അദ്ധ്യായം 137
പ്രവാസിയുടെ വിലാപം
1: ബാബിലോണ്‍നദികളുടെ തീരത്തിരുന്നു സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു.
2: അവിടെയുള്ള അലരിവൃക്ഷങ്ങളില്‍ ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു.
3: ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു പാട്ടുപാടാന്‍ ഞങ്ങളോടാവശ്യപ്പെട്ടു; ഞങ്ങളുടെ മര്‍ദ്ദകര്‍ സീയോനെക്കുറിച്ചുളള ഗീതങ്ങളാലപിച്ചു തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു.
4: വിദേശത്തു ഞങ്ങളെങ്ങനെ കര്‍ത്താവിന്റെ ഗാനമാലപിക്കും?
5: ജറുസലെമേ, നിന്നെ ഞാന്‍ മറക്കുന്നെങ്കില്‍, എന്റെ വലത്തുകൈ എന്നെ മറക്കട്ടെ!
6: നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, ജറുസലെമിനെ എന്റെ ഏറ്റവും വലിയ സന്തോഷത്തെക്കാള്‍ വിലമതിക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കിലൊട്ടിപ്പോകട്ടെ!
7: കര്‍ത്താവേ, ജറുസലെമിന്റെ ദിവസത്തില്‍ ഏദോമ്യര്‍ചെയ്തതെന്തെന്ന് ഓര്‍ക്കണമേ! ഇടിച്ചുനിരത്തുവിന്‍, അടിത്തറവരെ ഇടിച്ചുനിരത്തുവിന്‍ എന്നവര്‍ പറഞ്ഞു.
8: സംഹാരിണിയായ ബാബിലോണ്‍പുത്രീ, നീ ഞങ്ങളോടുചെയ്തതു നിന്നോടുചെയ്യുന്നവന്‍ അനുഗൃഹീതന്‍.
9: നിന്റെ കുഞ്ഞുങ്ങളെപ്പിടിച്ചു പാറമേലടിക്കുന്നവന്‍ അനുഗൃഹീതന്‍.
അദ്ധ്യായം 138
കൃതജ്ഞതാഗീതം
ദാവീദിന്റെ സങ്കീർത്തനം
1: കത്താവേ, ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ അങ്ങേയ്ക്കു നന്ദിപറയുന്നു; ദേവന്മാരുടെമുമ്പില് ഞാനങ്ങയെ പാടിപ്പുകഴ്ത്തും.
2: ഞാനങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ ശിരസ്സു നമിക്കുന്നു; അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയുമോര്‍ത്ത് അങ്ങേയ്ക്കു നന്ദിപറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്.
3: ഞാന്‍ വിളിച്ചപേക്ഷിച്ചനാളില്‍ അവിടുന്നെനിക്ക് ഉത്തരമരുളി; അവിടുന്നെന്റെ ആത്മാവില്‍ ധൈര്യംപകര്‍ന്ന്, എന്നെ ശക്തിപ്പെടുത്തി.
4: കര്‍ത്താവേ, ഭൂമിയിലെ സകലരാജാക്കന്മാരും അങ്ങയെ പ്രകീര്‍ത്തിക്കും; എന്തെന്നാല്‍, അവരങ്ങയുടെ വാക്കുകള്‍കേട്ടിരിക്കുന്നു.
5: അവര്‍ കര്‍ത്താവിന്റെ മാര്‍ഗ്ഗങ്ങളെക്കുറിച്ചു പാടും; എന്തെന്നാല്‍, കര്‍ത്താവിന്റെ മഹത്വം വലുതാണ്.
6: കര്‍ത്താവു മഹോന്നതനാണെങ്കിലും താണവരെ കടാക്ഷിക്കുന്നു; അഹങ്കാരികളെ അവിടുന്ന്, അകലെവച്ചുതന്നെ അറിയുന്നു.
7: കഷ്ടതകളിലൂടെ കടന്നുപോകുന്നെങ്കിലും, എന്റെ ജീവനെ അവിടുന്നു പരിപാലിക്കുന്നു; എന്റെ ശത്രുക്കളുടെ ക്രോധത്തിനെതിരേ അവിടുന്നു കരംനീട്ടും; അവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും.
8: എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയം കര്‍ത്താവു നിറവേറ്റും; കര്‍ത്താവേ, അവിടുത്തെ കാരുണ്യമനന്തമാണ്; അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!
അദ്ധ്യായം 139
എല്ലാം കാണുന്ന ദൈവം
ഗായകസംഘനേതാവിന് ദാവീദിന്റെ സങ്കീർത്തനം
1: കര്‍ത്താവേ, അവിടുന്നെന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു.
2: ഞാനിരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്നറിയുന്നു; എന്റെ വിചാരങ്ങള്‍ അവിടുന്നകലെനിന്നു മനസ്സിലാക്കുന്നു.
3: എന്റെ നടപ്പും കിടപ്പും അങ്ങു പരിശോധിച്ചറിയുന്നു; എന്റെ മാര്‍ഗ്ഗങ്ങള്‍ അങ്ങേയ്ക്കു നന്നായറിയാം.
4: ഒരു വാക്ക്, എന്റെ നാവിലെത്തുന്നതിനുമുമ്പുതന്നെ കര്‍ത്താവേ, അതവിടുന്നറിയുന്നു.
5: മുമ്പിലും പിമ്പിലും അവിടുന്നെനിക്കു കാവല്നില്ക്കുന്നു; അവിടുത്തെ കരം എന്റെമേലുണ്ട്.
6: ഈ അറിവെന്നെ വിസ്മയിപ്പിക്കുന്നു; എനിക്ക് അപ്രാപ്യമാംവിധം അതുന്നതമാണ്.
7: അങ്ങയില്‍നിന്നു ഞാനെവിടെപ്പോകും? അങ്ങയുടെ സന്നിധിവിട്ടു ഞാന്‍ എവിടെ ഓടിയൊളിക്കും?
8: ആകാശത്തില്‍ കയറിയാല്‍, അങ്ങവിടെയുണ്ട്; ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍, അങ്ങവിടെയുണ്ട്;
9: ഞാന്‍ പ്രഭാതത്തിന്റെ ചിറകുധരിച്ചു സമുദ്രത്തിന്റെ അതിര്‍ത്തിയില്‍ച്ചെന്നു വസിച്ചാല്‍
10: അവിടെയുമങ്ങയുടെ കരം എന്നെ നയിക്കും; അങ്ങയുടെ വലത്തുകൈ എന്നെ പിടിച്ചുനടത്തും.
11: ഇരുട്ടെന്നെ മൂടട്ടെ, എന്റെ ചുറ്റുമുള്ള പ്രകാശം ഇരുട്ടായിത്തീരട്ടെ, എന്നു ഞാന്‍ പറഞ്ഞാല്‍,
12: ഇരുട്ടുപോലും അങ്ങേയ്ക്ക് ഇരുട്ടായിരിക്കുകയില്ല; രാത്രി, പകല്‍പോലെ പ്രകാശപൂര്‍ണ്ണമായിരിക്കും; എന്തെന്നാല്‍, അങ്ങേയ്ക്ക്, ഇരുട്ടു പ്രകാശംപോലെതന്നെയാണ്.
13: അവിടുന്നാണെന്റെ അന്തരംഗത്തിനു രൂപംനല്കിയത്; എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്നെന്നെ മെനഞ്ഞു.
14: ഞാനങ്ങയെ സ്തുതിക്കുന്നു; എന്തെന്നാല്‍, അങ്ങെന്നെ വിസ്മയനീയമായി സൃഷ്ടിച്ചു; അവിടുത്തെ സൃഷ്ടികള്‍ അദ്ഭുതകരമാണ്. എനിക്കതു നന്നായറിയാം.
15: ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയുംചെയ്തപ്പോള്‍, എന്റെ രൂപം അങ്ങേയ്ക്കജ്ഞാതമായിരുന്നില്ല.
16: എനിക്കു രൂപം ലഭിക്കുന്നതിനുമുമ്പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനുമുമ്പുതന്നെ, അങ്ങയുടെ പുസ്തകത്തില്‍ അവയെഴുതപ്പെട്ടു.
17: ദൈവമേ, അവിടുത്തെ ചിന്തകള്‍ എനിക്കെത്ര അമൂല്യമാണ്! അവയെത്ര വിപുലമാണ്!
18: ഞാന്‍ എണ്ണാന്‍നോക്കിയാല്‍ അവ മണല്‍ത്തരികളെക്കാളധികമാണ്, ഉണരുമ്പോള്‍ ഞാനങ്ങയുടെകൂടെയായിരിക്കും.
19: ദൈവമേ, അവിടുന്നു ദുഷ്ടനെ നിഗ്രഹിച്ചെങ്കില്‍! കൊലയാളികള്‍ എന്നെ വിട്ടകന്നെങ്കില്‍!
20: അവരങ്ങയെ നീചമായി ധിക്കരിക്കുന്നു; അങ്ങയുടെ നാമത്തെ ദുഷിക്കുന്നു.
21: കര്‍ത്താവേ, അങ്ങയെ വെറുക്കുന്നവരെ ഞാന്‍ വെറുക്കുന്നില്ലയോ? അങ്ങയെ എതിര്‍ക്കുന്നവരെ ഞാന്‍ ദ്വേഷിക്കുന്നില്ലയോ?
22: ഞാനവരെ പരിപൂര്‍ണ്ണമായി വെറുക്കുന്നു; അവരെ ശത്രുക്കളായി ഞാന്‍ പരിഗണിക്കുന്നു.
23: ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെയറിയണമേ! എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങള്‍ മനസ്സിലാക്കണമേ!
24: വിനാശത്തിന്റെ മാര്‍ഗ്ഗത്തിലാണോ ഞാന്‍ ചരിക്കുന്നതെന്നുനോക്കണമേ! ശാശ്വതമാര്‍ഗ്ഗത്തിലൂടെ എന്നെ നയിക്കണമേ!
അദ്ധ്യായം 140
ദുഷ്ടനില്‍നിന്നു രക്ഷിക്കണമേ
ഗായകസംഘനേതാവിന് ദാവീദിന്റെ സങ്കീർത്തനം
1: കര്‍ത്താവേ, ദുഷ്ടരില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! അക്രമികളില്‍നിന്നെന്നെ കാത്തുകൊള്ളണമേ,
2: അവര്‍ തിന്മ നിരൂപിക്കുകയും, നിരന്തരം കലഹമിളക്കിവിടുകയുംചെയ്യുന്നു.
3: അവര്‍ തങ്ങളുടെ നാവു സര്‍പ്പത്തിന്റെ നാവുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങള്‍ക്കുകീഴില്‍ അണലിയുടെ വിഷമുണ്ട്.
4: കര്‍ത്താവേ, ദുഷ്ടരുടെ കൈകളില്‍നിന്ന്, എന്നെ കാത്തുകൊള്ളണമേ! എന്നെ വീഴിക്കാന്‍നോക്കുന്ന അക്രമികളില്‍നിന്ന് എന്നെ രക്ഷിക്കണമേ!
5: ഗര്‍വ്വിഷ്ഠര്‍ എനിക്കു കെണിവച്ചിരിക്കുന്നു; അവര്‍ എനിക്കു വല വിരിച്ചിരിക്കുന്നു: വഴിയരികില്‍ അവരെനിക്കു കുടുക്കൊരുക്കിയിരിക്കുന്നു.
6: കര്‍ത്താവിനോടു ഞാന്‍ പറയുന്നു: അവിടുന്നാണെന്റെ ദൈവം; കര്‍ത്താവേ, എന്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ!
7: കര്‍ത്താവേ, എന്റെ കര്‍ത്താവേ, എന്റെ ശക്തനായ രക്ഷകാ, യുദ്ധദിവസം അവിടുന്നെന്നെ പടത്തൊപ്പിയണിയിച്ചു.
8: കര്‍ത്താവേ, ദുഷ്ടന്റെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കരുതേ! അവന്റെ ദുരുപായങ്ങള്‍ സഫലമാക്കരുതേ!
9: എന്നെ വലയംചെയ്യുന്നവര്‍ തലയുയര്‍ത്തുന്നു; അവരുടെ അധരങ്ങളുടെ തിന്മ, അവരെ കീഴ്‌പെടുത്തട്ടെ!
10: ജ്വലിക്കുന്ന തീക്കനലുകള്‍ അവരുടെമേല്‍ വീഴട്ടെ! ഒരിക്കലും എഴുന്നേല്‍ക്കാനാവാത്തവിധം അവര്‍ കുഴിയിലെറിയപ്പെടട്ടെ!
11: ഏഷണിക്കാരന്‍ ഭൂമിയില്‍ പ്രബലനാകാതിരിക്കട്ടെ! അക്രമിയെ, തിന്മ വേഗം വേട്ടയാടി നശിപ്പിക്കട്ടെ!
12: കര്‍ത്താവു പീഡിതര്‍ക്കു നീതിനടത്തിക്കൊടുക്കുമെന്നും അഗതികള്‍ക്കു ന്യായംനിര്‍വ്വഹിച്ചുകൊടുക്കുമെന്നും ഞാനറിയുന്നു.
13: നീതിമാന്മാര്‍ അങ്ങയുടെ നാമത്തിനു നിശ്ചയമായും നന്ദിപറയും; പരമാര്‍ത്ഥഹൃദയര്‍ അവിടുത്തെസന്നിധിയില്‍ വസിക്കും.
അദ്ധ്യായം 141
സായാഹ്നപ്രാര്‍ത്ഥന
ദാവീദിന്റെ സങ്കീർത്തനം
1: കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ത്ഥനയ്ക്കു ചെവിതരണമേ!
2: എന്റെ പ്രാര്‍ത്ഥന, അങ്ങയുടെ സന്നിധിയിലെ ധൂപാര്‍ച്ചനയായും ഞാന്‍ കൈകളുയര്‍ത്തുന്നതു സായാഹ്നബലിയായും സ്വീകരിക്കണമേ!
3: കര്‍ത്താവേ, എന്റെ നാവിനു കടിഞ്ഞാണിടണമേ! എന്റെ അധരകവാടത്തിനു കാവലേര്‍പ്പെടുത്തണമേ!
4: എന്റെ ഹൃദയം തിന്മയിലേക്കുചായാന്‍ സമ്മതിക്കരുതേ! അക്രമികളോടു ചേര്‍ന്നു ദുഷ്‌കര്‍മ്മങ്ങളില്‍ മുഴുകാന്‍ എനിക്കിടയാക്കരുതേ! അവരുടെയിഷ്ടവിഭവങ്ങള്‍ രുചിക്കാന്‍ എനിക്കിടവരുത്തരുതേ!
5: എന്റെ നന്മയ്ക്കുവേണ്ടി, നീതിമാന്‍ എന്നെ പ്രഹരിക്കുകയോ ശാസിക്കുകയോചെയ്യട്ടെ! എന്നാല്‍, ദുഷ്ടരുടെ തൈലം, എന്റെ ശിരസ്സിനെ അഭിഷേകംചെയ്യാന്‍ ഇടയാകാതിരിക്കട്ടെ! എന്റെ പ്രാര്‍ത്ഥനയെപ്പോഴും അവരുടെ ദുഷ്പ്രവൃത്തികള്‍ക്കെതിരാണ്.
6: അവരുടെ ന്യായാധിപന്മാര്‍ പാറയില്‍നിന്നു തള്ളിവീഴ്ത്തപ്പെടും; അപ്പോള്‍ എന്റെ വാക്ക്, എത്ര സൗമ്യമായിരുന്നെന്ന് അവരറിയും.
7: വിറകു കീറിയിട്ടിരിക്കുന്നതുപോലെ അവരുടെ അസ്ഥികള്‍ പാതാളവാതില്‍ക്കല്‍ ചിതറിക്കിടക്കുന്നു.
8: ദൈവമായ കര്‍ത്താവേ, എന്റെ ദൃഷ്ടി, അങ്ങയുടെനേരേ തിരിഞ്ഞിരിക്കുന്നു; അങ്ങയില്‍ ഞാനഭയംതേടുന്നു.
9: എന്നെ നിരാധാരനായി ഉപേക്ഷിക്കരുതേ; അവര്‍ എനിക്കൊരുക്കിയ കെണികളില്‍നിന്നും ദുഷ്‌കര്‍മ്മികള്‍ വിരിച്ചവലകളില്‍നിന്നും എന്നെ കാത്തുകൊള്ളണമേ!
10: ദുഷ്ടര്‍ ഒന്നടങ്കം അവരുടെതന്നെ വലകളില്‍ കുരുങ്ങട്ടെ! എന്നാല്‍, ഞാന്‍ രക്ഷപെടട്ടെ!
അദ്ധ്യായം 142
പരിത്യക്തന്റെ പ്രാര്‍ത്ഥന
ദാവീദ് ഗുഹയിലായിരുന്നപ്പോൾ രചിച്ച പ്രബോധനാഗീതം. ഒരു പ്രാർത്ഥന .
1: ഞാന്‍, ഉച്ചത്തില്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; ശബ്ദമുയര്‍ത്തി ഞാന്‍ കര്‍ത്താവിനോടു യാചിക്കുന്നു.
2: അവിടുത്തെ സന്നിധിയില്‍ ഞാനെന്റെ ആവലാതികള്‍ ചൊരിയുന്നു; എന്റെ ദുരിതങ്ങള്‍ ഞാനവിടുത്തെമുമ്പില്‍ നിരത്തുന്നു.
3: ഞാന്‍ തളരുമ്പോള്‍, എന്റെ വഴി അങ്ങറിയുന്നു; ഞാന്‍ നടക്കുന്ന വഴിയില്‍ അവരെനിക്കു കെണിവച്ചിരിക്കുന്നു,
4: വലത്തുവശത്തേക്കു നോക്കി ഞാന്‍ കാത്തിരിക്കുന്നു; എന്നാല്‍, ആരുമെന്നെ ശ്രദ്ധിക്കുന്നില്ല; ഒരു രക്ഷാകേന്ദ്രവും എനിക്കവശേഷിക്കുന്നില്ല; ആരുമെന്നെ പരിഗണിക്കുന്നുമില്ല.
5: 'കര്‍ത്താവേ, ഞാനങ്ങയോടു നിലവിളിക്കുന്നു; അങ്ങാണെന്റെയഭയം, ജീവിക്കുന്നവരുടെ ദേശത്തുള്ള എന്റെ അവകാശം' എന്നു ഞാന്‍ പറഞ്ഞു.
6: എന്റെ നിലവിളി ശ്രദ്ധിക്കണമേ; എന്തെന്നാല്‍, ഞാനങ്ങേയറ്റം തകര്‍ക്കപ്പെട്ടിരിക്കുന്നു; പീഡിപ്പിക്കുന്നവരില്‍നിന്ന് എന്നെ രക്ഷിക്കണമേ! അവര്‍ എന്റെ ശക്തിക്കതീതരാണ്.
7: തടവറയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! ഞാനങ്ങയുടെ നാമത്തിനു നന്ദിപറയട്ടെ! നീതിമാന്മാര്‍ എന്റെ ചുറ്റും സമ്മേളിക്കും; എന്തെന്നാല്‍, അവിടുന്നെന്നോടു ദയകാണിക്കും.
അദ്ധ്യായം 143
കാരുണ്യത്തിനും സഹായത്തിനുംവേണ്ടി പ്രാര്‍ത്ഥന
ദാവീദിന്റെ സങ്കീർത്തനം
1: കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്റെ യാചന ശ്രവിക്കണമേ! അങ്ങയുടെ വിശ്വസ്തതയിലും നീതിയിലും എനിക്കുത്തരമരുളണമേ!
2: ഈ ദാസനെ ന്യായവിസ്താരത്തിനു വിധേയനാക്കരുതേ! എന്തെന്നാല്‍, ജീവിക്കുന്ന ഒരുവനും അങ്ങയുടെമുമ്പില്‍ നീതിമാനല്ല.
3: ശത്രു എന്നെ പിന്തുടര്ന്നു; അവന് എന്റെ ജീവനെ നിലത്തെറിഞ്ഞു തകര്‍ത്തു, പണ്ടേ മരിച്ചവനെപ്പോലെ എന്നെയവന്‍ ഇരുട്ടില്‍ത്തള്ളി.
4: ഞാന്‍ വിഷാദഗ്രസ്തനായിരിക്കുന്നു; എന്റെ ഹൃദയം നടുങ്ങുന്നു.
5: കഴിഞ്ഞകാലങ്ങള്‍ ഞാനോര്‍ക്കുന്നു; അവിടുന്നുചെയ്ത എല്ലാ കാര്യങ്ങളെയുംപറ്റി ഞാന്‍ ധ്യാനിക്കുന്നു; അവിടുത്തെ ശക്തമായ പ്രവൃത്തികളെക്കുറിച്ചു ഞാന്‍ ചിന്തിക്കുന്നു.
6: ഞാനങ്ങയുടെനേര്‍ക്കു കരങ്ങള്‍ വിരിക്കുന്നു; ഉണങ്ങിവരണ്ട നിലംപോലെ എന്റെ ഹൃദയം അങ്ങേയ്ക്കായി ദാഹിക്കുന്നു.
7: കര്‍ത്താവേ, എനിക്കു വേഗം ഉത്തരമരുളണമേ! ഇതാ, എന്റെ പ്രാണന്‍പോകുന്നു! എന്നില്‍നിന്നു മുഖം മറയ്ക്കരുതേ! മറച്ചാല്‍, ഞാന്‍ പാതാളത്തില്‍ പതിക്കുന്നവരെപ്പോലെയാകും.
8: പ്രഭാതത്തില്‍ ഞാനങ്ങയുടെ കാരുണ്യത്തെപ്പറ്റി കേള്‍ക്കട്ടെ! എന്തെന്നാല്‍, അങ്ങയിലാണു ഞാനാശ്രയിക്കുന്നത്. ഞാന്‍ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, എന്റെയാത്മാവിനെ അങ്ങയുടെ സന്നിധിയിലേക്കാണു ഞാനുയര്‍ത്തുന്നത്.
9: കര്‍ത്താവേ, ശത്രുക്കളില്നിന്നെന്നെ മോചിപ്പിക്കണമേ! അഭയംതേടി ഞാനങ്ങയുടെ സന്നിധിയിലേക്ക് ഓടിവന്നിരിക്കുന്നു.
10: അങ്ങയുടെ ഹിതം അനുവര്‍ത്തിക്കാന്‍ എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അവിടുന്നാണെന്റെ ദൈവം! അങ്ങയുടെ നല്ല ആത്മാവ്, എന്നെ നിരപ്പുള്ള വഴിയിലൂടെ നയിക്കട്ടെ!
11: കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി എന്റെ ജീവന്‍ പരിപാലിക്കണമേ! അങ്ങയുടെ നീതിയാല്‍, എന്നെ ദുരിതത്തില്‍നിന്നു മോചിപ്പിക്കണമേ!
12: കാരുണ്യവാനായ അങ്ങ്, എന്റെ ശത്രുക്കളെ വിച്ഛേദിക്കണമേ! എന്റെ വൈരികളെ നശിപ്പിക്കണമേ! എന്തെന്നാൽ, ഞാനങ്ങയുടെ ദാസനാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ