അദ്ധ്യായം 6
ജോബിന്റെ മറുപടി
1: ജോബ് പറഞ്ഞു: എന്റെ കഷ്ടതകള്‍ തൂക്കിനോക്കിയിരുന്നെങ്കില്‍!
2: എന്റെ അനര്‍ത്ഥങ്ങള്‍ തുലാസ്സില്‍വച്ചിരുന്നെങ്കില്‍!
3: അവ കടല്‍ത്തീരത്തെ മണലിനെക്കാള്‍ ഭാരമേറിയതായിരിക്കും. അതിനാല്‍, എന്റെ വാക്കുകള്‍ വിവേകശൂന്യമായിപ്പോയി.
4: സര്‍വ്വശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍ത്തറച്ചിരിക്കുന്നു. എന്റെ ജീവന്‍ അവയുടെ വിഷം പാനംചെയ്യുന്നു; ദൈവത്തിന്റെ ഭീകരതകള്‍ എനിക്കെതിരായി അണിനിരന്നിരിക്കുന്നു.
5: തിന്നാന്‍ പുല്ലുള്ളപ്പോള്‍ കാട്ടുകഴുത കരയുമോ? തീറ്റി മുമ്പിലുള്ളപ്പോള്‍ കാള മുക്രയിടുമോ?
6: രുചിയില്ലാത്തത് ഉപ്പുചേര്‍ക്കാതെ തിന്നാനാകുമോ? മുട്ടയുടെ വെള്ളയ്ക്കു വല്ല രുചിയുമുണ്ടോ?
7: എനിക്കു തിന്നാൻപറ്റാത്ത ഇവയാണ് ഇപ്പോള്‍ എന്റെ ആഹാരം.
8: ദൈവം എന്റെ അപേക്ഷ സ്വീകരിച്ചിരുന്നെങ്കില്‍! എന്റെ ആഗ്രഹം സഫലമാക്കിയിരുന്നെങ്കില്‍!
9: അവിടുന്ന് എന്നെ തകര്‍ക്കാന്‍ കനിഞ്ഞിരുന്നെങ്കില്‍! കരംനീട്ടി എന്നെ വിച്ഛേദിച്ചിരുന്നെങ്കില്‍!
10: അതെനിക്ക് ആശ്വാസമാകുമായിരുന്നു; വേദനയുടെ നടുവില്‍പ്പോലും ഞാന്‍ ആര്‍ത്തുല്ലസിക്കുമായിരുന്നു; പരിശുദ്ധനായവന്റെ വചനത്തെ ഞാന്‍ തിരസ്കരിച്ചിട്ടില്ല.
11: കാത്തിരിക്കാന്‍ എനിക്കു ശക്തിയുണ്ടോ? എന്തിനുവേണ്ടിയാണു ഞാന്‍ ക്ഷമയോടെ കാത്തിരിക്കേണ്ടത്?
12: എന്റെ ശക്തി കല്ലുകളുടെ ബലമാണോ? എന്റെ മാംസം പിച്ചളയാണോ?
13: എന്റെ ശക്തി വാര്‍ന്നുപോയിരിക്കുന്നു; എനിക്ക് ആശ്രയമറ്റിരിക്കുന്നു.
14: സ്‌നേഹിതനോടു ദയകാണിക്കാത്തവന്‍ സര്‍വ്വശക്തനോടുള്ള ഭക്തിയാണുപേക്ഷിക്കുന്നത്.
15: എന്റെ സഹോദരന്മാര്‍ മലവെള്ളച്ചാലുപോലെ ചതിയന്മാരാണ്. അവര്‍ വേഗം വരണ്ടുപോകുന്ന അരുവികള്‍പോലെയാണ്.
16: അവയിലെ ഇരുണ്ടജലത്തിനു പോഷണം, മഞ്ഞുകട്ടയാണ്. മഞ്ഞുപെയ്യുമ്പോള്‍ അവയില്‍ ജലം പെരുകുന്നു.
17: വേനലില്‍ അവ വറ്റിപ്പോകുന്നു; ചൂടേറുമ്പോള്‍ അവ അപ്രത്യക്ഷമാകുന്നു.
18: കച്ചവടസംഘം അവയെത്തേടി വഴിവിട്ടുപോകുന്നു. അവര്‍ മരുഭൂമിയില്‍ച്ചെന്നു നാശമടയുന്നു.
19: തേമാന്യരുടെ കച്ചവടസംഘം അവയെത്തേടുന്നു. ഷേബായരുടെ യാത്രാസംഘം അവയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.
20: വരണ്ട അരുവിയുടെ കരയില്‍ അവരുടെ പ്രതീക്ഷ കൊഴിഞ്ഞുവീഴുന്നു.
21: നിങ്ങളെനിക്ക് അതുപോലെയായിത്തീര്‍ന്നിരിക്കുന്നു; എന്റെ വിപത്തു കണ്ടു നിങ്ങള്‍ ഭയപ്പെടുന്നു.
22: എനിക്കൊരു സമ്മാനം നല്‍കാനോ നിങ്ങളുടെ ധനത്തില്‍നിന്ന് എനിക്കുവേണ്ടി കോഴ കൊടുക്കാനോ ഞാനാവശ്യപ്പെട്ടോ?
23: ശത്രുകരങ്ങളില്‍നിന്ന് എന്നെ രക്ഷിക്കാനോ, മര്ദ്ദകരില്നിന്ന് എന്നെ മോചിക്കാനോ ഞാനഭ്യര്‍ത്ഥിച്ചോ?
24: ഉപദേശിച്ചുകൊള്ളുക, ഞാന്‍ നിശ്ശബ്ദം കേള്‍ക്കാം. ഞാന്‍ എന്തു തെറ്റുചെയ്തുവെന്നു മനസ്സിലാക്കിത്തരുക.
25: ആത്മാര്‍ത്ഥമായ വാക്കുകള്‍ സ്വീകാര്യമാണ്; എന്നാല്‍, നിങ്ങളുടെ ശാസനയ്ക്ക് അടിസ്ഥാനമെന്ത്?
26: കാറ്റുമായ്ക്കുന്ന നിരാശപൂണ്ട വാക്കുകളെ ശാസിക്കാന്‍ നിങ്ങള്‍ തുനിയുന്നുവോ?
27: അനാഥനുവേണ്ടി നിങ്ങള്‍ കുറിയിടുന്നു. സ്വന്തം സ്‌നേഹിതനു നിങ്ങള്‍ വിലപേശുന്നു.
28: എന്നാല്‍, ഇപ്പോള്‍ എന്നെ കരുണാപൂര്‍വ്വം നോക്കുക; നിങ്ങളോടു ഞാന്‍ കള്ളംപറയുകയില്ല.
29: നില്ക്കണേ, എന്നോടു നീതികാട്ടണമേ! എന്റെ ന്യായവാദം കേട്ടില്ലല്ലോ!
30: ഞാന്‍ പറഞ്ഞതു തെറ്റായിരുന്നോ? വിപത്തുകള്‍ വിവേചിച്ചറിയാന്‍ എനിക്കു കഴിവില്ലേ?
അദ്ധ്യായം 7
1: മനുഷ്യജീവിതം നിര്ബ്ബന്ധിതസേവനംമാത്രമല്ലേ? അവന്റെ ദിനങ്ങള്‍ കൂലിക്കാരന്റെ ദിനങ്ങള്‍ക്കു തുല്യമല്ലേ?
2: അടിമ തണലിനുവേണ്ടിയെന്നപോലെയും കൂലിക്കാരന്‍ കൂലിക്കുവേണ്ടിയെന്നപോലെയും;
3: ശൂന്യതയുടെ മാസങ്ങളും ദുരിതങ്ങളുടെ രാവുകളും എനിക്കു ലഭിച്ചിരിക്കുന്നു.
4: ഉറങ്ങാന്‍കിടക്കുമ്പോള്‍, എപ്പോഴാണു പ്രഭാതമാവുകയെന്നു ഞാന്‍ ചിന്തിക്കുന്നു. എന്നാല്‍, രാത്രി നീണ്ടതാണ്. പ്രഭാതംവരെ ഞാന്‍ കിടന്നുരുളുന്നു.
5: പുഴുക്കളും മാലിന്യവും എന്റെ ശരീരത്തെ പൊതിഞ്ഞിരിക്കുന്നു. എന്റെ തൊലി വിണ്ടുകീറി ചലമൊലിക്കുന്നു.
6: എന്റെ ദിനങ്ങള്‍ നെയ്ത്തുകാരന്റെ ഓടത്തെക്കാള്‍ വേഗത്തില്‍ കടന്നുപോകുന്നു. പ്രത്യാശയില്ലാതെ അസ്തമിക്കുന്നു.
7: എന്റെ ജീവന്‍ ഒരു ശ്വാസംമാത്രമാണെന്ന് അനുസ്മരിക്കണമേ! എന്റെ കണ്ണുകള്‍ ഇനിയൊരിക്കലും നന്മ ദര്‍ശിക്കുകയില്ല.
8: എന്നെക്കാണാറുള്ള കണ്ണുകള്‍ പിന്നീടൊരിക്കലും എന്നെക്കാണുകയില്ല. നീ എന്നെ നോക്കിയിരിക്കേ ഞാന്‍ പൊയ്ക്കഴിഞ്ഞിരിക്കും.
9: മേഘങ്ങള്‍ മാഞ്ഞുമറയുന്നതുപോലെ പാതാളത്തില്‍പ്പതിക്കുന്നവന്‍ മടങ്ങിവരുകയില്ല.
10: അവന്‍ തന്റെ വീട്ടിലേക്ക് ഒരിക്കലും തിരിച്ചുവരുന്നില്ല; അവന്റെ ഭവനമിനി അവനെയറിയുകയില്ല.
11: അതിനാല്‍, എനിക്കു നിശ്ശബ്ദതപാലിക്കാന്‍ കഴിയുകയില്ല, എന്റെ ഹൃദയവ്യഥകള്‍ക്കിടയില്‍ ഞാന്‍ സംസാരിക്കും. എന്റെ മനോവേദനകള്‍ക്കിടയില്‍ ഞാന്‍ സങ്കടം പറയും.
12: അങ്ങെനിക്കു കാവലേര്‍പ്പെടുത്താന്‍ ഞാന്‍ കടലോ കടല്‍ജന്തുവോ?
13: എന്റെ കിടക്ക, എന്നെയാശ്വസിപ്പിക്കും, എന്റെ തല്പം എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാന്‍ പറയുമ്പോള്‍,
14: സ്വപ്നങ്ങള്‍കൊണ്ട് അങ്ങെന്നെ ഭയപ്പെടുത്തുന്നു; ദര്‍ശനങ്ങള്‍കൊണ്ട് എന്നെ പരിഭ്രാന്തനാക്കുന്നു.
15: അസ്ഥിപഞ്ജരമാകുന്നതിനെക്കാള്‍ കഴുത്തുഞെരിച്ചുള്ള മരണമാണു ഞാനിഷ്ടപ്പെടുന്നത്.
16: ഞാന്‍ ആശയറ്റവനാണ്; ഞാന്‍ എന്നേയ്ക്കും ജീവിച്ചിരിക്കുകയില്ല. എന്നെ ഏകനായി വിടുക; എന്റെ ജീവിതം ഒരു ശ്വാസംമാത്രമാണ്.
17: അങ്ങു മനുഷ്യനെ ഇത്രകാര്യമാക്കാനും അവന്റെ പ്രവൃത്തികള്‍ ഉറ്റുനോക്കാനും
18: ഓരോ പ്രഭാതത്തിലും അവനെ പരിശോധിക്കാനും ഓരോ നിമിഷവും അവനെപരീക്ഷിക്കാനും അവനാരാണ്?
19: ഉമിനീരിറക്കാന്‍പോലും ഇടതരാതെ എത്രനാള്‍ അങ്ങെന്നെ നോക്കിയിരിക്കും?
20: മനുഷ്യനെ ഉറ്റുനോക്കിയിരിക്കുന്നവനേ, ഞാന്‍ പാപംചെയ്താല്‍ത്തന്നെ അങ്ങേയ്ക്കതിനെന്താണ്? അങ്ങെന്തുകൊണ്ട് എന്നെ ഉന്നംവച്ചിരിക്കുന്നു? എന്തുകൊണ്ടാണ്, ഞാന്‍ അങ്ങേയ്ക്ക് ഒരു ഭാരമായിത്തീര്‍ന്നത്?
21: എന്റെ പാപങ്ങള്‍ അങ്ങേയ്ക്കു ക്ഷമിച്ചുകൂടേ? എന്റെ തെറ്റുകള്‍ പൊറുത്തുകൂടേ? ഞാന്‍ ഇപ്പോള്‍ പൊടിയില്‍ ചേരും. അങ്ങ് എന്നെയന്വേഷിക്കും, എന്നാല്‍, ഞാനുണ്ടായിരിക്കുകയില്ല.
അദ്ധ്യായം 8
ബില്‍ദാദിന്റെ പ്രസംഗം
1: ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:
2: നിന്റെ പ്രചണ്ഡഭാഷണത്തിനവസാനമില്ലേ?
3: ദൈവം നീതിക്കു മാര്ഗ്ഗഭ്രംശംവരുത്തുമോ? സര്വ്വശക്തന് ന്യായം വളച്ചൊടിക്കുമോ?
4: നിന്റെ മക്കള്‍ അവിടുത്തേക്കെതിരായി പാപംചെയ്തിരിക്കാം. തക്കശിക്ഷ അവര്‍ക്കു ലഭിച്ചു.
5: നീ ദൈവത്തെയന്വേഷിക്കുകയും സര്‍വ്വശക്തനോടു കേണപേക്ഷിക്കുകയുംചെയ്താല്‍ നീ നിര്‍മ്മലനും
6: നീതിനിഷ്ഠനുമാണെങ്കില്‍ അവിടുന്നു നിശ്ചയമായും നിനക്കുവേണ്ടി ഉണര്ന്നെഴുന്നേല്ക്കും; നിനക്കവകാശപ്പെട്ട ഭവനം അവിടുന്നു നിനക്കു സമ്മാനിക്കും.
7: നിന്റെ ആരംഭം എളിയതായിരുന്നെങ്കില്‍ത്തന്നെ അന്ത്യദിനങ്ങള്‍ അതിമഹത്തായിരിക്കും.
8: ഞാന്‍ നിന്നോടഭ്യര്‍ത്ഥിക്കുന്നു; കടന്നുപോയ തലമുറകളോടാരായുക; പിതാക്കന്മാരുടെ അനുഭവങ്ങള്‍ പരിഗണിക്കുക.
9: ഇന്നലെപ്പിറന്ന നമുക്ക് ഒന്നുമറിഞ്ഞുകൂടാ; ഭൂമിയിലെ നമ്മുടെ ജീവിതം നിഴല്‍പോലെ മാഞ്ഞുപോകുന്നു.
10: അവര്‍ നിന്നെ പഠിപ്പിക്കും; വിജ്ഞാന വചസ്സുകള്‍ നിനക്കുപദേശിച്ചുതരും.
11: ചതുപ്പുനിലത്തല്ലാതെ ഞാങ്ങണ വളരുമോ? നനവുകൂടാതെ പോട്ടപ്പുല്ലു വളരുമോ?
12: തഴച്ചുവളരുമെങ്കിലും വെട്ടിയെടുക്കാതെതന്നെ അവ മറ്റു ചെടികളെക്കാള്‍വേഗത്തില്‍ ഉണങ്ങിപ്പോകും.
13: ദൈവത്തെ മറക്കുന്നവരുടെ പാതയും അങ്ങനെതന്നെ; ദൈവഭക്തിയില്ലാത്തവന്റെ പ്രത്യാശ നശിക്കും.
14: അവന്റെ ആത്മവിശ്വാസം തകര്‍ന്നുപോകുന്നു. അവന്റെ ശരണം ചിലന്തിവലയാണ്.
15: അവന്‍ തന്റെ ഭവനത്തിന്മേല്‍ ചാരുന്നു; എന്നാല്‍ അതുറച്ചുനില്‍ക്കുകയില്ല. അവന്‍ അതിന്മേല്‍ മുറുകെപ്പിടിക്കും; എന്നാല്‍ അതു നിലനില്ക്കുകയില്ല.
16: അവന്‍ സൂര്യപ്രകാശത്തില്‍ തഴച്ചുവളരുന്നു; അവന്റെ ശാഖകള്‍ തോട്ടത്തില്‍ പടര്‍ന്നുപന്തലിച്ചുനില്ക്കുന്നു.
17: അവന്റെ വേരുകള്‍ കല്‍ക്കൂനകളില്‍ചുറ്റിപ്പടരുന്നു; അവന്‍ പാറകളുടെയിടയില്‍ വളരുന്നു.
18: അവിടെനിന്നു പിഴുതെടുത്താല്‍, ഞാനൊരിക്കലും നിന്നെക്കണ്ടിട്ടില്ലെന്ന് അതു പറയും.
19: ഇത്രയേ ഉള്ളു അവന്റെ സന്തോഷം; അവിടെ വേറെ മുളകള്‍ പൊന്തിവരും.
20: നിഷ്‌കളങ്കനെ ദൈവമുപേക്ഷിക്കുകയില്ല. തിന്മ പ്രവര്‍ത്തിക്കുന്നവനെ കൈപിടിച്ചു നടത്തുകയുമില്ല.
21: അവിടുന്നു നിന്റെ വാ, പൊട്ടിച്ചിരികൊണ്ടും നിന്റെയധരം, ജയാരവംകൊണ്ടും നിറയ്ക്കും.
22: നിന്നെ വെറുക്കുന്നവരെ ലജ്ജ ആവരണം ചെയ്യും. ദുഷ്ടരുടെ കൂടാരങ്ങള്‍ നശിച്ചുപോകും.
അദ്ധ്യായം 9
ജോബിന്റെ മറുപടി
1: ജോബ് പറഞ്ഞു: അതങ്ങനെതന്നെ.
2: ഒരുവനു ദൈവത്തിന്റെമുമ്പില്‍ എങ്ങനെ നീതിമാനാകാന്‍കഴിയും?
3: ഒരുവന്‍ അവിടുത്തോടു വാഗ്വാദത്തിലേര്‍പ്പെട്ടാല്‍ ആയിരത്തിലൊരുതവണപോലും അവിടുത്തോടുത്തരംപറയാന്‍ കഴിയുകയില്ല.
4: അവിടുന്നു ജ്ഞാനിയും ബലിഷ്ഠനുമാണ്. അവിടുത്തോടെതിര്‍ത്ത് ആരു ജയിച്ചിട്ടുണ്ട്?
5: അവിടുന്നു പര്‍വ്വതങ്ങളെ നീക്കിക്കളയുന്നു. തന്റെ കോപത്തില്‍ അവയെ മറിച്ചുകളയുന്നു, എന്നാല്‍ അവ അതറിയുന്നില്ല.
6: അവിടുന്നു ഭൂമിയെ പ്രകമ്പനംകൊള്ളിക്കുന്നു. അതിന്റെ തൂണുകള്‍ വിറയ്ക്കുന്നു.
7: അവിടുന്നു സൂര്യനോടു കല്പിക്കുന്നു; അതുദിക്കുന്നില്ല. അവിടുന്നു നക്ഷത്രങ്ങള്‍ക്കു മുദ്രവയ്ക്കുന്നു.
8: അവിടുന്നുമാത്രമാണ് ആകാശത്തെ വിരിച്ചത്; അവിടുന്നു സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നു.
9: സപ്തര്ഷിമണ്ഡലം, മകയിരം, കാര്‍ത്തിക എന്നിവയെയും, തെക്കേ നക്ഷത്രമണ്ഡലത്തെയും അവിടുന്നു സൃഷ്ടിച്ചു.
10: ദുര്‍ജ്ഞേയമായ മഹാകൃത്യങ്ങളും എണ്ണമറ്റ അദ്ഭുതങ്ങളും അവിടുന്നു പ്രവര്‍ത്തിക്കുന്നു.
11: അവിടുന്നെന്നെ കടന്നുപോകുന്നു, ഞാനവിടുത്തെ കാണുന്നില്ല; അവിടുന്നു നടന്നുനീങ്ങുന്നു, ഞാനവിടുത്തെ അറിയുന്നില്ല.
12: അവിടുന്നു പിടിച്ചെടുക്കുന്നു, തടയാന്‍ ആര്‍ക്കുകഴിയും? എന്താണീച്ചെയ്യുന്നതെന്ന്, ആര്‍ക്കു ചോദിക്കാന്‍കഴിയും?
13: ദൈവം തന്റെ കോപത്തെ പിന്‍വലിക്കുകയില്ല; റാഹാബിന്റെ സഹായകര്‍ അവിടുത്തെമുമ്പില്‍ കുമ്പിടുന്നു.
14: അപ്പോള്‍ അവിടുത്തോടുത്തരംപറയാന്‍ എനിക്കെങ്ങനെ വാക്കു കിട്ടും?
15: ഞാന്‍ നീതിമാനായിരുന്നാലും അവിടുത്തോടു മറുപടിപറയാന്‍ എനിക്കു കഴിയുകയില്ല. എന്നെ കുറ്റംവിധിക്കുന്ന അവിടുത്തെ കരുണയ്ക്കുവേണ്ടി ഞാന്‍ യാചിക്കണം.
16: ഞാന്‍ വിളിച്ചപേക്ഷിച്ചിട്ട്, അവിടുന്നുത്തരമരുളിയാലും അവിടുന്നെന്റെ ശബ്ദം ശ്രവിക്കുകയായിരുന്നുവെന്നു ഞാന്‍ വിശ്വസിക്കുകയില്ല.
17: എന്തെന്നാല്‍, കൊടുങ്കാറ്റയച്ച് അവിടുന്നെന്നെ തകര്‍ക്കുന്നു. അകാരണമായി എന്റെ മുറിവുകള്‍ വര്‍ദ്ധിപ്പിക്കുന്നു.
18: ശ്വസിക്കാന്‍പോലും അവിടുന്നെന്നെ അനുവദിക്കുന്നില്ല; തിക്താനുഭവങ്ങള്‍കൊണ്ട് അവിടുന്നെന്നെ നിറയ്ക്കുന്നു.
19: ഇതൊരു ബലപരീക്ഷണമാണെങ്കില്‍ അവിടുന്നുതന്നെ വിജയിക്കും. ഇതു നീതിയുടെ കാര്യമാണെങ്കില്‍ എന്റെ ന്യായവാദംകേള്‍ക്കാന്‍ ആരവിടുത്തെ വിളിച്ചുവരുത്തും?
20: ഞാന്‍ നിഷ്‌കളങ്കനായിരുന്നാലും എന്റെ വാതന്നെ എന്നെ കുറ്റംവിധിക്കും. ഞാന്‍ കുറ്റമറ്റവനാണെങ്കിലും അവിടുന്നെന്നെ കുറ്റക്കാരനായി തെളിയിക്കും.
21: ഞാന്‍ നിഷ്കളങ്കനാണ്; ഞാന്‍ എന്നെത്തന്നെ പരിഗണിക്കുന്നില്ല; ഞാന്‍ എന്റെ ജീവനെ വെറുക്കുന്നു.
22: എല്ലാം ഒന്നുപോലെയാണ്, അതിനാല്‍, ഞാന്‍ പറയുന്നു, അവിടുന്നു നിഷ്‌കളങ്കനെയും ദുഷ്ടനെയും ഒന്നുപോലെ നശിപ്പിക്കുന്നു.
23: അനര്‍ത്ഥം അപ്രതീക്ഷിതമായ മരണത്തിനു കാരണമാകുമ്പോള്‍, അവിടുന്നു നീതിമാനുണ്ടായ വിപത്തില്‍ പരിഹസിച്ചുചിരിക്കുന്നു.
24: ഭൂമി ദുഷ്ടന്റെ കൈകളില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു; ന്യായാധിപന്മാരുടെ മുഖം അവിടുന്നു മൂടിക്കളയുന്നു. അവിടുന്നല്ലെങ്കില്‍ മറ്റാരാണിതു ചെയ്തത്?
25: എന്റെ ദിനങ്ങള്‍ ഓട്ടക്കാരനേക്കാള്‍ വേഗത്തില്‍ പായുന്നു. അവ പറന്നുപോകുന്നു; ഒരു നന്മയും കാണുന്നില്ല.
26: ഈറ്റകൊണ്ടുള്ള ഓടിവള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും അവ കടന്നുപോകുന്നു.
27: പരാതിമറന്നു വിഷാദഭാവമകറ്റി, പ്രസന്നതയോടെയിരിക്കുമെന്നു ഞാന്‍ പറഞ്ഞാല്‍
28: അങ്ങെന്നെ നിര്‍ദ്ദോഷനായി എണ്ണുകയില്ലെന്നറിഞ്ഞ്, ഞാനെന്റെ എല്ലാ ദുരിതങ്ങളെയും ഭയപ്പെടുന്നു.
29: ഞാന്‍ കുറ്റക്കാരനായി വിധിക്കപ്പെടും. പിന്നെന്തിനു ഞാന്‍ നിഷ്ഫലമായി പ്രയത്നിക്കുന്നു?
30: ഞാന്‍ മഞ്ഞുകൊണ്ടെന്നെ കഴുകിയാലും, എന്റെ കരങ്ങള്‍ക്കു ക്ഷാരശുദ്ധിവരുത്തിയാലും
31: അങ്ങെന്നെ ചെളിക്കുഴിയില്‍ മുക്കും. എന്റെ വസ്ത്രങ്ങള്‍പോലും എന്നെ വെറുക്കും.
32: ഞാന്‍ അവിടുത്തോടു മറുപടിപറയേണ്ടതിനും ഒരുമിച്ചു ന്യായവിസ്താരത്തിനു വരുന്നതിനും അവിടുന്നെന്നെപ്പോലെ മനുഷ്യനല്ലല്ലോ.
33: നമ്മളിരുവരെയും നിയന്ത്രിക്കാന്‍ കെല്പുള്ള ഒരു മദ്ധ്യസ്ഥന്‍ നമ്മള്‍ക്കില്ലല്ലോ.
34: അവിടുന്നു ശിക്ഷാദണ്ഡ് എന്നില്‍നിന്നു നീക്കിക്കളയട്ടെ; അവിടുത്തെക്കുറിച്ചുള്ള ഭീതി എന്നെ ഭയപ്പെടുത്താതിരിക്കട്ടെ.
35: അപ്പോള്‍, അവിടുത്തെക്കുറിച്ചുള്ള ഭയംകൂടാതെ ഞാന്‍ സംസാരിക്കും. എന്നാല്‍, എന്റെ സ്ഥിതി അതല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ