷ്ടിച്ചതു കര്‍ത്താവാണ്; തന്റെ ഭക്തര്‍ക്ക് അവിടുന്നു ജ്ഞാനം പ്രദാനംചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ