അദ്ധ്യായം 144
കര്‍ത്താവിന്റെയനുഗ്രഹംലഭിച്ച ജനത
ദാവീദിന്റെ സങ്കീർത്തനം
1: എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! യുദ്ധംചെയ്യാന്‍ എന്റെ കൈകളെയും പടപൊരുതാന്‍ എന്റെ വിരലുകളെയും അവിടുന്നു പരിശീലിപ്പിക്കുന്നു.
2: അവിടുന്നാണെന്റെ അഭയശിലയും ദുര്‍ഗ്ഗവും ശക്തികേന്ദ്രവും; എന്റെ വിമോചകനും പരിചയുമായ അങ്ങയില്‍ ഞാനാശ്രയിക്കുന്നു; അവിടുന്നു ജനതകളെക്കീഴടക്കുന്നു.
3: കര്‍ത്താവേ, അവിടുത്തെ ചിന്തയില്‍വരാന്‍ മര്‍ത്ത്യനെന്തു മേന്മയുണ്ട്? അവിടുത്തെ പരിഗണനലഭിക്കാന്‍, മനുഷ്യപുത്രനെന്തര്‍ഹതയുണ്ട്?
4: മനുഷ്യന്‍ ഒരു ശ്വാസത്തിനു തുല്യനാണ്; അവന്റെ ദിനങ്ങള്‍ മാഞ്ഞുപോകുന്ന നിഴല്‍പോലെയാകുന്നു.
5: കര്‍ത്താവേ, അങ്ങ്, ആകാശം ചായിച്ചിറങ്ങിവരണമേ! പര്‍വ്വതങ്ങളെ സ്പര്‍ശിക്കണമേ! അവ പുകയട്ടെ!
6: ഇടിമിന്നലയച്ച് അവരെച്ചിതറിക്കണമേ! അസ്ത്രങ്ങളയച്ച്, അവരെത്തുരത്തണമേ!
7: ഉന്നതത്തില്‍നിന്നു കൈനീട്ടി എന്നെ രക്ഷിക്കണമേ! പെരുവെള്ളത്തില്‍നിന്ന്, ജനതകളുടെ കൈയില്‍നിന്ന്, എന്നെ രക്ഷിക്കണമേ!
8: അവരുടെ നാവു വ്യാജംപറയുന്നു; അവര്‍ വലത്തുകൈയുയര്‍ത്തി, കള്ളസത്യംചെയ്യുന്നു.
9: ദൈവമേ, ഞാനങ്ങേയ്ക്കു പുതിയകീര്‍ത്തനം പാടും. ദശതന്ത്രീനാദത്തോടെ ഞാനങ്ങയെപ്പുകഴ്ത്തും.
10: അങ്ങാണു രാജാക്കന്മാര്‍ക്കു വിജയംനല്കുകയും അങ്ങയുടെ ദാസനായ ദാവീദിനെ രക്ഷിക്കുകയുംചെയ്യുന്നത്.
11: ക്രൂരമായ വാളില്‍നിന്ന് എന്നെ രക്ഷിക്കണമേ! ജനതകളുടെ കൈയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! അവരുടെ നാവു വ്യാജംപറയുന്നു; അവര്‍ വലതുകൈയുയര്‍ത്തി കള്ളസത്യംചെയ്യുന്നു.
12: ഞങ്ങളുടെ പുത്രന്മാര്‍ മുളയിലേ തഴച്ചുവളരുന്ന സസ്യംപോലെയും ഞങ്ങളുടെ പുത്രിമാര്‍ കൊട്ടാരത്തിനുവേണ്ടി കൊത്തിയെടുത്ത സ്തംഭംപോലെയുമായിരിക്കട്ടെ!
13: ഞങ്ങളുടെ അറപ്പുരകള്‍ എല്ലാത്തരം ധാന്യങ്ങളുംകൊണ്ടു നിറഞ്ഞിരിക്കട്ടെ! ഞങ്ങളുടെ ആടുകള്‍, ഞങ്ങളുടെ വയലുകളില്‍ ആയിരങ്ങളും പതിനായിരങ്ങളുമായിപ്പെരുകട്ടെ!
14: ഞങ്ങളുടെ കന്നുകാലികള്‍ വന്ധ്യതയോ അകാലപ്രസവമോ ഇല്ലാതെ വര്‍ദ്ധിക്കട്ടെ! ഞങ്ങളുടെ തെരുവീഥികളില്‍ ദീനരോദനം കേള്‍ക്കാതിരിക്കട്ടെ!
15: ഇപ്രകാരം അനുഗ്രഹംലഭിച്ചജനത ഭാഗ്യമുള്ളത്, കര്‍ത്താവു ദൈവമായുള്ളജനത, ഭാഗ്യമുള്ളത്.
അദ്ധ്യായം 145
കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തന്‍
കീർത്തനഗീതം. ദാവീദ് രചിച്ചത്.
1: എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും; ഞാനങ്ങയുടെ നാമത്തെ എന്നേയ്ക്കും വാഴ്ത്തും.
2: അനുദിനം ഞാനങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തെ എന്നേയ്ക്കും വാഴ്ത്തും.
3: കര്‍ത്താവു വലിയവനും അത്യന്തം സ്തുത്യര്‍ഹനുമാണ്; അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്.
4: തലമുറ തലമുറയോട്, അങ്ങയുടെ പ്രവൃത്തികളെ പ്രകീര്‍ത്തിക്കും; അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും.
5: അവിടുത്തെ പ്രതാപത്തിന്റെ മഹത്വപൂര്‍ണ്ണമായ തേജസ്സിനെപ്പറ്റിയും അങ്ങയുടെ അദ്ഭുതപ്രവൃത്തികളെപ്പറ്റിയും ഞാന്‍ ധ്യാനിക്കും.
6: അങ്ങയുടെ ഭീതിജനകമായ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി മനുഷ്യര്‍ പ്രഘോഷിക്കും; ഞാനങ്ങയുടെ മഹത്വം വിളംബരംചെയ്യും.
7: അവിടുത്തെ സമൃദ്ധമായ നന്മയുടെ പ്രശസ്തി, അവര്‍ വിളിച്ചറിയിക്കും; അങ്ങയുടെ നീതിയെപ്പറ്റി അവരുച്ചത്തില്‍പ്പാടും.
8: കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
9: കര്‍ത്താവെല്ലാവര്‍ക്കും നല്ലവനാണ്; തന്റെ സര്‍വ്വസൃഷ്ടിയുടെയുംമേല്‍ അവിടുന്നു കരുണചൊരിയുന്നു.
10: കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും; അങ്ങയുടെ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
11: അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കും; അവിടുത്തെ ശക്തിയെ അവര്‍ വര്‍ണ്ണിക്കും.
12: അവിടുത്തെ ശക്തമായ പ്രവൃത്തികളും അവിടുത്തെ രാജ്യത്തിന്റെ മഹത്വപൂര്‍ണ്ണമായ പ്രതാപവും മനുഷ്യമക്കളെ അവരറിയിക്കും.
13: അവിടുത്തെ രാജത്വം ശാശ്വതമാണ്; അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു; കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്.
14: കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു.
15: എല്ലാവരും അങ്ങയില്‍ ദൃഷ്ടിപതിച്ചിരിക്കുന്നു; അങ്ങവര്‍ക്കു യഥാസമയം ആഹാരം കൊടുക്കുന്നു.
16: അവിടുന്നു കൈതുറന്നുകൊടുക്കുന്നു; എല്ലാവരും സംതൃപ്തരാകുന്നു.
17: കര്‍ത്താവിന്റെ വഴികള്‍ നീതിനിഷ്ഠവും അവിടുത്തെ പ്രവൃത്തികള്‍ കൃപാപൂര്‍ണ്ണവുമാണ്.
18: തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്.
19: തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്നവരുടെ നിലവിളികേട്ട്, അവരെ രക്ഷിക്കുന്നു.
20: തന്നെ സ്നേഹിക്കുന്നവരെ കര്‍ത്താവു പരിപാലിക്കുന്നു; എന്നാല്‍, സകലദുഷ്ടരെയും അവിടുന്നു നശിപ്പിക്കും.
21: എന്റെ വായ്, കര്‍ത്താവിന്റെ സ്തുതികള്‍പാടും; എല്ലാ ജീവജാലങ്ങളും അവിടുത്തെ വിശുദ്ധനാമത്തെ എന്നേയ്ക്കും വാഴ്ത്തട്ടെ!
അദ്ധ്യായം 146
കര്‍ത്താവുമാത്രമാണു രക്ഷകന്‍
1: കര്‍ത്താവിനെ സ്തുതിക്കുവിന്‍; എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
2: ആയുഷ്കാലമത്രയും ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും; ജീവിതകാലംമുഴുവന്‍ ഞാന്‍ എന്റെ ദൈവത്തിനു കീര്‍ത്തനം പാടും.
3: രാജാക്കന്മാരില്‍, സഹായിക്കാന്‍കഴിവില്ലാത്ത മനുഷ്യപുത്രനില്‍, ആശ്രയംവയ്ക്കരുത്.
4: അവന്‍ മണ്ണിലേക്കു മടങ്ങുന്നു; അന്നവന്റെ പദ്ധതികള്‍ മണ്ണടിയുന്നു.
5: യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവന്‍, തന്റെ ദൈവമായ കര്‍ത്താവില്‍ പ്രത്യാശവയ്ക്കുന്നവന്‍, ഭാഗ്യവാന്‍.
6: അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്; അവിടുന്ന് എന്നേയ്ക്കും വിശ്വസ്തനാണ്.
7: മര്‍ദ്ദിതര്‍ക്ക് അവിടുന്നു നീതിനടത്തിക്കൊടുക്കുന്നു; വിശക്കുന്നവര്‍ക്ക്, അവിടുന്നാഹാരം നല്കുന്നു; കര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.
8: കര്‍ത്താവ്, അന്ധരുടെ കണ്ണു തുറക്കുന്നു; അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു; അവിടുന്നു നീതിമാന്മാരെ സ്‌നേഹിക്കുന്നു.
9: കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു; വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു; എന്നാല്‍, ദുഷ്ടരുടെ വഴി അവിടുന്നു നാശത്തിലെത്തിക്കുന്നു.
10: കര്‍ത്താവെന്നേയ്ക്കും വാഴുന്നു; സീയോനേ, നിന്റെ ദൈവം തലമുറകളോളം വാഴും; കര്‍ത്താവിനെ സ്തുതിക്കുവിന്‍.
അദ്ധ്യായം 147
സര്‍വ്വശക്തനായ ദൈവം
1: കര്‍ത്താവിനെ സ്തുതിക്കുവിന്‍; നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നതെത്രയുചിതം! കാരുണ്യവാനായ അവിടുത്തേയ്ക്കു സ്തുതിപാടുന്നത്, ഉചിതംതന്നെ.
2: കര്‍ത്താവു ജറുസലെമിനെ പണിതുയര്‍ത്തുന്നു; ഇസ്രായേലില്‍നിന്നു ചിതറിപ്പോയവരെ അവിടുന്നൊരുമിച്ചുകൂട്ടുന്നു.
3: അവിടുന്നു ഹൃദയംതകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു.
4: അവിടുന്നു നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു; അവയോരോന്നിനും പേരിടുന്നു.
5: നമ്മുടെ കര്‍ത്താവു വലിയവനും കരുത്തുറ്റവനുമാണ്; അവിടുത്തെ ജ്ഞാനം അളവറ്റതാണ്.
6: കര്‍ത്താവ്, എളിയവരെ ഉയര്‍ത്തുന്നു; ദുഷ്ടരെ തറപറ്റിക്കുന്നു.
7: കര്‍ത്താവിനു കൃതജ്ഞതാഗാനമാലപിക്കുവിന്‍; കിന്നരംമീട്ടി, നമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍.
8: അവിടുന്നു വാനിടത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിയ്ക്കായി അവിടുന്നു മഴയൊരുക്കുന്നു; അവിടുന്നു മലകളില്‍ പുല്ലു മുളപ്പിക്കുന്നു.
9: മൃഗങ്ങള്‍ക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങള്‍ക്കും അവിടുന്നാഹാരംകൊടുക്കുന്നു.
10: പടക്കുതിരയുടെ ബലത്തില്‍ അവിടുന്നു സന്തോഷിക്കുന്നില്ല; ഓട്ടക്കാരന്റെ ശീഘ്രതയില്‍ അവിടുന്നു പ്രസാദിക്കുന്നില്ല.
11: തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുകയുംചെയ്യുന്നവരിലാണു കര്‍ത്താവു പ്രസാദിക്കുന്നത്.
12: ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക; സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.
13: നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ അവിടുന്നനുഗ്രഹിക്കുന്നു.
14: അവിടുന്നു നിന്റെ അതിര്‍ത്തികളില്‍ സമാധാനം സ്ഥാപിക്കുന്നു; അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നെ തൃപ്തയാക്കുന്നു.
15: അവിടുന്നു ഭൂമിയിലേക്കു കല്പനയയയ്ക്കുന്നു; അവിടുത്തെ വചനം പാഞ്ഞുവരുന്നു.
16: അവിടുന്ന്, ആട്ടിന്‍രോമംപോലെ മഞ്ഞുപെയ്യിക്കുന്നു; ചാരംപോലെ ഹിമധൂളി വിതറുന്നു.
17: അവിടുന്ന് അപ്പക്കഷണംപോലെ ആലിപ്പഴം പൊഴിക്കുന്നു; അവിടുന്നയയ്ക്കുന്ന തണുപ്പ്, ആര്‍ക്കു സഹിക്കാനാവും?.
18: അവിടുന്നു കല്പനയയച്ച്, അതിനെ ഉരുക്കിക്കളയുന്നു; അവിടുന്നു കാറ്റിനെയയയ്ക്കുമ്പോള്‍ ജലമൊഴുകിപ്പോകുന്നു.
19: അവിടുന്നു യാക്കോബിനു തന്റെ കല്പനയും ഇസ്രായേലിനു തന്റെ ചട്ടങ്ങളും പ്രമാണങ്ങളും വെളിപ്പെടുത്തുന്നു.
20: മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടുന്നിങ്ങനെ ചെയ്തിട്ടില്ല; അവിടുത്തെ പ്രമാണങ്ങള്‍ അവര്‍ക്കജ്ഞാതമാണ്; കര്‍ത്താവിനെ സ്തുതിക്കുവിന്‍.
അദ്ധ്യായം 148
ആകാശവും ഭൂമിയും കര്‍ത്താവിനെ സ്തുതിക്കട്ടെ
1: കത്താവിനെ സ്തുതിക്കുവിന്‍; ആകാശത്തുനിന്നു കര്‍ത്താവിനെ സ്തുതിക്കുവിന്‍. ഉന്നതങ്ങളില്‍ അവിടുത്തെ സ്തുതിക്കുവിന്‍.
2: കര്‍ത്താവിന്റെ ദൂതന്മാരേ, അവിടുത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ സൈന്യങ്ങളെ, അവിടുത്തെ സ്തുതിക്കുവിന്‍. സൂര്യചന്ദ്രന്മാരേ, അവിടുത്തെ സ്തുതിക്കുവിന്‍; .
3: മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ, അവിടുത്തെ സ്തുതിക്കുവിന്‍. ഉന്നതവാനിടമേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍;
4: ആകാശത്തിനുമേലുള്ള ജലസഞ്ചയമേ, അവിടുത്തെ സ്തുതിക്കുവിന്‍.
5: അവ കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ; എന്തെന്നാല്‍, അവിടുന്നു കല്പിച്ചു, അവ സൃഷ്ടിക്കപ്പെട്ടു.
6: അവയെ അവിടുന്ന്, എന്നേയ്ക്കും സുസ്ഥിരമാക്കി; അലംഘനീയമായ അതിര്‍ത്തികള്‍ അവിടുന്നവയ്ക്കു നിശ്ചയിച്ചു.
7: ഭൂമിയില്‍നിന്നു കര്‍ത്താവിനെ സ്തുതിക്കുവിന്‍; കടലിലെ ഭീകരജീവികളേ, അഗാധങ്ങളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.
8: അഗ്നിയും കന്മഴയും മഞ്ഞും പൊടിമഞ്ഞും അവിടുത്തെ കല്പനയനുസരിക്കുന്ന കൊടുങ്കാറ്റും കര്‍ത്താവിനെ സ്തുതിക്കട്ടെ!
9: പര്‍വ്വതങ്ങളും മലകളും ഫലവൃക്ഷങ്ങളും ദേവദാരുക്കളും .
10: വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പറവകളും,
11: ഭൂമിയിലെ രാജാക്കന്മാരും ജനതകളും പ്രഭുക്കന്മാരും ഭരണാധികാരികളും,
12: യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും,
13: കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ! അവിടുത്തെനാമം മാത്രമാണു സമുന്നതം; അവിടുത്തെ മഹത്വം ഭൂമിയെയും ആകാശത്തെയുംകാള്‍ ഉന്നതമാണ്.
14: അവിടുന്നു തന്റെ ജനത്തിനുവേണ്ടി ഒരു കൊമ്പുയര്ത്തിയിരിക്കുന്നു; തന്നോടു ചേര്‍ന്നുനില്ക്കുന്ന ഇസ്രായേല്‍ ജനത്തിന്റെ മഹത്വംതന്നെ. കര്‍ത്താവിനെ സ്തുതിക്കുവിന്‍.
അദ്ധ്യായം 149
വിജയഗീതം
1: കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനു പുതിയ കീര്‍ത്തനമാലപിക്കുവിന്‍; വിശുദ്ധരുടെ സമൂഹത്തില്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
2: ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ! സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവിലാനന്ദിക്കട്ടെ!
3: നൃത്തംചെയ്തുകൊണ്ട് അവരവിടുത്തെ നാമത്തെ സ്തുതിക്കട്ടെ! തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവരവിടുത്തെ സ്തുതിക്കട്ടെ!
4: എന്തെന്നാല്‍, കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു, എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു.
5: വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ! അവര്‍ തങ്ങളുടെ കിടക്കകളില്‍ ആനന്ദംകൊണ്ടു പാടട്ടെ! .
6: അവരുടെ കണ്ഠങ്ങളില്‍ ദൈവത്തിന്റെ സ്തുതിയുയരട്ടെ, അവര്‍ ഇരുവായ്ത്തലയുള്ള വാള്‍ കൈകളിലേന്തട്ടെ;
7: രാജ്യങ്ങളോടു പ്രതികാരംചെയ്യാനും ജനതകള്‍ക്കു ശിക്ഷനല്കാനുംതന്നെ.
8: അവരുടെ രാജാക്കന്മാരെ ചങ്ങലകള്‍കൊണ്ടും പ്രഭുക്കന്മാരെ ഇരുമ്പുവിലങ്ങുകള്‍കൊണ്ടും ബന്ധിക്കട്ടെ! .
9: എഴുതപ്പെട്ടിരിക്കുന്ന വിധി അവരുടെമേല്‍ നടത്തട്ടെ! അവിടുത്തെ വിശ്വസ്തര്‍ക്ക് ഇതു മഹത്വമാണ്. കര്‍ത്താവിനെ സ്തുതിക്കുവിന്‍.
അദ്ധ്യായം 150
സര്‍വ്വജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ!
1: കര്‍ത്താവിനെ സ്തുതിക്കുവിന്‍; ദൈവത്തിന്റെ വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍; പ്രതാപപൂര്‍ണ്ണമായ ആകാശവിതാനത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍.
2: ശക്തമായ പ്രവൃത്തികളെപ്രതി അവിടുത്തെ സ്തുതിക്കുവിന്‍; അവിടുത്തെ മഹിമാതിശയത്തിനു ചേര്‍ന്നവിധം അവിടുത്തെ സ്തുതിക്കുവിന്‍.
3: കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍; വീണയും കിന്നരവുംമീട്ടി അവിടുത്തെ സ്തുതിക്കുവിന്‍.
4: തപ്പുകൊട്ടിയും നൃത്തമാടിയും അവിടുത്തെ സ്തുതിക്കുവിന്‍; തന്ത്രികളും കുഴലുകളുംകൊണ്ട്, അവിടുത്തെ സ്തുതിക്കുവിന്‍.
5: കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍; ഉച്ചത്തില്‍മുഴങ്ങുന്ന കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍.
6: സര്‍വജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ! കര്‍ത്താവിനെ സ്തുതിക്കുവിന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ