അദ്ധ്യായം 8
യഹൂദര്‍ക്കു സംരക്ഷണം
1: അന്ന് അഹസ്വേരൂസ് രാജാവ്, യഹൂദരുടെ ശത്രുവായ ഹാമാന്റെ ഭവനം എസ്‌തേര്‍രാജ്ഞിക്കു നല്കി. മൊര്‍ദെക്കായ് രാജസന്നിധിയിലെത്തി; അവന്‍ തനിക്കാരാണെന്ന് എസ്‌തേര്‍ പറഞ്ഞിരുന്നു.
2: രാജാവ് ഹാമാനില്‍നിന്നെടുത്ത തന്റെ മുദ്രമോതിരം മൊര്‍ദെക്കായ്ക്കു കൊടുത്തു; എസ്തേര്‍ മൊര്‍ദെക്കായെ ഹാമാന്റെ ഭവനമേല്പിച്ചു. എസ്‌തേര്‍ രാജാവിനോടു വീണ്ടും സംസാരിച്ചു.
3: അവള്‍ അവന്റെ കാല്‍ക്കല്‍ വീണ്, യഹൂദര്‍ക്കെതിരേ അഗാഗ്‌വംശജനായ ഹാമാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായ വിപത്തില്‍നിന്നു രക്ഷിക്കണമെന്നു കണ്ണീരോടെ അപേക്ഷിച്ചു.
4: രാജാവു സ്വര്‍ണ്ണച്ചെങ്കോല്‍ അവള്‍ക്കുനേരേ നീട്ടി;
5: എസ്‌തേര്‍ എഴുന്നേറ്റു രാജാവിന്റെ മുമ്പില്‍നിന്നു. അവള്‍ പറഞ്ഞു: രാജാവിന് ഇഷ്ടമാണെങ്കില്‍, എന്നോടു പ്രീതിയുണ്ടെങ്കില്‍, ശരിയെന്നു തോന്നുന്നെങ്കില്‍, അങ്ങേയ്ക്കു ഞാന്‍ പ്രിയപ്പെട്ടവളാണെങ്കില്‍, രാജാവിന്റെ സകല പ്രവിശ്യകളിലുമുള്ള യഹൂദരെ നശിപ്പിക്കാന്‍വേണ്ടി ഹമ്മേദാഥായുടെ മകനും അഗാഗ്‌വംശജനുമായ ഹാമാനുണ്ടാക്കിയ എഴുത്തുകള്‍ പിന്‍വലിക്കുന്ന ഒരു കല്പന പുറപ്പെടുവിച്ചാലും.
6: എങ്ങനെയാണു ഞാന്‍, എന്റെ ജനത്തിന്റെ നാശം കണ്ടിരിക്കുക? ബന്ധുജനങ്ങളുടെ നാശം ഞാനെങ്ങനെ സഹിക്കും?
7: അപ്പോള്‍ അഹസ്വേരൂസ്‌രാജാവ് എസ്‌തേര്‍രാജ്ഞിയോടും യഹൂദനായ മൊര്‍ദെക്കായോടും പറഞ്ഞു: ഇതാ, ഹാമാന്റെ ഭവനം ഞാന്‍ എസ്‌തേറിനു വിട്ടുകൊടുത്തിരിക്കുന്നു. യഹൂദരെ വധിക്കാന്‍ ഉദ്യമിച്ചതുകൊണ്ട് അവരവനെ കഴുവിലേറ്റി.
8: യഹൂദരുടെ കാര്യത്തില്‍ നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ രാജാവിന്റെ നാമത്തില്‍ എഴുതുകയും രാജാവിന്റെ മോതിരംകൊണ്ടു മുദ്രവയ്ക്കുകയും ചെയ്യുക. രാജനാമത്തില്‍ എഴുതപ്പെട്ട്, രാജമോതിരത്താല്‍ മുദ്രവയ്ക്കപ്പെടുന്ന വിളംബരം ആര്‍ക്കും ദുര്‍ബലമാക്കാനാവുകയില്ല.
9: അക്കാലത്ത്, മൂന്നാംമാസം – സിവാന്‍ മാസം - ഇരുപത്തിമൂന്നാം ദിവസം രാജാവിന്റെ എഴുത്തുകാരെ വിളിച്ചുവരുത്തി ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളിലെ ഭരണാധിപന്മാര്‍ക്കും ദേശാധിപതികള്‍ക്കും പ്രഭുക്കന്മാര്‍ക്കും യഹൂദരെ സംബന്ധിച്ചു മൊര്‍ദെക്കായ് കല്പിച്ചതൊക്കെയുമനുസരിച്ച് ഒരു കല്പന എഴുതിയയച്ചു. ഓരോ പ്രവിശ്യയ്ക്കും അതിന്റെ ലിപിയിലും ഓരോ ജനതയ്ക്കും അതിന്റെ ഭാഷയിലുമാണ് അതെഴുതിയത്.
10: ഇത് അഹസ്വേരൂസ്‌രാജാവിന്റെ നാമത്തിലെഴുതി മുദ്രവച്ചു. രാജാവിന്റെ ലായത്തില്‍ വളര്‍ന്നവയും രാജകീയാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നവയും വേഗതയേറിയവയുമായ കുതിരകളുടെ പുറത്തുകയറി ദൂതന്മാര്‍ കത്തുകള്‍ കൊണ്ടുപോയി.
11: അഹസ്വേരൂസ്‌രാജാവിന്റെ
12: സകല പ്രവിശ്യകളിലും പന്ത്രണ്ടാംമാസമായ ആദാര്‍ പതിമൂന്നാം ദിവസം ഓരോ നഗരത്തിലും യഹൂദര്‍ ഒരുമിച്ചുകൂടാനും തങ്ങളെ ആക്രമിക്കുന്ന ഏതു പ്രവിശ്യയുടെയും ജനതയുടെയും ആയുധസജ്ജമായ ശക്തിയെ ചെറുക്കാനും അവരെ, കുട്ടികളും സ്ത്രീകളുമടക്കം നശിപ്പിക്കാനും കൊല്ലാനും, അവരുടെ വസ്തുക്കള്‍ കൊള്ളയടിക്കാനും പ്രസ്തുത കത്തുകള്‍വഴി രാജാവു യഹൂദര്‍ക്കനുവാദം നല്കി.
അദ്ധ്യായം 16
രാജശാസനം
1: കത്തിന്റെ പകര്‍പ്പ്: മഹാരാജാവായ അഹസ്വേരൂസ് ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തേഴു പ്രവിശ്യകളിലെ ഭരണാധിപന്മാര്‍ക്കും നമ്മുടെ ഭരണത്തോടു കൂറുള്ള ഏവര്‍ക്കും അഭിവാദനങ്ങളര്‍പ്പിക്കുന്നു.
2: ഉപകാരികള്‍ എത്ര വലിയ കാരുണ്യത്തോടെ ബഹുമാനിക്കുന്നുവോ അത്രയധികം പലരും അഹങ്കരിക്കുന്നു.
3: അവര്‍ നമ്മുടെ പ്രജകളെ ഞെരുക്കാന്‍ശ്രമിക്കുക മാത്രമല്ല, ഐശ്വര്യംകണ്ടു സഹിക്കാനാവാതെ, തങ്ങളുടെ ഉപകാരികള്‍ക്കെതിരേ ഗൂഢാലോചനനടത്തുകയും ചെയ്യുന്നു.
4: കൃതജ്ഞതാഭാവം മനുഷ്യനില്‍നിന്നു നീക്കിക്കളയുന്നു. കൂടാതെ നന്മയറിയാത്തവരുടെ വീമ്പടികേട്ട് അവര്‍ ഇളകിവശാകുന്നു; എല്ലാം എപ്പോഴും കാണുന്നവനും തിന്മ വെറുക്കുന്നവനുമായ ദൈവത്തിന്റെ നീതിയില്‍നിന്നു രക്ഷപെടാമെന്നു സങ്കല്പിക്കുന്നു.
5: പലപ്പോഴും അധികാരസ്ഥാനങ്ങളില്‍ നിയുക്തരായവര്‍ നിഷ്‌കളങ്കരക്തം ചൊരിയുന്നതില്‍ ഭാഗികമായി ഉത്തരവാദികളായിട്ടുണ്ട്. പൊതുക്കാര്യങ്ങളുടെ ഭരണമേല്പിക്കപ്പെട്ടിട്ടുള്ള സ്‌നേഹിതന്മാരുടെ പ്രേരണനിമിത്തം അപരിഹാര്യമായ ദുരിതങ്ങള്‍ അവര്‍ വരുത്തിവച്ചിട്ടുണ്ട്.
6: ഇവര്‍ തങ്ങളുടെ ദുസ്സ്വഭാവത്തില്‍നിന്നു വരുന്ന നീചമായ വഞ്ചന നിമിത്തം തങ്ങളുടെ പരമാധികാരികളുടെ ആത്മാര്‍ത്ഥമായ സന്മനസ്സിനെ കബളിപ്പിക്കുന്നു.
7: അയോഗ്യമായി അധികാരം കയ്യാളുന്നവരുടെ വിനാശകരമായ പെരുമാറ്റത്തിലൂടെ നടത്തിയ ദുഷ്ടതകള്‍, പുരാതന രേഖകളില്‍ കാണുന്നതിലധികം, നാം അടുത്തകാലത്തുനടത്തിയ അന്വേഷണങ്ങള്‍കൊണ്ടു തെളിഞ്ഞിട്ടുണ്ട്.
8: ഭാവിയില്‍ നമ്മുടെ രാജ്യത്ത് എല്ലാ മനുഷ്യരുടെയുമിടയില്‍ ശാന്തിയും സമാധാനവുംപുലരാന്‍ നാം കൂടുതല്‍ ശ്രദ്ധചെലുത്തും;
9: അതിനായി നമ്മുടെ ഭരണരീതി മാറ്റുകയും എപ്പോഴും നമ്മുടെ കണ്‍മുമ്പിലെത്തുന്ന കാര്യങ്ങള്‍ കൂടുതല്‍ സമഭാവനനിറഞ്ഞ പരിഗണനയോടെ വിധിക്കുകയും ചെയ്യും.
10: ഹമ്മേദാഥായുടെ മകനും മക്കദോനിയക്കാരനും തീര്‍ച്ചയായും പേര്‍ഷ്യന്‍ രക്തത്തിന് അന്യനും, നമ്മുടെ ദയയേതും തീണ്ടിയിട്ടില്ലാത്തവനുമായ ഹാമാന്‍ നമ്മുടെ അതിഥിയായി ഇത്രയുംകാലം എല്ലാ ജനതകളുടെയുംനേരേ നമുക്കുള്ള സന്മനസ്സിന്റെ ഫലമനുഭവിച്ചു;
11:നാം അവനെ പിതാവെന്നു വിളിക്കുകയും, എല്ലാവരും എന്നുമവനെ രാജസിംഹാസനത്തിന്റെ രണ്ടാംസ്ഥാനക്കാരനായി കുമ്പിട്ടു വണങ്ങുകയുംചെയ്തുപോന്നു.
12: എന്നാല്‍, അഹങ്കാരമടക്കാനാവാതെ അവന്‍ നമ്മുടെ രാജ്യവും ജീവനും തട്ടിയെടുക്കാന്‍ തുനിഞ്ഞിറങ്ങി;
13: കാപട്യവും കൗടില്യവുംകൊണ്ട് അവന്‍ നമ്മുടെ രക്ഷകനും സ്ഥിരം ഉപകാരിയുമായ മൊര്‍ദെക്കായെയും നമ്മുടെ നിഷ്‌കളങ്കയായ സഹധര്‍മ്മിണി എസ്‌തേറിനെയും അവരോടൊപ്പം അവരുടെ ജനത്തെയും നശിപ്പിക്കാന്‍ അനുവാദം ചോദിച്ചു.
14: ഇങ്ങനെ നാം അരക്ഷിതനാകുമെന്നും തത്ഫലമായി രാജ്യം പേര്‍ഷ്യക്കാരില്‍നിന്നു മക്കദോനിയക്കാരിലേക്കു കൈമാറുമെന്നും അവന്‍ കരുതി.
15: പക്ഷേ, അഭിശപ്തനായ ഇവനാല്‍ പൂര്‍ണ്ണനാശത്തിനു വില്‍ക്കപ്പെട്ട യഹൂദര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നവരല്ലെന്നും, ഏറ്റവും നീതിയുക്തമായ നിയമങ്ങളാല്‍ നയിക്കപ്പെടുന്നവരാണെന്നും,
16: ഏറ്റവും ശക്തനായ, ജീവിക്കുന്ന ദൈവമായ അത്യുന്നതന്റെ മക്കളാണെന്നും ഞാന്‍ കാണുന്നു. നമുക്കും നമ്മുടെ പിതാക്കന്മാര്‍ക്കുംവേണ്ടി രാജ്യത്തെ ഏറ്റവും ഉത്തമമായ നീതിയില്‍ നയിച്ചത് ആ ദൈവമാണ്.
17: ആകയാല്‍, ഹമ്മേദാഥായുടെ മകന്‍ ഹാമാനയച്ച കത്തുകള്‍ നടപ്പിലാക്കാതിരിക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം;
18: കാരണം, ഇതെല്ലാം ചെയ്ത അവനെ തന്റെ സകല ബന്ധുജനങ്ങളോടുംകൂടെ സൂസായുടെ കവാടത്തില്‍ കഴുവിലേറ്റിയിരിക്കുന്നു. എല്ലാറ്റിനെയും ഭരിക്കുന്ന ദൈവം, അവനര്‍ഹിച്ച ശിക്ഷ അവന്റെമേല്‍ വേഗം വരുത്തിയിരിക്കുന്നു.
19: ഈ കത്തിന്റെ ഒരു പകര്‍പ്പ് എല്ലാവര്‍ക്കും കാണാന്‍കഴിയുംവിധം എല്ലായിടത്തും പതിക്കണം; തങ്ങളുടെ നിയമങ്ങളനുസരിച്ചു ജീവിക്കാന്‍ യഹൂദരെ അനുവദിക്കണം.
20: പന്ത്രണ്ടാംമാസമായ ആദാര്‍ പതിമൂന്നാം ദിവസം യഹൂദരെ നശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന അതേദിവസം അവരെ ആക്രമിക്കാന്‍ ഒരുങ്ങുന്നവരുടെ പിടിയില്‍നിന്നു രക്ഷനേടാന്‍വേണ്ട എല്ലാ സഹായങ്ങളും അവര്‍ക്കു ചെയ്തുകൊടുക്കണം.
21: എന്തെന്നാല്‍, എല്ലാറ്റിനെയും ഭരിക്കുന്ന ദൈവം താന്‍ തെരഞ്ഞെടുത്ത ജനതയ്ക്ക് നാശത്തിന്റെ ഈ ദിനത്തെ ആനന്ദത്തിന്റെ ദിനമായി മാറ്റിയിരിക്കുന്നു.
22: നിങ്ങളുടെ അനുസ്മരണോത്സവങ്ങളിലൊന്നായി ഈ ദിനത്തെ നിങ്ങള്‍ അത്യാഹ്ലാദത്തോടെ ആഘോഷിക്കുവിന്‍.
23: അങ്ങനെ ഇന്നുമെന്നും നമുക്കും വിശ്വസ്തരായ പേര്‍ഷ്യക്കാര്‍ക്കും ഇതു രക്ഷയുടെയും നമുക്കെതിരേ ഗൂഢാലോചനനടത്തുന്നവര്‍ക്കു നാശത്തിന്റെയും ഓര്‍മ്മയായിരിക്കട്ടെ.
24: ഇങ്ങനെ പ്രവര്‍ത്തിക്കാത്ത എല്ലാ നഗരവും ഗ്രാമവും ഒന്നൊഴിയാതെ കുന്തംകൊണ്ടും തീകൊണ്ടും ക്രോധത്തോടെ നശിപ്പിക്കപ്പെടും. അവ മനുഷ്യര്‍ക്കു കടക്കാന്‍ കൊള്ളാത്തതും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുംപോലും എല്ലാക്കാലത്തേക്കും ഏറ്റവും വെറുക്കപ്പെട്ടതുമായിത്തീരും.
അദ്ധ്യായം 8
യഹൂദരുടെ ആഹ്ലാദം
13: ഈ എഴുത്തിന്റെ ഒരു പകര്‍പ്പ് ഒരു കല്പനയായി എല്ലാ പ്രവിശ്യകളിലും പ്രസിദ്ധീകരിക്കുകയും ജനതകളുടെയിടയില്‍ വിളംബരംചെയ്യുകയും വേണ്ടിയിരുന്നു. ആ ദിവസം യഹൂദര്‍, തങ്ങളെ ആക്രമിക്കുന്ന ശത്രുക്കള്‍ക്കെതിരേ പ്രതികാരംചെയ്യാന്‍ തയ്യാറാകേണ്ടിയിരുന്നു.
14: അതുകൊണ്ടു രാജാവിന്റെ സേവനത്തിനുപയോഗിച്ചിരുന്ന വേഗമേറിയ കുതിരയുടെ പുറത്തു രാജകല്പനയനുസരിച്ച് ദൂതന്മാര്‍ ശീഘ്രം പുറപ്പെട്ടു. വിളംബരം തലസ്ഥാനമായ സൂസായില്‍ പ്രസിദ്ധപ്പെടുത്തി.
15: സൂസാനഗരമാകെ ആര്‍പ്പുവിളിക്കുകയും ആഹ്ലാദിക്കുകയുംചെയ്യവേ, മൊര്ദ്ദേക്കായ് നീലയും വെള്ളയുമായ രാജകീയവസ്ത്രവും ഒരു വലിയ സ്വര്‍ണ്ണക്കിരീടവും നേരിയ ചണനൂല്‍കൊണ്ടുള്ള ചെമന്ന മേലങ്കിയുമണിഞ്ഞ്, രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു.
16: യഹൂദര്‍ പ്രസന്നരായി; അവര്‍ക്കു സന്തുഷ്ടിയും ആനന്ദവും ബഹുമാനവും കൈവന്നു.
17: രാജകല്പനയും വിളംബരവും എത്തിയ സകല പ്രവിശ്യകളിലും നഗരങ്ങളിലും യഹൂദര്‍ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു. അവര്‍ക്ക് അതു വിശ്രമത്തിന്റെയും ഉത്സവാഘോഷത്തിന്റെയും ദിവസമായിരുന്നു. രാജ്യത്തെ ആളുകളില്‍ അനേകംപേര്‍ തങ്ങള്‍ യഹൂദരാണെന്നു പ്രഖ്യാപിച്ചു; എന്തെന്നാല്‍ യഹൂദരെക്കുറിച്ചുള്ള ഭയം അവരെ പിടികൂടിയിരുന്നു.
അദ്ധ്യായം 9
യഹൂദരുടെ പ്രതികാരം
1: പന്ത്രണ്ടാംമാസമായ ആദാര്‍ പതിമൂന്നാം ദിവസം, രാജാവിന്റെ കല്പനയും വിളംബരവും നിര്‍വ്വഹിക്കപ്പെടേണ്ട ആ ദിവസം, യഹൂദരെ കീഴടക്കാമെന്ന് അവരുടെ ശത്രുക്കള്‍ പ്രതീക്ഷിച്ചിരുന്ന ആ ദിവസം, യഹൂദര്‍ തങ്ങളുടെ ശത്രുക്കളുടെമേല്‍ വിജയംനേടുന്ന ദിവസമായിമാറി.
2: അഹസ്വേരൂസിന്റെ എല്ലാ പ്രവിശ്യകളിലും തങ്ങളുടെ നഗരങ്ങളില്‍ യഹൂദര്‍, തങ്ങളുടെ നാശം ആഗ്രഹിച്ചിരുന്നവരെ വധിക്കാന്‍ ഒരുമിച്ചുകൂടി. ആര്‍ക്കും അവര്‍ക്കെതിരേ നിലകൊള്ളാന്‍ കഴിഞ്ഞില്ല. കാരണം, അവരെക്കുറിച്ചുള്ള ഭയം അത്രകണ്ട് എല്ലാ ജനതകളെയും ബാധിച്ചിരുന്നു.
3: പ്രവിശ്യകളിലെ എല്ലാ പ്രഭുക്കന്മാരും ദേശാധിപതികളും നാടുവാഴികളും രാജസേവകന്മാരും യഹൂദരെ സഹായിച്ചു. കാരണം, അവര്‍ മൊര്‍ദെക്കായെ ഭയന്നു.
4: മൊര്‍ദെക്കായ് രാജാവിന്റെ ഭവനത്തില്‍ ഉന്നതനായിരുന്നു. അവന്റെ കീര്‍ത്തി സകല പ്രവിശ്യകളിലും വ്യാപിച്ചു. അങ്ങനെ മൊര്‍ദെക്കായ് കൂടുതല്‍കൂടുതല്‍ ശക്തനായിത്തീര്‍ന്നു.
5: യഹൂദര്‍ തങ്ങളുടെ സകലശത്രുക്കളെയും വാളിനിരയാക്കി നശിപ്പിച്ചു. തങ്ങളെ വെറുത്തിരുന്നവരോട് ഇഷ്ടമുള്ളതെല്ലാം അവര്‍ ചെയ്തു.
6: തലസ്ഥാനമായ സൂസായില്‍മാത്രം യഹൂദര്‍ അഞ്ഞൂറുപേരെ വധിച്ചു.
7: പാര്‍ഷാന്‍ദാഥാ, ദാല്‍ഫോന്‍, അസ്പാഥാ,
8: പൊറാഥാ, അദാലിയാ, അരിദാഥാ,
9: പര്‍മാഷ്ത, അരിസായ്, അരിദായ്,
10: വൈസാഥാ എന്നിങ്ങനെ ഹമ്മേദാഥായുടെ മകനും യഹൂദരുടെ ശത്രുവുമായ ഹാമാന്റെ പത്തു പുത്രന്മാരെയും അവര്‍ വധിച്ചു; എന്നാല്‍, അവര്‍ കവര്‍ച്ച നടത്തിയില്ല.
11: തലസ്ഥാനമായ സൂസായില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ അന്നുതന്നെ രാജാവിനെയറിയിച്ചു.
12: രാജാവ് എസ്‌തേര്‍ രാജ്ഞിയോടു പറഞ്ഞു: തലസ്ഥാനമായ സൂസായില്‍ യഹൂദര്‍ അഞ്ഞൂറു പേരെയും കൂടാതെ ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നിട്ടുണ്ട്. അപ്പോള്‍ രാജാവിന്റെ മറ്റു പ്രവിശ്യകളില്‍ അവര്‍ എന്തുതന്നെ ചെയ്തിരിക്കയില്ല! ഇനി നിന്റെ അപേക്ഷയെന്താണ്? അതു നിനക്കു ഞാന്‍ സാധിച്ചുതരാം. നിന്റെ അടുത്ത ആവശ്യമെന്ത്? അതു നിവര്‍ത്തിച്ചുതരാം.
13: എസ്‌തേര്‍ പറഞ്ഞു: രാജാവിനിഷ്ടമെങ്കില്‍ ഇന്നത്തെ വിളംബരമനുസരിച്ചു നാളെയും പ്രവര്‍ത്തിക്കാന്‍ സൂസായിലുള്ള യഹൂദരെ അനുവദിച്ചാലും. ഹാമാന്റെ പത്തു പുത്രന്മാരേയും കഴുവിലേറ്റട്ടെ.
14: അങ്ങനെ ചെയ്യുന്നതിനു രാജാവു കല്പന നല്കി; സൂസായില്‍ ഒരു വിളംബരം പുറപ്പെടുവിക്കുകയും ഹാമാന്റെ പത്തു പുത്രന്മാരെയും തൂക്കിലിടുകയും ചെയ്തു.
15: സൂസായിലുള്ള യഹൂദര്‍ ആദാര്‍മാസം പതിന്നാലാം ദിവസം ഒരുമിച്ചുകൂടി സൂസായിലെ മുന്നൂറുപേരെ വധിച്ചു; കവര്‍ച്ചയൊന്നും നടത്തിയില്ല.
16: രാജാവിന്റെ പ്രവിശ്യകളിലുണ്ടായിരുന്ന യഹൂദരും തങ്ങളുടെ ജീവനെ രക്ഷിക്കാന്‍ ഒന്നിച്ചുകൂടി; ശത്രുഭീഷണിയില്നിന്ന് അവര്‍ വിമോചനം നേടി. തങ്ങളെ വെറുത്തിരുന്ന എഴുപത്തയ്യായിരംപേരെ അവര്‍ കൊന്നു; പക്ഷേ, അവര്‍ കവര്‍ച്ച നടത്തിയില്ല.
17: ഇത് ആദാര്‍മാസം പതിമൂന്നാം ദിവസം ആയിരുന്നു; പതിനാലാം ദിവസം അവര്‍ വിശ്രമിച്ചു. അത് ഉത്സവത്തിന്റെയും സന്തോഷത്തിന്റെയും ദിനമായിരുന്നു.
18: എന്നാല്‍, സൂസായിലെ യഹൂദര്‍ പതിമൂന്നും പതിനാലും ദിവസങ്ങളില്‍ ഒന്നിച്ചുകൂടുകയും പതിനഞ്ചാം ദിവസം വിശ്രമിച്ചുകൊണ്ട്, അതു വിരുന്നിന്റെയും സന്തോഷത്തിന്റെയും ദിനമാക്കുകയും ചെയ്തു.
19: ഇതുകൊണ്ടാണ്, ചെറിയ പട്ടണങ്ങളില്‍ വസിക്കുന്ന ഗ്രാമീണരായ യഹൂദര്‍ ആദാര്‍മാസം പതിനാലാം ദിവസം സന്തോഷത്തിന്റെയും വിരുന്നിന്റെയും വിശ്രമത്തിന്റെയും സമ്മാനങ്ങള്‍ പരസ്പരം കൈമാറുന്നതിന്റെ ദിനമായി ആചരിക്കുന്നത്.
പൂരിം തിരുനാള്‍
20: മൊര്‍ദെക്കായ് ഇതെല്ലാം രേഖപ്പെടുത്തി. അഹസ്വേരൂസ്‌രാജാവിന്റെ സകലപ്രവിശ്യകളിലുമുള്ള സമീപസ്ഥരും വിദൂരസ്ഥരുമായ സകലര്‍ക്കും യഹൂദര്‍ക്കും
21: എല്ലാ വര്‍ഷവും ആദാര്‍മാസം പതിന്നാലും പതിനഞ്ചും ദിവസങ്ങള്‍, ശത്രുക്കളില്‍നിന്നുള്ള മോചനത്തിന്റെ ദിനങ്ങളായും ആ മാസം, ദുഃഖം സന്തോഷമായും വിലാപം വിശ്രമമായുംതീര്‍ന്ന മാസമായും ആചരിക്കണമെന്ന് അവനെഴുതി.
22: വിരുന്നിന്റെയും സന്തോഷത്തിന്റെയും ദിനങ്ങളായി, പരസ്പരം സമ്മാനങ്ങളും ദരിദ്രര്‍ക്കു ദാനങ്ങളും കൊടുക്കുന്ന ദിനങ്ങളായി അതാചരിക്കണമെന്നും അവനെഴുതി.
23: അങ്ങനെ തങ്ങള്‍ ആരംഭിച്ചതുപോലെയും മൊര്‍ദെക്കായ് എഴുതിയതുപോലെയും യഹൂദര്‍ ആചരിച്ചുതുടങ്ങി.
24: കാരണം, അഗാഗ്യനും ഹമ്മേദാഥായുടെ മകനും സകല യഹൂദരുടെയും ശത്രുവുമായ ഹാമാന്‍ യഹൂദരെ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയും, അവരെ തകര്‍ത്ത് ഇല്ലാതാക്കാന്‍ പൂര് അഥവാ നറുക്കിടുകയും ചെയ്തിരുന്നു.
25: എന്നാല്‍, എസ്‌തേര്‍ രാജസന്നിധിയിലെത്തിയപ്പോള്‍, യഹൂദര്‍ക്കെതിരേയുണ്ടാക്കിയ അവന്റെ ദുഷ്ടമായ ഉപായം അവന്റെ തലയില്‍ത്തന്നെ പതിക്കുന്നതിനും അവനെയും അവന്റെ മക്കളെയും കഴുവിലേറ്റുന്നതിനുംവേണ്ടി രാജാവു കല്പന എഴുതിക്കൊടുത്തു.
26: ആകയാല്‍, പൂര് എന്ന പേരില്‍നിന്ന്
27: അവര്‍ ഈ ദിവസങ്ങളെ പൂരിം എന്നു വിളിച്ചു.
28: ഈ കത്തില്‍ എഴുതിയിരുന്നതും, ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്നതും സംഭവിച്ചതുമായ കാര്യങ്ങളുംനിമിത്തം തങ്ങളും തങ്ങളുടെ സന്തതികളും തങ്ങളോടു ചേരുന്നവരും, എഴുതപ്പെട്ടതനുസരിച്ച്, മുടക്കംകൂടാതെ, ഓരോ വര്‍ഷവും ഈ സമയത്ത് ഈ രണ്ടു ദിവസങ്ങളും, ഓരോ തലമുറയിലും ഓരോ കുടുംബത്തിലും പ്രവിശ്യയിലും നഗരത്തിലും ഓര്‍മ്മിക്കുന്നതിനും ആഘോഷിക്കുന്നതിനും പൂരിം ദിനങ്ങള്‍ മറന്നുകളയുകയോ ഈ ദിനങ്ങളുടെ ഓര്‍മ്മ തങ്ങളുടെ സന്തതികളുടെയിടയില്‍നിന്നു മാഞ്ഞുപോവുകയോ ചെയ്യാതിരിക്കുന്നതിനുംവേണ്ടി, യഹൂദര്‍ നിയമം നിര്‍മ്മിക്കുകയും അപ്രകാരം ആചരിച്ചുപോരുകയുംചെയ്തു.
29: അബിഹായിലിന്റെ മകളായ എസ്‌തേര്‍രാജ്ഞിയും യഹൂദനായ മൊര്‍ദെക്കായും പൂരിമിനെ സംബന്ധിക്കുന്ന ഈ രണ്ടാമത്തെ കത്തിനു രേഖാമൂലം ആധികാരികമായ സ്ഥിരീകരണം നല്കി.
30: സമാധാനത്തിന്റെയും സത്യത്തിന്റെയും വാക്കുകളില്‍ അഹസ്വേരൂസിന്റെ നൂറ്റിയിരുപത്തേഴു പ്രവിശ്യകളിലുമുള്ള സകല യഹൂദര്‍ക്കും കത്തുകളയച്ചു.
31: പൂരിമിന്റെ ഈ ദിനങ്ങള്‍ നിശ്ചിത കാലങ്ങളില്‍ യഹൂദനായ മൊര്‍ദെക്കായും എസ്‌തേര്‍രാജ്ഞിയും യഹൂദരോട് ആജ്ഞാപിച്ചതുപോലെയും, യഹൂദര്‍തന്നെ തങ്ങള്‍ക്കും തങ്ങളുടെ സന്തതികള്‍ക്കും വേണ്ടി ഉപവാസത്തെയും വിലാപത്തെയുംകുറിച്ചു തീരുമാനിച്ചതുപോലെയും, ആചരിക്കുന്നതിനു വേണ്ടിയായിരുന്നു അത്.
32: എസ്‌തേര്‍രാജ്ഞിയുടെ കല്പന, പൂരിമിന്റെ ഈ ആചാരങ്ങള്‍ ക്രമീകരിക്കുകയും അവ രേഖപ്പെടുത്തുകയും ചെയ്തു.
അദ്ധ്യായം 10
മൊര്‍ദെക്കായുടെ മഹത്വം
1: അഹസ്വേരൂസ്‌രാജാവ്, ദേശത്തും തീരപ്രദേശങ്ങളിലും കരംചുമത്തി.
2: അവന്റെ വീരപ്രവൃത്തികളും മൊര്‍ദെക്കായ്ക്കു നല്കിയ ഉന്നതസ്ഥാനങ്ങളുടെ വിവരവും മേദിയായിലെയും പേര്‍ഷ്യയിലെയും രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ടല്ലോ.
3: യഹൂദനായ മൊര്‍ദെക്കായ് അഹസ്വേരൂസ്‌രാജാവിനു തൊട്ടടുത്തസ്ഥാനമുള്ളവനും, യഹൂദരുടെയിടയില്‍ ഉന്നതനും തന്റെ വിപുലമായ സഹോദരഗണത്തിനു സുസമ്മതനും ആയിരുന്നു; എന്തെന്നാല്‍, അവന്‍ സ്വജനത്തിന്റെ ക്ഷേമത്തിനും സമാധാനത്തിനുംവേണ്ടി പ്രവര്‍ത്തിച്ചു.
4: മൊര്‍ദെക്കായ് പറഞ്ഞു: ഇതെല്ലാം ദൈവത്തില്‍നിന്നാണു വന്നത്.
5: ഇവയെക്കുറിച്ച് എനിക്കുണ്ടായ സ്വപ്നം ഞാനോര്‍മ്മിക്കുന്നു. അതിലൊന്നുപോലും സംഭവിക്കാതിരുന്നില്ല.
6: നദിയായി മാറിയ കൊച്ചരുവി; പ്രകാശവും, സൂര്യനും, സമൃദ്ധിയായ ജലവും! ആ നദിയാണ്, രാജാവു പരിഗ്രഹിച്ചു രാജ്ഞിയാക്കിയ എസ്‌തേര്‍.
7: രണ്ടു ഭീകരസത്വങ്ങള്‍ ഹാമാനും ഞാനുമാണ്.
8: ജനതകള്‍ യഹൂദരുടെ നാമം നശിപ്പിക്കാന്‍ ഒരുമിച്ചുകൂടിയവരാണ്.
9: എന്റെ ജനമാകട്ടെ, ദൈവത്തോടു നിലവിളിക്കുകയും രക്ഷിക്കപ്പെടുകയുംചെയ്ത ഈ ഇസ്രായേലാണ്. കര്‍ത്താവു തന്റെ ജനത്തെ രക്ഷിച്ചിരിക്കുന്നു. ഈ തിന്മകളില്‍നിന്നെല്ലാം കര്‍ത്താവു ഞങ്ങളെ മോചിപ്പിച്ചിരിക്കുന്നു; ജനതകളുടെയിടയില്‍ സംഭവിച്ചിട്ടില്ലാത്ത വലിയ അടയാളങ്ങളും അദ്ഭുതങ്ങളും ദൈവം ചെയ്തിരിക്കുന്നു.
10: ഈ ലക്ഷ്യത്തിനുവേണ്ടി, ദൈവം തന്റെ ജനത്തിന് ഒന്നും മറ്റെല്ലാജനതയ്ക്കുംവേണ്ടി മറ്റൊന്നുമായി രണ്ടു നറുക്കുണ്ടാക്കി.
11: നറുക്കിന്‍പ്രകാരം സകലജനതകളുടെയുമിടയില്‍ ദൈവം നിശ്ചയിച്ച നാഴികയിലും നിമിഷത്തിലും ദിവസത്തിലും സംഭവിച്ചു.
12: കര്‍ത്താവു തന്റെ ജനത്തെ സ്മരിക്കുകയും തന്റെ അവകാശത്തിനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു.
13: ആകയാല്‍ , അവര്‍ ആദാര്‍മാസം പതിന്നാലും പതിനഞ്ചും ദിവസങ്ങളില്‍ ദൈവസന്നിധിയില്‍ ആനന്ദത്തോടും ആഹ്ലാദത്തോടും കൂടെ സമ്മേളിച്ച് തലമുറ തലമുറയായി, തന്റെ ജനമായ ഇസ്രായേലില്‍ എന്നേക്കും ഇതാചരിക്കണം.
അദ്ധ്യായം 11
ഗ്രീക്കുപരിഭാഷ
1: ടോളമിയുടെയും ക്ലെയോപാത്രായുടെയും വാഴ്ചയുടെ നാലാംവര്‍ഷം, പുരോഹിതനും ലേവ്യനും ആണെന്ന് അവകാശപ്പെടുന്ന ദൊസിത്തെവൂസും മകന്‍ ടോളമിയും പൂരിമിനെക്കുറിച്ചുള്ള മുകളില്‍ കൊടുത്ത കത്ത്, ഈജിപ്തിലേക്കു കൊണ്ടുവന്നു. ഈ കത്ത് അകൃത്രിമമാണെന്നും ജറുസലെംനിവാസിയും ടോളമിയുടെ മകനുമായ ലിസിമാക്കൂസ് വിവര്‍ത്തനംചെയ്തതാണെന്നും അവര്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ