അദ്ധ്യായം 108
ശത്രുവിനെതിരേ സഹായം
ദാവീദിന്റെ സങ്കീര്‍ത്തനം
1: എന്റെ ഹൃദയമൊരുങ്ങിയിരിക്കുന്നു; ദൈവമേ, എന്റെ ഹൃദയമൊരുങ്ങിയിരിക്കുന്നു; ഞാനങ്ങയെ പാടിപ്പുകഴ്ത്തും.
2: എന്റെയാത്മാവേ, ഉണരുക; വീണയും കിന്നരവുമുണരട്ടെ! ഉഷസ്സിനെ ഞാന്‍ വിളിച്ചുണര്‍ത്തും.
3: കര്‍ത്താവേ, ജനതകളുടെയിടയില്‍ ഞാനങ്ങേയ്ക്കു നന്ദിപറയും; ജനപഥങ്ങളുടെയിടയില് ഞാനങ്ങേയ്ക്കു സ്‌തോത്രങ്ങളാലപിക്കും.
4: അങ്ങയുടെ കാരുണ്യം ആകാശത്തെക്കാള്‍ ഉന്നതമാണ്, അങ്ങയുടെ വിശ്വസ്തത, മേഘങ്ങളോളമെത്തുന്നു.
5: ദൈവമേ, ആകാശത്തിനുമേല്‍ അങ്ങുയര്‍ന്നുനില്ക്കണമേ! അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങും വ്യാപിക്കട്ടെ!
6: അങ്ങു സ്നേഹിക്കുന്നവര്‍ മോചിതരാകട്ടെ! വലത്തുകൈനീട്ടി എന്നെ സഹായിക്കുകയും എനിക്കുത്തരമരുളുകയുംചെയ്യണമേ!
7: ദൈവം തന്റെ വിശുദ്ധമന്ദിരത്തില്‍വച്ചു വാഗ്ദാനംചെയ്തു: ജയഘോഷത്തോടെ ഞാന്‍ ഷെക്കെമിനെ വിഭജിക്കും, സുക്കോത്തുതാഴ്വരയെ അളന്നുതിരിക്കും.
8: ഗിലയാദ് എനിക്കുള്ളതാണ്; മനാസ്സെയും എന്റേതാണ്; എഫ്രായിം എന്റെ പടത്തൊപ്പിയും യൂദാ എന്റെ ചെങ്കോലുമാണ്.
9: മൊവാബ് എന്റെ ക്ഷാളനപാത്രം; ഏദോമില്‍ ഞാനെന്റെ പാദുകംവയ്ക്കുന്നു; ഫിലിസ്ത്യദേശത്തു ഞാന്‍ ജയഭേരി മുഴക്കും.
10: സുരക്ഷിതനഗരത്തിലേക്ക് ആരെന്നെ നയിക്കും? ഏദോമിലേക്ക് ആരെന്നെ കൊണ്ടുപോകും?
11: ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചില്ലേ? ദൈവമേ, അങ്ങു ഞങ്ങളുടെ സൈന്യത്തോടൊത്തു നീങ്ങുന്നില്ലല്ലോ?
12: ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ! എന്തെന്നാല്‍, മനുഷ്യന്റെ സഹായം നിഷ്ഫലമാണ്.
13: ദൈവം കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ ധീരമായി പൊരുതും; അവിടുന്നാണു ഞങ്ങളുടെ ശത്രുക്കളെ ചവിട്ടിമെതിക്കാന്‍പോകുന്നത്.
അദ്ധ്യായം 109
കര്‍ത്താവേ, പ്രതികാരം ചെയ്യണമേ
ഗായകസംഘനേതാവിനു ദാവീദിന്റെ സങ്കീര്‍ത്തനം
1: ദൈവമേ, ഞാനങ്ങയെ സ്തുതിക്കുന്നു; അവിടുന്നു മൗനമായിരിക്കരുതേ!
2: എന്തെന്നാല്‍, ദുഷ്ടതയും വഞ്ചനയും നിറഞ്ഞ വായ്, എന്റെനേരേ തുറന്നിരിക്കുന്നു; അത്, എനിക്കെതിരേ വ്യാജംപറയുന്നു.
3: വിദ്വേഷംനിറഞ്ഞ വാക്കുകള്‍കൊണ്ട് അവരെന്നെ വളഞ്ഞു; അകാരണമായി അവരെന്നെയാക്രമിക്കുന്നു.
4: ഞാനവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍പോലും എന്റെ സ്‌നേഹത്തിനുപകരമായി അവര്‍ കുറ്റാരോപണംനടത്തുന്നു.
5: നന്മയ്ക്കുപകരം തിന്മയും സ്‌നേഹത്തിനുപകരം വിദ്വേഷവും അവരെനിക്കു തരുന്നു.
6: അവനെതിരേ ഒരു ദുഷ്ടനെ നിയോഗിക്കണമേ! നീചന്‍ അവന്റെമേല്‍ കുറ്റംമാരോപിക്കട്ടെ!
7: വിചാരണയില്‍ അവന്‍ കുറ്റക്കാരനായി കാണപ്പെടട്ടെ! അവന്റെ പ്രാര്‍ത്ഥന പാപമായി പരിഗണിക്കപ്പെടട്ടെ!
8: അവന്റെ നാളുകള്‍ ചുരുങ്ങിപ്പോകട്ടെ! അവന്റെ വസ്തുവകകള്‍ മറ്റൊരുവനപഹരിക്കട്ടെ!
9: അവന്റെ മക്കള്‍ അനാഥരും അവന്റെ ഭാര്യ വിധവയുമായിത്തീരട്ടെ!
10: അവന്റെ മക്കള്‍ അലഞ്ഞുനടന്നു ഭിക്ഷയാചിക്കട്ടെ! അവര്‍ വസിക്കുന്ന നഷ്ടശിഷ്ടങ്ങളില്‍നിന്ന് അവര്‍ ആട്ടിയോടിക്കപ്പെടട്ടെ!
11: കടക്കാര്‍ അവന്റെ സ്വത്തു പിടിച്ചെടുക്കട്ടെ! അവന്റെ അദ്ധ്വാനത്തിന്റെ ഫലങ്ങള്‍ അന്യര്‍ കൊള്ളയടിക്കട്ടെ!
12: അവനോടു കാരുണ്യംകാണിക്കാന്‍ ആരുമുണ്ടാകാതിരിക്കട്ടെ! അവന്റെ അനാഥരായ മക്കളോട് ആര്‍ക്കുമലിവുതോന്നാതിരിക്കട്ടെ!
13: അവന്റെ വംശമറ്റുപോകട്ടെ! രണ്ടാംതലമുറയില്‍ അവന്റെ പേരു മാഞ്ഞുപോകട്ടെ!
14: അവന്റെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ഓര്‍മ്മിക്കപ്പെടട്ടെ! അവന്റെ മാതാവിന്റെ പാപം മാഞ്ഞുപോകാതിരിക്കട്ടെ!
15: അവ നിരന്തരം കര്‍ത്താവിന്റെമുമ്പാകെ ഉണ്ടായിരിക്കട്ടെ! അവന്റെ സ്മരണ ഭൂമിയില്‍നിന്നു വിച്ഛേദിക്കപ്പെടട്ടെ!
16: എന്തെന്നാല്‍, കരുണകാണിക്കാന്‍ അവനോര്‍ത്തില്ല, മാത്രമല്ല, ദരിദ്രരെയും അഗതികളെയും ഹൃദയംതകര്‍ന്നവരെയും അവരുടെ മരണംവരെ അവന്‍ പിന്തുടര്‍ന്നുപദ്രവിച്ചു.
17: ശപിക്കുന്നത് അവനിഷ്ടമായിരുന്നു; ശാപങ്ങള്‍ അവന്റെമേല്‍ നിപതിക്കട്ടെ! അനുഗ്രഹിക്കാന്‍ അവനിഷ്ടപ്പെട്ടില്ല; അതവനില്നിന്ന് അകന്നുനില്ക്കട്ടെ!
18: വസ്ത്രമെന്നപോലെ അവന്‍ ശാപമണിഞ്ഞു; അതു ജലംപോലെ അവന്റെ ശരീരത്തിലും എണ്ണപോലെ അവന്റെ അസ്ഥികളിലും കിനിഞ്ഞിറങ്ങട്ടെ!
19: അത്, അവനണിയുന്ന അങ്കിപോലെയും നിത്യംധരിക്കുന്ന അരപ്പട്ടപോലെയുമായിരിക്കട്ടെ!
20: എനിക്കെതിരായി തിന്മ സംസാരിക്കുകയും എന്റെമേല്‍ കുറ്റമാരോപിക്കുകയുംചെയ്യുന്നവര്‍ക്കു കര്‍ത്താവില്‍നിന്നുള്ള പ്രതിഫലമിതായിരിക്കട്ടെ!
21: എന്നാല്‍, എന്റെ കര്‍ത്താവായ ദൈവമേ, എന്നോട്, അങ്ങയുടെ നാമത്തിനൊത്തവിധം പ്രവര്‍ത്തിക്കണമേ; അങ്ങയുടെ വിശിഷ്ടമായ കാരുണ്യത്തെപ്രതി എന്നെ മോചിപ്പിക്കണമേ!
22: ഞാന്‍ ദരിദ്രനും അഗതിയുമാണ്; എന്റെ ഹൃദയം നുറുങ്ങിയിരിക്കുന്നു.
23: സായാഹ്നത്തിലെ നിഴല്‍പോലെ ഞാന്‍ കടന്നുപോകുന്നു; വെട്ടുകിളിയെ എന്നപോലെ എന്നെ കുടഞ്ഞെറിയുന്നു.
24: ഉപവാസംകൊണ്ട് എന്റെ കാല്‍മുട്ടുകള്‍ ദുര്‍ബ്ബലമായിരിക്കുന്നു; ഞാന്‍ എല്ലുംതോലുമായിരിക്കുന്നു.
25: എന്റെമേല്‍ കുറ്റമാരോപിക്കുന്നവര്‍ക്കു ഞാന്‍ നിന്ദാപാത്രമാണ്; അവര്‍ എന്നെക്കാണുമ്പോള്‍ പരിഹാസപൂര്‍വ്വം തലകുലുക്കുന്നു.
26: എന്റെ ദൈവമായ കര്‍ത്താവേ, എന്നെ സഹായിക്കണമേ, അങ്ങയുടെ കാരുണ്യത്തിനൊത്തവിധം എന്നെ രക്ഷിക്കണമേ!
27: കര്‍ത്താവേ, ഇതങ്ങയുടെ കരമാണെന്നും അവിടുന്നാണിതു ചെയ്തതെന്നും അവരറിയട്ടെ!
28: അവര്‍ ശപിച്ചുകൊള്ളട്ടെ; എന്നാല്‍ അവിടുന്നനുഗ്രഹിക്കണമേ; എന്റെ എതിരാളികള്‍ ലജ്ജിതരാകട്ടെ! അങ്ങയുടെ ദാസന്‍ സന്തുഷ്ടനാകട്ടെ!
29: എന്നില്‍ കുറ്റമാരോപിക്കുന്നവര്‍ അപമാനംധരിക്കട്ടെ! അതു പുതപ്പെന്നപോലെ അവരെപ്പൊതിയട്ടെ!
30: എന്റെയധരങ്ങള്‍ കര്‍ത്താവിന് ഏറെ കൃതജ്ഞതയര്‍പ്പിക്കും; ജനക്കൂട്ടത്തിന്റെനടുവില് ഞാനവിടുത്തെ പ്രകീര്‍ത്തിക്കും.
31: മരണശിക്ഷയ്ക്കു വിധിക്കുന്നവരില്‍നിന്നു രക്ഷിക്കാന്‍ അഗതിയുടെ വലത്തുവശത്ത്, അവിടുന്നു നില്ക്കും.
അദ്ധ്യായം 110
രാജാവിന്റെ സ്ഥാനാരോഹണം
ദാവീദിന്റെ സങ്കീര്‍ത്തനം
1: കര്‍ത്താവ്, എന്റെ കര്‍ത്താവിനോടരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലതുഭാഗത്തിരിക്കുക.
2: കര്‍ത്താവു സീയോനില്‍നിന്നു നിന്റെ അധികാരത്തിന്റെ ചെങ്കോലയയ്ക്കും; ശത്രുക്കളുടെ മദ്ധ്യത്തില്‍ നീ വാഴുക.
3: വിശുദ്ധപര്‍വ്വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം, നിന്റെ ജനം, മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും; ഉഷസ്സിന്റെ ഉദരത്തില്‍നിന്നു മഞ്ഞെന്നപോലെ യുവാക്കള്‍ നിന്റെയടുത്തേക്കുവരും.
4: കര്‍ത്താവു ശപഥംചെയ്തു: മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ചു നീ എന്നേയ്ക്കും പുരോഹിതനാകുന്നു, അതിനു മാറ്റമുണ്ടാവുകയില്ല.
5: കര്‍ത്താവു നിന്റെ വലത്തുവശത്തുണ്ട്; തന്റെ ക്രോധത്തിന്റെ ദിനത്തില്‍ അവിടുന്നു രാജാക്കന്മാരെ തകര്‍ത്തുകളയും.
6: ജനതകളുടെയിടയില്‍ അവിടുന്നു തന്റെ വിധിനടപ്പിലാക്കും; അവിടം ശവശരീരങ്ങള്‍കൊണ്ടു നിറയും; ഭൂമിയിലെങ്ങുമുള്ള രാജാക്കന്മാരെ അവിടുന്നു തകര്‍ക്കും.
7: വഴിയരികിലുള്ള അരുവിയില്‍നിന്ന് അവന്‍ പാനംചെയ്യും; അവന്‍ ശിരസ്സുയര്‍ത്തിനില്ക്കും.
അദ്ധ്യായം 111
അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന കര്‍ത്താവ്
1: കര്‍ത്താവിനെ സ്തുതിക്കുവിന്‍! നീതിമാന്മാരുടെ സംഘത്തിലും സഭയിലും പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും.
2: കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്; അവയിലാനന്ദിക്കുന്നവര്‍ അവ ഗ്രഹിക്കാനാഗ്രഹിക്കുന്നു.
3: അവിടുത്തെ പ്രവൃത്തി മഹത്തും തേജസ്സുറ്റതുമാണ്; അവിടുത്തെ നീതി ശാശ്വതമാണ്.
4: തന്റെ അദ്ഭുതപ്രവൃത്തികളെ അവിടുന്നു സ്മരണീയമാക്കി; കര്‍ത്താവു കൃപാലുവും വാത്സല്യനിധിയുമാണ്.
5: തന്റെ ഭക്തര്‍ക്ക്, അവിടുന്നാഹാരം നല്കുന്നു; അവിടുന്നു തന്റെ ഉടമ്പടിയെ എപ്പോഴുമനുസ്മരിക്കുന്നു.
6: ജനതകളുടെ അവകാശത്തെ തന്റെ ജനത്തിനു നല്കിക്കൊണ്ടു തന്റെ പ്രവൃത്തികളുടെ ശക്തിയെ അവര്‍ക്കു വെളിപ്പെടുത്തി.
7: അവിടുത്തെ പ്രവൃത്തികള്‍ വിശ്വസ്തവും നീതിയുക്തവുമാണ്.
8: അവിടുത്തെ പ്രമാണങ്ങള്‍ വിശ്വാസ്യമാണ്; വിശ്വസ്തതയോടും പരമാര്‍ത്ഥതയോടുംകൂടെ പാലിക്കപ്പെടാന്‍, അവയെ എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു.
9: അവിടുന്നു തന്റെ ജനത്തെ വീണ്ടെടുത്തു; അവിടുന്നു തന്റെ ഉടമ്പടി ശാശ്വതമായുറപ്പിച്ചു; വിശുദ്ധവും ഭീതിദായകവുമാണ് അവിടുത്തെനാമം.
10: ദൈവഭക്തിയാണു ജ്ഞാനത്തിന്റെ ആരംഭം; അതു പരിശീലിക്കുന്നവര്‍ വിവേകികളാകും. അവിടുന്ന് എന്നേയ്ക്കും സ്തുതിക്കപ്പെടും!
അദ്ധ്യായം 112
ദൈവഭക്തന്റെ സന്തോഷം
1: കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്പനകളില്‍ ആനന്ദിക്കുകയുംചെയ്യുന്നവന്‍ ഭാഗ്യവാന്‍.
2: അവന്റെ സന്തതി ഭൂമിയില്‍ പ്രബലമാകും; സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും.
3: അവന്റെ ഭവനം സമ്പദ്സമൃദ്ധമാകും; അവന്റെ നീതി എന്നേയ്ക്കും നിലനില്‍ക്കും.
4: പരമാര്‍ത്ഥഹൃദയന് അന്ധകാരത്തില്‍ പ്രകാശമുദിക്കും; അവന്‍ ഉദാരനും കാരുണ്യവാനും നീതിനിഷ്ഠനുമാണ്.
5: ഉദാരമായി വായ്പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയുംചെയ്യുന്നവനു നന്മ കൈവരും.
6: നീതിമാന്, ഒരിക്കലുമിളക്കംതട്ടുകയില്ല; അവന്റെ സ്മരണ എന്നേയ്ക്കും നിലനില്ക്കും.
7: ദുര്‍വാര്‍ത്തകളെ അവന്‍ ഭയപ്പെടുകയില്ല: അവന്റെ ഹൃദയം അചഞ്ചലവും കര്‍ത്താവിലാശ്രയിക്കുന്നതുമാണ്.
8: അവന്റെ ഹൃദയം ദൃഢതയുള്ളതായിരിക്കും; അവന്‍ ഭയപ്പെടുകയില്ല; അവന്‍ ശത്രുക്കളുടെ പരാജയംകാണും.
9: അവന്‍ ദരിദ്രര്‍ക്ക്, ഉദാരമായി ദാനംചെയ്യുന്നു; അവന്റെ നീതി എന്നേയ്ക്കും നിലനില്ക്കുന്നു; അവന്‍ അഭിമാനത്തോടെ ശിരസ്സുയര്‍ത്തി നില്ക്കും.
10: ദുഷ്ടന്‍ അതുകണ്ടു കോപിക്കുന്നു, പല്ലിറുമ്മുന്നു; അവന്റെ ഉള്ളുരുകുന്നു; ദുഷ്ടന്റെ ആഗ്രഹം നിഷ്ഫലമാകും.
അദ്ധ്യായം 113
ഉന്നതനും കാരുണ്യവാനുമായ ദൈവം
1: കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍!
2: കര്‍ത്താവിന്റെ നാമം ഇന്നുമെന്നേയ്ക്കും വാഴ്ത്തപ്പെടട്ടെ!
3: ഉദയംമുതല്‍ അസ്തമയംവരെ കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ!
4: കര്‍ത്താവു സകലജനതകളുടെയുംമേല്‍ വാഴുന്നു; അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.
5: നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്? അവിടുന്ന് ഉന്നതത്തിലുപവിഷ്ടനായിരിക്കുന്നു.
6: അവിടുന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു.
7: അവിടുന്നു ദരിദ്രനെ പൊടിയില്‍നിന്നുയര്‍ത്തുന്നു; അഗതിയെ ചാരക്കൂനയില്‍നിന്നുദ്ധരിക്കുന്നു.
8: അവരെ പ്രഭുക്കന്മാരോടൊപ്പം, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടൊപ്പമിരുത്തുന്നു.
9: അവിടുന്നു വന്ധ്യയ്ക്കു വസതി കൊടുക്കുന്നു; മക്കളെ നല്കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍.
അദ്ധ്യായം 114
ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍
1: ഇസ്രായേല്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍, യാക്കോബിന്റെ ഭവനം അന്യഭാഷ സംസാരിക്കുന്ന ജനതകളുടെയിടയില്‍നിന്നു പുറപ്പെട്ടപ്പോള്‍,
2: യൂദാ അവിടുത്തെ വിശുദ്ധമന്ദിരവും ഇസ്രായേല്‍ അവിടുത്തെ സാമ്രാജ്യവുമായി.
3: അതുകണ്ടു കടല്‍ ഓടിയകന്നു, ജോര്‍ദ്ദാന്‍ പിന്‍വാങ്ങി.
4: പര്‍വ്വതങ്ങള്‍ മുട്ടാടുകളെപ്പോലെയും, മലകള്‍ ആട്ടിന്‍കുട്ടികളെപ്പോലെയും തുള്ളിച്ചാടി.
5: സമുദ്രമേ, ഓടിയകലാന്‍ നിനക്കെന്തുപറ്റി? ജോര്‍ദ്ദാന്‍, നീയെന്തിനു പിന്‍വാങ്ങുന്നു?
6: പര്‍വ്വതങ്ങളേ, നിങ്ങള്‍ മുട്ടാടുകളെപ്പോലെയും, മലകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതെന്തിന്?
7: കര്‍ത്താവിന്റെ സന്നിധിയില്‍, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയില്‍, ഭൂമി വിറകൊള്ളട്ടെ!
8: അവിടുന്നു പാറയെ ജലാശയമാക്കി, തീക്കല്ലിനെ നീരുറവയാക്കി.
അദ്ധ്യായം 115
കര്‍ത്താവുമാത്രമാണു ദൈവം
1: ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല, അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയുംപ്രതി അങ്ങയുടെ നാമത്തിനാണു മഹത്വം നല്കപ്പെടേണ്ടത്.
2: അവരുടെ ദൈവമെവിടെയെന്നു ജനതകള്‍ പറയാനിടയാക്കുന്നതെന്തിന്?
3: നമ്മുടെ ദൈവം സ്വര്‍ഗ്ഗത്തിലാണ്; തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്നുചെയ്യുന്നു.
4: അവരുടെ വിഗ്രഹങ്ങള്‍ സ്വര്‍ണ്ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍മാത്രം!
5: അവയ്ക്കു വായുണ്ട്, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്, എന്നാല്‍ കാണുന്നില്ല.
6: അവയ്ക്കു കാതുണ്ട്, എന്നാല്‍ കേള്‍ക്കുന്നില്ല: മൂക്കുണ്ട്, എന്നാല്‍ മണത്തറിയുന്നില്ല.
7: അവയ്ക്കു കൈയുണ്ട്, എന്നാല്‍ സ്പര്‍ശിക്കുന്നില്ല; കാലുണ്ട്, എന്നാല്‍ നടക്കുന്നില്ല; അവയുടെ കണ്ഠത്തില്‍നിന്നു സ്വരമുയരുന്നില്ല.
8: അവയെ നിര്‍മ്മിക്കുന്നവര്‍ അവയെപ്പോലെയാണ്; അവയിലാശ്രയിക്കുന്നവരും അതുപോലെതന്നെ.
9: ഇസ്രായേലേ, കര്ത്താവിലാശ്രയിക്കുവിന്; അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.
10: അഹറോന്റെ ഭവനമേ, കര്‍ത്താവില്‍ ശരണംവയ്ക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.
11: കര്‍ത്താവിന്റെ ഭക്തരേ, കര്ത്താവിലാശ്രയിക്കുവിന്; അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.
12: കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെയനുഗ്രഹിക്കും; അവിടുന്ന് ഇസ്രായേല്‍ഭവനത്തെ ആശീര്‍വ്വദിക്കും; അഹറോന്റെ ഭവനത്തെയനുഗ്രഹിക്കും.
13: കര്‍ത്താവിന്റെ ഭക്തന്മാരെ, ചെറിയവരെയും വലിയവരെയും, അവിടുന്നനുഗ്രഹിക്കും.
14: കര്‍ത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങളെയും നിങ്ങളുടെ മക്കളെയും.
15: ആകാശവും ഭൂമിയുംസൃഷ്ടിച്ച കര്‍ത്താവു നിങ്ങളെയനുഗ്രഹിക്കട്ടെ!
16: ആകാശം കര്ത്താവിനുമാത്രമുള്ളത്; എന്നാല്‍, ഭൂമി അവിടുന്നു മനുഷ്യമക്കള്‍ക്കു നല്കിയിരിക്കുന്നു.
17: മരിച്ചവരും നിശ്ശബ്ദതയിലാണ്ടുപോയവരും കര്‍ത്താവിനെ സ്തുതിക്കുന്നില്ല.
18: എന്നാല്‍, നമ്മള്‍, ഇന്നുമെന്നേയ്ക്കും കര്‍ത്താവിനെ സ്തുതിക്കും; കര്‍ത്താവിനെ സ്തുതിക്കുവിന്‍.
അദ്ധ്യായം 116
കൃതജ്ഞത
1: ഞാന്‍ കര്‍ത്താവിനെ സ്നേഹിക്കുന്നു, എന്റെ പ്രാര്‍ത്ഥനയുടെ സ്വരം അവിടുന്നു ശ്രവിച്ചു.
2: അവിടുന്നെനിക്കു ചെവിചായിച്ചുതന്നു, ഞാന്‍ ജീവിതകാലംമുഴുവന്‍ അവിടുത്തെ വിളിച്ചപേക്ഷിക്കും.
3: മരണക്കെണി എന്നെ വലയംചെയ്തു; പാതാളപാശങ്ങള്‍ എന്നെ ചുറ്റി; ദുരിതവും തീവ്രവേദനയും എന്നെ ഗ്രസിക്കുന്നു.
4: ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു; കര്‍ത്താവേ, ഞാന്‍ യാചിക്കുന്നു; എന്റെ ജീവന്‍ രക്ഷിക്കണമേ!
5: കര്‍ത്താവു കരുണാമയനും നീതിമാനുമാണ്; നമ്മുടെ ദൈവം കൃപാലുവാണ്.
6: എളിയവരെ കര്‍ത്താവു പരിപാലിക്കുന്നു; ഞാന്‍ നിലംപറ്റിയപ്പോള്‍ അവിടുന്നെന്നെ രക്ഷിച്ചു.
7: എന്റെ ആത്മാവേ, നീ ശാന്തിയിലേക്കു മടങ്ങുക; കര്‍ത്താവു നിന്റെമേല്‍ അനുഗ്രഹം വര്‍ഷിച്ചിരിക്കുന്നു.
8: അവിടുന്നെന്റെ പ്രാണനെ മരണത്തില്‍നിന്നും ദൃഷ്ടികളെ കണ്ണീരില്‍നിന്നും കാലുകളെ ഇടര്‍ച്ചയില്‍നിന്നും മോചിപ്പിച്ചിരിക്കുന്നു.
9: ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെമുമ്പില്‍ വ്യാപരിക്കും.
10: ഞാന്‍ കൊടിയദുരിതത്തിലകപ്പെട്ടുവെന്നു പറഞ്ഞപ്പോഴും ഞാനെന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു.
11: മനുഷ്യരെല്ലാവരും വഞ്ചകരാണെന്നു പരിഭ്രാന്തനായ ഞാന്‍ പറഞ്ഞു.
12: കര്‍ത്താവെന്റെമേല്‍ച്ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു ഞാനെന്തു പകരംകൊടുക്കും?
13: ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.
14: അവിടുത്തെ ജനത്തിന്റെമുമ്പില്‍ കര്‍ത്താവിനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.
15: തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിനമൂല്യമാണ്.
16: കര്‍ത്താവേ, ഞാനവിടുത്തെ ദാസനാണ്; അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനുംതന്നെ; അവിടുന്നെന്റെ ബന്ധനങ്ങള്‍ തകര്‍ത്തു.
17: ഞാനങ്ങേയ്ക്കു കൃതജ്ഞതാബലിയര്‍പ്പിക്കും; ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.
18: അവിടുത്തെ ജനത്തിന്റെമുമ്പില്‍ കര്‍ത്താവിനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.
19: കര്‍ത്താവിന്റെ ആലയത്തിന്റെ അങ്കണത്തില്‍, ജറുസലെമേ, നിന്റെ മദ്ധ്യത്തില്‍ത്തന്നെ! കര്‍ത്താവിനെ സ്തുതിക്കുവിന്‍.
അദ്ധ്യായം 117
കര്‍ത്താവിനെ സ്തുതിക്കുവിന്‍.
1: ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍; ജനപഥങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.
2: നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്; കര്‍ത്താവിന്റെ വിശ്വസ്തത എന്നേയ്ക്കും നിലനില്ക്കുന്നു. കര്‍ത്താവിനെ സ്തുതിക്കുവിന്‍.
അദ്ധ്യായം 118
വിജയം ലഭിച്ചതിനു നന്ദി
1: കര്‍ത്താവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേയ്ക്കും നിലനില്ക്കുന്നു.
2: അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ!
3: അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് അഹറോന്റെ ഭവനംപറയട്ടെ!
4: അവിടുത്തെ കാരുണ്യം ശാശ്വതമാണെന്നു കര്‍ത്താവിന്റെ ഭക്തന്മാര്‍ പറയട്ടെ!
5: ദുരിതങ്ങളിലകപ്പെട്ടപ്പോള്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ പ്രാര്‍ത്ഥനകേട്ട് അവിടുന്നെന്നെ മോചിപ്പിച്ചു.
6: കര്‍ത്താവെന്റെ പക്ഷത്തുണ്ട്, ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോടെന്തു ചെയ്യാന്‍കഴിയും?
7: എന്നെ സഹായിക്കാന്‍ കര്‍ത്താവെന്റെ പക്ഷത്തുണ്ട്; ഞാനെന്റെ ശത്രുക്കളുടെ പതനം കാണും.
8: മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവിലഭയംതേടുന്നതു നല്ലത്.
9: പ്രഭുക്കന്മാരിലാശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവിലഭയംതേടുന്നതു നല്ലത്.
10: ജനതകള്‍ എന്നെ വലയംചെയ്തു; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ നശിപ്പിച്ചു.
11: അവരെന്നെ വലയംചെയ്തു; എല്ലാവശത്തുംനിന്ന് അവരെന്നെ വളഞ്ഞു; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ വിച്ഛേദിച്ചു.
12: തേനീച്ചപോലെ അവരെന്നെ പൊതിഞ്ഞു; മുള്പ്പടര്പ്പിനുപിടിച്ച തീപോലെ അവരാളിക്കത്തി; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ വിച്ഛേദിച്ചു.
13: അവര്‍ തള്ളിക്കയറി; ഞാന്‍ വീഴുമായിരുന്നു; എന്നാല്‍, കര്‍ത്താവെന്റെ സഹായത്തിനെത്തി.
14: കര്‍ത്താവെന്റെ ബലവും എന്റെ ഗാനവുമാണ്; അവിടുന്നെനിക്കു രക്ഷനല്കി.
15: ഇതാ, നീതിമാന്മാരുടെ കൂടാരത്തില്‍ ജയഘോഷമുയരുന്നു; കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.
16: കര്‍ത്താവിന്റെ വലത്തുകൈ മഹത്വമാര്ജ്ജിച്ചിരിക്കുന്നു; കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.
17: ഞാന്‍ മരിക്കുകയില്ല, ജീവിക്കും; ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.
18: കര്‍ത്താവെന്നെ കഠിനമായി ശിക്ഷിച്ചു; എന്നാല്‍, അവിടുന്നെന്നെ മരണത്തിനേല്പിച്ചില്ല.
19: നീതിയുടെ കവാടങ്ങള്‍ എനിക്കായി തുറന്നുതരുക; ഞാനവയിലൂടെപ്രവേശിച്ചു കര്‍ത്താവിനു നന്ദിപറയട്ടെ.
20: ഇതാണു കര്‍ത്താവിന്റെ കവാടം; നീതിമാന്മാര്‍ ഇതിലൂടെ പ്രവേശിക്കുന്നു.
21: അവിടുന്നെനിക്കുത്തരമരുളി; അവിടുന്നെന്റെ പ്രാര്‍ത്ഥനകേട്ട്, എന്നെ രക്ഷിച്ചു; ഞാനവിടുത്തേക്കു നന്ദിപറയും.
22: പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല്, മൂലക്കല്ലായിത്തീര്‍ന്നു.
23: ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്; ഇതു നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു.
24: കര്‍ത്താവൊരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം.
25: കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോടപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമേ! കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോടപേക്ഷിക്കുന്നു, ഞങ്ങള്‍ക്കു വിജയംനല്കണമേ!
26: കര്‍ത്താവിന്റെ നാമത്തില്‍വരുന്നവന്‍ അനുഗൃഹീതന്‍; ഞങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍നിന്നു നിങ്ങളെ ആശീര്‍വ്വദിക്കും.
27: കര്‍ത്താവാണു ദൈവം; അവിടുന്നാണു നമുക്കു പ്രകാശംനല്കിയത്; മരച്ചില്ലകളേന്തി പ്രദക്ഷിണംതുടങ്ങുവിന്‍; ബലിപീഠത്തിങ്കലേക്കു നീങ്ങുവിന്‍.
28: അങ്ങാണെന്റെ ദൈവം; ഞാനങ്ങേയ്ക്കു കൃതജ്ഞതയര്‍പ്പിക്കും; അവിടുന്നാണെന്റെ ദൈവം; ഞാനങ്ങയെ മഹത്വപ്പെടുത്തും.
29: കര്‍ത്താവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേയ്ക്കും നിലനില്ക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ