അദ്ധ്യായം 105
ഇസ്രായേലിനെ നയിച്ച ദൈവം
1: കര്‍ത്താവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍; അവിടുത്തെനാമം വിളിച്ചപേക്ഷിക്കുവിന്‍; അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെയിടയില്‍ ഉദ്‌ഘോഷിക്കുവിന്‍.
2: അവിടുത്തേക്കു ഗാനമാലപിക്കുവിന്‍; സ്തുതിഗീതങ്ങളാലപിക്കുവിന്‍; അവിടുത്തെ അദ്ഭുതങ്ങള്‍ വര്‍ണ്ണിക്കുവിന്‍.
3: അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ!
4: കര്‍ത്താവിനെയും അവിടുത്തെ ബലത്തെയുമന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിദ്ധ്യംതേടുവിന്‍.
5: അവിടുന്നുചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെയോര്‍ക്കുവിന്‍; അവിടുത്തെ അദ്ഭുതങ്ങളെയും ന്യായവിധികളെയുംതന്നെ.
6: അവിടുത്തെ ദാസനായ അബ്രാഹമിന്റെ സന്തതികളേ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്റെ മക്കളേ, ഓര്‍മ്മിക്കുവിന്‍.
7: അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്; അവിടുത്തെ ന്യായവിധികള്‍ ഭൂമിക്കുമുഴുവന്‍ ബാധകമാകുന്നു.
8: അവിടുന്നു തന്റെ ഉടമ്പടി എന്നേയ്ക്കുമനുസ്മരിക്കും; തന്റെ വാഗ്ദാനം തലമുറകള്‍വരെ ഓര്‍മ്മിക്കും.
9: അബ്രാഹമിനോടുചെയ്ത ഉടമ്പടി, ഇസഹാക്കിനു ശപഥപൂര്‍വ്വംനല്കിയ വാഗ്ദാനംതന്നെ;
10: അവിടുന്നതു യാക്കോബിനൊരു ചട്ടമായും ഇസ്രായേലിനു ശാശ്വതമായ ഒരുടമ്പടിയായും സ്ഥിരീകരിച്ചു.
11: അവിടുന്നരുളിച്ചെയ്തു: നിനക്കു നിശ്ചയിച്ച ഓഹരിയായി ഞാന്‍ കാനാന്‍ദേശം നല്കും.
12: അന്നവര്‍ എണ്ണത്തില്‍ക്കുറഞ്ഞവരും നിസ്സാരരും അവിടെ പരദേശികളുമായിരുന്നു.
13: അവര്‍ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ അലഞ്ഞുനടന്നു.
14: ആരുമവരെ പീഡിപ്പിക്കാന്‍ അവിടുന്നു സമ്മതിച്ചില്ല; അവരെപ്രതി അവിടുന്നു രാജാക്കന്മാരെ ശാസിച്ചു.
15: എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്, എന്റെ പ്രവാചകര്‍ക്ക് ഒരുപദ്രവുംചെയ്യരുത് എന്ന് അവിടുന്നാജ്ഞാപിച്ചു.
16: അവിടുന്നു നാട്ടില്‍ ക്ഷാമംവരുത്തുകയും അപ്പമാകുന്ന താങ്ങു തകര്‍ത്തുകളയുകയും ചെയ്തു.
17: അപ്പോള്‍, അവര്‍ക്കുമുമ്പായി അവിടുന്ന് ഒരുവനെയയച്ചു; അടിമയായി വില്ക്കപ്പെട്ട ജോസഫിനെത്തന്നെ.
18: അവന്റെ കാലുകള്‍ വിലങ്ങുകൊണ്ടു മുറിഞ്ഞു; അവന്റെ കഴുത്തില്‍ ഇരുമ്പുപട്ട മുറുകി.
19: അവന്‍ പ്രവചിച്ചതു സംഭവിക്കുവോളം കര്‍ത്താവിന്റെ വചനം അവനെ പരീക്ഷിച്ചു.
20: രാജാവവനെ ആളയച്ചു വിടുവിച്ചു; ജനതകളുടെ അധിപന്‍ അവനെ സ്വതന്ത്രനാക്കി.
21: തന്റെ ഭവനത്തിന്റെ നാഥനും തന്റെ സമ്പത്തിന്റെ ഭരണാധിപനുമായി അവനെ നിയമിച്ചു.
22: തന്റെ പ്രഭുക്കന്മാര്‍ക്ക് ഉചിതമായ ശിക്ഷണംനല്കാനും തന്റെ ശ്രേഷ്ഠന്മാര്‍ക്കു ജ്ഞാനമുപദേശിക്കാനും അവനെ നിയോഗിച്ചു.
23: അപ്പോള്‍ ഇസ്രായേല്‍ ഈജിപ്തിലേക്കു വന്നു; യാക്കോബു ഹാമിന്റെ ദേശത്തുചെന്നു പാര്‍ത്തു.
24: ദൈവം തന്റെ ജനത്തെ സന്താനപുഷ്ടിയുള്ളവരാക്കി; തങ്ങളുടെ വൈരികളെക്കാള്‍ ശക്തരാക്കി.
25: തന്റെ ജനത്തെ വെറുക്കാനും തന്റെ ദാസരോടു കൗശലംകാണിക്കാനുംവേണ്ടി അവിടുന്നവരെ പ്രേരിപ്പിച്ചു.
26: അവിടുന്നു തന്റെ ദാസനായ മോശയെയും താന്‍ തിരഞ്ഞെടുത്ത അഹറോനെയുമയച്ചു.
27: അവരവരുടെയിടയില്‍ അവിടുത്തെ അടയാളങ്ങളും ഹാമിന്റെ ദേശത്ത് അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു.
28: അവിടുന്ന്, അന്ധകാരമയച്ച്, നാടിനെയിരുട്ടിലാക്കി; അവരവിടുത്തെ വചനത്തെയെതിര്‍ത്തു.
29: അവിടുന്നവരുടെ ജലമെല്ലാം രക്തമാക്കി, അവരുടെ മത്സ്യങ്ങള്‍ ചത്തൊടുങ്ങി.
30: അവരുടെ നാട്ടില്‍ തവളകള്‍ നിറഞ്ഞു, അവരുടെ രാജാക്കന്മാരുടെ മണിയറകളില്‍പ്പോലും.
31: അവിടുന്നു കല്പിച്ചു; ഈച്ചകളും പേനും പറ്റമായിവന്ന് അവരുടെ നാട്ടിലെങ്ങും നിറഞ്ഞു.
32: അവിടുന്നവര്‍ക്കു മഴയ്ക്കുപകരം കന്മഴ കൊടുത്തു; അവരുടെ നാട്ടിലെല്ലാം മിന്നല്പിണര്‍ പാഞ്ഞു.
33: അവിടുന്നവരുടെ മുന്തിരിത്തോട്ടങ്ങളും അത്തിവൃക്ഷങ്ങളും തകര്‍ത്തു; അവരുടെ നാട്ടിലെ വൃക്ഷങ്ങള്‍ നശിപ്പിച്ചു.
34: അവിടുന്നു കല്പിച്ചപ്പോള്‍ വെട്ടുകിളികള്‍ വന്നു; സംഖ്യാതീതമായി അവ വന്നു.
35: അവ അവരുടെ നാട്ടിലെ സകലസസ്യങ്ങളും അവരുടെ വയലിലെ സകലവിളവുകളും തിന്നൊടുക്കി.
36: അവരുടെ നാട്ടിലെ കടിഞ്ഞൂലുകളെ, പൗരുഷത്തിന്റെ ആദ്യഫലങ്ങളെ, മുഴുവന്‍ അവിടുന്നു സംഹരിച്ചു.
37: അനന്തരം, അവിടുന്ന് ഇസ്രായേലിനെ സ്വര്‍ണ്ണത്തോടും വെള്ളിയോടുംകൂടെ മോചിപ്പിച്ചു നയിച്ചു; അവന്റെ ഗോത്രങ്ങളില്‍ ഒരുവനും കാലിടറിയില്ല.
38: അവര്‍ പുറപ്പെട്ടപ്പോള്‍ ഈജിപ്തു സന്തോഷിച്ചു; എന്തെന്നാല്‍, അവരെപ്പറ്റിയുള്ള ഭീതി അതിന്റെമേല്‍ നിപതിച്ചിരുന്നു;
39: അവിടുന്നവര്‍ക്കു തണലിനുവേണ്ടി ഒരു മേഘത്തെ വിരിച്ചു; രാത്രിയില്‍ പ്രകാശംനല്കാന്‍ അഗ്നി ജ്വലിപ്പിച്ചു.
40: അവര്‍ ചോദിച്ചു; അവിടുന്നു കാടപ്പക്ഷികളെ കൊടുത്തു; അവര്‍ക്കുവേണ്ടി ആകാശത്തുനിന്നു സമൃദ്ധമായി അപ്പം വര്‍ഷിച്ചു.
41: അവിടുന്നു പാറ തുറന്നു; വെള്ളം പൊട്ടിയൊഴുകി; അതു മരുഭൂമിയിലൂടെ നദിപോലെ പ്രവഹിച്ചു.
42: എന്തെന്നാല്‍, അവിടുന്നു തന്റെ വിശുദ്ധവാഗ്ദാനത്തെയും തന്റെ ദാസനായ അബ്രാഹമിനേയുമനുസ്മരിച്ചു.
43: അവിടുന്ന്, തന്റെ ജനത്തെ സന്തോഷത്തോടെ, തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഗാനാലാപത്തോടെ, നയിച്ചു.
44: അവിടുന്നു ജനതകളുടെ ദേശങ്ങള്‍ അവര്‍ക്കു നല്കി; ജനതകളുടെ അദ്ധ്വാനത്തിന്റെ ഫലം അവര്‍ കൈയടക്കി.
45: അവരെന്നെന്നും തന്റെ ചട്ടങ്ങള്‍ ആദരിക്കാനും തന്റെ നിയമങ്ങള്‍ അനുസരിക്കാനുംവേണ്ടിത്തന്നെ. കര്‍ത്താവിനെ സ്തുതിക്കുവിന്‍!
അദ്ധ്യായം 106
ഇസ്രായേലിന്റെ അവിശ്വസ്തതയും ദൈവത്തിന്റെ കാരുണ്യവും
1: കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിനു നന്ദിപറയുവിന്‍! അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേയ്ക്കും നിലനില്ക്കുന്നു.
2: കര്‍ത്താവിന്റെ അദ്ഭുതകൃത്യങ്ങള്‍ ആരുവര്‍ണ്ണിക്കും? അവിടുത്തെ അപദാനങ്ങള്‍ ആരുകീര്‍ത്തിക്കും?
3: ന്യായംപാലിക്കുകയും നീതിപ്രവര്‍ത്തിക്കുകയുംചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍.
4: കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യംകാണിക്കുമ്പോള്‍ എന്നെയോര്‍ക്കണമേ! അവിടുന്നവരെ മോചിപ്പിക്കുമ്പോള്‍, എന്നെ സഹായിക്കണമേ!
5: അങ്ങയുടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഐശ്വര്യംകാണാന്‍ എനിയ്ക്കിടയാകട്ടെ! അങ്ങയുടെ ജനത്തിന്റെ സന്തോഷത്തില്‍ ഞാന്‍ പങ്കുചേരട്ടെ! അങ്ങയുടെ അവകാശത്തോടൊപ്പം ഞാനഭിമാനംകൊള്ളട്ടെ!
6: ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപംചെയ്തു; ഞങ്ങള്‍ അനീതി പ്രവര്‍ത്തിച്ചു; ഞങ്ങള്‍ ദുഷ്ടതയോടെ പെരുമാറി.
7: ഞങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തിലായിരുന്നപ്പോള്‍, അങ്ങയുടെ അദ്ഭുതങ്ങളെ ഗൗനിച്ചില്ല; അങ്ങയുടെ കാരുണ്യാതിരേകത്തെ അവരനുസ്മരിച്ചില്ല; അവര്‍ ചെങ്കടല്‍ത്തീരത്തുവച്ച് അത്യുന്നതനെതിരേ മത്സരിച്ചു.
8: എന്നിട്ടും അവിടുന്നു തന്റെ മഹാശക്തി വെളിപ്പെടുത്താന്‍വേണ്ടി, തന്റെ നാമത്തെപ്രതി അവരെ രക്ഷിച്ചു.
9: അവിടുന്നു ചെങ്കടലിനെ ശാസിച്ചു, അതു വറ്റിവരണ്ടു. അവിടുന്നവരെ മരുഭൂമിയിലൂടെയെന്നപോലെ ആഴിയിലൂടെ നടത്തി.
10: അവിടുന്നവരെ ശത്രുക്കളുടെ കൈയില്‍നിന്നു രക്ഷിച്ചു; വൈരികളുടെ പിടിയില്‍നിന്നു വീണ്ടെടുത്തു.
11: വെള്ളം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു; അവരിലാരുമവശേഷിച്ചില്ല.
12: അപ്പോള്‍, അവിടുത്തെ വാക്കുകള്‍ അവര്‍ വിശ്വസിച്ചു;
13: അവരവിടുത്തേക്കു സ്തുതിപാടി. എങ്കിലും, അവരവിടുത്തെ പ്രവൃത്തികള്‍ വേഗം മറന്നുകളഞ്ഞു; അവിടുത്തെ ഉപദേശം തേടിയില്ല.
14: മരുഭൂമിയില്‍വച്ച് ആസക്തി, അവരെ കീഴടക്കി; വിജനപ്രദേശത്തുവച്ച് അവര്‍ ദൈവത്തെ പരീക്ഷിച്ചു;
15: അവര്‍ ചോദിച്ചത് അവിടുന്നവര്‍ക്കു കൊടുത്തു; എങ്കിലും, അവരുടെയിടയിലേയ്ക്കു മാരകരോഗമയച്ചു.
16: ജനം പാളയത്തില്‍വച്ചു മോശയുടെയും കര്‍ത്താവിന്റെ വിശുദ്ധനായ അഹറോന്റെയുംനേരെ അസൂയാലുക്കളായി;
17: അപ്പോള്‍ ഭൂമിപിളര്‍ന്നു ദാഥാനെ വിഴുങ്ങുകയും, അബീറാമിന്റെ സംഘത്തെ മൂടിക്കളയുകയും ചെയ്തു.
18: അവരുടെ സമൂഹത്തില്‍ അഗ്നിബാധയുണ്ടായി; അഗ്നിജ്വാല ദുഷ്ടരെ ദഹിപ്പിച്ചുകളഞ്ഞു.
19: അവര്‍ ഹോറബില്‍വച്ചു കാളക്കുട്ടിയെ ഉണ്ടാക്കി; ആ വാര്‍പ്പുവിഗ്രഹത്തെ അവര്‍ ആരാധിച്ചു.
20: അങ്ങനെ അവര്‍ ദൈവത്തിനു നല്കേണ്ട മഹത്വം പുല്ലുതിന്നുന്ന കാളയുടെ ബിംബത്തിനു നല്കി.
21: ഈജിപ്തില്‍വച്ചു വന്‍കാര്യങ്ങള്‍ചെയ്ത തങ്ങളുടെ രക്ഷകനായ ദൈവത്തെ അവര്‍ മറന്നു.
22: ഹാമിന്റെ നാട്ടില്‍വച്ചു വിസ്മയനീയമായ പ്രവൃത്തികളും ചെങ്കടലില്‍വച്ചു ഭീതിജനകമായ കാര്യങ്ങളും ചെയ്തവനെ അവര്‍ വിസ്മരിച്ചു.
23: അവരെ നശിപ്പിക്കുമെന്ന് അവിടുന്നരുളിച്ചെയ്തു; അവിടുന്നു തിരഞ്ഞെടുത്ത മോശ, ജനത്തിനു മറയായി, അവിടുത്തെ മുമ്പില്‍നിന്നു തടഞ്ഞില്ലായിരുന്നെങ്കില്‍ ക്രോധം അവരെ നശിപ്പിക്കുമായിരുന്നു.
24: അവര്‍ മനോഹരമായ ദേശം നിരസിച്ചു; അവിടുത്തെ വാഗ്ദാനം വിശ്വസിച്ചില്ല.
25: അവര്‍ തങ്ങളുടെ കൂടാരങ്ങളിലിരുന്നു പിറുപിറുത്തു; കര്‍ത്താവിന്റെ കല്പനയനുസരിച്ചില്ല.
26: മരുഭൂമിയില്‍ അവരെ വീഴ്ത്തുമെന്നും,
27: അവരുടെ സന്തതികളെ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ചിതറിക്കുമെന്നും അവിടുന്നു കരമുയര്‍ത്തി ശപഥംചെയ്തു.
28: അവര്‍ പെയോറിലെ ബാലിന്റെ അനുയായികളായി; നിര്ജ്ജീവദേവന്മാര്ക്കര്പ്പിച്ച ബലിവസ്തുക്കള്‍ ഭക്ഷിച്ചു.
29: അവര്‍ തങ്ങളുടെ പ്രവൃത്തികള്‍കൊണ്ടു കര്‍ത്താവിന്റെ കോപം ജ്വലിപ്പിച്ചു; അവരുടെയിടയില്‍ ഒരു മഹാമാരി പടര്‍ന്നുപിടിച്ചു.
30: അപ്പോള്‍, ഫിനെഹാസ് ഇടപെട്ടു; അതോടെ മഹാമാരി നിലച്ചു.
31: തന്മൂലം, അവന്‍ തലമുറകളോളം, നീതിമാനായി കരുതപ്പെട്ടു.
32: മെരീബാ ജലാശയത്തിനടുത്തുവച്ച് അവരവിടുത്തെ പ്രകോപിപ്പിച്ചു; അവര്‍മൂലം മോശയ്ക്കും ദോഷമുണ്ടായി.
33: അവരവനു മനോവേദനയുളവാക്കി; അവന്‍ വിവേകരഹിതമായി സംസാരിച്ചു.
34: കര്‍ത്താവു കല്പിച്ചതുപോലെ അവര്‍ ജനതകളെ നശിപ്പിച്ചില്ല.
35: അവരോടിടകലര്‍ന്ന് അവരുടെയാചാരങ്ങള്‍ ശീലിച്ചു.
36: അവരുടെ വിഗ്രഹങ്ങളെ അവര്‍ സേവിച്ചു; അതവര്‍ക്കു കെണിയായിത്തീര്‍ന്നു.
37: അവര്‍ തങ്ങളുടെ പുത്രീപുത്രന്മാരെ പിശാചുക്കള്‍ക്കു ബലിയര്‍പ്പിച്ചു.
38: അവര്‍ നിഷ്‌കളങ്കരക്തം ചൊരിഞ്ഞു; കാനാനിലെ വിഗ്രഹങ്ങള്‍ക്ക്, അവര്‍ ബലിയര്‍പ്പിച്ച, തങ്ങളുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ; അങ്ങനെ നാട് രക്തംകൊണ്ടു മലിനമായി.
39: അവര്‍ തങ്ങളുടെ പ്രവൃത്തികള്‍കൊണ്ട് അശുദ്ധരായിത്തീര്‍ന്നു; ഈ പ്രവൃത്തികള്‍വഴി അവര്‍ ദൈവത്തോട് അവിശ്വസ്തത കാണിച്ചു.
40: കര്‍ത്താവിന്റെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു; അവിടുന്നു തന്റെ അവകാശത്തെ വെറുത്തു.
41: അവിടുന്നവരെ ജനതകളുടെ കൈയില്‍ ഏല്പിച്ചുകൊടുത്തു; അവരുടെ വൈരികള്‍ അവരെ ഭരിച്ചു.
42: അവരുടെ ശത്രുക്കള്‍ അവരെ ഞെരുക്കി, അവര്‍, അവരുടെ അധികാരത്തിനു കീഴമര്‍ന്നു.
43: പലപ്രാവശ്യം അവിടുന്നവരെ മോചിപ്പിച്ചു; എങ്കിലും, അവര്‍ മനഃപൂര്‍വ്വം അവിടുത്തെ ധിക്കരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അവരധഃപതിച്ചു.
44: എന്നിട്ടും അവരുടെ നിലവിളികേട്ട്, അവിടുന്നവരുടെ കഷ്ടത പരിഗണിച്ചു.
45: അവിടുന്നവര്‍ക്കുവേണ്ടി തന്റെ ഉടമ്പടിയോര്മ്മിച്ചു; തന്റെ കാരുണ്യാതിരേകംമൂലം അവിടുത്തെ മനസ്സലിഞ്ഞു.
46: അവരെ തടവുകാരാക്കിയവര്‍ക്ക് അവരോടു സഹതാപംതോന്നാന്‍ അവിടുന്നിടയാക്കി.
47: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ രക്ഷിക്കണമേ! ജനതകളുടെയിടയില്‍നിന്നു ഞങ്ങളെ ഒരുമിച്ചുകൂട്ടണമേ! അവിടുത്തെ പരിശുദ്ധനാമത്തിനു കൃതജ്ഞതയര്‍പ്പിക്കാനും അവിടുത്തെ സ്തുതിക്കുന്നതില്‍ അഭിമാനംകൊള്ളാനും ഞങ്ങള്‍ക്കിടവരട്ടെ!
48: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്, എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ! ജനം മുഴുവനും ആമേന്‍ എന്നു പറയട്ടെ! കര്‍ത്താവിനെ സ്തുതിക്കുവിന്‍.
അദ്ധ്യായം 107
രക്ഷിക്കപ്പെട്ടവന്റെ കൃതജ്ഞത
1: കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെക്കാരുണ്യം എന്നേയ്ക്കും നിലനില്‍ക്കുന്നു.
2: കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ടവര്‍ ഇങ്ങനെ പറയട്ടെ! കഷ്ടതയില്‍നിന്ന് അവിടുന്നവരെ രക്ഷിച്ചു.
3: ദേശങ്ങളില്‍നിന്ന്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും അവിടുന്നവരെ ഒന്നിച്ചുകൂട്ടി.
4: വാസയോഗ്യമായ നഗരത്തിലേക്കു വഴികണ്ടെത്താതെ ചിലര്‍ മരുഭൂമിയില്‍ അലഞ്ഞുനടന്നു.
5: വിശന്നും ദാഹിച്ചും അവര്‍ വലഞ്ഞു.
6: അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; അവരുടെ കഷ്ടതയില്‍നിന്ന് അവിടുന്നവരെ രക്ഷിച്ചു.
7: വാസയോഗ്യമായ നഗരത്തിലെത്തുവോളം അവരെ അവിടുന്നു നേര്‍വഴിക്കു നയിച്ചു.
8: അവര്‍ കര്‍ത്താവിന്, അവിടുത്തെ കാരുണ്യത്തെപ്രതിയും മനുഷ്യമക്കള്‍ക്കായി അവിടുന്നുചെയ്ത അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ!
9: എന്തെന്നാല്‍, അവിടുന്നു ദാഹാര്‍ത്തനു തൃപ്തിവരുത്തുകയും, വിശപ്പുള്ളവനു വിശിഷ്ടവിഭവങ്ങള്‍കൊണ്ടു സംതൃപ്തിയുളവാക്കുകയും ചെയ്യുന്നു.
10: പീഡിതരും ബന്ധിതരുമായി ചിലര്‍, അന്ധകാരത്തിലും മരണത്തിന്റെ നിഴലിലുമിരുന്നു.
11: എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ വാക്കുകള്‍ ധിക്കരിച്ചു; അത്യുന്നതന്റെയുപദേശം നിരസിച്ചു.
12: അടിമവേലകൊണ്ട് അവരുടെ മനമിടിഞ്ഞു; അവര്‍ വീണു; സഹായിക്കാനാരുമുണ്ടായില്ല.
13: അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചു; അവിടുന്നവരെ ഞെരുക്കങ്ങളില്‍നിന്നു രക്ഷിച്ചു.
14: അന്ധകാരത്തില്‍നിന്നും മരണത്തിന്റെ നിഴലില്‍നിന്നും അവിടുന്നവരെ പുറത്തുകൊണ്ടുവന്നു; അവരുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞു.
15: അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെപ്രതിയും മനുഷ്യമക്കള്‍ക്കായി അവിടുന്നുചെയ്ത അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ!
16: എന്തെന്നാല്‍, അവിടുന്നു പിച്ചളവാതിലുകള്‍ തകര്‍ക്കുന്നു; ഇരുമ്പോടാമ്പലുകളെ ഒടിക്കുന്നു;
17: പാപകരമായ മാര്‍ഗ്ഗങ്ങള്‍ പിന്തുടര്‍ന്നു ചിലര്‍ രോഗികളായിത്തീര്‍ന്നു: തങ്ങളുടെ അകൃത്യങ്ങളാല്‍ അവര്‍ ദുരിതത്തിലായി.
18: അവര്‍ എല്ലാ ഭക്ഷണത്തെയും വെറുത്തു; അവര്‍ മൃത്യുകവാടങ്ങളെ സമീപിച്ചു.
19: അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചു; അവിടുന്നവരെ ഞെരുക്കങ്ങളില്‍നിന്നു രക്ഷിച്ചു.
20: അവിടുന്നു തന്റെ വചനമയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.
21: അവര്‍ കര്‍ത്താവിന്, അവിടുത്തെ കാരുണ്യത്തെപ്രതിയും മനുഷ്യമക്കള്‍ക്കായി അവിടുന്നുചെയ്ത അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ!
22: അവര്‍ കൃതജ്ഞതാബലിയര്പ്പിക്കട്ടെ; ആനന്ദഗീതമാലപിച്ച്, അവിടുത്തെ പ്രവൃത്തികളെ പ്രകീര്‍ത്തിക്കട്ടെ!
23: ചിലര്‍ സമുദ്രവ്യാപാരംചെയ്യാന്‍ കപ്പലുകളില്‍ പുറപ്പെട്ടു.
24: അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍, ആഴിയില്‍ അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍, കണ്ടു.
25: അവിടുന്നു കല്പിച്ചപ്പോള്‍ കൊടുങ്കാറ്റു വീശി; സമുദ്രത്തില്‍ തിരമാലകളുയര്‍ന്നു.
26: അവ ആകാശത്തോളമുയര്‍ന്നു, വീണ്ടും ആഴങ്ങളിലേക്കു താണു; ഈ അപകടത്തില്‍ അവരുടെ ധൈര്യം ചോര്‍ന്നുപോയി.
27: അവര്‍ ഉന്മത്തരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയുംചെയ്തു; എന്തുചെയ്യണമെന്ന് അവരറിഞ്ഞില്ല.
28: അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചു; അവിടുന്നവരെ ഞെരുക്കങ്ങളില്‍നിന്നു വിടുവിച്ചു.
29: അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ ശമിച്ചു.
30: ശാന്തതവന്നതുകൊണ്ട് അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്ത്, അവിടുന്നവരെയെത്തിച്ചു.
31: അവര്‍ കര്‍ത്താവിന്, അവിടുത്തെ കാരുണ്യത്തെപ്രതിയും മനുഷ്യമക്കളില്‍ അവിടുന്നുചെയ്ത അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ!
32: ജനത്തിന്റെ സഭയില്‍ അവരവിടുത്തെ മഹത്വപ്പെടുത്തട്ടെ! ശ്രേഷ്ഠന്മാരുടെ സഭയില്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ!
33: അവിടുന്നു നദികളെ മരുഭൂമിയായും നീരുറവകളെ വരണ്ടനിലമായും മാറ്റുന്നു.
34: അവിടുന്നു ഫലപുഷ്ടിയാര്‍ന്ന ഭൂമിയെ ഓരുനിലമാക്കുന്നു; ഇതെല്ലാം ദേശവാസികളുടെ ദുഷ്ടതനിമിത്തമാണ്.
35: അവിടുന്നു മരുഭൂമിയെ തടാകങ്ങളായും വരണ്ടഭൂമിയെ നീരുറവകളായും മാറ്റുന്നു.
36: അവിടുന്നു വിശക്കുന്നവരെ അവിടെ പാര്‍പ്പിക്കുന്നു; അവിടെ താമസിക്കാന്‍ അവര്‍ ഒരു നഗരം സ്ഥാപിക്കുന്നു.
37: അവര്‍ വയലുകളില്‍ വിതയ്ക്കുകയും മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും സമൃദ്ധമായി വിളവുനേടുകയും ചെയ്യുന്നു.
38: അവിടുത്തെ അനുഗ്രഹംകൊണ്ട്, അവരുടെ എണ്ണംപെരുകി; അവരുടെ കന്നുകാലികള്‍ കുറഞ്ഞുപോകാന്‍ അവിടുന്നു സമ്മതിച്ചില്ല.
39: പീഡനവും കഷ്ടതകളും സങ്കടവുംകൊണ്ട് എണ്ണംകുറഞ്ഞ് അവര്‍ ദുര്‍ബ്ബലരായി.
40: അപ്പോള്‍ അവിടുന്നു പ്രഭുക്കന്മാരെ നിന്ദാപാത്രങ്ങളാക്കുകയും വഴിയില്ലാത്ത ശൂന്യപ്രദേശങ്ങളില്‍ ഉഴലാന്‍ അവര്‍ക്കിടവരുത്തുകയും ചെയ്തു.
41: എന്നാല്‍, പാവപ്പെട്ടവരെ അവിടുന്നു പീഡനത്തില്‍നിന്നു കരകയറ്റി; ആട്ടിന്‍പറ്റത്തെയെന്നപോലെ അവരുടെ കുടുംബങ്ങളെ വര്‍ദ്ധിപ്പിച്ചു.
42: പരമാര്‍ത്ഥഹൃദയര്‍ ഇതുകണ്ടു സന്തോഷിക്കുന്നു; ദുഷ്ടര്‍ മൗനംപാലിക്കുകയുംചെയ്യുന്നു.
43: വിവേകമുള്ളവര്‍ ഇതു ശ്രദ്ധിച്ചു ഗ്രഹിക്കട്ടെ; മനുഷ്യര്‍ കര്‍ത്താവിന്റെ കാരുണ്യത്തെപ്പറ്റി ചിന്തിക്കട്ടെ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ