നൂറ്റിമുപ്പത്തിയൊമ്പതാം ദിവസം: 1 മക്കബായര്‍ 3 - 4



അദ്ധ്യായം 3


യൂദാസ് മക്കബേയൂസ്
1: മത്താത്തിയാസിന്റെ പുത്രന്‍ മക്കബേയൂസ് എന്ന യൂദാസ് നേതൃത്വമേറ്റെടുത്തു.
2: സഹോദരന്മാരും പിതാവിന്റെ പക്ഷംചേര്‍ന്നുനിന്നവരും അവനെ സഹായിച്ചു. അവര്‍ ഉത്സാഹത്തോടെ ഇസ്രായേലിനുവേണ്ടി പോരാടി.
3: അവന്‍ സ്വജനത്തിന്റെ കീര്‍ത്തിപരത്തി. മല്ലനെപ്പോലെ മാര്‍ക്കവചം ധരിച്ചു; ആയുധമേന്തി അവന്‍ യുദ്ധംചെയ്തു; വാള്‍കൊണ്ടു സൈന്യത്തിനു സംരക്ഷണം നല്കി.
4: പ്രവര്‍ത്തനങ്ങളില്‍ അവന്‍ സിംഹത്തെപ്പോലെയായിരുന്നു - ഇരയ്ക്കായലറുന്ന ഒരു സിംഹക്കുട്ടിയെപ്പോലെ.
5: അധര്‍മ്മികളെ അവന്‍ തെരഞ്ഞുപിടിച്ചു. ജനദ്രോഹികളെ അഗ്നിക്കിരയാക്കി.
6: ദുര്‍മാര്‍ഗികള്‍ ഭയന്നു പിന്മാറി. ദുര്‍വൃത്തര്‍ പരിഭ്രാന്തരായി. അവന്റെ കീഴില്‍ വിമോചനത്തിന്റെ മാര്‍ഗ്ഗം തെളിഞ്ഞു.
7: പല രാജാക്കന്മാരെയും അവന്‍ പ്രകോപിപ്പിച്ചു. എന്നാല്‍, യാക്കോബ് അവന്റെ പ്രവൃത്തികളില്‍ സന്തുഷ്ടനായി. അവന്റെ സ്മരണ എന്നെന്നും അനുഗൃഹീതമാണ്.
8: യൂദായിലെ നഗരങ്ങളിലൂടെ അവന്‍ ചുറ്റിസ്സഞ്ചരിച്ചു. ദൈവനിഷേധകരെ ഉന്മൂലനംചെയ്തു. ഇസ്രായേലില്‍നിന്നു ക്രോധമകറ്റി.
9: ഭൂമിയുടെ അതിര്‍ത്തികള്‍വരെ അവന്റെ കീര്‍ത്തി വ്യാപിച്ചു. നശിച്ചുകൊണ്ടിരുന്നവരെ അവന്‍ ഒരുമിച്ചുകൂട്ടി.

യൂദാസിന്റെ ആദ്യവിജയം
10: അപ്പളോണിയൂസ് വിജാതീയരെയും സമരിയായില്‍നിന്നു വലിയൊരു സൈന്യത്തെയും ശേഖരിച്ച്, ഇസ്രായേലിനെതിരേ യുദ്ധത്തിനൊരുങ്ങി.
11: ഇതറിഞ്ഞ യൂദാസ് അവനെതിരേചെന്ന്, അവനെ തോല്പിച്ചു വധിച്ചു. വളരെപ്പേര്‍ മുറിവേറ്റു വീണു. ശേഷിച്ചവര്‍ പലായനംചെയ്തു.
12: എതിരാളികളെ അവര്‍ കൊള്ളയടിച്ചു. അപ്പളോണിയൂസിന്റെ വാള്‍ യൂദാസ് കൈക്കലാക്കി, മരണംവരെ അതു യുദ്ധത്തിനുപയോഗിച്ചു.
13: വിശ്വസ്തരും യുദ്ധസന്നദ്ധരുമായ അനുയായികളുടെ ഒരു വലിയ സൈന്യത്തെ യൂദാസ് ശേഖരിച്ചിരിക്കുന്നുവെന്നുകേട്ടു സിറിയാ സൈന്യത്തിന്റെ അധിപനായ സെറോന്‍ പറഞ്ഞു:
14: ഞാനീ രാജ്യത്തു പേരുംപെരുമയും നേടും. രാജകല്പനയവഹേളിക്കുന്ന യൂദാസിനും കൂട്ടര്‍ക്കുമെതിരേ ഞാന്‍ പൊരുതും.
15: ഇസ്രായേലിനോടു പ്രതികാരം ചെയ്യുന്നതില്‍ അവനെ സഹായിക്കാന്‍ ദൈവനിഷേധകരുടെ ഒരു പ്രബലസൈന്യം അവനോടൊപ്പം പുറപ്പെട്ടു.
16: അവന്‍ ബത്ത്‌ഹോറോണ്‍ ചുരത്തോടടുത്തപ്പോള്‍ യൂദാസ് ഒരു ചെറിയ സംഘത്തോടുകൂടെ അവനെതിരേ ചെന്നു.
17: എതിരേവരുന്ന സൈന്യത്തെക്കണ്ടപ്പോള്‍ കൂടെയുള്ളവര്‍ യൂദാസിനോടു പറഞ്ഞു: ഇത്ര ബൃഹത്തും ശക്തവുമായൊരു സൈന്യത്തോട്, എണ്ണത്തില്‍ വളരെ കുറച്ചുപേര്‍മാത്രമുള്ള നമുക്കെങ്ങനെ പൊരുതാന്‍കഴിയും? ഇന്ന്, ഒന്നുംഭക്ഷിച്ചിട്ടില്ലാത്ത നമ്മള്‍ തളര്‍ന്നിരിക്കുന്നു.
18: അവന്‍ പറഞ്ഞു: അനേകംപേരെ എളുപ്പത്തിലുപരോധിക്കാന്‍ കുറച്ചുപേര്‍ക്കുകഴിയും. കാരണം, രക്ഷ നല്‍കാനുപയോഗിക്കുന്ന സൈന്യം വലുതോ ചെറുതോ എന്നതു ദൈവദൃഷ്ടിയില്‍ അപ്രധാനമാണ്.
19: സൈന്യത്തിന്റെ വലിപ്പത്തെയാശ്രയിച്ചല്ല യുദ്ധത്തിന്റെ വിജയം. ശക്തി ദൈവത്തില്‍നിന്നാണു വരുന്നത്.
20: നമ്മെയും നമ്മുടെ ഭാര്യമാരെയും മക്കളെയും നശിപ്പിക്കാനും കൊള്ളയടിക്കാനുമായി അധര്‍മ്മികളായ അവര്‍ അഹങ്കാരപൂര്‍വ്വം നമുക്കെതിരേ വരുന്നു.
21: നാം യുദ്ധംചെയ്യുന്നതു നമ്മുടെ ജീവനും നിയമത്തിനും വേണ്ടിയാണ്.
22: കര്‍ത്താവുതന്നെ നമ്മുടെ മുമ്പില്‍വച്ച് അവരെ നിലംപരിശാക്കും. നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ.
23: ഇതു പറഞ്ഞിട്ട് അവന്‍ മിന്നലാക്രമണം നടത്തി. സെറോനും സൈന്യവും പരാജയപ്പെട്ടു.
24: അവന്‍ അവരെ ബത്ത്‌ഹോറോണ്‍ ചുരത്തിലൂടെ സമതലംവരെ പിന്തുടര്‍ന്നു. ശത്രുക്കളില്‍ എണ്ണൂറുപേര്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ ഫിലിസ്ത്യരുടെ നാട്ടിലേക്കു പലായനംചെയ്തു.
25: അന്നുമുതല്‍ യൂദാസിനെയും സഹോദരന്മാരെയുംകുറിച്ചുള്ള ഭയം വ്യാപിച്ചു. ചുറ്റുമുള്ള വിജാതീയര്‍ പരിഭ്രാന്തരായി.
26: അവന്റെ കീര്‍ത്തി രാജസന്നിധിയിലെത്തി. യൂദാസിന്റെ യുദ്ധങ്ങള്‍ വിജാതീയര്‍ക്കു സംസാരവിഷയമായി.

അന്തിയോക്കസ്‌ യുദ്ധത്തിനൊരുങ്ങുന്നു
27: വിവരങ്ങളറിഞ്ഞ അന്തിയോക്കസ് രാജാവു കോപാക്രാന്തനായി. അവന്‍ രാജ്യമൊട്ടാകെയുണ്ടായിരുന്ന സൈന്യത്തെ വിളിച്ചുകൂട്ടി. അതൊരു സുശക്തമായ സേനയായിരുന്നു.
28: അവന്‍ ഭണ്ഡാരത്തില്‍നിന്നു സേനകള്‍ക്ക്, ഒരു വര്‍ഷത്തെ ശമ്പളംനല്കുകയും ഏതു പ്രതിസന്ധിയും നേരിടുന്നതിനു തയ്യാറായിരിക്കാന്‍ കല്പിക്കുകയുംചെയ്തു.
29: താമസമെന്നിയേ ഭണ്ഡാരം ശൂന്യമായെന്നും പുരാതനകാലംമുതലേ നിലവിലിരുന്ന നിയമങ്ങള്‍ നീക്കിക്കളഞ്ഞതുമൂലം നാട്ടിലുളവായ ഭിന്നിപ്പും കലാപവും രാജ്യത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചുവെന്നും അവന്‍ മനസ്സിലാക്കി.
30: ഇനിമുതല്‍ സ്വന്തം ചെലവുകള്‍ക്കും മുന്‍രാജാക്കന്മാരെക്കാളുദാരമായി താന്‍ നല്‍കാറുള്ള ദാനങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും വേണ്ടത്ര ധനശേഖരം ഉണ്ടായിരിക്കയില്ലെന്ന് അവന്‍ ഭയപ്പെട്ടു.
31: അസ്വസ്ഥനായ അവന്‍ പേര്‍ഷ്യയില്‍പ്പോയി, നികുതിപിരിച്ച് വലിയൊരു സംഖ്യ ശേഖരിക്കാന്‍ തീരുമാനിച്ചു.
32: പ്രഗദ്ഭനും രാജവംശജനുമായ ലിസിയാസിനെ യൂഫ്രട്ടീസ് നദിമുതല്‍ ഈജിപ്തിന്റെ അതിര്‍ത്തിവരെയുള്ള പ്രദേശത്തെ ഭരണകാര്യങ്ങളേല്പിച്ചു.
33: മടങ്ങിവരുന്നതുവരെ അവന്റെ മകന്‍ അന്തിയോക്കസിനെ സംരക്ഷിക്കാനും ലിസിയാസിനെ ചുമതലപ്പെടുത്തിയിരുന്നു.
34: ഭടന്മാരിലും ആനകളിലും പകുതി അവനെയേല്പിച്ചു; ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു നിര്‍ദ്ദേശങ്ങളും നല്‍കി. യൂദായിലെയും ജറുസലെമിലെയും നിവാസികളെ സംബന്ധിച്ചുള്ള നിര്‍ദ്ദേശമിതായിരുന്നു:
35: സൈന്യത്തെയയച്ച് ഇസ്രായേലിനെയും ജറുസലെമിലവശേഷിച്ചവരെയും നിശ്ശേഷം നശിപ്പിച്ച്, നാട്ടില്‍ അവരുടെ സ്മരണപോലുമില്ലാതാക്കുക.
36: അവരുടെ പ്രദേശങ്ങളിലെല്ലാം വിദേശീയരെ വസിപ്പിച്ച്, നാടു വിഭജിച്ചു കൊടുക്കുക.
37: പകുതി സൈന്യവുമായി, നൂറ്റിനാല്പത്തിയേഴാം വര്‍ഷം രാജാവ് തലസ്ഥാനമായ അന്ത്യോക്യായില്‍നിന്നു യാത്ര പുറപ്പെട്ടു. യൂഫ്രട്ടീസ്‌നദികടന്ന് ഉത്തരപ്രദേശങ്ങളിലൂടെ അവന്‍ മുന്നേറി.

ഗോര്‍ജ്ജിയാസും നിക്കാനോറും
38: രാജാവിന്റെ സ്‌നേഹിതന്മാരില്‍ ശക്തന്മാരായ ദോറിമേനസിന്റെ പുത്രന്‍ ടോളമി, നിക്കാനോര്‍, ഗോര്‍ജ്ജിയാസ് എന്നിവരെ ലിസിയാസ് തിരഞ്ഞെടുത്തു.
39: അവരെ രാജകല്പന പ്രകാരം യൂദാദേശം നശിപ്പിക്കാന്‍ നാല്പതിനായിരംപേരുടെ കാലാള്‍പ്പടയോടും ഏഴായിരംപേരുടെ കുതിരപ്പടയോടുംകൂടെ അങ്ങോട്ടയച്ചു.
40: അവര്‍ സൈന്യം മുഴുവനോടുംകൂടി പുറപ്പെട്ടു. എമ്മാവൂസിനു സമീപമുള്ള സമതലത്തില്‍ അവര്‍ പാളയമടിച്ചു.
41: ആ പ്രദേശത്തെ വ്യാപാരികള്‍ അവരെക്കുറിച്ചു പറയപ്പെട്ടിരുന്നതുകേട്ട് ഇസ്രായേല്യരെ അടിമകളായി വാങ്ങാന്‍ ധാരാളം വെള്ളിയും സ്വര്‍ണ്ണവും ഒപ്പം ചങ്ങലകളുമായി പാളയത്തിലേക്കു ചെന്നു. സിറിയായിലും ഫിലിസ്ത്യരുടെ നാട്ടിലും നിന്നുള്ള സൈന്യങ്ങളും അവരോടുകൂടെ ചേര്‍ന്നു.
42: ആപത്തു വര്‍ദ്ധിച്ചിരിക്കുന്നതായും ശത്രുസൈന്യം രാജ്യത്തു പാളയമടിച്ചിരിക്കുന്നതായും യൂദാസും സഹോദരന്മാരുമറിഞ്ഞു. ജനങ്ങളെ നിശ്ശേഷം നശിപ്പിക്കാന്‍ രാജാവു നല്‍കിയ കല്പനയെക്കുറിച്ചും അവര്‍ കേട്ടു.
43: അവര്‍ പരസ്പരം പറഞ്ഞു: നമ്മുടെ ജനത്തെ നാശത്തില്‍നിന്നു നമുക്കു പുനരുദ്ധരിക്കാം. ജനത്തിനും വിശുദ്ധസ്ഥലത്തിനുംവേണ്ടി പൊരുതാം.
44: യുദ്ധത്തിനു തയ്യാറാകാനും കാരുണ്യവും അനുകമ്പയും യാചിക്കാനുമായി ജനം സമ്മേളിച്ചു.
45: ജറുസലെം, മരുഭൂമിപോലെ വിജനമായിക്കിടക്കുന്നു. അവളുടെ മക്കളിലാരും അകത്തുകടക്കുകയോ പുറത്തുപോകുകയോ ചെയ്യുന്നില്ല. വിശുദ്ധസ്ഥലം ചവിട്ടിമെതിക്കപ്പെട്ടിരിക്കുന്നു. വിദേശീയര്‍ കോട്ട കൈയടക്കിയിരിക്കുന്നു. വിജാതീയര്‍ക്ക് അതു താവളമായിത്തീര്‍ന്നിരിക്കുന്നു. യാക്കോബില്‍നിന്നു സന്തോഷം പോയിമറഞ്ഞു; കുഴലും വീണയും നിശ്ശബ്ദമായിരിക്കുന്നു.

മിസ്പായിലെ സമ്മേളനം
46: അവരൊരുമിച്ചു ജറുസലെമിനെതിരേയുള്ള മിസ്പായിലേക്കു പോയി. അവിടെ പൂര്‍വ്വകാലത്ത് ഇസ്രായേലിനൊരു പ്രാര്‍ത്ഥനാകേന്ദ്രമുണ്ടായിരുന്നു.
47: അന്നവര്‍ വസ്ത്രങ്ങള്‍ കീറി; ചാക്കുടുത്ത്, തലയില്‍ ചാരംപൂശി ഉപവസിച്ചു.
48: കാര്യങ്ങളറിയാന്‍ വിജാതീയര്‍ ദേവവിഗ്രഹങ്ങളോട് ആരാഞ്ഞിരുന്നതുപോലെ, അവര്‍ നിയമഗ്രന്ഥം പരിശോധിച്ചു.
49: അവര്‍ പുരോഹിതവസ്ത്രങ്ങളും ആദ്യഫലങ്ങളും ദശാംശങ്ങളും കൊണ്ടുവരുകയും വ്രതം പൂര്‍ത്തിയാക്കിയ നാസീരിയരെ വിളിച്ചുകൂട്ടുകയും ചെയ്തു.
50: അനന്തരം, അവര്‍ സ്വര്‍ഗ്ഗത്തിലേക്കുനോക്കി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ഇവരെ ഞങ്ങളെന്തു ചെയ്യും? ഇവരെ എങ്ങോട്ടു കൊണ്ടുപോകും?
51: അവിടുത്തെ വിശുദ്ധസ്ഥലം ചവിട്ടി അശുദ്ധമാക്കിയിരിക്കുന്നു. അപമാനിതരായ പുരോഹിതന്മാര്‍ വിലപിക്കുന്നു.
52: ഞങ്ങളെ നശിപ്പിക്കാന്‍ വിജാതീയര്‍ ഒത്തുചേരുന്നു. അവരുടെ ഗൂഢാലോചനകള്‍ അങ്ങറിയുന്നുവല്ലോ.
53: അങ്ങയുടെ സഹായമില്ലെങ്കില്‍ അവരെ ചെറുത്തുനില്‍ക്കാന്‍ ഞങ്ങള്‍ക്കെങ്ങനെ കഴിയും?
54: അനന്തരം, അവര്‍ കാഹളമൂതി. വലിയൊരു നിലവിളിയുയര്‍ന്നു.
55: തുടര്‍ന്ന്, യൂദാസ് ജനങ്ങള്‍ക്കു നേതാക്കന്മാരെ നിയോഗിച്ചു. ആയിരം, നൂറ്, അമ്പത്, പത്ത് ഇങ്ങനെ വേര്‍തിരിച്ച വിവിധ വ്യൂഹങ്ങളുടെയാധിപത്യം അവരെയേല്പിച്ചു.
56: വീടു പണിയുന്നവരോ വിവാഹവാഗ്ദാനംചെയ്തവരോ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുന്നവരോ ഭീരുക്കളോ ആയ എല്ലാവരും നിയമമനുസരിച്ചു വീടുകളിലേക്കു മടങ്ങാന്‍ അവനാജ്ഞാപിച്ചു.
57: അതിനുശേഷം, സൈന്യംപുറപ്പെട്ട് എമ്മാവൂസിന്റെ തെക്കുഭാഗത്തെത്തി പാളയമടിച്ചു.
58: യൂദാസ് പറഞ്ഞു: അരമുറുക്കി ധീരരായി നില്‍ക്കുവിന്‍. നമ്മെയും നമ്മുടെ വിശുദ്ധസ്ഥലത്തെയും നശിപ്പിക്കാന്‍ ഒത്തുകൂടിയിരിക്കുന്ന ഈ വിജാതീയരോടു യുദ്ധംചെയ്യാന്‍ അതിരാവിലെ ഒരുങ്ങിനില്‍ക്കുവിന്‍.
59: നമ്മുടെ ജനത്തിന്റെയും വിശുദ്ധസ്ഥലത്തിന്റെയും ദുഃസ്ഥിതി കാണുന്നതിനെക്കാള്‍ യുദ്ധത്തില്‍ മരിക്കുകയാണു നല്ലത്.
60: ദൈവഹിതം നിറവേറട്ടെ!

അദ്ധ്യായം 4

ഗോര്‍ജ്ജിയാസിന്റെമേല്‍ വിജയം
1: യഹൂദരുടെ പാളയത്തില്‍ മിന്നലാക്രമണംനടത്തുന്നതിനു ഗോര്‍ജ്ജിയാസ് അയ്യായിരം ഭടന്മാരെയും മികച്ച ആയിരം കുതിരപ്പടയാളികളെയുംകൂട്ടി രാത്രിയില്‍ പുറപ്പെട്ടു. 
2: കോട്ടയില്‍ താമസിച്ചിരുന്നവരാണ് അവനു വഴികാട്ടിയത്.
3: യൂദാസ് ഇതറിഞ്ഞ് തന്റെ ശക്തരായ സഹചരന്മാരോടുകൂടി എമ്മാവൂസിലുള്ള രാജസൈന്യത്തെയാക്രമിക്കാന്‍ പുറപ്പെട്ടു.
4: സൈന്യം അപ്പോള്‍ പാളയത്തിലുണ്ടായിരുന്നില്ല.
5: ഗോര്‍ജ്ജിയാസ്, രാത്രി യൂദാസിന്റെ പാളയത്തിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. അവര്‍ ഓടി രക്ഷപെടുകയാണെന്നു പറഞ്ഞ്, അവന്‍ അവരെത്തിരഞ്ഞു മലകളിലേക്കു പോയി.
6: പ്രഭാതമായപ്പോള്‍ യൂദാസ് മൂവായിരംപേരോടുകൂടെ സമതലത്തിലെത്തി. ആവശ്യത്തിനു വാളും പരിചയും അവര്‍ക്കുണ്ടായിരുന്നില്ല.
7: വിജാതീയരുടെ പാളയം കോട്ടകളാല്‍ സുരക്ഷിതവും കുതിരപ്പടയാല്‍ വലയിതവുമാണെന്ന് അവര്‍ കണ്ടു. പടയാളികള്‍ യുദ്ധപരിശീലനം നേടിയവരുമായിരുന്നു.
8: യൂദാസ് അനുചരന്മാരോടു പറഞ്ഞു: അവരുടെ എണ്ണംകണ്ടു പരിഭ്രമിക്കേണ്ടാ. അവര്‍ ആക്രമിക്കുമ്പോള്‍ ഭയപ്പെടുകയുമരുത്.
9: സൈന്യസമേതം അനുധാവനംചെയ്ത ഫറവോയില്‍നിന്നു ചെങ്കടലില്‍വച്ചു നമ്മുടെ പിതാക്കന്മാര്‍ രക്ഷിക്കപ്പെട്ടതെങ്ങനെയെന്നോര്‍ക്കുവിന്‍.
10: അവിടുന്നു നമ്മില്‍ പ്രസാദിച്ച്, നമ്മുടെ പിതാക്കന്മാരോടുചെയ്ത ഉടമ്പടിയോര്‍മ്മിക്കുകയും നമ്മെയാക്രമിക്കുന്ന ഈ സൈന്യത്തെ ഇന്നു നശിപ്പിക്കുകയും ചെയ്യേണ്ടതിനു നമുക്കു ദൈവത്തെ വിളിച്ചപേക്ഷിക്കാം.
11: ഇസ്രായേലിനെ രക്ഷിക്കുന്ന ഒരു വിമോചകനുണ്ടെന്നു വിജാതീയര്‍ അപ്പോളറിയും.
12: വിദേശീയര്‍ തലഉയര്‍ത്തിനോക്കിയപ്പോള്‍ യഹൂദസൈന്യം എതിരേ വരുന്നതുകണ്ടു.
13: അവര്‍ യുദ്ധസന്നദ്ധരായി പാളയത്തില്‍നിന്നു പുറത്തുവന്നു. യൂദാസിന്റെയാളുകള്‍ കാഹളം മുഴക്കി
14: യുദ്ധം ആരംഭിച്ചു. വിജാതീയര്‍ പരാജിതരായി സമതലത്തിലേക്കു പലായനംചെയ്തു.
15: പിന്‍നിരയിലുണ്ടായിരുന്നവരെ വാളിനിരയാക്കിക്കൊണ്ടു യൂദാസൈന്യം ശത്രുക്കളെ ഗസാറ, ഇദുമയാസമതലം, അസോത്തൂസ്, യമ്നിയാ എന്നിവിടങ്ങള്‍വരെ പിന്തുടര്‍ന്നു മൂവായിരത്തോളംപേരെ വധിച്ചു.
16: അനന്തരം, യൂദാസും പടയാളികളും മടങ്ങിപ്പോന്നു.
17: യൂദാസ് ജനത്തോടു പറഞ്ഞു: നിങ്ങള്‍ കൊള്ളവസ്തുക്കളെ മോഹിക്കരുത്. നമുക്കിനിയും യുദ്ധംചെയ്യാനുണ്ട്.
18: ഗോര്‍ജ്ജിയാസും സൈന്യവും മലകളില്‍ അടുത്തുതന്നെയുണ്ട്. ഇപ്പോള്‍ ശത്രുക്കളെ ചെറുത്തുതോല്പിക്കുവിന്‍. പിന്നീടു കൊള്ളമുതല്‍ യഥേഷ്ടം കൈക്കലാക്കാം.
19: യൂദാസ് ഇതു പറഞ്ഞുതീരുന്നതിനുമുമ്പുതന്നെ മലകളില്‍നിന്ന് ഒരു പടനീക്കം കാണാറായി.
20: തങ്ങളുടെ സൈന്യത്തെ യഹൂദര്‍ തുരത്തിയെന്നും പാളയത്തിനു തീവച്ചുവെന്നും അവര്‍ മനസ്സിലാക്കി. ഉയര്‍ന്നുകൊണ്ടിരുന്ന പുക ഇതിനു തെളിവായിരുന്നു.
21: സംഭവം മനസ്സിലാക്കിയപ്പോള്‍ വിഹ്വലരായ അവര്‍, യൂദാസിന്റെ സൈന്യം സമതലത്തില്‍ യുദ്ധത്തിനു തയ്യാറായി നില്‍ക്കുന്നതുകണ്ട്,
22: ഫിലിസ്ത്യരുടെ നാട്ടിലേക്ക് ഓടി രക്ഷപെട്ടു.
23: അനന്തരം, യൂദാസും കൂട്ടരും ശത്രുപാളയം കൊള്ളയടിക്കാന്‍ മടങ്ങിവന്നു. ധാരാളം സ്വര്‍ണ്ണവും വെള്ളിയും നീലധൂമ്രവര്‍ണ്ണങ്ങളിലുള്ള വസ്ത്രങ്ങളും വിലയേറിയ മറ്റു സാധനങ്ങളും അവര്‍ക്കു ലഭിച്ചു.
24: മടങ്ങിപ്പോരും വഴി അവര്‍ ദൈവത്തിനു സ്തുതികളും കീര്‍ത്തനങ്ങളും പാടി: എന്തെന്നാല്‍ അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം ശാശ്വതമാണ്.
25: അങ്ങനെ ഇസ്രായേലിന് അന്നു വലിയൊരു വിമോചനം കൈവന്നു.

ലിസിയാസിന്റെ ആക്രമണം
26: വിദേശീയരില്‍ രക്ഷപെട്ടവര്‍ ലിസിയാസിന്റെയടുക്കല്‍ച്ചെന്നു സംഭവിച്ചതെല്ലാം അറിയിച്ചു.
27: അവന്‍ പരിഭ്രാന്തനും നഷ്ടധൈര്യനുമായി; കാരണം, താന്‍ ഉദ്‌ദേശിച്ചതുപോലെ ഇസ്രായേലിനെ തോല്പിക്കുന്നതിനോ രാജാവു തന്നോടു കല്പിച്ചപ്രകാരം കാര്യങ്ങള്‍ നടത്തുന്നതിനോ അവനു സാധിച്ചില്ല.
28: എന്നാല്‍, അടുത്തവര്‍ഷം യഹൂദരെ കീഴ്‌പെടുത്താന്‍ അറുപതിനായിരം ധീരയോദ്ധാക്കളെയും അയ്യായിരം കുതിരപ്പടയാളികളെയും അവന്‍ സജ്ജമാക്കി.
29: അവര്‍ ഇദുമെയായിലെ ബത്സൂറിലെത്തി പാളയമടിച്ചു. യൂദാസ് പതിനായിരംപേരോടുകൂടെ അവരെ നേരിട്ടു.
30: ശത്രുസൈന്യം ശക്തമാണെന്നുകണ്ട് അവന്‍ പ്രാര്‍ത്ഥിച്ചു: ഇസ്രായേലിന്റെ രക്ഷകാ, അങ്ങു വാഴ്ത്തപ്പെട്ടവനാകുന്നു. അങ്ങയുടെ ദാസനായ ദാവീദിന്റെ കരത്താല്‍ ശക്തനായ പോരാളിയുടെ ആക്രമണം തകര്‍ക്കുകയും സാവൂളിന്റെ പുത്രനായ ജോനാഥാന്റെയും അവന്റെ ആയുധവാഹകന്റെയും കരങ്ങളില്‍ അങ്ങ് ഫിലിസ്ത്യരുടെ പാളയം ഏല്പിച്ചുകൊടുക്കുകയും ചെയ്തല്ലോ.
31: അതുപോലെ അങ്ങയുടെ ജനമായ ഇസ്രായേലിന്റെ കൈകളില്‍ ഈ സൈന്യത്തെ ഏല്പിച്ചു തരണമേ! അവര്‍ തങ്ങളുടെ പട്ടാളത്തെയും കുതിരപ്പടയെയുംകുറിച്ചു ലജ്ജിതരാകട്ടെ! ഭീരുത്വംകൊണ്ട് അവരെ നിറയ്ക്കണമേ!
32: അവരുടെ ആത്മധൈര്യത്തെ കെടുത്തിക്കളയണമേ! തങ്ങളുടെ നാശത്തെയോര്‍ത്ത് അവര്‍ വിറകൊള്ളട്ടെ!
33: അങ്ങയെ സ്നേഹിക്കുന്നവരുടെ വാളിനവരെ ഇരയാക്കണമേ. അങ്ങയുടെ നാമം അറിയുന്നവര്‍ അങ്ങയെ പാടിപ്പുകഴ്ത്തട്ടെ! തുടര്‍ന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി.
34: ലിസിയാസിന്റെ സൈന്യത്തില്‍ അയ്യായിരംപേര്‍ കൊല്ലപ്പെട്ടു.
35: തന്റെ പട്ടാളത്തിന്റെ പതനവും ധീരമായി ജീവിക്കുകയോ മരിക്കുകയോ ചെയ്യാനുള്ള യഹൂദസൈന്യത്തിന്റെ സന്നദ്ധതയുംകണ്ടു ലിസിയാസ് മുമ്പത്തെക്കാള്‍ വലിയൊരു സൈന്യത്തോടുകൂടെ യൂദയാ ആക്രമിക്കാന്‍ തീരുമാനിച്ചു. അവര്‍ അന്ത്യോക്യായില്‍ ചെന്ന് ഒരു കൂലിപ്പട്ടാളത്തെ ശേഖരിച്ചു.

ദേവാലയശുദ്ധീകരണം
36: യൂദാസും സഹോദരന്മാരും പറഞ്ഞു: ഇതാ, നമ്മുടെ ശത്രുക്കള്‍ തോല്പിക്കപ്പെട്ടിരിക്കുന്നു. നമുക്കുപോയി വിശുദ്ധസ്ഥലം വിശുദ്ധീകരിച്ചു പ്രതിഷ്ഠിക്കാം.
37: സൈന്യത്തെ മുഴുവന്‍ വിളിച്ചുകൂട്ടി അവര്‍ സീയോന്‍മലയില്‍ കയറിച്ചെന്നു.
38: അവിടെ പരിത്യക്തമായ വിശുദ്ധമന്ദിരവും അശുദ്ധമാക്കപ്പെട്ട ബലിപീഠവും അഗ്നിക്കിരയായ വാതിലുകളും അവര്‍ കണ്ടു. മലകളിലോ കാടുകളിലോ എന്നപോലെ അങ്കണങ്ങളില്‍ കുറ്റിച്ചെടികള്‍ വളര്‍ന്നുനിന്നിരുന്നു. പുരോഹിതന്മാരുടെ മുറികള്‍ തകര്‍ന്നുകിടക്കുന്നു.
39: അവര്‍ വസ്ത്രംകീറി ഉച്ചത്തില്‍ വിലപിക്കുകയും ചാരംപൂശുകയും ചെയ്തു. അവര്‍ കമിഴ്ന്നുവീണു.
40: സൂചകകാഹളം മുഴക്കുകയും ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്തു.
41: അനന്തരം, താന്‍ വിശുദ്ധസ്ഥലം വിശുദ്ധീകരിക്കുന്നതുവരെ കോട്ടയിലുള്ളവര്‍ക്കെതിരേ യുദ്ധംചെയ്യാന്‍ യൂദാസ് കുറെപ്പേരെ നിയോഗിച്ചു.
42: നിഷ്‌കളങ്കരും നിയമത്തോടു കൂറുള്ളവരുമായ പുരോഹിതന്മാരെ അവന്‍ തിരഞ്ഞെടുത്തു.
43: അവന്‍ വിശുദ്ധസ്ഥലം വിശുദ്ധീകരിക്കുകയും അശുദ്ധമാക്കപ്പെട്ട കല്ലുകള്‍ ശുദ്ധമല്ലാത്ത ഒരു സ്ഥലത്തു മാറ്റിവയ്ക്കുകയും ചെയ്തു.
44: അശുദ്ധമാക്കപ്പെട്ട ദഹനബലിപീഠം എന്തുചെയ്യണമെന്ന് അവര്‍ ആലോചിച്ചു.
45: വിജാതീയര്‍ അശുദ്ധമാക്കിയ ബലിപീഠം തങ്ങള്‍ക്ക് ആക്ഷേപകരമായിത്തീരാതിരിക്കേണ്ടതിന് അതു നശിപ്പിച്ചു കളയുകതന്നെയാണുവേണ്ടതെന്ന് അവര്‍ തീരുമാനിച്ചു. അതനുസരിച്ച് അവര്‍ അതു തച്ചുടയ്ക്കുകയും,
46: അതിന്റെ കല്ലുകള്‍ എന്തുചെയ്യണമെന്ന് ഒരു പ്രവാചകന്‍ വന്നു നിര്‍ദ്ദേശിക്കുന്നതുവരെ, അവ ദേവാലയം സ്ഥിതിചെയ്യുന്ന കുന്നില്‍ത്തന്നെ സൗകര്യപ്രദമായ ഒരു സ്ഥലത്തു സൂക്ഷിക്കുകയും ചെയ്തു.
47: പിന്നീട്, അവര്‍, നിയമം നിര്‍ദ്ദേശിക്കുന്ന പ്രകാരം ചെത്തിമിനുക്കാത്ത കല്ലുകള്‍കൊണ്ടു മുമ്പത്തേതുപോലെ ഒരു ബലിപീഠം നിര്‍മ്മിച്ചു.
48: വിശുദ്ധസ്ഥലവും ദേവാലയാന്തര്‍ഭാഗവും വീണ്ടും നിര്‍മ്മിക്കുകയും അങ്കണങ്ങള്‍ വിശുദ്ധീകരിക്കുകയും ചെയ്തു.
49: അവര്‍ വിശുദ്ധപാത്രങ്ങള്‍ പുതുതായുണ്ടാക്കി. വിളക്കുകാലും ധൂപപീഠവും മേശയും ദേവാലയത്തിലേക്കു കൊണ്ടുവന്നു.
50: അവര്‍ പീഠത്തില്‍ ധൂപമര്‍പ്പിക്കുകയും വിളക്കുകാലിലെ ദീപങ്ങള്‍ തെളിക്കുകയും ചെയ്തു. ദേവാലയത്തിനുള്ളില്‍ പ്രകാശം പരന്നു.
51: അവര്‍ അപ്പം മേശമേല്‍ വച്ചു; തിരശ്ശീലയിടുകയും ചെയ്തു. അങ്ങനെ, തുടങ്ങിയ പ്രവൃത്തികളെല്ലാം അവര്‍ പൂര്‍ത്തിയാക്കി.
52: നൂറ്റിനാല്പത്തിയെട്ടാം വര്‍ഷം
53: ഒമ്പതാംമാസമായ കിസ്‌ലേവിന്റെ ഇരുപത്തഞ്ചാം ദിവസം അവര്‍ അതിരാവിലെയുണര്‍ന്ന്, പുതുതായിപ്പണിത ദഹനബലിപീഠത്തിന്മേല്‍ വിധിപ്രകാരം ബലിയര്‍പ്പിച്ചു.
54: വിജാതീയര്‍ ബലിപീഠം അശുദ്ധമാക്കിയതിന്റെ വാര്‍ഷികദിവസത്തില്‍ത്തന്നെ ഗാനാലാപത്തോടും വീണ, കിന്നരം, കൈത്താളം എന്നിവയുടെ അകമ്പടിയോടുംകൂടെ അവരതിന്റെ പുനഃപ്രതിഷ്ഠനടത്തി.
55: തങ്ങള്‍ക്കു വിജയം നേടിത്തന്ന ദൈവത്തെ ജനങ്ങളെല്ലാവരും സാഷ്ടാംഗംവീണ് ആരാധിക്കുകയും സ്തുതിക്കുകയും ചെയ്തു.
56: എട്ടുദിവസത്തേക്ക് അവര്‍ ബലിപീഠത്തിന്റെ പ്രതിഷ്ഠയാഘോഷിച്ചു; ആഹ്ലാദപൂര്‍വ്വം ദഹനബലികളര്‍പ്പിച്ചു. മോചനത്തിന്റെയും സ്തുതിയുടേതുമായ ഒരു ബലിയും അവരര്‍പ്പിച്ചു.
57: ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ണ്ണമകുടങ്ങളും പരിചകളുംകൊണ്ടലങ്കരിച്ചു; വാതിലുകള്‍ പുനരുദ്ധരിക്കുകയും പുരോഹിതന്മാരുടെ മുറികള്‍ നന്നാക്കി, അവയ്ക്കു കതകുകള്‍ പിടിപ്പിക്കുകയും ചെയ്തു.
58: ജനങ്ങളില്‍ ആഹ്ലാദം തിരതല്ലി. വിജാതീയരുടെ പരിഹാസത്തിനറുതിവന്നു.
59: ആണ്ടുതോറും കിസ്‌ലേവ് മാസത്തിന്റെ ഇരുപത്തഞ്ചാം ദിവസംമുതല്‍ എട്ടു ദിവസത്തേക്ക്, ആനന്ദത്തോടും ആഹ്ലാദത്തോടുംകൂടെ ബലിപീഠപ്രതിഷ്ഠയുടെ ഓര്‍മ്മയാചരിക്കണമെന്നു യൂദാസും സഹോദരന്മാരും ഇസ്രായേല്‍സമൂഹവുംകൂടെ തീരുമാനിച്ചു.
60: വിജാതീയര്‍ വീണ്ടും വന്നു തകര്‍ത്തുകളയാതിരിക്കത്തക്കവിധം സീയോന്‍മലയുടെ ചുറ്റും ഉയര്‍ന്ന മതിലുകളും ബലമേറിയ ഗോപുരങ്ങളും പണിത്, അവരതിനെ സുരക്ഷിതമാക്കി.
61: അവനൊരു കാവല്‍സൈന്യത്തെ നിയോഗിച്ചു. ഇദുമെയായുടെ ആക്രമണത്തില്‍നിന്നു രക്ഷനേടാന്‍ ജനങ്ങള്‍ക്കൊരു ശക്തിദുര്‍ഗ്ഗമായി ബേത്സൂറിനെ കോട്ടകളാല്‍ ബലപ്പെടുത്തുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ