അദ്ധ്യായം 119
കര്‍ത്താവിന്റെ നിയമം
1: അപങ്കിലമായ മാര്‍ഗ്ഗത്തില്‍ച്ചരിക്കുന്നവര്‍, കര്‍ത്താവിന്റെ നിയമമനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍.
2: അവിടുത്തെക്കല്പനകള്‍ പാലിക്കുന്നവര്‍, പൂര്‍ണ്ണഹൃദയത്തോടെ അവിടുത്തെത്തേടുന്നവര്‍, ഭാഗ്യവാന്മാര്‍.
3: അവര്‍ തെറ്റുചെയ്യുന്നില്ല; അവരവിടുത്തെ മാര്‍ഗ്ഗത്തില്‍ച്ചരിക്കുന്നു.
4: അങ്ങയുടെ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാലിക്കണമെന്ന് അങ്ങു കല്പിച്ചിരിക്കുന്നു.
5: അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഞാന്‍ സ്ഥിരതയുള്ളവനായിരുന്നെങ്കില്‍!
6: അപ്പോള്‍, അങ്ങയുടെ കല്പനകളില്‍ ദൃഷ്ടിയുറപ്പിച്ചിരിക്കുന്ന എനിക്കു ലജ്ജിതനാകേണ്ടിവരുകയില്ല.
7: അങ്ങയുടെ നീതിനിഷ്ഠമായ ശാസനങ്ങള്‍ പഠിക്കുമ്പോള്‍, ഞാന്‍ പരമാര്‍ത്ഥഹൃദയത്തോടെ അങ്ങയെപ്പുകഴ്ത്തും.
8: അങ്ങയുടെ ചട്ടങ്ങള്‍ ഞാനനുസരിക്കും; എന്നെ പൂര്‍ണ്ണമായി പരിത്യജിക്കരുതേ!
9: യുവാവു തന്റെ മാര്‍ഗ്ഗമെങ്ങനെ നിര്മ്മലമായിസൂക്ഷിക്കും? അങ്ങയുടെ വചനമനുസരിച്ചു വ്യാപരിച്ചുകൊണ്ട്.
10: പൂര്‍ണ്ണഹൃദയത്തോടെ ഞാനങ്ങയെത്തേടുന്നു; അങ്ങയുടെ കല്പന വിട്ടുനടക്കാന്‍ എനിക്കിടയാകാതിരിക്കട്ടെ!
11: അങ്ങേയ്ക്കെതിരേ പാപംചെയ്യാതിരിക്കേണ്ടതിനു ഞാനങ്ങയുടെ വചനം, ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
12: കര്‍ത്താവേ, അങ്ങു വാഴ്ത്തപ്പെടട്ടെ! അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
13: അങ്ങയുടെ നാവില്‍നിന്നു പുറപ്പെടുന്ന ശാസനങ്ങളെ എന്റെയധരങ്ങള്‍ പ്രഘോഷിക്കും.
14: സമ്പദ്‌സമൃദ്ധിയിലെന്നപോലെ അങ്ങയുടെ കല്പനകള്‍ പിന്തുടരുന്നതില്‍ ഞാനാനന്ദിക്കും.
15: ഞാനങ്ങയുടെ പ്രമാണങ്ങളെപ്പറ്റി ധ്യാനിക്കുകയും അങ്ങയുടെ മാര്‍ഗ്ഗത്തില്‍ ദൃഷ്ടിയുറപ്പിക്കുകയും ചെയ്യും.
16: അങ്ങയുടെ ചട്ടങ്ങളില്‍ ഞാന്‍ സന്തോഷിക്കും; അങ്ങയുടെ വചനം വിസ്മരിക്കുകയില്ല.
17: ഞാന്‍ ജീവിച്ചിരിക്കാനും അങ്ങയുടെവചനമനുസരിക്കാനും ഈ ദാസന്റെമേല്‍ കൃപചൊരിയണമേ!
18: അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്ട്യംദര്‍ശിക്കാന്‍ എന്റെ കണ്ണുകള്‍ തുറക്കണമേ!
19: ഭൂമിയില്‍ ഞാനൊരു പരദേശിയാണ്; അങ്ങയുടെ കല്പനകളെ എന്നില്‍നിന്നു മറച്ചുവയ്ക്കരുതേ!
20: അങ്ങയുടെ കല്പനകള്‍ക്കുവേണ്ടിയുള്ള അഭിനിവേശം, നിരന്തരമെന്നെ ദഹിപ്പിക്കുന്നു.
21: അങ്ങയുടെ പ്രമാണങ്ങള്‍വിട്ടുനടക്കുന്ന ശപിക്കപ്പെട്ട ധിക്കാരികളെ അവിടുന്നു ശാസിക്കുന്നു.
22: അവരുടെ നിന്ദനവും പരിഹാസവും എന്നില്‍നിന്നകറ്റണമേ! ഞാനങ്ങയുടെ കല്പനകള്‍പാലിച്ചുവല്ലോ.
23: രാജാക്കന്മാര്‍ ഒത്തുചേര്‍ന്ന്, എനിക്കെതിരേ ഗൂഢാലോചനനടത്തുന്നു; എന്നാല്‍, ഈ ദാസന്‍ അങ്ങയുടെ ചട്ടങ്ങളെപ്പറ്റി ധ്യാനിക്കും.
24: അവിടുത്തെ കല്പനകളാണെന്റെയാനന്ദം; അവയാണെനിക്ക് ഉപദേശംനല്കുന്നത്.
25: എന്റെ പ്രാണന്‍ പൊടിയോടു പറ്റിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വാഗ്ദാനമനുസരിച്ച്, എന്നെ ഉജ്ജീവിപ്പിക്കണമേ!
26: എന്റെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍, അങ്ങെനിക്കുത്തരമരുളി; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
27: അങ്ങയുടെ പ്രമാണങ്ങള്‍നിര്‍ദ്ദേശിക്കുന്ന വഴി, എനിക്കു കാണിച്ചുതരണമേ! ഞാനങ്ങയുടെ അദ്ഭുതകൃത്യങ്ങളെപ്പറ്റി ധ്യാനിക്കും.
28: ദുഃഖത്താല്‍ എന്റെ ഹൃദയമുരുകുന്നു; അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്നെ ശക്തിപ്പെടുത്തണമേ!
29: തെറ്റായമാര്‍ഗ്ഗങ്ങളെ എന്നില്‍നിന്നകറ്റണമേ! കാരുണ്യപൂര്‍വ്വം അങ്ങയുടെ നിയമം എന്നെ പഠിപ്പിക്കണമേ!
30: ഞാന്‍ വിശ്വസ്തതയുടെ മാര്‍ഗ്ഗം തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങയുടെ ശാസനങ്ങള്‍ എന്റെ കണ്മുമ്പിലുണ്ട്.
31: കര്‍ത്താവേ, അങ്ങയുടെ കല്പനകളോടു ഞാന്‍ ചേര്ന്നുനില്ക്കുന്നു; ലജ്ജിതനാകാന്‍ എനിക്കിടവരുത്തരുതേ!
32: ഒരുക്കമുള്ള ഹൃദയം അങ്ങെനിക്കുതരുമ്പോള്‍ ഞാനങ്ങയുടെ പ്രമാണങ്ങളുടെ പാതയില്‍ ഉത്സാഹത്തോടെ ചരിക്കും.
33: കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ! അവസാനംവരെ ഞാനതു പാലിക്കും.
34: ഞാനങ്ങയുടെ പ്രമാണംപാലിക്കാനും പൂര്‍ണ്ണഹൃദയത്തോടെ അതനുസരിക്കാനുംവേണ്ടി, എനിക്കറിവു നല്കണമേ!
35: അവിടുത്തെ കല്പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ! ഞാനതില്‍ സന്തോഷിക്കുന്നു.
36: ധനലാഭത്തിലേക്കല്ല, അങ്ങയുടെ കല്പനകളിലേക്ക്, എന്റെ ഹൃദയത്തെത്തിരിക്കണമേ!
37: വ്യര്‍ത്ഥതകളില്‍നിന്ന് എന്റെ ദൃഷ്ടിതിരിക്കണമേ! അങ്ങയുടെ മാര്‍ഗ്ഗത്തില്‍ച്ചരിക്കാന്‍, എന്നെ ഉജ്ജീവിപ്പിക്കണമേ!
38: അങ്ങയുടെ ഭക്തര്‍ക്ക നല്കിയ വാഗ്ദാനം ഈ ദാസനു നിറവേറ്റിത്തരണമേ!
39: ഞാന്‍ ഭയപ്പെടുന്ന അവമതി എന്നില്‍നിന്നകറ്റണമേ! അങ്ങയുടെ നിയമങ്ങള്‍ വിശിഷ്ടമാണല്ലോ.
40: ഇതാ, അങ്ങയുടെ പ്രമാണങ്ങളെ ഞാനഭിലഷിക്കുന്നു; അങ്ങയുടെ നീതിയാല്‍ എന്നില്‍ പുതുജീവന്‍പകരണമേ!
41: കര്‍ത്താവേ, അങ്ങയുടെ കാരുണ്യം, എന്റെമേല്‍ച്ചൊരിയണമേ! അങ്ങു വാഗ്ദാനംചെയ്ത രക്ഷ, എനിക്കു നല്കണമേ!.
42: എന്നെ അവഹേളിക്കുന്നവരോടു മറുപടിപറയാന്‍ അപ്പോളെനിക്കു കഴിയും. ഞാനങ്ങയുടെ വചനത്തിലാണല്ലോ ആശ്രയിക്കുന്നത്.
43: സത്യത്തിന്റെ വചനം എന്റെ അധരങ്ങളില്‍നിന്നു നിശ്ശേഷം എടുത്തുകളയരുതേ! അങ്ങയുടെ കല്പനകളിലാണല്ലോ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നത്.
44: ഞാനങ്ങയുടെ കല്പനകളെ, നിരന്തരമെന്നേയ്ക്കും പാലിക്കും.
45: അങ്ങയുടെ കല്പനകള്‍ തേടുന്നതുകൊണ്ടു ഞാന്‍ സ്വതന്ത്രമായി വ്യാപരിക്കും.
46: രാജാക്കന്മാരുടെ മുമ്പിലും ഞാനങ്ങയുടെ കല്പനകളെപ്പറ്റി സംസാരിക്കും; ഞാന്‍ ലജ്ജിതനാവുകയില്ല.
47: അങ്ങയുടെ പ്രമാണങ്ങളില്‍ ഞാനാനന്ദംകണ്ടെത്തുന്നു; ഞാനവയെ അത്യധികം സ്നേഹിക്കുന്നു.
48: ഞാനങ്ങയുടെ പ്രമാണങ്ങളെയാദരിക്കുന്നു; ഞാനവയെ സ്നേഹിക്കുന്നു; ഞാനങ്ങയുടെ ചട്ടങ്ങളെപ്പറ്റി ധ്യാനിക്കുന്നു.
49: ഈ ദാസനുനല്കിയ വാഗ്ദാനമോര്‍ക്കണമേ! അതുവഴിയാണല്ലോ അങ്ങെനിക്കു പ്രത്യാശനല്കിയത്.
50: അങ്ങയുടെ വാഗ്ദാനം എനിക്കു ജീവന്‍ നല്കുന്നുവെന്നതാണ് ദുരിതങ്ങളിലെന്റെ ആശ്വാസം.
51: അധര്‍മ്മികള്‍ എന്നെ കഠിനമായി പരിഹസിക്കുന്നു; എന്നാലും ഞാനങ്ങയുടെ നിയമത്തില്‍നിന്നു വ്യതിചലിക്കുകയില്ല.
52: കര്‍ത്താവേ, അങ്ങു പണ്ടേനല്കിയ നിയമങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ എനിക്കാശ്വാസംലഭിക്കുന്നു.
53: അങ്ങയുടെ പ്രമാണങ്ങളെയുപേക്ഷിക്കുന്ന ദുഷ്ടര്‍മൂലം, രോഷം എന്നില്‍ ജ്വലിക്കുന്നു.
54: തീര്‍ത്ഥാടകനായ ഞാന്‍ പാര്‍ക്കുന്നിടത്ത് അങ്ങയുടെ പ്രമാണങ്ങളായിരുന്നു എന്റെ ഗാനം.
55: കര്‍ത്താവേ, രാത്രിയില്‍ ഞാനങ്ങയുടെ നാമമനുസ്മരിക്കുന്നു; ഞാനങ്ങയുടെ പ്രമാണം, പാലിക്കുകയുംചെയ്യുന്നു.
56: അങ്ങയുടെ കല്പനകളനുസരിച്ചു എന്നതാണ് എനിക്കുലഭിച്ച അനുഗ്രഹം.
57: കര്‍ത്താവാണെന്റെ ഓഹരി; അവിടുത്തെ കല്പനകള്‍പാലിക്കുമെന്നു ഞാന്‍ വാഗ്ദാനംചെയ്യുന്നു.
58: പൂര്‍ണ്ണഹൃദയത്തോടെ ഞാനങ്ങയുടെ കാരുണ്യത്തിനായി യാചിക്കുന്നു; അങ്ങയുടെ വാഗ്ദാനത്തിനൊത്തവിധം എന്നോടു കൃപതോന്നണമേ!
59: അങ്ങയുടെ മാര്‍ഗ്ഗങ്ങളെപ്പറ്റി ചിന്തിച്ച്, ഞാനെന്റെ പാദങ്ങളെ അങ്ങയുടെ കല്പനകളിലേക്കു തിരിക്കുന്നു.
60: അങ്ങയുടെ പ്രമാണങ്ങള്‍പാലിക്കാന്‍ ഞാനുത്സാഹിക്കുന്നു; ഒട്ടും അമാന്തംകാണിക്കുന്നില്ല.
61: ദുഷ്ടരുടെ കെണികളില്‍ക്കുടുങ്ങിയെങ്കിലും ഞാനങ്ങയുടെ നിയമം മറന്നില്ല.
62: അങ്ങയുടെ നീതിയുറ്റ കല്പനകള്‍മൂലം അങ്ങയെ സ്തുതിക്കാന്‍ അര്‍ദ്ധരാത്രിയില്‍ ഞാനെഴുന്നേല്ക്കുന്നു.
63: അങ്ങയെ ഭയപ്പെടുകയും അങ്ങയുടെ പ്രമാണങ്ങള്‍പാലിക്കുകയുംചെയ്യുന്നവര്‍ക്കു ഞാന്‍ കൂട്ടാളിയാണ്.
64: കര്‍ത്താവേ, ഭൂമി അങ്ങയുടെ കാരുണ്യംകൊണ്ടു നിറഞ്ഞിരിക്കുന്നു; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
65: കര്‍ത്താവേ, അങ്ങയുടെ വചനമനുസരിച്ച്, ഈ ദാസന് അങ്ങു നന്മചെയ്തിരിക്കുന്നു.
66: അങ്ങയുടെ കല്പനകളില്‍ ഞാന്‍ വിശ്വസിക്കുന്നതുകൊണ്ട് അറിവും വിവേകവും എനിക്ക് ഉപദേശിച്ചുതരണമേ!
67: കഷ്ടതയില്‍പ്പെടുന്നതിനുമുമ്പു ഞാന്‍ വഴിതെറ്റിപ്പോയി; എന്നാല്‍, ഇപ്പോള്‍ ഞാനങ്ങയുടെ വചനംപാലിക്കുന്നു.
68: അവിടുന്നു നല്ലവനും നന്മചെയ്യുന്നവനുമാണ്; അങ്ങയുടെ ചട്ടങ്ങള്‍ എന്നെപ്പഠിപ്പിക്കണമേ!
69: അധര്‍മ്മികള്‍ എന്നെക്കുറിച്ച് വ്യാജം പറഞ്ഞുപരത്തി; എന്നാല്‍, ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ അങ്ങയുടെ പ്രമാണങ്ങളനുസരിക്കുന്നു.
70: അവരുടെ ഹൃദയം മരവിച്ചുപോയി; എന്നാല്‍, ഞാനങ്ങയുടെ നിയമത്തിലാനന്ദിക്കുന്നു.
71: ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്മൂലം ഞാനങ്ങയുടെ ചട്ടങ്ങളഭ്യസിച്ചുവല്ലോ.
72: ആയിരക്കണക്കിനു പൊന്‍വെള്ളിനാണയങ്ങളെക്കാള്‍ അങ്ങയുടെ വദനത്തില്‍നിന്നു പുറപ്പെടുന്ന നിയമമാണ് എനിക്കഭികാമ്യം.
73: അവിടുത്തെക്കരം എനിക്കു രൂപംനല്കി; അങ്ങയുടെ കല്പനകള്‍ പഠിക്കാന്‍ എനിക്കറിവുനല്കണമേ!
74: അങ്ങയുടെ ഭക്തര്‍ എന്നെക്കണ്ടു സന്തോഷിക്കും; എന്തെന്നാല്‍, ഞാനങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിച്ചു.
75: കര്‍ത്താവേ, അങ്ങയുടെ വിധികള്‍ ന്യായയുക്തമാണെന്നും വിശ്വസ്തതമൂലമാണ് അവിടുന്നെന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു.
76: ഈ ദാസന്, അങ്ങുനല്കിയ വാഗ്ദാനമനുസരിച്ച്, അങ്ങയുടെ കാരുണ്യം എന്നെയാശ്വസിപ്പിക്കട്ടെ!
77: ഞാന്‍ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്റെമേൽച്ചൊരിയണമേ! അങ്ങയുടെ നിയമത്തിലാണെന്റെയാനന്ദം.
78: അധര്‍മ്മികള്‍ ലജ്ജിതരായിത്തീരട്ടെ! വഞ്ചനകൊണ്ട് അവരെന്നെ തകിടംമറിച്ചു; എന്നാല്‍, ഞാനങ്ങയുടെ നിയമങ്ങളെപ്പറ്റി ധ്യാനിക്കും.
79: അങ്ങയുടെ ഭക്തര്‍ എന്നിലേക്കു തിരിയട്ടെ! അങ്ങനെ, അവരങ്ങയുടെ കല്പനകളറിയട്ടെ!
80: ഞാന്‍ ലജ്ജിതനാകാതിരിക്കേണ്ടതിന്, എന്റെ ഹൃദയം അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ കുറ്റമറ്റതായിരിക്കട്ടെ!
81: അങ്ങയുടെ രക്ഷയ്ക്കുവേണ്ടി കാത്തിരുന്നു ഞാന്‍ തളര്‍ന്നു; ഞാനങ്ങയുടെ വാഗ്ദാനത്തില്‍ പ്രത്യാശവയ്ക്കുന്നു.
82: അങ്ങയുടെ വാഗ്ദാനം നോക്കിയിരുന്ന്, എന്റെ കണ്ണുകുഴഞ്ഞു; എപ്പോള്‍ അങ്ങെന്നെ ആശ്വസിപ്പിക്കുമെന്നു ഞാന്‍ വിലപിക്കുന്നു.
83: പുകഞ്ഞ തോല്‍ക്കുടംപോലെയായി ഞാന്‍; എന്നിട്ടും ഞാനങ്ങയുടെ ചട്ടങ്ങള്‍ മറന്നില്ല.
84: ഈ ദാസന്‍ എത്രനാള്‍ സഹിക്കണം? എന്നെ പീഡിപ്പിക്കുന്നവരെ എന്നാണങ്ങു വിധിക്കുന്നത്?
85: അങ്ങയുടെ നിയമമനുസരിക്കാത്ത അധര്‍മ്മികള്‍ എന്നെ വീഴ്ത്താന്‍ കുഴികുഴിച്ചു.
86: അങ്ങയുടെ കല്പനകളെല്ലാം സുനിശ്ചിതമാണ്; അവരെന്നെ വ്യാജംകൊണ്ടു ഞെരുക്കുന്നു; എന്നെ സഹായിക്കണമേ!
87: അവരെന്നെ ഭൂമിയില്‍നിന്നു തുടച്ചുമാറ്റാറായി, എന്നാലും, ഞാനങ്ങയുടെ നിയമങ്ങളെയുപേക്ഷിച്ചില്ല.
88: കരുണതോന്നി എന്റെ ജീവന്‍ രക്ഷിക്കണമേ! അങ്ങയുടെ നാവില്‍നിന്നു പുറപ്പെടുന്ന കല്പനകള്‍ ഞാനനുസരിക്കട്ടെ.
89: കര്‍ത്താവേ, അങ്ങയുടെ വചനം, സ്വര്‍ഗ്ഗത്തില്‍ എന്നേയ്ക്കും സുസ്ഥാപിതമാണ്.
90: അങ്ങയുടെ വിശ്വസ്തത തലമുറകളോളം നിലനില്ക്കുന്നു; അവിടുന്നു ഭൂമിയെ സ്ഥാപിച്ചു; അതു നിലനില്ക്കുന്നു.
91: അവിടുന്നു നിശ്ചയിച്ചപ്രകാരം ഇന്നുമെല്ലാം നിലനില്ക്കുന്നു; എന്തെന്നാല്‍, സകലതും അങ്ങയെ സേവിക്കുന്നു.
92: അങ്ങയുടെ പ്രമാണം എന്റെ ആനന്ദമായിരുന്നില്ലെങ്കില്‍, എന്റെ ദുരിതത്തില്‍ ഞാന്‍ നശിച്ചുപോകുമായിരുന്നു.
93: ഞാനങ്ങയുടെ കല്പനകളെ ഒരിക്കലും മറക്കുകയില്ല; അവവഴിയാണ്, അവിടുന്നെനിക്കു ജീവന്‍ തന്നത്.
94: ഞാനങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ! എന്തെന്നാല്‍, ഞാനങ്ങയുടെ നിയമങ്ങളെയന്വേഷിച്ചു.
95: ദുഷ്ടര്‍ എന്നെ നശിപ്പിക്കാന്‍ പതിയിരിക്കുന്നു; എന്നാല്‍, ഞാനങ്ങയുടെ കല്പനകളെപ്പറ്റി ചിന്തിക്കുന്നു.
96: എല്ലാ പൂര്‍ണ്ണതയ്ക്കും ഒരതിര്‍ത്തി ഞാന്‍ കണ്ടിട്ടുണ്ട്; എന്നാല്‍, അങ്ങയുടെ കല്പനകള്‍ നിസ്സീമമാണ്.
97: അങ്ങയുടെ നിയമത്തെ ഞാനെത്രയധികം സ്‌നേഹിക്കുന്നു! അതിനെപ്പറ്റിയാണു ദിവസംമുഴുവനും ഞാന്‍ ധ്യാനിക്കുന്നത്.
98: അങ്ങയുടെ കല്പനകള്‍ എന്നെയെന്റെ ശത്രുക്കളെക്കാള്‍ ജ്ഞാനിയാക്കുന്നു, എന്തെന്നാല്‍, അവയെപ്പോഴും എന്നോടൊത്തുണ്ട്.
99: എന്റെ എല്ലാ ഗുരുക്കന്മാരെയുംകാള്‍ എനിക്കറിവുണ്ട്, എന്തെന്നാല്‍, അങ്ങയുടെ കല്പനകളെപ്പറ്റി ഞാന്‍ ധ്യാനിക്കുന്നു.
100: വൃദ്ധരെക്കാള്‍ എനിക്കറിവുണ്ട്, എന്തെന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ ഞാന്‍ പാലിക്കുന്നു.
101: അങ്ങയുടെ വചനം പാലിക്കാന്‍വേണ്ടി ഞാന്‍ സകലദുര്‍മാര്‍ഗ്ഗങ്ങളിലുംനിന്ന് എന്റെ പാദങ്ങള്‍ പിന്‍വലിക്കുന്നു.
102: അവിടുന്നെന്നെ പഠിപ്പിച്ചതുകൊണ്ട് ഞാനങ്ങയുടെ കല്പനകളില്‍നിന്നു വ്യതിചലിച്ചില്ല.
103: അങ്ങയുടെ വാക്കുകള്‍ എനിക്കെത്ര മധുരമാണ്! അവയെന്റെ നാവിനു തേനിനെക്കാള്‍ മധുരമാണ്.
104: അങ്ങയുടെ പ്രമാണങ്ങളാല്‍ ഞാനറിവു നേടി; അതിനാല്‍ വ്യാജമാര്‍ഗ്ഗങ്ങള്‍ ഞാന്‍ വെറുക്കുന്നു.
105: അങ്ങയുടെ വചനം, എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.
106: അങ്ങയുടെ നീതിയുക്തമായ കല്പനകള്‍ പാലിക്കുമെന്നു ഞാന്‍ ശപഥപൂര്‍വ്വം നിശ്ചയിച്ചു.
107: ഞാനത്യന്തം പീഡിതനാണ്; കര്‍ത്താവേ, അങ്ങയുടെ വാഗ്ദാനമനുസരിച്ച്, എനിക്കു ജീവന്‍നല്കണമേ!
108: കര്‍ത്താവേ, ഞാനര്‍പ്പിക്കുന്ന സ്തോത്രങ്ങള്‍ കൈക്കൊള്ളണമേ! അങ്ങയുടെ കല്പനകള്‍ എന്നെ പഠിപ്പിക്കണമേ!
109: എന്റെ ജീവന്‍ എപ്പോഴുമപകടത്തിലാണ്; എന്നാലും ഞാനങ്ങയുടെ നിയമം മറക്കുന്നില്ല.
110: ദുഷ്ടര്‍ എനിക്കു കെണിവച്ചിരിക്കുന്നു; എന്നാല്‍, ഞാനങ്ങയുടെ പ്രമാണങ്ങളില്‍നിന്നു വ്യതിചലിക്കുന്നില്ല.
111: അങ്ങയുടെ കല്പനകളാണ് എന്നേക്കുമെന്റെയോഹരി; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാണ്.
112: അവിടുത്തെ ചട്ടങ്ങള്‍ അന്ത്യംവരെ ഇടവിടാതെപാലിക്കാന്‍ ഞാനെന്റെ ഹൃദയത്തെ ഉത്സുകമാക്കിയിരിക്കുന്നു.
113: കപടഹൃദയരെ ഞാന്‍ വെറുക്കുന്നു; ഞാനങ്ങയുടെ നിയമത്തെ സ്നേഹിക്കുന്നു.
114: അവിടുന്നെന്റെ അഭയകേന്ദ്രവും പരിചയുമാണ്; ഞാനങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു.
115: ദുഷ്കര്‍മ്മികളേ, എന്നെ വിട്ടുപോകുവിന്‍! ഞാനെന്റെ ദൈവത്തിന്റെ കല്പനകള്‍പാലിക്കട്ടെ!
116: ഞാന്‍ ജീവിക്കേണ്ടതിന് അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്നെ താങ്ങിനിറുത്തണമേ! എന്റെ പ്രത്യാശയില്‍ ഞാന്‍ ലജ്ജിതനാകാതിരിക്കട്ടെ!
117: ഞാന്‍ സുരക്ഷിതനായിരിക്കാനും എപ്പോഴുമങ്ങയുടെ ചട്ടങ്ങള്‍ ആദരിക്കാനുംവേണ്ടി എന്നെ താങ്ങിനിറുത്തണമേ!
118: അങ്ങയുടെ നിയമങ്ങളില്‍നിന്നു വ്യതിചലിക്കുന്നവരെ അവിടുന്നു നിരാകരിക്കുന്നു; അവരുടെ കൗശലം വ്യര്‍ത്ഥമാണ്.
119: ഭൂമിയിലെ ദുഷ്ടരെ വിലകെട്ടവരായി അവിടുന്നു പുറംതള്ളുന്നു; അതുകൊണ്ട് അവിടുത്തെ കല്പനകളെ ഞാന്‍ സ്‌നേഹിക്കുന്നു.
120: അങ്ങയോടുള്ള ഭയത്താല്‍ എന്റെ ശരീരം വിറയ്ക്കുന്നു; അങ്ങയുടെ വിധികളെ ഞാന്‍ ഭയപ്പെടുന്നു.
121: നീതിയും ന്യായവുമായതുമാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു; പീഡകര്‍ക്ക് എന്നെ വിട്ടുകൊടുക്കരുതേ!
122: ഈ ദാസന് അങ്ങു നന്മയുറപ്പുവരുത്തണമേ! അധര്‍മ്മികള്‍ എന്നെ പീഡിപ്പിക്കാനിടയാക്കരുതേ!
123: അങ്ങയുടെ രക്ഷയെയും അങ്ങയുടെ നീതിയുക്തമായ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണത്തെയും നോക്കിയിരുന്ന്, എന്റെ കണ്ണു തളരുന്നു.
124: അങ്ങയുടെ കാരുണ്യത്തിനൊത്തവിധം ഈ ദാസനോടു പ്രവര്‍ത്തിക്കണമേ! അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
125: ഞാനങ്ങയുടെ ദാസനാണ്; എനിക്കറിവു നല്കണമേ! ഞാനങ്ങനെ അങ്ങയുടെ കല്പന ഗ്രഹിക്കട്ടെ!
126: കര്‍ത്താവേ, പ്രവര്‍ത്തിക്കാനുള്ള സമയമായി; അവിടുത്തെ നിയമം ലംഘിക്കപ്പെട്ടിരിക്കുന്നു.
127: ഞാനങ്ങയുടെ കല്പനകളെ സ്വര്‍ണ്ണത്തെയും തങ്കത്തെയുംകാളധികം സ്‌നേഹിക്കുന്നു.
128: ആകയാല്‍, അങ്ങയുടെ പ്രമാണങ്ങളാണെന്റെ പാദങ്ങളെ നയിക്കുന്നത്; കപടമാര്ഗ്ഗങ്ങളെ ഞാന്‍ വെറുക്കുന്നു.
129: അങ്ങയുടെ കല്പനകള്‍ വിസ്മയാവഹമാണ്; ഞാനവ പാലിക്കുന്നു.
130: അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു; എളിയവര്‍ക്ക് അതറിവു പകരുന്നു.
131: അങ്ങയുടെ പ്രമാണങ്ങളോടുള്ള അഭിവാഞ്ചനിമിത്തം ഞാന്‍ വായ് തുറന്നു കിതയ്ക്കുന്നു.
132: അങ്ങയുടെ നാമത്തെ സ്‌നേഹിക്കുന്നവരോട്, അങ്ങു ചെയ്യുന്നതുപോലെ എന്നിലേക്കു തിരിഞ്ഞ്, എന്നോടു കരുണകാണിക്കണമേ!
133: അങ്ങയുടെ വാഗ്ദാനമനുസരിച്ച്, എന്റെ പാദങ്ങള്‍ പതറാതെ കാക്കണമേ! അകൃത്യങ്ങള്‍ എന്നെ കീഴടക്കാനനുവദിക്കരുതേ!
134: മര്‍ദ്ദകരില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! ഞാനങ്ങയുടെ പ്രമാണങ്ങള്‍പാലിക്കട്ടെ!
135: ഈ ദാസന്റെമേല്‍ അങ്ങയുടെ മുഖപ്രകാശം പതിയട്ടെ, അങ്ങയുടെ ചട്ടങ്ങളെന്നെ പഠിപ്പിക്കണമേ!
136: മനുഷ്യര്‍ അങ്ങയുടെ നിയമം പാലിക്കാത്തതുകൊണ്ട് എന്റെ കണ്ണില്‍നിന്ന് അശ്രു, ധാരധാരയായൊഴുകുന്നു.
137: കര്‍ത്താവേ, അവിടുന്നു നീതിമാനാണ്; അവിടുത്തെ വിധികള്‍ നീതിയുക്തമാണ്;
138: അങ്ങു നീതിയിലും വിശ്വസ്തതയിലും അങ്ങയുടെ കല്പനകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.
139: എന്റെ ശത്രുക്കള്‍ അങ്ങയുടെ വചനങ്ങളെ മറക്കുന്നതുമൂലം ഞാന്‍ തീക്ഷ്ണതയാലെരിയുന്നു.
140: അങ്ങയുടെ വാഗ്ദാനം വിശ്വസ്തമെന്നു തെളിഞ്ഞുകഴിഞ്ഞതാണ്; ഈ ദാസന് അതിനെ സ്നേഹിക്കുന്നു.
141: ഞാന്‍ നിസ്സാരനും നിന്ദിതനുമാണ്; എന്നാല്‍, ഞാനങ്ങയുടെ പ്രമാണങ്ങള്‍ വിസ്മരിക്കുന്നില്ല.
142: അങ്ങയുടെ നീതി ശാശ്വതമാണ്; അങ്ങയുടെ നിയമം സത്യമാണ്.
143: കഷ്ടതയും തീവ്രവേദനയുമെന്നെ ഗ്രസിച്ചു; എന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ എനിക്കാനന്ദം പകര്‍ന്നു.
144: അങ്ങയുടെ കല്പനകള്‍ എന്നേയ്ക്കും നീതിയുക്തമാണ്; ഞാന്‍ ജീവിച്ചിരിക്കേണ്ടതിന് എനിക്കറിവുനല്കണമേ!
145: പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; കര്‍ത്താവേ, എനിക്കുത്തരമരുളണമേ! ഞാനങ്ങയുടെ ചട്ടങ്ങള്‍പാലിക്കും.
146: ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു, എന്നെ രക്ഷിക്കണമേ! ഞാനങ്ങയുടെ കല്പനകളനുസരിക്കട്ടെ!
147: അതിരാവിലെ ഞാനുണര്‍ന്ന്, സഹായത്തിനുവേണ്ടി നിലവിളിക്കുന്നു; ഞാനങ്ങയുടെ വാഗ്ദാനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു.
148: അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാന്‍വേണ്ടി രാത്രിയുടെ യാമങ്ങളില്‍ ഞാനുണര്‍ന്നിരിക്കുന്നു.
149: കാരുണ്യപൂര്‍വ്വം എന്റെ സ്വരം കേള്‍ക്കണമേ! കര്‍ത്താവേ, അങ്ങയുടെ നീതിയാല്‍ എന്റെ ജീവനെ കാത്തുകൊള്ളണമേ!
150: ക്രൂരമര്‍ദ്ദകര്‍ എന്നെ സമീപിക്കുന്നു, അവരങ്ങയുടെ നിയമത്തില്‍നിന്നു വളരെയകലെയാണ്.
151: എന്നാല്‍, കര്‍ത്താവേ, അവിടുന്നു സമീപസ്ഥനാണ്; അവിടുത്തെ കല്പനകള്‍ സത്യമാണ്.
152: അങ്ങയുടെ കല്പനകള്‍ ശാശ്വതമാണെന്നു പണ്ടേ ഞാനറിഞ്ഞിരിക്കുന്നു.
153: എന്റെ സഹനങ്ങള്‍കണ്ട്, എന്നെ മോചിപ്പിക്കണമേ! എന്തെന്നാല്‍, ഞാനങ്ങയുടെ നിയമം മറക്കുന്നില്ല.
154: എനിക്കുവേണ്ടി വാദിച്ച്, എന്നെ വിടുവിക്കണമേ! അങ്ങയുടെ വാഗ്ദാനമനുസരിച്ച്, എനിക്കു ജീവന്‍നല്കണമേ!
155: രക്ഷ ദുഷ്ടരില്നിന്നകന്നിരിക്കുന്നു; എന്തെന്നാല്‍, അവരങ്ങയുടെ ചട്ടങ്ങളന്വേഷിക്കുന്നില്ല.
156: കര്‍ത്താവേ, അങ്ങയുടെ കാരുണ്യം വലുതാണ്, അങ്ങയുടെ നീതിക്കൊത്ത് എനിക്കുജീവന്‍ നല്കണമേ!
157: എന്നെ ഉപദ്രവിക്കുന്നവരും എന്റെ ശത്രുക്കളും വളരെയാണ്; എങ്കിലും, ഞാനങ്ങയുടെ കല്പനകള്‍ വിട്ടുമാറുന്നില്ല.
158: അവിശ്വസ്തരോട് എനിക്കു വെറുപ്പാണ്; അവരങ്ങയുടെ പ്രമാണങ്ങളനുസരിക്കുന്നില്ല.
159: ഞാനങ്ങയുടെ പ്രമാണങ്ങളെ എത്രസ്നേഹിക്കുന്നെന്നുകണ്ടാലും! അങ്ങയുടെ കാരുണ്യത്തിനൊത്തവിധം എന്റെ ജീവനെ കാക്കണമേ!
160: അങ്ങയുടെ വചനത്തിന്റെ സാരാംശം സത്യംതന്നെയാണ്; അങ്ങയുടെ നിയമങ്ങള്‍ നീതിയുക്തമാണ്; അവ എന്നേയ്ക്കും നിലനില്ക്കുന്നു.
161: രാജാക്കന്മാര്‍ അകാരണമായി എന്നെ പീഡിപ്പിക്കുന്നു; എങ്കിലും, എന്റെ ഹൃദയം അങ്ങയുടെ വചനത്തിന്റെമുമ്പില്‍ ഭയഭക്തികളോടെ നില്ക്കുന്നു.
162: വലിയ കൊള്ളമുതല്‍ലഭിച്ചവനെപ്പോലെ ഞാനങ്ങയുടെ വചനത്തിലാനന്ദിക്കുന്നു.
163: അസത്യത്തെ ഞാന്‍ വെറുക്കുന്നു, അതിനോടെനിക്കറപ്പാണ്; എന്നാല്‍, അങ്ങയുടെ നിയമത്തെ ഞാന്‍ സ്നേഹിക്കുന്നു.
164: അങ്ങയുടെ നീതിയുക്തമായ കല്പനകളെപ്രതി ദിവസം ഏഴുപ്രാവശ്യം ഞാനങ്ങയെ സ്തുതിക്കുന്നു.
165: അങ്ങയുടെ നിയമത്തെ സ്‌നേഹിക്കുന്നവര്‍ക്കു ശാന്തിലഭിക്കും; അവര്‍ക്കൊരു പ്രതിബന്ധവുമുണ്ടാവുകയില്ല.
166: കര്‍ത്താവേ, ഞാനങ്ങയുടെ രക്ഷയില്‍ പ്രത്യാശവയ്ക്കുന്നു; അങ്ങയുടെ പ്രമാണങ്ങളനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കുന്നു.
167: ഞാനങ്ങയുടെ കല്‍പനകള്‍പാലിക്കുന്നു; ഞാനവയെ അത്യധികം സ്‌നേഹിക്കുന്നു.
168: അങ്ങയുടെ പ്രമാണങ്ങളും കല്പനകളും ഞാന്‍ പാലിക്കുന്നു; എന്റെ വഴികള്‍ അങ്ങയുടെ കണ്‍മുമ്പിലുണ്ടല്ലോ.
169: കര്‍ത്താവേ, എന്റെ നിലവിളി അങ്ങയുടെ സന്നിധിയിലെത്തുമാറാകട്ടെ! അങ്ങയുടെ വാഗ്ദാനമനുസരിച്ച് എനിക്കറിവുനല്കണമേ!
170: എന്റെ യാചന, അങ്ങയുടെ സന്നിധിയിലെത്തുമാറാകട്ടെ! അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്നെ രക്ഷിക്കണമേ!
171: അവിടുത്തെ നിയമങ്ങള്‍ എന്നെപഠിപ്പിച്ചതുകൊണ്ട്, എന്റെ അധരങ്ങള്‍ അങ്ങയെ പുകഴ്ത്തട്ടെ!
172: എന്റെ നാവ് അങ്ങയുടെ വചനം പ്രകീര്‍ത്തിക്കും; എന്തെന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ നീതിയുക്തമാണ്.
173: ഞാനങ്ങയുടെ കല്പനകള്‍പാലിക്കാന്‍ ഉറച്ചിരിക്കുന്നതിനാല്‍ അങ്ങയുടെ കരം എനിക്കു താങ്ങായിരിക്കട്ടെ!
174: കര്‍ത്താവേ, ഞാനങ്ങയുടെ രക്ഷകാംക്ഷിക്കുന്നു; അങ്ങയുടെ നിയമമാണെന്റെയാനന്ദം.
175: അങ്ങയെ സ്തുതിക്കാന്‍വേണ്ടി ഞാന്‍ ജീവിക്കട്ടെ! അങ്ങയുടെ നിയമങ്ങളെനിക്കു തുണയായിരിക്കട്ടെ! കൂട്ടംവിട്ട ആടിനെപ്പോലെ ഞാനലയുന്നു. അങ്ങയുടെ ദാസനെ തേടിവരണമേ!
176: എന്തെന്നാല്‍, അങ്ങയുടെ കല്പനകള്‍ ഞാന്‍ വിസ്മരിക്കുന്നില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ