അദ്ധ്യായം 8
എസ്രായോടുകൂടെ വന്നവര്‍
1: അര്‍ത്താക്‌സെര്‍ക്‌സസ് രാജാവിന്റെ ഭരണകാലത്ത്, എന്നോടൊപ്പം ബാബിലോണില്‍നിന്നുപോന്ന കുടുംബത്തലവന്മാര്‍ വംശാവലി ക്രമത്തില്‍:
2: ഫിനെഹാസ് കുടുംബത്തില്‍പ്പെട്ട ഗര്‍ഷോം, ഇത്താമര്‍ വംശജനായ ദാനിയേല്‍,
3: ദാവീദിന്റെ കുടുംബത്തില്‍പ്പെട്ട ഷെക്കാനിയായുടെ പുത്രന്‍ ഹത്തൂഷ്, പറോഷ് കുടുംബത്തില്‍ പെട്ട സഖറിയായും നൂറ്റമ്പതുപേരും.
4: പഹാത്ത്മൊവാബ് വംശജനായ സെറാഹിയായുടെ മകന്‍ എലിയേഹോവേനായിയും ഇരുനൂറുപേരും.
5: സാത്തുവിന്റെ കുടുംബത്തില്‍പെട്ട യഹസിയേലിന്റെ മകന്‍ ഷെക്കാനിയായും മുന്നൂറുപേരും.
6: അദീന്‍വംശജനായ ജോനാഥാന്റെ മകന്‍ ഏബെദും അമ്പതുപേരും.
7: ഏലാമിന്റെ കുടുംബത്തില്‍പെട്ട അത്താലിയായുടെ മകന്‍ യേഷായായും എഴുപതുപേരും;
8: ഷെഫാത്തിയാ വംശജനായ മിഖായേലിന്റെ മകന്‍ സെബാദിയായും എണ്‍പതുപേരും.
9: യോവാബിന്റെ കുടുംബത്തില്‍പെട്ട യെഹിയേലിന്റെ മകന്‍ ഒബാദിയായും ഇരുനൂറ്റിപ്പതിനെട്ടുപേരും.
10: ബാനിവംശജനായ യോസിഫിയായുടെ മകന്‍ ഷെലോമിത്തും നൂറ്ററുപതുപേരും.
11: ബേബായിയുടെ കുടുംബത്തില്‍പെട്ട ബേബായിയുടെ മകന്‍ സഖറിയായും ഇരുപത്തെട്ടുപേരും.
12: അസ്ഗാദിന്റെ കുടുംബത്തില്‍പെട്ട ഹക്കാത്താനിന്റെ മകന്‍ യോഹനാനും നൂറ്റിപ്പത്തുപേരും.
13: അദോനിക്കാമിന്റെ കുടുംബത്തില്‍പെട്ട എലിഫെലേത്, യവുവേല്‍, ഷെമായാ എന്നിവരും അറുപതുപേരും. ഇവര്‍ പിന്നീടാണു വന്നത്.
14: ബിഗ്‌വായ് വംശജനായ ഉത്തായിയും സക്കൂറും എഴുപതുപേരും.
15: അഹാവയിലേക്കൊഴുകുന്ന നദിയുടെ തീരത്തു ഞാന്‍ അവരെ ഒരുമിച്ചുകൂട്ടി. അവിടെ ഞങ്ങള്‍ മൂന്നു ദിവസം താവളമടിച്ചു. പുരോഹിതന്മാരെയും ജനത്തെയും പരിശോധിച്ചപ്പോള്‍ ലേവിയുടെ പുത്രന്മാരാരുമില്ലെന്നു മനസ്‌സിലായി.
16: അപ്പോള്‍ ഞാന്‍, എലിയേസര്‍, അരിയേല്‍, ഷെമായാ, എല്‍നാഥാന്‍, യാരിബ്, എല്‍നാഥാന്‍, നാഥാന്‍, സഖറിയാ, മെഷൂല്ലാം എന്നീ പ്രമുഖന്മാര്‍ക്കും യോയാറിബ്, എല്‍നാഥാന്‍ എന്നീ പ്രതിഭാശാലികള്‍ക്കും ആളയച്ചു.
17: ഞാന അവരെ കാസിഫിയായിലെ പ്രമുഖനായ ഇദ്ദോയുടെയടുക്കലേക്കയച്ചു. ഞങ്ങള്‍ക്കു ദേവാലയശുശ്രൂഷകരെ അയച്ചുതരണമെന്നു കാസിഫിയായിലെ ദേവാലയശുശ്രൂഷകരായ ഇദ്ദോയോടും സഹോദരന്മാരോടും അഭ്യര്‍ത്ഥിക്കാനാണ് അവരെ അയച്ചത്.
18: ദൈവകൃപയാല്‍, ഇസ്രായേലിന്റെ പുത്രനായ ലേവിയുടെ മകന്‍ മഹ്‌ലിയുടെ കുടുംബത്തില്‍പെട്ട വിവേകിയായ ഷെറബിയായെയും അവന്റെ പുത്രന്മാരും ബന്ധുജനങ്ങളുമായി പതിനെട്ടുപേരെയും അവര്‍ കൊണ്ടുവന്നു.
19: ഹസാബിയായെയും അവനോടൊപ്പം മെറാറി കുടുംബത്തില്‍പെട്ട യഷായായെയും അവന്റെ പുത്രന്മാരും ബന്ധുക്കളുമായി ഇരുപതുപേരെയും അവര്‍ കൊണ്ടുവന്നു.
20: ദാവീദും സേവകന്മാരും ലേവ്യരുടെ ശുശ്രൂഷയ്ക്കായി വേര്‍തിരിച്ചിരുന്ന ഇരുനൂറ്റിയിരുപതു ദേവാലയശുശ്രൂഷകര്‍ക്കു പുറമേയാണിവര്‍. ഇവരുടെ പേര് പട്ടികയിലുണ്ട്.
21: ദൈവസന്നിധിയില്‍ ഞങ്ങളെത്തന്നെ എളിമപ്പെടുത്തുന്നതിനും മക്കളോടും വസ്തുവകകളോടുംകൂടെയുള്ള ഞങ്ങളുടെ യാത്ര സുഗമമാകുന്നതിനുംവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതിന് അഹാവാ നദീതീരത്തുവച്ചു ഞാന്‍ ഒരുപവാസം പ്രഖ്യാപിച്ചു.
22: യാത്രയില്‍ ഞങ്ങളെ ശത്രുക്കളില്‍നിന്നു രക്ഷിക്കുന്നതിന് ഒരു സംഘം പടയാളികളെയും കുതിരപ്പടയെയും രാജാവിനോട് ആവശ്യപ്പെടാന്‍ എനിക്കു ലജ്ജയായിരുന്നു. കാരണം, ദൈവത്തെ അന്വേഷിക്കുന്നവരുടെമേല്‍ അവിടുത്തെ കാരുണ്യം ഉണ്ടായിരിക്കുമെന്നും ദൈവത്തെ ഉപേക്ഷിക്കുന്നവരുടെമേല്‍ അവിടുത്തെ ക്രോധം ശക്തമായി നിപതിക്കുമെന്നും ഞങ്ങള്‍ രാജാവിനോടു പറഞ്ഞിട്ടുണ്ടായിരുന്നു.
23: അതിനാല്‍, ഞങ്ങള്‍ ഉപവസിച്ചു ദൈവത്തോടു യാചിക്കുകയും അവിടുന്നു ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയുംചെയ്തു.
24: പ്രമുഖരായ പന്ത്രണ്ടു പുരോഹിതന്മാരെ ഞാന്‍ തെരഞ്ഞെടുത്തു - ഷെറബിയായും ഹഷാബിയായും, അവരുടെ ബന്ധുക്കളായ പത്തുപേരും.
25: രാജാവും ഉപദേശകരും പ്രഭുക്കന്മാരും അവിടെ സന്നിഹിതരായ ഇസ്രായേല്‍മുഴുവനും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി കാഴ്ചയായര്‍പ്പിച്ച സ്വര്‍ണ്ണവും വെള്ളിയും പാത്രങ്ങളും ഞാന്‍ അവരെ തൂക്കിയേല്പിച്ചു.
26: അറുനൂറ്റമ്പതു താലന്തു വെള്ളി, നൂറു താലന്തുവരുന്ന അമ്പതു വെള്ളിപ്പാത്രങ്ങള്‍, നൂറൂ താലന്തു സ്വര്‍ണ്ണം,
27: ആയിരം ദാരിക് വരുന്ന ഇരുപതു സ്വര്‍ണ്ണപ്പാത്രങ്ങള്‍, സ്വര്‍ണ്ണംപോലെ അമൂല്യവും തിളങ്ങുന്നതുമായ രണ്ട് ഓട്ടുപാത്രങ്ങള്‍ - ഇവയാണു ഞാന്‍ തൂക്കിയേല്പിച്ചത്.
28: ഞാന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ കര്‍ത്താവിനു വിശുദ്ധരാണ്; ഈ പാത്രങ്ങളും വിശുദ്ധമാണ്. ഈ സ്വര്‍ണ്ണവും വെള്ളിയും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനുള്ള സ്വാഭീഷ്ടക്കാഴ്ചകളാണ്.
29: കര്‍ത്താവിന്റെ ആലയത്തിലെത്തി അവിടത്തെ അറകള്‍ക്കുള്ളില്‍വച്ച് പ്രധാനപുരോഹിതന്മാരുടെയും ലേവ്യരുടെയും ജറുസലെമിലുള്ള ഇസ്രായേല്‍ക്കുടുംബത്തലവന്മാരുടെയും മുമ്പാകെ തൂക്കിയേല്പിക്കുന്നതുവരെ അവ സൂക്ഷിക്കുക.
30: അങ്ങനെ പുരോഹിതന്മാരും ലേവ്യരും ജറുസലെമില്‍, ദേവാലയത്തിലേക്കുകൊണ്ടുപോകുന്നതിന്, സ്വര്‍ണ്ണവും വെള്ളിയും പാത്രങ്ങളും തൂക്കം ബോദ്ധ്യപ്പെട്ട് ഏറ്റുവാങ്ങി.
31: ഒന്നാംമാസം പന്ത്രണ്ടാംദിവസം ഞങ്ങള്‍ അഹാവാ നദീതീരത്തുനിന്നു ജറുസലെമിലേക്കു പുറപ്പെട്ടു. ദൈവത്തിന്റെ കരം ഞങ്ങളോടുകൂടെയുണ്ടായിരുന്നു. അവിടുന്നു ഞങ്ങളെ ശത്രുക്കളില്‍നിന്നും വഴിയിലുള്ള അപകടങ്ങളില്‍നിന്നും രക്ഷിച്ചു.
32: ഞങ്ങള്‍ ജറുസലെമിലെത്തി മൂന്നു ദിവസം വിശ്രമിച്ചു.
33: നാലാംദിവസം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍വച്ച് ഊറിയായുടെ മകനും പുരോഹിതനുമായ മെറെമോത്തിനെ സ്വര്‍ണ്ണവും വെള്ളിയും പാത്രങ്ങളും തൂക്കിയേല്പിച്ചു. ഫിനെഹാസിന്റെ മകന്‍ എലെയാസറും ലേവ്യരും യഷുവയുടെ മകന്‍ യോസബാദും ബിന്നൂയിയുടെ മകന്‍ നൊവാദിയായും അവനോടൊപ്പം ഉണ്ടായിരുന്നു.
34: അവയുടെ എണ്ണവും തൂക്കവും തിട്ടപ്പെടുത്തി കുറിച്ചുവച്ചു.
35: മടങ്ങിയെത്തിയ പ്രവാസികള്‍, ഇസ്രായേല്‍ജനത്തിനുവേണ്ടി പന്ത്രണ്ടു കാള, തൊണ്ണൂറ്റിയാറു മുട്ടാട്, എഴുപത്തിയേഴു ചെമ്മരിയാട് എന്നിവയെ ദഹനബലിയായും പന്ത്രണ്ടു മുട്ടാടിനെ പാപപരിഹാരബലിയായും ഇസ്രായേലിന്റെ ദൈവത്തിനര്‍പ്പിച്ചു. ഇതെല്ലാം കര്‍ത്താവിനുള്ള ദഹനബലിയാണ്.
36: അവര്‍ രാജകല്പന, പ്രഭുക്കന്മാരെയും നദിക്കക്കരെയുള്ള ഇടപ്രഭുക്കന്മാരെയും ദേശാധിപതികളെയും ഏല്പിച്ചു. അവര്‍ ജനത്തിനും ദേവാലയത്തിനും സഹായം നല്‍കി.
അദ്ധ്യായം 9
മിശ്രവിവാഹം
1: ഇത്രയുമായപ്പോള്‍ ജനനേതാക്കന്മാരില്‍ ചിലര്‍ എന്നെ സമീപിച്ചു പറഞ്ഞു: ഇസ്രായേല്‍ജനവും പുരോഹിതന്മാരും ലേവ്യരും കാനാന്യര്‍, ഹിത്യര്‍, പെരീസ്യര്‍, ജബൂസ്യര്‍, അമ്മോന്യര്‍, മൊവാബ്യര്‍, ഈജിപ്തുകാര്‍, അമോര്യര്‍ എന്നിവരില്‍നിന്ന് അകന്നുവര്‍ത്തിക്കാതെ അവരുടെ മ്ലേച്ഛതകളില്‍ മുഴുകിയിരിക്കുന്നു.
2: ഇസ്രായേല്യര്‍ തങ്ങള്‍ക്കും തങ്ങളുടെ പുത്രന്മാര്‍ക്കും ഭാര്യമാരായി അവരുടെ പുത്രിമാരെ സ്വീകരിച്ചു. അങ്ങനെ വിശുദ്ധവംശം തദ്ദേശവാസികളുമായി കലര്‍ന്ന് അശുദ്ധമായി. ഈ അവിശ്വസ്തതയില്‍ മുന്നിട്ടുനില്‍ക്കുന്നതു ശുശ്രൂഷകരും നേതാക്കളുമാണ്.
3: ഇതു കേട്ടു ഞാന്‍ വസ്ത്രവും മേലങ്കിയും കീറി; മുടിയും താടിയും വലിച്ചുപറിച്ചു; സ്തബ്ധനായിരുന്നു.
4: സായാഹ്നബലിയുടെ സമയംവരെ ഞാന്‍ അങ്ങനെ ഇരുന്നു; മടങ്ങിയെത്തിയ പ്രവാസികളുടെ അവിശ്വസ്തതയെക്കുറിച്ച് ഇസ്രായേലിന്റെ ദൈവം അരുളിച്ചെയ്ത വാക്കുകേട്ടു പരിഭ്രാന്തരായ എല്ലാവരും എന്റെ ചുറ്റുംകൂടി.
5: സായാഹ്നബലിയുടെ സമയത്ത്, ഞാന്‍ ഉപവാസത്തില്‍നിന്നെഴുന്നേറ്റ്, കീറിയ വസ്ത്രവും മേലങ്കിയുമായി മുട്ടിന്മേല്വീണ്, എന്റെ ദൈവമായ കര്‍ത്താവിന്റനേര്‍ക്കു കൈകളുയര്‍ത്തി അപേക്ഷിച്ചു:
6: എന്റെ ദൈവമേ, അങ്ങയുടെനേര്ക്കു മുഖമുയര്‍ത്താന്‍ ഞാന്‍ ലജ്ജിക്കുന്നു. എന്തെന്നാല്‍, ഞങ്ങളുടെ തിന്മകള്‍ തലയ്ക്കുമീതേ ഉയര്‍ന്നിരിക്കുന്നു; ഞങ്ങളുടെ പാപം ആകാശത്തോളമെത്തിയിരിക്കുന്നു.
7: ഞങ്ങള്‍ പിതാക്കന്മാരുടെ കാലംമുതല്‍ ഇന്നുവരെ വലിയ പാപം ചെയ്തിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങള്‍നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നത്തെപ്പോലെ അന്യരാജാക്കന്മാരുടെ കരങ്ങളില്‍, വാളിനും പ്രവാസത്തിനും കവര്‍ച്ചയ്ക്കും വര്‍ദ്ധിച്ച നിന്ദനത്തിനും ഏല്പിക്കപ്പെട്ടു.
8: ഞങ്ങളില്‍ ഒരു വിഭാഗത്തെ അവശേഷിപ്പിക്കുകയും അതിന്, അവിടുത്തെ വിശുദ്ധസ്ഥലത്ത് അഭയസ്ഥാനംനല്‍കുകയും ചെയ്തു ഞങ്ങളുടെ ദൈവമായ കര്‍ത്താവ്, ഞങ്ങളോടു ക്ഷണനേരത്തേക്കു കരുണകാണിച്ചിരിക്കുന്നു. അങ്ങനെ ഞങ്ങളുടെ ബന്ധനത്തില്‍ ആശ്വാസംതന്നു ഞങ്ങളുടെ കണ്ണുകള്‍ക്കു തിളക്കംകൂട്ടി.
9: ഞങ്ങള്‍ അടിമകളാണ്, ഞങ്ങളുടെ ദൈവം അടിമത്തത്തില്‍ ഞങ്ങളെ ഉപേക്ഷിച്ചില്ല. പേര്‍ഷ്യാ രാജാക്കന്മാരുടെമുമ്പില്‍ അവിടുന്നു തന്റെ അനശ്വരസ്‌നേഹം ഞങ്ങളോടു കാണിച്ചു. ഞങ്ങളുടെ ദൈവത്തിന്റെ ആലയം കേടുപാടുകള്‍പോക്കി പണിതീര്‍ക്കുന്നതിന് അവര്‍ ഞങ്ങളെ ഉത്തേജിപ്പിക്കുകയും യൂദായിലും ജറുസലെമിലും ഞങ്ങള്‍ക്കു സംരക്ഷണംനല്‍കുകയും ചെയ്തു.
10: ഞങ്ങളുടെ ദൈവമേ, ഇപ്പോള്‍ ഞങ്ങള്‍ എന്തു പറയേണ്ടു? ഞങ്ങള്‍ അങ്ങയുടെ കല്പനകള്‍ ലംഘിച്ചു.
11: അവിടുത്തെ ദാസന്മാരായ പ്രവാചകന്മാരിലൂടെ അങ്ങരുളിച്ചെയ്തു: നിങ്ങള്‍ അവകാശമാക്കാന്‍പോകുന്ന ദേശം തദ്ദേശവാസികളുടെ മ്ലേച്ഛതകള്‍കൊണ്ടു മലിനമാണ്. അവരത്, ഒരറ്റംമുതല്‍ മറ്റേയറ്റംവരെ മ്ലേച്ഛതകള്‍കൊണ്ടു നിറച്ചിരിക്കുന്നു.
12: അതിനാല്‍, നിങ്ങളുടെ പുത്രിമാര്‍ അവരുടെ പുത്രന്മാര്‍ക്കോ, അവരുടെ പുത്രിമാര്‍ നിങ്ങളുടെ പുത്രന്മാര്‍ക്കോ ഭാര്യമാരാകരുത്. അവരുടെ സമാധാനവും സമൃദ്ധിയും തേടുകയുമരുത്. നിങ്ങള്‍ ശക്തിയാര്‍ജിച്ച്, ദേശത്തെ വിഭവങ്ങള്‍ അനുഭവിക്കുകയും, അതു മക്കള്‍ക്കു ശാശ്വതാവകാശമായി കൊടുക്കുകയുംചെയ്യുന്നതിന് അവര്‍ക്കു സമാധാനവും ഐശ്വര്യവും കാംക്ഷിക്കരുത്.
13: ഞങ്ങളുടെ ദുഷ്‌കൃത്യങ്ങളും മഹാപാപങ്ങളുംനിമിത്തം ഞങ്ങള്‍ക്കു വന്നുഭവിച്ചിരിക്കുന്ന ശിക്ഷ ഞങ്ങള്‍ അര്‍ഹിക്കുന്നതില്‍ കുറവാണ്. ഞങ്ങളില്‍ ഒരു ഭാഗത്തെ അവിടുന്ന് അവശേഷിപ്പിച്ചിരിക്കുന്നു.
14: ഇനിയും ഞങ്ങള്‍ അങ്ങയുടെ കല്പനകള്‍ ലംഘിച്ച്, ഈ മ്ലേഛ്ഛതകള്‍ പ്രവര്‍ത്തിക്കുന്ന ജനങ്ങളുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയോ? ഞങ്ങളില്‍, ആരും രക്ഷപ്പെടുകയോ അവശേഷിക്കുകയോ ചെയ്യാത്തവിധം അങ്ങു കോപത്താല്‍ ഞങ്ങളെ നശിപ്പിക്കുകയില്ലേ?
15: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അവിടുന്നു നീതിമാനാണ്, ഇതാ ഞങ്ങളില്‍ ഒരു അവശിഷ്ടഭാഗം രക്ഷപെട്ടിരിക്കുന്നു. ഞങ്ങള്‍ അവിടുത്തെമുമ്പില്‍ പാപവുംപേറി നില്‍ക്കുന്നു. അങ്ങനെ, അങ്ങയുടെ മുമ്പില്‍ നില്‍ക്കാന്‍ ആരും അര്‍ഹരല്ല.
അദ്ധ്യായം 10
മിശ്രവിവാഹം അവസാനിപ്പിക്കുന്നു
1: എസ്രാ ദേവാലയത്തില്‍ നിലത്തു വീണുകിടന്നു കരയുകയും പാപങ്ങള്‍ ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ സ്ത്രീപുരുഷന്മാരും കുട്ടികളുമടക്കം ഒരു വലിയസമൂഹം ചുറ്റുംകൂടി. അവര്‍ കഠിനവ്യഥയോടെ വിലപിച്ചു.
2: ഏലാമിന്റെ കുടുംബത്തില്‍പ്പെട്ട യഹിയേലിന്റെ മകന്‍ ഷക്കാനിയാ എസ്രായോടു പറഞ്ഞു: നാം നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാണിച്ച്, ദേശത്തെ അന്യസ്ത്രീകളെ വിവാഹം ചെയ്തു. എങ്കിലും ഇസ്രായേലിന് ഇപ്പോഴും ആശയ്ക്കു വഴിയുണ്ട്.
3: അങ്ങും നമ്മുടെ ദൈവത്തിന്റെ കല്പനകളെ ഭയപ്പെടുന്നവരും അനുശാസിക്കുന്നതനുസരിച്ച്, ഈ ഭാര്യമാരെയും കുട്ടികളെയും ഉപേക്ഷിക്കുമെന്നു നമുക്കു ദൈവത്തോടു പ്രതിജ്ഞചെയ്യാം. ദൈവത്തിന്റെ നിയമം അനുശാസിക്കുന്നതു നാം ചെയ്യും.
4: എഴുന്നേല്ക്കൂ, ഇതു ചെയ്യേണ്ടതങ്ങാണ്. ഞങ്ങളും അങ്ങയോടൊത്തുണ്ട്. ധൈര്യപൂര്‍വ്വം ചെയ്യുക.
5: അപ്പോള്‍ എസ്രാ എഴുന്നേറ്റ്, അപ്രകാരം ചെയ്തുകൊള്ളാമെന്നു ശപഥംചെയ്യാന്‍ പുരോഹിതപ്രമുഖന്മാരെയും ലേവ്യരെയും ഇസ്രായേല്‍ജനത്തെയും പ്രേരിപ്പിച്ചു; അവര്‍ ശപഥംചെയ്തു.
6: അനന്തരം, എസ്രാ ദേവാലയത്തിനു മുമ്പില്‍നിന്നു പിന്‍വാങ്ങി, എലിയാഷിമിന്റെ മകന്‍ യഹോഹനാന്റെ മുറിയില്‍ച്ചെന്നു. ഭക്ഷണപാനീയങ്ങള്‍ ഒന്നും കഴിക്കാതെ പ്രവാസികളുടെ അവിശ്വസ്തയെക്കുറിച്ചു വിലപിച്ചുകൊണ്ട് അവന്‍ രാത്രികഴിച്ചു.
7: യൂദായിലും ജറുസലെമിലും അവന്‍ വിളംബരം ചെയ്തു: മടങ്ങിയെത്തിയ പ്രവാസികള്‍ എല്ലാവരും ജറുസലെമില്‍ ഒരുമിച്ചുകൂടട്ടെ.
8: മൂന്നു ദിവസത്തിനകം വരാതിരിക്കുന്നവന്റെ വസ്തുവകകള്‍ ശുശ്രൂഷകന്മാരുടെയും ശ്രേഷ്ഠന്മാരുടെയും ആജ്ഞയനുസരിച്ചു കണ്ടുകെട്ടുകയും പ്രവാസികളുടെ സമൂഹത്തില്‍നിന്ന് അവനെ ബഹിഷ്‌കരിക്കുകയും ചെയ്യും.
9: മുന്നു ദിവസത്തിനുള്ളില്‍ യൂദാ - ബഞ്ചമിന്‍ഗോത്രജര്‍ ജറുസലെമില്‍ സമ്മേളിച്ചു. ഒമ്പതാംമാസം ഇരുപതാംദിവസമായിരുന്നു അത്. ദേവാലയത്തില്‍ സമ്മേളിച്ച അവര്‍ ഭയവും പേമാരിയുംനിമിത്തം വിറയ്ക്കുന്നുണ്ടായിരുന്നു.
10: പുരോഹിതന്‍ എസ്രാ അവരെ അഭിസംബോധനചെയ്തു പറഞ്ഞു: നിങ്ങള്‍ നിയമംലംഘിച്ച് അന്യസ്ത്രീകളെ വിവാഹംചെയ്യുകയും ഇസ്രായേലിന്റെ പാപം, വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
11: അതിനാല്‍, ഇപ്പോള്‍ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനോടു പാപമേറ്റുപറയുകയും അവിടുത്തെ ഹിതമനുവര്‍ത്തിക്കുകയുംചെയ്യുവിന്‍. ദേശവാസികളില്‍നിന്നും അന്യസ്ത്രീകളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുവിന്‍.
12: അപ്പോള്‍ സമൂഹംമുഴുവന്‍ ഉച്ചത്തില്‍ പ്രതിവചിച്ചു: അങ്ങനെതന്നെ. അങ്ങു പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്യും.
13: ജനം വളരെയുണ്ട്. ഇതു പേമാരിയുടെ കാലവുമാണ്. ഞങ്ങള്‍ക്കു പുറത്തു നില്‍ക്കാനാവില്ല. ഇത് ഒന്നോ രണ്ടോ ദിവസംകൊണ്ടു തീരുന്ന കാര്യമല്ല; ഞങ്ങള്‍ അത്രയ്ക്ക് അപരാധം ചെയ്തിരിക്കുന്നു.
14: നമ്മുടെ ശുശ്രൂഷകന്മാര്‍ സമൂഹത്തിന്റെ പ്രതിനിധികളാവട്ടെ. നമ്മുടെ ദൈവത്തിന്റെ ക്രോധം ശമിക്കുന്നതുവരെ അന്യസ്ത്രീകളെ വിവാഹംചെയ്തിട്ടുള്ള നഗരവാസികള്‍ അതതു നഗരങ്ങളിലെ ശ്രേഷ്ഠന്മാരോടും ന്യായാധിപന്മാരോടുംകൂടെ നിശ്ചിതസമയത്ത് ഇവിടെ വരട്ടെ.
15: അസ്‌ഹേലിന്റെ മകന്‍ ജോനാഥനും തിക്‌വായുടെ മകന്‍ യഹ്‌സിയായും മാത്രം ഇതിനെ എതിര്‍ത്തു. മെഷുല്ലാമും ലേവ്യനായ ഷബെത്തായിയും അവരെ പിന്താങ്ങി.
16: തിരിച്ചെത്തിയ പ്രവാസികള്‍ ആ തീരുമാനം സ്വീകരിച്ചു. പുരോഹിതന്‍ എസ്രാ കുടുംബത്തലവന്മാരില്‍നിന്ന് ആളുകളെ തെരഞ്ഞെടുത്തു പേരുരേഖപ്പെടുത്തി. പത്താംമാസം ഒന്നാംദിവസം അവര്‍ അന്വേഷണമാരംഭിക്കാന്‍ സമ്മേളിച്ചു.
17: ഒന്നാംമാസം ഒന്നാംദിവസമായപ്പോള്‍ അന്യസ്ത്രീകളെ വിവാഹംചെയ്തിരുന്നവരുടെ വിചാരണ പൂര്‍ത്തിയായി.
18: പുരോഹിതപുത്രന്മാരില്‍ അന്യസ്ത്രീകളെ വിവാഹംചെയ്തവര്‍: യോസാദാക്കിന്റെ മകന്‍ യഷുവയുടെയും സഹോദരന്മാരുടെയും സന്തതികളില്‍പ്പട്ട മാസേയാ, എലിയേസര്‍, യാറിബ്, ഗദാലിയാ.
19: ഇവര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാമെന്നു പ്രതിജ്ഞചെയ്യുകയും ആട്ടിന്‍പറ്റത്തില്‍നിന്ന് ഒരു മുട്ടാടിനെ പാപപരിഹാരബലിയായി അര്‍പ്പിക്കുകയുംചെയ്തു.
20: ഇമ്മെറിന്റെ പുത്രന്മാരില്‍ ഹനാനി, സെബാദിയാ,
21: ഹാരിമിന്റെ പുത്രന്മാരില്‍ മാസേയാ, ഏലിയാ, ഷെമായാ, യെഹിയേല്‍, ഉസിയാ,
22: പഷ്ഹൂറിന്റെ പുത്രന്മാരില്‍ എലിയോവേനായ്, മാസേയാ, ഇസ്മായേല്‍, നെത്തനേല്‍, യോസബാദ്, എലാസാ,
23: ലേവ്യരില്‍ യോസബാദ്, ഷിമെയി, കെലായാ - അതായത് കെലിത്താ - പെത്താഹിയാ, യൂദാ, എലിയേസര്‍.
24: ഗായകരില്‍ എലിയാഷിബ്, വാതില്കാവല്ക്കാരില് ഷല്ലും, തെലെം, ഊറി.
25: ജനത്തില്‍ പാറോഷിന്റെ പുത്രന്മാരില്‍ റാമിയാ, ഇസിയാ, മല്‍ക്കിയാ, മിയാമിന്‍, എലെയാസര്‍, ഹഷാബിയാ, ബനായാ.
26: ഏലാമിന്റെ പുത്രന്മാരില്‍ മത്താനിയ, സഖറിയാ, യഹിയേല്‍, അബ്ദി, യറെമോത്, ഏലിയാ,
27: സത്തുവിന്റെ പുത്രന്മാരില്‍ എലിയോവേനായ്, എലിയാഷിബ്, മത്താനിയാ, യറെമോത്, സാബാദ്, അസീസാ.
28: ബേബായിയുടെ പുത്രന്മാരില്‍ യഹോഹാനാന്‍, ഹാനാനിയാ, സബായി, അത്ലായ്.
29: ബാനിയുടെ പുത്രന്മാരില്‍ മെഷുല്ലാം, മല്ലൂക്, അദായാ, യാഷൂബ്, ഷെയാല്‍, യറെമോത്ത്.
30: പഹത്ത്‌മൊവാബിന്റെ പുത്രന്മാരില്‍ അദ്നാ, കെലാല്‍, ബനായാ, മാസേയാ, മത്താനിയാ, ബസാലേല്‍, ബിന്നൂയി, മനാസ്സെ.
31: ഹാരിമിന്റെ പുത്രന്മാരില്‍ എലിയേസര്‍, ഇഷിയാ, മല്‍ക്കിയാ, ഷെമായാ, ഷീമെയോന്‍,
32: ബഞ്ചമിന്‍, മല്ലൂക്, ഷെമാറിയാ.
33: ഹാഷുമിന്റെ , പുത്രന്മാരില്‍ മത്തെനായ്, മത്താത്താ, സാബാദ്, എലിഫെലെത്, യറെമായ്, മനാസ്സെ, ഷിമേയ്
34: ബാനിയുടെ പുത്രന്മാരില്‍ മാദായ്, അമ്റാം, യുവേല്‍.
35: ബനായാ, ബദേയാ, കെലൂഹി,
36: വാനിയാ, മെറെമോത്ത്, എലിയാഷിബ്,
37: മത്താനിയാ, മത്തേനായി, യാസു
38: ബിന്നൂയിയുടെ പുത്രന്മാരില്‍ ഷിമെയി,
39: ഷെലെമിയ, നാഥാന്‍, അദായാ,
40: മക്നദേബായ്, ഷാഷായ്, ഷാറായ്,
41: അസറേല്‍, ഷെലെമിയാ, ഷെമറിയാ,
42: ഷല്ലൂം, അമരിയാ, ജോസഫ്.
43: നെബോയുടെ പുത്രന്മാരില്‍ ജയിയേല്‍, മത്തിത്തിയാ, സാബാദ്, സെബീനാ, യദ്ദായി, ജോയേല്‍, ബനായാ
44: എന്നിവര്‍ അന്യസ്ത്രീകളെ വിവാഹംചെയ്തവരായിരുന്നു. അവര്‍ ഭാര്യമാരെയും മക്കളെയുമുപേക്ഷിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ