അദ്ധ്യായം 7
അമ്മയും ഏഴു മക്കളും
1: ഒരിക്കല്‍ രാജാവ്, ഏഴു സഹോദരന്മാരെയും അവരുടെ അമ്മയെയും ബന്ധിച്ച്, ചാട്ടയും ചമ്മട്ടിയുംകൊണ്ടടിച്ച്, നിഷിദ്ധമായ പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബ്ബന്ധിച്ചു.
2: അവരിലൊരുവന്‍ അവരുടെ വക്താവെന്നനിലയില്‍ പറഞ്ഞു: ഞങ്ങളോട് എന്തു ചോദിച്ചറിയാനാണു നീ ശ്രമിക്കുന്നത്? പിതാക്കന്മാരുടെ നിയമങ്ങള്‍ ലംഘിക്കുന്നതിനെക്കാള്‍ മരിക്കാന്‍ ഞങ്ങളൊരുക്കമാണ്.
3: ഇതുകേട്ടു രാജാവു കോപാവേശംപൂണ്ടു വറചട്ടികളും കുട്ടകങ്ങളും പഴുപ്പിക്കാനാജ്ഞാപിച്ചു.
4: ഉടനെ അവരങ്ങനെ ചെയ്തു. സഹോദരന്മാരും അമ്മയുംകാണ്‍കെ അവരുടെ വക്താവിന്റെ നാവും കൈകാലുകളും ഛേദിക്കാനും ശിരസ്സിലെ ചര്‍മ്മം ഉരിയാനും രാജാവുത്തരവിട്ടു.
5: അങ്ങനെ അവന്‍ തീര്‍ത്തും നിസ്സഹായനായപ്പോള്‍ അവനെ ജീവനോടെ വറചട്ടിയില്‍ പൊരിക്കാന്‍ രാജാവു വീണ്ടും കല്പിച്ചു. ചട്ടിയില്‍നിന്നു പുകയുയര്‍ന്നു. മറ്റു സഹോദരന്മാരും അമ്മയും ശ്രേഷ്ഠമായ മരണംവരിക്കാന്‍ പരസ്പരം ധൈര്യംപകര്‍ന്നുകൊണ്ടു പറഞ്ഞു:
6: അവിടുത്തേക്കു തന്റെ ദാസരുടെമേല്‍ കരുണതോന്നും എന്നുപാടി മോശ ജനങ്ങള്‍ക്കുമുമ്പില്‍ സാക്ഷ്യം നല്കിയതുപോലെ, ദൈവമായ കര്‍ത്താവു നമ്മെ കടാക്ഷിക്കുകയും നമ്മുടെനേരേ സത്യമായും കരുണകാണിക്കുകയും ചെയ്യുന്നു.
7: മൂത്തഹോദരന്‍ ഈ വിധം മരിച്ചുകഴിഞ്ഞപ്പോള്‍, രണ്ടാമനെ അവര്‍ തങ്ങളുടെ ക്രൂരവിനോദത്തിനു മുമ്പോട്ടു കൊണ്ടുവന്നു. അവന്റെ ശിരസ്സിലെ ചര്‍മ്മം മുടിയോടുകൂടെ ഉരിഞ്ഞതിനുശേഷം അവര്‍ ചോദിച്ചു: നീ ഭക്ഷിക്കുമോ അതോ പ്രത്യംഗം പീഡയേല്‍ക്കണമോ?
8: തന്റെ പിതാക്കന്മാരുടെ ഭാഷയില്‍ അവന്‍ തറപ്പിച്ചു പറഞ്ഞു: ഇല്ല. അങ്ങനെ മൂത്തസഹോദരനെപ്പോലെ അവനും പീഡനമേറ്റു.
9: അന്ത്യശ്വാസം വലിക്കുമ്പോള്‍ അവന്‍ പറഞ്ഞു: ശപിക്കപ്പെട്ട നീചാ, ഈ ജീവിതത്തില്‍നിന്നു നീ ഞങ്ങളെ പുറത്താക്കുന്നു; എന്നാല്‍, പ്രപഞ്ചത്തിന്റെ അധിപന്‍ ഞങ്ങളെയനശ്വരമായ നവജീവിതത്തിലേക്ക് ഉയിര്‍പ്പിക്കും; അവിടുത്തെ നിയമങ്ങള്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ മരിക്കുന്നത്.
10: പിന്നീടു മൂന്നാമന്‍ അവരുടെ വിനോദത്തിനിരയായി. അവര്‍ ആവശ്യപ്പെട്ടയുടനെ അവന്‍ സധൈര്യം കൈകളും നാവും നീട്ടിക്കൊടുത്ത് അഭിമാനപൂര്‍വ്വം പറഞ്ഞു: ഇവ എനിക്കു ദൈവം തന്നതാണ്.
11: അവിടുത്തെ നിയമങ്ങള്‍ക്കുവേണ്ടി ഞാനവയെ തുച്ഛമായി കരുതുന്നു. അവിടുന്നവ തിരിച്ചുതരുമെന്ന് എനിക്കു പ്രത്യാശയുണ്ട്.
12: രാജാവും കൂട്ടരും യുവാവിന്റെ ധീരതയില്‍ ആശ്ചര്യപ്പെട്ടു. കാരണം, അവന്‍ തന്റെ പീഡകള്‍ നിസ്സാരമായി കരുതി.
13: അവനും മരിച്ചപ്പോള്‍ അവര്‍ നാലാമനെ ആ വിധം തന്നെ നീചമായി പീഡിപ്പിച്ചു.
14: മരണത്തോടടുത്തപ്പോള്‍ അവന്‍ പറഞ്ഞു: പുനരുത്ഥാനത്തെക്കുറിച്ചു ദൈവം നല്കുന്ന പ്രത്യാശപുലര്‍ത്തിക്കൊണ്ടു മനുഷ്യകരങ്ങളില്‍നിന്ന് മരണംവരിക്കുന്നത് ഉത്തമമാണ്. എന്നാല്‍, നിങ്ങള്‍ക്ക് പുനരുത്ഥാനമില്ല; പുതിയ ജീവിതവുമില്ല.
15: അടുത്തതായി, അവര്‍ അഞ്ചാമനെ പിടിച്ച് മര്‍ദ്ദനമാരംഭിച്ചു.
16: അവന്‍ രാജാവിനെ നോക്കിപ്പറഞ്ഞു: മര്‍ത്യനെങ്കിലും മറ്റുള്ളവരുടെമേലുള്ള അധികാരംനിമിത്തം നിനക്കു തോന്നുന്നതു നീ ചെയ്യുന്നു. എന്നാല്‍, ദൈവം ഞങ്ങളുടെ ജനത്തെ പരിത്യജിച്ചെന്നു വിചാരിക്കരുത്.
17: അവിടുത്തെ മഹാശക്തി നിന്നെയും സന്തതികളെയും പീഡിപ്പിക്കുന്നത് താമസിയാതെ നീ കാണും.
18: പിന്നീട്, അവര്‍ ആറാമനെ കൊണ്ടുവന്നു. അവന്‍ മരിക്കാറായപ്പോള്‍ പറഞ്ഞു: വ്യര്‍ത്ഥമായി അഹങ്കരിക്കേണ്ടാ; ഞങ്ങളുടെ ദൈവത്തിനെതിരേ ഞങ്ങള്‍ ചെയ്ത പാപത്തിന്റെ ഫലമാണു ഞങ്ങളേല്‍ക്കുന്ന ഈ പീഡനം. അതുകൊണ്ടാണ് ഈ ഭീകരതകള്‍ സംഭവിച്ചത്.
19: ദൈവത്തെ എതിര്‍ക്കാൻതുനിഞ്ഞ നീ ശിക്ഷയേല്‍ക്കാതെപോകുമെന്നു കരുതേണ്ടാ.
20: ആ മാതാവാകട്ടെ, സവിശേഷമായ പ്രശംസയും സംപൂജ്യമായ സ്മരണയുമര്‍ഹിക്കുന്നു. ഒറ്റദിവസം ഏഴു പുത്രന്മാര്‍ വധിക്കപ്പെടുന്നതു കണ്ടെങ്കിലും, കര്‍ത്താവിലുള്ള പ്രത്യാശനിമിത്തം അവള്‍ സധൈര്യം അതു സഹിച്ചു.
21: പിതാക്കന്മാരുടെ ഭാഷയില്‍ അവള്‍ അവരോരോരുത്തരെയും ധൈര്യപ്പെടുത്തി. ശ്രേഷ്ഠമായ വിശ്വാസദാര്‍ഢ്യത്തോടെ സ്ത്രീസഹജമായ വിവേചനാശക്തിയെ പുരുഷോചിതമായ ധീരതകൊണ്ടു ബലപ്പെടുത്തി.
22: അവള്‍ പറഞ്ഞു: നിങ്ങളെങ്ങനെ എന്റെയുദരത്തില്‍ രൂപംകൊണ്ടുവെന്ന് എനിക്കറിവില്ല. നിങ്ങള്‍ക്കു ജീവനും ശ്വാസവും നല്കിയതും നിങ്ങളുടെ അവയവങ്ങള്‍ വാര്‍ത്തെടുത്തതും ഞാനല്ല.
23: മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിന്റെയും ആരംഭമൊരുക്കുകയുംചെയ്ത ലോകസ്രഷ്ടാവ്, തന്റെ നിയമത്തെപ്രതി, നിങ്ങള്‍ നിങ്ങളെത്തന്നെ വിസ്മരിക്കുന്നതിനാല്‍ , കരുണാപൂര്‍വ്വം നിങ്ങള്‍ക്കു ജീവനും ശ്വാസവും വീണ്ടും നല്കും.
24: അവള്‍, തന്നെയവഹേളിക്കുകയാണെന്ന്, അളുടെ സ്വരംകൊണ്ട് അന്തിയോക്കസിനു തോന്നി. ഏറ്റവും ഇളയ സഹോദരന്‍ ഇനിയും ബാക്കിയുണ്ടായിരുന്നു. അവനോടാവശ്യപ്പെടുകമാത്രമല്ല, പിതാക്കന്മാരുടെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിക്കുകയാണെങ്കില്‍ അവനു ധനവും അസൂയാര്‍ഹമായ സ്ഥാനവും നല്‍കാമെന്നും തന്റെ സ്നേഹിതനായി സ്വീകരിച്ച്, ഭരണകാര്യങ്ങളില്‍ അധികാരമേല്പിക്കാമെന്നും അന്തിയോക്കസ് അവനു ശപഥപൂര്‍വ്വം വാക്കുകൊടുക്കുകയും ചെയ്തു.
25: ആ യുവാവു സമ്മതിച്ചില്ല. അവന്റെയമ്മയെ അടുക്കല്‍വിളിച്ച്, തന്നെത്തന്നെ രക്ഷിക്കാന്‍ കുമാരനെ ഉപദേശിക്കണമെന്നു രാജാവു നിര്‍ബ്ബന്ധിച്ചു.
26: നിര്‍ബ്ബന്ധംകൂടിയപ്പോള്‍ അവള്‍ പുത്രനെ പ്രേരിപ്പിക്കാമെന്നേറ്റു.
27: പുത്രന്റെമേല്‍ചാഞ്ഞ് അവള്‍ ക്രൂരനായ ആ സ്വേച്ഛാധിപതിയെ നിന്ദിച്ചുകൊണ്ടു മാതൃഭാഷയില്‍ പറഞ്ഞു: മകനേ, എന്നോടു ദയകാണിക്കുക. ഒമ്പതുമാസം ഞാന്‍ നിന്നെ ഗര്‍ഭത്തില്‍ വഹിച്ചു. മൂന്നുകൊല്ലം മുലയൂട്ടി, നിന്നെയിന്നുവരെ പോറ്റിവളര്‍ത്തി.
28: മകനേ, ഞാന്‍ യാചിക്കുന്നു, ആകാശത്തെയും ഭൂമിയെയും നോക്കുക. അവയിലുള്ള ഓരോന്നും കാണുക. ഉണ്ടായിരുന്നവയില്‍നിന്നല്ല ദൈവമവയെ സൃഷ്ടിച്ചതെന്നു മനസ്സിലാക്കുക. മനുഷ്യരും അതുപോലെയാണു സൃഷ്ടിക്കപ്പെട്ടത്.
29: ഈ കശാപ്പുകാരനെ ഭയപ്പെടേണ്ടാ. സഹോദരന്മാര്‍ക്കു യോജിച്ചവനാണു നീയെന്നു തെളിയിക്കുക; മരണം വരിക്കുക. ദൈവകൃപയാല്‍ നിന്റെ സഹോദരന്മാരോടൊത്ത് എനിക്കു നിന്നെ വീണ്ടും ലഭിക്കാനിടയാകട്ടെ!
30: അവള്‍ സംസാരിച്ചു തീര്‍ന്നയുടനെ യുവാവു ചോദിച്ചു: നിങ്ങള്‍ എന്തിനാണു വൈകുന്നത്? രാജകല്പന ഞാനനുസരിക്കുകയില്ല, മോശവഴി ഞങ്ങളുടെ പിതാക്കന്മാര്‍ക്കു ലഭിച്ച നിയമം ഞാനനുസരിക്കുന്നു.
31: ഹെബ്രായജനത്തിനെതിരേ സകലദുഷ്ടതകളും പ്രവര്‍ത്തിക്കുന്ന നീ ദൈവകരങ്ങളില്‍നിന്നു രക്ഷപ്പെടുകയില്ല.
32: ഞങ്ങള്‍ പീഡനമേല്‍ക്കുന്നതു ഞങ്ങളുടെ പാപത്തിന്റെ ഫലമായിട്ടാണ്.
33: ജീവിക്കുന്നവനായ കര്‍ത്താവ്, ഞങ്ങളെ ശാസിച്ചു നേര്‍വഴിക്കുതിരിക്കാന്‍ അല്പനേരത്തേക്കു ഞങ്ങളോടു കോപിക്കുന്നെങ്കിലും അവിടുന്നു തന്റെ ദാസരോടു വീണ്ടും രഞ്ജിപ്പിലാകും.
34: പാപിയായ നീചാ, അങ്ങേയറ്റം നികൃഷ്ടനായ മനുഷ്യാ, ദൈവമക്കളുടെനേരേ കരമുയര്‍ത്തുന്ന നീ, വ്യാജപ്രതീക്ഷകള്പുലര്ത്തി വ്യര്‍ത്ഥമായി ഞെളിയേണ്ടാ.
35: സര്‍വ്വശക്തനും സര്‍വ്വദര്‍ശിയുമായ ദൈവത്തിന്റെ ശിക്ഷാവിധിയില്‍നിന്നു നീ ഇനിയും രക്ഷപെട്ടിട്ടില്ല.
36: എന്നാല്‍, ദൈവത്തിന്റെ ഉടമ്പടിയനുസരിച്ച്, ഞങ്ങളുടെ സഹോദരന്മാര്‍ ഹ്രസ്വകാലപീഡനങ്ങള്‍ക്കുശേഷം അനുസ്യൂതം പ്രവഹിക്കുന്ന ജീവന്‍ പാനംചെയ്തിരിക്കുന്നു. നിനക്കു ദൈവത്തിന്റെ ന്യായവിധിയില്‍ നിന്റെ ഗര്‍വ്വിനനുസരിച്ചു ശിക്ഷ ലഭിക്കും.
37: ഞങ്ങളുടെ ജനത്തോടു കരുണകാണിക്കണമെന്നും ദുരിതങ്ങളും മഹാമാരികളുംവഴി, വേഗം നിങ്ങളെക്കൊണ്ട് അവിടുന്നുമാത്രമാണു ദൈവമെന്ന് ഏറ്റുപറയിക്കണമെന്നും,
38: ഞങ്ങളുടെ ജനത്തിന്റെമേല്‍ നീതിയായിത്തന്നെ നിപതിച്ചിരിക്കുന്ന ദൈവകോപം ഞാനും എന്റെ സഹോദരന്മാരുംവഴി അവസാനിപ്പിക്കാനിടയാക്കണമെന്നും ദൈവത്തോടു യാചിച്ചുകൊണ്ട് എന്റെ സഹോദരന്മാരെപ്പോലെ ഞാനും ശരീരവും ജീവനും പിതാക്കന്മാരുടെ നിയമങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കുന്നു.
39: അവന്റെ നിന്ദയാല്‍ കോപാവേശംപൂണ്ട രാജാവ്, മറ്റുള്ളവരോടെന്നതിനേക്കാള്‍ ക്രൂരമായി അവനോടു വര്‍ത്തിച്ചു.
40: അവന്‍ തന്റെ പ്രത്യാശമുഴുവന്‍ കര്‍ത്താവിലര്‍പ്പിച്ചുകൊണ്ട്, മാലിന്യമേല്‍ക്കാതെ മരിച്ചു.
41: പുത്രന്മാര്‍ക്കുശേഷം അവസാനം മാതാവും മരിച്ചു.
42: ബലിവസ്തുക്കളുടെ ഭോജനത്തെയും ക്രൂരപീഡനങ്ങളെയും സംബന്ധിച്ച് ഇത്രയുംമതി.
അദ്ധ്യായം 8
മക്കബായ വിപ്‌ളവം
1: മക്കബേയൂസ് എന്നുകൂടെ വിളിക്കപ്പെടുന്ന യൂദാസ്, തന്റെ സ്നേഹിതന്മാരോടുകൂടെ ആരുമറിയാതെ ഗ്രാമങ്ങളില്‍ പ്രവേശിച്ചു ചാര്‍ച്ചക്കാരെയും യഹൂദവിശ്വാസത്തില്‍ തുടര്‍ന്നുപോന്നവരെയും വിളിച്ചുകൂട്ടി, ആറായിരത്തോളംപേരുടെ ഒരു സൈന്യമുണ്ടാക്കി.
2: എല്ലാവരാലും പീഡിപ്പിക്കപ്പെടുന്ന ജനത്തെ കടാക്ഷിക്കണമെന്നും അധര്‍മ്മികള്‍ അശുദ്ധമാക്കിയ ദേവാലയത്തിന്റെമേല്‍ കരുണകാണിക്കണമെന്നും അവര്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.
3: നശിച്ചു നിലംപതിക്കാറായിരിക്കുന്ന നഗരത്തോടു ദയതോന്നണമെന്നും കര്‍ത്താവിങ്കലേക്കുയരുന്ന രക്തത്തിന്റെ നിലവിളി ശ്രവിക്കണമെന്നും
4: നിഷ്‌കളങ്കരായ പൈതങ്ങളുടെ ക്രൂരവധവും അവിടുത്തെ നാമത്തിനെതിരായ ദൂഷണവും അനുസ്മരിക്കണമെന്നും, തിന്മയോടുള്ള അവിടുത്തെ വിദ്വേഷം തെളിയിക്കണമെന്നും അവര്‍ തുടര്‍ന്നു പ്രാര്‍ത്ഥിച്ചു.
5: മക്കബേയൂസ്, സൈന്യം ശേഖരിച്ചതോടെ, വിജാതീയര്‍ക്ക് അജയ്യനായിക്കഴിഞ്ഞു. കാരണം, കര്‍ത്താവിന്റെ കോപം കരുണയായിമാറിയിരുന്നു.
6: മുന്നറിയിപ്പുകൂടാതെ അവന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കടന്നുചെന്ന് അവ അഗ്നിക്കിരയാക്കി. തന്ത്രപ്രധാനങ്ങളായ സ്ഥലങ്ങള്‍ പിടിച്ചടക്കി, ഒട്ടേറെ ശത്രുക്കളെ തുരത്തിയോടിച്ചു.
7: രാത്രികാലമാണ്, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമനുകൂലമായി അവന്‍ കണ്ടത്. അവന്റെ വീരപരാക്രമങ്ങള്‍ എവിടെയും സംസാരവിഷയമായി.
നിക്കാനോറിന്റെമേല്‍ വിജയം
8: യൂദാസ് മേല്‍ക്കുമേല്‍ ശക്തിപ്രാപിച്ചുമുന്നേറുന്നതു മനസ്സിലാക്കിയ ഫിലിപ്പ്, രാജപക്ഷത്തേക്കു സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട്, ദക്ഷിണസിറിയായുടെയും ഫെനീഷ്യയുടെയും ഭരണാധിപനായ ടോളമിക്കു കത്തെഴുതി.
9: യഹൂദവംശത്തെ ഉന്മൂലനംചെയ്യാന്‍, ടോളമി, ഉടനെ നിക്കാനോറിനെ നിയോഗിച്ചു. അവന്‍ പത്രോക്ലസിന്റെ പുത്രനും രാജാവിന്റെ മുഖ്യമിത്രങ്ങളിലൊരുവനുമായിരുന്നു. വിവിധ രാജ്യക്കാരായ ഇരുപതിനായിരത്തില്പരം പടയാളികളെയും പട്ടാളസേവനത്തില്‍ പരിചയസമ്പന്നനും സൈന്യാധിപനുമായ ഗോര്‍ജിയാസിനെയും ടോളമി അവനോടുകൂടെ അയച്ചു.
10: കപ്പമായി റോമാക്കാര്‍ക്കു കൊടുക്കേണ്ടിയിരുന്ന രണ്ടായിരം താലന്ത്, യുദ്ധത്തടവുകാരായ യഹൂദരെ, അടിമകളായി വിറ്റുശേഖരിക്കാന്‍ നിക്കാനോര്‍ തീരുമാനിച്ചു.
11: ഒരു താലന്തിനു യഹൂദരായ തൊണ്ണൂറടിമകള്‍ വില്‍ക്കപ്പെടുമെന്ന്‍ അവന്‍ തീരദേശനഗരങ്ങളില്‍ ആളയച്ചു പരസ്യപ്പെടുത്തി. സര്‍വ്വശക്തന്റെ ശിക്ഷാവിധി തന്റെമേല്‍ പതിക്കാറായെന്ന് അവനറിഞ്ഞില്ല.
12: നിക്കാനോറിന്റെ പടയേറ്റത്തെക്കുറിച്ച്, അറിവുകിട്ടിയ ഉടനെ, യൂദാസ് അനുയായികളെ വിവരം ധരിപ്പിച്ചു.
13: അവരില്‍ ഭീരുക്കളും ദൈവത്തിന്റെ നീതിനിര്‍വ്വഹണത്തില്‍ പ്രത്യാശയില്ലാത്തവരുമായവര്‍ പലായനംചെയ്തു.
14: മറ്റുള്ളവര്‍ തങ്ങള്‍ക്കവശേഷിച്ചിരുന്ന വസ്തുവകകള്‍ വിറ്റു; യുദ്ധത്തിനു മുമ്പുതന്നെ, തങ്ങളെവിറ്റുകഴിഞ്ഞ അധര്‍മ്മിയായ നിക്കാനോറില്‍നിന്നു രക്ഷിക്കണമേയെന്ന്, അവര്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.
15: തങ്ങളെപ്രതിയല്ലെങ്കിലും കര്‍ത്താവു പിതാക്കന്മാരോടുചെയ്ത ഉടമ്പടിയും തങ്ങള്‍ ധരിക്കുന്ന അവിടുത്തെ വിശുദ്ധവും മഹനീയവുമായ നാമവുമോര്‍ത്തെങ്കിലും ഇതു ചെയ്യണമെന്ന് അവര്‍ പ്രാര്‍ത്ഥിച്ചു.
16: മക്കബേയൂസ് ആറായിരത്തോളംവരുന്ന തന്റെ സൈന്യത്തെ വിളിച്ചുകൂട്ടി, ശത്രുക്കളെ ഭയപ്പെടുകയോ തങ്ങള്‍ക്കെതിരേ ദുരുദ്ദേശ്യത്തോടെവരുന്ന വിജായതീയരുടെ സൈന്യബാഹുല്യംകണ്ടു പരിഭ്രമിക്കുകയോ ചെയ്യരുതെന്നും
17: വിജാതീയര്‍ വിശുദ്ധസ്ഥലത്തെ കഠിനമായി അവഹേളിച്ചതും നിന്ദിതമായ നഗരത്തെ പീഡിപ്പിച്ചതും തങ്ങളുടെ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളെ തകിടംമറിച്ചതുമോര്‍ത്തുകൊണ്ട്, ധൈര്യപൂര്‍വ്വം പോരാടണമെന്നും അവരെയുപദേശിച്ചു.
18: അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലുമാശ്രയിക്കുന്നു. നമുക്കെതിരേവരുന്ന ശത്രുക്കളെയും ലോകംമുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍കഴിയുന്ന സര്‍വ്വശക്തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ.
19: ദൈവം തങ്ങളുടെ പൂര്‍വ്വികരെ തുണച്ച സന്ദര്‍ഭങ്ങളെയും യൂദാസ് പരാമര്‍ശിച്ചു; സെന്നാക്കെരിബിന്റെകാലത്തു ശത്രുക്കളില്‍ ഒരു ലക്ഷത്തിയെണ്‍പത്തയ്യായിരംപേര്‍ കൊല്ലപ്പെട്ടു.
20: ബാബിലോണില്‍വച്ച് ഗലാത്യരുമായുണ്ടായ യുദ്ധത്തില്‍ മക്കദോനിയരുടെ നാലായിരംപേരുള്‍പ്പെടെ എണ്ണായിരംപേരടങ്ങുന്ന യഹൂദസൈന്യം അണിനിരന്നു. മക്കദോനിയര്‍ക്കെതിരേ ആക്രമണം ശക്തമായപ്പോള്‍ ഉന്നതത്തില്‍നിന്നുലഭിച്ച സഹായത്താല്‍ അവര്‍ ഒരു ലക്ഷത്തിയിരുപതിനായിരംപേരെ വധിച്ചു, ധാരാളം കൊള്ളമുതല്‍ കരസ്ഥമാക്കി.
21: യൂദാസിന്റെ വാക്കുകള്‍ സൈന്യത്തിനു ധൈര്യംപകര്‍ന്നു; തങ്ങളുടെ നിയമത്തിനും രാജ്യത്തിനുംവേണ്ടി മരിക്കാന്‍ അവര്‍ സന്നദ്ധരായി. അവന്‍ സൈന്യത്തെ നാലുഗണമായി തിരിച്ചു.
22: ആയിരത്തിയഞ്ഞൂറുപേരടങ്ങുന്ന ഓരോ ഗണത്തിന്റെ ചുമതല തന്റെ സഹോദരന്മാരായ ശിമയോന്‍, ജോസഫ്, ജോനാഥാന്, എന്നിവരെയേല്പിച്ചു.
23: വിശുദ്ധഗ്രന്ഥം ഉച്ചത്തില്‍ വായിക്കാന്‍ എലെയാസറിനെയും നിയമിച്ചു; സഹായം ദൈവത്തില്‍നിന്ന് എന്ന അടയാളവാക്കും നല്കി. അതിനുശേഷം അവന്‍തന്നെ ആദ്യഗണത്തെനയിച്ചുകൊണ്ടു നിക്കാനോറിനോടു പൊരുതി.
24: സര്‍വ്വശക്തന്റെ സഹായത്തോടെ അവര്‍ ശത്രുക്കളില്‍ ഒമ്പതിനായിരത്തിലധികംപേരെ കൊന്നൊടുക്കി; നിക്കാനോറിന്റെ പടയാളികളില്‍ ഒട്ടേറെപേരെ മുറിവേല്പിക്കുകയും അംഗഭംഗപ്പെടുത്തുകയും ചെയ്തു. അങ്ങനെയവന്‍ ശത്രുക്കളെ തുരത്തി.
25: തങ്ങളെ, അടിമകളായി വാങ്ങാന്‍വന്നവരുടെ പണം അവര്‍ പിടിച്ചെടുത്തു. ശത്രുക്കളെ കുറെദൂരം പിന്തുടര്‍ന്നതിനുശേഷം നേരംവൈകിയതിനാല്‍ അവര്‍ മടങ്ങിപ്പോന്നു.
26: അതു സാബത്തിന്റെ തലേനാളായിരുന്നതിനാല്‍ അവര്‍ അനുധാവനം തുടര്‍ന്നില്ല.
27: ശത്രുക്കളുടെ ആയുധങ്ങളും വസ്തുവകകളും ശേഖരിച്ചതിനുശേഷം അവര്‍ സാബത്താചരിച്ചു. ആ ദിവസത്തിനുവേണ്ടി തങ്ങളെ കാത്തുരക്ഷിക്കുകയും കരുണയുടെ ആരംഭമായി അതിനെ നിശ്ചയിക്കുകയുംചെയ്ത കര്‍ത്താവിന് അവര്‍ കൃതജ്ഞതയും സ്തുതിയുമര്‍പ്പിച്ചു.
28: സാബത്തു കഴിഞ്ഞപ്പോള്‍ കൊള്ളമുതലില്‍ ഒരുഭാഗം പീഡനങ്ങള്‍ക്കു വിധേയരായവര്‍ക്കും വിധവകള്‍ക്കും അനാഥര്‍ക്കും അവര്‍ നല്കി. ബാക്കി തങ്ങള്‍ക്കും തങ്ങളുടെ മക്കള്‍ക്കുമായി വിഭജിച്ചെടുത്തു.
29: അനന്തരം, അവര്‍ പൊതുപ്രാര്‍ത്ഥന നടത്തി, കൃപാലുവായ കര്‍ത്താവ്, തന്റെ ദാസരോടു പൂര്‍ണ്ണമായി അനുരഞ്ജനപ്പെടണമെന്നു യാചിച്ചു.
30: അവര്‍ തിമോത്തേയോസിന്റെയും ബക്കിദസിന്റെയും സേനകളോടുള്ള സംഘട്ടനങ്ങളില്‍ ഇരുപതിനായിരത്തിലധികംപേരെ കൊല്ലുകയും ചില ഉയര്‍ന്ന ശക്തിദുര്‍ഗ്ഗങ്ങള്‍ പിടിച്ചടക്കുകയുംചെയ്തു. വളരെയധികം കൊള്ളമുതല്‍ കൈവശപ്പെടുത്തി. പീഡനങ്ങളേറ്റവര്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും വൃദ്ധര്‍ക്കും തങ്ങളുടേതിനു തുല്യമായ ഓഹരി നല്കി.
31: ശത്രുവിന്റെ ആയുധങ്ങള്‍ ശേഖരിച്ച്, തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ സൂക്ഷിക്കുകയും ബാക്കിയുള്ള കൊള്ളമുതല്‍ ജറുസലെമിലേക്കു കൊണ്ടുപോവുകയും ചെയ്തു.
32: തിമോത്തേയോസിന്റെ സേനാനായകനെ അവര്‍ വധിച്ചു, അവന്‍ അതിനീചനും യഹൂദരെ വളരെയധികം പീഡിപ്പിച്ചവനുമാണ്.
33: വിശുദ്ധ കവാടങ്ങള്‍ക്കു തീവച്ച കലിസ്തേനസും മറ്റു ചിലരും ചെറിയൊരു വീടിനുള്ളില്‍ അഭയംപ്രാപിച്ചിരിക്കുകയായിരുന്നു; അവരെ, യഹൂദര്‍ തങ്ങളുടെ പിതാക്കന്മാരുടെ നഗരത്തില്‍ വിജയോത്സവമാഘോഷിക്കുന്ന വേളയില്‍, അഗ്നിക്കിരയാക്കി.
34: അവര്‍ക്കു തങ്ങളുടെ അധര്‍മ്മത്തിനു തക്ക പ്രതിഫലം കിട്ടി. അഭിശപ്തനായ നിക്കാനോര്‍ യഹൂദരെവാങ്ങാന്‍ ആയിരം വണിക്കുകളെ വരുത്തിയിരുന്നു.
35: എന്നാല്‍, താന്‍ പുച്ഛിച്ചുതള്ളിയ യഹൂദര്‍തന്നെ കര്‍ത്താവിന്റെ സഹായത്താല്‍ അവനെ പരാജിതനാക്കി. സ്ഥാനവസ്ത്രങ്ങളഴിച്ചുമാറ്റി ഒളിച്ചോടുന്ന അടിമയെപ്പോലെ പലായനംചെയ്ത്, അവന്‍ അന്ത്യോക്യായിലെത്തി. സ്വന്തം സൈന്യത്തെനശിപ്പിക്കുന്നതില്‍മാത്രമേ അവന്‍ വിജയിച്ചുള്ളു.
36: ജറുസലെംജനതയെ അടിമകളാക്കി റോമാക്കാര്‍ക്കുകൊടുക്കാനുള്ള കപ്പം ശേഖരിക്കാമെന്നേറ്റിരുന്ന അവൻ, യഹൂദര്‍ക്കൊരു സംരക്ഷകനുണ്ടെന്നും അവിടുത്തെ നിയമമനുസരിക്കുന്നതിനാല്‍ അവര്‍ അജയ്യരാണെന്നും ഏറ്റുപറഞ്ഞു.
അദ്ധ്യായം 9
അന്തിയോക്കസിന്റെ അവസാനം
1: അക്കാലത്ത്, അന്തിയോക്കസ് പേര്‍ഷ്യാദേശത്തുനിന്നു തോറ്റുപിന്‍വാങ്ങി.
2: പെര്‍സെപ്പോളിസ് നഗരത്തില്‍ പ്രവേശിച്ചു ക്ഷേത്രങ്ങള്‍ കവര്‍ച്ചചെയ്യാനും നഗരം കീഴ്പെടുത്താനുമുദ്യമിച്ചു; എന്നാല്‍, നഗരവാസികള്‍ ആയുധവുമായി പാഞ്ഞെത്തി അവനെയും അനുയായികളെയും തോല്പിച്ചു. അന്തിയോക്കസ് ലജ്ജിതനായി തിരിച്ചോടി.
3: നിക്കാനോറിനും തിമോത്തേയോസിന്റെ സൈന്യത്തിനും സംഭവിച്ചത് എക്ബത്താനായിലെത്തിയപ്പോള്‍ അവനറിഞ്ഞു.
4: കോപാക്രാന്തനായ അവന്‍, തന്നെത്തുരത്തിയവരോടുള്ള പക, യഹൂദരോടുവീട്ടാന്‍ തീരുമാനിച്ചു; ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ രഥം നിര്‍ത്താതെയോടിക്കാന്‍ സാരഥിക്കു കല്പന നല്കി; ദൈവത്തിന്റെ വിധി അവനെ അനുയാത്രചെയ്തിരുന്നു. എന്തെന്നാല്‍, ജറുസലെമിലെത്തുമ്പോള്‍ അതു യഹൂദരുടെ ശ്മശാനമാക്കുമെന്ന് അവന്‍ ഗര്‍വ്വോടെ പറഞ്ഞു.
5: എന്നാല്‍, ഇസ്രായേലിന്റെ ദൈവവും സര്‍വ്വദര്‍ശിയുമായ കര്‍ത്താവ്, അദൃശ്യവും ദുശ്ശമവുമായ രോഗത്താല്‍ അവനെ പ്രഹരിച്ചു. പറഞ്ഞുതീര്‍ന്നയുടനെ നിശിതവും അപരിഹാര്യവുമായ ഉദരവേദന അവനെപ്പിടികൂടി.
6: വളരെപ്പേരുടെ ഉദരങ്ങള്‍ക്ക് കിരാതമായ പീഡനമേല്പിച്ച അന്തിയോക്കസിന് ഇതു സംഭവിച്ചതു തികച്ചും യുക്തമാണ്.
7: എന്നാല്‍, ഇതുകൊണ്ടും അവന്‍ ധിക്കാരമവസാനിപ്പിച്ചില്ല; കൂടുതല്‍ ഗര്വ്വിഷ്ഠനായി, ക്രോധത്താല്‍ ജ്വലിച്ചുകൊണ്ട്, രഥവേഗം വര്‍ദ്ധിപ്പിക്കാന്‍ അവനാജ്ഞാപിച്ചു. അതിശീഘ്രം പാഞ്ഞുകൊണ്ടിരുന്ന തേരില്‍നിന്ന് അവന്‍ തെറിച്ചുവീണു; തത്ഫലമായി അവനു സര്‍വ്വാംഗം വേദനയുണ്ടായി.
8: അതിമാത്രമായ അഹങ്കാരത്താല്‍ തിരമാലകളെ ചൊല്പടിക്കുനിര്‍ത്താമെന്നും ഉന്നതശൈലങ്ങളെ ത്രാസില്‍തൂക്കാമെന്നും വ്യാമോഹിച്ച അവന്‍ നിലംപതിച്ച്, മഞ്ചലില്‍ വഹിക്കപ്പെട്ടു. ദൈവത്തിന്റെ ശക്തി എല്ലാവര്‍ക്കും ദൃശ്യമായി.
9: ആ അധര്‍മ്മിയുടെ ദേഹമാസകലം പുഴുക്കള്‍ നിറഞ്ഞു. കഠിനവേദനകൊണ്ടു പുളയുന്ന, അവന്റെ മാംസം, അവന്‍ ജീവിച്ചിരിക്കെത്തന്നെ അഴുകിത്തുടങ്ങി. ദുര്‍ഗ്ഗന്ധത്താല്‍ അറപ്പോടെ സൈന്യം അവനില്‍നിന്നകന്നു.
10: നക്ഷത്രങ്ങളെ എത്തിപ്പിടിക്കാന്‍ കഴിയുമെന്നു വിചാരിച്ച അവനെ, ദുസ്സഹമായ ദുര്‍ഗ്ഗന്ധംനിമിത്തം ആര്‍ക്കും വഹിക്കാന്‍ കഴിഞ്ഞില്ല.
11: അന്തിയോക്കസിന്റെ മനസ്സിടിഞ്ഞു. ദൈവത്തിന്റെ ശിക്ഷയേറ്റു സദാ വേദനയനുഭവിച്ചപ്പോള്‍ അവന്‍ ഗര്‍വ്വംവെടിഞ്ഞ് വിവേകം വീണ്ടെടുക്കാന്‍തുടങ്ങി.
12: സ്വന്തം ദുര്‍ഗ്ഗന്ധം സഹിക്കവയ്യാതായപ്പോള്‍ അവന്‍ പറഞ്ഞു: ദൈവത്തിനു കീഴ്‌പെടുക യുക്തംതന്നെ. ദൈവത്തിനു തുല്യനെന്നു മര്‍ത്ത്യരാരും കരുതരുത്.
13: കര്‍ത്താവിന്റെ കൃപ നിഷേധിക്കപ്പെട്ട ആ മ്ലേച്ഛന്‍ അവിടുത്തോടു പ്രതിജ്ഞചെയ്തു:
14: ഇടിച്ചുനിരത്തി ശ്മശാനമാക്കാന്‍ വെമ്പല്‍കൊണ്ട നഗരത്തിനു ഞാന്‍ സ്വാതന്ത്ര്യം നല്കും;
15: സംസ്കരിക്കപ്പെടാന്‍ അയോഗ്യരെന്നു വിധിച്ച്, സന്താനങ്ങളോടുകൂടെ പക്ഷിമൃഗാദികള്‍ക്കിരയാക്കാന്‍ നിശ്ചയിച്ചിരുന്ന യഹൂദരെ ആഥന്‍സ് പൗരന്മാര്‍ക്കു തുല്യരാക്കും;
16: കൊള്ളചെയ്യപ്പെട്ട ദേവാലയം അതിമനോഹരമായ കാണിക്കകളാല്‍ അലങ്കരിക്കും; വിശുദ്ധപാത്രങ്ങള്‍ അനേകമടങ്ങായി തിരിച്ചേല്പിക്കും; ബലിയര്‍പ്പണത്തിനുള്ള ചെലവുകള്‍ സ്വന്തം വരുമാനത്തില്‍നിന്നു വഹിക്കും.
17: ഇതിനു പുറമേ, ഞാന്‍തന്നെ യഹൂദമതം സ്വീകരിച്ച്, മനുഷ്യവാസമുള്ളിടത്തെല്ലാംപോയി ദൈവത്തിന്റെ ശക്തി വിളംബരംചെയ്യും.
18: എന്നാല്‍, ദൈവം തന്റെമേല്‍ ന്യായവിധി നടത്തുന്നതിനാല്‍ പീഡകള്‍ക്ക് ഒരു ശമനവും ഉണ്ടാകുന്നില്ലെന്നുകണ്ട്, അന്തിയോക്കസ് പ്രത്യാശവെടിഞ്ഞ് യാചനാരൂപത്തില്‍ യഹൂദര്‍ക്ക് ഇങ്ങനെയെഴുതി:
19: ഉത്തമന്മാരായ യഹൂദപൗരന്മാര്‍ക്ക് അവരുടെ രാജാവും സൈന്യാധിപനുമായ അന്തിയോക്കസ് ആരോഗ്യവും ഐശ്വര്യവും ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.
20: നിങ്ങളും സന്താനങ്ങളും സുഖമായിരിക്കുകയും നിങ്ങളുടെ അഭീഷ്ടമനുസരിച്ചു കാര്യങ്ങള്‍ നടക്കുകയുംചെയ്യുന്നെങ്കില്‍ ഞാന്‍ സന്തുഷ്ടനാണ്; ദൈവത്തിലാണ് എന്റെ പ്രത്യാശ.
21: നിങ്ങളുടെ മതിപ്പും സന്മനസ്സും ഞാന്‍ സ്നേഹപൂര്‍വ്വം സ്മരിക്കുന്നു. പേര്‍ഷ്യായില്‍നിന്നുള്ള മടക്കയാത്രയില്‍ ദുസ്സഹമായൊരു രോഗം എന്നെ ബാധിച്ചതിനാല്‍ പൊതുസുരക്ഷിതത്വത്തെപ്പറ്റി ചിന്തിക്കേണ്ടത് ആവശ്യകമായി വന്നിരിക്കുന്നു.
22: എന്റെ ഈ അവസ്ഥയില്‍ ഞാന്‍ ഭഗ്നാശനല്ല; ഈ രോഗത്തില്‍നിന്നു സുഖംപ്രാപിക്കുമെന്നു നല്ല പ്രത്യാശയുണ്ട്.
23: ഉത്തരപ്രവിശ്യകളില്‍ പടനീക്കങ്ങള്‍നടത്തുമ്പോള്‍ എന്റെ പിതാവ് തനിക്കൊരു പിന്‍ഗാമിയെ നിയോഗിച്ചിരുന്നതു ഞാന്‍ സ്മരിക്കുന്നു.
24: അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവിക്കുകയോ അശുഭമായ വാര്‍ത്ത പരക്കുകയോചെയ്താല്‍, ആരെയാണു ഭരണമേല്പിച്ചിരിക്കുന്നതെന്നറിയാവുന്നതുകൊണ്ട്, രാജ്യത്തെ ജനങ്ങള്‍ അസ്വസ്ഥരാകാതിരിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്.
25: തന്നെയുമല്ല അതിര്‍ത്തിപ്രദേശങ്ങളിലെയും അയല്‍രാജ്യങ്ങളിലെയും രാജാക്കന്മാര്‍ അവസരംപാര്‍ത്തിരിക്കുകയാണെന്നും എന്താണു സംഭവിക്കുന്നതെന്നു നോക്കിയിരിക്കുകയാണെന്നും എനിക്കറിയാം. അതിനാല്‍ ഞാന്‍ എന്റെ പുത്രന്‍ അന്തിയോക്കസിനെ രാജാവായി നിയമിച്ചിരിക്കുന്നു; ഉത്തരദേശങ്ങളിലേക്കു ഞാന്‍ തിടുക്കത്തില്‍പോയ മിക്ക അവസരങ്ങളിലും നിങ്ങളില്‍പ്പലരെയും അവന്റെ ചുമതലയേല്പിച്ചിട്ടുണ്ടല്ലോ. ഈ കത്തിലെ വിവരങ്ങള്‍ അവനെയും എഴുതിയറിയിച്ചിരിക്കുന്നു.
26: നിങ്ങള്‍ക്കു ലഭിച്ച പൊതുവും വ്യക്തിപരവുമായ സേവനങ്ങള്‍ അനുസ്മരിക്കണമെന്നും എന്നോടും എന്റെ പുത്രനോടും നിങ്ങള്‍ ഇപ്പോള്‍ക്കാണിക്കുന്ന സൗമനസ്യം തുടര്‍ന്നും കാണിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നു.
27: അവന്‍ എന്റെ നയം തുടരുമെന്നും നിങ്ങളോടു സൗമ്യതയും ദയയുംകാണിക്കുമെന്നും എനിക്കുറപ്പുണ്ട്.
28: ഘാതകനും ദൈവദൂഷകനുമായ ആ മനുഷ്യന്‍, താന്‍ മറ്റുള്ളവരില്‍ ഏല്പിച്ചതിനുതുല്യമായ കഠിനവേദനയനുഭവിക്കുകയും അതിദയനീയമായി അന്യനാട്ടില്‍ മലമ്പ്രദേശത്തുവച്ച്, ജീവന്‍വെടിയുകയുംചെയ്തു.
29: രാജസേവകരില്‍ ഒരുവനായ ഫിലിപ്പ് അവന്റെ ജഡം വീട്ടിലെത്തിച്ചു. അനന്തരം, അന്തിയോക്കസിന്റെ പുത്രനെ ഭയന്ന് അവന്‍ ഈജിപ്തില്‍ ടോളമി ഫിലോമെത്തോറിന്റെയടുക്കല്‍ അഭയംപ്രാപിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ