അദ്ധ്യായം 6
ആഖിയോറിനെ യഹൂദര്‍ക്ക് ഏല്പിച്ചുകൊടുക്കുന്നു
1: ആലോചനാസംഘത്തിനു പുറത്തുണ്ടായിരുന്നവരുടെ കോലാഹലംനിലച്ചപ്പോള്‍, അസ്സീറിയന്‍ സൈന്യാധിപന്‍ ഹോളോഫര്‍ണ്ണസ്, ആഖിയോറിനോടും മൊവാബ്യരോടും വിദേശികളുടെ മുമ്പില്‍വച്ചു പറഞ്ഞു:
2: ആഖിയോറേ, എഫ്രായിംകൂലികളേ, ഇസ്രായേല്‍ജനതയെ രക്ഷിക്കാന്‍ അവരുടെ ദൈവമുള്ളതുകൊണ്ട് അവരോടു യുദ്ധത്തിനുപോകരുതെന്നു ഞങ്ങളോടുപറയാന്‍ നിങ്ങളാരാണ്? നബുക്കദ്‌നേസറല്ലാതെ മറ്റാരാണു ദൈവം? അവന്‍ സൈന്യത്തെയയച്ച് അവരെ ഭൂമുഖത്തുനിന്നു നിര്‍മ്മാര്‍ജ്ജനംചെയ്യും. അവരുടെ ദൈവം അവരെ രക്ഷിക്കുകയില്ല.
3: രാജസേവകന്മാരായ ഞങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് അവരെ നശിപ്പിക്കും. ഞങ്ങളുടെ കുതിരപ്പടയുടെ ശക്തിയെ ചെറുത്തുനില്‍ക്കാന്‍ അവര്‍ക്കു സാധിക്കുകയില്ല.
4: ഞങ്ങളവരെ അഗ്നിക്കിരയാക്കും. അവരുടെ മലകള്‍ അവരുടെ രക്തം കുടിച്ചു മദിക്കും; വയലുകള്‍ അവരുടെ മൃതശരീരങ്ങള്‍കൊണ്ടു നിറയും. ഞങ്ങളെ ചെറുത്തുനില്‍ക്കാന്‍ അവര്‍ക്കു കഴിവുണ്ടാവുകയില്ല. അവര്‍ നിശ്ശേഷം നശിക്കും. ലോകംമുഴുവന്റെയും നാഥനായ നബുക്കദ്‌നേസര്‍ രാജാവിന്റെ വചനമാണിത്. അവനാണു സംസാരിക്കുന്നത്; അവന്റെ വാക്കുകള്‍ നിഷ്ഫലമാവുകയില്ല.
5: എന്നാല്‍ ആഖിയോറെ, അമ്മോന്യരുടെ കൂലിക്കാരനായ നീ ഇന്നു പറഞ്ഞതു ദ്രോഹകരമാണ്. അതുകൊണ്ട് ഇന്നുമുതല്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടുവന്ന ഈ വംശത്തിന്റെമേല്‍ ഞാന്‍ പ്രതികാരംചെയ്യുന്ന ദിനംവരെ, നീ എന്റെ മുഖം ദര്‍ശിക്കുകയില്ല.
6: ഞാന്‍ മടങ്ങിവരുമ്പോള്‍, എന്റെ സൈന്യത്തിന്റെ വാളും എന്റെ ഭൃത്യന്മാരുടെ കുന്തവുമേറ്റു ശരീരംപിളര്‍ന്ന്, നീ അവരുടെ വ്രണിതരുടെകൂടെ വീഴും.
7: ഇപ്പോള്‍ എന്റെ അടിമകള്‍ നിന്നെ ആ മലമ്പ്രദേശത്ത്, പാതകളുടെ സമീപമുള്ള നഗരങ്ങളിലൊന്നില്‍ പാര്‍പ്പിക്കാന്‍പോവുകയാണ്.
8: അവരോടൊപ്പം നശിക്കുന്നതുവരെ നീ മരിക്കുകയില്ല.
9: അവര്‍ പിടിക്കപ്പെടുകയില്ലെന്നു സത്യമായും വിശ്വസിക്കുന്നെങ്കില്‍, നീ മുഖം താഴ്ത്തിയിരിക്കുന്നതെന്തിന്? ഞാനാണു പറഞ്ഞത്; എന്റെ വാക്കുകളിലൊന്നുപോലും പാഴാവുകയില്ല.
10: അനന്തരം, ആഖിയോറിനെ പിടിച്ചുകൊണ്ടുപോയി ബത്തൂലിയായിലെ ഇസ്രായേല്‍ജനത്തെ ഏല്പിക്കാന്‍ ഹോളോഫര്‍ണ്ണസ് പാളയത്തില്‍ തന്റെ പരിചാരകരായ അടിമകളോടാജ്ഞാപിച്ചു.
11: അവരവനെ പാളയത്തില്‍നിന്നു സമതലത്തിലേക്കു കൊണ്ടുപോയി, അവിടെനിന്ന് അവര്‍ മലനാട്ടിലേക്കു കയറി, ബത്തൂലിയായുടെ താഴ്‌വരകളിലെ അരുവികള്‍ക്കരികേയെത്തി.
12: നഗരവാസികള്‍ അവരെക്കണ്ടയുടനെ ആയുധങ്ങള്‍ കൈയിലെടുത്ത്, ഓടി കുന്നിന്‍മുകളിലെത്തി. കവിണക്കാര്‍ കല്ലുകളെറിഞ്ഞ്, അവര്‍ മുകളിലേക്കു കടക്കാതെ തടഞ്ഞു.
13: എങ്കിലും അവര്‍ മലഞ്ചരിവില്‍ സുരക്ഷിതസ്ഥാനത്തെത്തി. ആഖിയോറിനെ ബന്ധിച്ച്, കുന്നിന്റെ അടിവാരത്തിലുപേക്ഷിച്ചിട്ട്, യജമാനസന്നിധിയിലേക്ക് അവര്‍ മടങ്ങി.
14: ഇസ്രായേല്‍ജനം നഗരത്തില്‍നിന്നിറങ്ങിവന്നപ്പോള്‍ അവനെ കണ്ടു. അവര്‍, അവന്റെ കെട്ടുകളഴിച്ച്, ബത്തൂലിയായില്‍ കൊണ്ടുവന്ന്, നഗരത്തിലെ നീതിപീഠത്തിനുമുമ്പില്‍ നിറുത്തി.
15: ശിമയോന്‍ഗോത്രജനായ മിക്കായുടെ പുത്രന്‍ ഉസിയാ, ഗൊത്തോനിയേലിന്റെ പുത്രന്‍ കാബ്രിസ്, മെല്‍ക്കിയേലിന്റെ പുത്രന്‍ കാര്‍മ്മിസ് എന്നിവരായിരുന്നു അക്കാലത്തെ നീതിപാലകന്മാര്‍.
16: അവര്‍ നഗരത്തിലെ ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി. അവരുടെ യുവാക്കളും സ്ത്രീകളും സഭയില്‍ ഓടിയെത്തി. ആഖിയോര്‍ ജനമദ്ധ്യത്തിലേക്ക് ആനയിക്കപ്പെട്ടു. സംഭവിച്ചതെന്തെന്ന് ഉസിയാ അവനോടാരാഞ്ഞു.
17: ഹോളോഫര്‍ണ്ണസിന്റെ സദസ്സില്‍ നടന്നതും, അസ്സീറിയന്‍ നേതാക്കന്മാരുടെമുമ്പില്‍ താന്‍ പറഞ്ഞതും, ഇസ്രായേല്‍ഭവനത്തിനെതിരേ അങ്ങേയറ്റം ധിക്കാരത്തോടെ ഹോളോഫര്‍ണ്ണസ് ജല്പിച്ചതുമായ കാര്യങ്ങള്‍ അവന്‍ വെളിപ്പെടുത്തി.
18: അപ്പോള്‍ ജനം ദൈവത്തെ സാഷ്ടാംഗം നമസ്കരിച്ചാരാധിച്ചു. അവര്‍ അവിടുത്തോടു നിലവിളിച്ചപേക്ഷിച്ചു:
19: സ്വര്‍ഗ്ഗത്തിന്റെ ദൈവമായ കര്‍ത്താവേ, അവരുടെ അഹങ്കാരം കാണണമേ! ഞങ്ങളുടെ ജനത്തിനേല്‍ക്കുന്ന അപമാനമോര്‍ത്ത്, അവിടുന്നു കരുണകാണിക്കണമേ! അവിടുത്തെ സമര്‍പ്പിതജനതയെ കടാക്ഷിക്കണമേ!
20: അവര്‍ ആഖിയോറിനെ ആശ്വസിപ്പിക്കുകയും മുക്തകണ്ഠം പ്രശംസിക്കുകയുംചെയ്തു.
21: ഉസിയാ അവനെ സദസ്സില്‍നിന്നു തന്റെ ഭവനത്തിലേക്കു കൊണ്ടുപോവുകയും ശ്രേഷ്ഠന്മാര്‍ക്ക് ഒരു വിരുന്നു നല്കുകയും ചെയ്തു. തങ്ങളെ സഹായിക്കണമേയെന്ന് അവര്‍ രാത്രിമുഴുവന്‍ ഇസ്രായേലിന്റെ ദൈവത്തെ വിളിച്ചപേക്ഷിച്ചു.
അദ്ധ്യായം 7
ബത്തൂലിയാ ഉപരോധിക്കുന്നു
1: അടുത്തദിവസം, ഹോളോഫര്‍ണ്ണസ്, തന്റെ സൈന്യത്തോടും തന്നോടുചേര്‍ന്ന സഖ്യകക്ഷികളോടും, പാളയംവിട്ട്, ബത്തൂലിയായ്‌ക്കെതിരേനീങ്ങാനും മലമ്പ്രദേശത്തേക്കുള്ള പാതകള്‍ പിടിച്ചടക്കാനും ഇസ്രായേല്യരോടു യുദ്ധംമാരംഭിക്കാനും കല്പിച്ചു.
2: അവരുടെ പോരാളികള്‍ അന്നുതന്നെ പാളയംവിട്ടു മുന്നേറി. ഒരു ലക്ഷത്തിയെഴുപതിനായിരം കാലാളും പന്തീരായിരം കുതിരപ്പടയും കൂടാതെ സാധനസാമഗ്രികള്‍വഹിക്കുന്ന ഭടന്മാരുടെ ഒരു വലിയ സമൂഹവും അടങ്ങിയതായിരുന്നു ആ സൈന്യം.
3: ബത്തൂലിയായ്ക്കു സമീപം താഴ്‌വരയില്‍, അരുവിയുടെ കരയില്‍, അവര്‍ പാളയമടിച്ചു. സൈന്യം ദോഥാനില്‍ ബാല്‍ബയിംവരെ വീതിയിലും, ബത്തൂലിയാമുതല്‍ എസ്ദ്രായേലോണിനഭിമുഖമായുള്ള ക്യാമോണ്‍വരെ നീളത്തിലും വ്യാപിച്ചു.
4: ആ വമ്പിച്ച സൈന്യത്തെക്കണ്ട് ഇസ്രായേല്യര്‍ ഭയവിഹ്വലരായി പരസ്പരം പറഞ്ഞു: ഇവര്‍ നമ്മുടെ നാടുമുഴുവന്‍ വിഴുങ്ങിക്കളയും. ഇവരുടെ ഭാരം താങ്ങാന്‍പോരുന്ന ശക്തി, മലകള്‍ക്കോ, താഴ്‌വരകള്‍ക്കോ, കുന്നുകള്‍ക്കോ ഇല്ല.
5: പിന്നീട് ഓരോരുത്തരും തങ്ങളുടെ ആയുധങ്ങളുമെടുത്തു ഗോപുരങ്ങളില്‍ ആഴികൂട്ടി, രാത്രിമുഴുവന്‍ കാവല്‍നിന്നു.
6: രണ്ടാംദിവസം ഹോളോഫര്‍ണ്ണസ് ബത്തൂലിയായിലെ ഇസ്രായേല്യര്‍ നോക്കിനില്‍ക്കെ തന്റെ കുതിരപ്പടയെ നയിച്ചു.
7: നഗരത്തിലേക്കുള്ള വഴികള്‍ പരിശോധിക്കുകയും അവര്‍ക്കു വെള്ളം നല്‍കിയിരുന്ന നീര്‍ച്ചാലുകള്‍ സന്ദര്‍ശിച്ച്, അവ പിടിച്ചടക്കി, കാവലേര്‍പ്പെടുത്തുകയുംചെയ്തു. അനന്തരം, അവന്‍ തന്റെ സൈന്യത്തിലേക്കു മടങ്ങി.
8: ഏസാവിന്റെ സന്തതികളുടെ നേതാക്കന്മാരും മൊവാബ്യരുടെ തലവന്മാരും തീരദേശത്തെ സൈന്യാധിപന്മാരും അവനെ സമീപിച്ചു പറഞ്ഞു:
9: പ്രഭോ, അങ്ങയുടെ സൈന്യം പരാജയപ്പെടാതിരിക്കേണ്ടതിന് ഈ വാക്കു ശ്രവിച്ചാലും.
10: ഈ ഇസ്രായേല്‍ജനം ആശ്രയംവച്ചിരിക്കുന്നത് അവരുടെ കുന്തങ്ങളിലല്ല തങ്ങള്‍ വസിക്കുന്ന മലകളുടെ ഉയരത്തിലാണ്, അവയുടെ മുകള്‍പ്പരപ്പിലെത്തുക എളുപ്പമല്ല.
11: അതിനാല്‍, പ്രഭോ, നേരിട്ടുള്ള യുദ്ധം ഒഴിവാക്കിയാല്‍ സൈന്യത്തില്‍ ഒരാളും അങ്ങേയ്ക്കു നഷ്ടപ്പെടുകയില്ല. അങ്ങ് പാളയത്തിലിരിക്കുക.
12: ഭടന്മാരെല്ലാം അങ്ങയോടൊത്തുണ്ടായിരിക്കട്ടെ. മലയുടെ അടിവാരത്തില്‍നിന്നു പ്രവഹിക്കുന്ന അരുവി കൈവശപ്പെടുത്താന്‍ ഈ ദാസന്മാരെ അനുവദിക്കുക.
13: ഇവിടെനിന്നാണല്ലോ ബത്തൂലിയായിലെ ജനങ്ങള്‍ക്കെല്ലാം ജലം ലഭിക്കുന്നത്. അങ്ങനെ ദാഹംകൊണ്ട് അവര്‍ നശിക്കും. അവര്‍ നഗരം വിട്ടൊഴിയും. ഞങ്ങളും ഞങ്ങളുടെ ആളുകളും സമീപത്തുള്ള മലകളുടെ മുകളിലേക്കു പോകാം. ആരും നഗരത്തില്‍നിന്നു രക്ഷപെടാതിരിക്കാന്‍ അവിടെ പാളയമടിച്ചു കാവല്‍നില്‍ക്കാം.
14: അവരും ഭാര്യമാരും കുഞ്ഞുങ്ങളും ക്ഷാമത്താല്‍ നശിക്കും. വാളേല്ക്കാതെതന്നെ തങ്ങള്‍വസിക്കുന്ന തെരുവുകളില്‍, അവരുടെ മൃതദേഹം ചിതറിക്കിടക്കും.
15: അങ്ങനെ അങ്ങേയ്ക്ക്, അവരോടു കഠിനമായി പ്രതികാരംചെയ്യാം. കാരണം, അവര്‍ അങ്ങയെ എതിര്‍ത്തു; സമാധാനത്തോടെ അങ്ങയെ സ്വീകരിച്ചില്ല.
16: ഹോളോഫര്‍ണ്ണസിനും സേവകന്മാര്‍ക്കും ഈ വാക്കുകള്‍ സന്തോഷപ്രദമായി. അങ്ങനെചെയ്യാന്‍ അവന്‍ കല്പന നല്കി.
17: അമ്മോന്യരുടെ സൈന്യം അസ്സീറിയരുടെ അയ്യായിരം ഭടന്മാരോടുകൂടെ മുമ്പോട്ടു നീങ്ങി, താഴ്‌വരയില്‍ പാളയമടിക്കുകയും ഇസ്രായേല്യരുടെ അരുവികളും ചാലുകളും കൈവശപ്പെടുത്തുകയും ചെയ്തു.
18: ഏസാവിന്റെയും അമ്മോന്റെയും സന്തതികള്‍ മുകളിലെത്തി ദോഥാനെതിരേയുള്ള മലനാട്ടില്‍ പാളയമടിച്ചു. അവരുടെ ആളുകളില്‍ ചിലരെ തെക്കോട്ടും, കിഴക്കോട്ടും, മൊക്മൂര്‍ അരുവിയുടെ കരയില്‍ കൂസിക്കുസമീപം അക്രാബായിലേക്കുമയച്ചു. ബാക്കി അസ്സീറിയന്‍ സൈന്യം സമതലത്തില്‍ പാളയമടിക്കുകയും ആ പ്രദേശമാകെ നിറയുകയും ചെയ്തു. അവരുടെ കൂടാരങ്ങളും ഭക്ഷ്യവിഭവങ്ങളുടെ വാഹനങ്ങളും അസംഖ്യമായിരുന്നു. അവര്‍ ഒരു വലിയ സമൂഹമായിരുന്നു.
19: ശത്രുക്കളാല്‍ വലയംചെയ്യപ്പെട്ട് രക്ഷാമാര്‍ഗ്ഗമൊന്നും കാണാതെ ധൈര്യംക്ഷയിച്ച്, ഇസ്രായേല്‍ജനം ദൈവമായ കര്‍ത്താവിനോടു നിലവിളിച്ചു.
20: കാലാളും തേരുകളും കുതിരപ്പടയും ഉള്‍പ്പെട്ട അസ്സീറിയന്‍ സൈന്യം, ബത്തൂലിയാക്കാര്‍ വെള്ളംനിറച്ചുവച്ച പാത്രങ്ങളെല്ലാം ശൂന്യമാകുന്നതുവരെ മുപ്പത്തിനാലു ദിവസം അവരെ ഉപരോധിച്ചു. അവരുടെ ജലസംഭരണികള്‍ വറ്റിവരണ്ടു.
21: ഒരു ദിവസമെങ്കിലും തൃപ്തിയാവോളം കുടിക്കാന്‍ അവര്‍ക്കു വെള്ളമില്ലാതായി. അവര്‍ക്കു കുടിക്കാന്‍ അളന്നാണു കൊടുത്തിരുന്നത്.
22: അവരുടെ കുഞ്ഞുങ്ങള്‍ക്കാശയറ്റു. സ്ത്രീകളും യുവാക്കളും നഗരവീഥികളിലും പടിവാതില്‍ക്കലും ദാഹംമൂലം മൂര്‍ച്ഛിച്ചു വീണു. അല്പംപോലും ശക്തി അവരില്‍ അവശേഷിച്ചില്ല.
23: അപ്പോള്‍ യുവാക്കന്മാരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ, ജനമെല്ലാം ഉസിയായുടെയും നഗരാധിപന്മാരുടെയും ശ്രേഷ്ഠന്മാരുടെയും മുമ്പില്‍വച്ച് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
24: ദൈവമായിരിക്കട്ടെ നിങ്ങള്‍ക്കും ഞങ്ങള്‍ക്കുംമദ്ധ്യേ വിധികര്‍ത്താവ്. അസ്സീറിയാക്കാരോടു സഖ്യംചെയ്യാതിരുന്ന നിങ്ങള്‍ ഞങ്ങളോടു വലിയ ദ്രോഹമാണു ചെയ്തത്.
25: ഇപ്പോള്‍ ഞങ്ങളെ സഹായിക്കാനാരുമില്ല. ദാഹത്താലും കൊടിയ നാശത്താലും അവരുടെമുമ്പില്‍ നിലത്തുചിതറാന്‍ ദൈവം ഞങ്ങളെ അവര്‍ക്കു വിറ്റിരിക്കുകയാണ്.
26: ഉടനെ ഹോളോഫര്‍ണ്ണസിനെയും സൈന്യംമുഴുവനെയും വിളിച്ചുവരുത്തി നഗരം അടിയറവയ്ക്കുക; അവര്‍ കൊള്ളയടിക്കട്ടെ.
27: അവരുടെ തടവുകാരായിരിക്കുന്നതാണു ഭേദം. അടിമകളായാലും ഞങ്ങളുടെ ജീവന്‍ രക്ഷിക്കപ്പെടുമല്ലോ. ഞങ്ങളുടെ ശിശുക്കള്‍, മുമ്പില്‍വീണു മരിക്കുന്നതിനു ഞങ്ങള്‍ സാക്ഷികളാകുകയോ ഭാര്യമാരും കുട്ടികളും അന്ത്യശ്വാസംവലിക്കുന്നതു കാണുകയോ വേണ്ടല്ലോ.
28: ഞങ്ങളുടെയും ഞങ്ങളുടെ പിതാക്കന്മാരുടെയും പാപങ്ങള്‍ക്കു ഞങ്ങളെ ശിക്ഷിക്കുന്ന, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനെയും സ്വര്‍ഗ്ഗത്തെയും ഭൂമിയെയും നിങ്ങള്‍ക്കെതിരേ സാക്ഷിപറയാന്‍ ഞങ്ങള്‍ വിളിക്കുന്നു. ഞങ്ങള്‍ വിവരിച്ചതൊന്നും അവിടുന്ന് ഇന്നു ചെയ്യാതിരിക്കട്ടെ.
29: സദസ്സിലാകെ വലിയ വിലാപമുയര്‍ന്നു. അവര്‍ ദൈവമായ കര്‍ത്താവിനോട് ഉച്ചത്തില്‍ നിലവിളിച്ചു. ഉസിയാ അവരോടു പറഞ്ഞു:
30: എന്റെ സഹോദരന്മാരേ, ധൈര്യമായിരിക്കുവിന്‍. അഞ്ചുദിവസംകൂടെ പിടിച്ചു നില്‍ക്കാം. അതിനുമുമ്പു നമ്മുടെ ദൈവമായ കര്‍ത്താവ്, അവിടുത്തെ കൃപ, വീണ്ടും നമ്മുടെമേല്‍ ചൊരിയും. അവിടുന്നു നമ്മെ നിശ്ശേഷം കൈവിടുകയില്ല.
31: എന്നാല്‍, ഈ ദിനങ്ങള്‍ ഒരു സഹായവും ലഭിക്കാതെ കടന്നുപോയാല്‍, ഞാന്‍ നിങ്ങള്‍ പറയുന്നതുപോലെ ചെയ്യാം.
32: അനന്തരം, അവന്‍ ജനത്തെ അവരവരുടെ സ്ഥാനത്തേക്ക് അയയ്ക്കുകയും അവര്‍ നഗരത്തിന്റെ മതിലുകളിലും ഗോപുരങ്ങളിലും കയറി സ്ഥാനമുറപ്പിക്കുകയും ചെയ്തു; അവന്‍ സ്ത്രീകളെയും കുട്ടികളെയും വീട്ടിലേക്കയച്ചു. നഗരമാകെ നൈരാശ്യത്തിലാണ്ടു.
അദ്ധ്യായം 8
യൂദിത്ത്
1: അക്കാലത്ത് യൂദിത്ത് ഈ കാര്യങ്ങള്‍ കേട്ടു. മെറാറിയുടെ മകളായിരുന്നു അവള്‍. മെറാറിയുടെ പൂര്‍വ്വികര്‍ തലമുറക്രമത്തില്‍: ഓക്സ്, ജോസഫ്, ഒസിയേല്‍, എല്‍ക്കിയ, അനനിയാസ്, ഗിദെയോന്‍, റഫായിം, അഹിത്തൂബ്, ഏലിയാ, ഹില്‍ക്കിയാ, എലിയാബ്, നഥനായേല്‍, സലാമിയേല്‍, സരസദായ്, ഇസ്രായേല്‍.
2: യൂദിത്തിന്റെ ഭര്‍ത്താവു മനാസ്സെ അവളുടെ കുടുംബത്തിലും ഗോത്രത്തിലുംപെട്ടവനായിരുന്നു. ബാര്‍ലിക്കൊയ്ത്തിന്റെ കാലത്ത്, അവന്‍ മരണമടഞ്ഞു.
3: വയലില്‍ കറ്റകെട്ടുന്നതിനു മേല്‍നോട്ടംവഹിക്കുമ്പോള്‍ അവന്‍ കഠിനമായ ചൂടേറ്റുവീണു. ശയ്യാവലംബിയായ അവന്‍ സ്വനഗരമായ ബത്തൂലിയായില്‍വച്ചു മരണമടഞ്ഞു. അവരവനെ ദോഥാനും ബാലാമോനുംമദ്ധ്യേയുള്ള വയലില്‍, പിതാക്കന്മാരോടുകൂടെ സംസ്‌കരിച്ചു.
4: വിധവയായിത്തീര്‍ന്ന യൂദിത്ത് മൂന്നുകൊല്ലവും നാലുമാസവും വീട്ടില്‍ താമസിച്ചു.
5: അവള്‍ പുരമുകളില്‍ ഒരു കൂടാരം നിര്‍മ്മിച്ചു. അരയില്‍ ചാക്കുചുറ്റുകയും വൈധവ്യവസ്ത്രങ്ങള്‍ ധരിക്കുകയുംചെയ്തു.
6: വിധവയായതിനുശേഷം സാബത്തിന്റെ തലേനാളും സാബത്തും അമാവാസിയുടെ തലേനാളും അമാവാസിയും ഉത്സവദിനങ്ങളും ഇസ്രായേല്‍ജനത്തിന്റെ ആഹ്ലാദദിനങ്ങളുമൊഴികെ, മറ്റെല്ലാദിവസവും അവള്‍ ഉപവാസമനുഷ്ഠിച്ചു.
7: അവള്‍ സുന്ദരിയും ആകര്‍ഷകമായ മുഖശോഭയുള്ളവളുമായിരുന്നു. ഭര്‍ത്താവായ മനാസ്സെയുടെ വകയായി അവള്‍ക്കു സ്വര്‍ണ്ണവും വെള്ളിയും ദാസീദാസന്മാരും കന്നുകാലികളും വയലുകളും ലഭിച്ചു. അവള്‍ ഈ സമ്പത്തു പരിപാലിച്ചുപോന്നു.
8: ദൈവത്തോട് അതീവഭക്തിയുണ്ടായിരുന്ന അവളെ ആരും ദുഷിച്ചില്ല.
യൂദിത്ത് ഇസ്രായേല്യര്‍ക്കു ധൈര്യംപകരുന്നു
9: ജലക്ഷാമംകൊണ്ടു തളര്‍ന്ന ജനം ഭരണാധികാരിയുടെമേല്‍ ചൊരിഞ്ഞ നീചമായ വാക്കുകളും അഞ്ചുദിവസംകഴിഞ്ഞു നഗരം അസ്സീറിയായ്ക്ക് അടിയറവയ്ക്കാമെന്ന് ഉസിയാ അവരോട് ആണയിട്ടു പറഞ്ഞതും യൂദിത്ത് കേട്ടു.
10: അവള്‍ തന്റെ വസ്തുവകകളുടെ മേല്‍നോട്ടം വഹിച്ചിരുന്ന ദാസിയെയയച്ചു നഗരശ്രേഷ്ഠന്മാരായ കാബ്രിസിനെയും കാര്‍മ്മിസിനെയും വിളിപ്പിച്ചു.
11: അവള്‍ അവരോടു പറഞ്ഞു: ബത്തൂലിയാ ജനത്തിന്റെ ഭരണകര്‍ത്താക്കളേ, ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. ഇന്നു നിങ്ങള്‍ ജനത്തോടു പറഞ്ഞതു ശരിയല്ല. നിര്‍ദിഷ്ട കാലാവധിക്കുള്ളില്‍ കര്‍ത്താവു തിരിഞ്ഞു നമ്മെ സഹായിക്കാത്തപക്ഷം, നഗരം ശത്രുക്കള്‍ക്ക് അടിയറവച്ചുകൊള്ളാമെന്നു നിങ്ങള്‍ ദൈവത്തെയും നിങ്ങളെയും സാക്ഷിയാക്കി, ആണയിട്ടു വാഗ്ദാനംചെയ്തു.
12: ഇന്നു ദൈവത്തെ പരീക്ഷിക്കുകയും മനുഷ്യരുടെമുമ്പില്‍ ദൈവത്തിന്റെ സ്ഥാനത്തു നിങ്ങളെത്തന്നെ പ്രതിഷ്ഠിക്കുകയുംചെയ്തിരിക്കുന്ന നിങ്ങളാരാണ്?
13: സര്‍വ്വശക്തനായ കര്‍ത്താവിനെ നിങ്ങള്‍ പരീക്ഷിക്കുന്നു; എന്നാല്‍, നിങ്ങളൊരിക്കലും ഒന്നും ഗ്രഹിക്കുകയില്ല.
14: മനുഷ്യഹൃദയങ്ങളുടെ ഉള്ളറയില്‍ പ്രവേശിച്ച്, അവന്‍ ചിന്തിക്കുന്നതെന്തെന്നു കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇവയെല്ലാമുണ്ടാക്കിയ ദൈവത്തെ പരീക്ഷിക്കാമെന്നും, അവിടുത്തെ മനസ്സു കാണുകയും ചിന്ത മനസ്സിലാക്കുകയുംചെയ്യാമെന്നും വിചാരിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും? എന്റെ സഹോദരന്മാരേ, പാടില്ല, നമ്മുടെ ദൈവമായ കര്‍ത്താവിനെ പ്രകോപിപ്പിക്കരുത്.
15: ഈ അഞ്ചു ദിവസത്തിനകം നമ്മെ രക്ഷിക്കാന്‍ അവിടുത്തേക്കിഷ്ടമില്ലെങ്കില്‍ത്തന്നെയും തനിക്കിഷ്ടമുള്ള ഏതു സമയത്തും, നമ്മെ രക്ഷിക്കാനോ ശത്രുക്കളുടെ മുമ്പാകെ നമ്മെ നശിപ്പിക്കാനോ അവിടുത്തേക്കു കഴിയും.
16: നമ്മുടെ ദൈവമായ കര്‍ത്താവിന്റെ ലക്ഷ്യങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. ഭീഷണിക്കു വഴങ്ങാനും തര്‍ക്കിച്ചു കീഴടക്കാനും ദൈവം മനുഷ്യനെപ്പോലെയല്ല.
17: അതിനാല്‍ അവിടുത്തെ രക്ഷയ്ക്കായി നാം കാത്തിരിക്കുമ്പോള്‍, നമുക്കവിടുത്തെ വിളിച്ചു സഹായമപേക്ഷിക്കാം; അവിടുന്നു പ്രസാദിക്കുന്നെങ്കില്‍ നമ്മുടെ സ്വരം ശ്രവിക്കും.
18: പണ്ടത്തെപ്പോലെ കരനിര്‍മ്മിതമായ ദേവന്മാരെ ആരാധിച്ച ഒരു ഗോത്രമോ, കുടുംബമോ, ജനതയോ, നഗരമോ, നമ്മുടെ തലമുറയിലോ ഇക്കാലത്തോ ഉണ്ടായിട്ടില്ല.
19: നമ്മുടെ പിതാക്കന്മാര്‍ വാളിനിരയായതും കവര്‍ച്ചചെയ്യപ്പെട്ടതും ശത്രുക്കളുടെമുമ്പില്‍ ഭീകരമായ കഷ്ടതകളനുഭവിച്ചതും അങ്ങനെ പ്രവര്‍ത്തിച്ചതിനാലാണ്.
20: എന്നാല്‍, നാം അവിടുത്തെയല്ലാതെ മറ്റൊരു ദൈവത്തെ അറിയുന്നില്ല. അതിനാല്‍, അവിടുന്നു നമ്മെയോ നമ്മുടെ രാജ്യത്തെയോ അവജ്ഞയോടെ വീക്ഷിക്കുകയില്ലെന്നു നാം പ്രത്യാശിക്കുന്നു.
21: നാം പിടിക്കപ്പെട്ടാല്‍ യൂദാമുഴുവന്‍ പിടിക്കപ്പെടുകയും നമ്മുടെ വിശുദ്ധമന്ദിരം കൊള്ളയടിക്കപ്പെടുകയും ചെയ്യും; അത് അശുദ്ധമാക്കിയതിന്റെ ശിക്ഷ അവിടുന്നു നമ്മുടെമേല്‍ ചുമത്തും.
22: വിജാതീയരുടെയിടയില്‍ നാം അടിമകളായിക്കഴിയുമ്പോള്‍ നമ്മുടെ സഹോദരന്മാര്‍ കൊല്ലപ്പെട്ടതിന്റെയും നമ്മുടെ നാടിന്റെ അടിമത്തത്തിന്റെയും നമ്മുടെ പൈതൃകാവകാശം നഷ്ടപ്പെട്ടതിന്റെയും ഉത്തരവാദിത്വം നമ്മുടെ ശിരസ്സില്‍ പതിക്കും; നമ്മെ കീഴടക്കുന്നവരുടെ ദൃഷ്ടിയില്‍ നമ്മള്‍ നിന്ദിതരും പരിഹാസ്യരുമാകും.
23: അടിമത്തം നമുക്കു ഗുണകരമാവുകയില്ല. നമ്മുടെ ദൈവമായ കര്‍ത്താവ്, അതു നമ്മുടെ അപമാനത്തിനു കാരണമാക്കും.
24: അതിനാല്‍, സഹോദരന്മാരേ, നമ്മുടെ സഹോദരന്മാര്‍ക്കു നമുക്കു മാതൃക കാട്ടാം; അവരുടെ ജീവന്‍ നമ്മെ ആശ്രയിച്ചിരിക്കുന്നു. ശ്രീകോവിലിന്റെയും ദേവാലയത്തിന്റെയും ബലിപീഠത്തിന്റെയും സുരക്ഷിതത്വവും നമ്മിലാണ്.
25: ഇങ്ങനെയിരിക്കേ, പിതാക്കന്മാരെപ്പോലെ നമ്മെയും ശോധനചെയ്യുന്ന നമ്മുടെ ദൈവമായ കര്‍ത്താവിനു നമുക്കു നന്ദി പറയാം.
26: അവിടുന്ന് അബ്രാഹത്തിനോടു ചെയ്തതും ഇസഹാക്കിനെ പരീക്ഷിച്ചതും തന്റെ അമ്മാവനായ ലാബാന്റെ ആടുകളെ സംരക്ഷിക്കുമ്പോള്‍ സിറിയായിലെ മെസപ്പൊട്ടാമിയായില്‍വച്ചു യാക്കോബിനു സംഭവിച്ചതും ഓര്‍ക്കുക.
27: അവരുടെ ഹൃദയങ്ങളെ പരീക്ഷിച്ചതുപോലെ അവിടുന്നു നമ്മെ അഗ്നിയില്‍ പരീക്ഷിക്കുകയോ നമ്മോടു പ്രതികാരംചെയ്യുകയോചെയ്തില്ല. തന്നോടടുപ്പമുള്ളവരെ അവിടുന്നു പ്രഹരിക്കുന്നത് ശാസനയെന്നനിലയിലാണ്.
28: ഉസിയാ അവളോടു പറഞ്ഞു: നീ പറഞ്ഞതെല്ലാം ആത്മാര്‍ത്ഥതയോടെയാണ്. നിന്റെ വാക്കുകള്‍ നിഷേധിക്കാനാവുകയില്ല.
29: ഇന്നാദ്യമല്ല നിന്റെ ജ്ഞാനം വെളിപ്പെടുന്നത്. നിന്റെ ഹൃദയം സത്യസന്ധമായതിനാല്‍ ജനമെല്ലാം ആദിമുതലേ നിന്റെ ജ്ഞാനം അംഗീകരിച്ചിട്ടുണ്ട്.
30: ദാഹവിവശരായ ജനം ഞങ്ങളെക്കൊണ്ടു വാഗ്ദാനംചെയ്യിച്ചു. ആ പ്രതിജ്ഞ ലംഘിക്കാവതല്ല.
31: നീ ഭക്തയാകയാല്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. കര്‍ത്താവു മഴപെയ്യിച്ച്, നമ്മുടെ ജലസംഭരണികള്‍ നിറയ്ക്കും; നമ്മള്‍ തളര്‍ന്നു വീഴുകയില്ല.
32: യൂദിത്ത് അവരോടു പറഞ്ഞു: ശ്രദ്ധിക്കുവിന്‍, നമ്മുടെ ഭാവിതലമുറകളിലെല്ലാം അറിയപ്പെടുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യാന്‍പോകുന്നു.
33: ഇന്നുരാത്രി നിങ്ങള്‍ നഗരകവാടത്തിങ്കല്‍ നില്‍ക്കുവിന്‍. ഞാന്‍ എന്റെ ദാസിയുമായി പുറത്തേക്കു പോകും. നഗരം ശത്രുക്കള്‍ക്കു വിട്ടുകൊടുക്കാമെന്നു ജനത്തോടു നിങ്ങള്‍ വാഗ്ദാനംചെയ്ത ആ ദിവസങ്ങള്‍ക്കുള്ളില്‍, കര്‍ത്താവ് എന്റെ കൈകൊണ്ട് ഇസ്രായേലിനെ രക്ഷിക്കും.
34: എന്റെ പദ്ധതി എന്തെന്നറിയാന്‍ ശ്രമിക്കരുത്. ഞാന്‍ ചെയ്യാനുദ്ദേശിക്കുന്നതു ചെയ്തുകഴിയുന്നതുവരെ ഞാന്‍ നിങ്ങളോടു പറയുകയില്ല.
35: ഉസിയായും ഭരണാധിപന്മാരും അവളോടു പറഞ്ഞു: സമാധാനത്തോടെ പോവുക. നമ്മുടെ ശത്രുക്കളോടു പ്രതികാരംചെയ്യാന്‍ ദൈവമായ കര്‍ത്താവു നിനക്കുമുമ്പേ പോകട്ടെ.
36: അവര്‍ കൂടാരത്തില്‍നിന്നുപോയി സ്വസ്ഥാനങ്ങളില്‍ നിന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ