അദ്ധ്യായം 5
ദരിദ്രരുടെ പരാതി
1: ജനത്തില്‍ പലരും സ്ത്രീപുരുഷഭേദമെന്നിയേ യഹൂദസഹോദരന്മാര്‍ക്കെതിരേ ആവലാതി പറഞ്ഞു.
2: ചിലര്‍ പറഞ്ഞു: പുത്രീപുത്രന്മാരടക്കം ഞങ്ങള്‍ വളരെപ്പേരുണ്ട്. ജീവന്‍ നിലനിറുത്താന്‍ ഞങ്ങള്‍ക്കു ധാന്യം തരുക.
3: മറ്റുചിലര്‍ പറഞ്ഞു: ക്ഷാമംനിമിത്തം വയലുകളും മുന്തിരിത്തോപ്പുകളും വീടുകളും ഞങ്ങള്‍ ധാന്യത്തിനുവേണ്ടി പണയപ്പെടുത്തി.
4: വേറെചിലര്‍ പറഞ്ഞു: വയലുകളുടെയും മുന്തിരിത്തോപ്പുകളുടെയുംമേലുള്ള രാജകീയനികുതിയടയ്ക്കാന്‍ ഞങ്ങള്‍ കടംവാങ്ങിയിരുന്നു.
5: എന്നാല്‍ ഞങ്ങള്‍, ഞങ്ങളുടെ സഹോദരന്മാരെപ്പോലെതന്നെയാണ്; ഞങ്ങളുടെ മക്കള്‍ അവരുടെ മക്കളെപ്പോലെയും. എന്നിട്ടും ഞങ്ങളുടെ പുത്രീപുത്രന്മാരെ ഞങ്ങള്‍ അടിമത്തത്തിലേക്കു തള്ളിവിടുന്നു. ഞങ്ങളുടെ പുത്രിമാരില്‍ ചിലര്‍ അടിമകളായിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ നിസ്സഹായരാണ്. ഞങ്ങളുടെ വയലുകളും മുന്തിരിത്തോപ്പുകളും അന്യാധീനമാണ്.
6: അവരുടെ ആവലാതി കേട്ട്, എനിക്കു കോപംതോന്നി.
7: പ്രമാണിമാരുടെയും സേവകന്മാരുടെയുംമേല്‍ കുറ്റമാരോപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാനവരോടു പറഞ്ഞു: നിങ്ങള്‍ സഹോദരന്മാരില്‍നിന്നു പലിശയീടാക്കുന്നു.
8: അവര്‍ക്കെതിരേ ഞാന്‍ സഭ വിളിച്ചുകൂട്ടി. ഞാന്‍ പറഞ്ഞു: ജനതകള്‍ വിലയ്ക്കുവാങ്ങിയ യഹൂദസഹോദരന്മാരെ കഴിവുള്ളിടത്തോളം നമ്മള്‍ വീണ്ടെടുത്തു. എന്നാല്‍, ഇനിയും നാം വീണ്ടെടുക്കേണ്ടവിധം നിങ്ങളവരെ വില്‍ക്കുന്നു. ഒരു വാക്കുപോലും പറയാനില്ലാത്തവിധം അവര്‍ നിശ്ശബ്ദത പാലിച്ചു. ഞാന്‍ പറഞ്ഞു: നിങ്ങള്‍ ചെയ്യുന്നതു ശരിയല്ല.
9: ശത്രുജനതകളുടെ പരിഹാസത്തിനിരയാകാതിരിക്കാന്‍ നിങ്ങള്‍ നമ്മുടെ ദൈവത്തോടുള്ള ഭക്തിയില്‍ ചരിക്കേണ്ടതല്ലേ?
10: കൂടാതെ, ഞാനും സഹോദരന്മാരും ഭൃത്യരും, അവര്‍ക്കു പണവും ധാന്യവും വായ്പകൊടുക്കുന്നു. പലിശവാങ്ങല്‍ നമുക്കുപേക്ഷിക്കാം.
11: അവരുടെ വയലുകളും മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും ഭവനങ്ങളും പണം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയ്ക്ക് ഈടാക്കിയിരുന്ന ശതാംശവും ഇന്നുതന്നെ അവര്‍ക്കു തിരിച്ചുകൊടുക്കണം.
12: അവര്‍ പറഞ്ഞു: ഞങ്ങള്‍ അവ തിരിച്ചുകൊടുക്കാം. അവരില്‍നിന്നു ഞങ്ങള്‍ ഒന്നുമാവശ്യപ്പെടുകയില്ല. അങ്ങു പറയുന്നതു ഞങ്ങളനുസരിക്കാം. അനന്തരം ഞാന്‍ പുരോഹിതന്മാരെ വിളിച്ച്, അവരുടെ സാന്നിദ്ധ്യത്തില്‍ തങ്ങളുടെ പ്രതിജ്ഞനിറവേറ്റുമെന്നു നേതാക്കന്മാരെക്കൊണ്ടു ശപഥംചെയ്യിച്ചു.
13: ഞാന്‍ എന്റെ മടികുടഞ്ഞുകൊണ്ടു പറഞ്ഞു: ഈ ശപഥം പാലിക്കാത്തവനെ ദൈവം ഇതുപോലെ അവന്റെ വീട്ടില്‍നിന്നും ജോലിയില്‍നിന്നും കുടഞ്ഞുകളയട്ടെ; അങ്ങനെ അവന് എല്ലാം നഷ്ടപ്പെടട്ടെ. അങ്ങനെയാകട്ടെ എന്നുപറഞ്ഞു ജനം കര്‍ത്താവിനെ സ്തുതിച്ചു. അവര്‍ പ്രതിജ്ഞപാലിച്ചു.
14: അര്‍ത്താക്സെര്‍ക്സെസ് രാജാവിന്റെ ഇരുപതാംഭരണവര്‍ഷം ഞാന്‍ യൂദായില്‍ ദേശാധിപതിയായി നിയമിക്കപ്പെട്ടതുമുതല്‍ അവന്റെ മുപ്പത്തിരണ്ടാം ഭരണവര്‍ഷംവരെ പന്ത്രണ്ടുവര്‍ഷത്തേക്കു ഞാനോ എന്റെ സഹോദരന്മാരോ ദേശാധിപതിക്കുള്ള ഭക്ഷണവേതനം വാങ്ങിയില്ല.
15: എന്റെ മുന്‍ഗാമികളായ ദേശാധിപതികളാകട്ടെ ജനത്തിന്റെമേല്‍ ഭാരം ചുമത്തുകയും, നാല്പതു ഷെക്കല്‍ വെള്ളിക്കുപുറമേ ഭക്ഷണവും വീഞ്ഞും ഈടാക്കുകയുംചെയ്തു. അവരുടെ സേവകര്‍പോലും ജനത്തെ ഭാരപ്പെടുത്തി. എന്നാല്‍, ദൈവത്തെ ഭയപ്പെട്ടതിനാല്‍ ഞാനങ്ങനെ ചെയ്തില്ല.
16: ഞാന്‍ മതില്പണിയില്‍ ദത്തശ്രദ്ധനായിരുന്നു. ഞാന്‍ വസ്തുവകകള്‍ സമ്പാദിച്ചില്ല. എന്റെ ഭൃത്യന്മാരും ഈ ജോലിയിലേര്‍പ്പെട്ടു.
17: ചുറ്റുമുള്ള ജനതകളില്‍നിന്നു വന്നവര്‍ക്കുപുറമേ, യഹൂദരും അവരുടെ നായകന്മാരുമായി നൂറ്റിയമ്പതുപേര്‍ എന്നോടൊത്തു ഭക്ഷിച്ചിരുന്നു.
18: ഒരു ദിവസത്തേക്ക് ഒരു കാളയും കൊഴുത്ത ആറ് ആടുകളും അതിനൊത്ത കോഴികളുമാണു വേണ്ടിയിരുന്നത്. പത്തുദിവസംകൂടുമ്പോള്‍ വീഞ്ഞുനിറച്ച തോല്‍ക്കുടങ്ങള്‍ ധാരാളമൊരുക്കിയിരുന്നു. എന്നിട്ടും ഭരണാധികാരിക്കുള്ള ഭക്ഷണവേതനം ഞാനാവശ്യപ്പെട്ടില്ല. കാരണം, ദുര്‍വ്വഹമായ ഭാരമാണു ജനം താങ്ങിയിരുന്നത്.
19: എന്റെ ദൈവമേ, ഞാന്‍ ഈ ജനത്തിനുവേണ്ടി ചെയ്തതോര്‍ത്ത്, എനിക്കു നന്മവരുത്തണമേ!
അദ്ധ്യായം 6
നെഹെമിയായ്‌ക്കെതിരേ ഗൂഢാലോചന
1: ഞാന്‍ കതകു കൊളുത്തിയില്ലെങ്കിലും മതില്‍പണിതു വിടവുകളടച്ചുവെന്നു സന്‍ബല്ലാത്തും തോബിയായും അറേബ്യനായ ഗഷെമും മറ്റു ശത്രുക്കളുമറിഞ്ഞു.
2: സന്‍ബല്ലാത്തും ഗഷെമും എനിക്കു സന്ദേശമയച്ചു: വരുക, ഓനോസമതലത്തില്‍ ഏതെങ്കിലും ഗ്രാമത്തില്‍വച്ചു നമുക്കൊരു കൂടിക്കാഴ്ച നടത്താം. എന്നെ ഉപദ്രവിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം.
3: ഞാന്‍ ദൂതന്മാരെയയച്ച് അവരോടു പറഞ്ഞു: ഞാനൊരു വലിയ കാര്യം ചെയ്യുകയാണ്; എനിക്കു വരുക സാദ്ധ്യമല്ല. ഞാന്‍ ഇറങ്ങിവന്നു പണിക്കു മുടക്കംവരുത്തുന്നതെന്തിന്?
4: അവര്‍ നാലുപ്രാവശ്യം ഈ സന്ദേശമയയ്ക്കുകയും ഞാന്‍ ഇതേ ഉത്തരം നല്‍കുകയും ചെയ്തു.
5: അഞ്ചാം പ്രാവശ്യവും സന്‍ബല്ലാത് ഭൃത്യനെ തുറന്ന കത്തുമായയച്ചു.
6: അതില്‍ ഇങ്ങനെ എഴുതിയിരുന്നു, നീയും യഹൂദന്മാരും എതിര്‍ക്കാന്‍ ഉദ്ദേശിച്ചാണു മതില്‍ പണിയുന്നതെന്നും നീ അവരുടെ രാജാവാകാന്‍ ഉദ്ദേശിക്കുന്നുവെന്നും ജനതകളുടെയിടയില്‍ കേള്‍വിയുണ്ട്. ഗഷെമും അതുതന്നെ പറയുന്നു.
7: യൂദായില്‍ ഒരു രാജാവുണ്ടായിരിക്കുന്നുവെന്ന് നിന്നെക്കുറിച്ചു ജറുസലെമില്‍ വിളംബരം ചെയ്യുന്നതിന്, നീ പ്രവാചകരെ നിയോഗിച്ചിരിക്കുന്നു എന്നും കേള്‍ക്കുന്നു. ഇവയെല്ലാം രാജസന്നിധിയില്‍ അറിയിക്കും. അതിനാല്‍ വരുക, നമുക്കു കൂടിയാലോചന നടത്താം.
8: ഞാന്‍ അവനു മറുപടി നല്‍കി: നീ പറയുന്നതൊന്നും നടന്നിട്ടില്ല. എല്ലാം നിന്റെ സങ്കല്പമാണ്.
9: ജോലി ചെയ്യാനാവാത്തവിധം ഞങ്ങളുടെ കരങ്ങള്‍ തളര്‍ന്നുപോകും എന്നുകരുതി അവര്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ ഉദ്യമിച്ചു. ദൈവമേ, അവിടുന്നിപ്പോള്‍ എന്റെ കരങ്ങള്‍ ശക്തിപ്പെടുത്തണമേ!
10: വീട്ടുതടങ്കലിലായിരുന്ന ഷെമായായുടെയടുത്തു ഞാന്‍ ചെന്നു. അവന്‍ മെഹഥാബേലിന്റെ പുത്രനായ ദലായായുടെ മകനാണ്. അവനെന്നോടു പറഞ്ഞു: നമുക്കു ദേവാലയത്തിനുള്ളില്‍ കതകടച്ചിരിക്കാം. അവരങ്ങയെ കൊല്ലാന്‍നോക്കുന്നു; രാത്രിയില്‍ അവര്‍ വരും.
11: ഞാന്‍ പറഞ്ഞു: എന്നെപ്പോലുള്ള ഒരാള്‍ പേടിച്ചോടുകയോ? എന്നെപ്പോലുള്ള ആരെങ്കിലും ദേവാലയത്തിനുള്ളിലൊളിച്ച്, ജീവന്‍ രക്ഷിക്കുമോ? ഞാനതു ചെയ്യുകയില്ല.
12: അവന്റെ വാക്കുകള്‍ ദൈവപ്രചോദിതമല്ലെന്നും തോബിയായും സന്‍ബല്ലാത്തും കൂലിക്കെടുത്തതുകൊണ്ടാണ് എനിക്കെതിരേ പ്രവചിക്കുന്നതെന്നും എനിക്കു മനസ്സിലായി.
13: ഭയപ്പെട്ട് ഇപ്രകാരം പ്രവര്‍ത്തിച്ച്, ഞാന്‍ പാപംചെയ്യുന്നതിനും അങ്ങനെ എനിക്കു ദുഷ്‌കീര്‍ത്തിയുണ്ടായി എന്നെ അവഹേളിക്കുന്നതിനുംവേണ്ടി അവരവനെ കൂലിക്കെടുത്തതാണ്.
14: എന്റെ ദൈവമേ, തോബിയായ്ക്കും സന്‍ബല്ലാത്തിനും അവരുടെ പ്രവൃത്തികള്‍ക്കുതക്ക പ്രതിഫലം നല്‍കണമേ! പ്രവാചികയായ നൊവാദിയായെയും എന്നെ ഭയപ്പെടുത്താനുദ്യമിച്ച മറ്റു പ്രവാചകന്മാരെയും ഓര്‍ക്കണമേ!
മതില്‍ പൂര്‍ത്തിയാകുന്നു
15: അങ്ങനെ, അമ്പത്തിരണ്ടാം ദിവസം എലൂള്‍മാസം ഇരുപത്തഞ്ചാം ദിവസം പണിപൂര്‍ത്തിയായി.
16: ഇതറിഞ്ഞു ഞങ്ങളുടെ ശത്രുക്കളും ചുറ്റുമുള്ള ജനതകളും ഭയപ്പെട്ടു. അവര്‍ക്ക് ആത്മവിശ്വാസം നശിച്ചു. ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താലാണ് ഈ പണി നടന്നതെന്ന് അവര്‍ മനസ്സിലാക്കി.
17: അക്കാലത്ത്, യൂദായിലെ ശ്രേഷ്ഠന്മാരും തോബിയായുംതമ്മില്‍ കത്തിടപാടുകളുണ്ടായിരുന്നു.
18: അവന്‍ ആരായുടെ പുത്രന്‍ ഷെക്കാനിയായുടെ ജാമാതാവായിരുന്നു. തോബിയായുടെ പുത്രന്‍ യോഹനാന്‍ ബറെക്കിയായുടെ പുത്രന്‍ മെഷുല്ലാമിന്റെ മകളെയാണ് വിവാഹം ചെയ്തിരുന്നത്. അതിനാല്‍, യൂദായില്‍ പലരും അവന്റെ പക്ഷത്തായിരുന്നു.
19: അവര്‍ എന്റെമുമ്പില്‍ അവനെ പ്രശംസിച്ചു. ഞാന്‍ പറഞ്ഞവയെല്ലാം അവനെ അറിയിക്കുകയും ചെയ്തു. തോബിയാ എനിക്കു ഭീഷണിക്കത്തുകളയച്ചുകൊണ്ടിരുന്നു.
അദ്ധ്യായം 7
1: മതിലിന്റെ പണിതീര്‍ന്നു. കതകുകള്‍ കൊളുത്തുകയും കാവല്‍ക്കാരെയും ഗായകരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തു.
2: ഞാന്‍ എന്റെ സഹോദരന്‍ ഹനാനിയെയും കോട്ടകാവല്‍ക്കാരുടെ അധിപനായ ഹനാനിയായെയും ജറുസലെമിന്റെ ഭരണമേല്പിച്ചു. വിശ്വസ്തതയിലും ദൈവഭക്തിയിലും ഹനാനിയാ അതുല്യനായിരുന്നു.
3: ഞാനവരോടു പറഞ്ഞു: വെയില്‍മൂക്കുന്നതുവരെ ജറുസലെമിന്റെ കവാടങ്ങള്‍ തുറക്കരുത്. കാവലുള്ളപ്പോള്‍ത്തന്നെ വാതിലുകള്‍ അടച്ചു കുറ്റിയിടണം. ജറുസലെം നിവാസികളെയായിരിക്കണം കാവല്‍ക്കാരായി നിയമിക്കുക; അവര്‍ താന്താങ്ങളുടെ ഭവനത്തിന്റെ എതിര്‍വശത്തു സ്ഥാനമുറപ്പിക്കണം.
തിരിച്ചുവന്ന പ്രവാസികള്‍
4: നഗരം വലുതും വിശാലവുമായിരുന്നു; നിവാസികള്‍ വിരളവും.
5: വീടുകള്‍ പണിതിരുന്നില്ല. ശ്രേഷ്ഠന്മാരെയും നായകന്മാരെയും ജനത്തെയും വിളിച്ചുകൂട്ടി, അവരുടെ വംശാവലി തയ്യാറാക്കുവാന്‍ ദൈവമെന്നെ പ്രേരിപ്പിച്ചു. ആദ്യം മടങ്ങിവന്നവരുടെ വംശാവലിഗ്രന്ഥം ഞാന്‍ കണ്ടെത്തി.
6: അതില്‍ ഇപ്രകാരമെഴുതിയിരുന്നു: ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ പിടിച്ചുകൊണ്ടുപോയവരില്‍ സ്വനഗരങ്ങളില്‍ മടങ്ങിയെത്തിയവര്‍. അവര്‍ ജറുസലെമിലും യൂദായിലെ നഗരങ്ങളിലും മടങ്ങിയെത്തി.
7: സെറുബാബേല്‍, യഷുവ, നെഹെമിയാ, അസറിയാ, റാമിയാ, നഹമാനി, മൊര്‍ദെക്കായ്, ബില്‍ഷാന്‍, മിസ്‌പേരെത്ത്, ബിഗ്വായി, നേഹും, ബാനാ എന്നിവരുടെ നേതൃത്വത്തിലാണ് അവര്‍ വന്നത്. ഇസ്രായേല്‍ജനത്തിന്റെ കണക്ക്:
8: പറോഷ് കുടുംബത്തില്‍ രണ്ടായിരത്തിയൊരുനൂറ്റിയെഴുപത്തിരണ്ട്.
9: ഷെഫാത്തിയാ കുടുംബത്തില്‍ മുന്നൂറ്റിയെഴുപത്തിരണ്ട്,
10: ആരാകുടുംബത്തില്‍ അറുനൂറ്റിയമ്പത്തിരണ്ട്.
11: പഹാത്‌മൊവാബ് കുടുംബത്തില്‍പ്പെട്ട യഷുവയുടെയും യോവാബിന്റെയും സന്തതികളായി രണ്ടായിരത്തിയെണ്ണൂറ്റിപ്പതിനെട്ട്.
12: ഏലാം കുടുംബത്തില്‍ ആയിരത്തിയിരുനൂറ്റിയമ്പത്തിനാല്.
13: സാത്തു കുടുംബത്തില്‍ എണ്ണൂറ്റിനാല്പത്തിയഞ്ച്.
14: സക്കായ്കുടുംബത്തില്‍ എഴുനൂറ്റിയറുപത്.
15: ബിന്നൂയി കുടുംബത്തില്‍ അറുനൂറ്റിനാല്പത്തിയെട്ട്.
16: ബേബായി കുടുംബത്തില്‍ അറുനൂറ്റിയിരുപത്തെട്ട്.
17: അസ്ഗാദ് കുടുംബത്തില്‍ രണ്ടായിരത്തി മുന്നൂറ്റിയിരുപത്തിരണ്ട്.
18: അദോനിക്കാം കുടുംബത്തില്‍ അറുനൂറ്റിയറുപത്തിയേഴ്.
19: ബിഗ്വായ്കുടുംബത്തില്‍ രണ്ടായിരത്തിയറുപത്തേഴ്.
20: ആദിന്‍ കുടുംബത്തില്‍ അറുനൂറ്റിയമ്പത്തഞ്ച്.
21: ആതേര്‍ എന്നറിയപ്പെടുന്ന ഹെസക്കിയായുടെ സന്തതികള്‍ തൊണ്ണൂറ്റിയെട്ട്.
22: ഹാഷും കുടുംബത്തില്‍ മുന്നൂറ്റിയിരുപത്തെട്ട്.
23: ബസായ്കുടുംബത്തില്‍ മൂന്നൂറ്റിയിരുപത്തിനാല്.
24: ഹാറിഫ്കുടുംബത്തില്‍ നൂറ്റിപ്പന്ത്രണ്ട്.
25: ഗിബെയോന്‍ കുടുംബത്തില്‍ തൊണ്ണൂറ്റിയഞ്ച്.
26: ബേത്‌ലെഹെമിലെയും നെത്തൊഫാഹിലെയും പുരുഷന്മാര്‍, നൂറ്റിയെണ്‍പത്തെട്ട്.
27: അനാത്തോത്തിലെ പുരുഷന്മാര്‍, നൂറ്റിയിരുപത്തെട്ട്.
28: ബേത്അസ്മാവെത്തിലെ പുരുഷന്മാര്‍, നാല്പത്തിരണ്ട്.
29: കിര്യാത്ത്‌യയാറീം, കെഫീറാ, ബേറോത് എന്നിവിടങ്ങളിലെ പുരുഷന്മാര്‍, എഴുന്നൂറ്റിനാല്പത്തിമൂന്ന്.
30: റാമായിലെയും ഗേബായിലെയും പുരുഷന്മാര്‍, അറുനൂറ്റിയിരുപത്തിയൊന്ന്.
31: മിഖ്മാസിലെ പുരുഷന്മാര്‍ നൂറ്റിയിരുപത്തിരണ്ട്.
32: ബഥേലിലെയും ആയിയിലെയും പുരുഷന്മാര്‍, നൂറ്റിയിരുപത്തിമൂന്ന്.
33: മറ്റേ നെബോയിലെ പുരുഷന്മാര്‍, അമ്പത്തിരണ്ട്.
34: മറ്റേ ഏലാം കുടുംബത്തില്‍ ആയിരത്തിയിരുന്നൂറ്റിയമ്പത്തിനാല്.
35: ഹാറിം കുടുംബത്തില്‍ മുന്നൂറ്റിയിരുപത്.
36: ജറീക്കോക്കുടുംബത്തില്‍ മുന്നൂറ്റിനാല്പത്തിയഞ്ച്.
37: ലോദ്, ഹദീദ്, ഓനോ എന്നിവരുടെ സന്തതികള്‍ എഴുന്നൂറ്റിയിരുപത്തിയൊന്ന്.
38: സേനാകുടുംബത്തില്‍ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പത്.
39: പുരോഹിതന്മാര്‍: യഷുവ കുടുംബത്തില്‍ യദായായുടെ സന്തതികള്‍ തൊള്ളായിരത്തിയെഴുപത്തിമൂന്ന്.
40: ഇമ്മെര്‍ കുടുംബത്തില്‍ ആയിരത്തിയമ്പത്തിരണ്ട്.
41: പാഷൂര്‍ കുടുംബത്തില്‍ ആയിരത്തിയിരുനൂററിനാല്പത്തിയേഴ്.
42: ഹാറിം കുടുംബത്തില്‍ ആയിരത്തിപ്പതിനേഴ്.
43: ലേവ്യര്‍: ഹോദെവാ കുടുംബത്തില്‍ യഷുവയുടെയും കദ്മിയേലിന്റെയും സന്തതികള്‍ എഴുപത്തിനാല്.
44: ഗായകര്‍: ആസാഫ്കുടുംബത്തില്‍ നൂറ്റിനാല്പത്തിയെട്ട്.
45: വാതില്‍കാവല്‍ക്കാര്‍: ഷല്ലൂം, ആതെര്‍, തല്‍മോന്‍, അക്കൂബ്, ഹത്തീത്താ, ഷോബായ് എന്നിവരുടെ സന്തതികള്‍ നൂറ്റിമുപ്പത്തിയെട്ട്.
46: ദേവാലയ ശുശ്രൂഷകര്‍: സീഹാ, ഹസൂഫാ, തബാവോത്,
47: കേറോസ്, സിയാ, പാദോന്‍,
48: ലബാനാ, ഹാഗാബാ, ഷല്‍മായ്,
49: ഹാനാന്‍, ഗിദെല്‍, ഗാഹാര്‍,
50: റയായാ, റസിന്‍, നെക്കോദാ,
51: ഗസാം, ഉസാ, പാസെയാ,
52: ബേസായ്, മെയുനിം, നെഫുഷേ സിം,
53: ബക്ബുക്, ഹക്കൂഫാ, ഹര്‍ഹൂര്‍,
54: ബാസ്‌ലിത്, മെഹിദാ, ഹര്‍ഷാ,
55: ബര്‍ക്കോസ്, സിസേറാ, തേമാ,
56: നെസിയാ, ഹക്കീഫാ എന്നിവരുടെ സന്തതികള്‍.
57: സോളമന്റെ സേവകരുടെ പുത്രന്മാര്‍: സോത്തായ്, സൊഫേറേത്ത്, പെരീദാ,
58: യാലാ, ദാര്‍ക്കോന്‍, ഗിദെല്‍,
59: ഷെഫാത്തിയാ, ഹത്തീല്‍, പൊക്കെരെത്ഹസെബായീം, ആമോന്‍ എന്നിവരുടെ സന്തതികള്‍.
60: ദേവാലയശുശ്രൂഷകരും സോളമന്റെ സേവകന്മാരും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു പേര്‍.
61: തെല്‍മേല, തെല്‍ഹര്‍ഷാ, കെരൂബ്, അദോന്‍, ഇമ്മെര്‍ എന്നിവിടങ്ങളില്‍നിന്നു വന്നവരാണു താഴെപ്പറയുന്നവര്‍: എന്നാല്‍, തങ്ങളുടെ കുടുംബമോ കുലമോകൊണ്ട് തങ്ങള്‍ ഇസ്രായേല്യരാണെന്നു തെളിയിക്കാന്‍ അവര്‍ക്കു സാധിച്ചില്ല.
62: ദലായാ, തോബിയാ, നെക്കോദാ എന്നിവരുടെ സന്തതികള്‍ അറുനൂറ്റിനാല്പത്തിരണ്ട്.
63: പുരോഹിതന്മാരുടെ പുത്രന്മാര്‍: ഹൊബായാ, ഹക്കോസ്, ബര്‍സില്ലായ് എന്നിവരുടെ സന്തതികള്‍. ബര്‍സില്ലായ്കുടുംബക്കാരുടെ പൂര്‍വികന്‍ ഗിലയാദുകാരന്‍ ബര്‍സില്ലായിയുടെ പുത്രിയെ വിവാഹംചെയ്തതിനാലാണ് അവര്‍ക്ക് ആ പേരു ലഭിച്ചത്.
64: വംശാവലിപ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ അവരെ അശുദ്ധരായിക്കരുതി പുരോഹിതഗണത്തില്‍ ഉള്‍പ്പെടുത്തിയില്ല.
65: ഉറീമും തുമ്മീമുമുള്ള ഒരു പുരോഹിതന്‍ വരുന്നതുവരെ വിശുദ്ധ ഭോജനത്തില്‍ പങ്കുചേരുന്നതില്‍നിന്നു ദേശാധിപതി അവരെ വിലക്കി.
66: ജനം ആകെ നാല്പത്തീരായിരത്തിമുന്നൂറ്റിയറുപതുപേര്‍.
67: ഇതിനുപുറമേ അവരുടെ ദാസീദാസന്മാര്‍ ഏഴായിരത്തിമുന്നൂറ്റി മുപ്പത്തിയേഴുപേരും ഗായികാഗായകന്മാരായി ഇരുനൂറ്റി നാല്പത്തഞ്ചുപേരുമുണ്ടായിരുന്നു.
68: എഴുനൂറ്റിമുപ്പത്താറു കുതിരകളും ഇരുനൂറ്റിനാല്പത്തഞ്ചു കോവര്‍കഴുതകളും
69: നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകങ്ങളും ആറായിരത്തിയെഴുനൂറ്റിയിരുപത് കഴുതകളുമുണ്ടായിരുന്നു.
70: കുടുംബത്തലവന്മാര്‍ ദേവാലയ നിര്‍മ്മാണത്തിനു സംഭാവനകള്‍ നല്‍കി. ദേശാധിപതി ആയിരം ദാരിക് സ്വര്‍ണ്ണവും അമ്പതു ക്ഷാളനപാത്രങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രങ്ങളും നല്‍കി.
71: കുടുംബത്തലവന്മാര്‍ നിര്‍മ്മാണനിധിയിലേക്ക് ഇരുപതിനായിരം ദാരിക് സ്വര്‍ണ്ണവും രണ്ടായിരത്തിയിരുനൂറു മീനാവെള്ളിയും നല്കി.
72: മറ്റുള്ളവര്‍ ഇരുപതിനായിരം ദാരിക് സ്വര്‍ണ്ണവും രണ്ടായിരത്തിയിരുനൂറു മീനാ വെള്ളിയും അറുപത്തിയേഴ്പുരോഹിതവസ്ത്രങ്ങളും നല്‍കി.
73: പുരോഹിതന്മാര്‍, ലേവ്യര്‍, വാതില്‍കാവല്‍ക്കാര്‍, ഗായകര്‍, ശുശ്രൂഷകര്‍ തുടങ്ങി ഇസ്രായേല്യരെല്ലാം താന്താങ്ങളുടെ പട്ടണങ്ങളില്‍ താമസിച്ചു. ഏഴാം മാസമായപ്പോഴേക്കും ഇസ്രായേല്‍ജനം താന്താങ്ങളുടെ പട്ടണങ്ങളില്‍ വാസമുറപ്പിച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ