അദ്ധ്യായം 14
ശിമയോന്റെ മഹത്വം
1: നൂറ്റിയെഴുപത്തിരണ്ടാമാണ്ടില്‍, ദമെത്രിയൂസ് രാജാവ് ട്രിഫൊയ്‌ക്കെതിരേ യുദ്ധംചെയ്യാനാവശ്യമായ സഹായമുറപ്പുവരുത്താന്‍ സൈന്യസമേതം മെദിയായിലേക്കു പുറപ്പെട്ടു.
2: ദമെത്രിയൂസ് രാജ്യാതിര്‍ത്തി ലംഘിച്ചുവെന്നുകേട്ട്, പേര്‍ഷ്യായുടെയും മെദിയായുടെയും രാജാവായ അര്‍സാക്കസ് അവനെ ജീവനോടെ പിടികൂടാന്‍, തന്റെ സൈന്യാധിപന്മാരില്‍ ഒരുവനെയയച്ചു.
3: അവന്‍ പോയി ദമെത്രിയൂസിന്റെ സൈന്യത്തെ തോല്പിച്ച് അവനെ ബന്ധനസ്ഥനാക്കി; അര്സാക്കസിന്റെയടുക്കല് കൊണ്ടുവന്നു. അര്‍സാക്കസ് അവനെ തടവിലാക്കി.
4: ശിമയോന്റെ നാളുകളില്‍ ദേശത്തു ശാന്തിയുണ്ടായിരുന്നു. ജനക്ഷേമമാണ് അവന്‍ തേടിയിരുന്നത്. അവന്റെ ഭരണം അവരെ സംപ്രീതരാക്കി. അവന്റെ ജീവിതകാലം മുഴുവന്‍ അവര്‍ അവനോട് ആദരം പ്രകടിപ്പിച്ചു.
5: ജോപ്പായെ തുറമുഖമാക്കുകയും ദ്വീപുകളിലേക്കു മാര്‍ഗ്ഗം തുറക്കുകയുംചെയ്തുകൊണ്ട് അവന്‍ തന്റെ മഹത്വത്തിനു മകുടം ചാര്‍ത്തി.
6: അവന്‍ രാജ്യാതിര്‍ത്തികള്‍ വിസ്തൃതമാക്കുകയും രാജ്യം പൂര്‍ണ്ണനിയന്ത്രണത്തില്‍ വരുത്തുകയും ചെയ്തു.
7: അവന്‍ അസംഖ്യം തടവുകാരെ സമ്പാദിച്ചു. ഗസറായും ബേത്സൂറും കോട്ടയും അവന്‍ തന്റെ ഭരണത്തിന്‍ കീഴിലാക്കുകയും, അവിടെനിന്നു മ്ലേച്ഛതകള്‍ നീക്കിക്കളയുകയും ചെയ്തു.
8: അവനെ എതിര്‍ക്കാന്‍ ആരുമുണ്ടായില്ല. സമാധാനത്തോടെ അവര്‍ നിലമുഴുതു. ഭൂമി ധാരാളം വിളവു നല്കി; സമതലത്തിലെ വൃക്ഷങ്ങള്‍ അവയുടെ ഫലങ്ങളും.
9: വൃദ്ധന്മാര്‍ നിരത്തുകളില്‍ കൂടിയിരുന്നു തങ്ങള്‍ക്കു ലഭിച്ച നന്മകളെക്കുറിച്ചു സംസാരിച്ചു. യുവാക്കള്‍ പ്രൗഢവും യുദ്ധോചിതവുമായ വസ്ത്രങ്ങളണിഞ്ഞു.
10: നഗരങ്ങളെ അവന്‍ പ്രതിരോധസജ്ജമാക്കുകയും അവയില്‍ ആഹാരം വിതരണംചെയ്യുകയും ചെയ്തു. അവന്റെ ഖ്യാതി, ഭൂമിയുടെ അതിര്‍ത്തികളോളം വ്യാപിച്ചു.
11: അവന്‍ ദേശത്തു സമാധാനം സ്ഥാപിച്ചതിനാല്‍ ഇസ്രായേല്‍ അത്യധികമാഹ്ലാദിച്ചു.
12: ഓരോരുത്തരും താന്താങ്ങളുടെ മുന്തിരിത്തോപ്പിലും അത്തിമരങ്ങളുടെ ചുവട്ടിലുമിരുന്നു. അവരെ ഭയപ്പെടുത്താന്‍ ആരുമുണ്ടായിരുന്നില്ല.
13: അവര്‍ക്കെതിരേ പടവെട്ടാന്‍ ദേശത്താരുമവശേഷിച്ചില്ല. അന്നാളുകളില്‍ രാജാക്കന്മാര്‍ തകര്‍ക്കപ്പെട്ടിരുന്നു.
14: അവന്‍ ജനത്തിലെ എളിയവര്‍ക്കു സംരക്ഷണം നല്കി. നിയമപാലനത്തില്‍ ശ്രദ്ധിക്കുകയും നിയമനിഷേധകരെയും ദുഷ്ടന്മാരെയും നശിപ്പിക്കുകയും ചെയ്തു.
15: അവന്‍ ദേവാലയത്തിന്റെ പ്രൗഢി വര്‍ദ്ധിപ്പിക്കുകയും വിശുദ്ധ സ്ഥലത്തെ പാത്രങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്തു.
സ്പാര്‍ത്തായും റോമായുമായി സഖ്യം പുതുക്കുന്നു
16: ജോനാഥാന്റെ മരണവാര്‍ത്ത റോമായിലും സ്പാര്‍ത്തായിലുമെത്തി. അവര്‍ അഗാധമായി ദുഃഖിച്ചു.
17: ജോനാഥാന്റെ സ്ഥാനത്ത് അവന്റെ സഹോദരന്‍ ശിമയോന്‍ പ്രധാനപുരോഹിതനായി എന്നും രാജ്യവും അതിലെ നഗരങ്ങളും അവന്റെ അധീനതയിലാണെന്നും അവരറിഞ്ഞു.
18: അവന്റെ സഹോദരന്മാരായ യൂദാസും ജോനാഥാനുമായുണ്ടായിരുന്ന സൗഹൃദവും സഖ്യവും ശിമയോനുമായി പുതുക്കിക്കൊണ്ട് അവര്‍ പിച്ചളഫലകത്തില്‍ അവനെഴുതി.
19: ഇതു ജറുസലെമിലെ സമൂഹത്തിന്റെ മുമ്പാകെ വായിക്കപ്പെട്ടു.
20: സ്പാര്‍ത്താക്കാരയച്ച കത്തിന്റെ പകര്‍പ്പാണിത്: പ്രധാനപുരോഹിതനായ ശിമയോനും ശ്രേഷ്ഠന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ഞങ്ങളുടെ സഹോദരരായ മറ്റു യഹൂദര്‍ക്കും സ്പാര്‍ത്താ നഗരത്തിന്റെയും അധിപന്മാരുടെയും അഭിവാദനം!
21: ഞങ്ങളുടെയടുക്കലേക്കയച്ച ദൂതന്മാര്‍ നിങ്ങളുടെ മഹിമപ്രതാപങ്ങളെക്കുറിച്ചു ഞങ്ങളോടു വിവരിച്ചു പറഞ്ഞു. അവരുടെ ആഗമനം ഞങ്ങളില്‍ സന്തുഷ്ടിയുളവാക്കി.
22: അവര്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ പൊതുയോഗക്കുറിപ്പുകളുടെ പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: യഹൂദ ദൂതന്മാരായ അന്തിയോക്കസിന്റെ മകന്‍ നുമേനിയൂസും, ജാസന്റെ മകന്‍ അന്തിപ്പാത്തറും ഞങ്ങളുമായുള്ള സൗഹൃദം പുതുക്കുന്നതിനു ഞങ്ങളുടെയടുക്കല്‍ വന്നിരിക്കുന്നു.
23: അവരെ ബഹുമാനപുരസ്സരം സ്വീകരിക്കാന്‍ ഞങ്ങളുടെ ജനം താത്പര്യം കാണിച്ചു. അവരുടെ സന്ദേശത്തിന്റെ ഒരു പകര്‍പ്പ്, സ്പാര്ത്താക്കാര്ക്കു പിന്നീടു പരിശോധിക്കുന്നതിന്, പൊതുരേഖാ ശേഖരശാലയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതിന്റെ ഒരു പകര്‍പ്പ്, പ്രധാനപുരോഹിതനായ ശിമയോന് അവരയച്ചു കൊടുത്തു.
24: അനന്തരം, റോമാക്കാരുമായുള്ള സഖ്യമുറപ്പിക്കുന്നതിന്, ആയിരം മീന തൂക്കമുള്ള വലിയൊരു സുവര്‍ണ്ണപരിചയുമായി നുമേനിയൂസിനെ ശിമയോന്‍ റോമായിലേക്കയച്ചു.
ശിമയോനു ബഹുമതി
25: ഇതുകേട്ടു ജനം പറഞ്ഞു: ശിമയോനോടും പുത്രന്മാരോടും നാം എങ്ങനെ നന്ദി പ്രകാശിപ്പിക്കും?
26: അവനും അവന്റെ സഹോദരന്മാരും പിതൃഭവനവും ഉറച്ചു നില്‍ക്കുകയും, ഇസ്രായേലിന്റെ ശത്രുവിനെതിരെ പൊരുതി, അവരെ തുരത്തുകയും രാജ്യത്തില്‍ സ്വാതന്ത്ര്യം സുസ്ഥാപിതമാക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം അവര്‍ പിത്തളഫലകത്തില്‍ രേഖപ്പെടുത്തി, സീയോന് മലയില്‍ സ്തംഭങ്ങളില്‍ സ്ഥാപിച്ചു.
27: അവരെഴുതിയിരുന്നതിന്റെ പകര്‍പ്പിതാണ്: നൂറ്റിയെഴുപത്തിരണ്ടാമാണ്ട്, അതായത്, സമുന്നതനായ പ്രധാനപുരോഹിതന്‍ ശിമയോന്റെ മൂന്നാം ഭരണവര്‍ഷം, എലൂള്‍മാസം പതിനെട്ടാം ദിവസം
28: അസരമേലില്‍, പുരോഹിതന്മാരുടെയും ജനത്തിന്റെയും ഭരണാധിപന്മാരുടെയും ശ്രേഷ്ഠന്മാരുടെയും മഹാസഭയില്‍, ഈ വിളംബരം പുറപ്പെടുവിച്ചു:
29: രാജ്യം തുടരെത്തുടരെ യുദ്ധത്തിനടിപ്പെട്ടുകൊണ്ടിരിക്കേ, യൊയാറിബിന്റെ വംശത്തില്‍പ്പെട്ട പുരോഹിതനായ മത്താത്തിയാസിന്റെ മകന്‍ ശിമയോനും സഹോദരന്മാരും ജീവനപകടത്തിലാക്കിക്കൊണ്ട്, വിശുദ്ധമന്ദിരവും നിയമവും കാത്തുരക്ഷിക്കുന്നതിനായി, രാജ്യത്തിന്റെ ശത്രുക്കളോടെതിരിട്ടു. അവര്‍ രാജ്യത്തിനു പ്രതാപം നേടിത്തന്നു.
30: ജോനാഥാന്‍ ജനത്തിനു കെട്ടുറപ്പു നല്‍കുകയും പ്രധാന പുരോഹിതനാവുകയും ചെയ്തു. അവസാനം അവന്‍ പിതാക്കന്മാരോടു ചേര്‍ന്നു.
31: രാജ്യത്തെ ആക്രമിക്കുന്നതിനും വിശുദ്ധസ്ഥലം പിടിച്ചടക്കുന്നതിനും ശത്രുക്കള്‍ ശ്രമിച്ചപ്പോൾ, ശിമയോന്‍ തന്റെ രാജ്യത്തിനുവേണ്ടിപ്പൊരുതി.
32:രാജ്യത്തിന്റെ സേനകള്‍ക്ക് ആയുധവും വേതനവും നല്കാന്‍ അവന്‍ സ്വന്തം സമ്പാദ്യത്തില്‍നിന്നു വലിയ സംഖ്യ ചെലവഴിച്ചു.
33: യൂദായിലെ നഗരങ്ങളും, അതിന്റെ അതിര്‍ത്തിയിലുള്ളതും മുമ്പു ശത്രുക്കള്‍ ആയുധംശേഖരിച്ചു സൂക്ഷിച്ചിരുന്നതുമായ ബേത്ത്‌സൂറും സുരക്ഷിതമാക്കുകയും, അവിടെ യഹൂദകാവല്‍സൈന്യത്തെ നിയോഗിക്കുകയും ചെയ്തു.
34: അവന്‍ കടല്‍തീരത്തുള്ള ജോപ്പായും അസോത്തൂസിന്റെ അതിര്‍ത്തിയിലുള്ളതും മുമ്പു ശത്രുക്കള്‍ അധിവസിച്ചിരുന്നതുമായ ഗസറായും സുരക്ഷിതമാക്കി. അവിടെ യഹൂദരെ പാര്‍പ്പിക്കുകയും നഗരങ്ങളുടെ പുനരുദ്ധാരണത്തിനാവശ്യമായതെല്ലാം അവര്‍ക്കു നല്‍കുകയും ചെയ്തു.
35: ശിമയോന്റെ വിശ്വസ്തതയും രാജ്യത്തിന് അവന്‍ നേടിക്കൊടുക്കാനുറച്ച പ്രതാപവും ജനം മനസ്സിലാക്കി. അവന്റെ ചെയ്തികളും അവന്‍ ജനത്തോടു പുലര്‍ത്തിയ നീതിയും വിശ്വസ്തതയും കണക്കിലെടുത്തും, എല്ലാ വിധത്തിലും ജനത്തെ പ്രതാപത്തിലേക്കു നയിക്കുന്നതിന് അവന്‍ നടത്തിയ പരിശ്രമങ്ങളെ പരിഗണിച്ചും അവര്‍ അവനെ തങ്ങളുടെ നേതാവും പുരോഹിതനുമാക്കി.
36: അവന്റെ നേതൃത്വത്തില്‍ ജനത്തിന് ഉത്കര്‍ഷമുണ്ടായി. അവന്‍ വിജാതീയരെ രാജ്യത്തുനിന്നു തുരത്തി. അതുപോലെ, ജറുസലെമില്‍ ദാവീദിന്റെ നഗരത്തില്‍ തങ്ങള്‍ക്കായി കോട്ടകെട്ടുകയും, അതില്‍നിന്നു പുറത്തുവന്ന്, വിശുദ്ധസ്ഥലത്തിന്റെ പരിസരങ്ങള്‍ അശുദ്ധമാക്കുകയും അതിന്റെ വിശുദ്ധിക്കു ഭംഗംവരുത്തുകയും ചെയ്തിരുന്നവരെ അവന്‍ ഓടിച്ചു.
37: അവന്‍, അവിടെ യഹൂദരെ പാര്‍പ്പിക്കുകയും രാജ്യത്തിന്റെയും നഗരത്തിന്റെയും സുരക്ഷിതത്വത്തിനുവേണ്ടി അതിനെ സുശക്തമാക്കുകയും ജറുസലെമിന്റെ മതിലുകള്‍ക്ക് ഉയരംകൂട്ടുകയും ചെയ്തു.
38: ഇതിന്റെ വെളിച്ചത്തില്‍ ദമെത്രിയൂസ് രാജാവ് അവനെ പ്രധാനപുരോഹിതനായി സ്ഥിരപ്പെടുത്തി.
39: അവനെ രാജമിത്രങ്ങളിലൊരുവനാക്കുകയും അവനു വലിയ ബഹുമതികള്‍ നല്കുകയും ചെയ്തു.
40: എന്തുകൊണ്ടെന്നാല്‍, റോമാക്കാര്‍ യഹൂദരെ സുഹൃത്തുക്കളും സഖ്യകക്ഷികളും സഹോദരരുമായി പരിഗണിച്ചിരുന്നുവെന്നും ശിമയോന്റെ ദൂതന്മാരെ അവര്‍ ബഹുമാനപുരസ്സരം സ്വീകരിച്ചുവെന്നും അവന്‍ കേട്ടിരുന്നു.
41: വിശ്വസനീയമായ ഒരു പ്രവാചകന്റെ ആവിര്‍ഭാവംവരെ, ശിമയോന് നേതാവും പ്രധാനപുരോഹിതനുമായിരിക്കട്ടെയെന്നു യഹൂദരും പുരോഹിതരും തീരുമാനിച്ചു.
42: അവന്‍ അവരുടെ ഭരണാധികാരിയായിരിക്കുകയും വിശുദ്ധസ്ഥലത്തിന്റെ ചുമതല വഹിക്കുകയും ചെയ്യേണ്ടിയിരുന്നു. അതിലെ ശുശ്രൂഷകള്‍ക്കും രാജ്യത്തിന്റെയും ആയുധങ്ങളുടെയും ശക്തിദുര്‍ഗ്ഗങ്ങളുടെയും മേല്‍നോട്ടത്തിനും ആളുകളെ നിയമിക്കേണ്ടതും അവനായിരുന്നു.
43: സകലരും അവനെയനുസരിക്കണം. രാജ്യത്ത് എഴുതപ്പെടുന്ന കരാറുകളെല്ലാം അവന്റെ നാമത്തിലായിരിക്കണം. അവന്‍ രാജകീയവസ്ത്രം ധരിക്കുകയും സ്വര്‍ണ്ണാഭരണമണിയുകയും വേണം.
44: ജനങ്ങളിലോ പുരോഹിതന്മാരിലോ ആരും ഈ തീരുമാനങ്ങളിലൊന്നും അസാധുവാക്കുകയോ, അവന്റെ വാക്കുകള്‍ ധിക്കരിക്കുകയോ, അവന്റെ അനുവാദംകൂടാതെ രാജ്യത്തു സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുകയോ രാജകീയവസ്ത്രം ധരിക്കുകയോ സ്വര്‍ണ്ണക്കൊളുത്ത് അണിയുകയോ ചെയ്യാന്‍പാടില്ല.
45: ഈ തീരുമാനത്തിനെതിരേ പ്രവര്‍ത്തിക്കുകയോ അവയിലേതെങ്കിലുമൊന്ന് അസാധുവാക്കുകയോ ചെയ്യുന്നവന്‍ ശിക്ഷാര്‍ഹനായിരിക്കും.
46: ഈ തീരുമാനങ്ങള്‍ക്കനുസൃതമായിപ്രവര്‍ത്തിക്കാനുള്ള അവകാശം ശിമയോനു നല്‍കുന്നതിനു ജനം സമ്മതിച്ചു.
47: പ്രധാന പുരോഹിതനും യഹൂദജനത്തിന്റെയും പുരോഹിതന്മാരുടെയും അധിപനും സംരക്ഷകനുമായിരിക്കാമെന്ന് ശിമയോനേറ്റു.
48: ഈ കല്പന പിത്തളത്തകിടില്‍ ആലേഖനംചെയ്ത്, ദേവാലയത്തിന്റെ പരിസരത്ത് ശ്രദ്ധേയമായ ഒരു സ്ഥലത്തു സ്ഥാപിക്കാന്‍ അവര്‍ നിര്‍ദ്ദേശംനല്കി.
49: ശിമയോനും പുത്രന്മാര്‍ക്കും ലഭ്യമാകേണ്ടതിന് അതിന്റെ ഒരു പകര്‍പ്പ് ഭണ്ഡാരത്തില്‍ സൂക്ഷിക്കാന്‍ അവരാജ്ഞാപിച്ചു.
അദ്ധ്യായം 15
അന്തിയോക്കസുമായി സഖ്യം
1: ദമെത്രിയൂസ് രാജാവിന്റെ പുത്രനായ അന്തിയോക്കസ്, പുരോഹിതനും യഹൂദരുടെ അധിപനുമായ ശിമയോനും, യഹൂദജനത്തിനുമായി സമുദ്രദ്വീപുകളില്‍നിന്ന് ഒരു കത്തയച്ചു.
2: അതിന്റെയുള്ളടക്കമിതാണ്: പ്രധാന പുരോഹിതനും അധിപനുമായ ശിമയോനും യഹൂദജനത്തിനും അന്തിയോക്കസ് രാജാവിന്റെ അഭിവാദനം!
3: ചില രാജ്യദ്രോഹികള്‍ ഞങ്ങളുടെ പിതാക്കന്മാരുടെ രാജ്യം പിടിച്ചടക്കിയിരുന്നു. അതിന്മേലുള്ള എന്റെ അവകാശംസ്ഥാപിച്ച് രാജ്യം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഞാനുദ്ദേശിക്കുന്നു. അതിനുവേണ്ടി ഞാന്‍ വലിയൊരു കൂലിപ്പട്ടാളം ശേഖരിക്കുകയും പടക്കോപ്പുകള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
4: ഞങ്ങളുടെ രാജ്യം നശിപ്പിക്കുകയും അതിലെ പലനഗരങ്ങളും ശൂന്യമാക്കുകയുംചെയ്ത, അവര്‍ക്കെതിരേ പൊരുതുന്നതിന് എന്റെ രാജ്യത്തെത്താന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.
5: എനിക്കുമുമ്പുള്ള രാജാക്കന്മാര്‍ നിങ്ങള്‍ക്കനുവദിച്ചുതന്ന എല്ലാ നികുതിയിളവുകളും ഞാന്‍ സ്ഥിരീകരിക്കുന്നു. അവര്‍ നിങ്ങളെയൊഴിവാക്കിയിരുന്ന മറ്റെല്ലാ കടങ്ങളിലുംനിന്നു ഞാനും നിങ്ങളെ ഒഴിവാക്കുന്നു.
6: നിങ്ങളുടെ രാജ്യത്തിനുവേണ്ട പണം സ്വന്തം കമ്മട്ടത്തില്‍ അടിച്ചിറക്കാന്‍ ഞാനനുവദിക്കുന്നു.
7: ജറുസലെമിനും വിശുദ്ധസ്ഥലത്തിനും ഞാന്‍ സ്വാതന്ത്ര്യം തരുന്നു. നിങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ആയുധങ്ങളും നിങ്ങള്‍ പണിതീര്‍ത്തു കൈവശംവച്ചിട്ടുള്ള കോട്ടകളും നിങ്ങള്‍ക്കുതന്നെയായിരിക്കും.
8: രാജഭണ്ഡാരത്തിലേക്കു നിങ്ങള്‍ കൊടുത്തുവീട്ടേണ്ട കടങ്ങളും, ഭാവിയില്‍ ഉണ്ടായേക്കാവുന്ന അത്തരം കടങ്ങളും ഇതിനാല്‍ എന്നേക്കുമായി ഒഴിവാക്കുന്നു.
9: ഞങ്ങള്‍ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുത്തുകഴിയുമ്പോള്‍ നിങ്ങളുടെ മഹത്വം ഭൂമിയിലെങ്ങും വെളിപ്പെടേണ്ടതിനു നിന്റെയും നിന്റെ ജനത്തിന്റെയും ദേവാലയത്തിന്റെയുംമേല്‍ ഞങ്ങള്‍ വലിയ ബഹുമതികള്‍ ചൊരിയും.
10: നൂറ്റിയെഴുപത്തിനാലാമാണ്ടില്‍, അന്തിയോക്കസ് തന്റെ പിതാക്കന്മാരുടെ ദേശത്തെത്തി അതിനെയാക്രമിച്ചു. സേനകള്‍ അവനോടു ചേര്‍ന്നു, വളരെക്കുറച്ചുപേര്‍ മാത്രമേ ട്രിഫൊയോടൊത്തു നിന്നുള്ളു.
11: അന്തിയോക്കസ് അവനെ പിന്തുടര്‍ന്നു.
12: അവന്‍ പലായനംചെയ്തു സമുദ്രതീരത്തുള്ള ദോറിലെത്തി. സൈന്യം കൂറുമാറിയെന്നും തനിക്കു വിപത്തു സംഭവിക്കാന്‍പോകുന്നുവെന്നും അവനറിഞ്ഞിരുന്നു.
13: അന്തിയോക്കസ് ദോറിനെതിരേ പാളയമടിച്ചു. അവനോടൊപ്പം, ഒരു ലക്ഷത്തിയിരുപതിനായിരം യോദ്ധാക്കളും എണ്ണായിരം കുതിരപ്പടയാളികളുമുണ്ടായിരുന്നു. അവന്‍ നഗരം വളഞ്ഞു.
14: കടലില്‍നിന്നു കപ്പലുകളും യുദ്ധത്തിലേര്‍പ്പെട്ടു. അങ്ങനെ കരയിലും കടലിലുംനിന്ന് അവന്‍ നഗരത്തിന്റെമേല്‍ സമ്മര്‍ദം ചെലുത്തി. അകത്തുകടക്കാനോ പുറത്തുപോകാനോ ആരെയുമനുവദിച്ചില്ല.
ലൂസിയൂസിന്റെ കത്ത്
15: രാജാക്കന്മാര്‍ക്കും രാജ്യങ്ങള്‍ക്കുമുള്ള കത്തുകളുമായി, നുമേനിയൂസും സംഘവും റോമായില്‍നിന്നെത്തി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:
16: ടോളമിരാജാവിന്, റോമാസ്ഥാനപതിയായ ലൂസിയൂസിന്റെ അഭിവാദനം!
17: ഞങ്ങളുടെ സുഹൃത്തുക്കളും സഖ്യകക്ഷികളുമായ യഹൂദരുടെ ദൂതന്മാര്‍ ഞങ്ങളുടെ പൂര്‍വ്വസൗഹൃദവും സഖ്യവും നവീകരിക്കാന്‍ വന്നിരുന്നു. പ്രധാന പുരോഹിതനായ ശിമയോനും യഹൂദജനവുമാണ് അവരെ അയച്ചത്.
18: ആയിരം മീന തൂക്കമുള്ള ഒരു സുവര്‍ണ്ണപരിച അവര്‍ കൊണ്ടുവന്നു.
19: അവരെ ഉപദ്രവിക്കുകയോ അവര്‍ക്കും അവരുടെ നഗരങ്ങള്‍ക്കും രാജ്യത്തിനും എതിരേ യുദ്ധം ചെയ്യുകയോ അവരോടു യുദ്ധംചെയ്യുന്നവരുമായി സഖ്യമുണ്ടാക്കുകയോ അരുതെന്ന് രാജാക്കന്മാര്‍ക്കും രാജ്യങ്ങള്‍ക്കും എഴുതാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.
20: അവരില്‍ നിന്നു സ്വര്‍ണ്ണ പരിച സ്വീകരിക്കുക ഉചിതമെന്നും ഞങ്ങള്‍ക്കു തോന്നി.
21: ആകയാല്‍, ഏതെങ്കിലും രാജ്യദ്രോഹികള്‍ അവരുടെ ദേശത്തുനിന്നു നിങ്ങളുടെയടുത്തേക്കു പലായനംചെയ്തിട്ടുണ്ടെങ്കില്‍ അവരെ പ്രധാനപുരോഹിതനായ ശിമയോനു കൈമാറുക. അവന്‍ യഹൂദനിയമപ്രകാരം അവരെ ശിക്ഷിക്കട്ടെ.
22: ഇതേ വിവരങ്ങള്‍ തന്നെ ദമെത്രിയൂസ് രാജാവിനും അത്താലൂസിനും അരിയാറാത്തസിനും അര്‍സാക്കെസിനും സ്ഥാനപതി എഴുതി.
23: സംപ്സാമെസ്, സ്പാര്‍ത്താ, ദേലോസ്, മിന്‍ദോസ്, സിസിയോന്‍, കാരിയ, സാമോസ്, പംഫീലിയാ, ലിസിയാ, ഹലിക്കാര്‍നാസൂസ്, റോദേസ്, ഫസേലിസ്, കോസ്, സീദെ, അരാദൂസ്, ഗോര്‍ത്തീനാ, സ്നീദൂസ്, സൈപ്രസ്, കിറേനെ തുടങ്ങി എല്ലാ രാജ്യങ്ങള്‍ക്കും ഈ സന്ദേശമയച്ചു.
24: ഇതിന്റെ ഒരു പകര്‍പ്പ് പ്രധാനപുരോഹിതനായ ശിമയോനും അയച്ചുകൊടുത്തു.
അന്തിയോക്കസ് പിണങ്ങുന്നു
25: അന്തിയോക്കസ് രാജാവ്, സൈന്യവും യുദ്ധോപകരണങ്ങളുമായി വീണ്ടും ദോറിനെ ആക്രമിച്ചു. പുറത്തു പോകാനോ അകത്തുകടക്കാനോ കഴിയാത്തവിധം ട്രിഫൊയെ അതിനുള്ളിലാക്കി.
26: സ്വര്‍ണ്ണം, വെള്ളി, ധാരാളം യുദ്ധോപകരണങ്ങള്‍ എന്നിവയുമായി സമര്‍ത്ഥരായ രണ്ടായിരം യോദ്ധാക്കളെ ശിമയോന്‍ അന്തിയോക്കസിന്റെയടുത്തേക്കയച്ചു.
27: അവരെ സ്വീകരിക്കാന്‍ അവന്‍ വിസമ്മതിച്ചു. ശിമയോനുമായി മുമ്പുണ്ടാക്കിയിരുന്ന കരാറുകളെല്ലാം അവന്‍ തള്ളിക്കളയുകയും അവനുമായി പിണങ്ങുകയും ചെയ്തു.
28: അന്തിയോക്കസ് തന്റെ മിത്രമായ അത്തനോബിയൂസിനെ ഈ സന്ദേശവുമായി അയച്ചു: ജോപ്പായും ഗസറായും ജറുസലെം കോട്ടയും നിന്റെ നിയന്ത്രണത്തിലാണ്. അവ എന്റെ രാജ്യത്തെ നഗരങ്ങളാണ്.
29: നീ ആ പ്രദേശങ്ങള്‍ നശിപ്പിക്കുകയും ദേശത്തിനു വലിയ നാശങ്ങള്‍ വരുത്തുകയും എന്റെ രാജ്യത്തെ പല സ്ഥലങ്ങളും കൈയടക്കുകയുംചെയ്തു.
30: ആകയാല്‍, നിങ്ങള്‍ പിടിച്ചടക്കിയ നഗരങ്ങള്‍ വിട്ടുതരുകയും യൂദയായുടെ അതിര്‍ത്തികള്‍ക്കു പുറത്തുനിന്നു പിടിച്ചെടുത്ത സ്ഥലങ്ങള്‍ക്കുള്ള കപ്പംതരുകയുംചെയ്യുക.
31: അല്ലെങ്കില്‍, അവയ്ക്കുപകരം അഞ്ഞൂറുതാലന്തു വെള്ളിയും നീ വരുത്തിവച്ച നഷ്ടങ്ങള്‍ക്കു പകരമായും നഗരങ്ങള്‍ക്കുള്ള കപ്പമായും വേറെ അഞ്ഞൂറു താലന്തുംകൂടെ നല്കുക. അല്ലെങ്കില്‍, ഞങ്ങള്‍വന്നു നിന്നെ കീഴടക്കും.
32: രാജമിത്രമായ അത്തനോബിയൂസ് ജറുസലെമിലെത്തി. ശിമയോന്റെ പ്രതാപവും ഭക്ഷണമേശയ്ക്കരികെ തട്ടുതട്ടായി അടുക്കിവച്ചിരുന്ന സ്വര്‍ണ്ണ - വെള്ളിപ്പാത്രങ്ങളും അവന്റെ സമ്പല്‍സമൃദ്ധിയുംകണ്ട് അവന്‍ വിസ്മയഭരിതനായി. അവന്‍ രാജസന്ദേശം ശിമയോനെ അറിയിച്ചു.
33: ശിമയോന്‍ ഇങ്ങനെ മറുപടി നല്കി: ശത്രുക്കള്‍ ഒരുകാലത്ത് അന്യായമായി പിടിച്ചെടുത്ത ഞങ്ങളുടെ പിതൃസ്വത്തല്ലാതെ, അന്യദേശമോ വസ്തുവകകളോ ഞങ്ങള്‍ കൈവശപ്പെടുത്തിയിട്ടില്ല.
34: ഇപ്പോള്‍ ഞങ്ങള്‍ക്കവസരം ലഭിച്ചിരിക്കേ, പിതാക്കന്മാരുടെ അവകാശം ഞങ്ങള്‍ മുറുകെപ്പിടിക്കുകയാണ്.
35: നിങ്ങള്‍ ആവശ്യപ്പെടുന്ന ജോപ്പായും ഗസറായും ഞങ്ങളുടെ ജനത്തിനും ദേശത്തിനും വലിയ നാശങ്ങള്‍ വരുത്തിയിട്ടുണ്ട്. അവയ്ക്കു നൂറു താലന്തു ഞങ്ങള്‍ തന്നുകൊള്ളാം. അത്തനോബിയൂസ് ഒന്നും മറുപടി പറഞ്ഞില്ല.
36: അവന്‍ ക്രോധത്തോടെ മടങ്ങി, രാജസന്നിധിയിലെത്തി ഈ സന്ദേശവും ശിമയോന്റെ പ്രതാപവും താന്‍കണ്ട എല്ലാക്കാര്യങ്ങളും രാജാവിനെയറിയിച്ചു. രാജാവ് അത്യധികം കുപിതനായി.
37: ട്രിഫൊ ഒരു കപ്പലില്‍ക്കയറി ഓര്‍ത്തോസിയായിലേക്കു രക്ഷപെട്ടു.
38: രാജാവു സെന്തെബേയൂസിനെ തീരപ്രദേശങ്ങളുടെ സൈന്യാധിപനാക്കുകയും അവനു ഭടന്മാരെയും കുതിരപ്പടയാളികളെയും നല്‍കുകയും ചെയ്തു.
39: യൂദയായ്ക്കെതിരേ പാളയമടിക്കാനും കെദ്രോന്‍ പുനരുദ്ധരിച്ചു കവാടങ്ങള്‍ സുശക്തമാക്കാനും ജനത്തിനെതിരേ യുദ്ധംചെയ്യാനും രാജാവവനു കല്പന നല്‍കി. രാജാവ് ട്രിഫൊയെ അനുധാവനം ചെയ്തു.
40: സെന്തെബേയൂസ് യാമ്നിയായിലെത്തി, ജനത്തെ പ്രകോപിപ്പിക്കാനും യൂദയാ കൈയേറി ആളുകളെ തടവുകാരായിപിടിച്ചു കൊല്ലാനും തുടങ്ങി
41: രാജകല്പനയനുസരിച്ചു കെദ്രോന്‍ പുതുക്കിപ്പണിയുകയും അവിടെ, യൂദയായിലെ രാജവീഥികള്‍ കാക്കുന്നതിനു കുതിരപ്പടയാളികളെയും ഭടന്മാരെയും നിര്‍ത്തുകയും ചെയ്തു.
അദ്ധ്യായം 16
സെന്തെബേയൂസിന്റെമേല്‍ വിജയം
1: യോഹന്നാന്‍ ഗസറായില്‍നിന്നു തന്റെ പിതാവ് ശിമയോന്റെയടുക്കലെത്തി, സെന്തെബേയൂസ് പ്രവര്‍ത്തിച്ചതൊക്കെയുമറിയിച്ചു.
2: ശിമയോന്‍ തന്റെ മൂത്തപുത്രന്മാരായ യൂദാസിനെയും യോഹന്നാനെയും വിളിച്ച് ഇങ്ങനെ പറഞ്ഞു: ഞങ്ങളുടെ ചെറുപ്പംമുതല്‍ ഈ ദിവസംവരെ ഞാനും എന്റെ സഹോദരന്മാരും പിതൃഭവനവും ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്തു. ഞങ്ങളുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ഭംഗിയായി നടക്കുകയും ഞങ്ങള്‍ പലപ്പോഴും ഇസ്രായേലിനു മോചനം നേടിക്കൊടുക്കുകയും ചെയ്തു.
3: ഇപ്പോള്‍ എനിക്കു വയസ്സായി, ദൈവകൃപയാല്‍ നിങ്ങള്‍ക്കു പ്രായപൂര്‍ത്തിവന്നിരിക്കുന്നു. അതിനാല്‍, എന്റെയും എന്റെ സഹോദരന്മാരുടെയും സ്ഥാനംമേറ്റെടുത്ത്, നമ്മുടെ രാജ്യത്തിനുവേണ്ടി പൊരുതുക. സ്വര്‍ഗ്ഗത്തില്‍നിന്നുള്ള സഹായം നിങ്ങള്‍ക്കുണ്ടാകട്ടെ!
4: യോഹന്നാന്‍ രാജ്യത്തുനിന്ന് ഇരുപതിനായിരം യോദ്ധാക്കളെയും കുതിരപ്പടയാളികളെയും തിരഞ്ഞെടുത്ത്, സെന്തെബേയൂസിനെതിരേ മുന്നേറി, രാത്രി മൊദെയിനില്‍ പാളയമടിച്ചു.
5: അവര്‍ അതിരാവിലെയെഴുന്നേറ്റു സമതലത്തിലേക്കു പുറപ്പെട്ടു. അപ്പോള്‍ ഭടന്മാരും കുതിരപ്പടയാളികളുമടങ്ങിയ ഒരു വലിയ സൈന്യം തങ്ങള്‍ക്കെതിരേ വരുന്നതു കണ്ടു. ഇരുവര്‍ക്കുമിടയില്‍ ഒരരുവി ഒഴുകിയിരുന്നു.
6: അവനും സൈന്യവും ശത്രുവിനെതിരേ അണിനിരന്നു. അരുവികടക്കാന്‍ ഭടന്മാര്‍ ഭയപ്പെടുന്നതുകണ്ട് അവനാദ്യം അതു കടന്നു. അതുകണ്ടു പിന്നാലെ അവരും അരുവി കടന്നു.
7: തന്റെ സേനയെ വിഭജിച്ച്, കുതിരപ്പടയാളികളെ അവന്‍ കാലാള്‍പ്പടയ്ക്കു മദ്ധ്യേ നിറുത്തി. കാരണം, ശത്രുവിന്റെ കുതിരപ്പടയാളികള്‍ അസംഖ്യമായിരുന്നു.
8: അവര്‍ കാഹളം മുഴക്കി. സെന്തെബേയൂസും സൈന്യവും പലായനം ചെയ്തു. അവരില്‍ പലരും മുറിവേറ്റുവീണു. അവശേഷിച്ചവര്‍ കോട്ടയ്ക്കുള്ളില്‍ അഭയം പ്രാപിച്ചു.
9: യോഹന്നാന്റെ സഹോദരന്‍ യൂദാസിനു മുറിവേറ്റു. എന്നാല്‍, യോഹന്നാന്‍ സെന്തെബേയൂസിനെ അവന്‍ പണികഴിപ്പിച്ച കെദ്രോന്‍ കോട്ടവരെ പിന്തുടര്‍ന്നു.
10: അസോത്തൂസ് വയലുകളിലെ ഗോപുരങ്ങളിലും അവരഭയംപ്രാപിച്ചു. യോഹന്നാന്‍ അതഗ്നിക്കിരയാക്കി. ഏകദേശം രണ്ടായിരംപേര്‍ മരിച്ചുവീണു. യോഹന്നാന്‍ സുരക്ഷിതനായി യൂദയായിലേക്കു മടങ്ങി.
ശിമയോന്റെ മരണം
11: അബൂബുസിന്റെ മകന്‍ ടോളമി, ജറീക്കോ സമതലത്തിന്റെ അധിപനായി നിയമിക്കപ്പെട്ടു. അവനു ധാരാളം സ്വര്‍ണ്ണവും വെള്ളിയുമുണ്ടായിരുന്നു.
12: പ്രധാനപുരോഹിതന്റെ ജാമാതാവായിരുന്നു അവന്‍ .
13: അഹങ്കാരംപൂണ്ടു രാജ്യംകൈയടക്കാന്‍ അവന്‍ തീരുമാനിച്ചു. ശിമയോനെയും പുത്രന്മാരെയും നശിപ്പിക്കാന്‍ അവന്‍ ദുരാലോചന നടത്തി.
14: അപ്പോള്‍ ശിമയോന്‍ രാജ്യത്തെ നഗരങ്ങള്‍ സന്ദര്‍ശിച്ച്, അവിടത്തെ ആവശ്യങ്ങളില്‍ ശ്രദ്ധപതിച്ചുകൊണ്ടിരുന്നു. നൂറ്റിയെഴുപത്തേഴാമാണ്ടു പതിനൊന്നാം മാസമായ ഷേബാത്തില്‍ അവന്‍ പുത്രന്മാരായ മത്താത്തിയാസും യൂദാസുമൊത്തു ജറീക്കോയിലേക്കു പോയി.
15: അബൂബുസിന്റെ പുത്രന്‍, താന്‍നിര്‍മ്മിച്ച ദോക്ക് എന്ന ചെറിയ കോട്ടയില്‍ അവരെ വഞ്ചനാപൂര്‍വ്വം സ്വീകരിച്ചു. അവര്‍ക്കു വലിയൊരു വിരുന്നു നല്കി. തന്റെ ആള്‍ക്കാരെ അവനവിടെ ഒളിപ്പിച്ചുനിറുത്തിയിരുന്നു.
16: ശിമയോനും പുത്രന്മാരും കുടിച്ചുന്മത്തരായപ്പോള്‍, ടോളമിയും അവന്റെ ആള്‍ക്കാരും ആയുധങ്ങളുമായി അടുത്ത്, വിരുന്നുശാലയില്‍വച്ച് ശിമയോനെയും ഇരുപുത്രന്മാരെയും ഏതാനും സേവകരെയും വധിച്ചു.
17: അങ്ങനെ അവന്‍ വന്‍ചതി കാണിക്കുകയും നന്മയ്ക്കു പകരം തിന്മ പ്രവര്‍ത്തിക്കുകയും ചെയ്തു.
18: ഈ വിവരങ്ങളെല്ലാം കാണിച്ച്, ടോളമി രാജാവിനെഴുതി. തന്റെ സഹായത്തിനായി സൈന്യങ്ങളെയയയ്ക്കണമെന്നും നഗരങ്ങളും രാജ്യവും തനിക്കേല്പിച്ചുതരണമെന്നും അവന്‍ അഭ്യര്‍ത്ഥിച്ചു.
19: യോഹന്നാനെ നിഗ്രഹിക്കാന്‍ ഗസറായിലേക്ക് അവന്‍ ഒരുസേനാവിഭാഗത്തെ അയച്ചു. സ്വര്‍ണ്ണവും, വെള്ളിയും സമ്മാനങ്ങളും സ്വീകരിക്കാന്‍ വരണമെന്നഭ്യര്‍ത്ഥിച്ചു കൊണ്ട് അവന്‍ സേനാധിപന്മാര്‍ക്കു കത്തുകളയച്ചു.
20: മറ്റൊരു വിഭാഗത്തെ ജറുസലെമും ദേവാലയഗിരിയും അധീനമാക്കാനയച്ചു.
21: ഗസറായിലുള്ള യോഹന്നാന്റെയടുത്തേക്ക് ആരോ ഓടിച്ചെന്ന്, അവന്റെ പിതാവും സഹോദരന്മാരും കൊല്ലപ്പെട്ടുവെന്നും, അവനെയും വധിക്കാന്‍ ടോളമി ആളയച്ചിരിക്കുന്നുവെന്നും അറിയിച്ചു.
22: ഇതുകേട്ട് അവന്‍ സ്തബ്ധനായി. തന്നെ നശിപ്പിക്കാന്‍ വന്നവരെ അവന്‍ പിടികൂടി വധിച്ചു. തന്നെ വധിക്കാനാണ് അവര്‍ വന്നിരുന്നതെന്ന് അവനറിവു കിട്ടിയിരുന്നല്ലോ.
23: യോഹന്നാന്റെ മറ്റു പ്രവര്‍ത്തനങ്ങളും അവന്റെ യുദ്ധങ്ങളും ധീരകൃത്യങ്ങളും മതില്‍നിര്‍മ്മാണവുമെല്ലാം,
24: പിതാവിന്റെ മരണത്തിനുശേഷം, അവന്‍ പുരോഹിതനായ നാള്‍മുതലുള്ള പ്രധാന പൗരോഹിത്യത്തിന്റെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ